Thursday, August 12, 2010

ബ്ലോഗ്‌ മീറ്റ്‌ -2010 അവലോകനം

Align Center
എറണാകുളം ബ്ലോഗ് മീറ്റ് അവലോകനം

ദൂരെയിരുന്നു നാം കൂട്ടുകൂടി; കൂടിയിരുന്നുനാം പാട്ടുപാടി!

വിരൽത്തുമ്പുകൊണ്ട് സൌഹൃദത്തിന്റെ നിത്യവസന്തം വിരിക്കുന്ന കാണാമറയത്തെ കൂട്ടുകാർ ഒത്തുകൂടുന്നത് ആദ്യമല്ല. എന്നാൽ ഓരോ ഒത്തുചേരലുകളിലും പുതിയ കൂട്ടുകാരുടെ കൂടിവരൽ ബ്ലോഗ് മീറ്റുകളുടെ എക്കാലത്തെയും പ്രത്യേകതയായിരിരിക്കും. അകലങ്ങളിലിരുന്ന് സല്ലപിച്ചും, സംവദിച്ചും, കലഹിച്ചും ഇഴയടുപ്പങ്ങളുണ്ടാക്കുന്ന അക്ഷരസ്നേഹികൾ പരസ്പരം നേരിൽ കാണുമ്പോൾ ദൃഢപ്പെടുന്നത് വിവരസാങ്കേതികവിപ്ലവകാലത്തെ നിർവ്വചനങ്ങൾക്ക് വഴങ്ങാത്ത സൌഹൃദാനുഭവങ്ങൾ! ബൂലോകത്തിനു പുറത്ത് നിൽക്കുന്നവർക്ക് എളുപ്പം മനസിലാകാത്തതാണ് സ്നേഹാനുഭവങ്ങൾ. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും സഹിഷ്ണുതയിലും പരസ്പര ബഹുമാനത്തിലും അടിയുറച്ചതുമായ വൈവിധ്യമാർന്ന പുത്തൻ ജീവിതാനുഭവമാണ്. ഒരു പക്ഷെ നാളെ എല്ലാവരുടേതുമാകാൻ പോകുന്ന അഥവാ ആയിത്തീരേണ്ട സ്നേഹാധിപത്യത്തിന്റെയും വിശ്വമാനവികതയുടെയും നല്ലനാളുകളിലേയ്ക്കുള്ള മുന്നൊരുക്കങ്ങൾ.

അതിരുകളില്ലാത്ത ഭൂമിക ഇനിയും ഒരു വിദൂര സ്വപ്നമല്ല, അതിവേഗം പുരോഗമിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. രാജ്യാതിർത്തിൽകൾ ഭൂപടങ്ങളിലെ അതിർത്തിരേഖകൾപോലെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ പ്രക്രിയക്ക് ആക്കം കൂട്ടുന്നതിൽ ഇന്റെർനെറ്റിന്റെ പങ്ക് വളരെ വലുതാണെന്ന് ഇന്ന് പ്രത്യേകം എടുത്തു പറയാതെ തന്നെ എല്ലാവർക്കും അറിയാം. ചോദിക്കേണ്ടപ്പോൾ ഇന്നലെ വരെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മേൽ വിലാസം മാത്രം ചോദിച്ചിരുന്നിടത്ത് പിന്നെ ലാൻഡ്ഫോൺ നമ്പരും അതും കഴിഞ്ഞ് മൊബൈൽ ഫോൺ നമ്പരും ചോദിച്ചു തുടങ്ങി. പിന്നെപിന്നെ ഇ-മെയിലും കൂടി ചോദിക്കുന്ന നിലയെത്തി. ഇപ്പോൾ ഓരോരുത്തരുടെയും ബ്ലോഗും, വെബ്സൈറ്റും കൂടി ചോദിക്കുന്ന നിലയിലേയ്ക്ക് ഇപ്പോൾ കാര്യങ്ങൾ പുരോഗമിച്ചിരിക്കുന്നു. ഇന്റെർനെറ്റ് ഉപയോഗത്തിൽ ഏറെ പ്രചാരമുള്ള ഒരു വിഭാഗമാണ് ബ്ലോഗുകൾ
ഈ ഒരു നേരറിവിന്റെ നിറവിൽനിന്നു വേണം നാം ബ്ലോഗ് മീറ്റിനെ വിലയിരുത്തേണ്ടത്.

നമ്മൾ നേരിട്ട് കാണാതെ പലവിധത്തിൽ വായിച്ചും, കേട്ടും ചിത്രങ്ങളിൽ കണ്ടൂം മറ്റും അറിയുന്ന വ്യക്തികളെ നേരിട്ട് കാണുവാനുള്ള ഒരു കൌതുകം സ്വതവേ എല്ലാവർക്കുമുണ്ടാകും. അത് രാഷ്ട്രീയനേതാക്കളാകട്ടെ, ശാസ്ത്രഞ്ജരാകട്ടെ, സാഹിത്യകാരകട്ടെ, കലാകാരന്മരകട്ടെ, സിനിമാതാരങ്ങളാകട്ടെ ആരുമാകട്ടെ . അതിൽ ഒരു സസ്പെൻസ് ഉണ്ട്. സിനിമാതാരങ്ങളെ കാണാൻ സാധാരണ ജനങ്ങളിൽ കുറച്ച് കൂടുതൽ തല്പര്യം ഉണ്ടാകും. നമ്മൾ ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഫീൽഡുകളിൽ നിൽക്കുന്നവരെ കാണാനായിരിക്കും അവരവർക്ക് കൂടുതൽ താല്പര്യം. ഓരോരുത്തരുടെയും പ്രശസ്തിയുടെ വലിപ്പം അനുസരിച്ചിരിക്കും അവരെ കാണാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും കാണാനുള്ള ജിജ്ഞാസയുടെ അളവും. ഇതുപോലെ ബ്ലോഗിംഗിന്റെ മേഖലയിൽ വിരാജിക്കുന്നവർക്കും കാണാമറയത്തിരിക്കുന്ന ഇതര ബ്ലോഗ്ഗർമാരെ നേരിട്ട് കാണാനുള്ള താല്പര്യം ഉണ്ടാകും. പുതിയ ബ്ലോഗ്ഗർമാർക്ക് പ്രത്യേകിച്ചും. പഴയബ്ലോഗ്ഗർമാർക്കും കാണും പുതിയ പുതിയ ബ്ലോഗ്ഗർ മാരെ കാണാനുള്ള ഒരു ജിജ്ഞാസ. ബ്ലോഗെഴുത്തുകൾ വായിച്ചും കമന്റുകൾ ഇട്ടും ചാറ്റിംഗിലൂടെയും ഫോണിലൂടെയും ഒക്കെ പുരോഗമിക്കുന്ന സൌഹൃദം നേരിൽ കാണുമ്പോൾ കൂടുതൽ ദൃഢപ്പെടുകയും ചെയ്യുന്നു. നേരിട്ട് കണ്ടറിയാനുള്ള ഈ ഒരു കൌതുകത്തിന്റെ സാക്ഷാൽക്കാരം കൂടിയാണ് ഇടയ്ക്കിടെ സംഘടിപ്പിക്കുന്ന ബ്ലോഗ്മീറ്റുകൾ!

ഇത്തവണ ബ്ലോഗ്മീറ്റ് നടന്നത് എറണാകുളത്താണ്. ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന മീറ്റിൽ അൻപതില്പരം ബ്ലോഗർമാർ പങ്കെടുത്തു. തോടുപുഴയിൽ വച്ച് മീറ്റ് നടത്താൻ ആദ്യം തീരുമാനിച്ച് മുന്നൊരുക്കങ്ങൾ നടത്തിയതാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസ്തുത മീറ്റ് അവിടെ വച്ച് നടത്തുന്നത് ഒഴിവാക്കാൻ പോലീസ് അധികൃതർ ആവശ്യപ്പെട്ടതിനാൽ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. പെട്ടെന്നുള്ള ഈ സ്ഥലമാറ്റം മീറ്റിന്റെ നടത്തിപ്പിനെയും പങ്കാളിത്തത്തെയും ബാധിച്ചുവെങ്കിലും മീറ്റ് ഗംഭീരമായി തന്നെ നടന്നു. മറ്റ് സംഘടനകളുടെ സമ്മേളനങ്ങളും മറ്റും നടത്തുന്നതും ബ്ലോഗ് മീറ്റും തമ്മിൽ വ്യത്യാസമുണ്ട്. ബ്ലോഗ് മീറ്റ് അധികം ഔപചാരികതകൾ ഇല്ലാതെ നടക്കുന്ന ഒത്തു ചേരലാണ്.

ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടതോ ആർക്കെങ്കിലും എന്തെങ്കിലും സ്ഥാനമാനങ്ങളോ ഉള്ള ഒരു സംഘടിതപ്രസ്ഥാനം നിലവിൽ ബ്ലോഗർമാർക്കില്ല. അതുകൊണ്ട് ബ്ലോഗർമാർക്കിടയിൽ വലിപ്പച്ചെറുപ്പമില്ല. എല്ലാവരും തുല്യരാണ്. ഇതാണ് ബ്ലോഗ് മീറ്റികളെ ഏറെ സവിശേഷമാക്കി തീർക്കുന്നത്. എന്തെങ്കിലും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനോ മുൻ കാല പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനു വേണ്ടിയോ അല്ല ബ്ലോഗ് മീറ്റുകൾ സംഘടിപ്പിക്കുന്നത്. ഇത് ഇന്റെർനെറ്റിന്റെ വിസ്മയലോകത്തെ അവനവൻ പ്രസാധനം അഥവാ ബ്ലോഗ് എന്ന മാധ്യമത്തിലൂടെ എഴുതുകയും വരയ്ക്കുകയും പറയുകയും പാടുകയും വീഡിയോ ചിത്രീകരണങ്ങൾ നടത്തുകയും മറ്റും ചെയ്യുന്നവരുടെ സൌഹൃദസംഗമമാണ്. മലയാളത്തിൽ ബൂലോകം എന്ന് അറിയപ്പെടുന്ന ഈ സമാന്തര സാഹിത്യ മേഖല അതിവേഗം വളർന്ന് വ്യാപിക്കുകയും മലയാള ഭാഷയെയും സംസ്കാരത്തെയും ഗണ്യമായി സ്വാധീനിച്ചുകൊണ്ടിരിക്കുകയുമാണ്. . തളരുന്നുവെന്ന് നാം വിലപിക്കുന്ന നമ്മുടെ മലയാള ഭാഷയിലേയ്ക്ക് ബ്ലോഗുകൾ പ്രത്യാശയുടെ നറുമലരുകൾ വാരി വിതറുകയാണ്.

എറണാകുളം ബ്ലോഗ് മീറ്റ് നടന്നത് 2010 ആഗസ്റ്റ് മാസം എട്ടാം തീയതി ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിലണ്. രാവിലെ പതിനൊന്നു മണിയോടെ ബ്ലോഗ്സംഗമം ആരംഭിച്ചു. ഈ അടുത്ത ദിവസം മരണപ്പെട്ട കവയിത്രി രമ്യാ ആന്റണിയുടെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മീറ്റംഗങ്ങൾ ഏതാനും നിമിഷങ്ങൾ എഴുന്നേറ്റ് നിന്ന് മൌനം ആചരിച്ചു. അതിനുശേഷമാണ് മറ്റ് പരിപാടികൾ നടന്നത്.
ആദ്യം തന്നെ ബ്ലോഗർമാർ ഓരൊരുത്തരായി സ്വയം പരിചയപ്പെടുത്തി. ബ്ലോഗിന്റെ പേരും ബ്ലോഗിലെ പേരും (ബ്ലോഗ്ഗർ നാമം അഥവാ ബ്ലോഗിൽ പലരും സ്വീകരിക്കുന്ന തൂലികാ നാമം) യഥാർത്ഥ പേരുമൊക്കെയായി ചിലർ അവരുടെ മൾട്ടിപ്പിൾ പേർസണാലിറ്റികൾ വെളിപ്പെടുത്തുമ്പോൾ പലപ്പോഴും സദസിൽ ചിരിയും ആശ്ചര്യവും പടർന്നു. ചിലരാകട്ടെ തങ്ങളുടെ യഥർത്ഥ പേരും വിവരങ്ങളും ഒളിച്ചു വച്ചപ്പോൾ ചിലർ തങ്ങളുടെ ചില ബ്ലോഗിന്റെ പേരുകളും ബ്ലോഗ്ഗർ നാമങ്ങളുമാണ് മറച്ചു വച്ചത്. എങ്കിലും മിക്കവരും പരസ്പരം തിരിച്ചറിഞ്ഞു. ആദ്യമായി മീറ്റിനെത്തിയവരിൽ പോലും പലർക്കും പരിചയപ്പെടും മുൻപു തന്നെ പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞു. നേരിട്ടുള്ള സംഗമം ആദ്യമെങ്കിലും മീറ്റിനു പുറപ്പെടുന്ന സമയം വരെയും ബ്ലോഗിലൂടെയും ചാറ്റിലൂടെയും ഫോണിലൂടെയും മറ്റും ബന്ധം പുലർത്തിയിരുന്നവരായിരുന്നു മിക്കവരും. അതുകൊണ്ട്തന്നെ പരിചയപ്പെടുത്തൽ പലരെ സംബന്ധിച്ചും ഔപചാരികതയ്ക്കു വേണ്ടി മാത്രമായിരുന്നു.

കവി മുരുകൻ കാട്ടാക്കട മീറ്റിനെ അഭിവാദ്യംചെയ്ത് സംസാരിച്ചു.ആദ്യവസാനം സംഗമത്തിലുണ്ടായിരുന്ന അദ്ദേഹം പാട്ടും കവിതകളും കൊണ്ട് സംഗമത്തിനു മേമ്പൊടിയേകി. ബ്ലോഗ്ഗർമാർ അദ്ദേഹത്തിന്റെ കവിതകളും പാട്ടുകളും ഇടയ്ക്കിടെ ഏറ്റുപാടിയത് അക്ഷരാർത്ഥത്തിൽ സംഗമത്തെ സംഗീതമയമാക്കി. ഒരു രാഷ്ട്രീയ നേതാവിന്റെ വേഷഭൂഷാ‍ദികളോടേ പാവപ്പെട്ടവൻ എന്ന പേരിൽ ബൂലോകത്ത് സുപരിചിതനായ സുസുമുഖനായ ചെറുപ്പകാരൻ മീറ്റിന്റെ കാര്യസ്ഥസ്ഥാനം ഏറ്റെടുത്ത് എല്ലാറ്റിനും നേതൃത്വം നൽകി. ഉച്ചയ്ക്ക് ശേഷം ബ്ലോഗർമാരും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു. അതിനുശേഷമാണ് മീറ്റ് സമാപിച്ചത്. കുട്ടി ബ്ലോഗർമർ മുതൽ മക്കളും ചെറുമക്കളും ആയവർവരെയുള്ള വിവിധതലമുറകളെ പ്രതിനിധീകരിക്കുന്നവർ മീറ്റിൽ ഉണ്ടായിരുന്നു. മുൻ മീറ്റുകളിൽ പങ്കെടുത്തിട്ടുള്ളവരൊക്കെ പരസ്പരം ചിരപരിചിതരെപോലെയും ആത്മ മിത്രങ്ങളെ പോലെയും പെരുമാറുന്നത് പുതുമുഖ ബ്ലോഗ്ഗർമാർക്ക് കൌതുകമായിരുന്നു.

പലരും തലേദിവസമേ എറണാകുളത്ത് വന്ന് തമ്പടിച്ച് സൌഹൃദം പുതുക്കുകയായിരുന്നു. ബ്ലോഗുകളിലൂടെ പരസ്പരം സല്ലപിച്ചവരും സംവദിച്ചവരും കലഹിച്ചവരും എല്ലാം ഒരുമിച്ചു കണ്ടപ്പോൾ പരസ്പരം ആലിംഗനബദ്ധരായി. ആശയപരമായ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും സ്നേഹബന്ധങ്ങളും രണ്ടാണെന്ന് തെളിയിക്കുന്ന സ്നേഹപ്രകടനങ്ങളാണ് ബ്ലോഗർമാർ നേരിട്ട് കാണുമ്പോഴും പ്രകടമാകുന്നത്. ആത്യന്തികമായ മനുഷ്യ സ്നേഹവും സഹിഷ്ണുതയും പരസ്പര ബഹുമാനവും ജനാധിപത്യത്തിന്റെ അനിവര്യതകളാണ്. അവയാണ് ബ്ലോഗർമാരെ പരസ്പരം അടുത്തു നിർത്തുന്ന പ്രധാന ഘടകങ്ങൾ. ഒരേ കാറിൽ സൌഹൃദ സംഭാഷണങ്ങളും തമാശകളുമായി ചാനൽ ചർച്ചകൾക്ക് സ്റ്റുഡിയോയിൽ വന്ന് പരസ്പരം അഭിപ്രായസംഘട്ടനങ്ങളിലേർപ്പെട്ടിട്ട് വീണ്ടും തോളിൽ കൈയ്യിട്ട് മടങ്ങിപ്പോകുന്ന രാഷ്ട്രീയ നേതാക്കളെ പോലെ ബ്ലോഗിൽ മേഞ്ഞു നടന്ന് കടിപിടി കൂടിയിട്ട് സ്വകാ‍ര്യമായ ചാറ്റുകളിലും ഫോൺ സംഭാഷണങ്ങളിലും നേരിൽ കാണുമ്പോഴും ഉറ്റ സൌഹൃദത്തോടെ കഴിയുന്ന ബ്ലോഗർമാർ ശരിയായ ജനാധിപത്യത്തിന്റെ പ്രതീകങ്ങളാണ്. പല ബ്ലോഗ്ഗർമാരും പുതിയ പോസ്റ്റെഴുതി പബ്ലിഷ് ചെയ്യുന്നതിനു മുൻപ് അത് ആശയപരമായി അവരുടെ എതിരാളികളായ ബ്ലോഗർമാക്ക് അയച്ചു കൊടുക്കുന്ന പതിവുണ്ട്. അത് മുന്നേ വായിച്ച് നല്ല കമന്റുകൾ എഴുതി പോസ്റ്റും കമന്റുകളും കൊഴുപ്പിക്കുകയാണ് ലക്ഷ്യം. തികച്ചും ജനാധിപത്യപരമായ സംവാദങ്ങൾ ബ്ലോഗുകളിൽ കാണാൻ കഴിയും. ഇത് ബ്ലോഗുകൾക്ക് ആധുനിക ജനാധിപത്യ സമൂഹത്തിലുള്ള പ്രസക്തി വർദ്ധിപ്പിക്കുന്നു.

ഈയുള്ളവൻ മീറ്റിനെത്തുമെന്ന് ഉറപ്പുണ്ടായിരുന്നതല്ല. പിതാശ്രീ സുഖമില്ലാതിരിക്കുന്നതിനാൽ ദൂരെ യാത്രകൾ ഒഴിവാക്കി വരികയാണ്. എന്നിട്ടും മീറ്റിന്റെ തലയ്ക്കുംതലേദിവസം വാപ്പയെ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ച് വലിയ കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി. അന്ന് വൈകിട്ട് തിരുവനന്തപുരത്ത് ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ വച്ച് അപ്പൂട്ടൻസ് എന്ന ബ്ലോഗ്ഗർ ബ്ലോഗ് മീറ്റിനു എത്തുമോ എന്നു ചോദിച്ചപ്പോഴും ഞാൻ ഉറപ്പൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ പിറ്റേന്ന് ആഗസ്റ്റ് 7-ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് ഞാൻ മീറ്റിനായി ഇറങ്ങിപുറപ്പെടുകയായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുമ്പോൾ ദുബായിൽ നിന്നും ലീവിൽ വന്നിട്ടുള്ള എന്റെ ഒരു പൂർവ്വ വിദ്യാർത്ഥിയായ ഷിനോയ് കാർകൊണ്ട് നിർത്തി. എന്റെ നില്പു കണ്ടപ്പോഴേ വടക്കോട്ടൊരു യാത്രയ്ക്കാണെന്നു വടശേരിക്കരയ്ക്ക് പോകാൻ വന്ന അവൻ മനസിലാക്കി കൊട്ടാരക്കരവരെ ഷിനോയിയുടെ ചുവന്ന “എന്തെരാ പോലത്തെ“ കാറിലും ( സോറി, കാറിന്റെ ഇനം ചോദിക്കാൻ മറന്നതാണ്) കെ.എസ്.ആർ.റ്റി.സി ബസിൽ ( സോറി, ബസിന്റെയും ഷിനോയിയുടെ കാറിന്റെയും നമ്പർ നോക്കാൻ പറ്റിയില്ല) കോട്ടയത്തേക്കും. കോട്ടയത്ത് നിന്ന് വീണ്ടും കെ.എസ്.ആർ.റ്റി സി ബസിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക്ക് അക്ഷമയോടെ അതിജീവിച്ച് എറണാകുളത്തേയ്ക്ക്. ഉറക്കം കാരണം ബസ്റ്റാൻഡിലെത്തിയപ്പോഴാണ് വീട്ടിൽ നിന്ന് ബ്ലോഗ് മീറ്റിനു തിരിച്ചതും വണ്ടിയിൽ കയറിയതും ഒക്കെ ഓർമ്മ വന്നത്. പിന്നെ ബസ്റ്റാൻഡിനടുത്ത് ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് അതിനെതിരെയുള്ള ഒരു ലോഡ്ജിൽതന്നെ അതീവ രഹസ്യമായി മുറിയെടുത്ത് ഒരു താമസം അങ്ങു വച്ചുകൊടുക്കാമെന്നു കരുതി.

ബ്ലോഗ്ദേവതയുടെ ഭാഗ്യംകോണ്ട് റൂം ഒരുവിധം വൃത്തിയൊക്കെയുണ്ട്. പക്ഷെ എന്റെ അടുത്ത മുറികളിലൊന്നും എന്നെപോലെ കുറ്റീംതട്ടി വന്നവരാരുമില്ല. ഒരു നിഗൂഢനിശബ്ദത. എനിക്കും അതുതന്നെ ആവശ്യം. ശുദ്ധമായ ഏകാന്തത. റൂം തുറക്കുമ്പോൾ കൊതുകുജികൾ ഉണ്ടാകരുതേ എന്നാണ് മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ഇന്റെർനെറ്റ് ദേവന്മാരെ വിളിച്ചപേക്ഷിച്ചത്. വ ട്രാഫിക്ക് പോലീസുകാരെങ്ങാനുമാണെങ്കിൽ കൊതുകിനെ അടിക്കാൻ പ്രത്യേകിച്ച് നിപുണത വേണ്ട. സംഘടിത ആക്രമണമൊന്നുമല്ലെങ്കിൽ ഫാനിട്ട് നേരിടാമെന്നധൈര്യം കൈവിട്ടില്ല. അവറ്റകൾ കടിച്ചാലും മൂളാതിരുന്നാൽ മതിയായിരുന്നു. കൊതുകുസംഗീതം ആസ്വദിക്കാനുള്ള മൂടിലുമല്ല. ഭാഗ്യത്തിനു വലിയ കൊതുകുശല്യമില്ല. പ്രതീക്ഷിച്ചതിനേക്കാൾ ഒരുവിധം വൃത്തിയൊക്കെയുണ്ട് മുറിയ്ക്ക്. ഇതറിഞ്ഞെങ്കിൽ രണ്ടു ദിവസം മുൻപേ വന്നു കിടക്കാമായിരുന്നു. പക്ഷെ ഡ്രസ്സ് മാറുന്നതിനു മുൻപ് പൊതുവേ എന്നിലെ സംശയാലു ഉണർന്നു പ്രവർത്തിച്ചു. മുറിയിലും പിന്നെ ബാത്ത് റൂമിലുമുള്ള ചുവരിലും മച്ചിലുമെല്ലാം സൂക്ഷ്മനിരീക്ഷണം നടത്തി. ഇനി വല്ല രഹസ്യ ക്യാമറയും ഒളിപ്പിച്ചു വച്ചിരുന്നാലോ? മീറ്റൊക്കെ കഴിഞ്ഞ് തിരിച്ചു ചെല്ലുമ്പോൾ ഏതെങ്കിലും സിനിമാനടികളുടെ തല എന്റെ ഉടലിലൊട്ടിച്ച ചലച്ചിത്രമായി മൊബൈൽ ഫോണുകളിലൂടെ പ്രചരിക്കുകയായിരിക്കും! ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവൻമാർക്ക് അങ്ങനെയൊന്നുമില്ല. അവന്മാർ ആ‍ണിന്റെ തല പെണ്ണിന്റെ ഉടലിലും ആണിന്റെ ഉടൽ പെണ്ണിന്റെ തലയിലുമൊക്കെ തിരിച്ചും മറിച്ചും ആരോപിക്കും. പെണ്ണുപോലും കെട്ടാതെ ഇത്രനാളും കാത്തു സൂക്ഷിച്ച ചാരിത്ര്യം ഒരു ലോഡ്ജ് മുറിയിലെ സൂക്ഷ്മതക്കുറവുകൊണ്ട് നഷ്ടപ്പെടുത്താനുള്ളതല്ല. സൂക്ഷ്മപരിശോധനയിൽ കുഴപ്പമൊന്നും കാണാഞ്ഞ് ഡ്രസ്സ് ഒന്നു മാറി. എറണാകുളംവരെ വന്നിട്ട് രാത്രിയിൽ ഇവിടുത്തെ ശുദ്ധവായു അല്പം ശേഖരിച്ചു കൊണ്ടു പോയില്ലെങ്കിൽ അതൊരു നഷ്ടമല്ലേ എന്നു കരുതിയാണ് മുറിയിലെ ജനൽ പാളി ഒന്നു തുറന്നത്. അപ്പോഴാണറിയുന്നത് ഈ ടൂറിസ്റ്റ് ഹോം നഗരത്തിന്റെ ഒരു മുഖം മൂടിമാത്രമാണെന്നും പുറകിൽ ഗുജറാത്തിലെ ഗിർവനമാണെന്നും! ഇവിടെ സിംഹങ്ങൾ മാത്രമല്ല, ശസ്ത്രജ്ഞാനം കൊണ്ടും യുക്തിവാദമമന്ത്രങ്ങൾ കൊണ്ടും നാടുകടത്തിയ യക്ഷികളും ഭൂത പ്രേത പിശാചുക്കളും ഓടിരക്ഷപ്പെട്ട് വന്ന് ഓളിപ്പോരു നടത്തുന്ന ഭീകരതാഴ്വരയാണിതെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധിക്കപ്പുറത്തുള്ള യുക്തിബോധമൊന്നും ആവശ്യമായി വന്നില്ല. പണ്ടേ ശാസ്ത്രം പ്രചരിപ്പിച്ചും യുക്തിവാദാനന്ദസ്വാമികളായ ഇടമറുക്, ഏ.ടി. കോവൂർ, ബി. പ്രേമാനന്ദ് തുടങ്ങിയ ദുർമന്ത്രവാദികളുടെ ചിത്രങ്ങൾ കാണിച്ചും അവരുടെ ദുർമന്ത്രങ്ങൾ ചൊല്ലിയും ഇതുങ്ങളെ ഒരുപാട് ഉപദ്രവിച്ചിട്ടുള്ളതാണ് ഇവനോട് പ്രതികാരം തീർക്കാൻ പറ്റിയ സമയം ഇതുതന്നെയെന്നുകരുതി ഈ ഹിംസ്രജന്തുക്കളൊക്കെക്കൂടി ജനൽ വഴി ചാടിക്കയറിവന്നാൽ മുരുകൻ കാട്ടാകട പാടിയതുപോലെ പിഞ്ചുമടിക്കുത്തൻപതുപേർചേർന്നുഴുതുമറിക്കും കാഴ്ചകളായിരിക്കും പിന്നെ ഇവിടെ സംഭവിക്കുക. നാളെ സുപ്രഭാതത്തിൽ ലോഡ്ജുമുറിയിൽ, മരണശേഷം ദാനം കൊടുക്കാമെന്ന് കരുതിയ കണ്ണുകൾ പോലും ചൂഴ്ന്നെടുക്കപ്പെട്ട് പിച്ചിച്ചീന്തപ്പെട്ട ഒരു ഡെഡ് ബോഡിയായിരിക്കും കാണപ്പെടുക ! ഒരു പുരുഷൻ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട വിചിത്രവർത്തമാനങ്ങളുമായിട്ടായിരിക്കും നാളെ ചാനലുകലും പത്രങ്ങലുമൊക്കെ തൃശൂർപൂരം കൊണ്ടാടുന്നത്! യക്ഷി-ഭൂത-പ്രേത പിശാചുക്കൾ സർവ്വ തെളിവുകളും നശിപ്പിച്ചുമിരിക്കും. . അഥവാതെളിവുകൾ കിട്ടിയാൽ തന്നെ ഇവറ്റകൾക്കെതിരെ കേസെടുക്കാൻ ഇന്ത്യം പീനൽ കോഡിൽ വ്യവസ്ഥകളുമില്ല. പച്ചവെള്ളം കൊടുത്താൽ ചവച്ചുകുടിക്കുന്ന പാവം ബ്ലോഗ്ഗർമാരെ ചുറ്റിപ്പറ്റിയായിരീക്കും പിന്നെ ചിലപ്പോൾ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുകാരണം എല്ലാ ആടു-പുലി ബ്ലോഗുകളും ഒരു സുപ്രഭാതത്തിൽ ഡിലീറ്റ് ആയെന്നും വരാം. എന്തിനാ റിസ്കെടുക്കുന്നേ. ജനലങ്ങടച്ച് ഞാൻ ഇവിടെ വന്നിട്ടേയില്ലെന്ന മട്ടിൽ കയറി കണ്ണുമടച്ച് കിടന്നു. ഞാനെന്റെ കണ്ണടച്ചാൽ പിന്നെ എന്നെ ഒരു ഹിംസ്രജന്തുക്കൾക്കും കണ്ടെത്താനാകില്ല. അങ്ങനെ നന്നായി ഉറങ്ങി.

രാവിലെ ലോഡ്ജ് മുറിയിൽ നിന്നും കുളിയും തേവാരവു കഴിഞ്ഞ് പ്രഭാതഭക്ഷണവും കഴിച്ച ശേഷം മീറ്റിനായി ഇറങ്ങി. ഇടപ്പള്ളിവരെ പോകാൻ എത്രരൂപയാകുമെന്ന് ഒരു ആട്ടോപൌരനോട് ചോദിച്ചപ്പോൾ തൊണ്ണൂറു രൂപയത്രേ. എന്റെ പട്ടി കയറും ആട്ടോയിൽ. അവിടെനിന്ന് തിരിച്ച് വീട്ടിലെത്താൻ ഒറ്റവണ്ടിക്ക് തൊണ്ണൂറു രൂപയാകില്ല! അപ്പോഴാണ് അതിയാന്റെ ഒരു തൊണ്ണൂറ് രൂഫാ! സത്യത്തിൽ ബസ്റ്റാൻഡും ഇടപ്പള്ളിയും തമ്മിലുള്ള അന്തരം മനസിലാക്കാനാണ് ചാർജ് ചോദിച്ചത്. പിന്നെ കെ.എസ്.ആർ. റ്റിസിയുടെ മഹത്വങ്ങൾ മനസാ വാഴ്ത്തി ഇടപ്പള്ളിവഴി പോകുന്ന ഒരു ബസിൽ കയറി. ഇടപ്പള്ളിയിൽ ഏതു സ്റ്റോപ്പെന്നു ചോദിച്ചപ്പോൾ അതൊന്നും എനിക്കറിയില്ലെന്നും എവിടെയെങ്കിലും ചവിട്ടിത്തള്ളാനും പറഞ്ഞു. തിരുവന്തപുരം ചുവയുള്ള സംഭാഷണത്തിൽ ആകൃഷ്ടനായതുകൊണ്ടാകാം കണ്ടക്ടർ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ് തക്കതായ സ്റ്റോപ്പിൽ ഇറക്കിത്തന്നു. ഒപ്പം ഇറങ്ങിവന്ന് എന്നെ ഹൈവേഗാർഡനിൽ കൊണ്ടുചെന്നാക്കാൻ തന്റെ ഔദ്യോകിക കൃത്യനിർവ്വഹണം തടസമാകുന്നതിന്റെ വിഷമം കണ്ടക്ടറുടെ മുഖത്ത് കണ്ടു. (ബാർ ഹോട്ടലാണെന്നറിഞ്ഞിട്ടാണോ ആവോ).

ഇറങ്ങിയ സ്റ്റോപ്പിൽ നിന്നും ഒരു ചുമട്ടു തൊഴിലാളിപൌരനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ശിരസാവഹിച്ച് ഒരു ഓട്ടോ വിളിച്ച് മീറ്റിടത്തേയ്ക്ക് പോകുകയും ചെയ്തു. ഹോട്ടൽ ഹൈവേ ഗാർഡനിൽ എത്തിയപ്പോൾ തന്റെ ഹോട്ടൽമുതലാളിക്ക് ഒരു ഇരയെ കൂടി കിട്ടിയെന്ന മട്ടിൽ സല്യൂട്ടടിച്ച സെക്യൂരിറ്റിക്കാരനെ ബ്ലോഗ് മീറ്റ് നടക്കുന്ന ഭാഗം ചോദിച്ച് നിരാശനാക്കിക്കൊണ്ട് ഞാനും ഹാളിലെത്തി. സെക്യൂരിറ്റിക്കാരൻ ആദ്യം കരുതിയിട്ടുണ്ടാകുക ഞാൻ വെള്ളമടിക്കാനോ ഹോട്ടലിൽ താമസിക്കാനോ ചെന്നതെന്നാ‍യിരിക്കും.

ഹാളിലെത്തുമ്പോൾ അവിടെ ഊശാൻ താടി വച്ചൊരു ബുദ്ധിജീവി മേശയുമിട്ട് ഭിക്ഷയ്ക്കിരിക്കുന്നു. അടുത്ത് ചെന്നപ്പോഴാണ് ഭിക്ഷക്കരനല്ല ഒരു പിടിച്ചു പറിക്കാരനാണെന്ന് ശരിക്കും മനസ്സിലാക്കിയത്. പണത്തേക്കാൾ വലുത് ജീവനായതിനാൽ മുന്നൂറു രൂപാ വാരിയെറിഞ്ഞുകൊണ്ട് മീറ്റിൽ ലയിച്ചു. മീറ്റിന്റെ സംഘാടകരിൽ ഒരാളായ യൂസഫ് എന്ന ബ്ലോഗ്പരാക്രമിയായിരുന്നു ആയിരുന്നു ആ പിടിച്ചുപറിക്കാരൻ. രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ചില ബ്ലോഗർമാർ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു തുടങ്ങി. ഷെരീഫ് കൊട്ടാരക്കരയെ പരിചയപ്പെട്ടുകൊണ്ടിരിക്കേ തന്നെ കാഴ്ചയിലും പെരുമാറ്റത്തിലും തെളിമയുള്ള ഒരു ചെറുപ്പക്കാരൻ വന്ന് നമ്മുടെ മാഷ് അല്ലേ എന്ന് ചോദിച്ചുകൊണ്ട് താനാണ് കൂതറ ഹാഷിം എന്ന് പറഞ്ഞത് എന്നെ ഞെട്ടിച്ചു. കാരണം ഒരു കൂതറയ്ക്കുണ്ടാകേണ്ട മിനിമം യോഗ്യതകൾ പോലും നേരിട്ട് കാണുമ്പോൾ ആ ചെറുപ്പക്കാരനിൽ ലവലേശം ദർശിക്കുവാനായില്ല. വാക്കിലോ പെരുമാറ്റത്തിലോ ഒന്നും ഒരു കൂതറത്തരവും വെളിവാക്കപ്പെട്ടില്ല. ബ്ലോഗിൽ കൂതറ നേരിൽ കാതരൻ!

പിന്നെ ഞാൻ ചെന്ന് ബൂലോകരുടെ ആരാധനാമൂർത്തിയും ബൂലോകത്തിന്റെ സ്വന്തം കാർട്ടൂണിസ്റ്റും കേരള ഹാഹഹ, ഊണേശ്വരം തുടങ്ങിയ ബ്ലോഗുകളുടെ അധിപനുമായ സജ്ജീവേട്ടനെ പരിചയപ്പെട്ടു. ഞാൻ ബ്ലോഗിൽ വരുന്ന കാലം തൊട്ടേ എന്നെങ്കിലും ഒരിക്കൽ കാണാനും പരിചയപ്പെടാനും അദ്ദേഹത്തെക്കൊണ്ട് എന്റെയും ഒരു കാരിക്കേച്ചർ വരപ്പിക്കാനും ആഗ്രഹിച്ചതാണ്. മുൻപൊരു ബ്ലോഗ് മീറ്റിൽ വച്ച് ഏതോ എഫ്.എം റേഡിയോയിൽ ബ്ലോഗിനെക്കുറിച്ച് സജ്ജീവേട്ടൻ സംസാരിക്കുന്ന വീഡിയോ ചിത്രം കണ്ട അന്നു മുതൽ നേരിൽ കാണാൻ ആഗ്രഹിച്ചതാണ്. അത് സാധിച്ചു എന്നു മത്രമല്ല എന്റെ കരിക്കേച്ചറും വരച്ചു. മീറ്റ് കഴിഞ്ഞ് സജ്ജീവേട്ടൻ ഞാൻ തബാറക്ക് റഹ്മാൻ, വ്നോദ് തിരുവനന്തപുരം, ജുനൈദ് തിരുവല്ല എന്നീ മൂന്നു പേർക്ക് ബസ്റ്റാ‍ൻഡ്-റെയിൽ വേ സ്റ്റേഷൻ പരിസരം വരെ ലിഫ്റ്റും തന്നു. ആരെയെങ്കിലുമൊക്കെ കയറ്റിയില്ലെങ്കിൽ തടിപരമായ കാരണങ്ങളാൽ തന്റെ കാറ് വശത്തേക്ക് ചരിഞ്ഞുപോകാനും ഇടയുണ്ട്. കഴിഞ്ഞ ബ്ലോഗ് മീറ്റിൽ തനിക്ക് ഇരിക്കാനിട്ട കസേരകൾ എല്ലാം മണലിൽ പൂഴ്ന്നും കാലൊടിഞ്ഞും അകാല ചരമഗതി പ്രാപിച്ചെന്നു പറഞ്ഞത് അന്ന് വിശ്വസിച്ചില്ല. നേരിൽ കണ്ടപ്പോൾ അതൊന്നും അതിശയോക്തികളായിരുന്നില്ലെന്നും പച്ചയായ യാഥാർത്ഥ്യങ്ങളായിരുന്നെന്നും മനസിലായി. കാറിൽ വച്ച് പലതും പറഞ്ഞ കൂട്ടത്തിൽ മുരുകൻ കാട്ടാക്കട കാസറ്റ് കവിത ഇതൊക്കെ ചർച്ചാ വിഷയമായി. കാസ്റ്റ് കവിതൾ വിമർശിക്കപ്പെടുന്നെങ്കിലും കവിതയെ ജനകീയമാക്കുന്നതിൽ കാസറ്റ് കവിതകൾക്ക് വലിയ പങ്കുണ്ടെന്ന് ഞാൻ പറഞ്ഞത് സജീവേട്ടനും അംഗീകരിച്ചു.

ബ്ലോഗ് വിദ്യാർത്ഥികളുടെ സർവ്വകലാശാലകളാണ് ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ഇൻഫ്യൂഷൻ തുടങ്ങിയ ബ്ലോഗുകൾ. ഇതിൽ ഇന്ദ്രധനുസ്സ് എന്ന ബ്ലോഗിന്റെ “വൈസ് ചാൻസലറും “ ഉടമയും പ്രൊഫസ്സറും എല്ലാമായ ഷാജി മുള്ളൂക്കാരൻ നേരത്തെതന്നെ എത്തിയിരുന്നു. ഹാളിനു മുന്നിൽ ഒരു വശത്ത് മേശയിട്ട് ലാപ്ടോപ്പും ആ‍ം ക്യാമറയും മറ്റ് സങ്കേതങ്ങളുമായി മീറ്റ് ലൈവായി ബൂലോകരെ കാണിയ്ക്കാനുള്ള തിരക്കിലായിരുന്നു. കമ്പ്യൂട്ടറിന്റെ അളവറ്റ സാങ്കേതികഞ്ജാനങ്ങളുമായി നമുക്കെല്ലാം അപ്രാപ്യമായ ഏതോ ലോകത്തിരിക്കുന്ന നമുക്ക് അപ്രാപ്യനായ ഒരു ടെക്നോക്രാറ്റ് എന്ന് മുള്ളൂക്കാരനെക്കുറിച്ച് ഞാൻ കരുതിയിരുന്നു. എന്നാൽ യാതൊരു ജാഡകളുമില്ലാതെ മെലിഞ്ഞ ശരീരവും പിരുന്ന മുടിയും ഒതുക്കമുള്ള താടിയുമുള്ള കൌമാരത്വം മുഖം വിട്ടുപോകാത്ത നിഷ്കളങ്കനും നിർമ്മലനുമായ ഈ യുവാവാണ് സാക്ഷാൽ മുള്ളൂക്കാരനെന്ന തിരിച്ചറിവിനോട് പൊരുത്തപ്പെടാൻ അല്പം സമയമെടുത്തു. കാരണം ഇങ്ങനെയൊരാളായിരുന്നില്ല എന്റെ മനസ്സിൽ. മീറ്റ് തീർന്ന ശേഷവും ഞാനും കൂതറ ഹാഷിമും മുള്ളൂക്കാരനോടൊപ്പം കൂടി കമ്പ്യൂട്ടറും ബ്ലോഗും സംബന്ധിച്ച പല സംശയങ്ങളും ചോദിച്ചറിഞ്ഞു. എല്ലാം ഷാജി മുള്ളൂക്കാരൻ സ്നേഹപൂർവ്വം പറഞ്ഞുതന്നു. സ്വന്തം തൊഴിൽ പരമായ തിരക്കുകൾക്കും അലച്ചിലുകൾക്കുമിടയിലും മെയിലായും ചാറ്റായും തന്റെ ഇന്ദ്രധനുസ്സ് ബ്ലോഗിൽ കമന്റായും ഒക്കെ ബ്ലോഗ് സംബന്ധമായി വരുന്ന സംശയങ്ങൾക്കെല്ലാം മറുപടിപറയാനും പുതിയ ബ്ലോഗ്ടിപ്പുകളും ട്രിക്കുകളും നിർമ്മിച്ചു നൽകാനും സമയം കണ്ടെത്തുന്ന ഈ ചെറുപ്പക്കാരൻ ഒരു വ്സ്മയം തന്നെ. തീർച്ചയായും മുള്ളൂക്കാരൻ എന്നെങ്കിലും ഒരിക്കൽ ഇന്നുള്ളതിലും എത്രയോ ഏറെ വാഴ്തപ്പെട്ടവനാകും; ബൂലോകത്തിന് അകത്തും പുറത്തും. ആദ്യാക്ഷരി അപ്പുമാഷ് ഈ മീറ്റിന് ഇല്ലായിരുന്നു. അദ്ദേഹത്തെയും ഞാൻ ഇതേമാതിരി വാഴ്തപ്പെടാൻ ഇഷ്ടപ്പെടുന്നു.

കാരണം എങ്ങനെയൊക്കെയോ അനല്പമായി ലഭിച്ച അറിവുമായി ബ്ലോഗ് തുടങ്ങി പകച്ചു നിൽക്കുമ്പോൾ സംശയം ചോദിക്കാൻ ആരെയും കിട്ടാതിരിക്കേ, ബ്ലോഗൊരുക്കുകളുടെ ‘ആകെമൊത്തം ടോട്ടൽ‘ കാര്യങ്ങൾ മിനക്കെട്ടിരുന്ന് ഞാൻ നോക്കി പഠിച്ച ബ്ലോഗുകളാണ് ആദ്യാക്ഷരി, ഇന്ദ്രധനുസ്സ് മുതലായവ. ബ്ലോഗിംഗിൽ ഞാൻ സാമാന്യ ബിരുദമെടുത്ത എന്റെ സർവ്വകലാശാലകൾ ആണ് അവ. നിങ്ങൾ തരുന്ന എല്ലാ ട്രിക്കുകളും ടിപ്പുകളും ബ്ലോഗിൽ പ്രയോഗിച്ചാൽ പിന്നെ ബ്ലോഗ് ചലിക്കില്ലെന്നും, ലോഗിം സമയം നീണ്ടുപോകുന്നതുകാരണം ബ്ലോഗിൽ വരുന്നവർ ക്ഷമകെട്ട് ഇറങ്ങിയോടുമെന്നും മുള്ളൂക്കാരനോട് തമാശപറഞ്ഞത് ആസ്വദിച്ചുകൊണ്ട് അത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ സംബന്ധിക്കുന്ന കാര്യങ്ങൾ അല്പം വിശദമായി തന്നെ മുള്ളൂകാരൻ പറഞ്ഞുതന്നു. എനിക്കാണെങ്കിൽ ബ്ലോഗിൽ ഉപയോഗിക്കാവുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നാണാഗ്രഹം. എല്ലാം ഒരു ബ്ലോഗിൽ ചെയ്യാൻ പറ്റാ‍ത്തതുകൊണ്ട് പല ബ്ലോഗിലായിട്ടാണ് ഞാൻ ഓരോന്ന് പ്രയോഗിക്കുന്നത്. എന്റെ ഏതൊരു ബ്ലോഗിലും ഇന്ദ്ര ധനുസ്സിന്റെയും ആദ്യാക്ഷരിയുടെയും ഇൻഫ്യൂഷന്റെയും ഒക്കെ ഒരു സ്വാധീനം ഉണ്ടാകും. എന്റെ അഭിപ്രായത്തിൽ ഇത്തരം സേവനങ്ങളെ ബൂലോകവാസികൾ അർഹമായ അവാർഡുകൾ നൽകി ആദരിക്കേണ്ടതാണ്. എന്തായാലും മുള്ളൂക്കാരനെ നേരിട്ട് കണ്ടതിലും പരിചയപ്പെട്ടതിലുമുള്ള എന്റെ അതിരറ്റ ആഹ്ലാദം ഞാൻ ഇവിടെ പങ്കു വയ്ക്കുന്നു. മുള്ളൂക്കാരൻ കീ ജയ്!

തന്റെ സ്വന്തം ബൂലോക ആശ്രമത്തിൽ ഇരുന്നിട്ട് ഇരിപ്പുറയ്ക്കാതെ ബൂലോകത്തെ മൊത്തമായും നെഞ്ചേറ്റി ലാളിച്ച് അതിന്റെ പ്രചാരണത്തിനും വളർച്ചയ്ക്കും വേണ്ടി ഉത്സാഹപൂർവ്വം ഓടി നടക്കുന്ന മറ്റൊരു വിസ്മയമാണ് ബൂലോകമഹാകവിയെന്നു ചേർക്കാതെ പേരു പറഞ്ഞാൽ കോപിക്കാൻ സാദ്ധ്യതയുള്ള, ഗ്രന്ധകാരൻ കൂടിയായ നമ്മുടെ സ്വന്തം കാപ്പിലാൻ. ബൂലോകത്ത് എന്തുനടക്കുന്നുവെന്ന് അതിന്റെ പുറം ലോകത്തുള്ളവരെക്കൂടി അറിയിക്കുവാൻ തുടങ്ങിയ ബൂലോകം ഓൺലെയിൻ എന്ന ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പത്രസംരഭകരിലൊരാൾമുഖ്യനായ കാപ്പിലാൻ പെട്ടിയിൽ ബൂലോകം ഓൺലെയിൻ പത്രത്തിന്റെ കോപ്പികൾ കൊണ്ടുവന്നിരുന്നു. അത് പാവപ്പെട്ടവൻ മീറ്റിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി. ബ്ലോഗ് പത്രത്തിൽ എഴുതാൻ എല്ലാവരെയും കാപ്പിലാൻ സന്തോഷപൂർവ്വം ക്ഷണിച്ചു. ബൂലോകം ബ്ലോഗ്പത്രത്തിന്റെ പ്രകാശന ചടങ്ങ് റിപ്പോർട്ട് ചെയ്ത എന്നെ കണ്ടയുടൻ തന്നെ അദ്ദേഹം അടുത്ത് വിളിച്ച് സംസാരിച്ചു. ഈ കാപ്പിലാനെയും ബ്ലോഗിൽ വന്ന അന്നുമുതൽ ഞാൻ കാണാൻ ആഗ്രഹിച്ചിരുന്നതാണ്. കാപ്പിലാനെ പോലുള്ളവർ നമ്മുടെ ബൂലോകത്തിന് ഒരാവേശം തന്നെ!

ബ്ലോഗ് മീറ്റ് നടക്കുമ്പോൾ അതിന്റെ ലൈവ് കാണിക്കുന്നതും ഫോട്ടോ എടുക്കുന്നതും അത് പബ്ലിഷ് ചെയ്യുന്നതും ഒക്കെ ബ്ലോഗ്ഗർമാർ തന്നെയാണ്. അക്കാര്യത്തിൽ നമ്മൾ ബൂലോകവാസികൾ സ്വയം പര്യാപ്തരാണ്. ബൂലോകത്തിന്റെ സ്വന്തം ഫോട്ടോഗ്രാഫറായ ഹരീഷ് തൊടുപുഴ മീറ്റിനു വന്നിട്ട് ക്യാമറ താഴെ വച്ചിട്ടില്ല. ഒപ്പം മറ്റൊരു ക്യാമറയുമായി അപ്പൂട്ടൻസും. ക്യാമറകൊണ്ടുവന്നവരെല്ലാം ചിത്രങ്ങൾ എടുത്തെങ്കിലും എല്ലാവർക്കുംവേണ്ടി ചിത്രങ്ങളെടുക്കാൻ ചുമതലയെടുത്തവർ അവരായിരുന്നു. ഇതിൽ ഹരീഷ് തൊടുപുഴയെയും ഞാ‍ൻ ആദ്യമായി കാണുന്നതാണ്. തൊടുപുഴയിൽ വച്ച് മീറ്റ് നടക്കാതെ പോയതിലുള്ള നിരാശ ഹരീഷിന്റെ മുഖത്ത് ഉള്ളതു പോലെ തോന്നി. സാരമില്ല ഹരീഷ്, പ്രശ്നങ്ങൾ ഒക്കെ ഒന്നു കെട്ടടങ്ങുമ്പോൾ നമുക്ക് അങ്ങോട്ടു വന്ന് കൂടാമല്ലോ.

മീറ്റിൽ എല്ലാവരും സദസ്സിനു മുന്നിൽ വന്ന് പരിചയപ്പെട്ടുകൊണ്ടിരിക്കെ ഒരാൾക്ക് ഇങ്ങോട്ട് വരാൻ കഴിയില്ലെന്നും മൈക്ക് അങ്ങോട്ടു കൊടുക്കാമെന്നും പാവപ്പെട്ടവൻ പറഞ്ഞപ്പോൾ മുന്നിലിരുന്ന എല്ലാവരും പുറകിലേക്ക് നോക്കി. താടിയും തേജസ്സുള്ള മുഖവും ഇഷ്കളങ്കമായ ചിരിയുമായി വീൽചെയറിൽ ഇരിക്കുന്ന ഉൾക്കഴ്ച എന്ന ബ്ലോഗ് ചെയ്യുന്ന സദിക്ക് എസ്. എം ആയിരുന്നു അത്. കാൽമുട്ടിനു സുഖമില്ലാത്ത അദ്ദേഹം കായംകുളത്തു നിന്നും കാറോടിച്ച് മീറ്റിന് എത്തിച്ചേർന്നതാണ്. പിന്നെ മീറ്റിൽ പങ്കെടുത്തവരെല്ലാം അദ്ദേഹത്തെ പരിചയപ്പെടാനും സ്നേഹത്തിൽ പൊതിയാനും തിരക്കുകൂട്ടുകയായിരുന്നു. മുരുകൻ കാട്ടാക്കടയടക്കം പലരും സാദീക്കിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനും ഉത്സാഹിക്കുന്നുണ്ടായിരുന്നു. മീറ്റ് തീരുന്നതിന് കുറച്ചുമുൻപ് അദ്ദേഹം മടങ്ങാൻ നേരത്തും യാത്രയാക്കാനും സലാം പറയാനും ഷേക്ക് ഹാൻഡ് കൊടുക്കാനും ബ്ലോഗർമാർ തിരക്കു കൂട്ടി. ഈ ബ്ലോഗ്മീറ്റിനെ അവിസ്മരണീയമാക്കുന്ന ഒന്നായിരുന്നു സാദിക്കിന്റെ സാന്നിദ്ധ്യം. സൌഹൃദം തേടിയെത്തിയ സാദിക്ക് സ്നേഹതിരേകത്തിന്റെ ഉഷ്ണ-ശൈത്യങ്ങൾ ശരിക്കും സമ്മാനിച്ചു തന്നെയാണ് സഹബ്ലോഗർമാർ യാത്രയാക്കിയത്.

സജ്ജീവേട്ടൻ ഇത്തവണയും മീറ്റിൽ പങ്കെടുത്തവരുടെ കാരിക്കേച്ചർ വരച്ചു. ഡോ. ജയൻ ദാമോദരനും ഞാനും ചിത്രകലയ്ക്ക് വേഗം വഴങ്ങുന്ന മുഖങ്ങളല്ലെന്ന് സജ്ജീവേട്ടൻ വെളിപ്പെടുത്തിയെങ്കിലും ഞങ്ങളെയും നന്നായി വരച്ചു തന്നു. വരച്ചുകൊണ്ടിരിക്കെ ചിലരെ ഇടത്തേയ്ക്ക് ചരിഞ്ഞു നോക്കാൻ പറയും. ചിലരോട് അദ്ദേഹംതന്നെ ചിരിച്ചുകാണിച്ചുകൊണ്ട് ചിരിക്കാൻ പറയും. പിന്നെ തൊഴിൽ പരമായി എന്തു ചെയ്യുന്നു എന്ന് ചോദിക്കും. അതനുസരിച്ചായിരിക്കും ചിത്രത്തിലെ വേഷം. നിമിഷങ്ങൾക്കുള്ളിൽ കരിക്കേച്ചർ റെഡി. ജയൻ ഡോക്ടർക്ക് കാതിൽ സ്റ്റെതസ് സ്കോപ്പ്. എന്റെ വെള്ളമുണ്ടും ഷർട്ടും കണ്ട് രാഷ്ട്രീയമാണോ എന്ന് ചോദിച്ചു. ആണെന്നു വേണമെങ്കിൽ പറയാം എന്ന് പറഞ്ഞപ്പോൾ ഗ്രൂപ്പേതെന്ന തമാശച്ചോദ്യം. വെളിപ്പെടുത്തില്ലെന്ന് ഞാനും. നിമിഷങ്ങൾക്കുള്ളിൽ കക്ഷത്ത് ഒരു ഡയറിയുമായി മുണ്ടും നൂത്തിട്ട് ഞാൻ നടക്കുന്ന ചിത്രം വരച്ചുതന്നു. അങ്ങനെ കാരിക്കേച്ചറിൽ ഞാൻ ഒരു എം.എൽ.യോ എം. പിയോ ഒക്കെ ആയി!

ഒരു സംഭവമായി കുമാരൻ തലേദിവസമേ മീറ്റിനെന്ന വ്യജേന എറണാകുളത്തെത്തി കൊച്ചി അധോലോകത്തെ നായകളുമായി- സോറി- നായകന്മാരുമായി ചേർന്ന് കുമാരസംഭവങ്ങൾ എന്ന ഭീകര ഗ്രന്ധം വിറ്റതായും തലനാരിഴയിൽ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടാണ് മീറ്റിലെത്തിയതെന്നും സ്ഥിരീകരിക്കാത്ത വർത്തയുണ്ട്. അന്വേഷണത്തിലിരിക്കുന്ന കേസായതിനാൽ പോലീസ് സംഗതികൾ രഹസ്യമാക്കി വച്ചിരിക്കുകയാണത്രേ. ബ്ലോഗ് മീറ്റിനുള്ളിലും ഇതിനകം നിരോധീക്കപ്പെട്ട ഭീകരനർമ്മങ്ങൾ കുത്തിനിറച്ച കുമാര സംഭവങ്ങൾ വിൽക്കാൻ ശ്രമിച്ചവരെയും അതിനു സഹയിച്ച പാവപ്പെട്ടവനെയും പോലീസ് തിരയുന്നുണ്ട്. വട്ടിയിലും കുട്ടയിലും ഭീക്രഗ്രന്ധവും ചുമന്ന് സമ്മേളനങ്ങളും മറ്റും നടക്കുന്ന സ്ഥലങ്ങളിൽ നുഴഞ്ഞുകയറി വില്പന ചെയ്യുന്നതായി നേരത്തേ ചില ബ്ലോഗർമാർ പോലീസിൽ രഹസ്യവിവരം നൽകിയിരുന്നു. മര്യാദയ്ക്ക് നടക്കുന്ന വായനാകുതുകികളെ ഭീകരനർമ്മം വായിപ്പിച്ച് ചിരിപ്പിച്ച് കുടൽകലക്കികുടൽമാല പുറത്തെടുത്ത് കഴുത്തിലിട്ട് നൃത്തമാടി അർത്തട്ടഹസിക്കുന്നുവെന്ന അതീവ ഗുരുതരനായ ക്രിമിനൽ കുറ്റമാണ് കുമാരനു മേൽ ആരോപിച്ചിരിക്കുന്നത്. ഒരിക്കൽ അറസ്റ്റിലായ കുമാരൻ പോലീസുകാരെ പ്രലോഭിപ്പിച്ച് തന്റെ പുസ്തകം വയിപ്പിച്ച് ചിരിപ്പിച്ച് പോലീസിന്റെ വീര്യം കെടുത്തി രക്ഷപ്പെട്ടതിന് കണ്ണൂരിൽ നിലവിൽ വേറെയുംകേസുണ്ട്. രണ്ടു പോലീസുകാർ ഈ സംഭവത്തിൽ സസ്പെൻഷനിലായിരുന്നു. ബൂലോകത്തെ കേന്ദ്രീകരിച്ചാണ് ഇതിയാന്റെ പ്രവർത്തനങ്ങൾ കൂടുതലും നടക്കുന്നത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോ(ബൂ)ലോക നയകനയ കാപ്പിലാനുമായി രചനാപരമായ ചില നിഗൂഢ കരാറുകളിസ്ൽ ഏർപ്പെട്ടതായി കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ നിന്നും കുമാരന്റെ വിദേശബന്ധം വെളിവാക്കപ്പെട്ടിട്ടുണ്ട്. ബൂലോകം ഓൺലൈൻ വഴി ഭീകരനർമ്മഗ്രന്ധം രാജ്യം വിട്ടുപോകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കൊച്ചിയിലേതാണ്ടൊരു ചാണ്ടിക്കുഞ്ഞ് വെളിപ്പെടുത്തിയിട്ടുമുണ്ട്.

മീറ്റ് തുടങ്ങി ഞാൻ എന്നെ പരിചയപ്പെടുത്തിയീട്ട് സീറ്റിൽ വന്നിരിക്കുമ്പോൾ കണ്ണാടികൊണ്ട് മുഖം രക്ഷിക്കുന്ന ഒരു ചെറുപ്പക്കാരൻ വന്ന് എന്റെ കാതിൽ പറഞ്ഞു ഒന്നു കാണണമെന്ന്. ഞാനൊന്നു ഞട്ടി. ഇവനാര്? അമേരിക്കയുടേ കറുത്ത കൈകളുടെ പ്രവർത്തന ഫലമായി മീറ്റിലേയ്ക്ക് നുഴഞ്ഞു കയറിയ ആഗോള ഭീകരന്മാരോ ചാരന്മരോ മറ്റോ ആണോ? എന്തായാലും നേരിടുകതന്നെയെന്നുറച്ച് ചെല്ലുമ്പോഴാണ് ഭീകരൻ പേരു പറഞ്ഞത്; മലബാർ മേഖലയിലിരുന്ന് ബ്ലോഗ് തിന്നുന്ന കൊട്ടോട്ടിക്കാരൻ! കൊട്ടോട്ടി എന്നത് വീട്ടുപേരാണെന്നും ആ വീട് നമ്മുടെ നാട്ടിലാണെന്നും ആകയാൽ നമ്മൾ ഒരു നാട്ടുകാരാണെന്നും ആ കൂട്ടിമുട്ടലിൽ വെളിപ്പെടുത്താനാണ് കാതിൽ മന്ത്രവുമായി എത്തിയത്. ഇനി വീണ്ടും ഇങ്ങ് തെക്കോട്ട് വീടുംകുടിയും വച്ച് കെട്ടിയെടുക്കുന്നുവത്രേ! അപ്പോൾ നേരിൽ കാണാമെന്നൊരു കടുത്ത ഭീഷണിയും. വരട്ടെ വേണ്ടിവന്നാൽ “കൊട്ടെഷൻബ്ലോഗുകാരെ“ വച്ച് നേരിടും!

വിസ്താരഭയത്താൽ എല്ലാവരുടെയും പേരു വിവരങ്ങൾ എടുത്തു പറഞ്ഞ് വിശദീകരിക്കുന്നില്ല. മീറ്റിനെത്തി പരിചയപ്പെട്ട പലരെക്കുറിച്ചും ഇനിയും എഴുതാനുണ്ടെങ്കിലും തൽക്കാലം ഇത്രയിൽ ഒതുക്കുന്നു. മാത്രവുമല്ല പലരുടെയും യഥാർത്ഥപേരും ബ്ലോഗർ പേരും ബ്ലോഗിന്റെ പേരും യു.ആർ.എലും ഒക്കെ ചേർന്ന സങ്കീർണ്ണതകളും സ്വതവേയുള്ള ഓർമ്മപ്പിശകും കാരണം പലരുടെയും പേരൊക്കെ മറന്നുപോയി. എന്തായാലും ഈ മീറ്റ് നല്ലൊരു അനുഭവമായി. ഇനിയും ഇത്തരം ഒത്തുചേരലുകളുടേതായ പ്രത്യാശകൾ പങ്കുവച്ചുകൊണ്ടാണ് മീറ്റിനെത്തിയ എല്ലാവരും യാത്രപറഞ്ഞത്. മീറ്റിന്റെ സംഘാടനത്തിന് നേതൃത്വം നൽകിയ യൂസഫ് അടക്കമുള്ള എറണാകുളത്തെ ബ്ലോഗർ സുഹൃത്തുക്കളോടുള്ള നന്ദിയും ഇവിടെ പ്രകാശിപ്പിക്കുന്നു.

Saturday, August 7, 2010

രമ്യ ആന്റണിയ്ക്ക് ആദരാഞ്ജലികൾ!


കവയിത്രി രമ്യ ആന്റണി നിര്യാതയായി

ഒടുവില്‍ മരണത്തിന്റെ ഇംഗിതത്തിനു മുന്നില്‍ രമ്യ ദുര്‍ബലയായി; സ്നേഹം കൊണ്ടും കവിതകൊണ്ടും മരണത്തോട് സംവദിച്ച് സംവദിച്ച് രമ്യ ഒടുവില്‍ അനുതാപപൂര്‍വ്വം മരണത്തിനു കീഴ്പെട്ടു.

കവയിത്രി രമ്യാ ആന്റണി (24) നിര്യാതയായി. കാന്‍സര്‍ ബാധിതയായി ഒരു വര്‍ഷമായി ആര്‍.സി.സി യില്‍ ചികിത്സയിലായിരുന്നു. ബ്ലോഗിൽ കവിതകൾ എഴുതിയിരുന്നു. ഓര്‍ക്കൂട്ട്, കൂട്ടം, ഫെയ്സ് ബൂക്ക്, തുടങ്ങിയ കൂട്ടായ്മകളിലൂടെ പ്രശസ്തയായിരുന്നു രമ്യ. ശലഭായനം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പര്‍ശം എന്ന പുസ്തകത്തിന്റെ രചനയിലായിരുന്നു. തിരുമലയിലാണ് താമസിച്ചിരുന്നത്. അച്ഛന്‍ ആ‍ന്റണി, അമ്മ ജാനറ്റ്. സഹോദരങ്ങള്‍ ധന്യ, സൌമ്യ.

രമ്യ ആന്റണിയ്ക്ക് ആദരാഞ്ജലികള്‍!

Monday, August 2, 2010

ബ്ലോഗ്‌ പത്രം: " ബൂലോകം ഓണ്‍ലൈന്‍ " തുടങ്ങി

ബ്ലോഗ്പത്രം “ബൂലോകം ഓണ്‍ലൈന്‍” പ്രകാശനം ചെയ്തു

പോസ്റ്റിന്റെ രത്നച്ചുരുക്കം: ഇന്ത്യയില്‍ ആദ്യത്തെ ബ്ലോഗ് പത്രം “ബൂലോകം ഓണ്‍ലൈന്‍” തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ 2010 ജൂലായ് 31-ന് വൈകുന്നേരം പ്രകാശനം ചെയ്തു. ചടങ്ങില്‍ സാമൂഹ്യ-രാഷ്ട്രീയ- കലാ- സാഹിത്യരംഗത്തെ പ്രശസ്തര്‍ വിശിഷ്ടാതിഥികളായി. ബ്ലോഗര്‍മാര്‍ ഉള്‍പ്പെടെ നല്ലൊരു സഹൃദയ സദസ്സും ചടങ്ങിനു സാക്ഷ്യം വഹിച്ചു.

പുസ്തകങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും ബൂലോകത്തിന് അകത്തുനിന്നും പുറത്തുനിന്നും വായനക്കാരെ ലഭിക്കുന്നു. എന്നാല്‍ ബ്ലോഗ് രചനകളാകട്ടെ ബൂലോക വായനയില്‍ മാത്രം ഒതുങ്ങിപ്പോകുന്നു. ഇതിനൊരു പരിഹാരമാണ് ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ്പത്രം. ഇനി ഇതിലൂടെ മികച്ച ബ്ലോഗ് രചനകള്‍ അച്ചടി മഷി പുരണ്ട് ബൂലോകത്തിനു പുറത്തും വായിക്കപ്പെടാന്‍ പോകുന്നു. കാലം ആവശ്യപ്പെടുന്ന ഈ ഒരു മഹനീയ സംരംഭം ഒരു നിയോഗം പോലെ സ്വയം ഏറ്റെടുത്തു കൊണ്ട് ബൂലോകത്തെയും സാഹിത്യത്തെയും സര്‍വ്വോപരി മലായാള ഭാഷയെയും സ്നേഹിക്കുന്ന ഏതാനും സുഹൃത്തുക്കള്‍ രംഗത്ത് വന്നതിലുളള സന്തോഷം ആദ്യം തന്നെ അറിയിച്ചു കൊള്ളട്ടെ! ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന്റെ സംഘാടകര്‍ക്ക് ഒരായിരം നന്ദി; അഭിനന്ദനങ്ങള്‍!

അങ്ങനെ ബ്ലോഗര്‍മാര്‍ക്ക് തങ്ങളുടെ മികച്ച രചനകളെ അച്ചടി മഷി പുരട്ടാന്‍ ഇതാ ഒരു സംരഭത്തിനു നാന്ദി കുറിച്ചിരിക്കുന്നു. ബൂലോക പ്രവര്‍ത്തകരും, മലയാള ഭാഷയെയും സാഹിത്യത്തെയും അളവറ്റ് സ്നേഹിക്കുന്നവരുമായ ഏതാനും പ്രവാസി സുഹൃത്തുക്കളാണ് സംരംഭകര്‍. ഒപ്പം നില്‍ക്കാന്‍ ധാരാളം ബൂലോക സുഹൃത്തുക്കളും. കാലം ആവശ്യപ്പെടുന്ന ഈ സംരംഭം ഇന്ത്യയില്‍ ആദ്യമെന്ന സംഘാടകരുടെ അവകാശവാദം ഈയുള്ളവന്റെ അറിവു വച്ച് നിഷേധിക്കാന്‍ കഴിയില്ല. 2010 ആഗസ്റ്റ് 31-ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ലളിതവും പ്രൌഢ ഗംഭീരവുമായ ചടങ്ങില്‍ വച്ച് ബൂലോകത്തിന്റെ സ്വന്തമാകാന്‍ പോകുന്ന ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ്പത്രം പ്രകാശനം ചെയ്യപ്പെട്ടിരിക്കുകയാണ്. ബ്ലോഗുകളില്‍ വരുന്ന മികച്ചരചനകളും മറ്റ് ബൂലോക വിശേഷങ്ങളും ബൂലോകത്തിനു പുറത്തുള്ള വായനാക്കാരിലേയ്ക്കു കൂടി എത്തിക്കുകയാണ് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ ലക്ഷ്യം. ബ്ലോഗ്സാഹിത്യത്തെയും മുഖ്യധാരാ സാഹിത്യത്തെയും പരസ്പരം കൂട്ടിയിണക്കുവാനും, ബ്ലോഗുകള്‍ക്ക് കൂടുതല്‍ പ്രചാരവും സാമൂഹ്യമായ അംഗീകാരവും നേടിയെടുക്കുവാനും ഈ സംരഭം സഹായകരമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ബൂലോകത്ത്നിന്ന് പുസ്തകങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാതൃഭൂമി ബ്ലോഗനയിലൂടെ ഏതാനും മികച്ച ബ്ലോഗ് രചനകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനപ്പുറം ബൂലോകത്തിനു പുറത്ത് ബ്ലോഗ് രചനകള്‍ക്ക് നമ്മുടെ നാട്ടില്‍ ഇനിയും പ്രചാരം വന്നിട്ടില്ല. ഏറെ വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ശേഷമാണ് ധരാളം മികച്ച രചനകള്‍ പുസ്തകങ്ങള്‍ ആകുന്നത്. അതുവഴി ബ്ലോഗര്‍മാരില്‍ ചിലര്‍ക്കും മറ്റ് മുഖ്യധാരാ എഴുത്തുകാര്‍ക്കൊപ്പം അറിയപ്പെടുന്ന എഴുത്തുകാരാകാന്‍ കഴിഞ്ഞിട്ടുണ്ട്. ബൂലോക വാസികള്‍ക്ക് പിന്നെ ആകെ ഒരു പ്രോത്സാഹനം അച്ചടി മാദ്ധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന എന്ന പംക്തി മാത്രമാണ്. അതിലൂടെ ചില മികച്ച ബ്ലോഗ് രചനകള്‍ ബൂലോകത്തിനു പുറത്തും വായിക്കപ്പെടുന്നുണ്ട്. ബ്ലോഗുകള്‍ എന്ന അവനവന്‍ പ്രസാധനത്തെ അംഗീകരിക്കുവാന്‍ നമ്മുടെ മറ്റ് പരമ്പരാഗത മാധ്യമങ്ങള്‍ ഇപ്പോഴും മടി കാണിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ബ്ലോഗിതര പരമ്പരാഗത മാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ചിലര്‍ ബ്ലോഗുകളെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട് താനും! എന്നാല്‍ ബ്ലോഗുകളെ എഴുത്തിന്റെയും വായനയുടെയും ഒരു സമാന്തര മേഖലയായി പോലും കാണുവാനും അംഗീകരിക്കുവാനും ബ്ലോഗിതര പരമ്പരാഗത മാദ്ധ്യമങ്ങളും എഴുത്തുകാരും തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. ഇത് ഒരു തരം അസൂയയും കോമ്പ്ലക്സും ഗമയും മാത്രമാണ്. അതെന്തുമാകട്ടെ ബ്ലോഗുകള്‍ക്ക് ലോകമാകെ സ്വീകാര്യതയും അംഗീകാരവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍, കണ്ടെത്തലുകളുടെ നാള്‍വഴിയില്‍ തെളിഞ്ഞ അറിവിന്റെ ഈ വെള്ളിവെളിച്ചത്തെ ആര്‍ക്കാണ് ഇവിടെ മാത്രം എക്കാലത്തും മറച്ചു പിടിക്കാനാകുക?

നാളെ അച്ചടിയുടെ ഭാവി എന്തെന്ന് നമുക്കറിയില്ല. എഴുത്തും വായനയും എല്ലാം കമ്പ്യൂട്ടറിലും ഇന്റെര്‍നെറ്റിലുമായി മാത്രം ഒതുങ്ങുന്ന ഒരു കാലം വന്നേക്കാം. എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം, എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍, എല്ലാവര്‍ക്കും ഇന്റെര്‍നെറ്റ് കണക്ഷന്‍ എന്നിവയുള്ള ഒരു കാലം. സ്കൂളില്‍ കുട്ടികളും അദ്ധ്യാപകരും ലാപ് ടോപ്പുമായി പോകുകയും പുസ്തകക്കെട്ടുകള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലം. എല്‍. സി. ഡി മോണിട്ടര്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളില്‍ ഇരിക്കുന്ന കുട്ടികള്‍. വിദ്ദൂരത്ത് ഒരു കേന്ദ്രത്തിലിരുന്ന് ഏറ്റവും വിദഗ്ദ്ധരായ അദ്ധ്യാപകര്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലെയും (കോളേജുകളിലും അതേ) കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സെടുക്കുന്ന ഒരു കാലം. അദ്ധ്യാപകര്‍ ക്ലാസ്സിന്റെ മേല്‍നോട്ടക്കാരും അത്യാവശ്യം വിശദീകരണം നല്‍കുന്നവരുമായി മാറുന്ന ഒരു കാലം. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേരളത്തില്‍ ( ഇന്ത്യയിലും ലോകത്തും എന്നൊക്കെയുള്ള അര്‍ത്ഥത്തിലും എടുക്കാം) എവിടെയുമുള്ള കുട്ടികളുമായും അദ്ധ്യാപകരുമായി സംവദിക്കുന്ന ഒരു കാലം. കുട്ടികള്‍ ഓണ്‍ലൈനായി പരീക്ഷയെഴുതി അപ്പപ്പോള്‍ തന്നെ പരീക്ഷാഫലം അറിയുന്ന ഒരു കാലം. ചുരുക്കത്തില്‍ ഒക്കെയും ഓണ്‍ലൈനാകുന്ന എല്ലാവരും എപ്പോഴും ഓണ്‍ലൈനിലാകുന്ന ഒരു കാലം. ഇങ്ങനെ പോയാല്‍ തീര്‍ച്ചയായും അങ്ങനെയൊക്കെയുള്ള ഒരു കാലം വരും.

അന്ന് അച്ചടിച്ച പുസ്തകങ്ങളോ പത്രങ്ങളോ മറ്റ് ആനുകാലികങ്ങളോ ഉണ്ടാകുമോ എന്നറിയില്ല. പുസ്തങ്ങള്‍ ശേഖരിക്കപ്പെടുന്ന വായന ശാലകള്‍ വരും കാലത്ത് കേവലം ഓര്‍മ്മകള്‍ മത്രമായി മാറുമോ എന്നുമറിയില്ല. എന്തായാലും അന്നും ഒരു കാര്യം ഉറപ്പ് ; വായന മരിക്കില്ല. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വായന നിലനില്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. കാരണം പുസ്തകങ്ങള്‍ വായനശാലകളില്‍ ഇരുന്ന് മാറാല കെട്ടുമ്പോഴും സമാന്തരമായ വായനയുടെ ഒരു പുതിയ ലോകം ആവിര്‍ഭവിച്ച് വികസിച്ചു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നാം അനുഭവിച്ചറിയുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്ലോഗുകള്‍. എല്ലാവരും എഴുത്തുകാരും, എല്ലാവരും പത്രപ്രവര്‍ത്തകരും, എന്തിന് എല്ലവരും പത്രാധിപന്മാര്‍ പോലുമാകുന്ന ഒരു ലോകമാണ് ബ്ലോഗുകള്‍ സമ്മാനിക്കുന്നത്. ഇനി ജേര്‍ണലിസ്റ്റുകള്‍ അല്ലാത്തവര്‍ എന്നൊരു തരംതിരിവിന് നിലനില്പില്ല. കാരണം ആരും ഏതു സമയത്തും ഒരു ജേര്‍ണലിസ്റ്റായി മാറാം. എഴുത്തിന്റെയും വായനയുടെയും ലോകത്ത് ഇനി ഒരു വരേണ്യവല്‍ക്കരണം അസാദ്ധ്യമാണ്. അതുകൊണ്ട് ബ്ലോഗിംഗിനെ വെറും നേരം പോക്കായി എഴുതി തള്ളാന്‍ വരട്ടെ. ഇത് ഗൌരവമുള്ള ഒരു മാധ്യമമാണ്. മാധ്യമ പ്രവര്‍ത്തനമാണ്.

ഇതൊക്കെ ഇനി സംഭവിക്കാന്‍ പോകുന്ന അഥവാ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍. എന്നാല്‍ നിലവില്‍ കമ്പ്യൂട്ടറിന്റെയും ഇന്റെര്‍നെറ്റിന്റെയും ലോകത്ത് സമൂഹത്തിലെ നേരിയൊരു വിഭാഗം മാത്രമേ കടന്നു വന്നിട്ടുള്ളു. ബഹുഭൂരിപക്ഷം ബൂലോകത്തിനു പുറത്താണെന്ന് സാരം. വിദ്യാസമ്പന്നരില്‍ തന്നെ നല്ലൊരു പങ്കും കമ്പ്യൂട്ടറിനും ഇന്റെര്‍നെറ്റിനും മുന്നില്‍ ഇന്നും പകച്ചു നില്‍ക്കുന്നതേയുള്ളു. കറണ്ടടിക്കുമെന്ന് പേടിച്ച് കീബോര്‍ഡില്‍ പോലും തൊടത്തവര്‍ പോലുമുണ്ട് അവരില്‍. തങ്ങള്‍ക്ക് അപ്രാപ്യമായ എന്തെല്ലാമോ ആണ് കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സാദ്ധ്യതകളും എന്ന് ഇവര്‍ വൃഥാ തെറ്റിധരിക്കുന്നു. ഇത് മാറിവരാന്‍ ഇനിയും അല്പകാലങ്ങളെടുത്തേക്കും. ഞാന്‍ സൂചിപ്പിക്കുന്നത് വായനക്കാരും എഴുത്തുകാരും അധികവും ഇന്നും ബൂലോകത്തിന് പുറത്താണെന്ന വസ്തുതയാണ്. ഈ ഒരു സാഹചര്യത്തിലാണ് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ പ്രസക്തി. ഇതുവഴി ബൂലോകത്തിനു പുറത്തുള്ളവര്‍ക്ക് ബൂലോകത്ത് എന്ത് നടക്കുന്നുവെന്ന് അറിയാനും മികച്ച ബൂലോക രചനകള്‍ പത്രത്തിലൂടെ വായിക്കുവാനും കഴിയും . ബൂലോകത്തെക്കുറിച്ച് മനസിലാക്കി കൂടുതല്‍ പേര്‍ക്ക് അങ്ങോട്ടേയ്ക്ക് കടന്നുവരാന്‍ ഇത് അവസരമകും. അതുപോലെ തന്നെ ബ്ലോഗര്‍മാര്‍ക്ക് ബൂലോകസൃഷ്ടികള്‍ അച്ചടി മഷി പുരണ്ട് കാണുവാനും തങ്ങളുടെ സൃഷ്ടികള്‍ ബൂലോകത്തിനു പുറത്തുള്ളവരിലേയ്ക്ക് കൂടി എത്തിയ്ക്കുവാനും കഴിയും . ഇതിലൂടെ ബ്ലോഗെഴുത്തുകള്‍ക്ക് കുറച്ചുകൂടി പ്രചരവും സാമൂഹ്യമായ അംഗീകാരവും ലഭിക്കുമെന്നും പ്രത്യാശിക്കാം.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ലളിതവും പ്രൌഢഗംഭീരവുമായ ചടങ്ങില്‍ വച്ച് ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ്പത്രത്തിന്റെ പ്രകാശനം വി.ശിവന്‍ കുട്ടി എം.എല്‍.എ പ്രശസ്ത കഥാകൃത്ത് രഘുനാഥ് പലേരിക്ക് പത്രത്തിന്റെ പ്രതി നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. പ്രൊ.ഡി.വിനയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരന്‍ തമ്പി, മുരുകന്‍ കാട്ടാക്കട, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങി കലാ സാഹിത്യ സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ബ്ലോഗ്ഗര്‍മാര്‍ അടക്കമുള്ള ഒരു നല്ല സൌഹൃദയ സദസ്സ് പരിപാടികള്‍ക്ക് സാക്ഷിയായി. കെ.ജി സൂരജിന്റെ നേതൃത്വത്തില്‍ നടന്ന കവിയരങ്ങ് ചടങ്ങിന് മിഴിവേകി. ഡി.വിനയചന്ദ്രന്‍, മുരുകന്‍ കാട്ടാക്കട, രാജേഷ് ശിവ, ജോഷി തുടങ്ങിയവര്‍ കവിത ചൊല്ലി. ജെയിംസ് ബ്രൈറ്റ്, മോഹന്‍ ജോര്‍ജ് , അനില്‍ കുര്യാത്തി, സുനില്‍ പണിക്കര്‍, ജിക്കു വര്‍ഗ്ഗീസ്, ഖാന്‍ പോത്തന്‍ കോട് തുടങ്ങിയവര്‍ പരിപാടിയുടെ നടത്തിപ്പിനു നേതൃത്വം നല്‍കി. ഉള്ളില്‍ നിറഞ്ഞ സന്തോഷവുമായി എല്ലാത്തിനും മൂകസാക്ഷിയായി ഞാന്‍ എന്ന മഹാനവര്‍കളും! ഈയുള്ളവനോടും കവിത ചൊല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും ആ സദസ്സിലുള്ളവര്‍ ആരും ഈയുള്ളവനോട് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്തതിനാല്‍ ശിക്ഷിക്കാനില്ലെന്നും മറ്റേതെങ്കിലും അവസരത്തില്‍ മറ്റേതെങ്കിലും ഹതഭാഗ്യര്‍ക്കുമുന്നില്‍ അങ്ങനെയൊരു കടും കൈ ചെയ്തുകൊള്ളാമെന്നും പറഞ്ഞ് മഹാനവര്‍കള്‍ ഒഴിയുകയായിരുന്നു.

തുടര്‍ന്ന് നടന്ന ലഘുഭക്ഷണം എന്ന അജണ്ട അക്ഷരാര്‍ത്ഥത്തില്‍ സജീവമായ കലാ-സാഹിത്യ-ബൂലോക ചര്‍ച്ചാ വേദിയായി മാറി. ചടങ്ങിന് എത്തിച്ചേര്‍ന്ന ബൂലോകവാസികള്‍ക്ക് പരസ്പരം പരിചയപ്പെടുവാനും കഴിഞ്ഞു. ആദ്യം പ്രസ്സ്ക്ലബ്ബില്‍ എത്തി പരസ്പരം അറിയാതെ അന്യരെ പോലെ നിന്ന പലരും പിന്നീട് പരസ്പരം പേരുകള്‍ പറഞ്ഞ് പരിചയപ്പെട്ടപ്പോള്‍ അദ്ഭുതം കൊള്ളുകയും പിന്നെ സന്തോഷം കൊള്ളുകയും ബ്ലോഗുകളിലൂടെയും ഓര്‍ക്കുട്ടിലൂടെയും മറ്റും മറ്റുമുള്ള സ്വന്തവും ബന്ധവും നേരിട്ട് പുതുക്കുകയും ചെയ്തു. ഈയുള്ളവന് പിറ്റേന്നു വെളുപ്പിന് ആലുവായില്‍ ഒരു വിവാഹത്തില്‍ സംബന്ധിക്കേണ്ടതുള്ളതുകൊണ്ട് മാത്രമാണ് അല്പം നേരത്തെ, രാത്രി എട്ടരയോടെ മടങ്ങിയത്.

തിരക്കിനിടയില്‍ അന്ന് വന്ന എല്ലാവരെയും പരിചയപ്പെടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അവരുടെ പേരുകളും അറിയില്ല. അത് ഇത് വായിക്കുന്നവരുടെ ഭാഗ്യം. ഇല്ലെങ്കില്‍ ഈ പോസ്റ്റ് ഇനിയും നീണ്ടുനീണ്ടു പോയേനെ! ( അല്ല, അവരില്‍ ആരെങ്കിലും ഇനി പേരു പറഞ്ഞാലും ഇത് .....). പക്ഷെ മിക്കവരെയും ഇനി കണ്ടാലറിയാം. ഏതായാലും കാണാമറയത്തിരുന്ന് പരസ്പരം ആശയവിനിമയം നടത്തിയിരുന്ന ചിലരെക്കൂടി നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ നല്ല സന്തോഷം. ഈ ഒരു സസ്പെന്‍സ് ഇന്റെര്‍നെറ്റ് ലോകത്ത് കടന്നുവരുന്ന ഏതൊരാളെയും എപ്പോഴും പിന്തുടര്‍ന്നുകൊണ്ടിരിക്കും. കാരണം കുറെ പേരെ നേരിട്ട് കണ്ട് കഴിയുമ്പോഴേയ്ക്കും കാണാമറയത്ത് നിന്ന് പുതിയവര്‍ വരും. പല പേരിലും രൂപത്തിലും ഭാവത്തിലും!

ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന് എല്ലാവിധ ഭാവുകങ്ങളും !

വാലെഴുത്ത്: ബൂലോകം ഓണ്‍ലെയിനെക്കുറിച്ച് അതിന്റെ പ്രവര്‍ത്തകര്‍ ആദ്യലക്കത്തില്‍ ആമുഖമായി പറയുന്ന വാക്കുകളില്‍ നിന്ന്:-

“ഇതൊരു നിയോഗമാണ്. അക്ഷരങ്ങളുടെ ചരിത്രത്തില്‍ ഞങ്ങള്‍ എഴുതിച്ചേര്‍ത്ത നിയോഗം. ഒരിക്കലും അച്ചടി മഷി പുരളില്ലെന്നു കരുതിയ ഒരു പുതിയ മാധ്യമത്തിന്റെ ലിഖിതരൂപം. ഇത് ബ്ലോഗര്‍മാരുടെ ഒരു സ്വപ്ന സാക്ഷാല്‍ക്കാരമാണ്. ഇന്ത്യയില്‍ ആദ്യമായാണ് ബ്ലോഗ് പേപ്പര്‍ എന്ന ഈ സങ്കല്പം പ്രാവര്‍ത്തികമകുന്നത്. ഈ പത്രത്തിന്റെ താളുകളില്‍ ബ്ലോഗര്‍മാര്‍ എഴുതിയ രചനകള്‍ നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയും...........

.........വരും കാലങ്ങളില്‍ ബ്ലോഗുകള്‍ ജനജീവിതത്തിന്റെ ഭാഗമാകും. വാര്‍ത്തകള്‍, കഥകള്‍, കവിതകള്‍ തുടങ്ങിയവ അനുവാചകരിലേയ്ക്ക് എത്തിയ്ക്കുക മാത്രമല്ല, പൊതുജനോപകാരപ്രദമായ പല കാര്യങ്ങളും ബ്ലോഗുകള്‍ വഴി ചെയ്യുവാന്‍ കഴിയും. കാലം മാറുന്നതിനനുസരിച്ച് വായനാ സങ്കല്പങ്ങളും മാറേണ്ടത് ആവശ്യമാണ്. ഇന്ന് ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും വെറും കഴ്ചക്കാരായി മാത്രം മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണല്ലോ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. നമുക്ക് പറയുവാനുള്ള കാര്യങ്ങള്‍ ആരെയും പേടിക്കതെ പ്രകടിപ്പിക്കുവാനുള്ള അവസരം നിഷേധിക്കുവാന്‍ പാടുള്ളതല്ല.

.........മലയാള ബ്ലോഗര്‍മാരുടെ രചനകള്‍ പൊതുജന സമക്ഷം എത്തിക്കുക എന്നതാണ് ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പത്രത്തിന്റെ ധര്‍മ്മം. ഇന്ന് ബ്ലോഗുകള്‍ അധികവും വായിക്കുന്നത് ബ്ലോഗര്‍മാര്‍ തന്നെയാണെന്ന് തോന്നുന്നു. പൊതുജന പങ്കാളിത്തം ഈ വളര്‍ന്നു വരുന്ന മേഖലയിലും അത്യന്താപേക്ഷിതമാണ്. ജനങ്ങള്‍ ബ്ലോഗര്‍മാരുടെ രചാകള്‍ വായിക്കുകയും വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതിനോടൊപ്പം സ്വയം ബ്ലോഗെഴുത്തുകാരായി മാറി കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പുനര്‍നിര്‍മ്മാണപ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്യണം.

ബ്ലോഗ് പേപ്പറിനെ ന്യൂസ് പേപ്പറുമായി താരതംയം ചെയ്യാന്‍ കഴിയില്ല. ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പേപ്പറില്‍ ബ്ലോഗര്‍മാര്‍ എഴുതിയിട്ടുള്ള കഥകള്‍, ലേഖനങ്ങള്‍, കവിതകള്‍ തുടങ്ങിയവയില്‍ നിന്നും തെരഞ്ഞെടുത്തവയാണ് ഈ അച്ചടി രൂപത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.........”


ബൂലോകം ഓണ്‍ലെയിന്‍ പത്രത്തിന് ഒരിക്കല്‍ കൂടി ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് തല്‍ക്കാലം ഇതങ്ങു പോസ്റ്റുന്നു!