Friday, December 31, 2010

പോരാ‍ പോരാ വിപ്ലവക്കാരും കോൺഗ്രസ്സ്സഖ്യവും

പോരാ‍ പോരാ വിപ്ലവക്കാരും കോൺഗ്രസ്സ്സഖ്യവും

മുൻകുറിപ്പ്: ഇത് ഒരു സി.പി.ഐ (എം) പക്ഷ ലേഖനമാണ്. ഈ മുൻവിധി വായിക്കുന്നവർക്ക് വായനയ്ക്ക് സൌകര്യമയിരിക്കും; വായിക്കാൻ ഇഷ്ടമില്ലാത്തവർക്ക്, പ്രത്യേകിച്ചും അന്ധമായ മാർക്സിസ്റ്റ് വിരോധം വച്ചുപുലർത്തുന്നവർക്ക് അവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെ ഒഴിഞ്ഞുപോകാനും നല്ലതാണ് ഈ മുൻ കുറിപ്പ്!

സി.പി.എമ്മിനു വിപ്ലവം പോരാ. കോൺഗ്രസ്സും സി.പി.എമ്മും ഒക്കെ ഒരുപോലെയയാൽ പിന്നെ സി.പി.എമ്മിന് എന്തു പ്രസക്തി? സി.പി.എം നേതാക്കൾ മാത്രമല്ല അണികൾ പോലും ബൂർഷ്വാസികൾ ആയിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാൽ കോൺഗ്രസ്സും സി.പി.എമ്മും ഒക്കെ ലയിച്ച് നാളെ ഒരു പാർട്ടിയായി തീരും.പിന്നെങ്ങനെ ഇവിടെ തൊഴിലാളി വർഗ്ഗ സർവാധിപത്യം വരും? എങ്ങനെ സോഷ്യലിസം വരും? ആരു കൊണ്ടുവരും? അതൊക്കെയോർത്ത് വിഷമാവസ്ഥയിൽ ഇരിക്കുമ്പോഴാണ് ആവേശകരമായ ആ വാർത്ത വന്നത്. കേരളത്തിൽ ഒഞ്ചിയത്തും മറ്റും വിപ്ലവത്തിന്റെ കാഹളം മുഴങ്ങിയിരിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയിൽ വിപ്ലവം ചോർന്നുപോയെങ്കിലും വിപ്ലവം സ്വന്തം രക്തത്തിൽ നിന്നും ചോർന്നുപോകാത്ത ഒഞ്ചിയത്തെയും മറ്റു ചിലയിടങ്ങളിലെയും നേതാക്കളും അണികളും സ്വയം വിപ്ലവത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു. എം.ആർ.മുരളിയെപോലെ അഭിനവ ലെനിൻ എന്നോ ചെഗുവേരയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന നേതാക്കളുടെ നേതൃത്വം കൂടിയായപ്പോൾ ആവേശം ഇരട്ടിച്ചു. പണ്ട് നക്സൽബാരിയിൽ ഒരു വിപ്ലവം നടന്നതിൽ നിന്നാണ് നക്സലൈറ്റ് എന്ന വാക്കുണ്ടായതെന്നു കേട്ടിട്ടുണ്ട്. അതുപോലെ ഭാവിയിൽ ഒഞ്ചിയസ്റ്റ് പ്രസ്ഥാനം എന്ന ഒരു പേർ തന്നെ ഈ വിപ്ലവപ്രസ്ഥാനത്തിനു വന്നുഭവിക്കുമോ എന്നുപോലും സംശയിച്ചു.

ചില പഞ്ചായത്തും മുൻസിപാലിറ്റിയുമൊക്കെ പിടിച്ചടക്കുന്ന ഫ്രഞ്ചുവിപ്ലവങ്ങൾ സിരകളിൽ ആവേശത്തിന്റെ തിരയിളക്കി അത് സുനാമിയായി പടർന്നുകയറി. എങ്കിലും എടുത്തുചാടി ഒഞ്ചിയിസ്റ്റ് പ്രസ്ഥാനത്തിൽ ചേരാൻ പോയില്ല. കാരണം നമ്മ നാട്ടിലൊന്നും സംഭവം എത്തിയില്ല. ഓരോ ഏരിയ തീർത്തു വരട്ടെ. നമ്മ നാട്ടിൽ വിപ്ലവത്തിനു പാകമാകുമ്പോൾ എടുത്തു ചാടാമെന്നു കരുതി. അല്ലാതെ ഇങ്ങു തിരുവനന്തപുരത്തുനിന്ന് ഒറ്റക്കുതിപ്പിന് ഒഞ്ചിയത്തേയ്ക്കൊക്കെ എടുത്തുചാടി കാലൊടിഞ്ഞാൽ വിപ്ലവം ഇങ്ങ് തെക്കെത്തുമ്പോൾ നേതൃത്വം നൽകാൻ ആളുണ്ടാകില്ല. അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് കാത്തിരുന്നത്. മാർക്സിസ്റ്റ് പാർട്ടി തകരും. അണികളെല്ലാം ഒന്നാന്നായി പുതിയ വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് അണമുറിയാതെ ഒഴുകിയെത്തും. ഒരു പുതിയ മാർക്സിസ്റ്റ് പ്രസ്ഥാനം ഇന്നത്തേതിന്റെ സ്ഥാനത്ത് ഉയർന്നുവരും. കോൺഗ്രസ്സുകാരൊക്കെ വിരണ്ട് ഇനി രക്ഷയില്ലെന്നു കണ്ട് ആ സംഘടന തന്നെ പിരിച്ചു വിടും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ സംഘടനയൊക്കെ പെട്ട പാടെ അപ്രത്യക്ഷമാകും. അതിന്റെ നേതാക്കൾ ഒക്കെ കയ്യിൽ കിട്ടുന്ന അണികളെയും കൊണ്ട് നാട് വിടും. മുതലാളിവർഗ്ഗം ഉള്ള സ്വത്തും മുതലും എല്ലാം പറക്കിക്കെട്ടി അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ മുതലാളിത്ത രാഷ്ട്രങ്ങളിലേയ്ക്ക് പാലായനം ചെയ്യും. അവരുടെ ബാങ്ക് അക്കൊണ്ടുകൾ എല്ലാം വിദേശ ബാങ്കുകളിലേയ്ക്ക് ട്രാൻസ്ഫറടിക്കും. അതോടെ വിപ്ലവത്തിന് പൂർണ്ണമായും മണ്ണ് പാകമാകും. പിന്നെ അപ്പോഴും അധികാരം പിടിവിടാതിരിക്കാനിടയുള്ള ഭരണകൂടം ഏതാണോ അതിനെ ചെറിയൊരു ബലപ്രയോഗത്തിലൂടെ പിടിച്ച് വലിച്ച് നിലത്തിട്ട് രണ്ട് തൊഴി! വിപ്ലവം പൂർത്തിയായി. ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ.

ഒഞ്ചിയം ഉൾപ്പെടുന്ന മുൻസിപാലിറ്റിയിലൊക്കെ കോൺഗ്രാസ്സ് പിന്തുണയോടെ അധികാരത്തിലേറാൻ വിപ്ലവനേതാവ് തന്നെ തുനിഞ്ഞപ്പോൾ അല്പമൊന്നു ഞെട്ടിയെങ്കിലും അവിടെയെങ്കിലും ചോരപ്പുഴ ഒഴുക്കാതെ അധികാരത്തിൽ ഏറാനുള്ള സാഹചര്യം മുതലാക്കുന്ന അടവുപരമായ ഒരു തന്ത്രമാണതെന്ന് ഒഞ്ചിയിസ്റ്റ് മാനിഫെസ്റ്റോ, ഷൊർണ്ണൂർ കാപിറ്റൽ ഉൾപ്പെടെയുള്ള ചില അമൂല്യ വിപ്ലവ ഗ്രന്ധങ്ങൾ ഒന്നുകൂടി എടുത്ത് വായിച്ചപ്പൊൾ മനസിലായി.എം.ആർ.മുരളിയണ്ണൻ മുനിസിപ്പൽ ചെയർമാനായാൽ വിപ്ലവത്തിന്റെ ഒരു ഘട്ടം പൂർത്തിയായി എന്ന താത്വിക ബോധം ഉൾക്കൊണ്ട് കഴിയവേയാണ് ഞെട്ടിപ്പിക്കുന്ന ആ വാർത്തവന്നത്. ഇടതുപക്ഷ ഏകോപനത്തിൽ തമ്മിൽതല്ല്. തൃശൂരിൽ കുന്നംകുളത്ത് ഇടതുപക്ഷ ഏകോപനവിപ്ലവകാരികൾ യോഗമോ മറ്റോ ചേർന്നുവത്രേ. യു.ഡി.എഫുമായി മുനിസിപാലിറ്റിയിൽ അധികാരം പങ്കിട്ട വിപ്ലവ നേതാവ് ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായത്രേ. ഇടതുപക്ഷം എന്നു പേരുനൽകിയ സംഘടന യു.ഡി.എഫുമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരണം കൈയ്യാളുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നും സംസ്ഥാന കൺ വെൻഷനിൽ വിമർശനം ഉയർന്നുവത്രേ. ഭിന്നതകൾ ശക്തമായി പലരും രാജിക്കൊരുങ്ങിയത്രേ. ഇനി യു.ഡി.എഫ് എന്ന വിപ്ലവ മുന്നേറ്റ മുന്നണിയുമായി കൈകോർത്ത് നിയമസഭാതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റെങ്കിലും മത്സരിച്ച് ജയിക്കണമെന്നുള്ള നിർദ്ദേശം യോഗത്തിൽ ഒരു നേതാവ് മുന്നോട്ട് വച്ചെങ്കിലും അത്തരം നാണം കെട്ട കൂട്ടുകെട്ടിനു നമ്മളെ കിട്ടില്ലെന്ന് ഒരു വിഭാഗം പറഞ്ഞുവത്രേ. വലതുപക്ഷ മുതലാളിത്ത സംരക്ഷണ സമിതിയായ യു.ഡി.എഫിനൊപ്പം നിക്കാനാണെങ്കിൽ പിന്നെ എന്തിനീ ബഹളമൊക്കെ കാട്ടി സി.പി.എം വിട്ടു പോന്നു എന്നൊക്കെ ഏകോപനക്കാരിൽ ആരെങ്കിലും ചോദിച്ചു പോയിട്ടുണ്ടെങ്കിൽ പണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നതിന്റെ ചില അഴുക്ക അംശങ്ങൾ അവരിൽ ചിലരുടെ ഉള്ളിൽ ഇപ്പോഴും കിടക്കുന്നതിനാലാണ് നിസംശയം പറയാം. അത് അപ്പാടെ ചികിത്സിച്ചു ഭേദമാക്കാൻ വേണ്ടത് ചെയ്യണം.

എന്തായാലും ഈ വിശാല വിപ്ലവ ഇടതുപക്ഷ ഏകോപന സമിതിയിലെ ഈ ഭിന്നതയ്ക്കു പിന്നിൽ മുതലാളിത്ത ശക്തികളുടെ കറുത്ത കരങ്ങളാണോ എന്ന് സംശയമുണ്ട്. ഏകോപനപ്രസ്ഥാനത്തിന്റെ വളർച്ച കണ്ട് ഭയന്ന് മുതലാളിത്തം ഒളിഞ്ഞും തെളിഞ്ഞും അതിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉണ്ട്. അതുകൊണ്ടു കൂടിയായിരിക്കാം കോൺഗ്രസ്സുമായിത്തന്നെ ചങ്ങാത്തം കൂടിയത്. മുതലാളിത്തത്തിനു ശക്തമായ ബദലാണല്ലോ കോൺഗ്രസ്സ്. പിന്നെ നയപരിപാടിയൊക്കെ തീരുമാനിക്കുന്നത് അംബാനിമാരോടൊക്കെ ചോദിച്ചിട്ടാകുന്നത് സോഷ്യലിസം സ്ഥാപിക്കാൻ അവർ തടസം പിടിക്കാതിരിക്കാനുള്ള ഒരടവെന്നേയുള്ളൂ. വെറുതെ എന്തിനാ ഒരു ചോരപ്പുഴ. അവർക്കതിനു താല്പര്യമില്ലെങ്കിൽ. കുന്നംകുളത്ത് ചേർന്ന ഏകോപന സമിതിയുടെ കൻവെവെൻഷനിൽ ഭിന്നിപ്പ് തുറന്ന പോരിൽ എത്തുകയായിരുന്നുവത്രേ. ഒഞ്ചിയത്തെയും തളിക്കുളത്തെയും ചില പ്രതിനിധികൾ പൊട്ടിത്തെറിച്ചുവെന്നാണ് ചില ഒളിഞ്ഞു നോട്ടക്കാർ വെളിപ്പെടുത്തിയത്. ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിൽ രണ്ടരവർഷം വീതം യു.ഡി.എഫുമായി അധികാരം പങ്കിടാൻ തീരുമാനിച്ച വിപ്ലവ നേതാവ് എം.ആർ.മുരളി സ്വാർത്ഥ താല്പര്യത്തിനും അധികാരത്തിനും വേണ്ടി പാർട്ടിയെ ബലികഴിച്ചുവെന്നും ആരോപണം ഉയർന്നുവത്രേ. മുരളിയെ മാറ്റണമെന്നു മുറവിളിയുണ്ടായത്രേ. കൺവെൻഷൻ പ്രത്യേകിച്ച് ഒരു തീരുമാനവുമെടുക്കാൻ കഴിയാതെ പിരിയേണ്ടിവന്നുവത്രേ. ഈ അത്രേയത്രേ പറയുന്നത് പത്രവാർത്ത വിശ്വാസത്തിലെടുത്ത് പറയുന്നതുകൊണ്ടാണേ. മാത്രവുമല്ല കണ്ടപത്രം ദേശാഭിമാനിയുമാണ്. എല്ലാവരും വിശ്വസിക്കണം എന്നില്ല.

പണ്ട് കമ്മ്യൂണിസം തലപൊക്കിയതുമുതൽ നീണ്ടകാലം അതിനെ ഇല്ലാതാക്കാൻ കോൺഗ്രസ്സുകാരടക്കം പല പ്രസ്ഥാനങ്ങളും നാട്ടുപ്രമാണിമാരും വർഗ്ഗീയ വാദികളും മറ്റും ശ്രമിച്ചിരുന്നു. അവരോടൊക്കെ ഏറ്റുമുട്ടി അങ്ങോട്ടും ഇങ്ങോട്ടും കഷ്ടനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. കമ്മ്യ്യുണിസ്റ്റുകാർ ശക്തമായ ചെറുത്തുനിൽ‌പ്പുകൾ സംഘടിപ്പിച്ചുതന്നെ ഇവിടെ വളർന്നത്. ഇത് ഗാന്ധിയൻ മാർഗ്ഗത്തിലൊന്നുമായിരുന്നില്ലെന്നു തന്നെ സാരം. എന്നാൽ അതൊക്കെ പഴങ്കഥ. ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്ന യാഥാർത്ഥ്യം എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. ഒറ്റപ്പെട്ട് ചില സ്ഥലങ്ങളിൽ ചില രാഷ്ട്രീയ അക്രമങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് എന്നതു ശരിതന്നെ. ഉദാഹരണം കണ്ണൂർ. പക്ഷെ അവിടെ അക്രമം ഏകപക്ഷീയമായി ഉണ്ടാകുന്നതല്ലെന്നും മനസിലാക്കണം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭഗമാണ്. ഒരു സായുധ വിപ്ലവം ഉടനെ ഇവിടെ ഉണ്ടാകുമെന്നോ ഉണ്ടാക്കണമെന്നോ ജനാധിപത്യവുമായി പൊരുത്തപ്പെട്ടുപോകാൻ നിർബന്ധിതമായ ഇടതുപക്ഷം പറയുന്നുമില്ല. ഇതിനർത്ഥം ഇന്ത്യയിലെ നിലവിലുള്ള വ്യവസ്ഥയെ അപ്പാടെ അംഗീകരിക്കുന്നുവെന്നല്ല. സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ഉറപ്പുനൽകുന്ന അവകാശങ്ങളും മറ്റ് സൌകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ പോരുതുക എന്ന നയമാണ് ഇടതുപക്ഷം പൊതുവിൽ സ്വീകരിച്ചിട്ടുള്ളത്. മറിച്ചെന്തെങ്കിലും ചിന്തിച്ചാൽതന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അതിനുള്ള അണിബലവും ഇല്ല. സത്യം സത്യമാ‍യി പറയുന്നതിൽ തെറ്റൊന്നുമില്ല.

ഇവിടെ സിപി.എമ്മിലും മറ്റും വിപ്ലവം പോരെന്ന് പറയുന്നതിൽ പഴയ രീതിയിൽ അക്രമവും ചെറുത്തുനില്പുകളും സ്വീകരിക്കണമെന്നുകൂടി അർത്ഥമുണ്ട്. ചെറുത്തുനിൽക്കാനും അക്രമം കാണിക്കാനും ഇന്നിപ്പോൾ കോൺഗ്രസ്സുകാർ സി.പി.എമ്മുകാരെ ഓടിച്ചിട്ടടിക്കാനൊന്നും വരുന്നില്ല. വരുന്ന ഇടങ്ങളിൽ എല്ലാം ചെറുത്തും നിൽക്കുന്നുണ്ട്താനും. കോൺഗ്രാസിന് വലിയ മേൽകൈ ഉള്ള സ്ഥലങ്ങളിൽ ഇപ്പോഴും സി.പി.എമ്മിനെതിരെ അക്രമം ഉണ്ടാകുന്നുണ്ട്. ഇത് ചില സ്ഥലങ്ങളിൽ തിരിച്ചും സംഭവിക്കുന്നുണ്ട്. ഇതൊക്കെ പച്ചയായ സത്യങ്ങളാണ്. ഇപ്പോൾ സി.പി.എമ്മിനെതിരെ അക്രമം തുടരുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ സംഘടനകളാണ്. അവരെ പോലും ആശയം കൊണ്ടു നേരിടാനാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്. ഇതിന് അടിച്ചാൽ തിരിച്ചടിക്കില്ലെന്ന ഒരർത്ഥവുമില്ല. അങ്ങോട്ടു ചെന്ന് അടിക്കില്ലെന്നേയുള്ളൂ. പിന്നെ വല്ല അഴിമതിയുടെയും പേരു പറഞ്ഞാണ് പോകുന്നതെങ്കിൽ അതിനും മാത്രം അഴിമതിയൊന്നും സി.പി.എം നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടകുന്നില്ല. ഇപ്പോൾ തന്നെ എന്തൊക്കെ വിമർശനങ്ങൾ ഉന്നയിക്കാമെങ്കിലും കേരളത്തിലെ മന്ത്രിമാർക്ക് നേരിട്ട് ബന്ധമുള്ള ഒരഴിമതിയും ആരോപിക്കാൻ കഴിയുന്നില്ല. ചിലതിന്റെയൊക്കെ ധാർമ്മികമായ ഉത്തരവാദിത്വം വേണമെങ്കിൽ ചമയ്ക്കാമെന്നേയുള്ളൂ. പണ്ടെങ്ങോ കുറച്ചുനാൾ മന്ത്രി ക്കസേരയിൽ ഇരുന്നതിന്റെ പേരിൽ പിണറായി വിജയന്റെ പേരിൽ യാതൊരടിസ്ഥാനവുമില്ലാത്ത ഒരു ലാവ്ലിൻ കേസ് പറഞ്ഞ് നടന്ന് കുറെ രാഷ്ട്രീയ നേട്ടങ്ങൾ എതിരാളികൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞു എന്നല്ലാതെ ആ ആരോപണത്തിൽ കഴമ്പൊന്നുമില്ലെന്ന് അന്വേഷണ ഏജൻസികൾക്ക്തന്നെ ഒടുവിൽ പറയേണ്ടിയും വന്നു. ഇടതുപക്ഷത്തെ എല്ലാ നേതാക്കളും ശുദ്ധാത്മാക്കളാണെന്ന് പറഞ്ഞുകളഞ്ഞുവെന്നൊന്നും ആരോപിക്കേണ്ട. ചിലപ്പോൾ ഒക്കെ സംഭവിക്കുന്നുണ്ട്. അതിന്റെ ഫലം അവരിൽ ചിലർ പാർട്ടിയിൽ നിന്നു പുറത്തായി അവരും വലിയ വിപ്ലവ വായാടികളായി ഗതികിട്ടാതെ അലഞ്ഞുനടക്കുകയാകും. ഇനിയും ചിലർ അഴിമതിയുടെയോ പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെയോ പേരിൽ പുറത്താക്കപ്പെട്ടാൽ എതിർപാളയത്തിൽ അക്കാമഡേറ്റ് ചെയ്യപ്പെട്ട് ഗതിപിടിച്ചെന്നും വരാം. എന്തായാലും അഴിമതി സി.പി.എമ്മുകാർ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവർ അല്ല. സോറി, വിഷയം മാറി പോകുന്നുവെന്നു തോന്നുന്നു.

ഇവിടെ പറയാൻശ്രമിക്കുന്നത് ജനാധിപത്യപരമല്ലാത്ത മാർഗ്ഗത്തിലൂടെയല്ലതെ ഇടതുപക്ഷത്തിനും ഇന്ത്യയിൽ പ്രവർത്തിക്കാനാകില്ല എന്ന് എടുത്തു പറയാനാണ്. അതുകൊണ്ട് വിപ്ലവം പോരാ വിപ്ലവം പോരാ എന്നു പറഞ്ഞിട്ടു ഒരു കാര്യവുമില്ല. ആർക്കെങ്കിലും ചിലർക്ക് പാർട്ടിയിലോ ജനാധിപത്യ വേദികളിലോ ആഗ്രഹിക്കുന്ന സ്ഥാനമാനങ്ങൾ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന വിപ്ലവബോധം കൊണ്ട് ദീർഘകാല നേട്ടങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതിന്റെയൊക്കെ മുൻ നിരയിൽ നിൽക്കുന്നവർക്ക് ചില നേട്ടങ്ങൾ ഉണ്ടാകും. പിൻ നിരക്കാർക്ക് സമയനഷ്ടം മാത്രം. ഇവിടെ ഏതു പാർട്ടിയിൽ വിശ്വസിക്കാനും തോന്നുമ്പോൾ പാർട്ടി മാറാനും ഒക്കെ സ്വാതന്ത്ര്യമുണ്ട്. സിപി.എമ്മുമായി സഹകരിച്ചു പോകൻ വിഷമം തോന്നുമ്പോൾ കോൺഗ്രസ്സ് ഉൾപ്പെടെ എത്രയോ പ്രസ്ഥാനങ്ങളുണ്ട് ചേരാൻ. അതല്ലേ ഇതിലും ഭേദം? പുതുതായി ഒന്നുണ്ടാക്കി കോൺഗ്രാസുകാരുടെ സഹായം കൊണ്ട് നിലനിൽക്കാൻ ശ്രമിക്കുന്നത് ലളിതമായി പറഞ്ഞാൽ പാപ്പരത്തമാണ്. കൂടുതൽ വിപ്ലവം പറഞ്ഞ് പാർട്ടിവിടുന്നവർ സി.പി എമ്മിന്റെയോ മറ്റിടതുപക്ഷ കക്ഷികളുടെയോ പിൻബലം ഇല്ലാതെ ഒറ്റയ്ക്ക് നിന്ന് കോൺഗ്രസ്സിനെയോ, യു.ഡി.എഫിനെയോ വർഗീയ കക്ഷികളെയോ ഒക്കെ തെരഞ്ഞെടുപ്പിൽ തോല്പിച്ച് കഴിവു തെളിയിക്കണം. വർഗ്ഗ ശത്രുവിനോട് തോളുരുമ്മി നീന്ന് പിന്നെ ആർക്കെതിരെ പോരാടുന്നത്? സി.പി.എമ്മിനെ ദുർബ്ബലപ്പെടുത്തി വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തിപകരാനുള്ള കരുക്കളായി മാറുന്നവരെ വിപ്ലവകാരികൾ എന്നല്ല വിപ്ലവത്തിന്റെ ഒറ്റുകാരെന്നുവേണം വിളിക്കാൻ. ഒരു ആശയത്തിനുവേണ്ടി നിന്നാൽ നിന്നതായിരിക്കണം. കൊതി മുമ്പോട്ടും കുത്തുകാലു പുറകോട്ടും എന്നു പറയുമ്പോലെ അധികാരകസേരകാണുമ്പോൾ നാക്കും നീട്ടി കുണ്ടിയും തുടച്ചു ചെല്ലരുത്. അല്ലപിന്നെ!

പിന്നെ സി.പി.എമ്മിൽ വല്ലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നത് നല്ലതുതന്നെ. അനുഭവപാ‍ഠങ്ങൾ പാർട്ടിക്ക് ഗുണം വരുത്തും എന്നാണ് ഈയുള്ളവൻ അവർകളുടെ വിശ്വാസം. ഇങ്ങനെയും ഒക്കെ സംഭവിക്കാം എന്നു വരുമ്പോൾ കൂടുതൽ കരുതലോടെ പ്രവർത്തിക്കാം. സംഭവിക്കാവുന്ന ചില തെറ്റുകൾ ഒഴിവാക്കാം. ഒഞ്ചിയവും ഒരു പാഠം തന്നെ. ഇത്രയും ഒരു പ്രതികരണം പ്രതീക്ഷിച്ചിരിക്കില്ല. ചിലത് അങ്ങനെയാണ് സംഭവിച്ചുകഴിയുമ്പോഴേ അറിയുകയുള്ളൂ. പക്ഷെ എന്നുവച്ച് സ. പിണറായിയുടെ വാക്കുകൾ കടമെടുത്താൽ കുലംകുത്തികളെന്നും മറ്റും വിളിക്കെണ്ടവരെ മറ്റൊരു വാക്കിനാൽ വിശേഷിപ്പിക്കാനാകില്ല. കോൺഗ്രസ്സുമായി അധികാരം പങ്കുവയ്ക്കുന്ന നിലവാരത്തിലേയ്ക്ക് ഈ അഭിനവ വിപ്ലവകാരികൾ തരം താണിരുന്നില്ലെങ്കിൽ ഈ ലേഖകൻ കുലംകുത്തികൾ എന്ന് ആവർത്തിച്ച് സായൂജ്യം അടയില്ലായിരുന്നു. (അല്ല, നമ്മുടെ സായൂജ്യത്തിനെഴുതുന്നതുകൊണ്ടാണേ!) കാരണം പാർട്ടിയ്ക്ക് അനുഭവപാഠം നൽകിയവർ എന്നൊരാനുകൂല്യം അവർ അർഹിക്കുന്നുണ്ടല്ലോ! കോൺഗ്രസ്സിന്റെ നയങ്ങളോടുള്ള വിയോജിപ്പല്ലാതെ എം.ആർ. മുരളിമാർക്ക് ചേരാൻ പറ്റാത്ത ഒരു മോശം പാർട്ടിയാണ് കോൺഗ്രസ്സ് എന്നൊന്നും ഈയുള്ളവൻ കരുതുന്നില്ല.


പിൻകുറിപ്പ്: കെട്ടിപ്പിടിച്ചുകൊണ്ടു തർക്കിക്കുന്ന രാഷ്ട്രീയമാണ് നമ്മുടെ ജനാധിപത്യം ആവശ്യപ്പെടുന്നത്. അക്രമം കൊണ്ട് ഒന്നിനെ മറ്റൊന്നിനു തകർത്തു മുന്നേറാം എന്ന് വ്യാമോഹിക്കുന്നരാഷ്ട്രീയമല്ല. ജനാധിപത്യം ശക്തിപ്പെടുന്നത് ആശയസംവാദങ്ങളിലൂടെയാണ്. അക്രമവും അഴിമതിയും ഒഴിച്ച് രാഷ്ട്രീയത്തിൽ സംഭവിക്കുന്നതെല്ലാം ജനാധിപത്യത്തിനു നിരക്കുന്ന കാര്യങ്ങളാണ്. അതു കാലുമാറ്റവും കൂറുമാറ്റവും ആയാൽ പോലും. തെറ്റുകൾ എന്നു തോന്നുന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയും ശരിയെന്നു തോന്നുന്ന ആശയങ്ങളും അക്രമരഹിതമായ പ്രവർത്തനങ്ങളും കൊണ്ട് തിരുത്തിക്കാൻ ശ്രമിക്കുന്നതാണ് ജനാധിപത്യത്തിനു ഭൂഷണം

Tuesday, December 28, 2010

ബ്ലോഗ് പത്രം രണ്ടാം ലക്കം പ്രകാശനവും ബ്ലോഗ് മീറ്റും

2010 ഡിസംബർ 30-നു വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ്പത്രമായ ബൂലോകം ഓൺ ലൈൻ ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കത്തിന്റെ പ്രകാശനവും ബ്ലോഗ് മീറ്റും നടക്കുന്നു. ഇതിനോടനുബന്ധിച്ച് ബൂലോകം ഓൺലൈൻ ഡോട്ട് കോമിൽ ഈയുള്ളവനവർകൾ എഴുതിയ ലേഖനം പ്രസ്തുത സംരംഭത്തിന്റെ പ്രചരണാർത്ഥം ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.


ബ്ലോഗ് പത്രം രണ്ടാം ലക്കം പ്രകാശനവും ബ്ലോഗ് മീറ്റും

ദിവസവും രണ്ടായിരത്തിലധികം ഹിറ്റുകളുമായി ബൂലോകം ഓണ്‍ലെയിന്‍ ജൈത്ര യാത്ര തുടരുകയാ‍ണ്. ഉറച്ച കാല്‍വയ്പുകളോടെയും തികഞ്ഞ ലക്ഷ്യ ബോധത്തോടെയും അര്‍പ്പണമനോഭാവത്തോടെയുമാണ് അവനവന്‍ പ്രസാധന രംഗത്തെ കൂട്ടുസംരംഭം ആരംഭിച്ചത്. വെറുമൊരു എഴുത്തകം എന്നതിലുപരി ബൂലോകത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയും വികാസവും ബൂലോകം ഓണ്‍ലെയിന്‍ ലക്ഷ്യമിടുന്നു. ബ്ലോഗിനെ കൂടുതല്‍ ജനകീയവും ജനപ്രിയവും ആക്കി തീര്‍ക്കുന്നതിനെക്കുറിച്ചും, മലയാള ഭാഷയെയും സാഹിത്യത്തെയും നില നിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും ബൂലോകത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ബൂലോകം ഓണ്‍ലെയിന്‍ മനനം ചെയ്യുന്നു. ബൂലോകത്തിനു പുറത്തു നില്‍ക്കുന്നവര്‍ക്കു കൂടി ബൂലോകത്തിന്റെ സന്ദേശം എത്തിക്കുവാനും പ്രതിജ്ഞാബദ്ധമാണ് ബൂലോകം ഓൺലൈൻ. അതിനുള്ള ഒരു നല്ല സംരംഭമാണ് ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പത്രമായ ബൂലോകം ഓൺലൈൻ. ഇത് ബൂലോകത്തെ എഴുത്തുകളെയും എഴുത്തുകാരെയും ബൂലോകത്തിനു പുറത്തുള്ളവര്‍ക്കു കൂടി അച്ചടി മാധ്യമം വഴി പരിചയപ്പെടുത്തുന്നു. ഇതുവഴി ബ്ലോഗിംഗിനെ കുറിച്ച് മനസിലാക്കി കൂടുതല്‍ ആളുകള്‍ ബ്ലോഗ്ഗര്‍മാരായി ബൂലോകത്തേയ്ക്ക് കടന്നുവരാനും വഴിയൊരുങ്ങും. ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രകാശനവും, ബ്ലോഗ് അവാര്‍ഡ് ദാനവും, ബ്ലോഗ് മീറ്റും തിരുവനന്തപുരത്ത് 2010 ഡിസംബർ 30-ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.

മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാര്‍ത്തത്തില്‍ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.

ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. കഥകളും കവിതകളും മാത്രമല്ല, കാര്‍ട്ടൂണുകളും , സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങളും, സ്വന്തം ക്യാമറ കൊണ്ട് എടുക്കുന്ന ഫോട്ടോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസുദ്ധീകരിക്കുവാന്‍ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍ നെറ്റ് അമ്പൊടുങ്ങാത്ത ആവനാഴി പോലെ വായനയുടെ അനന്ത സാധ്യതകള്‍ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്ന് ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.

മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. പോഡ് കാസ്റ്റിംഗിനുള്ള സൌകര്യം ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാ‍ല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആ‍ര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.

നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രമായാല്‍ പോര. ബ്ലോഗ്മീറ്റുകളില്‍ ബ്ലോഗര്‍മാരല്ലാത്തവരെ സാധാരണ കണ്ടുവരാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗര്‍മാര്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.

ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം ഇ-സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. ഇ-ലോകം എല്ലാവരുടെയും ലോകം ആകണം. ബ്ലോഗിംഗിന്റെ വളര്‍ച്ചയ്ക്ക് ആത്മാര്‍ത്ഥമായ ചില കര്‍മ്മ പരിപാടികളുമായി ബൂലോകം ഓണ്‍ലെയിന്‍ മുന്നോട്ടു പോവുകയാണ്. ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ദൌത്യത്തിലാണ് ബൂലോകം ഓണ്‍ലെയിന്‍. ബ്ലോഗിംഗിനെ കുറിച്ച് ഇനിയും അറിയാത്തവരിലേയ്ക്ക് ഇതിന്റെ ബൂലോകത്തിന്റെ സന്ദേശം എത്തിക്കുക എന്നതു തന്നെയാണ് ഇതില്‍ പരമപ്രധാനം. അതിനുള്ള ദൌത്യങ്ങളില്‍ ഒന്നാണ് ബൂലോകം ഓണ്‍ലെയിന്‍ ബ്ലോഗ് പത്രം. ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം വിതരണത്തിന് തയ്യാറായിരിക്കുകയാണ്. ബ്ലോഗുകളില്‍ വരുന്ന നല്ല പോസ്റ്റുകള്‍ അച്ചടി രൂപത്തില്‍ പ്രസിദ്ധീകരിക്കുക വഴി ബൂലോകത്തിനു പുറത്തുള്ളവര്‍ക്ക് കൂടി അവ വായിക്കുവാന്‍ അവസരം ലഭിക്കുന്നു. ഇത് ബ്ലോഗെഴുത്തുകാരെ പുറം ലോകത്തിനു കൂടി പരിചയപ്പെടുത്താന്‍ സാഹചര്യം ഒരുക്കുന്നു. ഒപ്പം ബൂലോകത്ത് എന്ത് സംഭവിക്കുന്നു എന്ന് പുറം ലോകം കൂടി അറിയുന്നു. ബ്ലോഗുകള്‍ക്ക് ഇതിലൂടെ കൂടുതല്‍ പ്രചാരം ലഭിക്കും. കൂടുതല്‍ പുതുമുഖങ്ങള്‍ ഇതുവഴി ബൂലോകത്തേയ്ക്ക് കടന്നുവരാന്‍ ഇതുപകരിക്കും. അതുതന്നെയാണ് ലക്ഷ്യവും.

ബ്ലോഗിനെ ജനകീയവല്‍ക്കരിക്കാന്‍ പല കര്‍മ്മപരിപാടികളും ബൂലോകം ഓണ്‍ലെയിന്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബ്ലോഗ് പത്രത്തിന്റെ രണ്ടാം ലക്കം പ്രകാശനം, ബ്ലോഗ് അവാര്‍ഡ് ദാനം എന്നീ പരിപാടികള്‍ക്കൊപ്പം ഒരു ബ്ലോഗ്മീറ്റ് കൂടി സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സാധാരണ ബ്ലോഗ് മീറ്റുകളില്‍ നിന്നും വ്യത്യസ്ഥമായി ബ്ലോഗര്‍മാരല്ലാത്തവരെ കൂടി പങ്കെടുപ്പിച്ച് അവരിലേയ്ക്കു കൂടി ബൂലോകത്തെ പരിചയപ്പെടുത്തണമെന്ന ആഗ്രഹമാണ് ബൂലോകം ഓണ്‍ലെയിന്‍ പ്രവര്‍ത്തകര്‍ക്കുള്ളത്. ഇതിനകം ബൂലോകത്ത് എത്തിപ്പെട്ടവരുടെ മാത്രം കൂട്ടായ്മകളായിട്ടാണ് ഇപ്പോല്‍ മിക്ക ബ്ലോഗ് മീറ്റുകളും മാറുന്നത്. അത്തരം മീറ്റുകള്‍ വേണ്ട എന്നല്ല, അതും ഒക്കെ അതാതിന്റെ വഴിക്കു നടക്കട്ടെ. എന്നാല്‍ പുതിയ ബ്ലോഗര്‍മാരെ സൃഷ്ടിക്കുന്നതിനും ബ്ലോഗിനെ കൂടുതല്‍ ജനകീയവും ജനപ്രിയവുമായ ഒരു മാധ്യമമാക്കി വളര്‍ത്തുന്നതിനും ഉള്ള ശ്രമങ്ങളും ബൂലോകത്ത് എത്തിപ്പെട്ടവര്‍ ചെയ്യേണ്ടതാണ്. ബ്ലോഗിംഗിനെ ഗൌരവബുദ്ധ്യാകൂടി സമീപിക്കേണ്ടതിന്റെ ആവശ്യകതയും ബൂലോകം ഓണ്‍ലൈന്‍ ഉള്‍ക്കൊള്ളുന്നു. ഈ വഴിയ്ക്ക് ബൂലോകം നടത്തുന്ന കര്‍മ്മ പരിപാടികള്‍ക്ക് ഏവരുടെയും സഹകരണം ബൂലോകം ഓൺലൈൻ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

31-12-2010-ന് എഡിറ്റ് ചെയ്തത്: മേൽ സൂചിപ്പിച്ച പരിപാടി ഗംഭീരമായി നടന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ബ്ലോഗ്പത്രം രണ്ടാം ലക്കം പ്രകാശനം നടന്നില്ല. അവാർഡ് ദാനം, ബ്ലോഗ് ലിട്ടറസി ഉദ്ഘാടനം, ബ്ലോഗ് മീറ്റ് എന്നിവ നടന്നു. ഡി. വിനയ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അവാർഡുകളും അദ്ദേഹംതന്നെ നൽകി. ബ്ലോഗ് ലിറ്ററസി പ്രോഗ്രാം മല്ലികാ സുകുമാരൻ ഉദ്ഘാടനം ചെയ്തു. കൂട്ടം എൻ.എസ്. ജ്യോതി കുമാർ, അനിൽ കുര്യാത്തി, കെ.ജി.സൂരജ്, തുഷാർ പ്രതാപ്, അജിത്ത്, ദിലീപ് എന്നിവർ സംസാരിച്ചു. അവാർഡ് ജേതാക്കളായ ബഷീർ വള്ളിക്കുന്ന് , അനിൽകുമാർ സി.പി എന്നിവർ മറുപടി പ്രസംഗം നടത്തി. ഇ.എ.സജിം തട്ടത്തുമല സ്വാഗതവും, ഡോ. മോഹൻ ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തി. ഡോ. മോഹൻ ജോർജ് ഗാനാലാപനവും നടത്തി. ദിലീപ് , ജിക്കു വർഗീസ് എന്നിവർ ബ്ലൊഗ്ഗ് സംബന്ധിച്ച പ്രസന്റേഷൻ അവതരിപ്പിച്ചു. പ്രസ്സ് ക്ലബ്ബിലെ ഒരു സായാഹ്നം ഈ സൌഹൃദ സംഗമം കൊണ്ട് ധന്യമായി.