Wednesday, February 29, 2012

പി.കെ.നാരായണപ്പണിക്കർക്ക് ആദരാഞ്ജലികൾ!

അന്തരിച്ച പി.കെ.നാരായണപ്പണിക്കർക്ക് ആദരാഞ്ജലികൾ!
പി കെ നാരായണപ്പണിക്കര്‍ അന്തരിച്ചു
(പത്രവാർത്ത: ദേശാഭിമാനി, Posted on: 29-Feb-2012 03:09 PM)

കോട്ടയം, 2012, ഫെബ്രുവരി 29: നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റും ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയുമായിരുന്ന പി കെ നാരായണപ്പണിക്കര്‍ അന്തരിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി വീട്ടില്‍ പകല്‍ 2.10നാണ് അന്ത്യം. 82 വയസായിരുന്നു. ഏറെനാളായി അസുഖബാധിതനായി വാഴപ്പള്ളിച്ചിറയിലെ ലക്ഷ്മി ബംഗ്ലാവില്‍ കഴിയുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ .

പണിക്കര്‍ 28 വര്‍ഷം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശേഷമാണ് 2011ല്‍ പ്രസിഡന്റായത്. മന്നത്തു പത്മനാഭനു ശേഷം ഏറ്റവും കൂടുതല്‍ കാലം ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. 1983 ഡിസംബര്‍ 31നാണ് ആദ്യമായി ജനറല്‍ സെക്രട്ടറിയായത്. 1977 ല്‍ ട്രഷററായി. ഒന്‍പതുവര്‍ഷം തുടര്‍ന്നു. എന്‍ഡിപി എന്ന രാഷ്ട്രീയപാര്‍ടി രൂപീകരിച്ചപ്പോള്‍ അതിന്റെ അമരക്കാരനായി. ചങ്ങനാശേരി എസ്ബി കോളേജില്‍ നിന്ന് ബിരുദവും എറണാകുളം മഹാരാജാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. ചങ്ങനാശേരിയിലും ട്രാവന്‍കൂര്‍ ഹൈക്കോടതിയിലും തിരക്കേറിയ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനിടയിലായിരുന്നു സമുദായ നേതൃത്വത്തിലേക്കുള്ള രംഗപ്രവേശം. ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.

കേരള സര്‍വകലാശാലാ സെനറ്റംഗം, എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം, ചങ്ങനാശേരി ലയണ്‍സ് ക്ലബ് പ്രസിഡന്റ്എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, ക്ലെമിസ്സോഷ്യല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, ശ്രേഷ്ഠപുരുഷ അവാര്‍ഡ് 2009, ഗുഡ്ഷെപ്പേര്‍ഡ് അവാര്‍ഡ് 2010 എന്നിവയ്ക്കും അര്‍ഹനായി. 1930 ആഗസ്ത് 15ന് ചിങ്ങമാസത്തിലെ ചിത്തിരനക്ഷത്രത്തിലായിരുന്നു ജനനം. ഭാര്യ: പരേതയായ സാവിത്രിയമ്മ. മക്കള്‍ : പി എന്‍ സതീഷ് കുമാര്‍(ഐഡിബിഐ ജി എം, മുബൈ), ഡോ. പി എന്‍ ജഗദീഷ്(കറുകച്ചാല്‍ എന്‍എസ്എസ് ആശുപത്രി), പി എന്‍ രഞ്ജിത് കുമാര്‍(ടാറ്റാ ടി മാനേജര്‍). മരുമക്കള്‍ : ദേവകി, ഡോ. സീതാലക്ഷ്മി, ഡോ. പ്രിയ. സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കാവപ്പാലം കണ്ണാടി അമ്പാട്ടുമഠം എ എന്‍ വേലുപ്പിള്ളയുടെയും വാഴപ്പിള്ളി പിച്ചാമത്തില്‍ (ലക്ഷ്മിവിലാസം) ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് നാരായണപ്പണിക്കര്‍ .

Tuesday, February 28, 2012

മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി

മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി

ഈ മഹദ്‌വചനമൊക്കെ മൊഴിയാൻ ഇയാളാരാ, മഹാനോ? പോടേ തട്ടത്തുമലയാ! എന്നൊക്കെ ചോദിക്കാനും പറയാനും വരട്ടെ; മേല്പറഞ്ഞ തലവാചകം ആദ്യമായി പറഞ്ഞത് ഞാനൊന്നുമല്ല. സാക്ഷാൽ ബ്രഹ്മാനന്ദ സ്വാമി ശിവയോഗികളാണ്. ഞാൻ ഇത് ആദ്യമായി കേട്ടത് അദ്ദേഹത്തിന്റെ ശിഷ്യൻ നിർമ്മലാനന്ദ സ്വാമി ശിവയോഗികളുടെ പ്രസംഗത്തിൽ നിന്നാണ്. അതിനുമുമ്പ് ഇത് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടായിരിക്കാം; ഇല്ലായിരിക്കാം. ഇനി ആരും പറഞ്ഞിരുന്നില്ലെങ്കിൽത്തന്നെയും മനുഷ്യൻ നന്നാവാൻ മനസ്സു നന്നാവണം എന്നത് സാമാന്യബുദ്ധിയുള്ള ആർക്കും സ്വയമേവതന്നെ മനസിലാക്കാവുന്നതുമാണ്.

തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളാരും കേൾക്കണമെന്നില്ല. യേശുക്രിസ്തു പറഞ്ഞാൽ കേൾക്കാമല്ലോ. അദ്ധ്വാനിക്കുന്ന തൊഴിലാളികൾക്ക് ന്യായമായ വേതനവും തുല്യനീതിയും നൽകണമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ കേൾക്കണമെന്നില്ല. പക്ഷെ അദ്ധ്വാനിക്കുന്ന തൊഴിലാളിയ്ക്ക് വിയർപ്പുതുള്ളി ഉണങ്ങുന്നതിനു മുമ്പ് കൂലി കൊടുക്കണമെന്ന് മുഹമ്മദ് നബി(സ്വ) പറഞ്ഞത് കേൾക്കാമല്ലോ. നീ കൊണ്ടു വന്നതൊന്നും നിനക്കുള്ളതല്ലെന്നും അതുകൊണ്ട് നീയെന്നല്ല, ആരും അഹങ്കരിക്കരുതെന്നും ഞാൻ പറഞ്ഞാൽ ആരും കേൾക്കണമെന്നില്ല. പക്ഷെ ഭഗവദ് ഗീതയിൽ പറയുന്നത് അംഗീകരിക്കാമല്ലോ.

അന്ന് പാവപ്പെട്ട യേശുക്രിസ്തു ആ പറഞ്ഞതൊക്കെ ആളുകൾക്ക് അംഗീകരിക്കാൻ പ്രയാസമായിരിക്കുമെന്ന് അറിയാവുന്നതുകൊണ്ട് അദ്ദേഹം സാക്ഷാൽ ദൈവത്തെ സാക്ഷി നിർത്തി അദ്ദേഹത്തിന് പറയാനുള്ളത് പറഞ്ഞു. താൻ വെറും ദൈവദൂതനാണെന്നും താൻ പറയുന്നതൊക്കെ ദൈവവചനങ്ങളാണെന്നും അദ്ദേഹം ധ്വനിപ്പിച്ചു.കേട്ടു നടന്നാൽ എല്ലാവർക്കും കൊള്ളാം! അന്നത്തെ കാലത്ത് സാധാരണ മനുഷ്യരാരെങ്കിലും വല്ലതും പറഞ്ഞാൽ അറേബ്യയിലെ അന്ധകാരം ബാധിച്ച മനുഷ്യരൊന്നും കേൾക്കില്ലെന്ന് അറിയാവുന്ന മുഹമ്മദ് നബിയും സാക്ഷാൽ ദൈവത്തെ സാക്ഷിനിർത്തി തനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞുവച്ചു. താൻ ദൈവമല്ല, ദൈവദൂതൻ മാത്രമാണെന്നും അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും താൻ പറയുന്നതൊക്കെ അള്ളാഹു ഉണർത്തിച്ചു തന്ന കാര്യങ്ങളാണെന്നും നബിയും പറഞ്ഞു. കേട്ടു നടന്നാൽ എല്ലാവർക്കും നന്ന്! തങ്ങൾക്കിടയിലുള്ള ഏതെങ്കിലും സാധാരണ മനുഷ്യൻ പറയുന്നതൊന്നും ജനം അത്രകണ്ട് കണക്കിലെടുക്കില്ലെന്നുകണ്ട് ഭഗവാൻ കൃഷ്ണൻതന്നെ ഗീതയിലൂടെ എല്ലാവർക്കും സാരോപദേശങ്ങൾ നൽകി. ചെവിക്കൊണ്ട് ജിവിച്ചാൽ എല്ലാവർക്കും ശാന്തിയും സമാധാനവും!

മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി

അതെ, മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി. കാരണം നന്മയുടെയും തിന്മയുടെയും സ്രോതസ്സ് മനസ്സാണ്. ശാന്തിയും അശാന്തിയും രൂ‍പം കൊള്ളുന്നത് മനസ്സിലാണ്. ക്ഷമയും അക്ഷമയും രൂപം കൊള്ളുന്നത് മനസ്സിലാണ്. സമാധാനത്തിന്റെയും അക്രമത്തിന്റെയും വിളനിലം മനസ്സാണ്. ഹിംസയും അഹിംസയും മനസിന്റെ ആജ്ഞകൾ തന്നെ! ആയുധങ്ങൾ ആരെയും അങ്ങോട്ടു പോയി ആക്രമിക്കുകയില്ല. കാരണം അവയ്ക്ക് ജീവനില്ല. എന്നാൽ ഒരാളുടെ ജിവനെടുക്കാൻ അവയ്ക്ക് കഴിയും. അക്രമം മനുഷ്യമനസുകളിലാണ് രൂപം കൊള്ളുന്നത്. മനസ്സു പറഞ്ഞിട്ടാണ് മനുഷ്യർ ആയുധം കൈയ്യിലെടുക്കുന്നത്. മനസ്സു പറഞ്ഞിട്ടാണ് ആയുധം പ്രയോഗിക്കുന്നത്. അതുകൊണ്ട് എല്ലാവരും മനസിനെ നിയന്ത്രണ വിധേയമാക്കണം. മനസിനെ ഓരോരുത്തരും എത്രകണ്ട് നിയന്ത്രിക്കുന്നുവോ അത്രകണ്ട് മനുഷ്യന് ജീവിതത്തിൽ ശാന്തിയും സമാധാനവും കൈവരിക്കാം. മനസിലെ നന്മകളെ സ്വാംശീകരിച്ച് തിന്മകളെ മനസിൽനിന്ന് അകറ്റണം. നന്മയും തിന്മയും തമ്മിൽ മനസിൽ സദാ നടക്കുന്ന സംഘർഷങ്ങളിൽ നന്മയുടെ പക്ഷം ചേരാൻ പാകത്തിലുള്ള ഒരു മനോനിലയിലേയ്ക്ക് നാം ഉയരണം. നന്മയെ ജയിപ്പിച്ചെടുക്കണം. ഒരു മൂഹത്തിലെ മനുഷ്യ മനസ്സുകളിൽ നന്മയും തിന്മയും തമ്മിൽ നടക്കുന്ന സംഘർഷങ്ങളിൽ എത്രകണ്ട് നന്മ വിജയിക്കുന്നുവോ അതായിരിക്കും ആ സമൂഹത്തിന്റെ ശാന്തിയെയും സമാധാനത്തെയും സ്വസ്ഥവും ഐശ്വര്യപൂർണ്ണവുമായ നിർണ്ണയിക്കുന്നത്.

എന്നാൽ ചില തിന്മകളെ തടയാൻ അശാന്തിയുടെയും അക്രമത്തിന്റെയും മാർഗ്ഗം അനിവാര്യമാകുന്ന സാഹചര്യങ്ങൾ ഉണ്ടായിക്കൂടേ എന്ന് വേണമെങ്കിൽ ചോദിക്കാം. ഉദാഹരണം സ്വന്തം ജിവൻ രക്ഷിക്കാൻ. അതുപോലെ അരെങ്കിലും ആരുടെയെങ്കിലും മേൽ അതിക്രമം കാണിക്കുമ്പോൾ സമാധാനത്തിന്റെ മാർഗ്ഗം പരാജയപ്പെട്ടാൽ അക്രമം അനിവാര്യമാകില്ലേ എന്നു ചോദിക്കാം. പക്ഷെ എല്ലാവരും നന്മയെ മാത്രം ഉയർത്തിപ്പിടിച്ച് ജിവിക്കുന്ന ഒരു സമൂഹത്തിൽ ഒരാൾ മറ്റൊരാളുടെ ജീവനോ സ്വത്തിനോ അഭിമനത്തിനോ സ്വാതന്ത്ര്യത്തിനോ ഒരിക്കലും ഭീഷണിയാകുന്നില്ലല്ലോ. അങ്ങനെ വരുമ്പോൾ അത്തരം അനിവാര്യമായ ബലപ്രയോഗങ്ങളുടെ സാഹചര്യം സൃഷ്ടിക്കപ്പെടുകയുമില്ലല്ലോ!

ഇതൊക്കെ ഇപ്പോൾ എന്തിനാണു പറയുന്നതെന്നു ചോദിച്ചാൽ ഇടയ്ക്കിടെ ഇതൊക്കെ നമ്മൾ നമ്മളെത്തന്നെ ഓർമ്മപ്പെടുത്തുക്കൊണ്ടിരിക്കേണ്ടതാണ് എന്നതുകൊണ്ടുതന്നെ. അല്പം നല്ലകാര്യങ്ങളെപ്പറ്റി ചിന്തിക്കാനും പറയാനും സമയും സന്ദർഭവുമൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ ഈ ഒരു മഹദ്‌വചനം ഓർമ്മയിൽ വന്നു. അതേ പറ്റി എഴുതുന്നു. അത്രമാത്രം. അപ്പോൾ നമുക്ക് നമ്മുടെ മനസുകളിലെ നന്മകളെ പരമാവധി സ്വാംശീകരിച്ച് തിന്മകളിൽ നിന്ന് നമുക്ക് നമ്മളെത്തന്നെ സ്വയം രക്ഷിക്കുക! പരമാവധി നന്മ നിറഞ്ഞ ഒരു ജീവിതത്തിനായി നമുക്ക് പരിശ്രമിക്കാം. നമ്മൾ എല്ലാവരും സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും വർത്തികെണ്ടതിന്റെ ആവശ്യകത നമുക്ക് നമ്മളെത്തന്നെ കൂടെക്കൂടെ ഓർമ്മപ്പെടുത്താം. ഒന്നുമൊത്തില്ലെങ്കിലും മിനിമം ആരും ഒരാളെയും കൊല്ലാതെയെങ്കിലുമിരിക്കുക. പ്ലീസ്! എല്ലാവരും ജിവിക്കട്ടെന്നേ! അതേ, നമുക്ക് നന്നാ‍വാൻ നാം നമ്മുടെ മനസിനെ നന്നാക്കുക. മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി! ഇത് പറഞ്ഞ ബ്രഹ്മാനന്ദ സ്വാമി ശിവയോഗികൾക്ക് നന്ദി!

Tuesday, February 21, 2012

മതത്തെപ്പറ്റി മിണ്ടരുതെന്ന്!

മതത്തെപ്പറ്റി മിണ്ടരുതെന്ന്

പോസ്റ്റിന്റെ ചുരുക്കം: മതകാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം മതപണ്ഡിതന്മാർക്കുമാത്രമുള്ളതല്ല. എല്ലാവർക്കും പറയാം. മതങ്ങളെ പറ്റി അറിവുള്ളവർ മതപണ്ഡിതന്മാർ മാത്രമല്ല. ഏതൊരാൾക്കും മതത്തെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും സാധിക്കും. മതങ്ങൾ വിമർശനങ്ങൾക്ക് അതീതവുമല്ല. ഏതെങ്കിലും മതകാര്യത്തെപ്പറ്റി ആരെങ്കിലും അഭിപ്രയാം പറഞ്ഞാൽ അതിനെ സമർത്ഥമായ മറുപടിയിലൂടെ ഖണ്ഡിക്കുവനാണ് ശ്രമിക്കേണ്ടത്. അല്ലാതെ മതത്തെ പറ്റി ഒന്നും മിണ്ടിപോകരുതെന്ന് പറഞ്ഞ് അസഹിഷ്ണുത കാട്ടരുത്. മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുത്.

ഇനി വിശദമായ പോസ്റ്റിലേയ്ക്ക്:

പിണറായി വിജയൻ ഏതോ പ്രസംഗ മദ്ധ്യേ തിരുകേശവുമായി ബന്ധപ്പെട്ട് ഒരു പരാ‍മർശം നടത്തിയതിനെ ചൊലിയുള്ള പുകിലുകളാണ് ഈ എഴുതുന്ന സമയത്ത് നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്തു വിപ്ലവകാരിയാണെന്ന് അദ്ദേഹം പറഞ്ഞതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കും മുമ്പാണ് ഈ പുതിയ വിഷയം വന്നത്. കേശാരാധനപോലുള്ളവ അനാചരങ്ങളാണെന്ന് സൂചിപ്പിക്കുംവിധം ഒരു അഭിപ്രായം സഖാവ് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. എന്നാൽ മതത്തെ പറ്റി പറയാൻ മറ്റാർക്കും അവകാശമില്ലെന്നും അത് മതപണ്ഡിതന്മാർ മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാർ എന്നറിയപ്പെടുന്ന ചിലർ പറഞ്ഞു വയ്ക്കുന്നത്. ആരാണ് ഈ പണ്ഡിതന്മാർ? പണ്ഡിതപ്പട്ടം ഓരോരുത്തർക്കും ആധികാരികമായി ചാർത്തിക്കൊടുക്കുന്നതാരാണ്? അതോ സ്വയം പണ്ഡിതരാണെന്ന് കരുതുന്നവരൊക്കെ പണ്ഡിതരാണോ? മതത്തെക്കുറിച്ച് മത പണ്ഡിതന്മാർക്കു മാത്രമേ അറിയാവൂ എന്നുണ്ടോ? മതങ്ങളെ പറ്റി മറ്റാർക്കും പഠിച്ചുകൂടെന്നുണ്ടോ? മതങ്ങളെ പറ്റി മതപണ്ഡിതന്മാർ എന്ന വിശേഷണം ഉള്ളവർക്കു മാത്രമേ അഭിപ്രായം പറയാവൂ എന്നുണ്ടോ? മതങ്ങളെപ്പറ്റി വല്ലതും പറഞ്ഞുപോയാൽ അവരുടെ വായിൽ പിടിയ്ക്കാൻ ആർക്കാണ് അവകാശം? ആ അവകാശം ആരുതന്നു? അതോ ഇനിയിത് പിണറായി പറഞ്ഞതുകൊണ്ടാണോ? പിണറായി എന്ന വ്യക്തിയോടോ രാഷ്ട്രീയക്കാരനോടോ ഉള്ള അസഹിഷ്ണുത കൊണ്ടാണെങ്കിൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. പിണറായി വിജയൻ നിരീശ്വരവാദി ആയിരിക്കാം. പക്ഷെ അദ്ദേഹം വിശ്വാസികളുടെയും മതസ്വാതന്ത്ര്യമടക്കമുള്ള എല്ലാ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. അതുകൊണ്ട് നിരീശ്വരവാദികളുടെയും വിശ്വാസികളുടെയും സ്വാതന്ത്ര്യം പിണറായി വിജയൻ ഒരേപോലെ തന്നെ ഉയർത്തിപ്പിടിക്കുകയും ചെയ്യും. ആരോടെങ്കിലും പ്രത്യേകം ഒരു വിദ്വേഷം അദ്ദേഹം വച്ചു പുലർത്തുകയുമില്ല. അതിന്റെ കാര്യവുമില്ല്ല.

ഇവിടെ മതക്കാർ അഥവാ മതത്തിന്റെ സംരക്ഷകരെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ അന്യായമായി രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുകയും അഭിപ്രയാങ്ങൾ പറയുകയും ചെയ്യാറുണ്ട്. മതത്തിന്റെ പേരിൽ പല വിലപേശലുകളും അവർ നടത്താറുണ്ട്. മതത്തിന്റെ പേരിൽ ഭരണത്തിൽതന്നെ അവർ ഇടപെടുന്നു. തെരഞ്ഞെടുപ്പുകളിൽ സാമുദായിക ശക്തികൊണ്ട് അവർ വിലപേശുന്നു. സർക്കാരുകളെ പലവിധത്തിൽ സ്വാധീനിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടക്കം പല സ്ഥാപനങ്ങളും നടത്താൻ അനുമതി നേടി അവർ കൊള്ള ലാഭമുണ്ടാക്കാൻ നോക്കുന്നു. രാഷ്ട്രീയ നേതാക്കളെ അവർ വിരട്ടിയും നോക്കിയും പേടിപ്പിക്കുന്നു. തങ്ങൾ ദൈവങ്ങളേക്കാൾ വലിയവരാണെന്ന മട്ടിലാണ് ചില മത-സാമുദായിക നേതാക്കളും മത പണ്ഡിതന്മാരായി അറിയപ്പേടുന്നവരും പെരുമാറുന്നത്. ഇപ്പോൾ അവരിൽ ചിലർ പറയുകയാണ്, മതങ്ങളെപറ്റി ആരുമൊന്നും മിണ്ടരുതെന്ന്! മതങ്ങളും മതഗ്രന്ഥങ്ങളും മതപണ്ഡിതന്മാരുടെ മാത്രം സ്വന്തമാണോ? അത് ജനസമൂഹത്തിനു മൊത്തം ഉപയോഗിക്കാവുന്നതാണോ അതോ ഒരു കൂട്ടം മതമൌലികവാദികൾക്ക് മാത്രം തീറെഴുതിക്കിട്ടിയതാണോ? മതങ്ങൾ വിമർശനങ്ങൾക്ക് അതീതമാണോ? മതങ്ങളെ പറ്റി ആർക്കും ഒന്നും പറഞ്ഞുകൂടെ? രാഷ്ട്രീയക്കാർ മതമാര്യങ്ങളിൽ അഭിപ്രായം പറഞ്ഞാൽ എന്താണ് കുഴപ്പം? ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാൽ ഉലഞ്ഞുപോകുന്നതാണോ ഈ മതങ്ങൾ? ഓരോരുത്തരും അവരുടെ അറിവിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഓരോരോ വിഷയങ്ങളിലും അഭിപ്രായം പറയുന്നത്. മത പണ്ഡിതന്മാരും ഇതിൽ നിന്ന് വ്യത്യസ്തരല്ല. മതങ്ങളെ പറ്റി എല്ലാം പഠിച്ചവരല്ല ഒരു മതത്തിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ. മത പണ്ഡിതന്മാരും അതേ! ഓരോരുത്തർക്കും പഠിക്കാൻ കഴിയുന്നതിനും ചില പരിമിതികൾ ഉണ്ട്. ഒരു മതത്തെ പറ്റിയും പ്രത്യയശാസ്ത്രത്തെ പറ്റിയും ആർക്കും മൊത്തമായി പഠിച്ചു തീർക്കാനാകില്ല. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളാകട്ടെ ഡൈനമിക്ക് അഥവാ ചലനാത്മകങ്ങളാണ്. മതപ്രത്യയ ശാസ്ത്രങ്ങളും ചലനാത്മകങ്ങൾ അല്ലെന്നു പറയാൻ കഴിയില്ല. കാലത്തിനൊപ്പം അവയും പ്രായോഗികതലത്തിലെങ്കിലും മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇനി രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചാണെങ്കിൽ സ്വന്തം പ്രത്യയ ശാസ്ത്രം അരച്ചു കലക്കിക്കുടിച്ചവരല്ല ഓരോരോ പാർട്ടികളിലെ ബഹുഭൂരിപക്ഷം വരുന്ന പ്രവർത്തകർ. ഉദാഹരണത്തിന് മാർക്സിസം അരച്ചു കലക്കിക്കുടിച്ചിട്ടല്ല മാർക്സിസ്റ്റുകാർ ആ പാർട്ടിയിൽ വിശ്വസിക്കുകയും അംഗമാവുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. മതത്തെ പറ്റി അധികാരികമായും ഗഹനമായും പഠിച്ചവരല്ല, ഭൂരിപക്ഷം വരുന്ന മത വിശ്വാസികൾ. അത്യാവശ്യം വേണ്ട മതാചാരങ്ങളും പ്രാർത്ഥനാ രീതികളും മറ്റും പരിചയിച്ചിട്ടുള്ളവരാണ് സാധാരണ ഭൂരിപക്ഷം വരുന്ന മതാനുയായികൾ.

അസഹിഷ്ണുത പണ്ഡിതോചിതമല്ല. പണ്ഡിതർ അല്ലാത്തവർക്കും അത് പാടില്ല. ഇവിടെ ഒരാൾ ഒരു അഭിപ്രായം പറഞ്ഞാൽ നീ മിണ്ടിപ്പോകരുത് എന്നു പറയുന്നതല്ല മര്യാദ. മറിച്ച് യുക്തിസഹജമായി ആ അഭിപ്രായത്തെ ഖണ്ഡിക്കാനുള്ള വാദഗതികൾ നിരത്തുകയാണ് വേണ്ടത്. കേശാരാധന അന്ധവിശ്വാസമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഞാൻ ഒരു പോസ്റ്റ് എഴുതിയപ്പോൽ ചിലർ അതിനെ വന്ന് അനുകൂലിച്ചെഴുതി. . എന്നാൽ മറ്റു ചിലർ അവരുടെ അറിവും യുക്തിയും വാക്ക്സാമർത്ഥ്യവും ഉപയോഗിച്ചുകൊണ്ട് എന്റെ അഭിപ്രായങ്ങളെ ഖണ്ഡിക്കുവാനും എന്നെ തിരുത്തിക്കുവാനും ശ്രമിച്ചു. തിരുകേശത്തെ അവർ ന്യായീകരിക്കുന്നതിനുള്ള കാരണങ്ങൾ അവർ സോദാഹരണം സമർത്ഥിക്കാൻ ശ്രമിച്ചു. അതാണു വേണ്ടത്. പിണറായി വിജയൻ കേശാരാധയെ അന്ധവിശ്വാസമെന്നു വിശേഷിപ്പിച്ചെങ്കിൽ അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് അദ്ദേഹം പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അത് അന്ധവിശ്വാസമല്ല, മുസ്ലിം വിശ്വാസധാരയുടെ ഭാഗമാണെന്ന് സമർത്ഥിക്കുകയാണ് ആ അഭിപ്രായത്തോട് വിയോജിക്കുന്ന മുസ്ലിം പണ്ഡിതന്മാർ ചെയ്യേണ്ടത്. അല്ലാതെ പിണറായി വിജയന്റെ അഭിപ്രായ സ്വാതന്ത്യത്തെ ചോദ്യം ചെയ്യുകയല്ല ചെയ്യേണ്ടത്. ഈ മത പണ്ഡിതന്മാർ എന്നു പറയുന്നവർ എല്ലാവരും പണ്ഡിതർ തന്നെ ആയിക്കൊള്ളണം എന്നില്ല അങ്ങനെ അവകാശപ്പെടുന്നവരും സ്വയം വിശേഷിപ്പിക്കപ്പെടുന്നവരും ആകാം. എന്തായാലും ഇങ്ങനെ ചില മതപണ്ഡിതന്മാർ മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് പരസ്യമായി ഇത്തരം അസഹിഷ്ണുതകൾ പ്രകടിപ്പിക്കുകവഴി സ്വന്തം മതത്തെപ്പറ്റിത്തന്നെ മറ്റുള്ളവരിൽ അവമതിപ്പുണ്ടാക്കുകയാണു ചെയ്യുന്നത് എന്നാണ് എന്റെ വിനീതമായ അഭിപ്രയം. അഭിപ്രായ സ്വാതന്ത്ര്യത്തിന് പിണറായി വിജയനും മത പണ്ഡിതന്മാർക്കും മാത്രമല്ല, സമസ്തജനങ്ങൾക്കും ഈയുള്ളവനവർകളുടെ പൂർണ്ണ പിന്തുണ!

അനുബന്ധം

മതം എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ല. പക്ഷെ മതം എന്റെയും കുടുംബജീവിതത്തിന്റെ ഭാഗമാണ്. മറ്റ് ഏതു കാര്യങ്ങളിലുമെന്ന പോലെ നാട്ടിലെ മതകാര്യങ്ങളിലും ഞാൻ ഇടപെടാറുണ്ട്. മതാചാരങ്ങൾ എന്റെ വ്യക്തിജീവിതത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് ഞാൻ മതകാര്യങ്ങളിൽ ഇടപെടുന്നതിനെ എന്റെ നാട്ടിൽ ആരും വിലക്കിയിട്ടുമില്ല. വിശ്വാസങ്ങളും ആചാരങ്ങളും പ്രാ‍ർത്ഥനകളും മറ്റും എന്റെ വ്യക്തി ജീവിതത്തിന്റെയും ഭാഗമാക്കാൻ എന്നോട് സ്നേഹമുള്ള വിശ്വാസികൾ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. വിശ്വാസങ്ങളെ നിരാകരിച്ച് ഞാൻ നഗരത്തിൽ പോകുന്നത് ഒഴിവാക്കാനാണ് എന്നെ സ്നേഹിക്കുന്ന നിഷ്കളങ്കരായ വിശ്വാസികൾ എനിക്കുമേൽ അങ്ങനെയൊരു സമ്മർദ്ദം ചെലുത്തുന്നത് എന്നറിയാവുന്നതുകൊണ്ട് അവരോട് എനിക്ക് സ്നേഹം കൂടുന്നതേയുള്ളൂ. അവരോട് ഒരു അസഹിഷ്ണുതയും എനിക്ക് തോന്നാറില്ല. ഇവിടെയുള്ള എല്ലാ മത്തത്തിലെയും കേൾവിപ്പെട്ട മത പണ്ഡിതന്മാരുമായി എനിക്ക് നല്ല ബന്ധമുണ്ട്. എന്റെ വീട്ടിനു നേരെ എതിർവശത്ത് ഒരു യത്തീംഖാനയാണ്. തൊട്ടുപുറകിൽ പള്ളിയും. യത്തിംഖാനയോട് ചേർന്ന് ഒരു അമ്പലമുണ്ട്. പള്ളിയുടെ അക്കരെയായായി വളരെ ഉയരത്തിലുള്ള പാറയിൽ മറ്റൊരമ്പലവും.( ഇത് എം.സി.റോഡേ വരുന്നവർക്ക് തട്ടത്തുമല ജംഗ്ഷനിൽ എത്തുമ്പോൾ കാണാം.) അടുത്തുതന്നെ ഒരു ക്രിസ്തീയ ദേവാലയവും ഉണ്ട്. വേറെയും ധാരാളം അമ്പലങ്ങളും പള്ളികളും ചർച്ചുകളും ഇവിടെ അടുത്തൊക്കെയുണ്ട്. ഇവിടെയെല്ലാം മിക്കപ്പോഴും മതപ്രബോധനങ്ങൾ നടക്കാറുണ്ട്. അവയുടെയെല്ലാം നല്ലൊരു ശ്രോതാവാണ് ഞാനും. സദസ്സിൽ എന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ എന്നെ അറിയാവുന്ന മതപണ്ഡിതന്മാരിൽ ചിലർ അവരുടെ പ്രഭാഷണങ്ങളിൽ കുറച്ചു കൂടി ഊർജ്ജസ്വലരാകുന്നതും പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. എന്നെപോലുള്ളവരെയാണല്ലോ അവർക്ക് മാറ്റിയെടുക്കേണ്ടത്. ചില കാര്യങ്ങളിലൊക്കെ ഞാനും വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. അതിപ്പോൾ മതവിശ്വാസികൾതന്നെ മതകാര്യങ്ങളിൽ പലതിനെയും നിശിതമായി വിമർശികാറുണ്ടല്ലോ. എന്നാൽ ഞാൻ മതവിശ്വാസങ്ങളെയും മതാചാരങ്ങളെയും അതേപടി പിൻപറ്റി ജീവിക്കാൻ ശ്രമിക്കുന്നില്ലാ എന്നതുകൊണ്ട് വിശ്വാസിസമൂഹത്തോട് ഏതെങ്കിലും തരത്തിലുള്ള ഒരു അസഹിഷ്ണുത ഞാൻ വച്ചു പുലർത്താറില്ല. അതിന്റെ ആവശ്യവും ഇല്ല. ആശയസംവാദങ്ങൾ നടക്കുമ്പോൾ എന്റെ ആശയങ്ങൾ മറ്റുള്ളവർ കേൾക്കാൻ തയാറുണ്ടെങ്കിൽ ഞാനും പങ്കുവയ്ക്കാറുണ്ട്. പക്ഷേ മതപക്ഷത്ത് നിൽക്കുന്ന നല്ലൊരു പങ്കാളുകൾക്ക് എന്താണ് സ്വന്തം മതത്തിനെതിരായ ആശയങ്ങളോട് ഇത്ര അസഹിഷ്ണുത എന്ന് എനിക്ക് മനസിലാകുന്നില്ല. ഏത് മത ഗ്രന്ഥത്തിലാണ് ഈ അസഹിഷ്ണുതയുടെ അടിവേരുകൾ ഉള്ളത്? ഞാൻ പഠിച്ച മതഗ്രന്ഥങ്ങൾ ഒന്നും അന്യന്റെ ആശയങ്ങളോടോ വിശ്വാസങ്ങളോടോ അസഹിഷ്ണുതയുള്ള ഒരാളാക്കി എന്നെ മാറ്റിയിട്ടില്ല. ഞാൻ പഠിച്ച മാർക്സിസമോ ഞാൻ പഠിച്ച യുക്തിവാദമോ നിരീശ്വരവാദമോ ഒന്നും തന്നെ ഏതെങ്കിലും മതവിശ്വാസിയുടെ ഏതെങ്കിലും സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറണമെന്ന് എന്നെ പഠിപ്പിച്ചിട്ടില്ല. പിന്നെന്തേ ചിലർമാത്രം ഇങ്ങനെ! മതങ്ങളെപ്പറ്റി ആരും ഒന്നും മിണ്ടിപ്പോകരുതെന്നും മറ്റും പറയുന്നതിനു പിന്നിലെ പ്രേരണയെന്താണ്?

ഞാൻ പറഞ്ഞ യത്തീംഖാനയുടെ സ്ഥാപക ചെയർമാൻ ആയിരുന്ന ഖാദിമുൽ ഐത്താം പി.എം.ഹംസാ മൌലവി ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനികുകയും ചെയ്തിരുന്ന ഒരാളാണ്. പിതൃതുല്യമായ സ്നേഹം എനിക്കു നൽകിയ അദ്ദേഹം എന്നെ മോനേ എന്നു വാത്സല്യപൂർവ്വം വിളിക്കുന്നത് ഇന്നും എന്റെ കാതുകളിൽ മുഴങ്ങിക്കേൾക്കാം. ഇവിടെ അടുത്ത് യത്തീംഖാന തുടങ്ങിയശേഷം മാത്രമാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത്. ഇത്രയും കുട്ടികൾക്ക് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകി അവരെ ഒരു കരയ്ക്കെത്തിക്കാൻ ശ്രമിക്കുന്നു എന്നത് മഹത്തായ ഒരു കാര്യം തന്നെ. കോടികൾ മുടക്കി ഒരു പള്ളി പണിയുന്നതിനേക്കാൾ വലിയ കാര്യം. മക്കളില്ലാതിരുന്ന അദ്ദേഹത്തിന് അനാഥ അഗതിമക്കളായിരുന്നു സ്വന്തം മക്കൾ. ഹംസാ മൌലവി (കുട്ടികളുടെ വലിയുസ്താദ്) മരണപ്പെട്ടിട്ട് അധികം വർഷം ആയിട്ടില്ല. അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മയ്യത്ത് യത്തീംഖാനയിൽ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു യത്തീംഖാനാ അധികൃതരുടെ ആഗ്രഹം. എന്നാൽ അതേ ചൊല്ലി നാട്ടുകാരിൽ ചിലരിൽനിന്ന് ചില തടസവാദങ്ങൾ ഉണ്ടായപ്പോൾ ഞാനും സി.പി.ഐ.എമ്മിലെ മറ്റ് നേതാക്കളും കൂടി ഇടപെട്ടാണ് ആ പ്രശ്നം പരിഹരിച്ചത്. ഖബറടക്കം കഴിയുന്നതുവരെ ഞങ്ങൾ പാർട്ടി പ്രവർത്തകർ അവിടെ കാവലാളുകളെ പോലെ നിൽക്കുകയും അനുശോചനയോഗത്തിൽ അടക്കം പങ്കെടുക്കുകയും ചെയ്തു. സി.പി.ഐ.എം നേതാക്കളുടെ നിരീശ്വര മതമൊന്നും അതിനൊന്നും ഒരു തടസ്സവുമായിരുന്നില്ല. ഇപ്പോഴും ആ യത്തീംഖാനയുമായും അവിടുത്തെ ചെയർമാനുമായും കുട്ടികളുമായും ഒക്കെ എനിക്ക് നല്ല ബന്ധമാണ്. ഹംസാ മൌലവി (കുട്ടികളുടെ വലിയുസ്താദ്) മക്കൾ എനിക്ക് സഹോദര തുല്യരാണ്. യത്തീംഖാനയിൽ നോമ്പിരുപത്തിയേഴിന് കുട്ടികളെ എഴുത്തിനിരുത്തുന്ന ഒരു ആഘോഷത്തിനു തുടക്കം കുറിച്ചത് ഹംസാ മൌലവിയാണ്. അവിടെ വരുന്ന കുട്ടികളെ അറബ് അക്ഷരങ്ങൾ മാത്രമല്ല എഴുതിയ്ക്കുന്നത്. മലയാള അക്ഷരങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും എഴുതിക്കും.ഇപ്പോഴും എല്ലാ വർഷവും നോമ്പ് ഇരുപത്തിയേഴിന് എഴുത്തിനിരുത്തൽ ഉണ്ട്.ആ ദിവസം വമ്പിച്ച ജനാവലി ഇവിടെ ഒത്തു ചേരാറുണ്ട്. കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം അനാഥ അഗതിമക്കളുടെ സമുഹ പ്രാർത്ഥനയുണ്ട്. ഈ ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളായും പണമായും ഭണ്ഡങ്ങളായും സംഭാവനകളുമായി ധാരാളം ആളുകൾ വരാറുണ്ട്. ചില വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും ഇവിടെ വച്ച് നടത്താറുണ്ട്. സമീപത്തെ അന്യമതസ്ഥരുടെ വിവാഹം നടക്കുമ്പോൾ ആ വീട്ടുകാർ നല്ലൊരു തുക ഈ യത്തീം ഖാനയ്ക്ക് നൽകാറുണ്ട്. ചിലർ അവരുടെ വീട്ടിലെ ആരുടെയെങ്കിലും വിവാഹം നടക്കുമ്പോൾ യത്തീംഖാനയിലെ കുട്ടികൾക്കും ഗംഭീര സദ്യയ്ക്കുള്ള പണം മുമ്പേ തന്നെ നൽകാറുണ്ട്. ഞാനിക്കാര്യങ്ങൾ കൂടി ഇപ്പോൾ പറയുന്നത് നമ്മുടെ ഈ ബഹുമത സമൂഹം അങ്ങനെയൊക്കെയാണ് മുന്നേറുന്നത് എന്ന് സൂചിപ്പിക്കുവാൻ കൂടിയാണ്. എന്നാൽ ഈ മതേതര മാനവികതയെ തകർക്കാനും, നമ്മുടെ സംസ്ഥാനം ഒരു മതഭ്രാന്താലയമാക്കാനും ചിലർ ബോധപൂർവ്വവും അല്ലാതെയും ശ്രമിക്കുമ്പോൾ അത്തരക്കാരെ നാം തിരിച്ചറിഞ്ഞ് തിരുത്തിക്കുവാൻ ശ്രമിക്കേണ്ടതാണ്. മതവിശ്വാസം, മതവാദം, മതമൌലികവാദം തുടങ്ങിയ പദങ്ങൾ ദ്യോതിപ്പിക്കുന്ന അർത്ഥാന്തരങ്ങൾ നാം വ്യക്തമായി വേർതിരിച്ചറിയണം.

പിന്‍കുറിപ്പ് : ചില പോസ്റ്റുകൾ എഴുതുമ്പോൾ അതിന് ഇങ്ങനെ ചില ആമുഖവും അനുബന്ധവുമൊക്കെ ഞാൻ എഴുതാറുണ്ട്. ഇവിടെ പേജിന്റെ ദൌർബല്യമൊന്നുമില്ലാത്തതുകൊണ്ട് ആ ആസാദ്ധ്യതകൾ ഉപയോഗിക്കുക തന്നെ ചെയ്യുന്നുവെന്നു മാത്രം. അല്ലാതെ ചുരുക്കിയെഴുതാൻ കഴിയാഞ്ഞിട്ടൊന്നുമല്ല.

Friday, February 17, 2012

സൂപ്പര്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ !










മനോജ് രവീന്ദ്രൻ (നിരക്ഷരൻ
), നൌഷാദ് അകമ്പാടം

സൂപ്പർ ബ്ലോഗ്ഗർമാർക്ക് അഭിനന്ദനങ്ങൾ!

ബൂലോകം ഡോട്ട് കോം ഏർപ്പെടുത്തിയ സൂപ്പർ ബ്ലോഗ്ഗർ- 2011 ആയി തെരഞ്ഞെടുക്കപ്പെട്ട മനോജ് രവീന്ദ്രനും ഫസ്റ്റ് റണ്ണർ അപ് ആയി തെരഞ്ഞെടുക്കപ്പെട്ട നൌഷാദ് അകമ്പാടത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത് അവർക്ക് അർഹതയ്ക്കുള്ള അംഗീകാരം. അവാർഡ് എന്നത് കേവലം ഒരു അംഗീകാരം എന്നതിലുപരി ഇത് ബ്ലോഗർമാർക്ക് ഒരു വലിയ പ്രോത്സാഹനമാണ്. ഈ അവാർഡ് ഏർപ്പെടുത്തിയ ബൂലോക്കം ഡോട്ട് കോമിനും അഭിനന്ദനങ്ങൾ!

പ്രതിഫലേച്ഛകൂടാതെ സ്വന്തം ബ്ലോഗിലും ഗ്രൂപ്പ് ബ്ലോഗുകളലിലും ഇതര സോഷ്യൽ നെറ്റ്വർക്കുകളിലും എഴുതി മലയാളഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുകയും സർഗ്ഗ-സ്നേഹസംവാദങ്ങൾ വഴി നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും സർവ്വോപരി സൌഹൃദങ്ങളുടെ നിത്യ വസന്തം വിരിയിക്കുകയും ചെയ്യുന്ന ബ്ലോഗെഴുത്തുകാർ ഉൾപ്പെടെയുള്ള എല്ലാ ഓൺലെയിൻ ആക്റ്റിവിസ്റ്റുകൾക്കും ഇത്തരം അവാർഡുകൾ ഒരു പ്രചോദനവും പ്രോത്സാഹനവും ആയിരിക്കും. ആനിലയിൽ മലയാളം ബ്ലോഗ് ലോകത്തിന്റെ നിലനില്പിനും വളർച്ചയ്ക്കും ബൂലോകം ഡോട്ട് കോം നൽകുന്ന ഈ അകമഴിഞ്ഞ പ്രോത്സാഹനങ്ങളൾ എത്രത്തോളവും പ്രകീർത്തിക്കപ്പെടേണ്ടതാണ്.

ഏതാനും പേരിൽ നിന്നും ഏതാനും പേരെ തെരഞ്ഞെടുക്കുകയേ ഏത് അവാർഡിന്റെ കാര്യത്തിലും നിർവ്വാഹമുള്ളൂ. അതുകൊണ്ടുതന്നെ അവാർഡിനു പരിഗണിക്കപ്പെട്ടവരും പല കാരണങ്ങളാൽ പരിഗണിക്കപ്പെടാതെ പോയവരും നിരാശപ്പെടേണ്ടതില്ല. അവാർഡിനായി പരിഗണിക്കപ്പെട്ടവരോ അവാർഡ് ലഭിച്ചവരോ മാത്രമാണ് സൂപ്പർബ്ലോഗ്ഗർമാരെന്ന് ആരും കണക്കാക്കേണ്ടതുമില്ല.സൂപ്പർ ബ്ലോഗ്ഗർ ആകാൻ ഇപ്പോൾ ഈ മത്സരത്തിന്റെ ആദ്യാവസാ റൌണ്ടുകളിൽ എത്തപ്പെടാതെ പോയവരിലും സൂപ്പർ എന്നു തന്നെ വിശേഷിപ്പിക്കവുന്ന നല്ല ബ്ലോഗ്ഗർമാർ ഉണ്ട്.

ബൂലോകം ഡോട്ട് കോമിൽ എഴുതുന്നവരെ മാത്രമാണ് ഇത്തവണ സൂപ്പർ ബ്ലോഗ്ഗർ അവാർഡിനായി പരിഗണിക്കുന്നത് എന്ന മാനദണ്ഡം സ്വീകരിക്കേണ്ടി വന്നതുമൂലവും പല സൂപ്പർ ബ്ലോഗ്ഗർമാരും ഈ മത്സരത്തിന്റെ ഒരു ഘട്ടത്തിലും പരിഗണിക്കപ്പെടാതെയും പോയിട്ടുണ്ട്. അവർക്ക് ഏവർക്കും ഇനിയായാലും ബൂലോകം ഡോട്ട് കോമിൽ പോസ്റ്റുകൾ പബ്ലിഷ് ചെയ്ത് വരും വർഷങ്ങളിൽ അവാർഡ് ജേതാകാളാകാൻ പരിഗണിക്കപ്പെടാവുന്നതുമാണ്. ഇനിയും ഇത്തരം അവാർഡ് പോലെയുള്ള പ്രോത്സാഹനങ്ങൾ ബൂലോകത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുവാനും ബൂലോകം ഡോട്ട് കോമിന്റെ ഈ അവർഡ് അടക്കമുള്ള ഈ പ്രോത്സാഹനങ്ങൾ ഒരു പ്രചോദനവുമാകട്ടെ. അവാർഡ് ജേതാക്കൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. ബൂലോകം ഡോട്ട് കോമിന് പ്രത്യേക പ്രകീർത്തനങ്ങളും.

കഴിഞ്ഞതവണ ഈയുള്ളവൻ സൂപ്പർ ബ്ലോഗ്ഗർ അവാർഡിന്റെ ആദ്യ റൌണ്ടിൽ എത്തിയിരുന്നു.അതുതന്നെ വലിയ ഒരു അംഗീകാരമായാണ് ഈയുള്ളവൻ കണക്കാക്കിയിരുന്നത്. ഇത്തവണ ഫൈനൽ റൌണ്ടിലെ പത്തുപേരിൽ ഒരാളായി ഈയുള്ളവൻ പരിഗണിക്കപ്പെട്ടുവെന്നത്തന്നെ ഒരു അവാർഡായാണ് കണക്കാക്കുന്നത്. ഈയുള്ളവന് ബ്ലോഗെഴുത്തിൽ ബൂലോകം ഡോട്ട് കോം അകമഴിഞ്ഞ പ്രോത്സാഹനങ്ങളാണ് നൽകിപ്പോരുന്നത് എന്നത് ഇത്തരുണത്തിലും ഞാൻ കൃതാർത്ഥതയോടെ സൂചിപ്പിച്ചുകൊള്ളുന്നു. ഒപ്പം വ്യക്തിപരമായി ആരോടും എനിക്ക് വേണ്ടി ഞാൻ വോട്ട് ചോദിച്ചിരുന്നില്ലെങ്കിലും ചിലരെങ്കിലും എനിക്കും വോട്ട് ചെയ്തിട്ടുണ്ടാകും. അവർക്കെല്ലാം എന്റെ നന്ദി അറിയിക്കുന്നു. ഒപ്പം ഈ വോട്ടിംഗിൽ പങ്കെടുത്ത എല്ലാവർക്കും ബൂലോകം ഡോട്ട് കോമിലെ സ്ഥിരംപുള്ളി എന്ന നിലയിലും ഞാനും കൂടി നന്ദി പറയുന്നു. അതുപോലെ മത്സരം മൂത്തുവന്നപ്പോൾ തമാശയായും ഗൌരവമായും വിമർശനബുദ്ധ്യാലും പല പോസ്റ്റുകളും കമന്റുകളുമിട്ട് ഈ മത്സരവും വോട്ടിംഗും കൂടുതൽ ശ്രദ്ധാർഹമാക്കി രംഗം കൊഴുപ്പിച്ചവർക്കും അഭിനന്ദനങ്ങൾ.

ഇങ്ങനെയൊക്കെയാണ് നമ്മുടെ ഈ “ബ്ലോഗ് കുലം“ സംഭവബഹുലമാകുന്നത്. എഴുത്തും വായനയും അക്ഷരങ്ങൾകൊണ്ടുള്ള സംവാദങ്ങളും കലഹങ്ങളുമായി നമുക്കിനിയും സുഖദു:ഖസമ്മിശ്രമായ നമ്മുടെ ജീവിതം ആഘോഷിക്കാം. ബൂലോകത്തെയാകെയും നമ്മുടെ ഭാഷയെയും സാഹിത്യത്തെയും നമുക്ക് പരിപോഷിപ്പിക്കാം.ഏറിയും കുറഞ്ഞും നമ്മളിൽ ഓരോരുത്തരിലുമുള്ള സർഗ്ഗവാസനകൾ കൊണ്ട് ജനാധിപത്യപ്രക്രിയയെ ക്രിയാത്മകവും ശക്തവുമാക്കാം. മുലപ്പലിനോടൊപ്പം നമുക്ക് കിട്ടിയ നമ്മുടെ മലയാള ഭാഷയും മലയാള അക്ഷരങ്ങളും കൊണ്ട് നൃത്തനൃത്യങ്ങളിലാറാടി നമുക്ക് സ്നേഹവസന്തങ്ങളുടെ നിത്യവിസ്മയങ്ങൾ തീർക്കാം. അതിരുകളില്ലാത്ത ഒരു വിശ്വമാനവിക ലോകത്തിന്റെ സൃഷ്ടിയ്ക്ക് നമുക്കും നമ്മളാൽ കഴിയുന്നത് ചെയ്ത് നമ്മുടെ ജീവിതകാലത്തിന്റെ കടമ നമുക്കും നിറവേറ്റാം.

Wednesday, February 15, 2012

പെൻഷൻ പ്രായം

പെൻഷൻ പ്രായം

സർവ്വീസിൽ കയറുന്നതുമുതൽ ഇരുപതുവർഷമോ അറുപതു വയസോ ആദ്യം തികയുന്നത് അതുവരെ സർവ്വീസ് നൽകും വിധമുള്ള പരിഷ്കരിക്കണം നടപ്പിലാക്കണം. ഒരാൾക്ക് ആകെ സർവീസിലിരിക്കാവുന്ന പ്രായം ഇരുപതോ അങ്ങേയറ്റം പോയാല്‍ ഇരുപത്തഞ്ചോ ആക്കി നിജപ്പെടുത്തിയിട്ട് പെൻഷൻ പ്രായം കൂട്ടുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.

അങ്ങനെ വരുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റ് എഴുതാവുന്ന പ്രായം നാല്പത്തഞ്ചോ അൻപതോ അതിനും മുകളിലോ ആക്കണം. എസ്.സി/എസ്.റ്റിയ്ക്ക് അൻപത് വയസുവരെയും ഒ.ബി.സിയ്ക്ക് നാല്പത്തിയഞ്ചു വയസുവരെയും മുന്നോക്കവിഭാഗങ്ങൾക്ക് നാല്പതു വയസുവരെയും ടെസ്റ്റ് എസ്റ്റ് എഴുതാൻ അവസരം നൽകണം. അങ്ങനെയെങ്കിൽ പെൻഷൻ പ്രായം അറുപതാക്കുന്നതിലും തെറ്റില്ല.

എന്നാൽ ഒരു കാരണവശാലും ഒരു വ്യക്തിയ്ക്ക് ഇരുപത് (അങ്ങേയറ്റം പോയാൽ ഇരുപത്തിയഞ്ച് ) വർഷത്തിൽ കൂടുതൽ സർവ്വീസ് അനുവദിക്കേണ്ട കാര്യമില്ല. ഇരുപതുവർഷം സർവ്വീസിൽ ഇരുന്നാലും നല്ല നിലയിൽ ജീവിക്കാം. ഇരുപതുവർഷം കഴിഞ്ഞ് പിരിയുമ്പോൾ കിട്ടുന്ന പെൻഷനും പിന്നീടുള്ള പ്രതിമാസ പെൻഷനുംകൊണ്ട് ഒരാൾക്ക് കുടുംബമായി ഒരുവിധം അല്ലലില്ലാതെ ജീവിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പെൻഷൻ പറ്റിയവരുടെയും ജിവിതം ഏറെക്കുറെ സുരക്ഷിതമാണ്. അതിന് ഇരുപത് വർഷത്തെ സർവ്വീസ് ഒക്കെ മതി. പകരം പെൻഷൻ ആനുകൂല്യങ്ങളൊക്കെ അല്പസ്വല്പം കൂട്ടിക്കൊടുത്താൽ മതി.

ഇന്നലെ വരെ തുടർന്നുവന്നതെല്ലാം അതേപടിതന്നെ തുടരണമെന്നില്ലല്ലോ. മാറ്റങ്ങൾ അനിവാര്യമാണ്. സർക്കാർ ഉദ്യോഗം ഏവരുടെയും സ്വപ്നമാണ്. അത് കിട്ടിക്കഴിയുന്നവർ മുപ്പത്തിയഞ്ചും നാല്പതും വർഷം വച്ചനുഭവിക്കുന്നത് ഉദ്യോഗം കാത്തു കഴിയുന്നവരോടും അടുത്ത തലമുറകളോടും ചെയ്യുന്ന അനീതിയാണ്. എല്ലാവർക്കും അവസരങ്ങൾ ലഭിക്കണം.

സർക്കാർ ഉദ്യോഗം ഒരു തൊഴിൽ എന്നതിനേക്കാൾ സർവീസ് ആണെന്ന കാര്യവും ആരും വിസ്മരിക്കരുത്. മുമ്പേ മുമ്പേ എത്തിപ്പെടുന്നവരുടെ ആധിപത്യവും അള്ളിപ്പിടിച്ചിരിക്കലും അവർ പുതിയവർക്ക് അവസരം നൽകാതിരിക്കലും എല്ലാ മേഖലകളിലും ഉള്ളതാണ്. ഇത് ഉദ്യോഗസ്ഥ മേഖലയിലും ഉണ്ട്. ഇതിനൊക്കെ ഒരു അറുതി വരണം. നിലയിൽ എന്തുകൊണ്ട് ഒരു ചർച്ച ആയിക്കൂട?

Sunday, February 12, 2012

നീസാ വെള്ളൂരിന് ആദരാഞ്‌ജലികൾ !

നീസാ വെള്ളൂരിന് ആദരാഞ്‌ജലികൾ !

കുഞ്ഞു ബ്ലോഗ്ഗർ നീസാ വെള്ളൂർ മരണപ്പെട്ടു. ഹാഷിമിന്റെ മെയിൽ വഴിയാണ് അത്യധികം ദു:ഖകരമായ ഈ വാർത്ത അറിഞ്ഞത്. കൊട്ടോട്ടിയിൽ നിന്നാണ് ഹാഷിമിന് നീസയുടെ മരണവിവരം അറിവായതത്രേ.

മലപ്പുറം പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ ബ്ലഡ്‌ കാന്‍സര്‍ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഏറെ നാളായി രോഗാതുരയായിരുന്നെങ്കിലും ഈ കുഞ്ഞനുജത്തിയുടെ പെട്ടെന്നുള്ള മരണ വാർത്തയോട് പൊരുത്തപ്പെടാൻ മനസ്സ് വല്ലാതെ പ്രയാസപ്പെടുന്നു.

ഇന്നലെയും നിലാമഴകൾ എന്ന് പേരുള്ള അവളുടെ ബ്ലോഗിൽ പോയി കവിതകൾ വായിച്ച് കമന്റിട്ടതാണ്. എന്നിട്ട് പിറ്റേന്നുതന്നെ ആ പൊന്നുമൊളെ മരണം കൊണ്ടുപോയി എന്നറിയുമ്പോൾ അങ്ങനെയൊരു അപ്രിയ സത്യത്തെ എങ്ങനെയാണ് ഒന്ന് ഉൾക്കൊള്ളാവാവുക! മരണം ഒരു മിഥ്യയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്.

എല്ലാവരെയും പോലെ അവൾക്കും ഉണ്ടായിരുന്നിരിക്കുമല്ലോ ഓരായിരം വർണ്ണ സ്വപ്നങ്ങൾ. ഇനിയും ഓരായിരം കവിതകൾ രചിക്കുവാൻ ഈ കുഞ്ഞു കവയത്രിയുടെ മനസ്സ് എത്രയോ കൊതിച്ചിരിക്കണം! രോഗാവസ്ഥകളോട് പൊരുതുമ്പോഴും ഗഹനങ്ങളായ സ്വന്തം കവിതകൾകൊണ്ട് വളരെ ചുരുങ്ങിപ്പോയ തന്റെ ജീവിതകാലത്തെ എന്നേയ്ക്കുമായി ഈ കുഞ്ഞ് സഹോദരി അടയാളപ്പെടുത്തിയിരുന്നു.

മോളേ, പ്രായത്തിനു താങ്ങാനാകാത്ത കൊടിയ രോഗാവസ്ഥകളോട് പൊരുതി, കൊടിയ വേദനകളിലും, സഹനത്തിന് കവിതകൊണ്ട് കൈയ്യൊപ്പ് ചാർത്തി, കരുത്ത് കാട്ടിക്കൊണ്ടിരുന്ന നിന്റെയുള്ളിലെ നിശബ്ദമായ നിലവിളികൾ കേട്ട് നമ്മൾ പലപ്പോഴും നടുങ്ങിയിട്ടുണ്ട്. ആ ദൈന്യമാർന്ന നിലവിളികൾ നമ്മുടെ ചങ്കുപൊട്ടിയ്ക്കുമ്പോൾ അണപൊട്ടിയൊഴുകുമായിരുന്ന കണ്ണുനീരിനെ നീ കാണാതെ നമ്മുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ തടഞ്ഞുവച്ചിരുന്നു. ഇപ്പോൾ അത് അണമുറിഞ്ഞിരിക്കുന്നു.

പക്ഷെ നീസാ മോൾ എന്നും നമ്മോടൊപ്പമുണ്ട്. അവളുടെ കണ്ണുകളെ കാലം കൂട്ടിയടച്ചെങ്കിലും ആ കാലത്തിനുതന്നെയും അവൾക്കുനേരേ കണ്ണടയ്ക്കാനാകില്ല. കാരണം അവളുടെ കവിതകൾ കാലത്തിനുനേർക്ക് എന്നും കൺചിമ്മി സംവദിച്ചുകൊണ്ടിരിക്കും.

ഇനി നമ്മുടെ കുഞ്ഞനുജത്തിയ്ക്ക്, പൊന്നു മോൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളും, അവളുടെ ഓർമ്മകളെ എന്നെന്നും നമ്മുടെ ഹൃദയങ്ങളോട് ചേർത്തുവയ്ക്കുമെന്നൊരുറപ്പുമല്ലാതെ നമ്മൾ നിസഹായരായ ഈ മനുഷ്യ ജന്മങ്ങൾക്ക് ഇനിയെന്താണ് ചെയ്യാൻ കഴിയുക! കുഞ്ഞ് കവയത്രിയും ബ്ലോഗ്ഗറുമായ നീസാ വെള്ളൂ‍രിന് കണ്ണീരിൽ കുതിർന്ന ആദരാഞ്‌ജലികൾ !

Friday, February 10, 2012

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് അഭിവാദനങ്ങൾ

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് അഭിവാദനങ്ങൾഅക്ഷരാർത്ഥത്തിൽ ചുവന്നപുരിയായി മാറിയ അനന്തപുരിയ്ക്ക് ഉത്സവഛായ പകർന്ന സി.പി.ഐ.എം സംസ്ഥാന സമ്മളനത്തിന് വമ്പിച്ച ബഹുജന റാലി, റെഡ്‌വാളണ്ടിയർ പരേഡ്, പൊതുസമ്മേളനം എന്നിവയോടെ ഇന്ന് (2012 ഫെബ്രുവരി 10) സമാപനം. ഉച്ചയോടെ നഗരത്തിലെ എല്ലാ‍വഴികളിലൂടെയും പൊതുസമ്മേളനം നടക്കുന്ന ചന്ദ്രൻ ശേഖരൻ നായർ സ്റ്റേഡിയത്തിലേയ്ക്ക് ജനം ഒഴുകിയെത്തും.

വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും പാർട്ടി പ്രവർത്തകരും അനുഭാവികളും നഗരത്തിലെ നിശ്ചിത കേന്ദ്രങ്ങളിലെത്തി പ്രകടനമായി പൊതുസമ്മേളസ്ഥലത്തെത്തും. ഉച്ചയോടെ വിവിധ ഏരിയാ കമ്മിറ്റികളിൽ നിന്നും പ്രത്യേക പരിശീലനം നേടിയെത്തുന്ന റെഡ് വാളണ്ടിയർമാർ നഗരത്തെ ചുവപ്പണിയിക്കും. സമ്മേളനം കണുവാൻവേണ്ടി ഇതര ജില്ലകളിൽനിന്നുപോലും രാവിലെതന്നെ പാർട്ടി പ്രവർത്തകരും അനുഭാവികളും ബഹുജനങ്ങളും ആവേശപൂർവ്വം എത്തിച്ചേരുന്നതു‌മൂലം തിരുവനന്തപുരം നഗരം അഭൂതപൂർവ്വമായ ജനത്തിരക്കിലാകും.

മാത്രവുമല്ല നഗരഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് സമാപനസമ്മേനം കേന്ദ്രീകരിക്കുന്നത്. പ്രതിനിധി സമ്മേളനം നടക്കുന്ന എ.കെ.ജി ഹാളിലേയ്ക്കും ഇവിടെനിന്നും അധികദൂരമില്ല. പോരാത്തതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഹാളുകളിലും സമ്മേളനത്തിനോട് അനുബന്ധിച്ച് അനുബന്ധ സമ്മേളനങ്ങളും കലാ പരിപാടികളും മറ്റും നടന്നുവരികയാണ്. സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇതാദ്യമായാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

മുമ്പ് സി.പി.ഐ.എമ്മിന്റെ പതിമൂന്നാം പാർട്ടി കോൺഗ്രസ്സ് തിരുവനന്തനന്തപുരത്ത് വച്ച് നടന്നിരുന്നു. വമ്പിച്ച ജനപങ്കാളിത്തമുണ്ടാക്കിയ ഒരു സമ്മേളനമായിരുന്നു അത്. അന്ന് പ്രതിനിധി സമ്മേളനം ജിമ്മി ജ്യോർജ് ഇന്റോർ സ്റ്റേഡിയത്തിലും സമാപന സമ്മേളനം ശംഖുമുഖം കടപ്പുറത്തുമാണ് നടന്നത്. ശംഖുമുഖം കടപ്പുറത്തേയ്ക്ക് കടൽ പോലെയാണ് അന്ന് ജനം ഇരമ്പിയത്. ആ പതിമൂന്നാം പാർട്ടികോൺഗ്രസ്സിനെ ഓർമ്മിപ്പിക്കും വിധമാണ് ഇപ്പോൾ സൻസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്.

സി.പി.ഐ.എമ്മിന്റെ കരുത്ത് വിളിച്ചോതുന്ന ഈ സമ്മേളനം മുമ്പില്ലാത്ത വിധം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സി.പി.ഐ.എമ്മിന്റെ വളർച്ചയിൽ ഹാലിളക്കമുള്ള ചില കേന്ദ്രങ്ങളും ചില മാധ്യമങ്ങളും ഈ സമ്മേളന കാലത്തും പാർട്ടിയ്ക്കെതിരെ ദുഷ്പ്രചരണങ്ങൾ അഴിച്ചു വിടാൻ ശ്രമിച്ചെങ്കിലും അതെല്ലാം ചീറ്റിപ്പോയി. പാർട്ടിയുടെ വർദ്ധിച്ച ജനപിന്തുണ പർട്ടിയുടെ സ്വാഭാവിക എതിരാളികളെ മാത്രമല്ല, ചില നിക്ഷിപ്ത താല്പര്യക്കാരെയും വാല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങളെ മാത്രം വച്ച് അളക്കേണ്ട ഒന്നല്ല, സി.പി.ഐ.എമ്മിന്റെ ജനപിന്തുണയെന്ന് തെളിയിക്കുന്നതായിരുന്നു ഈ സമ്മേളനവും. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് സി.പി.ഐ.എം. ഇത് ഒരു ജനകീയ വിപ്ലവ പ്രസ്ഥാനമാണ്. ഇത് ജനങ്ങൾ ഏറെ പ്രതീക്ഷകളോടെ നെഞ്ചേറ്റുന്ന ഒരു പ്രസ്ഥാനമാണ്. അത്തരം എല്ലാ തിരിച്ചറിവുകളോടു കൂടിയും കൂടുതൽ ഉത്തരവാദിത്വ ബോധമുൾക്കൊണ്ടുകൊണ്ടും കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ടും മുന്നേറുവാൻ ഈ സസ്ഥാന സമ്മേളനവും പ്രചോദനമാകട്ടെയെന്നാശംസിക്കുന്നു.

സി.പി.ഐ സമ്മേളനത്തിനും അഭിവാദനങ്ങൾ
ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഓരോന്നും അവയുടേതായ രീതിയിൽ ശക്തിപ്പേടേണ്ടതിന്റെയും ഒരുമിച്ചു നിൽക്കേണ്ടതിന്റെയും ആവശ്യകത നാം വേണ്ടവിധം ഉൾക്കൊള്ളേണ്ടതുമുണ്ട്. വ്യത്യസ്ത പാർട്ടികൾ എന്ന നിലയിലുള്ള സ്വാഭാവികമായ വിയോജിപ്പുകൾ പരസ്പരം മനസിലാക്കിക്കൊണ്ടുതന്നെ സഹിഷ്ണുതാപൂർവ്വം യോജിപ്പിന്റെ പുതിയപുതിയ മേഖലകൾ കണ്ടെത്തിക്കൊണ്ട് ഇടതുപക്ഷത്തിന്റെ പൊതുവായതും ആന്ത്യന്തികവുമായ ലക്ഷ്യങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ ഇടതുപക്ഷം ഒരുമിച്ച് ഒറ്റക്കെട്ടായി ജാഗ്രതയോടെ മുന്നേറേണ്ടതുണ്ട്. ഇടതുപക്ഷ ഐക്യം ഇനിയും കൂടുതൽ ശക്തിപ്പെടുത്തേണ്ട ആവശ്യകത ഉൾക്കൊണ്ടുകൊണ്ടുതന്നെ ഇതേസമയം കൊല്ലത്ത് നടക്കുന്ന സി.പി.ഐ സമ്മേളനത്തിനും ആശംസകൾ അർപ്പിക്കുന്നു.

അപ്ഡേറ്റ്: ഈ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ ഉച്ച കഴിഞ്ഞപ്പോൾ അനന്തപുരി ചെങ്കടലായി. ഇത്രയും ജനങ്ങൾ ഇതെവിടെനിന്ന് വരുന്നു എന്ന ആശ്ചര്യമായിരുന്നു പലർക്കും. സി.പി.ഐ.എമ്മിന്റെ ജനകീയാടിത്തറയിൽ ആർക്കെങ്കിലും സാംശയമുണ്ടെങ്കിൽ അത് ദൂരീകരിക്കാൻ ഈ ജനസാഗരം കണ്ടാൽ മതിയായിരുന്നു. പ്രകടനത്തിനെത്തിയ പലർക്കും പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് ചെന്നെത്താൻ പോലും കഴിയാത്ത വിധം ജനത്തിരക്കായിരുന്നു അക്ഷരാർത്ഥത്തിൽ ചുവന്നപുരിയായി മാറിയ തിരുവനന്തപുരത്ത്. ഇതിന്റെയപ്പുറമായിരിക്കും കോഴിക്കോട്ട് പാർട്ടികോൺഗ്രസ്സ്! അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ്!

Wednesday, February 8, 2012

ആരപ്പാ ഈ ചന്ദ്രപ്പൻ?

ആരപ്പാ ഈ ചന്ദ്രപ്പൻ?

മുൻ‌കുറിപ്പ്: സി.പി.ഐ എമ്മും സി.പി.ഐയും ഇടതുപക്ഷത്തെ രണ്ട് പാർട്ടികളാണ്. ചിലകാര്യങ്ങളിലെങ്കിലും ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റുമില്ല. അത് ഇടതുപക്ഷ ഐക്യത്തിന് വലിയ കുഴപ്പമൊന്നുമുണ്ടാക്കുകയുമില്ല. എന്നാൽ അഭിപ്രായ വ്യത്യാസവും ആക്ഷേപങ്ങൾ ഉന്നയിക്കലും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ഈ ചെറുകുറിപ്പ് ഇവിടെ പതിഞ്ഞത്.

വലിയമ്പലത്തിൽ ഉത്സവം; അപ്പൂപ്പൻ‌കാവിൽ കൊടുതി

വലിയമ്പലത്തിൽ മഹോത്സവം നടക്കുമ്പോൾ തൊട്ടടുത്ത് അപ്പൂപ്പൻ കാവിൽ ചെറിയ കൊടുതി വച്ചാൽ ആളുകൾ വലിയമ്പലത്തിലോട്ടേ പോകൂ. അതിൽ കുണ്ഠിതപ്പെട്ടിട്ട് കാര്യമില്ല. അതുപോലെ സി.പി.ഐ.എം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വച്ച് നടത്താൻ തീരുമാനിച്ചുവെന്നറിഞ്ഞപ്പോഴേ ഈഗോ കാണിക്കാതെ സി.പി.ഐക്കാർക്ക് കൊല്ലത്ത് നടത്താൻ തീരുമാനിച്ച അവരുടെ സംസ്ഥാന സമ്മേളന തീയതി അല്പം മുമ്പോട്ടോ പുറകോട്ടോ നീട്ടാമായിരുന്നു. തിരിച്ച് സി.പി.ഐ.എമ്മിനു വിട്ടുവീഴ്ച ചെയ്തുകൂടേ എന്ന് ചോദിക്കാം. സി.പി.ഐക്ക് സി.പി.ഐ.എമ്മിനേക്കാൾ ശക്തിയുള്ള ചില സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ടല്ലോ. അവിടെ അതാകാം. കേരളത്തിൽ സി.പി.ഐ.എം സി.പി.ഐയേക്കാൾ ഉമ്മിണി വലിയ പാർട്ടിയല്ലേ? അപ്പോൾ അതിന്റെയൊരു ഹുങ്ക് ആ പാർട്ടി കാണിച്ചാലും ബുദ്ധിപൂർവ്വം സി.പി.ഐ സമ്മേളന തീയതി ഒന്നു മാറ്റിയിരുന്നെങ്കിൽ അതിന്റെ ഗുണം സി.പി.ഐക്കു തന്നെ ആയിരിക്കുമായിരുന്നില്ലേ?

മാധ്യമ ശ്രദ്ധ

സി.പി.ഐ.എം സമ്മേളനവും സി.പി.ഐ സമ്മേളനവും ഒരേസമയം നടക്കുമ്പോൾ സി.പി.ഐ സമ്മേളനത്തിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടില്ലെന്നായിരുന്നു സി.പി.ഐക്കാരുടെ പരാതി. പക്ഷെ സി.പി.ഐ സമ്മേളനത്തിന് മാധ്യമശ്രദ്ധ നേടിക്കൊടുക്കേണ്ടത് സി.പി.ഐ.എമ്മിന്റെ ബാദ്ധ്യതയല്ലല്ലോ. അതുകൊണ്ട് സി.പി.ഐ.എം സമ്മേളനത്തീയതി മാറ്റാൻ തയ്യാറുമായില്ല. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയത്രയും സ്വാഭാവികമായും സി.പി.ഐ.എം സമ്മേളനത്തിലേയ്ക്കായി. അപ്പോൾ ബുദ്ധിപൂർവ്വം തീരുമാനമെടുക്കേണ്ടിയിരുന്നത് സി.പി.ഐ തന്നെ ആയിരുന്നില്ലേ? അതു ചെയ്യാതെ സി.പി.ഐ.എമ്മിനെതിരേ ആക്ഷേപങ്ങൾ പറഞ്ഞ് ഹാലിളകിയിട്ട് കാര്യമുണ്ടോ ചന്ദ്രപ്പൻ സഖാവേ? പറഞ്ഞ മറ്റതെല്ലാം പോട്ടെ. ആ ഇവന്റ് മാനേജ്മെന്റിന്റെ കാര്യം അല്പം കടന്നുപോയി. അത്രയും അസൂയ പാടില്ല. അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലെന്നാണ്. ഇത് രണ്ടും ചന്ദ്രപ്പൻ സഖാവിനുണ്ട്.

ഇവന്റ് മാനേജ്മെന്റ്

സി.കെ. ചന്ദ്രപ്പൻ സി.പി.ഐ.എമ്മിനെതിരെ ഉന്നയിച്ച ഇവന്റ് മാനേജ്മെന്റിനെ സംബന്ധിച്ചാണെങ്കിൽ സി.പി.ഐ.എമ്മിൽ അങ്ങനെയൊന്നുണ്ട്; അങ്ങ് മുകളിൽ പോളിറ്റ് ബ്യൂറോ മുതൽ ഇങ്ങ് താഴെ ബ്രാഞ്ച്തലം വരെയുള്ള ഒരു വിപുലമായ ഒരു ഇവന്റ് മാനേജ്മെന്റ് സംവിധാനം സി.പി.ഐ.എമ്മിലുണ്ട്. അതിനെ സഹായിക്കാനാകട്ടെ ലക്ഷക്കണക്കിന് പാർട്ടി അനുഭാവികളും ബഹുജനങ്ങളും. അങ്ങനെയുള്ള ആ ഇവന്റ് മാനേജ്മെന്റാണ് സി.പി.ഐ.എം-ന്റെ പരിപാടികൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നത്. ഇപ്പോൾ തിരുവനന്തപുരത്തു നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനവും ഇനി കോഴിക്കോട് നടക്കാനിരിക്കുന്ന പാർട്ടികോൺഗ്രസ്സും ഒക്കെ ഗംഭീരമാക്കുന്നത് ആ ഇവന്റ് മാനേജ്മെന്റ് സംവിധാനമാണ്. അതായത് സി.പി.ഐ.എമ്മിനെ നെഞ്ചോട് ചേർക്കുന്ന ജനലക്ഷങ്ങൾ. അത്രമാത്രം ശക്തിയും ജനപിന്തുണയും സി.പി.ഐക്കില്ലാതെ പോയത് സി.പി.ഐ.എമ്മിന്റെ കുഴപ്പമല്ലല്ലോ. നിങ്ങൾ നിങ്ങളുടെ പാർട്ടിയെ ആ നിലയിൽ ശക്തിപ്പെടുത്താൻ ശ്രമിക്കുക. അങ്ങാടിയിൽ തോറ്റതിന് അമ്മയെ പഴിച്ചിട്ട് കാര്യമില്ലല്ലോ.

തണുത്ത ചന്ദ്രപ്പനും തണുത്ത സി.പി.ഐയും

കാര്യം ആള് അല്പം സി.പി.ഐ.എം വിരോധിയൊക്കെ ആയിരുന്നെങ്കിലും വെളിയം ഭാർഗ്ഗവനാശാൻ സഖാവ് ഇതുപോലെ സി.പി.ഐ.എമ്മിനെതിരെ ചന്ദ്രപ്പനോളം ഇളകിയിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഒന്ന് അട്ടഹസിച്ചിരുന്നുവെന്നു മാത്രം. വെളിയം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് സി.പി.ഐയ്ക്ക് ഒരു തിളക്കമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ പൊതുവേ തണുത്ത ചന്ദ്രപ്പൻ സഖാവ് സംസ്ഥാന സെക്രട്ടറി ആയപ്പോൾ സി.പി.ഐയും ഏതാണ്ട് തണുത്ത് മരവിച്ച പോലെ ആയിട്ടുണ്ട്. തണുത്ത സെക്രട്ടറിയും തണുത്ത പാർട്ടിയും. ഇനി പാർട്ടിയെ ഒന്നു സടകുടഞ്ഞെഴുന്നേല്പിക്കാനും മാധ്യമ ശ്രദ്ധ നേടാനുമുള്ള അടവാണ് ചന്ദ്രപ്പൻ സഖാവ് സ്വീകരിച്ചതെങ്കിൽ കുറ്റം പറയുന്നില്ല.

കോൺഗ്രസ്സ് പാളയത്തിലേക്ക് അനുയായികളുണ്ടാകില്ല

ഇനി പണ്ടത്തെ പോലെ സി.പി.ഐയെ കോൺഗ്രസ്സ് പാളയത്തിലേയ്ക്ക് നയിക്കാനാണ് ഭാവമെങ്കിൽ പണ്ടുമുതലേ സി.പി.ഐ.എം വിരോധം മൂത്ത ചില പഴമൂടുകൾ മാത്രമേ കൂടെ കാണൂ. തീരുമാനമെടുത്ത് ലക്ഷം ലക്ഷം പിന്നാലെയെന്ന് വിളിച്ച് മുമ്പേ നടന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏന്തിയും വലിച്ചും മനസില്ലാമനസോടെ വരുന്ന കുറെ പഴമൂടൂകളും മറ്റുമേ കാണൂ‍. സി.പി.ഐയിലെ പുതുതലമുറക്കാരാരും കൂടെയുണ്ടാകില്ല. ഇപ്പോഴത്തെ തലമുറയിൽ ഈയുള്ളവനറിയാവുന്ന സി.പി.ഐ പ്രവർത്തകരിൽ നല്ലൊരു പങ്ക് വീര്യമാർന്ന അടിയുറച്ച ഇടതുപക്ഷ പ്രവർത്തകരാണ്. അവരിൽ പലരും പലയിടത്തും പല സി.പി.ഐ.എം പ്രവർത്തകരെയും കടത്തിവെട്ടുന്ന വിധം ഇടതുപക്ഷത്തോട് കൂറു പുലർത്തുന്നവരാണ് എന്നുപോലും പറയാൻ കഴിയും. കാരണം കാലം മാറി. സി.പി.ഐ.എം വിരോധത്തിന് ഊർജ്ജം സ്വരൂപിക്കേണ്ട കാലമല്ലിതെന്ന് അവർക്കറിയാം.

പ്രചോദനങ്ങളും പ്രലോഭനങ്ങളും

താരത‌മ്യേന ആളുകുറഞ്ഞ പാർട്ടിയിൽ നിന്നാൽ വേഗം നേതാക്കളും സ്ഥാനമാനങ്ങളുമൊക്കെ നേടാമെന്നുള്ള ഒരു ആഗ്രഹത്തിന്റെ പിൻബലത്തിൽ കൂടിയായിരിക്കാം പുതുതലമുറയിലെ സി.പി.ഐക്കാർ പലരും ആ പാർട്ടിയിൽ എത്തിപ്പെട്ടിരിക്കുക. പക്ഷെ അവർ അചഞ്ചലമായ ഇടതുപക്ഷബോധം ഉൾക്കൊള്ളുന്നവരാണ്. കോൺഗ്രസ്സിനോടൊപ്പം നിന്ന് അധികാരം പങ്കു വയ്ക്കാനൊന്നും അവർ തയ്യാറാകുമെന്നു വിശ്വസിക്കാൻ വയ്യ. നല്ല ഇടതുപക്ഷക്കാരായി സി.പി.ഐയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണവരിൽ നല്ലൊരു പങ്കും. ഭരണത്തിലിരുന്നാലും ചില നേട്ടങ്ങളൊക്കെ ഉണ്ടാകണമെങ്കിൽ യു.ഡി.എഫ് മന്ത്രിസഭയിൽ എത്തുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും സി.പി.ഐയിൽ ഉണ്ടാകാം. അവർക്കുവേണ്ടി പാർട്ടിയെ ബൂർഷ്വാസിക്ക് അടിയറ വയ്ക്കണോ എന്നൊക്കെ ചന്ദ്രപ്പൻ സഖാവ് മാത്രം തീരുമാനിച്ചാൽ മതിയെങ്കിൽ നമുക്കൊന്നും പറയാനില്ല.

എന്നാലും സി.പി.ഐ അത്ര നല്ലപിള്ള ചമയേണ്ട

സി.പി.ഐ.എം കഴിഞ്ഞാൽ സി.പി.ഐ ഇടതുപക്ഷത്തെ പ്രധാന കക്ഷിയാണ്. സി.പി.ഐ ഇല്ലാത്ത ഇറ്റതുപക്ഷത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതും പ്രയാസം തന്നെ. കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് വന്നതിൽ പിന്നെ ഇതുവരെ അവർ ഇടതു മുന്നണി വിട്ടു പോയിട്ടില്ല. എന്നാലും ചില പഴയകാല സി.പി.ഐക്കാരിൽ പാർട്ടി പിളർന്ന കാലം തൊട്ടേ ഒരു സി.പി.എം വിരോധം ഉണ്ട്. അത് തലമുറകളിലേയ്ക്ക് വ്യാപരിപ്പിക്കാനും അവരിൽ ചിലരെങ്കിലും ബോധപൂർവംതന്നെ ശ്രമിക്കാറുണ്ട്. അതിനുദാഹരണമായി ഇപ്പോൾ ചന്ദ്രപ്പൻ സഖാവുതന്നെയുണ്ടല്ലോ. മുന്നണി മര്യാദകൾ പലപ്പോഴും സി.പി.ഐ കാറ്റിൽ പറത്താറുണ്ട്. സി.പി.ഐ.എമ്മിനെതിരെ കോൺഗ്രസ്സും യു.ഡി.എഫുമായി പ്രാദേശികതലങ്ങളിൽ ഗൂഢാലോചനകൾ നടത്തുന്ന പല അനുഭവങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇനിയും ഉണ്ടായിക്കൂടെന്നുമില്ല്ല്ല.

സി.പി.ഐ.എമ്മിനു വോട്ടു ചെയ്യാത്ത സി.പി.ഐ ക്കാർ

നാളിന്നു വരെ സി.പി.ഐ.എം സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തിട്ടില്ലാത്ത സി.പി.ഐക്കാർ കേരളത്തിലുണ്ട്. പോരാത്തതിന് സി.പി.ഐ.എം സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുള്ള രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ സി.പി.ഐ സ്ഥാനാർത്ഥികളെ അടക്കം വിജയിപ്പിക്കുവാൻ സി.പി.ഐ.എമ്മുകാർ ഊണുമുറക്കവുമൊഴിഞ്ഞ് പ്രവർത്തിക്കും. വിജയിപ്പിക്കും. എന്നാൽ തിരിച്ച് സി.പി.ഐ.എം മത്സരിക്കുന്ന സീറ്റുകളിൽ പല സി.പി.ഐക്കാരെയും പൊടിയിട്ടു നോക്കിയാൽ ഫീൽഡിൽ കാണില്ല. സി.പി.ഐ നേതാക്കളും എൽ.ഡി.എഫ് യോഗങ്ങളിൽ വരും. പ്രസംഗിക്കും. പക്ഷെ പ്രാദേശിക സി.പി.ഐ പ്രവർത്തകർ ഫീൽഡിലുണ്ടാകില്ല.

തോല്പിക്കാൻ മിടുക്കർ

ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ ഒരുപാട് പേർ അദ്ധ്വാനിക്കണം. എന്നാൽ തോല്പിക്കാൻ ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ മതി. കേരളത്തിൽ തെന്നിയും തെറിച്ചുമുള്ള സി.പി.ഐ പ്രവർത്തകരുടെ പണി പലയിടത്തും അതാണ്. പകൽ മുഴുവൽ എൽ.ഡി.എഫ്. രാത്രിയാകുമ്പോൾ യു.ഡി.എഫ്! സി.പി.ഐ.എം സ്ഥാനാർത്ഥികളെ തോല്പിക്കുകയാണ് ലക്ഷ്യം. ഇതിനു കാലുവാരലാണെന്നാണ് പേര്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലുമാണ് ഈ അട്ടിമറിപ്പണി കൂടുതൽ നടക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിലാണ് സി.പി.ഐയ്ക്ക് വിരലിലെണ്ണാവുന്നതിനപ്പുറം അംഗങ്ങളും അനുഭാവികളും ഉള്ളത്. അവിടങ്ങളിൽ കാലുവാരലിന്റെ അളവ് കൂടുതലാണ്. സി.പി.ഐ.എം പ്രവർത്തകർ പണ്ടുമുതലേ ഇത് സഹിച്ചു പോരുന്നതാണ്. ഇടതുപക്ഷ ഐക്യം തകരരുത് എന്നുകരുതി. എന്നാൽ സഹികെട്ട് ഇപ്പോൾ സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ സി.പി.ഐ.എം പ്രവർത്തകരും അനുഭാവികളും സി.പി.ഐക്കിട്ട് തിരിച്ച് പണി കൊടുത്തു തുടങ്ങി. അതുകാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പഞ്ചായത്ത് ഭരണം പലയിടത്തും നഷ്ടപ്പെട്ടതിന് ഉദാഹരണങ്ങളുണ്ട്. സഹിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ.

സി.പി.ഐക്ക് ഇനി ഇവന്റ് മാനേജ്മെന്റിന്റെ സഹായം വേണ്ടിവരും

സി.പി.ഐ.എമ്മും സി.പി.ഐ.എമ്മും രണ്ടും രണ്ട് പാർട്ടികളാണ്. അതുകൊണ്ട് ചിലപ്പോഴൊക്കെ എതിരഭിപ്രായങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണ്. അത് ഇരു പാർട്ടികളുടെയും ഐക്യത്തിനും ഇടതുപക്ഷത്തിന്റെ കെട്ടുറപ്പിനും വലിയ കോട്ടമൊന്നും വരുത്തുകയുമില്ല. എന്നാൽ സഖാവ് സി.കെ.ചന്ദ്രപ്പനെപ്പോലുള്ളവർ ഇങ്ങനെയാണ് സി.പി.ഐയെ നയിക്കുന്നതെങ്കിൽ ഭാവിയിൽ തങ്ങളുടെ പാർട്ടിയുടെ പരിപാടികൾ സംഘടിപ്പിക്കാൻ ഇവന്റ് മാനേജ്മെന്റിന്റെ സഹായം വേണ്ടിവരും. പരിപാടികൾ സംഘടിപ്പിക്കുവാൻ മാത്രമല്ല, പരിപാടികളിൽ പങ്കെടുക്കാനുള്ള അനുയായികളെക്കൂടി ഇവന്റ് മാനേജ്മെന്റ് മുഖാന്തരം കൂലികൊടുത്ത് കൊണ്ടു വരേണ്ടിവരും. വിളിക്കുന്ന ഓരോ മുദ്രവാക്യത്തിനും റേറ്റ് നിശ്ചയിക്കപ്പെട്ടെന്നുവരും. സി.പി.ഐ എമ്മും സി.പി.ഐയും രണ്ടും രണ്ട് പാർട്ടികളാണെങ്കിലും താന്താങ്ങളുടെ നിലയിൽ രണ്ടും വളർന്ന് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുന്നതാണ് ഇരു കൂട്ടർക്കും നാടിനും ജനങ്ങൾക്കും നന്ന്. ജാഗ്രതൈ!

പിൻ‌കുറിപ്പ്: പുന്നപ്ര-വയലാർ സമരത്തിന്റെ പശ്ചാത്തലമുള്ള സഖാവ് സി.കെ.ചന്ദ്രപ്പന് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നുകൊണ്ട് സി.പി.ഐ.എമ്മിനെതിരെ അങ്ങനെയൊക്കെ പറയാമെങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു എളിയ സി.പി.ഐ.എം പ്രവർത്തകനായ ഈയുള്ളവന് ഇങ്ങിനെയുമൊക്കെ പറയാം. സോറി, ഇറ്റ്സ് ഓൾ റൈറ്റ്!

ഖേദപ്രകടനം

ഈ പോസ്റ്റ് പബ്ലിഷ് ചെയ്തതിനുശേഷം തന്റെ ഇവന്റ് മാനേജ്മെന്റ് പരാമർശങ്ങളിൽ സ. സി.കെ.ചന്ദ്രപ്പൻ ഖേദം പ്രകടിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. അതിൽ സന്തോഷമുണ്ട്. അതിനാൽ ഇങ്ങനെ ഒരു പോസ്റ്റെഴുതേണ്ടിവന്നതിലും ഖേദം പ്രകടിപ്പിക്കുന്നു. പക്ഷെ ചന്ദ്രപ്പൻ സഖാവ് പറഞ്ഞതൊക്കെ രേഖപ്പെടുത്തപ്പെട്ടുപോയതിനാൽ ഈ പോസ്റ്റും പിൻ‌വലിക്കുന്നില്ല. ഇതും ഒരു രേഖയായി കിടക്കട്ടെ!

Tuesday, February 7, 2012

തിരുകേശവും നിഷ്കളങ്കവിശ്വാസികളും

തിരുകേശവും നിഷ്കളങ്കവിശ്വാസികളും

ഇതെഴുതുന്ന ഞാനവർകൾ ഏതെങ്കിലും മതാചാരങ്ങൾ അനുഷ്ഠിക്കുകയോ പ്രാർത്ഥനകൾ നടത്തുകയോ ചെയ്യുന്നില്ല. എന്നുവച്ച് മതം എന്ന യാഥാർത്ഥ്യത്തെ നിരാകരിക്കുകയോ സ്വത്തനിഷേധം നടത്തുകയോ ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. മതങ്ങൾ നിലനിൽക്കുന്നു എന്നത് ഞാൻ ജിവിക്കുന്ന സമൂഹത്തിലെ ഇന്നിന്റെയും യാഥാർത്ഥ്യമാണ്. ഒരാൾ ജനിച്ചുവളർന്ന കുടുംബത്തിന്റെ മതത്തെ അയാൾ എത്രതന്നെ നിഷേധിച്ചാലും സമൂഹം അയാളുടെ മതം അയാളിൽ ആരോപിക്കുകതന്നെ ചെയ്യും. ഒരാൾക്ക് ഒരു മതവുമില്ലെന്ന് സ്വയം അവകാശപ്പെടാം. പക്ഷെ സമൂഹത്തിൽ ഭൂരിപക്ഷം പേരും മതമില്ലാത്ത ഒരാളായി അയാളെ കാണണമെന്നില്ല. നമ്മുടെ സമൂഹത്തിൽ ജീവിതവും മതവും തമ്മിൽ അത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്നതുതന്നെ കാരണം. പക്ഷെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുവാൻ വേണ്ടിയുള്ള ഒരു വിശ്വാസപ്രകടനം നടത്തുന്നത് സത്യസന്ധതമല്ലാത്ത ഒരു പ്രവൃത്തിയായിരിക്കും. അതിന്റെ ആവശ്യമില്ലെന്നു മാത്രം. വിശ്വാസം ഒരു പോരായ്മയായോ അവിശ്വാസം ഒരു അപരാധമായോ ഈയുള്ളവൻ കാണുന്നില്ല. അതുകൊണ്ടുതന്നെ മതങ്ങളെക്കുറിച്ച് അധികം വിമർശനം നടത്തിയതുകൊണ്ട് ഈ ലേഖകന് വലിയ സായൂജ്യമൊന്നും ലഭിക്കാനില്ല. മതവിമർശനംകൊണ്ട് പെട്ടെന്നുള്ള എന്തെങ്കിലും മാറ്റം ഏതെങ്കിലും മതത്തിൽ നിന്ന് പ്രതീക്ഷിക്കാനുമില്ല. പ്രത്യേകിച്ചും എല്ലാ വിശ്വാസങ്ങളും വിശ്വാസത്തിനുവേണ്ടി മന:പൂർവ്വമുള്ള വിശ്വാസങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്!

വിശ്വാസമാറ്റങ്ങൾ സാർവത്രികമല്ല

അല്ലെങ്കിൽത്തന്നെ മത- ദൈവ വിശ്വാസങ്ങൾ ഉപേക്ഷിച്ച് യുക്തിവാദ-നിരീശ്വരവാദചിന്തകളിലേയ്ക്കും നേരേതിരിച്ച് യുക്തിവാദ-നിരീശ്വരവാദചിന്തകൾ ഉപേക്ഷിച്ച് മത-ദൈവ വിശ്വാസങ്ങളിലേയ്ക്കും ആളുകൾ പോകുന്നത് വളരെക്കുഞ്ഞൊരളവിൽ മാത്രമാണ്. അങ്ങോട്ടോ ഇങ്ങോട്ടോ പറയത്തക്ക ഒഴുക്ക് സാധാരണ ഗതിയിൽ സംഭവിച്ചു കാണാറില്ല. അതുകൊണ്ടാണല്ലോ പ്രത്യക്ഷനിരീശ്വരവാദികൾ ലോകത്തിൽ അന്നുമിന്നും ചെറുന്യൂനപക്ഷമായിത്തന്നെ നിലനിൽക്കുന്നത്. മാത്രവുമല്ല വിശ്വാസികൾക്ക് ധാരളം സൌകര്യങ്ങൾ ഉണ്ട്. അവിശ്വാസികൾക്ക് ഏറെ അസൌകര്യങ്ങളും. ഇന്നത്തെ കാലത്തുപോലും വിശ്വാസിയായി ജീവിക്കുന്നത്ര എളുപ്പവും സുഖകരവുമല്ല, ഒരു അവിശ്വാസിയായി ജീവിക്കുക എന്നത്. ( ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെ വിശ്വാസികൾ എന്നും മറിച്ചുള്ളവരെ അവിശ്വാസികൾ എന്നുമാണ് വിശേഷിപ്പിക്കേണ്ടിയിരുന്നത്. പക്ഷെ വിശ്വാസി, അവിശ്വാസി എന്നീ വാക്കുകൾ ദ്യോതിപ്പിക്കുന്ന അർത്ഥങ്ങൾ പണ്ടുമുതലേ മറിച്ചായതുകൊണ്ട് അതങ്ങനെതന്നെ ഇരിക്കട്ടെ). മാറ്റത്തിന്റെ കാര്യം പറയുമ്പോൾ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേയ്ക്കുള്ള പരിവർത്തനവും വളരെക്കുറഞ്ഞ അളവിൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അടുത്ത കാലത്തൊന്നും ഏതെങ്കിലും മതത്തിൽ നിന്ന് മറ്റൊന്നിലേയ്ക്കുള്ള കുത്തൊഴുക്ക് ലോകത്തൊരിടത്തും സാധാരണ സംഭവിച്ചു കാണുന്നില്ല. എല്ലാ മതങ്ങളും തങ്ങളുടെ മതമാണ് ലോകത്തിൽ ഏറ്റവും ശ്രേഷ്ഠമായ മതമെന്ന് അവകാശപ്പെടുമ്പോൾ അതേപറ്റി അന്വേഷിക്കാനൊന്നും മിനക്കെടാതെ സൌകര്യാ‍ർത്ഥം ഓരോ മതത്തിലും നിൽക്കുന്നവർ തങ്ങളുടെ മതം തന്നെ ശ്രേഷ്ഠമെന്ന് സ്വയം വിശ്വസിച്ചും സമ്മതിച്ചും കഴിഞ്ഞുകൂടുകയാണ് ചെയ്യുന്നത്.

അക്രമം അന്തർലീനമായ മതങ്ങൾ

മതങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളുടെ ബലത്തിലോ, അവ മനുഷ്യ നന്മയ്ക്ക് ഉതകുന്ന പല നല്ല കാര്യങ്ങളും ചെയ്യുന്നതുകൊണ്ടോ മാത്രമല്ല മതങ്ങൾ നിലനിൽക്കുന്നത്; സംഘടിത ശക്തികൾ എന്ന നിലയിൽ അക്രമത്തിന്റെയും ഭീഷണിയുടേയും കൂടി ബലത്തിലാണ് എല്ലാ മതങ്ങളും നില നിൽക്കുന്നത്. ചിലയിടങ്ങളിൽ അധികാരത്തിന്റെ കൂടി ബലത്തിലും! വ്യക്തി സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തൽ, ജനാധിപത്യനിരാസം മുതലായവ മതങ്ങളുടെ പൊതുസ്വഭാവങ്ങളാണ് എന്നതാണ് മതങ്ങളോടുള്ള ഈ ലേഖകന്റെ വിയോജിപ്പിന്റെ പ്രധാന കാരണം. അല്ലാതെ മതങ്ങൾ ഉൾക്കൊള്ളുന്നന്ന ആശയങ്ങളോ അന്ധവിശ്വാസങ്ങൾ പോലുമോ അല്ല. ഓരോ മതത്തിന്റെയും അന്യമതസഹിഷ്ണുത സംശയാസ്പദമാണ്. തങ്ങളുടെ മതം മാത്രമാണ് ശ്രേഷ്ഠമെന്ന് ഓരോ മതങ്ങളും അവകാശപ്പെടുന്നു. മതത്തിനെതിരായ ആശയങ്ങളെ, പ്രത്യേകിച്ച് യുക്തിവാദത്തെയും നിരീശ്വര വാദത്തെയും ആക്രമിക്കുന്നതിൽ എല്ലാ മതങ്ങളും ഒരുപോലെയാണ്. മതാധിഷ്ഠിത ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നും മറ്റു മതങ്ങൾക്കു സ്വാതന്ത്ര്യമില്ല. അവിടങ്ങളിൽ മതത്തിലോ ദൈവത്തിലോ വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമില്ല. ചില രാഷ്ട്രങ്ങളിൽ ഭരണം മതാധിഷ്ഠിതമല്ലെങ്കിലും ഭൂരിപക്ഷത്തിന്റെ മതം അവിടെ ഔദ്യോഗിക മതമാണ്. മറ്റു മതങ്ങൾക്ക് അവിടങ്ങളിൽ വളരെയൊന്നും നിലനിൽക്കാനോ വളരാനോ കഴിയില്ല. മതരാഷ്ട്രങ്ങളിൽ ഒന്നും തന്നെ ശരിയായ ജനാധിപത്യമോ പൌരാവകാശങ്ങളോ നിലനിൽക്കുന്നില്ല. ആഗോള മതരാഷ്ട്രങ്ങൾ സ്ഥാപിക്കുവാനാണ് പ്രബല മതങ്ങളായ കൃസ്ത്യാനികളും മുസ്ലിങ്ങളും മത്സരിക്കുന്നത്. ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിച്ച് മറ്റുമതങ്ങളെ പിന്തള്ളാനാണ് ഹിന്ദുമതതീവ്രവാദികൾ ശ്രമിക്കുന്നത്. മതതീവ്രവാദത്തിന്റെയും മതഭീകരതയുടെയും ലക്ഷ്യംകേവലം മതസംരക്ഷണമല്ല, അത്യന്തികമായ മതഭരണം സ്ഥാപിക്കുക എന്നതാണ്.

അന്ധവിശ്വാസങ്ങളും മതങ്ങളും

അതൊക്കെ എന്തായാലും മതങ്ങളുടെ അന്ധവിശ്വാസങ്ങളെപ്പറ്റി പരാതിപ്പെടുന്നതിലോ വിമർശിക്കുന്നതിലോ ഒരു കാര്യവുമില്ലെന്നറിയാം. കാരണം മതങ്ങളെല്ലാം അന്ധവിശ്വാസങ്ങളുടെ അടിത്തറയിലാണ് കെട്ടിപ്പൊക്കിയിടുള്ളത്. അന്ധ വിശ്വാസങ്ങൾ ഇല്ലാതായാൽ ഒരു മതത്തിനും നിലനില്പില്ല. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ പ്രത്യേക അന്ധവിശ്വാസത്തെ മാത്രം എടുത്ത് അതിനെ വിമർശിക്കുന്നതിലും വലിയ കാര്യമില്ല. ഓരോ കാലത്തും മതാശയങ്ങളിൽ വെള്ളം ചേർക്കപ്പെടുന്നതുപോലെ ഓരോ കാലത്തും പലതരം പുതിയ അന്ധവിശ്വാസങ്ങളും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കും.

തിരുകേശവിവാദം

ഒരു അന്ധവിശ്വാസത്തിന്റെ കൂടി കൂട്ടിച്ചേർക്കലാണ് ഈ പോസ്റ്റിനാധാരമായ തിരുകേശാരാധന. മതങ്ങളുടെ ഏണ്ണമറ്റ അന്ധവിശ്വാസങ്ങളിൽ ഒന്നായി ഇതിനെയും തള്ളിക്കളയാവുന്നതേയുള്ളൂ. എന്നാൽ അന്ധവിശ്വാസങ്ങൾക്കും ഒരു പരിധിയില്ലേ? അതും ഈ ആധുനിക കാലത്ത്. സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഈ മുടിപൂജയ്ക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുന്നു. സുന്നിപണ്ഡിതനായ കാന്തപുരം അബൂബേക്കർ ആണ് മുടിപൂജയ്ക്കും അതിനായുള്ള പള്ളിപണിയലിനും നേതൃത്വം നൽകുന്നത്. അതുകൊണ്ട് മുസ്ലിങ്ങളിലെ മറ്റുവിഭാഗങ്ങളായ ജമാ-അത്തെ ഇസ്ലാമിയും മുജാഹിദുകളും മാത്രമാണ് ഇതിനെതിരെ പ്രതികരിക്കുന്നതെങ്കിൽ അവർ സുന്നികളുടെ എതിർപക്ഷമെന്നു കരുതി അവഗണിക്കാമായിരുന്നു. ഇതിപ്പോൾ സുന്നികളിൽതന്നെ നല്ലൊരുപങ്ക് ആളുകളും മുടിപൂജയെ എതിർക്കുകയാണ്. ഈ തിരുമുടി പ്രവാചകന്റേതാണെന്നുള്ള അവകാശവാദത്തെത്തന്നെ വിമർശകർ പാടേ തള്ളിക്കളയുന്നുണ്ട്. ഇനി ഇത് അഥവാ പ്രവാചകന്റേ കേശം തന്നെ ആയാലും ആ കേശത്തെ തിരുകേശമായി കരുതി ആരാധിക്കുന്നതും അതിനായി ഒരു പള്ളിതന്നെ പണിയുന്നതും ഇസ്ലാമതത്തെ സംബന്ധിച്ച് ശരിയായ കാര്യങ്ങളാണോ? അല്ലാ എന്നാണ് ഭൂരിപക്ഷാഭിപ്രായം. കാരണം അത്തരം ആരാധനകൾ ഇസ്ലാമികമല്ല.

ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ല

ഞാൻ പള്ളിക്കൂടത്തിലും പള്ളിയിലും പഠിച്ച അറിവുവച്ച് മുഹമ്മദ് നബിയാണ് ഇസ്ലാമതസ്ഥാപകൻ. ഇസ്ലാമതത്തെ സംബന്ധിച്ച് പള്ളിയിലും പള്ളിക്കൂടത്തിലും പഠിച്ചിട്ടുള്ളത് ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ലെന്നാണ്. “ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ലെന്നു സന്ദേശം നൽകിയ നൂറുള്ളാ.......” എന്നു തുടങ്ങുന ഒരു ഗാനം ഈയുള്ളവനും കൊച്ചിലേ പാടി നടന്നത് ഇപ്പോഴും ഓർമ്മയുണ്ട്. പള്ളികളിൽ നബിദിനാഘോഷങ്ങളിലും മത പ്രഭാഷണങ്ങളിലും മറ്റും സ്ഥിരം പാടിപ്പതിഞ്ഞ ഒരു ഗാനമായിരുന്നു അത്. പ്രവാചകനെ ബഹുമാനിക്കണമെന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. പക്ഷെ പ്രവാചകനെ ആരാധിക്കണമെന്ന് പ്രവാചകൻ പോലും പറഞ്ഞതായി അറിയില്ല. അപ്പോൾപിന്നെ പ്രവാചകന്റെ മുടിയെ ആരാധിക്കുന്നത് ഇസ്ലാമത വിശ്വാസത്തിന് ഒട്ടുംതന്നെ നിരക്കുന്നതല്ല. വസ്തുക്കളേയോ മനുഷ്യനുൾപ്പെടെയുള്ള ജിവികളെയോ അവയുടെ അവയവങ്ങളെയോ ആരാധിക്കുന്ന രീതി ഇസ്ലാമികമല്ലാ എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. വിഗ്രഹാരാധനയെ ഇസ്ലാം അംഗീകരിക്കുന്നില്ല. പ്രവാചകന്റെ ജനനസമയത്ത് അറേബ്യയിലെ വിഗ്രഹങ്ങൾ ഒക്കെയും തകർന്നു വീണതായി പണ്ട് പള്ളിയിൽ ഉസ്താദ് പഠിപ്പിച്ചത് ഓർമ്മയുണ്ട്. സംഭവിച്ചതായാലും അല്ലെങ്കിലും. ഖബർപൂജപോലും തെറ്റാണെന്നാണ് പല ഇസ്ലാമത പണ്ഡിതന്മാരും പറഞ്ഞുതരുന്നത്. ഇതൊക്കെ ഏതൊരു സാധാരണ മുസ്ലിം വിശ്വാസിയും മത പ്രഭാഷണങ്ങളിലൂടെയെങ്കിലും കേട്ട് മനസിലാക്കിവച്ചിട്ടുള്ളതാണ്. നിഷ്കളങ്കമായി ഇസ്ലാമതത്തിൽ വിശ്വസിക്കുന്ന സാധാരണ വിശ്വാസികളുടെ സാമാന്യബോധത്തെ തന്നെ വെല്ലുവിളിക്കുന്നതാണ് തിരുകേശം പോലെയുള്ള ഇത്തരം അന്ധവിശ്വാസ പ്രചരണം.

ചരിത്രപണ്ഡിതമതം

തിരുവനന്തപുരം കാര്യവട്ടത്തെ കേരളസർവ്വലാശാലാ ഇസ്ലാമിക്ക് ഹിസ്റ്ററി വിഭാഗം റീഡർ പ്രൊ. ഷറഫുദീൻ ഈയുള്ളവന്റെ നാട്ടുകാരനും ചരിത്ര പണ്ഡിതനും ചില ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ചരിത്രത്തിലും ഇസ്ലാമിക്ക് ഹിസ്റ്ററിയിലും ആധികാരികമായി അഭിപ്രായം പറയാൻ മാത്രം ചരിത്രപാണ്ഡിത്യം അദ്ദേഹത്തിനുണ്ട്. ഈ തിരുമുടി വിവാദം സംബന്ധിച്ച് ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഈ തിരുകേശം അന്ധവിശ്വാസമാണെന്നും അത് പ്രവാചകന്റേതല്ലെന്നും മതത്തെ സ്വാർത്ഥലാഭങ്ങൾകുവേണ്ടി ഉപയോഗിക്കുന്നവരാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാറുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.

ചിന്താക്കുഴപ്പത്തിലാകുന്ന നിഷ്കളങ്കവിശ്വാസികൾ

ഇക്കാര്യത്തിൽ ഒരു പ്രയോജനവിമില്ലാതെ എന്തിന് ഇങ്ങനെ എഴുതി മനസിനെയും വിരലുകളെയും സമയത്തെയും മിനക്കെടുത്തുന്നു എന്നു ചോദിച്ചാൽ, ഇയുള്ളവൻ ആകാശത്ത് നിന്നുപൊട്ടിമുളച്ച ഒരു യുക്തിവാദിയോ നിരീശ്വരവാദിയോ അല്ല. എന്റെ വീട്ടുപേർ നിരീശ്വരാലയം എന്നുമല്ല. എന്റെ കുടുംബാംഗങ്ങൾ മതാന്ധത ബാധിച്ചവർ അല്ലെങ്കിലും സാധാരണ ഇസ്ലാമത വിശ്വാസികളാണ്. പരമ്പരാഗതമായ വിശ്വാസം തുടർന്നുപോരുന്നവരാണ്. അവരുടെ വിശ്വാസങ്ങൾ എനിക്കും പ്രധാനപ്പെട്ടതാണ്. അവരുടെ വിശ്വാസങ്ങളോട് എനിക്ക് ബഹുമാനമാണ്. അവരുടെ വിശ്വാസത്തിന്റെയും നിസ്കാരപ്പുരയുടെയും വിശുദ്ധി എന്റെയും കൂടി ബാദ്ധ്യതയാണ്. എന്നാൽ ഈ തിരുകേശം അവരുടെ മനസിലും സംശയങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കിയിരിക്കുന്നു. അവർ നിഷ്കളങ്കരായ സാധാരണ ഇസ്ലാമത വിശ്വാസികളാണ്. കേവലം വിശ്വാസികൾ മാത്രമല്ല, സാധാരണ പള്ളികളിലെ പാവം മൌലവിമാരും ആകെ ചിന്താക്കുഴപ്പത്തിലായിരിക്കുന്നു. ആളുകളുടെ ചോദ്യങ്ങൾക്കുമുന്നിൽ അവർ നിസ്സഹായരാകുന്നു. ഓരോ വ്യക്തികൾക്ക് അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി തങ്ങളുടെ ഇഷ്ടപ്രകാരം എന്തുതരം വിശ്വാസവും തിരുകി കയറ്റാവുന്ന ഒന്നായി ഇസ്ലാമതം അധപ്പതിക്കുന്നതിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണ മുസ്ലിങ്ങൾക്കുള്ള അസ്വസ്ഥത എന്റെയും കൂടി അസ്വസ്ഥതയാകുന്നു. കുടുംബത്തിൽ നിന്നും ചുറ്റിലുമുള്ള സമൂഹത്തിൽ നിന്നും വേറിട്ട് എനിക്കുമില്ലല്ലോ ഒരു വ്യക്തിത്വം! ഇപ്പോൾ തന്നെ ആവശ്യത്തിന് അന്ധവിശ്വാസങ്ങൾ എല്ലാ മതങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഇനി ഇങ്ങനെ പുതിയതോരോന്ന് കൊണ്ടുവരാതിരുന്നാൽ അത്രയും നന്നായിക്കും എന്നു മാത്രം പറഞ്ഞ് ഈ കുറിപ്പ് ചുരുക്കുന്നു.