Saturday, June 23, 2012

രാഷ്ട്രപതി സ്ഥാനാർത്ഥികൾക്ക് ആശംസകൾ!


രാഷ്ട്രപതി സ്ഥാനാർത്ഥികൾക്ക് ആശംസകൾ!

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്   പ്രണാബ് കുമാർ മുഖർജിയെ പിന്തുണയ്ക്കാനുള്ള സി.പി.ഐ.എം തീരുമാനം നന്നായി. ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത് അനുഭവസമ്പത്തുള്ള ഒരു രാഷ്ട്രീയക്കാരൻ തന്നെയാകുന്നതാണ് നന്ന്‌. കോൺഗ്രസ്സിന് അധികാരം ലഭിക്കുമ്പോൾ പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ള നേതാക്കളാണ് പ്രണാബും എ.കെ.ആന്റണിയും മറ്റും. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയായി കോൺഗ്രസ്സ് വാഴിച്ചത് ഒരു ബ്യൂറോക്രാറ്റിനെയാണ്. ഒരു തവണയല്ല. രണ്ടുതവണ. ജനങ്ങൾക്കിടയിൽ നിന്നും വരുന്നവരെയെല്ലാം വിഢികളാക്കുന്ന  ഈ രീതി ഒരു രാഷ്ട്രീയ കക്ഷികളും സ്വീകരിച്ചുകൂടാത്തതാണ്. ജനാധിപത്യ ഇന്ത്യയുടെ പരമോന്നതമായ പദവികളിൽ  കഴിവതും രാഷ്ട്രീയ നേതാക്കൾതന്നെ വരണം. ബ്യൂറോക്രാറ്റുകളോ, ടെക്നോ ക്രാറ്റുകളോ,  സാംസ്കരിക ബുദ്ധിജീവികളോ, വ്യവസായ പ്രമുഖരോ  ഒന്നുമല്ല പ്രധാനമന്ത്രി, രാഷ്ട്രപതി, മുഖ്യമന്ത്രി തുടങ്ങിയ പദവികളിൽ   വരേണ്ടത്. അഥവാ രാഷ്ട്രപതി, ഉപരാഷ്ട്രപദവി എനീ സ്ഥാനങ്ങളിലേയ്ക്ക്  ഇടയ്ക്കൊക്കെ രാഷ്ട്രീയക്കാരല്ലാത്തവർ വന്നാലും  പ്രധാനമന്ത്രി , മുഖ്യമന്ത്രി ഇവ രാഷ്ട്രീയക്കാർ തന്നെ ആകണം.

എന്തയാലും  പ്രണാബ് കുമാർ മുഖർജിയ്ക്ക്   പ്രധാനമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിലും രാഷ്ട്രപതിയെങ്കിലുമാകാൻ കഴിയട്ടെ.  വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള  രാഷ്ട്രീയക്കാരല്ലാത്തവരെ  പ്രയോജനപ്പെടുത്താവുന്ന മേഖലകൾ വേറെ ഒരുപാടുണ്ട്. രാജ്യത്തിനു നൽകുന്ന സേവനങ്ങളെ മാനിച്ച് അവർക്ക് പല പരമോന്നത  ബഹുമതികളൂം നൽകി ആദരിക്കാം. അത്യാവശ്യം ചിലരെ രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യുകയുമാകാം.  ചില പ്രത്യേക വകുപ്പുകളിൽ പ്രത്യേക സാഹചര്യങ്ങളിൽ രാഷ്ട്രീയക്കാരല്ലാത്ത എക്സ്പെർട്ടുകളെ മന്ത്രിയാക്കുന്നതിൽ അപാകതയില്ല.എന്നാൽ പരമപ്രധാനമായ ജനാധിപത്യ പദവികളിൽ ഒക്കെയും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പരിചയമില്ലാത്തവർ വരുന്നത് ഒരു പ്രവണതയായി മാറുവാൻ പാടില്ല.  ഇവിടെ നമ്മുടെ നാട്ടിൽ പെൻഷൻ  പറ്റിയ ഉദ്യോഗസ്ഥർ പ്രസിഡന്റാകുന്ന പഞ്ചായത്തുകൾ പോലും നല്ലൊരു പങ്കും കുളമാകുന്ന അനുഭവം കേരളത്തിലുണ്ട്. ജനാധിപത്യ വേദികളീലിരിക്കാൻ അനുഭവസ്ഥരും പരിചയ സമ്പന്നരുമായ രാഷ്ട്രീയനേതാക്കൾ തന്നെ വരണം. ഈ അടുത്തകാലത്തായി ബ്യൂറോക്രാറ്റുകളും മറ്റും പല ഉന്നത ജനാധിപത്യ  പദവികളിലേയ്ക്കും നുഴഞ്ഞു കയറുന്ന പ്രവണതയുണ്ട്.

പ്രണാബ് കുമാർ മുഖർജിയ്ക്ക് ഇനി ഒരിക്കലും പ്രധാനമന്ത്രിയാകാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് രാഷ്ട്രപതിയായെങ്കിലും അദ്ദേഹം അംഗീകരിക്കപ്പെടട്ടെ. അതും ഇപ്പോൾ ഏതെങ്കിലും രാഷ്ട്രീയേതരർ കൊണ്ടുപോകുമെന്നാണു കരുതിയത്. എന്തായാലും അതുണ്ടായില്ല. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഇപ്പോൾ പരിഗണിക്കപ്പെട്ട അബ്ദുൽ ഖലാമോ, ഹമീദ് അൻസാരിയോ മോശക്കാരാണെന്ന് കരുതുന്നില്ല. എങ്കിലും പ്രണബിനെയും സംഗ്‌മയെയും  പോലുള്ള  നേതാക്കളൂള്ളപ്പോൾ എന്തിന് മറ്റു മേഖലകളിൽ ഉള്ളവരെ അന്വേഷിച്ചു പോകണം? ബി.ജെ.പിയും മറ്റു ചില കക്ഷികളും പി.എ.സംഗ്‌മയെ  രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്  പിന്തുണയ്ക്കുന്നുണ്ട്.പി.എ.സാംഗ്‌മയും രാഷ്ട്രപതിയാകാൻ യോഗ്യതയുള്ള പരിചയസമ്പന്നനായ നേതാവാണ്. ഇവരെ കൂടാതെ ഇനിയും എത്രയോ നല്ല നേതാക്കൾ നമുക്കുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിലൂടെ വളർന്നുവരുന്നവർക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുഖ്യമന്ത്രിയുമൊക്കെ ആകാനുള്ള അവസരങ്ങൾ ഉണ്ടാകണം. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അതുവഴി അംഗീകാരവും പ്രോത്സാഹനവും  ലഭിക്കുന്നു.

Friday, June 15, 2012

സെൽ‌വരാജിനെ അഭിനന്ദിക്കുന്നില്ല


സെൽ‌വരാജിനെ അഭിനന്ദിക്കുന്നില്ല


നെയ്യാറ്റിൻ‌കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. ആരു ജയിച്ചാലും വിജയം അംഗീകരിക്കാതെ പറ്റില്ലല്ലോ. തൊട്ടുമുമ്പ് പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് വിജയിച്ചപ്പോൾ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഞാൻ പോസ്റ്റ് എഴുതിയിരുന്നു.വിജയികൾ ഏതു പക്ഷക്കാരനാണെങ്കിലും എന്റെ എഴുത്തിലും പ്രവൃത്തിയിലും  ഞാൻ അവരെ  അഭിനന്ദിക്കുകയാണ് പതിവ്. യു.ഡി.എഫ് നെയ്യാറ്റിനകരയിൽ നേടിയത് രാഷ്ട്രീയ വിജയമാണ്. അതിന് യു.ഡി.എഫിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ വിജയിച്ച സ്ഥാനാർത്ഥി എന്ന നിലയിൽ സെൽ‌വരാജിനെ എനിക്ക് അഭിനന്ദിക്കാൻ കഴിയില്ല. കാരണം അദ്ദേഹം അഭിനന്ദനം അർഹിക്കുന്നില്ല. വിജയിച്ചതുകൊണ്ട് സെൽ‌വരാജ് വിശുദ്ധനാക്കപ്പെടുന്നില്ല.അദ്ദേഹം സ്വന്തം നേട്ടങ്ങൾക്കുവേണ്ടി  കാലുമാറിയവ്യക്തിയാണ്. കൂറുമാറിയ വ്യക്തിയാണ്.  അദ്ദേഹം സി.പി.ഐ.എമ്മിനെ വഞ്ചിച്ചു പുറത്തു പോയി യു.ഡി.എഫിനു രാഷ്ട്രീയ നേട്ടമുണ്ടാക്കിക്കൊടുത്ത വ്യക്തിയാണ്. പാർട്ടിമാറാനും മുന്നണിമാറാനും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഈ പാർട്ടിയെ ചതിച്ചിട്ട് പോകുന്നവരെ വർഗ്ഗവഞ്ചകരായി മാത്രമേ കാണാൻ കഴിയൂ‍.

ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്നതുകൊണ്ട് ഒരു വ്യക്തി മുമ്പ് നടത്തിയ അധാർമ്മിക പ്രവർത്തനങ്ങൾ ന്യായീകരിക്കപ്പെട്ടുകൂട. സ്വന്തം പാർട്ടിയിൽ നിന്ന് അർഹിക്കുന്നതിൽ അധികം അംഗീകാരവും സ്ഥാന മാനങ്ങളും നേടിയിട്ട് ആ പാർട്ടിയെ ചതിച്ച് ശത്രുപാളയത്തിലേയ്ക്ക് പോകുന്നത് തികച്ചും അധാർമ്മികമാണ്. തെരഞ്ഞെടുപ്പുകളിൽ ഓരോ ട്രെന്റുകൾ വരും. ആ ട്രെന്റാണ് വിജയപരാജയങ്ങളെ പലപ്പോഴും സ്വാധീനിക്കുന്നത്. നെയ്യാറ്റിൻ‌കരത്തെ ട്രെന്റ് ആദ്യ ഘട്ടത്തിൽ എൽ.ഡി.എഫിന് അനുകൂലമായി തോന്നിയിരുന്നു. എന്നാൽ പിന്നീടുണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങൾ എൽ.ഡി.എഫിനെ പ്രതികൂലമായി ബാധിച്ചു. എൽ.ഡി.എഫിനെ സംബന്ധിച്ച് തികച്ചും പ്രതികൂ‍ലമായ ഒരു സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അ സാഹചര്യങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ അല്പമെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകണം.

പാർട്ടിയ്ക്ക് പങ്കില്ലാത്ത  ടി.പി. ചന്ദ്രശേഖരൻ വധവും തുടർന്നുള്ള സംഭവങ്ങളും   ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണകൾക്ക് ഇടവന്നിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുമുണ്ട്. എന്നാൽ അതുകൊണ്ടു മാത്രമാണ് യു.ഡി.എഫ് വിജയിച്ചതെന്നു ഞാൻ കരുതുന്നില്ല. എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും നേരിയ വ്യത്യാസത്തിലെങ്കിലും യു.ഡി.എഫ് തന്നെ വിജയിക്കുമായിരുന്നു. തുടക്കത്തിൽ ഒരു വിജയപ്രതീക്ഷ പുലർത്താനായിരുന്നു എന്നേയുള്ളൂ. പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുമെന്ന് ഞാൻ ആ തെരഞ്ഞെടുപ്പിനു മുമ്പേ പറഞ്ഞിരുന്നു. എന്നാൽ നെയ്യറ്റിൻ‌കരയിൽ എൽ.ഡി.എഫ് പരാജയപ്പെടുമെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കാരണം ആദ്യഘട്ടത്തിൽ എൽ.ഡി.എഫിന് വിജയിക്കാൻ അനുകൂലമായ ചില സാഹചര്യങ്ങൾ കണ്ടിരുന്നു. അവസാനവും നേരിയ വിജയ പ്രതീക്ഷ ഇല്ലാതിരുന്നില്ലതാനും. ഒരു കാലുമാറ്റക്കാരനെ ജനം വീണ്ടും വിജയിപ്പിക്കില്ലെന്നുള്ള ആത്മവിശ്വാസവും ഉണ്ടായിരുന്നു. എന്നാൽ കാലുമാറ്റം, അഴിമതി, സാമ്പത്തിക നേട്ടം കൈവരിക്കൽ എന്നിവയേക്കാളൊക്കെ അക്രമം, കൊലപാതകം എന്നിവയേക്കാൾ പൊറുക്കാവുന്ന കാര്യമാണെന്നും ഒരു വിഭാഗം ആളുകൾ ചിന്തിച്ചിരിക്കാം.

അഴിമതിക്കാരും കാലുമാറ്റക്കാരും, കൊലയാളികലും സ്ത്രീപിഡകരും ഒക്കെ വളരെ ഈസിയായി തെരഞ്ഞെപ്പുകളിൽ ജയിച്ചു വരുന്നത് ഇത് അദ്യമായൊന്നുമല്ല. എന്തായാലും സി.പി.ഐ.എമ്മിനു ക്ഷീണമുട്ടാക്കിയ സെൽവരാജ് എന്ന മുൻ സി.പി.ഐ.എം നേതാവിനോട് ഒന്നേ പറയനുള്ളൂ. ഒക്കെ വളരെ മോശമായിപ്പോയി. ഞങ്ങളെ പോലെ ആയിരങ്ങൾ താങ്കളെ പോലെ പഞ്ചായത്ത് പ്രസിഡന്റോ പലവട്ടം എം.എൽ.എയോ ജില്ലാ കമ്മിറ്റി അംഗമോ ഒന്നുമായിട്ടില്ല. പാർട്ടിയ്ക്കുള്ളിൽ നല്ല പിള്ളകളായി എപ്പോഴും നിന്നിട്ടുമില്ല. പലപ്പോഴും പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയെയും നേതാക്കളെയുമൊക്കെ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും വിമർശിക്കുന്നുണ്ട്. പാർട്ടി തീരുമാനങ്ങൾ   നടപ്പിലാക്കുമ്പോഴും പാർട്ടിയുടെ പല നിലപാടുകളോടും പ്രതിഷേധം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴുമുണ്ട്. ഇനിയുമുണ്ടാകും. പാർട്ടിയുടെ പല നേതാക്കളോടും സ്നേഹം നിലനിൽക്കുമ്പോഴും  പലപ്പോഴും പല കാരണങ്ങളാൽ  അമർഷവും  തോന്നാറുണ്ട്. ഇനിയും അങ്ങനെയൊക്കെത്തന്നെയുണ്ടാകാം. മനുഷ്യരല്ലേ? എന്തിനധികം  നമ്മളൊക്കെ  പലപ്പോഴും പാർട്ടിക്കുള്ളിൽ നിന്ന്  ചെറിയ ചെറിയ കലാപങ്ങൾ തന്നെ നടത്തിയിട്ടുണ്ട്. അതൊന്നും പാർട്ടിയെ നശിപ്പിക്കാനല്ല.സദുദ്ദേശത്തോടെ  മധുരമായി  ചില ഭിന്നസ്വരങ്ങളുയർത്തി പാർട്ടിയെയും നേതാക്കളെയും ചിന്തിപ്പിക്കുക എന്നതിനപ്പുറം  അതൊന്നും പാർട്ടിയെ നശിപ്പിക്കാനുള്ള ശ്രമങ്ങളല്ല.

ഒരിക്കൽ  ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പിലെ ചില അപാകതകൾ ചൂണ്ടിക്കാട്ടി   നമ്മുടെ ഒരു ലോക്കൽ സമ്മേളനം ഒന്നാകെ അലങ്കോലമാക്കി, അത് പിന്നീട് വീണ്ടും നടത്തിച്ച്  പാർട്ടി നേതൃത്വത്തെ ശരിയായ നിലപാടിലേയ്ക്ക് കൊണ്ടുവരാൻ നമ്മൾ  ഒരിക്കൽ നടത്തിയ ശ്രമവും   അതിന്റെ വിജയവും  ഇത്തരുണത്തിൽ ഓർക്കുകയാണ്. ഇതിന്റെയൊക്കെ പേരിൽ പലപ്പോഴും പാർട്ടി നേതൃത്വത്തിൽ നിന്ന് പലർക്കും ചില  “ഒതുക്കലുകളും” നേരിടേണ്ടി വന്നിട്ടുണ്ട് (ഈയുള്ളവനും....ഹഹഹ!). പല ചുമതലകളിൽ പലരും,  അകറ്റി നിർത്തപ്പെട്ടിട്ടുണ്ട്.  പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയുടെ നന്മകൾക്കുവേണ്ടിയാണെങ്കിലും  “കുലംകുത്തുമ്പോൾ” (തെറ്റായി വ്യാഖ്യാനിക്കേണ്ട. തമാശയാണ്) അങ്ങനെയൊക്കെ സംഭവിക്കാം. അതിനെയൊക്കെ പാർട്ടിയ്ക്കുള്ളിൽ  നിന്ന് നേരിടണം. ഫൈറ്റ് ചെയ്യണം. അതൊക്കെ പണ്ടുമുണ്ട്. ഇപ്പോഴുമുണ്ട്. എപ്പോഴുമുണ്ടാകും. സി.പി.ഐ.എമ്മും  ഒരു ജനാധിപത്യ പാർട്ടിയാണ്. ഇവിടെ ഞൻ മറ്റൊരു കാര്യം ഓർക്കുകയാണ്. നമ്മുടെ നാട്ടിൽ പാർട്ടി സഖാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായ ദൌർഭാഗ്യകരമായ ചെറിയൊരു  അക്രമ സംഭവം  ഒഴിവാക്കാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ  നമ്മളിൽ ചില   പാർട്ടി അംഗങ്ങളെ ഒരിക്കൽ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട് . അക്രമം നടത്തിയതിനല്ല അതൊഴിവാക്കാനുള്ള ഇടപെടൽ ഫലപ്രദമായില്ലാ എന്നതിന്റെ പേരിൽ! പക്ഷെ കുറ്റക്കാരല്ലാതെ ശിക്ഷ കിട്ടിയിട്ടും ഞങ്ങളാരും പാർട്ടി വിട്ടില്ല. ഏതാനും നാൾ  കഴിഞ്ഞ് തിരിച്ചെടുത്തു.    ഈ  പാർട്ടിയിൽ നിൽക്കുമ്പോൾ ഇതൊക്കെ    സ്വാഭാവികമാണ്. ഇങ്ങനെ പലതും  ഉൾപാർട്ടി വിഷയങ്ങളാകാറുണ്ട്.

ഇതൊന്നുമല്ലാതെ ആർ.എം.പിക്കാരെ പോലെ ആദ്യം കുലംകുത്തി പിന്നെ കുലംവിട്ടു പുറത്തുപോയി പുറത്തുനിന്നും കുത്തി പാർട്ടിയെ വെല്ല്ലുവിളിക്കുകയും പാർട്ടി സഖാക്കളുടെ വീടുകൾ ആക്രമിക്കുകയും പാർട്ടി കുടുംബങ്ങൾക്ക് ഊരുവിലക്കേർപ്പെടുത്തുകയും മറ്റും ചെയ്യുന്നതല്ല പാർട്ടിയ്ക്കു വേണ്ടിയുള്ള ഫൈറ്റ്. (ആർ.എം.പിയെ ഇവിടെ പരാമർശിച്ചതുകൊണ്ട് പറയുകയാണ്. ടി.പി. വധം പാർട്ടി ചെയ്തതല്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. ഇനി അത് പാർട്ടിബന്ധമുള്ളവരോ,  മറ്റ്   ആരുതന്നെ ചെയ്താലും അതിന് ഒരു ന്യായീകരണവുമില്ലെന്ന് ഇത്തരുണത്തിലും ആവർത്തിക്കുന്നു).

പാർട്ടിക്കുള്ളിൽ നിന്ന് ഫൈറ്റ് ചെയ്യുമ്പോഴും പല കഷ്ടനഷ്ടങ്ങളുമുണ്ടാകുമ്പോഴും  ഞങ്ങൾക്കൊന്നും ഒരിക്കൽ പോലും ഈ പാർട്ടിയുടെ വലയം വിട്ടു പുറത്തുപോകാനോ ശത്രുപാളയത്തിൽ ചെന്നു നിന്ന് സ്വന്തം പാർട്ടിയ്ക്കുനേരേ മുണ്ടുപൊക്കി കാണിക്കനോ തോന്നിയിട്ടില്ല. ഒരിക്കലും പാർട്ടി വിടുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി കഴിഞ്ഞിട്ടില്ല. പാർട്ടിവിട്ട സെൽ‌വരാജ് കോൺഗ്രസ്സുകാരന്റെ കുപ്പായമിട്ട് അർഹിക്കുന്നതിനുമപ്പുറം സ്ഥാനമാനങ്ങൾ നൽകിയ പാർട്ടിയെ വെല്ലുവിളിച്ചു. സെൽ‌വരാജ്, നിങ്ങൾ വീണ്ടും ഒരു അധികാര മത്സരത്തിനു നിന്നിരുന്നില്ലെങ്കിൽ അല്പമെങ്കിലും മതിപ്പു തോന്നിയേനേ! പാർട്ടി തന്ന എം.എൽ.എ ടേൺ പൂർത്തിയാക്കി  പാർട്ടിവിട്ട് പോയിരുന്നെങ്കിൽ  അതിന് ഒരു അന്തസൊക്കെ ഉണ്ടായിരുന്നു. സെൽ‌വരാജ്, താങ്കളിപ്പോൾ  ജയിച്ചുവെന്നു കരുതേണ്ട . താങ്കൾ തോറ്റു കൂപ്പുകുത്തിപ്പോയി. ഞങ്ങളുടെ  മുൻ‌സഖാവേ, താങ്കൾക്ക്  ജീവിതകാലം മുഴുവൻ ഒരു കമ്മ്യൂണീസ്റ്റുകാരനായി കഴിയാനായില്ലാ എന്നതിനപ്പുറം താങ്കൾക്ക് എന്ത് പരാജയമാണ് വരാനുള്ളത്? ഞങ്ങളതിൽ ദു:ഖിക്കുന്നു. താങ്കൾ വിജയിച്ചുവെന്നുകരുതി അഘോഷിക്കുന്ന ഈ വേളയിലും ഒന്നുകൂടി ആവർത്തിക്കട്ടെ. ഒക്കെ മോശമായി പോയി.

പിൻ‌കുറിപ്പ്: ഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ടൊന്നും പതറുന്നവരല്ല, ഞങ്ങൾ സി.പി.ഐ.എമ്മുകാർ. അല്ലപിന്നെ!

പ്ലസ്-വൺ പ്രവേശനം


എസ്.എസ്.എൽ.സി റീ വാല്വേഷനിൽ ഗ്രേഡ് മാറിയ കുട്ടികൾ അവതാളത്തിൽ

ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ റീ വാല്വേഷന് അപേക്ഷിച്ച് ഗ്രേഡിൽ മറ്റം വന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ്  ഇതുവരെയും ലഭിച്ചിട്ടില്ല. അതിനാൽ ഇവരിൽ   പ്ലസ്-വണിന്റെ ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക്   നിശ്ചിത ദിവസത്തിനുള്ളിൽ അഡ്മിഷൻ എടുക്കാൻ സാധിക്കില്ല. റീവാല്വേഷന് അപേക്ഷിച്ച കുട്ടികളുടെ ആദ്യ സർട്ടിഫിക്കറ്റുകൾ അവർക്ക്  വിതരണം ചെയ്യാതെ അവ റീവാല്വേഷന്റെ റിസൾട്ട് വന്നതിനുശേഷം ഗ്രേഡിൽ വ്യത്യാസമുണ്ടെങ്കിൽ ഹെഡ്മാസ്റ്റർമാർ ഡി.ഇ.ഓ ഓഫീസിൽ കൊണ്ടുപോയി നൽകി  പുതുക്കിയ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി കുട്ടികൾക്ക് നൽകണമെന്നായിരുന്നു നിർദ്ദേശം.

പ്ലസ്-വൺ അപേക്ഷ നൽകാനുള്ള തീയതി അവസാനിക്കും മുമ്പ് റീവാല്വേഷന്റെ റിസൾട്ട് വന്നതുകൊണ്ട്  മിക്ക കുട്ടികൾക്കും റീവാല്വേഷനിൽ കൂട്ടിക്കിട്ടിയ  ഗ്രേഡ് അനുസരിച്ച് അപേക്ഷിക്കുവാൻ കഴിഞ്ഞിരുന്നു. എന്നാൽ റീവാല്വേഷനു ശേഷമുള്ള എസ്.എസ്.എൽ.സി  സർട്ടിഫിക്കറ്റ് ഇതുവരെ ഡി.ഇ.ഓ ഓഫീസുകളിലോ അതുവഴി സ്കൂളുകളിലോ എത്തിയിട്ടില്ല. അതിനാൽ പ്ലസ്-വണ്ണിന് അദ്യ അലോട്ട്മെന്റിൽ പേരുള്ള കുട്ടികൾക്ക് അവർക്ക് പ്രവേശനാനുമതി ലഭിച്ച സ്കൂളിൽ അഡ്മിഷൻ എടുക്കാൻ കഴിയില്ല. ഏതെങ്കിലും സ്കൂളിൽ അഡ്മിഷൻ ലഭിച്ചാൽ ആ സ്കൂളിൽ നിശ്ചിത ദിവസത്തിനുള്ളിൽ സ്ഥിരമായോ ഹയർ ഓപ്ഷൻ ഉണ്ടെങ്കിൽ ടെമ്പററി ആയോ അഡ്മിഷൻ എടുക്കണമെന്നുണ്ട്. പ്ലസ്-വന്നിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പതിനെട്ടാം തീയതി പ്രസിദ്ധീകരിക്കും.

ഏതെങ്കിലും സ്കൂളിൽ അഡിമിഷൻ ലഭിക്കുന്ന കുട്ടികൾ  പത്തൊൻപതാം തീയതി വൈകുന്നേരം നാലുമണിയ്ക്കു മുമ്പ് അഡ്മിഷൻ എടുക്കണമെന്നുണ്ട്. ഇല്ലെങ്കിൽ കിട്ടിയ അഡ്മിഷൻ ക്യാൻസലാകും.  പിന്നീടുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുകയുമില്ല.  റീവാല്വേഷനിൽ ഗ്രേഡ് മാറ്റം വന്ന കുട്ടികൾക്ക് ഇതുവരെ സർട്ടിഫികറ്റ് ലഭിച്ചിട്ടില്ല. സർട്ടിഫിക്കറ്റിന്റെ കോപ്പിയും കൂടി വച്ചാണ് മിക്ക സ്കൂളിലും ടി.സിയ്ക്കും കോൻഡാക്ട് സർട്ടിഫിക്കറ്റിനും അപേക്ഷിക്കേണ്ടത്. സർട്ടിഫിക്കറ്റ് ഇനിയും ലഭിച്ചിട്ടില്ലാത്തതിനാൽ അവർക്ക് ടി.സിയ്ക്കും കൊണ്ടാക്ട് സർട്ടിഫിക്കറ്റിനും അപേക്ഷിക്കാൻ കഴിയില്ല.

അഡ്മിഷൻ സമയത്ത്  എസ്.എസ്.എൽ.സി ബൂക്കും ടിസിയും കോണ്ടാക്ട് സർട്ടിഫിക്കറ്റും നലകേണ്ടതുണ്ട്. എന്നാൽ ഇവ മൂന്നും ഈ കുട്ടികൾക്ക് കിട്ടിയിട്ടില്ല. ഇപ്പോൾ റീവാല്വേഷനു കൊടുത്തത അബദ്ധമയോ എന്ന സന്ദേഹത്തിലും തങ്ങൾക്ക് അർഹതപ്പെട്ട അഡിഷൻ ലഭിക്കാതെ പോകുമോ എന്ന ഭയത്തിലുമാണ് റീവാല്വേഷന് കൊടുത്ത കുട്ടികൾ. ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ പതിയണം. ഇതിനു പരിഹാരം ഒന്നുകിൽ എത്രയും വേഗം ഇനിയെങ്കിലും കുട്ടികളുടെ സർട്ടിഫിക്കറ്റ് നൽകുക. അല്ലെങ്കിൽ പ്ലസ് വണ്ണിന് ആദ്യ അലോട്ട്മെന്റു പ്രകാരം അഡ്മിഷൻ എടുക്കാവുന്ന തീയതി നീട്ടിവയ്ക്കുക. ഇത് രണ്ടുമല്ലെങ്കിൽ റീവാല്വേഷനു കൊടുത്ത കുട്ടികൾക്ക് ഇത്തവണ പ്ലസ് വൺ പ്രവേശനം അസാധ്യമാകും.

Friday, June 1, 2012

നെയ്യാറ്റിൻ‌കരയിൽ പോയിരുന്നു

നെയ്യാറ്റിൻ‌കരയിൽ പോയിരുന്നു

മിനിയാന്ന് (30-05-2012) നെയ്യാറ്റിൻ‌കരയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനു പോയിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ  ഇടതുപക്ഷം മറ്റ് പ്രദേശങ്ങളിലുള്ള പ്രവർത്തകർക്ക് ഇത്തരം ചുമതല നൽകുന്ന പതിവുണ്ട്. ഞങ്ങൾ ഒരു ട്യൂറിസ്റ്റ് ബസ്സിൽ രാവിലെ തന്നെ  പുറപ്പെട്ട് നെയ്യാറ്റിൻ‌കര നിയമസഭാ നിയോജക മണ്ഡലത്തിലുൾപ്പെട്ട   ഒരു ഉൾ ഗ്രാമത്തിലാണെത്തിയത്. അവിടെ ആ കവലയിൽ  ബസിറങ്ങുമ്പോൾ രാവിലെതന്നെ മൂന്നു സ്ഥാനാർത്ഥികളുടെയും പ്രചരണ വാഹങ്ങൾ അടുത്തടുത്തിട്ട് ഉച്ചഭാഷിണി വഴി അന്തരീക്ഷം ശബ്ദമുഖരിതമാക്കിയിരുന്നു. ഒരേ കവലയിൽ മൂന്നു വാഹനങ്ങളും അടുത്തടുത്ത് ചേർത്ത് നിർത്തി റിക്കോർഡ് ചെയ്ത ശബ്ദപ്രക്ഷേപണം  അത്യുച്ചത്തിൽ ഇട്ടിരിക്കുന്നതിനാൽ  ആരുടെ പ്രക്ഷേപണവും   വ്യക്തമായി വേർതിരിച്ചു കേൾക്കാൻ കഴിയാതെ അതൊക്കെ അന്തരീക്ഷത്തിൽ വിക്ഷേപണം ചെയ്ത് പോകുകയായിരുന്നുവെന്നു പറഞ്ഞാൽ മതിയല്ലോ! അവിടെ കവലയിൽ നിൽക്കുന്ന ഞങ്ങളടക്കം ആളുകൾക്ക്  പരസ്പരം സംസാരിക്കുന്നതുപോലും കേൾക്കാൻ കഴിഞ്ഞിരുന്നില്ല. അല്പസമയത്തിനുള്ളിൽ പ്രചരണവാഹനങ്ങൾ ഓരോന്നായി ആ കവലയിൽ നിന്ന് വിവിധ ദിശകളിലേയ്ക്ക് പോയിക്കഴിഞ്ഞപ്പോഴാണ്  സ്വബോധം വീണു കിട്ടിയത്. പ്രചരണച്ചൂടെന്നാൽ ഈ ഈ ഉച്ചഭാഷിണിപ്രയോഗം തന്നെയെന്നു തോന്നും.ഇലക്ഷൻ കഴിയുംവരെ ഇത് ജനങ്ങൾ സഹിച്ചേ മതിയാകൂ. കാരണം ഇത് ജനാധിപത്യരാജ്യമാണ്. ഇതൊക്കെ സ്വാഭാവികവും ഒഴിവാക്കാനാകാത്തതുമാണ്.  മൂന്നു പാർട്ടികളും കവലകളിലും വഴികളിലും മത്സരിച്ച് ബോർഡുകളും പോസ്റ്ററുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച് ഇലക്ഷന് മോഡി പിടിപ്പിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പാകുമ്പോൾ ഒരു മണ്ഡലത്തിന്റെ മാത്രം ശ്രദ്ധയിലൊതുങ്ങുന്നതല്ലല്ലോ അത്. അതിന്റെയൊരു ആവേശം മണ്ഡലത്തിലെങ്ങും അലതല്ലുന്നുണ്ട്.

എൽ.ഡി.എഫിന്റെ അവിടുത്തെ തെരഞ്ഞെടുപ്പ്   കമ്മിറ്റി ഓഫീസിൽ എത്തിയ ഞങ്ങൾ അവിടെ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ച് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. ഞങ്ങളുടെ എൽ.സിയിൽ നിന്നും അവിടെയെത്തിയ സഖാക്കൾ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞ്  ഓരോ  ബൂത്ത് പ്രദേശങ്ങളിലേയ്ക്ക് പോയി. തദ്ദേശവാസികളായ സഖാക്കൾ ഓരോ സ്ക്വാഡിനെയും നയിച്ചു. ഓരോ സ്ക്വാഡിലും ഇരുപതും ഇരുപത്തഞ്ചിനുമിടയിൽ  അംഗങ്ങൾ  ഉണ്ടായിരുന്നു. ഞാൻ പങ്കെടുത്ത സ്ക്വാഡിൽ വനിതാ സഖാക്കൾ അടക്കം ഇരുപത്തിനാല് പേർ ഉണ്ടായിരുന്നു. അവിടെ നിന്ന് അധികം ദൂരെയല്ലാതെ വിഴിഞ്ഞം എൽ.സിയിൽ നിന്നുള്ള ഏതാനും സഖാക്കൾ കൂടി ഞങ്ങളുടെ സ്ക്വാഡിൽ ഉണ്ടായിരുന്നു.  തദ്ദേശവാസിയും സി.പി.ഐയുടെ ഒരു എൽ.സി. അംഗവും ആ ബൂത്തിന്റെ ചുമതലക്കാരനുമായ ഒരു സഖാവായിരുന്നു നമ്മെ നയിച്ചത്. ഞങ്ങളുടെ സ്ക്വാഡിൽ നമ്മുടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുൻ‌പ്രസിഡന്റ്, ഏതാനും ഗ്രാമപഞ്ചായതത്തംഗങ്ങൾ പാർട്ടി എ.സി, എൽ.സി അംഗങ്ങൾ തിരുവനന്തപുരം നഗരസഭയിലെ ഒരു വനിതാ കൌൺസിലർ എന്നിവരും പാർട്ടി അംഗങ്ങളും അനുഭാവികളും ഉൾപ്പെട്ടിരുന്നു.

രാവിലെ പത്ത് മണിയോടെ വീടുകൾ കയറിയിറങ്ങി സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. നമ്മുടെ പ്രദേശത്തെ അപേക്ഷിച്ച് വ്യത്യസ്തമായ ഒരു ഭൂമിശാസ്ത്രവും ജീവിത പരിസരവുമൊക്കെയാണ് ആ ബൂത്തിൽ കാണാൻ കഴിഞ്ഞത്. നല്ല നിരപ്പുള്ള ഭൂമി. ഏതാണ്ട് തീരപ്രദേശവുമായി അടുത്ത് വരുന്ന പ്രദേശമാണ്. എന്നാൽ പൊതുവിൽ പുറമേയ്ക്ക് കാണുന്ന ഒരു തെരഞ്ഞെടുപ്പാവേശം വീടുകൾ കയറിയിറങ്ങുമ്പോൾ കാണാൻ കഴിഞ്ഞില്ല. ഭൂരിപക്ഷം വീടുകളിലും ആണുങ്ങൾ ഇല്ല. അവരൊക്കെ രാവിലെതന്നെ  അവരുടെ തൊഴിലുകൾക്കായി പോയിരുന്നു. വീടുകളിൽ മിക്കതിലും സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. വളരെ അപൂർവ്വം വീടുകളിൽ മാത്രമാണ് ആണുങ്ങൾ പകൽ ഉണ്ടാകുക എന്നു മനസിലായി. എല്ലാ വീടുകളിലും ആടുകളും കോഴികളും താറാവുകളും ഉണ്ട്. ചിലയിടങ്ങളിൽ പശുക്കളും. എല്ലാ കുടുംബങ്ങൾക്കും തുണ്ടു ഭൂമികളാണുള്ളതെന്ന് തോന്നിച്ചു. എന്നാൽ ഉള്ള ഭൂമിയിലൊക്കെ നല്ല ഫല വൃക്ഷങ്ങളും അലങ്കാര സസ്യങ്ങളും കാണാം. ഒരു കറിക്കൂട്ടിനുള്ള സാധനങ്ങൾ എല്ലാം അവരവരുടെ വീട്ടുവളപ്പുകളിൽത്തന്നെയുണ്ട്. കയ്ഫലമുള്ള നല്ല തെങ്ങുകൾ ശരിക്കുണ്ട്.  പ്ലാവ്, ശീമപ്ലാവ്, പുളിമരം, കറിവേയ്പിലമരം, തെങ്ങ്, തുടങ്ങിയവ   മിക്ക വീടുകളീലുമുണ്ട്. റബ്ബർ കൃഷിയുടെ അതിപ്രസരം   ഇവിടെ കാണാൻ കഴിഞ്ഞില്ല. ഏതോ ഒരിടത്തുമാത്രം  കുറച്ച് റബ്ബർ  നട്ടിരിക്കുന്നതായി  ശ്രദ്ധയിൽ‌പ്പെട്ടു. റബ്ബർ മരങ്ങൾ ഇല്ലാത്തത് ഒരു പ്രത്യേകതയായാണ് നമുക്ക് തോന്നിയത്. കാരണം  നമ്മുടെ നാടൊക്കെ ഏതാണ്ട് റബ്ബർ മരങ്ങൾ കീഴടക്കിയിരിക്കുകയാണല്ലോ. കുളിർമ്മയുള്ള ഒരു അന്തരീക്ഷമാണ് പൊതുവിൽ നമുക്ക് അവിടെ  അനുഭവപ്പെട്ടത്. ചെറുമരങ്ങളുളെയും സസ്യലതാദികളുടെയും തണൽപറ്റിയുള്ള നടത്തത്തിൽ  നമ്മളിൽ ആർക്കും ഒരു ക്ഷീണവും തോന്നിയില്ല. 

പൊതുവേ ശാന്തമാണ് വീടുകളും  കുടുംബങ്ങളും. ആണുങ്ങൾ വീട്ടിലെത്തിയാലും അങ്ങനെയാണോ എന്നറിയില്ല. പോയ വഴിയിൽ ഒരിടത്ത് മാത്രമാണ് കുറെ ഒഴിഞ്ഞ മദ്യകുപ്പികൾ കാണാനായത്. വെറും കുടിയൻ‌മാരുടെ ഏരിയ അല്ലെന്നു തോന്നി. പൊതുവേ വൃത്തിയുള്ള ചുറ്റുപാടുകളാണ്. വീടുകളും  പരിസരങ്ങളും എല്ലാം നല്ല വൃത്തിയുണ്ട്. ചുവപ്പ് കലർന്ന നല്ല ഫലഭൂയിഷ്ഠമെന്നു കരുതാവുന്ന മണ്ണാണ്. വളരെ സാധാരണക്കാരായ ആളുകളാണ് ഭൂരിപക്ഷം. തട്ടിമുട്ടി ജീവിക്കുന്ന പാവങ്ങൾ. വീടുകൾ എല്ലാം ഇടത്തരമാണ്. ഭൂരിപക്ഷം  വീടുകളും തീരെ കുടിലുകളുമല്ല, എന്നാൽ വളരെ  വലിയവയുമല്ല.  പല പഴയ വീടുകളും  ഏതാണ്ട് അതേ രീതിയിൽ മെയിന്റനൻസ് ചെയ്ത് നിലനിർത്തിയിരിക്കുകയാണ്. മറ്റ് മിക്ക വീടുകളും   ടെറസാണെങ്കിലും താരതമ്യേന ചെറിയ വീടുകളാണ്. ഇരു നില വീടുകൾ ഇടയ്ക്കിടെ ഒറ്റപ്പെട്ടു മാത്രം കാണപ്പെട്ടു. വലിയ ധനികർ കുറച്ചേ ആ ബൂത്തിൽ ഉള്ളൂവെന്ന് തോന്നുന്നു.  സർക്കാർ ഉദ്യോഗസ്ഥരും എണ്ണത്തിൽ വളരെ കുറവാണ് ആ ബൂത്തിൽ എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ കുട്ടികളൊക്കെ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്.  അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവരാണ് കൂടുതലും. സ്ത്രീകൾ നല്ലൊരു പങ്കും വീട്ടുകാര്യം  നോക്കി കഴിയുന്നവരാണെന്ന് തോന്നുന്നുന്നു. സാമുദായികമായി ഈ ബൂത്തിൽ ക്രിസ്തീയ വിശ്വാസികളായ നാടാർ സമുദായക്കാരാണ് ബഹുഭൂരിപക്ഷവും. മറ്റ് സമുദായക്കാർ വളരെ കുറച്ചേ ഉള്ളൂ. കുറച്ച് നായർ കുടുംബങ്ങൾ ഉണ്ട്. മുസ്ലിം കുടുംബങ്ങൾ വിരലിലെണ്ണാവുന്നവർ മാത്രം. മറ്റ് ദളിദ് വിഭാഗങ്ങളും വിരളം.  എന്തായാലും ഈ പ്രദേശത്തെ ഈ തെരഞ്ഞെടുപ്പ് പ്രവർത്തനം. നല്ലൊരു അനുഭവമായിരുന്നു.

പുറത്തു കണ്ട ഇലക്ഷൻ ചൂടൊന്നും അകമേയ്ക്ക് ഇല്ല. ആളുകളിൽ എല്ലാം ഒരു നിസംഗ ഭാവമാണ്. ഇതിനൊന്നും നമ്മൾ അത്ര പ്രാധാന്യം നൽകുന്നില്ലെന്ന മട്ട്. ഇടതുപക്ഷത്തിന്റെ ഉറച്ച അനുഭാവികളുടെയും പ്രവർത്തകരുടെയും വീടുകളിൽ ചെല്ലുമ്പോൾ മാത്രമാണ് തെരഞ്ഞെടുപ്പിന്റെ ഒരു ആവേശം കാണപ്പെട്ടത്. സ്ത്രീകൾ പൊതുവേ ശാന്ത പ്രകൃതരാണെന്നും തോന്നി.  കേരളമാകെ അലയടിച്ചുയരുന്ന തെരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും ഈ സാധാരണ മനുഷ്യർ അറിഞ്ഞിട്ടുണ്ടെന്നു കൂടി തോന്നിയില്ല. ഇനി ഉള്ളിലിരിപ്പ് എന്താണോ ആവോ! വോട്ട് തരില്ലെന്ന് ആരും പറഞ്ഞില്ല. അത് ആരോടും പറയില്ലല്ലോ. പൊതുവേ ഈ ബൂത്തിൽ ആരും വലിയ പരാതികളും  ഉന്നയിച്ചു കണ്ടില്ല. പറഞ്ഞിട്ടൂം കാര്യമില്ലെന്നു കരുതിയാണോ എന്തോ!  ഒരു പ്രധാന പ്രശ്നമുള്ളത് കുടിവെള്ളത്തിന്റേതാണ്. പൈപ്പ് ലെയിൻ ഈ ബൂത്തിൽ വന്നിട്ടുണ്ട്. എങ്കിലും  ജലക്ഷാമം രൂക്ഷവും  ഗൌരവതരവുമാണ് എന്ന് മനസിലാക്കാം. ഇവിടെ കിണറുകൾ എല്ലാം അത്യഗാധതയുള്ളവയാണ്. മുകളിൽ നിന്നു നോക്കിയാൽ കിണറിനെ ഏറ്റവും താഴെയുള്ള ഭാഗം ഒട്ടുംതന്നെ കാണാനാകില്ല. വെള്ളമുണ്ടോ ഇല്ലയോ എന്നറിയാൻ തൊട്ടിയിറക്കി നോക്കിയാലേ കഴിയൂ. അത്രയ്ക്കും ആഴമാണ്. കിണറ്റിലുള്ളിലേയ്ക്ക് നോക്കിയാൽ പേടിയാകും.

വോട്ടഭ്യർത്ഥിക്കുകയല്ലാതെ മറ്റൊരു രാഷ്ട്രീയ ചർച്ചയ്ക്കും താല്പര്യം ജനിക്കുന്ന ഒരു പ്രതികരണം ഇവിടെ ഒരു വീട്ടിലും ആരിൽ നിന്നും ഉണ്ടായില്ല. പിന്നെ ചില രസകരമായ അനുഭവങ്ങൾ ഉണ്ടാകാതെയുമിരുന്നില്ല. വളരെ ശാന്തമായി പ്രവർത്തനം നടത്തിയിട്ടും   ഒരു വീട്ടിൽ ചെന്നപ്പോൾ ഒരു സ്ത്രീ നിങ്ങളെന്താ എലാവരും കൂടി ഭീഷണിപ്പെടുത്താൻ വരികയാണോ എന്നു ചോദിച്ചു. അതും പരിചയമില്ലാത്ത ആളുകൾ വന്നിട്ട്. അവർക്ക് അവരുടെ ജോലിയെന്തോ മുടക്കി പുറത്തേയ്ക്ക് വരേണ്ടി വന്നതിന്റെ ദ്വേഷ്യമായിരുന്നിരിക്കാം. മറ്റൊരിടത്തു ചെന്നപ്പോൾ ഒരാൾ അല്പം മൊട. കാറ് തുടച്ചുകൊണ്ടു നിൽക്കുകയായിരുന്നു കാഴ്ചയിൽ മാന്യനും ഉദ്യോഗസ്ഥനുമെന്നു തോന്നിയ ഈ മൊട. നോട്ടീസും ലഖുലേഖകളുമൊക്കെ നൽകി എന്തെങ്കിലും നമ്മളിൽ ചിലർ സംസാരിക്കാൻ തുടങ്ങുമ്പോൾ ഒന്നും പറയേണ്ട വോട്ടു മാത്രം ചോദിച്ചാൽ മതിയെന്നായി അദ്ദേഹം. അഥവാ മറ്റുവല്ലതും  പറഞ്ഞാൽ തനിക്കും പലതും പറയേണ്ടി വരും; കൊലപാതകമുൾപ്പെടേ (ഒഞ്ചിയമായിരിക്കും) എന്ന് പറഞ്ഞായിരുന്നു പുള്ളിയുടെ മുരൾച്ച. കേരളത്തിൽ നടന്ന എല്ലാ കൊലപാതങ്ങളും  മറ്റും  ചർച്ച ചെയ്യാൻ ഞങ്ങൾ താല്പര്യം പ്രകടിപ്പിച്ചെങ്കിലും മാർക്സിസ്റ്റക്രമം  മാത്രം ചർച്ചചെയ്യാനായിരുന്നു പുള്ളിയ്ക്ക് താല്പര്യമെന്നു മനസിലാക്കി നോട്ടീസും ലഖുലേഖകളും മറ്റും  കൊടുത്ത് നമ്മൾ നമ്മുടെ വഴിയ്ക്കു പോയി. കൂടെ വന്ന തദ്ദേശീയ സഖാവിൽ നിന്നും അയാൾ ഒരു പോലീസ് ഡ്രൈവറാണെന്നു മനസിലായി. ചുമ്മാതല്ല ഒരു മുരൾച്ചയും മുഖത്തൊരു വരൾച്ചയും. പോലീസ് വണ്ടിയോടിച്ച് ജീവിതമേ  മുരടിച്ചുപോ‍യതായിരിക്കും.പക്ഷെ നമ്മുടെ നാട്ടിലെ പോലീസ് ഡ്രൈവർമാർക്ക് ഈ ഒരു സ്വഭാവമില്ലല്ലോ. അപ്പോൾ സംഗതി യു.ഡി.എഫ്കാരൻ തന്നെയാകണം.  പാവം.

പിന്നെ മൂന്നുനാല് സ്ത്രീകൾ ഒരുമിച്ചു നിന്നിടത്ത് ചെന്നു വോട്ടു ചോദിച്ചപ്പോൾ അവർ ആ നെയ്യാറ്റിൻ‌കരഭാഷയിൽ പറഞ്ഞത് രസകരമായി തോന്നി. അതായത് നമ്മള്  ഈ പാർട്ടിയാണ്,  നമ്മള്  പറഞ്ഞാൽ വാക്ക് വാക്കാണ്, വോട്ട് ചെയ്യുമെന്നുപറഞ്ഞാൽ ചെയ്യും.  നേതാക്കന്മാരാണ് വാക്കുപാലികാത്തവരും   കുഴപ്പാക്കരും എന്നായിരുന്നു ആ മഹിളാമണികളുടെ വെട്ടിത്തുറന്ന അഭിപ്രായം. എല്ലാ പാർട്ടിയുടെയും നേതാക്കൾ കുഴപ്പക്കാരാണെന്നായിരുന്നു അവരുടെ പക്ഷം. പക്ഷെ സാധാരണ മനുഷ്യർ നിഷ്കളങ്കരും വാക്കു പാലിക്കുന്നവരും ആണ്. ആ മഹിളകളിൽ പണ്ടേ അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റുകാരി ഉണ്ടായിരുന്നു. അവർക്കും ഒരു പാർട്ടിയുടെയും  നേതാക്കളെ ഉൾക്കൊള്ളാനാകുന്നില്ല. ജനജീവിതം ദു:സഹമാക്കുന്ന‌വർ നേതാക്കളത്രേ! പക്ഷെ വോട്ട് ആരും പറയാതെ തന്നെ ഇടതുപക്ഷത്തിനു ചെയ്യും. അത് കാര്യം വേറെ. കൂടെയുള്ള മറ്റു സ്ത്രീകളും അതിനെ സാക്ഷ്യപ്പെടുത്തി. ആ സ്ത്രീയുടെ അപനപ്പൂപ്പന്മാരൊക്കെ കമ്മ്യൂണിസ്റ്റുകാരായിരുന്നുവത്രേ. അവരിൽ ബാക്കിയുള്ളവരൊക്കെ വോട്ട് ഇടതുപക്ഷത്തിനു ചെയ്യും. പക്ഷെ കടുത്ത രാഷ്ട്രീയമൊന്നും അവർക്കില്ല്ല. 

മറ്റൊരിടത്ത് ചെന്നപ്പോൾ അല്പം പ്രായമുള്ള ഒരു മനുഷ്യൻ താൻ യു.ഡി.എഫ് ആണെന്നും എൽ.ഡി.എഫിന് വോട്ടു തരില്ലെന്നും മരണംവരെ യു.ഡി.എഫിനേ ചെയ്യൂ എന്നും തുറന്നു പറഞ്ഞു. ചുമ്മാ വോട്ടു തരാമെന്ന് കള്ളം പറയാൻ താനില്ലെന്നും താൻ പണ്ടേ യു.ഡി.എഫണെന്നും അദേഹം സൌഹാർദ്ദ പൂർവ്വം വെളിപ്പെടുത്തുകയായിരുന്നു. മറ്റൊരു വീട്ടിൽ ചെന്നപ്പോൾ ഒരു മനുഷ്യൻ വീട്ടു മുറ്റത്തിരുന്ന് കോഴിക്കൂട് പണിയുന്നു. അദ്ദേഹത്തോട് വോട്ട് ചോദിച്ചിട്ട് വനിതാ സഖാക്കൾ അദ്ദേഹത്തിന്റെ ഭാര്യയോട് വോട്ടു ചോദിക്കാൻ അടുക്കള ഭാഗത്തേയ്ക്ക് പോയത് അദ്ദേഹത്തിനിഷ്ടമായില്ല.കാരണം ഭാര്യയ്ക്ക് ചെലവിനു കൊടുക്കുന്നത് താനാണെന്നും തന്റെ ഭാര്യ താൻ പറയുന്നതേ കേൾക്കൂ എന്നും പ്രത്യേകിച്ച് ഭാര്യയോട് വോട്ട് ചോദിക്കേണ്ടതില്ലെന്നുമായിരുന്നു ആ  മനുഷ്യന്റെ  പക്ഷം. നിങ്ങളുടെയൊക്കെ ഭാര്യമാർ നിങ്ങൾക്കിഷ്ടമില്ല്ലാത്ത പാർട്ടിയ്ക്ക് വോട്ട് ചെയ്യുമോ എന്ന നിലയ്ക്കൊരു  ചോദ്യം അദ്ദേഹം നമുക്കു നേരേ ഉയർത്തി. അത് ഒരു തർക്കവിഷയമാക്കാനൊന്നും നമ്മൾ നിന്നില്ല. അങ്ങനെ നിന്നാൽ ഒരുപാട് പറയേണ്ടി വരും. 
 
ഇത്തരം രണ്ടുമൂന്ന് അനുഭവങ്ങൾ ഒഴിച്ചാൽ ഇ ബൂത്തിലെ ആളുകൾക്ക് ഈ തെരഞ്ഞെടുപ്പിനോടെല്ലാം ഒരു നിസംഗഭാവം തന്നെ. അർക്ക് വോട്ടുചെയ്യുമെന്ന് പ്രവചിക്കുക അസാധ്യം! ആരു ജയിക്കുമെന്ന പ്രവചിക്കാൻ കഴിയില്ല. എങ്കിലും ആത്മവിശ്വാസമുണ്ട്.  ചുമതല നൽകിയ ബൂത്തിലെ സ്ക്വാഡ് പ്രവർത്തനം നമ്മൾ ഉച്ചയ്ക്ക് രണ്ട് മണിയോടടുപ്പിച്ചുതന്നെ പൂർത്തിയാക്കി. ആ ബൂത്തിലെ ഏതാണ്ട് മുഴുവൻ  വീടുകളും കയറിയിറങ്ങിയിരുന്നു.  നമ്മൾ ചെന്നിറങ്ങിയ ആ ജംഗ്ഷനു സമീപത്തുതന്നെ  ഉച്ചഭക്ഷണം അറേഞ്ച് ചെയ്തിരുന്നു. നമ്മൾ ഉച്ച ഭക്ഷണം കഴിക്കുമ്പോൾ അവിടെ കവലയിൽ നിർത്തിയിട്ട പ്രചരണ വാഹനത്തിലെ ഉച്ചഭാഷീണി വഴി ഒരു യു.ഡി.എഫ് നേതാവ് ഘോരഘോരം പ്രസംഗിക്കുന്നു. അന്വേഷിച്ചപ്പോൾ മുമ്പ് ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത്  എന്തോ പാർട്ടി വിരുദ്ധപ്രവർത്തനത്തിന് പുറത്താക്കപ്പെട്ട ഒരു മുൻ സി.പി.ഐ.എം പ്രാദേശിക നേതവാണ് ആ പ്രസംഗിക്കുന്നത്. ശ്രദ്ധിച്ചപ്പോൾ  സി.പി.ഐ.എമ്മിന്റെ സംഘടനാ സംവിധാനത്തെപ്പറ്റിയൊക്കെ പുള്ളി തന്റെ പ്രസംഗത്തിൽ കത്തിക്കയറുന്നുണ്ട്. സെൽ‌വരാജ് എം.എൽ.എ സ്ഥാനം മാത്രമേ രാജി വച്ചിരുന്നുള്ളൂ. പാർട്ടി അംഗത്വം രാജിവച്ചിരുന്നില്ല. എന്നാൽ എം.എൽ.എ സ്ഥാനം രജിവച്ച അദ്ദെഹത്തെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ പുറത്താക്കിക്കളഞ്ഞുവത്രേ. അങ്ങനെ ഒരാളെ പുറത്താക്കാൻ ഈ കടകമ്പള്ളി സുരേന്ദ്രൻ ഇവിടുത്തെ ആരാണെന്നാണ് നേതാവ് അലറി ചോദിക്കുന്നത്. പാർട്ടി നൽകിയ എം.എൽ.എ പട്ടം പാർട്ടി പറയാതെ രാജിവച്ച ഒരാളെ പാർട്ടി പുറത്താക്കിയത് പാർട്ടിയുടെ സംഘടനാ രീതിയ്ക്ക് വിരുദ്ധമെന്നു പ്രസംഗിച്ച ആ പുള്ളിക്കാരന്റെ  പാർട്ടി ജ്ഞാനം സ്വയം വെളിപ്പെടുത്തിയപ്പോൾ അദ്ദേഹം മുമ്പേ തന്നെ പാർട്ടിയിൽ നിന്നും വെളിയിലായതിൽ അദ്ഭുതപ്പെടാനില്ല.   ആ നേതാവിന്റെ പ്രസംഗവും നമ്മുടെ ഉച്ചഭക്ഷണവും സമം ചേർത്ത് കഴിച്ച് ഏതാണ്ട്  മൂന്നു മണിയൊടെ നമ്മൾ  അവിടെനിന്നും മടക്കയാത്രയായി.