Monday, December 31, 2012

സ്ത്രീകളോട്

സ്ത്രീകളോട്

ഇനി നിങ്ങളിൽ ഒരാളിന്റെ യാത്രയ്ക്ക്
വാളും പരിചയുമായ്
ആയിരം ആർച്ചമാർ മുന്നിലും
കുതിരപ്പുറമേറി
ആയിരം ത്സാൻസിമാർ പിന്നിലും
കൂട്ടിനുണ്ടാകണം
അറിയുക നിങ്ങൾ തന്നുള്ളിൽ
ഉറങ്ങിക്കിടപ്പുണ്ട്
ആയിരം ഉണ്ണിയാർച്ചമാരും
ആയിരം ത്സാൻസീ റാണിമാരും
അവശ്യം അവരെ പുറത്തെടുക്കുക
മുന്നിലും പിന്നിലും
അണി നിരത്തുക
സ്വയമൊരു സുരക്ഷാവലയം തീർത്ത്
സധൈര്യം യാത്ര ചെയ്യുക!

Saturday, December 29, 2012

ജ്യോതിമോളേ ക്ഷമിക്കുക; നമ്മൾ കുറെ നരാധമൻമാർക്കിടയിൽപെട്ടു പോയി

ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയായ ജ്യോതി എന്ന  പെൺകുട്ടി മരണപ്പെട്ടു


ജ്യോതിമോളേ ക്ഷമിക്കുക; നമ്മൾ കുറെ  നരാധമൻമാർക്കിടയിൽപെട്ടു പോയി!

ഏതാനും ദിവസങ്ങൾക്കു മുമ്പ് ദില്ലിയിൽ കൂട്ട ബലാൽസംഗത്തിനിരയായ ഇരുപത്തിമൂന്നു വയസ്സുകാരിയായ ജ്യോതി എന്ന  പെൺകുട്ടി മരണപ്പെട്ടു. വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോയിരുന്ന പെൺകുട്ടി അവിടെ ആശുപത്രിയിൽവച്ച് ഇന്ന് പുലർച്ചേ രണ്ട് പതിഞ്ച് മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ദില്ലി സെന്റ് സ്റ്റീഫൻ കോളേജ് വിദ്യാർത്ഥിനിയായിരുന്നു  ജ്യോതി. ഫിസിയോതെറാപ്പി കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇന്റേർണൽ ഷിപ്പിന് വേണ്ടി കുട്ടി പഠനപ്രവർത്തനം തുടർന്നുവരികയായിരുന്നു. 

കൂട്ട ബലാൽസംഗത്തിനിരയായ കുട്ടിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി അവിടെ നിന്നും സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ മരണവുമായുള്ള മല്പിടിത്തത്തിൽ ജ്യോതിയും  ഡോക്ടർമാരും ഒടുവിൽ പരാജയപ്പെട്ടു. ഇതോടെ ഈ  കൂട്ട‌ബലാൽസംഗക്കേസിലെ ഒന്നാം അനുഭവസാക്ഷി ഇല്ലാതായിരിക്കുന്നു. അതായത് ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവ് നശിച്ചിരിക്കുന്നു.  ഇനി കേസ് ഏത് വിധം പോകുമെന്നത് കാത്തിരുന്ന് കണേണ്ടിയിരിക്കുന്നു. 

പെൺകുട്ടിയെ കൂട്ട  ബലാൽസംഗം ചെയ്ത  ക്രൂരജന്തുക്കളെ മനുഷ്യരെന്ന പരിഗണന വച്ച് ശിക്ഷിക്കേണ്ടവരല്ല. ഇവർ മൃഗതുല്യരാണെന്ന് പറഞ്ഞാൽ മൃഗങ്ങളടക്കം  നിലവിലുള്ള ജീവിവർഗ്ഗങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കും. ഇവറ്റകളെ അനുകമ്പയർഹിക്കാത്ത വിചിത്ര ജന്മങ്ങളായി കരുതി കടുത്ത ശിക്ഷകൾക്ക് വിധേയരാക്കണം. അതിന് നിലവിലുള്ള നിയമ സംവിധാനങ്ങൾക്ക് എന്തെങ്കിലും പരിമിതികളുണ്ടെങ്കിൽ പുതിയ നിയമനിർമ്മാണം നടത്തണം.  കേവലമായ ഒരു വധശിക്ഷകൊണ്ടുപോലും ഇത്തരം കൊലയാളികളെ ശിക്ഷിച്ചു കലിയടക്കാനാകില്ല. കാരണം വധം അവറ്റകളെ ഒരു തരത്തിൽ രക്ഷിക്കുകയാണല്ലോ. 

ജ്യോതിയുടെ മരണത്തെ തുടർന്ന് വീണ്ടും ജനകീയ പ്രതികരണങ്ങൾ ശക്തമാകുമെന്ന് കരുതി ഭരണകൂട സംവിധാനങ്ങൾ ഇതിനകം ജാഗ്രതപ്പെട്ടിട്ടുണ്ട്. എന്നാൽ കത്തുന്ന പ്രതിഷേധങ്ങൾക്കുനേരേ കടുത്ത നടപടികൾ എടുത്താൽ അത് എരിതീയിൽ കനലുവാരി ഇടുന്നതിനു തുല്യമായിരിക്കും. പ്രതിഷേധരൂപങ്ങൾ അക്രമാസക്തമാകാതിരിക്കുവാൻ നിയമ സംവിധാനങ്ങൾ ശ്രദ്ധിക്കേണ്ടതുതന്നെ. എന്നാൽ ജനങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ശത്രുഭാവത്തിൽ നേരിടുന്നതിന് ഭരണകൂടം തയ്യാറാകരുത്. 

ഭരണവും ഭരണീയരും എന്ന വ്യത്യാസമില്ലാതെ ഈ സാഹചര്യത്തെ ഒരുമിച്ചു നിന്നു നേരിടേണ്ടതാണ്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്താൻ ഭരണകൂടവും നിയമ –നീതി സംവിധാനങ്ങളും അവസരമൊരുക്കണം. ജനങ്ങളാകട്ടെ ശക്തവും സമാധാനപരവുമായ പ്രതിഷേധങ്ങളിലൂടെ   ഇത്തരം കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പുകളും  നൽകണം. അവിടെ നാം എല്ലാ സങ്കുചിത ചിന്തകളും വെടിയുക.

Thursday, December 27, 2012

ഡൽഹിയിൽ വീണ്ടും കൂട്ടബലാൽസംഗം

ഡൽഹിയിൽ വീണ്ടും കൂട്ടബലാൽസംഗം

ഡൾഹിയിൽ  ബസിനുള്ളിൽവച്ച് ഒരു വിദ്യാർത്ഥിനി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെ അതിശക്തമായ പ്രതിഷേധങ്ങൾ അലയടിച്ചുകൊണ്ടിരിക്കവേ വീണ്ടും ഡൽഹിയിൽനിന്നുതന്നെ  ഒരു ബലാത്സംഗ കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.  ജയ്പൂര്‍ സ്വദേശിനിയായ 42 കാരിയെ ബുധനാഴ്ച രാത്രി ഒരുസംഘം ആളുകള്‍ തെക്കന്‍ ഡല്‍ഹിയില്‍ കൂട്ടബലാൽസംഗത്തിനിരയാക്കിയതായാണ് പരാതി. യുവതിയുടെ  സുഹൃത്തും  മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ബാലല്‍സംഗം ചെയ്തതെന്നാണ് വിവരം. സംഭവശേഷം യുവതിയെ കല്‍ക്കാജിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പെൺകൂട്ടുകാർ ആൺകൂട്ടുകാരുടെ കാര്യത്തിൽ ജാഗ്രത പാലിക്കണം എന്നൊരു ഗുണപാഠംകൂടി പുതിയ കേസിലുണ്ട്. ഇത് കുറ്റം പെൺകുട്ടിയിൽ ചാർത്താൻ വേണ്ടി പറയുന്നതല്ല.

ഇവിടുത്തെ നല്ലൊരു പങ്ക് പുരുഷൻമാരും പ്രായഭേദമന്യേ കുഴപ്പാക്കാരാണ്. പുറമേ കാണുന്നതുപോലെയൊന്നുമല്ല. എല്ലാറ്റിനും കാമപ്പിരാന്താണ്. ലൈംഗികതയുടെ അതിപ്രേരണയില്ലാത്ത സൗഹൃദത്തിന്റെ ഒരു മനോഭാവത്തിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കാൻ ഇനിയും ഒരുപാട് കാലമെടുക്കും.പ്രത്യേകിച്ചും പുരുഷൻമാർ. കപടസദാചാരംകൊണ്ട് മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന കാമവെറി ഇത്തരം ലൈംഗികാതിക്രമങ്ങളിലൂടെ പ്രകടമാക്കപ്പെടുമ്പോൾ അത്  നമ്മുടെ  സാംസ്കാരികമായ പിന്നോക്കാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്.

പുറത്ത് അറിയുന്നവയേക്കാൾ ഭയാനകമായ എത്രയോ സംഭവങ്ങൾ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുപോലെ  നടക്കുന്നുണ്ടാകും. ആയിരം കേസുകൾ ഇതുപോലെ നടക്കുമ്പോഴാകും ചിലത് മാത്രം പുറം ലോകം അറിയുന്നത്. സാക്ഷരീകരിക്കപ്പെട്ടുവെന്ന് നാം അഭിമാനിക്കുന്ന കേരളത്തിൽ പോലും പലതരം ലൈംഗിക കുറ്റകൃത്യങ്ങൾ അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ സ്ഥിതി പ്രത്യേകിച്ച് പറയേണ്ടതില്ല. ആണിനും പെണ്ണിനും ഇവിടെ അരക്ഷിതാവസ്ഥയുണ്ട്. നമ്മുടെ ഭരണകൂട വ്യവസ്ഥയുടെയും  നിയമ-നീതി സംവിധാനങ്ങളുടെയും ദൗർബ്ബല്യം തന്നെയാണ് ഈ അരക്ഷിതാവസ്ഥയുടെ പ്രധാന കാരണം.

മുതലാളിത്തത്തിന്റെ സമ്മർദ്ദംമൂലം അനുദിനം അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം  ഗുണ്ടകളും മാഫിയകളും മതഭ്രാന്തൻമാരും അരങ്ങുവാഴുന്ന ഒരു പൊതുസ്ഥിതിയിലേയ്ക്ക് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇത് അരാജകത്വത്തിലേയ്ക്കാണ് നമ്മുടെ രാജ്യത്തെ നയിക്കാൻ പോകുന്നത്. കൈയ്യൂക്കും ധനശേഷിയുമുള്ളവൻ കാര്യക്കാരനാകുന്ന പഴയകാലം പുതിയരൂപത്തിൽ ഇവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥയിൽ കൊലപാതകവും  ബലാത്സംഗവും മോഷണവും പിടിച്ചുപറിയും മറ്റ് കുറ്റകൃത്യങ്ങളും പെരുകി വരുന്നതിൽ അദ്ഭുതമൊന്നുമില്ല. അവരവരുടെ സ്വയരക്ഷ അവരവരുടെ ജാഗ്രതപോലിരിക്കും എന്നതാണ് സ്ഥിതി. ഒന്നുകിൽ  നാം ഭയന്ന് ജീവിക്കുക.അല്ലെങ്കിൽ ഈ അരക്ഷിതാവസ്ഥയെ അതിജീവിക്കുന്നതിന് സാമൂഹ്യമായ കരുത്ത് നേടാൻ സംഘടിക്കുക. 

Tuesday, December 25, 2012

സൂപ്പർ ബ്ലോഗ്ഗർ അവാർഡ് -2012

സൂപ്പർ ബ്ലോഗ്ഗർ അവാർഡ്-2012

ബൂലോകം ഡോട്ട് കോമിൽ 2012 -ലെ  സൂപ്പർ ബ്ലോഗ്ഗറെ തെരഞ്ഞെടുക്കുവാനുള്ള വോട്ടെടുപ്പ് നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം  ഫൈനൽ ലിസ്റ്റിൽ വന്ന പത്തുപേരിൽ ഞാനും ഉണ്ടായിരുന്നു. കിട്ടിയത് തികച്ചും അർഹതയുള്ള ഒരാൾക്കു തന്നെ. മനോജ് രവീന്ദ്രൻ (നിരക്ഷരൻ) ഇത്തവണയും ഞാൻ ഫൈനൽ ലിസ്റ്റിൽ ഉണ്ട്. ആ ലിസ്റ്റിൽ  പലർക്കും വോട്ടു ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. ചിലരുടെ പേരുകൾ ഞാനും നിർദ്ദേശിച്ചിരുന്നു. ആ പേരുകൾ ഏതാണ്ട് എല്ലാം  ഫൈനൽ ലിസ്റ്റിൽ വന്നിട്ടുമുണ്ട്. അവരിൽ ആർക്കെങ്കിലും  ഒരാൾക്കല്ലേ വോട്ട് ചെയ്യാൻ പറ്റൂ.  പക്ഷെ ഞാനും ആ മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉള്ള സ്ഥിതിയ്ക്ക് ഞാൻ എന്തുചെയും? അപ്പോൾ പിന്നെ എന്റെ വോട്ടെങ്കിലും എനിക്കു കിട്ടണ്ടേ? മാത്രവുമല്ല  എനിക്ക് വോട്ടു ചെയ്യുമായിരുന്നു എന്നു കരുതാവുന്ന  പലരും മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉണ്ട്. അപ്പോൾ അവരുടെ വോട്ടും അവരവർക്ക് പോയി. എന്തായാലും കഴിഞ്ഞവർഷവും ഈ വർഷവും ഫൈനൽ ലിസ്റ്റിൽ എന്നെയും ഉൾപ്പെടുത്തിക്കണ്ടതു തന്നെ വലിയൊരു അവാർഡും അംഗീകാരവുമായി കരുതുന്നു. അർഹതയുള്ള ആർക്കും അവാർഡ് കിട്ടിക്കൊള്ളട്ടെ. ആർക്കു കിട്ടിയാലും എന്റെ മുൻകൂർ ആശംസകൾ! എന്തായാലും എല്ലാവരും വോട്ടിംഗിൽ പങ്കെടുക്കുക. ഇതൊക്കെ ഒരു പ്രോത്സാഹനവും പ്രചോദനവുമാണ്. അത്തരം സംരഭങ്ങൾ ഒരുക്കുന്നവരോട് നമ്മൾ സഹകരിക്കേണ്ടതാണ്. വോട്ട് ചെയ്യാൻ www.boolokam.com -ൽ എത്തുക. ബന്ധപ്പെട്ട പോസ്റ്റിൽ മത്സരലിസ്റ്റിലുള്ള പേരുകളിൽ നിങ്ങൾക്കിഷ്ടപ്പെട്ട പേരിന്റെ മുന്നിലുള്ള കള്ളിയിൽ വച്ച് ഒന്നു ക്ലിക്കിയിട്ട് ആ കോളത്തിനു താഴെ vote എന്ന കള്ളിയിൽ കൂടി ക്ലിക്കുമ്പോൾ നിങ്ങൾ വോട്ട് ചെയ്തു കഴിഞ്ഞു. വെരി സിമ്പിൾ. ഡിസംബർ 31 വരെ വോട്ട് രേഖപ്പെടുത്താം. നിങ്ങളുടെ വോട്ടും കാത്ത് ആ പേരുകൾ കാത്തിരിക്കുന്നു. ഈ അവാർഡ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ബൂലോകം ഡോറ്റ് കോമിന് ആശംസകൾ!

Thursday, December 6, 2012

ബാബറി മസ്ജിദിന്റെ ഓർമ്മയ്ക്ക്

ഡിസംബർ 6: ഒരു കറുത്ത ദിനത്തിന്റെ ഓർമ്മ പുതുക്കൽ

വീണ്ടും ഒരു ഓർമ്മദിനം. ഹിന്ദു വർഗ്ഗീയവാദികൾ ബാബറി മസ്ജിദ് തകർത്തതിന്റെ ഓർമ്മ മതേതര വാദികളുടെ മനസിനെ ചുട്ടുപൊള്ളിക്കുന്ന ദിനം. ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യത്തിനും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വിവിധമത വിശ്വാസികളുടെ മതസഹിഷ്ണുതയ്ക്കും കനത്ത പ്രഹരമേല്പിച്ച ഒരു  പൈശാചികതയുടെ വാർഷികാചരണം.  ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആരാധനാലയമോ  ചരിത്രസ്മാരകമോ നിഷ്കരുണം തകർത്തെറിഞ്ഞു എന്നതിനപ്പുറം ഒരുപാട് മാനങ്ങളുള്ള ഒരു അപ്രിയസത്യത്തോട്  പൊരുത്തപ്പെടാനും  പൊറുക്കാനും വ്രണിതഹൃദയങ്ങളൾ സ്വയം ഊതിയാറ്റുന്ന ദിനം.  

ഒരു കെട്ടിടസമുച്ചയം തകർത്തെറിഞ്ഞു എന്നതിൽ ഒതുങ്ങുന്നതല്ല ബാബറി മസ്ജിദ് തകർത്ത സംഭവം. തകർത്തെറിഞ്ഞ മസ്ജിദിന്റെ സ്ഥാനത്ത് പകരം പള്ളി പണിതോ ക്ഷേത്രം പണിതോ രണ്ടും കൂടി പണിതോ ഒന്നും പണിയാതിരുന്നോ എന്നുളളവയുമൊന്നുമല്ല പ്രശ്നം. ആ ദുഷ്‌പ്രവൃത്തിയുടെ  ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട ചിന്താവിഷയം. ബാബ്‌റി മസ്ജിദ് തകർത്ത  പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെ ഇനി താഴോട്ട്  പറയും വിധം സംഗ്രഹിക്കുന്നു:  

ബാബറി മസ്ജിദ് തകർത്തത് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളിൽ എന്നത്തേയ്ക്കുമുള്ള അരക്ഷിതബോധം സൃഷ്ടിച്ചു. തങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കും തുടർന്നും ഭീഷണിയുണ്ടാകുമോ എന്ന ഭയം മുസ്ലിങ്ങളെ മാത്രമല്ല മറ്റ് ന്യുനപക്ഷ മതവിഭാഗങ്ങളെ കൂടി ബാധിച്ചു. പിന്നീടും ഈ ഭയത്തെ ശക്തിപ്പെടുത്താൻ പോന്ന സംഭവങ്ങൾ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട് എന്നതും ഇവിടെ പരാമർശിച്ചുകൊള്ളുന്നു. പള്ളിപൊളിക്കൽ സംഭവം മുസ്ലിങ്ങളിൽ മതേതരവാദികളായിരുന്ന കുറച്ചുപേർ കൂടി വർഗ്ഗീയവാദികളും തീവ്രവാദികളും ആയി  മാറുന്നതിനിടയാക്കി.  അഥവാ അങ്ങനെ അവരെ വഴിതെറ്റിക്കാൻ  മുസ്ലിം വർഗ്ഗീയതീവ്രവാദികൾക്കു കഴിഞ്ഞു.   മുസ്ലിം ഭീകരവാദികൾക്ക് ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങളെ ഭീകരപ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കാൻ പറ്റിയ നല്ലൊരു അവസരമായി ബാബറി മസ്ജിദ് സംഭവത്തെ ഉപയോഗപ്പെടുത്താൻ  കഴിഞ്ഞു. മുസ്ലിം തീവ്രവാദത്തിന് കരുത്തുപകരാൻ ഒരു വഴിമരുന്നായി മാറുകയായിരുന്നു ബാബറി മസ്ജിദ് സംഭവം.

ബാബറി മസ്ജിദ് പൊളിച്ചതോടെ ഇന്ത്യയിലെ  വർഗ്ഗീയവാദികളല്ലാത്ത ഭൂരിപക്ഷം വരുന്ന യഥാർത്ഥ ഹിന്ദുമതവിശ്വാസികളുടെ മനസിൽ എന്നത്തേയ്ക്കും വലിയൊരു കുറ്റബോധം സൃഷ്ടിക്കപ്പെട്ടു. (തകർത്തവരിൽ അതുണ്ടാകില്ല. അവർ മതവിശ്വാസികളല്ല, വർഗ്ഗീയഭീകരരാണ്). ചെയ്തത് വർഗ്ഗീയ വാദികളാണെങ്കിലും ഹിന്ദു മതത്തിന്റെ മഹത്തായ പാരമമ്പര്യത്തിനുമേൽ മായാത്ത കരി വാരിത്തേച്ച സംഭവമായി പള്ളി പൊളിക്കൽ. ഇത് നിഷ്കളങ്കരും അന്യമതസഹിഷ്ണുത പുലർത്തുന്നവരുമായ യഥാർത്ഥ ഹിന്ദുമതവിശ്വാസികളെ ലജ്ജിപ്പിച്ചു. ഇന്നും തങ്ങളെ തെറ്റിദ്ധരിക്കരുതേയെന്ന് ഓരോ യഥാർത്ഥഹിന്ദുവും ഇന്ത്യൻ മുസ്ലിങ്ങളെയും  മറ്റ് മതന്യൂനപക്ഷങ്ങളെയും നോക്കി  അപേക്ഷിക്കുന്നു. ബാബ‌റി മസ്ജിദ് സംഭവത്തിലൂടെ നിങ്ങൾ കണ്ടതല്ല ഹിന്ദുമതമെന്ന് അവർ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ബാബറി മസ്ജിദ് തകർത്തതിൽ യാതൊരു ഉത്തരവാദിത്വവും താല്പര്യവുമില്ലാതിരുന്ന മതേതരവാദികളായ ഹിന്ദു വിശ്വാസികളിൽപോലും തങ്ങളുടെ ഏതെങ്കിലും ക്ഷേത്രങ്ങൾ മുസ്ലിം വർഗ്ഗീയ വാദികൾ പ്രതികാരബുദ്ധ്യാ തകർത്തുകളയുമോ എന്നൊരു ഭയം എന്നത്തേയ്ക്കുമായി സൃഷ്ടിക്കുവാനും അയോദ്ധ്യാസംഭവം കാരണമായിട്ടുണ്ട്. ഓരോ ഡിസംബർ 6-നും ഇന്ത്യയിലെ പല ഹിന്ദുദേവാലയങ്ങൾക്കും കനത്ത സുരക്ഷ ഏർപ്പെടുത്താൻ ഖജനാവിൽ നിന്ന് വൻ‌തുക ചെലവഴിക്കേണ്ടി വരുന്നു. അടികൊണ്ടവൻ എന്നെങ്കിലും തിരിച്ചടിക്കുമെന്ന ഭയം പോലൊന്ന് ഇന്ത്യൻ സമൂഹത്തിൽ എന്നത്തേയ്ക്കുമായി സൃഷ്ടിക്കുവാൻ ബാബറി മസ്ജിദ് സംഭവം കാരണമായി.  

മറ്റൊന്ന് ഇന്ത്യയിലെ മുസ്ലിങ്ങളിൽ നല്ലൊരു വിഭാഗം തങ്ങളുടെ  മതം  തിരിച്ചറിയാനുള്ള അടയാളങ്ങൾ സ്വീകരിച്ചു തുടങ്ങിയതുപോലും  ബാബ‌റി മസ്ജിദ് സംഭവത്തിനുശേഷമാണ്. കേരളത്തിൽ അടക്കം മുസ്ലിങ്ങളിൽ നല്ലൊരു പങ്ക് വിശ്വാസത്തെ പിൻ‌പറ്റുമ്പോഴും മതപരമായ തിരിച്ചരിവ് മറ്റുള്ളവർക്കുണ്ടാകാൻ മന:പൂർവ്വമായി വേഷവിതാനത്തനിലോ മറ്റോ ക്രമീകരണങ്ങൾ വരുത്തിയിരുന്നില്ല. എന്നാൽ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം അങ്ങനെ ചില പ്രതികരണങ്ങൾ ഉണ്ടായ്‌വന്നു. താൻ ഇന്ന മതമാണെന്ന് സദാ വിളിച്ചുപറയുന്നത് ഇന്ത്യയിൽ ഒരു മത വിശ്വാസിയുടെയും ശീലമായിരുന്നിട്ടില്ല.  അതിന്റെ ആവശ്യവുമില്ല. എന്നാൽ ബാബറി സംബവത്തിനു ശേഷം അങ്ങനെ ചിലതുണ്ടായി എന്നത് അത്ര ആശാസ്യമായ ഒരു കാര്യമല്ല. വിശ്വാസത്തോടുള്ള കൂറിനേക്കാളുപരി തങ്ങളെ തിരിച്ചറിഞ്ഞോളൂ , ഭയന്നിട്ട് എവിടെ പോകാൻ എന്നൊരു ധ്വനിപ്പിക്കലാണത്.തികച്ചും സ്വാഭാവികമായ ഒരു പ്രതികരണം.

നാനാ ജാതി മതസ്ഥർക്കും ബാധകമായ എത്രയോ വലിയ ജിവൽ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണാനിരിക്കവേ അത്തരം ലക്ഷ്യങ്ങൾക്കായി ഒരുമിച്ചു നിൽക്കേണ്ട മനുഷ്യരിൽ അധമ വികാരങ്ങളുണ്ടായി വർഗ്ഗീയ കലാപങ്ങളും ആരാധനാലയങ്ങൾ തകർത്തെറിയലും ഒന്നും ഇനിയു ഉണ്ടാകാതിരിക്കട്ടേ എന്ന് ആഗ്രഹിക്കുന്നു. ഓരോരോ മത വിശ്വാസികളുടെ ഭാഗത്തുനിന്നു മാത്രമല്ല സർക്കാരുകളുടെയും  നീതി പീഠങ്ങളുടെയും ഭാഗത്തുനിന്നും ഒരു വിശ്വാസി സമൂ‍ഹത്തെയും പ്രകോപിപ്പിക്കുവാൻ പോന്ന സമീപനങ്ങളും പ്രവർത്തനങ്ങളും അനീതികളും  ഉണ്ടാകാതിരിക്കട്ടെ എന്നുകൂടി ആഗ്രഹിച്ചുകൊണ്ട് ഈ കുറിപ്പ് സംഗ്രഹിക്കുന്നു പറയാൻ ഒരുപാട് ബാക്കി വച്ചുകൊണ്ട്.

ഈ വിഷയം സംബന്ധിച്ച് ഇന്നത്തെ ദേശാഭിമാനിയിൽ വന്ന ലേഖനങ്ങൾ താഴെയുള്ള ലിങ്കുകൾ വഴി പോയി വായിക്കാം: 

അയോദ്ധ്യ നൽകുന്ന സന്ദേശം

ഡിസംബർ ആറിന്റെ ഓർമ്മയ്ക്ക്