Friday, July 26, 2013

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്തിന്?

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്തിന്?

ഡിഗ്രിയ്ക്ക് ഇപ്പോൾ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം ആണല്ലോ. ഏതാനും വർഷങ്ങളായി കേരള യൂണിവേഴ്സിറ്റിയിൽ ഇത് തുടങ്ങിയിട്ട്. ഈയുള്ളവൻ അതിനെതിരാണ്. നമ്മളൊക്കെ പഠിച്ചെഴുതിയതു പോലെ കോളേജിൽ പഠിപ്പിക്കുക, യൂണിവേഴ്സിറ്റി പരീക്ഷ നടത്തുക. എഴുതുന്നതുവച്ച് മാർക്കോ ഗ്രേഡോ നൽകുക. “തിരക്കുകൾ“ മൂലം കോളേജിൽ ക്ലാസ്സിൽ കയറാതെ നടക്കുന്നവർക്കും പരീക്ഷാസമയത്ത് അന്തസ്സായി വീട്ടിലിരുന്ന് സ്വന്തമായി പഠിച്ച് പരീക്ഷയിൽ വിജയിച്ച്, ക്ലാസ്സിൽ മുടങ്ങാതെ പോയിരുന്ന പഠിപ്പിസ്റ്റുകളെ ഞെട്ടിക്കാൻ കഴിയുന്ന ആ മുൻസമ്പ്രദായം തന്നെ എന്തുകൊണ്ടും നല്ലത്. അല്ലാതെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ അല്ല.  പഴയ സമ്പ്രദായത്തിൽ പഠിച്ചു ജയിച്ചവർ തന്നെയാണ് ഇപ്പോൾ ഉന്നതങ്ങളിൽ വിരാജിക്കുന്നവർ എല്ലാം; കോളേജ് അദ്ധ്യാപകർ ഉൾപ്പെടെ! അതുപോലെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ വരുന്നതോടെ കോളേജിൽ കിട്ടാത്തവർക്ക് ഇഷ്ടവിഷയങ്ങൾ പാരലലായി പഠിക്കാനുള്ള അവസരം ക്രമേണ നഷ്ടപ്പെടുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം കേരള യൂണിവേഴ്സിറ്റിയിലെ മുൻ അദ്ധ്യാപകരുടെയും ജിവനക്കാരുടെയും വൈസ് ചാൻസലർമാരുടെയും കൂടിച്ചേരൽ ഉണ്ടായിരുന്നു. അതിൽ ഒരു മുൻ വൈസ് ചാൻസലർ തന്നെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തെ വിമർശിച്ചിരിക്കുന്നു. ക്രെഡിറ്റ് ആൻഡ് സെമസ്റ്ററിൽ അദ്ധ്യാപകരിൽ ചിലരിൽ നിന്നെങ്കിലും കുട്ടികൾ പലവിധ പീഡനങ്ങൾക്കും ഇരയാകും എന്ന കാര്യവും അവിടെ പ്രസംഗിച്ച ആ മുൻ വി.സി തന്നെ സ്ഥിരീകരിക്കുന്നു. ഇത്  ഈയുള്ളവന്റെ അഭിപ്രായത്തിനു കൂടുതൽ ദൃഢത നൽകുന്നതാണ് എന്നതിനാലണ് ഇപ്പോൾ ഈ പോസ്റ്റ് ഇടുന്നത്. അദ്ധ്യാപകർക്ക് അപ്രമാദിത്വം കല്പിക്കുന്ന ഒരു പാഠ്യപദ്ധതിയും നല്ലതല്ല. അഥവാ വേണമെങ്കിൽ അല്പം  അപ്രമാദിത്വം കല്പിക്കുന്നെങ്കിൽ  അത് എൽ.പി ക്ലാസ്സിലും  യു.പി ക്ലാസ്സിലും  പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് കല്പിക്കണം! കാരണം അവർ പഠിപ്പിക്കുന്നത് ഒന്നുമറിയാത്ത കുട്ടികളെയാണ്. ഡിഗ്രി നിലവാരത്തിൽ എത്തുന്ന കുട്ടികളിൽ  നല്ലൊരു പങ്കും അവരുടെ നല്ലൊരുപങ്ക്  അദ്ധ്യാപകരെക്കാൾ നിലവാരം ഉള്ളവരായിരിക്കും എന്നു പറയുമ്പോൾ കോളേജ് അദ്ധ്യാപകർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നില്ല. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന സത്യങ്ങൾ!

നിലവിലുള്ള  ടി.ടി.സി, ബി-എഡ് എന്നീ കോഴ്സുകൾ നിർത്തലാക്കണം (അടുത്ത വർഷം മുതൽ ബി.എഡ് രണ്ട് വർഷ കോഴ്സ് ആക്കുകയാണത്രേ!). ഡിഗ്രീ വരെ പഠിച്ചവർക്ക് യു.പി വരെയും പി.ജി വരെ പഠിച്ചവർക്ക് പ്ലസ് ടൂ വരെയും ഒന്നിലധികം വിഷയങ്ങളിൽ  പി.ജിയുള്ളവർക്ക് (രണ്ട് പി.ജിയ്ക്ക് പകരം കോളേജ് തലത്തിലേയ്ക്ക് മാത്രം വേണമെങ്കിൽ മറ്റൊരു എലിജിബിലിറ്റി ടെസ്റ്റ് ആകാം)   കോളേജ് വരെയും പഠിപ്പിക്കാൻ അർഹത നൽകണം. അതിനനുസരിച്ച് ഡിഗ്രീ, പി.ജി പാഠ്യപദ്ധതി ക്രമീകരിക്കണം. ചുരുക്കത്തിൽ പിള്ളേരെ പഠിപ്പിക്കാൻ ഡിഗ്രിയും പി.ജിയുമൊക്കെ ധാരാളമാണെന്ന് സാരം. ഓരോ സമയത്തും കുട്ടികൾക്കുള്ള സിലബസ് അനുസരിച്ച് പഠിച്ചാണ് അദ്ധ്യാപകർ പഠിപ്പിക്കേണ്ടത്. അല്ലാതെ അദ്ധ്യാപകർ അവരുടെ പഠനകാലത്ത് മനപാഠമാക്കിയ കാര്യങ്ങൾ അല്ലല്ലോ  കുട്ടികളെ പഠിപ്പിക്കേണ്ടത്. എന്തിനേറെ പറയുന്നു, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമേ പൊളിച്ചെഴുതണം.

Sunday, July 21, 2013

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ

(തരംഗിണി ഓൺലെയിൻ മാഗസിന്റെ 2013 ജൂലൈ ലക്കത്തിൽ ഞാൻ എഴുതിയ ലേഖനം)

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ

ഈ അടുത്ത സമയത്ത് കേരളത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഒരു വിവാദ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രായപൂർത്തിയാകാതെ നടന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്നതായിരുന്നു ആ സർക്കുലർ. ഇത് വലിയ വിവാദമായി. പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾക്ക് നിയമ സാധുതനൽകുന്നതാണ് ആ സർക്കുലറെന്ന് ആക്ഷേപമുണ്ടായി.  അതു സംബന്ധിച്ച ചർച്ചകളിൽ പലതും  ഒരു പ്രത്യേകസമുദായത്തിലേയ്ക്ക് മാത്രം വിരൽ ചൂണ്ടുന്നതായും കണ്ടു. പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ ആ സർക്കുലർ പിന്നീ‍ട്  പിൻ‌വലിക്കുകയുണ്ടായി. എങ്കിലും ആ വിവാദ ഉത്തരവ്‌  ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് സജീവമായ ചർച്ചകൾക്ക് കാരണമായി. മൊത്തം വായിക്കാൻ സമയമില്ലാത്തവർക്കായി ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം ആദ്യമേതന്നെ പറയാം; പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ അഭിലഷണീയമല്ല. അത് തടയാൻ  നിലവിലുള്ള നിയമങ്ങൾ കർശനമയി നടപ്പിലാക്കണം. നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമോ പ്രായോഗിക വൈഷമ്യങ്ങൾ ഉള്ളവയോ ആണെങ്കിൽ കൂടുതൽ ശക്തവും പ്രായോഗികവുമായ പുതിയ നിയമങ്ങൾ കോണ്ടുവരണം. നിയമങ്ങൾ അവ പാലിക്കുന്നവർക്കുവേണ്ടി മാത്രമുള്ളതാണെന്ന്  പറയാറുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സമൂഹത്തിന്റെ ജഗ്രതയും വളരെ പ്രധാനമാണ്.

പ്രായപൂർത്തിയാകാത്തവർ  തമ്മിലുള്ള വിവാഹം കേരളത്തിലോ ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളിലോ  മാത്രം  നടന്നുവരുന്ന ഒന്നല്ല. അത് ഏതെങ്കിലും ഒരു സമുദായത്തിലോ സവിശേഷസമൂഹത്തിലോ മാത്രം നടക്കുന്നതുമല്ല. ചില ഗോത്രവർഗ്ഗ സമുദായങ്ങൾക്കിടയിൽ അത് സർവ്വ സാധാരണമായി കാണപ്പെടുന്നുണ്ട്. ഏതെങ്കിലും  പ്രത്യേക പ്രദേശങ്ങളിലോ  പ്രത്യേക സമുദായങ്ങൾക്കിടയിലോ  സവിശേഷസമൂഹങ്ങൾക്കിടയിലോ  അത് ആപേക്ഷികമായി കുറച്ച് കൂടുതൽ നടക്കുന്നുണ്ടാകാം. എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും  എല്ലാ സമുദായങ്ങളിലും പെട്ടവർക്കിടയിൽ സർവ്വവ്യാപകമായിത്തന്നെ അത്തരം വിവാഹങ്ങൾ ഏറിയും കുറഞ്ഞും നടന്നുവരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അല്ലാതെ  അത്തരം വിവാഹങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രവണത  എന്ന തരത്തിലുള്ള  പ്രചരണം വസ്തുതകൾക്ക് നിരക്കുന്നതല്ല.  എന്നാൽ കേരളത്തിലെന്നല്ല,  ഇന്ത്യയിൽ എവിടെയും  പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുവാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. പ്രായപൂർത്തിയകാ‍ത്ത വിവാഹങ്ങൾ തടയാൻ പര്യാപ്തമായ നിയമങ്ങൾ നിലവിൽ ഇവിടെ ഇല്ലാഞ്ഞിട്ടല്ല; ഉള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പ്രായോഗികമായി പരാജയപ്പെടുകയാണ് ചെയ്യുന്നത്. അതിനു പല കാരണങ്ങളുമുണ്ട്. 

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ അഭിലഷണീയമായ കാര്യമല്ല. അത്തരം വിവാഹങ്ങൾക്ക് നിയമപ്രാബല്യം നൽകാൻ ശ്രമിക്കുന്നത് ന്യായീകരിക്കാവുന്നതുമല്ല. മുമ്പേ നടന്നുപോയ വിവാഹങ്ങൾക്ക് മാനുഷിക പരിഗണന വച്ച് നിയമസാധുത നൽകാൻ ഉദ്ദേശിച്ച് ഏതെങ്കിലും സർക്കുലറുകൾ പുറപ്പെടുവിക്കുന്നതിലോ  നിയമം ഉണ്ടാക്കുന്നതിലോ അപാകതയില്ല. എന്നൽ ഇക്കാര്യത്തിൽ വളരെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. അത്തരം താൽക്കലികമായ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ഭാവിയിലും പ്രായപൂർത്തിയാകതെയുള്ള വിവാഹങ്ങൾക്ക് പ്രേരണയോ നിയമസാധുതയോ ലഭിക്കാൻ ഇടവരുന്ന വിധത്തിൽ ഉള്ളതാകരുത്. കേരളത്തിൽ ഈയിടെ തദ്ദേശസ്വയംഭരണവകുപ്പ് ഇതുവരെ നടന്നുപോയ പ്രയപൂർത്തിയാകാതെയുള്ള വിവാഹങ്ങൾക്ക് നിയമസാധുത നൽകാനെന്ന നിലയിൽ  ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അത് ഭാവിയിലും പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതായി വ്യാഖ്യാനിക്കപ്പെടാമെന്നു കണ്ടാണ് വിവാദമായത്. പിന്നീട് സർക്കാർ ആ വിവാദ സർക്കുലർ പിൻ‌വലിക്കുകയുണ്ടായി.

വിവാഹം കഴിക്കാൻ പെൺകുട്ടികൾക്ക് പതിനെട്ടും ആൺകുട്ടികൾക്ക് ഇരുപത്തിയൊന്നും പ്രായം വേണമെന്ന് അനുശാസിക്കുന്ന നിയമം നിലവിൽത്തന്നെ ഇവിടെയുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷനുമേൽ ബലാത്സംഗത്തിനു കേസെടുക്കാൻ പോലും വകുപ്പുണ്ട്. പ്രായപൂർത്തിയാകാത്ത പെൺ കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രക്ഷകർത്താക്കൾക്കെതിരെയും കേസെടുക്കാൻ നിയമത്തിനു കഴിയും. മാത്രമല്ല പ്രായപൂർത്തിയാകത്ത പെൺകുട്ടികളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേരിൽപോലും കേസെടുക്കാൻ വകുപ്പുണ്ട്. പക്ഷെ എന്നിട്ടും നമ്മുടെ നാട്ടിൽ പ്രായപൂർത്തിയാകതെയുള്ള വിവാഹങ്ങൾ നടനു വരുന്നു. പ്രായപൂർത്തിയാകതെയുള്ള വിവാഹം നടക്കുന്നതിന് മതപരം ഗോത്രപരം എന്നിവയിലുപരി സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ  കാരണങ്ങൾ ഉണ്ട്. ചില വിശ്വാസങ്ങൾ ആചാരങ്ങൾ എന്നിവ ശൈശവ വിവാഹങ്ങൾക്ക് കാരണമകുന്നുണ്ട്. രാജ്യവ്യാപകമായി എല്ലാ സമുദായങ്ങൾക്കിടയിലും പ്രായപൂർത്തിയാകതെയുള്ളവരുടെ വിവാഹം നടക്കുന്നുണ്ട്. അതിനു കാരണം സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ കാരണങ്ങളാണ്. കുറച്ചേറെ അന്ധ വിശ്വാസങ്ങളും അത്തരം  വിവാഹങ്ങൾക്ക് കാരണമാകുന്നുണ്ട്.

അപക്വമായ പ്രായത്തിലെ പ്രേമബന്ധങ്ങളുടെയും മറ്റും തുടർച്ചയായി ഒളിച്ചോടി ജീവിക്കുന്നവരുണ്ട്.  ചില പ്രത്യേക സാഹചര്യങ്ങളിൽപെട്ട് നിയമപരമായി വിവാഹം നടക്കുന്നതിനുമുമ്പുതന്നെ രക്ഷകർത്താക്കളുടെ അറിവോടെയും അല്ലാതെയും ഒരുമിച്ചു ജീവിക്കുന്നവരുണ്ട്. എന്നാൽ നമ്മുടെ ഈ സാക്ഷരകേരളത്തിൽത്തന്നെ സാധാരണ ഏതൊരു വിവാഹവും നടക്കുന്നതുപോലെ   പ്രായപൂർത്തിയകാ‍തെയുള്ള കുട്ടികളുടെ  വിവാഹങ്ങൾ ഒരുപാട് നടക്കുന്നുണ്ട്.  ബന്ധുക്കളും  നാട്ടുകാരും പൊതു പ്രവർത്തകരും എന്തിന്, നിയമപാലന രംഗത്ത് സേവനമനുഷ്ഠിക്കുന്നവർ കൂടി  പരസ്യമായുള്ള അത്തരം വിവാഹങ്ങളിൽ പങ്കെടുക്കുകയും സദ്യയുണ്ട് മടങ്ങുകയും ചെയ്യുന്നുണ്ട്. നിയമങ്ങളുടെ ദൌർബല്യംകൊണ്ടും സമൂഹത്തിന്റെ ജാഗ്രതക്കുറവുകൊണ്ടും ആണ് ഇത്തരം തിന്മകൾ സമൂഹത്തിൽ നില നിൽക്കുന്നത് എന്നതിന് ഇതിലും വലിയ തെളിവ് എന്തു വേണം?  നമ്മുടെ പൊതു പ്രവർത്തകരെങ്കിലും നിയമവിധേയമല്ലാത്ത അത്തരം വിവാഹച്ചടങ്ങുകലിൽനിന്നും വിട്ടുനിന്ന് സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകാൻ തയ്യാറാകേണ്ടതല്ലേ? പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവാഹം ചെയ്യിക്കുന്ന വിവരം അറിഞ്ഞ് ഏതെങ്കിലും രഷ്ട്രീയ സംഘടനകളോ  സന്നദ്ധസംഘടനകളോ സാമൂഹ്യ സേവകരോ അത് നിയമപാലകരെ അറിയിക്കാറുണ്ടോ? അറിയിച്ചാൽ തന്നെ രക്ഷകർത്താക്കളുടെ അനുഗ്രഹാശിസുകളോടെ നടക്കുന്ന അത്തരം വിവാഹങ്ങൾ നടക്കാതിരിക്കാൻ നിയമ നടപടി സ്വീകരിക്കാൻ നിയമ പാലകർ തയ്യാറാകുമോ? നിയമമുണ്ട്, പക്ഷെ നടപ്പിലാക്കാൻ കഴിയുന്നില്ല എന്നു സാരം.

പ്രായപൂർത്തിയാകാത്ത വിവാഹങ്ങളിൽ പെൺകുട്ടികൾക്കാണ് സാധാരണയയി പ്രായംതികയാതെ വരുന്നത്. വിവാഹം കഴിക്കുന്ന ചെറുക്കൻ മിക്കവാറും ഇരുപത്തൊന്നു കഴിഞ്ഞ ആൾ തന്നെ ആയിരിക്കും. വേണമെങ്കിൽ ഒരു രഹസ്യപരാതി ലഭിച്ചാൽപോലും അതിൻപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച പുരുഷനെതിരെ ജാമ്യം കിട്ടാത്ത വകുപ്പനുസരിച്ച കേസെടുക്കാം. പക്ഷെ ചെയ്യുന്നുണ്ടോ? ഇവിടെ പൂച്ചയ്ക്കാര് മണികെട്ടും എന്നതാണ് പ്രശ്നം. എല്ലാവരും അനീതികൾക്കെതിരെ വാതോരാതെ സംസാരിക്കും. പക്ഷെ സ്വന്തം നിലയിൽ പ്രായോഗികമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുകയുമില്ല. അനീതികൾക്കെതിരെ ശബ്ദിക്കുന്നവർതന്നെ അവർ ഏത് അനീതികൾക്കെതിരെ സംസാരിക്കുന്നുവോ അതേ അനീതികൾ  അവർതന്നെ നടത്തുന്നതും നമുക്ക് കാണാം.ഏത് അനീതികൾ തടയുന്നതിനും സമൂഹത്തിന്റെ ജാഗ്രത  ആവശ്യമാണ്. ഇവിടെ ചർച്ചചെയ്യുന്ന കാര്യത്തിനും അതെ!

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ നിരുത്സാഹപ്പെടുത്താൻ സമൂഹത്തിനു പലതും ചെയ്യാൻ കഴിയും. കഴിയണം.  ബോധ വൽക്കരണം ഇതിൽ ഒരു ഘടകം തന്നെ. എന്നാൽ അതിലുപരി പ്രായോഗികമായും ഫലപ്രദമായും   ചെയ്യാവുന്ന മറ്റ് പലതുണ്ട്. നിയമ പാലകർക്ക് നിലവിലുള്ള നിയമങ്ങൾ വച്ചുതന്നെ ഇത് തടയാൻ  കഴിയും എന്നതും ഇവിടെ ഊന്നിപ്പറയുന്നു. പ്രായ പൂർത്തിയാകാതെയുള്ള വിവാഹങ്ങൾ നടക്കാൻ പോകുന്നത് ശ്രദ്ധയിൽ പെട്ടാൽ സാമൂഹ്യ ബോധമുള്ളവർ ഇടപെടണം. അത് നിയമവൃത്തങ്ങളെ യഥാസമയം അറിയിച്ച് നിയമനടപടികൾക്ക്  അവസരമൊരുക്കണം.വ്യക്തികൾക്കും സംഘടനകൾക്കും ചെയ്യാം. ഇനി അങ്ങനെയുള്ള  പൊല്ലാപ്പുകൾക്കൊന്നും  പോകാൻ താല്പര്യമില്ലാത്തവർക്ക് അത്തരം വിവാഹങ്ങളിൽ നിന്നും പ്രതിഷേധ സൂചകമായി വിട്ടുൽക്കുകയെങ്കിലും ചെയ്യാം. പ്രത്യേകിച്ചും നമ്മുടെ പൊതു പ്രവർത്തകരും ജനപ്രതിനിധികളും. അവർക്ക്  അത്തരം വിവാഹച്ചടങ്ങുകളിൽനിന്ന്  നിർബന്ധമായും വിട്ടു നിൽക്കുകയെങ്കിലും വേണം. സർക്കാർ ഉദ്യോഗമുള്ളവർ പ്രായപൂർത്തിയാകാത്തവരുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നത് കർശനമയി തടയുന്ന നിയമം വരണം.

നിയമപാലകരും  സമൂഹത്തിന്റെ ഭഗമാണെന്നും മറക്കേണ്ട. പ്രായ പൂർത്തിയാകാത്ത വിവാഹം സംബന്ധിച്ച് പരാതി കിട്ടിയാൽ നിയമപാലകർ  ഉടൻ നടപടി എടുക്കണം. അത്തരം  വിവാഹത്തിൽ ഏർപ്പെടുന്നവർക്കും അതിനു ഒത്താശ ചെയ്യുന്നവർക്കും എതിരെ കേസെടുക്കണം.  അത്തരം വിവാഹങ്ങളിൽ  പങ്കെടുത്ത് വിജയിപ്പിക്കുവാൻ വരുന്ന ക്ഷണിതാക്കൾകെതിരെയും “കൂട്ടക്കേസ്“ എടുക്കണം. അത്തരത്തിൽ  ഒരു  സംഭവം   റിപ്പോർട്ട് ചെയ്താൽമതി അത്തരം വിവാഹങ്ങൾ ഏറെയും  നിലയ്ക്കും. ഒരു കല്യാണത്തിനു പങ്കെടുത്ത്  കേസിൽ പ്രതിയാകൻ ആരും തയ്യാറാകില്ല. നിയമം ഉണ്ടായിരുന്നാൽ മാത്രം  പോരാ. അത് നടപ്പിലാക്കാമുള്ള ആർജ്ജവവും കൂടി വേണം. അതിനാകട്ടെ സമൂഹത്തിന്റെ ശക്തമായ പിന്തുണയും വേണം. പ്രായ പൂർത്തിയാകാതെയുള്ള വിവാഹങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ പുതിയ നിയമങ്ങൾ ഉണ്ടാകുകയും വേണം. സത്യത്തിൽ പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സിൽപോലും  വിവാഹം കഴിക്കാൻ വേണ്ട പക്വത എത്തുന്നുല്ല. ആണിനും ഇരുപത്തൊന്നിലൊന്നും പക്വത വരണമെന്നില്ല്ല. എന്നിരുന്നാലും   ഏത് മതത്തിൽ‌പ്പെട്ടവരായാലും ആണിനും പെണ്ണിനും ഒരേ മിനിമം പ്രായം- മിനിമം ഇരുപത് വയസ്സ്- വിവാഹപ്രായമായി നിശ്ചയിക്കണം. പ്രായത്തിന് ഇളയതിനെ കിട്ടാൻ ആൺ പിള്ളേർ ഇരുപത് കഴിഞ്ഞ് അല്പം കൂടി കാത്തിരിക്കട്ടെ! ആണിനൊരു നിയമം പെണ്ണിനൊരു നിയമം എന്നതിൽ സമത്വമില്ല.

Sunday, July 14, 2013

കമ്പിസന്ദേശം നിർത്തലാക്കി

കമ്പിസന്ദേശസേവനം നിർത്തലാക്കി 

അങ്ങനെ കമ്പിയടി നിർത്തി. ഇന്നും കുടേ ഒള്ളാരുന്ന്! 2013 ജൂലായ് 14 ഞായർവരെ. കമ്പിയടി അഥവാ ടെലഗ്രാം സേവനം തപാൽ വകുപ്പ്  അവസാനിപ്പിക്കുന്ന ഇന്നത്തെ ഈദിവസം അവസാനമായി കമ്പിയടിച്ച് ചരിത്രത്തിന്റെ ഭാഗമാകൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ധാരാളം ആളുകൾ വിവിധ തപാലഫീസുകളിൽ എത്തിയത്രേ!  മുമ്പ് നമ്മുടെ തപാൽ വകുപ്പിന്റെ പേരുതന്നെ കമ്പി-തപാൽ വകുപ്പെന്നായിരുന്നു. അങ്ങനെ കമ്പി സന്ദേശം ഇനി  ചരിത്രത്തിന്റെ ഭാഗമാകുകയാണ്.

നമ്മുടെ നാട്ടിൽ തട്ടത്തുമല പോസ്റ്റ് ഓഫീസിൽ കമ്പിയടിക്കാൻ  സൌകര്യമുണ്ടായിരുന്നില്ല. അതിന് അടുത്തുള്ള ടൌണായ കിളീമാനൂരിലെ പ്രധാന പോസ്റ്റ് ഓഫീസിൽ പോകണമായിരുന്നു. ആരെങ്കിലും ആർക്കെങ്കിലും ഇങ്ങോട്ട് കമ്പിയടിച്ചാൽ ആ സന്ദേശം കിളിമാനൂർ പോസ്റ്റ് ഓഫീസ് വഴിയാണ് വന്നു കൊണ്ടിരുന്നതും. അടിയന്തിര കമ്പിസന്ദേശവുമായി കിളിമാനൂർ പോസ്റ്റ് ഓഫീസിൽ നിന്നും സൈക്കിളും ചവിട്ടി തട്ടത്തുമലഭാഗത്തുള്ള  വിലാസക്കാരെ തേടിയെത്തുന്ന പോസ്റ്റുമാന്റെ ചിത്രം  ഇന്നും ഓർമ്മയിലുണ്ട്.

ഒരിക്കൽ എന്റെ ജ്യേഷ്ഠൻ ജവാദ് (വലിയുമ്മയുടെ മകൻ)  മഞ്ഞക്കാമല പിടിച്ച് വളരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ  സ്വന്തം ജ്യേഷ്ഠനായ നൌഷാദ്ക്കയ്ക്ക്  സൌദിയിലേയ്ക്ക് കമ്പിയടിയ്ക്കാൻ പോയത് ഇപ്പോൾ ഓർമ്മിക്കുന്നു.  എന്റെ  മറ്റൊരു വലിയുമ്മയുടെ മകനാണ് (ഈയിടെമരണപ്പെട്ട അദ്ദേഹം പട്ടാളക്കാരനായിരുന്നു) അന്ന്  എന്നെയും കൂട്ടി മെഡിക്കൽ കോളേജിനടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയത്. അദ്ദേഹമാണ് കമ്പിസന്ദേശം അയക്കേണ്ട വാചകവും മേൽവിലാസവും ഒക്കെ പറഞ്ഞുകൊടുത്തത്.

ഏറ്റവും കുറച്ചു വാക്കുകളിലാണല്ലോ കമ്പി സന്ദേശം അയക്കുക. വാക്കൊന്നിന് ഇത്ര രൂപയെന്നായിരുന്നു ചാർജ്. അതുകൊണ്ട് എത്രയും ചുരുങ്ങിയ വാചകങ്ങളിലാണ് കമ്പി സന്ദേശങ്ങൾ  അയച്ചിരുന്നത്.  അന്ന് നമ്മൾ അയച്ച ആ സന്ദേശം  ഇതായിരുന്നു: Javad in serious. come sharp. പക്ഷെ ജവാദ്ക്കയുടെ ജ്യേഷ്ഠന് ആ സമയത്ത് സൌദിയിൽ നിന്ന് വരാനൊന്നും കഴിഞ്ഞില്ല. ഭാഗ്യത്തിന് അന്നുപിന്നെ ഏതാനും ദിവസങ്ങൾ  കഴിഞ്ഞപ്പോൾ ജാവദ്ക്ക അദ്ഭുതകരമായി സുഖം പ്രാപിച്ചുവന്നു. അദ്ദേഹം പിന്നീട് വിവാഹിതനായി ഇപ്പോൾ ഒരു കുട്ടിയുടെ അച്ഛനുമായി കഴിയുന്നു.

തിരുവനന്തപുരത്തേയ്ക്കോ ഗൽഫിലേയ്ക്കോ മറ്റോ ടെലഫോൺ ചെയ്യണമെങ്കിലും നമ്മുടെ നാട്ടുകാർക്ക് അന്നൊക്കെ  കിളിമാനൂരിലെ പ്രധാന പോസ്റ്റ് ഓഫീസിൽ എത്തേണ്ടിയിരുന്നു. തട്ടത്തുമല പോസ്റ്റ് ഓഫീസിൽ ഫോൺ ഉണ്ടായിരുന്നെങ്കിലും ലോക്കൽ കാളുകളേ വിളിക്കാൻ പറ്റിയിരുന്നുള്ളൂ.  ട്രങ്ക്കാൾ ബൂക്ക് ചെയ്ത് വിളിക്കാൻ കിളിമാനൂർ പോസ്റ്റ് ഓഫീസിൽ തന്നെ പോകേണ്ടിയിരുന്നു. അവർ ആറ്റിങ്ങൽ വിളിച്ച് ട്രങ്ക് കാൾ ബൂക്ക് ചെയ്യും. നമുക്ക് ലെയിൻ കിട്ടുമ്പോൾ ചിലപ്പോൾ വൈകുന്നേരമാകും.

തിരുവനന്തപുരത്തേയ്ക്കാണ് കാൾ എങ്കിൽപോലും നമ്മൾ ട്രങ്ക് കാൾ ബൂക്ക് ചെയ്ത് കാത്തിരുന്ന് നമുക്ക് മറുതലയ്ക്കലേയ്ക്ക് ഫോൺ  കണക്ട് ചെയ്ത് കിട്ടുന്ന  സമയം കൊണ്ട്  തിരുവനന്തപുരത്ത് പോയി  കാര്യം   പറയേണ്ട ആളോട് നേരിട്ട്   കാര്യം പറഞ്ഞു മടങ്ങി വരാമായിരുന്നുവെന്നർത്ഥം. ഇനിയിപ്പോൾ എന്നാണാവോ ഇതുപോലെ  ആ ലാൻഡ് ഫോൺസേവനം  അവസാനിപ്പിക്കുന്നത്? എന്നാണാവോ മൊബെയിൽ ഫോൺ സേവനം നിർത്തലാക്കുന്നത്? ഇന്റെർനെറ്റിന്റെയും ബ്ലോഗിന്റെയും ഫെയ്സ് ബുക്കിന്റെയുമൊക്കെ ആയുസ്സ് ഇനിയും എത്രകാലമുണ്ടാകും?കാത്തിരുന്ന് കാണുക!

Wednesday, July 10, 2013

ധനാർത്തിയുടെ രാഷ്ട്രീയഫലങ്ങൾ

ധനാർത്തിയുടെ രാഷ്ട്രീയഫലങ്ങൾ 

ഉമ്മൻ ചാണ്ടിയോ മറ്റാരെങ്കിലുമോ എന്നതല്ല പ്രശ്നം. കേരളത്തിൽ ഒരു മുഖ്യമന്ത്രിയ്ക്ക് ഈ ഗതി വന്നുപോയല്ലോ എന്നതാണ്. രാഷ്ട്രീയ- നേതാക്കൾ  തങ്ങളുടെ രാഷ്ട്രീയവും ഭരണപരവും വ്യക്തിപരവുമായ കാര്യങ്ങളിൽ എത്രകണ്ട് സൂക്ഷ്മത  പുലർത്തേണ്ടതുണ്ട് എന്നതിലേയ്ക്കാണ് സോളാർ തട്ടിപ്പുകേസ് വിരൽ ചൂണ്ടുന്നത്.  കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഏറ്റവും മോശപ്പെട്ട നേതാവായോ കേരളം കണ്ടതിൽ ഏറ്റവും മോശപ്പെട്ട  മുഖ്യമന്ത്രിയായായോ  ഉമ്മൻ ചാണ്ടിയെ ആരും കരുതുന്നതുമെന്നു തോന്നുന്നില്ല. ഉറച്ച മർക്സിസ്റ്റുകാരനായ ഈയുള്ളവനവർകളും  അങ്ങനെ കരുതുന്നില്ല. പക്ഷെ ഒക്കെ സംഭവിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. സംഭവിക്കാൻ പാടില്ലാത്തതൊക്കെ സംഭവിച്ചു. എല്ലാം സിൽബന്ധികൾ കാരണമാണ്. പക്ഷെ സിൽബന്ധികൾ വഴിതെറ്റിക്കാൻ ശ്രമിച്ചാലും  താല്പര്യമില്ലെങ്കിൽ അറിഞ്ഞുകൊണ്ട്  ആവഴി പോകില്ലല്ലോ. അതുകൊണ്ടുതന്നെ സ്വയംകൃതാനർത്ഥങ്ങൾ ബന്ധപ്പെട്ടവരെല്ലാം  അനുഭവിച്ചു തീർക്കുകയേ നിവൃത്തിയുള്ളൂ.

കോൺഗ്രസ്സ് രാഷ്ട്രീയവും ഭരണവും എല്ല്ലാം കാലത്തും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. അതൊന്നും അവർക്ക് അത്ര ഉളുപ്പ് നൽകുന്ന കാര്യങ്ങൾ ഒന്നുമല്ല. പക്ഷെ  ജനാധിപത്യത്തിലെ പ്രതിപക്ഷധർമ്മം നിർവ്വഹിക്കാതിരിക്കുന്നത് നിരുത്തരവാദപരവുമാണ്. ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ ജനകീയപ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടത് ജനാധിപത്യവിശ്വാസികളുടെ കടമയാണ്. നാടൻ ഭാഷയിൽ സമ്പർക്കാ ഗുണാ ദോഷാ കഷണ്ടി എന്നൊരു തമാശ  പറയാറുണ്ട്. മറ്റുള്ളവരുമായുള്ള സമ്പർക്കങ്ങൾകൊണ്ട് ഗുണവും ദോഷവുമുണ്ടാകും എന്നാണ് ഈ നാടൻചൊല്ല് സൂചിപ്പിക്കുന്നത്. കഷണ്ടിയുമായി ആ ചൊല്ല് ബന്ധിപ്പിച്ചതിന്റെ പൊരുൾ എന്താണെന്ന് അറിയില്ല. ചില ആളുകളുമായുള്ള സമ്പർക്കങ്ങൾ സമ്പർക്കപ്പെടുന്ന മറ്റുള്ളവരെക്കൂടി ദുഷിപ്പിക്കും. എന്നാൽ ദുഷിക്കണം എന്നു പറഞ്ഞ് എന്തെങ്കിലും പ്രവർത്തികളിൽ  ഏർപ്പെടുന്നവരല്ല എല്ലാവരും. എന്നാൽ അങ്ങനെയുള്ളവരും ഇല്ലാതില്ല. ഭരണ-രാഷ്ട്രീയ നേതൃത്വത്തിലുള്ളവരോട്  പലതരത്തിലുള്ള ആളുകൾ അടുത്തുകൂടാനും   പലവിധത്തിൽ സ്വാധീനിക്കാനും സ്വന്തം കാര്യങ്ങൾ നേടാനുംമറ്റും  ശ്രമിക്കുമെന്ന് ആരും പറഞ്ഞുകൊടുക്കാതെ തന്നെ സ്വയം എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

പണത്തോടുള്ള അത്യാർത്തികൊണ്ട് നാലും തുനിഞ്ഞ് നല്ലിപ്പുംകെട്ട് ആരെങ്കിലും ഇറങ്ങിയാൽ അവരുമായി ഏതെങ്കിലും തരത്തിൽ ബന്ധം പുലർത്തുന്നവർ കൂടി ഒടുവിൽ കുഴപ്പത്തിലാകും. അതാണ് ഇപ്പോൾ പല കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സോളാർ തട്ടിപ്പിലായാലും സമീപകാലത്തുണ്ടായ മറ്റ് പല കേസുകളായാലും  അതിന്റെയൊക്കെ പിന്നിൽ ധനാർത്തിയുമായി ബന്ധപ്പെട്ട നിഗൂഢതകൾ ഉണ്ട്. രാഷ്ട്രീയ  നേതാക്കൾ പലരും ഇപ്പോൾ പൊതുജനസേവകർ മാത്രമായി ഒതുങ്ങാൻ ഇഷ്ടപ്പെടുന്നില്ല. അവരെല്ലാം പലപല ബിസിനസ്സുകളിലും ഏർപ്പെട്ട് ധനശേഷി വർദ്ധിപ്പിക്കാനും കൂടുതൽ ആർഭാടകരമയ ജീവിതം നയിക്കാനും ശ്രമിക്കുന്നവരാണ്. ഇതാണ് പൊതുരംഗം ഇത്രയേറെ ദുഷിക്കാൻ കാരണം. ചിലരാകട്ടെ സ്വന്തമായി ബിസിനസ്സുകളിൽ ഏർപ്പെടാതെതന്നെ രാഷ്ട്രീയത്തിൽ നിന്നു ലഭിക്കുന്ന സ്ഥാനമാനങ്ങൾ ഉപയോഗപ്പെടുത്തി കൊടിയ അഴിമതികൾ നടത്തി പണമുണ്ടാക്കുന്നു. മുതൽ മുടക്കില്ലാത്ത ബിസിനസ്സ് ആയി  രാഷ്ട്രീയത്തെയും അധികാരത്തെയും  കാണുന്നവരിൽ നിന്നും നമ്മൾ എന്തെങ്കിലും പ്രതീക്ഷിക്ഷിക്കുന്നതേ മണ്ടത്തരം. .

ധനദുർദ്ദേവതയുടെ കുത്തിത്തിരിപ്പുകൾ ഒരു മുതലാളിത്ത സമൂഹത്തിൽ സ്വാഭാവികമാണ്. പണമില്ലെങ്കിൽ മുതലാളിത്ത വ്യവസ്ഥിതിയിൽ ആർക്കും ഒരു വിലയുമില്ലെന്ന സ്ഥിതിയുണ്ട്. നമ്മുടെ രാജ്യം അനുദിനം തനിമുതലാളിത്തത്തിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന  ഒരു രാജ്യമാണ്. ഉല്പാദനത്തിലും വിപണനത്തിലും മാത്രമല്ല  എല്ലാത്തരം കൊടുക്കൽ വാങ്ങലുകളിലും  സാധാരണ ജീവിതത്തിന്റെ എല്ലാ മേഖലകളിലും  കിടമത്സരമുണ്ടാകുക എന്നത് മുതലാളിത്ത വ്യവസ്ഥിതിയിൽ സ്വാഭാവികമാണ്. മുതലാളിത്ത വ്യവസ്ഥിതിയിലെ സാമൂഹ്യ ജീർണ്ണതകളിൽ നിന്നും പൂർണ്ണമായും  വഴിമാറി നടക്കുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ ദുഷ്കരമാണ്. അത് രാഷ്ട്രീയത്തിലും ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലുമെല്ലാം ഉയർന്ന നിലകളിൽ ഉള്ളവരെ ഏറ്റവും എളുപ്പത്തിൽ വഴിതെറ്റിക്കും.

ധനാർത്തിയിൽ അധിഷ്ഠിതമായ പ്രലോഭനങ്ങളെ അതിജീവിച്ചൊരു വ്യക്തിജീവിതവും പൊതു ജീവിതവും മുന്നോട്ട് കൊണ്ടു പോകുക എന്നത്  എല്ലാവരെ സംബന്ധിച്ചും അത്ര എളുപ്പമാകില്ല. എന്തെങ്കിലും തത്വശാസ്ത്രം വിളമ്പി ആരുടെയും തെറ്റുകളെ ന്യായീകരിക്കുകയല്ല ഇവിടെ. ഇവിടെ ജനാധിപത്യവും രാഷ്ട്രീയപ്രസ്ഥാനങ്ങളും തമ്മിൽ അടർത്തി മാറ്റാനാകാത്ത ബന്ധങ്ങളുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്. അവയിൽ ഏറ്റവും പ്രധാനം രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ ഇവിടെ ഭരണത്തിലെയും രാഷ്ട്രീയത്തിലെയും പൊതുജീവിതത്തിലാകെയുമുള്ള അപചയങ്ങൾക്കെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

ഭരണ രംഗത്തും ഉദ്യോഗസ്ഥ രംഗത്തും സ്ഥിരമായ ഒരു മോണിട്ടറിംഗ് ആവശ്യമാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയക്കാർക്കും കോടതികൾക്കും മാധ്യമങ്ങൾക്കും  മാധ്യമങ്ങൾക്കും വലിയ പങ്ക് വഹിക്കുവാനുണ്ട്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ തട്ടിപ്പുകേസുകളും  മറ്റും പുറത്തുകൊണ്ടുവന്നത്  മാധ്യമങ്ങളാണല്ലോ. മാധ്യമങ്ങളുടെ പ്രതിപക്ഷദൃഷ്ടി  സമൂഹത്തിനുമേലുള്ള ഒരു ജാഗ്രതയാണ്. എന്നാൽ രാഷ്ട്രീയപ്രതിപക്ഷമാകട്ടെ അവരുടെ ധർമ്മം നിറവേറ്റുന്നതും   കേവലം ചടങ്ങുപോലെ ആക്കരുത്. ഇവിടെ ഭരണപക്ഷത്ത് ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്ത് പ്രതിപക്ഷത്തുനിന്നും ഒരു പ്രതിപക്ഷദൃഷ്ടി ഉണ്ടാകണം. പാർട്ടികളിലെയോ മുന്നണികളിലെയോ ഗ്രൂപ്പ് പ്രവർത്തനങ്ങളെയല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തങ്ങളുടെ പക്ഷത്തിന്റെ ധാർമ്മികവും സദാചാരപരവും മറ്റുമായ ഉത്തരവാദിത്വങ്ങൾ യഥാവിധിയും ദോഷങ്ങളില്ലാതെയും നിർവ്വഹിച്ചുപോരുന്നുണ്ടോ എന്ന അന്വേഷണം സദാ ഉണ്ടാകണം. സ്വന്തം കുടുംബംഗങ്ങളുടെ ജീവിതത്തിൽ ഓരോരുത്തരും പുലർത്തുന്ന ജാഗ്രത പൊതു രംഗത്തുള്ളവർ പൊതുക്കാര്യങ്ങളിലും കാണിക്കണം. മൊത്തത്തിൽ സാമൂഹ്യമായ ഒരു ജാഗ്രത എല്ലാ കാര്യത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ നമ്മുടെ പൊതുരംഗവും ഭരണരംഗവും ഇനിയും ഏറെ ദുഷിച്ചുകൊണ്ടിരിക്കും.

തെറ്റു സംഭവിച്ചവർ അത് പൊതു സമൂഹത്തോട് ഏറ്റുപറഞ്ഞ് മാപ്പിരക്കുകയാണു വേണ്ടത്. പിന്നെ തെറ്റുകളുടെ ധാർമ്മികമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് തങ്ങളുടെ സ്ഥാനമാനങ്ങൾ രാജി വയ്ക്കണമോ തുടരണമോ എന്നതൊക്കെ അവരവരുടെ മനസാക്ഷിക്കനുസരിച്ച് ചെയ്യേണ്ട കാര്യങ്ങളാണ്. ആരും വീണിടം വിദ്യയാക്കുകയോ കിടന്നുരുളുകയോ ചാനൽ ചർച്ചകളിലിരുന്ന് വിയർക്കുകയോ ചെയ്തിട്ടൊന്നും കാര്യമില്ല. ചിലർ കുരുക്കുകളിൽ പെട്ട് വാർത്താ പ്രാധാന്യം നേടുമ്പോൾ മറ്റു പലരും ഇതിനിടയിൽ രക്ഷപ്പെട്ടു പോകുന്നുമുണ്ടാകാം. അറിയുന്നതിനേക്കാൾ എത്രയോ കാണും അറിയാത്തതായി. എല്ലാം പുറത്തുവരില്ലല്ലോ. ഇപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പേർസണൽ സ്റ്റാഫിൽ പെട്ടവരും കുഴപ്പത്തിലായി എന്നതുകൊണ്ട് മറ്റുള്ളവരെല്ലാം പുണ്യാളൻ‌മാരാണെന്നും അർത്ഥമില്ല. ഓരോ കഥകളുടെ ചുരുളഴിയുമ്പോഴാണ് ഓരോരോ വിഗ്രഹങ്ങൾ ഉടഞ്ഞു വീഴുന്നത്. ഇനിയും സൂര്യകിരീടങ്ങൾ ഓരോന്നായി  വീണുടയാതിരിക്കട്ടെ!