Wednesday, August 28, 2013

കളിമണ്ണും പ്രസവവും സദാചാരവും മറ്റും

കളിമണ്ണ്: വേറിട്ടൊരു ചലച്ചിത്രാനുഭവം

വിവാദങ്ങളില്‍ നിന്ന് സംവാദങ്ങളും സംവാദങ്ങളില്‍ നിന്ന് വിവാദങ്ങളും ഉണ്ടാകാം. ചിത്രീകരണം പൂര്‍ത്തിയാകും‌മുമ്പേ വളരെയേറെ വിവാദങ്ങള്‍ ഉണ്ടായ ഒരു ചലച്ചിത്രമാണ് കളിമണ്ണ്. അതുപിന്നെ സംവാദങ്ങളിലേയ്ക്കും മുന്നേറി.സാധാരണ സിനിമയ്ക്ക് പ്രേക്ഷകരെ കിട്ടാനായി ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു പ്രവണത കണ്ടു വരാറുണ്ട്. ഈ സിനിമയില്‍ ഒരു പ്രസവ രംഗം ചിത്രീകരിക്കുന്നു എന്നതിനെ ചൊല്ലിയാണ് വിവാദങ്ങളും സംവാദങ്ങളും ഉണ്ടായത്. അത്രകണ്ട് നിലവാരമൊന്നും പുലര്‍ത്താന്‍ പോകുന്നില്ല എന്ന മുന്‍വിധിയോടെതന്നെയാണ് ഈ ചിത്രം കാണാന്‍ സ്ക്രീനിനുമുന്നിലെത്തിയത്. വലിയ പ്രതീക്ഷവയ്ക്കാതിരുന്നാല്‍ സമയവും ടിക്കറ്റുകാശും നഷ്ടപ്പെട്ടതില്‍ വലിയ നിരാശ തോന്നില്ലല്ല്ലോ. എന്നാല്‍ കളിമണ്ണ് എന്ന വിവാദചലച്ചിത്രം കണ്ടുതുടങ്ങിയതോടെ എന്റെ മുന്‍വിധികള്‍ ശരിയായിരുന്നില്ലാ എന്നു തോന്നി. ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായതല്ല, ഉണ്ടാക്കിയതാണെങ്കില്‍ അത് കച്ചവടതന്ത്രത്തിന്റെതന്നെ ഭാഗമായിരിക്കാം. കലയും കച്ചവടവും തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ ഇപ്പോള്‍ ആരും അത്ര കാര്യമായെടുക്കുന്നുമില്ലല്ലോ. സിനിമ പിടിക്കാന്‍ പണം വേണം. പണം മുടക്കുന്നവര്‍ ആരോ അവര്‍ക്ക് ലാഭം വേണം. അതുകൊണ്ടുതന്നെ കച്ചവട തന്ത്രങ്ങളെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. കച്ചവടം തന്നെ ലക്ഷ്യമെന്നവര്‍ തുറന്നു പ്രഖ്യാപിച്ചാല്‍ ആ വിമര്‍ശനം കുറെക്കൂടി ദുര്‍ബ്ബലമാകും. എന്തായാലും ഈ സിനിമ കാണാതിരുന്നെങ്കില്‍ അതൊരു നഷ്ടമായിപ്പോയേനെ എന്ന് സിനിമയുടെ തുടക്കത്തില്‍ത്തന്നെ തോന്നി. കാബറേ കണ്ടിട്ടല്ല, സിനിമയുടെ ഗതിയെങ്ങോട്ടാണ് എന്ന സൂചന ലഭിച്ചതുകൊണ്ടാണ് അങ്ങനെ തോന്നിയത്.

കളിമണ്ണ് ഒരു വിശ്വോത്തര കലാശില്പമൊന്നുമല്ല. കച്ചവടവും കലാമൂല്യവും വിളക്കിച്ചേര്‍ത്തിരിക്കുന്ന ഒരു ചിത്രം തന്നെ. പ്രസവരംഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഒരു സാധാരണ ചിത്രം. ഇതിന്റെ പ്രമേയം അത്രകണ്ട് പുതുമയുള്ളതല്ല. മുമ്പും ഇതിനോട് സാമ്യമുള്ള പ്രമേയങ്ങള്‍ പലരും കൈകാര്യം ചെയ്തിട്ടുള്ളതാണ്. കണ്ടിറങ്ങി കഥപറയാന്‍ പാകത്തിലുള്ള ഒരു കഥാചിത്രവുമല്ല ഇത്. എന്നാല്‍ ഈ ചിത്രം മറ്റൊന്നിന്റെയും തനിപ്പകര്‍പ്പല്ല. ഇത് വേറിട്ടൊരു അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. മരിച്ചുപോയ ഒരാളില്‍ നിന്ന് ധാതുശേഖരിച്ച് ഗര്‍ഭം ധരിക്കുന്നതും തുടര്‍ന്ന് ആ പ്രസവം ചിത്രീകരികരിച്ച് കാണിക്കുന്നു എന്നതും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സമാനപ്രമേയങ്ങളും കഥാഗതികളുമുള്ള മറ്റ് സിനിമകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളായി. കളിമണ്ണ്‌ മോശപ്പെട്ട ഒരു ചിത്രം എന്നു പറയാനാകില്ല. തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ടത് എന്ന് കരുതാവുന്ന ഒരു ചിത്രത്തെ എങ്ങനെ മോശപ്പെട്ട ചിത്രം എന്നു പറയാനാകും? കഥയ്ക്കും പ്രമേയത്തിനുമപ്പുറം ഇതിലെ രംഗചിത്രീകരണങ്ങളും സംഭാഷണങ്ങളും വളരെ പ്രധാനപ്പെട്ടതാകുന്നു. സിനിമയുടെ ദൃശ്യഭാഷാപരമായ മികവും ഈ ചിത്രത്തില്‍ അത്യന്തം ദര്‍ശിക്കാം. സിനിമ സംവിധായകന്റെ കലയാണെങ്കില്‍ ഇതിന്റെ സംവിധായകന്‍ ബ്ലെസ്സി ഒരു മികച്ച സംവിധായകന്‍ തന്നെ. ശ്വേതാമേനോന്‍ ഏറ്റവും മികച്ച അഭിനേത്രിയാണെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രം. ഒരു പക്ഷെ ഇതില്‍ എഴുത്തുകാരനും സംവിധായകനും (രണ്ടും ബ്ലെസ്സിതന്നെ) ഉദ്ദേശിച്ച നിലയില്‍ ആ കഥാപാത്രമായി മാറാന്‍ ശ്വേതാമേനൊനല്ലാതെ മറ്റാര്‍ക്കും കഴിയുമായിരുന്നില്ലെന്ന് പറയാന്‍ തോന്നുന്ന മികച്ച അഭിനയമാണ് അവര്‍ കാഴ്ചവച്ചിട്ടുള്ളത്.

നായികപ്രാധാന്യമുള്ള ഒരു ചിത്രമാണിത്. എന്നിരുന്നാലും നായകനോ നായികയോ എന്നതിലപ്പുറം ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയമാണ് ഇതില്‍ ശരിക്കും നായകത്വം വഹിക്കുന്നത്. അതായത് വിഷയസംബന്ധിയായ ഒരു സര്‍ഗ്ഗചിത്രം. ഈ സിനിമ ചില നല്ല സന്ദേശങ്ങള്‍ സമൂഹത്തിനു നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ വെറുമൊരു കച്ചവട സിനിമയെന്നോ വെറുമൊരു വിനോദസിനിമയെന്നോ പറഞ്ഞ് ഇതിനെ വിലകുറച്ചുകാണാന്‍ കഴിയില്ല. കലാമൂല്യവും വൈജ്ഞാനികമൂല്യവും കച്ചവട-വിനോദ മൂല്യങ്ങളെക്കാള്‍ പ്രകടമായി കാണാന്‍ കഴിയുന്നതാണ് ഈ ചിത്രം. സിനിമയ്ക്കകത്തും പുറത്തും സംവാദങ്ങള്‍ കൊണ്ട് സമ്പന്നമായതിനാല്‍ ഒരു സര്‍ഗ്ഗാത്മക പരിസരത്തുനിന്നുകൊണ്ട് ഈ ചിത്രം കാണുവാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞു. അതായത് തികച്ചും സചേതനമായ ഒരു സര്‍ഗ്ഗക്കാഴ്ച.
ചില അന്ധവിശ്വാസങ്ങള്‍ ഈ ചിത്രത്തിലൂടെ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സൂര്യന്‍ ചക്രവളത്തിലേയ്ക്ക് താഴ്ന്നിറങ്ങുന്ന സമയത്ത് മനസ്സില്‍ വിചാരിക്കുന്നതെന്തും നടക്കുമെന്ന് സുഹാസിനിയെക്കൊണ്ട് പറയിക്കുന്ന ഒരു രംഗം ഉദാഹരണമാണ്. കൂടാതെ ഒഴിവാക്കാവുന്നതോ കുറച്ചുകൂടി മിതത്വം പാലിക്കാവുന്നതോ ആയിരുന്ന ചില രംഗങ്ങള്‍ ഇതിലുണ്ട്. അതിഭാവുകത്വം അരോചകമായ ചില രംഗങ്ങളുമുണ്ട്. അതൊന്നും ചൂഴ്ന്നെടുക്കുന്നില്ല. അങ്ങനെ ചിലതൊക്കെ ഒഴിച്ചുനിര്‍ത്തിയാല്‍ , ഏത് അളവുകോല്‍ വച്ച് അളന്നാലും ഇത് ശരാശരിയിലും എത്രയോ ഉയര്‍ന്നു നില്‍ക്കുന്ന ചിത്രമായിരിക്കും. എന്നാല്‍ ഈ ചിത്രത്തെ സംബന്ധിച്ച് സംവിധായകനടക്കമുള്ള സംഘാടകരുടെ എല്ലാ അവകാശവാദങ്ങളെയും അതേപടി അംഗീകരിച്ചുകൊടുക്കുവാനുമാകില്ല. അതില്‍ വളരെ പ്രധാനപ്പെട്ടത് ആ പ്രസവരംഗത്തിന്റെ ചിത്രീകരണം സംബന്ധിച്ചുള്ളതാണ്.
സ്വന്തം പ്രസവരംഗം പൂര്‍ണ്ണമായോ ഭാഗീകമായോ ചിത്രീകരിക്കുവാനും പ്രദര്‍ശിപ്പിക്കാമുള്ള സ്വാതന്ത്ര്യം ശ്വേതയ്ക്ക് അനുഭവിക്കാം. ഒരു സ്ത്രീ സ്വന്തം പ്രസവരംഗം തന്റെ ഇഷ്ടപ്രകാരം പ്രദര്‍ശിപ്പിച്ചാല്‍ തകര്‍ന്നുപോകുന്നതൊന്നുമല്ല സദാചാരം. ഇന്റെര്‍നെറ്റില്‍ കണ്ടാലറയ്ക്കുന്ന നിരവധി യൂ-ട്യൂബ് വീഡിയോകള്‍ സുലഭമാണ്. അതൊക്കെവച്ചുനോക്കുമ്പോള്‍ ഒരു പ്രസവരംഗമൊന്നും അശ്ലീലമേ അല്ല. കളിമണ്ണ് എന്ന സിനിമയിലാകട്ടെ പ്രസവരംഗം കാണിച്ചിരിക്കുന്നത് അശ്ലീലമായിട്ടല്ലതാനും. അതിലെ പ്രസവരംഗം ഏതാനും സെക്കന്റുകളില്‍ അവസാനിക്കുന്നതാണ്. പ്രസവാര്‍ത്ഥിയുടെ പ്രസവസമയത്തെ മുഖഭാവങ്ങള്‍ക്കും ശരീരിക ചലനങ്ങള്‍ക്കുമാണ് അതില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. കുഞ്ഞ് പുറത്തേക്കുവരുന്ന രംഗം ഒന്നു മിന്നിമറയുന്നുണ്ടെന്നുമാത്രം. ആ രംഗം ആരെങ്കിലും മറ്റൊരു തരത്തില്‍ ആസ്വദിക്കുമെന്ന് കരുതാനാകില്ല. പ്രസവം സദാചാരവിരുദ്ധവുമല്ല. അതൊരു ജൈവികപ്രക്രിയയാണ്. എന്നാല്‍ ചോദിക്കും ലൈംഗികത ജൈവിക പ്രക്രിയ അല്ലേയെന്ന്. ആണ്. പക്ഷെ ലൈംഗികരംഗങ്ങള്‍ കാമോദ്ദീപകങ്ങളും പല പ്രായത്തിലുള്ളവരെ പലതരത്തില്‍ സ്വാധീനിക്കാനിടയുള്ളതുമാണ്. നമ്മുടെ സദാചാര സങ്കല്പങ്ങള്‍ സര്‍വതന്ത്ര സ്വതന്ത്രമായ ലൈംഗികതയെ അംഗീകരിക്കുന്നുമില്ല. പക്ഷെ പ്രസവം അതല്ലല്ലോ.
 
ഇതൊക്കെയാണെങ്കിലും പ്രസവരംഗം എന്തിനു ചിത്രീകരിക്കുന്നു എന്നത് പ്രസക്തമായ ഒരു ചോദ്യം അല്ലാതാകുന്നില്ല. പ്രസവരംഗങ്ങള്‍ പഠനത്തിനും മറ്റുമായി മുമ്പും സിനിമകളിലും അല്ലാതെയും ചിത്രീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്റെര്‍നെറ്റില്‍ പരതിയാല്‍ ധാരാളം പ്രസവദൃശ്യങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ഒട്ടും മറയില്ലാത്തവതന്നെ. എന്നാല്‍ കളിമണ്ണ്‌ എന്ന സിനിമയില്‍ ആ പ്രസവരംഗം നിമിഷാര്‍ദ്ധങ്ങളുടെ ദൈര്‍ഘ്യം മാത്രമുള്ളതായിരുന്നെങ്കിലും അത് അനിവാര്യമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. തന്റെ ചിത്രത്തില്‍ എന്ത് ചിത്രീകരിക്കണം, എന്ത് ചിത്രീകരിക്കേണ്ടാ എന്നതെല്ലാം ബ്ലെസ്സിയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ മാതൃത്വത്തിന്റെ മഹത്വം ആളുകള്‍ മനസ്സിലാക്കുവാനാണ് പ്രസവരംഗം ചിത്രീകരിച്ചതെന്ന ബ്ലെസ്സിയുടെ അവകാശവാദത്തെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊടുക്കാനാകില്ല. മാതൃത്വത്തിന്റെ മഹത്വം ലോകം അംഗീകരിച്ചിട്ടുള്ളതാണ്. അതിന് പ്രസവരംഗം ചിത്രീകരിച്ചു കാണിക്കേണ്ടതില്ല. ഫോട്ടോയും സിനിമയുമെല്ലാം കണ്ടുപിടിക്കുന്നതിനുമുമ്പും സ്ത്രീയുണ്ട്. പ്രസവമുണ്ട്. മാതൃത്വമുണ്ട്. അതിനു മഹത്വവുമുണ്ട്.
സ്ത്രീയെയും മാതൃത്വത്തെയും ബഹുമാനിക്കാത്ത കുറച്ചാളുകള്‍ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. അത് പ്രസവരംഗം ചിത്രീകരിച്ചുകാണാത്തതുകൊണ്ടല്ല . ദൈവത്തെ ആരും കണ്ടിട്ടല്ലല്ലോ ആളുകള്‍ ദൈവത്തിനു മഹത്വം കല്പിക്കുന്നതും ദൈവത്തില്‍ വിശ്വസിക്കുന്നതും അതുകൊണ്ട് എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞാ‍ലേ അംഗികരിക്കൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കളിമണ്ണ് ഒരു നല്ല ചലച്ചിത്രമാണ്. എന്നാല്‍ അതില്‍ ആ പ്രസവരംഗം അങ്ങനെതന്നെ ചിത്രീകരിക്കുന്നത് അത്രകണ്ട് അനിവാര്യമായിരുന്നുവെന്ന് ചിത്രം കണ്ട എല്ലാവരും അഭിപ്രായപ്പെടുമെന്ന് തോന്നുന്നില്ല. കാരണം കുഞ്ഞ് ജനിച്ച് പുറത്തേയ്ക്ക് വരുന്നത് കാണിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും കളിമണ്ണ് നല്ല ചിത്രമാണ്. അതായത് പ്രസവരംഗം ചിത്രീകരിച്ചു എന്നതുകൊണ്ട് കളിമണ്ണ് ഒരു മോശം ചിത്രം ആകുന്നില്ലാ എന്നതുപോലെതന്നെ പ്രസവരംഗം ചിത്രീകരിച്ചില്ലായിരുന്നെങ്കിലും ഇതൊരു മോശം ചിത്രമാകുമായിരുന്നില്ല.

(ഈ ലേഖനം അക്ഷരം മാസികയിൽ  പ്രസിദ്ധീകരിച്ചിരുന്നു. കമന്റ് അവിടെയും ഇവിടെയും ഇടാം.)

ലിങ്ക്:  http://aksharamonline.com/movies/e-a-sajim-thattathumala/blessy-movie#sthash.fbpwqD9l.dpuf
വിവാദങ്ങളില്‍ നിന്ന് സംവാദങ്ങളും സംവാദങ്ങളില്‍ നിന്ന് വിവാദങ്ങളും ഉണ്ടാകാം. ചിത്രീകരണം പൂര്‍ത്തിയാകും‌മുമ്പേ വളരെയേറെ വിവാദങ്ങള്‍ ഉണ്ടായ ഒരു ചലച്ചിത്രമാണ് കളിമണ്ണ്. അതുപിന്നെ സംവാദങ്ങളിലേയ്ക്കും മുന്നേറി.സാധാരണ സിനിമയ്ക്ക് പ്രേക്ഷകരെ കിട്ടാനായി ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു പ്രവണത കണ്ടു വരാറുണ്ട്. ഈ സിനിമയില്‍ ഒരു പ്രസവ രംഗം ചിത്രീകരിക്കുന്നു എന്നതിനെ ചൊല്ലിയാണ് വിവാദങ്ങളും സംവാദങ്ങളും ഉണ്ടായത്. - See more at: http://aksharamonline.com/movies/e-a-sajim-thattathumala/blessy-movie#sthash.OjzX97s3.dpuf
വിവാദങ്ങളില്‍ നിന്ന് സംവാദങ്ങളും സംവാദങ്ങളില്‍ നിന്ന് വിവാദങ്ങളും ഉണ്ടാകാം. ചിത്രീകരണം പൂര്‍ത്തിയാകും‌മുമ്പേ വളരെയേറെ വിവാദങ്ങള്‍ ഉണ്ടായ ഒരു ചലച്ചിത്രമാണ് കളിമണ്ണ്. അതുപിന്നെ സംവാദങ്ങളിലേയ്ക്കും മുന്നേറി.സാധാരണ സിനിമയ്ക്ക് പ്രേക്ഷകരെ കിട്ടാനായി ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഒരു പ്രവണത കണ്ടു വരാറുണ്ട്. ഈ സിനിമയില്‍ ഒരു പ്രസവ രംഗം ചിത്രീകരിക്കുന്നു എന്നതിനെ ചൊല്ലിയാണ് വിവാദങ്ങളും സംവാദങ്ങളും ഉണ്ടായത്. - See more at: http://aksharamonline.com/movies/e-a-sajim-thattathumala/blessy-movie#sthash.OjzX97s3.dpuf

Thursday, August 22, 2013

നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച്

നരേന്ദ്ര ധാബോല്‍ക്കറെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിക്കുക

മഹാരാഷ്ട്രയിൽ സാമുഹ്യപ്രവർത്തകനും ശാസ്ത്രപ്രചാരകനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ധബോൽക്കറെ  കൊലപ്പെടുത്തിയത് ആരായാലും അത് എന്തിന്റെ പേരിലായാലും അതിൽ  അതിശക്തമായി പ്രതിഷേധിക്കുന്നതോടൊപ്പം ബ്ലോഗിലും ഫെയ്സ് ബൂക്കിലും ഞാൻ പ്രതിഷേധവാരം  ആചരിക്കുന്നു. ഇന്നലെ രാത്രി മുതൽ ഇത് ആരംഭിച്ചു. പ്രതിഷേധ സൂചകമായി ഒരാഴ്ചക്കാലം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പ്രതികരണങ്ങൾ ഇട്ടുകൊണ്ടായിരിക്കും. ഒപ്പം മാനവികത ഉയർത്തിപ്പിടിക്കുന്ന കുറിപ്പുകളും ഇടും.
 
ഇനിയത്തെ  ഇന്ത്യ  ഇങ്ങനെയൊക്കെ ആയിരിക്കുമോ?

മഹരാഷ്ട്രയിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയിരുന്ന സാമൂഹ്യ പ്രവർത്തകനും  ശാസ്ത്ര പ്രചാരകനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ധാബോല്‍ക്കര്‍ 2013 ആഗസ്റ്റ് 19-ന്  കൊല്ലപ്പെട്ടു. 1945 നവംബർ 1നായിരുന്നു ജനനം. അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ  മഹാരാഷ്ട്രയിൽ പൂനെ കേന്ദ്രീകരിച്ച് അദ്ദേഹം  ശക്തമായ പോരാട്ടമാണ് നടത്തിക്കൊണ്ടിരുന്നത്. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള നരേന്ദ്ര ധാബോൽക്കർ  അന്ധവിശ്വാസങ്ങളെ എതിർക്കുന്ന മഹാരാഷ്ട്ര അന്ധശാസ്ത്ര നിർമൂലൻ സമിതിയുടെ നേതാവായിരുന്നു. ബാബ അധാവയുമായി സഹകരിച്ചും പ്രൊഫ. ശ്യാം മാനവിന്റെ അഖിൽ ഭാരതീയ അന്ധശാസ്ത്ര നിർമൂലൻ സമിതിയയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റായും പ്രവർത്തിച്ചു. പുരോഗമനാശയങ്ങളുടെ പ്രചരണത്തിനായി പുറത്തിറക്കുന്ന സാധന എന്ന മാസികയുടെ പത്രാധിപരുമായിരുന്നു. ഇന്ത്യൻ കബഡി ടീം അംഗമായിരുന്നു അദ്ദേഹത്തിന്  മഹാരാഷ്ട്ര സർക്കാരിന്റെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ ശിവ് ഛത്രപതി രാജ്യ ക്രീഡ ജീവൻ ഗൗരവ് പുരസ്‌കാരം  ലഭിച്ചിട്ടുണ്ട്.

അജ്ഞാതരുടെ വെടിയേറ്റാണ് നരേന്ദ്ര ധാബോല്‍ക്കര്‍ മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പൂനെ നഗരത്തിലെ ഓംകാരേശ്വര്‍ മന്ദിറിന് സമീപം ധാബോല്‍ക്കറുടെ ജഡം വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തെ സാസൂണ്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളോട് ശത്രുത പുലർത്തിയിരുന്നവരാണ് കൊലപാതകത്തിനുപിന്നിലെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിൽ അദ്ദേഹത്തിന്റെ വധത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂനെയിൽ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യസംഘടനകളും ബന്ദും വായ്‌മൂടിക്കെട്ടി  പ്രകടനങ്ങളും മറ്റും നടത്തിയിരുന്നു. പർദ്ദയിട്ട സ്ത്രീകൾ പോലും പ്രതിഷേധത്തിനെത്തിയിരുന്നുവെന്നുമാണ് വാർത്തകളീൽനിന്നും മനസ്സിലാകുന്നത്. നരേന്ദ്ര ധാബോൽക്കറുടെ ശവസംസ്കാര ചടങ്ങുകളിൽ  മഹാരാഷ്ട്രാ മുഖ്യ മന്ത്രി പൃഥിരാജ് ചവാൻ പങ്കെടുത്തിരുന്നു.  അദ്ദേഹത്തോടുള്ള ആദര സൂചകമായി അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള ഓർഡിനൻസ് ഉടൻ പുറപ്പെടുവിക്കുമെന്ന് മഹാരാഷ്ട്ര ഗവർണ്മെന്റ് സൂചന നൽകിയിട്ടുണ്ട്. വർഷങ്ങളോളം താമസിപ്പിച്ച ബില്ലാണ് ഇപ്പോ‍ൾ പാസാക്കാൻ ഒരുങ്ങുന്നത്. ഈ നിയമം പാസാക്കണമെന്ന് നരേന്ദ്ര ധാബോൽക്കർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതും  അത് പാസാക്കത്തതിന്റെ പേരിൽ സർക്കാരിനെ ശക്തമായി വിമർശിച്ചുകൊണ്ടിരുന്നതുമാണ്.

നമ്മുടെ രാജ്യത്ത് ശാസ്ത്രപ്രചാരകന്മാർ ആക്രമിക്കപ്പെടുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ കൊല്ലപ്പെട്ട സംഭവങ്ങൾ അത്രകണ്ട് കേട്ട്കേഴ്വിയുള്ളതല്ല. ഇപ്പോൾ അതും സംഭവിച്ചു. എന്നാൽ ഈ സംഭവം നമ്മുടെ മാധ്യമലോകം വേണ്ടത്ര ഗൌരവത്തിലെടുത്തതായി തോന്നുന്നില്ല. നിസ്സാര വാർത്തകൾ പോലും ആഘോഷമാക്കുന്ന മാധ്യമങ്ങൾ ഈ പൈശാചിക സംഭവത്തിന് മതിയായ പ്രാധാന്യം നൽകുകയോ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച് നാമമാത്രമായ വാർത്തകളാണ് പത്രങ്ങളിലും ചാനലുകളിലും വന്നിട്ടുള്ളത്. കൊല്ലപ്പെട്ട നരേന്ദ്ര ധാബോൽക്കർ ഒരു രാഷ്ട്രീയക്കാരനോ മാതാത്മീയ ആചാര്യനോ മറ്റോ ആയിരുന്നെങ്കിൽ  ഇപ്പോൾ  രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമായിരുന്നു. അപലപിക്കുവാനും പ്രതിഷേധിക്കുവാനും നിരവധി സംഘടനകളും നേതാക്കന്മാരും ഉണ്ടാകുമായിരുന്നു. കോൺഗ്രസ്സും സി.പി.ഐ.എമ്മുമടക്കം ഏതാനും പാർട്ടികളും സാമൂഹ്യ-സാംസ്കാരിക സംഘടനകളും  നരേന്ദ്ര ധാബോൽക്കർ കൊല്ലപെട്ട സംഭവത്തെ ശക്തമായി അപലപിച്ചതിനെ കുറച്ചുകാണുന്നില്ല. എന്നാൽ അർഹിക്കുന്ന ഗൌരവം രാജ്യവ്യാപകമായി ഈ സംഭവത്തിനു  ലഭിച്ചിട്ടില്ല. ഇനി  ലഭിക്കുമെന്നും  തോന്നുന്നില്ല.

ലോക ചരിത്രത്തിൽ ശാസ്ത്രകാരന്മാർ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള സംഭവങ്ങൾ നിരവധിയുണ്ട്. പക്ഷെ അതൊക്കെ എത്രയോ പഴക്കമുള്ള കാലത്താണ്. എന്നാൽ ഈ ആധുനിക യുഗത്തിൽ അതും ഒരു മതേതര- ജനാധിപ്യരാജ്യത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ലജ്ജാകരമാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്തെവിടെയും എപ്പോഴും സംഭവിക്കാവുന്ന രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങൾ ഇന്ത്യയിൽ രൂപപ്പെട്ടുതുടങ്ങിയിട്ട് കുറച്ചു നാളായി. മുമ്പ് അത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ പലരും ഭാവിയിലും അത്തരം സംഭവങ്ങൾ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇപ്പോൾ അത്തരം ഉൽക്കണ്ഠകൾ അസ്ഥാനത്തായിരുന്നില്ലെന്ന് തെളിയുന്നു. നരേന്ദ്ര ധാബോൽക്കറുടെ കൊലപാതകവും മറ്റ് പല വാർത്തകളുടെയും കൂട്ടത്തിൽ തേഞ്ഞുമാഞ്ഞു പോകും എന്നേ ഇപ്പോൾ കരുതാനാകുന്നുള്ളൂ. ഒഴുക്കിനെതിരെ നീന്തുന്നവർ എക്കാലത്തും അവഗണിക്കപ്പെട്ടിട്ടേയുള്ളൂ. ആക്രമിക്കപ്പെട്ടിട്ടേയുള്ളൂ. അവർക്കുവേണ്ടി ശബ്ദിക്കാൻ നാവുകളുടെ എണ്ണം കുറവായിരിക്കും. പക്ഷെ ചരിത്രം അതിനു മാപ്പ് നൽകില്ല. നൽകിയ ചരിത്രമില്ല. 

വിശ്വാസികളുടെയും അവിശ്വാസികളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുവാൻ യുക്തിവാദികൾ സദാ മുന്നോട്ട് വരാറുണ്ട്. വിശ്വാസികലെയും അവിശ്വാസികളെയുമെല്ലാം മനുഷ്യരായി കാണുവാനുള്ള വിശാല മനസ്കത അവർക്കുണ്ട്.  പക്ഷെ അവരുടെ കൂട്ടത്തിൽനിന്ന് ഒരാൾ കൊല്ലപ്പെട്ടാൽ പോലും അവർക്കുവേണ്ടി സംസാരിക്കുവാൻ അധികമാരും ഉണ്ടാകാറില്ല. ജനാധിപത്യ അവകാശങ്ങൾ യുക്തിവാദികൾക്കുമെണ്ടെന്ന കാര്യം ആരും പരിഗണിക്കുന്നില്ല. സമൂഹത്തിൽ നിലനിന്ന പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുന്നതിൽ ഒരു നല്ല പങ്ക് വഹിച്ചിട്ടുള്ളവരാണ് യുക്തിവാദികൾ. കേരളത്തിലെ ഭൂതപ്രേതപിശാചുക്കളെ വെറും സങ്കല്പങ്ങൾ എന്നതിപ്പുറം മറ്റൊന്നുമല്ലാതാക്കിയതിൽ യുക്തിവാദികൾക്കുള്ള പങ്ക് ചെറുതല്ല. ഇപ്പോൾ ഭൂത-പ്രേത-പിശാചുകളെക്കുറിച്ച് പറഞ്ഞാൽ കേരളത്തിലെങ്കിലും അത് വെറും തമാശയാണ്. അതുപോലെതന്നെ എത്രയോ “മഹാത്ഭുതങ്ങളുടെ“ ശാസ്ത്രീയ വശങ്ങൾ അവർ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

എ.ടി. കോനൂർ മുതൽക്കിങ്ങോട്ട് ഇടമറുകും പ്രേമാനന്ദും പവനനുംവരെ  കേൾവിപ്പെട്ട പല യുക്തിവാദചിന്തകരും എത്രയോ അന്ധ വിശ്വാസങ്ങൾക്കെതിരെ പ്രചാരണം നടത്തിയിട്ടുള്ളവരാണ്‌. അവരിൽ പലരും വിവിധ മത ഗ്രന്ഥങ്ങളെ വിമർശിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുള്ളവരാണ്. ക്രിസ്തുവും ക്രിസ്തുവും ജീവിച്ചിരുന്നില്ലെന്ന് പുസ്തകമെഴുതിയ ഇടമറുക് ഖുറാനെതിരെയും ശക്തമായ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. എന്നാൽ അവരെയൊന്നും ആരും കൊന്നിട്ടില്ല. ആ ഗ്രന്ഥങ്ങളൊന്നും ആരും ചുട്ടുകരിച്ചില്ല.  അവയൊക്കെ വായിച്ച് കുറെ പേർ യുക്തിവാദികൾ ആയിരിക്കാം. പക്ഷെ ഒരു മതങ്ങളും ഒലിച്ചുപോയിട്ടുമില്ല. മറിച്ച് മതദൈവാദികളെ എതിർക്കുന്നവരോട് ജനാധിപത്യ മര്യാദകൾ പാലിച്ച് സംവദിയ്ക്കാനും  തങ്ങളുടെ വാദമുഖങ്ങൾ നിരത്തി അവരവരുടെ മതങ്ങളെ പ്രതിരോധിക്കുവാനുമാണ് മതപണ്ഡിതന്മാരടക്കം  ശ്രമിച്ചിട്ടുള്ളത്. അല്ലാതെ ആശയപരമായി എതിർക്കുന്നവരെ കൊല്ലാനല്ല.  യുക്തിവാദവും ഒരു വിശ്വാസമാണ്, അവിശ്വാസമല്ല. ആ വിശ്വാസം വച്ചുപുലർത്തുവാൻ അവർക്കും അവകാശമുണ്ട് എന്ന ബോധം യുക്തിവാദത്തെ എതിർത്തിരുന്ന മതപണ്ഡിതന്മാർക്കുണ്ടായിരുന്നിട്ടുണ്ട്. .

സർഗ്ഗാത്മകമായ  സംവാദങ്ങൾ വിശ്വാസികൾക്ക് മത-ദൈവ കാര്യങ്ങളിലും അവിശ്വാസികൾക്ക് നിർമത-നിരീശ്വരവാദ കാര്യങ്ങളിലും ഉള്ള അറിവുകളെ വിപുലീകരിക്കാനാണ് സഹായിക്കുക. അത്തരം ചർച്ചകൾ മതവിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസങ്ങളെയും യുക്തിവാദികൾക്ക് അവരുടെ വിശ്വാസങ്ങളെയും ദൃഢീകരിക്കുവാനാണ് സഹായിക്കുക. ഇത് വിവരവും പാണ്ഡിത്യവുമുള്ള ഏത് മതാചാര്യന്മാർക്കും യുക്തിവാദാചാര്യന്മാർക്കും ഒരു പോലെ അറിവുള്ളതാണ്. പക്ഷെ ഇപ്പോൾ സ്ഥിതിഗതികൾ ഗുരുതരമായിക്കൊണ്ടിരിക്കുന്നു. ആളെണ്ണത്തിലും ധനശേഷിയിലും ദുർബ്ബലരായതിനാൽ യുക്തിവാദാശയക്കാരെയും ശാസ്ത്ര പ്രചാരകരെയും ആക്രമിച്ചും കൊന്നും ഒടുക്കിക്കളയാനാണ് സർവ്വമതതീവ്രശക്തികളും ശ്രമിച്ചു തുടങ്ങിയിരിക്കുന്നത്. ഇത് മതങ്ങൾക്കുതന്നെ തിരിച്ചടിയാകും എന്നതായിരിക്കും ആത്യന്തിക ഫലം. ക്രിമിനലുകളും മതങ്ങളെക്കുറിച്ച് അല്പജ്ഞാനം മാത്രമുള്ളവരും   മത-ദൈവാദി വിശ്വാസങ്ങളുടെ വക്താക്കളും സംരക്ഷക വേഷക്കാരുമാകുമ്പോൾ സംഭവിക്കുന്ന ദുരന്തമാണിത്. ഇനിയത്തെ ഇന്ത്യ  ഇങ്ങനെയൊക്കെത്തന്നെ   ആയിരിക്കുമോ എന്നതാണ് ഉൽക്കണ്ഠപ്പെടുത്തുന്ന ചോദ്യം! 

Tuesday, August 20, 2013

തിരിച്ചറിഞ്ഞ് തിരുത്തൽ ശക്തികളാകുക

2013 ജൂലായ് ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ പ്രസിദ്ധീകരിച്ചത്

തിരിച്ചറിഞ്ഞ് തിരുത്തൽ ശക്തികളാകുക

അഴിമതി ഒരു മാറാവ്രണമായി  നമ്മുടെ അധികാരകേന്ദ്രങ്ങളെ ഗ്രസ്സിച്ചിരിക്കുന്നു. സാധാരണ ചികിത്സകൊണ്ടൊന്നും ഈ രോഗത്തിന് ഒരു ചെറിയ ആശ്വാസംപോലും നൽകാനാകില്ല. ഭയംപോലും ഭയക്കുന്ന സ്ഥിതിവിശേഷങ്ങളിലൂടെയാണ്  ആ രോഗാവസ്ഥകൾ  പുരോഗമിക്കുന്നത്. പഴുത്ത് പൊട്ടിയൊലിക്കുന്നു. അധികാരകേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി വിജയകരമായി നടത്താവുന്ന അഴിമതികളുടെ പുതിയപുതിയ മേഖലകൾ കണ്ടെത്താനും അത് വിപുലീകരിക്കുവാനുമുള്ള ഗവേഷണബുദ്ധി തെല്ലൊന്നുമല്ല നിഗൂ‍ഢമായി പ്രവർത്തിച്ചുപോരുന്നതെന്ന്  നമ്മെ ഓർമ്മപ്പെടുത്തുന്ന നിരവധി വാർത്തകൾ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. നടുക്കം പോലും നടുങ്ങുന്ന തട്ടിപ്പുവാർത്തകൾ പലതും അപസർപ്പകകഥകളെ വെല്ലുന്നവയാണ്.  തട്ടിപ്പുകൾ ഒരു അംഗീകൃത തൊഴിൽമേഖലയായി കരുതപ്പെടുന്ന നില വന്നിരിക്കുന്നുവെന്നുവേണം കരുതാൻ. സുഖഭോഗതൃഷ്ണയിൽ  ധനദുർമോഹികളായി മാറുന്ന ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയാധികാര കേന്ദ്രങ്ങളും അധോലോകമാഫിയകളുംകൂടി കൈമെയ് മറന്ന് ഒരുമിച്ചു ചേരുമ്പോൾ  മറിയുന്നത് കോടികൾ. അതിലേറെയും ഖജനാവിൽ നിന്ന്!  സർവ്വസദാചാരങ്ങളും കാറ്റിൽ‌പ്പറത്തിയുള്ള ഉന്നതരുടെ  ദുർനടപ്പുകളുടെ കഥകൾകൂടി  ചേരുമ്പോൾ അത്യാവശ്യത്തിനുമപ്പുറം മസാലകളുമായി! എല്ലാത്തരം അഴുക്കുകൾകൊണ്ടും ദുർഗന്ധപൂരിതമാകുന്ന സാമൂഹ്യ-രാഷ്ട്രീയന്തരീക്ഷത്തിൽ നാം മൂക്കുംപൊത്തി ശ്വാസംമുട്ടി ജീവിക്കേണ്ടി വന്നിരിക്കുന്നു.

സുഖഭോഗതൃഷ്ണകളും ധനദുർമോഹവും  നമ്മുടെ സമൂഹത്തെ ഒന്നാകെ ദുഷിപ്പിക്കുമ്പോൾ അതിന്റെ സാധീനം ഉന്നതതലങ്ങളിലേയ്ക്കും കടന്നു ചെല്ലുകയാണ്. ആഗോളവൽക്കരണ കാലഘട്ടത്തിൽ അപകടകരമായ തരത്തിൽ  മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ആളുകളുടെ അഭിരുചികളും കാഴ്ചപ്പാടുകളും നമ്മുടെ സമൂഹത്തെ വളരെ മോശപ്പെട്ട വഴികളിലൂടെയാണ് നയിക്കുന്നത്.  സമൂഹത്തെ കാർന്നുതിന്നുന്ന അഴിമതിയും സാമൂഹ്യതിന്മകളും അസമത്വങ്ങളും എല്ലാം മഹത്വവൽക്കരിക്കപ്പെടുകയാണ്. ഭരണം എന്നാൽ അഴിമതിയെന്നും നേതാവെന്നാൽ മാഫിയയെന്നും ആളുകൾ മനസ്സിലാക്കുന്ന നിലയിൽ ആ വാക്കുകൾക്ക് അർത്ഥവ്യത്യാസമുണ്ടായിരിക്കുന്നു. ഭരണം എന്നതിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ ഭരണനേതാക്കളും ഉൾപ്പെടും. മാഫിയ എന്ന പദം നേതാക്കൾക്കു മാത്രമല്ല, നല്ലൊരു പങ്ക്  ഉദ്യോഗസ്ഥർക്കും ചേരുന്ന പദമാണ്. ജനങ്ങളുടെ തലയിൽ ചവിട്ടിനിന്ന് അവരെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുന്ന ഭരണ-രാഷ്ട്രീയനേതൃത്വങ്ങളെ  പ്രതിരോധിക്കാതെ നിഷ്ക്രിയരും കേവലം കാഴ്ചക്കാരുമായി നിൽക്കുന്നത് പൌരധർമ്മത്തിന് നിരക്കുന്നതല്ലെന്ന് നമ്മൾ സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു. പോരാട്ടത്തിന്റെ വിവിധവഴികൾ തുറക്കേണ്ടിയിരിക്കുന്നു. തിരിയാത്ത ഭൂമിയെ ചവിട്ടിത്തിരിക്കേണ്ടിയിരിക്കുന്നു.

സമ്പത്ത്-അതൊന്നുമാത്രം അന്തസ്സിന്റെ അടയാളമാകുമ്പോൾ മനുഷ്യർ ഏത് വിധത്തിലും പണമുണ്ടാക്കാൻ നോക്കും. അതിനുള്ള ശ്രമത്തിനിടയിൽ തങ്ങൾക്ക് വഴങ്ങുന്നവരെയെല്ലാം അവർ വിധേയരാക്കി മുന്നേറും. അതല്ല്ല, തനിക്കു മുന്നിൽ പ്രതിബന്ധമായി നിൽക്കുന്നവരാണെങ്കിൽ അവരെ ആക്രമിച്ചും കൊന്നും കൊലവിളിച്ചും മുന്നേറാൻ ധനദുർമോഹികൾക്ക് മടിയില്ല. ഭരണക്കാരും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം സൌകര്യാർത്ഥം ഇക്കൂട്ടർക്ക്  സഹായികളായും കൂട്ടു സംരംഭകരായും ഇരുന്നുകൊടുത്ത് നേട്ടങ്ങളുണ്ടാക്കുകയാണ്. ഈ ലോകം എത്തിപ്പെട്ടവരുടേത് മാത്രമാകുന്നു. എത്തിപ്പെട്ടവരെന്നാൽ രാഷ്ട്രീയ-ഭരണരണ രംഗത്തെ   ഉത്തുംഗങ്ങളിൽ എത്തി വിരാജിക്കുന്നവർ! അവരുടെ മുന്നിൽ അവർ മാത്രമേയുള്ളൂ. അവരുടെ സുഖഭോഗലഭ്യതകളുടെ അനന്തസാദ്ധ്യതകളിൽ മാത്രമാണ് അവരുടെ കണ്ണ്. എത്തിപ്പെടുന്നവർക്ക് പിന്നെ തിരിഞ്ഞുനോക്കുമ്പോൾ പൊതുസമൂഹം   ഒരു ബാദ്ധ്യതയായിട്ടാണ് അനുഭവപ്പെടുക. ഇവിടെ നാം അടുത്തിടെ വായിച്ചും  കണ്ടും  കേട്ടും അറിഞ്ഞ കൊടിയ അഴിമതികൾ, തട്ടിപ്പുകൾ,  ഉന്നതരുടെ ദുർനടപ്പുകൾ തുടങ്ങിയ സംഭവങ്ങൾ ഒന്നൊന്നായി പേരെടുത്ത് പറയുന്നില്ല. കാരണം അവ എല്ല്ലാവർക്കും അറിയാം. ഒന്നുമാത്രം പറയുന്നു. അധികാര വർഗ്ഗത്തിനും അവർ നയിക്കുകയോ അവരെ നയിക്കുകയോ ചെയ്യുന്ന അധോലോകമാഫിയകൾക്കുമെതിരെ   പൌരസമൂഹം ശക്തമായ ഒരു തിരുത്തൽശക്തിയായി മാറുന്നില്ലെങ്കിൽ ഒരു നല്ല നാളെയെക്കുറിച്ചുള്ള വിദൂരസ്വപ്നങ്ങൾ പോലും വൃഥാവിലാകും!