Saturday, December 28, 2013

ആം ആത്മി പാർട്ടിയുടെ ഡൽഹി വിജയം

 ഡൽഹി നൽകിയ പുതിയപാഠം

ഡൽഹിയിൽ ആം ആത്മി പാർട്ടി അധികാരത്തിലേയ്ക്ക്. അരവിന്ദ് ഗജരിവാ‍ാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. കൂടെ ആറ്‌  മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മനീഷ് സിസോദിയ, സോംനാഥ് ഭാരതി, സൗരവ് ഭരദ്വാജ്, സത്യേന്ദ്രകുമാര്‍ ജെയിന്‍, രാഖി ബിര്‍ള, ഗിരീഷ് സോണി എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഡെല്‍ഹിയുടെ ഏഴാമത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാള്‍. ഡൽഹിയുടെ ചരിത്രത്തിൽ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഇത് പുതിയൊരു അദ്ധ്യായമാണ് തുറന്നിരിക്കുന്നത്.
ഇന്ത്യയിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ചെറുതല്ലാത്ത വെല്ലുവിളിയാണ് ഒരു വർഷം മാത്രം പഴക്കമുള്ള ഈ പുതിയ പാർട്ടി സൃഷ്ടിച്ചിരിക്കുന്നത്. 

ജനലോക്പാൽ ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി രാം ലീലാ മൈതാനത്ത് അന്നാ ഹസാരെയും സംഘവും നടത്തിയ ഗാന്ധിയൻ സമരം നേടിയ ജനപിന്തുണ ശ്രദ്ധാർഹമായിരുന്നു. അതിന്റെ ഒരു തുടർച്ചയെന്നോണമാണ്  പുതിയ പാർട്ടി രൂപീകൃതമായത്. എന്തിന് ചൂൽ തെരഞ്ഞെടുപ്പ് ചിഹ്നമാക്കിയാണ് അവരീ തെരഞ്ഞെടുപ്പ് വിജയം നേടിയത് എന്നതാണ് ഏറെ വിചിത്രം! എന്നാൽ അന്നാ ഹസാരെ രാഷ്ട്രീയ പാർട്ടി രൂപ്പികരണത്തോട്  അനുകൂമായ നിലപാ‍ടിലല്ലായിരുന്നു.ഇപ്പോൾ ഡൽഹിയിലെ അധികാര ലബ്‌ധിയിൽ അദ്ദേഹവും സന്തോഷത്തിലാണ്. പുതിയ  ഭരണം എങ്ങനെയൊക്കെ ആയിരിക്കും  എന്നത് കാത്തിരുന്ന് കാണുക!

കോൺഗ്രസ്സ് പിന്തുണയിലാണ് ഭരണം എന്നൊരു പോരായ്മ ഉണ്ട്. എന്നാൽ മന്ത്രിസഭ ബി.ജെ.പി പിന്തുണയിൽ ആയില്ല എന്നതിൽ ആശ്വാസവുമുണ്ട്. സീറ്റ് കുറഞ്ഞവരുടെ പിന്തുണയാണ് സൌകര്യം എന്നതുകൊണ്ടാകാം. ബി.ജെ.പിയെ വിട്ട് കോൺഗ്രാസ്സിന്റെ പിന്തുണ അവർ  സ്വീകരിച്ചത് എന്ന് കരുതാം.  അല്ലാതെ വർഗ്ഗിയ പാർട്ടികളോടുള്ള സമീപനം ആം ആത്മി പാർട്ടിക്കാർ ഇതുവരെ വേണ്ടവിധം  വെളിപ്പെടുത്തിയതായി അറിയില്ല. ഈ പുതിയ ആം ആത്മി മന്ത്രിസഭയിൽ ദൈവനാമത്തിലല്ലാതെ സത്യ‌പ്രതിജ്ഞചെയ്ത ഒരു മന്ത്രിപോലും ഇല്ലാതെ പോയി എന്നത് അവരോട് അനുഭാവമുള്ള നിർമതരെയും നിരീശ്വരവാദികളെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. എന്തായാലും അവർ നേടിയ തെരഞ്ഞെടുപ്പ് വിജയത്തെ കണ്ടില്ലെന്നു നടിക്കാനോ  അഭിനന്ദിക്കാതിരിക്കാനോ കഴിയില്ല.

ആം ആത്മി പാർട്ടിയുടെ  ഭരണം അവരിൽ വിശ്വാസമർപ്പിച്ച ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമോ എന്നുള്ളതൊക്കെ വേറെ കാര്യം. എന്തായാലും  മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം ഇതൊരു പാഠമാണ്. മാത്രവുമല്ല മറ്റേതോ ഒരു പാർട്ടിയുടെ ഒരു സ്പെയിസിലേയ്ക്കാണ് ആം ആത്മികൾ നുഴഞ്ഞുകയറി അവർ പോലും പ്രതീക്ഷിക്കാത്ത വിജയം  നേടി  അവർതന്നെ സ്വയം ഞെട്ടിയത്. ആ ഒഴിഞ്ഞു കിടന്ന  സ്പെയിസ് സി.പി.ഐ.എമ്മിന്റേതായിരുന്നു എന്നു കരുതുന്നവർ ഉണ്ട്.  സി.പി.ഐ.എമ്മിൽത്തന്നെയുണ്ട് അങ്ങനെ കരുതുന്നവർ. അതുകൊണ്ട് സി.പി.ഐ.എമ്മിനും മറ്റ് ഇടതുപക്ഷപാർട്ടികൾക്ക് കൂടി ഇത് പുതിയചില പാഠങ്ങൾ നൽകുന്നു എന്നു പറയാൻ മടിക്കുന്നില്ല.

എന്നാൽ ആം ആത്മികളുടെയും മറ്റും രൂപത്തിലല്ലാതെ കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലൊഴിച്ച് ചുവപ്പു കൊടിയും പിടിച്ച് സി.പി.ഐ.എമ്മിനോ സി.പി.ഐയ്ക്കോ ഒന്നും ഡൽഹിയിലോ  ഉത്തരേന്ത്യയിലടക്കം മറ്റ് സംസ്ഥാനങ്ങളിലോ ഇതുപോലെ പെട്ടെന്ന്   ജനപിന്തുണ ആർജ്ജിക്കുവാൻ കഴിയുന്ന സാമൂഹ്യ സാഹചര്യങ്ങളല്ല ഉള്ളത്   എന്നത് കാണാതിരിക്കുന്നില്ല. എന്നാൽ ശക്തമായൊരു മതേതര പ്രസ്ഥാനത്തിന്റെയും മുന്നണിയുടെയും സ്പെയിസ് എല്ലാ സംസ്ഥാനങ്ങളിലും ഒഴിഞ്ഞു കിടപ്പുണ്ട്. ആ ഒഴിവിൽ ആരും ഇല്ലാത്തതുകൊണ്ടാണ് ബി.ജെ.പിയ്ക്കും കോൺഗ്രസ്സിനും വിജയിക്കൂവാൻ കഴിയുന്നത്. ആ ഒഴിവ് നികന്നാൽ ബി.ജെ.പി എന്ന അപകടത്തെ കാര്യമായി ദുർബ്ബലപ്പെടുത്താൻ സാധിക്കും  എന്ന് ആം ആത്മികളുടെ ഡൽഹി വിജയം സൂചന നൽകുന്നു.

വർഗ്ഗീയതകൊണ്ടല്ല, കോൺഗ്രസ്സിനു ബദൽ  മറ്റൊന്നില്ലാത്തതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ ബി.ജെ.പി വളർച്ച നേടിയതെന്നു കരുതണം.   അതുകൊണ്ടു ബി.ജെ.പിയുടെ ഹിന്ദു രാഷ്ട്രം നരേന്ദ്രമോഡിയിലൂടെ അത്ര എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിയുന്ന ഒന്നാകില്ല എന്നതും ആശ്വാസകരം തന്നെ. എന്നാൽ മതേതര പ്രസ്ഥാനങ്ങൾ ചിലതെങ്കിലും ആവശ്യം വന്നാൽ തത്വ ദീക്ഷയില്ലാതെ അധികാരത്തിനു വേണ്ടി ബി.ജെ.പിയെ പിന്തുണയ്ക്കും  എന്ന ദുര്യോഗം ഇനിയും സംഭവിക്കാം. എന്തിന് ഈ ആം ആത്മികളെ പോലും ബി.ജെ.പിക്കാർ വശത്താക്കില്ലെന്ന് ആരു കണ്ടു!

ഇപ്പോഴത്തെ ഡൽഹിയിലെ പുതിയ പാഠം ഉൾക്കൊണ്ട് ആം ആത്മികൾ അടക്കം മതേതര പ്രസ്ഥാനങ്ങളുമായി മുഴുവൻ കൈകോർത്ത് വർഗ്ഗീയത എന്ന വിപത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ സ്.പി.ഐ.എമ്മും മറ്റ് ഇടതുപക്ഷ പാർട്ടികളും നേതൃത്വപരമായ പങ്ക് വഹിക്കേണ്ടിയിരിക്കുന്നു.  അഴിമതി ഇല്ലാതാക്കേണ്ടതൂതന്നെ. പക്ഷെ അഴിമതിയേക്കാൾ അപകടം മതരാഷ്ട്രസ്ഥാപനമാണ്. അത് ഹിന്ദു രാഷ്ട്രമായാലും മുസ്ലിം രാഷ്ട്രമായാലും ക്രിസ്തുരാഷ്ട്രമായാലും. മതരാഷ്ട്രം അപകടമാണെന്നതിന് ലോകത്ത് എത്രയോ ഉദാഹരണങ്ങൾ ഉണ്ടുതാനും !

Tuesday, December 17, 2013

രാജഭരണവും ജനാധിപത്യവും

രാജഭരണവും ജനാധിപത്യവും

വിവര ദോഷം പലതരം ഉണ്ടല്ലോ. ചില വിവരദോഷികളും അരാഷ്ട്രീയ വാദികളും  തൊട്ടടുത്തുള്ള ഏതെങ്കിലും പ്രാദേശിക ജന നേതാവിനോടുള്ള വല്ല ദ്വേഷ്യവും കാരണം പറയാറുണ്ട്. ഇവിടെ രാജ ഭരണം വരണം.എങ്കിലേ നാടു നന്നാവൂ എന്നും മറ്റും! രാജ ഭരണം സംബന്ധിച്ച് ചരിത്ര പുസ്തകങ്ങൾ വായിച്ചും പ്രായംചെന്നവർ പറഞ്ഞും നമ്മൾ പലതും മനസിലാക്കിയിട്ടുണ്ട്. അതിലൊന്ന് ഇവിടെ പറയാം. പണ്ട് ചില രാജാക്കൻ‌മാർ ഇന്ന് നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  ചെയ്യും പോലെ  പോലെ ജനസമ്പർക്കത്തിനിറങ്ങും.  പലർക്കും സമ്മാനങ്ങൾ നൽകും. സമ്പർക്കവഴിയിൽ വല്ല സുന്ദരിയെയും കണ്ടു മോഹിച്ചാൽ തിരിച്ച് കൊട്ടാരത്തിൽ പോയിട്ട് കിങ്കരന്മാർപക്ഷം കട്ടിൽ  കൊടുത്തുവിടും. ഈ കട്ടിൽ രാജ കിങ്കരൻ‌മാർ രാജാവിനിഷ്ടപ്പെട്ട സുന്ദരിയുടെ വീട്ടിൽ കൊണ്ടു ചെന്നിടും. താമസം വിനാ രാജാവും കട്ടിലിട്ട വീട്ടിൽ  എത്തും എന്നർത്ഥം. സുന്ദരി ആരുടെ മകളായാലും ഭാര്യയായാലും രാജാവിനു പ്രശ്നമല്ല. രാജാവിന്റെ ഇംഗിതം നടന്നിരിക്കും. ജാതിമത ഭേദമന്യേ ഇത്തരം കട്ടിലിടൽ പരിപാടി ആചരിച്ചിരുന്ന പല രാജാക്കന്മാരും ഉണ്ടായിരുന്നുവത്രേ! എന്നാൽ ഇന്ന്` അത് നടക്കില്ല. ഇന്ന് ഇവിടെ  ജനാധിപത്യ ഭരണമാണ്.

ഉമ്മൻ ചാണ്ടി ജന സമ്പർക്കപരിപാടി നടത്തും. എൽ.ഡി.എഫ് കരിങ്കൊടി കാണിയ്ക്കും. പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യും. (നാണമില്ലാത്തതുകൊണ്ട് ഉമ്മൻ ചാണ്ടി രാജിവയ്ക്കുന്നില്ലെന്നതൊക്കെ വേറേ കാര്യം). ജന സമ്പർക്ക പരിപാടിയും കരിങ്കൊടി പ്രതിഷേധവുമൊക്കെ അതാതിന്റെ വഴിയ്ക്ക് നടന്നെനും നടന്നില്ലെന്നും ഇരിക്കും. നടന്നാൽ അത് കഴിഞ്ഞ് ഉമ്മൻ ചാണ്ടി സെക്രട്ടറിയേറ്റിലേയ്ക്ക് പോകും. പ്രതിഷേധക്കാർ അവരവരുടെ വീടുകളിലേയ്ക്കും. മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ ചെന്നിട്ട് ജനസമ്പർക്കത്തിനു വന്ന ഒരു പ്രജയുടെയും വീട്ടിലേയ്ക്ക് കിങ്കരന്മാർ പക്ഷം കട്ടിലും കൊടുത്ത്  വിടില്ല. കാരണം ഇത് ജനാധിപത്യ ഭരണമാണ്. രാജാവ് അഥവാ മുഖ്യമന്ത്രി ഇവിടെ അവസാന വാക്കല്ല. പ്രജകളുടെ പ്രതിനിധി മാത്രമാണ്. രാജാവ് (മുഖ്യമന്ത്രി) തന്നെയും ഒരു പ്രജയാണ്. രാജ ഭരണം വരണമെന്ന് വാദിക്കുന്ന അരാഷ്ട്രീയ വാദികൾ ഇനി പറയൂ. ഇവിടെ ജനാധിപത്യം വേണോ? അതോ നിങ്ങളുടെ വീട്ടിലും “രാജകട്ടിൽ വരണോ?“ ( ഈയടുത്ത ദിവസങ്ങളിലെ ചിലരുടെ രാജഭക്തിയും രാജഭരണ വാഴ്ത്തലുകളും ഫെയ്സ് ബൂക്കിലും മറ്റും  വായിച്ചതിന്റെ പ്രതികരണം എന്ന നിലയിൽ എഴുതിപ്പോയതാണ്. ക്ഷമിക്കണമെന്നില്ല)

Monday, December 16, 2013

സമരവിരോധികളുടെ രാഷ്ട്രീയം

 സമരവിരോധികളുടെ രാഷ്ട്രീയം

12-12-2013 വ്യഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിനു മുന്നിൽ നടന്ന എൽ.ഡി.എഫ് ഉപരോധ സമരത്തിന്റെ മുന്നിൽ വന്ന് ഒരു വീട്ടമ്മ കലപിലത്തു. അവർക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധം മാർഗ്ഗതടസ്സം ഉണ്ടായി എന്നാരോപിച്ചാണ് അവർ കലപിലയുണ്ടാക്കിയത്. ഉപരോധത്തിനെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ പോലീസ് തിർത്ത ബാരിക്കേഡ് ആണ് യതാർത്ഥത്തിൽ യാത്രക്കാർക്ക് മാർഗ്ഗതടസ്സം ഉണ്ടാക്കിയത്. അതിൽ എൽ.ഡി.എഫ് നേതാക്കൾ പോലീസിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. മറ്റെന്തോ ദ്വേഷ്യവുമായിട്ടായിരിക്കണം, വീട്ടിൽ നിന്നിറങ്ങിയ ആ സ്ത്രീ സമരസ്ഥലത്തു വന്നപ്പോൾ പെട്ടെന്നുണ്ടായ ദ്വേഷ്യത്തിൽ എന്തൊക്കെയോ പുലമ്പി. വലിയൊരു സംഘടിത പ്രസ്ഥാനത്തിന്റെ സമര മുഖത്തു വന്നു നിന്നാണ് താൻ തട്ടിക്കയറുന്നതെന്നോ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്നോ എന്നൊന്നും അവർ അപ്പോൾ ചിന്തിച്ചിട്ടുണ്ടാകില്ല.

പ്രതികരണം ഇടതുപക്ഷത്തിനും സമരത്തിനും എതിരായതിനാൽ തല്പരകക്ഷികൾ അവസരത്തിനൊത്ത് ഉയർന്നു. മാധ്യമധർമ്മം പൊടുന്നനേ കൊടുമ്പിരിക്കൊണ്ടു. പ്രതിഷേധിച്ചത് സ്ത്രീയായതുകൊണ്ടു പ്രത്യേകിച്ചും! സന്ധ്യ എന്ന ആ സ്ത്രീയ്ക്ക് ഞൊടിയിടയിൽ വീരപരിവേഷം നൽകി. ഭയങ്കര ധീരത! പെൺകരുത്ത്! ഹോ! സഹിക്കാൻ പറ്റുന്നില്ല. ബഹുമാന്യയായ ആ പ്രതിഷേധക്കാരി സ്ത്രീയോട് സിമ്പിൾ ആയ ഒരു ചോദ്യം ചോദിക്കുവാനുണ്ട്. ഇവിടുത്തെ ഏതെങ്കിലും ഹിന്ദു- മുസ്ലിം വർഗ്ഗീയ സംഘടനകളുടെ ( പല പേരുകളുള്ള അവയെ എടുത്ത് പറയേണ്ടല്ലോ) സമര മുഖത്തേയ്ക്കാണെങ്കിൽ ഏതെങ്കിലും ഒരു സ്ത്രീ ഉണിയാർച്ച ചമഞ്ഞ് ഇതുപോലെ  പ്രതികരിക്കാൻ ചെല്ലുമായിരുന്നോ? എങ്കിൽ വിവരം അറിഞ്ഞേനേ! എന്തിന്,  ഏതെങ്കിലും പുരുഷൻ വീരചേകവൻ ചമഞ്ഞ് ഒരു ജനകീയ സമരസ്ഥലത്തു ചെന്ന് ചെനക്കുമോ? ആ ഉപരോധം നടത്തുന്നത് കോൺഗ്രസ്സുകാർ ആയിരുന്നെങ്കിൽക്കൂടി ആ പ്രതിഷേധക്കാരി സ്ത്രീയ്ക്ക് നല്ല പണി കിട്ടിയേനെ!

ഇടതുപക്ഷത്തിന്റെ ജാഥകൾ പല‌പ്പോഴും യാത്രക്കാർ മുറിച്ചു കടക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷെ ഹിന്ദു-മുസ്ലിം വർഗ്ഗീയ സംഘടനകളുടെ ( അവയുടെ പേരിനു ഞാൻ പരസ്യം കൊടുക്കുന്നില) ജാഥകളെ ഒരുത്തനും ഒരുത്തിയും ചെന്ന് മുറിച്ചു കടക്കാൻ ശ്രമിക്കാറില്ല. പേടിച്ച് ഒതുങ്ങി പോകുന്നതു കാണാം. ഇടതുപക്ഷക്കാർ അടുത്ത കാലത്തായി അല്പം ചില ഗന്ധിമാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലരും ദൌർബല്യമായി കരുതി മെക്കിട്ടു കയറാൻ ചെല്ലുന്നുണ്ട്. അത് ഇടതുപക്ഷവും പ്രത്യേകിച്ച് സി.പി.എമ്മും തിരിച്ചറിയുന്നുണ്ട്. ഇത് സി.പി.ഐ.എം അടക്കം ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഗൌരവമായെടുത്താൽ പിന്നെ ആരും വലിയ ആളുചമഞ്ഞ് ചീപ് പബ്ലിസിറ്റിയ്ക്കുവേണ്ടി ഇത്തരം നാടകങ്ങളുമായി ഇറങ്ങില്ല. പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ എന്തോ പാതകമാണെന്ന വിധത്തിലുള്ള പ്രചരണങ്ങൾ കുറെ നാളായി ശക്തിപ്രാപിക്കുന്നുണ്ട്.

ഇവിടെ ഒരു പെണ്ണാളത്തി എൽ.ഡി.എഫ് സമരത്തിനെതിരെ രോഷാകുലയായതിൽ രോമാഞ്ചപുളകിതനായി കൊച്ചിയിലൊരു കൊച്ചു വലിയ മുതലാളി അഞ്ചു ലക്ഷം രൂപാ പ്രോത്സാഹന സമ്മാ‍നം നൽകി! തൊഴിലാളികളുടെ തൊഴിൽ തട്ടിപ്പറിച്ച് സ്വന്തമായി ലോഡിറക്കി നക്കിത്തരം കാട്ടി അതിന്റെ പോട്ടം പിടിച്ച് പരസ്യപ്പെടുത്തി പേരെടുത്ത പുംഗവനാണ്. പിന്നെ വൃക്ക കൊടുത്തും പേരു നില നിർത്തി. പാവങ്ങൾ പലരും ഇവിടെ വൃക്ക ദാനം ചെയ്യുന്നത് അത്രകണ്ട് പരസ്യപ്പെടുന്നില്ല. പണക്കാർ വൃക്ക കൊടുക്കുമ്പോൾ മാത്രമാണ് അത് കേൾവിപ്പെട്ട പുണ്യപ്രവൃത്തിയാകുന്നത്!  ആ പുണ്യപ്രവൃത്തിയെ നിഷ്ഭ്രഭമാക്കാൻ ആവോളമായി കൊച്ചൌസേപ്പിന്റെ ഈ സമര വിരുദ്ധ സന്ദേശം.
വൃക്കദാനത്തേക്കാൾ മഹത്തരമായ ഒരു വിപ്ലവം സൃഷ്ടിച്ചുനെന്ന് ഇനി അദ്ദേഹത്തിന് ആശ്വസിക്കാം. അപഹാസ്യം എന്നല്ലാതെ എന്തു പറയാൻ! !

സ്വന്തം സാഹസിക വ്യവസായത്തിൽ ചെന്നു കളിച്ച് വീണ് കിടപ്പിലായ പയ്യന് ന്യായമായ ചികിത്സാ സഹായം പോലും നൽകാത്തയാളാണ് എൽ.ഡി.എഫിന്റെ ന്യായമായ സമരത്തിനു ദുഷ്പേരു നൽകാൻ ആരുടെയോ നിയോഗം പോലെ  ചെന്ന പെണ്ണൊരുത്തിയ്ക്ക് അഞ്ച് ലക്ഷം കൊടുത്തത്. വേണ്ടാത്തിടത്ത് കയറി ചൊറിയുന്ന ഒരുതരം മാനസിക രോഗം. കരിങ്കാലിപ്പണി എന്നും പറയാം. ചാള കൊടുത്ത് വാളയല്ല, സ്രാവുതന്നെ വാങ്ങുന്ന പരസ്യ തന്ത്രം!  മുമ്പ് വൃക്ക ദാനം ചെയ്ത കണ്ണൂർ സ്വദേശി ജോർജ്ജിന്  ഈ  വെള്ളപ്പാർക്ക്മുതലാളി അഞ്ചു ലക്ഷം രൂപാ പാരിതോഷികം നൽകിയിരുന്നു.  ആ  അഞ്ചു ലക്ഷം ഇതിനകം ചെലവായി പോയെങ്കിലും ആ തുക തെണ്ടിപ്പിരിച്ചെങ്കിലും തിരിച്ചു നൽകാൻ ജോർജ്ജ് തീരുമാനിച്ചിരിക്കുകയാണ്. ജോർജ്ജിന് ഒരു പൂച്ചെണ്ട്! ജനകീയ സമരങ്ങൾക്കെതിരെ തെറ്റായ സന്ദേശം നൽകുന്ന മൂരാച്ചിനടപടിയിൽ പ്രതിഷേധിച്ചാണ് ജോർജ്ജ് തനിക്ക് ഔസേപ്പ് മുതലാളി നൽകിയ പാരിതോഷികം മടക്കി നൽകുന്നത്.

എൽ.ഡി.എഫ് ആരുടെയും വഴി മുടക്കി സമരം ചെയ്യുന്നില്ല. അഥവാ വഴി മുടങ്ങുന്നുണ്ടെങ്കിൽ അത്തരം സമരം ചെയ്യേണ്ടി വരുന്നതിന്റെ കാരണം എന്തെന്നു ചിന്തിക്കണം. സമരത്തെയല്ല സമര കാരണത്തെയാണ് ചികിത്സിക്കേണ്ടത്. പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ ജനാധിപത്യ രാജ്യത്ത് സ്വാഭാവികമാണ്. അതൊന്നുമില്ലാത്ത സ്ഥലത്ത് ജീവിക്കണമെന്നുള്ളവർ സ്വന്തമായി വല്ല ദ്വീപോ കിട്ടുമെങ്കിൽ പോയി വാടകയ്ക്കെടുത്ത് ജീവിക്കണം. ഇവിടെ സമരങ്ങളും ജാഥകളും റോഡുപരോധങ്ങളും അത്യാവശ്യം ഹർത്താലുകളും ഒക്കെയുണ്ടാകും. അതൊന്നും  ഇഷ്ടപെടാത്തവർ ഇന്ത്യൻ ഭരണഘടനയും അത് പൌരന്മാർക്കു നൽകുന്ന അവകാശങ്ങളും അംഗീകരിക്കാത്തവരാണ്. അവർക്ക് പറ്റിയ രാജ്യം ഇതല്ല. ഇവിടെ ജനകീയ പോരാട്ടങ്ങൾ ഇനിയും തുടരും. ആരൊക്കെ കുരച്ച് തൊണ്ട കീറിയാലും!