Tuesday, July 29, 2014

ചലച്ചിത്രനാമങ്ങൾ

ചലച്ചിത്രനാമങ്ങൾ

മലയാള ചലച്ചിത്രങ്ങൾക്ക് മലയാളം പേരിട്ടില്ലെങ്കിൽ സബ്സിഡികൾ നൽകില്ലെന്ന് ഒരു പ്രഖ്യാപനം വന്നിരിക്കുന്നു‌. സിനിമാ വ്യവസായത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച ഒരു സമിതിയാണത്രേ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രസ്തുത സമിതിയെ പ്രതിനിധീകരിച്ച്  ശ്രീ. പന്തളം സുധാകരനാണ് മാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്.  ഈ പ്രഖ്യാപനം സംഗതി കേട്ടാൽ കൊള്ളാം. മാതൃ‌ഭാഷാസ്നേഹികൾ നല്ലൊരു വിഭാഗം തീർച്ചയായും ഈ ഈ പ്രഖ്യാപനത്തിൽ സന്തോഷിക്കും. സ്വാഗതം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ചും മലയാളസിനിമകളിൽ ആവർത്തിച്ചാവർത്തിച്ച് ഇംഗ്ലീഷ് പേരുകൾ വരുന്നത് അരോചകമായി തോന്നുന്നവർക്ക് ഇതിനെ സ്വാഗതം ചെയ്യാതിരിക്കാനാകില്ല. ഈ പ്രഖ്യാപനം വഴി (പ്രഖ്യാപനമോ ഭീഷണിയോ രണ്ടുതന്നെ ആയാലും)പ്രസ്തുത വിഷയം ഒരു ചർച്ചയാകുകയും മലയാള സിനിമകൾക്ക് അന്യഭാഷാപേരുകൾ ഇടുന്ന പ്രവണതയെ അത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുമെങ്കിൽ അതുനല്ലതുതന്നെ.

പക്ഷെ കേവലം ഭാഷാസ്നേഹത്തിന്റെ പേരിൽ എല്ലാവർക്കും ഈ‌യൊരു നിബന്ധനയോട് യോജിക്കുവാൻ കഴിഞ്ഞെന്നു വരില്ല. കാരണം സിനിമയുടെ പ്രമേയവുമായി ബന്ധമുള്ള ഒരു പേരിടുമ്പോൾ ഈ മാതൃ‌ഭാഷാനിർബന്ധം ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടുണ്ടാക്കും. ചില സിനിമകൾക്ക് പ്രമേയാനുസൃതമായി  മറ്റു ഭാഷയിലുള്ള പേരുകളും ഇടേണ്ടി വരാം. എന്നാൽ മതിയായ കാരണങ്ങളില്ലാതെ മന:പൂർവ്വം സിനിമകൾക്ക്  മറ്റ് ഭാഷാ പേരുകൾ ഇടുന്നത് പ്രോത്സാഹന ജനകമല്ല.  പല നല്ല മലയാള‌പേരുകളും ഒരു സിനിമയ്ക്ക്  അനുയോജ്യമയിരിക്കും എന്നിരിക്കിലും സിനിമയുടെ പ്രമേയവുമായി അധികം ബന്ധമില്ലാത്ത ഇംഗ്ലീഷ് പേരുകൾ ചില സിനിമകൾക്ക് ഇടുന്നുണ്ട്. ഇതിനു ന്യായീകരണമില്ല. ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാൽ പേരും സിനിമയുടെ വിജയവുമായിട്ടൊക്കെ ബന്ധമുണ്ടാകും. ചില മോശം സി‌നിമകൾ പോലും നല്ലൊരു പേരുകൊണ്ട് വിജയം നേടിയേക്കാം.

സിനിമ ഒരു വ്യാവസായിക ഉല്പന്നമാകുമ്പോൾ വില്പനയും ലാഭവുമൊക്കെ അതിന്റെ നിർമ്മാതാക്കൾക്ക് പ്രധാനമാകുന്നു. അതുകൊണ്ട് ഏതു ഭാഷയിൽ പേരിടുന്നു എന്നതിലല്ല, ജനശ്രദ്ധ കിട്ടി സിനിമ ഹിറ്റാകുക എന്നതാകും സിനിമ എടുക്കുന്നവരുടെ താല്പര്യം. ചലച്ചിത്രമേഖല  ഒരു അംഗീകൃത‌വ്യവസായവും തൊഴിൽ മേഖലയും   ഓരോ സിനിമയും  വിൽക്കാൻ വയ്ക്കുന്ന  ഒരു ഉല്പന്നവുമൊക്കെയാണെങ്കിലും ഭാഷയോടുള്ള നിഷേധാതമക സമീപനം അഭിലഷണീയമല്ല എന്ന കാര്യത്തിൽ തർക്കമില്ല.
മാത്രവുമല്ല  കലയും സാഹിത്യവുമായി അഭേദ്യമായി ബന്ധമുള്ള ഒരു ജനകീയ മാധ്യമമാണ് സിനിമ. സിനിമകൾ വെറും കച്ചവടച്ചരക്കുകൾ  മാത്രമല്ല സാഹിത്യശില്പങ്ങൾ കൂടിയാണ്. അതുകൊണ്ടുതന്നെ കേരളത്തെ  പ്രധാനവിപണിയായും  മലയാളികളെ പ്രധാന ഉപഭോക്താക്കളായും കണ്ടുകൊണ്ട് സിനിമ നിർമ്മിക്കുനവർക്ക് മലയള‌ഭാഷയോട് ബാധ്യതയുണ്ട്.

ഇതൊക്കെയണെങ്കിലും  സിനിമയ്ക്ക്  ഏതുഭാഷയിൽ എന്ത് പേരിടണം എന്നത്  സിനിമ എടുക്കുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ കുടി പ്രശ്നമാണ്.  അതുകൊണ്ടുതന്നെ സിനിമയ്ക്കോ മറ്റ് സാഹിത്യസൃഷ്ടികൾക്കോ പേരിടുന്നത്  ഇന്ന ഭാഷയിൽ ആകണം ആയിക്കൂട എന്നു നിഷ്കർഷിക്കുന്നതിൽ സ്വാതന്ത്ര്യ‌നിഷേധം ഉൾച്ചേർന്നിരിക്കുന്നു.  മാത്രവുമല്ല,  മാതൃഭാഷ ഒരു വികാരമാണ്. ആയിരിക്കണം. അല്ലാതെ അത് ആരുടെ മേലും അടിച്ചേല്പിക്കാവുന്നതല്ല. അടിച്ചേല്പിക്കുന്നതുകൊണ്ട് ആരും ഒരു ഭാഷയെ സ്നേഹിക്കാനും പോകുന്നില്ല. അതൊക്കെ അവരവരുടെ ഉള്ളിൽത്തട്ടി ഉണ്ടാകേണ്ടതാണ്. സിനിമ മാത്രമല്ല പല പ്രമുഖ സാഹിത്യകാരൻമാരും അവരുടെ കൃതികൾക്ക് മറ്റു ഭാഷാ തലക്കെട്ടുകൾ നൽകുന്നുണ്ട്. അതുകൊണ്ട് അവരുടെ കൃതികളൊന്നും അവാർഡിനോ മറ്റോ പരിഗണിക്കില്ല എന്ന് ശഠിക്കാനാകുമോ?

ഇതിപ്പോൾ സിനിമകൾക്ക് മാത്രം ഈ നിബന്ധന വയ്ക്കുന്നതെന്തിന് എന്നൊരു ചോദ്യം ഈ സന്ദർഭത്തിൽ ആരെങ്കിലും ഉയർത്തിയാൽ അവരെ കുറ്റം പറയാനാകുമോ    ? നമ്മുടെ സർക്കാർ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പേരുകൾ എല്ലാം ഇംഗ്ലീഷ് അല്ലേ? അതൊക്കെ  മാറ്റിയിട്ടു വേണ്ടേ മറ്റുള്ളവയ്ക്കു‌മേൽ ഭാഷാനിബന്ധന അടിച്ചേല്പിക്കാൻ? എന്തിന് ചലച്ചിത്ര വികസന കോർപ്പറേഷന്റെ അവസാനത്തെ കോർപ്പറേഷൻ എന്ന വാക്ക് ഇംഗ്ലീഷ് അല്ലേ? അത് മാറ്റണ്ടേ? സമിതി എന്നു പോരേ? ചിത്രാഞ്‌ജലി സ്റ്റുഡിയോ ഉണ്ടല്ലോ. സ്റ്റുഡിയോയ്ക്ക് ഇതുവരെ ഒരു ഇംഗ്ലീഷ് കണ്ടെത്തിയോ? സെക്രട്ടറിയേറ്റിനെ സർക്കാർ കാര്യാലയം എന്നും കളക്ട്രേറ്റുകളെ ജില്ലാ കാര്യാലയങ്ങളെന്നും താലൂക്ക് ഓഫീസുകളെ താലൂക്ക് കാര്യാലയങ്ങൾ എന്നും പറയരുതോ? സെക്രട്ടറിയേറ്റ് അസിസ്റ്റന്റുമാരെ സർക്കാർ കാര്യാലയ സഹായികൾ എന്നു പറഞ്ഞുകൂടെ? കളക്ടറെ കരംപിരിവുകാരൻ എന്നു പറഞ്ഞുകൂടേ? ഗ്രാമ പഞ്ചായത്ത് ഓഫീസുകളെ പഞ്ചായത്ത് കാര്യാലയങ്ങൾ എന്നു പറയാം. ബ്ലോക്ക് ഓഫീസുകളെ എന്തു പറയും? മധ്യമ പഞ്ചായത്ത് ഓഫീസുകൾ എന്നോ മറ്റോ പറയണം.

എന്തിന്, ഈ പറയുന്ന മാധ്യമത്തിന് ചലച്ചിത്രം, പടം എന്നൊക്കെ അല്ലാതെ സിനിമ എന്നു പറയുന്നതോ‌? സിനിമ എന്നത് ഇംഗ്ലീഷ് വാക്കല്ലേ? എന്തിനേറെ പറയുന്നു ഈ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തന്നെ അങ്ങ് നിർത്തരുതോ? അതിനുള്ള തന്റേടം ഭരണാധികാരികൾക്ക് ഉണ്ടോ? ഒന്നുകിൽ എല്ലാവരും മലയാളം മീഡിയം പഠിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷ് മീഡിയം പഠിക്കണം. അല്ലാതെ രണ്ടു തരം പൗരൻമാരെ സൃഷ്ടിക്കുന്ന ഈ വിദ്യാഭ്യാസ സമ്പ്രദായം ശരിയല്ലല്ലോ. ഇവിടെ ഇപ്പോൾ  മലയാള സിനിമകൾക്ക് മലയാളം പേരുകൾ തന്നെ ഇടണമെന്നത് ഒരു ആജ്ഞയുടെയോ  ഭീഷണിയുടെയോ നിയമത്തിന്റെയോ  രീതിയിൽ പറയേണ്ടതല്ല. അത് ഒരു അഭ്യർത്ഥനയുടെ രൂപത്തിൽ പറയേണ്ടതാണ്. സിനിമാ മേഖലയെ ഒരു വ്യവസായ മേഖലയായി അംഗീകരിച്ചിരിക്കുന്നതിനാൽ അവിടെ ലാഭമാകും പ്രധാന പ്രചോദനം. അതുകൊണ്ട് സിനിമ എന്ന ഉല്പന്നത്തെ മാർക്കറ്റ് ചെയ്യാൻ പല അടവുകളും അതിന്റെ ഉല്പാദകർ സ്വീകരിക്കും. അതിപ്പോൾ ഇംഗ്ലീഷിൽ പേരിട്ടുകൊണ്ടാണെങ്കിൽ അങ്ങനെ!

ഒരു ചർച്ചാ വിഷയം എന്നനിലയിൽ ഇവിടെ കുറിച്ചതുപോലെ ചില എതിർ വാദങ്ങൾ ഉന്നയിക്കാമെങ്കിലും മലയാള സിനിമയ്ക്ക് മലയാളം പേരുകൾ തന്നെ ഇടുന്നതാണ് നല്ലത്. മലയാളം നമ്മുടെ മാതൃഭാഷയാണ്. അതിന്റെ നില‌നില്പിനും വികാസത്തിനും വേണ്ടി നടത്തുന്ന ശ്രമങ്ങളെ പാടേ നിരാകരിക്കാവുന്നതല്ല. അതുകൊണ്ട് ഇപ്പോൾ നടത്തിയിരിക്കുന്ന ഈ പ്രഖ്യാപനവും പാടേ അവഗണിക്കാവുന്നതല്ല. ഇത് ചർച്ചെയ്യപ്പെടേണ്ട ഒന്നാണ്. എല്ലാവർക്കും ഈ വിഷയത്തിൽ വാദങ്ങളും എതിർവാദങ്ങളും ക്രിയാത്മകമായ അഭിപ്രായങ്ങളും മുന്നോട്ട് വയ്ക്കാൻ ഈ ചർച്ച സഹായകമാകും. ആകണം. നമ്മുടെ ഭാഷയോടുള്ള സ്നേഹത്തെ മുൻ‌നിർത്തിത്തന്നെയാകണം ഈ ചർച്ചകൾ എന്നു മാത്രം! മലയാള ഭാഷ നില നിന്നാലേ മലയാള സിനിമയ്ക്കും നില നില്പുള്ളൂ എന്ന കാര്യം നമ്മൾ വിസ്മരിക്കരുത് എന്നു പറഞ്ഞുകൊണ്ട് തൽക്കാലം ഈ കുറിപ്പ് ചുരുക്കുന്നു.

Tuesday, July 22, 2014

പ്രവേശനപ്രശ്നങ്ങൾ

പ്രവേശനപ്രശ്നങ്ങൾ

ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയുടെ റിസൾട്ട് പതിവിലും നേരത്തേ വന്നു. അത് അഭിനന്ദനാർഹം തന്നെ. പക്ഷെ അതിന്റെ ഗുണഫലം കുട്ടികൾക്ക് ലഭിച്ചില്ല. പത്താം തരം കഴിഞ്ഞാൽ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും പ്ലസ്-ടു കോഴ്സിനാണ് ചേരുക. എന്നാൽ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഈ കുറിപ്പെഴുതുമ്പോഴും നടന്നിട്ടില്ല. അപേക്ഷ നൽകാനുള്ള തീയതി ജൂൺ പതിനാറിന് അവസാനിച്ചു. ഓൺ ലെയിൻ അപേക്ഷാ സമർപ്പണത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അപേക്ഷാ ഫോമുകൾ ഉടൻ അടിച്ചിറക്കുമെന്ന് പ്രഖ്യാപനം വന്നു. എന്നാൽ സ്കൂളുകളിലൊന്നും പിന്നീട് അച്ചടിച്ച അപേക്ഷാ ഫോമുകൾ വന്നതായി അറിയില്ല. അപേക്ഷാ സമർപ്പണം ഓൺലെയിൽനിൽ മാത്രമേ നടന്നിട്ടുള്ളൂ എന്നാണ് മനസിലാക്കുന്നത്. സി.ബി.എസ്.സി കുട്ടികൾക്കു വേണ്ടിയാണ് പ്രവേശന നടപടികൾ താമസിപ്പിക്കുന്നതെന്ന ഒരാക്ഷേപവും ഉയർന്നു വന്നിരുന്നു.

എന്തായലും ജൂൺ പകുതി കഴിഞ്ഞിട്ടും പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടില്ല. സാധാരണ ജൂലൈ ആദ്യമെങ്കിലും  ക്ലാസ്സ് തുടങ്ങാൻ സാധിച്ചിരുന്നു. ഇത്തവണ ജൂലൈ ആദ്യവരത്തിലൊന്നും ക്ലാസ്സ് തുടങ്ങാൻ കഴിയുമെന്നു തോന്നുന്നില്ല.  കാരണം അപേക്ഷാ സമർപ്പണം പൂർത്തിയായതല്ലാതെ മറ്റ് നടപടികളൊന്നും യഥാസമയം നടക്കുന്നതായി അറിവില്ല. പ്ലസ് വണ്ണിന്  കുട്ടികൾക്ക് ലഭിക്കുന്ന അദ്ധ്യയന ദിവസങ്ങൾ വളരെ ചുരുങ്ങും. വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പു കേടാണിതെന്ന് വിമർശനം സ്വാഭാവികമായും ഉയർന്നു വരുന്നു. 

മറ്റൊരു കാര്യം കാലമിത്രയായിട്ടും പത്താം തരം ജയിക്കുന്ന എല്ലാ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം ലഭിക്കുന്നില്ല എന്നതാണ്. അഡ്മിഷൻ  ലഭിക്കുന്നവരിൽ നല്ലൊരു പങ്കിനും അവരുടെ ഇഷ്ടപ്പെട്ട കോംബിനേഷൻ  കിട്ടാതെയും പോകുന്നു. നാടാകെ പ്ലസ് ടൂ സ്കൂളുകൾ അനുവദിച്ചിട്ടും സ്ഥിതി ഇതാണ്. ഈ വർഷം  പുതിയ പ്ലസ് ടൂ സ്കൂളുകൾ അനുവദിച്ചില്ലെങ്കിലും അഡീഷണൽ ബാച്ചുകൾ അനുവദിക്കാൻ നടപടികൾ ആയിട്ടുണ്ട്. എന്നാൽ പോലും കുറെ കുട്ടികൾക്ക് സ്കൂളിൽ കിട്ടാതെ പോകും. ഏറ്റവും വിചിത്രമായ കാര്യം അഡ്മിഷൻ നടപടികൾ പൂർത്തിയാകുമ്പോൾ കുറെ സീറ്റുകൾ ഫിൽ ആകാതെ കിടക്കുകയും അതേസമയം ധാരാളം കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാതെയും പോകുന്നുവെന്നതാണ്. കാരണം കുട്ടികൾക്ക് പോയി വരാൻ സൌകര്യമുള്ള സ്കൂളുകളിൽ കിട്ടാതെ വരുമ്പോൾ അവർ ഓപ്പൺ സ്കൂളിനെയും പ്രൈവറ്റ് രജിസ്ട്രേഷനെയും ആശ്രയിക്കുന്നു.

ഗതാഗത സൌകര്യമില്ലാത്ത സ്കൂളുകളിലാണ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുക. അത് ആർക്കും പ്രയോജനപ്പെടാതെ പോകുന്നു. എന്നാൽ അധിക ബാച്ചുകളും പുതിയ പ്ലസ്-ടൂ സ്കൂളുകളും തുടങ്ങേണ്ട സ്ഥലങ്ങളിൽ അത് തുടങ്ങുന്നുമില്ല. എന്തിനാണ് അനാവശ്യമായ ദൌർലഭ്യം സൃഷ്ടിച്ച് ഒരു വിഭാഗം കുട്ടികളെ നിരാശപ്പെടുത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. പത്താം തരം ജയിക്കുന്ന എല്ലാകുട്ടികൾക്കും സ്കൂളുകളിൽ പ്ലസ് ‌ടൂവിന്  തുടർന്നു പഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്.  സ്കൂളിൽ കിട്ടുന്നവരും കിട്ടാത്തവരും എന്ന തരം തിരിവിന്റെ ആവശ്യമെന്താണ്? ഗ്രേഡ് കുറഞ്ഞവരിൽ പണക്കാരുടെ മക്കൾ കാശു കൊടുത്ത് എയ്ഡഡ് സ്കൂളുകളിലെ മാനേജുമെന്റ് സീറ്റുകളിലും അൺ എയ്ഡഡ് സ്കൂളികളിലും പഠിക്കും. പാവപ്പെട്ട കുട്ടികളാണ് എങ്ങടവും ഇല്ലാതാകുന്നത്.

ഇതൊക്കെ കേവലം പരിദേവനങ്ങളായി അവതരിപ്പിക്കാം എന്നല്ലാതെ ബന്ധപ്പെട്ട ആരെങ്കിലും ഈ കുറിപ്പ് കാണുമെന്നോ, കണ്ടാൽ തന്നെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്നോ പ്രതീക്ഷിക്കുന്നില്ല. എങ്കിലും കണ്ടാൽ കേട്ടാൽ പറയുക, ഗൌരവമുള്ള കാര്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരിക എന്നിവ പത്രധർമ്മം ആകയാൽ ഇപ്രകാരം കുറിയ്ക്കുന്നു എന്നു മാത്രം. അറിഞ്ഞും അറിയാതെയും ഇതു വായിക്കുന്നവരിൽ നിന്നും ഈ കുറിപ്പിന്റെ സന്ദേശം ബന്ധപ്പെട്ട ആരുടെയെങ്കിലും കാതുകളിൽ ഒരു പക്ഷെ ചെന്നെത്തിയേക്കും എന്ന പ്രതീക്ഷ ഇല്ലാതില്ല. പ്രതീക്ഷകളാണല്ലോ എല്ലാവരുടെയും മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനമേകുന്നത്!

(2014 ജൂൺ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ എഡിറ്റോറിയലായി എഴുതിയത്)