Tuesday, February 17, 2015

വാക്കുകളിലെ പുതുമോഡിയ്ക്ക് ഒരു കൈയ്യടി

വാക്കുകളിലെ പുതുമോഡിയ്ക്ക് ഒരു കൈയ്യടി

പ്രധാന മന്ത്രിയുടെ വാക്കുകളിലെ പുതുമോഡിയ്ക്ക് മറ്റ്  സർവ്വം മറന്ന് ആദ്യം തന്നെ  ഒരു കൈയ്യടി. അങ്ങനെ വഴിയ്ക്കു വാ മോഡിജീ! ഇന്ന് അല്പം മുമ്പ്  ഡൽഹിയിൽ ഒരു ക്രിസ്തീയ വേദിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം ടി.വിയിൽ കണ്ടുകേട്ടു. വാക്കുകളെ വിശ്വസിക്കാമെങ്കിൽ,  വാക്കും പ്രവർത്തിയും ഒത്തുപോകുമെങ്കിൽ തികച്ചും സന്തോഷകരവും സ്വാഗതർഹവുമായ വാക്കുകൾ. ഇന്ത്യ എന്ന മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്കുണ്ടകേണ്ട സഹിഷ്ണുതയും ഉത്തരവാദിത്വവും പക്വതയും  ഉൾക്കൊള്ളുന്ന പ്രസംഗമയിരുന്നു അത്. അദ്ദേഹം വന്ന വഴിയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഇതിനോടു ഘടിപ്പിക്കേണ്ടതില്ല. അത്  വേറെ തന്നെ തുടരാമല്ലോ. കാരണം ഇപ്പോൾ അദ്ദേഹം ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. 

എല്ലാ  മതങ്ങളിലും സത്യമുണ്ടെന്നും എല്ലാവർക്കും ഇഷ്ടപ്പെട്ട വിശ്വാസങ്ങൾ വച്ചു പുലർത്താൻ അവകാശമുണ്ടെന്നും ഇന്ത്യയിൽ രൂപം കൊണ്ട ചില മതങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് വളർന്നിട്ടുണ്ടെന്നും മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും ലോകത്തു തന്നെ മതങ്ങളൂടേ പേരിൽ നടക്കുന്ന ഭിന്നിപ്പുകൾ ഉൾകണ്ഠാ ജനകമാണെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതൽ. അതെല്ലാം വളരെ സുവ്യക്തമായി വളച്ചുകെട്ടില്ലാതെ നല്ല  ലളിതമായ ഇംഗ്ലീഷിൽ അദ്ദേഹം പറഞ്ഞു.  

പക്ഷെ ഒരു വശത്ത് ഇങ്ങനെയൊക്കെ പറയുകയും മറുവശത്തുകൂടി ബി.ജെ.പി എന്ന ലേബലിലല്ലാതെ മറ്റ് സംഘപരിവാറുകളെക്കൊണ്ട് മറിച്ചുള്ള പണികൾ ഇനിയും  ചെയ്യിക്കുമെന്നൊരാശങ്ക ജനങ്ങൾക്കിടയിൽ നിന്നും  അകന്നു പോകില്ല. അതിനി കാത്തിരുന്ന് കാണണം. കാരണം ഭരണഘടനയിൽ നിന്ന് മതേതരം എന്ന വാക്ക് എടുത്തു കളയണം എന്നുതന്നെ അഭിപ്രായമുള്ള സംഘപരിവാറുകളൂടെ  കൂട്ടത്തിൽ ഉള്ള ഒരാളണ്  നമ്മുടെ പ്രധാന മന്ത്രിയും. അദ്ദേഹത്തിന്റെ അധികാര ലബ്ദ്ധിയിൽ എല്ലാ സംഘ പരിവാറുകാർക്കുമുള്ള പങ്കും അവരോടുള്ള   കൂറും നരേന്ദ്ര മോഡിയ്ക്ക് കാണിക്കാതിരിക്കാനാകുമോ എന്നും  ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാകില്ല. അതെല്ലാം തൽക്കാലം അവിടെ നിൽക്കട്ടെ. അതെന്തൊക്കെയാണെങ്കിലും  പരസ്യമായി ഇങ്ങനെയൊരുറപ്പ് പ്രധാന മന്ത്രി എന്ന നിലയിൽ അല്പം വൈകിയാണെങ്കിലും അദ്ദേഹം  നൽകിയത് ആശ്വാസകരം തന്നെ. 

രാജ്യത്തിന്റെ പല ഭാഗത്തും  നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  ഇതല്പം മുമ്പേ പറയേണ്ടതുണ്ടായിരുന്നു എന്നൊരുഭിപ്രായമുണ്ട്. എങ്കിലും അധികം വൈകിയില്ല. ഇത് ഡൽഹിയിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാ‌ജയത്തിൽ നിന്നുണ്ടായ വീണ്ടു വിചാരമായി വിവക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെയണെങ്കിൽ തന്നെ അത് ഒരു തെറ്റല്ല. അനുഭവങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കുന്നത്. നരേന്ദ്ര മോഡിയുടെ   ഔദാര്യമല്ല, ഭരണഘടനാപരമായി ഇന്ത്യയിലെ ജനങ്ങൾക്കുള്ള അവകശങ്ങളെ എടുത്തു പറയുകയാണ്   അദ്ദേഹം ചെയ്തിട്ടുള്ളത് എന്ന നിലയിലും  ഇതിനോട് പ്രതികരിച്ചവർ ഉണ്ട്. എങ്കിൽ എടുത്തു പറഞ്ഞല്ലോ അതു അതന്നെയും വലിയകാര്യം തന്നെയാണ്.

ന്യൂന പക്ഷങ്ങൾക്കും ന്യൂന പക്ഷ  ആരാധനലയങ്ങൾക്കും നേരെ പല അക്രമങ്ങളും നടക്കുന്ന പശ്ചാത്തലത്തിൽ  പ്രധാന മന്ത്രിയുടെ വാക്കുകൾക്ക് ജനം കാതോർക്കുന്നത് സ്വാഭാവികം. .  പ്രത്യേകിച്ചും ഹിന്ദു രാഷ്ട്രസ്ഥാപനാർത്ഥം പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനകളുടെ ഭാഗമായ ബി.ജെ.പി യും സഖ്യകക്ഷികളും   മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന് ഭരണം  നി‌ർവ്വഹിക്കുന്ന കാലത്ത്,   ഇന്ത്യയുടെ ഭരണ ഘടന   ഉ‌റപ്പുനൽകുന്ന പൗരാവകാശങ്ങൾ പ്രധാന മന്ത്രി എടുത്തു പറയുന്നത് ഇന്ത്യയുടെ ജനാധിപത്യം  മതേതരത്വം  മുതലായവ  സംബന്ധിച്ച് ആശങ്കകൾ ഉള്ളവർക്ക് പ്രത്യേകിച്ച് ന്യൂനപക്ഷ  വിഭാഗങ്ങൾക്ക് ആശ്വാസകരമാണ്. അതുകൊണ്ട് പ്രധാന മന്ത്രിയുടെ ഇന്നത്തെ പ്രസംഗത്തിന് സർവ്വം മറന്ന് ഒരു മതേതര കൈയ്യടി! 

Friday, February 13, 2015

ഗാന്ധിജിയുടെ ഘാതകനേക്കാൾ ആരാധനാർഹൻ മോഡി തന്നെ

മഹാത്മാ ഗാന്ധിയുടെ ഘാതകന്റെ പേരിൽ ക്ഷേത്രം പണിയാമെങ്കിൽ നരേന്ദ്ര മോഡിയുടെ പേരിൽ ക്ഷേത്രം പണിയുന്നത് അത്ര തെറ്റൊന്നുമല്ല. നരേന്ദ്രമോഡി സ്വന്തം കൈകൊണ്ട് ആരെയും കൊലപ്പെടുത്തിയിട്ടില്ല. എങ്കിലും മോഡിയുടെ പേരിൽ പണിഞ്ഞ ക്ഷേത്രം പൊളിച്ചു മാറ്റാൻ മോഡി തന്നെ ആവശ്യപ്പെട്ടു. അത് നല്ല കാര്യം. അത് വിവാദം ഉയർന്നതുകൊണ്ടായാലും അല്ലെങ്കിലും. നരേന്ദ്ര മോഡിയുടെ വ്യക്തി സ്വാതന്ത്ര്യം കൂടിയാണ് അത്. അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം വേണോ വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാം. പക്ഷെ ഗോഡ്സെയുടെ പേരിൽ ക്ഷേത്രം പണിയരുതെന്നു പരസ്യമായി പറയാനുള്ള ധൈര്യം മോഡിയ്ക്കുണ്ടാകില്ല. അതു വേറെ കാര്യം.

തന്റെ പേരിൽ അമ്പലം വേണ്ടെന്ന് പറഞ്ഞതിന് നരേന്ദ്ര മോഡിയെ അഭിനന്ദിക്കുമ്പോഴും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മുൻകാലത്തും ഇക്കാലത്തുമുള്ള മറ്റ് പ്രവൃത്തി ദോഷങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളിലും നിലപാടുകളിലും മാറ്റമില്ല. രാഷ്ട്രീയമായ നയങ്ങളോടുമുള്ള എതിർപ്പിൽ വിട്ടു വീഴ്ചയുമില്ല. പക്ഷെ ഇതുമായി ബന്ധപ്പെട്ട് മറ്റ് ചില അഭിപ്രായങ്ങൾ കൂടി പങ്കു വയ്ക്കാനാഗ്രഹിക്കുന്നു.

മനുഷ്യ ദൈവങ്ങളുടെ പേരിൽ പോലും ആശ്രമങ്ങളല്ലാതെ ക്ഷേത്രങ്ങൾ അങ്ങനെ പണിയാറില്ല. തമിഴ് നാട്ടിൽ ചില സിനിമാ നടികളുടെ പേരിൽ ക്ഷേത്രം പണിഞ്ഞിട്ടുള്ളതായി അറിയാം. ആരാധന മൂത്താൽ ചിലർ അതും അതിലപ്പുറവും ചെയ്യും. സിനിമാ നടികളുടെയോ നടന്മാരുടെയോ അല്പത്തം മൂലം അവരുടെ പേരിൽ ക്ഷേത്രം പണിയുന്നതിനെ അവർ എതിർക്കുകയുമില്ല. ജീവിച്ചിരുന്ന പലരുടെയും പേരുകളിൽ ഇവിടെ മുസ്ലിം ക്രൈസ്തവ ആരാധനാലയങ്ങൾ ഉണ്ട്. അത് ഹിന്ദുക്കൾക്കും ആകാം. അത് ആരുടെ പേരിൽ വേണമത് അവരുടെ ആരാധനാ സ്വാതന്ത്ര്യമാണ്. രാമനോ ലക്ഷ്മണനോ രാവണനു തന്നെയോ ക്ഷേത്രം പണിയാം. ഗോഡ്സേയ്ക്ക് ക്ഷേത്രം പണിയുന്നത് പാപമല്ലെങ്കിൽ മോഡിയ്ക്ക് ക്ഷേത്രം പണിയുന്നതും പാപമല്ല.
 
അമ്പലം പണിയാനും പള്ളി പണിയാനും ചർച്ച് പണിയാനും ഇതൊന്നും പണിയാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. അതാണ് മതേതരത്വം. അതുകൊണ്ടുതന്നെ ആരുടെ പേരിൽ ഈ ആരാധനാലയങ്ങൾ പണിയണമെന്നത് അവ പണിയുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് ദൈവങ്ങളുടെ പേരിൽ വേണോ ജീവിച്ചിരിക്കുന്നവരുടെ പരേതരുടെ പേരിൽ വേണമോ എന്നതും പണിയുന്നവരുടെ സ്വാതന്ത്ര്യമാണ്. അതുകൊണ്ടുതന്നെ നരേന്ദ്ര മോഡിയ്ക്ക് സമ്മതമാണെങ്കിൽ അദ്ദേഹത്തിന്റ പേരിലും, തങ്ങളുടെ പേരിൽ ആരാധനാലയം പണിയുന്നതിൽ എതിർപ്പില്ലാത്ത മറ്റ് ആരുടെ പേരിലും അമ്പലമോ പള്ളിയോ ചർച്ചോ ഏതും പണിയാം.

മനുഷ്യ ദൈവങ്ങളെ ആരാധിക്കാമെങ്കിൽ ( ഇതിൽ പലരും ശുദ്ധ ആത്മീയ തട്ടിപ്പുകാർ പോലുമാണ്), അതിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെയും ദൈവങ്ങളായി കാണുന്നതും അവരെ ആരാധിക്കുന്നതും അവരുടെ പേരിൽ ആരാധനാലയങ്ങൾ പണിയുന്നതും അപരാധമൊന്നുമല്ല. അത് രാഷ്ട്രീയക്കാരുടെ പേരിൽ ആയാലും സിനിമാ താരങ്ങളുടെ പേരിലായാലും ആരുടെ പേരിലായാലും. ഈ തരം വിശ്വാസങ്ങൾ ഒന്നുമില്ലാത്ത യുക്തിവാദികൾക്കും ചില സ്വാതന്ത്ര്യങ്ങളൊക്കെയുണ്ട്. ആ പാവങ്ങളെയും ആരും ഓടിച്ചിട്ടടിക്കരുത്. സ്വാതന്ത്ര്യത്തെ പറ്റി പറയുമ്പോൾ എല്ലാം പറയണം. അതുകൊണ്ട് ഇത്രയും പറഞ്ഞെന്നു മാത്രം

Tuesday, February 10, 2015

എ.എ.പിയ്ക്ക് ഒരു റെഡ് സല്യൂട്ട്

എ.എ.പിയ്ക്ക് ഒരു റെഡ് സല്യൂട്ട്! അരവിന്ദ് കെജരിവാളിന് ഒരു കിസ്സ് ഓഫ് ലവ്! ഇത് പ്രത്യാശയുടെ നിമിഷങ്ങൾ. എല്ലാം അവസാനിച്ചുവെന്നാണ് കരുതിയിരുന്നത്. മതേതര കക്ഷികൾക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത് രാജ്യം നേരിടുന്ന അപകടാവസ്ഥകളെ അതിജീവിക്കാൻ കേവലവും വ്യക്തിഗതവുമായ അധികാരക്കൊതികൾ മാറ്റിവച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഡൽഹിയിലെ ഈ തെരഞ്ഞെടുപ്പു ഫലം പ്രചോദനമാകുമെങ്കിൽ ഇതൊരു മഹാവിജയമാകും. ഇല്ലെങ്കിൽ അനഭിമതമായ പല തുടർച്ചകളും ഇനിയും ചരിത്രത്തിന്റെ ഭാഗമാകും. അക്രമത്തിന്റെയോ ഫാസിസത്തിന്റെയോ മാർഗ്ഗമില്ലാതെ തന്നെ ജനാധിപത്യത്തിൽ വലിയ വിജയങ്ങൾ നേടാമെന്നു കൂടി ഡൽഹിയിലെ ആം ആത്മി പാർട്ടിയുടെ വിജയം സൂചന നൽകുന്നു.

Friday, February 6, 2015

മഴ കാറ്റിനോട് പറഞ്ഞത്

മഴ കാറ്റിനോട് പറഞ്ഞത് 

ഇന്നലെ (2015 ഫെബ്രുവരി 5) നിലമേൽ സംസ്കാരയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കപ്പെട്ട കൊല്ലം അയനം നാടകവേദിയുടെ "മഴ കാറ്റിനോട്' പറഞ്ഞത് എന്ന നാടകം കണ്ടു. നാടകം അന്നും ഇന്നും ശക്തമായ ഒരു കലാരൂപമാണ്. അതിനു ജനങ്ങളെ സ്വാധീനിക്കാൻ കുറച്ചൊക്കെ കഴിയും എന്ന് ഇന്നും ഈയുള്ളവൻ വിശ്വസിക്കുന്നു. പ്രോഫഷണൽ ചേരുവകൾ ഉൾച്ചേർത്ത് അവതരിപ്പിച്ചതാണെങ്കിലും മഴ കാറ്റിനോട് പറഞ്ഞത് എന്ന നാടകം സംഭവ ബഹുലമായ  ഒരു ചെറുകഥപോലെ ഹൃദയ സ്പർശിയായിരുന്നു.  അവതരണ മികവുറ്റ  ഇതിന്റെ അരംഗിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!

ഈ നാടകം വർഗ്ഗീയതയ്ക്കെതിരെ ശക്തമായ സന്ദേശം നൽകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയയി ഈയുള്ളവൻ കരുതുന്നത്. ഈ നാടകത്തിന്റെ രചയിതാവ് ഹേമന്ദ് കുമാറിന്റെ സാഹിതീയമായ രചനാ പാടവം ഇതിൽ തെളിഞ്ഞു കാണാം. സംവിധായകൻ, നടീ  നടന്മാർ, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരുടെയൊക്കെ മികവ് കുറച്ചു കാണുന്നില്ലെങ്കിലും നാടക രചയിതാവ് ഈ നാടകത്തെ സംബന്ധിച്ച് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഇങ്ങനെയൊരു കാലിക പ്രസക്തമായ നാടകം അവതരിപ്പിക്കുവാൻ തയ്യാറായ ഈ നാടകത്തിന്റെ മൂലധന നിക്ഷേപകനെയും അഭിനന്ദിക്കാതിരിക്കാൻ വയ്യ. കാരണം ഈ കലോപഹാരത്തെ ലാഭേച്ഛയിൽ നിർമ്മിക്കുന്ന സാധാരണ തട്ടിക്കൂട്ട് പ്രൊഫഷണൽ നാടകങ്ങളുടെ ഗണത്തിൽ പെടുത്താനാകില്ല.

ഈ നാടകത്തിന്  ഏഴ് സംസ്ഥാന അവാർഡുകൾ നേടാനായത് ഒരു അദ്ഭുതമല്ല. ഇത്തരം നാടകങ്ങളിലൂടെ നാടക കല തിരിച്ചു വരണം എന്ന് ആഗ്രഹിച്ചുപോകുകയാണ്. കുറച്ചൊക്കെ നാടകം തിരിച്ചു വന്നു തുടങ്ങുന്നതിന്റെ സൂചനകൾ ഉണ്ട്.  നാടകം, കഥാപ്രസംഗം എന്നീ കലകളിൽ നിന്ന് കേരളീയ സമൂഹം അകന്നു പോയതും നമ്മുടെ നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് ഒരു കാരണമായിട്ടുണ്ട്. ഈ നാടകം ശരിക്കും കാണേണ്ടത് നാടകോപാസകരായ സ്ഥിരം പ്രേക്ഷകർ മാത്രമല്ല; ആരുടെ മനസ്സുകളെയാണോ പരിവർത്തനപ്പെടുത്തേണ്ടത് അവരുടെ കാഴ്ചയാണ് ഈ നാടകം ആവശ്യപ്പെടുന്നത്. കടുത്ത വർഗ്ഗീയവാദികൾ ഈ നാടകം കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്. അക്കൂട്ടരിൽ ഒരാളുടെയെങ്കിലും മനസ്സ് ഇത് നൽകുന്ന സന്ദേശത്താൽ സ്വാധീനിക്കപ്പെട്ടാൽ അത്രയും ആശ്വാസമാകുമായിരുന്നു.

പക്ഷെ വർഗ്ഗീയ വാദികൾ ഒരിക്കലും കലോപാസകർ ആയിരിക്കില്ലല്ലോ. അവർ നാടകത്തിന്റെയെന്നു മാത്രമല്ല മനുഷ്യ മനസ്സുകളെ സംസ്കരിക്കുവാൻ കഴിയുന്ന ഒരു കലാ-സാഹിത്യ രൂപങ്ങളും അവരെ ആകർഷിക്കില്ല. എങ്കിലും  മനുഷ്യ സ്നേഹത്തിലും  മതമൈത്രിയിലും മാനവികതയിലും വിശ്വസിക്കുന്നവർ ഇത്തരം കലോപഹാരങ്ങൾ പരമാവധി ജനങ്ങൾക്കിടയിൽ എത്തിക്കാൻ ശ്രമിക്കുന്നത് മഹത്തായൊരു  രാഷ്ട്രസേവനമയിരിക്കും. പുരോഗമനോന്മുഖമായ ഒരു സാംസ്കാരിക വിപ്ലവത്തിലൂടെ കേരള ജനതയെ സമുദ്ധരിച്ച് നാം മുമ്പേ ആർജ്ജിച്ച  നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമാക്കി വീണ്ടും പരുവപ്പെടുത്തുവാൻ ബോധപൂർവ്വമായിത്തന്നെ  കലാ സാഹിത്യ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടിയിരിക്കുന്നു.

സവിശേഷ കായിക­വിദ്യാലയങ്ങൾ ആരംഭിക്കണം.

സവിശേഷ കായിക­വിദ്യാലയങ്ങൾ ആരംഭിക്കണം.

കേരളത്തിന്റെ കായിക പുരോഗതിയ്ക്കായുള്ള ചില നിർദ്ദേശങ്ങൾ എന്ന നിലയ്ക്കാണ് ഈ കുറിപ്പ് എഴുതുന്നത്. കേരളത്തിന്റെ കായിക പുരോഗതിയ്ക്കും പുതിയ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. സ്വാഭാവികമായും യാദൃശ്ചികമായും ഉയർന്നു വരുന്ന കായിക പ്രതിഭകൾക്കു പുറമെ നാം ബോധപൂർവ്വം പരിശ്രമിച്ച് പരിശീലിപ്പിച്ചെടുക്കുന്ന കായിക പ്രതിഭകളും കൂടി ചേരുമ്പോൾ നല്ലൊരു കായികസമ്പത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാനാകും. ഇതിന് സ്കൂൾതലം മുതൽക്കുള്ള പ്രവർത്തനം ആവശ്യമാണ്. എല്ലാ ജില്ലകളിലും സർവ്വ സൗകര്യങ്ങളോടും താമസ സൗകര്യങ്ങളോടും കൂടിയ വിശാലമായ കായിക സ്കൂളുകൾ സ്ഥാപിക്കണം. ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം സ്കൂളുകൾ ആരംഭിക്കണം.

ആഞ്ചാം ക്ലാസ്സ് മുതൽക്കെങ്കിലും കുട്ടികളെ കായികമായി പരിശീലിപ്പിച്ചു തുടങ്ങിയാലെ അവരെ നല്ല കായിക പ്രതിഭകളായി വളർത്തിയെടുക്കാൻ കഴിയുകയുള്ളൂ. എന്നാൽ ആ പ്രായം മുതൽക്ക് ബോർഡിംഗ് സ്കൂളിൽ നിർത്തി പഠിപ്പിക്കുക അഭികാമ്യമല്ല. അതിനാൽ സാധാരണ സ്കൂളുകളിലെല്ലാം അഞ്ചാം തരം മുതൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക സ്പോർട്സ് ഡിവിഷനുകൾ ഉണ്ടാക്കി അവർക്ക് വിവിധ കളികളിൽ പരിശീലനം നൽകുകയും അവരവരുടെ അഭിരുചികളും കഴിവുകളും വിലയിരുത്തുകയും വേണം. അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകൾകൊണ്ട് സ്പോർട്സിൽ അഭിരുചിയും കഴിവുകളും ഉള്ളവരായി അവരെ മാറ്റണം. അതിനുശേഷം മാനദണ്ഡങ്ങൾക്ക് വിധേയമായി താല്പര്യവും കഴിവും ഉള്ള കുട്ടികളെ കണ്ടെത്തി എട്ടാം തരം മുതൽ ജില്ലാതല സ്പോർട്സ് സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കണം. ഇതിന്റെ ചെ‌ലവ് സർക്കാർ വഹിക്കണം. എന്നാൽ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികളിൽ നിന്ന് ആശാസ്യമായ നിശ്ചിത ഫീസ് ഏർപ്പെടുത്താവുന്നതുമാണ്. എന്നാൽ പട്ടികജാതി പട്ടിക വർഗ്ഗത്തിൽ പെട്ട കുട്ടികൾക്കും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റ് വിഭാഗങ്ങളിലെ കുട്ടികൾക്കും, സമ്പൂർണ്ണമായും സൗജന്യമായിരിക്കണം സ്പോട്സ് സ്കൂളിലെ പഠനം.

എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടൂ വരെ ജില്ലാ സ്പോർട്ട്സ് സ്കൂളുകളിൽ പഠിക്കാൻ ഈ കുട്ടികൾക്ക് അവസരം നൽകണം. ഈ പഠന കാലയളവിൽ പോലീസ് പരിശീലനം, അത്യാവശ്യം സൈനിക മോഡൽ പരിശീലനം എന്നിവയും കുട്ടികൾക്ക് നൽകാവുന്നതാണ്. ഈ സ്കൂളുകളിൽ പഠിച്ചിറങ്ങുന്ന കുട്ടികളെ പോലീസിലും സൈനിക വിഭാഗങ്ങളിലും നിയോഗിക്കപ്പെടുന്നതിന് പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനം നൽകണം. മറ്റ് സാധാരണ പാഠ്യപദ്ധതിയുടെ ഭാഗമായ ശാസ്ത്ര വിഷയങ്ങൾക്കു പുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ നല്ല ആശയ വിനിമയ പാഡവമുള്ളവരായിക്കൂടി ഈ കുട്ടികളെ വളർത്തിയെടുക്കാനുതകും വിധം പാഠ്യ പദ്ധതികൾ ക്രമീകരിക്കണം. വെറും കായിക പഠനം മാത്രമായിരിക്കരുത്, മറ്റ് സ്കൂളുകളിലെ പോലെ എല്ലാ വിഷയങ്ങളും സ്പോർട്സ് സ്കൂളുകളിൽ പഠിപ്പിക്കണം. എന്നാൽ സിലബസ് പഠന ഭാരം ലഘൂകരിക്കും വിധം ആയിരിക്കണം ക്രമീകരിക്കേണ്ടത്. സ്പോർട്സ് സ്കൂളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾ കായികമായും ബുദ്ധിപരമായും ഉയർന്ന നിലവാരം പുലർത്തും വിധമുള്ള ഒരു പാഠ്യ പദ്ധതി അവർക്കായി പ്രത്യേകം തന്നെ തയ്യാറാക്കാവുന്നതാണ്.

പ്ലസ് ടൂ ജയിക്കുന്നതോടെ കുട്ടികൾക്ക് പിന്നെ അവരുടെ ഇഷ്ടാനുസരണം ഉപരിപഠനം തുടരുകയോ മറ്റ് പ്രൊഫഷനുകളിലേയ്ക്ക് പോകുകയോ ചെയ്യാവുന്നതാണ്. എന്നാൽ പോലീസ്, സൈന്യം തുടങ്ങി കായികക്ഷമതാ പരിശീലനം ആവശ്യമുള്ള എല്ലാ ഉദ്യോഗങ്ങൾക്കും സ്പോർട്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് നിശ്ചിത ശതമാനം സംവരണവും മാർക്കിളവും നൽകണം. ഒപ്പം കായികക്ഷമതാ പരീക്ഷകളിൽ നിന്ന് അവരെ ഒഴിവാക്കുകയും വേണം. അതുമല്ലെങ്കിൽ പ്ലസ് ടൂ കഴിയുന്നതോടേ സ്പോർട്സ് സ്കൂളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് മാത്രമായി ടെസ്റ്റ് നടത്തി പോലീസിലേയ്ക്കും സൈന്യത്തിലേയ്ക്കും നിയമനം നടത്താവുന്നതുമാണ്. ഏത് ഉദ്യോഗങ്ങളിലും സ്പോർട്ട്സ്‌സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനകൾ നൽകണം. സ്പോർട്ട്സ് സ്കൂളുകളിൽ നിന്നും പ്ലസ് ടൂ കഴിഞ്ഞവരിൽ ഡിഗ്രി പഠനം പൂർത്തിയാക്കുന്നവർക്ക് എസ്.ഐ ടെസ്റ്റ് മുതലായവയിൽ നിശ്ചിത സംവരണവും മാർക്കിളവും അനുവദിക്കണം. അവർക്ക് എഴുത്തു പരീക്ഷ കഴിഞ്ഞ് കായികക്ഷമതാ പരീക്ഷകളിൽ നിന്ന് ഒഴിവാക്കി നേരിട്ട് നിയമനം നൽകണം. സ്പോർട്സ് സ്കൂളുകളിൽ പഠിച്ച് കായിക ക്ഷമത വികസിപ്പിച്ചിറങ്ങുന്ന കുട്ടി‌കൾക്ക് പിന്നീട് ഒരു ഒരു ഉദ്യോഗത്തിനും കായിക ക്ഷമതാ പരീക്ഷ നടത്തേണ്ട ആവശ്യമില്ല. ഐ.എ.എസ്, ഐ.പി.എസ് പരീക്ഷകളിലും സ്പോർട്ട്സ് സ്കൂളുകളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പ്രിലിമിനറി ടെസ്റ്റ് മുതൽ പ്രത്യേക പരിഗണന നൽകണം. മെഡിക്കൽ- എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളീലും സ്പോർട്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനകൾ നൽകണം.

ഇപ്പോൾ നിലവിലുള്ള സ്പോർട്സ് സ്കൂളുകളിൽ നിന്നും വേറിട്ടതായിരിക്കണം ഇവിടെ പറയുന്ന സ്പോട്സ് സ്കൂളുകൾ. അത്യാവശ്യം സ്പോർട്‌സിൽ താല്പര്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന ചില സാധാരണ സ്പോർട്സ് സ്കൂളുകൾ ഇപ്പോൾ തന്നെയുണ്ട്. എന്നാൽ ഇവിടെ വിഭാവന ചെയ്യുന്ന സ്പോർട്സ് സ്കൂളുകൾ വളരെ ഉയർന്ന നിലവാരത്തിലുള്ളതും വേറി­ട്ടവയുമാണ്. അങ്ങനെ ഭാവിയിൽ സ്പോർട്സ് സ്കൂളുകൾ വഴി ജീവിതത്തിന്റെ സമസ്ത മേഖലകളിലും കായിക ക്ഷമമായ ഒരു തലമുറയുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താനാകും. ഏറ്റവും പ്രധാനമായി സ്പോർട്സ് സ്കൂളുകളിൽ നിന്നും പഠിച്ചു വരുന്നവരിൽ വിവിധ കളികളിൽ ഏറ്റവും മികവു പുലർത്തുന്നവർ ഉൾപ്പെടുന്ന കായിക പ്രതിഭകളുടെ ഒരു ഔദ്യോഗിക ബാങ്ക് തന്നെ സൃഷ്ടിക്കുവാനാകും. സ്പോർട്സ് സ്കൂളുകളിൽ നിന്ന് പരിശീലനം നേടിയിറങ്ങുന്ന മികച്ച കളിക്കാരെ രാജ്യത്തിന്റെ മികച്ച കളിക്കാരായി ഉയർത്തിക്കൊണ്ടു വരാൻ കഴിയും. . അങ്ങനെ നമ്മുടെ രാജ്യത്തിന്റെ കായിക സമ്പത്ത് വർദ്ധിപ്പിക്കാം. അതാണ് അതി‌ന്റെ ഏറ്റവും പ്രധാനമായ ഉദ്ദേശവും.

സ്പോർട്സ് സ്കൂളുകളിൽ പഠി­ച്ചിറങ്ങുന്ന കുട്ടികളിൽ ഒരു വിഭാഗം പോലീസ്, സൈന്യം, അർദ്ധ സൈന്യം തുടങ്ങിയ മേഖലകളിലേയ്ക്കു പോയി രാജ്യത്തെ സേവിക്കും. കുറച്ചുപേർ മറ്റ് വിവിധസ് മേഖലകളിൽ പോയി രാജ്യത്തെ സേവിക്കും. ജീവിത വിജയം നേടും. സ്പോർട്സ് സ്കൂൾ പഠനം കഴിഞ്ഞിറങ്ങുന്നവരിൽ മറ്റൊരു നല്ല പങ്കാകട്ടെ മികച്ച കായിക താരങ്ങളായി രാജ്യത്തിന്റെ കായിക "സേനയുടെ" ഭാഗമാകും. അങ്ങനെ മികച്ച ഒരു കായിക സംസ്ഥാനമായി രാജ്യത്ത് കേരളത്തിന് തല ഉയർത്തി നിൽക്കാം. രാജ്യത്തെ കായിക മേഖലയ്ക്ക് മികച്ച സംഭാവന നൽകുന്ന ഒരു സംസ്ഥാനമായി നമുക്ക് മാറാം. രാജ്യത്തിനു മികച്ച കായിക താരങ്ങളെയും കായിക പ്രതിഭകളെയും സൃഷ്ടിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുൻനിർത്തി നടത്തുന്ന സ്പോർട്സ് സ്കൂളുകൾ വഴി ഈ ലേഖനത്തിലുടനീളം പരാമർശിച്ച മറ്റ് നിരവധി നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാം. പഠിതാക്കൾക്കും അവരിലൂടെ നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനാകെയും!