Saturday, March 28, 2009

ഒരു പാഴ്ശ്രമത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍

കഥ

ഒരു പാഴ്ശ്രമത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍

(അഥവാ ആത്മഹത്യയ്ക്കൊരു ചരമക്കുറിപ്പ്)

1

ഇറയത്തെ മണ്‍ചുമരില്‍ ചിതല്‍പ്പുറ്റിന്റെ ബലത്തില്‍ ഉറച്ചിരിയ്ക്കുന്ന പഴകി തുരുമ്പിച്ച ഘടികാരം അതിന്‍റെ വാര്ദ്ധക്യ സഹജമായ ഇടര്‍ച്ചയോടെ പന്ത്രണ്ടു മണികള്‍ മുഴക്കി. ഇനിയും ഉറങ്ങാത്തവര്‍ക്കുള്ള ഒരു താക്കീത് പോലെയാണ് ആ മണി മുഴക്കം എനിയ്ക്ക് അനുഭവപ്പെട്ടത്. ഇതു ഒരു ദിവസത്തിന്‍റെ അവസാനിയ്ക്കലാണ്. ആംഗലേയ ചുരുക്കെഴുത്തില്‍ പി. എമ്മില്‍ നിന്നും എ. എമ്മിലേയ്ക്കുള്ള സ്വാഭാവികമായ മാറ്റം.

മുത്തശ്ശിയുടെ ചെറുപ്പ കാലത്ത് അടുക്കള ഭാഗത്ത് നിന്ന് മണിയെണ്ണി സമയം അറിയാന്‍ വകയില്‍ ഒരു അനന്തിരവന്‍ മലേഷ്യയില്‍ നിന്നും വന്നപ്പോള്‍ സമ്മാനിച്ചതാണ്‌ ആ ഘടികാരം. ചുമരില്‍ ഉറച്ച ആ പുണ്യ ദിനം തൊട്ട് ഇന്നോളം ഒരിക്കല്‍ പോലും കേടു പറ്റിയിട്ടില്ലാത്ത ഒരു ' ഇലക്ട്രോണിക്സ് സര്‍പ്രൈസ് ' ആണ് അത്. അതിന്‍റെ മണിനാദം എണ്ണി കൊതി തീരാത്തതു കൊണ്ടാകാം തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശി ഇനിയും ഏറെ നാള്‍ ജീവിച്ചിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത്.

ദാരിദ്ര്യത്തിന്റെ തൊണ്ണൂറു സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുത്തശ്ശി ഈ വീട്ടിലെ മറ്റൊരു അല്‍ഭുതമാണ്. ഒപ്പം ഈ വീടിന്റെ നിറവും വെളിച്ചവും. മുത്തശ്ശിയില്ലാത്ത ഈ വീടിന്റെ ശൂന്യതയെക്കുറിച്ചു ചിന്തിയ്ക്കുവാനേ കഴിയില്ല.

പിറ്റേന്ന് പരീക്ഷയ്ക്ക് കുട്ടികള്‍ പഠിയ്ക്കുന്നതു പോലെ ഇറയത്തു വര്‍ത്തമാന പത്രത്തിലെ ചരമക്കോളവും ദര്‍ഘാസ് പരസ്യവും വരെ ആവര്‍ത്തിച്ചു വായിച്ചു മന:പാഠമാക്കുന്ന അച്ഛന് പന്ത്രണ്ടിന്റെ മണിയൊച്ചകള്‍ സമയ ബോധം നല്കി. പേപ്പര്‍ മടക്കി വയ്ക്കുന്നതിന്റെ കല പില ശബ്ദം എനിയ്ക്ക് കേള്‍ക്കാം. ഉണ്ണാനും ഉടുക്കാനും ഇല്ലെങ്കിലും പത്ര പാരായണം പണ്ടേ നിര്‍ബന്ധമുള്ള അച്ഛൻ ഈ അര്‍ദ്ധ രാത്രിയിലും സംതൃപ്തിയോടെ അല്ല പത്രം മടക്കുന്നതെന്ന് ആ കലപിലപ്പ് വ്യക്തമാക്കുന്നുണ്ട്.

ഇനിയും വൈദ്യുതി എത്താത്ത ഒരു അവികസിത ഗ്രാമ മേഖലയില്‍ ആണ് ഈ ഭവനം. ഇവിടെ വെളിച്ചത്തിന് ഇന്നും മണ്ണെണ്ണച്ചിമ്മിനികള്‍ ആണ് ശരണം. മണ്ണെണ്ണപ്പുകയും അതിന്‍റെ ഗന്ധവും ഇഷ്ടമാല്ലാത്തതുകൊണ്ട് മിക്കപ്പോഴും അച്ഛന്‍ മെഴുകു തിരികള്‍ ആണ് ഉപയോഗിയ്ക്കുന്നത്. ഇറയത്തു എരിഞ്ഞു കൊണ്ടിരുന്ന മെഴുകു തിരി ഊതി കെടുത്തി കിടന്ന അച്ഛന്‍ നിദ്രയ്ക്ക് സ്വാഗതം ഓതിക്കഴിഞ്ഞു.

കുറച്ചു മുമ്പേ കിടന്ന് ഉറക്കം പൂണ്ട അമ്മയുടെ കൂര്‍ക്കം വലിയ്ക്കൊപ്പം അച്ഛന്റെ നീട്ടിയുള്ള ശ്വസന ഗീതവും ഉയര്‍ന്നു കേള്‍ക്കുകയായി.

ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ കൂര്‍ക്കം വലികള്‍!

ഇനി മുത്തശ്ശിയ്ക്കു കൂട്ടിരിയ്ക്കുന്ന ആ ചിമ്മിനി വെട്ടം കൂടി അണയുന്നതു വരെ ഞാന്‍ കാത്തു കിടക്കണം.

അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ മുത്തശ്ശി തന്റെ ദന്ത രഹിതമായ വായ്ക്ക് പാകമാക്കാന്‍ വെറ്റിലയും പാക്കും ഇടികല്ലില്‍ വച്ച് ഇടിയ്ക്കുന്നതിന്റെ ശബ്ദം അര്‍ദ്ധരാത്രി പിന്നിടുന്ന ഈ സമയത്തും താളാത്മകമായി ഉയര്‍ന്നു കേള്‍ക്കാം. ഈ വീട്ടില്‍ എന്നും അവസാനം ഉറങ്ങാന്‍ മത്സരിച്ചു ജയിക്കുന്ന മുത്തശ്ശിയുടെ ഉറങ്ങുന്നതിനു മുന്പുള്ള അവസാനത്തെ മുറുക്കിനുള്ള ഒരുക്കം.

ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ ഇടികല്‍ ശബ്ദം!

മുത്തശി കൂര്‍ക്കം വലിയ്ക്കാറില്ല. ഉറക്കത്തില്‍ ഒരു അപ ശബ്ദവും പുറപ്പെടുവിയ്ക്കാറില്ല; അതും ഒരത്ഭുതം!

നിദ്രയില്ലാത്ത നിദ്രകളാണ് തനിയ്ക്കെന്നു മുത്തശ്ശി ഇടയ്ക്കിടെ അവകാശപ്പെടാറുണ്ട്. മുത്തശ്ശന്റെ മരണ ശേഷമുള്ള ഇരുപതിലേറെ വര്‍ഷങ്ങളായി അങ്ങനെയാണത്രേ! എന്നാല്‍ മുത്തശ്ശി വിളക്കു കെടുത്തി കിടന്നു കഴിഞ്ഞാല്‍ പിന്നെ ആ ഉടലില്‍ ജീവന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് പുലര്‍ച്ചെ മാത്രമാണ് എന്ന് എനിയ്ക്ക് അറിയാം. അവരുടെ ചിമ്മിനി വെട്ടത്തിന്റെ ലാഞ്ചന എന്റെ മുറിയോളം എത്തില്ല. എങ്കിലും ഇപ്പോള്‍ മുത്തശ്ശിയും വിളക്ക് കെടുത്തി പായില്‍ തല ചായ്ച്ചു കഴിഞ്ഞെന്നു ചില പതിവു ശബ്ദങ്ങളില്‍നിന്നും എനിയ്ക്ക് ബോദ്ധ്യമായി.

ഏതാണ്ട് രണ്ടു കിലോമീറ്ററിനപ്പുറമുള്ള സിനിമാ ശാലയില്‍ അവസാന പ്രര്‍ശനം കഴിഞ്ഞതിന്റെ സൂചനയായി പഴയ ചില സിനിമാ ഗാനങ്ങള്‍ ഒഴുകിയെത്തി.

ഒരു പക്ഷെ ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ സംഗീതം!

ഇവിടെ നിന്നു കുറച്ചുമാത്രം അകലെ എങ്ങുനിന്നൊ വന്നു താമസിയ്ക്കുന്ന സിനിമാ പ്രേമികളായ ഏതാനും ടാപ്പിങ് തൊഴിലാളികളുണ്ട്. അവര്‍ അവസാന പ്രദര്‍ശനം കഴിഞ്ഞ് നടന്ന് ഇതിനടുത്തുള്ള നടവഴിയേ കടന്നു പോകാറുണ്ട്. കണ്ട സിനിമയെക്കുറിച്ചുള്ള അവരുടെ ഉച്ചത്തിലുള്ള നിരൂപണങ്ങളില്‍നിന്നും അവര്‍ കടന്നു പോകുന്നതു മനസിലാക്കാം. അവര്‍ നടവഴിയരികിലുള്ള ആ താളിമാവും കടന്നുപോകുന്നത് ഉറപ്പു വരുത്തുന്ന ആ സമയം വരെയും ഞാന്‍ കാത്തു കിടക്കണം!

സമയത്തിന് ഒച്ചിന്റെ വേഗതയുമില്ല.

പന്ത്രണ്ടു മുപ്പതിനുള്ള മണികള്‍ ഘടികാരത്തില്‍ എപ്പോഴാണു മുഴങ്ങിയത്? കേട്ടുവോ? ഓര്മ്മയില്ല.

നടവഴിയില്‍ വര്‍ത്തമാനം!

സിനിമ കണ്ടു മടങ്ങുന്ന തൊഴിലാളികള്‍ കണ്ട പടത്തിലെ നായികയുടെ അംഗവിക്ഷേപങ്ങള് നിരൂപണം ചെയ്യുകയാണ്.

ഒരു പക്ഷേ, ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ മനുഷ്യശബ്ദം!

അവരുടെ ശബ്ദം അകന്നകന്നു പോയിക്കഴിഞ്ഞു. ഘടികാരത്തില്‍ ഒരു മണിയുടെ മുഴക്കം.

ഒരുപക്ഷേ , ഞാന്‍ കേള്‍ക്കുന്ന അവസാനത്തെ മണിനാദം!

സമയം ഇനി തികച്ചും സുരക്ഷിതമാണെന്നുള്ളത് തെല്ലു നടുക്കതോടെയാണോ ഞാന്‍ ഓര്‍ത്തത്‌? ഹേയ്; നടുക്കാമോ?എന്തിന്? ധൈര്യപൂര്‍വ്വം ചിന്തിച്ച് എല്ലാം തീരുമാനിച്ച് ഉറപ്പിച്ചതല്ലേ? അത് നടപ്പിലാക്കാന്‍ പോകുന്ന നിമിഷങ്ങള്‍ അനിര്‍വചനീയമായ ഒരു അനുഭൂതിയാണ് എനിയ്ക്ക് നല്കുന്നത്; ഞാന്‍ തീര്‍ച്ചപ്പെടുത്തുന്നു.

നേരത്തെ വിളക്കണച്ച് ഗാഢ നിദ്രയില്‍ ആണ്ടു കഴിഞ്ഞുവെന്നു വീട്ടിലുള്ള മറ്റു മൂന്ന് അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ച ഞാന്‍ കാത്തുകഴിഞ്ഞ സമയം സമാഗതമായിരിയ്ക്കുന്നു.ഇത് എന്റെ സമയമാണ് !നിശ്ശബ്ദവും സുരക്ഷിതവുമായ കറുത്ത രാത്രിയിലെ ഒരു മണി കഴിഞ്ഞുള്ള നിര്‍ണായക നിമിഷങ്ങള്‍!എന്റെ അവസാനത്തെ ചിന്തകള്‍ക്ക് ഞാന്‍ തിരി കൊളുത്തുകയാണ്.

കഴിഞ്ഞ മൂന്ന് രാത്രികളും നിദ്രാവിഹീനങ്ങളായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനവും അവസാനത്തേതുമായ തീരുമാനം എടുക്കുന്നതിനുള്ള ആലോചാനകളിലായിരുന്നു കഴിഞ്ഞ മൂന്ന് രാത്രികളിലും.വ്യക്തവും ശക്തവുമായ തീരുമാനം കൈക്കൊണ്ടത് ഇന്നലെ പുലര്‍ച്ചെ മാത്രമായിരുന്നു. സത്യത്തില്‍ എന്‍റെ ആഗ്രഹം നടപ്പിലാക്കുവാനുള്ള അനുകൂല വാദഗതികള്‍ എതിര്‍ വാദഗതികള്‍ക്കുമേല് ആധിപത്യം സ്ഥാപിയ്ക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ ഇനിയൊരു പുനര്‍വിചിന്തനത്തിനു പ്രസക്തിയില്ലെന്ന് എനിയ്ക്ക് അറിയാം. എന്നിരുന്നാലും പക്വത വന്ന ഒരു അഭ്യസ്ഥവിദ്യന്‍ എന്ന നിലയില്‍ ഒന്നു കൂടി ചിന്തിയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല.

ഇത് പുനര്‍ വിചിന്തനത്തിന്റെ നിമിഷങ്ങള്‍ !

കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷം ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചു. ഞാന്‍ സമ്പൂര്‍ണമായും സംതൃപ്തനാണ്; ഇനി മതി! ഞാന്‍ ഈ ഭൂമിയില്‍ ഇല്ലാതാകുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നതേയില്ല. ഞാന്‍ പരശ്ശതം ജനങ്ങളില്‍ ഒരാള്‍ മാത്രം. ഞാനില്ലാത്ത ലോകത്തെക്കുറിച്ച് എനിയ്ക്ക് ഒരു ഉത്കണ്ഠയുമില്ല. എനിയ്ക്കുശേഷം പ്രളയമെന്നു ഞാന്‍ വിശ്വസിയ്ക്കുന്നതുമില്ല. ഞാന്‍ ഉണ്ടായതിനു ശേഷമല്ല ലോകം ഉണ്ടായത്. ലോകം ഉണ്ടായത് എനിയ്ക്കുവേണ്ടിയുമല്ല. ഞാനും കൂടിയങ്ങു ജനിച്ചുപോയെന്നു മാത്രം. മഹാസമുദ്രത്തിലെ ഏറ്റവും ചെറിയ ഒരു നീര്‍ കുമിള പോലെ.

ഈ ലോകത്തിനു വേണ്ടി എന്തെങ്കിലും വലിയ കാര്യങ്ങളൊന്നും എനിയ്ക്ക് ചെയ്യാനുമില്ല. അതിനും മാത്രം ബുദ്ധിയുമില്ല, ശക്തിയുമില്ല.

എത്രയോപേര്‍ ജനിച്ചു. എത്രയോ പേര്‍ മരിച്ചു. ഇനി എത്രയോ പേര്‍ ജനിയ്ക്കാനിരിയ്ക്കുന്നു. എത്രയോ പേര്‍ മരിയ്ക്കാനിരിയ്ക്കുന്നു.ഞാന്‍ ഇനിയും ജീവിച്ചിരിയ്ക്കുന്നതുകൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല. എന്നെക്കൊണ്ട് എനിയ്ക്കുതന്നെയും ഒരു പ്രയോജനവുമില്ല. ഞാനൊരു പാഴ്വസ്തുവാണ്. പാഴ്വസ്തുക്കള്‍ മണ്ണിനു വളമാകണം. ഞാന്‍ വെറും വളമാകുന്നു!

ഇനിയും ഞാന്‍ ജീവിച്ചിരിയ്ക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അങ്ങനെ വെല്ലുവിളിയ്ക്കാന്‍ മാത്രം ഞാനാരാണ്?

ചിലര്‍ പറയും ; ഇതു ഒരു ഒളിച്ചോട്ടമാണെന്ന്. അത്തരം വിമര്‍ശനങ്ങളെ ഞാന്‍ സഹിഷ്ണുതയോടെ സ്വാഗതം ചെയ്യുന്നു. മനുഷ്യനുണ്ടായ കാലം മുതല്‍ വിമര്‍ശനങ്ങളുണ്ട്. അത് ജനാധിപത്യപരമായ ഒരു അവകാശമാണ്. പക്ഷെ,എന്‍റെ ജീവന്‍; അത് എനിയ്ക്കുള്ളതാണ്. ഇനി അഥവാ മറ്റുള്ളവര്‍ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെന്നിരുന്നാല്‍ തന്നെയും , എന്‍റെ ജീവന്റെ അവകാശി മറ്റാരുമാകുന്നില്ല. എന്‍റെ ജീവന്റെ കാര്യത്തിലെങ്കിലും എനിയ്ക്ക് ഒരു സംപൂര്‍ണ്ണ അധികാരം വേണ്ടേ? അതുകൊണ്ട് എന്‍റെ ജീവന്‍ നിലനിര്‍ത്തണമോ, വേണ്ടയോ എന്ന് തീരുമാനിയ്ക്കുവാനുള്ള അവകാശം ന്യായമായും എനിയ്ക്കുണ്ട്.

അതുകൊണ്ട് , ഞാന്‍ ഇപ്പോള്‍ എന്‍റെ ഈ കിടക്കയില്‍ നിന്നും മെല്ലെ മെല്ലെ ഉയര്‍ന്ന് എഴുന്നേല്ക്കുകയാണ് !

ഈ വീട്ടില്‍ ഇപ്പോള്‍ രണ്ടു മനുഷ്യരുടെ കൂര്‍ക്കംവലികളും ഒരു വൃദ്ധശരീരത്തിന്റെ ജീവനുള്ള നിശബ്ദതയും മാത്രം!

പുറത്ത് പേരറിയാവുന്നതും പേരറിയാത്തതുമായ ഏതൊക്കെയോ ചെറുജീവികളുടെ ശബ്ദങ്ങള്‍ രാത്രിയുടെ നിശബ്ദതയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ട്.

മേശപ്പുറത്തുനിന്നും പെന്‍ടോര്‍ച്ച് തപ്പിയെടുത്തത് തികച്ചും സമാധാനപരമായിട്ടായിരുന്നു. പിന്നെ ടോര്‍ച്ചു തെളിയ്ക്കാതെതന്നെ എന്‍റെ മുറിയുടെ പുറത്തേയ്ക്കുള്ള വാതിലിന്‍റെ കൊളുത്ത് തപ്പിയിളക്കിയതും തികച്ചും സാവകാശത്തിലും സമാധാനപരമായിട്ടും ആയിരുന്നു.പുറത്തിറങ്ങിയിട്ടും കൈയ്യിലെ പെന്‍ടോര്‍ച്ച് കത്തിയ്ക്കാതെതന്നെ മെല്ലെ നടന്നു കിണറ്റിന്‍റെ അരികില്‍ എത്തി. കിണറ്റിലെ തൊട്ടിയും കയറും തമ്മിലുള്ള ബന്ധത്തിന്‍റെ കെട്ടുറപ്പ് പരിശോധിയ്ക്കാന്‍ വേണ്ടി മാത്രമാണ് പെന്‍ടോര്‍ച്ച് ചെറുതായി ഒന്നു തെളിച്ചത്. അതും ഏതാനും നിമിഷങ്ങള്‍ മാത്രം.

ഇപ്പോള്‍ തൊട്ടിയും കയറും തമ്മിലുള്ള ബന്ധം വേര്‍പെടുത്തപ്പെട്ടിരിയ്ക്കുന്നു. കയര്‍ എന്‍റെ കൈയ്യില്‍ ഭദ്രമാണ്.എന്‍റെ ദൌത്യം നിറവേറ്റുവാന്‍ കയര്‍തന്നെ ഉപയോഗിയ്ക്കണമെന്നത് എന്‍റെ അവസാനത്തെ കൊച്ചുകൊച്ചു ആഗ്രഹങ്ങളില്‍ ഒന്നു മാത്രമായിരുന്നു.

മാത്രവുമല്ല , പുലര്‍ച്ചെ അമ്മ എഴുന്നേറ്റു കിണറ്റരികില്‍ എത്തുമ്പോള്‍ കയര്‍ ഉപേക്ഷിച്ച് അനാഥമാക്കപ്പെട്ട തൊട്ടി കാണും. രാത്രിയും ഉണ്ടായിരുന്നതാണ്, കയര്‍. അപ്പോള്‍ത്തന്നെ സംശയത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ അമ്മ പ്രകടിപ്പിയ്ക്കണം. പിന്നെ വീട്ടിനകത്ത് കയറി അച്ഛനേയും മുത്തശ്ശിയെയും വിവരം അറിയിക്കും.പിന്നെ അമ്മ എന്റെ മുറിയില്‍ എത്തിപ്പെടും. അപ്പോള്‍ കൊളുത്തിടാത്ത വാതിലും അപ്രത്യക്ഷനായ ഞാനും! അമ്മയില്‍ അത് സംശയത്തിന്റെ കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാക്കും. പലപ്പോഴും ഞാന്‍ തമാശയ്ക്ക് മരിയ്ക്കാനുള്ള എന്റെ സന്നദ്ധത അറിയിക്കാറുണ്ടായിരുന്നു. അപ്പോള്‍ ദേഷ്യത്തോടെ അമ്മ പറയാറുണ്ട്. ഇങ്ങനെ തമാശ പറയുന്ന പലരും പിന്നീട് അത് ചെയ്യാറുണ്ടെന്നും, അത്തരം തമാശകള്‍ വേണ്ടെന്നും.

എന്നെ കാണാത്ത വിവരം അമ്മ അച്ഛനെയും മുത്തശ്ശിയേയും വിവരം അറിയിക്കും. പ്രാഥമികമായ അന്വേണങ്ങള്ക്കുശേഷം വേവലാതികളോടെ അയല്‍ക്കാരെ വിവരം അറിയിക്കും. പിന്നെ കൂട്ടായ അന്വേഷണം താളിമാവിന്റെ ചുവടുവരെ എത്തുമ്പോള്‍ സസ്പെന്‍സ് പൂര്‍ത്തിയാകും. ചിലപ്പോള്‍ രാവിലെ ആരെങ്കിലും വഴിപോക്കര് കണ്ടു ഞെട്ടലോടെ, എന്നാല്‍ പരമ രഹസ്യമായി വാര്ത്ത പ്രസ്സിദ്ധീകരിച്ചെന്നും വരാം.

എന്തായാലും നാളെ മലയാള വര്‍ത്തമാന പത്രങ്ങളില്‍ ഇനിയെത്ര ചൂടുള്ള വാര്‍ത്തകള്‍ വന്നാലും എന്റെ ഗ്രാമത്തിലെ മുഖ്യമായ തലവാചകം എന്റെ ആത്മഹത്യ തന്നെയായിരിക്കും.

അതെ, നാളത്തെ ഒരു ദിവസം; അത് എന്റേതു തന്നെ !

ഇവിടെ ഇനി എത്ര തിരക്കുള്ളവരായാലും എന്തൊക്കെ പരിപാടികള്‍ നിശ്ചയിച്ചിട്ടുള്ളവരായാലും നാളെ (ഇനി ഇന്ന് എന്ന് വേണം പറയാന്‍ നേരം ഒരു മണി കഴിഞ്ഞില്ലേ !) എനിയ്ക്ക് വേണ്ടി കുറച്ചു സമയം ചെലവഴിച്ചേ പറ്റു.ഷോക്കേല്‍ക്കുന്നതുപോലെ രാവിലെ പെട്ടെന്ന് വീട്ടില്‍ ആ വാര്ത്ത വരാതിരുന്നാല്‍ കുറച്ചു ആശ്വാസം. അത്ര മാത്രം.

എന്റെ മനസിന്റെ ഉള്ളറകള്‍ ഈ നിമിഷങ്ങളിലും എന്റെ അനുവാദമില്ലാതെ അന്തിമാതീരുമാനത്തിന്റെ മിനുക്ക്‌ പണികളില്‍ വ്യാപൃതമായിരുന്നു.

കൈയ്യില്‍ കയറുമായി ഇരുട്ടിനെ കീറി മുറിച്ചു വീട്ടുമുറ്റത്തുനിന്നു ഇടവഴിയിലിറങ്ങി തിരിഞ്ഞുനിന്ന് എന്റെ ദരിദ്ര ഭവനം അവസാനമായി നോക്കിക്കണ്ടു. എന്റെ ഭവനം കൂരിരുട്ടില്‍ ഒരു നിഴല്‍ പോലെ ഞാന്‍ കണ്ടു. അതിനുള്ളില്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന അമ്മ, അച്ഛന്‍, അമ്മുമ്മ......വേണ്ടാ ; ഇനി അത്തരം ചിന്തകള്‍ ദൌത്യത്തില്‍ നിന്നു എന്നെ പിന്തിരിപ്പിയ്ക്കും.

അല്പം കൂടി നടക്കുമ്പോള്‍ ഇടവഴിയില്‍ നിന്നു അല്പം കൂടി വീതിയുള്ള പഞ്ചായത്ത് നടവഴിയായി. അവിടെ നിന്നും ഏതാനും അടി പിന്നിടുമ്പോള്‍ വീതിയുള്ള പഞ്ചായത്ത് നടവഴിയോടു ചേര്ന്നു നില്ക്കുന്ന താളിമാവിന്റെ ചുവട്ടിലെത്തി.

2

ദൌത്യ നിര്‍വഹണത്തിന് ഞാന്‍ തെരഞ്ഞെടുത്ത 'സ്പോട്ട് ' എത്തിയിരിയ്ക്കുകയാണ്.

നടപ്പാത വീതി കൂട്ടിയപ്പോള്‍ പഞ്ചായത്ത് വകയില്‍ ഉള്‍പ്പെട്ടു പോയ ഈ താളിമാവ്‌ ഇപ്പോള്‍ പൊതുവകയാണ്. ഇതു തന്നെ എന്റെ ദൌത്യത്തിന് കരുവാക്കുന്നത് അല്പം ക്രൂരമാണെങ്കിലും എന്റെ അവസാനത്തെ ഒരു ആഗ്രഹമാണ് അതും.

ഈ മാവിന്റെ തണലിടം എന്റെ ചുറ്റുവട്ടത്തെ നാനാ ജാതി മതസ്ഥരായ പിഞ്ചോമനകളുടെ വിനോദവേദിയാണ്. നാളെ പുലര്‍ച്ചെ എന്റെ ലാളനാ പാത്രങ്ങളായ കുട്ടികള്ക്ക് കാണാന്‍ കൌതുകമുള്ള ഒരു കാഴ്ച്ചയായിരിയ്ക്കും ഞാന്‍. കുറെ ദിവസത്തേയ്ക്ക് അവരെ ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ക്ക് ഞാന്‍ കാരണമാകുമെന്നും അവരുടെ വിനോദ വേദി മറ്റൊരിടത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നും എനിയ്ക്കറിയാം. എങ്കിലും എനിക്ക് ഇതു ചെയ്യാതെ വയ്യ. അതിനും ചിലകാരണങ്ങള്‍ ഒക്കെയുണ്ട്.

അതായത് ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചതിന് പറയത്തക്ക ചരിത്ര രേഖകള്‍ ഒന്നുമില്ല . കാരണം ഞാന്‍ ഇവിടെ ഒരു ചരിത്രവും സൃഷ്ടിച്ചിട്ടില്ല. ഞാന്‍ വെറുമൊരു സാധാരണക്കാരന്‍. അതുകൊണ്ട് കൂടി തന്നെയാണ് ശരിയ്ക്കു മാമ്പഴം നല്‍കുന്നതും കുട്ടികള്‍ക്ക് തണലിടം നല്‍കുന്നതുമായ ഈ മാമരം തന്നെ ഞാന്‍ തെരഞ്ഞെടുക്കുന്നത്.ഈ കുട്ടികളില്‍ പലരും അന്‍പതോ അറുപതോ അതിലും കൂടുതലോ ഒക്കെ കാലം ജീവിച്ചിരിയ്ക്കും. അവരുടെ ജീവിത കാലം മുഴുവന്‍ ഞാന്‍ ചെറുതായെങ്കിലും ഓര്മ്മിയ്ക്കപ്പെടണമെന്ന ചെറിയൊരു മോഹമോ വ്യാമോഹമോ എനിയ്ക്കുണ്ട്. അവര്‍ക്കാര്‍ക്കും അത്ര വേഗം മറക്കാന്‍ കഴിയുന്ന ഒന്നായിരിയ്ക്കില്ല അടുത്ത നിമിഷത്തില്‍ ഇവിടെ നടക്കാന്‍ പോകുന്നത്.

മാത്രവുമല്ല നമ്മുടെ സ്വന്തം പുരയിടത്തിലുള്ള മരത്തിലോ അന്യന്റെ വകയിലുള്ള മരത്തിലോ തൂങ്ങിയാല്‍ ആ മരം താമസിയാതെ മുറിയ്ക്കും. എന്തിനാണു ഞാന്‍ കാരണം ഒരു മരവും കൂടി മരിയ്ക്കുന്നത്. ഇതാകുമ്പോള്‍ പഞ്ചായത്ത് വകയാണ്. എന്റെ തൂങ്ങി മരണത്തിനു ശേഷം പ്രദേശത്തെ തടിക്കച്ചവടക്കാര്‍ ആരെങ്കിലും കുട്ടികള്‍ പേടിയ്ക്കുമെന്നു പറഞ്ഞു ആളുകളെ കുത്തിത്തിരിപ്പിച്ചു പഞ്ചായത്തിനെക്കൊണ്ട് ലേലം ചെയ്യിച്ച് അത് ചുളുവിനു മുറിയ്ച്ചു ലാഭമെടുക്കാന്‍ ശ്രമിച്ചുകൂടെന്നില്ല.

എന്നാല്‍ പരിസ്ഥിതി സ്നേഹിയും യുക്തിവാദിയും ഭൂതപ്രേതങ്ങളില്‍ വിശ്വാസമില്ലാത്ത ആളുമായ എന്റെ ഗുരുനാഥന്മാരില് ഒരാളാണ് നാണ് ഇവിടുത്തെ സ്ഥിരം പഞ്ചായത്ത് പ്രസിഡന്റ്‌ . അദ്ദേഹം ജീവിച്ചിരിയ്ക്കുന്നിടത്തോളം അതത്ര എളുപ്പത്തില്‍ നടക്കില്ല. പോരാത്തതിനു വേറെയും ചില വൃക്ഷ സ്നേഹികള്‍ നാട്ടിലുണ്ട്.

പിന്നെ ചത്ത പുലി കുത്തുമോ തുടങ്ങി ചില യുക്തിവാദപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയിലും നടക്കും. നടക്കട്ടെ. കുറച്ചുനാളെങ്കിലും ഞാനും ഒരു ചര്ച്ചാവിഷയം ആകട്ടെ !

താളിമാവു തെരഞ്ഞെടുക്കുന്നതില്‍ വേറെയുമുണ്ട്‌ എനിയ്ക്ക് ചെറിയൊരു ന്യായം. തൂങ്ങിച്ചാകുന്നതിനു ഏറ്റവും അനുയോജ്യമായതും, അതിന് ഏറ്റവും സൌകര്യപ്രദമായ ശാഖകളോടുകൂടിയതുമാണ് പ്രായമേറെയുള്ള ഈ മനോഹരമായ മാമ്പഴമരം. ഏറെക്കാലമായി ഈ താളിമാവ് എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഈ മരത്തിനു സമീപത്തുകൂടി പോകുമ്പോഴെല്ലാം ഇതിന്റെ ശാഖകള്‍ തൂങ്ങി മരിയ്ക്കുവാന്‍ എന്നെ മാടി വിളിയ്ക്കുന്നതുപോലെ എനിയ്ക്കു തോന്നിയിട്ടുണ്ട്.
ഇനിയിപ്പോള്‍ എല്ലാം അവളുടെ -എന്റെ പ്രിയപ്പെട്ട താളിമാവിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ.

കഴുത്തില്‍ കുരുക്ക് കുറുകി ചേതനയറ്റ് ഒരു മനുഷ്യ ദേഹം തൂങ്ങിയാടുന്ന കാഴ്ച ഇവിടുത്തെ കുട്ടികള്‍ ആദ്യമായി കാണുകയായിരിയ്ക്കും.

പതിമ്മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് മാത്രമാണ് ഈ പ്രദേശത്ത് ഇങ്ങനെ ഒരു ദുര്‍മരണം നടന്നിട്ടുള്ളത്. അത് കൌമാരം മാറാത്ത ഒരു പെണ്‍കുട്ടിയായിരുന്നു. ഞാന്‍ ആത്മഹത്യയുടെ കാര്യത്തില്‍ ഈ സ്ഥലത്ത് ആണുങ്ങളില്‍ രണ്ടാമനാണ്. മാത്രവുമല്ല തൂങ്ങി ചാകുന്ന അഭ്യസ്തവിദ്യരില്‍ ഈ പ്രദേശത്തെ ഒന്നാമാനും ആണ്. അക്കാര്യങ്ങളില്‍ എനിയ്ക്ക് അഭിമാനിയ്ക്കാവുന്നതേയുള്ളു. ഭാവിയില്‍ ഇവിടുത്തെ ആത്മഹത്യാ ചര്‍ച്ചകളില്‍ ഞാനും പരാമര്‍ശിയ്ക്കപ്പെടും എന്നതിലും എനിയ്ക്ക് വലിയ അഭിമാനമുണ്ട്.

ഇപ്പോള്‍ താളിമാവിന്റെ ചുവട്ടില്‍ ഞാന്‍ പരിസര ശ്രദ്ധയിലാണ്.

ഇല്ല ഒരു ഇലപോലും അനങ്ങുന്നതേയില്ല. ഇനി ഒരു നിമിഷവും പാഴാക്കാനില്ല. മനസ്സില്‍ ഇപ്പോഴും എന്റെ അനുമതിയില്ലാതെ നടക്കുന്ന അഭിപ്രായ സംഘട്ടനങ്ങള്‍ ഞാന്‍ കാര്യമാക്കുന്നതേയില്ല. എന്റെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിയാന്‍ ഇനി എനിയ്ക്ക് സാധ്യമേയല്ല. മനസ്സേ ശാന്തമാവുക!

എന്റെ പോക്കറ്റില്‍നിന്നും ഞാനെഴുതിയ ഒരു കുറിപ്പ് എടുത്തു താളിമാവിന്റെ ചുവട്ടില്‍ മടക്കിവച്ച് കാറ്റില്‍ പറന്നു പോകാതിരിയ്ക്കാന്‍ ഒരു കല്ലും എടുത്തു കത്തിന് മുകളില്‍ വച്ചു.

എന്റെ മരണം ' ദുരൂഹമാക്കി ' പൌരസമിതിയും മറ്റും ഉണ്ടാക്കി കേസന്വേഷിയ്ക്കണം എന്നും പറഞ്ഞു കോലാഹലമുണ്ടാക്കി എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ ബുദ്ധിമുട്ടാതിരിയ്ക്കാന്‍ വേണ്ടിയുള്ളതാണ് ഈ കുറിപ്പ്. ഞാന്‍ അതില്‍ വളരെ കുറച്ചു കാര്യങ്ങളേ എഴുതിയിട്ടുള്ളൂ;

എന്റെ ജീവിതം; അത് എനിയ്ക്കുള്ളതാണ്. അത് വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിയ്ക്കുന്നത് എന്റെ സ്വന്തം കാര്യമാണ്. എന്റെ മരണകാരണം അന്വേഷിച്ചു ദിവസങ്ങളോളം തല പുണ്ണാക്കുകയും ചര്‍ച്ച ചെയ്തു ചെയ്തു നാവു കഴ്യ്ക്കുകയും ചെയ്യുന്ന ഒരവസ്ഥയും എന്റെ നാട്ടുകാര്‍ക്ക് ഉണ്ടാകരുതെന്ന് എനിയ്ക്ക് നിര്‍ബന്ധമുണ്ട്.

കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷം ഞാന്‍ ഈ ഭുമിയില്‍ ജീവിച്ചു. ഞാന്‍ സംതൃപ്തനാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് ഞാന്‍ ജീവിതത്തില്‍ നിന്നു വിരമിയ്ക്കുന്നത്. തൃപ്തിയായാല് പിന്നെയെന്തിന് ജീവിയ്ക്കണം?

ഒന്നിനും കൊള്ളാത്ത ഒരു ഡിഗ്രിയും വാങ്ങി എങ്ങുമെത്താത്ത എന്റെ ഭാവിയെ ഓര്‍ത്തു മാത്രം അച്ഛന്‍ പുറപ്പെടുവിയ്ക്കുന്ന നെടുവീര്‍പ്പുകള്‍ക്ക് ഞാന്‍ വിരാമം കുറ്യിക്കുകയാണ് . എന്നെക്കുറിച്ചു എപ്പോഴും വേവലാതിയാണ് എന്റെ അച്ഛന്. അവന്‍ രക്ഷപ്പെടുമോ? പഠിപ്പിച്ചതൊക്കെ വെറുതെ ആകുമോ? എന്നും അവന്‍ ഇങ്ങനെ നടന്നാലെങ്ങനെ? മറ്റു ജോലികളൊന്നും അറിയില്ല. കഠിനമായ പണികളൊന്നും ചെയ്യാനുള്ളത്ര ആരോഗ്യവും ഇല്ല.

വേണ്ടച്ഛാ, അച്ഛന് ഇനി ഒരു വേവലാതിയും വേണ്ട! എന്തിനാ അച്ഛാ ഞാന്‍ ജീവിയ്ക്കുന്നത് ? എന്തെങ്കിലും പ്രയോജനം ഉണ്ടോ? വല്ലതുമുണ്ടെങ്കില്‍ തിന്നു മുടിയ്ക്കാനല്ലാതെ!

അധികം ലോകപരിചയമൊന്നും ഇല്ലാത്തതുകൊണ്ടു മാത്രം എന്നെക്കുറിച്ചു വലിയ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തി എന്റെ അമ്മ വിഢ്ഢിയാകുന്നത് ഇനിയും എനിയ്ക്ക് സഹിക്കാന്‍ വയ്യ. ആര്‍ട്സ് ഗ്രൂപ്പ്- മാനവിക വിഷയങ്ങള് എടുത്തു പഠിച്ച ഞാന്‍ ഡോക്ടറാകുമെന്നു നാട്ടുകാരോട് വീമ്പു പറയുന്ന മുത്തശ്ശിയെ ഒന്നും പറഞ്ഞു മനസിലാക്കുവാന്‍ എനിയ്ക്ക് കഴിയില്ല.

ഇങ്ങനെ ചെറിയ ചില കാരണങ്ങള്‍ മാത്രമെ എന്റെ മരണത്തിനുള്ളൂ. ഇതൊന്നും അത്ര വലിയ കാര്യങ്ങളല്ലെങ്കിലും എന്തെങ്കിലും ഒരു കാരണം പറയാതെ മരിയ്ക്കുന്നത് ശരിയല്ലെന്നു വച്ചിട്ടാ ഇതിത്രയും എഴുതുന്നതു തന്നെ . ഒരു 'ചെറിയ' മരണത്തിനു ഈ കാര്യങ്ങള് ഒക്കെ മതി.

അതെ, ഒരു ചെറിയ കാര്യം , തീരെ ചെറിയൊരു കാര്യം ഇവിടെ ഇതാ സംഭവിയ്ക്കാന്‍ പോവുകയാണ്!

ഇപ്പോള്‍ ഞാന്‍ ആ വലിയ താളിമാവില്‍ അള്ളിപ്പിടിച്ചു കയറി കുറച്ചു ഉയരത്തില്‍ എത്തിയിരിയ്ക്കുന്നു. കയര്‍ കൈയ്യില്‍ ഭദ്രമാണ്. ഞാനിരിയ്ക്കുന്ന ശാഖയുടെ വലതുവശത്തായി കയറിന്റെ ഒരു തുമ്പു കെട്ടി ബലപ്പിച്ചു. മറു തുമ്പില്‍ എന്റെ തല കടന്നുപോകുന്ന മനോഹരമായ ഒരു വട്ടക്കുരുക്ക് നിര്‍മ്മിച്ചു.

ഇത് എന്റെ അന്ത്യ നിമിഷങ്ങള്‍ !

അമ്മയിപ്പോള്‍ എന്തു ചെയ്യുകയായിരിയ്ക്കും? സുഖനിദ്രയില്‍ത്തന്നെ ആയിരിയ്ക്കുമോ? ഇടയ്ക്കിടെ രാത്രി അമ്മയ്ക്ക് നെഞ്ചുവേദന വരാരുണ്ട്‌. രാത്രി അമ്മയെ ആശുപത്രിയില് കൊണ്ടു പോകാ‍ന് സൈക്കിളുമെടുത്തു ടാക്സി വിളിയ്ക്കാന്‍ ടൌണില്‍ പോകേണ്ടിവരുമോ? മുത്തശ്ശി അമ്മയുടെ നെഞ്ചു തടവിക്കൊടുക്കുകയായിരിയ്ക്കുമോ? അച്ഛന്‍ എന്നെ വിളിയ്ക്കുവാൻ വാതിലില്‍ വന്നു മുട്ടുമോ?അല്പം മാത്രം ദൂരെ കെട്ടിച്ചുവിട്ട അനിയതിയ്ക്ക് സുഖമായിരിയ്ക്കുമോ? കുറച്ചു ദിവസമായി അവിടെ ഒന്നു പോയിട്ട്. അവളുടെ പൊന്നുമോള്‍ക്ക് കഴിഞ്ഞയാഴ്ച പനിവന്നത് വിട്ടുമാറിയിട്ടുണ്ടാകുമോ? അവള്‍ മാമനെ തിരക്കുന്നുണ്ടാവും .

കേവലം മാനുഷികമായ ദൌര്‍ബല്യങ്ങള്‍ എന്നെ വീണ്ടും പിടികൂടുകയാണോ?

അല്ല, ചാകാന്‍ പോകുന്ന ഞാനിപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിയ്ക്കുന്നതെന്തിന്?

വേണ്ട, ഇനി ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടേ പറ്റുകയുള്ളു. പക്ഷെ അഭ്യസ്ഥ വിദ്യനും പക്വത വന്ന ഒരു യുവാവും എന്നനിലയില്‍ ഒരുവട്ടം കൂടി.............

എന്റെ മൃത ശരീരത്തിന് മുന്‍പില്‍ ബോധമറ്റു വീഴുന്ന അമ്മ. അതു കണ്ട് അമ്മയും ഹൃദയം പൊട്ടി മരിച്ചു പോകുമോ ? അലമുറയിടുന്ന മുത്തശ്ശി. വിതുമ്പി നിലം പതിച്ചുപോകുന്ന അച്ഛന്. ആശ്വസിപ്പിക്കുന്നവരുടെ കരവലയങ്ങൾക്കുള്ളില് കിടന്നു നെഞ്ചത്തടിച്ചു നിലവിളിയ്ക്കുന്ന അനുജത്തി. അവളുടെ മകള്‍ എന്റെ പൊന്നായ, തങ്കക്കുടമായ കുഞ്ഞ് അനന്തിരവള്‍ . മാമന്റെ മൃതുദേഹത്തിനരികില്‍ വന്നു നിന്ന് അവള്‍ മിഠായി ചോദിയ്ക്കുമോ?

തികച്ചും അനാവശ്യമായ ചിന്തകളിലേയ്ക്കാണല്ലോ, എന്റെ മനസ്സു വീണ്ടും പായുന്നത്. ഇനിയും ഈ ചിന്തകള്‍ നീട്ടിക്കൊണ്ടു പോകുന്നതു തീര്ച്ചയായും എന്നെ ദൌത്യതില്‍നിന്നും പിന്തിരിപ്പിയ്ക്കും. വേണ്ട. നിറുത്തി. ഇനിയോരാലോചനയില്ലതന്നെ.

അതേ, ഇത് എന്റെ അന്ത്യ നിമിഷങ്ങള്‍ !

പല രാത്രികളിലായി ഉറങ്ങാതെ കിടന്നു ചിന്തിച്ചുറപ്പിച്ച ദൌത്യം ഇപ്പോള്‍ ഇവിടെ പൂര്‍ത്തിയാകും. ഒരു പുനര്‍ വിചിന്തനത്തിന് ഈ മരമുകളിലും എന്നെ പ്രേരിപ്പിയ്ക്കുന്ന മനസ്സിനു ഞാന്‍ ശക്തിയായി കടിഞ്ഞാണിടാന്‍ ശ്രമിയ്ക്കുകയാണ്. എങ്കിലും ഒരു വേള, അഭ്യസ്ഥ വിദ്യനും വിവേകിയുമായ ഒരു യുവാവെന്ന നിലയില്‍ അവസാനമായി വെറുതെ ഒന്നു കൂടി ചിന്തിയ്ക്കാതിരിയ്ക്കുന്നത് ഉചിതമല്ലെന്ന് ഞാന്‍ സ്വയം തിരിച്ചറിയുന്നു. അതുകൊണ്ടു ഒരിയ്ക്കല്‍ കൂടി ആലോചിയ്ക്കുകതന്നെ ചെയ്തു.

ഇല്ല; എനിയ്ക്ക് മാറ്റമില്ല ! എന്റെ തീരുമാനം കൂടുതല്‍ ദൃഢമായിരിയ്ക്കുന്നു. എനിയ്ക്ക് കൂടുതല്‍ ധൈര്യമായിരിയ്ക്കുന്നു. ഇനി വൈകിയ്ക്കുന്നത് നന്നല്ല.

ഈ മരക്കൊമ്പിലിരുന്നു ഞാന്‍ ഒരു മയക്കത്തിലേയ്ക്ക്‌-ഏതോ ഒരു സ്വപ്നത്തിലേയ്ക്കു വഴുതി മാറുകയാണോ? ഇനിയും ഈ നിമിഷങ്ങള്‍ നീണ്ടു പോകുന്നത് ഒഴിവാക്കുവാന്‍ ഞാന്‍ നന്നേ പ്രയാസപ്പെടുകയാണോ ? എന്റെ ഉള്ളില്‍ നിന്നു മറ്റൊരു ഞാന്‍ എനിയ്ക്കുമേൽ കടിഞ്ഞാണിടുന്നുവോ? എന്റെ മേലുള്ള നിയന്ത്രണം എനിയ്ക്കു നഷ്ടപ്പെടുകയാണോ? അതോ ജീവിതവും മരണവും തമ്മിലുള്ള ഏറ്റുമുട്ടലോ? ഞാന്‍ ഒന്നേയുള്ളു; എന്റെയുള്ളില് മറ്റൊരു ഞാനില്ല. ഇനിയും ഞാന് വൈകിയ്ക്കുന്നില്ല. തീര്‍ച്ച .

കണ്ണുകളില്‍ ഉറക്കം കനം തൂങ്ങി ഒരായിരം കിലോ തൂക്കം ആകുന്നതായി തോന്നുന്ന ഒരു നിമിഷത്തില്‍ കയറിലെ കുരുക്ക് തലയിലൂടെ കഴുത്തില്‍ വീണു. പിന്നെ ഇരിപ്പില്‍ നിന്നു പതിയെ നിരങ്ങി വഴുതി പൊടുന്നനെ താഴോട്ടൊരു ചാട്ടം! അത്രതന്നെ.

3

ഇപ്പോള്‍ ഞാന്‍ ഇത് എവിടെയാണ്? ഭൂമിയ്ക്കും സ്വര്‍ഗ്ഗ-നരകങ്ങള്‍ക്കും നടുവിലോ? പരലോകത്തിലേയ്ക്കുള്ള യാത്രാമധ്യത്തിലോ? പരലോകത്തിലും സ്വര്‍ഗ്ഗ - നരകങ്ങളിലും വിശ്വാസമില്ലാതിരുന്ന നാസ്തികനായിരുന്ന ഞാന്‍......

ഇല്ല, എനിയ്ക്കു സ്വര്‍ഗ്ഗം എന്തായാലും ലഭിയ്ക്കാനിടയില്ല. അപ്പോള് ഇതു നരകമോ?എന്റെ കണ്ണുകള് മെല്ലെ വലിച്ചു തുറക്കപ്പെടുകയാണ്. മുകളില്‍ കറങ്ങുന്നതു പങ്കയോ? നരകത്തില്‍ പങ്കയുമുണ്ടോ? അതോ ഇതു സ്വര്‍ഗ്ഗം തന്നെയോ? എനിയ്ക്കൊന്നും മനസ്സിലാകുന്നില്ല.

എന്റെ കണ്ണുകള് മെല്ലെ ചലിയ്ക്കുമ്പോള് എനിയ്ക്കു ചുറ്റും ഞാന്‍ കാണുന്നത്.....

അമ്മ....അച്ഛന്‍......മുത്തശ്ശി....സ്നേഹിതര്‍......അയല്‍ക്കാര്‍.......
പിന്നെ ചില അപരിചിതരും! പലരും കണ്ണുകള്‍ തുടയ്ക്കുന്നു.

എന്ത്‌? ഇവരുമൊക്കെ മരിച്ചെത്തിയോ? എങ്ങിനെ? ഞാന് എന്റെ ജീവിതം കയര്‍കുരുക്കില്‍ ഒതുക്കി. ഇവരോ? അതോ ഇനി ലോകം അവസാനിച്ച്‌ എല്ലാവരും പരലോകത്ത്‌ എത്തിച്ചേര്‍ന്നുവോ ? എങ്കില്‍തന്നെ എനിയ്ക്കു മാത്രം ഇതെന്താണു സംഭവിച്ചിരിയ്ക്കുന്നത്‌?സംശയങ്ങളുടെ വേലിയേറ്റങ്ങള്ക്കിടയില് ചാടിപ്പിടഞ്ഞ് എഴുന്നേല്‍ക്കാന്‍ തുടങ്ങുംപ്പോള് ആരോ അതിശക്തമായി താഴോട്ടു പിടിച്ചു കിടത്തുന്നതുപോലെ!

അസ്ഥികള്‍ മാത്രമല്ല, ദേഹമാസകലം കഠിനമായ വേദന. ഒറ്റ നിമിഷത്തില്‍ തന്നെ ഞാന്‍ നിലം പതിയ്ക്കും മാതിരി കിടന്നുപോയി. എന്റെ ഉടലാകെ പൊതിഞ്ഞു കെട്ടിയിരിയ്ക്കുന്നുവെന്ന ബോധത്തോടൊപ്പം ഇതൊരാശുപത്രിക്കിടക്കയാണെന്നും ഞാന്‍ തിരിച്ചറിയുന്നു. ആരെയും നോക്കാനുള്ള ചങ്കുറപ്പില്ലാതെ ഞാനെന്റെ പരാജയത്തെ പഴിച്ചു കിടന്നു.

ബോധം തെളിഞ്ഞതാണെന്നു മനസ്സിലാക്കിയ എന്റെ ബന്ധുമിത്രങ്ങളുടെ മുറുമുറുപ്പുകളില്‍ തൂങ്ങി മരിയ്ക്കാന്‍ കയറി കുരുക്കു കഴുത്തില്‍ വീഴും മുന്പ്‌ താഴേയ്ക്കു വീണതാണെന്ന സത്യം മനസ്സിലായി.

കനം തൂങ്ങിയ ഉറക്കമാണ് എന്നെ വീഴ്ത്തിക്കളഞ്ഞതെന്നും ഇല്ലെങ്കില്‍ എന്റെ ദൌത്യം ഒരു സമ്പൂര്‍ണ്ണ വിജയമായി പരിണമിച്ചിരുന്നേനെയെന്നും ഉച്ചത്തില് വിളിച്ചു പറയണമെന്ന് എനിയ്ക്കു കലശലായ ആഗ്രഹമുണ്ട്; പക്ഷെ ശബ്ദം വെളിയില്‍ വരുന്നില്ലല്ലോ! ഇനി സംസാര ശേഷിയും നഷ്ടപ്പെട്ടുവോ ആവോ! ഒന്നുരണ്ടുവട്ടം മുരണ്ടു നോക്കി. പുരോഗതിയുണ്ടാകുമെന്നു തോന്നുന്നു.

എന്തായാലും തല്‍ക്കാലം ഉറക്കം നടിച്ചോ, ബോധം നന്നായി തെളിഞ്ഞില്ലെന്നു വരുത്തിയോ തികച്ചും തന്ത്രപരമായ ഒരു നിലപാടു സ്വീകരിയ്ക്കുന്നതാണു നല്ലതെന്നു മനസ്സിലാക്കി പെട്ടെന്നുതന്നെ ഞാന്‍ കണ്ണുകള്‍ പതിയെ അടച്ച് കിടന്നുകളഞ്ഞു.

ബന്ധുമിത്രങ്ങള്‍ അഭ്യസ്ഥവിദ്യനും വിവേകിയുമായ ഒരു ചെറുപ്പക്കാരന്റെ മരമണ്ടത്തരത്തെപ്പറ്റിയുള്ള- അവിവേകത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലേയ്ക്ക് കാര്യങ്ങള്‍ ഗതി തിരിയ്ച്ചു കൊണ്ടുപോകുന്നതു ഞാനിപ്പോള്‍ കേള്‍ക്കുന്നില്ലെന്നു തന്നെ നടിയ്ക്കുന്നു !

വളരെ ദീര്‍ഘമായ ആലോചനകളിലൂടെ എടുത്ത ഒരു ഉറച്ച തീരുമാനത്തിനിടയില്‍ മനസ്സിന്റെ ഉള്‍ക്കോണുകളില്‍ എവിടെയാണ് ജീവിയ്ക്കുവാനുള്ള ഒരു ത്വരയുടെ തരിമ്പുലേശം ഇരുന്ന് കനം തൂങ്ങുന്ന ഉറക്കമായി എനിയ്ക്കുമേല്‍ ചാടി വീണ് എന്റെ ദൌത്യത്തെ പരാജയപ്പെടുത്തിയത്? ആവോ, ഇനി അതേപറ്റിയൊന്നും ചിന്തിച്ചിട്ടു കാര്യമില്ല. മരണത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു പോയിരിയ്ക്കുന്നു !

അതുകൊണ്ട് ഈ കഥ തല്‍ക്കാലം ഇവിടെ അവസാനിയ്ക്കുന്നു !