Thursday, December 18, 2014

പേരറിവാളൻ: വൈജ്ഞാനിക മൂല്യമുള്ള ഒരു നാടക ശില്പം

പേരറിവാളൻ: വൈജ്ഞാനിക മൂല്യമുള്ള ഒരു നാടക ശില്പം

കിളിമാനൂർ കല ഫിനാൻസ് സൊസൈറ്റിയുടെ ഈ വർഷത്തെ ആദ്യ പ്രോഗ്രാം കോഴിക്കോട് ഹിറ്റ്സ് അവതരിപ്പിച്ച 'പേരറിവാളൻ'  എന്ന നാടകമായിരുന്നു. കോഴിക്കോട് ഹിറ്റ്സ് അവതരിപ്പിച്ച 'പേരറിവാളൻ' എന്ന നാടകം അങ്ങനെ ഈയുള്ളവനും കാണാൻ തരപ്പെട്ടു. ഈ നാടകം എങ്ങനെയുണ്ടായിരുന്നു എന്നു ചോദിച്ചാൽ  എനിക്ക് ഇഷ്ടമായി എന്ന് ഒറ്റവാക്കിൽ പറയും. ഒരു കലാ സൃഷ്ടി നന്നായിരുന്നു എന്നതുകൊണ്ട് എല്ലാവരും അത് ഇഷ്ടപ്പെടണം എന്നില്ല. നന്നായില്ല എന്നതുകൊണ്ട് ചിലർക്കെങ്കിലും അത് ഇഷ്ടപ്പെട്ടുകൂടാതെയുമില്ല. കാരണം ആളുകളുടെ അഭിരുചികൾ വ്യത്യസ്തമാണ്. ഈയുള്ളവന്റെ അഭിരുചികളും കലാസൃഷ്ടികളോടുള്ള കാഴ്‌ചപ്പാടുകളും  വച്ച് നോക്കുമ്പോൾ പേരറിവാളൻ ഒരു നല്ല നാടകം ആയിരുന്നു.

ഒരു എന്റർടൈൻ മെന്റ് എന്നതിലുപരി ഗൗരവമുള്ള കാഴ്ചയെ ആവശ്യപ്പെടുന്ന ഒരു നാടകമാണ് പേരറിവാളൻ. കാരണം ഇതിന്റെ പ്രമേയവും അവതരണവും  ഇത് പ്രേക്ഷകർക്ക് നൽകുന്ന സന്ദേശവും  മറ്റ് പ്രൊഫഷണൽ നാടകങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നാണ്. . ഇത് ഒരു തട്ടിക്കൂട്ട് നാടകമല്ല. പ്രൊഫഷണൽ നാടകം എന്നാൽ കച്ചവട നാടകമാണ്. അത് ഒരു ഉല്പന്നമാണ്. വിപണിയും ലാഭവും അതിന്റെ ലക്ഷ്യമാകുന്നത് സ്വാഭാവികം.  പേരറിവളൻ എന്ന നാടകവും ഒരു പ്രൊഫഷണൽ നാടകം തന്നെയാണ്. എന്നാൽ ഇതിന്റെ വിപണന മൂല്യം ഇവിടെ പരിശോധിക്കുന്നില്ല. നമ്മുടെ ഉത്സപ്പറമ്പുകളും ഫിനാൻസ് സൊസൈറ്റികളുമൊക്കെ ഈ നാടകത്തിന് എത്രകണ്ട് വേദിനൽകും എന്നറിയില്ല. ഇതിന്റെ കലാമൂല്യവും വൈജ്ഞാനികമൂല്യവും ചരിത്ര മൂല്യവും വച്ചാണ് ഈ നാടകത്തെ വിലയിരുത്തേണ്ടതെന്നാണ് ഈയുള്ളവന്റെ വിനീതമായ അഭിപ്രായം. ഇത് കലമുല്യമുൾക്കൊള്ളുന്ന ഒരു നാടക ശില്പമാണ്. ഇതിന്റെ വൈജ്ഞാനികവും ചരിത്രപരവുമായ മൂല്യവും വളരെ വലുതാണ്. കാരണം ഒരു ചരിത്ര സംഭവമാണ് ഈ നാടകത്തിന് വിഷയീഭവിച്ചിട്ടുള്ളത്. നാടക രചയിതാവിന് ആദ്യം തന്നെ നല്ലൊരു മാർക്ക് നൽകേണ്ടിയിരിക്കുന്നു. കാരണം വിഷയം ഒരു ചരിത്ര സംഭവം എന്ന നിലയ്ക്ക് ഈ നാടകരചനയ്ക്ക് വേണ്ടി നല്ലൊരു ഗവേഷണവും ഹോം വർക്കും നടന്നിട്ടുണ്ട്.

സംഭാഷണങ്ങളിലൂടെയാണല്ലോ നാടകത്തിന്റെ വിഷയം പ്രധാനമായും ജനങ്ങളിൽ എത്തുന്നത്. തമിഴ് പശ്ചാത്തലമുള്ള ഒരു പ്രമേയം മലയാള നാടകമയി അവതരിപ്പിക്കുമ്പോൾ ഉണ്ടാകാവുന്ന പരിമിതികളെ നന്നായി മറികടക്കാൻ ഈ നാടകത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഡയലോഗ് പ്രസന്റേഷൻ നന്നായി നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. പ്രൊഫഷണൽ നാടകങ്ങൾ എല്ലാം തന്നെ പരമാവധി സങ്കേതങ്ങൾ  പ്രയോജനപ്പെടുത്തുന്നവയാണ്. സാങ്കേതിക സംവിധാനം ഉൾപ്പെടെയുള്ള നാടകത്തിന്റെ സംവിധാനം മൊത്തത്തിൽ മികവുറ്റതായിട്ടുണ്ട്. ഇപ്പോൾ മിക്കവാറും 4:2 എന്ന അനുപാതത്തിലാണ് പ്രൊഫഷണൽ നാടക സമിതികൾ നടീനടന്മാരെ വയ്ക്കുന്നത്.  അതുകൊണ്ടു തന്നെ മാറിമറിഞ്ഞു വരുന്ന കഥാപാത്രങ്ങളെ ഈ നാലേ ഈസ്റ്റു രണ്ടിൽ പെടുന്നവർ തന്നെ അവതരിപ്പിക്കുകയേ നിവൃത്തിയുള്ളൂ. പക്ഷെ ഈ ആർട്ടിസ്റ്റുകൾ വളരെ നല്ല നിലയിൽ തന്നെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. ഇത് അഭിനയ കലയിൽ ഈ നടീ നടന്മാർക്കുള്ള കഴിവ് തെളിയിക്കുന്നതായി. എന്നാൽ ഒരു രംഗത്ത് പേരറിവാളന്റെ ചെറുപ്പവും വാർദ്ധക്യവും ഒരേ രംഗത്ത് കാണിക്കേണ്ടി വന്നപ്പോൾ വാർദ്ധക്യം മറ്റൊരു നടനിലൂടെ അവതരിപ്പിക്കേണ്ടി വന്നു. ആ സീൻ ഒരു പൊരുത്തക്കേടായി ഫീൽ ചെയ്തു. പക്ഷെ അവിടെ മറ്റ് മർഗ്ഗങ്ങൾ ഇല്ല. പേരറിവാളനും കാമുകിയും തമ്മിലുള്ള ആ സൈക്കിൾ യാത്രാ രംഗങ്ങളും പാട്ടും വളരെ ആസ്വാദ്യകരമായി. ഒരു സംവിധായകന്റെ കഴിവും കൗശലവും വെളിപ്പെടുത്തുന്നതായി ഈ രംഗങ്ങൾ.

ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധി ജവഹർലാൽ നെഹ്റുവിനെ പോലെ ഒരു പ്രതിഭാധനനോ ഇന്ദിരാ ഗാന്ധിയെ പോലെ ഒരു രാഷ്ട്രീയ തന്ത്രജ്ഞതയുള്ള ഒരു രാഷ്ട്രീയ പ്രതിഭയോ ആയിരുന്നില്ല. എന്നാൽ ഇന്ത്യയെ കുറിച്ച് മഹത്തായ ലക്ഷ്യങ്ങളുള്ള ഒരു നല്ല പ്രധാന മന്ത്രിയായിരുന്നു രാജീവ് ഗാന്ധി. പക്വമാർന്ന ആ വ്യക്തിത്വം പക്വമാർന്ന ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രതീകമായിരുന്നു. പക്വമാർന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിന് അനുയോജ്യമായ ഒരു വ്യക്തിത്വം അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.   രാജീവ് ഗാന്ധിവധം ഇന്ത്യയുടെ ഒരു ദേശീയ ദുരന്തമായിരുന്നു. അത് ഒരു വലിയ  ചരിത്ര ദുരന്തവും ആയിരുന്നു. അദ്ദേഹത്തിന്റെ വധത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ഗതി മാറിയെന്നു മാത്രമല്ല അനഭിലഷണീയമായ വഴികളിലൂടെയായി ഇന്ത്യയുടെ പിന്നീടുള്ള സഞ്ചാരം. ഇന്ത്യൻ സെക്യുലറിസത്തിനു കടുത്ത ഭീഷണികൾ നേരിട്ട് തുടങ്ങിയത് രാജീവ് ഗാന്ധിയുടെ മരണ ശേഷമാണ്. ചില വ്യക്തികളുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും ചരിത്രത്തെ ഗുണകരമായും ദോഷകരമായും സ്വാധീനിക്കും.

രാജീവ് ഗാന്ധി വധം സംബന്ധിച്ച ദുരൂഹതകളും വിവാദങ്ങളും ഇന്നും തുടരുകയാണ്. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട ഒരു ഏട് നാടകമാക്കുമ്പോൾ അതിന്റെ വൈജ്ഞാനിക മൂല്യവും ചരിത്ര മൂല്യവും നാം മുഖവില‌യ്ക്കെടുക്കേണ്ടതുണ്ട്. വിജ്ഞാന ദാഹികൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഈ നാടകം ഒരു മുതൽക്കൂട്ടാണ്. ആർട്ടിസ്റ്റുകളുമായുള്ള ഒരു നിശ്ചിത കാലത്തേയ്ക്കുള്ള എഗ്രിമെന്റ് പീര്യീഡു വരെ മാത്രമേ ഒരു പ്രൊഫഷണൽ നാടകത്തിനു നില നില്പു‌ള്ളൂ. അതുകൊണ്ടു തന്നെ ഈ നാടകത്തിന്റെ പുസ്തക രൂപവും വീഡിയോ ചിത്രീകരണവും നിർമ്മിക്കുന്നത് വിജ്ഞാന കുതുകികൾക്ക് ഭാവിയിൽ ഉപകാര പ്രദമാകും. നമ്മുടെ നിയമ നീതി സംവിധാനങ്ങളുടെ നെഗറ്റീവ് വശങ്ങൾ സംബന്ധിച്ച ചില ഗൗരവതരമായ സന്ദേശങ്ങൾ ഈ നാടകം നൽകുന്നുണ്ട്. പൊളിച്ചെഴുതപ്പെടേണ്ട നിയമങ്ങളും മാറ്റി  മറിക്കേണ്ട നീതിന്യായ സമ്പ്രദായങ്ങളും സംബന്ധിച്ച അവബോധം പ്രേക്ഷകരിൽ സൃഷ്ടിക്കുവാൻ ഈ നാടകത്തിനു കഴിയുന്നുണ്ട്.  പ്രേക്ഷകരുടെ മാനസികവും വൈകാരികവുമായ തലങ്ങളെ എങ്ങനെ സ്പർശിക്കുന്നെവെന്നത് ഒരു കലാരൂപത്തെ സംബന്ധിച്ച് പ്രധാനമാണ്. ആ നിലയിൽ പേരറിവാളൻ ഒരു വലിയ വിജയമാണ്. വികാര തീവ്രമായ ഒരു ആസ്വാദന തലത്തിലേയ്ക്ക് പ്രേക്ഷകരെ നയിക്കുവാൻ ഈ നാടകത്തിനു കഴിയുന്നുണ്ട്. പ്രേക്ഷകരെ പോസിറ്റീവാ‌യി സ്വാധീനിക്കുവാൻ ഈ നാടകത്തിനു കഴിയുന്നു.

നർമ്മത്തിന്റെ മേമ്പൊടി ഈ നടകത്തിനില്ലാത്തത് ഒരു പോരായ്മയേ ആയി തോന്നിയില്ല. കാരണം ഇത് നർമ്മത്തിൽ ചാലിച്ചെടുക്കാൻ പറ്റിയ ഒരു പ്രമേയമല്ല. ഗൗരവതരമായ നിർമ്മാണം, ഗൗരവതര‌മായ രചന, ഗൗരവതരമായ സംവിധാനം, ഗൗരവ തരമായ ആസ്വാദനം എന്നിവ ആവശ്യപ്പെടുന്ന ഒരു പ്രമേയമാണ് ഈ നാടകത്തിനുള്ളത്. അതുകൊണ്ടുതന്നെ പ്രൊഫഷണൽ എന്നതിനപ്പുറം  സാമൂഹ്യ ബോധമുള്ള ഒരു നാടക സങ്കല്പം ഇതിന്റെ ശില്പികൾക്ക് ഉണ്ട് എന്നത് അഭിനന്ദനാർഹമാണ്. വിപണന സാദ്ധ്യതകൾ സംബന്ധിച്ച ഉൽക്കണ്ഠകൾ ഇല്ലാതെ സാഹസികമായി നിർവഹിച്ച ഒരു കലാ പ്രവർത്തനം എന്ന നിലയ്ക്കുള്ള അംഗീകാരം ഇതിനു വേണ്ടി പണം മുടക്കിയ നാടക മുതലാളിയ്ക്ക് നൽകിയേ മതിയാകൂ. എന്തായാലും അനീതികൾക്കെതിരെ രോഷാകുലമാകുന്ന ഒരു മാനസികാവസ്ഥ പ്രേക്ഷകനിൽ സൃഷ്ടിക്കുവാൻ കരുത്തുള്ള ഒരു നാടക ശില്പമാണ് പേരറിവാളൻ. ഇതിന്റെ അരംഗിലും അണിയറയിലും പ്രവർത്തിച്ചവർക്ക് എന്റെ അഭിനന്ദനങ്ങൾ! 

Thursday, December 11, 2014

ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാൻ

ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാൻ

രത്നച്ചുരുക്കം: ഇന്ത്യ നേരിടുന്ന വർഗ്ഗീയ ഫാസിസം എന്ന വലിയ അപകടത്തെ അതിജീവിക്കുവാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾ മറ്റെല്ലാം മറന്ന് ഒരു പൊതു പ്ലാറ്റ്ഫോം ഉണ്ടാക്കേണ്ട സമയം സംജാതമായിരിക്കുന്നു.  ഇനി വിശദമായ പോസ്റ്റിലേയ്ക്ക്: 

വെറുതെ ബഹളം വച്ചതുകൊണ്ട് ഒരു കാര്യവുമില്ല. മതതീവ്രശക്തികൾ അധികാരശക്തിയായാൽ ഏതൊരു രാജ്യത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇന്ത്യയിലും സംഭവിക്കും. സാധാരണ പിന്നെ പ്രതീക്ഷകൾക്ക് വകയില്ല. മതരാഷ്ട്രം അരക്കിട്ടുറപ്പിക്കപ്പെടും. ഇന്ത്യയിൽ പക്ഷെ ഇപ്പോഴും ചില പ്രതീക്ഷകൾക്ക് നേരിയ സാദ്ധ്യതകൾ നില നിൽക്കുന്നുവെന്നു മാത്രം.

മതേതരത്വത്തിൽ വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളും പ്രസ്ഥാനങ്ങളും ഇന്ത്യയിൽ ഇപ്പോഴുമുണ്ട്. അവർ പൂർണ്ണമായും അടിച്ചമർത്തപ്പെടുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ സാധിച്ചു. നീണ്ടു പോകുന്തോറും മതേതരത്വം എന്ന വാക്കു പോലും ഉച്ചരിക്കാനുള്ള സ്വാതന്ത്ര്യം  നഷ്ടപ്പെട്ടേക്കാം. പക്ഷെ അധികാരലബ്ധിയെ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുകയാൽ ഛിന്നഭിന്നമായി കിടക്കുകയാണ് ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ. പ്രത്യയശാസ്ത്ര ബാദ്ധ്യതയുള്ള പ്രസ്ഥാനങ്ങൾ വിരളമാണു താനും.

ഇന്ത്യ നേരിടുന്ന വർഗ്ഗീയ ഫാസിസം എന്ന വലിയ അപകടത്തെ അതിജീവിക്കുവാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾ മറ്റെല്ലാം മറന്ന് ഒരു പൊതു പ്ലാറ്റ്ഫോം ഉണ്ടാക്കേണ്ട സമയം സംജാതമായിരിക്കുന്നു.  ഈ തിരിച്ചറിവ് എന്നത് തന്നെ മതേതര പ്രസ്ഥാനങ്ങളുടെ ഒരു ഉ ഉത്തരവാദിത്വമാണ്. പക്ഷെ ചില തിരിച്ചറിവുകളും ഉത്തരവാദിത്വ ബോധങ്ങളും പ്രബലമായ മതേതര പ്രസ്ഥാനങ്ങൾക്കൊന്നിനും ഇല്ലാതെ പോകുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു ദുരന്തം.

എന്നാൽ പഴയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഛിന്ന ഭിന്നമായി പോയ ചില പ്രസ്ഥാനങ്ങൾ ഒരുമിച്ചു ചേരാൻ ചില പരിശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു എന്നത് ആശ്വാസകരമാണ്. ആ പ്രസ്ഥാനങ്ങളുടെ നേതാക്കളായ മുലയാം സിംഗ് യാദവ്, ലാലു പ്രസദ് യാദവ്, നിതീഷ് കുമാർ, ദേവ ഗൗഡ തുടങ്ങിയവരുടെ ലയന നീക്കങ്ങൾ പ്രതീക്ഷകൾക്ക് വകയുള്ളതാണ്. അതുപോലെ കോൺഗ്രസ്സും ഇടതുപക്ഷവും ഉൾപ്പെടെ മറ്റ് മതേതര പ്രസ്ഥാനങ്ങളും യാഥാർത്ഥ്യ ബോധം ഉൾക്കൊണ്ടുകൊണ്ടുള്ള രാഷ്ട്രീയ ആലോചനകളും നീക്കങ്ങളും  ഇപ്പോഴേ ആരംഭിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ മതേതരത്വം  നില നിർത്താൻ മതേതര പ്രസ്ഥാനങ്ങൾക്ക് മറ്റെന്തിനേക്കാളുപരി ബാദ്ധ്യതയുണ്ട്. അത് വേണ്ട വിധം നിറവേറ്റാനായില്ലെങ്കിൽ പിന്നീട്  ചരി‌ത്രം വഴി തെറ്റി പോയതിനെക്കുറിച്ച് ഒന്ന്  ദു:ഖിക്കാൻ പോലും സ്വാതന്ത്ര്യം ലഭിച്ചെന്നു വരില്ല. കാരണം ഫാസിസം എന്നാൽ നമുക്ക് മനസ്സിലാക്കനുള്ള ശേഷിക്കുമപ്പുറം അപകടകരമയ ഒരു പ്രത്യയശസ്ത്രമാണ്. അത് വർഗ്ഗീയ ഫാസിസമാണെങ്കിൽ പതിൻമടങ്ങ് മാരകമായിരിക്കും.

മാത്രവുമല്ല ഒരു വർഗ്ഗീയ ഫാസിസത്തിനെതിരെ  മറ്റ് വർഗ്ഗീയ ഫാസിസ്റ്റുകൾ കൂടി പ്രതിരോധത്തിനിറങ്ങിയാൽ  അത് ഇന്ത്യയുടെ സമാധാനത്തിനും സ്വൈര ജീവിതത്തിനും നിരന്തര‌ഭീഷണിയായി   മാറും. അപ്പോൾ ആ അപകടാവസ്ഥയെ വിശേഷിപ്പിക്കാൻ മാരകം എന്നതിനേക്കാൾ വലിയ വാക്കുകൾ നാം അന്വേഷിക്കേണ്ടി വരും. ആവശ്യപ്പെടുന്ന വലിയ ജാഗ്രതകളെ സൂചിപ്പിക്കുവൻ വേറെ പദങ്ങൾ ഇല്ലാത്തതിനൽ 'ജാഗ്രത'  എന്ന് മാത്രം പറഞ്ഞ് ഈ ചെറുകുറിപ്പ് തൽക്കാലം ചുരുക്കുന്നു. . 

Wednesday, December 3, 2014

ആദിവാസി ക്ഷേമം

ഈ ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയത്

ആദിവാസി ക്ഷേമം

കേരളത്തിലെ ആദി വാസികൾ എന്നും പോരാട്ടത്തിലാണ്. ജീവിതം തന്നെ അവർക്ക് വലിയ പോരാട്ടമാണ്. കൂടെക്കൂടെ ആദിവാസികൾ പ്രത്യക്ഷ സമരത്തിനിറങ്ങും. ചർച്ച നടക്കും. എന്തെങ്കിലുമൊക്കെ ഉറപ്പുകളിൽ സമരം അവസാനിപ്പിക്കും. പിന്നെയും സ്ഥിതിഗതികൾ പഴയപടി. വർഷങ്ങളായി ആദി വാസി ക്ഷേമത്തിനു വേണ്ടി ധാരാളം പണവും പദ്ധതികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്നു. എന്നാൽ അതിന്റെ ഗുണമൊന്നും ആദിവാസി സമൂഹത്തിന് വേണ്ട വിധം ലഭിക്കുന്നില്ലെന്നത് പണ്ടേയുള്ള പരാതിയാണ്. ഒക്കെ ഇടനിലക്കാരായ ഉദ്യോഗസ്ഥരുടെയും മറ്റും കൈകളിലേയ്ക്ക് പോകുന്നു. ഞെട്ടിപ്പിക്കുന്ന അഴിമതികളാണ് കാലാകാലങ്ങളായി ആദി വാസി ക്ഷേമ പരിപാടികളുമായി ബന്ധപ്പെട്ട് നടക്കുന്നത്. എന്നാൽ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ മാറി മാറിവരുന്ന സർക്കാരുകൾക്കോ സർക്കാരുകളെക്കൊണ്ട് വേണ്ടത് വേണ്ട വിധം ചെയ്യിപ്പിക്കുവാൻ ആദിവാസികൾക്കു വേണ്ടി സമരം ചെയ്യുന്നവർക്കോ കഴിയുന്നില്ല. കാലമിത്രയുമായിട്ടും ഒരുപാട് അനുഭവ പാഠങ്ങൾ ഉണ്ടായിട്ടും ആ അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ ഭരണകൂട സംവിധാനങ്ങൾക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ട്?

ആദിവാസികൾക്കു വേണ്ടി നില കൊള്ളുന്ന സംഘടനകളും കാലാകാലങ്ങളിൽ ഓരോ വിഷയങ്ങളുന്നയിച്ച് സമരം ചെയ്യുന്നതല്ലാതെ ട്രൈബൽ മേഖലയിലെ പ്രശ്നങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ കണ്ട് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാൻ അവർക്കും കഴിയുന്നില്ലെന്നത് അവരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ പോന്നതാണ്. രാഷ്ട്രീയ പാർട്ടികളും ഭരണ പ്രതിപക്ഷ ഭേദമന്യേ ആദിവാസി വിഷയങ്ങളിൽ ചില ഉരുണ്ടുകളികൾ നടക്കുന്നുണ്ടെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. പണത്തിന്റെയോ പദ്ധതികളുടെയോ സംഘടനകളുടെയോ പോരാട്ടങ്ങളുടെ കുറവല്ല ആദിവാസികളുടെ പ്രശ്നപരിഹാരത്തിനു കാരണം. എല്ലാമുണ്ട്. പക്ഷെ ആദിവാസികൾക്ക് ഒന്നുമില്ല. അവരുടെ മാനത്തിനു പോലും ആരും വില കല്പിക്കുന്നില്ല. ആദിവാസികളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതി പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. അവരുടെ സാംസ്കാരിക പുരോഗതിയ്ക്ക് സ്വാഭാവികമായ ധാരാളം പരിമിതികൾ മറികടക്കുവാനുണ്ട്. അതാകട്ടെ സാമ്പത്തികം, ആരോഗ്യം വിദ്യാഭ്യാസം, ഭൂമി, ഭവനം തുടങ്ങി വിവിധ മേഖലകളിലുമുള്ള പുരോഗതിയിലൂടെ മാറി വരേണ്ടതാണ്.

ഗോത്രവർഗ്ഗ സമൂഹത്തിന് മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാൻ കഴിയും വിധം അവരെ മാറ്റിത്തീർക്കാൻ വളരെ ആത്മാർത്ഥവും ബോധപൂർവ്വവും സർവ്വതല സ്പർശിയുമായ ഇടപെടലുകളിലൂടെ മാത്രമേ കഴിയൂ. അതിനു വേണ്ടത് കൂടെക്കൂടെയുള്ള പ്രഖ്യാപനങ്ങളല്ല. ആത്മാർത്ഥതയാണ്. ആദിവാസികൾക്കു വേണ്ടി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ ശക്തമായ ജനകീയ മോണിട്ടറിംഗ് ആവശ്യമാണ്. രാഷ്ട്രീയ- സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ അടങ്ങുന്ന വിശാലമായ ഒരു സ്ഥിര മോണിട്ടറിംഗ് സമിതി രൂപീകരിക്കണം. അവയ്ക്ക് അവശ്യം എക്സിക്യൂട്ടീവ് പവറും നൽകണം. ഉദ്യോഗസ്ഥ സംവിധാനങ്ങളിലൂടെ മാത്രം നടത്തുന്ന ക്ഷേമ പദ്ധതികൾ പൂർണ്ണമായും ഫലപ്രാപ്തിയിൽ എത്തില്ല. ഉദ്യോഗസ്ഥ തലത്തിലുള്ള ആത്മാർത്ഥതയില്ലായ്മ, അഴിമതി, കെടുകാര്യസ്ഥത, ചുവപ്പുനാട മുതലായവയെല്ലാം ആദിവാസികൾക്കു വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ വിജയത്തിന് തടസ്സമാകുന്നുണ്ട്. അത് പരിഹരിക്കാൻ സർക്കാരിന്റ ജാഗ്രതയും ശക്തമായ ജനകീയ ഇടപെടലുകളും ആവശ്യമാണ്. ആദിവാസികൾക്കു വേണ്ടി വാദിക്കാനും അവർക്കു വേണ്ടി സമരം ചെയ്യാനും ഒരുപാട് പേർ ഉണ്ടെങ്കിലും ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു തരം അനാഥത്വം ആദിവാസികൾ നേരിടുന്നുണ്ട്.

ആദിവാസികളെ വിവിധ തരത്തിൽ ചൂഷണം ചെയ്യുന്നതിനെതിരെ വേണ്ടത്ര നടപടികൾ എടുക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. പണ്ടു മാത്രമല്ല, ഇന്നും അവിവാഹിതകളായ അമ്മമാർ ആദിവാസികൾക്കിടയിൽ വളരെയേറെയുണ്ട്. പക്ഷെ ആ ദുരവസ്ഥ അവസാനിപ്പിക്കുവാനും ഇതുവരെയുള്ള ക്ഷേമ പദ്ധതികൾക്കൊനന്നും കഴിഞ്ഞിട്ടില്ല. ആദിവാസികളുടെ മണ്ണും മാനവും കവർന്നെടുക്കാൻ പ്രമാണി വർഗ്ഗം സദാ ശ്രമിച്ചു പോരുന്നുണ്ട്. ഇതിനൊക്കെ അറുതി വരുത്താൻ ആവശ്യമായ നിയമ നിർമ്മാണങ്ങളോ ഉള്ള നിയമങ്ങളുടെ ശരിയായ നിർവ്വഹണമോ സാധ്യമാകുന്നില്ല. ഇത്തരം പരിദേവനങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുക എന്നതിനപ്പുറത്തേയ്ക്ക് ആദിവാസികളും മനുഷ്യരാണ് എന്ന ബോദ്ധ്യത്തോടെ ഭരണകൂടവും ഉദ്യോഗസ്ഥ വൃന്ദവും മുന്നോട്ടു പോകാൻ തയ്യാറാകനം. ആദിവാസികൾക്കു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവരും അവർക്കു വേണ്ടി സമരം ചെയ്യുന്നവരും തങ്ങളുടെ ആത്മാർത്ഥത ഇനിയും തെളിയിക്കേണ്ടതുണ്ട്. പ്രസംഗങ്ങളോ പ്രഖ്യാപനങ്ങളോ അല്ല, പ്രായോഗികമായ നടപടികൾ ആണ് ആദിവാസികൾക്കു വേണ്ടി എല്ലാവരും നടത്തേണ്ടത്. അതിനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും ഉണ്ടാകട്ടെ. അതിൽ രാഷ്ട്രീയമോ മറ്റുവല്ലതുമോ കലർത്താതെ എല്ലാവരും ഒരുമിച്ചു കൈകോർത്ത് നിൽക്കണം.

Wednesday, November 12, 2014

വോട്ടവകാശവിനിയോഗം

വോട്ടവകാശവിനിയോഗം
    
ഗുജറാത്തിൽ വോട്ട്‌ ചെയ്യാൽ നിർബന്ധമാക്കി നിയമം വരുന്നു. ജനാധിപത്യത്തിൽ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ്‌ വോട്ട്‌ ചെയ്യുക എന്നത്‌. സ്വന്തം ഭരണാധികാരികളെ നിശ്ചയിക്കാൻ ജനങ്ങൾക്കുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്‌. അതില്ലെങ്കിൽ ജനാധിപത്യം എന്ന വാക്കിന്‌ അർത്ഥം തന്നെയില്ല. വോട്ട്‌ ചെയ്യാനുള്ള അവകാശത്തോടൊപ്പം ജനാധിപത്യം പൗരന്‌ മറ്റ്‌ നിരവധി അവകാശങ്ങളും പ്രദാനം ചെയ്യുന്നു. ആ അവകാശങ്ങളൊക്കെ ജനങ്ങൾ അനുഭവിക്കുന്നുമുണ്ട്‌. എന്നാൽ തന്റെ അവകശങ്ങൾ ഉപയോഗിക്കണമോ, ഉപയോഗിക്കണ്ടയോ,  ഏതളവു വരെ ഉപയോഗിക്കണം എന്നൊക്കെയുള്ളത്‌ ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്‌ നിർവ്വഹിക്കുന്ന  കാര്യങ്ങളാണ്‌.

രാഷ്ട്രം പ്രദാനം ചെയ്യുന്ന എല്ലാ അവകശങ്ങളും പൂർണ്ണാർത്ഥത്തിൽ സദാ അനുഭവിച്ചുകൊള്ളണം എന്ന് ഗവർൺ‌മന്റിനോ നീതിപീഠങ്ങൾക്കോ നിർബന്ധിക്കാനാകില്ല. ആ നിലയിൽ ഒരു പൗരൻ വോട്ടവകാശം നിർവ്വ‌ഹിച്ചേ പറ്റൂ എന്നും നിഷ്കർഷിക്കുവാനാകില്ല. വോട്ട് ചെയ്യാനുള്ള അവകാശം പോലെ തന്നെ വോട്ട് ചെയ്യാതിരിക്കാനും പൗരന് അവകാശമുണ്ട്. ജനാധിപത്യത്തെക്കുറിച്ചും പൗരന്റെ അവകാശങ്ങളെക്കുറിച്ചും ധർമ്മങ്ങളെക്കുറിച്ചും  വോട്ട് ചെയ്യേണ്ട ആവശ്യത്തെ‌ക്കുറിച്ചും ഒക്കെയു‌ള്ള ബോധവൽക്കരണം ആവശ്യമാണ്. വോട്ട് ചെയ്യാനുള്ള പ്രേരണയും ആവശ്യമാണ്‌. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ കക്ഷികളൂം സ്ഥാനാർത്ഥികളും അവരുടെ അനുയായികളും  നടത്തുന്ന പ്രചരണം വോട്ട് ചെയ്യേണ്ട ആവശ്യകത സംബന്ധിച്ച ബോധവൽക്കരണവും പ്രേരണയുമാണ്. അത് കാലാ കാലങ്ങളായി നടന്നുവരുന്നുമുണ്ട്.

ഗവർണ്മെന്റിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് സംഘടനകളുടെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നേരിട്ടും പരോക്ഷമായും ഇടപെടുന്നവരുടെയും ബോധപൂർവ്വവും അല്ലാതെയുമുള്ള പ്രവർത്തനങ്ങൾ തന്നെയാണ് കൂടുതൽ ജനങ്ങളെ പോളിംഗ് ബൂത്തുകളിൽ എത്തിക്കുന്നത്. അതിവിടെ കാലങ്ങളായി നടന്നുപോരുന്നുമുണ്ട്. അതിനപ്പുറം വോട്ട് ചെയ്യുന്നത് നിർബന്ധിത നിയമമാക്കുകയും ആ നിയമം പാലിച്ചില്ലെങ്കിൽ ശിക്ഷിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കോ മൂല്യങ്ങൾക്കോ നിരക്കുന്നതല്ല. എല്ലാവരെയും കൊണ്ട് വോട്ട് ചെയ്യിക്കുക എന്നത് വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്ത് പ്രായോഗികവുമല്ല. വോട്ട് ചെയ്യാനുള്ള അകവാശവും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടാകണം.

പല കാരണങ്ങളാൽ ഒരു പൗരന് വോട്ട് ചെയ്യാൻ കഴിയാതെ വരാം. സ്ഥലത്തില്ലാതെ വരിക, അസുഖബാധിതനായിരിക്കുക തുടങ്ങിയ കാരണങ്ങളാൽ വോട്ട് ചെയ്യാൻ കഴിയാതെ വരാം. പല കാരണങ്ങളാൽ വോട്ട് ചെയ്യാൻ ഒരാൾ താല്പര്യപ്പെടാതെ വരാം. ആരുടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ കൊണ്ട് ഭയന്ന് വോട്ട് ചെയ്യാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളും ഉണ്ടാകാം.  മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ആരെയും അംഗീകരിക്കാനാകാത്ത സന്ദർഭങ്ങൾ ഉണ്ടാകാം. അപ്പോൾ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ ആർക്കെങ്കിലും വോട്ട് ചെയ്യാൻ എല്ലാവരും താല്പര്യപ്പെട്ടെന്നു വരില്ല. അങ്ങനെ അവരവരുടേതായതും അവരവരുടേതല്ലാത്തതുമായ  പലകാരണങ്ങളാൽ ഒരു പൗരന് വോട്ട് ചെയ്യാൻ കഴിയാതെ വരാം. വോട്ട് ചെയ്യാൻ താല്പര്യപ്പെടാതെ വരാം. അപ്പോഴൊക്കെ വോട്ടറെ ശിക്ഷിക്കുക എന്നത് ഒരിക്കലും നീതീകരിക്കാനാകുന്ന കാര്യമല്ല. നമ്മുടെ രാജ്യത്തെ ഭരണ ഘടനാ തത്വങ്ങൾക്ക് നിരക്കുന്നതുമല്ല അത്.

വോട്ട് ചെയ്യുകയെന്നത്  ഒരു പൗരന്റെ കടമയാണ്. പക്ഷെ അത് നിയമമോ നിർബന്ധിത കടമയോ ആക്കുന്നത് ശരിയല്ല. അത് അടിച്ചേൽപ്പിക്കലാണ്.  പൗരാവകാശ നിയമങ്ങൾക്ക് വിരുദ്ധമാണ്. ജനാധിപത്യ വിരുദ്ധമാണ്. എന്റെ വോട്ട് അത് എന്ത് ചെയ്യണമെന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്. എല്ലാവരും രാഷ്ട്രീയത്തിൽ ഇടപെടണമെന്ന് രാഷ്ട്രത്തിന് കല്പിക്കാനാകുമോ? ഇല്ലല്ലോ. അതുപോലെ തന്നെ വോട്ട് ചെയ്യുന്ന കാര്യവും. ജനാധിപത്യത്തിൽ ഒരു പൗരന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ എല്ലാ കാര്യങ്ങളിലും ഒരാൾ അഭിപ്രായം പറഞ്ഞേ പറ്റൂ എന്ന് നിയമം കൊണ്ടു വരാൻ പറ്റുമോ? ഇല്ലല്ലോ. എല്ലാ പൗരൻമാർക്കും സഞ്ചാര സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് നിങ്ങൾ സദാ സഞ്ചരിച്ചേ പറ്റൂ എന്ന് നിയമം കൊണ്ടു വരാൻ സാധിക്കുമോ? ഇല്ലല്ലോ.

വ്യക്തികൾക്ക് സ്വകാര്യ സ്വത്തവകാശമുണ്ട്. അതിനാൽ ഒരാൾ ഇത്രമേൽ സ്വത്ത് സമ്പാദിക്കണം എന്നൊരു നിയമം കൊണ്ടു വ്അരാനാകുമോ? ഇല്ലല്ലോ. ഇന്ത്യയിൽ പതിനാലു വയസ്സുവരെയുള്ള കുട്ടികൾക്ക്  നിർബന്ധിതവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നൽകാൻ നിയമമുണ്ട്. അതാവശ്യവുമാണ്. എന്നാൽ പ്രായ പൂർത്തിയായ ഒരാൾ ഇത്രമേൽ വിദ്യാഭ്യാസം ചെയ്യണം എന്ന് നിയമം കൊണ്ടുവരാനാകുമോ? ഇല്ലല്ലോ. അപ്പോൾ അതുപോലൊക്കെത്തന്നെയാണ് വോട്ടവകാശ വിനിയോഗവും. അത് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് വിനിയോഗിക്കുകയോ വിനിയോഗിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ടാകണം.

സമൂഹത്തിന്റെ ആരോഗ്യകരംആയ നില നില്പിനും വികാസത്തിനും ധാരാളം നിയമങ്ങൾ വേണം. അവ ലംഘിച്ചാൽ മതിയായ ശിക്ഷ വേണം. ഒരാൾ ഒരു നിയമം പാലിക്കാതിരുന്നാൽ മറ്റാർക്കെങ്കിലുമോ  സമൂഹത്തിനോ രാഷ്ട്രത്തിനോ എന്തെങ്കിലും ബുദ്ധിമുട്ടുട്ടെങ്കിലാണ് ശിക്ഷ വേണ്ടത്. അല്ലാതെ മറ്റുള്ളവർക്ക് ഒരു തരത്തിലും ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുണ്ടാക്കാത്ത, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനോ അവകാശങ്ങൾക്കോ തടസ്സമാകാതെയുള്ള ഒരു വ്യക്തിയുടെ ചിന്തയ്ക്കോ പ്രവർത്തനങ്ങൾക്കോ നിയമ നിഷ്കർഷയോ ശിക്ഷയോ ഏർപ്പെടുത്തുന്നത് ശരിയേ അല്ല. വോട്ടവകാശവിനിയോഗത്തിന്റെ കാര്യം അതുപോലെ‌യാണ്. ഒരാൾ വോട്ട് ചെയ്തില്ലെന്നു കരുതി അത് മറ്റൊരാൾക്ക് ശാരീരികമോ മാനസികമോ ആയ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനോ അവകാശങ്ങൾക്കോ മേൽ ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. അതുകൊണ്ടു തന്നെ ഒരു പൗരന്റെ വോട്ടവകാശം വിനിയോഗിക്കാനോ വിനിയോഗിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം അയാൾക്ക്  ഉണ്ടാകണം.

മറ്റൊന്ന്,  സാധാരണ ഗതിയിൽ വളരെ ചെറിയൊരു പങ്ക് ആളുകൾ മാത്രമേ വോട്ട് ചെയ്യാതിരിക്കുന്നുള്ളൂ. മറിച്ചൊരനുഭവം ഉണ്ടാകാനിടയില്ല.  ഇനി അതല്ല, ബഹുഭൂരിപക്ഷം ജനങ്ങളും വോട്ട് ചെയ്യാതിരിക്കുകയോ ജനാധിപത്യ പ്രക്രിയയുമായി സഹകരിക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥിതി വന്നാൽ അപ്പോൾ അത് പരിഹരിക്കാൻ  ഉചിതമായ കാര്യങ്ങൾ ചെയ്യാം. അങ്ങനെ  വരാനുള്ള സാദ്ധ്യതകൾ വളരെ വളരെക്കുറവാണ്.  ഇനി അഥവാ എപ്പോഴെങ്കിലും അങ്ങനെയെങ്ങാനും വന്നാൽ  പോലും  വോട്ട് ചെയ്യുക എന്നത് ഒരു നിയമമായി അടിച്ചേൽപ്പിക്കാവുന്ന ഒന്നല്ല. പരമാവധി പ്രബുദ്ധവും പക്വവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ജനാധിപത്യത്തെ സജീവവും സാക്രികവും ശക്തവുമാക്കാനുള്ള ആത്യന്തികമായ മാർഗ്ഗം. അല്ലാതെ നീതീകരിക്കാനാകാത്തതും ഭരണഘടനാ തത്വങ്ങൾക്ക് നിരക്കാത്തതും അപ്രായോഗികവുമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഒരിക്കലും ഭൂഷണമല്ല. 

Sunday, November 2, 2014

പ്രതിഷേധ ചുംബനം; ഫസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഒരദ്ധ്യായം

പ്രതിഷേധ ചുംബനം; ഫസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഒരദ്ധ്യായം.

ഇന്ന് കൊച്ചിയിൽ നടന്നത് ചുംബന സമരമല്ല. ഫാസിസ്റ്റ് വിരുദ്ധ സമരമാണ്. അക്രമ വിരുദ്ധ സമരമാണ്. വർഗ്ഗീയ ഫാസിസ്റ്റുകളുടെ സംഘടിത ആക്രമണം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും ഈ സമരത്തിൽ പങ്കെടുത്ത ചുണക്കുട്ടികൾക്കും ചുണക്കുട്ടത്തികൾക്കും എന്റെ സ്നേഹാഭിവാദനങ്ങൾ. നിങ്ങളുടെ ജീവൻ പണയപ്പെടുത്തി നടത്തിയ ഈ സമര ചങ്കൂറ്റത്തിൽ അഭിമാനിക്കുന്നു. സദാചാരം സംബന്ധിച്ച എന്റെ നിലപാടുകളെ ഇതുമായി ബന്ധപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സദാചാരം പലർക്കും പലതാണ്. പരസ്യമായി ചുംബിക്കാമോ ഇണചേരാമോ എന്നതൊക്കെ സദാചാരം സംബന്ധിച്ച വേറെ ബൗദ്ധിക വ്യായാമങ്ങളിൽ ചർച്ച ചെയ്യാം.

ചുംബനത്തേക്കാൾ വലിയ സദാചാര ലംഘനം  അക്രമമാണ്. ഫാസിസമാണ്. അക്രമം ആരു നടത്തിയാലും അത് അംഗികരിക്കാനാകില്ല. ഇനി അഥവാ ഈ പരസ്യ ചുംബനം സദാചാര വിരുദ്ധമാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ നിയമ ലംഘന സമരം പോലെ സദാചാര ലംഘന സമരം നടത്താൻ പ്രേരകമായ സാഹചര്യം എന്ത് എന്നതാണ് ഇവിടെ പരമ പ്രധാനം. ഈ സമരത്തിൽ പങ്കെടുത്തവരുടെ എണ്ണം കൊണ്ട് അളക്കേണ്ടതല്ല ഇതിന്റെ പ്രാധാന്യം. ഈ സമരത്തിന്റെ സന്ദേശം സമൂഹത്തിൽ ചലനങ്ങളുണ്ടാക്കുകതന്നെ ചെയ്യും. ഈ സംഭവത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്ന  മറ്റൊരു കാര്യം ഇവിടെ സംഘ പരിവാറുകാർക്കും പോപ്പുലർ ഫ്രണ്ടുകാർക്കും യോജിക്കാവുന്ന ഒരു മേഖലയെങ്കിലുമുണ്ട്. അതാണ് സദാചാരം. ഓ! അത്രയും ആശ്വാസം.

ഹിന്ദു-മുസ്ലിം വർഗ്ഗീയ സംഘടനകൾക്ക് മാത്രമാണല്ലോ ഈ സദാചാരാവേശം. അവർക്ക്  സദാചാര സംരക്ഷണമല്ല, അതിനു പിന്നിൽ വർഗ്ഗീയ സംഘടനകൾക്ക്  വ്യക്തമായ രാഷ്ട്രീയമാണു‌ള്ളത്. മാത്രവുമല്ല  സമൂഹത്തെ പേടിപ്പിച്ചു മാത്രമേ വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് നില നിൽക്കാൻ കഴിയുകയുള്ളൂ. അല്ലാതെ അവരുടെ ആശയങ്ങൾക്കൊന്നും സമൂഹത്തിൽ വലിയ ആക്രഷണത്വമുണ്ടാകില്ല. അതുകൊണ്ടുതന്നെ അക്രമത്തിലൂടെ  സമൂഹത്തെ ഭയപ്പെടുത്താൻ കിട്ടുന്ന ഒരു സന്ദർഭവും അവർ പാഴാക്കില്ല.

നാട്ടിൽ സദാചാര ലംഘനം ആരോപിച്ച് പലയിടത്തും പലപ്പോഴും എത്തിനോട്ടവും പിടിച്ചു കെട്ടിയടിയും നടക്കാറുണ്ട്. ഇത് വർഗ്ഗീയ ഫാസിസ്റ്റുകൾ മാത്രമല്ല, ജാതി-മത- കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചെയ്യാറുള്ളതാണ്. എന്നാൽ അതുപോലെയല്ല സ്വന്തം വിലാസം അടയളപ്പെടുത്തി വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകൾ നടത്തുന്ന സദാചാര പോലീസിംഗ്. മുൻകൂട്ടി തീരുമാനിച്ച് സംഘടിത ശക്തി ഉപയോഗിച്ച് ബോധപൂർവ്വം നിയമം കൈയ്യിലെടുത്ത് നടത്തുന്ന അക്രമങ്ങളെ എന്ത് സദാചാരത്തിന്റെ പേരിലായാലും അംഗീകരിക്കാനാകില്ല.

വിവിധ വിശ്വാസങ്ങളുടെ പേരിൽ ഇവിടെ നടക്കുന്ന അശ്ലീലങ്ങൾ പരസ്യ ചുംബനത്തേക്കാൾ എത്രയോ ലജ്ജാവഹമാണ്. വിശ്വാസങ്ങളുടെ പേരിൽ എത്രയോ തട്ടിപ്പുകളും ക്രൂരതകളും കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളും  ഇവിടെ നടമാടുന്നു. അതിനെയൊന്നും ആർക്കും എതിർക്കേണ്ട. ഏതെങ്കിലും മത വിശ്വാസത്തിന്റെയോ ആചാരങ്ങളുടെയോ പേരു പറഞ്ഞാണ് ഈ പരസ്യ ചുംബനം നടത്തിയിരുന്നതെങ്കിൽ ആരെങ്കിലും എതിർ‌ക്കുമായിരുന്നോ?

എന്തായാലും നമ്മുടെ വാർത്താ മാധ്യങ്ങൾ ചുംബന സമരത്തിന് നല്ല കവറേജ് നൽകി. പല മാധ്യമങ്ങളും സദാചാര പോലീസിംഗിനും ഫാസിസ്റ്റ് അക്രമങ്ങൾക്കുമെതിരെ ചെറു വിരലെങ്കിലും അനക്കിയിട്ടുണ്ട്. ഇത് ആശാവഹമാണ്. ചുംബന സമരത്തിന്റെ സദാചാര പ്രശ്നങ്ങളെക്കാൾ അതിനു പ്രേരകമായ കാരണങ്ങക്ക്  പ്രാധാന്യം നൽകാൻ ചില മാധ്യമങ്ങളെങ്കിലും തയ്യാറായി. ഇപ്പോൾ  സദാചാര പോലീസിംഗിനും അതിനെതിരെ ഈ ചുംബാ സമരം നടത്തുന്നതിനും കാരണമായ സദാചാര വിഷയം കുത്തിപ്പൊക്കിയതും ഒരു ടി.വി ചാനലാണ്.അനുചിതമായ ഒളിഞ്ഞു നോട്ടവും അതിന്റെ റിപ്പോർട്ടിംഗും മാന്യമായ പത്ര പ്രവർത്തന രീതിയല്ല.


ചുംബന സമരം സോഷ്യൽ മീഡിയകളുടെ സാദ്ധ്യതകൾക്ക്  പുതിയൊരു ദൃഷ്ടാന്തം കൂടിയയി. സാമൂഹ്യ പ്രശ്നങ്ങൾ ഏറ്റെടുക്കാനും സംഘടിക്കാനും സമരം ചെയ്യാനും സന്നദ്ധമായ ഒരു ജനശക്തി സോഷ്യൽ മീഡിയ വഴി വളർന്നു വരാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന്  ലോകത്തെ പല സംഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.  ഇപ്പോഴിതാ കേരളത്തിലും. ചിലയിടത്ത് അത്  മുല്ലപ്പൂ വിപ്ലവവും വാ‌ൾ സ്ട്രീറ്റ് സമരവുമൊക്കെ ആയിരുന്നെങ്കിൽ ഇവിടെയിതാ കാമകേളീ ചിന്തകൾക്കപ്പുറമുള്ള ചുംബന വിപ്ലവം പുതിയൊരു ചരിത്രം സൃ‌ഷ്ടിച്ചിരിക്കുന്നു. 


ഫാസിസത്തിനെതിരെ നടത്തിയ ചുംബന സമരത്തിന്റെ സംഘാടകർക്കും അതിൽ പങ്കെടുത്തവർക്കും  കാമവികാരം ഒട്ടുമില്ലാത്ത എന്റെ  സ്നേഹ ചുംബനങ്ങൾ. നിങ്ങൾ സിംഹക്കുട്ടികൾ. നിങ്ങൾ നടത്തിയ ചുംബനങ്ങൾ  വലിയ ഗർജ്ജനങ്ങളാണ്.  കപടസദാചാര വാദികളുടെയോ വർഗ്ഗീയ ഫാസിസ്റ്റുകളുടേയോ ബധിര കർണ്ണങ്ങളിൽ അത് ചെന്നു പതിക്കില്ലെങ്കിലും ചെന്നു പതിച്ചാൽ തന്നെ അതുകൊണ്ട് പ്രയോജനമുണ്ടാകില്ലെങ്കിലും പൊതു സമൂഹത്തിൽ പ്രതിഷേധ ചുംബനത്തിന്റെ അലയൊലികൾ മുഴങ്ങിക്കൊണ്ടിരിക്കും.

Saturday, September 27, 2014

മനോരാജിന് ആദരാഞ്‌ജലികൾ!

ബ്ലോഗ്ഗർ മനോരാജിന് ആദരാഞ്‌ജലികൾ!

മലയാള ബ്ലോഗ് സാഹിത്യത്തിന് വളരെ വലിയ സംഭാവന നൽകിയ എന്റെ പ്രിയ സുഹൃത്ത് മനോരാജ് മിനിയാന്ന് (2014 സെപ്റ്റംബർ 26)  അന്തരിച്ചു. ജെയിംസ് സണ്ണി സാറാണ് എന്നെ വിളിച്ച് മരണ വിവരം അറിയിച്ചത്. പിന്നെ ഡോ. ബിജു ഏബ്രഹാമും. ഈ മരണവാർത്ത അറിഞ്ഞിട്ട് ഒരു അനുസ്മരണക്കുറിപ്പു  പോലും എഴുതാൻ എനിക്ക് കഴിഞ്ഞില്ല. കാരണം  എന്റെ പിതാവ് അസുഖബാധിതനായി ആശുപത്രിയിലാണ്. മിനിയാന്ന്  മരണ വാർത്ത അറിയുമ്പോഴും ഇന്ന് ഡോ.ജയൻ ഏവൂർ എറണാകുളത്തേയ്ക്ക് പോകാൻ വിളിക്കുമ്പോഴും ഞാൻ വാപ്പയോടൊപ്പം ആശുപത്രിയിലാണ്. എറണകുളം വരെ ഇപ്പോൾ പോകാൻ കഴിയാത്ത വിഷമം ഇന്നലെ ഷെരീഫ് കൊട്ടാരക്കരയുമായും ഇന്ന് സാബു കൊട്ടോട്ടിയുമായും ഞാൻ പങ്ക് വച്ചിരുന്നു. ബ്ലോഗിലൂടെ ഞാൻ പരിചയപ്പെട്ട മനോരാജ് ബ്ലോഗിലൂടെ എനിക്ക് ലഭിച്ച നിരവധി നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു. രോഗാരംഭത്തിൽ മനോരാജ് തിരുവനന്തപുരം ശ്രീ ചിത്രയിൽ കഴിയുമ്പോൾ ഞാനും ജെയിംസ് സണ്ണി സാറും കൂടി പോയി കണ്ടിരുന്നു. ഇടയ്ക്കിടെ വിളിച്ച് രോഗ വിവരങ്ങൾ തിരക്കാറുണ്ടായിരുന്നു. എന്നാൽ ഈ അടുത്ത നാളുകളിൽ വിളിക്കാനൊന്നും കഴിഞ്ഞില്ല. രോഗാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടുവരുന്നുവെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ വൈദ്യശാസ്ത്രം മനോരാജിനു മുന്നിൽ തോറ്റു. അദ്ദേഹം യാത്രയായി. മലയാള സാഹിത്യത്തിൽ  നല്ലൊരു ഭാവി മനോരാജിൽ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ നഷ്ടം മലയാളസാഹിത്യത്തിന് ഒരു വലിയ നഷ്ടമാണ്. മനോരാജിനെ നമുക്ക് എല്ലാവർക്കും എക്കാലത്തും ഓർമ്മിക്കുവാൻ ഉചിതമായത് ചെയ്യുവാൻ ബൂലോകത്ത് നിന്ന് ആലോചനകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതെ പറ്റി ചില ബ്ലോഗ് സുഹൃത്തുക്കളുമായി ഞാൻ സംസാരിച്ചിരുന്നു. കൂടുതൽ എഴുതാൻ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് സാധിക്കില്ല. വിശദാമായി അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം ബ്ലോഗിനും മലയാള സാഹിത്യ ലോകത്തിനും നൽകിയ സംഭാവനകൾ എഴുതണമെന്ന് ആഗ്രഹിക്കുന്നുണ്ട്. മനോരാജിന്റെ വേർപാടിൽ എന്റെ അഗാധമയ ദു:ഖം ഞാൻ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്ക് ചേരുന്നു.

Sunday, August 31, 2014

മതേതര കക്ഷികളും ബി.ജെ.പിയും

മതേതര കക്ഷികളും ബി.ജെ.പിയും

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിൽ. കേരളത്തിൽ അദ്ദേഹം വരുന്നു പോകുന്നു എന്നതിനപ്പുറം കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അദ്ദേഹത്തിന്റേതു മാത്രമായി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ബി.ജെ.പി പ്രവർത്തകർക്ക് ഒരു ആത്മ വിശ്വാസവും ആവേശവുമൊക്കെ പകർന്നു നൽകാനാകും എന്നു മാത്രം. എന്നാൽ വരുന്നത് കേവലം ഒരു അമിത് ഷാ അല്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുട പിൻഗാമിയാണ്. അതായത് ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി. ഇപ്പോഴേ ആ യാഥാർത്ഥ്യവുമായി പൊരുത്തപെടുന്നത് നല്ലതാണ്. ബി.ജെ.പിയോ നരേന്ദ്ര മോഡി‌യോ ഇതുപോലെ അധികാരത്തിൽ വരുമെന്ന് മതേതരവാദികൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് ആ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ മതേതര വാദികൾക്ക് കഴിയാതെ പോയത്. കടുത്ത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ മനസ്സിനെ മുമ്പേ പാകപ്പെടുത്തുന്നത് നല്ലതാണ്. 

അമിത് ഷായെക്കുറിച്ച് ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ എന്തുതന്നെ ആയാലും അതിനേക്കാൾ വലിയ ആക്ഷേപങ്ങൾ നരേന്ദ്ര മോഡിയ്ക്കെതിരെ ഉയർന്നിരുന്നുവെങ്കിലും അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത പദവിയായ പ്രധാന മന്ത്രി സ്ഥാനം വരെ ലഭിച്ചു. അമിത് ഷായും നരേന്ദ്ര മോഡിയുമൊക്കെ ഹിന്ദുത്വ വാദികൾ ആയിപ്പോയത് അവരുടെ കുറ്റമല്ല. ഉത്തരേന്ത്യൻ സാഹചര്യങ്ങളിൽ വളർന്നു വരുന്നവർ അങ്ങനെ ആകുന്നതിൽ അദ്ഭുതപ്പെടാനില്ല. കേരളത്തിൽ പോലും നരേന്ദ്ര മോഡിയെ പേലെയും അമിത് ഷായെ പോലെയും ചിന്തിക്കുന്നവർ ഉള്ളപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് ഉയർന്നു വരുന്ന നേതാക്കൾ പ്രത്യേകിച്ചും ബി.ജെ.പി നേതാക്കൾ ഹിന്ദു രാഷ്ട്ര വാദികളും ന്യുനപക്ഷ വിരുദ്ധരുമൊക്കെ ആയാൽ അതിൽ ഒരു അദ്ഭുതവുമില്ല. 

ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ നരേന്ദ്ര മോഡി, അമിത് ഷാ, ബി.ജെ.പി, സംഘ പരിവാർ എന്നൊക്കെ പറഞ്ഞ് സ്വയം സംഭീതരാകുകയും ജനങ്ങളെ സംഭീതരാക്കുകയും ചെയ്യുന്നതിൽ യാതൊരു അർത്ഥവു‌മില്ല. ഇന്ത്യൻ ജനതയിൽ സാമൂഹ്യവും സാംസ്കാരികവുമായ ഒരു നവോത്ഥാനം സൃഷ്ടിച്ചെടുക്കാതെ അവരെ രാഷ്ട്രീയമായി ഉദ്ധരിക്കുവാൻ കഴിയില്ല. അത് കഴിയാത്തിടത്തോളം വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും നിരക്ഷരരായ ജനങ്ങൾ വർഗ്ഗീയമായി ചിന്തിക്കുന്നത് അവരുടെ കുഴപ്പമല്ല. ഉത്തരേന്ത്യയിലെ നിരക്ഷരരായ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം മനുഷ്യരാണെന്ന് പോലും കരുതുന്നില്ല. അത്ര മേൽ അറിവില്ലാത്തവരാണ് ആ പാവപെട്ട ജനങ്ങൾ. 

ഇന്ത്യൻ ജനതയെ സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പുരോഗതിയിലേയ്ക്ക് നയിക്കാൻ ലഭ്യമായ അവസരങ്ങളെ മുഴുവൻ നഷ്ടപ്പെടുത്തിയ ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ ഇപ്പോൾ സംജാതമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് നേരേ കൊഞ്ഞനം കുത്തിയിട്ട് ഒരു കാര്യവുമില്ല. ഇത് ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസ്സുകാർക്ക് മാത്രം ബാധകമായ കാര്യമല്ല. ഇടതുപക്ഷമടക്കമുള്ള ഇന്ത്യയിലെ മുഴുവൻ മതേതര പ്രസ്ഥാനങ്ങൾക്കും ബാധകമായ ആരോപണമാണ്. വരാനിരിക്കുന്ന ഭവിഷ്യത്തുകളെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്നതിൽ മതേതര പ്രസ്ഥാനങ്ങൾ ഒന്നടങ്കം പരാജയപ്പെട്ടു. ഭരണം തുടർച്ചയായി കിട്ടിയ കോൺഗ്രസ്സും സഖ്യ കക്ഷികളുമാകട്ടെ ഭരണത്തിന്റെ തിമിർപ്പിലും ഉന്മാദത്തിലും മതിമറന്നു പോയി. ജനങ്ങൾക്ക് പകരം വയ്ക്കാൻ ബി.ജെ.പിയും സംഘപരിവാർ ശക്തികളു‌മല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലാതെ പോയി. 

ഭൂരിപക്ഷ വർഗ്ഗീയതയെ പ്രതിനിധീകരിക്കുന്നവരെ അധികാരത്തിലേറ്റാൻ ഭൂരിപക്ഷ മത വിശ്വാസികൾക്ക് അത്ര വലിയ പ്രയാസം ഉണ്ടാകാതെ പോകുന്നതിൽ അദ്ഭുതമൊന്നുമില്ല. കാരണം ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെ ഇന്ത്യൻ യാഥാർത്ഥ്യങ്ങളാണ്. ജാതി മതം മറ്റ് അന്ധ വിശ്വാസങ്ങൾ അനാചാരങ്ങൾ എന്നിവയാൽ കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു ജന സമൂഹത്തിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ മതേതര പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഉത്തരവാദിത്തങ്ങൾ വളരെ വലുതാണ്. ഭൂരിപക്ഷ വർഗ്ഗീയതയെ രാഷ്ട്രീയായുധമാക്കുന്നവർക്ക് അനായാസേന അധികാരത്തിലേയ്ക്കുള്ള ദൂരം എളുപ്പമാക്കാൻ കഴിയുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് സംഘപരിവാരങ്ങളെയും നരേന്ദ്ര മോഡിയെയും അമിത് ഷായെയുമൊക്കെ കുറ്റപ്പെടുത്തി അവരെ ശരിയാക്കികളയാം എന്നു വിചാരിക്കുന്നത് മൗഢ്യമാണ്. 

സംഘ പരിവാർ ശക്തികളെ സംബന്ധിച്ച് ഹിന്ദുത്വം എന്ന മാർഗ്ഗവും ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യവും ഒരു പാപമേ അല്ല. അതുകൊണ്ടുതന്നെ അവരിതാ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നേ ഹിന്ദു രാഷ്ട്രം സ്ഥാപികുന്നേ എന്ന് നില വിളിക്കുന്നതിൽ യാതൊരർത്ഥവുമില്ല. അവരുടെ ലക്ഷ്യം അവരുടെ മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്നതായിരിക്കാം അവരെ നയിക്കുന്ന ചിന്ത. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻസംഘപരിവാർ ശക്തികളെ പ്രതിരോധിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഇന്ത്യൻ ജനസമൂഹത്തെ മതേതരവൽക്കരിക്കണം. അധികാര ലബ്ധിയെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിലൂടെ മാത്രം അത് സാധിക്കില്ല. വിശാലമായ മതേതര കൂട്ടായ്മയിലൂടെ മാത്രമേ അത് സാധിക്കൂ. 

നാളെ ഒരു പക്ഷെ ഇന്ത്യയുടെ ഭരണ ചരിത്രത്തിന്റെ ഭാഗമകാൻ പോകുന്ന ഒരു വ്യക്തി കേരളം സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായോ ആശയങ്ങളുമായോ വിയോജിപ്പുള്ള ഒരു പൗരൻ എന്ന നിലയിൽ ഇങ്ങനെ കുറിച്ചു എന്നു മാത്രം. ജനാധിപത്യം ഉപയോഗിച്ച് ഭാവി പ്രധാന മന്ത്രി ആയി അമിത് ഷാ വന്നാലും അത് അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. അതിനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. അതുകൊണ്ടു തന്നെ ഇന്ന് കേരളത്തിലെത്തുന്നത് ഒരു പാർട്ടിയുടെ അദ്ധ്യക്ഷൻ മാത്രമല്ല, ഒരു പക്ഷെ ഭാവിപ്രധാനമന്ത്രിയായേക്കാവുന്ന വ്യക്തി എന്ന നിലയ്ക്കുള്ള പ്രാധാന്യം അമിത് ഷായുടെ കേരള സന്ദർശനത്തിനുണ്ട്. ഇത് ആരെയും നടുക്കാനല്ല, യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടു പ്രവർത്തിക്കണമെന്ന് ഓർമ്മപ്പെടുത്താൻ കുറിക്കുന്ന കുറിപ്പാണ്.

അദ്ധ്യാപക ദിനവും പ്രധാനമന്ത്രിയുടെ സ്കൂൾ പ്രസംഗവും

അദ്ധ്യാപക ദിനവും പ്രധാനമന്ത്രിയുടെ സ്കൂൾ പ്രസംഗവും

നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രിയ്ക്കും പ്രസിഡന്റിനും ആവശ്യമെന്നു തോന്നുന്ന ഏത് സന്ദർഭത്തിലും ജനങ്ങളെ അഭിസംബോധന ചെയ്യാം. കുട്ടികളെ അഭിസംബോധന ചെയ്യാം. അതിന് ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിക്കാം. സ്വകാര്യ മാധ്യമങ്ങളോട് തങ്ങളുടെ അഭിസംബോധന ജനങ്ങളിലെത്തിക്കാൻ അഭ്യർത്ഥിക്കാം. ആ നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് അദ്ധ്യാപക ദിനത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാം. പ്രധാന മന്ത്രിയുടെ പ്രസംഗം കേൾക്കണമെന്ന് അഭ്യർത്ഥിക്കാം. 

എന്നാൽ ഭരണാധികാരികളുടെ പ്രസംഗം എല്ലാവരും കേട്ടുകൊള്ളണമെന്ന് നിർബന്ധിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. പ്രസംഗം ജനങ്ങൾക്ക് മേൽ അടിച്ചേല്പിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്താൽ അത് അല്പത്തരമെന്നും ജനാധിപത്യ വിരുദ്ധമെന്നുമൊക്കെ ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ല. അദ്ധ്യാപക ദിന പ്രസംഗം കുട്ടികളെ സ്കൂളുകളിലൂടെ തന്നെ കേൾപ്പിക്കണമെന്ന് എന്താണിത്ര നിർബന്ധം? അവർ വീട്ടിലിരിക്കുന്ന സമയത്ത് പ്രസംഗം കേൾപിച്ചാൽ പോരേ? താല്പര്യമുള്ളവർ കേൾക്കും. ഇല്ലാത്തവർ കേൾക്കില്ല. 

രാജ്യ സ്നേഹം പോലും ആരുടെ മേലും അടിച്ചേല്പിക്കാനാകില്ല. അത് ഒരാളുടെ ഉള്ളിൽത്തട്ടി ഉണ്ടാകേണ്ടതാണ്. അഭിനയിക്കേണ്ടതല്ല. എന്നാൽ രാജ്യത്തെ പ്രധാന മന്ത്രിയും രാഷ്ട്രപതിയുമൊക്കെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴൊക്കെ സംസ്ഥാനങ്ങളൊട് അനുവാദം ചോദിക്കണമെന്ന വാദം ശരിയല്ല. പ്രത്യേകിച്ചും കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരു പോലെ ഉത്തരവാദിത്തമുള്ള കൺ കറണ്ട് വിഷയങ്ങളിൽ. 

പ്രധാന മന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹം ബി.ജെ.പിയും ആയതുകൊണ്ട് ആരെയും അഭി അംബോധന ചെയ്യരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രിയാണ് അദ്ദേഹം. അല്ലാതെ അധികാരം ജനാധിപത്യ വിരുദ്ധ മാർഗ്ഗത്തിലൂടെ പിടിച്ചെടുത്തതല്ല. എന്നാൽ ജനങ്ങൾക്കുമേൽ നിർബന്ധമായും പാലികേണ്ട നിയമങ്ങൾ അല്ലാതെ മറ്റൊന്നും അടിച്ചേല്പിക്കരുത്.

Friday, August 22, 2014

സി.പി.ഐ.എമ്മും വർഗ്ഗീയഫാസിസവും

സി.പി.ഐ.എമ്മും  വർഗ്ഗീയഫാസിസവും

ഭൂരിപക്ഷ വർഗ്ഗീയതയ്ക്കും അതുയർത്തുന്ന ഭീഷണികൾക്കും എതിരെ ഇപ്പോൾ വിലപിക്കുന്ന ചിലരോട് വിനീതമായി പറയാനുള്ളത്: കേരളത്തിൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരെ ചെറുത്ത് നിൽക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനം സി.പി.ഐ.എം ആയിരുന്നു. ആശയപരമായും സ്വന്തം ജീവൻ നൽകിയുമൊക്കെ അവർ അത് ചെയ്തിട്ടുമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളുടെ കായിക ശേഷിക്കു മുന്നിൽ ഇവിടെ നിയമ സംവിധാനങ്ങൾ പോലും ഒന്നുമല്ലല്ലോ. അതിനെത്രയെത്ര അനുഭവങ്ങൾ! സി.പി.ഐ.എമ്മും ഇടതുപക്ഷവും രണ്ട് വർഗ്ഗീയതകളെയും എതിർക്കുമ്പോൾ, വരാനിരിക്കുന്ന അപകടങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകുമ്പോൾ, അതൊന്നുമായിരുന്നില്ലല്ലോ നിങ്ങൾക്ക് വലിയ കാര്യം. എന്നാൽ ഓരോ കാലത്തും പലകാരണങ്ങളാൽ സി.പി.ഐ.എമ്മിന് ഏൽക്കുന്ന ഓരോ തിരിച്ചടികളിലും സന്തോഷിച്ച് തുള്ളിച്ചാടു‌കയായിരുന്നില്ലേ നിങ്ങൾ?  

ഈ നിങ്ങൾ ആരാണെ‌ന്ന് നിങ്ങൾക്ക് മനസിലാകുന്നുണ്ടല്ലോ, അല്ലേ? സി.പി.ഐ.എമ്മുകാർക്ക് ഒരുപക്ഷെ, ഇനി ഒന്നേ നിങ്ങളോട് പറയാനുണ്ടാകൂ. നിങ്ങൾ ഇനി വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് കീഴ്പെട്ട് ജീവിച്ചു കൊള്ളുക. ഇപ്പോൾ രാജ്യത്തിന്റെ ഭരണസാരഥ്യം ഭൂരിപക്ഷമതരാഷ്ട്രവാദികളുടെ കൈകളിലാണെന്ന യാഥാർഥ്യബോധം ഉൾക്കൊള്ളാതിരിക്കാൻ ആകില്ലല്ലോ. സാങ്കേതികമായി അവരുടെ രഹ‌സ്യവും പരസ്യവുമായ അജണ്ടകൾ നടപ്പിലാക്കാനുള്ള അംഗീകാരമാണ് അവർക്ക് ലഭിച്ച ജനവിധി. ജനവിധി അംഗീകരിക്കേണ്ടത് ജനധിപത്യ മര്യാദയുമാണ്. ദേശീയ രാഷ്ട്രീയത്തിൽ സി.പി.ഐ.എം ഒന്നുമല്ലെന്നും, മൂന്നു സംസ്ഥാനങ്ങളിൽ (ഇപ്പോൾ രണ്ട്) മാത്രമുള്ള ഇത്തിരിപ്പോന്ന പാർട്ടിയല്ലേ നിങ്ങൾ എന്നും ഒ‌ക്കെ പറഞ്ഞ് പരിഹസിച്ചിരുന്നവരല്ലേ, നിങ്ങൾ? പശ്ചിമബംഗാളിൽ തൃണമൂൽ ഫാസിസ്റ്റുകളും മാവോയിസ്റ്റുകളൂം കൂടി സി.പി.ഐ.എമ്മുകാരെ കൊന്നൊടുക്കുമ്പോൾ, ഏറെ സന്തോഷിച്ചവരല്ലേ നിങ്ങൾ? ഇപ്പോഴും അവിടെ തൃണമൂലുകാർ സി.പി.ഐ.എം‌ കാരെ കൊന്ന് വംശനാശം വരുത്തിക്കൊണ്ടിരിക്കുന്നത് തുടരുമ്പോഴും നിങ്ങളുടെ സന്തോഷത്തിന് കുറവൊന്നുമുണ്ടാകില്ലല്ലോ, അല്ലേ? 

സി.പി.ഐ.എമ്മുകാർ ഒരു കാര്യം സമ്മതിക്കുന്നു. ദേശീയതലത്തിൽ ഭൂരിപക്ഷ‌വർഗ്ഗീയത ഉയർത്തുന്ന ഭീഷണികളി‌ൽ നിന്നോ അക്രമങ്ങളിൽ നിന്നോാ ആരെയും ഒറ്റയ്ക്ക് രക്ഷിക്കാൻ പറ്റുന്ന വിധത്തിൽ പാർട്ടിയ്ക്ക് വളരാനായിട്ടില്ല. അതിന് പലകാരണങ്ങളു‌ണ്ട് താനും. അതുകൊണ്ട് സി.പി.ഐ.എമ്മിനെ എതിർത്തും പരിഹസിച്ചും അതിനെ തകർക്കാൻ നടക്കുമ്പോൾ നിങ്ങൾ ആരിലൊക്കെയാണോ രക്ഷകരെ കണ്ടിരുന്നത്, അവരിൽത്തന്നെ നിങ്ങൾ അഭയം പ്രാപിച്ചുകൊള്ളുക. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾ എല്ലാം ഏറ്റവും പ്രധാനമയി ടാർജറ്റ് ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. അതുകൊണ്ട് അവർക്കിപ്പോൾ അവരെത്തന്നെ സംരക്ഷിക്കലും നില നിർത്തലുമാണ് പ്രധാനം. ആത്മരക്ഷയേക്കാൾ പ്രധാനമല്ലല്ലോ ആർക്കും ഒന്നും! 

എന്നിരുന്നാലും നിങ്ങൾക്ക് പശ്ചാത്താന്മോ കുറ്റബോധമോ സൽബുദ്ധിയോ തോന്നി (തോന്നാനിടയില്ല) പുനർ വിചിന്തനത്തിന് വല്ല ഉൾപ്രേരണയും സംഭവിക്കുന്നുവെങ്കിൽ സദയം അറിയിക്കാൻ മടിയ്ക്കേണ്ട. ചർച്ചയ്ക്കെടുക്കാൻ ശ്രമിക്കാം. ഉറപ്പൊന്നുമില്ല. അല്ലെങ്കിൽ നിങ്ങളുടെ എക്കാലത്തെയും രക്ഷകരിൽത്തന്നെ വിശ്വാസമർപ്പിച്ച് നിങ്ങൾ ജീവിച്ചുകൊള്ളൂ. അതിനുള്ള അവകാശം നിങ്ങൾക്കുണ്ട്. കമ്മ്യൂണിസ്റ്റുകാർ അവരുടെ കാര്യം നോക്കട്ടെ!

Thursday, August 21, 2014

എങ്ങോട്ടാണീ ലോകം?

എങ്ങോട്ടാണീ ലോകം?

പേരുകൊണ്ട് മതമേതെന്ന് തിരിച്ചറിയപ്പെട്ടാൽ ഭാവിയിൽ  ലോകത്ത് ആരും സുരക്ഷിതരായിരിക്കില്ല. മതമേതെന്ന് തിരിച്ചറിയപ്പെടാതിരിക്കാൻ പേരിടാതിരിക്കാനേ നിർവ്വഹമുള്ളൂ. കാരണം പേരിടാൻ കൊള്ളാവുന്ന വാക്കുകൾ പോലും ഭാവിയിൽ ഓരോരോ മതങ്ങൾ സ്വന്തമാക്കും.  ഇന്ത്യയിൽ കേരളത്തിനു പുറത്ത് മുസ്ലിം-ക്രൈസ്തവ നാമധാരികൾ അരക്ഷിതരാണെങ്കിൽ ലോകത്ത് പലയിടത്തും മുസ്ലിം  നാമധാരികൾ മാത്രവും ചിലയിടങ്ങളിൽ ക്രൈസ്തവ നാമധാരികൾ മാത്രവും ചിലയിടങ്ങളിൽ  ഹിന്ദു നാമധാരികൾ മാത്രവും  അരക്ഷിതരാകുന്നു. സ്വന്തം മതം നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം എല്ലാ മതങ്ങളെയും ഭരിക്കുന്നു. കാരണം സ്വന്തം നില‌നില്പിൽ ഒരു മതങ്ങൾക്കും ആത്മ വിശ്വാസമില്ല.

ലോകത്ത് മതങ്ങൾക്കുള്ളിലെ ചേരിപ്പോരുകളാകട്ടെ അതിരൂക്ഷമാണ്. സ്വന്തം മതങ്ങൾക്കുള്ളിൽ തന്നെ  സൗഹാർദ്ദമില്ലെങ്കിൽ പിന്നെ എങ്ങനെ ഒരു രാജ്യത്തോ ലോകത്താകെയോ മത സൗഹാർദ്ദമുണ്ടാകും? ഏറ്റവും വലിയ തമാശ മതത്തിന്റെ പേരിൽ നടക്കുന്ന ഒരു അക്രമവും ഒരു കൊള്ളരുതായ്മയും മതത്തിന്റെ കുഴപ്പമല്ല എന്നതാണ്. ശരിയായ ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ട് അന്ധമായി മതത്തിന്റെ പേരിൽ എന്തും ചെയ്യാൻ അനുയായികളെ കിട്ടുന്നു എന്നതാണ് സത്യം. മാറി വരുന്ന തലമുറകളെ പഠിപ്പിക്കുന്ന ധാർമ്മിക മൂല്യങ്ങളെ സദാ മതങ്ങളുമായി വിളക്കി ചേർക്കുന്നു എന്നതാണ് അന്ധമായ മതബോധത്തിന്  മറ്റൊരു കാരണം. ഈ ആധുനിക കാലത്തും  മതങ്ങളില്ലെങ്കിൽ ധാർമ്മികമൂല്യങ്ങളോ സദാചാര മൂല്യങ്ങളോ ഉണ്ടാകില്ലെന്ന മിഥ്യാ ധാരണകളാണ് ഇതിനു പിന്നിൽ.

ഈ ഭൂലോക അതിക്രമങ്ങളൊന്നുമില്ലെങ്കിൽ മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ എത്ര ഊഷ്മളമാണ്. ആസ്വാദ്യകരമാണ്. ആശ്വാസകരമാണ്. പക്ഷെ ഇക്കണക്കിനു പോയാൽ സമാധാനത്തോടും സൗഹൃദത്തോടും ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും മതം, വിശ്വാസം, രാഷ്ട്രീയമെന്നൊക്കെ  കേൾക്കുമ്പോഴേ പേടിച്ച് വിറച്ച് നില വിളിക്കും. ലോകമാകെ രാഷ്ട്രീയവും മതവുമിപ്പോൾ വേർതിരിച്ചറിയാനാകാത്ത വിധം കൂടിക്കലർന്ന് കിടക്കുകയുമാ‌ണല്ലോ! ലോകത്ത് എല്ലവരും മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ചിന്തിച്ചാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മതമാകും ലോകം ഭരിക്കുക. മതങ്ങൾക്കുള്ളിൽ തന്നെ  തമ്മിലടിയുള്ളതിനാൽ ഏത് മതത്തിനാകും ഭാവിയിൽ ഭൂരിപക്ഷജനസംഖ്യ ഉണ്ടാകുക എന്ന് ഇപ്പോൾ പറയാനാകില്ല.

ഇപ്പോഴത്തെ ലോക നിലവാരം വച്ച് നോക്കുമ്പോൾ മതങ്ങൾ നന്നായാൽ, അഥവാ മതങ്ങൾ ഇല്ലാതായാൽ മാത്രമേ മനുഷ്യൻ നന്നാകൂ എന്ന് കരുതേണ്ടിയിരിക്കുന്നു. സത്യം പറയട്ടെ പള്ളികൾ, ചർച്ചുകൾ,  അമ്പലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇപ്പോൾ  വേണം വേണ്ടാത്തതുപോലെ ഉയരുന്ന  സംഗീതത്തിനു പോലും പഴയൊരു മാധുര്യമില്ല. വിശ്വാസങ്ങളും പ്രാർത്ഥനകളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഒരു വാശി പോലെയോ ആരെയോ പേടിപ്പിക്കാനെന്ന പോലെയോ ഒന്നുമല്ലെങ്കിൽ ആരെയോ എന്തോ ബോദ്ധ്യപ്പെടുത്താൻ എന്നതുപോലെയോ ഒക്കെ ആയിരിക്കുന്നു.

ഈ പോസ്റ്റ് ഒരു നിഷേധമോ നിന്ദയോ അല്ല. നിരാശകളിൽ നിന്നുമുയരുന്ന  ജല്പനങ്ങളാണ്. അല്ലെങ്കിൽ എന്തെങ്കിലുമാകട്ടെ. രാഷ്ട്രീയ നിരാശകളിൽ നിന്നുള്ള  ജല്പനങ്ങളടങ്ങുന്ന ഒരു പോസ്റ്റ് പിന്നാ‌‌ലെ വരുന്നുണ്ട്. അതും  ഏതാണ്ട് ഇതുപോലിരിക്കും.

Saturday, August 16, 2014

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം

കമ്മ്യൂണിസ്റ്റ് പാർട്ടികൾ എല്ലാം  ഒന്നിക്കണമെന്ന അഭിപ്രായം ഈയുള്ളവൻ മുമ്പേ തന്നെ പലരോടും പറഞ്ഞിട്ടുള്ളതാണ്.  സോഷ്യൽ മീഡിയകളിലും ഈ വിനീതനവർകൾ ഈ അഭിപ്രായം  മുമ്പേ തന്നെ  പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ സ. എം.എ.ബേബിയും  ഈയുള്ളവന്റെ നിലപാടിലേയ്ക്ക് വന്നിരിക്കുന്നു. :) അല്ലപിന്നെ! 

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ശത്രുക്കളാകുന്നത് നന്നല്ല. പക്ഷെ ചരിത്രത്തിൽ അങ്ങനെയെല്ലാം സംഭവിച്ചു പോയി. ചരിത്രത്തിലെ തെറ്റുകൾ തിരുത്താൻ സമയമാകുമ്പോൾ അത് തിരുത്തണം. പക്ഷെ ഇവിടെ   തെറ്റു തിരുത്താൻ വളരെ  താമസിച്ചു പോയി. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ലയിക്കണമെന്നോ പുനരേകീകരിക്കപ്പെടണമെന്നോ പറയുമ്പോൾ ചരിത്രമാകെ മാറിമറിഞ്ഞു വന്ന ഇക്കാലത്തും ആയിരത്തി തൊള്ളായിരത്തി അറുപത്തിനാലിലെ കാര്യവും പറഞ്ഞിരിക്കുന്നതിൽ അർത്ഥമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സി.പി.ഐ യും സി.പി.ഐ.എമ്മും ആയി മാറിയ ആ കാലത്തെ സാഹചര്യങ്ങളല്ല ഇന്ത്യയിലെയോ ലോകത്തിലെയോ  ഇന്നത്തെ സാഹചര്യങ്ങൾ.

ഇരു പാർട്ടികളുടെയും ഒന്നാകൽ സംബന്ധിച്ച് എം.എ. ബേബി ഇപ്പോൾ തുടങ്ങി വച്ചിരിക്കുന്ന ചർച്ച തികച്ചും സ്വാഗതാർഹമാണ്. ഇന്ത്യാ ചരിത്രം ഭയാനകമായ ഒരു മാറ്റത്തിലേയ്ക്ക് കൂപ്പുകുത്തി നിൽക്കുന്ന ഇന്നിന്റെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്ന ഏതൊരു കമ്മ്യൂണിസ്റ്റ് വിശ്വാസിയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരുമിച്ചു ചേരണം കൂടുതൽ ശക്തിയാർജ്ജിക്കണം എന്നൊക്കെ ആഗ്രഹിച്ചു പോകും.  എം.എ. ബേബി പോളിറ്റ് ബ്യൂറോ മെമ്പറായി പോയി എന്നത് ആ ആഗ്രഹത്തിന് തടസ്സമാകാതിരുന്നതിൽ അദ്ഭുതമില്ല. സി.പി.ഐയും സി.പി.ഐ.എമ്മും മാത്രമല്ല ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് ഒരു പാർട്ടിയാകണം. എന്നിട്ട് മാറിയ കാലത്തിനനുസരിച്ച് പുതിയ പാർട്ടി ഭരണഘടനയും പരിപാടിയും ലക്ഷ്യങ്ങളും എഴുതിയുണ്ടാക്കണം. ബുദ്ധിജീവികൾക്ക് പഞ്ഞമില്ലാത്ത കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് ഇത് എളുപ്പത്തിൽ സാധിക്കും.

പാർട്ടികൾ ഒന്നാകുമ്പോൾ ചുമതലകൾ പങ്ക് വയ്ക്കുന്നതിൽ മാത്രമാകും അല്പം പ്രയാസങ്ങളുണ്ടാകുക. അതൊക്കെ ചർച്ചചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. രണ്ട് സമ്മേളന കാലയളവുകളിൽ മാത്രമേ ഇതൊക്കെ ഒരു പ്രശ്നമാകൂ. അതു കഴിയുമ്പോൾ മുൻ സി.പി.ഐ, മുൻ സി.പി.ഐ.എം എന്നിങ്ങനെയുള്ള വേർതിരിവുകൾ താനേ ഇല്ലാതായിക്കൊള്ളും. തലമുറകൾ കഴിയുമ്പോൾ ഇത് രണ്ടും രണ്ടായിരുന്നെന്ന ഒരു തോന്നൽ തന്നെയുണ്ടാകില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒന്നാകൽ ചർച്ചകളിൽ നിന്ന് അറുപത്തിനാലിനും മുമ്പേ "പ്രായ"മായ പഴമൂട് സഖാക്കളെ ചിലരെയെങ്കിലും ഒഴിച്ചു നിർത്തുന്നതാണ്  നല്ലത്. അല്ലെങ്കിൽ അവർ കാലഹരണപ്പെട്ട താത്വിക വിശദീകരണങ്ങളും കൊണ്ട് നിൽക്കും. പാർട്ടി സോഷ്യൽ ഡെമോക്രാറ്റിക്കാകണോ കടുത്ത വിപ്ലവപ്പാർട്ടിയാകണോ എന്നൊക്കെ ലയിച്ചിട്ട് തീരുമാനിക്കാം. പാർട്ടി സോഷ്യൽ ഡേമോക്രാറ്റിക്കായില്ലെങ്കിലും മാർക്സിസ്റ്റ് അഥവാ കമ്മ്യൂണിസ്റ്റ്  ഡെമോക്രാറ്റുകളെങ്കിലും ആകുന്നതിൽ കുഴപ്പമില്ല. എപ്പോഴും പാർട്ടി അച്ചടക്കത്തിന്റെ പേരിൽ സ്വതന്ത്രമായ അഭിപ്രായങ്ങൾ ആരാലും പ്രകടിപ്പിക്കപ്പെടാതെ പോകുന്നത് ശരില്ല്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ അംഗങ്ങളും  പ്രവർത്തകരും  അനുഭാവികളും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരാഗ്രഹം സഖാവ് ബേബി പറഞ്ഞതിൽ ഒരു കുഴപ്പവുമില്ല.

നമ്മൾ മുമ്പ് കാണാണാത്ത, നമ്മെ ഭയപ്പെടുത്തുന്ന  രഷ്ട്രീയവും ഭരണപരവുമായ ഒരു ഇന്ത്യൻ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റുകൾ ഒന്നിക്കണമെന്നല്ലാതെ പിന്നെ എങ്ങനെയാണ് ഓരോ കമ്മ്യുണിസ്റ്റുകാരും ചിന്തിക്കേണ്ടത്? നമുക്ക് പോസിറ്റീവാകാം. നെഗറ്റീവായ ചിന്തകളിൽ നിന്ന് വിമുക്തരാകാം. എം.എ. ബേബിയെ പോലെ.  സ. എം.എ. ബേബിയ്ക്ക് അഭിവാദനങ്ങൾ!

Tuesday, July 29, 2014

ചലച്ചിത്രനാമങ്ങൾ

ചലച്ചിത്രനാമങ്ങൾ

മലയാള ചലച്ചിത്രങ്ങൾക്ക് മലയാളം പേരിട്ടില്ലെങ്കിൽ സബ്സിഡികൾ നൽകില്ലെന്ന് ഒരു പ്രഖ്യാപനം വന്നിരിക്കുന്നു‌. സിനിമാ വ്യവസായത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച ഒരു സമിതിയാണത്രേ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രസ്തുത സമിതിയെ പ്രതിനിധീകരിച്ച്  ശ്രീ. പന്തളം സുധാകരനാണ് മാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്.  ഈ പ്രഖ്യാപനം സംഗതി കേട്ടാൽ കൊള്ളാം. മാതൃ‌ഭാഷാസ്നേഹികൾ നല്ലൊരു വിഭാഗം തീർച്ചയായും ഈ ഈ പ്രഖ്യാപനത്തിൽ സന്തോഷിക്കും. സ്വാഗതം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ചും മലയാളസിനിമകളിൽ ആവർത്തിച്ചാവർത്തിച്ച് ഇംഗ്ലീഷ് പേരുകൾ വരുന്നത് അരോചകമായി തോന്നുന്നവർക്ക് ഇതിനെ സ്വാഗതം ചെയ്യാതിരിക്കാനാകില്ല. ഈ പ്രഖ്യാപനം വഴി (പ്രഖ്യാപനമോ ഭീഷണിയോ രണ്ടുതന്നെ ആയാലും)പ്രസ്തുത വിഷയം ഒരു ചർച്ചയാകുകയും മലയാള സിനിമകൾക്ക് അന്യഭാഷാപേരുകൾ ഇടുന്ന പ്രവണതയെ അത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുമെങ്കിൽ അതുനല്ലതുതന്നെ.

പക്ഷെ കേവലം ഭാഷാസ്നേഹത്തിന്റെ പേരിൽ എല്ലാവർക്കും ഈ‌യൊരു നിബന്ധനയോട് യോജിക്കുവാൻ കഴിഞ്ഞെന്നു വരില്ല. കാരണം സിനിമയുടെ പ്രമേയവുമായി ബന്ധമുള്ള ഒരു പേരിടുമ്പോൾ ഈ മാതൃ‌ഭാഷാനിർബന്ധം ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടുണ്ടാക്കും. ചില സിനിമകൾക്ക് പ്രമേയാനുസൃതമായി  മറ്റു ഭാഷയിലുള്ള പേരുകളും ഇടേണ്ടി വരാം. എന്നാൽ മതിയായ കാരണങ്ങളില്ലാതെ മന:പൂർവ്വം സിനിമകൾക്ക്  മറ്റ് ഭാഷാ പേരുകൾ ഇടുന്നത് പ്രോത്സാഹന ജനകമല്ല.  പല നല്ല മലയാള‌പേരുകളും ഒരു സിനിമയ്ക്ക്  അനുയോജ്യമയിരിക്കും എന്നിരിക്കിലും സിനിമയുടെ പ്രമേയവുമായി അധികം ബന്ധമില്ലാത്ത ഇംഗ്ലീഷ് പേരുകൾ ചില സിനിമകൾക്ക് ഇടുന്നുണ്ട്. ഇതിനു ന്യായീകരണമില്ല. ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാൽ പേരും സിനിമയുടെ വിജയവുമായിട്ടൊക്കെ ബന്ധമുണ്ടാകും. ചില മോശം സി‌നിമകൾ പോലും നല്ലൊരു പേരുകൊണ്ട് വിജയം നേടിയേക്കാം.

സിനിമ ഒരു വ്യാവസായിക ഉല്പന്നമാകുമ്പോൾ വില്പനയും ലാഭവുമൊക്കെ അതിന്റെ നിർമ്മാതാക്കൾക്ക് പ്രധാനമാകുന്നു. അതുകൊണ്ട് ഏതു ഭാഷയിൽ പേരിടുന്നു എന്നതിലല്ല, ജനശ്രദ്ധ കിട്ടി സിനിമ ഹിറ്റാകുക എന്നതാകും സിനിമ എടുക്കുന്നവരുടെ താല്പര്യം. ചലച്ചിത്രമേഖല  ഒരു അംഗീകൃത‌വ്യവസായവും തൊഴിൽ മേഖലയും   ഓരോ സിനിമയും  വിൽക്കാൻ വയ്ക്കുന്ന  ഒരു ഉല്പന്നവുമൊക്കെയാണെങ്കിലും ഭാഷയോടുള്ള നിഷേധാതമക സമീപനം അഭിലഷണീയമല്ല എന്ന കാര്യത്തിൽ തർക്കമില്ല.
മാത്രവുമല്ല  കലയും സാഹിത്യവുമായി അഭേദ്യമായി ബന്ധമുള്ള ഒരു ജനകീയ മാധ്യമമാണ് സിനിമ. സിനിമകൾ വെറും കച്ചവടച്ചരക്കുകൾ  മാത്രമല്ല സാഹിത്യശില്പങ്ങൾ കൂടിയാണ്. അതുകൊണ്ടുതന്നെ കേരളത്തെ  പ്രധാനവിപണിയായും  മലയാളികളെ പ്രധാന ഉപഭോക്താക്കളായും കണ്ടുകൊണ്ട് സിനിമ നിർമ്മിക്കുനവർക്ക് മലയള‌ഭാഷയോട് ബാധ്യതയുണ്ട്.

ഇതൊക്കെയണെങ്കിലും  സിനിമയ്ക്ക്  ഏതുഭാഷയിൽ എന്ത് പേരിടണം എന്നത്  സിനിമ എടുക്കുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ കുടി പ്രശ്നമാണ്.  അതുകൊണ്ടുതന്നെ സിനിമയ്ക്കോ മറ്റ് സാഹിത്യസൃഷ്ടികൾക്കോ പേരിടുന്നത്  ഇന്ന ഭാഷയിൽ ആകണം ആയിക്കൂട എന്നു നിഷ്കർഷിക്കുന്നതിൽ സ്വാതന്ത്ര്യ‌നിഷേധം ഉൾച്ചേർന്നിരിക്കുന്നു.  മാത്രവുമല്ല,  മാതൃഭാഷ ഒരു വികാരമാണ്. ആയിരിക്കണം. അല്ലാതെ അത് ആരുടെ മേലും അടിച്ചേല്പിക്കാവുന്നതല്ല. അടിച്ചേല്പിക്കുന്നതുകൊണ്ട് ആരും ഒരു ഭാഷയെ സ്നേഹിക്കാനും പോകുന്നില്ല. അതൊക്കെ അവരവരുടെ ഉള്ളിൽത്തട്ടി ഉണ്ടാകേണ്ടതാണ്. സിനിമ മാത്രമല്ല പല പ്രമുഖ സാഹിത്യകാരൻമാരും അവരുടെ കൃതികൾക്ക് മറ്റു ഭാഷാ തലക്കെട്ടുകൾ നൽകുന്നുണ്ട്. അതുകൊണ്ട് അവരുടെ കൃതികളൊന്നും അവാർഡിനോ മറ്റോ പരിഗണിക്കില്ല എന്ന് ശഠിക്കാനാകുമോ?

ഇതിപ്പോൾ സിനിമകൾക്ക് മാത്രം ഈ നിബന്ധന വയ്ക്കുന്നതെന്തിന് എന്നൊരു ചോദ്യം ഈ സന്ദർഭത്തിൽ ആരെങ്കിലും ഉയർത്തിയാൽ അവരെ കുറ്റം പറയാനാകുമോ    ? നമ്മുടെ സർക്കാർ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പേരുകൾ എല്ലാം ഇംഗ്ലീഷ് അല്ലേ? അതൊക്കെ  മാറ്റിയിട്ടു വേണ്ടേ മറ്റുള്ളവയ്ക്കു‌മേൽ ഭാഷാനിബന്ധന അടിച്ചേല്പിക്കാൻ? എന്തിന് ചലച്ചിത്ര വികസന കോർപ്പറേഷന്റെ അവസാനത്തെ കോർപ്പറേഷൻ എന്ന വാക്ക് ഇംഗ്ലീഷ് അല്ലേ? അത് മാറ്റണ്ടേ? സമിതി എന്നു പോരേ? ചിത്രാഞ്‌ജലി സ്റ്റുഡിയോ ഉണ്ടല്ലോ. സ്റ്റുഡിയോയ്ക്ക് ഇതുവരെ ഒരു ഇംഗ്ലീഷ് കണ്ടെത്തിയോ? സെക്രട്ടറിയേറ്റിനെ സർക്കാർ കാര്യാലയം എന്നും കളക്ട്രേറ്റുകളെ ജില്ലാ കാര്യാലയങ്ങളെന്നും താലൂക്ക് ഓഫീസുകളെ താലൂക്ക് കാര്യാലയങ്ങൾ എന്നും പറയരുതോ? സെക്രട്ടറിയേറ്റ് അസിസ്റ്റന്റുമാരെ സർക്കാർ കാര്യാലയ സഹായികൾ എന്നു പറഞ്ഞുകൂടെ? കളക്ടറെ കരംപിരിവുകാരൻ എന്നു പറഞ്ഞുകൂടേ? ഗ്രാമ പഞ്ചായത്ത് ഓഫീസുകളെ പഞ്ചായത്ത് കാര്യാലയങ്ങൾ എന്നു പറയാം. ബ്ലോക്ക് ഓഫീസുകളെ എന്തു പറയും? മധ്യമ പഞ്ചായത്ത് ഓഫീസുകൾ എന്നോ മറ്റോ പറയണം.

എന്തിന്, ഈ പറയുന്ന മാധ്യമത്തിന് ചലച്ചിത്രം, പടം എന്നൊക്കെ അല്ലാതെ സിനിമ എന്നു പറയുന്നതോ‌? സിനിമ എന്നത് ഇംഗ്ലീഷ് വാക്കല്ലേ? എന്തിനേറെ പറയുന്നു ഈ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തന്നെ അങ്ങ് നിർത്തരുതോ? അതിനുള്ള തന്റേടം ഭരണാധികാരികൾക്ക് ഉണ്ടോ? ഒന്നുകിൽ എല്ലാവരും മലയാളം മീഡിയം പഠിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷ് മീഡിയം പഠിക്കണം. അല്ലാതെ രണ്ടു തരം പൗരൻമാരെ സൃഷ്ടിക്കുന്ന ഈ വിദ്യാഭ്യാസ സമ്പ്രദായം ശരിയല്ലല്ലോ. ഇവിടെ ഇപ്പോൾ  മലയാള സിനിമകൾക്ക് മലയാളം പേരുകൾ തന്നെ ഇടണമെന്നത് ഒരു ആജ്ഞയുടെയോ  ഭീഷണിയുടെയോ നിയമത്തിന്റെയോ  രീതിയിൽ പറയേണ്ടതല്ല. അത് ഒരു അഭ്യർത്ഥനയുടെ രൂപത്തിൽ പറയേണ്ടതാണ്. സിനിമാ മേഖലയെ ഒരു വ്യവസായ മേഖലയായി അംഗീകരിച്ചിരിക്കുന്നതിനാൽ അവിടെ ലാഭമാകും പ്രധാന പ്രചോദനം. അതുകൊണ്ട് സിനിമ എന്ന ഉല്പന്നത്തെ മാർക്കറ്റ് ചെയ്യാൻ പല അടവുകളും അതിന്റെ ഉല്പാദകർ സ്വീകരിക്കും. അതിപ്പോൾ ഇംഗ്ലീഷിൽ പേരിട്ടുകൊണ്ടാണെങ്കിൽ അങ്ങനെ!

ഒരു ചർച്ചാ വിഷയം എന്നനിലയിൽ ഇവിടെ കുറിച്ചതുപോലെ ചില എതിർ വാദങ്ങൾ ഉന്നയിക്കാമെങ്കിലും മലയാള സിനിമയ്ക്ക് മലയാളം പേരുകൾ തന്നെ ഇടുന്നതാണ് നല്ലത്. മലയാളം നമ്മുടെ മാതൃഭാഷയാണ്. അതിന്റെ നില‌നില്പിനും വികാസത്തിനും വേണ്ടി നടത്തുന്ന ശ്രമങ്ങളെ പാടേ നിരാകരിക്കാവുന്നതല്ല. അതുകൊണ്ട് ഇപ്പോൾ നടത്തിയിരിക്കുന്ന ഈ പ്രഖ്യാപനവും പാടേ അവഗണിക്കാവുന്നതല്ല. ഇത് ചർച്ചെയ്യപ്പെടേണ്ട ഒന്നാണ്. എല്ലാവർക്കും ഈ വിഷയത്തിൽ വാദങ്ങളും എതിർവാദങ്ങളും ക്രിയാത്മകമായ അഭിപ്രായങ്ങളും മുന്നോട്ട് വയ്ക്കാൻ ഈ ചർച്ച സഹായകമാകും. ആകണം. നമ്മുടെ ഭാഷയോടുള്ള സ്നേഹത്തെ മുൻ‌നിർത്തിത്തന്നെയാകണം ഈ ചർച്ചകൾ എന്നു മാത്രം! മലയാള ഭാഷ നില നിന്നാലേ മലയാള സിനിമയ്ക്കും നില നില്പുള്ളൂ എന്ന കാര്യം നമ്മൾ വിസ്മരിക്കരുത് എന്നു പറഞ്ഞുകൊണ്ട് തൽക്കാലം ഈ കുറിപ്പ് ചുരുക്കുന്നു.

Tuesday, July 22, 2014

പ്രവേശനപ്രശ്നങ്ങൾ

പ്രവേശനപ്രശ്നങ്ങൾ

ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയുടെ റിസൾട്ട് പതിവിലും നേരത്തേ വന്നു. അത് അഭിനന്ദനാർഹം തന്നെ. പക്ഷെ അതിന്റെ ഗുണഫലം കുട്ടികൾക്ക് ലഭിച്ചില്ല. പത്താം തരം കഴിഞ്ഞാൽ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും പ്ലസ്-ടു കോഴ്സിനാണ് ചേരുക. എന്നാൽ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഈ കുറിപ്പെഴുതുമ്പോഴും നടന്നിട്ടില്ല. അപേക്ഷ നൽകാനുള്ള തീയതി ജൂൺ പതിനാറിന് അവസാനിച്ചു. ഓൺ ലെയിൻ അപേക്ഷാ സമർപ്പണത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അപേക്ഷാ ഫോമുകൾ ഉടൻ അടിച്ചിറക്കുമെന്ന് പ്രഖ്യാപനം വന്നു. എന്നാൽ സ്കൂളുകളിലൊന്നും പിന്നീട് അച്ചടിച്ച അപേക്ഷാ ഫോമുകൾ വന്നതായി അറിയില്ല. അപേക്ഷാ സമർപ്പണം ഓൺലെയിൽനിൽ മാത്രമേ നടന്നിട്ടുള്ളൂ എന്നാണ് മനസിലാക്കുന്നത്. സി.ബി.എസ്.സി കുട്ടികൾക്കു വേണ്ടിയാണ് പ്രവേശന നടപടികൾ താമസിപ്പിക്കുന്നതെന്ന ഒരാക്ഷേപവും ഉയർന്നു വന്നിരുന്നു.

എന്തായലും ജൂൺ പകുതി കഴിഞ്ഞിട്ടും പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടില്ല. സാധാരണ ജൂലൈ ആദ്യമെങ്കിലും  ക്ലാസ്സ് തുടങ്ങാൻ സാധിച്ചിരുന്നു. ഇത്തവണ ജൂലൈ ആദ്യവരത്തിലൊന്നും ക്ലാസ്സ് തുടങ്ങാൻ കഴിയുമെന്നു തോന്നുന്നില്ല.  കാരണം അപേക്ഷാ സമർപ്പണം പൂർത്തിയായതല്ലാതെ മറ്റ് നടപടികളൊന്നും യഥാസമയം നടക്കുന്നതായി അറിവില്ല. പ്ലസ് വണ്ണിന്  കുട്ടികൾക്ക് ലഭിക്കുന്ന അദ്ധ്യയന ദിവസങ്ങൾ വളരെ ചുരുങ്ങും. വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പു കേടാണിതെന്ന് വിമർശനം സ്വാഭാവികമായും ഉയർന്നു വരുന്നു. 

മറ്റൊരു കാര്യം കാലമിത്രയായിട്ടും പത്താം തരം ജയിക്കുന്ന എല്ലാ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം ലഭിക്കുന്നില്ല എന്നതാണ്. അഡ്മിഷൻ  ലഭിക്കുന്നവരിൽ നല്ലൊരു പങ്കിനും അവരുടെ ഇഷ്ടപ്പെട്ട കോംബിനേഷൻ  കിട്ടാതെയും പോകുന്നു. നാടാകെ പ്ലസ് ടൂ സ്കൂളുകൾ അനുവദിച്ചിട്ടും സ്ഥിതി ഇതാണ്. ഈ വർഷം  പുതിയ പ്ലസ് ടൂ സ്കൂളുകൾ അനുവദിച്ചില്ലെങ്കിലും അഡീഷണൽ ബാച്ചുകൾ അനുവദിക്കാൻ നടപടികൾ ആയിട്ടുണ്ട്. എന്നാൽ പോലും കുറെ കുട്ടികൾക്ക് സ്കൂളിൽ കിട്ടാതെ പോകും. ഏറ്റവും വിചിത്രമായ കാര്യം അഡ്മിഷൻ നടപടികൾ പൂർത്തിയാകുമ്പോൾ കുറെ സീറ്റുകൾ ഫിൽ ആകാതെ കിടക്കുകയും അതേസമയം ധാരാളം കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാതെയും പോകുന്നുവെന്നതാണ്. കാരണം കുട്ടികൾക്ക് പോയി വരാൻ സൌകര്യമുള്ള സ്കൂളുകളിൽ കിട്ടാതെ വരുമ്പോൾ അവർ ഓപ്പൺ സ്കൂളിനെയും പ്രൈവറ്റ് രജിസ്ട്രേഷനെയും ആശ്രയിക്കുന്നു.

ഗതാഗത സൌകര്യമില്ലാത്ത സ്കൂളുകളിലാണ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുക. അത് ആർക്കും പ്രയോജനപ്പെടാതെ പോകുന്നു. എന്നാൽ അധിക ബാച്ചുകളും പുതിയ പ്ലസ്-ടൂ സ്കൂളുകളും തുടങ്ങേണ്ട സ്ഥലങ്ങളിൽ അത് തുടങ്ങുന്നുമില്ല. എന്തിനാണ് അനാവശ്യമായ ദൌർലഭ്യം സൃഷ്ടിച്ച് ഒരു വിഭാഗം കുട്ടികളെ നിരാശപ്പെടുത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. പത്താം തരം ജയിക്കുന്ന എല്ലാകുട്ടികൾക്കും സ്കൂളുകളിൽ പ്ലസ് ‌ടൂവിന്  തുടർന്നു പഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്.  സ്കൂളിൽ കിട്ടുന്നവരും കിട്ടാത്തവരും എന്ന തരം തിരിവിന്റെ ആവശ്യമെന്താണ്? ഗ്രേഡ് കുറഞ്ഞവരിൽ പണക്കാരുടെ മക്കൾ കാശു കൊടുത്ത് എയ്ഡഡ് സ്കൂളുകളിലെ മാനേജുമെന്റ് സീറ്റുകളിലും അൺ എയ്ഡഡ് സ്കൂളികളിലും പഠിക്കും. പാവപ്പെട്ട കുട്ടികളാണ് എങ്ങടവും ഇല്ലാതാകുന്നത്.

ഇതൊക്കെ കേവലം പരിദേവനങ്ങളായി അവതരിപ്പിക്കാം എന്നല്ലാതെ ബന്ധപ്പെട്ട ആരെങ്കിലും ഈ കുറിപ്പ് കാണുമെന്നോ, കണ്ടാൽ തന്നെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്നോ പ്രതീക്ഷിക്കുന്നില്ല. എങ്കിലും കണ്ടാൽ കേട്ടാൽ പറയുക, ഗൌരവമുള്ള കാര്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരിക എന്നിവ പത്രധർമ്മം ആകയാൽ ഇപ്രകാരം കുറിയ്ക്കുന്നു എന്നു മാത്രം. അറിഞ്ഞും അറിയാതെയും ഇതു വായിക്കുന്നവരിൽ നിന്നും ഈ കുറിപ്പിന്റെ സന്ദേശം ബന്ധപ്പെട്ട ആരുടെയെങ്കിലും കാതുകളിൽ ഒരു പക്ഷെ ചെന്നെത്തിയേക്കും എന്ന പ്രതീക്ഷ ഇല്ലാതില്ല. പ്രതീക്ഷകളാണല്ലോ എല്ലാവരുടെയും മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനമേകുന്നത്!

(2014 ജൂൺ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ എഡിറ്റോറിയലായി എഴുതിയത്)

Friday, June 20, 2014

ജനവിധി 2014

ജനവിധി 2014

ഇക്കഴിഞ്ഞ ലോൿസഭാ തെരഞ്ഞെടുപ്പോടെ ഇന്ത്യയുടെ നാളിതവരെയുള്ള ചരിത്രഗതി മാറി മറിയുകയാണ്. ഇന്ത്യ ഒരു പുതിയ യുഗത്തിലേയ്ക്ക് കടക്കുകയാണ്. ജയിച്ചു കയറിയവർക്കും തോറ്റവർക്കുമടക്കം ഇക്കാലമത്രയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെട്ട എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നിരവധി പാഠങ്ങൾ ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. ഒപ്പം ജനങ്ങൾക്കും.  ആരു ജയിച്ചു എന്നതിനപ്പുറം എന്തുകൊണ്ട്, എങ്ങനെ ജയിച്ചു എന്നുള്ളത് ഏത് തെരഞ്ഞെടുപ്പിലും പ്രസക്തമാണ്. എന്നാൽ അത് ജയിക്കുന്നവരും തോൽക്കുന്നവരും കാര്യമായി ഗൌനിക്കാറില്ല. അതിന്റെ ഫലം പിന്നീട് അനുഭവിക്കുകയും ചെയ്യും.

ലിഖിതമോ അലിഖിതമോ ആയ ഒരു പ്രകടന പത്രികയുമായാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാറുള്ളത്. ഇപ്പോൾ അധികാരത്തിലേറുന്നവർക്കും പ്രകടനപത്രികയുണ്ടായിരുന്നു. അപ്പോൾ സാങ്കേതികമായി അവരുടെ പ്രകടന പത്രികയിലെ  വാഗ്ദാനങ്ങൾ എന്തൊക്കെയായിരുന്നെങ്കിലും അത് നടപ്പിലാക്കാനുള്ള അനുമതിയായി ഈ ജനവിധി വിവക്ഷിക്കപ്പെടും. അതിൽ ഏതൊക്കെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിയും, ഏതിലൊക്കെ തൊടാൻ കഴിയും എന്നുള്ളതൊക്കെ വെറെ കാര്യം. എന്തായാലും ഇപ്പോൾ ജയിച്ചവർക്ക് ശക്തനായൊരു നേതാവുണ്ട്. കേഡറ്റ് സ്വഭാവത്തിലുള്ള പാർട്ടിയുടെയും  പാർട്ടിയേതര പ്രസ്ഥാനങ്ങളുടെയും ശക്തമായ പിൻ‌ബലമുണ്ട്. ശക്തമായൊരു പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് അവരുടെ  ഭരണ കാലയളവിൽ ഉണ്ടാവുകയും ചെയ്യും. ഏകകക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞുവെന്നുള്ള ധാരണകളും പൊളിച്ചെഴുതപ്പെട്ടിരിക്കുകയാണല്ലോ.

ഏതായാലും രാഷ്ട്രം ജനങ്ങൾക്കു വേണ്ടിയുള്ളതാണോ ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടിയുള്ളതാണോ എന്ന ചോദ്യം ഉത്തരം മുട്ടിക്കുന്ന ഒരു സാഹചര്യം സംജാതമാകുമോ എന്നറിയില്ല. അതൊക്കെ കാത്തിരുന്ന് കാണുക. ഭരണമാണോ ജനങ്ങളാണോ വലുതെന്ന ചോദ്യത്തിന്റെ ഉത്തരമനുസരിച്ചായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലെ ജനവിധി. ജനങ്ങളെ എക്കാലത്തും വിഢികളാക്കാൻ കഴിയില്ലെന്നും സഹികെട്ടാൽ ജനം ഏതറ്റം വരെ പോകുമെന്നുമുള്ള പാഠം കൂടി  ഈ ജനവിധി നൽകുന്നുണ്ട്.
മതേതരത്വം പാടി നടന്നാൽ മാത്രം ജനങ്ങൾക്ക് വയറു നിറയില്ല എന്ന പാഠം മതേതര ലേബലിലുള്ള പാർട്ടികൾക്കില്ലാതെ പോയതിന്റെ ദു:ഖം മതേതരലേബലിലുള്ള പാർട്ടികൾ പങ്കിട്ടെടുക്കട്ടെ. യോജിപ്പും ഭിന്നിപ്പും എല്ലാം ജനങ്ങൾക്കുവേണ്ടിയല്ലാതെ അധികാരത്തിനു വേണ്ടി മാത്രമാകുമ്പോൾ സംഭവിക്കാവുന്ന ദുരന്തങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് മുൻ‌കൂട്ടി കാണാൻ കഴിയാഞ്ഞിട്ടല്ല, നാളെ എന്തായാലും നമുക്കെന്താ നമ്മുടെ കാലം സുഭിക്ഷമാകണമെന്ന സ്വാർത്ഥ ചിന്തയുമായി ഭരിക്കുകയും രാഷ്ട്രീയം കൈകാര്യം ചെയ്യുകയും ചെയ്തവർ ഇനിയെങ്കിലും പാഠം പഠിച്ചാൽ നന്ന്.

എന്തായാലും ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ അവരുടെ പ്രകടന പത്രികയിലെ വിവാദ വാഗ്ദാനങ്ങളും രഹസ്യവും പരസ്യവുമായ അവരുടെ വിവാദവിഷയകമായ അജണ്ടകളും ലക്ഷ്യങ്ങളും സംബന്ധിച്ച മതേതരവാദികളുടെ ആശങ്കകളും ഗുജറാത്തിൽ സംഭവിച്ച ചില പേടിപ്പെടുത്തുന്ന  ഓർമ്മകളും മാറ്റി നിർത്തിയാൽ  ഒരു രാഷ്ട്രീയക്കാരൻ, അതും ശക്തനായ ഒരു നേതാവ് രാജ്യഭരണത്തിനു നേതൃത്വം നൽകുന്നു എന്നത് ഒരു പ്രത്യേകതയാണ്. രാജ്യം ഭരിക്കേണ്ടത് ബ്യൂറോക്രാറ്റുകളല്ല, രാഷ്ട്രീയക്കാരാണ്. രാജ്യത്തെ ഏറ്റവും വലിയ മതേതര പ്രസ്ഥാനത്തെ ദയനീയമായി കൂപ്പുകുത്തിച്ചത് ഒരു ബ്യൂറോക്രാറ്റിനെ ഭരണ നേതൃത്വം ഏല്പിച്ചതിന്റെ ദുരന്തഫലമാണെന്ന് കോൺഗ്രസ്സ് അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും ചിന്തിക്കേണ്ട സമയം കൂടിയാണിത്. 

എന്തായാലും ജനവിധി ജനവിധിയാണ്. അതു പിന്നീട് ജനത്തിന്റെ തലവിധിയും തന്നെ. ഇനി മോഡി ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. ബി.ജെ.പി ഗവർണ്മെന്റ് ഇന്ത്യയുടെ ഗവർൺ‌മെന്റാണ്. നമ്മൾ എല്ലാം ഇന്ത്യാക്കാരാണ്. അതുകൊണ്ട് മോഡി സർക്കാർ നമ്മുടെ എല്ലാം സർക്കാർ തന്നെ. ഇനി വിമർശന ബുദ്ധ്യാ ഭരണത്തെ നോക്കികാണുക. ഗുണഫലങ്ങൾ വല്ലതുമുണ്ടെങ്കിൽ അനുഭവിക്കുക. ദോഷങ്ങളുണ്ടായാൽ ജനധിപത്യ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തിരുത്താൻ ശ്രമിക്കുക. ശക്തമായൊരു പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ജനങ്ങളുടെ ഉത്തരവാദിത്തം  വളരെ വലുതാണ്.


(2014 മേയ് ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയ എഡിറ്റോറിയൽ)

Friday, May 23, 2014

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം

കലാലയ രാഷ്ട്രീയം നിരോധിക്കുന്നതിന് അനുകൂലമായി കേരള സർക്കാർ ഹൈക്കോടതിയിൽ അഭിപ്രായം പ്രകടിപ്പിച്ചതായി വാർത്ത വന്നിരിക്കുന്നു. കേരളത്തിൽ സ്കൂൾ കോളേജ് രാഷ്ട്രീയത്തിനെതിരെ ഒരു വിഭാഗം അരാഷ്ട്രീയ വാദികൾ മുമ്പും പലപ്പോഴും രംഗത്തു വന്നിട്ടുണ്ട്. കോടതികളെ സമീപിച്ചിട്ടുണ്ട്. ചില അനുകൂല വിധികൾ സമ്പാദിക്കുകയും അത് പിന്നീട് സ്കൂൾ- കലാലയ രാഷ്ട്രീയത്തെ കുറച്ചൊക്കെ പ്രതികൂ‍ലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കലാലയ രാഷ്ട്രീയം പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടിരുന്നില്ല. ലിങ്ദോ കമ്മീഷന്റെയും മറ്റും ചില ഇടപെടലുകൾ കലാലയ രാഷ്ട്രീയം,  കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് എന്നിവയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും അരാഷ്ട്രീയ വാദികൾ തൃപ്തരായില്ല. അവർക്ക് വേണ്ടത് സമ്പൂർണ്ണ നിരോധനമാണ്. അതിനായി അവർ നിരന്തരം വ്യവഹാരങ്ങൾ നടത്തുന്നു. വിദ്യാഭ്യാസക്കച്ചവടക്കാരായ മാനേജ്മെന്റുകൾക്ക് വേണ്ടിയാണ് ഇത്തരകാരിൽ ചിലർ  കലാലയ രാഷ്ട്രീയത്തിനെതിരെ രംഗത്തുവരുന്നത്. സ്വകാര്യ മാനേജുമെന്റുകൾക്ക് തങ്ങളുടെ തോന്ന്യാസങ്ങൾ നടത്താൻ പലപ്പോഴും കലാലയ രാഷ്ട്രീയം തടസ്സമാകുന്നുണ്ട്. കലാലയ രാഷ്ട്രീയം ഇല്ലാത്ത കലലയങ്ങളിൽ തികഞ്ഞ അരജകത്വം ഉണ്ടാകുമെന്ന് അനുഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. അത്തരം കലാലയങ്ങളിൽ  കാമ്പസ്  രാഷ്ട്രീയത്തിന്റെ അഭാവത്തിൽ   ക്രിമിനൽ സ്വഭാവമുള്ള കാളികൂളി പിള്ളെരുടെ  ഗ്യാംഗുകളും ഗ്യാംഗ് വാറുകളും ഉണ്ടാകുന്നു. മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ വലിയ വിപണീകളായി അത്തരം കലാലയങ്ങൾ മാറുന്നു. വിദ്യാർത്ഥികൾ വർഗ്ഗീയവാദികളും തീവ്രവാദികളും രാജ്യ ദ്രോഹികളുമായി മാറാനും അരാഷ്ട്രീയ കലാലയങ്ങൾ കാരണമാകും.  അങ്ങനെ എല്ലാം കൊണ്ടും തികഞ്ഞ അരാജകത്വമാകും അരാഷ്ട്രീയ കലാലയങ്ങളിൽ സംഭവിക്കുക.

സാമൂഹ്യ ബോധവും രാഷ്ട്രീയ ബോധവും വരും തലമുറയിൽ അന്യം നിൽക്കാനാകും കലാലയ രാഷ്ട്രീയ നിരോധനം സഹായകമാകുക. പണ്ട് കലാലയ സംഘട്ടനങ്ങളുടെ പേരു പറഞ്ഞാണ് ഒരു വിഭാഗം അരാഷ്ട്രീയ വാദികൾ രംഗത്തിറങ്ങിയിരുന്നത്. ചിലർ  അക്കാഡമിക നിലവാരം തകർച്ചയെക്കുറിച്ചും മുതലക്കണ്ണീ‍രൊഴുക്കി.  ഇന്നും  അരാഷ്ട്രീയവാദികൾ   വിദ്യാർത്ഥിരാഷ്ട്രീയത്തിനെതിരെ ഉയർത്തുന്നത് വിദ്യാർത്ഥിസംഘട്ടനം,  അക്കാഡമിക നിലവാരത്തകർച്ച തുടങ്ങിയ വാദങ്ങളാണ്.  കലാലയ രാഷ്ട്രീയം വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകരുടെയും നേതാക്കളുടെയും പോലും അക്കാഡമിക നിലവാരം തകർക്കുന്നില്ല എന്നതണ് അനുഭവം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും വളർന്നു വന്ന നേതക്കളെല്ലാം ഉയർന്ന മാർക്കോടെ ഉന്നത ബിരുദങ്ങൾ  കരസ്ഥമാക്കിയിട്ടുള്ളവരാണ്. രാഷ്ട്രീയത്തിലൊന്നുമിറങ്ങാതെ പഠിക്കുന്ന എത്രയോ പേർ ഉഴപ്പിയും കളിച്ചു നടന്നും ലഹരി വസ്തുക്കൾക്കടിമപ്പെട്ടും അവരുടെ ഭാവി കളയുന്നുണ്ട്. പലരും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നുമുണ്ട്. എന്നാൽ വിദ്യാർത്ഥി നേതാക്കൾ ബഹുഭൂരിപക്ഷവും കൈ നിറയെ ബിരുദങ്ങളും ബിരുദാ‍നന്തര ബിരുദങ്ങളുമായി തന്നെയാണ് പൊതു ധാരയിലേയ്ക്ക് വരുന്നത്. അവർ മറ്റുള്ളവർക്ക് മാതൃകകളുമാണ്. ഏതെങ്കിലും വിദ്യാർത്ഥിയുടെ അക്കാഡമിക്ക് ഭാവി തകരുന്നുണ്ടെങ്കിൽ അതിന്റെ കുറ്റം കലാലയ രാഷ്ട്രീയത്തിന്റെ തലയിൽ കെട്ടിവയ്ക്കരുത്. കലാലയ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നവരേക്കാൾ കൂടുതൽ അക്കാഡമികത്തകർച്ച മറ്റ് വിദ്യാർത്ഥികളിൽ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം ഏത് പ്രതിഭാസത്തിന്റെ  തലയിൽ കെട്ടിവയ്ക്കും?

പണ്ട് കലാലയ രാഷ്ട്രീയം കത്തിനിന്ന കാലങ്ങളിൽ നമ്മുടെ കലാലയങ്ങൾ സർഗ്ഗാത്മകവും സംവാദാത്മകവും ആയിരുന്നു. ഇടയ്ക്കിടെ അവ സംഘർഷാത്മകമാകുമായിരുന്നു എന്നത് നേരുതന്നെ. ഇന്നും പലപ്പോഴും സംഘർഷങ്ങൾ നടക്കുന്നുണ്ട്. അടിപിടി അക്രമങ്ങൾ കലാലയങ്ങളുടെ മാത്രം പ്രത്യേകതയല്ല. അത് സമൂഹത്തിന്റെ  പല മേഖലകളിലും സംഭവിക്കുന്നുണ്ട്. അതിനെ നേരിടാൻ നിയമങ്ങളുമുണ്ട്. എങ്കിലും കലാലയങ്ങളിൽ സംഘർഷങ്ങൾ ഒഴിവാക്കി കലാലയ രാഷ്ട്രീയം സർഗ്ഗാത്മകവും  സംവാദാത്മകവുമാക്കി  നിലർത്തുവാനുള്ള നിയന്ത്രണങ്ങൾ സ്വാഗതാർഹമാകും. അല്ലാതെ സമ്പൂർണ്ണ വിദ്യാർത്ഥി‌രാഷ്ട്രീയ നിരോധനം ജനാധിപത്യവിരുദ്ധമാണ്. അത് ഭൂഷണമല്ല. കലാലയത്തിലല്ല, എവിടെയും രാഷ്ട്രീയം  നിരോധിക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. സമാധാനപരമായി സംഘടിക്കുവാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും  സമരം ചെയ്യുവാനും ഉള്ള അവകാശം നമ്മുടെ ഭരണഘടന എല്ലാ പൌരൻ‌മാർക്കും  നൽകുന്നുണ്ട്. കലാലയങ്ങളിലും തൊഴിൽ സ്ഥലങ്ങളിലും പുറത്തും എവിടെയും ഈ പൌരാവകാശങ്ങൾ ആർക്കും നിഷേധിക്കുവാൻ കഴിയില്ല. കലാലയ മാനേജു  മെന്റുകൾ വിദ്യാർത്ഥിരാഷ്ട്രീയം നിഷേധിച്ചു കൊണ്ടുള്ള റൂൾസ് ആൻഡ് റെഗുലേഷൻ ഇറക്കുന്നതും അതിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൊണ്ട് ഒപ്പു വയ്പ്പിക്കുന്നതും പോലും  ഭരണഘടനാ വിരുദ്ധമാണ്.

സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ബഹുമാനപ്പെട്ട നീതി പീഠങ്ങളായാലും ഭരണകൂടമായാലും കോളേജ് മാനേജുമെന്റുകളായാലും അത്  ഭരണഘടനാ വിരുദ്ധമാണ്. ഭരണ കൂടം ഈ സ്വാതന്ത്ര്യ നിഷേധത്തിന് ഒത്താശ ചെയ്ത് അതിനുകൂട്ടുനിന്നാൽ അത് ഭരണകൂട ഭീകരതയാണ്. നമ്മുടെ കലാലയങ്ങൾ സംഘർഷ രഹിതവും എന്നാൽ തികച്ചും ജനധിപത്യപരമായി രാഷ്ട്രീയ സംഘടനാ സ്വാതന്ത്ര്യം ഉള്ളവയും സർഗ്ഗാത്മകവും സംവാദാത്മകവും  ആകണം. മാറുന്ന  കാലത്തിനനുസരിച്ച് അതിന് എന്തൊക്കെ ചെയ്യണം, എന്തൊക്കെ മാറ്റങ്ങൾ വരുത്തണം,  ആവശ്യമായ നിയന്ത്രണങ്ങൾ  എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ ചിന്തിക്കാം.  അല്ലാതെ രാഷ്ട്രീയ നിരോധനം ഒരു ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല. അത് കലാലയങ്ങളിലായലും മറ്റെവിടെയായാലും. ഭാവി തൽമുറ സാമൂഹ്യ ബോധം ഉള്ളവരാകണം. രാഷ്ട്രീയ ബോധമുള്ളവരാകണം. ജനാധിപത്യത്തിന്റെ ബാല പാഠങ്ങൾ അവർ ചെറുപ്രായത്തിലേ പഠിച്ച് പക്വതയാർജ്ജിക്കണം. അവർ തികഞ്ഞ ജനാധിപത്യ വിശ്വാസികളാകണം.  അവർ സഹിഷ്ണുതയുള്ളവരും സമാധാന പ്രിയരും  ആകണം. പക്വമാർന്ന ഒരു ജനധിപത്യ സമൂഹം ഇവിടെ വളർന്നു വരണം. രാജ്യത്തിന്റെ ഭാവി ഭാവി‌തലമുറയിലാണ്. അവർ കേവലം പുസ്തകപ്പുഴുക്കളും  സ്വാർത്ഥമതികളും അരാഷ്ട്രീയ വാദികളുമാകരുത്. സഹജീവീയ സ്നേഹവും രാഷ്ട്രീയബോധവും ജനാധിപത്യ ബോധവും   ഉള്ളവരാകണം. വരും തലമുറ രാജ്യ സ്നേഹവുമുള്ള ഉത്തമ പൌരൻ‌മാരാകണം. അതിന് സർഗ്ഗാത്മകവും സമാധാന പൂർണ്ണവുമായ കലാലയങ്ങൾ ഉണ്ടാകണം. അതിന് കലാലയങ്ങളിൽ  രാഷ്ട്രീയവുമുണ്ടാകണം.

(2014 ഏപ്രിൽ ലക്കം തരംഗിണി ഓൺലെയിൻ മാഗസിനിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ)

Sunday, April 20, 2014

ഇന്ത്യൻ ജനാധിപത്യത്തിന്റെ പാഠഭേദങ്ങൾ

ഇന്ത്യൻ ജനാധിപത്യത്തിന്റെ പാഠഭേദങ്ങൾ

(തരംഗിണി ഓൺലെയിൻ മാസികയിൽ എഴുതിയത്)

നമ്മുടെ രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒരു ഘട്ടത്തിലാണ് ഈ കുറിപ്പെഴുതുന്നത്. കേരളത്തിലെ  ലോകസഭാ മണ്ഡലങ്ങളിൽ നിന്നുള്ള  തെരഞ്ഞെടുപ്പ്  നടന്നു കഴിഞ്ഞു. ഇവിടെ എൽ. ഡി. എഫും യു. ഡി. എഫും വിജയപ്രതീക്ഷയിലാണ്. രാജ്യത്ത് ബി. ജെ. പി യും കോൺഗ്രസ്സും  മൂന്നാം മുന്നണിയും  അധികാരത്തിൽ വരാനുള്ള സാധ്യതകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ആര് ജയിക്കും ആര് തോൽക്കും ആര് അധികാരത്തിൽ വരും എന്നുള്ളതൊക്കെ തൽക്കാലം അവിടെ നിൽക്കട്ടെ. ഒരു പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് നമ്മുടെ ജനാധിപത്യം എവിടെയെത്തി നിൽക്കുന്നുവെന്നുള്ളതും ചിന്താവിഷയമാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപരീക്ഷണശാല എന്നൊക്കെ ഇന്ത്യയെപ്പറ്റി പറയുന്നുണ്ട്. വിപുലമായ ജനസംഖ്യയും ബഹുകക്ഷി സമ്പ്രദായവും മുടങ്ങാതെയുള്ള തെരഞ്ഞെടുപ്പുകളും മറ്റും വച്ച് നോക്കുമ്പോൾ അങ്ങനെയൊരു വിശേഷണത്തിന് ഇന്ത്യ അർഹമല്ല എന്ന് പറയാനാവില്ല. എന്നാൽ പരിപക്വമായ ഒരു ജനാധിപത്യസമൂഹം നമ്മുടെ രാജ്യത്ത് രൂപപ്പെട്ടുകഴിഞ്ഞുവെന്ന് നമുക്ക് കരുതാനാകുമോ? ശരിയായ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അറിവും വിവേകവും ആർജ്ജിച്ചവരാണോ നമ്മുടെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ?

ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകൾ നിരക്ഷരതയിലും അന്ധവിശ്വാസങ്ങളിലുമാണ്ട് കഴിയുന്നവരാണ്. പട്ടിണിയുടെയും ദാരിദ്രത്തിന്റെയും തൊഴിലില്ലായ്മയുടെയും കാര്യത്തിലും ജനങ്ങൾ ഭൂരിപക്ഷമാണ്. അത്തരമൊരു ജനതയിൽ പരീക്ഷിക്കപ്പെടുന്ന  ജനാധിപത്യം എത്രകണ്ട് ഫലപ്രദമാകും? നമ്മുടെ രാജ്യത്ത് പല മേഖലകളിലും വമ്പിച്ച  വികസനം നടന്നുവെന്ന് നാം അഭിമാനിക്കുമ്പോഴും പട്ടിണി, ദാരിദ്രം, നിരക്ഷരത, തൊഴിലില്ലായ്മ മുതലായ പ്രശ്നങ്ങൾ വളരെ ഗുരുതരമായ രീതിയിൽ തന്നെ ഇന്നും തുടരുന്നു എന്ന യാഥാർത്ഥ്യം നാം മറന്നുപോകരുത്. അതുകൊണ്ടുതന്നെ നാളിതുവരെ നടന്ന ജനവിധികൾ വിവേകപൂർവ്വമായിരുന്നോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരും.

ജനങ്ങൾക്ക് വോട്ടവകാശം നൽകി എന്നതുകൊണ്ട് മാത്രം ജനാധിപത്യം വിജയിക്കില്ല. തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുവാനുള്ള ജനങ്ങളുടെ കഴിവ് കൂടി വർധിച്ചാലേ യഥാ‌ർത്ഥ ജനവിധി നടക്കൂ. അത് വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന വിവേകത്തിലൂടെ മാത്രമേ സാധ്യമാവൂ. ഒപ്പം നീതിപൂർവ്വകവും സമധാനപരവുമായ തെരഞ്ഞെടുപ്പുകളും നടക്കണം. നിർഭാഗ്യവശാൽ ഇന്ത്യയിൽ മിക്കയിടങ്ങളിലും അതൊന്നുമല്ല നടക്കുന്നത്. ഐവരിൽ മൂന്നുപേർ കൈപൊക്കി കാണിച്ചിട്ട് ഇത് കാലാണെന്നു പറഞ്ഞാൽ അംഗീകരിക്കേണ്ട ചില ദൌർബല്യങ്ങളും ജനാധിപത്യത്തിന്റെ കൂടെപ്പിറപ്പായുണ്ട്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയമറിയില്ല. ജനാധിപത്യമെന്തെന്നറിയില്ല. ആര് തെരഞ്ഞെടുക്കപ്പെടണമെന്നറിയില്ല. കാരണം അവർ നിരക്ഷരരാണ്. അവിടെ ജനാധിപത്യം പരാജയപ്പെടുന്നു. കേരളത്തിലെ പോലെയുള്ള രാഷ്ട്രീയ പ്രവർത്തനരീതികളൊന്നുമല്ല മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളത്. അവിടങ്ങളിൽ പണാധിപത്യമാണ് നടക്കുന്നത്. മറിച്ച് ജനാധിപത്യമല്ല. അവിടങ്ങളിൽ സമ്പന്നവർഗ്ഗങ്ങളും വൻ ഭൂപ്രഭുക്കളും പഴയ രാജപരമ്പരയുടെ പിന്മുറക്കാരും അധോലോക ഗുണ്ടാമാഫിയകളുമാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ ഏറ്റവും കൂടുതൽ പണമൊഴുക്കുന്നവർ വിജയിക്കും. ഏറ്റവും കൂടുതൽ ഗുണ്ടായിസം കാണിക്കുന്നവർ വിജയിക്കും. ചിലയിടങ്ങളിൽ വോട്ട് വിലയ്ക്ക് വാങ്ങും.

കൊടിയ ക്രിമിനലുകളും രാജ്യദ്രോഹികളും വർഗ്ഗീയവാദികളും അഴിമതിക്കാരും ജനവിരുദ്ധഭരണം നടത്തുന്നവരും വീ‍ണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോൾ ഇന്ത്യൻജനാധിപത്യത്തിൽ നിന്നും എന്ത് പാഠമാണ് നാം പഠിക്കേണ്ടത്? ഇന്ത്യൻ ജനാധിപത്യം ഒരുപാട് വെല്ലുവിളികളെ നേരിടുന്നുണ്ട്  എന്നതു തന്നെ. നീതിപൂർവ്വകമല്ലാത്ത തെരഞ്ഞെടുപ്പുകളിലൂടെ ജയിച്ചു വരുന്നവരാണ് നല്ല്ലൊരു പങ്ക് ജനപ്രതിനിധികൾ. അവരെ ജനപ്രതിനിധികളെന്നു വിളിക്കാമോ? സമ്പൂർണ്ണ സാക്ഷരത നേടിയ കേരളത്തിലെ ജനങ്ങൾ പോലും പലപ്പോഴും നിഷേധാത്മകമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് പല തെരഞ്ഞെടുപ്പുഫലങ്ങളും തെളിയിച്ചിട്ടുണ്ട്.

തികച്ചും അർഹരല്ലാത്തവരെ തെരഞ്ഞെടുക്കുകയും അരഹരായവരെ അവഗണിക്കുകയും ചെയ്യുന്ന ജനവിധികൾ കേരളത്തിൽ പോലുമുണ്ടാകുന്നു. അപ്പോൾ വിദ്യാഭ്യാസം കൊണ്ടുമാത്രം പ്രബുദ്ധതയും വിവേകവും കൈവരില്ലെന്ന പാഠവും നമുക്ക് ലഭിക്കുന്നു. ജനങ്ങളെന്തായാലും തിരസ്ക്കരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നവർ വിജയിക്കുകയും ജനങ്ങളെന്തായാലും സ്വീകരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നവർ  പരാജയപ്പെടുന്നതുമായ അനുഭവങ്ങൾ കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിൽ  എത്രയെങ്കിലും ഉണ്ട്.  അപ്പോൾ നമ്മുടെ ജനാധിപത്യം ഇനിയും പരിപക്വമാകേണ്ടിയിരിക്കുന്നു. നമ്മുടെ ജനാധിപത്യം ഇനിയും ശക്തിപ്പെടേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നു പറഞ്ഞാൽ ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള കഴിവ് വർധിപ്പിക്കുക, നിർഭയമായി തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം സൃഷ്ടിക്കുക നീതിപൂർവ്വകമായ തെരഞ്ഞടുപ്പുകൾ എല്ലായിടത്തും ഉറപ്പു വരുത്തുക, ശരിയായ ജനാധിപത്യ വിദ്യാഭ്യാസം പൌരന്മാർക്കു നൽകുക എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. ഇക്കാര്യത്തിൽ നമുക്ക് ബഹുദൂരം ഇനിയും സഞ്ചരിക്കുവാനുണ്ട് എന്നു മാത്രം പറഞ്ഞ് തൽക്കാലം ഈ കുറിപ്പിന് വിരാമമിടുന്നു.        

Friday, January 31, 2014

നാടകങ്ങൾ വീണ്ടും കലാപങ്ങളായി മടങ്ങി വരണം

2013 ഡിസംബർ ലക്കം തരംഗിണി ഓൺലെയിൻ മസികയിൽ എഴുതിയ ലേഖനം


നാടകങ്ങൾ വീണ്ടും കലാപങ്ങളായി മടങ്ങി വരണം

`കെ.പി.എ.സി-യുടെ പുതിയ നാടകം ‘നീലക്കുയിൽ’ കണ്ടു. ഇഷ്ടമായി. നല്ല ആവിഷ്കാരം. ഉറൂബിന്റെ നോവലിനെ ആധാരമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത പ്രശസ്ത സിനിമയായ നീലക്കുയിലിന്റെ നാടകീയാവിഷ്ക്കാരമാണ് ഈ പുതിയ നാടകം. ഒരു സിനിമ നാടകമാക്കുമ്പോൾ സിനിമയെ അപേക്ഷിച്ച് നാടകത്തിന് ചില പരിമിതികൾ ഉണ്ട്. എന്നാൽ ആ പരിമിതികളെ ഏറെക്കുറെ തരണം ചെയ്ത് ഉറൂബിന്റെ മൂല കൃതിയുടെയും സിനിമയുടെയും പ്രധാന പ്രമേയം അതിന്റെ എല്ലാ വൈകാരിക ഭാവങ്ങളോടെയും  കാണികൾക്കു മുന്നിൽ എത്തിക്കുവാൻ നാടകത്തിനു കഴിഞ്ഞു. നാടകത്തിന്റെ സന്ദേശം ശക്തമായിത്തന്നെ കാണികളുടെ മനസിലേയ്ക്ക് കടത്തി വിടുന്നതിൽ ഈ നാടകം വിജയം കണ്ടു. തിന്മകളെ തിരസ്കരിക്കുവാനും നന്മകളെ സ്വാംശീകരിക്കുവാനുമുള്ള ആഹ്വാനം ഇതിന്റെ മൂല കൃതിയിൽ തന്നെ ഉൾച്ചേർന്നിരിക്കുന്നതാണ്. അതിൽ ഒട്ടും ചോർച്ചയില്ലാതെ നാടകീയാവിഷ്കാരം നിർവ്വഹിക്കുവാൻ കഴിഞ്ഞു എന്നതിൽ ഇതിന്റെ ശില്പികൾക്ക് ആശ്വസിക്കാവുന്നതാണ്, അഭിമാനിക്കാവുന്നതാണ്.  കെ.പി.എ.സിയുടെ എല്ലാ നാടകങ്ങളും ഓരോന്നും ഓരോന്നിന്റേതായ മികവ് പുലർത്തുന്നവയാണ്. നീലക്കുയിലും അതെ. അതിലെ എല്ലാ കഥാപാത്രങ്ങളെയും തനത് രൂപഭാവങ്ങളോടെ തന്നെ അരങ്ങിലെത്തിക്കാൻ നാടക രചയിതാവിനും സംവിധായകനും നടന്മാർക്കും മറ്റ് അണിയറ ശില്പികൾക്കും  കഴിഞ്ഞു. സുരേഷ് ബാബു ശ്രീസ്ഥയാണ് നീലക്കുയിലിന്റെ  നാടകരൂപാന്തരീകരണത്തിന്റെ രചനാകർമ്മം നിർവ്വഹിച്ചിരിക്കുന്നത്. മനോജ് നാരായണൻ സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

കേരളീയ ജനതയെ ഒരു കാലത്ത് ഏറെ ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ പരിഷ്കരണങ്ങൾക്കും രാഷ്ട്രീയ മാറ്റങ്ങൾക്കും ഉത്തേജക ഔഷധമായി വർത്തിക്കുകയും ചെയ്ത നാടകം എന്ന രംഗകലയുടെ ശക്തി വിളിച്ചറിയിക്കുന്നതായി കെ.പി.എ.സിയുടെ ഈ പുതിയ നാടകം  നീലക്കുയിൽ.  ഓരോ  കാഴ്ചക്കാരനും  ഈ നാടകം അത്യന്തം  വൈകാരിക തീവ്രതയോടെ കനിവു നിറഞ്ഞ മനസ്സും  ഈറനണിഞ്ഞ കണ്ണുകളുമായി  കണ്ടിരിക്കുകയും നന്മയുടെ- മാനുഷിക മൂല്യങ്ങളുടെ  അംശങ്ങളെ സ്വമനസ്സുകളിലേയ്ക്ക് ആവാഹിച്ചുകൊണ്ടു  പോകുകയും ചെയ്യും. ഈ നാടകം ഉയർത്തിപ്പിടിയ്ക്കുന്ന മാനുഷിക മൂല്യങ്ങൾ സമൂഹത്തിന്റെ മുദ്രാവാക്യങ്ങളാക്കി മാറ്റാനുള്ള കരുത്ത് ഈ നാടകത്തിനും അതു നൽകുന്ന സന്ദേശത്തിനുമുണ്ട്. ദുരഭിമാനത്തിനും കപടസദാചാ‍ര ബോധത്തിനും നേർക്ക് മൂലകൃതി നിവർത്തിപ്പിടിക്കുന്ന കണ്ണാടി നാടകത്തിലും അതേപടി ആവിഷ്കരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

ഇന്നത്തെ കുട്ടികളെയും കൌമാരക്കാരെയും യുവതയെയുമൊക്കെ നീലക്കുയിൽ പോലുള്ള നാടകങ്ങൾ കാണിക്കുകതന്നെ വേണം. നന്മ തിന്മകളെ വേർതിരിച്ചറിയുവാനും മാനുഷിക മൂല്യങ്ങളെ അവരുടെ മനസ്സുകളിലേയ്ക്ക് സന്നിവേശിപ്പിക്കുവാനും നീലക്കുയിൽ പോലുള്ള നാടകങ്ങൾക്കു കഴിയും. എന്നാൽ നിർഭാഗ്യവശാൽ പുത്തൻ തലമുറ നാടകത്തോട് വേണ്ടത്ര ആഭിമുഖ്യം പുലർത്തുന്നില്ല. കാണികളിൽ ബഹുഭൂരിപക്ഷവും മദ്ധ്യവയസ്സ് പിന്നിട്ടവരായിരുന്നു. നാടകത്തോട് പുത്തൻ തലമുറയെ അടുപ്പിക്കുന്നത് നന്നായിരിക്കും. കാരണം ജനങ്ങളെ പ്രായഭേദമെന്യേ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ ഒരു കലാരൂപമാണ് നാടകം. ഇന്നത്തെ ഏറ്റവും വലിയ ജനകീയ മാധ്യമം സിനിമ തന്നെ. ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്ന മാധ്യമവുമാണ് സിനിമ. സിനിമ പ്രചാരം നേടുന്നതിനു മുമ്പ് ജനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്നത് നാടകമാണ്. ഇന്നും നാടകത്തിന് സിനിമയെക്കാൾ കൂടുതൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയും എന്ന് കരുതാനും ന്യായങ്ങളുണ്ട്. കാരണം ആസ്വാദകരായ ജനങ്ങളോട് സിനിമയെക്കാൾ ഏറെ അടുത്തു നിൽക്കുന്ന മാധ്യമമാണ് നാടകം. അവിടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് അഭിനേതാക്കൾ നേരിട്ട് ജനങ്ങൾക്ക് മുന്നിൽ നിന്നാണ്. അതുകൊണ്ടുതന്നെ നാടകത്തിന്റെ വൈകാരിക മുഹൂർത്തങ്ങൾ ജനങ്ങൾക്ക് പൂർണ്ണാർത്ഥത്തിൽ അനുഭവിക്കുവാൻ കഴിയും.

കച്ചവടതാല്പര്യം മാത്രം മുൻനിർത്തി ഇറക്കുന്ന തട്ടിക്കൂട്ട് നാടകങ്ങളിലും നന്മകളുടെ വിജയങ്ങൾ തന്നെയാകും ഘോഷിക്കുക. എങ്കിലും അവയിലൊക്കെ അറിഞ്ഞോ അറിയാതെയോ ധാരാളം പ്രതിലോമതകൾ കടന്നുകൂടിയിരിക്കും. ജനങ്ങൾക്ക് കൈമാറാൻ വലിയ സന്ദേശങ്ങളൊന്നും അവയ്ക്ക് ഉണ്ടാകില്ല. വെറും ഒരു നേരം പോക്ക്. എന്നാൽ പ്രൊഫഷണൽ സ്വഭാവത്തിലുള്ളവയാണെങ്കിലും എല്ലാ നാടകങ്ങളും അങ്ങനെയല്ല. ചിലതൊക്കെ നല്ല നിലവാരം പുലർത്തുന്നവയായിരിക്കും. സിനിമകളുടെയും  ടി.വി സീരിയലുകളുടെയും കുത്തൊഴുക്കിൽ നാടകത്തോട് പൊതു സമൂഹത്തിനുള്ള ആഭിമുഖ്യം കുറഞ്ഞു. ഇത് നമ്മുടെ സമൂഹത്തിന്റെ മൂല്യ ബോധത്തെയും രാഷ്ട്രീയ ബോധത്തെയുമൊക്കെ ദുർബ്ബലപ്പെടുത്തിയിട്ടുണ്ട്. കാരണം കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയവും സാംസ്കാരികവുമായ മൂല്യ ബോധം വളർത്തുന്നതിൽ നാടകങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കുന്നതിൽ വരെ കെ.പി.എ.സി നാടകങ്ങൾ ചെലുത്തിയിട്ടുള്ള സ്വാധീനം കേരളത്തിന്റെ ചരിത്ര രേഖകളിൽത്തന്നെ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. നാടകങ്ങൾക്ക് ഇനിയും നമ്മുടെ സമൂഹത്തെ ഉടച്ചുവാർക്കാനാകും. അതിന് നാടകങ്ങളുടെ ഒരു വസന്തകാലം ഇവിടെ തിരിച്ചു വരണം. ഒരു പുതിയ നാടക സംസ്കാരം വളർത്തിക്കൊണ്ടു വരണം. നാടകാസ്വാദനത്തിൽ താല്പര്യമുള്ളവരായി നമ്മുടെ ജനങ്ങളെ പരുവപ്പെടുത്തണം.

നമ്മുടെ സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പല മൂല്യങ്ങളെയും തിരികെ കൊണ്ടു വരുവാൻ നാടകങ്ങൾക്ക് കഴിയും. സിനിമയ്ക്ക് കഴിയാത്തതുകൂടി നാടകത്തിനു കഴിയും. നാടകം ഒരേസമയം കലയും കലാപവുമാണ്. അന്നും ഇന്നും എന്നും. സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ശക്തമായ പ്രതികരണങ്ങളാണ് നാടകങ്ങൾ. ഓരോ നാടകവും ഓരോ സമരമാണ്, പോരാട്ടമാണ്. പലപ്പോഴും അത് കലാപമായും മാറുന്നു. കലയിലൂടെയുള്ള കലാപത്തിലൂടെ രക്തരഹിതമായ വിപ്ലവങ്ങളിലേയ്ക്ക് സമൂഹത്തെ ആനയിക്കാൻ കഴിയും. ഇനിയും നമ്മുടെ സമൂഹത്തിൽ പുതിയൊരു സാംസ്കാരിക വിപ്ലവം അനിവാര്യമാക്കുന്ന സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. നിരവധി പോരാട്ടങ്ങളിലൂടെ നാം നേടിയ സാമൂഹ്യ പരിഷ്കരണങ്ങളെ വൃഥാവിലാക്കും വിധം  സമൂഹം പിന്നോട്ടടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ അപകടങ്ങൾ തരണം ചെയ്യാൻ നാടകം പോലുള്ള ജനകീയ കലാ മധ്യമങ്ങളെ സമരായുധങ്ങളായി നാം വീണ്ടും ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഒരു ഉത്സവകാല വരുമാന മാർഗ്ഗമായും ഉത്സവപ്പറമ്പുകളിൽ നേരം പുലർത്താൻ വേണ്ടിയും ഉള്ള ഒരു ഉപാധി എന്ന നിലയിൽ പരിമിതപ്പെട്ടുപോയ നാടകകലയെ നമുക്ക് പഴയ പ്രതാപങ്ങളോടെ തിരിച്ചു പിടിച്ച് സാമൂഹ്യ നന്മയ്ക്ക് ഉപയോഗിക്കാൻ ഇനിയും വൈകരുത്. നാടകം മാത്രമല്ല, പല കലാരൂപങ്ങളെയും നാം പുനരുജ്ജീവിപ്പിയ്ക്കേണ്ടിയിരിക്കുന്നു. സാമൂഹ്യ നന്മയ്ക്ക് സിനിമയ്ക്കും സീരിയലുകൾക്കും മാത്രമായി കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കാലം തെളിയിച്ചിരിക്കുന്നു. വെറും വിനോദോപാധികൾ എന്നതിലപ്പുറം കലയും സാഹിത്യവും എല്ലാം സമൂഹ്യ പുരോഗതിയ്ക്ക് പ്രേരക ശക്തികളായി ഇനിയും മാറണം.

Tuesday, January 28, 2014

ചലച്ചിത്രമേളകൾ ജനകീയവൽക്കരിക്കപ്പെടണം

ചലച്ചിത്രമേളകൾ ജനകീയവൽക്കരിക്കപ്പെടണം


(2013 ഡിസംബർ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ എഴുതിയ എഡിറ്റോറിയൽ)

പതിവുപോലെ കുറെ വിവാദങ്ങൾ ബാക്കിയാക്കി പതിനെട്ടാമത് അന്തർദ്ദേശീയ ചലച്ചിത്രമേളയ്ക്കും  തിരശ്ശീല വീണു. പതിനെട്ടു വർഷങ്ങളായി തുടർച്ചയായി തിരുവനന്തപുരത്ത് ഈ ആഘോഷം നടക്കുന്നു. സർക്കാരും സർക്കാരിന്റെ തന്നെ ഏജൻസിയായ ചലച്ചിത്രവികസന കോർപ്പറേഷനുമാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഇത്തരം മേളകൾ ആവശ്യവുമാണ്. അതിനു ഗുണപരമായി ചില ധർമ്മങ്ങൾ നിർവഹിക്കുവാനുമുണ്ട്. എന്നാൽ ഇതിന്റെ വിമർശനാത്മക വശങ്ങളും ചിന്തനീയമാണ്. സാധാരണ ചലച്ചിത്ര മേളകൾ എന്നു പറഞ്ഞാൽ അതൊരു ബുദ്ധിജീവി മഹോത്സവമായിട്ടാണ് കണക്കാക്കിവരുന്നത്. ബുദ്ധിജീവികളോ ബുദ്ധിജീവികൾ എന്നു നടിക്കുന്നവരോ ബുദ്ധിജീവിയാകാൻ ആഗ്രഹിക്കുന്നവരോ ഒക്കെയാണ് ഈ മേളയിലെ “മുഖ്യ ആകർഷണം.” എന്നാൽ സാധാരണക്കാരന് ഈ മേള കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. സാ‍ധാരണക്കാർ എന്നു പറഞ്ഞാൽ സിനിമാപ്രേമികളായ സാധാരണക്കാർ. ചലച്ചിത്രകലാസ്വാദകരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവരുടെ കണക്കെടുത്താലും സാധാരണക്കാർക്കാണ് ഭൂരിപക്ഷം. നിർഭാഗ്യവശാൽ ഈ മേള മേൽപ്പറഞ്ഞതുപോലുള്ള ചില  പ്രത്യേകവിഭാഗങ്ങൾക്കു വേണ്ടി മാത്രം ഉള്ളതാണെന്ന  ഒരു ധാരണയോ തെറ്റിദ്ധാരണയോ പരക്കെയുണ്ട്. 

സ്ഥിരമായി ചലച്ചിത്രോത്സവം ആഘോഷിക്കുവാൻ എത്തുന്നവരുണ്ട്. അവരിൽ പ്രവേശനപ്പാസ് എടുത്തുവരുന്നവരിൽത്തന്നെ   ചിലർമാത്രം  കഴിയുന്നത്ര സിനിമകൾ കാണും. അനുബന്ധപരിപാടികളിൽ സജീവമായി പങ്കുകൊള്ളും. ചിലരാകട്ടെ തിയേറ്ററുകൾ തോറും കറങ്ങി നടക്കും. പല സിനിമാ പ്രതിഭകൾക്കും ഒപ്പം നിന്ന്  ചിത്രങ്ങളെടുക്കും. പടമൊന്നും തിയേറ്ററിൽ കയറിയിരുന്ന് കാണില്ല. ഇനിയും ചിലർ മേളയോടനുബന്ധിച്ചുള്ള കള്ളുസഭകളിൽ മാത്രം പങ്കെടുത്ത് അവരവരുടെ  ബുജിസ്ഥാ‍നം അരക്കിട്ടുറപ്പിക്കും. ഏറ്റവും രസകരമായ വസ്തുത മേളയിലേയ്ക്ക് ഒഴുകുന്നവരിൽ നല്ലൊരു പങ്ക് പ്രവേശന പാസ് പോലും എടുക്കാത്തവരാണ് എന്നുള്ളതാണ്. പാസ് എടുക്കേണ്ടത് എങ്ങനെയെന്നുതന്നെ ചിലർക്കറിയില്ല. എങ്കിലും അവർ മേളയ്ക്കെത്തിയിരിക്കും. തിയേറ്ററുകൾക്കു പുറത്ത് ബുജിസഭകൾ കൂടി അവർ വലിയ വലിയ ബൌദ്ധിക ചർച്ചകളിൽ ഏർപ്പെടും. മേളയെ കൊഴുപ്പിക്കുന്ന ഘടകങ്ങൾ തന്നെയാണിവയൊക്കെയും എന്ന കാര്യത്തിൽ സംശയമില്ല. എല്ലാം കൂടി ചേർത്തു നോക്കുമ്പോൾ ചലച്ചിത്രമേള ഒരു കൌതുകോത്സവം തന്നെ. പക്ഷെ സമൂഹത്തിൽ മേൽ സൂചിപ്പിച്ചതു മാതിരിയുള്ള ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് ചലച്ചിത്ര മേളയുടെ ഗുണഭോക്താക്കൾ. 

സിനിമ ഇഷ്ടപ്പെടാത്തവർ വിരളമാണ്. ലക്ഷോപലക്ഷം  സിനിമാസ്വാദകർ  ഇവിടെയുണ്ട്. എന്നാൽ മേളയ്ക്കെത്തുന്നത് ഏതാനും  ആയിരങ്ങൾ മാത്രമാണ്. പല സിനിമാ പ്രേമികൾക്കും ഇങ്ങനെയൊരു മേളയെക്കുറിച്ചോ അതിൽ പങ്കെടുക്കാൻ പാസ് നേടേണ്ട വിധമോ ഒന്നുമറിയില്ല. പറഞ്ഞുവയ്ക്കുന്നത് ഈ മേള വേണ്ടത്ര  ജനകീയമല്ല എന്നുതന്നെ. ടിക്കറ്റെടുക്കേണ്ടത് ഓൺലൈൻ വഴിയോ ബാങ്ക് വഴി നേരിട്ടോ ആണ്. അപ്പോൾ തന്നെ സാധാരണക്കാരിൽ നല്ലൊരു വിഭാഗം ഇതിൽ നിന്ന് ഒഴിവാകും. നേരിട്ട് തിയേറ്ററുകളിൽ ചെന്ന് ടിക്കറ്റെടുത്ത് കയറാനാകില്ല. ഒരേ സമയം പല തിയേറ്ററുകളിൽ പല സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പാസെടുത്ത് പോകുന്നവർക്കുതന്നെ മേളയിൽ വരുന്ന എല്ലാ  ചിത്രങ്ങളും കാണാനാകില്ല. ഇഷ്ടപ്പെട്ടവയിൽത്തന്നെ ചിലത് ഒഴിവാക്കി ചിലതു മാത്രം കാണുകയേ നിവൃത്തിയുള്ളു. മുൻകൂട്ടി പാസ് എടുക്കാതെ അപ്പപ്പോൾ ഇഷ്ടപ്പെടുന ചിത്രങ്ങൾ മാത്രം അതതു തിയേറ്ററുകളിൽനിന്ന് അതതു സമയങ്ങളിൽ ടിക്കറ്റെടുത്ത് കാണുവാൻ കഴിയുകയുമില്ല. അത്തരത്തിലായാൽ മേളയുടെ ലക്ഷ്യം പിഴയ്ക്കുമെന്ന് പറയുമായിരിക്കും. അത് ശരിയാണ്. പക്ഷെ സാധാരണക്കാരുടെ താല്പര്യങ്ങളേയും   സമയത്തിന്റെ ലഭ്യതയേയും മുൻനിർത്തി ആ ഒരു പോരായ്മ ചൂണ്ടിക്കാണിയ്ക്കുമ്പോൾ ആ വിമർശനത്തേയും അവഗണിയ്ക്കാനാകില്ല. 

ഇനി മേളയിലെത്തുന്ന സിനിമകളുടെ കാര്യമെടുത്താൽ ഈ വർഷത്തെ സംഘാടകരിൽ ചിലർ തന്നെ അതേപ്പറ്റി വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളതാണ്. മുൻവർഷങ്ങളെപ്പോലെ നിലവാരമുള്ള സിനിമകൾ ഇത്തവണ ഉണ്ടായില്ല എന്നതാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. ഇപ്പോൾ ഇത് കച്ചവടപക്ഷ സിനിമക്കാരുടെ ഒരു മേളയായി മാറിപ്പോയി എന്നും ആക്ഷേപമുണ്ട്. സിനിമ ഇന്നൊരു വ്യവസായമാണ്. ഒരു വിനോദോപാധി എന്ന നിലയ്ക്ക് സിനിമയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ചലച്ചിത്രമേള വെറും വ്യാപാര സിനിമകൾ പ്രദർശിപ്പിക്കാനോ പ്രചരിപ്പിക്കാനോ ഉള്ള വേദിയായി ചുരുങ്ങിക്കൂട. സിനിമ ഒരു സാഹിത്യ ശാഖ കൂടിയാണ്. ഒരു സാഹിത്യശില്പം എന്ന നിലയ്ക്ക് ബൌദ്ധികമൂല്യവും  കലാമൂല്യവുമുള്ള നല്ല സിനിമകൾക്ക് മുന്തിയ മുൻ‌ഗണന നൽകണം. അത്തരം സിനിമകളെ സ്നേഹിക്കുന്നവർ ധാരാളമുണ്ട്. അവരിലും നല്ലൊരു പങ്ക് സാധാരണക്കാരാണ്. അങ്ങനെ നോക്കുമ്പോൾ ഇത്തവണ മേളയ്ക്കെത്തിയ പല ചിത്രങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു എന്ന വിമർശനം ഉണ്ട്. ഇക്കാര്യത്തിൽ ഇനി വരുന്ന മേളകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്. 

കുറെ സിനിമകൾ പ്രദർശിപ്പിക്കുക എന്നതിലപ്പുറം ഗൌരവമേറിയ സിനിമാചിന്തകൾക്കും ചർച്ചകൾക്കും ഉതകുന്ന അന്തർദ്ദേശീയ നിലവാരമുള്ള സെമിനാറുകളും മറ്റും മേളയുടെ ഭാഗമാക്കണം. മുമ്പത്തെപ്പോലെ ഓപ്പൺ ഫോറം പോലും ഇപ്പോൾ നടന്നില്ല എന്ന വിമർശനം ഉണ്ട്. തിയേറ്ററുകൾക്ക് പുറത്തും സ്വതന്ത്രമായി നല്ല ചിത്രങ്ങൾ പ്രദർശിപ്പിച്ച് കൂടുതൽ ജനപങ്കാളിത്തമുള്ള ഒരു പരിപാടിയാക്കി മേള മാറ്റിയെടുക്കണം. നല്ല സിനിമകളെക്കുറിച്ചുള്ള സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ മേളയ്ക്ക് കഴിയണം. പണം മുടക്കി മേളയിലെ ചിത്രങ്ങൾ കാണാൻ കഴിയാത്തവരും  താല്പര്യപ്പെടാത്തവരും ഉണ്ടാകും. എന്നാൽ അവരിൽ നല്ല ചലച്ചിത്രാസ്വാദകർ ഉണ്ടാകും. അവർക്കുവേണ്ടി തിയേറ്ററിനു പുറത്ത് സമാന്തരമായി പ്രദർശനങ്ങൾ സംഘടിപ്പിക്കണം. നവാഗതർക്കും മറ്റും തങ്ങളുടെ സിനിമാശില്പങ്ങൾ ജനമധ്യത്ത് സാക്ഷാൽക്കരിക്കുവാൻ അവസരമൊരുക്കണം. സ്വാധീനമുള്ള കുറച്ചാളുകളുടെ സിനിമകൾക്ക് പ്രചാരവും അംഗീകാരവും നൽകാൻ വേണ്ടി മാത്രം സർക്കാരിന്റെ പണം മുടക്കി മേള നടത്തുന്നത് ശരിയല്ലെന്ന് വിമർശിക്കുന്നവരെയും കുറ്റം പറയാനാകില്ല. 

ചലച്ചിത്ര മേളയെന്നാൽ തിയേറ്ററിനകത്ത് അടച്ചു പൂട്ടിയിരുന്ന് ആരാലൊക്കെയോ തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും ചിത്രങ്ങൾ കാണുവാനുള്ള ഒന്നു മാത്രമാകരുത്. ലോകോത്തര നിലവാരമുള്ള കൂടുതൽ ചിത്രങ്ങൾ തിയേറ്ററിനകത്തും പുറത്തുമായി പ്രദർശിപ്പിക്കപ്പെടണം. ഒപ്പം നമ്മുടെ നാട്ടിലെ നവാഗതരും മറ്റുമായ ചലച്ചിത്ര പ്രതിഭകളുടെ ചെറുതും വലുതുമായ ചലച്ചിത്ര സൃഷ്ടികൾ തെരുവോരത്തെങ്കിലും പ്രദർശിപ്പിക്കുവാനുള്ള അവസരം മേളയുടെ ഭാഗമായി ഉണ്ടാകണം. ചുരുക്കത്തിൽ ചലച്ചിത്ര മേളയെന്നാൽ നഗരത്തിന്റെ മുക്കിലും മൂലയിലും വെള്ളിത്തിരകൾ സ്ഥാപിച്ച് അക്ഷരാർത്ഥത്തിൽ  ചലച്ചിത്രപ്രദർശനങ്ങളുടെയും ചലച്ചിത്ര സംബന്ധിയായ അനുബന്ധ പരിപാടികളുടെയും ഒരു ജനകീയ ഉത്സവമായി മാറണം. ചലച്ചിത്രമേളകൾ മാധ്യമങ്ങളിലെ മാത്രം ഉത്സവമായാൽ പോരാ. ജനങ്ങൾക്ക് അത് നേരിട്ട് അനുഭവിക്കാനാകണം. സാധാരണ ജനങ്ങളെക്കൂടി ആകർഷിച്ച് ജനങ്ങൾക്കിടയിൽ നല്ലൊരു ചലച്ചിത്ര സംസ്കാരം വളർത്തിയെടുക്കാൻ മേളകൾക്കു സാധിക്കണം. അതിന് ചലച്ചിത്രമേളകളും സാധാരണ ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കണം. ചലച്ചിത്രമേളകൾ കൂടുതൽ ജനകീയവൽക്കരിക്കപ്പെടണം.