Monday, December 31, 2018

സൈമൺ ബ്രിട്ടോയ്ക്ക് ആദരാഞ്‌ജലികൾ!

 
സൈമൺ ബ്രിട്ടോയ്ക്ക് ആദരാഞ്‌ജലികൾ! 

സൈമൺ ബ്രിട്ടോ അന്തരിച്ചു. ഇതിഹാസമായി, വിസ്മയമായി ജീവിച്ചിരുന്ന രക്തസാക്ഷി. ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു നോവായും കനലായും ആവേശമായും വെളിച്ചാമയും ജ്വലിച്ച ചെന്താരകം. സവിശേഷമായ സഹനത്തിന്റെയും അതിജീവനത്തിന്റെയും അനുഭവസാക്ഷ്യമായി ജീവിച്ച ഒരു മെഡിക്കൽ സർപ്രൈസ്. തന്റെ ആയുഷ്കാല ശാരീരിക അവശതകൾക്ക് കാരണക്കാരായവരോടു പോലും ക്ഷമിച്ച് ദയാവായ്പ് കാട്ടിയ ഹൃദയവിശാലതയോടെ രാഷ്ട്രീയ എതിരാളികളുടെ പോലും സ്നേഹാദരങ്ങളും അനുതാപവും ഏറ്റുവാങ്ങിയ ജീവിതമാതൃക. സഖാവിന് ആദ്രാഞ്‌ജലികൾ!

തിരുവനന്തപുരത്തു വച്ചു നടന്ന എസ് എഫ് ഐയുടെ അഖിലേന്ത്യാ സമ്മേളനത്തിൽ വച്ചാണ് സൈഅംൺ ബ്രിട്ടോയെ ആദ്യമായി കണ്ടതെന്നാണെന്റെ ഓർമ്മ. അതോ അതിനു മുമ്പോ. പിന്നീട്ട് എറണാകുളത്ത് എസ്.എഫ്.ഐയുടെ ഒരു പഠനക്ലാസ്സിൽ പങ്കെടുക്കാൻ പോയപ്പോൾ വിശ്രമസമയത്ത് മഹാരാജാസ് കോളേജിന്റെ മുറ്റത്തൊരു മരത്തണലിൽ ഒരാൾക്കൂട്ടം കണ്ട് അങ്ങോട്ട് ചെന്നപ്പോൾ അവിടെ മരത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഒരാൾ ശാന്തനായി കിടന്ന് എസ് എഫ് ഐ പ്രവർത്തകരോട് കുശലം പറയുന്നു. അടുത്തു ചെന്നപ്പോൽ സൈമൺ ബ്രിട്ടോ. അവിടെ പഠനക്ലാസ്സിനെ അഭിവാദ്യം ചെയ്യാൻ വന്നാതായിരുന്നു. 

അതിനൊക്കെ ശേഷം പിന്നെ കാണുന്നത് തട്ടത്തുമലയി എന്റെ വീടിനോട് ചേർന്ന വീട്ടിൽ തട്ടത്തുമല സ്കൂളിലെ സത്യഭമ ടീച്ചറുടെ മകൻ ഹരിലാലിന്റെ (ഇപ്പോൾ കൊച്ചിൻ യൂണിവേഴ്സിറ്റി ജീവനക്കാരൻ) അതിഥിയായി എത്തിയപ്പോൾ. പത്തനം തിട്ട കോന്നി സ്വദേശികളായിരുന്നു സത്യഭാമ ടീച്ചരും കുടുംബവും. ടീച്ചർക്ക് സ്കൂളിൽ പോകാൻ സൗകര്യത്തിന് എടുത്ത വാടക വീടായിരുന്നു ഇത്. (പിന്നീട് അവർ അത് വിലയ്ക്കു വാങ്ങി. ടീച്ചർ പെൻഷനായ ശേഷം അവർ കോന്നിയ്ക്കടുത്ത് വീടുവച്ച് തമാസം മാറ്റി)) . ഹരിയുമായി ബ്രിട്ടോ വളയെ വലിയ അടുപ്പത്തിലായിരുന്നു എന്ന് അന്നാണ് ഞങ്ങൾ അറിയുന്നത്. തിരുവനതപുരത്ത് ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴിയിലാണ് ഇവിടെ ഒരു രാത്രി തങ്ങിയത്. 

പിന്നീട് ഹരിയുടെ വിവാഹത്തിനന്റെ തലേദിവസം ഹരിയുടെ വീട്ടിലെത്തിയ ബ്രിട്ടോയുടെ ജീവിത സഖി സീനാ ഭാസ്കർ അവിടെ സ്ഥലസൗകര്യമില്ലാത്തതിനാൽ ഞങ്ങൾ താമസിക്കുന്ന കൊച്ചു വീട്ടിൽ വന്ന് എന്റെ ഉമ്മയുടെ കൊച്ചു മുറിയിൽ താമസിച്ചതും ഏറെ രാത്രിയാകുവോളം ബ്രിട്ടോയുടെ കഥയൊന്നും അത്രമേൽ അറിയാത്ത ഉമ്മയുടെ ബ്രിട്ടോയെ കുറിച്ചുള്ള അനുതാപപൂർവമായ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതും ഇത്തരുണത്തിൽ ഞാൻ ഓർക്കുന്നു. വെഞ്ഞാറമൂട് സ്വദേശിനിയായ സീനാ ഭാസ്കർ ബ്രിട്ടോയെ വിവാഹം കഴിക്കുന്നതിനു മുമ്പേ എനിക്കറിവുള്ളതാണ്. ഞങ്ങൾ ഒരേസമയം എസ്.എഫ് ഐയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരുന്നു. 

ബ്രിട്ടോയോടൂള്ള അനുതാപ പ്രണയം മാത്രമായിരുന്നില്ല ബ്രിട്ടോയെ പരിചരിക്കാൻ ഒരു പെൺകൂട്ടിന്റെ ആവശ്യം ബോദ്ധ്യപ്പെട്ടതുകൊണ്ടു കൂടിയാണ് അരയ്ക്ക് താഴെ സ്തംഭിച്ച് ഒരേ കിടപ്പിൽ കഴിയുന്ന ബ്രിട്ടോയെ സീന വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അങ്ങനെ തീഷ്ണമായ യുവതവത്വത്തെ മനുഷ്യസ്നേഹത്തിന്റെ പരമോന്നതിയ്ക്ക് കീഴ്പെടുത്തി ഒരു വിപ്ലവം കുറിക്കുകയായിരുന്നു സീനാ ഭാസ്കർ എന്ന ഞങ്ങളുടെ പഴയ സഹപ്രവർത്തക.

കാലന്തരെ നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് സന്ദർഭങ്ങളുണ്ടായിരുന്നില്ലെങ്കിലും പഴയകലാ ബന്ധങ്ങളുടെ ഓർമ്മകൾക്ക് ഒരുക്കലും മരണമുണ്ടായിരുന്നില്ല. ഇനി സൈമൺ ബ്രിട്ടോ നമ്മളിലൊരാളായി ഇല്ലെന്ന് വരുമ്പോൾ ഒരു ഇതിഹാസം നമ്മോടൊപ്പമില്ല എന്ന യാഥാർത്ഥ്യവുമായാണ് നമ്മൾ പൊരുത്തപ്പെടേണ്ടി വരിക. അങ്ങയുടെ ദേഹം വിയോഗിയായെങ്കിലും അങ്ങയെക്കുറിച്ചുള്ള ഓർമ്മകൾക്കോ അങ്ങയുടെ ചിന്തകൾക്കോ ആശയങ്ങൾക്കോ അങ്ങെഴുതിയ രചനകൾക്കോ അങ്ങ് നൽകിയ സ്നേഹവായ്പുകൾക്കോ വിയോഗമില്ല. റെഡ് സല്യൂട്ട് സൈമൺ ബ്രിട്ടോ. റെഡ് സല്യൂട്ട്!

Friday, December 28, 2018

ശബരിമല വിഷയവും മുത്തലാക്ക് നിയമവും

 ശബരിമല വിഷയവും മുത്തലാക്ക് നിയമവും

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബി.ജെ.പിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച മുസ്ലിം ലീഗുകാർ മുത്തലാക്ക് നിയമം പാസ്സാക്കുമ്പോൾ എവിടെയായിന്നോ ആവോ! ഇതും വിശ്വാസത്തിന്റെ പ്രശ്നം തന്നെയല്ലേ? ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കൊടതി വിധിയെ ലംഘിക്കുന്നതുപോലെ ഈ നിയമത്തെയും ലംഘിക്കേണ്ടതല്ലേ? മുസ്ലിം ലീഗിലെ ആ മുസ്ലിം എന്ന പദം എടുത്തുകളയേണ്ടതല്ലേ? ഇനി കാര്യത്തിലേയ്ക്ക് വരാം. ഇപ്പോൾ പാസ്സാക്കിയ മുത്തലാക്ക് ബിൽ ഒരു വലിയ സംഭവമൊന്നുമല്ല. ഈ ബില്ലൊക്കെ വർഷങ്ങൾക്ക് മുമ്പേ പാസ്സാക്കേണ്ടിയിരുന്നതാണ്. ഇന്നത്തെ കാലത്ത് ഏതെങ്കിലും പുരുഷൻ മുത്തലാക്ക് ചൊല്ലുന്നതിനു മുമ്പേ പെൺപിള്ളേർ അതിന്റെ ഇരട്ടി ആറു തലാക്കും ചൊല്ലി നീ പോടാ നിന്റെ പാട്ടിനെന്ന് പറയും. മുത്തലാക്കും ഒരു ഡൈവേഴ്സ് ആണ്. 

അന്യായമായ വിവാഹ മോചനങ്ങൾക്കെതിരെ എലാ മതങ്ങൾക്കും ബാധകമായ കർക്കശമായ നിയമ വ്യവസ്ഥകൾ നിലവിൽ തന്നെയുണ്ട്. അതനുസരിച്ച് സ്ത്രീകൾക്ക് നീതിയും ലഭിക്കുന്നുണ്ട്. പോരാത്തതിന് മുത്തലാക്കിനെതിരെ സുപ്രീം കോടതിയുടെ ഒരു വിധിയും നില നിൽക്കുന്നു. ഇതൊക്കെ ധാരാളമാണെന്നിരിക്കെ ഇപ്പോഴത്തെ ഈ ബില്ലുതന്നെ അപ്രസക്തമാണ്. പിന്നെ ഞങ്ങളാണ് ഭരിക്കുന്നതെന്ന് മുസ്ലിം സമുദായത്തെ ഒന്ന് ഉണർത്തിക്കുവാനും ഒന്ന് വിരട്ടാനുമാണ് ഈ നിയമം കൊണ്ടുവന്നത്. അല്ലാതെ മുത്തലാക്കിലൂടെ വിവാഹ മോചിത്രാകുന്ന മുസ്ലിം സ്ത്രീകളോടുള്ള കരുണകൊണ്ടൊന്നുമല്ല. ഇങ്ങനെയൊക്കെ മറുഭാഷ്യങ്ങൾ ചമയ്ക്കാനുണ്ടെങ്കിലും മുത്തലാക്ക് നിരോധനത്തെ തത്വത്തിൽ എതിർക്കുന്നില്ല. പിന്നെ എന്തുകൊണ്ട് സി.പി.എം ഉൾപ്പെടെ ഈ വിധിത്തിരെ വിമർശനമുയർത്തുന്നുവെന്ന് ചോദിച്ചാൽ ബില്ലിനെ മൊത്തമായല്ല, ഈ ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവേചനപരമായ ചില വ്യവസ്ഥകളെയാണ് വിമർശിക്കുന്നത്. 

നിലവിൽ വിവാഹ മോചനക്കേസുകളും അതുമായി ബന്ധപെട്ട ശിക്ഷകളുമൊക്കെ സിവിൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. എന്നാൽീ മുത്തലാക്ക് നിയമം അനുസരിച്ച് കുറ്റം ചെയ്യുന്ന പുരുഷനെതിരെ ചുമത്തുന്നത് ക്രിമിനൽ കേസാണ്. അതി പ്രകാരമാണ് മൂന്ന് വർഷം തടവുശിക്ഷ നൽകുന്നത്. മാത്രവുമല്ല ഈ കേസിൽ കുറ്റാരോപിതനാകുന്ന പുരുഷന് ജാമ്യം കിട്ടണമെങ്കിൽ എതിർ കക്ഷിയുടെ വാദം കൂടി കേൾക്കണമത്രേ! ഏതെങ്കിലും കേസിൽ ജാമ്യം ലഭിക്കുന്നതിന് എതിർ കക്ഷിയുടെ വാദം കേൾക്കുന്ന രീതി കേട്ട് കേൾവിയില്ലാത്തതാണ്. എന്നാൽ മറ്റ് മതസ്ഥരുടെ വിവാമോചന കേസുകൾ സിവിൽ നിയമം ആണെന്ന് മാത്രല്ല ഇത്രയും ശിക്ഷകളില്ല. ജാമ്യമെടുക്കാൻ എതിർവാദം കേൾക്കണമെന്നുമില്ല. ഇത് വിവേചനമാണ്. നിയമം പുരോഗമനപരമെങ്കിലും വ്യവസ്ഥകൾ ദുരുപദിഷ്ടമാണ്. 

ഒരു വിഭാഗത്തിന് ഒരു നിയമവും മറ്റൊരു വിഭാഗത്തിന് മറ്റൊരു നിയമവും എന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. തുല്യ നീതി എന്ന തത്വത്തോട് യോജിച്ചുപോകുന്നതല്ല, അത്. അതുകൊണ്ട് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം മുത്തലാക്കിനും ഒന്നും കെട്ടും രണ്ടും കെട്ടും മൂന്നും കെട്ടും നാലും കെട്ടും കൊള്ളാമെങ്കിൽ നാല്പതും കെട്ടുമെന്ന് പറയുന്ന നിലപാടിനോടുമൊക്കെ എതിർപ്പുതന്നെയാണ്. ശരിയത്ത് വിവാദ കാലത്തേ സി .പി എം അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു നിയമം ഉണ്ടാക്കുമ്പോൾ അത് ഭരണ ഘടന ഉറപ്പ് നൽകുന്ന സമനീതി എന്ന ആശയത്തോട് പൊരുത്തപ്പെടുന്നതാകണം. വിവേചനം പാടില്ല. ഉദ്ദേശ ശുദ്ധിയെ സംശയിക്കേണ്ടിയും വരരുത്. പക്ഷെ ഇവിടെ ഉദ്ദേശ ശുദ്ധി മാത്രമല്ല അതുൾക്കൊള്ളുന്ന അന്യായമായ വ്യവസ്ഥകളും വിമർശിക്കപ്പെടുന്നു.

അയ്യപ്പ ജ്യോതിയും വനിതാമതിലും

 അയ്യപ്പ ജ്യോതിയും വനിതാമതിലും

മുഴുവൻ വായിക്കാൻ സമയമില്ലാത്തവർ ദയവായി കമന്റെഴുതരുത്. അത് അയ്യപ്പ ജ്യോതി അനുകൂലികളാണെങ്കിലും വനിതാ മതിൽ അനുകൂലികൾ ആണെങ്കിലും.

വനിതാ മതിൽ ഒരു പ്രതീകാത്മക പരിപാടിയാണ്. അതൊരു ഡിബേറ്റിന്റെ ഭാഗമാണ്. ഇന്നലെ ബി.ജെ.പിക്കാർ മുൻകൈയ്യെടുത്തു നടത്തിയ അയപ്പജ്യോതിയെയും ആ നിലയിൽ തന്നെയാണ് കാണുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടതാണ് ആ ഡിബേറ്റ്. അതായത് അതൊരു നിമിത്തം മാത്രം. എന്നാൽ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കലോ പ്രവേശിപ്പിക്കാതിരിക്കലോ അല്ല വനിതാ മതിലിന്റെ ലക്ഷ്യം. കാലന്തരെ വരുന്ന ചില മാറ്റങ്ങളെ ഉൾക്കൊള്ളാൻ പാകമാകാത്ത മനസ്സുകളെ ഒന്ന് ജാഗ്രതപ്പെടുത്തുക. നവോത്ഥാനത്തിന്റെ ചരിത്ര വഴികളെ ഒന്ന് ഓർമ്മപ്പെടുത്തുക. നവോത്ഥാന മുന്നേറ്റങ്ങൾക്ക് ഒപ്പം നിൽക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഒരു വിഭാഗം അവരുടെ സംഘടനാ ശേഷി ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സാമൂഹ്യ പുരോഗതിയെ തടസ്സപ്പെടുത്താൻ ശ്രമിക്കുമെന്ന അനുഭവപാഠം ഉൾക്കൊണ്ട് നവോത്ഥാന മൂല്യങ്ങളോട് ഒത്തു പോകുന്ന രാഷ്ട്രീയ നിലപാടുള്ള ഒരു സർക്കാർ തങ്ങളുടെ ഉത്തരവദിത്വം നിർവ്വഹിക്കുന്നുവെന്നു മാത്രം. 

ഞങ്ങളുടെ നിലപാട് ഇതാണ് എന്നതിന്റെ പ്രഖ്യാപനം തന്നെയാണിതെന്നതിൽ സംശയമില്ല. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പത്ത് വോട്ടിനു വേണ്ടി ഇരട്ടത്താപ്പ് നയം ഈ സർക്കാർ സ്വീകരിച്ചില്ല. അതുകൊണ്ടാണ് സുപ്രീം കോടതി ഈ വിഷയത്തിൽ സർക്കാരിന്റെ അഭിപ്രായം ചോദിച്ചപ്പോൾ സ്ത്രീപുരുഷസമത്വത്തെ അനുകൂലിക്കുന്ന നിലപാട് എടുത്തത്. എന്നിട്ടും വിശ്വാസത്തിന്റെ പ്രശ്നമായതിനാൽ ബന്ധപ്പെട്ട വിഷയത്തിൽ പാണ്ഠിത്യമുള്ളവരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കണം എന്നായിരുന്നു ഗവർണ്മെന്റിന്റെ നിലപാട്. ഭരിക്കുന്ന പാർട്ടിയുടെയും മുന്നണിയുടെയും നയപരമാായ സമീപനങ്ങൾ ഏത് വിഷയത്തിലുമുള്ള നിലപടുകളെ സ്വാധീനിക്കും. അതിനു കടകവിരുദ്ധമായ നിലപാടെടുത്താൽ അത് രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണ്. നയം പറഞ്ഞാണ് വോട്ട് പിടിക്കേണ്ടത്. അല്ലാതെ വോട്ടിനുവേണ്ടി നയം ഉണ്ടാക്കുന്നത് ഏതെങ്കിലുമൊരു പ്രത്യയ ശാസ്ത്രത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു പാർട്ടിക്കോ മുന്നണിക്കോ അവർ നയിക്കുന്ന സർക്കാരിനോ ഭൂഷണമല്ല. സമൂഹത്തിന്റെ പൊതുവായ താലപര്യങ്ങൾക്കോ രാജ്യത്തിന്റെ ഭരണ ഘടനയ്ക്കും മീതെയോ പ്രതിഷ്ഠിക്കുന്ന ജനഹിതം നോക്കി ഉത്തരവദിത്വമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കോ മുന്നണിക്കോ സർക്കാരിനോ പ്രവർത്തിക്കാനാകില്ല. അത് ജനാധിപത്യവുമല്ല. കൈപൊക്കി കാണിച്ചിട്ട് ഭൂരിപക്ഷം പേരും ഇത് കാലാണെന്ന് പറഞ്ഞാൽ അംഗീകരിക്കപ്പെടേണ്ട ഒന്നല്ല ജനാധിപത്യം. 

ഒരു തർക്കവിഷയം വന്നാൽ അല്പം വൈകിയാണെങ്കിലും അതിനൊരു പരിഹാരവും കാണും. അതിനുള്ള സംവിധാനങ്ങൾ ഈ രാജ്യത്തുണ്ട്. അതുകൊണ്ടാണ് തികഞ്ഞ ആത്മ സംയമനത്തോടെ സർക്കാർ ശബരിമല വിഷയത്തെ സമീപിക്കുന്നത്. അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ആരാണെങ്കിലും അവരുടെ ലക്ഷ്യം എന്താണെങ്കിലും വാശിയല്ല, സമചിത്തതയാണ് ഈ വിഷയത്തിൽ സർക്കാരിനെ നയിച്ചിട്ടുള്ളത്. അതൊരു ബലഹീനതയല്ല. സംഘടിത ശേഷി ഇവിടെ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമുള്ളതുമല്ല. അതുകൊണ്ടാണ് വ്യത്യസ്ത ആശ്യങ്ങളും നിലപാടുകളും ലക്ഷ്യങ്ങളുമായി അയ്യപ്പജ്യോതിയും വനിതാ മതിലും ഒക്കെ ഉണ്ടാകുന്നത്.

Monday, September 3, 2018

എന്റെ പിതാവ് എ. ഇബ്രാഹിം കുഞ്ഞ്സാർ


എന്റെ പിതാവ് എ. ഇബ്രാഹിം കുഞ്ഞ്സാർ
 
 സ്നേഹ നിധിയായ എന്റെ പിതാവ് 2018 ആഗസ്റ്റ് 25-ന് നിശബ്ദനായി അവസാനത്തെ ഉറക്കത്തിലെയ്ക്ക് വഴുതി വീണു.അതിന്റെ ആഘാതത്തിൽ നിന്നും ഞാൻ ഇനിയും മോചിതനായിട്ടില്ല. ഒരുപാട് എഴുതാനുണ്ട് നാട്ടുകാരെയും കുടുംബത്തെയും സ്നേഹിച്ചിരുന്ന- മനുഷ്യരെ മാത്രമല്ല, സകല ജന്തു-ജീവജാലങ്ങളെയും അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന എന്റെ വാപ്പയെക്കുറിച്ച്. പക്ഷെ ഞാൻ ഇനിയും യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടില്ല. ഏറ്റവും പ്രധാനമായി വാപ്പ ഇല്ലാത്ത ഒരു ലോകത്ത് ജീവിച്ച് എനിക്ക് പരിചയമില്ല. എത്രനാൾ കൊണ്ട് ഞാൻ പുതിയ ലോകത്ത് ജീവിക്കാൻ പരിചയിച്ചു തുടങ്ങുമെന്ന് ഇപ്പോൾ നിശ്ചയമില്ല. ശരീരം കൊണ്ട് ഞാനിപ്പോൾ വാപ്പ ഇല്ലാത്ത ലോകത്താണ്. എന്നാൽ മനസ്സുകൊണ്ട് അങ്ങനെയൊരു ലോകത്തേയ്ക്ക് ഞാൻ ഇനിയും ഇറങ്ങി വന്നിട്ടില്ല. അതത്ര എളുപ്പവുമല്ല.

Sunday, June 10, 2018

അകാലത്തിൽ കഥമാറിയ ജീവിതം

 അകാലത്തിൽ കഥമാറിയ ജീവിതം

സായന്തനക്കുറിപ്പുകൾ എന്ന് കരുതിയാൽ മതി. നല്ല പ്രായം കഴിഞ്ഞ ഏതൊരു അവിവാഹിതനും പിന്നെ എഴുതുന്നതെല്ലാം യാന്ത്രികമായിരിക്കും! ഞാൻ എന്നെക്കുറിച്ച് സ്വയം തിരഞ്ഞപ്പോൾ കിട്ടിയ കുറച്ചൊക്കെ വ്യക്തവും കുറച്ചൊക്കെ അവ്യക്തവും ശിഥിലവും എന്നാൽ അപൂർണ്ണവുമായ ചില വിവരങ്ങൾ.

ആരാണ് ഞാൻ? അകാലത്തിൽ കഥ മാറിയ- ഒരു ചെറിയ കഥയിലെ- ഒരു ചെറിയ കുടുംബത്തിലെ, ചെറിയ കഥാപാത്രം.അത്രതന്നെ! അറിഞ്ഞും അറിയാതെയും പറ്റിയ ഒരു കൈയ്യബദ്ധത്തിന്, ഒരു തിരുമാനത്തിന്, സ്വയം ശിക്ഷ വിധിച്ച്, സ്വപ്നവർണ്ണങ്ങളെ കുരുതി കൊടുത്ത്, ആത്മാവിനെ ഏകാന്തതടവറയിലിട്ടും ശരീരത്തെ തുറന്നുവിട്ടും പീഡിപ്പിച്ച് കാലം പോക്കുന്ന ഒരു അകമ്പുറം ജയിലാളി! ഇത്രയും ആയുസ്സ് നീട്ടിക്കിട്ടിയതു തന്നെ മഹാഭാഗ്യമായി കരുതുന്ന സംപ്രീതൻ. മറ്റുള്ളവരുടെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും ആസ്വാദകനും നിരൂപകനുമായി നിസംഗനായി നിൽക്കുന്ന നിരീക്ഷകൻ.

വർഷം കൃത്യമായി ഞാൻ രേഖപ്പെടുത്തുന്നില്ല. ഒരിക്കൽ ഒരിടത്തൊരു മഹാത്യാഗം നടന്നു. തിളയ്ക്കുന്ന യൗവ്വനകാലത്ത് എന്ന് സാമാന്യമായി പറയാം. എങ്കിലും ത്യാഗിയെയോ ത്യാഗത്തെയോ ഞാൻ സൗകര്യാർത്ഥം തൽക്കാലം മറച്ചുതന്നെ വയ്ക്കുന്നു. മഹാത്യാഗത്തിന്റെ ആ നാൾ മുതൽ കൂടെക്കൂടെ പൊട്ടിത്തെറിക്കുന്ന ഒരു സജീവ അഗ്നിപർവ്വതം പോലെ വെന്ത് നീറുന്ന, ഇടയ്ക്കിടെ പൊട്ടിക്കരയുന്ന ഒരു ആത്മാവും പേറിയാണ്, പിന്നീടിങ്ങോട്ടുള്ള എന്റെ ജീവിതയാത്ര. എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള പല കൈക്കുറ്റപ്പാടുകളെയും പാളിച്ചകളെയും കഷ്ടനഷ്ടങ്ങളെയും, പരാജയങ്ങളെയും എല്ലാം എന്റെ ആത്മാവിലെ ആ അഗ്നിപർവ്വതം അറിയാതെയെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. ഞാനിപ്പോഴും മറച്ചു വയ്ക്കുന്ന ആ ത്യാഗദിനം മുതൽക്കിങ്ങോട്ട് പരപ്രേരണകളെ എനിക്ക് പേടിയാണ്. എങ്കിലും മനുഷ്യസഹജമായതിനാൽ ജീവിതത്തിൽ പലപ്പോഴും പല കാര്യത്തിലും പരപ്രേരണകൾക്ക് പിന്നെയും ഞാനും  വശം വദനായിട്ടുണ്ട്. അതിൽ വിജയവും പരാജയവും സംഭവിച്ചിട്ടുണ്ട്. എല്ലാവരും സന്തോഷിക്കുന്ന ഒരു വേള, എന്നെന്നേയ്ക്കുമായി ചിരി മറന്നവർ ആരൊക്കെയെന്ന് ഇന്നും ആർക്കുമറിയില്ല. ചിലപ്പോൾ ചിലർക്കെങ്കിലും അറിയാമായിരിക്കാം. അറിയുന്നതിലോ അറിയാതിരിക്കുന്നതിലോ കാര്യമൊന്നുമില്ലതാനും!

അപരിഹാര്യമായ ഒരു കൈപ്പിഴ; പ്രായത്തിന്റെ അപക്വതകൊണ്ടും ജീവിദർശങ്ങൾക്കപ്പുറത്തേയ്ക്ക് ചിന്തകൾ വഴിമാറിയതുകൊണ്ടും സർവ്വോപരി സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടും ജീവിതചരിത്രത്തിലെ അനിവാര്യമല്ലാതിരുന്ന ഒരു ഗതിമാറ്റത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ പ്രായച്ഛിത്തം . മഹാത്യാഗത്തിന്റെ അനന്തര ഫലം. ശേഷബാക്കി. എപ്പോൾ എനിക്ക് സന്തോഷം വന്നാലും ഞാൻ എന്റെ ആത്മാവിലെ അഗ്നിപർവ്വതത്തെ തൊട്ടുണർത്തും. അങ്ങനെ ഞാനെന്റെ സന്തോഷത്തെ മാച്ചു കളയും. എന്റെ സന്തോഷം എന്റെ സ്വാർത്ഥതയാണ്. ഞാൻ സന്തോഷിക്കുമ്പോൾ ഞാൻ സ്നേഹിക്കുന്നവരും എന്നെ സ്നേഹിക്കുന്നവരും എല്ലാം സന്തോഷിക്കണം. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ഒരതിഥിയുടെയും ദയാഹർജിയിൽ ഇളവു ചെയ്യുന്നതല്ല ഞാൻ എനിക്ക് നൽകിയ ശിക്ഷാ വിധി. അതുകൊണ്ടുതന്നെ ഇക്കാലമത്രയും അങ്ങനെ ഒരഥിതിയെ ഞാൻ ക്ഷണിക്കാത്തത്.

ഉള്ളതു തുറന്നു പറയട്ടെ. എന്റെ ഒരുവിധ സന്തോഷങ്ങളെയും എനിക്ക് വേണ്ടവിധം ആസ്വദിക്കാൻ കഴിയില്ല. കാരണം ഇതെന്റെ ശരീരത്തിന്റെയല്ല, ആത്മാവിന്റെ പ്രശ്നമാണ്. ആത്മാവിലെ സ്വകാര്യതയുടെ പ്രശ്നമാണ്. എന്നെങ്കിലും എന്റെ ആത്മാവിലെ ഈ അഗ്നിപർവ്വതം സുഷുപ്തിയിലാകുമോ, നിർജ്ജീവമാകുമോ എന്ന് ചോദിച്ചാൽ അത് എന്റെ ജീവിതാന്ത്യത്തോടെ മാത്രം എന്നേ എനിക്ക് ഇപ്പോൾ പറയാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് ഞാൻ പരമാവധി എന്നിലേയ്ക്കൊതുങ്ങി, എന്റേത് മാത്രമായ വിജനമായ ഒരു ആത്മഭൂഖണ്ഡമുണ്ടാക്കി, അതിൽ നീറിപ്പുകയുന്ന, പൊട്ടിക്കരയുന്ന, പൊട്ടിത്തെറിക്കുന്ന, ചിന്നിച്ചിതറുന്ന, ആ അഗ്നി പർവ്വതത്തെ പ്രതിഷ്ഠിച്ച്, ചുറ്റിലും സ്നേഹിക്കുന്നവരും സ്നേഹിക്കപ്പെടുന്നവരും ഏറെയുള്ളപ്പോഴും എന്റെ ആത്മനിർമ്മിതിയെ ഏകാന്തതയുടെ തടവറയാക്കി ആ ആത്മഭൂമികയെ പൂജിച്ച് കഴിയുന്നത്! ഒരു ഫലിതം പറഞ്ഞ് തൽക്കാലം ചുരുക്കാം; ഇനിയും എന്നെ വിവാഹം കഴിക്കാൻ പറയുന്നവരുടെ പേരിൽ നിരപരാധിയായ ഏതോ ഒരു പെൺ കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന്റെ പേരിൽ കേസെടുക്കാവുന്നതാണ്!

Sunday, April 22, 2018

പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം


പൊതുവിദ്യാലയങ്ങളിലെ ആംഗലേയവൽക്കരണം

ഇ.എ.സജിം തട്ടത്തുമല

ഇത് അക്കാഡമിക രംഗത്ത് സ്തുത്യർഹനായ ഇടപെടലും സേവനവും നടത്തിക്കൊണ്ടിരിക്കുന്ന ഒരു നല്ല അദ്ധ്യാപകന്റെ (ടി.പി.കലാധരൻ മാസ്റ്റർ) ഒരു എഫ് ബി പോസ്റ്റിനോടുള്ള പ്രതികരണം എന്ന നിലയിൽ എഴുതിയതാണ്. ഇത്രയും നീണ്ടു പോയ സ്ഥിതിയ്ക്ക് ഇത്  ഒരു ലേഖനമായി പരിഗണിച്ച് താല്പര്യമുള്ളവർ പ്രതികരിക്കുക.
ടി.പി കലാധരൻ മാസ്റ്റർ

മാഷേ ഒരു സംശയം. മിക്ക സ്റ്റേറ്റ് സിലബസ് പൊതുവിദ്യലയങ്ങളിലും ഇന്ന് ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഉണ്ട്. ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന കുട്ടികൾക്കാണ് കൂടുതലും ഫുൾ എ പ്ലസുകൾ കിട്ടുന്നത്. മലയാളം മീഡിയത്തിലെ സമർത്ഥരായ കുട്ടികൾക്കുപോലും അഞ്ചും ആറും അതിൽ താഴെയും എ പ്ലസുകൾ കൊണ്ട് തൃപ്തരാകേണ്ടി വരുന്നു. പഠിക്കാൻ കഴിവുള്ള കുട്ടികൾ കൂടുതലായും ഇംഗ്ലീഷ് മീഡിയത്തിലാണ് ചേരുന്നതെന്നും ഇംഗ്ലീഷിലായാൽ കുറച്ചു കൂടി ചുരുക്കം വാക്കുകളിൽ ആശയങ്ങൾ എഴുതി ഫലിപ്പിക്കാൻ കഴിയുമെന്നുമൊക്കെയാണ് ഇതിനു ലഭിക്കുന്ന മറുപടി. പക്ഷെ ഞാൻ ആരോപിക്കുന്നു. ഇംഗ്ലീഷ് മീഡിയത്തിലെയും മലയാളം മീഡിയത്തിലെയും കുട്ടികളുടെ പേപ്പറുകൾ രണ്ട് മനോഭാവത്തിലാണ് നോക്കുന്നതെന്ന്.ഹയർസെക്കണ്ടറിയിൽ സ്കൂൾ ഗോയിംഗുകാരുടെയും പ്രൈവറ്റുകാരുടെയും പേപ്പറുകൾ രണ്ട് മനോഭാവത്തിലാണ് നോക്കുന്നതെന്ന് ഇന്ന് എല്ലാവർക്കും അറിയാം. പണ്ട് പ്രീഡിഗ്രിയുടെ കാര്യവും ഇപ്പോഴും ഡിഗ്രിയുടെ കാര്യവും സമാനമാണ്. അത് തൽക്കാലം അവിടെ നിൽക്കട്ടെ.

ഇപ്പോൾ ശരിക്കും പൊതുവിദ്യാലയങ്ങളിൽ സർക്കാർ ചെലവിൽ ഇംഗ്ലീഷ് ഭാഷയും ഇംഗ്ലീഷ് മീഡിയവും പ്രമോട്ട് ചെയ്യപ്പെടുകയും മലയാള ഭാഷയും മലയാളം മീഡിയവും അവഗണിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള അദ്ധ്യാപകരും രഷകർത്താക്കളും നാട്ടുകാരുമൊക്കെ സർക്കാരിനൊപ്പം പൊതു വിദ്യാലയങ്ങളുടെ നില നില്പിനും വളർച്ചയ്ക്കും ബഹുവിധം സഹായിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അറിഞ്ഞും അറിയാതെയും ഇവരെല്ലാം ഇംഗ്ലീഷ് മീഡിയത്തെ പരിഭോഷിപ്പിക്കുകയാണ്. മലയാളത്തെ അവഗണിക്കുക മാത്രമല്ല നിന്ദിക്കുക കൂടിയാണ്. ഇതിന്റെ മറുവശം,  എല്ലാ പൊതു വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം തുടങ്ങിയതാണ് പല സ്കൂളുകളും പൂട്ടിപ്പോകാതെ ഇന്ന് നില നിൽക്കാൻ തന്നെ കാരണം. അത് കാണാതിരിക്കുന്നില്ല. 

ഇ.എ.സജിം തട്ടത്തുമല (ലേഖകൻ)
ഇവിടെ നമ്മുടെ നാട്ടിലെ ഒരു സർക്കാർ വിദ്യാലയം (തട്ടത്തുമല ഗവ.എച്ച് എസ് എസ് ) യഥാസമയം ഇംഗ്ലീഷ് മീഡിയം തുടങ്ങാത്തതിനാൽ കുട്ടികളില്ലാതെ പൂട്ടുന്ന വക്കോളമെത്തിയതാണ്. ഇംഗ്ലീഷ് മീഡിയം ഉള്ള പൊതുവിദ്യാലയങ്ങൾ തേടി നാട്ടിലുള്ള കുട്ടികളെല്ലാം ദൂരെയുള്ള മറ്റ് പല സ്കൂളുകളിലും ചേരുന്ന സ്ഥിതി വന്നു. പിന്നീട് നമ്മുടെ സ്ഥലത്തെ സ്കൂളിലും ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ നിർബന്ധിതമായി. അതോടെ കുട്ടികൾ കൂടിത്തുടങ്ങി. ഇവിടെയും കൂടുതൽ കുട്ടികൾ മലയാളം മീഡിയത്തിലാണെങ്കിലും നല്ല റിസൾട്ട് ഉണ്ടാക്കുന്നത് ഇംഗ്ലീഷ് മീഡിയം കുട്ടികൾ ആണ്. എന്തുകൊണ്ട്? ഇടയ്ക്ക് മറ്റൊന്നുകൂടി;  ഗ്രെയ്സ് മാർക്ക് കിട്ടുന്ന വിഭാഗങ്ങൾ കൂടുതലായുള്ള സ്കൂളുകളിൽ അതിന്റെ ബലത്തിൽ കൂടുതൽ എ പ്ലസുകൾ വാങ്ങി മറ്റ് സ്കൂളുകളെ കൊഞ്ഞനം കുത്തുകയാണ്. അദ്ധ്യാപനനിലവാരത്തിൽ ഈ സ്കൂളുകൾ തമ്മിൽ 
വ്യത്യാസമില്ലതാനും. (നിർബന്ധമെങ്കിൽ എല്ലാ വിധ ഗ്രേസ് മാർക്കുകളും ഉപരിപഠന അഡ്മിഷൻ സമയത്ത് മാത്രം പരിഗണിക്കണമെന്നാണ് എന്റെ പക്ഷം. മാർക്കിൽ അത് കൂട്ടരുത്.)

ഇനി വീണ്ടും ഞാൻ കേന്ദ്രീകരിച്ച വിഷയത്തിലേയ്ക്ക് വരാം. അഗോള ഭാഷയെന്ന നിലയിൽ ഇംഗ്ലീഷിൽ കുട്ടികളുടെ നിലവാരം വർദ്ധിപ്പിക്കുവാനുതകുംവിധം ഇംഗ്ലീഷ് പഠനം കുറച്ചു കൂടി വിപുലീകരിച്ച് മികവുറ്റതാക്കിയിട്ട് പഠന മാധ്യമം എല്ലാവർക്കും മലയാളം മീഡിയം ആക്കിയാൽ പോരേ? അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ഉദ്ദേശിച്ച് പണ്ട് മുതൽക്കേ നമ്മൾ പറഞ്ഞു വരുന്നുണ്ടല്ലോ, രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം നന്നല്ല എന്ന്; എന്നാൽ  ഇപ്പോൾ നമ്മുടെ പൊതു വിദ്യാലയങ്ങളിലും ഇതല്ലേ നടക്കുന്നത്? ഒരേ സ്കൂൾ. രണ്ടുതരം പൗരന്മാർ. രണ്ടു കൂട്ടരോടും രണ്ട് തരം സമീപനങ്ങൾ!

എൻട്രൻസ് പരീക്ഷയും,  മെഡിക്കൽ-എഞ്ചിനീയറിംഗ് പഠനം തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ ഒക്കെയും,  ഇംഗ്ലീഷിൽ ആണെന്നും പറഞ്ഞാണല്ലോ നല്ലൊരു വിഭാഗം രക്ഷകർത്താക്കൾ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കുന്നത്. ഇവരിൽ എത്രപേർ പിന്നീട് എൻട്രൻസ് പരീക്ഷയെങ്കിലും എഴുതുന്നു? എഴുതിയാൽ തന്നെ എത്ര പേർക്ക് കിട്ടുന്നു? എന്നാൽ ഇക്കാര്യത്തിൽ രക്ഷകർത്താക്കളുടെ അജ്ഞതയ്ക്ക് പരിഹാരമില്ലെന്ന് പറഞ്ഞ് നമുക്ക് മാറ്റി നിർത്താം. പക്ഷെ എന്തുകൊണ്ട് എല്ലാ എൻട്രൻസ് പരീക്ഷകളും മലയാളമുൾപ്പെടെയുള്ള മാതൃ ഭാഷകളിൽ എഴുതാൻ ഇനിയും അവസരമുണ്ടാക്കാൻ കഴിയുന്നില്ല.

കലാധരൻ മാസ്റ്റർ കുട്ടികൾക്കൊപ്പം ഒരു ദിവസം
സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം വന്നതുകൊണ്ടാണ് ഭൂരിഭാഗം രക്ഷകർത്താക്കളും അൺ എയ്ഡഡ് സ്കൂളുകൾ ഉപേക്ഷിച്ച് പൊതു വിദ്യലയങ്ങളെ ആശ്രയിച്ചു തുടങ്ങിയത് എന്ന് പറഞ്ഞാൽ അത് പൂർണ്ണമായും ശരിയല്ല. മറിച്ച് അൺ എയ്ഡഡ് സ്കൂളുകളിലെ ബഹുവിധ ഫീസുകളും വണ്ടിച്ചെലവുമൊന്നും താങ്ങാനാവത്തതിനാലാണ് പലരും പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കൻ തയ്യാറാകുന്നത്. ഇന്ന് ആളുകളുടെ ഭൂരിപക്ഷത്തിന്റെയും സാമ്പത്തിക ഉൽക്കണ്ഠകൾ മുമ്പത്തേതിനേക്കാൾ വർദ്ധിച്ചിരിക്കുന്നു. അൺ എയ്ഡഡുകളിൽ ചേർത്താൽ കുട്ടികളെ ആദ്യന്തം അവിടെ തന്നെ പഠിപ്പിക്കാൻ തങ്ങളുടെ സാമ്പത്തികശേഷി നില നിൽക്കുമോ എന്ന ഭയം ഭൂരിഭാഗം രക്ഷകർത്താക്കളെയും ബാധിച്ചിരിക്കുന്നു. ഇത് പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.  എങ്കിലും പൊതു വിദ്യാലയങ്ങളോടുള്ള അവരുടെ സമീപനങ്ങളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. അത്തരക്കാരുടെ താല്പര്യാർത്ഥം മലയാളം മീഡിയത്തെ കുറ്റകരമായി അവഗണിച്ചുകൊണ്ട് ഇംഗ്ലീഷ് മീഡിയത്തെയും ഇംഗ്ഗ്ലീഷ് ഭാഷയെയും എത്രകാലം നമ്മൾ ഔദ്യോഗിക സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടുകളും ഉപയോഗിച്ച് പ്രമോട്ട് ചെയ്യും? മലയള ഭാഷയുടെ മരണം വരെയോ?

ഇനി മറ്റൊന്നു കൂടി പറഞ്ഞ് നിർത്താം. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പഠിക്കുന്ന കുട്ടികൾക്ക് എസ് എസ് എൽ സി മോഡലിൽ രണ്ടു ഭാഷയിലും ഒരേ ചോദ്യങ്ങൾ ചോദിച്ച് പരീക്ഷ എഴുതിച്ചിട്ട് പൊതു സദസ്സിൽ വച്ച് വിദഗ്ധരായ ഒരു പാനലിനെ കൊണ്ട് ആ പേപ്പറുകൾ സത്യസന്ധമായി നോക്കിക്കുക. ഇംഗ്ലീഷ് മീഡിയം കുട്ടികൾ എഴുതിയതാണോ മലയാളം മീഡിയം കുട്ടികൾ എഴുതിയതാണോ കൂടുതൽ കുറ്റമറ്റതെന്ന് നോക്കാം. നോക്കുന്നത് സത്യസന്ധമായാണെങ്കിൽ മലയാളം മീഡിയം കുട്ടികൾ കൂടുതൽ മാർക്ക് നേടും. അതായത് പരീക്ഷകളിൽ സംഭവിക്കുന്നത് മലയാളത്തിലെ കുട്ടികൾ എഴുതിയത് വ്യക്തമായി വായിക്കാൻ കഴിയും. തെറ്റെഴുതിയാൽ മനസ്സിലാക്കാൻ കഴിയും. ഇംഗ്ലഷ് മീഡിയം കുട്ടികൾ എഴുതുന്നത് തെറ്റോ ശരിയോ എന്നു പോലും പേപ്പർ നോക്കുന്നവർക്ക് മനസ്സിലാകില്ല. ഇംഗ്ലീഷ് മിഡിയമല്ലേ, പഠിക്കുന കുട്ടികൾ ആയിരിക്കും എന്നു കരുതി അവർക്ക് കൂടുതൽ മാർക്കിടും.

തട്ടത്തുമല ഗവ.എച്ച്.എസ്.എസ് പൂർവ്വവിദ്യാർത്ഥിസംഗമത്തിൽ ഈ ലേഖകൻ
ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾക്ക് ഇപ്പോഴത്തെ മോഡലിലുള്ള ചോദ്യങ്ങൾക്ക് മാതൃഭാഷയല്ലാത്ത ഇംഗ്ലീഷിൽ ഉത്തരങ്ങൾ എഴുതി ഫലിപ്പിക്കാനുള്ള നിലവാരം എത്രത്തോളമുണ്ടെന്ന് അദ്ധ്യാപന രംഗത്ത് നിൽക്കുന്ന എല്ലാവർക്കും അറിയാം. സാധാരണ ജനത്തിനറിയില്ലെന്നു മാത്രം! എന്നാൽ ഇപ്പോഴത്തെ മലയാളം മീഡിയം കുട്ടികളുടെയും അക്ഷരജ്ഞാനം എത്രത്തോളമാണെന്നത് ഇപ്പോൾ പരക്കെ ചർച്ചാ വിഷയമണ്. അക്ഷാർത്തെറ്റുകളുടെ മേളം. എന്നാലും ചോദ്യങ്ങൾക്ക് ഉത്തരം വായിക്കുന്നവർക്ക് മനസ്സിലാകും വിധം എഴുതി ഫലിപ്പിക്കൻ അവർക്ക് കഴിയും. ഇംഗ്ലീഷ് മീഡിയം കുട്ടികളാകട്ടെ ഗുരുതരമായ സ്പെല്ലിംഗ് മിസ്റ്റേക്കുകളുടെയും  ഗ്രാമർ മിസ്റ്റേക്കുകളുടെയും അകമ്പടിയോടെ എഴുതി വയ്ക്കുന്നത് വായിക്കുന്നവർക്ക് പോയിട്ട് എഴുതുന്ന ആ കുട്ടികൾക്കെങ്കിലും മനസ്സിലാക്കാൻ സാധിക്കുമോ എന്ന് സംശയമാണ്. ഞാനീ പറഞ്ഞ കാര്യങ്ങൾ കേവലം സാമാന്യവൽക്കരിച്ച് പറയുകയാണെന്ന് പറഞ്ഞ് വെണമെങ്കിൽ തള്ളികളയാം. എന്നാൽ ഞാൻ ഈ കുറിപ്പിൽ എഴിതിയ വരികൾക്കിടയിൽ നിഷേധിക്കാനാകാത്ത പല സത്യങ്ങളുമുണ്ടെന്ന് 
ഞാൻ ഉറച്ചു തന്നെ വിശ്വസിക്കുന്നു. 

ഒരു അഭിപ്രായം കൂടി കൂട്ടിച്ചേർക്കുന്നു; പൊതുവിദ്യാലയങ്ങളിൽ മലയാളം മീഡിയം പഠിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കും ഉപരിപഠനത്തിന് ചേരാൻ പ്രത്യേക വെയിറ്റേജും നൽകണം.മറ്റ് ഗ്രേസ് മാർക്കുകൾ നിർത്തലാക്കണം. ഉപരിപഠനത്തിന് വേണമെങ്കിൽ പാഠ്യേതര പ്രവർത്തന മികവുകൾക്ക് ചെറിയ ഗ്രേസ് മാർക്കോ വെയിറ്റേജോ നൽകാം

തട്ടത്തുമല ഗവ.എച്ച്.എസ് എസ് പൂർവ്വവിദ്യാർത്ഥിസംഗമം
 

Friday, April 20, 2018

ക്രൂരത ആർ എവിടെച്ച ചെയ്താലും ക്രൂരത തന്നെ

 ക്രൂരത ആർ എവിടെച്ച ചെയ്താലും ക്രൂരത തന്നെ

ഏത് മതത്തിന്റെ ആയാലും അവരുടെ ദേവാലയങ്ങൾക്കുള്ളിൽ പുണ്യ പ്രവൃത്തികൾ മാത്രമാണ് നടക്കുന്നതെന്ന് വിശ്വസിക്കുവാനുള്ള ബാദ്ധ്യത എനിക്കില്ല. ഞാൻ ഒരു വിശ്വാസത്തെയും ബഹുമാനിക്കുന്നതല്ലാതെ പിൻ പറ്റുന്നില്ല. അതുകൊണ്ടു തന്നെ കാശ്മീരിലെ ക്വത്വയിൽ ബാലിക പീഡിപ്പിക്കപ്പെട്ടത് ദേവാലയത്തിനകത്തോ പുറത്തോ എന്ന് നോക്കിയല്ല ആ കുറ്റകൃത്യത്തിന്റെ ഭീകരത അളക്കുന്നത്. എന്നാൽ വിശ്വാസികൾ അവർ ആരാധിക്കുന്ന ഒരു ദേവാലയത്തിനുള്ളിൽ വച്ച് ഇങ്ങനെ ഒരു ക്രൂരത ചെയ്യുമ്പോൾ സ്വന്തം വിശ്വാസത്തോടും ദേവാലയത്തോടും കാട്ടുന്ന ക്രൂരത കൂടിയായി അത് മാറുന്നു. അതുകൊണ്ടുതന്നെ ദേവാലയത്തിന്റെ കാര്യം എടുത്തു പറഞ്ഞ് പ്രതിഷേധിക്കുന്നതിൽ കുറ്റം കാണാനാകില്ല. 

ഒരു സാധാരണ ക്രിമിനൽ ചെയ്യുന്ന അതേ കുറ്റം ഒരു മത പണ്ഠിതനോ അദ്ധ്യാപകനോ ചെയ്താൽ അതവരുടെ മഹനീയ സ്ഥാനത്തിനെ കൂടി കളങ്കപ്പെടുത്തുന്നതാകും. അതുകൊണ്ട് ആ സ്ഥാനങ്ങളിലിരുന്ന് കുറ്റകൃത്യം ചെയ്യുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം കുറേക്കൂടി ശക്തമായിരിക്കും. ഇവിടെ അമ്പലത്തിൽ വച്ച് ഒരു ക്രൂരത വിശ്വാസികൾ തന്നെ ചെയ്യുമ്പോൾ ഇത് പള്ളിയിലും ചർച്ചിലും നടന്നിട്ടില്ലേ നടക്കുന്നില്ലേ എന്ന് ചോദിച്ചാൽ പള്ളിയിലും ചർച്ചിലും നടന്നിട്ടുള്ളത് അമ്പലത്തിലുമാകാം എന്ന് പറയുന്നതിനു തുല്യമാണ്. 

പള്ളിയിലും ചർച്ചിലും വച്ച് അത്തരം ക്രൂരതകൾ ചെയ്തിട്ടുണ്ടെങ്കിൽ ജനം അമ്പലത്തിൽ നടക്കുന്ന അതേ ഗൗരവത്തിൽ തന്നെ കണ്ടിട്ടുണ്ട്. കാണണം. അപ്പോഴും അമ്പലത്തെ പറ്റി ചോദിക്കുമ്പോൾ പള്ളിയെക്കുറിച്ചും ചർച്ചിനെക്കുറിച്ചും ചോദിക്കുന്നവരെ പോലെ തിരിച്ചും സമാന സംഭവങ്ങൾ പള്ളിയിൽ വച്ച് നടക്കുമ്പോൾ അമ്പലത്തെയും ചർച്ചിനെയും കുറിച്ച് ചോദിക്കുന്ന ചിലരുണ്ടാകും. ചർച്ചിൽ വച്ച് സമാന കുറ്റം നടക്കുമ്പോൾ മസ്ജിദിനെയും അമ്പലത്തെയും പറ്റി ചോദിക്കുന്ന ചിലരും ഉണ്ടാകും. അത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരുടെ മനോനിലയെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. 

ഒരു യഥാർത്ഥ വിശ്വാസിയാണെങ്കിൽ മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ എന്ത് മോശപ്പെട്ട കാര്യങ്ങൾ നടന്നാലും എന്റെ ആരാധനാലയത്തിനുള്ളിൽ അത് നടക്കരുതെന്നാണ് വിശ്വസിക്കേണ്ടത്. അത് ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും. ഇനി കാശ്മീരിൽ നടന്നതുപോലുള്ള സംഭവങ്ങൾ ഒരു ദേവാലയത്തിൽ വച്ച് നടക്കുമ്പോൾ വിശ്വാസികൾ എന്ന് പറഞ്ഞ് നടക്കുന്നവരുടെ കാപട്യം കൂടിയാണ് പുറത്ത് വരുന്നത്. അവർക്ക് യഥാർത്ഥത്തിൽ വിശ്വാസവുമില്ല. ദൈവ ഭയവുമില്ല. ഒന്നുമില്ല. ദേവാലയങ്ങൾ അവർക്ക് പുണ്യ സ്ഥലങ്ങളുമല്ല. 

പല മതങ്ങളിലും പെട്ടവർ എത്രയോ സ്ഥലത്ത് സ്വന്തം ആരാധനാലയങ്ങൾ ആയുധപ്പുരകളാക്കുന്നു. ആരാധനാലയങ്ങൾ ബോംബ് വച്ച് തകർക്കുന്നു. അവരൊക്കെ ഏത് ദൈവത്തിന്റെ മക്കളാണ്? ബലാത്സംഗം ചെയ്തയാലും ബോംബ് വച്ചായാലും അന്യമതസ്ഥരെ കൊല്ലുന്നത് പുണ്യ കർമ്മമാണെന്ന് (ചിലർക്ക് അത് രാജ്യസ്നേഹവും ചിലർക്ക് മരണാനന്തരം സ്വർഗ്ഗപ്രവേശനത്തിനുള്ള എളുപ്പമാർഗ്ഗവുമത്രേ) കരുതുന്നവരെ പറ്റി എന്ത് പറയാൻ! കൊടും ക്രൂരതകളെ ന്യായീകരിക്കാൻ സമാന ക്രൂരതകളുമായി താരതമ്യം ചെയ്ത് വരുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്.