Wednesday, October 12, 2016

പൊതുവിദ്യാലയ സംരക്ഷണവും പാഠ്യപദ്ധതിയും

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള ഒറ്റമൂലി ഇപ്പോഴത്തെ പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, ഇപ്പോഴത്തെ "മൊണഞ്ഞ" (വേറെ വാക്ക് കിട്ടുന്നില്ല) ചോദ്യപ്പേപ്പർ ഉപയോഗിച്ചുള്ള പരീക്ഷ എന്നിവ എടുത്ത് കളയുകയാണ്. ഈ ഉഡായിപ്പുകളെ എതിർത്താൽ പുരോഗമന വാദി അല്ലാതായിപ്പോകും എന്ന് കരുതി മിണ്ടാതിരിക്കുന്നത് തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. കുട്ടികളെ പഠിപ്പിക്കുന്നതോ കുട്ടികൾ പഠിക്കുന്നതോ ഒന്നുമല്ല പരീക്ഷയ്ക്ക് ചോദിക്കുന്നത്. പരീക്ഷാ ചോദ്യങ്ങൾക്ക് മിക്കതിനും പാഠപുസ്തകങ്ങളുമായി ഒരു ബന്ധവുമില്ല. പാഠപുസ്തകങ്ങൾ തന്നെ ഒരു തരം പാഴ് വസ്തുക്കൾ പോലെയാണ്. അവയുടെ ഭാരമാകട്ടെ കിലോക്കണക്കിനും! പക്ഷെ ഒരു ഗുണവുമില്ല. ഗൈഡുകൾ ഇറങ്ങുന്നതുകൊണ്ട് അദ്ധ്യാപകരും അത് വാങ്ങാൻ ശേഷിയുള്ള കുട്ടികളും ആശ്വാസം കൊള്ളുന്നു.

ഡി.പി.ഇ.പി വന്നതിനുശേഷമുള്ള കുട്ടികളിൽ നല്ലൊരു പങ്കും സർഗ്ഗ ചേതനകൾ കൈമോശം വന്നവരും സാമൂഹ്യ ബോധമില്ലാത്തവരും ആയി. നല്ലൊരു പങ്ക് കുട്ടികൾ വർഗ്ഗീയ പക്ഷപാതികൾ കൂടിയായി. ഏത് പണക്കാരന്റെ കുട്ടിയും മൊബൈൽ ചാർജ് ചെയ്യാൻ വേണ്ടി (അതിനു വേണ്ടി മാത്രം) എന്ത് തൊഴിലും ചെയ്യാൻ നാണക്കേട് വിചാരിക്കുന്നില്ല എന്നത് മാത്രമാണ് ഇന്നത്തെ പിള്ളേർക്ക് ആകെയുള്ള ഒരു മെച്ചം. അവരെ ഞങ്ങളൊക്കെ പഠിച്ച കൈയ്യിലൊതുങ്ങുന്ന പുസ്തകങ്ങളും അന്നത്തെ പരീക്ഷാ രീതിയും കുറെ പേരെ തോല്പിച്ചിരുന്നു എങ്കിലും അതിന് ഒരു നിലവാരമുണ്ടായിരുന്നു. അന്ന് തോൽക്കുന്നവർക്കു പോലും അക്ഷരത്തെറ്റില്ലാതെ മലയാളമെങ്കിലും എഴുതാൻ കഴിഞ്ഞിരുന്നു. ഇന്നോ? അക്ഷര ശുദ്ധി കൈവരുത്താനുള്ള പകർത്തെഴുത്തില്ല. കേട്ടെഴുത്തില്ല. അക്ഷരം പഠിപ്പിക്കാനേ പാടില്ലത്രേ! വീട്ടുകാരോ അംഗൻ വാടിക്കാരോ വല്ല അക്ഷരവും പഠിപ്പിച്ചു വിടുന്ന കുട്ടികൾ തെറ്റില്ലാതെ എഴുതുകയും വായിക്കുകയും ചെയ്യും. എന്നാൽ സ്കൂളിൽ ചേർത്തു കഴിഞ്ഞാൻ പിന്നെ പഠിച്ച അക്ഷര വിദ്യയും കൂടി കൈമോശം വരുത്തുന്ന "സാങ്കേതിക വിദ്യ" കുട്ടികളിൽ പരീക്ഷിക്കുകയായി!

എല്ലാവരെയും ജയിപ്പിച്ചു വിടുന്നത് നല്ലതു തന്നെ. ഗ്രേഡിംഗും നല്ലതു തന്നെ. പുതിയ പരിഷ്കാരങ്ങൾ, കാലത്തിനൊത്ത കൂട്ടിച്ചേർക്കലുകൾ ഒക്കെ വേണം. പക്ഷെ ശാസ്ത്ര സാഹിത്യ പരിഷത്തുകാരെ പോലുള്ളവർക്ക് തമാശ കളിക്കാനുള്ളതല്ല കുട്ടികളുടെ ഭാവി. (പരിഷത്ത് മറ്റ് പല മേഖലകളിലും നടത്തുന്ന-നടത്തിയിട്ടുള്ള മറ്റ് സേവനങ്ങൾ കുറച്ചു കാണുന്നില്ല). പാഠ പുസ്തകങ്ങളെ ആസ്പദമാക്കി വേണം പരീക്ഷയ്ക്ക് ചോദ്യം ചോദിക്കാൻ. അല്ലാതെ പദ പ്രശ്നം പൂരിപ്പികലാകരുത് പരീക്ഷ. അതൊക്കെ ബാലമ്യും, ബാലമംഗളവും തത്തമ്മയുമൊക്കെ നിർവ്വഹിച്ചു കൊള്ളും. നല്ല ഒരു കവിത എഴുതാനോ ഒരു ഉപന്യാസ മെഴുതാനോ ഇന്നത്തെ കുട്ടികൾക്ക് കഴിയില്ല.

അദ്ധ്യാപകർക്ക് അറിഞ്ഞു കൂടാത്ത കാര്യങ്ങൾ പ്രോജക്ടും അസൈൻമെന്റുമായി കൊടുക്കും. കുട്ടികൾ അതുമായി ട്യൂട്ടോറിയൽ കാരെ സമീപിക്കും. അവരെക്കൊണ്ട് പറ്റുന്നത് അവർ ചെയ്തു കൊടുക്കും. അല്ലെങ്കിൽ കുട്ടികൾ നെറ്റിൽ കയറി കോപ്പി പേസ്റ്റ് ചെയ്യും. ഇതിൽ കുട്ടിയുടെ കഴിവും മികവും എങ്ങനെയാണ് വികസിക്കുക. ഒന്നും കാണാപ്പാഠം പഠിച്ചു കൂടെന്നാണ് പുതിയ പഠ്യ പദ്ധതിയുടെ വക്താക്കൾ പറയുന്നത്. കാണാതെ പഠിക്കേണ്ട പ്രായത്തിൽ കുട്ടികൾ കുറച്ചൊക്കെ കാണാതെ പഠിച്ചു വയ്ക്കുക തന്നെ വേണം. പി.എസ്.സി പരീക്ഷയ്ക്ക് മത്സരാർത്ഥികൾ ജി.കെ അത്രയും കാണാതെ പഠിക്കുകയല്ലേ ചെയ്യുന്നത്? ( സ്റ്റേറ്റ് സിലബസിൽ ജി.കെ ഇതുവരെയും ഉൾപ്പെട്ടു കണ്ടിട്ടില്ല. സി.ബി.എസ്.സി പിള്ളേർക്ക് അതിനും പുസ്തകവും പരീക്ഷയുമുണ്ട്. (സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് ജോലിയെങ്ങാനും കിട്ടിപ്പോയാലോ!).

ഓരോ വിഷയമായിട്ടെടുത്താൽ സ്റ്റേറ്റ് സിലബസുകാരുടെ പുസ്തകത്തിലുള്ള ഇംഗ്ലീഷ് പഠിച്ച് ഒരു കുട്ടിയും ഒരു ഇംഗ്ലീഷ് വാചകം തെറ്റില്ലാതെ എഴുതുകയോ പറയുകയോ ചെയ്യില്ല. മലയാളത്തിന്റെ കാര്യമെടുത്താൽ കുട്ടികൾ മലയാള ഭാഷ തന്നെ വെറുക്കുന്ന രീതിയിലുള്ള പാഠ ക്രമീകരണങ്ങളാണ്. മറ്റ് വിഷയങ്ങളുടെ കാര്യം പറയാനുമില്ല. വിദ്യാഭ്യാസത്തിന്റെ ഒരു ഗൗരവവും ഉൾക്കൊള്ളാത്ത പാഠപുസ്തകങ്ങളും അദ്ധ്യാപന രീതിയുമാണിന്നുള്ളത്. ഏറ്റവും വലിയ കുഴപ്പം ഈ പാഠ്യ പദ്ധതികൾ അനുസരിച്ച് പഠിപ്പിക്കാനുള്ള നിലവാരം ഇവിടുത്തെ അദ്ധ്യാപകർക്കില്ലെന്നുള്ളതാണ്. ഇത് ഇനിയും നീട്ടേണ്ട ലേഖനമാണ്.ഒരു കാര്യം കൂടി സൂചിപ്പിച്ച് തൽക്കാലം നിർത്തുന്നു. നമ്മുടെ കെ.എസ്.ടി.എക്കാർ പരസ്യമായി ഈ സിലബസിനെ പുകഴ്ത്തുകയും രഹസ്യമായി ഇതിനെതിരെ സംസാരിക്കുകയും ചെയ്യും.