Saturday, March 7, 2015

ജി.കാർത്തികേയന് ആദരാഞ്‌ജലികൾ




ജി.കാർത്തികേയന് ആദരാഞ്‌ജലികൾ

ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.ജി.കാാർത്തികേയൻ അന്തരിച്ചു. ആദ്യമായി അദ്ദേഹത്തിന് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. ആദരാഞ്‌ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.
 
ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു ശ്രീ.ജി.കാർത്തികേയൻ. ഒരു എളിയ രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ ആകെ നിരീക്ഷിച്ചു പോന്നിട്ടുള്ള ഒരാളാണ് ഞാൻ.വളരെ ആകർഷകവും അനുകരണീയവുമായ പൊതുജീവിതത്തിന്റെ ഉദാത്തമായ ഒരു മാതൃക നമുക്കു മുന്നിൽ സൃഷ്ടിച്ചിട്ടാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിരിട്ടുള്ളത്. സാംസ്കാരികമായി വളരെ ഔന്നത്യം പുലർത്തിയി‌രുന്ന ഒരു രാഷ്ട്രീയ നേതാവയിരുന്നു-രാഷ്ട്രീയ പ്രതിഭയായിരുന്നു അദ്ദേഹം. 

പൊതുവെ രാഷ്ട്രീയ നേതാക്കളെപ്പറ്റി ആരോപിക്കുന്ന തലക്കനമോ മറ്റുള്ളവർക്ക് 
ഇഷ്ടപ്പെടാത്ത പെരുമാറ്റമോ അദ്ദേഹത്തിനുള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. വളരെ പക്വതയാർന്നതും സ്നേഹ പൂർവ്വകവുമായ പെരുമാറ്റമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.
നല്ലൊരു വായനാ കുതുകിയായിരുന്ന അദ്ദഹം തന്റെ വായനയിലൂടെ ആർജ്ജിച്ചെടുത്ത അറിവുകളും അനുഭവങ്ങളും അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ചില സാംസ്കാരിക യോഗങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. പരന്ന വായനാനുഭവങ്ങളുടെ സ്വാധീനം ആ പ്രഭാഷണങ്ങളിൽ പ്രതിഫലിച്ചിരുന്നു. അദ്ദേഹത്തിന്റെ അത്തരം പ്രഭാഷണങ്ങളും അഭിമുഖങ്ങളിലെ സംഭാഷണങ്ങളുമെല്ലാം വളരെ വിജ്ഞാനപ്രദങ്ങളായിരുന്നു.

അദ്ദേഹം കേവലം ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല രാഷ്ട്രീയ- സാംസ്കാരിക പ്രതിഭ തന്നെ‌യായിരുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ മാത്രം ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തിരുന്ന ആളല്ല അദ്ദേഹം. വിവിധ മേഖലകളിൽ അദ്ദേഹം അവശ്യം ഇടപെടുകയും അഭിപ്രായങ്ങളും നിലപാടുകളും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അഭിപ്രായങ്ങളെയും നിലപാടുകളെയുമെല്ലാം അദ്ദേഹത്തിന്റെ വായനയും ലോക നിരീക്ഷണവും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഒരു രാഷ്ട്രീയ നേതാവ് ഇത്രയെങ്കിലും- അഥവാ ഇങ്ങനെയെങ്കിലും ആയിരിക്കണം എന്ന് അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ ചൂണ്ടിക്കാട്ടി നമുക്ക് സധൈര്യം പറയാനാകും. ഏത് നിലയ്ക്കായാലും നമ്മുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ജീവിതമേഖലയ്ക്ക് മാത്രമല്ല, പൊതുജീവിതമേഖലയ്ക്കാകമാനം ഒരു തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ അകാല നിര്യാണം. അകാല ദേഹ വിയോഗം. അദ്ദേഹത്തിന് ഞാൻ ഒരിക്കൽ കൂടി ആദരാഞ്‌ജലികൾ അർപ്പിക്കുന്നു.

Wednesday, March 4, 2015

ഒരു പൗരന് എത്ര രേഖകൾ?

ഒരു പൗരന് എത്ര രേഖകൾ?

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റേഷൻ കാർഡ് പുതുക്കലുകളുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പ് എഴുതുന്നത്. റേഷൻ കാർഡ് പുതുക്കുന്നതിന് ഇപ്പോൾ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതാണ്. ഇത് സാധാരണ ജനങ്ങൾക്ക് പൂരിപ്പിച്ചു നൽകാൻ തന്നെ പ്രയാസമാണ്. നമ്മുടെ പല അപേക്ഷാ ഫോറങ്ങളും മലയാളത്തിലാക്കിയെങ്കിലും അത് ഇംഗ്ലീഷിലുള്ള അപേക്ഷാ ഫോറങ്ങളേക്കാൾ സങ്കീർണ്ണമായ തരത്തിലുള്ളതാണ്. അതിൽ ഉപയോഗിക്കുന്ന ഭാഷ എല്ലാവർക്കും എളുപ്പം മനസ്സിലാകും വിധം നമ്മുടെ സാധാരണ വ്യവഹാര ഭാഷയിലുള്ളതല്ല. ഒറ്റ വായനയിൽ ഉപഭോക്താവിന് ചോദ്യം മനസ്സിലായാൽ എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല.

എന്തിനും ഏതിനും അനാവശ്യമായ സങ്കീർണ്ണതകൾ ഉണ്ടാക്കി വയ്ക്കുന്ന നമ്മുടെ ബ്യൂറോക്രസിയുടെ ഭാഗമാണ് ഈ അപേക്ഷാ ഫോറങ്ങളും. പഞ്ചായത്തിലോ വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ കളക്ടറേറ്റിലോ സെക്രട്ടറിയേറ്റിലോ എവിടെ ചെന്നാലും അവിടെ അച്ചടിച്ചു നൽകുന്ന ഫോറങ്ങൾ പൂരിപ്പിക്കാൻ അല്പം വിദ്യാഭ്യാസമുള്ളവർക്കും പര സഹായം വേണ്ടി വരും. ഏതെങ്കിലും ഒരു ബാങ്കിൽ അക്കൗണ്ട് എടുക്കാനോ ലോണേടുക്കാനോ ചെന്നാൽ അതിനുള്ള അപേക്ഷാ ഫോറങ്ങളുടെ സ്ഥിതിയും പറയാനില്ല. അവയാകട്ടെ ഇംഗ്ലീഷിലുള്ളതും എന്നാൽ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദമുള്ളവർക്കു പോലും മനസിലാകാത്ത വിധം ഉള്ളതുമാണ്. കാലമിത്രയായിട്ടും എന്തുകൊണ്ടാണ് ജന സൗഹൃദങ്ങളല്ലാത്ത ഈ സമ്പ്രദായങ്ങളൊന്നും മാറാത്തത്?

ഇവിടെ ജനാധിപത്യം എന്നാൽ ഡെമോറ്റിക്ക് ബ്യൂറോക്രസിയാണ് എന്നതു തന്നെ കാര്യം. നമ്മുടെ നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ അറിഞ്ഞൊന്നു മനസ്സു വച്ചാൽ മാറ്റിമറിക്കാൻ പറ്റുന്ന എത്രയോ മാമൂലുകലുണ്ട്. പക്ഷെ നടക്കുന്നില്ല. ഇപ്പോഴത്തെ റേഷൻ കാർഡ് പുതുക്കലിന്റെ കാര്യം തന്നെ എടുക്കുക. ഇത്തവണ കാർഡ് പുതുക്കൽ പ്രക്രിയ കഴിയുന്നതോടെ പലർക്കും പ്രത്യേകിച്ച് തൽക്കാലം സ്ഥലത്തില്ലാത്തതും നിലവിൽ റേഷൻ കാർഡ് ഉള്ളതുമായ കുടുംബങ്ങൾക്ക് ഒന്നാകെ റേഷൻ കാർഡ് ഇല്ലാതാകും. പുതിയ വ്യവസ്ഥയനുസരിച്ച് കുടുംബ നാഥ എന്ന നിലയിൽ ഫോട്ടോ എടുപ്പിന് ഹാജരാകേണ്ട കുടുംബനാഥ സ്ഥലത്തില്ലെങ്കിൽ അഥവാ പ്രവാസത്തിലോ മറ്റോ ആണെങ്കിൽ അവരുടെ കാർഡുകൾ നഷ്ടപ്പെടും. പലരും വളരെ പാടുപെട്ടാണ് ഒരു റേഷൻ കാർഡ് ഉണ്ടാക്കിയിട്ടുണ്ടാകുക. ഇനി നാട്ടിൽ വരുമ്പോൾ പഴയതുപോലെ സങ്കീർണ്ണമായ പല കടമ്പകളും കടന്നുവേണം പുതിയ ഒരു റേഷൻ കാർഡ് ഉണ്ടാക്കുവാൻ.

ഇപ്പോഴത്തെ പുതുക്കൽ കഴിയുമ്പോൾ നിലവിൽ അർഹരായ പല ബി.പി.എല്ല്ലുകാരും എ.പി.എല്ലുകാരുമാകും. പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവകാശം നൽകാനുള്ള നടപടികൾ ആയി വരുന്നുണ്ട്. പക്ഷെ പ്രവാസികൾക്ക് റേഷൻ കാർഡിൽ പേരു ചേക്കാനോ പുതിയ കാർഡെടുക്കാനോ വ്യവസ്ഥയില്ല. അവർ ഇങ്ങോട്ട് അയക്കുന്ന വിദേശനാണ്യം മുതൽക്കൂട്ടുന്നതിന് സർക്കാരിനു പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇപ്പോൾ ഒരു ശരാശരി പൗരൻ എന്നാൽ വോട്ടില്ലാത്തവനും റേഷൻ കാർഡിൽ പേരില്ലാത്തവനുമാണല്ലോ. അല്ലെങ്കിൽ തന്നെ ഈ റേഷൻ കാർഡിന്റെ കാലിക പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഒരു ഇന്ത്യൻ പൗരന് എന്തെല്ലാം തിരിച്ചറിയൽ രേഖകൾ വേണം? വിദേശത്തു പോകാൻ പാസ്പോർട്ട് വേണമെന്നത് ഇരിക്കട്ടെ. ഇന്നത്തെ പോലെ ഓൺലെയിൻ ഏർപ്പാടുകൾ ഒന്നും ഇല്ലാത്ത കാലത്താണ് റേഷൻ കാർഡ് തുടങ്ങിയത്.

ഇന്നിപ്പോൾ ഇലക്ഷൻ ഐ.ഡി.കാർഡുണ്ട്. ആധാർ ഉണ്ട്. യൂണീക്ക് ഐഡന്റിറ്റി ഉണ്ട്. പാൻ കാർഡുണ്ട്. അങ്ങനെ പലതുമുണ്ട്. ഒരു പൗരന് ഇത്രയധികം തിരിച്ചറിയൽ രേഖകൾ എന്തിനാണ്? എല്ലാറ്റിനും കൂടി ഒരെണ്ണം പോരേ? റേഷൻ കാർഡും ആധാർ കാർഡും യൂണിക്ക് കാർഡും ഇലക്ഷൻ ഐ.ഡി കാർഡും ഒക്കെച്ചേർന്ന ഒരേയൊരു വിവിധോദ്ദേശ കാർഡ് പോരേ? ജനങ്ങളെ പല പല കാർഡുകൾ കൊണ്ട് ഇങ്ങനെ വേവലാതിപ്പെടുത്തുന്നതെന്തിന്? ചുരുക്കത്തിൽ സംഭവിക്കുന്നതെന്തെന്നാൽ എങ്ങനെയൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാമോ അതിനു വേണ്ടതൊക്കെ നമ്മുടെ ബ്യൂറോക്രാറ്റുകൾ ഉണ്ടാക്കി വച്ചിട്ട് രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ തലയിൽ ഉത്തരവാദിത്തം ചാർത്തിക്കൊടുക്കും. യാതൊന്നും മനസ്സിലാക്കാതെ രഷ്ട്രീയ എക്സിക്യൂട്ടീവുകൾ അതും ചുമന്നുകൊണ്ടു നടക്കും. ആ അവസ്ഥയ്ക്ക് ഇന്നും ഒരു മാറ്റവുമില്ല. അത്രതന്നെ!

(2015 ജനുവരി ലക്കം തരംഗിണി ഓൺലെയിൻ മാഗസിനിൽ എഴുതിയത്)

സ്കൂൾ കലോത്സവങ്ങൾ അപ്പീൽ മഹോത്സവങ്ങളാകരുത്

സ്കൂൾ കലോത്സവങ്ങൾ അപ്പീൽ മഹോത്സവങ്ങളാകരുത്

ഈ കുറിപ്പ് എഴുതുമ്പോൾ കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പരിപാടിയാണ് ഇത്. എന്നാൽ ഈ മഹാമേളയുടെ തിളക്കം കെടുത്തുന്ന ചില പ്രവണതകൾ ഇതിന്റെ കൂടെപ്പിറപ്പാണ്. ഇത്തവണയും അതിനു മാറ്റമൊന്നുമുണ്ടായില്ല. സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും റവന്യൂ ജില്ലാതലത്തിലും മത്സരിച്ച് ഏ ഗ്രേഡും വാങ്ങി വിജയിച്ചെത്തുന്ന കുട്ടികളാണ് സംസ്ഥാന കലോത്സവത്തിൽ എത്തുന്നത്. അതുകൊണ്ടു തന്നെ എല്ലാ മത്സര ഇനങ്ങളിലും ഭേദപ്പെട്ട നിലവാരമുള്ള കലാ-സാഹിത്യ പരിപാടികളാകും സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിക്കപ്പെടുക. പരിപാടികൾ എത്ര ഉയർന്ന നിലവാരം പുലർത്തിയാലും എല്ലാവർക്കും ഒന്നാം സമ്മാനം ലഭിക്കുക എന്നത് ഒരു മത്സരത്തിലും സാധ്യമല്ല. എന്നാൽ ഇപ്പോൾ കലോത്സവത്തിൽ അപ്പീലുകളുടെ പ്രളയമാണ്. പലരും സ്കൂൾ-ഉപജില്ലാ- റവന്യൂ ജില്ലാ തലങ്ങളിൽ തന്നെ അപ്പീൽ നൽകിയും കോടതി വിധികൾ വാങ്ങിയും മറ്റും ഒക്കെയാണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ എത്തുന്നതുതന്നെ. ഇതെഴുതുന്ന സമയത്തെ വാർത്തകൾ അനുസരിച്ച് സംസ്ഥാന കലോത്സവത്തിൽ ഇത്തവണ ആയിരത്തിനു മുകളിൽ അപ്പീലുകൾ ലഭിച്ചിട്ടുണ്ടത്രേ! . എന്നുവച്ചാൽ മത്സരിക്കൻ വരുന്നവർ ആരും തോൽക്കാൻ തയ്യാറല്ല. എല്ലാവർക്കും ഒന്നാം സ്ഥാനം വേണം! കുട്ടികളെ ഇതിൽ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സ്കൂൾ കലോത്സവങ്ങളിൽ കുട്ടികളെ മുൻനിർത്തി രക്ഷകർത്താക്കൾ തമ്മിലാണ് മത്സരമെന്ന് മുമ്പേ തന്നെ ആക്ഷേപമുണ്ട്.

കലയോടുള്ള താല്പര്യമല്ല; ചില രക്ഷകർത്താക്കൾക്ക് ഇതൊരു പൊങ്ങച്ചമാണ്. ചിലർക്ക് ഗ്രേസ് മാർക്ക് എന്ന പ്രചോദനവും. പല മത്സരങ്ങളിലും പങ്കെടുക്കുന്ന കുട്ടികൾ അവർ മത്സരിക്കുന്ന കലാവിഭാഗത്തിൽ ഉള്ള കഴിവോ അഭിരുചിയോ കൊണ്ട് മത്സരിക്കൻ എത്തുന്നവരല്ല. പണം ചെലവാക്കി തല്ലിപ്പഴിപ്പിച്ചു കൊണ്ടു വരുന്നതാണ് അവരെക്കൾ കഴിവുള്ള പല കുട്ടികൾക്കും നല്ല പരിശീലനത്തിന്റെയും പണത്തിന്റെയും കുറവുമൂലം സ്കൂൾ തലത്തിൽ പോലും മത്സരിച്ച് ജയിക്കൻ കഴിയുന്നില്ല. ഈ കലോത്സവങ്ങൾ പണക്കൊഴുപ്പിന്റെ ഉത്സവം എന്ന ആരോപണം ഉയരുന്നത് ഈ സാഹചര്യത്തിലാണ്. പാവപ്പെട്ട കുട്ടികൾക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരമൊരു കലാമേള വേണോ എന്ന ചോദ്യം ചിലരെങ്കിലും ഉയർത്തുന്നത്. കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ച് സംസ്ഥാന തലം വരെ എത്തുന്നതുതന്നെ വലിയ ഒരു മികവും അംഗീകാരവു‌മാണ്. അവിടെയും തങ്ങൾക്കു തന്നെ ഒന്നാം സ്ഥാനം ലഭിച്ചേ പറ്റൂ എന്ന് മത്സരിക്കുന്നവരെല്ലാം ശാഠ്യം പിടിച്ചാൽ പിന്നെ ഈ കലയും സാഹിത്യവുമൊക്കെ സംസ്കാരത്തിന്റെ ഭാഗമാകുന്നതെങ്ങനെ? കലോത്സവത്തിൽ മാർക്കിടുന്ന വിധികർത്താക്കൾ ആരും മോശക്കാരകാൻ ഇടയില്ല. പരീക്ഷയ്ക്ക് മാർക്കിടുന്നതുപോലെ കലാമത്സരങ്ങൾക്ക് മാർക്കിടാനാകില്ല. ഒരാൾ മാത്രമാണ് മാർക്കിടുന്നതെങ്കിൽ വലിയ പിഴവുകൾ സംഭവിക്കാം. ഇതിപ്പോൾ അങ്ങനെയല്ലല്ലോ. ഇനി നിലവിലുള്ള വിധിനിർണ്ണയ രീതി ശരിയല്ലെങ്കിൽ അതിൽ മാറ്റങ്ങൾ വരുത്തണം.

മൂന്നുപേരടങ്ങുന്ന ഒരു ജഡ്ജിംഗ് പാനലിനുപകരം മൂന്നുപേർ വീതമുള്ള മൂന്നോ അഞ്ചോ ടീമിനെക്കൊണ്ട് വെവ്വേറെ വിധിനിർണ്ണയം നടത്തുന്ന രീതി അനുവർത്തിക്കാം. ഓരോ ടീമിലെയും ഓരോ അംഗങ്ങൾ ഇടുന്ന മാർക്കുകൾ കൂട്ടി ടോട്ടൽ ടീം മാർക്കും, എല്ലാ ടീമിന്റെയും ടോട്ടൽ ടീം മാർക്കുകൾ കൂട്ടി ആകെ മാർക്കും നിർണ്ണയിച്ച് ആദ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന രീതി പരീക്ഷിക്കാവുന്നതാണ്. വിധിനിർണ്ണയത്തിന് കുറച്ചു കൂടി വിശ്വാസവും സ്വീകാര്യതയും കൈവരാൻ ഇത് സഹായിക്കും. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ മാതിരിയുള്ള അപ്പീൽ പ്രളയം കുറഞ്ഞേക്കും. വിധി നിർണ്ണയം വേണ്ടവിധം വിശ്വാസയോഗ്യമാക്കിയാൽ അപ്പീൽ നൽകാനുള്ള അവസരം നൽകാതെയുമിരിക്കാം. നാട്ടിൽ നടക്കുന്ന ഏതൊരു മത്സരത്തിലും വിധികർത്താക്കളുടെ തീരുമാനം അന്തിമമയിരിക്കും എന്നു പറഞ്ഞിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അതിൽ പിന്നെ അപ്പീലില്ല. എല്ലാവർക്കും സംതൃപ്തി അൽകുന്ന ഒരു വിധിപ്രസ്താവം അസാധ്യമാണ്. എങ്കിൽ അത് മത്സരമകില്ലല്ലോ. എന്തായാലും കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളും അവരുടെ രക്ഷകർത്താക്കളും അപ്പീൽ മത്സരങ്ങൾക്കു വേണ്ടി പരക്കം പായുന്ന സ്ഥിതി ഓഴിവാക്കാനുതകുന്ന പരിഷ്കരണങ്ങൾ സ്കൂൾ കലോത്സവങ്ങളുടെ കാര്യത്തിൽ ഉണ്ടാകണം.

കലാ പ്രവർത്തനങ്ങൾ സംസ്ഥാന സ്കൂൾ കലോത്സം കൊണ്ട് അവസാനിക്കുന്ന ഒന്നല്ലെന്ന കാര്യം എല്ലാവരും ഓർക്കണം. കലോത്സവങ്ങൾക്കും മത്സരങ്ങൾക്കുമപ്പുറം കലയുടെ ലോകം അതിവിശാലമാണ്. സ്കൂൾ കലോത്സവങ്ങളിൽ വിജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല ഒരു കുട്ടിയുടെ കലാപരമായ കഴിവുകളെ ആത്യന്തികമായി നിർണ്ണയിക്കുന്ന ഘടകം. കലാ-സാഹിത്യ രംഗത്ത് പ്രശസ്തിയുടെ കൊടുമുടികളിലേയ്ക്ക് ഉയർന്നവർ എല്ലാവരും സ്കൂൾ കലോത്സങ്ങളിൽ വി‌ജയിച്ചു മുന്നേറിയവരല്ല. ചിലർ യാതൊരു മത്സരങ്ങളിലും പങ്കെടുത്തവർ തന്നെയല്ല. കഴിവുള്ളവർക്ക് അവരവരുടെ കഴിവുകൾ തെളിയിച്ച് കലാലോകം കിഴടക്കാൻ ഒരു കലോത്സവത്തിന്റെയും വി‌ജയപ്രചോദനം ആവശ്യമില്ല. കലോത്സവങ്ങൾക്കു പുറത്താണ് അവസരങ്ങളുടെ വലിയ ലോകം തുറന്നു കിടക്കുന്നത്. ആ അവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ ആർക്കും കലയുടെയും സാഹിത്യത്തിന്റെയുമൊക്കെ ശൈലശൃംഗങ്ങൾ കീഴടക്കാം. മറിച്ച് തങ്ങളുടെ കുട്ടി സംസ്ഥാന കലോത്സവത്തിൽ തോറ്റാൽ എല്ലാം അവസാനിച്ചു പോകും എന്നു കരുതുന്നി‌ടത്തു നിന്നാണ് അപ്പീലുകളുടെ പ്രളയം സൃഷ്ടിക്കപ്പെടുന്നത്.

(തരംഗിണി ഓൺലെയിൻ, 2015 ജനുവരി ലക്കത്തിൽ എഴുതിയത്)

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിദ്യാഭ്യാസയോഗ്യത നിഷ്കർഷിക്കരുത്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിദ്യാഭ്യാസയോഗ്യത നിഷ്കർഷിക്കരുത്


രാജസ്ഥാനിൽ നിന്നുള്ള ഒരു വാർത്തയാണ് ഈ കുറിപ്പിന് ആധാരം. അവിടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിന് എട്ടാം ക്ലാസ്സ് പാസാകണമെന്ന് അവിടുത്തെ സർക്കാർ നിയമം കൊണ്ടു വന്നിരിക്കുന്നു. അതിനെതിരെ കേസ് വന്നപ്പോൾ   ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ്  അവിടുത്തെ ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. ഇനിയും ഇതുസംബന്ധിച്ച് വിധിപ്രസ്താവങ്ങൾ വരാനുണ്ട്. ഇന്ത്യൻ ഭരണഘടനപ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുതൽ പാർളമെന്റുവരെയുള്ള  ജനാധിപത്യ വേദികളിലേയ്ക്ക് മത്സരിക്കു‌വാനും തെരഞ്ഞെടുക്കപ്പെടു‌വാ‌നും ഉള്ള യോഗ്യത  ഇന്ത്യൻ പൗരത്വവും പ്രായവുമാണ്. വിദ്യാഭ്യാസ യോഗ്യത ജനാധിപത്യ വേദികളിലേയ്ക്ക് മത്സരിക്കുന്നതിന് മാനദണ്ഡമാക്കുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾക്ക് നിരക്കാത്തതുമാണ്. അങ്ങനെയെങ്കിൽ വോട്ട് ചെയ്യുന്നതിനും  അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കേണ്ടി വരില്ലേ? ഏതെങ്കിലും ഒരു ജനാധിപത്യ വേദിയി‌ലെ അംഗത്വം ഒരു ഉദ്യോഗമല്ല. അത് പൊതു ജന‌സേവനമാണ്. രാഷ്ട്രസേവനമാണ്. രാഷ്ട്രീയ പ്രവർത്തനമാണ്. അതിൽ വിദ്യാഭ്യാസം ഒരു യോഗ്യതയായി കടന്നുവരുന്നത് ജനാധിപത്യ സങ്കല്പങ്ങൾക്ക് നിരക്കില്ല.

ഒരാൾക്ക് ഒരു പൊതു  പ്രവർത്തകനാകാൻ വിദ്യാഭ്യാസം വേണമെന്നില്ല. ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള താല്പര്യമാണ് ഒരാളെ പൊതു പ്രവർത്തകൻ ആക്കുന്നത്. വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ഒരാൾക്ക്  ജനസേവന താല്പര്യമോ രാഷ്ട്രീയ പ്രവർത്തന താല്പര്യമോ അതിനൊക്കെയുള്ള കഴിവോ  ഉണ്ടായിക്കൊള്ളണമെന്നില്ല. വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് ഒരാൾക്ക് അത്തരം താല്പര്യവും കഴിവും ഇല്ലാതെ പോകണമെന്നുമില്ല. ഒരാളുടെ വിദ്യാഭ്യാസവും അഭിരുചികളും മറ്റ് കഴിവുകളും തമ്മിൽ വലിയ ബന്ധമില്ല. വിദ്യാഭ്യാസമുള്ളവർ കൂടുതലായി പൊതുരംഗത്ത് നിൽക്കുന്നത് ഗുണം ചെയ്യും. എന്നാൽ വിദ്യാഭ്യാസമില്ലാത്തവർ പൊതു രംഗത്ത് നിൽക്കുന്നതുകൊണ്ട് യാതൊരു ദോഷവും വരാനുമില്ല. അഥവാ ദോഷമുണ്ടെങ്കിൽ അത് വിദ്യാഭ്യാസമുള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെയുണ്ടാകും. ഇന്ത്യയിൽ പതിനാല് വയസ്സുവരെ നിർബന്ധിതവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ലക്ഷക്കണക്കിന് നിരക്ഷകർ ഇന്ത്യയിൽ ഇന്നുമുണ്ട്. ചിലർക്ക് പള്ളിക്കൂടങ്ങളിൽ പോകാനും പഠിക്കാനും അവസരം ലഭിക്കുന്നു. ചിലർക്ക് അത് ലഭിക്കുന്നില്ല.  അതിന് പല കാരണങ്ങളും ഉണ്ട്.

പള്ളിക്കൂടത്തിൽ പോകാത്ത കുട്ടികളെയോ കുട്ടികളെ പള്ളിക്കൂടത്തിൽ അയക്കാത്ത രക്ഷകർത്താക്കളെയോ ജയിലിൽ പിടിച്ചിടുന്ന പതിവൊന്നും ഇവിടെ ഇല്ല. നിയമം എല്ലാവർക്കും വിദ്യാഭ്യാസ അവകാശം ഉറപ്പു നൽകുന്നുണ്ടെങ്കിലും നല്ലൊരു പങ്ക് ആളുകൾക്ക്  സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവും മറ്റുമായ പല കാരണങ്ങളാൽ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നുണ്ട്. വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ പേരിൽ ഒരു പൗരന് ലഭിക്കേണ്ട ജനാധിപത്യ പരമായ അവകാശങ്ങൾ നിഷേധിക്കുന്നത് നീതീകരിക്കത്തക്കതല്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിലോ ദേശീയ പ്രസ്ഥാനത്തിലോ ചേരാൻ വിദ്യാഭ്യാസം ഒരു മാന ദണ്ഡമായിട്ടില്ല. സ്വാതന്ത്ര്യാനന്തരം നാളിതുവരെ ഇവിടെ ഭരണനേതൃത്വങ്ങളിലേയ്ക്ക് ഉയർന്ന മഹാരഥന്മാരിൽ എത്രയോ പേർ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരായി ഉണ്ടായിരുന്നു. ഇവിടെ സാമൂഹ്യ നവോത്ഥാന രംഗത്ത് പ്രവർത്തിക്കുകയും സമൂഹത്തെ മാറ്റി മറിയ്ക്കുകയും ചെയ്ത പരിഷ്കർത്താക്കളിൽ പലരും  ഔപചാരികമോ ഉന്നതമോ ആയ വി‌ദ്യാഭ്യാസം  നേടിയവരായിരുന്നില്ല. പൊതുജന സേവനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നത് പൗരാവകാശ നിഷേധമാണ്.

പൊതുജന സേവനം പലവിധമുണ്ട്. ഉദാഹരണത്തിന് ഒരാൾ അപകടപ്പെട്ട് വഴിയിൽ കിടന്നാൽ അയാളെ എടുത്ത് ആശുപത്രിയിൽ എത്തിക്കുന്നത് ഒരു ജനസേവനമാണ്. അപകടത്തിൽ പെട്ട് കിടക്കുന്നയാളെ എടുത്ത് ആശുപത്രിയിൽ എത്തിക്കാൻ വിദ്യാഭ്യാസ യോഗ്യത വേണമെന്ന് ശഠിക്കാനാകുമോ? പലതരം ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഒക്കെ നടത്തുന്നതിന് വിദ്യാഭ്യാസം വേണമെന്ന് നിഷ്കർഷിക്കാനാകുമോ? പാർളമെന്ററി പ്രവർത്തവവും ഒരു ജന‌സേവന പ്രവർത്തനമാണ്. സന്നദ്ധപ്രവർത്തനമാണ്.  പാർളമെന്ററി രംഗത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക്  ഓണറേറിയമോ ശമ്പളമോ നൽകിയാലും ഇല്ലെങ്കിലും അത്തരം മേഖലയിൽ പ്രവർത്തിക്കാൻ സന്നദ്ധരാകുന്നവർ ഉണ്ടാകും. പ്രതിഫലേച്ഛയില്ലാതെ പൊതുജന സേവനവും രാഷ്ട്ര സേവനവും നടത്താൻ സന്നദ്ധരായി വരുന്നവർ ധാരാളമുണ്ടാകും. അതുകൊണ്ടുതന്നെ രാഷ്ട്ര സേവനത്തിന്റെ ഭാഗമായ ഒരു മേഖലയിലും ഒരു പൗരന് കടന്നുവരുവാനോ മത്സരിക്കുവാനോ തെരഞ്ഞെടുക്കപ്പെടുവാനോ ഭരണത്തിൽ പങ്കാളിയാകാനോ വോട്ട് രേഖപ്പെടുത്തുവാനോ  ഒരു വിദ്യാഭ്യാസ യോഗ്യതയും  മാനദണ്ഡമായിക്കൂട!

(തരംഗിണി ഓൺലെയിൻ, 2015 ജനുവരി ലക്കത്തിൽ എഴുതിയത്)