Wednesday, April 1, 2015

ചില മാതൃഭാഷാചിന്തകൾ

ചില മാതൃഭാഷാചിന്തകൾ

ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 21 നാണ്  ഈ കുറിപ്പ് എഴുതുന്നത്. അവരവരുടെ മാതൃഭാഷയെക്കുറിച്ച് ഗൗരവതരമായ ചിന്തയ്ക്ക് ഏറ്റവും പ്രേരകമായ ഒരു ദിവസമാണ് ഇന്ന്. നമുക്കുമുണ്ട് ഒരു മാതൃഭാഷ. നമ്മുടെ മാതൃഭാഷയെ സംബന്ധിച്ചും നമ്മൾ ഉൽക്കണ്ഠകൾ പങ്കു വയ്ക്കാൻ തുടങ്ങിയിട്ട് കാലമെറെയായി. ഇപ്പോഴും ഈ ഉൽക്കണ്ഠകളും മാതൃഭാഷാ മുറവിളികളും തുടരുന്നു. എന്നാൽ ഇക്കാര്യത്തിൽ നമുക്ക് എത്രത്തോളം ആത്മാർത്ഥതയുണ്ട് എന്ന കാര്യം നാം സ്വയം വിലയിരുത്തേണ്ടതാണ്.

ഒരു കാലത്ത് വളരെക്കുറച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളുകളേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അവിടെയാകട്ടെ നല്ല സാമ്പത്തിക ശേഷിയുള്ളവർ മാത്രമേ കുട്ടികളെ അയച്ചിരുന്നുള്ളൂ. എന്നാൽ വിദ്യാഭ്യാസം ലാഭകരമായ ഒരു കച്ചവടമാണെന്ന് മനസ്സിലാക്കിയതോടെ  മുക്കിനുമുക്കിന് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നു. പണക്കാർ മാത്രമല്ല സാധാരണക്കാരും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേ പഠിപ്പിക്കുകയുള്ളൂ എന്ന നില വന്നു. കാരണം തങ്ങളുടെ മക്കൾ സമ്പന്നരുടെ മക്കളോട് മത്സരിച്ച് തോൽക്കരുതെന്ന് അവരും ആഗ്രഹിക്കുന്നു. അതിന് അവരെ കുറ്റം പറയാൻ ആകില്ല.

ചുരുക്കത്തിൽ ഇപ്പോൾ സർക്കാർ-എയിഡഡ് പൊതുവിദ്യാലയങ്ങൾ എല്ലാം അവയുടെ നില നില്പിനായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങാൻ നിർബന്ധിതമായിരിക്കുന്നു. ഫീസ് കൊടുക്കാതെ പഠിക്കാൻ പറ്റുന്ന സ്കൂളുകളിൽ പാവപ്പെട്ടവരുടെ പോലും മക്കൾ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ കുട്ടികളെ ചേർക്കുന്നു. അവരെയും കുറ്റം പറയാനാകില്ല. പാവങ്ങൾക്കുമുണ്ട് അവരുടെ കുട്ടികളെ സംബന്ധിച്ച ഉൽക്കണ്ഠകൾ. മാതൃഭാഷയുടെ സംരക്ഷണം പാവങ്ങളുടെ മാത്രം ബാദ്ധ്യതയല്ലല്ലോ. ആർക്കും വേണ്ടെങ്കിൽ പിന്നെ പാവങ്ങൾക്കു മാത്രമായി എന്തിനൊരു മാതൃഭാഷ?

ഇവിടെ പ്രശ്നമെന്തെന്നോ? ഒരു വിഭാഗം കുട്ടികൾ ഇംഗ്ലീഷ് മീഡിയം പഠിക്കുമ്പോൾ മറ്റൊരു വിഭാഗം മലയാളം മീഡിയം പഠിക്കാൻ നിൽക്കില്ല എന്നതാണ്. കാര്യങ്ങൾ വേണ്ടവിധം ഗ്രഹിച്ചു പഠിക്കാൻ മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് നല്ലതെന്ന് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.  ലോകത്ത് പല രാജ്യങ്ങളിലും മെഡിക്കൽ വിദ്യാഭ്യാസമടക്കമുള്ള പ്രൊഫഷണൽ കോഴ്സുകൾ പോലും മാതൃഭാഷയിൽ നടത്തുന്നുണ്ട്. അതാണ് ഏറ്റവും നല്ലതെന്നും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
പക്ഷെ ഇവിടെ ഒരു പൊങ്ങച്ച സംസ്കാരവും ഇംഗ്ലീഷിന് സമുഹത്തിൽ നിന്ന് ഒരു പൊങ്ങച്ചഭാഷാ പദവിയും ഉണ്ടായതൊടെ ഇംഗ്ലീഷ് ഭ്രമം അതിന്റെ പാരമ്യതകൾ തേടുന്നു. ജീവിത വിജയം നേടാൻ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിക്കണമെന്നൊരു ധാരണ പരക്കെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടക്കാരാണ് ഈ പ്രചരണങ്ങൾക്കു പിന്നിൽ ഉള്ള പ്രധാന ശക്തികൾ.

മാതൃഭാഷയെ സംരക്ഷിക്കാൻ ഒറ്റമൂലികൾ ഒന്നുമില്ല. കേവലമായ മുറവിളികൾ കൊണ്ടും മാതൃമലയാളം സംരക്ഷിക്കപ്പെടില്ല. മാതൃഭാഷാ സ്നേഹം മുറ്റിയ ചർച്ചകളോ സെമിനാറുകളോ  മാതൃഭാഷാ  ഡിപ്പാർട്ട്മെന്റുകളോ  ഫണ്ടിംഗുകൾ കോണ്ടോ ഒന്നും മാതൃഭാഷ  സംരക്ഷിക്കപ്പെടുകയോ നില നിൽക്കുകയോ ചെയ്യില്ല. അതൊക്കെ അതിന്റെ വഴിക്കു തുടരും. ഭാഷ നശിക്കുന്നത്  നമ്മൾ അറിയുകയുമില്ല. ഒരു ഭാഷ നില നിൽക്കണമെങ്കിൽ ആ ഭാഷ സംസാരിക്കാൻ ആളുണ്ടാകണം. എഴുതാൻ ആളുണ്ടാകണം. കേൾക്കാനും വായിക്കാനും ആളുണ്ടാകണം. അതില്ലെങ്കിൽ പിന്നെ ഒരു ഭാഷയ്ക്ക് എന്തു പ്രസക്തി?

അക്കാഡമിക്ക് രംഗത്ത് ഒരു  ഭാഷയ്ക്കുമേൽ മറ്റൊരു ഭാഷ മേൽ കൈ നേടിയാൽ ആ ഒരു  ഭാഷ നശിക്കുകയേ ഉള്ളൂ. അതുപോലെ അക്കാഡമിക്ക് രംഗത്ത് മലയാളത്തിനുമേൽ ഇംഗ്ലീഷിന് അപ്രമാദിത്വം വന്നാൽ മലയാളത്തിന്റെ നില നില്പ് അപകടപ്പെടാതിരിക്കുന്നതെങ്ങനെ? അതും മലയാളം ഒരു ഇട്ടാവട്ട പ്രാദേശിക ഭാഷ. ഇംഗ്ലീഷാകട്ടെ ഒരു ആഗോളഭാഷയും! അപ്പോൾ ഇതിൽ ഏത് അതിജീവിക്കും? ഇംഗ്ലീഷ് മീഡിയം-മലയാളം മീഡിയം എന്നിങ്ങനെ രണ്ടുതരം സ്കൂളുകൾ നില നിന്നാൽ ലോകഭഷാ പദവിയുള്ള ഇംഗ്ലീഷ് മീഡിയം മാത്രമേ  ആളുകൾ തെരഞ്ഞെടുക്കുകയുള്ളൂ.

നമ്മുടെ മാതൃഭാഷ  നേരിടുന്ന വെല്ലുവിളികൾ   മറി കടക്കാൻ ഭരണകൂടത്തിന്റെ ഇച്ഛാ ശക്തിയാണാവശ്യം. ഇതിന് ശക്തമായ നിയമ നിർമ്മാണത്തിലൂടെ സ്റ്റേറ്റ് സിലബസ് ആയാലും കേന്ദ്ര സിലബസ് ആയാലും പ്ലസ് ടൂ തലം വരെയെങ്കിലും  മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം നിർബന്ധമാക്കണം. മാതൃഭാഷാ മീഡിയം സ്കൂളുകൾക്കു മാത്രമേ അംഗീകാരം നൽകാവൂ. അല്ലാതെ രണ്ടും കൂടി മുന്നിൽ വച്ചിട്ട് ഇംഗ്ലീഷ് വേണോ മാതൃഭാഷ വേണോ എന്ന് ചോദിച്ചാൽ ഇന്നത്തെ ലോകത്ത് ഇംഗ്ലീഷല്ലാതെ ആരും തെരഞ്ഞെടുക്കില്ല. അതുകൊണ്ട് മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്ന തരം തിരിവ്  നിർത്തി പഠനമാധ്യമം പൂർണ്ണമായും മാതൃഭാഷയിലാക്കുക.