Friday, January 22, 2016

സ്കൂൾ കലോത്സവം- 2016

സംസ്ഥാന സ്കൂൾ കലോത്സവം -2016

സംസ്ഥാന സ്കൂൾ കലോത്സവം 2016 ജനുവരി 19 മുതൽ 25 വരെ തിരുവനന്തപുരത്ത് നടക്കുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാൻ തിരുവനന്തപുരത്ത് പോയിരുന്നു (2016 19). വലിയ ഘോഷയാത്രയും പ്രൗഢമായ ഉദ്ഘാടന ചടങ്ങുമൊക്കെ ഉണ്ടായിരുന്നു. ബോധപൂർവ്വം സംഘടിപ്പിക്കപ്പെടുന്ന ആഘോഷത്തിന്റേതായ ഒരു പൊലിമയുണ്ടായിരുന്നു. എന്നുവച്ച് ആളുകളിൽ അത്ര വലിയ ആവേശമൊന്നും കണ്ടില്ല. ഉദ്ഘാടന സമ്മേളനം നടന്ന പുത്തരിക്കണ്ടം മൈതാനത്ത് വിവിധ ചാനലുകളുടെയും റേഡിയോകളുടെയും താൽക്കാലിക സ്റ്റുഡിയോകൾക്ക് സമീപം നല്ല തിരക്കുണ്ടായിരുന്നു. അവിടെയൊക്കെ നടക്കുന്ന കാര്യങ്ങൾ കാണാനുള്ള കൗതുകം കൊണ്ട്! എന്തായാലും ചാനലുകാർക്കും റേഡിയോക്കാർക്കും മറ്റ് മാധ്യമങ്ങൾക്കും ഒക്കെ ആഘോഷം തന്നെ. 

വിവിധ മത്സരങ്ങൾ നടക്കുന്ന വേദികൾ തമ്മിലുള്ള അകലമാണ് ഈ കലോത്സവത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഓടി നടന്ന് പരിപാടി കാണാൻ കഴിയില്ല. ഏതാണ്ടൊരു രണ്ട് കിലോമീറ്റർ ചുറ്റളവിലെങ്കിലും എല്ലാ വേദികളും സജ്ജീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. നാടക മത്സരം തന്നെ ചില വിഭാഗങ്ങളുടേത് പാളയത്ത് വി.ജെ.റ്റി ഹാളിലും മറ്റ് ചിലത് ജനറൽ ആശുപത്രിയ്ക്ക് സമീപം സെന്റ് ജോസെഫ് സ്കൂളിലുമാണ്. തൈക്കാട്ടും മണക്കാടും ഒക്കെ വേദികളുണ്ട്. ഊട്ട് പൂജപ്പുരയിലാണത്രെ! പാളയത്തു നിന്ന് സംഘാടകരുടെ വണ്ടി കിട്ടിയില്ലെങ്കിൽ ആട്ടോ വിളിച്ച് പൂജപ്പുര പോയി ആഹാരം കഴിക്കുന്നതിനെക്കൾ ലാഭം പാളയത്ത് നിന്നോ കിഴക്കേ കിഴക്കേ കോട്ടയിൽ നിന്നോ ബിരിയാണി വാങ്ങി കഴിക്കുന്നതാണ്. അഥവാ പൂജപ്പുര പോയി ഉണ്ടിട്ട് തിരിച്ച് പാളയത്തോ കിഴക്കേ കോട്ടയയിലോ എത്തുമ്പോൾ അടുത്ത വിശപ്പിന്റെ വിളി കേട്ടു തുടങ്ങും. മത്സരിക്കാൻ വേണ്ടിത്തന്നെയും മത്സരാർത്ഥികളും അവരെ കൊണ്ടുവരുന്ന രക്ഷകർത്താക്കളും അദ്ധ്യാപകരുമൊക്കെ തേരാ പാരാ നെട്ടോട്ടമോടേണ്ടി വരും.

പാളയത്തിനു ചുറ്റുമുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും വി.ജെറ്റി ഹാാളിലും സെനറ്റ് ഹാളിലും യുണ്ണിവേഴ്സിറ്റി കോളേജിലും പബ്ലിക്ക് ലൈബ്രറിയിലുമൊക്കെയായിരുന്നുഎല്ലാ വേദികളും സജ്ജീകരിച്ചിരുന്നതെങ്കിൽ കുറച്ചു കൂടി സൗകര്യമായിരുന്നേനെ! ഇതിപ്പൊൾ പുത്തരിക്കണ്ടം എവിടെ കിടക്കുന്നു, പാളയം എവിടെക്കിടക്കുന്നു മണക്കാടെവിടെ കിടക്കുന്നു. പൂജപ്പുര എവിടെ കിടക്കുന്നു! അതുകൊണ്ടുതന്നെ ഇത് തിരുവനന്തപുരത്തുകാരുടെ മഹോത്സവമായിട്ടൊന്നും മാറാൻ പോകുന്നില്ല. ഒരു വേദിയിൽ നിന്ന് അടുത്ത വേദിയിലേയ്ക്ക് എളുപ്പത്തിൽ എത്താൻ കലാസ്വാദകർക്ക് കഴിയണം. അതാണ് അതിന്റെയൊരു രസം. മത്സരാർത്ഥികൾക്കും കൂടെ വരുന്നവർക്കുമൊക്കെ വണ്ടികൾ ഏർപ്പാടാക്കിയിട്ടുണ്ട്. എങ്കിലും ട്രാഫിക്ക് ബ്ലോക്കുകളൊക്കെ താണ്ടി വേണം പല പല വേദികളിലും ഊട്ടുപുരയിലുമൊക്കെ എത്താൻ! ഓരോ പരിപടിയും നടക്കുന്ന സ്ഥലങ്ങളിലെ കൊച്ചു കൊച്ചു പരിപാടികളായി മേള ചുരുങ്ങുന്നതുപോലെ അനുഭവപ്പെടും. 

സ്കൂൾ കലോത്സവത്തിന്റെ ക്രിയാത്മക വശം പൂർണ്ണമായും നിഷേധിക്കുന്നില്ല്ല. എങ്കിലും സ്കൂൾ കലോത്സവങ്ങളിൽ മത്സരിക്കുന്നവർ മിക്കവരും കൃത്രിമമ്മായി ട്രെയിൻ ചെയ്യപ്പെട്ട് വരുന്ന കുട്ടികളാണ്. അല്പം സാമ്പത്തിക ശേഷിയുള്ള രക്ഷകർത്താക്കളുടെ കുട്ടികളാണ് ഇങ്ങനെ പരിശീലിക്കപ്പെട്ടു വരുന്നത്. പിന്നെ ധനശേഷിയുള്ള ചില സ്കൂളുകളും നന്നായി കുട്ടികളെ ട്രെയിൻ ചെയ്യിപ്പിച്ച് മത്സരത്തിനയക്കുന്നുണ്ട്. ഗ്രേസ് മാർക്കാണ് മത്സരാർത്ഥികളുടെ- പ്രത്യേകിച്ച്-അവരുടെ രക്ഷകർത്താക്കളുടെയും മുഖ്യ ആകർഷണം.പാവപ്പെട്ട കുട്ടികൾക്ക് അതിനൊന്നും അവസരം ലഭിക്കില്ല. പണക്കാരുടെ ഒരു മേളയായി കലോത്സവം മാറുന്നു എന്ന വിമർശനം മുമ്പേതന്നെ ഉള്ളതാണ്. പാവപ്പെട്ട കുട്ടികളുടെ സർഗ്ഗ വാസനകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ എല്ലാ സ്കൂളുകളിലും സൗകര്യങ്ങൾ ഒരുക്കണാം. 

ഏഷ്യയിലെ ഏറ്റവും വലിയ മാമാങ്കം എന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ല. ഇതിന്റെ പ്രയോജനം ആർക്കൊക്കെ ലഭിക്കുന്നു എന്നതും ചിന്താവിഷയമാകണം. സാമ്പത്തിക ശേഷിയുള്ളവരുടെ പണമൊഴുക്കി കൃത്രിമമായും കഠിനമായും പരിശീലനം നേടിയെത്തുന്ന സമ്പന്നരുടെ മക്കൾക്ക് മാത്രം മാറ്റുരയ്ക്കാനുള്ള വേദിയായി സ്കൂൾ കലോത്സവം മാറുന്നത് നീതീകരിക്കാനാകില്ല. പാവപ്പെട്ട്വരുടെ മക്കൾക്കും മത്സര വേദികളിൽ എത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം. അല്ലെങ്കിൽ സർക്കാർ ഖാജാനയിൽ നിന്നും ഇത്രയധികം പണം ധൂർത്തടിക്കുന്നത് ആർക്കു വേണ്ടി എന്തിനു വേണ്ടി എന്ന്ചോദ്യം ഉന്നയിക്കപ്പെടും.

Saturday, January 16, 2016

"കാഴ്ചയുടെ വേനലും മഴയും"


"കാഴ്ചയുടെ വേനലും മഴയും"

 "കാഴ്ചയുടെ വേനലും മഴയും" എന്ന പേരിൽ ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ചലച്ചിത്ര ജിവിതം മുപ്പത്തിയഞ്ച് വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷം 2016 ജനുവരി 12-ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്നു. ഈയുള്ളവനും പ്രസ്തുത പരിപാടി കാണാൻ നിശാഗന്ധിയിലെത്തി. പ്രവേശനം സൗജന്യമായിരുന്നു. മലയാള സിനിമാ ലോകത്ത് ലെനിൻ രാജേന്ദ്രന്റെ സ്ഥാനം എന്താണ് എന്ന് വ്യക്തമായി അടയാളപ്പെടുത്തിയ ഒരു ഇവന്റായിരുന്നു കാഴ്ചയുടെ വേനലും മഴയും. അറിഞ്ഞു കേട്ട് ആരാലും സംഘടിപ്പിക്കപ്പെടാതെ സ്വയം പ്രേരണയാൽ ഒഴുകിയെത്തിയ സഹൃദയരെക്കൊണ്ട്   നിശാഗന്ധി ആഡിറ്റോറിയം നിറഞ്ഞു കവിഞ്ഞത് സംഘാടകരെ പോലും വിസ്മയിപ്പിക്കുകയുണ്ടായി.

ഇത്രയധികം ജനങ്ങൾ ലെനിൻ രാജേന്ദ്രനോടും അദ്ദേഹത്തിന്റെ സിനികളോടുമുള്ള സ്നേഹം ഹൃദയത്തിൽ കരുതിവച്ചിരുന്നു എന്നതിന്റെ നേർ സാക്ഷ്യമായിരുന്നു ആ സദസ്സ്. തിരുവനന്തപുരത്തുകാർ ഒരു സായാഹ്നത്തിന്റെ ഉത്സവമാക്കി അതിനെ മാറ്റി. കുറച്ചുപേരെങ്കിലും അവിടെ ഒരു താരനിശ പ്രതീക്ഷിച്ചു വന്നവരായിരിക്കാമെങ്കിലും വളരെ തിടുക്കത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ ഇത്രയധികം ആളുകൾ എത്തിയത് നല്ല സിനിമകളോടും നല്ല സംവിധായകരോടും മുഖം തിരിക്കുന്നവരല്ല കേരളജനത-വിശിഷ്യാ തിരുവനന്തപുരത്തുകാർ- എന്നതിന്റെ പ്രകടനമായി. ലെനിൻ രാജേന്ദ്രന്റെ നാളിതുവരെയുള്ള സിനിമകളിൽ പ്രവർത്തിച്ചവരെ അദ്ദേഹം തന്നെ ആദരിക്കുന്ന അപൂർവ്വ നിമിഷങ്ങൾക്ക് കൂടി വേദിയാകുകയായിരുന്നു കാഴ്ചയുടെ വേനലിലും മഴയിലും. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളിൽ പ്രവർത്തിച്ചവരിൽ ലഭ്യമായ നിരവധിപേരെ ചടങ്ങിൽ ആദരിച്ചു. ഇതിൽ നിർമ്മാതാക്കളും നടീ നടന്മാരും ഛായാഗ്രാഹകരും, ചമയക്കാരും  സാങ്കേതിക വിദഗ്ദ്ധരും ഒക്കെ ഉൾപ്പെടും.

അങ്ങനെ സിനിമയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ സംഗമസ്ഥലമായി എന്നതിലുപരി   രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ കൂടി വിശിഷ്ടാതിഥികളായും കാഴ്ചക്കാരായുമൊക്കെ എത്തിയപ്പോൾ ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും ഒരു സംഗമ സ്ഥലമായി നിശാഗന്ധി മാറിയെന്നു പറയാം. ഒപ്പം പതിഞ്ഞ  ശബ്ദത്തിലൂടെ ഇടയ്ക്കിടെ  സരസമായും സന്ദർഭോചിതമായും  നടത്തിയ സംഭാഷണങ്ങളും പരിചയപ്പെടുത്തലുകളും അദ്ദേഹത്തിന്റെ ചലച്ചിത്രപ്രവർത്തനങ്ങളുടെ ഒരു ചരിത്ര വിവരണമായി. ഒപ്പം മലയാള  സിനിമയുടെ നാൾവഴികളിലെ പല സംഭവങ്ങളും അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ സദസ്യർക്ക് വിജ്ഞാനം പകർന്നു. അങ്ങനെ എന്തുകൊണ്ടും തിരുവനന്തപുരത്തിന് മറക്കാനാകാത്ത ഒരു സായാഹ്നം ലെനിൻ രാജേന്ദ്രന്റെ സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളും ചേർന്ന്  സമ്മാനിച്ചു.

ലെനിൻ രാജേന്ദ്രൻ  സംവിധാനം ചെയ്ത സിനിമകൾ നല്ലൊരു പങ്കും കച്ചവടമൂല്യത്തെക്കാൾ കലാമേന്മയ്ക്ക് പ്രാധാന്യമുള്ളവയായിരുന്നു. അതിൽത്തന്നെ മിക്കതും ചരിത്രപരവും  വൈജ്ഞാനികവുമായ മൂല്യമുള്ളവയുമായിരുന്നു.  മിക്ക സിനിമകളും ലോകസിനിമയോട് മത്സരിക്കാൻ പോന്നവ. മലയാള സിനിമയെ വിശ്വസിനിമയോളം ഉയർത്തുന്നതിൽ ലെനിൻ രാജേന്ദ്രനുമുണ്ടായിരുന്നുട്ടുണ്ട്.  എങ്കിലും  കലാത്മ  സിനിമകൾക്കും കച്ചവട സിനിമകൾക്കും  മധ്യേയുള്ള ഒരു ഇടമാണ് പൊതുവിൽ ലെനിൻ രാജേന്ദ്രന്  കല്പിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പേർ മലയാള സിനിമയോടെന്നതിനെക്കാൾ ഇന്ത്യൻ  സിനിമയോടും ലോക സിനിമയോടും ചേർത്തു പറയേണ്ടതാണ്.

സാമ്പത്തികമായി അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ വിജയിക്കുകയും മറ്റു ചിലവ പരാജയപ്പെടുകയും ചെയ്തിരിക്കാം. എന്നാൽ  അദ്ദേഹത്തിന്റെ എത്ര ചിത്രങ്ങൾ സാമ്പത്തിക വിജയം നേടി, നേടിയില്ല  എന്നതിനേക്കാൾ എത്ര സിനിമകൾ സംവിധാനം ചെയ്തു എന്നതാണ് പ്രധാനം. കാരണം സാമ്പത്തിക വിജയം നേടിയവ ആയാലും അല്ലാത്തവയായാലും ലെനിൻ രാജേന്ദ്രന്റെ ചിത്രങ്ങൾ ഒന്നുംതന്നെ ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. ചില ചിത്രങ്ങളൊക്കെ ഏറെ ഹിറ്റുകളാകുകയും ചെയ്തു.  ഒരു സിനിമ കഴിഞ്ഞ് മറ്റൊരു സിനിമയ്ക്കിടയിലുള്ള ഇടവേള കൂടുതൽ മികവുള്ള ചിത്രങ്ങൾ നിർമ്മിക്കുവാൻ വേണ്ടത്ര സമയം പ്രദാനം ചെയ്തിട്ടുണ്ട് എന്നും  കരുതാവുന്നതാണ്.

അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് തെരഞ്ഞെടുക്കുന്ന പ്രമേയങ്ങളുടെ പ്രത്യേകതകളും ലെനിൻ രാജേന്ദ്രന് വേറിട്ടൊരു വ്യക്തിത്വം നൽകുന്നുണ്ട്. ഏറെ ബഹളങ്ങളൊന്നുമില്ലാതെ തന്നെ ലെനിൻ രാജേന്ദ്രൻ എന്ന പേരും അദ്ദേഹത്തിന്റെ സിനിമകളും ജന മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. സിനിമകളെ ആർട്ട് പടങ്ങളെന്നും കൊമേഴ്സ്യൽ പടങ്ങളെന്നും തരം തിരിച്ച് പറയണമോ എന്ന കാര്യത്തിൽ രണ്ട് പക്ഷം ഉണ്ട്. ചില ചിത്രങ്ങൾ ആർട്ട് പടമാണോ കൊമേഴ്സ്യൽ ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം രണ്ടിന്റെയും അംശങ്ങൾ ഇടകലർന്ന് വരുന്നുണ്ട്. ഈ തർക്കത്തിൽ  ഒരു കൊമേഴ്സ്യൽ  പടം സാമ്പത്തികമായി പരാജയപ്പെട്ടാൽ അത് ആർട്ട് പടമാകുമോ  എന്നാൽ ഒരു ആർട്ട് പടം സാമ്പത്തികമായി നല്ല വിജയം നേടിയാൽ അത് കൊമേഴ്സ്യൽ പടമാകുമോ എന്നിങ്ങനെയുള്ള കുസൃതി ചോദ്യങ്ങളൊക്കെ ഉയർന്നുവരാം.

എന്തായാലും  സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളെല്ലാം തനി കൊമേഴ്സ്യൽ എന്നു വിചാരിക്കാനാകില്ല. സാമ്പത്തികമായി  പരാജയപ്പെട്ട ചിത്രങ്ങളെല്ലാം അക്കാരണത്താൽ  ആർട്ട് പടങ്ങളാണെന്നും കരുതാനാകില്ല. ഒരു ആർട്ട് പടം സാമ്പത്തിക വിജയം നേടിയാൽ അത് കൊമേഴ്സ്യലും ആകില്ല. കൊമ്മേഴ്സ്യലായി കരുതാവുന്ന ഒരു സിനിമയുടെ കലാമൂല്യത്തെ നിഷേധിക്കാനുമാകില്ല. അതുകൊണ്ടുതന്നെ ലെനിൻ രാജേന്ദ്രന്റെ ചലച്ചിത്ര വ്യക്തിത്വത്തെ ആർട്ട്, കൊമ്മേഴ്സ്യൽ എന്നിങ്ങനെ തരം തിരിച്ചു കാണാനാകില്ല. ലെനിൻ രാജേന്ദ്രൻ ചിത്രങ്ങളെ ലെനിൻ രാജേന്ദ്രൻ ചിത്രങ്ങൾ എന്നുതന്നെ വിശേഷിപ്പിക്കുന്നതാണ് സൗകര്യമെന്നു തോന്നുന്നു.  കാരണം ലെനിൻ രാജേന്ദ്രൻ സ്വന്തം ചിത്രങ്ങളിലൂടെ തന്റേതുമാത്രമായ ചില ചില അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. തിരിച്ചറിയാനുള്ള അടയാള വാക്യങ്ങളായി  മുമ്പ് അടൂർ അരവിന്ദൻ ചിത്രങ്ങൾ, ഭരതൻ-പത്മരാജൻ ചിത്രങ്ങൾ എന്നൊക്കെ പറയുന്നതുപോലെ ലെനിൻ രാജേന്ദ്രൻ ചിത്രങ്ങൾ എന്നൊരു അടയാള വാക്യം ഒറ്റയ്ക്കുതന്നെ അദ്ദേഹത്താൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

പുരോഗമന പക്ഷത്ത് അടിയുറച്ച ചിന്തയും  മറച്ചു വയ്ക്കാത്ത തന്റെ രാഷ്ട്രീയവും സാമൂഹ്യ പ്രതിബദ്ധതയും കൂടി  ലെനിൻ രാജേന്ദ്രന്റെ  സിനിമാ വ്യക്തിത്വത്തോട് ചേർത്തു വായിക്കുമ്പോൾ അദ്ദേഹത്തെക്കുറിച്ച് നമ്മളിൽ ചിലരെങ്കിലും കൂടുതൽ പ്രതീക്ഷവയ്ക്കും.  അതുകൊണ്ടുതന്നെ കാഴ്ചയുടെ വേനലും മഴയുമായി ഇനിയും ലെനിൻ രാജേന്ദ്രൻ ചിത്രങ്ങൾ മലയാളത്തിൽ പെയ്തിറങ്ങട്ടെ. അതിനുള്ള സമയ ദൂരം അദ്ദേഹത്തിനു ലഭ്യമാകട്ടെ. ദീർഘായുസ്സ് ഉണ്ടാകട്ടെ. മലയാള സിനിമാ ചരിത്രത്തിൽ ഇതിനോടകം  സവിശേഷമായ ഒരിടം നേടിയിട്ടുണ്ടെങ്കിലും ഇനിയും അദ്ദേഹത്തിന് ഇടമുണ്ട്. ചെയ്യാൻ ഇനിയുമൊരുപാടുണ്ടാകുകയും ചെയ്യും.

മലയാള സിനിമാ ചരിത്രത്തോട് വിളക്കി ചേർക്കുവാൻ താൻ സൃഷ്ടിച്ച ചരിത്രത്തിനിനിയും തുടർച്ചയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ലെനിൻ രാജേന്ദ്രനെ പോലെയുള്ള വേറിട്ട സിനിമാപ്രതിഭകളാണ് മയാള സിനിമയെ ലോകസിനിമാ ചരിത്രത്തിന്റെ ഭാഗമാക്കിയിട്ടുള്ളത്. പ്രിയ ലെനിൻ രാജേന്ദ്രൻ, മലയാള സിനിമയെ വിശ്വസിനിമയോളം ഉയർത്തുവാൻ ഇതുവരെയെന്നൊണം നിങ്ങളെപ്പോലുള്ളവർക്കാണ് കഴിയുക. അതുകൊണ്ടു തന്നെ താങ്കളെക്കുറിച്ച്  നമ്മൾ സിനിമാപ്രേമികൾ വച്ചു പുലർത്തുന്നതും വലിയ പ്രതീക്ഷകളുടെ ഹിമശൃംഗങ്ങൾതന്നെ! താങ്ങളുടെ ചലച്ചിത്ര ജീവിതത്തിന്റെ മുപ്പത്തിയഞ്ച് വർഷം പൂർത്തിയാകിയതിന്റെ ഈ ആഘോഷ വേളയിൽ താങ്കൾക്ക്  ആയിരമായിരം   അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.!

Sunday, January 10, 2016

യാനം മഹായാനം; ചരിത്രപരമായ ഒരു ഓർമ്മപ്പെടുത്തൽ


യാനം മഹായാനം; ചരിത്രപരമായ ഒരു ഓർമ്മപ്പെടുത്തൽ

കണ്ണൻ സൂരജ് സംവിധാനം ചെയ്ത "യാനം മഹായാനം" സിനിമ 2016 ജനുവരി 8 വെള്ളിയാഴ്ച  റിലീസായി. ആദ്യ ഷോ തന്നെ കണ്ടു. ഇടതു തീവ്രവാദം പ്രമേയമാക്കി പി. സുരേന്ദ്രൻ  എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നോവലിസ്റ്റ് തന്നെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മൂല കൃതിയോട് കൂടുതൽ നീതി പുലർത്താനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിനോദ മൂല്യത്തേക്കാൾ കലാമൂല്യത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയെ വിലയിരുത്താൻ കഴിയുക. എങ്കിലും എല്ലാത്തരം പ്രേക്ഷർക്കും കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രമാണ്. മാത്രവുമല്ല ഇത് വ്യക്തമായ ഒരു സന്ദേശം സമൂഹത്തിനു നൽകുന്നുണ്ട്.

ഇടതു തീവ്രവാദം പ്രമേയമാക്കി മലയാളത്തിലും മറ്റു ഭാഷകളിലും   ധാരാളം ആർട്ട് സിനിമകളും കൊമേഴ്സ്യൽ സിനിമകളും ഇറങ്ങിയിട്ടുണ്ട്.  ഓരോന്നിനും അതിന്റേതായ സവിശേഷതകളും ഉണ്ടായിരുന്നിട്ടുണ്ട്. അക്കൂട്ടത്തിൽ സവിശേഷമായ ഒരു സിനിമകൂടി. അതാണ് യാനം മഹായാനം. ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പുതുമുഖങ്ങൾ അണിനിരന്നിരിക്കുകയാണ്.

 പറയാൻ വേണ്ടി പറയാനാണെങ്കിൽ പല കുറ്റങ്ങളും കുറവുകളും കണ്ടെത്താമെങ്കിലും    ഈ ചിത്രം ശരാശരിക്കു മുകളിൽ മാർക്കിടാവുന്ന നിലവാരം പുലർത്തുന്നുണ്ട്. ബഡ്ജറ്റിന്റെ പരിമിതികളിൽ ഒരു സിനിമാ നിർമ്മിതിയുടെ വിവിധ തലങ്ങളിലും  വീർപ്പുമുട്ടി പൂർത്തീകരിക്കപ്പെടുന്ന  ഒരു സിനിമ ശരാശരിയായാൽ പോലും ആ  സിനിമ വിജയിച്ചു എന്നാണർത്ഥം. ചിത്രത്തിൽ അല്പം ഇഴച്ചിൽ  അനുഭവപ്പെടുന്നുണ്ട്. ഒളിവിലേയ്ക്കുള്ള യാത്രയിലാണ് ഈ ഇഴച്ചിൽ കൂടുതലായി തോന്നുക. പക്ഷെ ആ യാത്ര അനിവാര്യവുമാണ്.  ശേഷമുള്ള കുറെ ഭാഗങ്ങൾ ഒരു നാടക സമാനമായി തോന്നി. ലൊക്കേഷനുകൾ  അധികമില്ലല്ലോ.  അതൊന്നും   സംവിധായകന്റെ കൈപ്പിഴകളല്ല. നിർമ്മാണച്ചെലവും പ്രമേയത്തിന്റെ ഗൗരവവും തമ്മിൽ വേണ്ടത്ര പൊരുത്തപെടാത്ത പരിതസ്ഥിതികളുടെ സമ്മർദ്ദത്തിലും സംവിധായകൻ സിനിമയെ അധികം പതർച്ചയില്ലാതെ വിജയത്തിലെത്തിക്കുന്നുണ്ട്. ഛായാഗ്രഹണവും ഏറെക്കുറെ കുറ്റമറ്റ രീതിയിൽ നിർവ്വഹിക്കപ്പെട്ടിട്ടുണ്ട് എന്നാണ് അതിൽ  ഗ്രാഹ്യമുള്ളവർകൂടി   അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഇതിലെ മുഖ്യ കഥാപാത്രത്തെ (അഭിമന്യു) അവതരിപ്പിച്ച നടൻ മികവുറ്റ അഭിനയമാണ് കാഴ്ച വച്ചിട്ടുള്ളത്. അദ്ദേഹം  ആദ്യമായി കാമറയ്ക്കു മുന്നിൽ എത്തിയതാണെന്നാണ് ഈ സിനിമയുടെ കാമറാമാൻ കപിൽ റോയ് പറഞ്ഞത്. എന്നാൽ ആദ്യം  കാമറയ്ക്കു മുന്നിൽ വരുന്ന ഒരാളാണെന്ന് ഒരിക്കലും തോന്നുകയില്ല. പരിചയ സമ്പന്നനായ ഒരു നടന്റെ എല്ലാ  ലക്ഷണ മികവും ഈ നടനിൽ ഉണ്ടായിരുന്നു. ആ കഥാപാത്രം എന്താണോ അതായി അങ്ങ് ജീവിക്കുകയായിരുന്നു ഈ നടൻ. മറ്റ് അഭിനേതാക്കളും  തങ്ങളുടെ വേഷങ്ങൾക്ക് കഴിയുന്നത്ര ഭാവം പകർന്നിട്ടുണ്ട്. എല്ലാവരും പുതുമുഖങ്ങളാണെങ്കിൽ കൂടിയും അത് സിനിമയുടെ കച്ചവടമൂല്യങ്ങൾക്കല്ലാതെ കലാമേന്മയ്ക്ക് ഒട്ടും കുറവു വരുത്തിയിട്ടില്ല.

സംഭാഷണങ്ങളുടെ ബാഹുല്യം   ഈ സിനിമയിലില്ല. എന്നാൾ ഉള്ളവയൊക്കെ ഉൾക്കാമ്പുള്ള വാക്കുകളാണ്. അനിവാര്യമായ സംഭാഷണങ്ങൾ മാത്രം. സംഭാഷണങ്ങൾ അതതു ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത് എഴുതിക്കാണിക്കാതെ തന്നെ ഒരു സിനിമ  ഏതു ഭാഷക്കാരനും മനസ്സിലാക്കാൻ കഴിഞ്ഞാൽ ആ സിനിമ ഭാഷാതിവർത്തിയും ദേശാതിവർത്തിയും ആകും.  പ്രമേയത്തെക്കുറിച്ച് ഒരു ചെറിയ സൂചന നൽകിയാൽ യാനം മഹായാനം എന്ന ഈ ചിത്രത്തിലെ ദൃശ്യ ഭാഷയും  അഭിനയ ഭാഷയും കൊണ്ടുതന്നെ ഏത് ഭാഷക്കാരനും ഈ സിനിമ മനസ്സിലാകും എന്നത് ഏടുത്തു പറയാവുന്ന ഒരു സവിശേഷതയാണ്.

ഒരു കാലാ രൂപത്തിന് ജനങ്ങളെ സ്വാധീനിക്കാൻ കഴിയുമോ എന്നു ചോദിച്ചാൽ  സ്വാധീനിക്കാനാകും എന്നു തന്നെ ഉത്തരം. അല്ലെങ്കിൽ പല കലാരൂപങ്ങളും നില നിൽക്കുമായിരുന്നില്ല. ഓരോ കാലത്തും ഓരോരോ കലാരൂപങ്ങൾ അതതു കാലത്തെ ജനങ്ങളെ സ്വാധീനിച്ചിരുന്നു. സിനിമയ്ക്ക് ഇത്രയും പ്രചാരം ലഭിക്കുന്നതിനു  മുമ്പ് നാടകങ്ങൾ കേരളീയ സമൂഹത്തെ ഗണ്യമായി സ്വാധീനിക്കുകയും പല സാമൂഹ്യ മാറ്റങ്ങൾക്കും കാരണമാകുകയും ചെയ്തിട്ടുണ്ട്. എന്തിന് ഒരു കാലത്ത് കഥാപ്രസംഗങ്ങൾ പോലും-പ്രത്യേകിച്ച് വി.ശിവന്റെ-കേരള സമൂഹത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.  സിനിമയാകട്ടെ ആധുനിക കാലത്തെ ഏറ്റവും ജനപ്രിയ കലയാണ്. അത് ജങ്ങളെ ബഹുവിധം സ്വാധീനിക്കും എന്നതിൽ ആരും തർക്കിക്കും എന്ന് തോന്നുന്നില്ല.

എന്നാൽ സമൂഹത്തിനു ആശാസ്യവും അനാശാസ്യവുമായ വിധത്തിൽ ഈ ദൃശ്യകല ജനങ്ങളെ സ്വാധീനിക്കും. ആശാസ്യമല്ലാത്ത വിധം സിനിമ ജനങ്ങളെ പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും സ്വാധീനിക്കും എന്ന് ആരോപിക്കുമ്പോഴാണ് സിനിമയുടെ ചില വക്താക്കൾ സിനിമ കേവലം വിനോദോപാധിയാണെന്നും അത് ആരിലും  അത്രമേൽ തെറ്റായോ ശരിയായോ ഒരു പ്രേരണയും ചെലുത്തില്ലെന്നും വാദിക്കുന്നത്. കുട്ടികളിൽ കുറ്റവാസനയുണ്ടാക്കുന്നതിൽ സിനിമ പ്രേരകമാകുന്നുണ്ട് എന്ന ആരൊപണങ്ങൾ പലപ്പോഴും ഉയർന്നു വരാറുള്ളതാണ്. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും സിനിമയുൾപ്പെടെ അവർ ആസ്വദിക്കുന്ന കലാ രൂപങ്ങൾ പല സ്വാധീനങ്ങളും ചെലുത്തും. സിനിമകളിൽ കാണുന്ന കാര്യങ്ങൾ പലതുമാണ് ഏറ്റവും കൂടുതൽ അനുകരിക്കപ്പെടുന്നത്. അതിൽ അഭിലഷണീയമായതും അനഭിലഷണീയമായാതും കാണും.

പറഞ്ഞു വന്നത് കലാ സാഹിത്യ സൃഷ്ടികാൾക്ക് ജനങ്ങളുടെ ചിന്തകളെയും ആശയങ്ങളെയും പെരുമാറ്റങ്ങളെയും ഒക്കെ സ്വാധീനിക്കാൻ കഴിയും എന്നുതന്നെയാണ്. പരസ്യങ്ങൾ ജനങ്ങളെ സ്വാധീനിക്കുന്നില്ലെ? അല്ലെങ്കിൽ പരസ്യങ്ങളെന്തിന്? അതുപൊലെ കലയും സാഹിത്യവും മറ്റും. ദോഷവശങ്ങൾ ഏതിലുമുണ്ട്. ജീവിതം തന്നെ ഒരു അനുകരണമാണ് എന്നിരിക്കെ  കലയ്ക്കും സാഹിത്യത്തിനുമൊക്കെ ജനങ്ങളിൽ ഒരുപാട് പ്രേരണകളും കുറച്ചൊക്കെ ദുഷ്പ്രേരണകളും സൃഷ്ടിക്കാനാകും എന്ന് സാമാന്യമായി പറയാം. പ്രത്യേകിച്ച് സിനിമ, സീരിയൽ പോലുള്ള ദൃശ്യാ കലകൾ ജനങ്ങളുടെ ജീവിതത്തിൽ പല അനുരണനങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്ന യാതാർത്ഥ്യം നാം എത്രയോ കാലമായി കാണുന്നു. അതുകൊണ്ടുതന്നെ സിനിമയിൽ ഒരു നല്ല സന്ദേശമുണ്ടെങ്കിൽ അത് കാണുന്നവരെ സ്വാധീനിക്കുകതന്നെ ചെയ്യും.

യാനം മഹായാനം എന്ന സിനിമ സമൂഹത്തിന് പ്രത്യേകിച്ച് രാഷ്ട്രീയപ്രവർത്തകർക്കും രാഷ്ട്രീയ വിദ്യാർത്ഥികൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും വ്യക്തമായ ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. ഗുണപാഠങ്ങൾ നൽകുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ നക്സലിസം പ്രമേയമാക്കി മുമ്പും പല ചിത്രങ്ങളും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ ചില  പുതിയ ഓർമ്മപ്പെടുത്തലുകൾ നല്ലതാണ്. കാരണം തമുറകൾ മാറി മാറി വരുമ്പോൾ ചാരിത്രത്തിലെ  അനുഭവ പാഠങ്ങളും പകർന്നു നൽകിക്കൊണ്ടിരിക്കണം. 

ലോകത്ത് വിവിധ തരം തീവ്രവാദവും പൊട്ടിത്തെറികളും  തുടർന്നുകൊണ്ടിരിക്കുമ്പോൾ ഏതൊരു ചെറു സമൂഹത്തിനും സമാധാനത്തിന്റെ ഒരു സന്ദേശം എത്തിക്കാൻ കഴിഞ്ഞാൽ അത് മഹത്തരം തന്നെ. മാത്രവുമല്ല ദേശീയ- സാർവ്വ ദേശീയ രംഗങ്ങലിലുള്ള കൊടിയ വർഗ്ഗീയ തീവ്രവാദ ഭീകരതകൾക്കിടയിൽ വാർത്തകളിൽ അത്രകണ്ട് പ്രാധാന്യം ലഭിക്കുന്നില്ലെങ്കിലും  എല്ലാത്തരം തീവ്രവാദങ്ങളുമെന്ന പോലെ ഇടതു തീവ്രവാദവും കേരളത്തിലും ഇന്ത്യയിലും അത്രമേൽ അന്യം നിന്നു പോയിട്ടില്ല എന്നുകൂടി നമ്മൾ തിരിച്ചറിയണം. തീർച്ചയായും സ്ഥിരം ചലച്ചിത്രാസ്വാദകർ മാത്രമല്ല, രാഷ്ട്രീയ പ്രവർത്തകാരും രാഷ്ട്രീയ വിദ്യാർത്ഥികളും ചരിത്ര വിദ്യാർത്ഥികളും നിർബന്ധമായും ഈ ചിത്രം കാണണം.