Showing posts with label എൽ.ഡി.എഫ്. Show all posts
Showing posts with label എൽ.ഡി.എഫ്. Show all posts

Monday, December 16, 2013

സമരവിരോധികളുടെ രാഷ്ട്രീയം

 സമരവിരോധികളുടെ രാഷ്ട്രീയം

12-12-2013 വ്യഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിനു മുന്നിൽ നടന്ന എൽ.ഡി.എഫ് ഉപരോധ സമരത്തിന്റെ മുന്നിൽ വന്ന് ഒരു വീട്ടമ്മ കലപിലത്തു. അവർക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധം മാർഗ്ഗതടസ്സം ഉണ്ടായി എന്നാരോപിച്ചാണ് അവർ കലപിലയുണ്ടാക്കിയത്. ഉപരോധത്തിനെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ പോലീസ് തിർത്ത ബാരിക്കേഡ് ആണ് യതാർത്ഥത്തിൽ യാത്രക്കാർക്ക് മാർഗ്ഗതടസ്സം ഉണ്ടാക്കിയത്. അതിൽ എൽ.ഡി.എഫ് നേതാക്കൾ പോലീസിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. മറ്റെന്തോ ദ്വേഷ്യവുമായിട്ടായിരിക്കണം, വീട്ടിൽ നിന്നിറങ്ങിയ ആ സ്ത്രീ സമരസ്ഥലത്തു വന്നപ്പോൾ പെട്ടെന്നുണ്ടായ ദ്വേഷ്യത്തിൽ എന്തൊക്കെയോ പുലമ്പി. വലിയൊരു സംഘടിത പ്രസ്ഥാനത്തിന്റെ സമര മുഖത്തു വന്നു നിന്നാണ് താൻ തട്ടിക്കയറുന്നതെന്നോ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്നോ എന്നൊന്നും അവർ അപ്പോൾ ചിന്തിച്ചിട്ടുണ്ടാകില്ല.

പ്രതികരണം ഇടതുപക്ഷത്തിനും സമരത്തിനും എതിരായതിനാൽ തല്പരകക്ഷികൾ അവസരത്തിനൊത്ത് ഉയർന്നു. മാധ്യമധർമ്മം പൊടുന്നനേ കൊടുമ്പിരിക്കൊണ്ടു. പ്രതിഷേധിച്ചത് സ്ത്രീയായതുകൊണ്ടു പ്രത്യേകിച്ചും! സന്ധ്യ എന്ന ആ സ്ത്രീയ്ക്ക് ഞൊടിയിടയിൽ വീരപരിവേഷം നൽകി. ഭയങ്കര ധീരത! പെൺകരുത്ത്! ഹോ! സഹിക്കാൻ പറ്റുന്നില്ല. ബഹുമാന്യയായ ആ പ്രതിഷേധക്കാരി സ്ത്രീയോട് സിമ്പിൾ ആയ ഒരു ചോദ്യം ചോദിക്കുവാനുണ്ട്. ഇവിടുത്തെ ഏതെങ്കിലും ഹിന്ദു- മുസ്ലിം വർഗ്ഗീയ സംഘടനകളുടെ ( പല പേരുകളുള്ള അവയെ എടുത്ത് പറയേണ്ടല്ലോ) സമര മുഖത്തേയ്ക്കാണെങ്കിൽ ഏതെങ്കിലും ഒരു സ്ത്രീ ഉണിയാർച്ച ചമഞ്ഞ് ഇതുപോലെ  പ്രതികരിക്കാൻ ചെല്ലുമായിരുന്നോ? എങ്കിൽ വിവരം അറിഞ്ഞേനേ! എന്തിന്,  ഏതെങ്കിലും പുരുഷൻ വീരചേകവൻ ചമഞ്ഞ് ഒരു ജനകീയ സമരസ്ഥലത്തു ചെന്ന് ചെനക്കുമോ? ആ ഉപരോധം നടത്തുന്നത് കോൺഗ്രസ്സുകാർ ആയിരുന്നെങ്കിൽക്കൂടി ആ പ്രതിഷേധക്കാരി സ്ത്രീയ്ക്ക് നല്ല പണി കിട്ടിയേനെ!

ഇടതുപക്ഷത്തിന്റെ ജാഥകൾ പല‌പ്പോഴും യാത്രക്കാർ മുറിച്ചു കടക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷെ ഹിന്ദു-മുസ്ലിം വർഗ്ഗീയ സംഘടനകളുടെ ( അവയുടെ പേരിനു ഞാൻ പരസ്യം കൊടുക്കുന്നില) ജാഥകളെ ഒരുത്തനും ഒരുത്തിയും ചെന്ന് മുറിച്ചു കടക്കാൻ ശ്രമിക്കാറില്ല. പേടിച്ച് ഒതുങ്ങി പോകുന്നതു കാണാം. ഇടതുപക്ഷക്കാർ അടുത്ത കാലത്തായി അല്പം ചില ഗന്ധിമാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലരും ദൌർബല്യമായി കരുതി മെക്കിട്ടു കയറാൻ ചെല്ലുന്നുണ്ട്. അത് ഇടതുപക്ഷവും പ്രത്യേകിച്ച് സി.പി.എമ്മും തിരിച്ചറിയുന്നുണ്ട്. ഇത് സി.പി.ഐ.എം അടക്കം ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഗൌരവമായെടുത്താൽ പിന്നെ ആരും വലിയ ആളുചമഞ്ഞ് ചീപ് പബ്ലിസിറ്റിയ്ക്കുവേണ്ടി ഇത്തരം നാടകങ്ങളുമായി ഇറങ്ങില്ല. പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ എന്തോ പാതകമാണെന്ന വിധത്തിലുള്ള പ്രചരണങ്ങൾ കുറെ നാളായി ശക്തിപ്രാപിക്കുന്നുണ്ട്.

ഇവിടെ ഒരു പെണ്ണാളത്തി എൽ.ഡി.എഫ് സമരത്തിനെതിരെ രോഷാകുലയായതിൽ രോമാഞ്ചപുളകിതനായി കൊച്ചിയിലൊരു കൊച്ചു വലിയ മുതലാളി അഞ്ചു ലക്ഷം രൂപാ പ്രോത്സാഹന സമ്മാ‍നം നൽകി! തൊഴിലാളികളുടെ തൊഴിൽ തട്ടിപ്പറിച്ച് സ്വന്തമായി ലോഡിറക്കി നക്കിത്തരം കാട്ടി അതിന്റെ പോട്ടം പിടിച്ച് പരസ്യപ്പെടുത്തി പേരെടുത്ത പുംഗവനാണ്. പിന്നെ വൃക്ക കൊടുത്തും പേരു നില നിർത്തി. പാവങ്ങൾ പലരും ഇവിടെ വൃക്ക ദാനം ചെയ്യുന്നത് അത്രകണ്ട് പരസ്യപ്പെടുന്നില്ല. പണക്കാർ വൃക്ക കൊടുക്കുമ്പോൾ മാത്രമാണ് അത് കേൾവിപ്പെട്ട പുണ്യപ്രവൃത്തിയാകുന്നത്!  ആ പുണ്യപ്രവൃത്തിയെ നിഷ്ഭ്രഭമാക്കാൻ ആവോളമായി കൊച്ചൌസേപ്പിന്റെ ഈ സമര വിരുദ്ധ സന്ദേശം.
വൃക്കദാനത്തേക്കാൾ മഹത്തരമായ ഒരു വിപ്ലവം സൃഷ്ടിച്ചുനെന്ന് ഇനി അദ്ദേഹത്തിന് ആശ്വസിക്കാം. അപഹാസ്യം എന്നല്ലാതെ എന്തു പറയാൻ! !

സ്വന്തം സാഹസിക വ്യവസായത്തിൽ ചെന്നു കളിച്ച് വീണ് കിടപ്പിലായ പയ്യന് ന്യായമായ ചികിത്സാ സഹായം പോലും നൽകാത്തയാളാണ് എൽ.ഡി.എഫിന്റെ ന്യായമായ സമരത്തിനു ദുഷ്പേരു നൽകാൻ ആരുടെയോ നിയോഗം പോലെ  ചെന്ന പെണ്ണൊരുത്തിയ്ക്ക് അഞ്ച് ലക്ഷം കൊടുത്തത്. വേണ്ടാത്തിടത്ത് കയറി ചൊറിയുന്ന ഒരുതരം മാനസിക രോഗം. കരിങ്കാലിപ്പണി എന്നും പറയാം. ചാള കൊടുത്ത് വാളയല്ല, സ്രാവുതന്നെ വാങ്ങുന്ന പരസ്യ തന്ത്രം!  മുമ്പ് വൃക്ക ദാനം ചെയ്ത കണ്ണൂർ സ്വദേശി ജോർജ്ജിന്  ഈ  വെള്ളപ്പാർക്ക്മുതലാളി അഞ്ചു ലക്ഷം രൂപാ പാരിതോഷികം നൽകിയിരുന്നു.  ആ  അഞ്ചു ലക്ഷം ഇതിനകം ചെലവായി പോയെങ്കിലും ആ തുക തെണ്ടിപ്പിരിച്ചെങ്കിലും തിരിച്ചു നൽകാൻ ജോർജ്ജ് തീരുമാനിച്ചിരിക്കുകയാണ്. ജോർജ്ജിന് ഒരു പൂച്ചെണ്ട്! ജനകീയ സമരങ്ങൾക്കെതിരെ തെറ്റായ സന്ദേശം നൽകുന്ന മൂരാച്ചിനടപടിയിൽ പ്രതിഷേധിച്ചാണ് ജോർജ്ജ് തനിക്ക് ഔസേപ്പ് മുതലാളി നൽകിയ പാരിതോഷികം മടക്കി നൽകുന്നത്.

എൽ.ഡി.എഫ് ആരുടെയും വഴി മുടക്കി സമരം ചെയ്യുന്നില്ല. അഥവാ വഴി മുടങ്ങുന്നുണ്ടെങ്കിൽ അത്തരം സമരം ചെയ്യേണ്ടി വരുന്നതിന്റെ കാരണം എന്തെന്നു ചിന്തിക്കണം. സമരത്തെയല്ല സമര കാരണത്തെയാണ് ചികിത്സിക്കേണ്ടത്. പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ ജനാധിപത്യ രാജ്യത്ത് സ്വാഭാവികമാണ്. അതൊന്നുമില്ലാത്ത സ്ഥലത്ത് ജീവിക്കണമെന്നുള്ളവർ സ്വന്തമായി വല്ല ദ്വീപോ കിട്ടുമെങ്കിൽ പോയി വാടകയ്ക്കെടുത്ത് ജീവിക്കണം. ഇവിടെ സമരങ്ങളും ജാഥകളും റോഡുപരോധങ്ങളും അത്യാവശ്യം ഹർത്താലുകളും ഒക്കെയുണ്ടാകും. അതൊന്നും  ഇഷ്ടപെടാത്തവർ ഇന്ത്യൻ ഭരണഘടനയും അത് പൌരന്മാർക്കു നൽകുന്ന അവകാശങ്ങളും അംഗീകരിക്കാത്തവരാണ്. അവർക്ക് പറ്റിയ രാജ്യം ഇതല്ല. ഇവിടെ ജനകീയ പോരാട്ടങ്ങൾ ഇനിയും തുടരും. ആരൊക്കെ കുരച്ച് തൊണ്ട കീറിയാലും!

Thursday, March 22, 2012

സി.കെ ചന്ദ്രപ്പന് ആദരാഞ്‌ജലികൾ!

സ.സി.കെ ചന്ദ്രപ്പന് ആദരാഞ്‌ജലികൾ!

സി.പി.ഐ സംസ്ഥാന സെക്രട്ടറി സ.സി.കെ.ചന്ദ്രപ്പൻ അന്തരിച്ചു. പ്രിയ സഖാവിന് ആദരാഞ്‌ജലികൾ!

ദേശാഭിമാനി റിപ്പോർട്ട് ചുവടെ

തിരുവനന്തപുരം: പ്രമുഖ കമ്യൂണിസ്റ്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ സി കെ ചന്ദ്രപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദബാധിതനായി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പകല്‍ പന്ത്രണ്ടേകാലോടെയാണ് അന്ത്യം. മരണസമയത്ത് ഭാര്യ ബുലുറോയിയും സിപിഐയുടെ ഉന്നതനേതാക്കളും സമീപത്തുണ്ടായിരുന്നു. മൂന്നരമുതല്‍ തിരുവനന്തപുരത്ത് സംസ്ഥാനകമ്മറ്റി ഓഫീസായ എംഎന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവെക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് ചേര്‍ത്തല വയലാര്‍വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിനുശേഷം സംസ്കാരം അന്ന് വൈകിട്ട് നാലിന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ .

ഫെബ്രുവരിയില്‍ കൊല്ലത്തുചേര്‍ന്ന സംസ്ഥാനസമ്മേളനത്തില്‍ ചന്ദ്രപ്പന്‍ സെക്രട്ടറിയായി തുടര്‍ന്നു. പിറവം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പൊതുയോഗത്തിലാണ് അവസാനമായി പൊതുവേദിയില്‍ സംസാരിച്ചത്. അസുഖബാധിതനായിരുന്നുവെങ്കിലും അവസാനംവരെ കര്‍മനിരതനായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. 1958-62ല്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി. 62-64ല്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായും 65-78 കാലയളവില്‍ അഖിലേന്ത്യാ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അതോടെ പ്രവര്‍ത്തനം ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചു.

സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും അഖിലേന്ത്യാ കിസാന്‍സഭ ദേശീയ പ്രസിഡന്റുമാണ്. 1970 മുതല്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. നിരവധി യുവജനസമരങ്ങള്‍ക്ക് നേതൃത്വം നല്‍കി പലവട്ടം ജയില്‍വാസം അനുഷ്ഠിച്ചു. ഡല്‍ഹി തിഹാര്‍ ജയിലിലും കല്‍ക്കത്ത പ്രസിഡന്‍സി ജയിലിലും തടവില്‍ കഴിഞ്ഞിട്ടുണ്ട്. 1971ല്‍ തലശ്ശേരിയില്‍നിന്നും 1977ല്‍ കണ്ണൂരില്‍നിന്നും 2004ല്‍ തൃശൂരില്‍നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ ചേര്‍ത്തലയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1936 നവംബര്‍ 10ന് പുന്നപ്ര വയലാര്‍ സമരനായകന്‍ വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെടുന്ന ചിരപ്പന്‍ചിറയില്‍ സി കെ കുമാരപണിക്കരുടെയും അമ്മുകുട്ടി അമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി ആലപ്പുഴയിലെ വയലാറില്‍ ജനിച്ചു. ജന്മി കുടുംബത്തില്‍ ജനിച്ചെങ്കിലും സമ്പന്നത നല്‍കിയ സൗഭാഗ്യങ്ങളെ ഉപേക്ഷിച്ച് തൊഴിലാളി വര്‍ഗത്തിന്റെ മുന്‍നിര പോരാളിയായി സമരമുഖത്തിറങ്ങിയ കുമാരപ്പണിക്കരുടെ മകന് വിപ്ലവവീര്യം രക്തത്തില്‍ അലിഞ്ഞതായിരുന്നു. പഠിക്കുന്ന കാലത്ത് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

ചേര്‍ത്തല ബോയ്സ് ഹൈസ്കൂളിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂളില്‍ എ കെ ആന്റണിയുടെയും വയലാര്‍ രവിയുടെയും സീനിയറായിരുന്നു. മഹാരാജാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി ഫേഡറേഷന്റെ നേതൃസ്ഥാനത്തെത്തി. രാഷ്ട്രീയക്കാരനായതിനാല്‍ അവിടെ പഠനം നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് ചിറ്റൂര്‍ ഗവ. കോളേജില്‍ ബിരുദപഠനം. അക്കാലത്ത് ഗോവന്‍ വിമോചന സമരത്തില്‍ പങ്കെടുത്തു. കൂടെയുണ്ടായിരുന്ന രണ്ട് സഖാക്കള്‍ കൊല്ലപ്പെട്ടു. ഒടുവില്‍ ഗോവ ഇന്ത്യയുടെതായി. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എം എ ഇക്കണോമിക്സിനു ചേര്‍ന്നെങ്കിലും വിമോചനസമരത്തിനെതിരായ സമരങ്ങളില്‍ സജീവമായതോടെ പഠനം മുടങ്ങി. അതോടെ മുഴുവന്‍ സമയരാഷ്ട്രീയപ്രവര്‍ത്തകനായി മാറി.

1996ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്ന് എ കെ ആന്റണിയോടും 1987ല്‍ വയലാര്‍ രവിയോടും പരാജയപ്പെട്ടു. മികച്ച പാര്‍ലമെന്റേറിയനായിരുന്നു ചന്ദ്രപ്പന്‍ . കെടിഡിസി ചെയര്‍മാന്‍ , കേരഫെഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ലോക്സഭയില്‍ ഹോം അഫയേഴ്സ്, വുമണ്‍ എംപവേര്‍സ് കമ്മറ്റി, ഹ്യൂമന്‍ ഡവലപ്പ്മെന്റ് കമ്മറ്റി, കമ്മറ്റി ഓഫ് കൊമേഴ്സ് എന്നീ കമ്മറ്റികളില്‍ അംഗമായിരുന്നു. പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ്. ബംഗാളിയും അഖിലേന്ത്യാ വര്‍ക്കിങ് വുമന്‍സ് നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. സഹോദരങ്ങള്‍ : പരേതനായ സി കെ രാജപ്പന്‍ , പരേതനായ സി കെ കൃഷ്ണപ്പന്‍ , സി കെ വേലപ്പന്‍ , ലക്ഷ്മിക്കുട്ടി.