Tuesday, December 13, 2016

ദേശീയ ഗാനം ആലപിച്ചാലെന്താ?

മുൻകുറിപ്പ്:

സിനിമാ ശാലയും ഒരു ചന്തയാണ്. സിനിമ കാണൽ വാങ്ങാൻ കിട്ടുന്ന ഒരു ചന്ത. അവിടെ എന്തൊക്കെ ആകാം ആയിക്കൂട എന്നൊന്നും പറയാൻ ഞാൻ  ഇപ്പോഴത്തെ ഭരണകൂടവുമല്ല, ഇപ്പോഴത്തെ നീതിപീഠവുമല്ല. എങ്കിലും ചില വ്യത്യസ്ത വാദമുഖങ്ങൾ ചർച്ചയ്ക്ക് വയ്ക്കുന്നു.
 
ദേശീയ ഗാനം ആലപിച്ചാലെന്താ?

ചലച്ചിത്ര ശാലകളിൽ ദേശീയ ഗാനം ആലപിക്കണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നു. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കുക എന്നത് വികാരപരമായ ഒരു ആദരവ് ആണ്. ആരെങ്കിലും എഴുന്നേൽക്കാതിരുന്നാൽ കുറ്റമുണ്ടോ, കുറ്റമുണ്ടെങ്കിൽ അതിനുള്ള ശിക്ഷയെന്ത് എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. ആളുകൂടുന്ന ധാരാളം സ്ഥലങ്ങളും സന്ദർഭങ്ങളും വേറെയുമുണ്ട് എന്നിരിക്കെ ചലചിത്ര ശാലകളിൽ മാത്രം ദേശീയഗാനാലാപം നടത്തണമെന്ന് കോടതി നിർദ്ദേശിക്കാനുള്ള കാരണമെന്ത് എന്ന ചോദ്യം പ്രസക്തമാണെങ്കിലും അത് തൽക്കാലം അവിടെ നിൽക്കട്ടെ. ഈ ചലച്ചിത്ര ശാലകളിൽ ദേശീയ ഗാനം ആലപിക്കുന്നതുകൊണ്ട് എന്തെങ്കിലും മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ട് ആർക്കെങ്കിലും ഉണ്ടാകുമോ? അങ്ങനെ ഉണ്ടാകേണ്ട കാര്യമുണ്ടോ? അംഗവൈകല്യമോ മറ്റ് ശാരീരിക വൈകല്യങ്ങളോ ഉള്ളവർ എഴുന്നേറ്റ് നിൽക്കേണ്ട. അല്ലാത്തവർക്ക് എഴുന്നേൽക്കാമല്ലോ. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിൽ നിർദ്ദോഷമായ ഈ ദേശീയ ഗാനാലാപനത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യേണ്ട കാര്യങ്ങൾ ഒന്നുമില്ല. കാരണം ദേശീയ ഗാനം ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഉള്ള ഒന്നാണ്. അതിൽ ജാതിമതവർണ്ണവർഗ്ഗ വ്യത്യാസങ്ങൾ ഇല്ല. ഇത് ഒരു പക്ഷം.

ഈശ്വരപ്രാർത്ഥനയേക്കാൾ നല്ലത് ദേശഭക്തി ഗാനമാണ്

മറ്റൊന്ന് വർഷങ്ങളായി ഇവിടെ സ്കൂളുകളിൽ രാവിലെ ഈശ്വര പ്രാർത്ഥന നടത്തുകയും കുട്ടികൾ എഴുന്നേറ്റ് നിൽക്കുകയും ചെയ്തു പോരുന്നുണ്ട്. ഭൂരിപക്ഷം സ്കൂളുകളിലും ഹൈന്ദവമായ പ്രാർത്ഥനാ ഗാനങ്ങളാണ് ആലപിക്കുക. എന്നാൽ ചില സ്കൂളുകളിൽ ക്രിസ്ത്യൻ-മുസ്ലിം പ്രാർത്ഥനാ ഗാനങ്ങളും ആലപിച്ചു പോരുന്നുണ്ട്. ഈ ഈശ്വര പ്രാർത്ഥനാ സമയത്ത് ഈശ്വര വിശ്വാസമില്ലാത്തരുടെ കുട്ടികളും എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ തികച്ചും മതേതരമായ ഒരു രാജ്യത്ത് ഇത്തരം പ്രാർത്ഥനകൾ അടിച്ചേല്പിക്കുന്നത് ശരിയല്ല. .മാത്രവുമല്ല ദൈവമുണ്ടെന്നതിന് ഇതുവരെ ശാസ്ത്രീയമായ തെളിവുകൾ ഇല്ല. ആ നിലയിൽ അതൊരു അന്ധ വിശ്വാസമാണ്. സ്കൂളുകളിൽ മാത്രമല്ല, പൊതു പരിപാടികളിലും പണ്ടുമുതലേ ഔദ്യോഗികമായിത്തന്നെ ഈശ്വരപ്രാർത്ഥന നടത്തുക വഴി ഈ അന്ധവിശ്വാസം കുട്ടികളിലും മുതിർന്നവരിലും അടിച്ചേല്പിച്ചു വരികയാണ്. അങ്ങനെ ഇല്ലാത്ത ഒരു ശക്തിയിലുള്ള വിശ്വാസം ആളുകളെ അടിച്ചേല്പിക്കുന്നതുപോലെ അക്ഷന്തവ്യമായ തെറ്റൊന്നുമല്ല സിനിമാ കൊട്ടകകളിൽ ദേശീയ ഗാനം ആലപിക്കുന്നത്. ഈശ്വര പ്രാർത്ഥനകൾ നടത്തുന്നതിലും ഭേദം അതിനു പകരം ദേശീയ ഗാനം ആലപിക്കുന്നതാണ് ശരിക്കും ഒരു മതേതര രാഷ്ട്രത്തിനു ഭൂഷണം. ഈശ്വര പ്രാർത്ഥന ചൊല്ലുമ്പോൾ മുതിർന്നവരിൽ എഴുന്നേറ്റ് നിൽക്കാത്തവർ ഉണ്ട്. എന്നാൽ സ്കൂൾ കുട്ടികൾക്ക് എഴുന്നേറ്റ് നിൽകാതിരിക്കാൻ കഴിയില്ല. മാത്രവുമല്ല പല സർക്കാർ ഉദ്യോഗസ്ഥർക്കും പൊതു പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഈശ്വരവിശ്വാസമില്ലെങ്കിൽ കൂടി ഈശ്വര പ്രാർത്ഥന അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതായും അവർക്കു കൂടി എഴുന്നേറ്റ് നിൽക്കേണ്ടതായും വരുന്നുണ്ട്. അതായത് ഈശ്വര പ്രാർത്ഥന ചൊല്ലുമ്പോൾ എഴുന്നേറ്റ് നിൽക്കാനുള്ള സ്വാതന്ത്ര്യം പലർക്കും പ്രയോജനപ്പെടുത്താൻ കഴിയാത്ത നിസ്സഹായാവസ്ഥയുണ്ട് എന്നർത്ഥം. മതേതരത്വത്തിനും മതരാഹിത്യത്തിനും വിരുദ്ധമായ ഈശ്വര പ്രാർത്ഥന ഒരു രാജ്യത്ത് അടിച്ചേല്പിക്കാമെങ്കിൽ ദേശീയ ഗാനം ആലപിക്കണമെന്നു പറയുന്നത് അതിനേക്കാൾ വലിയ തെറ്റല്ല. ഇതും ഒരു പക്ഷം.

രാജ്യദ്രോഹം ചെയ്യാതിരിക്കലാണ് ഏറ്റവും വലിയ ദേശസ്നേഹം

എന്നാൽ ദേശീയത, ദേശ സ്നേഹം ഇതൊന്നും എഴുതി കഴുത്തിൽ തൂക്കി നടക്കേണ്ട സംഗതികൾ അല്ല. അത് ഉള്ളിൽ തട്ടി ഉണ്ടാകേണ്ടതാണ്. നമ്മുടെ രാജ്യത്ത് ജനിച്ചു വളരുന്ന എല്ലാവർക്കും ആ സ്നേഹം ഉണ്ടായിരിക്കുകയും ചെയ്യും. ദേശസ്നേഹം തീരെയില്ലാത്തവർ ഒരു ചെറു ന്യൂനപക്ഷം ഉണ്ടായേക്കാം. എന്നാൽ പോലും ദേശ സ്നേഹം അടിച്ചേല്പിച്ചാൽ ഉണ്ടാകില്ല. കാരണം അതൊരു വൈകാരികതയാണ്. ദേശീയ ഗാനം ആലപിക്കുന്നതുകൊണ്ടോ ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നതുകൊണ്ടോ ഒരാളുടെ ഉള്ളിൽ ദേശസ്നേഹം ഉണ്ടായിക്കൊള്ളണം എന്നില്ല. ദേശീയ ഗാനം ആലപിക്കാത്തതുകൊണ്ടോ ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തതുകൊണ്ടോ ഒരാൾക്ക് ഇല്ലാതെ വരണമെന്നും ഇല്ല. രാജ്യ സ്നേഹത്തിന്റെ അളവ് എത്ര എന്നതിനേക്കാൾ ദേശദ്രോഹം ചെയ്യതിരിക്കുക എന്നതാണ് ഒരു രാജ്യത്തെ പൗരനു ചെയ്യാവുന്ന ഏറ്റവും വലിയ ദേശസ്നേഹം. ഇത് മറ്റൊരു പക്ഷം.

ദേശസ്നേഹം അടിച്ചേല്പിക്കേണ്ട ഒന്നല്ല

ഒരു രാഷ്ട്രത്തിൽ നിന്ന് ഒരാൾക്ക് മറ്റുള്ളവർക്ക് ലഭിക്കുന്നതുപോലെ തുല്യ നിലയിൽ പരിഗണനയും ശ്രദ്ധയും കിട്ടുന്നില്ല എന്ന തോന്നലുണ്ടായാൽ പൗരന്മാരിൽ ദേശസ്നേഹത്തിന്റെ അളവ് കുറഞ്ഞെന്നും വരാം. അങ്ങനെ ഉണ്ടാകാതെ നോക്കേണ്ടത് ഒരു രാഷ്ട്രത്തിന്റെ കടമയാണ്. അല്ലാതെ കൃത്രിമമായി ആരിലും രാജ്യ സ്നേഹം എന്നല്ല ഒരു സ്നേഹവും അടിച്ചേല്പിക്കാനാകില്ല.  ഹിറ്റ്ലറുടെ കാലത്തെ അതിതീവ്രദേശീയത പോലൊന്ന് ആധുനിക കാലത്ത് ഒരു രാജ്യത്തിലെ പൗരനും ഉണ്ടാകുകയില്ല. കാരണം ഇന്ന് ഒരു രാജ്യം എന്നതിലുപരി ലോകം ഒന്നാണ്. ലോകമാകെ നയിക്കാൻ ഒരു ഭർണകൂടമില്ലെങ്കിലും ലോകം മുഴുവൻ ഉൾപ്പെടുന്ന ഒരു ആഗോള സമ്പദ് ഘടനയാണ് ഇന്നുള്ളത്. ലോകത്തെ എല്ലാ രാജ്യങ്ങളും വിഭവങ്ങൾ പങ്ക് വയ്ക്കുന്നു. പരസ്പരം ആശ്രയിക്കുന്നു. ജനങ്ങൾ എല്ലാ രാജ്യങ്ങളിലും പണിയെടുക്കുകയും സ്ഥിരതാമസം നടത്തുകയുമൊക്കെ ചെയ്യുന്നു. ഏതെങ്കിലും ഒരു രാഷ്ട്രത്തിനു മാത്രമായി ലോകത്ത് ഇനി ഒരു നില നില്പ് ഇല്ല. ലോകം ഉണ്ടെങ്കിലേ നമ്മളുമുള്ളൂ. നമ്മുടെ രാജ്യം നമുക്ക് മാതൃഭൂമി എന്നതുപോലെ ലോകം തന്നെ നമ്മുടെ തറവാടാണ്. ഭൂമിശാസ്ത്രപരമായ അതിർത്തിരേഖകൾ ഭൂപടങ്ങളിലെ അതിർത്തിരേഖകൾ പോലെ ചെറുതാകുകയാണ്. അതുകൊണ്ടാണല്ലോ നാം ലോകം വിരൽത്തുമ്പിലാണെന്ന് പറയുന്നത്.

ദേശ സ്നേഹം ആരുടെയും കുത്തകയല്ല

ദേശീയ ഗാനം ആലപിക്കുന്നത് ഒരു കുറവായോ ആലപിക്കാതിരിക്കുന്നത് ഒരു മികവായോ കാണേണ്ട കാര്യം ഇല്ല. പക്ഷെ എപ്പോഴും എവിടെയും ആലപിക്കാനുള്ള ഒന്നാണോ നമ്മുടെ ദേശീയ ഗാനം എന്നതും സംവദിക്കാനുള്ള വിഷയമാകാതെ പോകുന്നില്ല. നമ്മുടെ ജനഗണമന എന്ന ദേശീയ ഗാനത്തിന്റെ മാഹാത്മ്യം കണക്കിലെടുത്തോ അതിനെ സ്നേഹിക്കുന്നതുകൊണ്ടോ ഒന്നുമല്ല ദേശീയ ഗാനാലാപാനത്തിന്റെ കുത്തക വക്താക്കളായി ഇവിടെ ഇപ്പോൾ ചിലർ മാറുന്നത്. അവരുടെ ഉള്ളിലെ ദേശീയതതന്നെ വേറെ എന്തൊക്കെയോ ആണ്. കപട ദേശീയതയുമായി അവർ ദേശീയഗാനത്തിന്റെ വക്താക്കളാകുന്നു എന്നതുകൊണ്ട് നമുക്ക് നമ്മുടെ ദേശീയ ഗാനത്തെ അവർക്ക്മാത്രമായി വിട്ടുകൊടുക്കാനോ അനാദരിക്കാനോ കഴിയില്ല.

ദേശീയ പതാകയും ദേശീയ ഗാനവും തോന്നുമ്പോലെ ഉപയോഗിക്കാവുന്നതവയല്ല

ദേശീയ പതാക ഉയർത്തുന്നതിന് ചില നിബന്ധനകൾ ഉള്ളതുപോലെ ദേശീയ ഗാനത്തിനും അതിന്റേതായ നിബന്ധനകൾ പുലർത്തുന്നത് നല്ലതാണന്ന് അഭിപ്രായപ്പെടുന്നവരെയും ദേശ വിരുദ്ധരായി കാണേണ്ടതില്ല. പക്ഷെ ഒരു കാര്യം ഉറപ്പാക്കണം. ദേശീയ ഗാനം ആലപിച്ചാൽ എല്ലാവരും എഴുന്നേൽക്കേണ്ടതാണ്. അങ്ങനെ എഴുന്നേൽക്കാൻ സാദ്ധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ അത് ആലപിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ അവരെയും കുറ്റപ്പെടുത്താനാകില്ല.

(ഈ ലേഖനം ഒരു നിലപാടല്ല. നിലപാടെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ചിന്തിക്കാനുള്ള ചില വ്യത്യസ്ത വാദമുഖങ്ങൾ മാത്രമാണ്.)

ലേഖകന്റെ നിലപാട്: ദേശീയ പതാക തോന്നുമ്പോൾ തോന്നുന്നിടത്തൊക്കെ തോന്നിയതുപോലെ  ഉയർത്താനുള്ള ഒന്നല്ല. അതുപോലെ  ദേശീയ ഗാനവും തോന്നുമ്പോൾ തോന്നുന്നിടത്തൊക്കെ തോന്നുന്നതുപോലെ ആലപിക്കാനുള്ള ഒന്നല്ല. ദേശീയതയുടെ അളവുകോൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല. ദേശസ്നേഹം ആരിലും അടിച്ചേൽപ്പിക്കാവുന്നതല്ല. അത് ഉള്ളിൽ നിന്നുണ്ടാകേണ്ട ഒരു വികാരമാണ്. ദേശസ്നേഹം പരീക്ഷിക്കാനുള്ള ഒരു പരീക്ഷണ വസ്തു എന്ന നിലയിൽ ആലപിക്കാനുള്ളതല്ല മഹത്തായ  ദേശീയ ഗാനം.  അത്  ദേശീയ ഗാനത്തെ അവമതിക്കലാണ്. എന്നാൽ വിദ്യാലയങ്ങളിലെയും പൊതു പരിപാടികളിലെയും ഈശ്വര പ്രാർത്ഥന അന്ധവിശ്വാസം അടിച്ചേല്പിക്കലാണ്. അത്തരം സ്ഥലങ്ങളിൽ അതിനു പകരം ദേശഭക്തി ഗാനം ആലപിക്കണം.

Tuesday, November 8, 2016

നോട്ടുകൾ മരവിപ്പിക്കൽ

നോട്ടുകൾ മരവിപ്പിക്കൽ

8-11-2016, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കേന്ദ്ര സർക്കാർ പൊടുന്നനവെ പിൻ‌വലിച്ചു. ഇന്ന് രാത്രി 12 മണിമുതൽ നടപ്പിലാകുന്നു. പ്രഖ്യാപിച്ചത് പ്രധാന മന്ത്രി നരേന്ദ്ര മോഡി. കള്ളപ്പണം പിടിക്കാനും വ്യാജ നോട്ടുകൾ തടയാനുമാണ് നടപടി. ഒപ്പം തീവ്രവാദം തടയുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നതായി വ്യക്തമാക്കപ്പെടുന്നു. ഇത്തരം ഒരു കടുത്ത തീരുമാനം എടുക്കാനുള്ള ഒരു സർക്കാരിന്റെ ആർജ്ജവം ആദ്യം തന്നെ അംഗീകരിക്കുന്നു. പക്ഷെ ഇത് സാധാരണ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തുഗ്ലക്ക് മോഡൽ പ്രഖ്യാപനം പോലെ ആയിപ്പോയി എന്ന വിമർശനം ഒഴിവാക്കാനാകില്ല. സാധാരണ ജനങ്ങൾക്കു മേൽ തികച്ചും അപ്രതീക്ഷിതമായി ഇത്രയും കടുത്ത പീഡനം നൽകുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. രാജ്യത്ത് കള്ളപ്പണവും വ്യാജ നോട്ടുകളും പെരുകുന്നതിന് സാധാരണ ജനങ്ങൾ എന്ത് പിഴച്ചു? ഏതാനും പേരെ പിടികൂടാൻ ഒരുപാടുപേരെ  വലിയതോതിൽ ബുദ്ധിമുട്ടിക്കുന്ന നടപടിയാണിത്. 

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ രൂപത്തിൽ മാത്രമല്ല കള്ളപ്പണമത്രയുമിരിക്കുന്നത്. വിദേശബാങ്കുകളിൽ വമ്പന്മാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന് ഇതു മൂലം ഒരു പോറലുമേൽക്കുകയുമില്ല.പണരൂപത്തിലല്ലാതെയുള്ള കള്ളപ്പണ നിക്ഷേപത്തെയും ഈ നടപടി മൂലം ഒന്നും ചെയ്യനാകില്ല. കള്ളനോട്ടുകൾ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും രൂപത്തിൽ മാത്രമല്ല ഇറങ്ങുന്നത്. കള്ളനോട്ടും വ്യാജ നോട്ടും തടയുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും ഉചിതമായ ഒരു നടപടിയാണിതെന്നതിൽ തർക്കമില്ല. പക്ഷെ ഭരണപരമായ ഒരു നടപടി ഭുരിപക്ഷ ജനത്തെ എങ്ങനെ ബാധിക്കും എന്നത് കണക്കിലെടുക്കേണ്ടതുണ്ട്. തീവ്രവാദികളെ ഒതുക്കാൻ കൂടിയാണ് ഈ നടപടിയെന്നും വ്യക്തമാക്കുന്നുണ്ട്. ഒരു പരിധിവരെ അതിനും ഉപകരിച്ചേക്കാം. എന്നാൽ ഈ കള്ളപ്പണം കൈവശം വയ്ക്കുന്നവരും വ്യാജ നോട്ടുകൾ അടിച്ചിറക്കുന്നവരും തീവ്രവാദികളുമല്ല ഭൂരിപക്ഷ ജനത. അവർ ആപേക്ഷികമായി ന്യൂന പക്ഷമാണ്. ആ ന്യൂനപക്ഷം ചെയ്യുന്ന തെറ്റുകൾക്ക് ജനങ്ങളെ ശിക്ഷിക്കുന്നതുപോലെ ആകേണ്ടിയിരുന്നില്ല ഈ തീരുമാനം നടപ്പിലാക്കേണ്ടിയിരുന്നത്.

കള്ളപ്പണത്തിന്റെ കാര്യത്തെക്കുറിച്ച് പറയുമ്പോൾ കളളപ്പണം മുഴുവനും അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ ഉൾപ്പെടെയുള്ള നോട്ടുകളുടെ രൂപത്തിലല്ല കള്ളപ്പണക്കാർ സൂക്ഷിക്കുന്നത്. അതുപോലെ കള്ള നോട്ടുകൾ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും മാത്രമേ ഇറങ്ങാറുള്ളോ? ഏതെങ്കിലും ഒന്നോ രണ്ടോ നോട്ടുകൾ മരവിപ്പിച്ചതുകൊണ്ടു മാത്രം തീവ്രവാദ പ്രവർത്തനങ്ങൾ കാര്യമായി ദുർബ്ബലപ്പെടുമെന്നും വിശ്വസിക്കാനാകില്ല. മാത്രവുമല്ല നോട്ടുകൾ മാറിയെടുക്കുന്നതിനും മറ്റും ജനങ്ങൾക്ക് കുറച്ചു കൂടി സമയ ദൈർഘ്യം അനുവദിക്കുന്നതുകൊണ്ട് ഈ ഒരു നടപടിയുടെ ലക്ഷ്യം പാളും എന്നും കരുതാനാകില്ല. നോട്ടുകൾ മരവിപ്പിക്കുന്നതോടെ തന്നെ കള്ള നോട്ടുകളും വ്യാജ നോട്ടുകളും കൈയ്യിലുള്ളവർക്ക് അത് ഒന്നും ചെയ്യാനാകാതെ വരും. അതുകൊണ്ട് നല്ല നോട്ടുകളെ കൂടി പെട്ടെന്ന് അശുദ്ധമാക്കേണ്ട കാര്യമില്ല. അതായത് കൈയിലുള്ള നല്ല നോട്ടുകൾ മാറുന്നതിന് കൂടുതൽ സമയവും ബോധവൽക്കരണവും നൽകുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. രാജ്യത്തെ റിമോട്ട് ഏരിയകളിൽ ഉള്ളവർ ഈ കാര്യങ്ങൾ യഥാ സമയം അറിഞ്ഞെന്നും വരില്ല.

പാതിവഴിയിൽ യാത്ര ചെയ്തു വരുന്നവർ, അടുത്ത ദിവസങ്ങളിൽ യാത്ര നടത്തേണ്ടവർ, ഇവന്റുകൾ നടത്തേണ്ടവർ തുടങ്ങി ധാരാളം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം ബുദ്ധിമുട്ടിലാക്കും. ഇവിടെ ചോദ്യം ചെയ്യുന്നത് സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ അല്ല. കള്ളപ്പണവും വ്യാജ നോട്ടുകളും തീവ്രവാദവും തടയാൻ നോട്ടുകൾ മരവിപ്പിക്കുന്നത് തെറ്റായതോ തികച്ചും പ്രയോജന രഹിതമോ ആയ ഒരു നടപടിയുമല്ല. എന്നാൽ കുറച്ചുകുടി ശാസ്ത്രീയമായും ജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാതെയുമാണ് ഇങ്ങനെയൊരു നടപടി പ്രയോഗത്തിൽ വരുത്തേണ്ടത്.

Friday, November 4, 2016

കടം


കടം

കടമെടുത്ത തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
ഉറക്കമേയില്ലെന്നാ‍ലും ഞാൻ കിടന്നെഴുന്നേൽക്കും
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?

ഇരട്ട നീതികൾ ഇരുത്തിവാഴും വിശാല ഭവനത്തിൽ
ഇരുണ്ട  കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറും തറയതു പകുത്ത് കിട്ടീടാം!

കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുഭൂവിൽ
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!

മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽ‌പ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവയ്ക്കുമ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചു വയ്ക്കും തിമിര മേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!

തരുക്കളൊന്നും തളിർത്തിടാത്തൊരു തരിശിടത്തിങ്കൽ
നിലം കൊതിച്ചു, നട്ടുനനയ്ക്കാൻ ജലം തിരക്കി ഞാൻ
കരഞ്ഞുവറ്റിയ കണ്ണീർചാലിൻ കരയ്ക്കിരിയ്ക്കുമ്പോൾ
തഴുകുവാനായ് പരതി വരുന്നതു ചുട്ടമരുക്കാറ്റും!

വിരുന്നു വന്നൊരു രോഗപീഡകൾ തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
പതിവു തെറ്റിയെൻ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ ഇടവേളകൾ ഞാൻ  ഇരന്നു വാങ്ങുന്നു!

ഇനിയുമെത്ര തുടിപ്പുകൾ കനിയുമെന്നുടെ  ഹൃത്തിടം
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞു പോയീടാം!
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇനി വെറും ഭ്രമം
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ

ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാ‍ഞ്ഞിട്ടല്ല
കിനാക്കൾ കാണാൻ പോലുമിന്നെൻ  മനോബലം പോര;
വരണ്ട നാവിൻ തുമ്പിലമ്പി വെമ്പലുണ്ടിപ്പോഴും
പറയുവാനുണ്ടിനിയും പലതും പറഞ്ഞു തീരാതെ

കുലം പറഞ്ഞും കൂരി പറഞ്ഞും കുബേരകൂറ്റൻമാർ
അധികാരത്തിൻ അകം-പുറങ്ങൾ അടക്കി വാഴുമ്പോൾ
കടം കിടന്നും  ഇടം മുടിഞ്ഞും  ഇരന്നിരുന്നീ  ഞാൻ
ആധിപറഞ്ഞും വ്യാഥി പറഞ്ഞും വൃഥാവിലാകുന്നു!

Wednesday, October 12, 2016

പൊതുവിദ്യാലയ സംരക്ഷണവും പാഠ്യപദ്ധതിയും

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള ഒറ്റമൂലി ഇപ്പോഴത്തെ പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, ഇപ്പോഴത്തെ "മൊണഞ്ഞ" (വേറെ വാക്ക് കിട്ടുന്നില്ല) ചോദ്യപ്പേപ്പർ ഉപയോഗിച്ചുള്ള പരീക്ഷ എന്നിവ എടുത്ത് കളയുകയാണ്. ഈ ഉഡായിപ്പുകളെ എതിർത്താൽ പുരോഗമന വാദി അല്ലാതായിപ്പോകും എന്ന് കരുതി മിണ്ടാതിരിക്കുന്നത് തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. കുട്ടികളെ പഠിപ്പിക്കുന്നതോ കുട്ടികൾ പഠിക്കുന്നതോ ഒന്നുമല്ല പരീക്ഷയ്ക്ക് ചോദിക്കുന്നത്. പരീക്ഷാ ചോദ്യങ്ങൾക്ക് മിക്കതിനും പാഠപുസ്തകങ്ങളുമായി ഒരു ബന്ധവുമില്ല. പാഠപുസ്തകങ്ങൾ തന്നെ ഒരു തരം പാഴ് വസ്തുക്കൾ പോലെയാണ്. അവയുടെ ഭാരമാകട്ടെ കിലോക്കണക്കിനും! പക്ഷെ ഒരു ഗുണവുമില്ല. ഗൈഡുകൾ ഇറങ്ങുന്നതുകൊണ്ട് അദ്ധ്യാപകരും അത് വാങ്ങാൻ ശേഷിയുള്ള കുട്ടികളും ആശ്വാസം കൊള്ളുന്നു.

ഡി.പി.ഇ.പി വന്നതിനുശേഷമുള്ള കുട്ടികളിൽ നല്ലൊരു പങ്കും സർഗ്ഗ ചേതനകൾ കൈമോശം വന്നവരും സാമൂഹ്യ ബോധമില്ലാത്തവരും ആയി. നല്ലൊരു പങ്ക് കുട്ടികൾ വർഗ്ഗീയ പക്ഷപാതികൾ കൂടിയായി. ഏത് പണക്കാരന്റെ കുട്ടിയും മൊബൈൽ ചാർജ് ചെയ്യാൻ വേണ്ടി (അതിനു വേണ്ടി മാത്രം) എന്ത് തൊഴിലും ചെയ്യാൻ നാണക്കേട് വിചാരിക്കുന്നില്ല എന്നത് മാത്രമാണ് ഇന്നത്തെ പിള്ളേർക്ക് ആകെയുള്ള ഒരു മെച്ചം. അവരെ ഞങ്ങളൊക്കെ പഠിച്ച കൈയ്യിലൊതുങ്ങുന്ന പുസ്തകങ്ങളും അന്നത്തെ പരീക്ഷാ രീതിയും കുറെ പേരെ തോല്പിച്ചിരുന്നു എങ്കിലും അതിന് ഒരു നിലവാരമുണ്ടായിരുന്നു. അന്ന് തോൽക്കുന്നവർക്കു പോലും അക്ഷരത്തെറ്റില്ലാതെ മലയാളമെങ്കിലും എഴുതാൻ കഴിഞ്ഞിരുന്നു. ഇന്നോ? അക്ഷര ശുദ്ധി കൈവരുത്താനുള്ള പകർത്തെഴുത്തില്ല. കേട്ടെഴുത്തില്ല. അക്ഷരം പഠിപ്പിക്കാനേ പാടില്ലത്രേ! വീട്ടുകാരോ അംഗൻ വാടിക്കാരോ വല്ല അക്ഷരവും പഠിപ്പിച്ചു വിടുന്ന കുട്ടികൾ തെറ്റില്ലാതെ എഴുതുകയും വായിക്കുകയും ചെയ്യും. എന്നാൽ സ്കൂളിൽ ചേർത്തു കഴിഞ്ഞാൻ പിന്നെ പഠിച്ച അക്ഷര വിദ്യയും കൂടി കൈമോശം വരുത്തുന്ന "സാങ്കേതിക വിദ്യ" കുട്ടികളിൽ പരീക്ഷിക്കുകയായി!

എല്ലാവരെയും ജയിപ്പിച്ചു വിടുന്നത് നല്ലതു തന്നെ. ഗ്രേഡിംഗും നല്ലതു തന്നെ. പുതിയ പരിഷ്കാരങ്ങൾ, കാലത്തിനൊത്ത കൂട്ടിച്ചേർക്കലുകൾ ഒക്കെ വേണം. പക്ഷെ ശാസ്ത്ര സാഹിത്യ പരിഷത്തുകാരെ പോലുള്ളവർക്ക് തമാശ കളിക്കാനുള്ളതല്ല കുട്ടികളുടെ ഭാവി. (പരിഷത്ത് മറ്റ് പല മേഖലകളിലും നടത്തുന്ന-നടത്തിയിട്ടുള്ള മറ്റ് സേവനങ്ങൾ കുറച്ചു കാണുന്നില്ല). പാഠ പുസ്തകങ്ങളെ ആസ്പദമാക്കി വേണം പരീക്ഷയ്ക്ക് ചോദ്യം ചോദിക്കാൻ. അല്ലാതെ പദ പ്രശ്നം പൂരിപ്പികലാകരുത് പരീക്ഷ. അതൊക്കെ ബാലമ്യും, ബാലമംഗളവും തത്തമ്മയുമൊക്കെ നിർവ്വഹിച്ചു കൊള്ളും. നല്ല ഒരു കവിത എഴുതാനോ ഒരു ഉപന്യാസ മെഴുതാനോ ഇന്നത്തെ കുട്ടികൾക്ക് കഴിയില്ല.

അദ്ധ്യാപകർക്ക് അറിഞ്ഞു കൂടാത്ത കാര്യങ്ങൾ പ്രോജക്ടും അസൈൻമെന്റുമായി കൊടുക്കും. കുട്ടികൾ അതുമായി ട്യൂട്ടോറിയൽ കാരെ സമീപിക്കും. അവരെക്കൊണ്ട് പറ്റുന്നത് അവർ ചെയ്തു കൊടുക്കും. അല്ലെങ്കിൽ കുട്ടികൾ നെറ്റിൽ കയറി കോപ്പി പേസ്റ്റ് ചെയ്യും. ഇതിൽ കുട്ടിയുടെ കഴിവും മികവും എങ്ങനെയാണ് വികസിക്കുക. ഒന്നും കാണാപ്പാഠം പഠിച്ചു കൂടെന്നാണ് പുതിയ പഠ്യ പദ്ധതിയുടെ വക്താക്കൾ പറയുന്നത്. കാണാതെ പഠിക്കേണ്ട പ്രായത്തിൽ കുട്ടികൾ കുറച്ചൊക്കെ കാണാതെ പഠിച്ചു വയ്ക്കുക തന്നെ വേണം. പി.എസ്.സി പരീക്ഷയ്ക്ക് മത്സരാർത്ഥികൾ ജി.കെ അത്രയും കാണാതെ പഠിക്കുകയല്ലേ ചെയ്യുന്നത്? ( സ്റ്റേറ്റ് സിലബസിൽ ജി.കെ ഇതുവരെയും ഉൾപ്പെട്ടു കണ്ടിട്ടില്ല. സി.ബി.എസ്.സി പിള്ളേർക്ക് അതിനും പുസ്തകവും പരീക്ഷയുമുണ്ട്. (സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് ജോലിയെങ്ങാനും കിട്ടിപ്പോയാലോ!).

ഓരോ വിഷയമായിട്ടെടുത്താൽ സ്റ്റേറ്റ് സിലബസുകാരുടെ പുസ്തകത്തിലുള്ള ഇംഗ്ലീഷ് പഠിച്ച് ഒരു കുട്ടിയും ഒരു ഇംഗ്ലീഷ് വാചകം തെറ്റില്ലാതെ എഴുതുകയോ പറയുകയോ ചെയ്യില്ല. മലയാളത്തിന്റെ കാര്യമെടുത്താൽ കുട്ടികൾ മലയാള ഭാഷ തന്നെ വെറുക്കുന്ന രീതിയിലുള്ള പാഠ ക്രമീകരണങ്ങളാണ്. മറ്റ് വിഷയങ്ങളുടെ കാര്യം പറയാനുമില്ല. വിദ്യാഭ്യാസത്തിന്റെ ഒരു ഗൗരവവും ഉൾക്കൊള്ളാത്ത പാഠപുസ്തകങ്ങളും അദ്ധ്യാപന രീതിയുമാണിന്നുള്ളത്. ഏറ്റവും വലിയ കുഴപ്പം ഈ പാഠ്യ പദ്ധതികൾ അനുസരിച്ച് പഠിപ്പിക്കാനുള്ള നിലവാരം ഇവിടുത്തെ അദ്ധ്യാപകർക്കില്ലെന്നുള്ളതാണ്. ഇത് ഇനിയും നീട്ടേണ്ട ലേഖനമാണ്.ഒരു കാര്യം കൂടി സൂചിപ്പിച്ച് തൽക്കാലം നിർത്തുന്നു. നമ്മുടെ കെ.എസ്.ടി.എക്കാർ പരസ്യമായി ഈ സിലബസിനെ പുകഴ്ത്തുകയും രഹസ്യമായി ഇതിനെതിരെ സംസാരിക്കുകയും ചെയ്യും.

Sunday, July 31, 2016

വീടുകളിൽ പഠന മുറി


പട്ടികജാതി-പട്ടികവർഗ്ഗ വീടുകളിൽ പഠന മുറി

പുതിയ എൽ.ഡി.എഫ് ഗവർണ്മെന്റ്  ശ്രദ്ധാർഹവും ഏറെ അഭിനന്ദനാർഹവുമായ ഒരു പല തീരുമാനങ്ങളും ഇതിനോടകം എടുക്കുകയും അതിൽ പലതും ഈ ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് എന്നത് എൽ.ഡി.എഫിന്റെ രാഷ്ട്രീയ എതിരാളികൾ പോലും പരക്കെ സമ്മതിക്കുന്ന കാര്യമാണ്. അക്കൂട്ടത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന ഏറ്റവും വിപ്ലവകരമായ ഒരു തീരുമാനമാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രചോദനം. ഇതിൽ രാഷ്ട്രീയമില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവർണ്മെന്റിന്റെ നല്ല പ്രവർത്തനങ്ങളൊടുള്ള ഒരു ക്രിയാത്മക പ്രതികരണം മാത്രമാണ്. 

പട്ടിക ജാതി ക്ഷേമ വകുപ്പ് മുഖാന്തരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി-പട്ടിക വർഗ്ഗ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അവരുടെ വീടിനോട് ചേർന്ന് പഠന മുറികൾ നിർമ്മിച്ചു നൽകാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഒരു പക്ഷെ അടുത്ത കാലത്തൊന്നും മാറി മാറിവന്ന ഒരു സർക്കാരും ഇത്രയധികം ശ്രദ്ധാർഹമായ ഒരു ജനക്ഷേമ പ്രവർത്തനം നടത്തിയിട്ടുണ്ടാകില്ല.

പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും  അക്കാഡമിക നിലവാരം ഉയർത്തുന്നതിനും ഏറെ ഫണ്ടുകൾ വിനിയോഗിച്ചു വരുന്നുണ്ട്.  പട്ടികജാതി-പട്ടികവർഗ്ഗവിഭാഗങ്ങൾ ഉൾപ്പെടെ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണവും  അവരുടെ വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പുകൾ അടക്കമുള്ള പല സാമ്പത്തിക സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും മുമ്പേ തന്നെ നൽകിപ്പോരുന്നുണ്ട്. എന്നാൽ ഈ കുട്ടികൾ നല്ലൊരു പങ്കും  പഠനത്തിൽ പിന്നോക്കം  പാതി വഴിയിൽ പഠനം ഉപേക്ഷിക്കാനും ഉള്ള കുടുംബപരമായും സാമൂഹ്യമായുമുള്ള കാരണങ്ങൾ വേണ്ടവിധം മനസ്സിലാക്കാനോ അതിന് പരിഹാരം കാണാനോ ശ്രമിച്ചിരുന്നില്ല.

സ്കൂളിൽ വന്നാൽ പഠിക്കാം. വിവിധ കോഴ്സുകളിൽ ചേർന്ന് പഠിക്കാൻ സംവരണമുണ്ട്. ഉദ്യോഗങ്ങൾക്കുമുണ്ട് സംവരണം. എന്നാൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു നല്ല വീടുണ്ടോ, വീട്ടിൽ വെളിച്ചമുണ്ടോ, കുട്ടികൾക്ക് ഇരുന്ന് പഠിക്കാൻ നല്ലൊരു കസേരയുണ്ടോ, വച്ചെഴുതാൻ പറ്റിയ ഒരു മേശയുണ്ടോ, വീട്ടിലെ മറ്റ് ഒച്ചയും ബഹളവും അധികം കേൾക്കാതെ ഇരുന്ന് പഠിക്കാൻ പറ്റുന്ന ഒരു പഠനമുറിയോ ഹാളോ വീട്ടിലുണ്ടൊ എന്നൊന്നും ആരും ഇതുവരെ വേണ്ടവിധം അന്വേഷിക്കുകയോ പരിഹാരം കാണാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. 

എന്നാൽ ഇപ്പോഴിതാ കേരളത്തിലെ പിണറായി സർക്കാർ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കുടുംബങ്ങളുടെ സാഹചര്യങ്ങൾ കൂടി മനസ്സിലാക്കാനും കുട്ടികളുടെ പഠനത്തിന് തടസമാകുന്ന പ്രശ്നങ്ങളും പരാധീനതകളും കണ്ടറിഞ്ഞ്  പരിഹാരം കാണാനുമുള്ള ധീരമായ നടപടികൾ  എടുത്ത് തുടങ്ങിയിരിക്കുന്നു.  പാവപ്പെട്ട ധാരാളം കുട്ടികൾ അവരുടെ വീടുകളിലെ കുടുസ്സു മുറികളിൽ ശ്വാസം മുട്ടിയാണ് കഴിയുന്നത് പ്രത്യേകിച്ചും കോളനി പ്രദേശങ്ങളിലെ ജനങ്ങൾ. 

ഈ കുട്ടികളുടെ വീടുകളിൽ കൂടി സ്വസ്ഥമായിരുന്ന്  പഠിക്കാൻ  ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാരിനും സർക്കാർ ഏജൻസികൾക്കും, പൊതു സമൂഹത്തിനും കഴിഞ്ഞാൽ അത് വലിയൊരു അനുഗ്രഹം തന്നെ ആയിരിക്കും. ഇപ്പോഴിതാ എൽ.ഡി.എഫ് സർക്കാർ അതിനൊരു മാതൃകയായിരിക്കുന്നു. കക്ഷി രാഷ്ട്രീയം മറന്ന് ഇതിൽ നാം സന്തോഷിക്കുകതന്നെ വേണം. പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്  ഇനി അവരുടെ വീടുകളിലെ  സ്വന്തം പഠന മുറികളിലിരുന്ന് സസന്തോഷം പഠിക്കാം. ഈ പദ്ധതി അതിവേഗം നടപ്പിലാകട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു.  അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും മതിയായ സൗകര്യമുള്ള വീടും പഠന മുറിയുമൊന്നുമില്ലാത്തതുമായ എല്ലാ സമുദായത്തിലും പെട്ട കുട്ടികളുടെയും  വീടുകളിലേയ്ക്കും കൂടി ഈ പദ്ധതി വ്യാപിപ്പിക്കാൻ ശ്രമിക്കണമെന്നു കൂടി അഭ്യർത്ഥിക്കുന്നു. ഇത് ഒരു നല്ല തുടക്കമാകട്ടെ!

Tuesday, March 15, 2016

ഓർമ്മയിലെൻ പ്രിയ വീട്


 

ഓർമ്മയിലെൻ പ്രിയ വീട്

(വായിക്കുന്നവർ ദയവായി മുഴുവൻ വായിക്കുക)

ചിത്രത്തിലെ വീട് കണ്ടല്ലൊ? ഇതായിരുന്നു എന്റെ ബാല-കൗമാര-യൗവ്വന കാലത്തൊക്കെയും ഞങ്ങളുടെ വീട്. അതിന്റെ മുന്നിൽ ഒടിഞ്ഞു കുത്തി നിൽക്കുന്നത് ഈ ഞാൻ തന്നെ! ഒരാണ്ടിൽ ഓല കിട്ടാത്തതിനാൽ സമയത്ത് മേയാൻ കഴിഞ്ഞില്ല. തുടർന്നു വന്ന ഒരു മഴയിൽ ഈ വീട് നനഞ്ഞ് കുതിർന്ന് നിലം പൊത്തി. ജീവിതത്തിലുടനീളം പല വീടുകളിൽ മാറിമറി താമസിച്ചിട്ടുണ്ടെങ്കിലും എന്നും സ്വന്തമായുണ്ടായിരുന്നത് ഈ വീട് മാത്രം! പൊതുജന സേവനം തലയ്ക്കു പിടിച്ച ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന്റെ "ചെറിയ കുടുംബം സന്തുഷ്ട കുടുംബം" അലോസരമില്ലാതെ കഴിഞ്ഞ ഒരു മൺകുടിൽ! ഉമ്മയുടെ കുടുംബ ഓഹരിയിലാണ് ഈ വീട് വച്ചത്. 

ചെറുതെങ്കിലും സ്നേഹത്തിന്റെയും സൗഹൃദങ്ങളുടെയും വസന്തങ്ങൾ വിരിയിച്ച ഒരു വീടായിരുന്നു ഇത്. ചരിത്രമുറങ്ങുന്ന ഒരു മൺപുര. ജാതിമത-കക്ഷി രാഷ്ട്രീയ ഭേദമനമന്യേ എല്ലാവരുടെയും സ്നേഹക്കൂടായിരുന്നു ഈ ഭവനം. ഒരേ സമയം വീടായും തർക്ക പരിഹാര സ്ഥലമായും പാർട്ടി ഓഫീസായും കലാസാഹിത്യ വേദിയായും ഒക്കെ മാറിയിരുന്നു ഈ കുടിൽ. നാട്ടുകാരുടെ സ്നേഹാലയമായിരുന്ന എന്റെ പിതാശ്രീ രണ്ടോ മൂന്നോ ദിവസം തട്ടത്തുമലയിൽ ഇറങ്ങിയില്ലെങ്കിൽ "തട്ടത്തുമല" മൊത്തമായും ചില്ലറയായും ഈ വീട്ടിലേയ്ക്ക് വന്നിരുന്നു. എത്രയോ കാലം ഞാൻ ഒറ്റയ്ക്കും ഈ വീട്ടിൽ താമസിച്ചിട്ടുണ്ട്.

എന്റെ ഒറ്റവാസ സമയങ്ങളിൽ സൗഹൃദങ്ങളുടെ കേന്ദ്രമായും ചില അല്ലറ ചില്ലറ രാഷ്ട്രീയ കേസുകളിൽ പല സഖാക്കളുടെയും ഒളിത്താവളമായും മാറിയിരുന്നു ഈ വീട്. തട്ടത്തുമലയിലെയും വട്ടപ്പാറയിലെയും നിലമേലിലെയും പാർട്ടി പ്രവർത്തകർക്ക് ഇത് വീടായിരുന്നില്ല, പാർട്ടി ഓഫീസായിരുന്നു. വീട് മാത്രമല്ല പറമ്പും അവർക്ക് സമ്മേളന സ്ഥലങ്ങളായിരുന്നു. തിരുവനന്തപുരം- കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമാണ് തട്ടത്തുമല. ഈ വീട് തട്ടത്തുമലയിൽ നിന്ന് രണ്ട് കിലോ മീറ്റർ മാറി വട്ടപ്പാറയിലായിരുന്നു. തട്ടത്തുമല തിരുവനന്തപുരം ജില്ലയിലും ഈ വീടിരിക്കുന്ന വട്ടപ്പാറ കൊല്ലം ജില്ലയിലുമാണ്. ചുറ്റും പാറക്കൂട്ടങ്ങൾ നിറഞ്ഞ മനോഹരമായ ഒരു സ്ഥലം. എത്രയോ ഓർമ്മകൾ മേയുന്ന സ്നേഹദേശം.

എന്റെ സ്കൂൾ ജീവിതകാലത്തും നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്തും തിരുവനന്തപുരം ഗവ.ആർട്ട്സ് കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്തും ഇത് തന്നെയായിരുന്നു വീട്. ഡിഗ്രിക്കാലത്തെന്നോ ആണ് ഈ വീട്ടിൽ വൈദ്യുതി കിട്ടിയത്. ഇപ്പോൾ ഈ വീടിനെക്കുറിച്ച് എഴുതാൻ പ്രത്യേകിച്ച് ഒരു കാരണം കൂടിയുണ്ട്. ചില അനുഭവങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ നമുക്ക് ഇങ്ങനെ പലതും എഴുതാൻ തോന്നുന്നത്. പുറംമോടികൾ കാണുമ്പോൾ ഒരാളുടെ ജീവിത പശ്ചാത്തലം നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. പലരും അതൊട്ട് പറയുകയുമില്ല

ജീവിത വഴിയിൽ പരിചയപ്പെടുന്ന പല സുഹൃത്തുക്കളും സൗഹൃദം എത്രമേൽ വളർന്നാലും സ്വന്തം വീട്ടിൽ നമ്മളെ കൊണ്ടു പോകാൻ മടി കാണിയ്ക്കാറുണ്ട്. അവരുടെ വീട് അത്രമേൽ വലുതല്ലാത്തതാണു കാരണം. ഒരു തരം അപകർഷതാബോധം. അവർക്കായി ഞങ്ങൾക്കുണ്ടായിരുന്ന ഈ കൊച്ചു വീടിന്റെ ചിത്രവും ഈ കുറിപ്പും ഞാൻ സമർപ്പിക്കുന്നു. ഇപ്പോൾ ഞാൻ ഏകാന്തവാസം നടത്തുന്ന അഭയവീടും സ്വന്തമല്ലെങ്കിലും ചെറുതും പഴയതും തന്നെ. അതിൽ ഒരു നിരാശയുമില്ല. അപകർഷതയുമില്ല. എത്രയോ സുഹൃത്തുക്കൾ ഇവിടെ വരുന്നു; എത്രയോ സുഹൃത്തുക്കൾ ചവറു കൂന പോലെ കിടക്കുന്ന എന്റെ മുറിയിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നു!

സുഹൃത്തേ, ചെറുതെങ്കിലും താങ്കളുടെ ആ വീട്ടിലേയ്ക്ക് ഇനിയെങ്കിലും ഞാൻ ഒന്നു വന്നുകൊള്ളട്ടെ!

Friday, January 22, 2016

സ്കൂൾ കലോത്സവം- 2016

സംസ്ഥാന സ്കൂൾ കലോത്സവം -2016

സംസ്ഥാന സ്കൂൾ കലോത്സവം 2016 ജനുവരി 19 മുതൽ 25 വരെ തിരുവനന്തപുരത്ത് നടക്കുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാൻ തിരുവനന്തപുരത്ത് പോയിരുന്നു (2016 19). വലിയ ഘോഷയാത്രയും പ്രൗഢമായ ഉദ്ഘാടന ചടങ്ങുമൊക്കെ ഉണ്ടായിരുന്നു. ബോധപൂർവ്വം സംഘടിപ്പിക്കപ്പെടുന്ന ആഘോഷത്തിന്റേതായ ഒരു പൊലിമയുണ്ടായിരുന്നു. എന്നുവച്ച് ആളുകളിൽ അത്ര വലിയ ആവേശമൊന്നും കണ്ടില്ല. ഉദ്ഘാടന സമ്മേളനം നടന്ന പുത്തരിക്കണ്ടം മൈതാനത്ത് വിവിധ ചാനലുകളുടെയും റേഡിയോകളുടെയും താൽക്കാലിക സ്റ്റുഡിയോകൾക്ക് സമീപം നല്ല തിരക്കുണ്ടായിരുന്നു. അവിടെയൊക്കെ നടക്കുന്ന കാര്യങ്ങൾ കാണാനുള്ള കൗതുകം കൊണ്ട്! എന്തായാലും ചാനലുകാർക്കും റേഡിയോക്കാർക്കും മറ്റ് മാധ്യമങ്ങൾക്കും ഒക്കെ ആഘോഷം തന്നെ. 

വിവിധ മത്സരങ്ങൾ നടക്കുന്ന വേദികൾ തമ്മിലുള്ള അകലമാണ് ഈ കലോത്സവത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഓടി നടന്ന് പരിപാടി കാണാൻ കഴിയില്ല. ഏതാണ്ടൊരു രണ്ട് കിലോമീറ്റർ ചുറ്റളവിലെങ്കിലും എല്ലാ വേദികളും സജ്ജീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. നാടക മത്സരം തന്നെ ചില വിഭാഗങ്ങളുടേത് പാളയത്ത് വി.ജെ.റ്റി ഹാളിലും മറ്റ് ചിലത് ജനറൽ ആശുപത്രിയ്ക്ക് സമീപം സെന്റ് ജോസെഫ് സ്കൂളിലുമാണ്. തൈക്കാട്ടും മണക്കാടും ഒക്കെ വേദികളുണ്ട്. ഊട്ട് പൂജപ്പുരയിലാണത്രെ! പാളയത്തു നിന്ന് സംഘാടകരുടെ വണ്ടി കിട്ടിയില്ലെങ്കിൽ ആട്ടോ വിളിച്ച് പൂജപ്പുര പോയി ആഹാരം കഴിക്കുന്നതിനെക്കൾ ലാഭം പാളയത്ത് നിന്നോ കിഴക്കേ കിഴക്കേ കോട്ടയിൽ നിന്നോ ബിരിയാണി വാങ്ങി കഴിക്കുന്നതാണ്. അഥവാ പൂജപ്പുര പോയി ഉണ്ടിട്ട് തിരിച്ച് പാളയത്തോ കിഴക്കേ കോട്ടയയിലോ എത്തുമ്പോൾ അടുത്ത വിശപ്പിന്റെ വിളി കേട്ടു തുടങ്ങും. മത്സരിക്കാൻ വേണ്ടിത്തന്നെയും മത്സരാർത്ഥികളും അവരെ കൊണ്ടുവരുന്ന രക്ഷകർത്താക്കളും അദ്ധ്യാപകരുമൊക്കെ തേരാ പാരാ നെട്ടോട്ടമോടേണ്ടി വരും.

പാളയത്തിനു ചുറ്റുമുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും വി.ജെറ്റി ഹാാളിലും സെനറ്റ് ഹാളിലും യുണ്ണിവേഴ്സിറ്റി കോളേജിലും പബ്ലിക്ക് ലൈബ്രറിയിലുമൊക്കെയായിരുന്നുഎല്ലാ വേദികളും സജ്ജീകരിച്ചിരുന്നതെങ്കിൽ കുറച്ചു കൂടി സൗകര്യമായിരുന്നേനെ! ഇതിപ്പൊൾ പുത്തരിക്കണ്ടം എവിടെ കിടക്കുന്നു, പാളയം എവിടെക്കിടക്കുന്നു മണക്കാടെവിടെ കിടക്കുന്നു. പൂജപ്പുര എവിടെ കിടക്കുന്നു! അതുകൊണ്ടുതന്നെ ഇത് തിരുവനന്തപുരത്തുകാരുടെ മഹോത്സവമായിട്ടൊന്നും മാറാൻ പോകുന്നില്ല. ഒരു വേദിയിൽ നിന്ന് അടുത്ത വേദിയിലേയ്ക്ക് എളുപ്പത്തിൽ എത്താൻ കലാസ്വാദകർക്ക് കഴിയണം. അതാണ് അതിന്റെയൊരു രസം. മത്സരാർത്ഥികൾക്കും കൂടെ വരുന്നവർക്കുമൊക്കെ വണ്ടികൾ ഏർപ്പാടാക്കിയിട്ടുണ്ട്. എങ്കിലും ട്രാഫിക്ക് ബ്ലോക്കുകളൊക്കെ താണ്ടി വേണം പല പല വേദികളിലും ഊട്ടുപുരയിലുമൊക്കെ എത്താൻ! ഓരോ പരിപടിയും നടക്കുന്ന സ്ഥലങ്ങളിലെ കൊച്ചു കൊച്ചു പരിപാടികളായി മേള ചുരുങ്ങുന്നതുപോലെ അനുഭവപ്പെടും. 

സ്കൂൾ കലോത്സവത്തിന്റെ ക്രിയാത്മക വശം പൂർണ്ണമായും നിഷേധിക്കുന്നില്ല്ല. എങ്കിലും സ്കൂൾ കലോത്സവങ്ങളിൽ മത്സരിക്കുന്നവർ മിക്കവരും കൃത്രിമമ്മായി ട്രെയിൻ ചെയ്യപ്പെട്ട് വരുന്ന കുട്ടികളാണ്. അല്പം സാമ്പത്തിക ശേഷിയുള്ള രക്ഷകർത്താക്കളുടെ കുട്ടികളാണ് ഇങ്ങനെ പരിശീലിക്കപ്പെട്ടു വരുന്നത്. പിന്നെ ധനശേഷിയുള്ള ചില സ്കൂളുകളും നന്നായി കുട്ടികളെ ട്രെയിൻ ചെയ്യിപ്പിച്ച് മത്സരത്തിനയക്കുന്നുണ്ട്. ഗ്രേസ് മാർക്കാണ് മത്സരാർത്ഥികളുടെ- പ്രത്യേകിച്ച്-അവരുടെ രക്ഷകർത്താക്കളുടെയും മുഖ്യ ആകർഷണം.പാവപ്പെട്ട കുട്ടികൾക്ക് അതിനൊന്നും അവസരം ലഭിക്കില്ല. പണക്കാരുടെ ഒരു മേളയായി കലോത്സവം മാറുന്നു എന്ന വിമർശനം മുമ്പേതന്നെ ഉള്ളതാണ്. പാവപ്പെട്ട കുട്ടികളുടെ സർഗ്ഗ വാസനകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ എല്ലാ സ്കൂളുകളിലും സൗകര്യങ്ങൾ ഒരുക്കണാം. 

ഏഷ്യയിലെ ഏറ്റവും വലിയ മാമാങ്കം എന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ല. ഇതിന്റെ പ്രയോജനം ആർക്കൊക്കെ ലഭിക്കുന്നു എന്നതും ചിന്താവിഷയമാകണം. സാമ്പത്തിക ശേഷിയുള്ളവരുടെ പണമൊഴുക്കി കൃത്രിമമായും കഠിനമായും പരിശീലനം നേടിയെത്തുന്ന സമ്പന്നരുടെ മക്കൾക്ക് മാത്രം മാറ്റുരയ്ക്കാനുള്ള വേദിയായി സ്കൂൾ കലോത്സവം മാറുന്നത് നീതീകരിക്കാനാകില്ല. പാവപ്പെട്ട്വരുടെ മക്കൾക്കും മത്സര വേദികളിൽ എത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം. അല്ലെങ്കിൽ സർക്കാർ ഖാജാനയിൽ നിന്നും ഇത്രയധികം പണം ധൂർത്തടിക്കുന്നത് ആർക്കു വേണ്ടി എന്തിനു വേണ്ടി എന്ന്ചോദ്യം ഉന്നയിക്കപ്പെടും.

Saturday, January 16, 2016

"കാഴ്ചയുടെ വേനലും മഴയും"


"കാഴ്ചയുടെ വേനലും മഴയും"

 "കാഴ്ചയുടെ വേനലും മഴയും" എന്ന പേരിൽ ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ചലച്ചിത്ര ജിവിതം മുപ്പത്തിയഞ്ച് വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷം 2016 ജനുവരി 12-ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്നു. ഈയുള്ളവനും പ്രസ്തുത പരിപാടി കാണാൻ നിശാഗന്ധിയിലെത്തി. പ്രവേശനം സൗജന്യമായിരുന്നു. മലയാള സിനിമാ ലോകത്ത് ലെനിൻ രാജേന്ദ്രന്റെ സ്ഥാനം എന്താണ് എന്ന് വ്യക്തമായി അടയാളപ്പെടുത്തിയ ഒരു ഇവന്റായിരുന്നു കാഴ്ചയുടെ വേനലും മഴയും. അറിഞ്ഞു കേട്ട് ആരാലും സംഘടിപ്പിക്കപ്പെടാതെ സ്വയം പ്രേരണയാൽ ഒഴുകിയെത്തിയ സഹൃദയരെക്കൊണ്ട്   നിശാഗന്ധി ആഡിറ്റോറിയം നിറഞ്ഞു കവിഞ്ഞത് സംഘാടകരെ പോലും വിസ്മയിപ്പിക്കുകയുണ്ടായി.

ഇത്രയധികം ജനങ്ങൾ ലെനിൻ രാജേന്ദ്രനോടും അദ്ദേഹത്തിന്റെ സിനികളോടുമുള്ള സ്നേഹം ഹൃദയത്തിൽ കരുതിവച്ചിരുന്നു എന്നതിന്റെ നേർ സാക്ഷ്യമായിരുന്നു ആ സദസ്സ്. തിരുവനന്തപുരത്തുകാർ ഒരു സായാഹ്നത്തിന്റെ ഉത്സവമാക്കി അതിനെ മാറ്റി. കുറച്ചുപേരെങ്കിലും അവിടെ ഒരു താരനിശ പ്രതീക്ഷിച്ചു വന്നവരായിരിക്കാമെങ്കിലും വളരെ തിടുക്കത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ ഇത്രയധികം ആളുകൾ എത്തിയത് നല്ല സിനിമകളോടും നല്ല സംവിധായകരോടും മുഖം തിരിക്കുന്നവരല്ല കേരളജനത-വിശിഷ്യാ തിരുവനന്തപുരത്തുകാർ- എന്നതിന്റെ പ്രകടനമായി. ലെനിൻ രാജേന്ദ്രന്റെ നാളിതുവരെയുള്ള സിനിമകളിൽ പ്രവർത്തിച്ചവരെ അദ്ദേഹം തന്നെ ആദരിക്കുന്ന അപൂർവ്വ നിമിഷങ്ങൾക്ക് കൂടി വേദിയാകുകയായിരുന്നു കാഴ്ചയുടെ വേനലിലും മഴയിലും. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളിൽ പ്രവർത്തിച്ചവരിൽ ലഭ്യമായ നിരവധിപേരെ ചടങ്ങിൽ ആദരിച്ചു. ഇതിൽ നിർമ്മാതാക്കളും നടീ നടന്മാരും ഛായാഗ്രാഹകരും, ചമയക്കാരും  സാങ്കേതിക വിദഗ്ദ്ധരും ഒക്കെ ഉൾപ്പെടും.

അങ്ങനെ സിനിമയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ സംഗമസ്ഥലമായി എന്നതിലുപരി   രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ കൂടി വിശിഷ്ടാതിഥികളായും കാഴ്ചക്കാരായുമൊക്കെ എത്തിയപ്പോൾ ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും ഒരു സംഗമ സ്ഥലമായി നിശാഗന്ധി മാറിയെന്നു പറയാം. ഒപ്പം പതിഞ്ഞ  ശബ്ദത്തിലൂടെ ഇടയ്ക്കിടെ  സരസമായും സന്ദർഭോചിതമായും  നടത്തിയ സംഭാഷണങ്ങളും പരിചയപ്പെടുത്തലുകളും അദ്ദേഹത്തിന്റെ ചലച്ചിത്രപ്രവർത്തനങ്ങളുടെ ഒരു ചരിത്ര വിവരണമായി. ഒപ്പം മലയാള  സിനിമയുടെ നാൾവഴികളിലെ പല സംഭവങ്ങളും അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ സദസ്യർക്ക് വിജ്ഞാനം പകർന്നു. അങ്ങനെ എന്തുകൊണ്ടും തിരുവനന്തപുരത്തിന് മറക്കാനാകാത്ത ഒരു സായാഹ്നം ലെനിൻ രാജേന്ദ്രന്റെ സുഹൃത്തുക്കളും അഭ്യുദയ കാംക്ഷികളും ചേർന്ന്  സമ്മാനിച്ചു.

ലെനിൻ രാജേന്ദ്രൻ  സംവിധാനം ചെയ്ത സിനിമകൾ നല്ലൊരു പങ്കും കച്ചവടമൂല്യത്തെക്കാൾ കലാമേന്മയ്ക്ക് പ്രാധാന്യമുള്ളവയായിരുന്നു. അതിൽത്തന്നെ മിക്കതും ചരിത്രപരവും  വൈജ്ഞാനികവുമായ മൂല്യമുള്ളവയുമായിരുന്നു.  മിക്ക സിനിമകളും ലോകസിനിമയോട് മത്സരിക്കാൻ പോന്നവ. മലയാള സിനിമയെ വിശ്വസിനിമയോളം ഉയർത്തുന്നതിൽ ലെനിൻ രാജേന്ദ്രനുമുണ്ടായിരുന്നുട്ടുണ്ട്.  എങ്കിലും  കലാത്മ  സിനിമകൾക്കും കച്ചവട സിനിമകൾക്കും  മധ്യേയുള്ള ഒരു ഇടമാണ് പൊതുവിൽ ലെനിൻ രാജേന്ദ്രന്  കല്പിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പേർ മലയാള സിനിമയോടെന്നതിനെക്കാൾ ഇന്ത്യൻ  സിനിമയോടും ലോക സിനിമയോടും ചേർത്തു പറയേണ്ടതാണ്.

സാമ്പത്തികമായി അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ വിജയിക്കുകയും മറ്റു ചിലവ പരാജയപ്പെടുകയും ചെയ്തിരിക്കാം. എന്നാൽ  അദ്ദേഹത്തിന്റെ എത്ര ചിത്രങ്ങൾ സാമ്പത്തിക വിജയം നേടി, നേടിയില്ല  എന്നതിനേക്കാൾ എത്ര സിനിമകൾ സംവിധാനം ചെയ്തു എന്നതാണ് പ്രധാനം. കാരണം സാമ്പത്തിക വിജയം നേടിയവ ആയാലും അല്ലാത്തവയായാലും ലെനിൻ രാജേന്ദ്രന്റെ ചിത്രങ്ങൾ ഒന്നുംതന്നെ ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. ചില ചിത്രങ്ങളൊക്കെ ഏറെ ഹിറ്റുകളാകുകയും ചെയ്തു.  ഒരു സിനിമ കഴിഞ്ഞ് മറ്റൊരു സിനിമയ്ക്കിടയിലുള്ള ഇടവേള കൂടുതൽ മികവുള്ള ചിത്രങ്ങൾ നിർമ്മിക്കുവാൻ വേണ്ടത്ര സമയം പ്രദാനം ചെയ്തിട്ടുണ്ട് എന്നും  കരുതാവുന്നതാണ്.

അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് തെരഞ്ഞെടുക്കുന്ന പ്രമേയങ്ങളുടെ പ്രത്യേകതകളും ലെനിൻ രാജേന്ദ്രന് വേറിട്ടൊരു വ്യക്തിത്വം നൽകുന്നുണ്ട്. ഏറെ ബഹളങ്ങളൊന്നുമില്ലാതെ തന്നെ ലെനിൻ രാജേന്ദ്രൻ എന്ന പേരും അദ്ദേഹത്തിന്റെ സിനിമകളും ജന മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. സിനിമകളെ ആർട്ട് പടങ്ങളെന്നും കൊമേഴ്സ്യൽ പടങ്ങളെന്നും തരം തിരിച്ച് പറയണമോ എന്ന കാര്യത്തിൽ രണ്ട് പക്ഷം ഉണ്ട്. ചില ചിത്രങ്ങൾ ആർട്ട് പടമാണോ കൊമേഴ്സ്യൽ ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം രണ്ടിന്റെയും അംശങ്ങൾ ഇടകലർന്ന് വരുന്നുണ്ട്. ഈ തർക്കത്തിൽ  ഒരു കൊമേഴ്സ്യൽ  പടം സാമ്പത്തികമായി പരാജയപ്പെട്ടാൽ അത് ആർട്ട് പടമാകുമോ  എന്നാൽ ഒരു ആർട്ട് പടം സാമ്പത്തികമായി നല്ല വിജയം നേടിയാൽ അത് കൊമേഴ്സ്യൽ പടമാകുമോ എന്നിങ്ങനെയുള്ള കുസൃതി ചോദ്യങ്ങളൊക്കെ ഉയർന്നുവരാം.

എന്തായാലും  സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളെല്ലാം തനി കൊമേഴ്സ്യൽ എന്നു വിചാരിക്കാനാകില്ല. സാമ്പത്തികമായി  പരാജയപ്പെട്ട ചിത്രങ്ങളെല്ലാം അക്കാരണത്താൽ  ആർട്ട് പടങ്ങളാണെന്നും കരുതാനാകില്ല. ഒരു ആർട്ട് പടം സാമ്പത്തിക വിജയം നേടിയാൽ അത് കൊമേഴ്സ്യലും ആകില്ല. കൊമ്മേഴ്സ്യലായി കരുതാവുന്ന ഒരു സിനിമയുടെ കലാമൂല്യത്തെ നിഷേധിക്കാനുമാകില്ല. അതുകൊണ്ടുതന്നെ ലെനിൻ രാജേന്ദ്രന്റെ ചലച്ചിത്ര വ്യക്തിത്വത്തെ ആർട്ട്, കൊമ്മേഴ്സ്യൽ എന്നിങ്ങനെ തരം തിരിച്ചു കാണാനാകില്ല. ലെനിൻ രാജേന്ദ്രൻ ചിത്രങ്ങളെ ലെനിൻ രാജേന്ദ്രൻ ചിത്രങ്ങൾ എന്നുതന്നെ വിശേഷിപ്പിക്കുന്നതാണ് സൗകര്യമെന്നു തോന്നുന്നു.  കാരണം ലെനിൻ രാജേന്ദ്രൻ സ്വന്തം ചിത്രങ്ങളിലൂടെ തന്റേതുമാത്രമായ ചില ചില അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. തിരിച്ചറിയാനുള്ള അടയാള വാക്യങ്ങളായി  മുമ്പ് അടൂർ അരവിന്ദൻ ചിത്രങ്ങൾ, ഭരതൻ-പത്മരാജൻ ചിത്രങ്ങൾ എന്നൊക്കെ പറയുന്നതുപോലെ ലെനിൻ രാജേന്ദ്രൻ ചിത്രങ്ങൾ എന്നൊരു അടയാള വാക്യം ഒറ്റയ്ക്കുതന്നെ അദ്ദേഹത്താൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

പുരോഗമന പക്ഷത്ത് അടിയുറച്ച ചിന്തയും  മറച്ചു വയ്ക്കാത്ത തന്റെ രാഷ്ട്രീയവും സാമൂഹ്യ പ്രതിബദ്ധതയും കൂടി  ലെനിൻ രാജേന്ദ്രന്റെ  സിനിമാ വ്യക്തിത്വത്തോട് ചേർത്തു വായിക്കുമ്പോൾ അദ്ദേഹത്തെക്കുറിച്ച് നമ്മളിൽ ചിലരെങ്കിലും കൂടുതൽ പ്രതീക്ഷവയ്ക്കും.  അതുകൊണ്ടുതന്നെ കാഴ്ചയുടെ വേനലും മഴയുമായി ഇനിയും ലെനിൻ രാജേന്ദ്രൻ ചിത്രങ്ങൾ മലയാളത്തിൽ പെയ്തിറങ്ങട്ടെ. അതിനുള്ള സമയ ദൂരം അദ്ദേഹത്തിനു ലഭ്യമാകട്ടെ. ദീർഘായുസ്സ് ഉണ്ടാകട്ടെ. മലയാള സിനിമാ ചരിത്രത്തിൽ ഇതിനോടകം  സവിശേഷമായ ഒരിടം നേടിയിട്ടുണ്ടെങ്കിലും ഇനിയും അദ്ദേഹത്തിന് ഇടമുണ്ട്. ചെയ്യാൻ ഇനിയുമൊരുപാടുണ്ടാകുകയും ചെയ്യും.

മലയാള സിനിമാ ചരിത്രത്തോട് വിളക്കി ചേർക്കുവാൻ താൻ സൃഷ്ടിച്ച ചരിത്രത്തിനിനിയും തുടർച്ചയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ലെനിൻ രാജേന്ദ്രനെ പോലെയുള്ള വേറിട്ട സിനിമാപ്രതിഭകളാണ് മയാള സിനിമയെ ലോകസിനിമാ ചരിത്രത്തിന്റെ ഭാഗമാക്കിയിട്ടുള്ളത്. പ്രിയ ലെനിൻ രാജേന്ദ്രൻ, മലയാള സിനിമയെ വിശ്വസിനിമയോളം ഉയർത്തുവാൻ ഇതുവരെയെന്നൊണം നിങ്ങളെപ്പോലുള്ളവർക്കാണ് കഴിയുക. അതുകൊണ്ടു തന്നെ താങ്കളെക്കുറിച്ച്  നമ്മൾ സിനിമാപ്രേമികൾ വച്ചു പുലർത്തുന്നതും വലിയ പ്രതീക്ഷകളുടെ ഹിമശൃംഗങ്ങൾതന്നെ! താങ്ങളുടെ ചലച്ചിത്ര ജീവിതത്തിന്റെ മുപ്പത്തിയഞ്ച് വർഷം പൂർത്തിയാകിയതിന്റെ ഈ ആഘോഷ വേളയിൽ താങ്കൾക്ക്  ആയിരമായിരം   അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.!

Sunday, January 10, 2016

യാനം മഹായാനം; ചരിത്രപരമായ ഒരു ഓർമ്മപ്പെടുത്തൽ


യാനം മഹായാനം; ചരിത്രപരമായ ഒരു ഓർമ്മപ്പെടുത്തൽ

കണ്ണൻ സൂരജ് സംവിധാനം ചെയ്ത "യാനം മഹായാനം" സിനിമ 2016 ജനുവരി 8 വെള്ളിയാഴ്ച  റിലീസായി. ആദ്യ ഷോ തന്നെ കണ്ടു. ഇടതു തീവ്രവാദം പ്രമേയമാക്കി പി. സുരേന്ദ്രൻ  എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നോവലിസ്റ്റ് തന്നെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മൂല കൃതിയോട് കൂടുതൽ നീതി പുലർത്താനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിനോദ മൂല്യത്തേക്കാൾ കലാമൂല്യത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയെ വിലയിരുത്താൻ കഴിയുക. എങ്കിലും എല്ലാത്തരം പ്രേക്ഷർക്കും കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രമാണ്. മാത്രവുമല്ല ഇത് വ്യക്തമായ ഒരു സന്ദേശം സമൂഹത്തിനു നൽകുന്നുണ്ട്.

ഇടതു തീവ്രവാദം പ്രമേയമാക്കി മലയാളത്തിലും മറ്റു ഭാഷകളിലും   ധാരാളം ആർട്ട് സിനിമകളും കൊമേഴ്സ്യൽ സിനിമകളും ഇറങ്ങിയിട്ടുണ്ട്.  ഓരോന്നിനും അതിന്റേതായ സവിശേഷതകളും ഉണ്ടായിരുന്നിട്ടുണ്ട്. അക്കൂട്ടത്തിൽ സവിശേഷമായ ഒരു സിനിമകൂടി. അതാണ് യാനം മഹായാനം. ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പുതുമുഖങ്ങൾ അണിനിരന്നിരിക്കുകയാണ്.

 പറയാൻ വേണ്ടി പറയാനാണെങ്കിൽ പല കുറ്റങ്ങളും കുറവുകളും കണ്ടെത്താമെങ്കിലും    ഈ ചിത്രം ശരാശരിക്കു മുകളിൽ മാർക്കിടാവുന്ന നിലവാരം പുലർത്തുന്നുണ്ട്. ബഡ്ജറ്റിന്റെ പരിമിതികളിൽ ഒരു സിനിമാ നിർമ്മിതിയുടെ വിവിധ തലങ്ങളിലും  വീർപ്പുമുട്ടി പൂർത്തീകരിക്കപ്പെടുന്ന  ഒരു സിനിമ ശരാശരിയായാൽ പോലും ആ  സിനിമ വിജയിച്ചു എന്നാണർത്ഥം. ചിത്രത്തിൽ അല്പം ഇഴച്ചിൽ  അനുഭവപ്പെടുന്നുണ്ട്. ഒളിവിലേയ്ക്കുള്ള യാത്രയിലാണ് ഈ ഇഴച്ചിൽ കൂടുതലായി തോന്നുക. പക്ഷെ ആ യാത്ര അനിവാര്യവുമാണ്.  ശേഷമുള്ള കുറെ ഭാഗങ്ങൾ ഒരു നാടക സമാനമായി തോന്നി. ലൊക്കേഷനുകൾ  അധികമില്ലല്ലോ.  അതൊന്നും   സംവിധായകന്റെ കൈപ്പിഴകളല്ല. നിർമ്മാണച്ചെലവും പ്രമേയത്തിന്റെ ഗൗരവവും തമ്മിൽ വേണ്ടത്ര പൊരുത്തപെടാത്ത പരിതസ്ഥിതികളുടെ സമ്മർദ്ദത്തിലും സംവിധായകൻ സിനിമയെ അധികം പതർച്ചയില്ലാതെ വിജയത്തിലെത്തിക്കുന്നുണ്ട്. ഛായാഗ്രഹണവും ഏറെക്കുറെ കുറ്റമറ്റ രീതിയിൽ നിർവ്വഹിക്കപ്പെട്ടിട്ടുണ്ട് എന്നാണ് അതിൽ  ഗ്രാഹ്യമുള്ളവർകൂടി   അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഇതിലെ മുഖ്യ കഥാപാത്രത്തെ (അഭിമന്യു) അവതരിപ്പിച്ച നടൻ മികവുറ്റ അഭിനയമാണ് കാഴ്ച വച്ചിട്ടുള്ളത്. അദ്ദേഹം  ആദ്യമായി കാമറയ്ക്കു മുന്നിൽ എത്തിയതാണെന്നാണ് ഈ സിനിമയുടെ കാമറാമാൻ കപിൽ റോയ് പറഞ്ഞത്. എന്നാൽ ആദ്യം  കാമറയ്ക്കു മുന്നിൽ വരുന്ന ഒരാളാണെന്ന് ഒരിക്കലും തോന്നുകയില്ല. പരിചയ സമ്പന്നനായ ഒരു നടന്റെ എല്ലാ  ലക്ഷണ മികവും ഈ നടനിൽ ഉണ്ടായിരുന്നു. ആ കഥാപാത്രം എന്താണോ അതായി അങ്ങ് ജീവിക്കുകയായിരുന്നു ഈ നടൻ. മറ്റ് അഭിനേതാക്കളും  തങ്ങളുടെ വേഷങ്ങൾക്ക് കഴിയുന്നത്ര ഭാവം പകർന്നിട്ടുണ്ട്. എല്ലാവരും പുതുമുഖങ്ങളാണെങ്കിൽ കൂടിയും അത് സിനിമയുടെ കച്ചവടമൂല്യങ്ങൾക്കല്ലാതെ കലാമേന്മയ്ക്ക് ഒട്ടും കുറവു വരുത്തിയിട്ടില്ല.

സംഭാഷണങ്ങളുടെ ബാഹുല്യം   ഈ സിനിമയിലില്ല. എന്നാൾ ഉള്ളവയൊക്കെ ഉൾക്കാമ്പുള്ള വാക്കുകളാണ്. അനിവാര്യമായ സംഭാഷണങ്ങൾ മാത്രം. സംഭാഷണങ്ങൾ അതതു ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത് എഴുതിക്കാണിക്കാതെ തന്നെ ഒരു സിനിമ  ഏതു ഭാഷക്കാരനും മനസ്സിലാക്കാൻ കഴിഞ്ഞാൽ ആ സിനിമ ഭാഷാതിവർത്തിയും ദേശാതിവർത്തിയും ആകും.  പ്രമേയത്തെക്കുറിച്ച് ഒരു ചെറിയ സൂചന നൽകിയാൽ യാനം മഹായാനം എന്ന ഈ ചിത്രത്തിലെ ദൃശ്യ ഭാഷയും  അഭിനയ ഭാഷയും കൊണ്ടുതന്നെ ഏത് ഭാഷക്കാരനും ഈ സിനിമ മനസ്സിലാകും എന്നത് ഏടുത്തു പറയാവുന്ന ഒരു സവിശേഷതയാണ്.

ഒരു കാലാ രൂപത്തിന് ജനങ്ങളെ സ്വാധീനിക്കാൻ കഴിയുമോ എന്നു ചോദിച്ചാൽ  സ്വാധീനിക്കാനാകും എന്നു തന്നെ ഉത്തരം. അല്ലെങ്കിൽ പല കലാരൂപങ്ങളും നില നിൽക്കുമായിരുന്നില്ല. ഓരോ കാലത്തും ഓരോരോ കലാരൂപങ്ങൾ അതതു കാലത്തെ ജനങ്ങളെ സ്വാധീനിച്ചിരുന്നു. സിനിമയ്ക്ക് ഇത്രയും പ്രചാരം ലഭിക്കുന്നതിനു  മുമ്പ് നാടകങ്ങൾ കേരളീയ സമൂഹത്തെ ഗണ്യമായി സ്വാധീനിക്കുകയും പല സാമൂഹ്യ മാറ്റങ്ങൾക്കും കാരണമാകുകയും ചെയ്തിട്ടുണ്ട്. എന്തിന് ഒരു കാലത്ത് കഥാപ്രസംഗങ്ങൾ പോലും-പ്രത്യേകിച്ച് വി.ശിവന്റെ-കേരള സമൂഹത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.  സിനിമയാകട്ടെ ആധുനിക കാലത്തെ ഏറ്റവും ജനപ്രിയ കലയാണ്. അത് ജങ്ങളെ ബഹുവിധം സ്വാധീനിക്കും എന്നതിൽ ആരും തർക്കിക്കും എന്ന് തോന്നുന്നില്ല.

എന്നാൽ സമൂഹത്തിനു ആശാസ്യവും അനാശാസ്യവുമായ വിധത്തിൽ ഈ ദൃശ്യകല ജനങ്ങളെ സ്വാധീനിക്കും. ആശാസ്യമല്ലാത്ത വിധം സിനിമ ജനങ്ങളെ പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും സ്വാധീനിക്കും എന്ന് ആരോപിക്കുമ്പോഴാണ് സിനിമയുടെ ചില വക്താക്കൾ സിനിമ കേവലം വിനോദോപാധിയാണെന്നും അത് ആരിലും  അത്രമേൽ തെറ്റായോ ശരിയായോ ഒരു പ്രേരണയും ചെലുത്തില്ലെന്നും വാദിക്കുന്നത്. കുട്ടികളിൽ കുറ്റവാസനയുണ്ടാക്കുന്നതിൽ സിനിമ പ്രേരകമാകുന്നുണ്ട് എന്ന ആരൊപണങ്ങൾ പലപ്പോഴും ഉയർന്നു വരാറുള്ളതാണ്. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും സിനിമയുൾപ്പെടെ അവർ ആസ്വദിക്കുന്ന കലാ രൂപങ്ങൾ പല സ്വാധീനങ്ങളും ചെലുത്തും. സിനിമകളിൽ കാണുന്ന കാര്യങ്ങൾ പലതുമാണ് ഏറ്റവും കൂടുതൽ അനുകരിക്കപ്പെടുന്നത്. അതിൽ അഭിലഷണീയമായതും അനഭിലഷണീയമായാതും കാണും.

പറഞ്ഞു വന്നത് കലാ സാഹിത്യ സൃഷ്ടികാൾക്ക് ജനങ്ങളുടെ ചിന്തകളെയും ആശയങ്ങളെയും പെരുമാറ്റങ്ങളെയും ഒക്കെ സ്വാധീനിക്കാൻ കഴിയും എന്നുതന്നെയാണ്. പരസ്യങ്ങൾ ജനങ്ങളെ സ്വാധീനിക്കുന്നില്ലെ? അല്ലെങ്കിൽ പരസ്യങ്ങളെന്തിന്? അതുപൊലെ കലയും സാഹിത്യവും മറ്റും. ദോഷവശങ്ങൾ ഏതിലുമുണ്ട്. ജീവിതം തന്നെ ഒരു അനുകരണമാണ് എന്നിരിക്കെ  കലയ്ക്കും സാഹിത്യത്തിനുമൊക്കെ ജനങ്ങളിൽ ഒരുപാട് പ്രേരണകളും കുറച്ചൊക്കെ ദുഷ്പ്രേരണകളും സൃഷ്ടിക്കാനാകും എന്ന് സാമാന്യമായി പറയാം. പ്രത്യേകിച്ച് സിനിമ, സീരിയൽ പോലുള്ള ദൃശ്യാ കലകൾ ജനങ്ങളുടെ ജീവിതത്തിൽ പല അനുരണനങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്ന യാതാർത്ഥ്യം നാം എത്രയോ കാലമായി കാണുന്നു. അതുകൊണ്ടുതന്നെ സിനിമയിൽ ഒരു നല്ല സന്ദേശമുണ്ടെങ്കിൽ അത് കാണുന്നവരെ സ്വാധീനിക്കുകതന്നെ ചെയ്യും.

യാനം മഹായാനം എന്ന സിനിമ സമൂഹത്തിന് പ്രത്യേകിച്ച് രാഷ്ട്രീയപ്രവർത്തകർക്കും രാഷ്ട്രീയ വിദ്യാർത്ഥികൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും വ്യക്തമായ ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. ഗുണപാഠങ്ങൾ നൽകുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ നക്സലിസം പ്രമേയമാക്കി മുമ്പും പല ചിത്രങ്ങളും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ ചില  പുതിയ ഓർമ്മപ്പെടുത്തലുകൾ നല്ലതാണ്. കാരണം തമുറകൾ മാറി മാറി വരുമ്പോൾ ചാരിത്രത്തിലെ  അനുഭവ പാഠങ്ങളും പകർന്നു നൽകിക്കൊണ്ടിരിക്കണം. 

ലോകത്ത് വിവിധ തരം തീവ്രവാദവും പൊട്ടിത്തെറികളും  തുടർന്നുകൊണ്ടിരിക്കുമ്പോൾ ഏതൊരു ചെറു സമൂഹത്തിനും സമാധാനത്തിന്റെ ഒരു സന്ദേശം എത്തിക്കാൻ കഴിഞ്ഞാൽ അത് മഹത്തരം തന്നെ. മാത്രവുമല്ല ദേശീയ- സാർവ്വ ദേശീയ രംഗങ്ങലിലുള്ള കൊടിയ വർഗ്ഗീയ തീവ്രവാദ ഭീകരതകൾക്കിടയിൽ വാർത്തകളിൽ അത്രകണ്ട് പ്രാധാന്യം ലഭിക്കുന്നില്ലെങ്കിലും  എല്ലാത്തരം തീവ്രവാദങ്ങളുമെന്ന പോലെ ഇടതു തീവ്രവാദവും കേരളത്തിലും ഇന്ത്യയിലും അത്രമേൽ അന്യം നിന്നു പോയിട്ടില്ല എന്നുകൂടി നമ്മൾ തിരിച്ചറിയണം. തീർച്ചയായും സ്ഥിരം ചലച്ചിത്രാസ്വാദകർ മാത്രമല്ല, രാഷ്ട്രീയ പ്രവർത്തകാരും രാഷ്ട്രീയ വിദ്യാർത്ഥികളും ചരിത്ര വിദ്യാർത്ഥികളും നിർബന്ധമായും ഈ ചിത്രം കാണണം.