Showing posts with label വി.എസ്. Show all posts
Showing posts with label വി.എസ്. Show all posts

Sunday, July 22, 2012

വി.എസിനു പരസ്യശാസനമാത്രം

വി.എസിനു പരസ്യശാസനമാത്രം

നിർണ്ണായകമായ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും സമാപിച്ചു. വി.എസ്. അച്യുതാനന്ദനെതിരെ  കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കുമെന്നും സി.പി.ഐ.എം ഇല്ലാതാകുമെന്നും  ആഗ്രഹിച്ചവർക്കും  അങ്ങനെ പ്രചരിപ്പിച്ചവർക്കും  ഇതൊരു തിരിച്ചടിയാണ്.  ഇനിയും അത്തരക്കാർ കാത്തുതന്നെ ഇരിക്കണം. പ്രതീക്ഷ കൈവിടരുത്. ആഗ്രഹിക്കാനുള്ള അവകാശം  എല്ലാവർക്കുമുണ്ട്. ആഗ്രഹങ്ങളാണല്ലോ മനുഷ്യനു ജീവിക്കാനുള്ള പ്രചോദനം തന്നെ. വി.എസിനെ മുൻനിർത്തി ചില  മാധ്യമങ്ങളടക്കം  പാർട്ടിയുടെയും ചില സി.പി.ഐ.എം നേതാക്കളുടെയും  ശത്രുക്കൾ (അങ്ങനെ കാണുന്നവർ)   സി.പി.ഐ.എമ്മിനെ തകർക്കാനുള്ള ശ്രമങ്ങൾ ഇതോടെ അവസാനിച്ചുവെന്നൊന്നും കരുതേണ്ടതില്ല. വി.എസ് അതിനു നിന്നു കൊടുക്കുന്നിടത്തോളം അത് ഇനിയും തുടരുകതന്നെ ചെയ്യും. അതവിടെ നിൽക്കട്ടെ.

ഈയുള്ളവൻ വി.എസിന്റെ ചില നിലപാടുകളെയും സമീപനങ്ങളെയും പ്രവർത്തികളെയും വിമർശിച്ചിട്ടുണ്ട്. വേണ്ടി വന്നാൽ  ഇനിയും വിമർശിച്ചെന്നിരിക്കും. എന്നാൽ അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന എല്ലാ ആശയങ്ങളും തെറ്റാണെന്ന് കരുതിയിട്ടില്ല. മറിച്ച് ചില നേതാക്കളോടുള്ള വ്യക്തി വിദ്വേഷങ്ങളെ മുൻനിർത്തി സ്വന്തം പ്രസ്ഥാനത്തെയും അതിന്റെ പൊതുവായ  താല്പര്യങ്ങളെയും തീരുമാനങ്ങളെയും കണക്കിലെടുക്കാതെ പാർട്ടി ശത്രുവിനെ പോലെ പെരുമാറുന്നതുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തെ പരസ്യമായി തന്നെ വിമർശിക്കേണ്ടി വന്നിട്ടുള്ളത്. അദ്ദേഹത്തിനു പരസ്യ വിമർശനങ്ങൾ ആകാമെങ്കിൽ നമുക്കും അതാകാമല്ലോ. പാർട്ടി നിലപാടുകൾക്കെതിരെ ആരെങ്കിലും പരസ്യമായി ഒരു അഭിപ്രായം പറയുന്നതിനെ അത്ര തെറ്റായ കാര്യമായി ഈയുള്ളവൻ കരുതുന്നില്ല എന്നുകൂടി പറയട്ടെ.

പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കുവാനുള്ള ചുമതല എല്ലാ പാർട്ടി അംഗങ്ങൾക്കും ഉണ്ട്. എന്നാൽ വ്യത്യസ്ത നിലപാടുകൾ ഉണ്ടെങ്കിൽ അത് ഒന്നു പരസ്യമായി പറഞ്ഞു പോയി എന്നുവച്ച് വലിയ അപകടമൊന്നുമില്ല. പക്ഷെ അത് പാർട്ടി എടുക്കുന്ന തീരുമാനങ്ങളും പരിപാടികളും നടപ്പിലാക്കിക്കൊണ്ടുതന്നെയാകണം പറയേണ്ടത്. പാർട്ടി നിലപാടുകളുടെ തെറ്റും ശരിയും പിന്നീടാണ് ബോദ്ധ്യപ്പെടുക. അപ്പോൾ  പാർട്ടിയ്ക്ക് തെറ്റുപറ്റിയാൽ പാർട്ടി തിരുത്തണം. വ്യക്തിയ്ക്ക് തെറ്റു പറ്റിയാൽ വ്യക്തി തിരുത്തണം. പാർട്ടിയ്ക്ക് അതീതനാകാനോ പാർട്ടിയ്ക്ക് മീതേ പറക്കാനോ ശ്രമിക്കുന്നത് ഒരു ഉത്തമ കമ്മ്യൂണിസ്റ്റിനു ചേർന്നതല്ല. വ്യക്തി താല്പര്യങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും കുറച്ചൊക്കെ മാറ്റിവച്ചുകൊണ്ടു മാത്രമേ ഏതൊരു പ്രസ്ഥാനത്തിലും ആർക്കും പ്രവർത്തിക്കനാകൂ.

ഞാൻ പറഞ്ഞുവന്നത് അതൊന്നുമല്ല. പരമാവധി പാർട്ടിയിൽ നിന്ന് ആരെയും പുറത്താക്കാതെ അകത്തു നിർത്തി തന്നെ പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നതാണ് ഈയുള്ളവന്റെ നിലപാട്. പരമാവധി ആരെയും പുറത്താക്കരുത്. വല്ല കൊലപാതകമോ  സ്ത്രീപീഡനമോ ഗുരുതരമായ ധനാപഹരണമോ മറ്റോ നടത്തുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കാം. ഇനി കുറ്റം ഏതാണെങ്കിലും ശിക്ഷയേറ്റുവാങ്ങി  തെറ്റുതിരുത്തി പാർട്ടിയെ അംഗീകരിച്ച്  ഒരു നല്ല മനുഷ്യനായി വന്നാൽ അവരെ പാർട്ടിയിൽ തിരിച്ചെടുക്കണം. പ്രത്യേകിച്ചും കൊലപാതകം,   സ്ത്രീ‍പീഡനം, ഗുരുതരമായ ധനാപഹരണം, മോഷണം, പിടിച്ചുപറി,  മുതലായവയൊഴിച്ച് എന്തെങ്കിലും ആശയപരമായോ മറ്റോ ഉള്ള  അഭിപ്രായ വ്യത്യാസങ്ങളുടെയോ സംഘടനാപരമായ  ഏതെങ്കിലും തീരുമാനങ്ങളിലുള്ള അതൃപ്തികളുടെയോ ഫലമായി പോകുന്നവരൊക്കെ തെറ്റുതിരുത്തി മടങ്ങിവന്നാൽ സ്വീകരിക്കണം.

ഇപ്പോൾ വി. ബി. ചെറിയാനും മറ്റും പാർട്ടിയിലേയ്ക്ക് അടുക്കുന്നത് നല്ല സൂചനയാണ്. ഗൌരിയമ്മയിലും മാനസാന്തരം കാണുന്നുണ്ട്. സി.എം.പിയ്ക്കും മനം മാറ്റം ആകാം. കാലാകാലങ്ങളിൽ പാർട്ടി വിട്ടുപോയവരെ മടക്കിക്കൊണ്ടു വരാൻ ശ്രമിക്കുന്നത് നല്ലതാണ്. കലാകാലങ്ങളിൽ ഏതെങ്കിലും അച്ചടക്ക ലംഘനത്തിന്റെ പേരിൽ  നടപടിയ്ക്ക് വിധേയമാകുന്നവർക്ക് പിന്നീട് തെറ്റു തിരുത്തി മടങ്ങിവരാനുള്ള സാഹചര്യം ഉണ്ടാകണം.( ചിലകുറ്റങ്ങൾ പൊറുത്തുകൂടാത്തതാകാറുണ്ടെന്നത് കാണാതെയല്ല). സി.പി.ഐ.എമ്മിൽ നിന്ന് ഒരിക്കൽ പുറത്തുപോകുന്നവർക്ക് പിന്നീട് ഒരിക്കലും പാർട്ടിയിലേയ്ക്ക് മടങ്ങി വരാനാകില്ലെന്ന സ്ഥിതി മാറണം.  

ഇന്നിപ്പോൾ  വി.എസ് അച്യുതാനന്ദൻ വിഷയത്തിൽ അടക്കം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഔദ്യോഗികമായി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയ്ക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളും മറ്റു ചില നടപടികളും പാർട്ടി അച്ചടക്കത്തിനു നിരക്കുന്നതല്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ. വി.എസിനെ പരസ്യമായി ശാസിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. വി.എസ് പാർട്ടിയ്ക്ക് നൽകിയ സേവനങ്ങളും പാർട്ടിയിൽ അദ്ദേഹത്തിനുള്ള പ്രാധാന്യവും കണക്കിലെടുത്ത് കടുത്ത നടപടികൾ ഒന്നും ഉണ്ടായില്ല. വി.എസ് തനിക്കു പറ്റിയ തെറ്റുകൾ സ്വയം വിമർശനപരാമായി കേന്ദ്ര കമ്മിറ്റിയിൽ സമ്മതിച്ചിട്ടുമുണ്ട്.  മറിച്ച് വി.എസ് കടുത്ത നടപടി വാങ്ങി പുറത്തുവന്ന് പാർട്ടിയുണ്ടാകുമ്പോൾ അതിൽ ചേരാനിരുന്ന ചില മാധ്യമ പുംഗവന്മാരും  ചാനൽ വീരന്മാരും നിരാശരായി. ഇനിയും അവർ വി.എസിനെ ചെത്തമരത്തിൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കും. അതിൽ വി.എസ് പെട്ടു പോകാതിരുന്നാൽ പാർട്ടിയ്ക്കും വി.എസിനും നല്ലത്.

വി.എസിന്റെ പോരാട്ടങ്ങൾ അദ്ദേഹം തുടരട്ടെ. അത് പാർട്ടിയുടെ  ഏതെങ്കിലും നേതാക്കളെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയും  പാർട്ടിയെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടും പാർട്ടിയെ നശിപ്പിക്കും വിധത്തിലും ആകരുത് എന്നാണ് പാർട്ടിയെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുന്നത്. ഫൈറ്റ് എല്ലാം കഴിയുന്നത്ര പാർട്ടിയ്ക്കുള്ളിൽ നിന്നുതന്നെ നടത്താവുന്നതേയുള്ളൂ.  അതിനുള്ള ജനാധിപത്യമൊക്കെ പാർട്ടിയ്ക്കുള്ളിൽ ഉണ്ട്.  അത്യാവശ്യം പരസ്യപ്രസ്താവനയൊക്കെ നടത്താമെന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിന് എത്ര സ്വീകാര്യത ലഭിക്കും എന്നത് വേറെ കാര്യം. കോൺഗ്രസിനോളം അൺലിമിറ്റഡ് ജനാധിപത്യം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്വീകരിക്കനാകില്ലെങ്കിലും  കാലത്തിനനുസരിച്ച് കുറച്ചുകൂടി ജനാധിപത്യം സി.പി.ഐ.എമ്മിൽ ആകാം. അതുകൊണ്ട് പാർട്ടി തകരുകയൊന്നുമില്ല. അപ്പോൾ പിന്നെ പരസ്യപ്രസ്താവനകളുടെ പേരിൽ നടപടികളും വേണ്ടി വരില്ല.