Tuesday, December 29, 2009

ഇടവേള

ഇടവേള

നീ ജനി, അൻ മൃതി
ഞാനൊരു ഇടവേള;
അനിശ്ചിതമായ ദൈർഘ്യമുള്ള
വെറുമൊരു നേരമ്പോക്ക്!
ഒടുവിലെപ്പോഴെങ്കിലും
എന്നെ മണ്ണിനു വളമാക്കി-
സൂക്ഷ്മജീവികൾക്ക് സദ്യയാക്കി
നിങ്ങളുടെ വേളിയും വേഴ്ചയും!
പിന്നെ ഞാനൊരു കെട്ടുകഥ;
ഓർമ്മയില്ലാത്തൊരു മിഥ്യ!
നേരം പോയതതറിയാ‍തെ
ഒടുങ്ങിത്തീരുന്ന യാഥാർത്ഥ്യം;
എന്റെയോ, നിങ്ങളുടെയോ
ആരുടെയോ, ആരുടെയൊക്കെയോ
അല്ലെങ്കിൽ ആരുടെയുമല്ലാത്ത
വെറുമൊരു നേരമ്പോക്ക്;
നിങ്ങളുടെ കഥയ്ക്കിടയിലെ
കേവലമൊരു കഥയില്ലായ്മ!

Friday, December 25, 2009

ചെറിയൊരിഷ്ടം

ചെറിയൊരിഷ്ടം

പെണ്ണിനെ കണ്ടു;
എനിയ്ക്കിഷ്ടമായി!
ആവശ്യത്തിനു സൌന്ദര്യം,
കറുപ്പിലും വെളുപ്പിലും മിതത്വം പാലിയ്ക്കുന്ന നിറം;
അതുതന്നെ എനിയ്ക്കിഷ്ടം.
എന്റെ തോളൊപ്പം ഉയരം വരും.
അല്പം മെലിഞ്ഞിട്ടാണ്;
അതിപ്പോ ഞാനും അങ്ങനെ തന്നെ.
ചിരിച്ചില്ലെങ്കിലും ചുണ്ടിൽ വിരിയുന്ന ആ ഒരു
മന്ദസ്മിതപ്പൂവിന്റെ പൊൻ വെളിച്ചമുണ്ട്, ആ മുഖത്ത്!
മുല്ലപ്പൂവിനോടാണോ, പിച്ചിപ്പൂവിനോടാണോ
അതുമല്ല, എനിക്കേറ്റവും ഇഷ്ടമായ റോസാപ്പൂവിനോടാണോ
അതിനെ ഉപമിയ്ക്കേണ്ടതെന്നറിയില്ല.
എല്ലാം കൊണ്ടും എന്റെ സങ്കല്പങ്ങൾക്കിണങ്ങുന്ന പെണ്ണ്!
എനിയ്ക്കിനിയൊന്നും ആലോചിയ്ക്കുവാനില്ല;
ചോദിയ്ക്കാനുമില്ല, പറയാനുമില്ല.
ആർഭാടങ്ങളൊന്നുമില്ലാതെ കാര്യങ്ങൾ അങ്ങോട്ട്......
പക്ഷെ ചില പ്രശ്നങ്ങൾ;
ഇനി ഒരു മൂന്നാന്റെ സഹായം വേണം.
ഈ പെണ്ണ് ഏതാണ്, എവിടെയുള്ളതാണ്, എന്തുചെയ്യുന്നു,
ആരുടെ മകളാണ് എന്നൊക്കെ തിരക്കി അറിയണം!
എന്തിന്, അവൾ വിവാഹിതയാണോ, അവിവാഹിതയാണോ
എന്നു കൂടി അറിഞ്ഞിട്ടുവേണം കാര്യങ്ങൾ;
വിവാഹിതയാണെങ്കിൽ പിന്നെ
ഭർത്താവിന്റെ അനുവാ‍ദവും വേണമല്ലോ!
പിന്നെ എന്റെ വീട്ടിലും കാര്യങ്ങൾ ധരിപ്പിയ്ക്കണം;
അവിടെയും തീരുന്നില്ല.
ഞാനല്ലേ പെണ്ണിനെ കണ്ടുള്ളൂ.
ഇനി പെണ്ണ് എന്നെ കണ്ടറിയണം.
പെണ്ണിന് എന്നെയും ഇഷ്ടപ്പെടണം....
അങ്ങനെ ഒത്തിരി ഒത്തിരി നടപടിക്രമങ്ങൾ!
ഓ, ഒക്കെ തൊന്തറവാ;
ഞാൻ ഈ ബന്ധം വേണ്ടെന്നു വയ്ക്കുന്നു!
ഒരുവഴിയ്ക്കു പോയിട്ടു വന്ന് ബസുകാത്തു നിന്നതാണ്.
എതിർവശത്തെ സ്റ്റോപ്പിൽ നിന്ന പെണ്ണാണ്.
അവൾ തെക്കോ‍ട്ടുള്ള വണ്ടിയ്ക്കായിരിയ്ക്കണം;
ഞാൻ വടക്കോട്ടും!
അപ്പോ, എനിയ്ക്കുള്ള വണ്ടി ദാണ്ടെ വന്നു കഴിഞ്ഞു.
എന്നാപ്പിന്നെ, ഞനങ്ങോട്ട്.......

Thursday, December 24, 2009

ബാധ

ബാധ

ജടയൊഴിച്ചു
മുടി കളഞ്ഞു
വായ കഴുകി
നഖം മുറിച്ചു
കുളിച്ചു കയറി;
പുതു വസ്ത്രം
അത്തർ മണം
മൃദു സ്വരം
ശാന്തിമന്ത്രം
അഹിംസ
അലർച്ചയില്ല
അക്രമമില്ല!
പശ്ചാത്താപം
പ്രായശ്ചിത്തം
സുഗന്ധപൂരിതം!
പക്ഷെ,
ദുർഗന്ധം മാത്രം
പരിചയിച്ചവർ
ഉച്ചത്തിൽ
വിളിച്ചുകൂകുന്നത്:
‘മഹാദുർഗന്ധം!’
അവരുടെ ആജ്ഞ:
‘നീയെന്നും ദുഷ്ടനായിരിയ്ക്കുക!’
പിത്തം
തിമിരം
ബാധ!