Friday, February 17, 2012

സൂപ്പര്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ !










മനോജ് രവീന്ദ്രൻ (നിരക്ഷരൻ
), നൌഷാദ് അകമ്പാടം

സൂപ്പർ ബ്ലോഗ്ഗർമാർക്ക് അഭിനന്ദനങ്ങൾ!

ബൂലോകം ഡോട്ട് കോം ഏർപ്പെടുത്തിയ സൂപ്പർ ബ്ലോഗ്ഗർ- 2011 ആയി തെരഞ്ഞെടുക്കപ്പെട്ട മനോജ് രവീന്ദ്രനും ഫസ്റ്റ് റണ്ണർ അപ് ആയി തെരഞ്ഞെടുക്കപ്പെട്ട നൌഷാദ് അകമ്പാടത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത് അവർക്ക് അർഹതയ്ക്കുള്ള അംഗീകാരം. അവാർഡ് എന്നത് കേവലം ഒരു അംഗീകാരം എന്നതിലുപരി ഇത് ബ്ലോഗർമാർക്ക് ഒരു വലിയ പ്രോത്സാഹനമാണ്. ഈ അവാർഡ് ഏർപ്പെടുത്തിയ ബൂലോക്കം ഡോട്ട് കോമിനും അഭിനന്ദനങ്ങൾ!

പ്രതിഫലേച്ഛകൂടാതെ സ്വന്തം ബ്ലോഗിലും ഗ്രൂപ്പ് ബ്ലോഗുകളലിലും ഇതര സോഷ്യൽ നെറ്റ്വർക്കുകളിലും എഴുതി മലയാളഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുകയും സർഗ്ഗ-സ്നേഹസംവാദങ്ങൾ വഴി നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും സർവ്വോപരി സൌഹൃദങ്ങളുടെ നിത്യ വസന്തം വിരിയിക്കുകയും ചെയ്യുന്ന ബ്ലോഗെഴുത്തുകാർ ഉൾപ്പെടെയുള്ള എല്ലാ ഓൺലെയിൻ ആക്റ്റിവിസ്റ്റുകൾക്കും ഇത്തരം അവാർഡുകൾ ഒരു പ്രചോദനവും പ്രോത്സാഹനവും ആയിരിക്കും. ആനിലയിൽ മലയാളം ബ്ലോഗ് ലോകത്തിന്റെ നിലനില്പിനും വളർച്ചയ്ക്കും ബൂലോകം ഡോട്ട് കോം നൽകുന്ന ഈ അകമഴിഞ്ഞ പ്രോത്സാഹനങ്ങളൾ എത്രത്തോളവും പ്രകീർത്തിക്കപ്പെടേണ്ടതാണ്.

ഏതാനും പേരിൽ നിന്നും ഏതാനും പേരെ തെരഞ്ഞെടുക്കുകയേ ഏത് അവാർഡിന്റെ കാര്യത്തിലും നിർവ്വാഹമുള്ളൂ. അതുകൊണ്ടുതന്നെ അവാർഡിനു പരിഗണിക്കപ്പെട്ടവരും പല കാരണങ്ങളാൽ പരിഗണിക്കപ്പെടാതെ പോയവരും നിരാശപ്പെടേണ്ടതില്ല. അവാർഡിനായി പരിഗണിക്കപ്പെട്ടവരോ അവാർഡ് ലഭിച്ചവരോ മാത്രമാണ് സൂപ്പർബ്ലോഗ്ഗർമാരെന്ന് ആരും കണക്കാക്കേണ്ടതുമില്ല.സൂപ്പർ ബ്ലോഗ്ഗർ ആകാൻ ഇപ്പോൾ ഈ മത്സരത്തിന്റെ ആദ്യാവസാ റൌണ്ടുകളിൽ എത്തപ്പെടാതെ പോയവരിലും സൂപ്പർ എന്നു തന്നെ വിശേഷിപ്പിക്കവുന്ന നല്ല ബ്ലോഗ്ഗർമാർ ഉണ്ട്.

ബൂലോകം ഡോട്ട് കോമിൽ എഴുതുന്നവരെ മാത്രമാണ് ഇത്തവണ സൂപ്പർ ബ്ലോഗ്ഗർ അവാർഡിനായി പരിഗണിക്കുന്നത് എന്ന മാനദണ്ഡം സ്വീകരിക്കേണ്ടി വന്നതുമൂലവും പല സൂപ്പർ ബ്ലോഗ്ഗർമാരും ഈ മത്സരത്തിന്റെ ഒരു ഘട്ടത്തിലും പരിഗണിക്കപ്പെടാതെയും പോയിട്ടുണ്ട്. അവർക്ക് ഏവർക്കും ഇനിയായാലും ബൂലോകം ഡോട്ട് കോമിൽ പോസ്റ്റുകൾ പബ്ലിഷ് ചെയ്ത് വരും വർഷങ്ങളിൽ അവാർഡ് ജേതാകാളാകാൻ പരിഗണിക്കപ്പെടാവുന്നതുമാണ്. ഇനിയും ഇത്തരം അവാർഡ് പോലെയുള്ള പ്രോത്സാഹനങ്ങൾ ബൂലോകത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുവാനും ബൂലോകം ഡോട്ട് കോമിന്റെ ഈ അവർഡ് അടക്കമുള്ള ഈ പ്രോത്സാഹനങ്ങൾ ഒരു പ്രചോദനവുമാകട്ടെ. അവാർഡ് ജേതാക്കൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. ബൂലോകം ഡോട്ട് കോമിന് പ്രത്യേക പ്രകീർത്തനങ്ങളും.

കഴിഞ്ഞതവണ ഈയുള്ളവൻ സൂപ്പർ ബ്ലോഗ്ഗർ അവാർഡിന്റെ ആദ്യ റൌണ്ടിൽ എത്തിയിരുന്നു.അതുതന്നെ വലിയ ഒരു അംഗീകാരമായാണ് ഈയുള്ളവൻ കണക്കാക്കിയിരുന്നത്. ഇത്തവണ ഫൈനൽ റൌണ്ടിലെ പത്തുപേരിൽ ഒരാളായി ഈയുള്ളവൻ പരിഗണിക്കപ്പെട്ടുവെന്നത്തന്നെ ഒരു അവാർഡായാണ് കണക്കാക്കുന്നത്. ഈയുള്ളവന് ബ്ലോഗെഴുത്തിൽ ബൂലോകം ഡോട്ട് കോം അകമഴിഞ്ഞ പ്രോത്സാഹനങ്ങളാണ് നൽകിപ്പോരുന്നത് എന്നത് ഇത്തരുണത്തിലും ഞാൻ കൃതാർത്ഥതയോടെ സൂചിപ്പിച്ചുകൊള്ളുന്നു. ഒപ്പം വ്യക്തിപരമായി ആരോടും എനിക്ക് വേണ്ടി ഞാൻ വോട്ട് ചോദിച്ചിരുന്നില്ലെങ്കിലും ചിലരെങ്കിലും എനിക്കും വോട്ട് ചെയ്തിട്ടുണ്ടാകും. അവർക്കെല്ലാം എന്റെ നന്ദി അറിയിക്കുന്നു. ഒപ്പം ഈ വോട്ടിംഗിൽ പങ്കെടുത്ത എല്ലാവർക്കും ബൂലോകം ഡോട്ട് കോമിലെ സ്ഥിരംപുള്ളി എന്ന നിലയിലും ഞാനും കൂടി നന്ദി പറയുന്നു. അതുപോലെ മത്സരം മൂത്തുവന്നപ്പോൾ തമാശയായും ഗൌരവമായും വിമർശനബുദ്ധ്യാലും പല പോസ്റ്റുകളും കമന്റുകളുമിട്ട് ഈ മത്സരവും വോട്ടിംഗും കൂടുതൽ ശ്രദ്ധാർഹമാക്കി രംഗം കൊഴുപ്പിച്ചവർക്കും അഭിനന്ദനങ്ങൾ.

ഇങ്ങനെയൊക്കെയാണ് നമ്മുടെ ഈ “ബ്ലോഗ് കുലം“ സംഭവബഹുലമാകുന്നത്. എഴുത്തും വായനയും അക്ഷരങ്ങൾകൊണ്ടുള്ള സംവാദങ്ങളും കലഹങ്ങളുമായി നമുക്കിനിയും സുഖദു:ഖസമ്മിശ്രമായ നമ്മുടെ ജീവിതം ആഘോഷിക്കാം. ബൂലോകത്തെയാകെയും നമ്മുടെ ഭാഷയെയും സാഹിത്യത്തെയും നമുക്ക് പരിപോഷിപ്പിക്കാം.ഏറിയും കുറഞ്ഞും നമ്മളിൽ ഓരോരുത്തരിലുമുള്ള സർഗ്ഗവാസനകൾ കൊണ്ട് ജനാധിപത്യപ്രക്രിയയെ ക്രിയാത്മകവും ശക്തവുമാക്കാം. മുലപ്പലിനോടൊപ്പം നമുക്ക് കിട്ടിയ നമ്മുടെ മലയാള ഭാഷയും മലയാള അക്ഷരങ്ങളും കൊണ്ട് നൃത്തനൃത്യങ്ങളിലാറാടി നമുക്ക് സ്നേഹവസന്തങ്ങളുടെ നിത്യവിസ്മയങ്ങൾ തീർക്കാം. അതിരുകളില്ലാത്ത ഒരു വിശ്വമാനവിക ലോകത്തിന്റെ സൃഷ്ടിയ്ക്ക് നമുക്കും നമ്മളാൽ കഴിയുന്നത് ചെയ്ത് നമ്മുടെ ജീവിതകാലത്തിന്റെ കടമ നമുക്കും നിറവേറ്റാം.

Wednesday, February 15, 2012

പെൻഷൻ പ്രായം

പെൻഷൻ പ്രായം

സർവ്വീസിൽ കയറുന്നതുമുതൽ ഇരുപതുവർഷമോ അറുപതു വയസോ ആദ്യം തികയുന്നത് അതുവരെ സർവ്വീസ് നൽകും വിധമുള്ള പരിഷ്കരിക്കണം നടപ്പിലാക്കണം. ഒരാൾക്ക് ആകെ സർവീസിലിരിക്കാവുന്ന പ്രായം ഇരുപതോ അങ്ങേയറ്റം പോയാല്‍ ഇരുപത്തഞ്ചോ ആക്കി നിജപ്പെടുത്തിയിട്ട് പെൻഷൻ പ്രായം കൂട്ടുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.

അങ്ങനെ വരുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റ് എഴുതാവുന്ന പ്രായം നാല്പത്തഞ്ചോ അൻപതോ അതിനും മുകളിലോ ആക്കണം. എസ്.സി/എസ്.റ്റിയ്ക്ക് അൻപത് വയസുവരെയും ഒ.ബി.സിയ്ക്ക് നാല്പത്തിയഞ്ചു വയസുവരെയും മുന്നോക്കവിഭാഗങ്ങൾക്ക് നാല്പതു വയസുവരെയും ടെസ്റ്റ് എസ്റ്റ് എഴുതാൻ അവസരം നൽകണം. അങ്ങനെയെങ്കിൽ പെൻഷൻ പ്രായം അറുപതാക്കുന്നതിലും തെറ്റില്ല.

എന്നാൽ ഒരു കാരണവശാലും ഒരു വ്യക്തിയ്ക്ക് ഇരുപത് (അങ്ങേയറ്റം പോയാൽ ഇരുപത്തിയഞ്ച് ) വർഷത്തിൽ കൂടുതൽ സർവ്വീസ് അനുവദിക്കേണ്ട കാര്യമില്ല. ഇരുപതുവർഷം സർവ്വീസിൽ ഇരുന്നാലും നല്ല നിലയിൽ ജീവിക്കാം. ഇരുപതുവർഷം കഴിഞ്ഞ് പിരിയുമ്പോൾ കിട്ടുന്ന പെൻഷനും പിന്നീടുള്ള പ്രതിമാസ പെൻഷനുംകൊണ്ട് ഒരാൾക്ക് കുടുംബമായി ഒരുവിധം അല്ലലില്ലാതെ ജീവിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പെൻഷൻ പറ്റിയവരുടെയും ജിവിതം ഏറെക്കുറെ സുരക്ഷിതമാണ്. അതിന് ഇരുപത് വർഷത്തെ സർവ്വീസ് ഒക്കെ മതി. പകരം പെൻഷൻ ആനുകൂല്യങ്ങളൊക്കെ അല്പസ്വല്പം കൂട്ടിക്കൊടുത്താൽ മതി.

ഇന്നലെ വരെ തുടർന്നുവന്നതെല്ലാം അതേപടിതന്നെ തുടരണമെന്നില്ലല്ലോ. മാറ്റങ്ങൾ അനിവാര്യമാണ്. സർക്കാർ ഉദ്യോഗം ഏവരുടെയും സ്വപ്നമാണ്. അത് കിട്ടിക്കഴിയുന്നവർ മുപ്പത്തിയഞ്ചും നാല്പതും വർഷം വച്ചനുഭവിക്കുന്നത് ഉദ്യോഗം കാത്തു കഴിയുന്നവരോടും അടുത്ത തലമുറകളോടും ചെയ്യുന്ന അനീതിയാണ്. എല്ലാവർക്കും അവസരങ്ങൾ ലഭിക്കണം.

സർക്കാർ ഉദ്യോഗം ഒരു തൊഴിൽ എന്നതിനേക്കാൾ സർവീസ് ആണെന്ന കാര്യവും ആരും വിസ്മരിക്കരുത്. മുമ്പേ മുമ്പേ എത്തിപ്പെടുന്നവരുടെ ആധിപത്യവും അള്ളിപ്പിടിച്ചിരിക്കലും അവർ പുതിയവർക്ക് അവസരം നൽകാതിരിക്കലും എല്ലാ മേഖലകളിലും ഉള്ളതാണ്. ഇത് ഉദ്യോഗസ്ഥ മേഖലയിലും ഉണ്ട്. ഇതിനൊക്കെ ഒരു അറുതി വരണം. നിലയിൽ എന്തുകൊണ്ട് ഒരു ചർച്ച ആയിക്കൂട?

Sunday, February 12, 2012

നീസാ വെള്ളൂരിന് ആദരാഞ്‌ജലികൾ !

നീസാ വെള്ളൂരിന് ആദരാഞ്‌ജലികൾ !

കുഞ്ഞു ബ്ലോഗ്ഗർ നീസാ വെള്ളൂർ മരണപ്പെട്ടു. ഹാഷിമിന്റെ മെയിൽ വഴിയാണ് അത്യധികം ദു:ഖകരമായ ഈ വാർത്ത അറിഞ്ഞത്. കൊട്ടോട്ടിയിൽ നിന്നാണ് ഹാഷിമിന് നീസയുടെ മരണവിവരം അറിവായതത്രേ.

മലപ്പുറം പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ ബ്ലഡ്‌ കാന്‍സര്‍ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഏറെ നാളായി രോഗാതുരയായിരുന്നെങ്കിലും ഈ കുഞ്ഞനുജത്തിയുടെ പെട്ടെന്നുള്ള മരണ വാർത്തയോട് പൊരുത്തപ്പെടാൻ മനസ്സ് വല്ലാതെ പ്രയാസപ്പെടുന്നു.

ഇന്നലെയും നിലാമഴകൾ എന്ന് പേരുള്ള അവളുടെ ബ്ലോഗിൽ പോയി കവിതകൾ വായിച്ച് കമന്റിട്ടതാണ്. എന്നിട്ട് പിറ്റേന്നുതന്നെ ആ പൊന്നുമൊളെ മരണം കൊണ്ടുപോയി എന്നറിയുമ്പോൾ അങ്ങനെയൊരു അപ്രിയ സത്യത്തെ എങ്ങനെയാണ് ഒന്ന് ഉൾക്കൊള്ളാവാവുക! മരണം ഒരു മിഥ്യയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്.

എല്ലാവരെയും പോലെ അവൾക്കും ഉണ്ടായിരുന്നിരിക്കുമല്ലോ ഓരായിരം വർണ്ണ സ്വപ്നങ്ങൾ. ഇനിയും ഓരായിരം കവിതകൾ രചിക്കുവാൻ ഈ കുഞ്ഞു കവയത്രിയുടെ മനസ്സ് എത്രയോ കൊതിച്ചിരിക്കണം! രോഗാവസ്ഥകളോട് പൊരുതുമ്പോഴും ഗഹനങ്ങളായ സ്വന്തം കവിതകൾകൊണ്ട് വളരെ ചുരുങ്ങിപ്പോയ തന്റെ ജീവിതകാലത്തെ എന്നേയ്ക്കുമായി ഈ കുഞ്ഞ് സഹോദരി അടയാളപ്പെടുത്തിയിരുന്നു.

മോളേ, പ്രായത്തിനു താങ്ങാനാകാത്ത കൊടിയ രോഗാവസ്ഥകളോട് പൊരുതി, കൊടിയ വേദനകളിലും, സഹനത്തിന് കവിതകൊണ്ട് കൈയ്യൊപ്പ് ചാർത്തി, കരുത്ത് കാട്ടിക്കൊണ്ടിരുന്ന നിന്റെയുള്ളിലെ നിശബ്ദമായ നിലവിളികൾ കേട്ട് നമ്മൾ പലപ്പോഴും നടുങ്ങിയിട്ടുണ്ട്. ആ ദൈന്യമാർന്ന നിലവിളികൾ നമ്മുടെ ചങ്കുപൊട്ടിയ്ക്കുമ്പോൾ അണപൊട്ടിയൊഴുകുമായിരുന്ന കണ്ണുനീരിനെ നീ കാണാതെ നമ്മുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ തടഞ്ഞുവച്ചിരുന്നു. ഇപ്പോൾ അത് അണമുറിഞ്ഞിരിക്കുന്നു.

പക്ഷെ നീസാ മോൾ എന്നും നമ്മോടൊപ്പമുണ്ട്. അവളുടെ കണ്ണുകളെ കാലം കൂട്ടിയടച്ചെങ്കിലും ആ കാലത്തിനുതന്നെയും അവൾക്കുനേരേ കണ്ണടയ്ക്കാനാകില്ല. കാരണം അവളുടെ കവിതകൾ കാലത്തിനുനേർക്ക് എന്നും കൺചിമ്മി സംവദിച്ചുകൊണ്ടിരിക്കും.

ഇനി നമ്മുടെ കുഞ്ഞനുജത്തിയ്ക്ക്, പൊന്നു മോൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളും, അവളുടെ ഓർമ്മകളെ എന്നെന്നും നമ്മുടെ ഹൃദയങ്ങളോട് ചേർത്തുവയ്ക്കുമെന്നൊരുറപ്പുമല്ലാതെ നമ്മൾ നിസഹായരായ ഈ മനുഷ്യ ജന്മങ്ങൾക്ക് ഇനിയെന്താണ് ചെയ്യാൻ കഴിയുക! കുഞ്ഞ് കവയത്രിയും ബ്ലോഗ്ഗറുമായ നീസാ വെള്ളൂ‍രിന് കണ്ണീരിൽ കുതിർന്ന ആദരാഞ്‌ജലികൾ !

Friday, February 10, 2012

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് അഭിവാദനങ്ങൾ

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് അഭിവാദനങ്ങൾ

അക്ഷരാർത്ഥത്തിൽ ചുവന്നപുരിയായി മാറിയ അനന്തപുരിയ്ക്ക് ഉത്സവഛായ പകർന്ന സി.പി.ഐ.എം സംസ്ഥാന സമ്മളനത്തിന് വമ്പിച്ച ബഹുജന റാലി, റെഡ്‌വാളണ്ടിയർ പരേഡ്, പൊതുസമ്മേളനം എന്നിവയോടെ ഇന്ന് (2012 ഫെബ്രുവരി 10) സമാപനം. ഉച്ചയോടെ നഗരത്തിലെ എല്ലാ‍വഴികളിലൂടെയും പൊതുസമ്മേളനം നടക്കുന്ന ചന്ദ്രൻ ശേഖരൻ നായർ സ്റ്റേഡിയത്തിലേയ്ക്ക് ജനം ഒഴുകിയെത്തും.

വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരം ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും പാർട്ടി പ്രവർത്തകരും അനുഭാവികളും നഗരത്തിലെ നിശ്ചിത കേന്ദ്രങ്ങളിലെത്തി പ്രകടനമായി പൊതുസമ്മേളസ്ഥലത്തെത്തും. ഉച്ചയോടെ വിവിധ ഏരിയാ കമ്മിറ്റികളിൽ നിന്നും പ്രത്യേക പരിശീലനം നേടിയെത്തുന്ന റെഡ് വാളണ്ടിയർമാർ നഗരത്തെ ചുവപ്പണിയിക്കും. സമ്മേളനം കണുവാൻവേണ്ടി ഇതര ജില്ലകളിൽനിന്നുപോലും രാവിലെതന്നെ പാർട്ടി പ്രവർത്തകരും അനുഭാവികളും ബഹുജനങ്ങളും ആവേശപൂർവ്വം എത്തിച്ചേരുന്നതു‌മൂലം തിരുവനന്തപുരം നഗരം അഭൂതപൂർവ്വമായ ജനത്തിരക്കിലാകും.

മാത്രവുമല്ല നഗരഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് സമാപനസമ്മേനം കേന്ദ്രീകരിക്കുന്നത്. പ്രതിനിധി സമ്മേളനം നടക്കുന്ന എ.കെ.ജി ഹാളിലേയ്ക്കും ഇവിടെനിന്നും അധികദൂരമില്ല. പോരാത്തതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഹാളുകളിലും സമ്മേളനത്തിനോട് അനുബന്ധിച്ച് അനുബന്ധ സമ്മേളനങ്ങളും കലാ പരിപാടികളും മറ്റും നടന്നുവരികയാണ്. സി.പി.ഐ.എം സംസ്ഥാന സമ്മേളനം ഇതാദ്യമായാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

മുമ്പ് സി.പി.ഐ.എമ്മിന്റെ പതിമൂന്നാം പാർട്ടി കോൺഗ്രസ്സ് തിരുവനന്തനന്തപുരത്ത് വച്ച് നടന്നിരുന്നു. വമ്പിച്ച ജനപങ്കാളിത്തമുണ്ടാക്കിയ ഒരു സമ്മേളനമായിരുന്നു അത്. അന്ന് പ്രതിനിധി സമ്മേളനം ജിമ്മി ജ്യോർജ് ഇന്റോർ സ്റ്റേഡിയത്തിലും സമാപന സമ്മേളനം ശംഖുമുഖം കടപ്പുറത്തുമാണ് നടന്നത്. ശംഖുമുഖം കടപ്പുറത്തേയ്ക്ക് കടൽ പോലെയാണ് അന്ന് ജനം ഇരമ്പിയത്. ആ പതിമൂന്നാം പാർട്ടികോൺഗ്രസ്സിനെ ഓർമ്മിപ്പിക്കും വിധമാണ് ഇപ്പോൾ സൻസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്.

സി.പി.ഐ.എമ്മിന്റെ കരുത്ത് വിളിച്ചോതുന്ന ഈ സമ്മേളനം മുമ്പില്ലാത്ത വിധം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സി.പി.ഐ.എമ്മിന്റെ വളർച്ചയിൽ ഹാലിളക്കമുള്ള ചില കേന്ദ്രങ്ങളും ചില മാധ്യമങ്ങളും ഈ സമ്മേളന കാലത്തും പാർട്ടിയ്ക്കെതിരെ ദുഷ്പ്രചരണങ്ങൾ അഴിച്ചു വിടാൻ ശ്രമിച്ചെങ്കിലും അതെല്ലാം ചീറ്റിപ്പോയി. പാർട്ടിയുടെ വർദ്ധിച്ച ജനപിന്തുണ പർട്ടിയുടെ സ്വാഭാവിക എതിരാളികളെ മാത്രമല്ല, ചില നിക്ഷിപ്ത താല്പര്യക്കാരെയും വാല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങളെ മാത്രം വച്ച് അളക്കേണ്ട ഒന്നല്ല, സി.പി.ഐ.എമ്മിന്റെ ജനപിന്തുണയെന്ന് തെളിയിക്കുന്നതായിരുന്നു ഈ സമ്മേളനവും. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് സി.പി.ഐ.എം. ഇത് ഒരു ജനകീയ വിപ്ലവ പ്രസ്ഥാനമാണ്. ഇത് ജനങ്ങൾ ഏറെ പ്രതീക്ഷകളോടെ നെഞ്ചേറ്റുന്ന ഒരു പ്രസ്ഥാനമാണ്. അത്തരം എല്ലാ തിരിച്ചറിവുകളോടു കൂടിയും കൂടുതൽ ഉത്തരവാദിത്വ ബോധമുൾക്കൊണ്ടുകൊണ്ടും കൂടുതൽ കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ടും മുന്നേറുവാൻ ഈ സസ്ഥാന സമ്മേളനവും പ്രചോദനമാകട്ടെയെന്നാശംസിക്കുന്നു.

സി.പി.ഐ സമ്മേളനത്തിനും അഭിവാദനങ്ങൾ

ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഓരോന്നും അവയുടേതായ രീതിയിൽ ശക്തിപ്പേടേണ്ടതിന്റെയും ഒരുമിച്ചു നിൽക്കേണ്ടതിന്റെയും ആവശ്യകത നാം വേണ്ടവിധം ഉൾക്കൊള്ളേണ്ടതുമുണ്ട്. വ്യത്യസ്ത പാർട്ടികൾ എന്ന നിലയിലുള്ള സ്വാഭാവികമായ വിയോജിപ്പുകൾ പരസ്പരം മനസിലാക്കിക്കൊണ്ടുതന്നെ സഹിഷ്ണുതാപൂർവ്വം യോജിപ്പിന്റെ പുതിയപുതിയ മേഖലകൾ കണ്ടെത്തിക്കൊണ്ട് ഇടതുപക്ഷത്തിന്റെ പൊതുവായതും ആന്ത്യന്തികവുമായ ലക്ഷ്യങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ ഇടതുപക്ഷം ഒരുമിച്ച് ഒറ്റക്കെട്ടായി ജാഗ്രതയോടെ മുന്നേറേണ്ടതുണ്ട്. ഇടതുപക്ഷ ഐക്യം ഇനിയും കൂടുതൽ ശക്തിപ്പെടുത്തേണ്ട ആവശ്യകത ഉൾക്കൊണ്ടുകൊണ്ടുതന്നെ ഇതേസമയം കൊല്ലത്ത് നടക്കുന്ന സി.പി.ഐ സമ്മേളനത്തിനും ആശംസകൾ അർപ്പിക്കുന്നു.

അപ്ഡേറ്റ്: ഈ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ ഉച്ച കഴിഞ്ഞപ്പോൾ അനന്തപുരി ചെങ്കടലായി. ഇത്രയും ജനങ്ങൾ ഇതെവിടെനിന്ന് വരുന്നു എന്ന ആശ്ചര്യമായിരുന്നു പലർക്കും. സി.പി.ഐ.എമ്മിന്റെ ജനകീയാടിത്തറയിൽ ആർക്കെങ്കിലും സാംശയമുണ്ടെങ്കിൽ അത് ദൂരീകരിക്കാൻ ഈ ജനസാഗരം കണ്ടാൽ മതിയായിരുന്നു. പ്രകടനത്തിനെത്തിയ പലർക്കും പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് ചെന്നെത്താൻ പോലും കഴിയാത്ത വിധം ജനത്തിരക്കായിരുന്നു അക്ഷരാർത്ഥത്തിൽ ചുവന്നപുരിയായി മാറിയ തിരുവനന്തപുരത്ത്. ഇതിന്റെയപ്പുറമായിരിക്കും കോഴിക്കോട്ട് പാർട്ടികോൺഗ്രസ്സ്! അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ്!

Wednesday, February 8, 2012

ആരപ്പാ ഈ ചന്ദ്രപ്പൻ?

ആരപ്പാ ഈ ചന്ദ്രപ്പൻ?

മുൻ‌കുറിപ്പ്: സി.പി.ഐ എമ്മും സി.പി.ഐയും ഇടതുപക്ഷത്തെ രണ്ട് പാർട്ടികളാണ്. ചിലകാര്യങ്ങളിലെങ്കിലും ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റുമില്ല. അത് ഇടതുപക്ഷ ഐക്യത്തിന് വലിയ കുഴപ്പമൊന്നുമുണ്ടാക്കുകയുമില്ല. എന്നാൽ അഭിപ്രായ വ്യത്യാസവും ആക്ഷേപങ്ങൾ ഉന്നയിക്കലും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ഈ ചെറുകുറിപ്പ് ഇവിടെ പതിഞ്ഞത്.

വലിയമ്പലത്തിൽ ഉത്സവം; അപ്പൂപ്പൻ‌കാവിൽ കൊടുതി

വലിയമ്പലത്തിൽ മഹോത്സവം നടക്കുമ്പോൾ തൊട്ടടുത്ത് അപ്പൂപ്പൻ കാവിൽ ചെറിയ കൊടുതി വച്ചാൽ ആളുകൾ വലിയമ്പലത്തിലോട്ടേ പോകൂ. അതിൽ കുണ്ഠിതപ്പെട്ടിട്ട് കാര്യമില്ല. അതുപോലെ സി.പി.ഐ.എം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വച്ച് നടത്താൻ തീരുമാനിച്ചുവെന്നറിഞ്ഞപ്പോഴേ ഈഗോ കാണിക്കാതെ സി.പി.ഐക്കാർക്ക് കൊല്ലത്ത് നടത്താൻ തീരുമാനിച്ച അവരുടെ സംസ്ഥാന സമ്മേളന തീയതി അല്പം മുമ്പോട്ടോ പുറകോട്ടോ നീട്ടാമായിരുന്നു. തിരിച്ച് സി.പി.ഐ.എമ്മിനു വിട്ടുവീഴ്ച ചെയ്തുകൂടേ എന്ന് ചോദിക്കാം. സി.പി.ഐക്ക് സി.പി.ഐ.എമ്മിനേക്കാൾ ശക്തിയുള്ള ചില സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ടല്ലോ. അവിടെ അതാകാം. കേരളത്തിൽ സി.പി.ഐ.എം സി.പി.ഐയേക്കാൾ ഉമ്മിണി വലിയ പാർട്ടിയല്ലേ? അപ്പോൾ അതിന്റെയൊരു ഹുങ്ക് ആ പാർട്ടി കാണിച്ചാലും ബുദ്ധിപൂർവ്വം സി.പി.ഐ സമ്മേളന തീയതി ഒന്നു മാറ്റിയിരുന്നെങ്കിൽ അതിന്റെ ഗുണം സി.പി.ഐക്കു തന്നെ ആയിരിക്കുമായിരുന്നില്ലേ?

മാധ്യമ ശ്രദ്ധ

സി.പി.ഐ.എം സമ്മേളനവും സി.പി.ഐ സമ്മേളനവും ഒരേസമയം നടക്കുമ്പോൾ സി.പി.ഐ സമ്മേളനത്തിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടില്ലെന്നായിരുന്നു സി.പി.ഐക്കാരുടെ പരാതി. പക്ഷെ സി.പി.ഐ സമ്മേളനത്തിന് മാധ്യമശ്രദ്ധ നേടിക്കൊടുക്കേണ്ടത് സി.പി.ഐ.എമ്മിന്റെ ബാദ്ധ്യതയല്ലല്ലോ. അതുകൊണ്ട് സി.പി.ഐ.എം സമ്മേളനത്തീയതി മാറ്റാൻ തയ്യാറുമായില്ല. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയത്രയും സ്വാഭാവികമായും സി.പി.ഐ.എം സമ്മേളനത്തിലേയ്ക്കായി. അപ്പോൾ ബുദ്ധിപൂർവ്വം തീരുമാനമെടുക്കേണ്ടിയിരുന്നത് സി.പി.ഐ തന്നെ ആയിരുന്നില്ലേ? അതു ചെയ്യാതെ സി.പി.ഐ.എമ്മിനെതിരേ ആക്ഷേപങ്ങൾ പറഞ്ഞ് ഹാലിളകിയിട്ട് കാര്യമുണ്ടോ ചന്ദ്രപ്പൻ സഖാവേ? പറഞ്ഞ മറ്റതെല്ലാം പോട്ടെ. ആ ഇവന്റ് മാനേജ്മെന്റിന്റെ കാര്യം അല്പം കടന്നുപോയി. അത്രയും അസൂയ പാടില്ല. അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലെന്നാണ്. ഇത് രണ്ടും ചന്ദ്രപ്പൻ സഖാവിനുണ്ട്.

ഇവന്റ് മാനേജ്മെന്റ്

സി.കെ. ചന്ദ്രപ്പൻ സി.പി.ഐ.എമ്മിനെതിരെ ഉന്നയിച്ച ഇവന്റ് മാനേജ്മെന്റിനെ സംബന്ധിച്ചാണെങ്കിൽ സി.പി.ഐ.എമ്മിൽ അങ്ങനെയൊന്നുണ്ട്; അങ്ങ് മുകളിൽ പോളിറ്റ് ബ്യൂറോ മുതൽ ഇങ്ങ് താഴെ ബ്രാഞ്ച്തലം വരെയുള്ള ഒരു വിപുലമായ ഒരു ഇവന്റ് മാനേജ്മെന്റ് സംവിധാനം സി.പി.ഐ.എമ്മിലുണ്ട്. അതിനെ സഹായിക്കാനാകട്ടെ ലക്ഷക്കണക്കിന് പാർട്ടി അനുഭാവികളും ബഹുജനങ്ങളും. അങ്ങനെയുള്ള ആ ഇവന്റ് മാനേജ്മെന്റാണ് സി.പി.ഐ.എം-ന്റെ പരിപാടികൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നത്. ഇപ്പോൾ തിരുവനന്തപുരത്തു നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനവും ഇനി കോഴിക്കോട് നടക്കാനിരിക്കുന്ന പാർട്ടികോൺഗ്രസ്സും ഒക്കെ ഗംഭീരമാക്കുന്നത് ആ ഇവന്റ് മാനേജ്മെന്റ് സംവിധാനമാണ്. അതായത് സി.പി.ഐ.എമ്മിനെ നെഞ്ചോട് ചേർക്കുന്ന ജനലക്ഷങ്ങൾ. അത്രമാത്രം ശക്തിയും ജനപിന്തുണയും സി.പി.ഐക്കില്ലാതെ പോയത് സി.പി.ഐ.എമ്മിന്റെ കുഴപ്പമല്ലല്ലോ. നിങ്ങൾ നിങ്ങളുടെ പാർട്ടിയെ ആ നിലയിൽ ശക്തിപ്പെടുത്താൻ ശ്രമിക്കുക. അങ്ങാടിയിൽ തോറ്റതിന് അമ്മയെ പഴിച്ചിട്ട് കാര്യമില്ലല്ലോ.

തണുത്ത ചന്ദ്രപ്പനും തണുത്ത സി.പി.ഐയും

കാര്യം ആള് അല്പം സി.പി.ഐ.എം വിരോധിയൊക്കെ ആയിരുന്നെങ്കിലും വെളിയം ഭാർഗ്ഗവനാശാൻ സഖാവ് ഇതുപോലെ സി.പി.ഐ.എമ്മിനെതിരെ ചന്ദ്രപ്പനോളം ഇളകിയിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഒന്ന് അട്ടഹസിച്ചിരുന്നുവെന്നു മാത്രം. വെളിയം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് സി.പി.ഐയ്ക്ക് ഒരു തിളക്കമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ പൊതുവേ തണുത്ത ചന്ദ്രപ്പൻ സഖാവ് സംസ്ഥാന സെക്രട്ടറി ആയപ്പോൾ സി.പി.ഐയും ഏതാണ്ട് തണുത്ത് മരവിച്ച പോലെ ആയിട്ടുണ്ട്. തണുത്ത സെക്രട്ടറിയും തണുത്ത പാർട്ടിയും. ഇനി പാർട്ടിയെ ഒന്നു സടകുടഞ്ഞെഴുന്നേല്പിക്കാനും മാധ്യമ ശ്രദ്ധ നേടാനുമുള്ള അടവാണ് ചന്ദ്രപ്പൻ സഖാവ് സ്വീകരിച്ചതെങ്കിൽ കുറ്റം പറയുന്നില്ല.

കോൺഗ്രസ്സ് പാളയത്തിലേക്ക് അനുയായികളുണ്ടാകില്ല

ഇനി പണ്ടത്തെ പോലെ സി.പി.ഐയെ കോൺഗ്രസ്സ് പാളയത്തിലേയ്ക്ക് നയിക്കാനാണ് ഭാവമെങ്കിൽ പണ്ടുമുതലേ സി.പി.ഐ.എം വിരോധം മൂത്ത ചില പഴമൂടുകൾ മാത്രമേ കൂടെ കാണൂ. തീരുമാനമെടുത്ത് ലക്ഷം ലക്ഷം പിന്നാലെയെന്ന് വിളിച്ച് മുമ്പേ നടന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏന്തിയും വലിച്ചും മനസില്ലാമനസോടെ വരുന്ന കുറെ പഴമൂടൂകളും മറ്റുമേ കാണൂ‍. സി.പി.ഐയിലെ പുതുതലമുറക്കാരാരും കൂടെയുണ്ടാകില്ല. ഇപ്പോഴത്തെ തലമുറയിൽ ഈയുള്ളവനറിയാവുന്ന സി.പി.ഐ പ്രവർത്തകരിൽ നല്ലൊരു പങ്ക് വീര്യമാർന്ന അടിയുറച്ച ഇടതുപക്ഷ പ്രവർത്തകരാണ്. അവരിൽ പലരും പലയിടത്തും പല സി.പി.ഐ.എം പ്രവർത്തകരെയും കടത്തിവെട്ടുന്ന വിധം ഇടതുപക്ഷത്തോട് കൂറു പുലർത്തുന്നവരാണ് എന്നുപോലും പറയാൻ കഴിയും. കാരണം കാലം മാറി. സി.പി.ഐ.എം വിരോധത്തിന് ഊർജ്ജം സ്വരൂപിക്കേണ്ട കാലമല്ലിതെന്ന് അവർക്കറിയാം.

പ്രചോദനങ്ങളും പ്രലോഭനങ്ങളും

താരത‌മ്യേന ആളുകുറഞ്ഞ പാർട്ടിയിൽ നിന്നാൽ വേഗം നേതാക്കളും സ്ഥാനമാനങ്ങളുമൊക്കെ നേടാമെന്നുള്ള ഒരു ആഗ്രഹത്തിന്റെ പിൻബലത്തിൽ കൂടിയായിരിക്കാം പുതുതലമുറയിലെ സി.പി.ഐക്കാർ പലരും ആ പാർട്ടിയിൽ എത്തിപ്പെട്ടിരിക്കുക. പക്ഷെ അവർ അചഞ്ചലമായ ഇടതുപക്ഷബോധം ഉൾക്കൊള്ളുന്നവരാണ്. കോൺഗ്രസ്സിനോടൊപ്പം നിന്ന് അധികാരം പങ്കു വയ്ക്കാനൊന്നും അവർ തയ്യാറാകുമെന്നു വിശ്വസിക്കാൻ വയ്യ. നല്ല ഇടതുപക്ഷക്കാരായി സി.പി.ഐയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണവരിൽ നല്ലൊരു പങ്കും. ഭരണത്തിലിരുന്നാലും ചില നേട്ടങ്ങളൊക്കെ ഉണ്ടാകണമെങ്കിൽ യു.ഡി.എഫ് മന്ത്രിസഭയിൽ എത്തുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും സി.പി.ഐയിൽ ഉണ്ടാകാം. അവർക്കുവേണ്ടി പാർട്ടിയെ ബൂർഷ്വാസിക്ക് അടിയറ വയ്ക്കണോ എന്നൊക്കെ ചന്ദ്രപ്പൻ സഖാവ് മാത്രം തീരുമാനിച്ചാൽ മതിയെങ്കിൽ നമുക്കൊന്നും പറയാനില്ല.

എന്നാലും സി.പി.ഐ അത്ര നല്ലപിള്ള ചമയേണ്ട

സി.പി.ഐ.എം കഴിഞ്ഞാൽ സി.പി.ഐ ഇടതുപക്ഷത്തെ പ്രധാന കക്ഷിയാണ്. സി.പി.ഐ ഇല്ലാത്ത ഇറ്റതുപക്ഷത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതും പ്രയാസം തന്നെ. കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് വന്നതിൽ പിന്നെ ഇതുവരെ അവർ ഇടതു മുന്നണി വിട്ടു പോയിട്ടില്ല. എന്നാലും ചില പഴയകാല സി.പി.ഐക്കാരിൽ പാർട്ടി പിളർന്ന കാലം തൊട്ടേ ഒരു സി.പി.എം വിരോധം ഉണ്ട്. അത് തലമുറകളിലേയ്ക്ക് വ്യാപരിപ്പിക്കാനും അവരിൽ ചിലരെങ്കിലും ബോധപൂർവംതന്നെ ശ്രമിക്കാറുണ്ട്. അതിനുദാഹരണമായി ഇപ്പോൾ ചന്ദ്രപ്പൻ സഖാവുതന്നെയുണ്ടല്ലോ. മുന്നണി മര്യാദകൾ പലപ്പോഴും സി.പി.ഐ കാറ്റിൽ പറത്താറുണ്ട്. സി.പി.ഐ.എമ്മിനെതിരെ കോൺഗ്രസ്സും യു.ഡി.എഫുമായി പ്രാദേശികതലങ്ങളിൽ ഗൂഢാലോചനകൾ നടത്തുന്ന പല അനുഭവങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇനിയും ഉണ്ടായിക്കൂടെന്നുമില്ല്ല്ല.

സി.പി.ഐ.എമ്മിനു വോട്ടു ചെയ്യാത്ത സി.പി.ഐ ക്കാർ

നാളിന്നു വരെ സി.പി.ഐ.എം സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തിട്ടില്ലാത്ത സി.പി.ഐക്കാർ കേരളത്തിലുണ്ട്. പോരാത്തതിന് സി.പി.ഐ.എം സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുള്ള രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ സി.പി.ഐ സ്ഥാനാർത്ഥികളെ അടക്കം വിജയിപ്പിക്കുവാൻ സി.പി.ഐ.എമ്മുകാർ ഊണുമുറക്കവുമൊഴിഞ്ഞ് പ്രവർത്തിക്കും. വിജയിപ്പിക്കും. എന്നാൽ തിരിച്ച് സി.പി.ഐ.എം മത്സരിക്കുന്ന സീറ്റുകളിൽ പല സി.പി.ഐക്കാരെയും പൊടിയിട്ടു നോക്കിയാൽ ഫീൽഡിൽ കാണില്ല. സി.പി.ഐ നേതാക്കളും എൽ.ഡി.എഫ് യോഗങ്ങളിൽ വരും. പ്രസംഗിക്കും. പക്ഷെ പ്രാദേശിക സി.പി.ഐ പ്രവർത്തകർ ഫീൽഡിലുണ്ടാകില്ല.

തോല്പിക്കാൻ മിടുക്കർ

ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ ഒരുപാട് പേർ അദ്ധ്വാനിക്കണം. എന്നാൽ തോല്പിക്കാൻ ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ മതി. കേരളത്തിൽ തെന്നിയും തെറിച്ചുമുള്ള സി.പി.ഐ പ്രവർത്തകരുടെ പണി പലയിടത്തും അതാണ്. പകൽ മുഴുവൽ എൽ.ഡി.എഫ്. രാത്രിയാകുമ്പോൾ യു.ഡി.എഫ്! സി.പി.ഐ.എം സ്ഥാനാർത്ഥികളെ തോല്പിക്കുകയാണ് ലക്ഷ്യം. ഇതിനു കാലുവാരലാണെന്നാണ് പേര്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലുമാണ് ഈ അട്ടിമറിപ്പണി കൂടുതൽ നടക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിലാണ് സി.പി.ഐയ്ക്ക് വിരലിലെണ്ണാവുന്നതിനപ്പുറം അംഗങ്ങളും അനുഭാവികളും ഉള്ളത്. അവിടങ്ങളിൽ കാലുവാരലിന്റെ അളവ് കൂടുതലാണ്. സി.പി.ഐ.എം പ്രവർത്തകർ പണ്ടുമുതലേ ഇത് സഹിച്ചു പോരുന്നതാണ്. ഇടതുപക്ഷ ഐക്യം തകരരുത് എന്നുകരുതി. എന്നാൽ സഹികെട്ട് ഇപ്പോൾ സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ സി.പി.ഐ.എം പ്രവർത്തകരും അനുഭാവികളും സി.പി.ഐക്കിട്ട് തിരിച്ച് പണി കൊടുത്തു തുടങ്ങി. അതുകാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പഞ്ചായത്ത് ഭരണം പലയിടത്തും നഷ്ടപ്പെട്ടതിന് ഉദാഹരണങ്ങളുണ്ട്. സഹിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ.

സി.പി.ഐക്ക് ഇനി ഇവന്റ് മാനേജ്മെന്റിന്റെ സഹായം വേണ്ടിവരും

സി.പി.ഐ.എമ്മും സി.പി.ഐ.എമ്മും രണ്ടും രണ്ട് പാർട്ടികളാണ്. അതുകൊണ്ട് ചിലപ്പോഴൊക്കെ എതിരഭിപ്രായങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണ്. അത് ഇരു പാർട്ടികളുടെയും ഐക്യത്തിനും ഇടതുപക്ഷത്തിന്റെ കെട്ടുറപ്പിനും വലിയ കോട്ടമൊന്നും വരുത്തുകയുമില്ല. എന്നാൽ സഖാവ് സി.കെ.ചന്ദ്രപ്പനെപ്പോലുള്ളവർ ഇങ്ങനെയാണ് സി.പി.ഐയെ നയിക്കുന്നതെങ്കിൽ ഭാവിയിൽ തങ്ങളുടെ പാർട്ടിയുടെ പരിപാടികൾ സംഘടിപ്പിക്കാൻ ഇവന്റ് മാനേജ്മെന്റിന്റെ സഹായം വേണ്ടിവരും. പരിപാടികൾ സംഘടിപ്പിക്കുവാൻ മാത്രമല്ല, പരിപാടികളിൽ പങ്കെടുക്കാനുള്ള അനുയായികളെക്കൂടി ഇവന്റ് മാനേജ്മെന്റ് മുഖാന്തരം കൂലികൊടുത്ത് കൊണ്ടു വരേണ്ടിവരും. വിളിക്കുന്ന ഓരോ മുദ്രവാക്യത്തിനും റേറ്റ് നിശ്ചയിക്കപ്പെട്ടെന്നുവരും. സി.പി.ഐ എമ്മും സി.പി.ഐയും രണ്ടും രണ്ട് പാർട്ടികളാണെങ്കിലും താന്താങ്ങളുടെ നിലയിൽ രണ്ടും വളർന്ന് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുന്നതാണ് ഇരു കൂട്ടർക്കും നാടിനും ജനങ്ങൾക്കും നന്ന്. ജാഗ്രതൈ!

പിൻ‌കുറിപ്പ്: പുന്നപ്ര-വയലാർ സമരത്തിന്റെ പശ്ചാത്തലമുള്ള സഖാവ് സി.കെ.ചന്ദ്രപ്പന് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നുകൊണ്ട് സി.പി.ഐ.എമ്മിനെതിരെ അങ്ങനെയൊക്കെ പറയാമെങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു എളിയ സി.പി.ഐ.എം പ്രവർത്തകനായ ഈയുള്ളവന് ഇങ്ങിനെയുമൊക്കെ പറയാം. സോറി, ഇറ്റ്സ് ഓൾ റൈറ്റ്!

ഖേദപ്രകടനം

ഈ പോസ്റ്റ് പബ്ലിഷ് ചെയ്തതിനുശേഷം തന്റെ ഇവന്റ് മാനേജ്മെന്റ് പരാമർശങ്ങളിൽ സ. സി.കെ.ചന്ദ്രപ്പൻ ഖേദം പ്രകടിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. അതിൽ സന്തോഷമുണ്ട്. അതിനാൽ ഇങ്ങനെ ഒരു പോസ്റ്റെഴുതേണ്ടിവന്നതിലും ഖേദം പ്രകടിപ്പിക്കുന്നു. പക്ഷെ ചന്ദ്രപ്പൻ സഖാവ് പറഞ്ഞതൊക്കെ രേഖപ്പെടുത്തപ്പെട്ടുപോയതിനാൽ ഈ പോസ്റ്റും പിൻ‌വലിക്കുന്നില്ല. ഇതും ഒരു രേഖയായി കിടക്കട്ടെ!

Tuesday, February 7, 2012

തിരുകേശവും നിഷ്കളങ്കവിശ്വാസികളും

തിരുകേശവും നിഷ്കളങ്കവിശ്വാസികളും

ഇതെഴുതുന്ന ഞാനവർകൾ ഏതെങ്കിലും മതാചാരങ്ങൾ അനുഷ്ഠിക്കുകയോ പ്രാർത്ഥനകൾ നടത്തുകയോ ചെയ്യുന്നില്ല. എന്നുവച്ച് മതം എന്ന യാഥാർത്ഥ്യത്തെ നിരാകരിക്കുകയോ സ്വത്തനിഷേധം നടത്തുകയോ ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. മതങ്ങൾ നിലനിൽക്കുന്നു എന്നത് ഞാൻ ജിവിക്കുന്ന സമൂഹത്തിലെ ഇന്നിന്റെയും യാഥാർത്ഥ്യമാണ്. ഒരാൾ ജനിച്ചുവളർന്ന കുടുംബത്തിന്റെ മതത്തെ അയാൾ എത്രതന്നെ നിഷേധിച്ചാലും സമൂഹം അയാളുടെ മതം അയാളിൽ ആരോപിക്കുകതന്നെ ചെയ്യും. ഒരാൾക്ക് ഒരു മതവുമില്ലെന്ന് സ്വയം അവകാശപ്പെടാം. പക്ഷെ സമൂഹത്തിൽ ഭൂരിപക്ഷം പേരും മതമില്ലാത്ത ഒരാളായി അയാളെ കാണണമെന്നില്ല. നമ്മുടെ സമൂഹത്തിൽ ജീവിതവും മതവും തമ്മിൽ അത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്നതുതന്നെ കാരണം. പക്ഷെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുവാൻ വേണ്ടിയുള്ള ഒരു വിശ്വാസപ്രകടനം നടത്തുന്നത് സത്യസന്ധതമല്ലാത്ത ഒരു പ്രവൃത്തിയായിരിക്കും. അതിന്റെ ആവശ്യമില്ലെന്നു മാത്രം. വിശ്വാസം ഒരു പോരായ്മയായോ അവിശ്വാസം ഒരു അപരാധമായോ ഈയുള്ളവൻ കാണുന്നില്ല. അതുകൊണ്ടുതന്നെ മതങ്ങളെക്കുറിച്ച് അധികം വിമർശനം നടത്തിയതുകൊണ്ട് ഈ ലേഖകന് വലിയ സായൂജ്യമൊന്നും ലഭിക്കാനില്ല. മതവിമർശനംകൊണ്ട് പെട്ടെന്നുള്ള എന്തെങ്കിലും മാറ്റം ഏതെങ്കിലും മതത്തിൽ നിന്ന് പ്രതീക്ഷിക്കാനുമില്ല. പ്രത്യേകിച്ചും എല്ലാ വിശ്വാസങ്ങളും വിശ്വാസത്തിനുവേണ്ടി മന:പൂർവ്വമുള്ള വിശ്വാസങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്!

വിശ്വാസമാറ്റങ്ങൾ സാർവത്രികമല്ല

അല്ലെങ്കിൽത്തന്നെ മത- ദൈവ വിശ്വാസങ്ങൾ ഉപേക്ഷിച്ച് യുക്തിവാദ-നിരീശ്വരവാദചിന്തകളിലേയ്ക്കും നേരേതിരിച്ച് യുക്തിവാദ-നിരീശ്വരവാദചിന്തകൾ ഉപേക്ഷിച്ച് മത-ദൈവ വിശ്വാസങ്ങളിലേയ്ക്കും ആളുകൾ പോകുന്നത് വളരെക്കുഞ്ഞൊരളവിൽ മാത്രമാണ്. അങ്ങോട്ടോ ഇങ്ങോട്ടോ പറയത്തക്ക ഒഴുക്ക് സാധാരണ ഗതിയിൽ സംഭവിച്ചു കാണാറില്ല. അതുകൊണ്ടാണല്ലോ പ്രത്യക്ഷനിരീശ്വരവാദികൾ ലോകത്തിൽ അന്നുമിന്നും ചെറുന്യൂനപക്ഷമായിത്തന്നെ നിലനിൽക്കുന്നത്. മാത്രവുമല്ല വിശ്വാസികൾക്ക് ധാരളം സൌകര്യങ്ങൾ ഉണ്ട്. അവിശ്വാസികൾക്ക് ഏറെ അസൌകര്യങ്ങളും. ഇന്നത്തെ കാലത്തുപോലും വിശ്വാസിയായി ജീവിക്കുന്നത്ര എളുപ്പവും സുഖകരവുമല്ല, ഒരു അവിശ്വാസിയായി ജീവിക്കുക എന്നത്. ( ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെ വിശ്വാസികൾ എന്നും മറിച്ചുള്ളവരെ അവിശ്വാസികൾ എന്നുമാണ് വിശേഷിപ്പിക്കേണ്ടിയിരുന്നത്. പക്ഷെ വിശ്വാസി, അവിശ്വാസി എന്നീ വാക്കുകൾ ദ്യോതിപ്പിക്കുന്ന അർത്ഥങ്ങൾ പണ്ടുമുതലേ മറിച്ചായതുകൊണ്ട് അതങ്ങനെതന്നെ ഇരിക്കട്ടെ). മാറ്റത്തിന്റെ കാര്യം പറയുമ്പോൾ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേയ്ക്കുള്ള പരിവർത്തനവും വളരെക്കുറഞ്ഞ അളവിൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അടുത്ത കാലത്തൊന്നും ഏതെങ്കിലും മതത്തിൽ നിന്ന് മറ്റൊന്നിലേയ്ക്കുള്ള കുത്തൊഴുക്ക് ലോകത്തൊരിടത്തും സാധാരണ സംഭവിച്ചു കാണുന്നില്ല. എല്ലാ മതങ്ങളും തങ്ങളുടെ മതമാണ് ലോകത്തിൽ ഏറ്റവും ശ്രേഷ്ഠമായ മതമെന്ന് അവകാശപ്പെടുമ്പോൾ അതേപറ്റി അന്വേഷിക്കാനൊന്നും മിനക്കെടാതെ സൌകര്യാ‍ർത്ഥം ഓരോ മതത്തിലും നിൽക്കുന്നവർ തങ്ങളുടെ മതം തന്നെ ശ്രേഷ്ഠമെന്ന് സ്വയം വിശ്വസിച്ചും സമ്മതിച്ചും കഴിഞ്ഞുകൂടുകയാണ് ചെയ്യുന്നത്.

അക്രമം അന്തർലീനമായ മതങ്ങൾ

മതങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളുടെ ബലത്തിലോ, അവ മനുഷ്യ നന്മയ്ക്ക് ഉതകുന്ന പല നല്ല കാര്യങ്ങളും ചെയ്യുന്നതുകൊണ്ടോ മാത്രമല്ല മതങ്ങൾ നിലനിൽക്കുന്നത്; സംഘടിത ശക്തികൾ എന്ന നിലയിൽ അക്രമത്തിന്റെയും ഭീഷണിയുടേയും കൂടി ബലത്തിലാണ് എല്ലാ മതങ്ങളും നില നിൽക്കുന്നത്. ചിലയിടങ്ങളിൽ അധികാരത്തിന്റെ കൂടി ബലത്തിലും! വ്യക്തി സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തൽ, ജനാധിപത്യനിരാസം മുതലായവ മതങ്ങളുടെ പൊതുസ്വഭാവങ്ങളാണ് എന്നതാണ് മതങ്ങളോടുള്ള ഈ ലേഖകന്റെ വിയോജിപ്പിന്റെ പ്രധാന കാരണം. അല്ലാതെ മതങ്ങൾ ഉൾക്കൊള്ളുന്നന്ന ആശയങ്ങളോ അന്ധവിശ്വാസങ്ങൾ പോലുമോ അല്ല. ഓരോ മതത്തിന്റെയും അന്യമതസഹിഷ്ണുത സംശയാസ്പദമാണ്. തങ്ങളുടെ മതം മാത്രമാണ് ശ്രേഷ്ഠമെന്ന് ഓരോ മതങ്ങളും അവകാശപ്പെടുന്നു. മതത്തിനെതിരായ ആശയങ്ങളെ, പ്രത്യേകിച്ച് യുക്തിവാദത്തെയും നിരീശ്വര വാദത്തെയും ആക്രമിക്കുന്നതിൽ എല്ലാ മതങ്ങളും ഒരുപോലെയാണ്. മതാധിഷ്ഠിത ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നും മറ്റു മതങ്ങൾക്കു സ്വാതന്ത്ര്യമില്ല. അവിടങ്ങളിൽ മതത്തിലോ ദൈവത്തിലോ വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമില്ല. ചില രാഷ്ട്രങ്ങളിൽ ഭരണം മതാധിഷ്ഠിതമല്ലെങ്കിലും ഭൂരിപക്ഷത്തിന്റെ മതം അവിടെ ഔദ്യോഗിക മതമാണ്. മറ്റു മതങ്ങൾക്ക് അവിടങ്ങളിൽ വളരെയൊന്നും നിലനിൽക്കാനോ വളരാനോ കഴിയില്ല. മതരാഷ്ട്രങ്ങളിൽ ഒന്നും തന്നെ ശരിയായ ജനാധിപത്യമോ പൌരാവകാശങ്ങളോ നിലനിൽക്കുന്നില്ല. ആഗോള മതരാഷ്ട്രങ്ങൾ സ്ഥാപിക്കുവാനാണ് പ്രബല മതങ്ങളായ കൃസ്ത്യാനികളും മുസ്ലിങ്ങളും മത്സരിക്കുന്നത്. ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിച്ച് മറ്റുമതങ്ങളെ പിന്തള്ളാനാണ് ഹിന്ദുമതതീവ്രവാദികൾ ശ്രമിക്കുന്നത്. മതതീവ്രവാദത്തിന്റെയും മതഭീകരതയുടെയും ലക്ഷ്യംകേവലം മതസംരക്ഷണമല്ല, അത്യന്തികമായ മതഭരണം സ്ഥാപിക്കുക എന്നതാണ്.

അന്ധവിശ്വാസങ്ങളും മതങ്ങളും

അതൊക്കെ എന്തായാലും മതങ്ങളുടെ അന്ധവിശ്വാസങ്ങളെപ്പറ്റി പരാതിപ്പെടുന്നതിലോ വിമർശിക്കുന്നതിലോ ഒരു കാര്യവുമില്ലെന്നറിയാം. കാരണം മതങ്ങളെല്ലാം അന്ധവിശ്വാസങ്ങളുടെ അടിത്തറയിലാണ് കെട്ടിപ്പൊക്കിയിടുള്ളത്. അന്ധ വിശ്വാസങ്ങൾ ഇല്ലാതായാൽ ഒരു മതത്തിനും നിലനില്പില്ല. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ പ്രത്യേക അന്ധവിശ്വാസത്തെ മാത്രം എടുത്ത് അതിനെ വിമർശിക്കുന്നതിലും വലിയ കാര്യമില്ല. ഓരോ കാലത്തും മതാശയങ്ങളിൽ വെള്ളം ചേർക്കപ്പെടുന്നതുപോലെ ഓരോ കാലത്തും പലതരം പുതിയ അന്ധവിശ്വാസങ്ങളും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കും.

തിരുകേശവിവാദം

ഒരു അന്ധവിശ്വാസത്തിന്റെ കൂടി കൂട്ടിച്ചേർക്കലാണ് ഈ പോസ്റ്റിനാധാരമായ തിരുകേശാരാധന. മതങ്ങളുടെ ഏണ്ണമറ്റ അന്ധവിശ്വാസങ്ങളിൽ ഒന്നായി ഇതിനെയും തള്ളിക്കളയാവുന്നതേയുള്ളൂ. എന്നാൽ അന്ധവിശ്വാസങ്ങൾക്കും ഒരു പരിധിയില്ലേ? അതും ഈ ആധുനിക കാലത്ത്. സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഈ മുടിപൂജയ്ക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുന്നു. സുന്നിപണ്ഡിതനായ കാന്തപുരം അബൂബേക്കർ ആണ് മുടിപൂജയ്ക്കും അതിനായുള്ള പള്ളിപണിയലിനും നേതൃത്വം നൽകുന്നത്. അതുകൊണ്ട് മുസ്ലിങ്ങളിലെ മറ്റുവിഭാഗങ്ങളായ ജമാ-അത്തെ ഇസ്ലാമിയും മുജാഹിദുകളും മാത്രമാണ് ഇതിനെതിരെ പ്രതികരിക്കുന്നതെങ്കിൽ അവർ സുന്നികളുടെ എതിർപക്ഷമെന്നു കരുതി അവഗണിക്കാമായിരുന്നു. ഇതിപ്പോൾ സുന്നികളിൽതന്നെ നല്ലൊരുപങ്ക് ആളുകളും മുടിപൂജയെ എതിർക്കുകയാണ്. ഈ തിരുമുടി പ്രവാചകന്റേതാണെന്നുള്ള അവകാശവാദത്തെത്തന്നെ വിമർശകർ പാടേ തള്ളിക്കളയുന്നുണ്ട്. ഇനി ഇത് അഥവാ പ്രവാചകന്റേ കേശം തന്നെ ആയാലും ആ കേശത്തെ തിരുകേശമായി കരുതി ആരാധിക്കുന്നതും അതിനായി ഒരു പള്ളിതന്നെ പണിയുന്നതും ഇസ്ലാമതത്തെ സംബന്ധിച്ച് ശരിയായ കാര്യങ്ങളാണോ? അല്ലാ എന്നാണ് ഭൂരിപക്ഷാഭിപ്രായം. കാരണം അത്തരം ആരാധനകൾ ഇസ്ലാമികമല്ല.

ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ല

ഞാൻ പള്ളിക്കൂടത്തിലും പള്ളിയിലും പഠിച്ച അറിവുവച്ച് മുഹമ്മദ് നബിയാണ് ഇസ്ലാമതസ്ഥാപകൻ. ഇസ്ലാമതത്തെ സംബന്ധിച്ച് പള്ളിയിലും പള്ളിക്കൂടത്തിലും പഠിച്ചിട്ടുള്ളത് ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ലെന്നാണ്. “ആരാധനയ്ക്കർഹൻ അള്ളാഹുവല്ലാതെ മറ്റാരുമില്ലെന്നു സന്ദേശം നൽകിയ നൂറുള്ളാ.......” എന്നു തുടങ്ങുന ഒരു ഗാനം ഈയുള്ളവനും കൊച്ചിലേ പാടി നടന്നത് ഇപ്പോഴും ഓർമ്മയുണ്ട്. പള്ളികളിൽ നബിദിനാഘോഷങ്ങളിലും മത പ്രഭാഷണങ്ങളിലും മറ്റും സ്ഥിരം പാടിപ്പതിഞ്ഞ ഒരു ഗാനമായിരുന്നു അത്. പ്രവാചകനെ ബഹുമാനിക്കണമെന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. പക്ഷെ പ്രവാചകനെ ആരാധിക്കണമെന്ന് പ്രവാചകൻ പോലും പറഞ്ഞതായി അറിയില്ല. അപ്പോൾപിന്നെ പ്രവാചകന്റെ മുടിയെ ആരാധിക്കുന്നത് ഇസ്ലാമത വിശ്വാസത്തിന് ഒട്ടുംതന്നെ നിരക്കുന്നതല്ല. വസ്തുക്കളേയോ മനുഷ്യനുൾപ്പെടെയുള്ള ജിവികളെയോ അവയുടെ അവയവങ്ങളെയോ ആരാധിക്കുന്ന രീതി ഇസ്ലാമികമല്ലാ എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. വിഗ്രഹാരാധനയെ ഇസ്ലാം അംഗീകരിക്കുന്നില്ല. പ്രവാചകന്റെ ജനനസമയത്ത് അറേബ്യയിലെ വിഗ്രഹങ്ങൾ ഒക്കെയും തകർന്നു വീണതായി പണ്ട് പള്ളിയിൽ ഉസ്താദ് പഠിപ്പിച്ചത് ഓർമ്മയുണ്ട്. സംഭവിച്ചതായാലും അല്ലെങ്കിലും. ഖബർപൂജപോലും തെറ്റാണെന്നാണ് പല ഇസ്ലാമത പണ്ഡിതന്മാരും പറഞ്ഞുതരുന്നത്. ഇതൊക്കെ ഏതൊരു സാധാരണ മുസ്ലിം വിശ്വാസിയും മത പ്രഭാഷണങ്ങളിലൂടെയെങ്കിലും കേട്ട് മനസിലാക്കിവച്ചിട്ടുള്ളതാണ്. നിഷ്കളങ്കമായി ഇസ്ലാമതത്തിൽ വിശ്വസിക്കുന്ന സാധാരണ വിശ്വാസികളുടെ സാമാന്യബോധത്തെ തന്നെ വെല്ലുവിളിക്കുന്നതാണ് തിരുകേശം പോലെയുള്ള ഇത്തരം അന്ധവിശ്വാസ പ്രചരണം.

ചരിത്രപണ്ഡിതമതം

തിരുവനന്തപുരം കാര്യവട്ടത്തെ കേരളസർവ്വലാശാലാ ഇസ്ലാമിക്ക് ഹിസ്റ്ററി വിഭാഗം റീഡർ പ്രൊ. ഷറഫുദീൻ ഈയുള്ളവന്റെ നാട്ടുകാരനും ചരിത്ര പണ്ഡിതനും ചില ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ചരിത്രത്തിലും ഇസ്ലാമിക്ക് ഹിസ്റ്ററിയിലും ആധികാരികമായി അഭിപ്രായം പറയാൻ മാത്രം ചരിത്രപാണ്ഡിത്യം അദ്ദേഹത്തിനുണ്ട്. ഈ തിരുമുടി വിവാദം സംബന്ധിച്ച് ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഈ തിരുകേശം അന്ധവിശ്വാസമാണെന്നും അത് പ്രവാചകന്റേതല്ലെന്നും മതത്തെ സ്വാർത്ഥലാഭങ്ങൾകുവേണ്ടി ഉപയോഗിക്കുന്നവരാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാറുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.

ചിന്താക്കുഴപ്പത്തിലാകുന്ന നിഷ്കളങ്കവിശ്വാസികൾ

ഇക്കാര്യത്തിൽ ഒരു പ്രയോജനവിമില്ലാതെ എന്തിന് ഇങ്ങനെ എഴുതി മനസിനെയും വിരലുകളെയും സമയത്തെയും മിനക്കെടുത്തുന്നു എന്നു ചോദിച്ചാൽ, ഇയുള്ളവൻ ആകാശത്ത് നിന്നുപൊട്ടിമുളച്ച ഒരു യുക്തിവാദിയോ നിരീശ്വരവാദിയോ അല്ല. എന്റെ വീട്ടുപേർ നിരീശ്വരാലയം എന്നുമല്ല. എന്റെ കുടുംബാംഗങ്ങൾ മതാന്ധത ബാധിച്ചവർ അല്ലെങ്കിലും സാധാരണ ഇസ്ലാമത വിശ്വാസികളാണ്. പരമ്പരാഗതമായ വിശ്വാസം തുടർന്നുപോരുന്നവരാണ്. അവരുടെ വിശ്വാസങ്ങൾ എനിക്കും പ്രധാനപ്പെട്ടതാണ്. അവരുടെ വിശ്വാസങ്ങളോട് എനിക്ക് ബഹുമാനമാണ്. അവരുടെ വിശ്വാസത്തിന്റെയും നിസ്കാരപ്പുരയുടെയും വിശുദ്ധി എന്റെയും കൂടി ബാദ്ധ്യതയാണ്. എന്നാൽ ഈ തിരുകേശം അവരുടെ മനസിലും സംശയങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കിയിരിക്കുന്നു. അവർ നിഷ്കളങ്കരായ സാധാരണ ഇസ്ലാമത വിശ്വാസികളാണ്. കേവലം വിശ്വാസികൾ മാത്രമല്ല, സാധാരണ പള്ളികളിലെ പാവം മൌലവിമാരും ആകെ ചിന്താക്കുഴപ്പത്തിലായിരിക്കുന്നു. ആളുകളുടെ ചോദ്യങ്ങൾക്കുമുന്നിൽ അവർ നിസ്സഹായരാകുന്നു. ഓരോ വ്യക്തികൾക്ക് അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി തങ്ങളുടെ ഇഷ്ടപ്രകാരം എന്തുതരം വിശ്വാസവും തിരുകി കയറ്റാവുന്ന ഒന്നായി ഇസ്ലാമതം അധപ്പതിക്കുന്നതിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണ മുസ്ലിങ്ങൾക്കുള്ള അസ്വസ്ഥത എന്റെയും കൂടി അസ്വസ്ഥതയാകുന്നു. കുടുംബത്തിൽ നിന്നും ചുറ്റിലുമുള്ള സമൂഹത്തിൽ നിന്നും വേറിട്ട് എനിക്കുമില്ലല്ലോ ഒരു വ്യക്തിത്വം! ഇപ്പോൾ തന്നെ ആവശ്യത്തിന് അന്ധവിശ്വാസങ്ങൾ എല്ലാ മതങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഇനി ഇങ്ങനെ പുതിയതോരോന്ന് കൊണ്ടുവരാതിരുന്നാൽ അത്രയും നന്നായിക്കും എന്നു മാത്രം പറഞ്ഞ് ഈ കുറിപ്പ് ചുരുക്കുന്നു.

Wednesday, January 18, 2012

ഇനിയെന്ത് ലാവ്‌ലിൻ ?


ഇനിയെന്ത് ലാവ്‌ലിൻ ?


ആദ്യംതന്നെ
സി.പി.ഐ.എമ്മിനും സ. പിണറായി വിജയനും എതിരെ ലാവ്ലിൻ കേസ് ആഘോഷമാക്കിയ മാധ്യമസുഹൃത്തുക്കളോട്,

നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല. ഓർക്കാൻ നിങ്ങൾ ഇഷ്ടപ്പെടാൻ ഇടയില്ലാത്തതുകോണ്ട് ഓർമ്മകൾ നിങ്ങളിലേയ്ക്ക് കടന്നുവരാനും ഇടയില്ല. പക്ഷെ ഞങ്ങൾക്ക് കഴിഞ്ഞതൊന്നും അത്രയ്ക്കങ്ങോട്ട് മറക്കാൻ കഴിയില്ല. കാരണം നിങ്ങൾ ഞങ്ങൾക്കു വാമൊഴിയായും വരമൊഴിയാലും പറഞ്ഞുതന്ന ആ കെട്ടുകഥകളുണ്ടല്ലോ; നിങ്ങൾ ഒരേതൂവൽപക്ഷികളായ പലരാൽ പലവിധത്തിൽ വിരചിതമായതായിരുന്നു ആ കഥകളൊക്കെ. എങ്കിലും എല്ലാവരുടെയും ലക്ഷ്യം ഒന്നാകയാൽ, പലപ്പോഴും അവ നിങ്ങൾ പരസ്പരപൂരിതമാക്കി “അനുവാചകരെ”കോൾമയിർകൊള്ളിച്ചതാണ്. ഓരോ ദിവസവും തുടർച്ചയായി വരുന്ന കഥകൾക്കായി തുടരൻ ക്രൈം ത്രില്ലറുകൾ വായിക്കുവാനുള്ള സസ്പെൻസോടെ ജനം കാത്തിരുന്ന ആ കാലം ആർക്കാണ് പെട്ടെന്ന് മറക്കാനാകുക?

നിങ്ങൾ ഒരു വലിയ കെട്ടുകഥയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന ബോധം പലപ്പോഴും നമുക്ക് നഷ്ടപ്പെട്ടുപോകുന്നത്ര വിദഗ്ദ്ധമായാണ് നിങ്ങൾ അവ പറഞ്ഞുകൊണ്ടിരുന്നത്. പലപ്പോഴും ഈ നുണക്കഥയുടെ മാനസികലയനത്തിൽ നിന്ന് മോചിതമായി സ്ഥലകാലബോധം വീണ്ടെടുക്കുവാൻ ഞങ്ങള്‍ വളരെ പാടുപെടുന്നുണ്ടായിരുന്നു. നിങ്ങൾക്കിഷ്ടപ്പെടാത്ത ജിവിച്ചിരിക്കുന്ന ചില മനുഷ്യരെയും, നിങ്ങൾ ഇഷ്ടപ്പെടാത്ത ഒരു പ്രസ്ഥാനത്തെയും കേന്ദ്രബിന്ദുവാക്കിയായിരുന്നുവല്ലോ നിങ്ങളുടെ കഥാനിർമ്മിതി. ജീ‍വിച്ചിരിക്കുന്ന മനുഷ്യരെ കഥാപാത്രങ്ങളാക്കി സാങ്കല്പിക കഥകൾ വിരചിക്കുന്ന ഒരു പുതിയ സാഹിത്യശാഖയ്ക്ക് രൂപം കൊടുക്കുകവഴി സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരങ്ങൾവരെ നിങ്ങള്‍ക്കു മൊത്തമായും നൽകേണ്ടതാണ്! ഈ പുതിയ സാഹിത്യ ശാഖയ്ക്ക് “ലാവ്‌ലിനോവൽ” എന്നോ മറ്റോ പേർ നൽകാവുന്നതാണ്.

ഈ നുണക്കഥകളുടെ ആരോഹണാവരോഹണങ്ങൾ സധാരണ കമ്മ്യൂണിസ്റ്റ്വിരുദ്ധരിൽ മാത്രമല്ല, ഷണ്ഡന്മാരായ കമ്മ്യൂണിസ്റ്റ്‌ ‌വിരുദ്ധരിൽ ‌‌ പോലും പലതവണ രതിമൂർച്ഛയുണ്ടാക്കുകവഴി നിങ്ങൾ അക്ഷരങ്ങളുടെ അനന്തമായ രതിസാധ്യതകളെയും അങ്ങേയറ്റം പ്രയോജനപ്പെടുത്തിയവരാണ്. ഭാവിയിലെ മാധ്യമ വിദ്യാർത്ഥികൾക്ക് ശൂന്യതയിൽ നിന്നും വാർത്തകളുണ്ടാക്കി ഉദരപൂരണം നടത്താൻ പര്യാപ്തമായ ഒരു പഠന പ്രോജക്ടിനു നൽകാവുന്ന ഒന്നാന്തരം വിഷയമായിരിക്കും ലാവ്ലിൻ കഥ. അസഹിഷ്ണുതയും വിദ്വേഷവും വ്യക്തിഹത്യയുമെല്ലാം മാധ്യമത്തൊഴിലിന്റെ ഭാഗമായിത്തന്നെ എങ്ങനെ കൊണ്ടാടാം എന്നതിനും ഇതിലും വലിയ ഒരു ദൃഷ്ടാന്തകഥ വേറെയില്ല.

ലാവ്‌ലിൻ വാർത്താഫാക്ടറികൾ പൂട്ടുന്നു

ഒടുവിൽ പക്ഷെ കഥയുടെ ക്ലൈമാക്സ്മാത്രം അതിന്റെ സൃഷ്ടാക്കളുടെ വരുതിയിൽ നിൽക്കാതെ പോയി. ജീവിച്ചിരിക്കുന്നവരിൽ കഥാപാത്രങ്ങളെ ആരോപിച്ച് അഥവാ കഥാപാത്രങ്ങളിൽ ജീ‍വിച്ചിരിക്കുന്നവരെ ആരോപിച്ച് കഥയെഴുതുമ്പോൾ അങ്ങനെയൊരു ദുര്യോഗം സംഭവിക്കാമെന്നത് അതിന്റെ സ്രഷ്ടാക്കൾക്കും ആസ്വാദകർക്കും ഒരു അനുഭവപാഠം കൂടിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന അന്തിമോല്പന്നം (ഫൈനൽ പ്രോഡക്ട്) ഇവിടെ ഉല്പാദകർക്ക് ലഭിക്കാതെ പോയി. എന്നാൽ ഉല്പാദനപ്രവർത്തനങ്ങളുടെ മറ്റ് ഘട്ടങ്ങളിൽ ചില താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു എന്നത് സമ്മതിക്കാതിരിക്കാതെ വയ്യ! അന്തിമലക്ഷ്യം നേടാനാകാത്തതിന്റെ ചെരിക്ക് ഇനി ഇവർ എങ്ങനെയാണ് തീർക്കുക എന്നറിയില്ല. അതിനി കാത്തിരുന്ന് കാണുക!

അനന്തരം ഇപ്പോൾ ലാവ്ലിൻ വാർത്താഫാക്ടറികൾ രോഗഗ്രസ്ഥമായ സ്ഥിതിയിലല്ല ; എങ്കിൽ പുനരുജ്ജീവിപ്പിക്കാമായിരുന്നു. ഇതിപ്പോൾ വിഭവലഭ്യത (റിസോഴ്സ് അവെയിലെബിലിറ്റി) ) ഇല്ലാതെ അവ ഒന്നൊന്നായി പൂട്ടിക്കെട്ടേണ്ടി വന്നിരിക്കുന്നു. ആവർത്തനശേഷിയില്ലാത്ത ഒരു വിഭവം എന്നതിനാൽ ലാവ്ലിനെ ഇനി പുനർ:നിർമ്മിക്കുവാനും കഴിയില്ല. ഇടതുവിരുദ്ധ മീഡിയകളുടെ അണ്ടർ ഗ്രൌണ്ടുകളിൽ പ്രവർത്തിച്ചിരുന്ന ഈ നുണനിർമ്മാണ ഫാക്ടറികളിലെ സ്വാഭാവിക വിഷമാലിന്യങ്ങൾകൊണ്ട് ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നവർക്ക് ആര്, എന്ത് നഷ്ടപരിഹാരം നൽകുമെന്നത് ചിന്താവിഷയമാണുതാനും. ഒരു പ്രായശ്ചിത്തം കൊണ്ടെങ്കിലും ആധുനിക മീഡിയാ പ്രൊഫഷണലിസത്തിന്റെ ചെളിക്കുണ്ടിൽ ആണ്ടുപോയവർ ഈ ചെയ്തുകൂട്ടിയ പാപങ്ങൾ കഴുകിക്കളയുമോ എന്നു ചോദിക്കുന്നില്ല. കാരണം ആന്തരികമായ വൃത്തിയും വെടിപ്പുമല്ല, ബാഹ്യമായ മോടികളാണല്ലോ അധുനിക മുതലാളിത്തജീവിതത്തിന്റെ ഉദാത്ത മാതൃകകൾ!

മാധ്യമമാഫിയകൾ

കമ്മ്യൂണിസ്റ്റ് വിരുദ്ധരും അവരുടെ കുഴലൂത്തുകാരായ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ മുതലാളിമാരും അവരുടെ കൂലിയ്ക്കെഴുത്തുകാരും എല്ലാംകൂടി ചേർന്ന സിഡിക്കേറ്റല്ല; ഒരു അധോലോക മാധ്യമമാഫിയയാണ് ആധുനിക മീഡിയാ പ്രൊഫഷണലിസത്തിന്റെ ലേബലിൽ ഇവിടെ വളർന്നുകൊണ്ടിരിക്കുന്നത്. അവരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർ അവർക്കിഷ്ടമില്ലാത്ത അഥവാ‍ അവരുടെ താല്പര്യങ്ങൾക്ക് എതിരു നിൽക്കുന്ന ജനനേതാക്കളോ പ്രസ്ഥാനങ്ങളോ മാത്രമായിരിക്കില്ല്ല്ല, സമൂഹത്തിൽ ആർക്കും എപ്പോഴും അവരിൽ നിന്ന് ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിക്കാം. കാരണം കൊട്ടേഷൻ സംഘങ്ങൾക്ക് ശത്രു തന്റെതന്നെയാ‍കണം എന്നില്ലല്ലോ. അവർക്കതൊരു കൂലിവേലയാണ്. അവരുടെ പ്രൊഫഷൻ! ആയുധം കൊണ്ടുമാത്രമല്ല മനുഷ്യനെ ആക്രമിക്കുവാൻ കഴിയുക എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. മാധ്യമമാഫിയകൾ അക്ഷരങ്ങളിൽ വിഷം പുരട്ടിയാണ് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അപകടപ്പെടുത്തുക!

ഉയർന്ന ജാഗ്രത പുലർത്തിയില്ലെങ്കിൽ നേരും നുണയും തിരിച്ചറിയാനാകത്ത, നന്മയും തിന്മയും വേർത്തിരിച്ചറിയാ‍നാകാത്ത, ചൂഷകരെയും ചൂഷിതരെയും തിരിച്ചറിയാനാകാത്ത ഒരു മാനസിക രോഗാവസ്ഥയിലേയ്ക്ക് സമൂഹത്തെയാകെ ഈ മാധ്യമമാഫിയകൾ കൂട്ടിക്കൊണ്ടുപോകും.

സ. പിണറായി വിജയൻ കുറ്റവിമുക്തനാകുമ്പോൾ

സി.ബി.ഐ അന്വേഷണത്തിൽ ശ്രീ. പിണറായി വിജയൻ ലാവ്ലിൻ കേസിൽ കുറ്റവിമുക്തമാക്കപ്പെട്ടിട്ട് ആ വാർത്ത നേരേ ചൊവ്വേ ഒന്ന് ജനങ്ങളിൽ എത്തിക്കാൻ പോലും ഈ “ “മാധ്യമധർമ്മവിചാരമൂർത്തികൾ” ക്ക് കഴിയാതെ പോയി! അഥവാ അവർ അതിനുള്ള സാമാന്യ മര്യാദ കാണിച്ചില്ല. സ. പിണറായി വിജയനും സി.പി.ഐ.എമ്മിനും ഗുണകരമായ യാതൊന്നും അവർക്ക് അക്ഷരങ്ങളിലൂടെ പ്രകടിപ്പിക്കാനാകില്ല. അതിന് അവരുടെ കൈയ്യും നാവുമൊന്നും എളുപ്പം വഴങ്ങില്ല. ഒരാൾക്കുമേൽ കുറ്റം ആരോപിക്കപ്പെടുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണ് അയാൾ കുറ്റവിമുക്തനാക്കപ്പെടുന്നത് എന്നത് ഇവിടുത്തെ ബൂർഷ്വാമാധ്യമപുംഗവന്മാർക്ക് അറിയില്ല. അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങൾ ഒരാളിൽ ഉണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളും മാനഹാനിയും കഷ്ടനഷ്ടങ്ങളും കുറച്ചൊക്കെ ഒഴിവായി കിട്ടുവാൻ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നതിലൂടെയും, ആ വിവരം മാലോകർ അറിഞ്ഞിരിക്കുന്നു എന്ന ബോധം ആ കുറ്റാരോപിതന് ഉണ്ടാകുന്നതിലൂടെയും സാധിക്കും. അതിന് കഴിയാതിരുന്നാൽ കുറ്റവിമുക്തനാക്കപ്പെട്ടാലും എന്നെന്നും ഒരു കുറ്റാരോപിതൻ എന്ന കളങ്കവുമായി കുറ്റാരോപിതൻ ജീവിക്കേണ്ടിയും വരും. ഇവിടുത്തെ ഈ മാധ്യമമാഫിയകളുടെ ദുരുദ്ദേശവും അതു തന്നെയായിരുന്നു.

സ.പിണറായി വിജയനെയും അദ്ദേഹത്തിലൂടെ സി.പി.ഐ.എമ്മിനെയും ഒരു കളങ്കം പൂശിവിടുക. പാർട്ടിയെയും അതിന്റെ ശക്തനായ ഒരു നേതാവിനെയും പ്രതിരോധത്തിലാക്കി ദുർബലപ്പെടുത്തുക. ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്തുക. അതു വഴി യു.ഡി.എഫിനും കോൺഗ്രസിനും കുറച്ച് നേട്ടങ്ങളുണ്ടാക്കിക്കൊടുക്കുക. അത് മാത്രമായിരുന്നു ഉദ്ദേശം. അതിന് ഒരു നുണക്കഥ തട്ടിയുണ്ടാക്കി ഗീബൽസിയൻ തന്ത്രം പ്രയോഗിച്ച് മേമ്പൊടിയ്ക്ക് അനേകം ഉപകഥകളും ചേർത്ത് നിരന്തരം പ്രചരിപ്പിക്കുക. അതുവഴി അവരുടെ പ്രഖ്യാപിത ശത്രുവിനെ ഇല്ലാതാക്കുക. അതാണ് ലാവ്ലിൻ കേസിലും നടന്നത്. പക്ഷെ ഈ വെല്ലുവിളികളെല്ലാം സധൈര്യം ചെറുത്തു നിൽക്കാനുള്ള അതിജീവനശക്തി സ്വതവേ സി.പി.ഐ.എമ്മിനുണ്ട് എന്ന യാഥാർത്ഥ്യം ഈ ഇടതുവിരോധികൾ ഓർത്തിരിക്കേണ്ടതാണ്.

ഒന്നോർത്താൽ ഇത് പൊതുസമൂഹത്തിനാകെ ഒരു ചരിത്ര പാഠമാണ്. ഇടതുപക്ഷത്തിനെതിരെ ഇതുപോലെ ഉയർന്നുവരുന്ന ആരോപണങ്ങൾ വിശ്വസിച്ച് ആരോപണവിധേയരെ മുൻവിധിയോടെ കുറ്റക്കാരായി കാണുന്ന മനോഭാവത്തിൽനിന്ന് കുറച്ചുപേരെങ്കിലും മോചിതരാകും. സി.പി.ഐ.എമ്മും അതിന്റെ നേതാക്കളും ഇനിയും ഇതുപോലെ വേട്ടയാടപ്പെട്ടുകൂടെന്നില്ല. ഇല്ലാത്ത കഥകൾ പാർട്ടിയ്ക്കും പാർട്ടി നേതാക്കൾക്കും എതിരെ ഇനിയും മെനഞ്ഞെടുത്തുകൂടെന്നില്ല. അത്തരം മാധ്യമമാഫിയാ ആക്രമണങ്ങൾക്കെതിരെ പാർട്ടിയ്ക്കും അതിന്റെ നേതാക്കൾക്കും പൊതുസമൂഹത്തിനും കുറച്ചൊക്കെ ജാഗ്രത പുലർത്താൻ ലാവ്ലിൻ നുണക്കേസ് ഒരു ചരിത്രപാഠമാണ്.

സ.പിണറായി വിജയൻ കരുത്തനായ നേതാവ്

കേരളരാഷ്ട്രീയത്തിലെ കരുത്തുറ്റ ഒരു നേതാവാണ് സ.പിണറായി വിജയൻ. ആരെടാ എന്നു ചോദിച്ചാൽ ഞാനെടാ എന്ന് തന്റേടത്തോടെ പറയാൻ ചങ്കൂറ്റമുള്ള ഒരു നേതാവ്. ചളുവാ അടിയ്ക്കതെ കമ്മ്യൂണിസ്റ്റ്ബോധം സദാ ഉൾക്കൊണ്ട് സാധാരണവർത്തമാനം പോലും ഒതുക്കത്തിൽ അളന്നുതൂക്കി പറയുന്ന ഗൌരവവും പക്വതയുമാർന്ന വ്യക്തിത്വത്തിനുടമ. നേതൃപാടവവും ഭരണനിപുണതയും തെളിയിച്ച സഖാവ് പിണറായി വിജയന്റെ ജീവിതകാലം സി.പി.ഐ.എമ്മിനും ജനനന്മയ്ക്കും വളരെയേറെ വളരെയേറെ ഉതകുന്നതാണ്. എണ്ണമറ്റ ചെറുത്തു നില്പുകളിൽ സ്ഫുടം ചെയ്ത ഈ ജനനായകന്റെ മേൽ ഇല്ലാത്ത കളങ്കം ആരോപിച്ച് പത്തു പതിനൊന്നു വർഷക്കാലം ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ സംശയത്തിന്റെ കരിനിഴലിൽ നിർത്തുവാൻ ഇവിടുത്തെ ഇടതുപക്ഷവിരുദ്ധർക്കും അവരുടെ കുഴലൂത്തുകാരായ മാധ്യമസിൻഡിക്കേറ്റുകൾക്കും കഴിഞ്ഞു. അതു വഴി സി.പി.ഐ.എമ്മിനുമേൽ കോൺഗ്രസിനും യു.ഡി.എഫിനും ചില താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുക്കുവാനും കഴിഞ്ഞു. ഈ ആരോപണകാലത്ത് നടന്ന ചില തെരഞ്ഞെടുപ്പുകളിൽ ദു:സ്വാധീനം ചെലുത്തുവാൻ ലാവ്ലിൻ കേസ് സംബന്ധിച്ച ദുഷ്പരചരണങ്ങൾക്ക് കഴിഞ്ഞിരുന്നു.

ലാവ്ലിൻ കേസിൽ സഖാവ് പിണറായി വിജയനുമേൽ ഒരു കുറ്റവും കണ്ടെത്താൻ സി.ബി.ഐയ്ക്ക് കഴിയാതെ പോയതിലൂടെ ലാവ്ലിൻ കേസ് വച്ചുള്ള രാഷ്ട്രീയ മുതലെടുപ്പുകളുകൾക്ക് ഇനി ഭാവിയില്ല. എങ്കിലും ഇനിയും ചില കോൺഗ്രാസ് നേതാക്കളും യു.ഡി.എഎഫ് നേതാക്കളും തെരഞ്ഞെടുപ്പുകാലത്ത് ഇതേ ലാവ്ലിൻ കേസ് വച്ച് സി.പി.ഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ മൈക്കുവച്ചുകൊണ്ടിരിക്കും. “വെറും മൈക്കുകൾക്ക്” എന്ത് പറയണം എന്നതിനെ സംബന്ധിച്ച് പ്രത്യേക നിബന്ധനകൾ ഒന്നുമില്ലല്ലോ!

കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഒക്കെ അഴിമതികളെ മൂടിവയ്ക്കുവാനും വെള്ള പൂശുവാനും ഇടതുപക്ഷത്തിനും അതിന്റെ നേതാക്കൾക്കുമെതിരെ എന്തെങ്കിലും ആരോപണങ്ങൾ ഇടതുവിരുദ്ധ മാധ്യമമാഫിയാ കൂട്ടുകെട്ടുകൾ ഇനിയും ഉയർത്തിക്കൊണ്ടുവരും. എല്ലാവരും കണക്കാണെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ഗൂഢോദ്ദേശം. എല്ലാവരെയും കുറച്ചുകാലത്തേയ്ക്ക് വിഢികളാക്കാം. കുറച്ചുപേരെ എല്ലാക്കാലത്തും വിഢികളാക്കാം; എന്നാൽ എല്ലവരെയും എല്ലാക്കാലത്തും വിഢികളാക്കാൻ ഇവർക്കാർക്കും കഴിയില്ല എന്ന സാമാന്യതത്വം ഇത്തരുണത്തിലും ഉദ്ധരിക്കുന്നു.

അനിവാര്യമാകുന്ന ചിലത്

ചരിത്രത്തിൽ ചിലത് അനിവാര്യമായും സംഭവിക്കേണ്ടതുണ്ട്. പക്ഷെ അത് എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. വ്യക്തികളോ പ്രസ്ഥാനങ്ങളോ അതിനു നിമിത്തമാകണം. ഇവിടെ ലാവ്ലിൻ കേസിൽ സഖാവ് പിണറായി വിജയൻ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ തികച്ചും അവസരോചിതമായി ഈ വിഷയത്തിൽ ആധികാരികമായ ഒരു ഓർമ്മ പുതുക്കൽ ആവശ്യമായിരുന്നു. ഇവിടെ ആ നിമിത്തം ഡോ. ടി.എം. തോമസ് ഐസക്കിലൂടെ സംഭവിക്കുന്നു. ലാവ്ലിന്റെ നാൾവഴികൾ ചരിത്രത്തിൽ നിന്ന് അത്രവേഗം മാഞ്ഞുപോകേണ്ട ഒന്നല്ല. കാരണം അത് സമൂഹത്തിനു നൽകുന്ന ചില പാഠങ്ങളുണ്ട്. അതുകൊണ്ടുതന്നെ അനിവാര്യമായും ഒരു ചരിത്രപുസ്തകമായിത്തന്നെ അത് അടയാളപ്പെടുത്തേണ്ടതുണ്ട്. ആ നിയോഗം സ്വയം ഏറ്റെടുത്തുകൊണ്ട് ഡോ. ടി.എം. തോമസ് ഐസക്ക് വ്യത്യസ്തമായ പുതിയൊരു ചരിത്രപുസ്തകം പുറത്തിറക്കുകതന്നെ ചെയ്തു. “ഇനിയെന്ത് ലാവ്ലിൻ, ലാവ്ലിന്‍ ഇനിയെന്ത് ” എന്ന അദ്ദേഹത്തിന്റെ ഈ ഗ്രന്ധം തീർച്ചയായും ചരിത്രത്തിന്റെ ഒരു അനിവാര്യതയുടെ പൂർത്തീകരണമാകുന്നു. അനഭിലഷണീയമെങ്കിലും ലാവ്ലിൻ കേസും കേരളചരിത്രത്തിലെയും കേരളത്തിലെ മാധ്യമചരിത്രത്തിലെയും ഒരു ഏടാണ്. അഭിലഷണീയമായതു മാത്രമല്ലല്ലോ ചരിത്രം. സംഭവിച്ചുപോകുന്നതെന്തും ചരിത്രമാകുന്നു എന്നതിനാൽ അനഭിലഷണീയമായ ആ കറുത്ത അദ്ധ്യായം കൂടി ചരിത്രത്തിന്റെ ഭാഗമായിത്തന്നെ കിടക്കട്ടെ. ഇതും ഒരു ചരിത്രപാഠമാണ്. ഭാവിയിലെ ജാഗ്രതകൾക്ക് ഈ ലാവ്ലിൻ ഓർമ്മകൾ ഉണ്ടായിരിക്കേണ്ടതുതന്നെ!.

ഇനിയെന്തു ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്

ഇനി ഈ കുറിപ്പ് എഴുതാൻ പ്രേരിതമായ കാര്യത്തിലേയ്ക്കു കടക്കാം. സി.ബി.ഐ അന്വേഷണത്തിൽ സ.പിണറായി വിജയൻ ലാവ്ലിൻ അപവാദത്തിൽനിന്ന് മോചിതാക്കപ്പെട്ടതോടെ ഇനിയെന്ത് ലാവ്ലിൻ എന്നു പറഞ്ഞ് ആ കഥ ഒരു ദു:സ്വപ്നം പോലെ മറന്നു കളയാം എന്നാണ് ആദ്യം ധരിച്ചത്. പക്ഷെ അപ്പോഴാണ് അത്രവേഗം ലാവ്ലിൻ കേസ് മറക്കുന്നത് ചരിത്ര കുതുകികൾക്കും ചരിത്രത്തെ അനുഭവപാഠമായി കാണാൻ ആഗ്രഹിക്കുന്നവർക്കും ഭൂഷണമല്ല എന്ന ഓർമ്മപ്പെടുത്തലുമായി ഈ വിഷയത്തിൽ ഡോ. ടി.എം. തോമസ് ഐസക്ക് തന്റെ പുതിയ പുസ്തകം പുറത്തിറക്കിയത്. “ഇനിയെന്തു ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത് ” എന്ന ഈ പുസ്തകത്തിൽ ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് അദ്ദേഹം എല്ലാവരോടും ഉണർത്തിക്കുന്നു.

മുൻസൂചിപ്പിച്ചതുപോലെ അനിവാര്യമായത് അനിവാര്യമായ സമയത്ത് സംഭവിച്ചുകൊണ്ടിരിക്കേണ്ടത് ഒരു ചരിത്രപരമായ ആവശ്യമാണ്. ഇല്ലെങ്കിൽ അനുഭവപാഠമാകേണ്ട ചില ചരിത്രങ്ങൾ കാലവിസ്മൃതിയിലാകും. ഇവിടെ ലാവ്ലിൻ കേസിൽ സഖാവ്. പിണറായി വിജയൻ കുറ്റക്കാരനല്ലെന്നു കണ്ടെത്തുന്ന നിർണായകമായ ഒരു ഘട്ടത്തിൽ പ്രസ്തുത കേസിന്റെ നാൾവഴികൾ ഭാവിവായനയ്ക്ക് തയ്യാറാക്കി വയ്ക്കേണ്ടത് ചുരുങ്ങിയ പക്ഷം സി.പി.ഐ.എമ്മിലും ഇടതുപക്ഷത്തിലും പ്രതീക്ഷയർപ്പിക്കുന്നവർക്കെങ്കിലും ഒരു ആവശ്യമാണ്. ഇടതുപക്ഷവും അതിന്റെ നേതാക്കളും വിവിധ രൂപഭാവങ്ങളുള്ള വർഗ്ഗശത്രുക്കളാൽ എങ്ങനെയെല്ലാം വേട്ടയാടപ്പെടാം എന്നതിന് ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ലാവ്ലിൻ കേസ്. കള്ളവാർത്തകൾ തെളിവുകളാക്കപ്പെടുന്ന വിചിത്രമായ നിയമ-വ്യവഹാര വൈകൃതത്തിനു കൂടി ദൃഷ്ടാന്തമാണ് ഈ കേസ്.

സഖാവ്. പിണറായിയെയും സി.പി.ഐ.എമ്മിനെയും ബന്ധപ്പെടുത്തിയുള്ള ലാവ്ലിൻ എന്ന കെട്ടുകഥയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഓരോ സംഭവങ്ങളും ഒന്നൊഴിയാതെ ഡോ. ടി.എം. തോമസ് ഐസക്ക് തന്റെ പുസ്തകത്തിൽ പ്രതിപാദിച്ചു പോകുന്നുണ്ട്. ലാവ്ലിൻ നുണവാർത്തകളുടെ ഏതെങ്കിലും എപ്പിഡോസുകൾ പൂർണ്ണമായോ ഭാഗീകമായോ ആർക്കെങ്കിലും മിസ് ആയിട്ടുണ്ടെങ്കിൽ അവർക്ക് ഈ പുസ്തകം താല്പര്യമുള്ള ഏതു സമയത്തും എടുത്തു വായിക്കാം. ലാവ്ലിൻ കഥകൾ വായിച്ചും കേട്ടും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടൂള്ളവർക്ക് ഇത് വായിച്ച് മുമ്പേ സംഭവിച്ചുപോയ മുൻ വിധികളും തെറ്റായധാരണകളും തിരുത്താം. ഇതേപറ്റി ഇതുവരെ ഒന്നുമറിയാത്തവർക്കും ഭാവിതലമുറകൾക്കും ഒരു ചരിത്ര പുസ്തകം എന്ന നിലയിൽ ഇത് എടുത്തുവായിക്കാം.

ജീർണ്ണലിസം

മാധ്യമവിഷയത്തിൽ “വ്യാജസമ്മിതിയുടെ നിർമ്മിതി” എന്നൊരു പുസ്തകം ഡോ. തോമസ് ഐസക്ക് മുന്നേ എഴുതിയിട്ടുണ്ടെങ്കിലും “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത് ” എന്ന പുസ്തകം അതിനൊരു അനുബന്ധം കൂടി ആകുകയാണ് . ലാവ്ലിൻ കേസ് സംബന്ധിച്ച ഈ പുതിയ പുസ്തകം വ്യാജസമ്മിതിയുടെ നിർമ്മിതി എന്ന പ്രതിഭാസത്തിന് ഏറ്റവും നല്ലൊരു ദൃഷ്ടാന്ത കഥയാണ്. ഇതിലെ ഓരോ അദ്ധ്യായങ്ങളും വ്യാജസമ്മതീനിർമ്മാണത്തിന്റെ ഓരോരോ വിസ്മയങ്ങളാണ്. അന്വേഷണാത്മക ജേർണലിസ പഠനത്തിന്റെ ഭാഗമായി വ്യാജവാർത്താ നിർമ്മിതിയുടെ രീതിശാസ്ത്രം ഏതെങ്കിലും കുബുദ്ധികൾക്ക് പഠിക്കണമെങ്കിൽ ഇതിലെ ഓരോ അദ്ധ്യായങ്ങളും അതിനു സഹായകരങ്ങളാണ്. ജേർണലിസം എങ്ങനെ “ജീർണ്ണലിസ”മാകുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ലാവ്ലിൻ കേസ്. ഡ്രാക്കുളയുടെ അളിയന്മാർ മാധ്യമപ്രവർത്തകരായാൽ അവർ ആരുടെയൊക്കെ ചോര എങ്ങനെയൊക്കെ കുടിച്ച് ദാഹമടക്കും എന്ന് മനസിലാക്കുന്നതിനും ഈ ലാവ്ലിൻ കഥതന്നെ ധാരാളം!

ഓർമ്മകൾ ഉണ്ടയിരിക്കണം

എല്ലാവരും കണക്കാണ്, കമ്മ്യൂണിസ്റ്റുകാരും കണക്കാണ് എന്ന് വരുത്തിത്തീർത്ത് അഴിമതിയെ അലങ്കാരമായും മിടുക്കായും കൊണ്ടുനടക്കുന്ന കോൺഗ്രസ്സ് അടക്കമുള്ള ബൂർഷ്വാ രാഷ്ടീയ കക്ഷികളെയും സി.പി.ഐ എം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളെയും ഒരേ നുകത്തിൽ വലിച്ചുകെട്ടാൻ ബോധപൂർവ്വം പ്രചണ്ഡമായ പ്രചരണങ്ങൾ നടത്തുന്നതിനെ സംബന്ധിച്ച് സ. പിണറായി വിജയന്റെ വാക്കുകളെ ആമുഖത്തിൽ ഉദ്ധരിച്ചുകൊണ്ടാണ് ഗ്രന്ധം ആരംഭിക്കുന്നതുതന്നെ.

പുസ്തകത്തിന്റെ ആമുഖത്തിൽ ഗ്രന്ധകാരൻ പറയുന്നു:

“ചരിത്രത്തിനും തലമുറകൾക്കും മുന്നിൽ കുറ്റവാളികളായി തുടരാൻ തീരുമാനിച്ചവരെ പുസ്തകമെഴുതി തിരുത്താമെന്ന വ്യാമോഹമൊന്നും ഈ സംരഭത്തിനില്ല. അവർക്കുള്ള തിരിച്ചടി സമൂഹമാണ് നൽകേണ്ടത്.............”

ഇത്തരം ആരോപണം നടത്തുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളോട് ജനങ്ങൾക്ക് പൊതുവേയുള്ള മതിപ്പ് ഇല്ലാതാക്കുന്നതിനുവേണ്ടി മാത്രമല്ല, മറ്റു ബൂർഷ്വാ രാഷ്ട്രീയനേതാക്കൾ നടത്തുന്ന അഴിമതികളെയും തീവെട്ടിക്കൊള്ളകളെയും വെള്ളപൂശാൻ കൂടിയാണ്. ഇടതുപക്ഷം ചെയ്യുന്ന കാര്യങ്ങൾ അംഗീകൃതമാതൃകകളാണെന്ന ഒരു ധ്വനി ഇതിനുള്ളിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഈ ദുർബുദ്ധികൾ മനസിലാക്കുന്നുണ്ടോ എന്നറിയില്ല. അഴിമതിയും തിരിമറിയുമെല്ലാം ഇടതുപക്ഷംകൂടി ചെയ്യുന്നതാകുമ്പോൾ അവ സ്വാഭാവികവും നീതീകരിക്കാവുന്നതുമാകുന്നു എന്നൊരു മനോഭാവം സമൂഹത്തിൽ വളർത്തിയെടുക്കാനാണ് എല്ലാവരും കണക്കാണ് എന്ന നിലയ്ക്കൊരു പ്രചരണം ഈ കുബുദ്ധികൾ നടത്തുന്നത്.

ഈ പുസ്തകത്തിലെ “ഓർമ്മകൾ ഉണ്ടായിരിക്കണം” എന്ന ഒന്നാം അദ്ധ്യായം തുടങ്ങുന്നതിങ്ങനെ:

“കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരള രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന ലാവ്ലിൻ അപവാദപ്രചാരണത്തിന്റെ തിരശ്ശീല വീണു കഴിഞ്ഞു. കോടതിയിലുള്ള കേസ് തുടരും. എന്നാൽ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സാമ്പത്തികമായ എന്തെങ്കിലും നേട്ടത്തിനു വേണ്ടി അഴിമതി നടത്തിയതായി തെളിവുകളില്ല എന്ന് തുടരന്വേഷണ റിപ്പോർട്ടിൽ സി.ബി.ഐ തന്നെ ഔപചാരികമായി കോടതിയിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഒരുതവണയല്ല, നാലുവട്ടമാണ് ദുരാരോപണങ്ങൾക്ക് തെളിവില്ലെന്ന് സി.ബി.ഐ ഏറ്റുപറഞ്ഞത്.”

ഒന്ന്: ഈ ആരോപണങ്ങളിൽ ഒന്നുപോലും സ്ഥിരീകരണത്തെളിവിന്റെ അടിസ്ഥാനത്തിൽ സാധൂകരിക്കാൻ കഴിഞ്ഞില്ല. ശ്രീ. ടി.പി.നന്ദകുമാറിനുപോലും അദ്ദേഹം പെറ്റീഷനിൽ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കാൻ എന്തെങ്കിലും തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല.

രണ്ട്: ദീപക് കുമാർ ഉയർത്തിയ ആരോപണങ്ങളെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുനതിനു തുടരന്വേഷണത്തിന്റെ ഭാഗമായി പരിശ്രമിക്കുകയുണ്ടായി. പലതവണ മൊഴിയെടുത്തപ്പോൾ ദീപക് കുമാർ പറഞ്ഞ കാര്യങ്ങൾ നിശിതമായ പരിശോധനയ്ക്കു വിധേയമാക്കി. എങ്കിലും ഈ ആരോപണങ്ങളിൽ ഏതെങ്കിലും ഒന്നുപോലും സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകൾ ലഭ്യമായില്ല.

മൂന്ന്: ശ്രീ. ടി.പി. നന്ദകുമാറും ശ്രീ. ദീകക് കുമാറും ചേർന്ന് എസ്.എൻ.സി ലാവ്ലിന്റെ മുൻ ഡയറക്ടർ ശ്രീ. ദിലീപ് രാഹുലനും പിണറായി വിജയനും ജി.കാർത്തികേയനും എതിരായും അവർ തമ്മിൽ ഉള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. ഇവയൊന്നും നിലനിൽക്കുന്നതല്ല.

നാല്: ശ്രീ.ടി.പി. നന്ദകുമാർ പിണറായി വിജയനെതിരെയും കനഡയിലെ എസ്.എൻ.സി ലാവ്ലിന്റെ മുൻഡയറക്ടറായ ദിലീപ് രാഹുലനെതിരെയും ഉന്നയിച്ച ആരോപണങ്ങളും നിലനിൽക്കുന്നതല്ല. എസ്.എൻ.സി ലാവ്ലിനും കുറ്റാരോപിതരും തമ്മിലുള്ള ഇടനിലക്കാ‍രനായി ദിലീപ് രാഹുലൻ പ്രവർത്തിച്ചു എന്ന അദ്ദേഹത്തിന്റെ ആരോപണവും നിലനിൽക്കുന്നതല്ല. വിശ്വാ‍സയോഗ്യമായ സാക്ഷികളെക്കൊണ്ടോ രേഖകളുടെ അടിസ്ഥാനത്തിലോ ഉള്ള എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ശ്രീ. വി.ദിലീപ് കുമാറും ശ്രീ.ടി.പി. നന്ദകുമാറും ഉന്നയിച്ച ഒരു ആരോപണവും സാധൂകരിക്കപ്പെടുന്നില്ല. ശ്രീ. ടി.പി. നന്ദകുമാറിനെയും ശ്രീ. വി. ദീപക് കുമാറിനെയും തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുകയുണ്ടായി. തങ്ങളുന്നയിച്ച ഒരു ആരോപണവും തെളിയിക്കാൻ അവർക്കു കഴിഞ്ഞില്ല.”

മുൻ ആരോപണങ്ങളുടെ നിജസ്ഥിതി

മാധ്യമങ്ങൾ സഖാവ്. പിണറായിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ കൂട്ടത്തിൽ ഒന്നായിരുന്നുവല്ലോ സിംഗപ്പൂരിലെ “ഒടുക്കത്തെ ” ഒരു കമലാ എക്സ്പോർട്ടിംഗ് കമ്പനി. ഇതു സംബന്ധിച്ച് ഡോ.തോമസ് ഐസക്ക് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്;

“മഞ്ഞപ്പത്രത്തെ വെല്ലുന്ന ക്രൈം മാസികയുടെ പേജുകളിൽ നട്ടുനനച്ച് വളർത്തിയ മഹാ പ്രസ്ഥാനമായിരുന്നല്ലോ ആ കമലാ എക്സ്പോർട്ട്സ്. ആസ്ഥാനം സിംഗപ്പൂരും! ഓഫിസ് എവിടെ, എം.ഡി ആര്, രജിസ്റ്റർ ചെയ്തത് എവിടെ ബാലൻസ് ഷീറ്റ് എങ്ങനെയിരിക്കും അന്നൊക്കെയുള്ള അടിസ്ഥാന ചോദ്യങ്ങളും വിഴുങ്ങി. എന്നിട്ടും കാറ്റ് കാതുകളിലേയ്ക്കും നാവ് നാൽക്കവലകളിലേയ്ക്കും ഈ സ്ഥാപനത്തിന്റെ പെരുമയെത്തിച്ചു. ഒടുവിൽ കേരള ഹൈക്കോടതിയിലും കമലാ ഇന്റർ നാഷണൽ എക്സ്പോർട്ട്സ് പ്രത്യക്ഷപ്പെട്ടു............. ഈ കഥ കേരളത്തിൽ ഒരുപാട് പാണന്മാർ പാടി നടന്നിട്ടുണ്ട്.”....................

..............”കാൻസർ സെന്റർ കോടികൾ എങ്ങോട്ടൊഴുകി?” എന്ന സംഭ്രമജനകമായ ചോദ്യവും മാതൃഭൂമി അതേ ദിവസം (2009 ജനുവരി 24) ഉന്നയിച്ചു. ഈ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞതോ, മാസങ്ങൾക്കു ശേഷം മനോരമയും.“ സിംഗപ്പൂർ ഗൂഢാലോചനയിൽ പിണറായിക്കും പങ്ക്“ എന്ന മനോരമ വാർത്തയിലെ 12-ആം വാക്യം ഇങ്ങനെയാണ്; “എന്നാൽ ഉത്തരേന്ത്യയിലെ ബാങ്കിലേയ്ക്ക് ഈ തുക മാറ്റിയതായി സൂചനയുണ്ട്” (2009 ജൂൺ 10) വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ട് ഈ ഉത്തരേന്ത്യം ബാങ്കിന്റെ പേരെന്തെന്നു പോലും ആർക്കുമറിയില്ല. ഇപ്പോഴാർക്കും ഈ ബാങ്കിനെക്കുറിച്ച് മിണ്ടാനില്ല. ‘അന്നന്നു തോന്നുന്ന നുണകൾ‘ എഴുതുന്നവരാണ് എഴുതുന്നവരാണ് മനോരമയിലെ പഴയതും പുതിയതുമായ ലേഖകർ. “ലാവ്ലിൻ പ്രതികളുടേത് ജാമ്യമില്ലാത്ത കുറ്റം” എന്നു പ്രഖ്യാപിച്ച ദിവസം തന്നെയാണ് ഉത്തരേന്ത്യൻ ബാങ്ക് കഥയും മനോരമ അച്ചടിച്ചത്. പിണറായി വിജയന് ജാമ്യം പോലും കിട്ടരുത് എന്ന് ആഗ്രഹിച്ചവരാണ് ഈ കഥ പ്രചരിപ്പിച്ചത് എന്നു വേണം മനസിലാക്കാൻ”..............

മനോരമയുടെ “ലാവ്ലിൻ വാർത്താഫാക്ടറി ” അങ്ങനെ എത്രയെത്ര കഥകളും ഉപകഥകളും കൊണ്ടാണ് ലാവ്ലിൻ കേസ് കൊഴുപ്പിച്ചത്!

ഇ-മെയിൽ മാളിക

അതിനൊക്കെ ഇടയിലാണ് ആരുടേയോ ഒരു മണിമാളികയുടെ പടം ഇന്റെർനെറ്റിൽ കയറിയത്. പിണറായിയുടെ കൊച്ചു കുടിലെന്ന് അടിക്കുറിപ്പും. ഇത് പിണറായി വിജയന്റെ വീടല്ലെന്നു പറഞ്ഞപ്പോൾ പിണറായിയുടെ യഥാർത്ഥ വീട് കാണിച്ചാൽ പ്രശ്നം തീർന്നല്ലോ എന്നായി തല്പരകക്ഷികൾ! നോക്കണേ ആർക്കെങ്കിലും എന്റെ ഭാര്യയെ കാണണമെന്നു തോന്നുക. നേരിട്ട് അത് പറയാതെ ഏതെങ്കിലും അന്യസ്ത്രീയുടെ പടമെടുത്ത് അത് എന്റെ ഭാര്യയുടെ പടമെന്നു പറഞ്ഞ് ഇന്റെർനെറ്റിൽ ഇടുക. ഞാൻ അത് നിഷേധിക്കുമ്പോൾ എങ്കിൽ യഥാർഥ ഭാര്യയെ കാണിക്കണമെന്ന് ആവശ്യപ്പെടുക. എനിക്ക് ഭാര്യതന്നെ ഇല്ലെങ്കിൽ ഞാൻ കുഴഞ്ഞതുതന്നെ! അതായത് ചുമ്മാതിരിക്കുന്ന എങ്ങാണ്ടോ ചുണ്ണാമ്പു തേയ്ക്കുന്ന ആ മറ്റേ മുറ!

എന്തായാലും ആരുടേയോ ആ വീടിന്റെ ചിത്രം നെറ്റിൽ കയറ്റി പിണറായിയുടേതെന്ന് പ്രചരിപിച്ചവർ നിയമത്തിന്റെ പിടിയിലായി. അന്ന് സ. പിണറായിതന്നെ കേസ് കൊടുത്ത് ആ മണിമാളികാവർത്തമാനം പൊളിച്ചടുക്കിയെങ്കിലും ഒരുപക്ഷെ ആ പ്രചാരണങ്ങളില്പെട്ട് ചിലരെങ്കിലും ഇപ്പോഴും പിണറായിയുടേതാണ് ആ മണിമന്ദിരമെന്ന് കരുതിക്കൂടെന്നില്ല. കാരണം ആദ്യം തങ്ങൾ അറിയുന്ന വ്യാജവർത്തമാനങ്ങളുടെ നിജസ്ഥിതി പിന്നീട് പുറത്തു വരുന്നത് എല്ലാവരും അറിയണമെന്നില്ലല്ലോ. കാരണം തിരുത്തപ്പെടുന്ന വാർത്തകൾക്ക് അത്ര പ്രചാരണം ലഭിക്കാറില്ല. ലാവ്ലിൻ കേസിൽ സ. പിണറായി കുറ്റക്കാനനല്ലെന്ന് സി.ബി.ഐ കണ്ടെത്തിയ വിവരം ഇനിയും അറിയാത്തവർ ആരെങ്കിലുമൊക്കെ ഉണ്ടായിക്കൂടെന്നില്ല. കാരണം പിണറായി കുറ്റക്കാരനാണെന്ന് ആരോപിച്ചു കൊണ്ടുള്ള മുൻവാർത്തകളുടെ അത്രയും ഊക്കില്ലായിരുന്നല്ലോ അദ്ദേഹം കുറ്റക്കാരനല്ലെന്ന് സി.ബി.ഐ കണ്ടെത്തിയ വാർത്ത.


അല്ലയോ മാധ്യമസുഹൃത്തുക്കളേ, ഇനി പറയൂ!

സഖാവ് പിണറായി വിജയന് സിംഗപൂരിൽ ഉണ്ടെന്നു നിങ്ങൾ അന്നു പറഞ്ഞ ആ കമലാ കമ്പനി ഇപ്പോഴും ഉണ്ടോ? ഇപ്പോൾ അത് നോക്കി നടത്താൻ സഖാവ്. പിണറായി വിജയൻ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്? ഇപ്പോൾ അതിന്റെ ടേൺ ഓവർ എങ്ങനെ? പിന്നീട് എത്രപ്രാവശ്യം പിണറായി സിംഗപ്പൂർ യാത്ര നടത്തീയെന്നതിന്റെ കണക്കെടുത്തോ? അറ്റ്ലീസ്റ്റ് ആകെപ്പാടെ സഖാവ്. പിണറായി വിജയൻ പാർട്ടി ആവശ്യങ്ങൾക്ക് പാർട്ടി നിയോഗപ്രകാരം സിംഗപ്പൂരിൽ എത്രപ്രാവശ്യം പോയിട്ടുണ്ട് എന്ന് ഇനിയെങ്കിലും സത്യസന്ധമായി നിങ്ങൾക്ക് ഒന്ന് അന്വേഷിച്ച് വെളിപ്പെടുത്തരുതോ? അതോ നിങ്ങൾ പറഞ്ഞ പിണറായിപോലും അറിയാത്ത പിണറായിയുടെ സിംഗപ്പൂർയാത്രകളിൽ നിങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവോ?

നിങ്ങൾ ആരോപിച്ച സിംഗപ്പൂർ യാത്രകൾ സ്വപ്നത്തിൽ പോലും കണ്ടതായി സ. പിണറായിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നെപ്പിനെ പിണറായിക്കുപോലും തോന്നിയിരിക്കണം നിങ്ങൾ പറയുമ്പോലെ ഒരു കമ്പനിയെങ്ങാനും തനിക്കുണ്ടോയെന്ന്. നിങ്ങളുടെ നുണമിടുക്ക് അത്രയ്ക്കുണ്ടല്ലോ. ഒടുവിൽ ഈ ലാവ്ലിൻ കഥയിൽ പറയുന്ന പിണറായി വിജയൻ താൻ ആണെന്നതു തന്നെ മറന്ന് സഖാവ് പിണറായി വിജയനും ഈ കഥയൊക്കെ വായിച്ച് ത്രില്ലടിച്ചിരിക്കണം. കാരണം താന്റെ സ്ഥാനവലിപ്പത്തിനപ്പുറം അദ്ദേഹവും പച്ചയായ ഒരു മനുഷ്യൻ ആണല്ലോ. അദ്ദേഹവും മറ്റു സാധാരണ മനുഷ്യരെ പോലെ ഒരു വായനക്കാരനും മാധ്യമനിരീക്ഷകനും ഒക്കെ ആണല്ലോ!

അതുപോലെ ആ ഉത്തരേന്ത്യൻ ബാങ്കിന് ഇനിയെങ്കിലും നിങ്ങൾക്ക് ഒരു പേരിട്ടുകൂടെ? ഇപ്പോഴും ആ ബാങ്കുകാർ പേരു വെളിപ്പെടുത്തുന്നില്ലെന്നുണ്ടോ? നമുക്ക് അതൊന്നു കാണാൻ പറ്റുമോ? അതോ അതങ്ങു പാതാളത്തിലാണോ? അല്ലെങ്കിൽ ലാവ്ലിൻ കേസുമായി ബന്ധപെട്ടവർക്ക് മാത്രം ഇടപാട് നടത്താൻ കഴിയുന്ന നിങ്ങളുടെ തന്നെ സൃഷ്ടിയായ ആ വിചിത്രമായ ബാങ്ക് ഇനിയെങ്കിലും നിങ്ങൾതന്നെ പൂട്ടിക്കെട്ടിയതായി പ്രഖ്യാപിക്കുമോ? സഖാവ്. പീണറായി വിജയൻ അഴിമതി നടത്താത്തസ്ഥിതിയ്ക്ക് അങ്ങനെയൊരു ബാങ്കിന്റെ ആവശ്യംതന്നെ ഇനിയില്ലല്ലോ.

ഇല്ലാത്ത രേഖകൾ, ഇല്ലാത്ത കമ്പനി, ഇല്ലാത്ത ബാങ്ക്, നടക്കാത്ത യാത്രകൾ, കണാത്ത സാക്ഷികൾ അങ്ങനെ ഏതെല്ലാം വിധത്തിലായിരുന്നു നിങ്ങൾ കൊട്ടിയാടിയത്! ഇനിയെങ്കിലും നിങ്ങളെ വിശ്വസിച്ച അതൊക്കെ വായിച്ചും കണ്ടും തെറ്റിദ്ധരിക്കപ്പെട്ടവരോടെങ്കിലും മാപ്പു പറയുമോ? അതിനുള്ള ആർജ്ജവം നിങ്ങളുടെ മാധ്യമധർമ്മവിചാരങ്ങളിൽ നിന്ന് നിങ്ങൾക്കു ലഭിക്കുമോ?

കുറ്റാരോപണത്തിന്റെ മന:ശാസ്ത്രം

ഒരാളുടെ മേൽ ഇല്ലാത്ത ഒരു ആരോപണം ഉന്നയിക്കുക. എന്നിട്ട് അങ്ങനെ ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ ആരോപിതനെ ബാദ്ധ്യസ്ഥനാക്കുക. ഒരാൾ ചുമ്മാ വഴിയേ നടന്നു പോകുന്നു; അയാൾ എന്തെങ്കിലും അവിഹിതത്തിനു പോയിട്ട് പോകുകയാണെന്ന് അരെങ്കിലും ചുമ്മാ ആരോപിക്കുക. ആരോപണം മറ്റുള്ളവർ ഏറ്റെടുക്കുക. എല്ലാവരും അത് വിശ്വസിക്കുക. അഥവാ തല്പരകക്ഷികൾ ചേർന്ന് നന്നായി അത് പറഞ്ഞ് പ്രചരിപ്പിച്ച് വിശ്വസിപ്പിക്കുക. ആരെയെങ്കിലും ഒന്നുരണ്ടുപേരെ സ്വയം കണ്ടെത്തിയിട്ട് അവരാണ് എല്ലാ അവിഹിതങ്ങൾക്കും സാക്ഷികൾ എന്നു പറയുക. ഒടുവിൽ അരോപണം തെളിയിക്കാൻ ആരോപണം ഉന്നയിക്കപ്പെട്ടവരോട് ആവശ്യപ്പെടുക. തങ്ങൾ ഒരു അവിഹിതത്തിനും പോയിട്ടില്ല എന്നതിന് മതിയായ തെളിവുകൾ ഹാജരാക്കണമെന്ന് അവശ്യപ്പെടുക. ഇതു മാതിരിയായിരുന്നല്ലോ ലാവ്ലിൻ കേസ്! എന്തെങ്കിലും വിരോധത്തിന്റെ പേരിൽ നാട്ടിൽകൊള്ളാവുന്ന ആളുകളെക്കുറിച്ച്, അവർ മാടം പൊക്കികളും മതിൽ പൊക്കികളുമാണെന്ന് വരുത്തിത്തീർക്കാൻ ചില നാട്ടുചെറ്റകൾ പയറ്റുന്ന പണിയാണ് ഇവിടെ സി.പി.ഐ.എം വിരുദ്ധ മാധ്യമങ്ങൾ ലാവ്ലിൻ കേസിൽ നടത്തിയത്. ഈ കൊടിയ പാപത്തിനു അവർ മാപ്പുപറയാത്തിടത്തോളം ദൈവമുണ്ടെങ്കിൽ അവർക്ക് ശിക്ഷകിട്ടും. മരണാനന്തരം സ്വർഗ്ഗനരകങ്ങളുണ്ടെങ്കിൽ അവരെ നരകത്തിലെ തീക്കുണ്ടത്തിലേയ്ക്ക് തള്ളും.പാപികളേ ജാഗ്രത!

ഉപസംഹാരം

നന്നായി ഗൃഹപാഠം ചെയ്ത് എഴുതിയ “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്” എന്ന തന്റെ പുസ്തകം താഴെപറയുന്ന പ്രകാരം പറഞ്ഞ് ഡോ.ടി.എം. തോമസ് ഐസക്ക് ഉപസംഹരിക്കുന്നു:

“ഒന്ന്: അഴിമതിയില്ലാത്ത അഴിമതികേസാണിത്.സി.ബി.ഐ അന്വേഷനത്തിൽ ഒരു തരത്തിലുള്ള അഴിമതിയും തെളിയിക്കപ്പെട്ടിട്ടില്ല.മലബാർ ക്യാൻസർ സെന്റർ തലശേരിയിൽ സ്ഥാപിച്ചെടുക്കുകയായിരുന്നു ഇടപാടിലെ സ്വാർത്ഥലക്ഷ്യം എന്ന ആരോപണം പരിഹാസ്യമാണ്.

രണ്ട്: യഥാർത്ഥ പ്രശ്നം തലശേരിയിലെ മലബാർ ക്യാൻസർ സെന്ററിന് പണം സമാഹരിച്ചു നൽകും എന്ന കനേഡിയൻ കമ്പനിയുടെ വാഗ്ദാനം നിറവേറ്റപ്പെടാത്തതാണ്. അതിനുത്തരവാദി, ആ പണം നേടിയെടുക്കാതെ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ്.

മൂന്ന്: കേസുമായി ബന്ധപ്പെട്ട് ഉയർത്തിയ വ്യക്തിഹത്യയും അപവാദ പ്രരണങ്ങളും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ള കള്ളക്കഥകളായിരുന്നു. അവയിൽ ഒന്നുപോലും സി.ബി.ഐ അന്വേഷണത്തിൽ തെളിഞ്ഞില്ല.

നാല്: ജി.കാർത്തികേയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ അന്വേഷണ ഏജൻസി അത്തരം ന്യായങ്ങളൊന്നും പിണറായി വിജയന് ബാധകമാക്കിയില്ല. ഒരാളെ ഒഴിവാക്കാനും മറ്റൊരാളെ ഉൾപ്പെടുത്താനുമുള്ള ന്യായങ്ങൾ ഏജൻസി സൃഷ്ടിക്കുകയായിരുന്നു.

അഞ്ച്: കാനഡയിൽ നിന്ന് പണം സമാഹരിച്ച് ആശുപത്രിയ്ക്കു വേണ്ടി നൽകാമെന്ന വാഗ്ദാനത്തിൽ നിന്ന് ലാവ്ലിൻ സ്വയം പിന്മാറിയതാണോ അതല്ല, അവരെ രക്ഷപ്പെടാൻ കേരളം അന്ന് ഭരിച്ച യു.ഡി.എഫ് സർക്കാർ സൌകര്യം ചെയ്തുകൊടുത്തതാണോ അതിനു പിന്നിലെ കളികളെന്ത് എന്ന കാതലായ ചോദ്യത്തിൽ നിന്ന് സി.ബി.ഐ ഒഴിഞ്ഞു മാറിയിരിക്കുന്നു.”

“ലവ്ലിൻ കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം തുടങ്ങിവച്ച നിയമപരവും രഷ്ട്രീയവുമായ പോരാട്ടം മേല്പറഞ്ഞ യാഥാർത്ഥ്യങ്ങളിലേയ്ക്കൂള്ള വതിലുകൾ തുറന്നിരിക്കുന്നു. ഇന്നലെവരെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ സ്വഭാവഹത്യ ചെയ്യാൻ ലാവ്ലിൻ ആയുധമാക്കിയവർക്ക് തലകുനിക്കാനും മാപ്പുയാചിക്കാനുമുള്ള വക ഈ കേസിന്റെ അവസാന ഘട്ടത്തിൽ വേണ്ടതിലേറെയുണ്ട്. ചരിത്രം ഒരേദിശയിൽ ഒഴുകുന്ന നദിയല്ല.”


പുസ്തകത്തിന്റെ പ്രാധാന്യം

തീർച്ചയായും ഡോ.തോമസ് ഐസക്ക് ലാവ്ലിൻ വിഷയത്തിൽ എഴുതിയ പുസ്തകം വായിക്കുന്നത് നല്ലതാണ്. ആരൊക്കെ ഈ പുസ്തകം വായിക്കണം, അരൊക്കെ വായിക്കേണ്ടാ എന്നുകൂടി പറഞ്ഞ് ഈ കുറിപ്പ് തൽക്കലാം ചുരുക്കാം.

ആരൊക്കെ വായിക്കണം

1.നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച ഏകദേശം പതിനൊന്നു വർഷക്കാലത്തെ നുണവാർത്തകൾ വായിച്ച് തെറ്റിദ്ധരിക്കപ്പെടുകയും മുൻ വിധികൾ വച്ചുപുലർത്തുകയും ചെയ്തവരാണെങ്കിൽ നിശ്ചയമായും ഈ പുസ്തകം വായിക്കണം.

2.തിരക്കുകൾക്കിടയിൽപെട്ട് ലാവ്ലിൻ കേസിന്റെ നാൾവഴികളിൽ ഏതെങ്കിലും എപ്പിഡോസുകൾ നിങ്ങൾക്കു മിസ് ആയിട്ടുണ്ടെങ്കിൽ നിശ്ചയമായും ഈ കേസിന്റെ നാൾവഴികളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകം നിങ്ങൾ വായിക്കണം.

3. നിങ്ങൾ ഇടതുപക്ഷത്തിൽ പ്രതീക്ഷയർപ്പിക്കുന്ന ഒരാ‍ളാണെങ്കിൽ ഇക്കണ്ട ഇടതുപക്ഷവിരുദ്ധമാധ്യമങ്ങൾ ഏതെല്ലാം തരത്തിൽ ഇടതുപക്ഷത്തെ ആക്രമിക്കാമെന്ന് മനസിലാക്കി ജാഗ്രത പുലർത്താൻ ഈ പുസ്തകം ഉപരിക്കും.

4. നിങ്ങൾ സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്താനിഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ഒരു മാധ്യമപ്രവർത്തകൻ എന്തൊക്കെ ചെയ്തുകൂടെന്നറിയാൻ ഈ പുസ്തകം വായിക്കുക

5. നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച് ഇതുവരെ ഒന്നുമറിയാത്ത ആളോ പുതുതലമുറയിൽപെട്ട ആളോ ആണെങ്കിൽ നിങ്ങൾക്ക് ഈ ചരിത്രപുസ്തകം ഒരു നല്ല പാഠപുസ്തകം തന്നെ ആയിരിക്കും.

അരൊക്കെ വായിക്കേണ്ട

1.നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച ഏകദേശം പതിനൊന്നു വർഷക്കാലത്തെ നുണപ്രചരണങ്ങൾ വായിച്ച് തെറ്റിദ്ധരിക്കപ്പെടുകയും മുൻവിധികൾ വച്ചുപുലർത്തുകയും ചെയ്തവരാണെങ്കിൽത്തന്നെയും, സി.പി.ഐ.എം വിരോധംകൊണ്ട് അങ്ങനെയൊക്കെത്തന്നെ വിശ്വസിക്കാൻ മന:പൂർവ്വം ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾ ഈ പുസ്തകം വായിക്കേണ്ട.

2. മാധ്യമധർമ്മങ്ങൾക്കു വിരുദ്ധമായിപ്പോലും സി.പി.ഐ.എമ്മിനെയും അതിന്റെ നേതാക്കളെയും അപകീർത്തിപ്പെടുത്താൻ എന്തുതന്നെ ചെയ്യുന്നതും എഴുതുന്നതും പറയുന്നതും ഒക്കെ സന്തോഷമാണെന്നു കരുതുന്നവരാണു നിങ്ങളെങ്കിൽ, നിങ്ങൾ ഈ പുസ്തകം വായിച്ചിട്ട് ഒരു കാര്യവുമില്ല.

3. സി.പി.ഐ.എമ്മും ഇടതുപക്ഷവും അതിന്റെ നേതാക്കളും അഴിമതിക്കാരായിത്തന്നെ ജനങ്ങൾക്കിടയിൽ ചിത്രീകരിക്കപ്പെടണമെന്നും അത് രാഷ്ട്രീയപ്രചരണത്തിനുപയോഗിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു തനി ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയക്കാരാണ് നിങ്ങളെങ്കിൽ , നിങ്ങൾ ഈ പുസ്തകം വായിച്ച് സമയം മിനക്കെടുത്തേണ്ട.

4. എല്ലാരും കണക്കാണെന്നു പറയുന്ന അരാഷ്ട്രീയവാദികളാണു നിങ്ങളെങ്കിൽ ഇത് വായിച്ച് ലാവ്ലിൻ കേസ് സംബന്ധിച്ച തെറ്റിദ്ധാരണകൾ മാറിക്കിട്ടിയാലും, നിങ്ങളുടെ ആ എല്ലാരും കണക്കാണെന്ന മനോഭാവത്തിനു മാറ്റമുണ്ടാകാനിടയില്ലാത്ത സ്ഥിതിയ്ക്ക് വായനകൊണ്ടു വലിയ കാര്യമില്ല.

5. മാധ്യമ പ്രവർത്തനം വെറും കൊട്ടേഷൻ പ്രവർത്തനമായി ഏറ്റെടുത്ത് മറ്റുള്ളവരെ കൊന്നുകൊലവിളിച്ചും ഉദരപൂരണം നടത്തണമെന്ന് ചിന്തിക്കുന്നവരാണു നിങ്ങളെങ്കിൽ, നിങ്ങൾ ഈ പുസ്തകം വായിച്ച് ചഞ്ചലചിത്തരാകരുത്!

അക്ഷരങ്ങൾ മറക്കാതിരിക്കാനെങ്കിലും ഇടയ്ക്കൊക്കെ ഒരു വായന എല്ലാവർക്കും നല്ലതേ വരുത്തൂ . അതിനാല്‍ കഴിയുന്നതും നിങ്ങൾ ഏവരും ഡോ. ടി.എം. തോമസ് ഐസക്കിന്റെ “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്” എന്ന പുസ്തകം വാങ്ങി വായിക്കണം എന്ന ഒരു അഭ്യർത്ഥനയോടുകൂടി ഈ കുറിപ്പ് ചുരുക്കുന്നു.