ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും

Tuesday, May 21, 2013

ഭൂമിയും ഭവനവും

ഭൂമിയും ഭവനവും

ജനങ്ങളുടെ പ്രധാന ആവശ്യങ്ങൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നീ ക്രമത്തിൽ പോകുന്നവയാണ്. ആദ്യം പറയുന്ന ഈ ആവശ്യങ്ങളെ അടിസ്ഥാന ആവശ്യങ്ങൾ എന്നു പറയാം. അടിസ്ഥാനാവശ്യങ്ങൾ എന്നാൽ അനിവാര്യമായ ആവശ്യങ്ങൾ ആണ്. ഏതൊരു രാഷ്ട്രത്തിനും അവിടുത്തെ ജനങ്ങളുടെ ഈ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ള ബാദ്ധ്യതയുണ്ട്. എന്നാൽ എല്ലാ രാജ്യങ്ങളിലും പരിമിതമായ അളവിലെങ്കിലും ഇത് നിറവേറ്റിക്കൊടുക്കാൻ കഴിയുന്നില്ല എന്നത് ഒരു യാഥാർത്ഥ്യവുമാണ്. നമ്മുടെ രാജ്യത്തും അതുതന്നെ സ്ഥിതി. ആധുനിക കാലത്ത് ഏതൊരു രാജ്യത്തെ സംബന്ധിച്ചും ഗവർണ്മെന്റ് എന്നാൽ രാജ്യരക്ഷയുടെയും ക്രമസമാധാനപാലനത്തിന്റെയും മാത്രം ചുമതലയുള്ള ഒരു അധികാരകേന്ദ്രം അല്ലെന്ന കാര്യം ശ്രദ്ധിക്കണം.

പട്ടിണിക്കാരുടെയും പാർപ്പിടമില്ലാത്തവരുടെയും എണ്ണപ്പെരുക്കം നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെയും അവസ്ഥയാണ്. വസ്ത്രം, ആരോഗ്യ- വിദ്യാഭ്യാസ സൌകര്യങ്ങൾ എന്നിവയുടെ കാര്യത്തിലും പരാധീനതയനുഭവിക്കുന്നവരാണ് നമ്മുടെ രാജ്യത്തെ നല്ലൊരുപങ്ക് ജനങ്ങൾ. പ്രാദേശികമായ മറ്റുപല അസംതുലിതാവസ്ഥകൾ വേറെയും. ഇവയിൽ വിസ്താരഭയത്താൽ മറ്റുള്ളവയെ തൽക്കാലം മാറ്റി നിർത്തി പാർപ്പിടപ്രശ്നത്തിന് മാത്രമാണ് ഈ ലേഖനത്തിൽ ഊന്നൽ കൊടുക്കുന്നത്. രാജ്യത്തെ മൊത്തം പ്രശ്നത്തെ തൽക്കാലം മാറ്റി നിർത്തി സൌകര്യാർത്ഥം കേരളത്തിന്റെ മാത്രം കാര്യമേ ഇവിടെ പ്രതിപാദിക്കുന്നുമുള്ളൂ.

നമ്മുടെ സംസ്ഥാനത്ത് ഭൂരഹിതരായ നിരവധി ആളുകളുണ്ട്. ഭൂരഹിതർ എന്നു പറഞ്ഞാൽ കൃഷിയോ മറ്റോ ചെയ്യാൻ ഭൂമിയില്ലാത്തവർ എന്നല്ല അർത്ഥം. തലചായ്ക്കാൻ സ്വന്തമായി ഒരു കൂരവയ്ക്കാൻ ഭൂമിയിൽ ഇടം ലഭിക്കാത്തവർ എന്നാണ്. സമഗ്രമായ ഭൂപരിഷ്കരണ നിയമങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിട്ടുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും നമ്മുടെ സംസ്ഥാനത്തെ നല്ലൊരു പങ്ക് ജനങ്ങൾക്ക് ഭൂമിയില്ലാത്തതിന്റെ പ്രശ്നം തൃപ്തികരമായി പരിഹരിക്കുവാൻ സാധിച്ചിട്ടില്ല.

ഈയിടെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ സംഭവബഹുലമായ ഒരു ഭൂസമരം നടക്കുകയുണ്ടായി. മിച്ചഭൂമിസമരം മുമ്പും കമ്മ്യൂണിസ്റ്റുകാർ നടത്തിയിട്ടുള്ളതും വിജയം കണ്ടിട്ടുള്ളതുമാണ്. തിർച്ചയായും ഉത്തരവാദിത്തമുള്ള രാഷ്ട്രീയപാർട്ടികൾ ഭൂരഹിതരുടെ പ്രശ്നം ഏറ്റെടുക്കേണ്ടതു തന്നെ. നിലവിലുള്ള മിച്ചഭൂമികൾ കണ്ടെത്തി ഭൂരഹിതർക്ക് നൽകുക എന്നതാണ് സർക്കാരിന് നിയമപരമായി ചെയ്തുകൊടുക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ കഴിയുക. മറ്റൊരാളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ അവർക്കാവശ്യമുള്ളവ കഴിച്ച് പിടിച്ചെടുത്ത് ഭൂമിയില്ലാത്തവർക്കു നൽകുക എന്നത് നിലവിലുള്ള നിയമവ്യവസ്ഥിതിയ്ക്കുള്ളിൽ നിന്ന് ചെയ്യാൻ കഴിയുന്നതുമല്ല. കാരണം തത്വത്തിൽ രാജ്യത്തിന്റെ ഭൂവിസ്തൃതിയിൽ ഏതെങ്കിലുമൊരു ഭാഗം എന്റേത് നിന്റേത് എന്ന നിലയിൽ കൈവശം വയ്ക്കുവാൻ രാഷ്ട്രം ആർക്കും അനുവാദം നൽകിയിട്ടില്ലെങ്കിലും സ്വകാര്യസ്വത്തവകാശം നമ്മുടെ രാജ്യത്ത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഭൂമിയുടെ മേലുള്ള ഉടമസ്ഥത എന്നാൽ അത് ഒരു വ്യക്തിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം മറ്റുള്ളവർക്ക് പ്രയാസമുണ്ടാകാത്തവിധം ഉപയോഗിക്കുവാനും ക്രയവിക്രയം ചെയ്യുവാനും ഉള്ള അവകാശം എന്നേ അർത്ഥമുള്ളൂ. ഏത് സമയത്തും രാഷ്ട്രത്തിന് ആരുടെ ഭൂമിയും പിടിച്ചെടുത്ത് പൊതുമുതലാക്കാം. പക്ഷെ അതിനു ന്യായമായ കാരണം വേണം. അല്ലാതെ വ്യക്തികൾ തത്വത്തിൽ നിയമവിധേയമായി ഉടമസ്ഥതയിൽ വയ്ക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെങ്കിൽ അതിന് പുതിയ ശക്തമായ നിയമനിർമ്മാണം നടത്തണം. സ്വന്തമായി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ വിസ്തൃതിസംബന്ധിച്ച് ചില നിയമങ്ങളൊക്കെ നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഉപയോഗിച്ച് ഭൂരഹിതർക്ക് ഭൂമി പിടിച്ചെടുത്ത് നൽകുവാൻ കഴിയില്ല.

ഇന്ത്യയിൽ ഹെക്ടർ കണക്കിന് ഭൂമികൾ ഏതാനും വ്യക്തികളിൽ കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. ആവശ്യത്തിലധികം ഭൂമി പലരും കൈവശം വച്ച് അനുഭവിക്കുന്നുണ്ട്. അവയിൽ നിന്ന് കുറെ പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകാൻ ശക്തമായ നിയമങ്ങൾ ഉണ്ടാക്കാവുന്നതേയുള്ളൂ. എന്നാൽ അത് മിശ്രസമ്പദ് വ്യവസ്ഥയെന്ന ചെല്ലപ്പേരിൽ നിന്നും സമ്പൂർണ്ണ മുതലാളിത്തപാതയിലൂടെ നയിക്കപ്പെടുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ അത്ര എളുപ്പമല്ല. അതിനു സമൂലമായ രാഷ്ട്രീയ മാറ്റം ഉണ്ടാകണം. സോഷ്യലിസം വരണം. അതൊന്നും സമീ‍പഭാവിയിൽ സംഭവിക്കുമെന്നും ഇപ്പോൾ കരുതാനാകില്ല.

അപ്പോൾ ഭൂരഹിതരുടെ പ്രശ്നപരിഹാരത്തിന് നിലവിലുള്ള മിച്ചഭൂമികൾ അളന്ന് തിട്ടപ്പെടുത്തി അവ ഭൂരഹിതർക്ക് വീതിച്ചു നൽകുക എന്നതു മാത്രമേ നിലവിൽ പ്രായോഗികമായിട്ടുള്ളൂ. എന്നാൽ നിലവിൽ ഭൂരഹിതരായ എല്ലാവർക്കും ലഭ്യമാക്കാവുന്നത്ര മിച്ചഭൂമി ഇന്ന് കേരളത്തിൽ ഇല്ല. മാത്രവുമല്ല ഇന്ന് എത്ര പരിഹരിച്ചാലും ജനസംഖ്യാ വർദ്ധനവിനനുസരിച്ച് നാളെയും ഭൂമിയില്ലാത്തവർ വീണ്ടുമുണ്ടാകും. അതുകൊണ്ടുതന്നെ മൂന്നോ നാലോ സെന്റ് ഭൂമി വീതം കുറച്ച് ഭൂരഹിതർക്ക് നൽകിയതുകൊണ്ട് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ കഴിയില്ല. ഈ ഒരു ചെറുതുണ്ട് ഭൂമി നൽകുന്നത് ഭൂരഹിതർക്ക് സ്വന്തമായി മൂന്നോ നാലോ സെന്റ് ഭൂമിയുണ്ടെന്ന് സ്വയം അഭിമാനിക്കുന “ഭൂഉടമകൾ“ ആക്കാനല്ല്ല. വീടില്ലാത്ത അവർക്ക് വീട് വച്ച് താമസിക്കുവാനാണ്.

ഭൂരഹിതർ എന്നാൽ ഭവന രഹിതർ എന്നുമാണർത്ഥം. ജനസംഖ്യയുടെ വർദ്ധനവിനനുസരിച്ച് ഭൂമി നിർമ്മിക്കുവാനോ, ഉള്ള ഭൂമിയെ വലിച്ചുനീട്ടുവാനോ സാദ്ധ്യമല്ല. ഭാവിയിലും ഭവന രഹിതർ ഉണ്ടാകും. ഭൂരഹിതർ എന്ന വാക്കിനു പകരം ഭവന രഹിതർ എന്ന വാക്കാണ് ആ‍ധുനിക കാലത്ത് നമ്മൾ ഉപയോഗിക്കേണ്ടത്. ഭവന രാഹിത്യത്തിനുള്ള കുറച്ചുകൂടി ഫലപ്രദമായ പരിഹാരം ഒരു വ്യക്തിയ്ക്കോ കുടുംബത്തിനോ ഒരു ചെറുതുണ്ട് ഭൂമി നൽകലല്ല. മറിച്ച് ഉള്ള ഭൂമിയിൽ ബഹുനില ഫ്ലാറ്റുകൾ നിർമ്മിച്ച് ആവശ്യമായ മറ്റ് ഭൌതിക സാഹചര്യങ്ങളും ഒരുക്കി കൂടുതൽ ആളുകൾക്ക് വാസസ്ഥലം ഒരുക്കിക്കൊടുക്കുക എന്നതാണ്. ഭൂവിസ്തൃതി കുറഞ്ഞ രാജ്യങ്ങളിലെല്ലാം പാർപ്പിട സൌകര്യം ഒരുക്കുന്നത് അങ്ങനെയാണ്.

നമ്മൾ ഇപ്പോഴും ഭവനരഹിതർക്ക് ഭവനം എന്ന ലക്ഷ്യത്തിനുപകരം ഭൂരഹിതർക്ക് ഭൂമി എന്നിടത്തുതന്നെ നിൽക്കുന്നത് വലിപ്പത്തിൽ ലോകത്ത് ഏഴാം സ്ഥാനത്ത് നിൽക്കുന്ന വിശാലമായ ഭൂവിസ്തൃതിയുള്ള ഒരു രാജ്യത്ത് ജീവിച്ച് ശീലിച്ചുപോയതുകൊണ്ടാണ്. പക്ഷെ ഒരു സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ ഭൂവിസ്തൃതി അത്ര വിശാലമല്ലെന്ന യാഥാർത്ഥ്യം നമ്മൾ ഉൾക്കൊള്ളണം. ഇവിടെ ഭൂമിയുടെ ലഭ്യതയ്ക്ക് പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ ആകെ ഉള്ള മിച്ചഭൂമി കുറച്ചുപേർക്ക് മാത്രം അളന്നു നൽകി പ്രശ്നത്തെ ചുരുക്കികാണുകയല്ല വേണ്ടത്. ലഭ്യമാക്കാൻ കഴിയുന്നത്ര ഭൂമികളിൽ വിശാലമായ ബഹുനിലഫ്ലാറ്റുകൾ നിർമ്മിച്ച് കഴിയുന്നത്ര ഭവനരഹിതർക്ക് താമസിക്കാൻ ഇടം നൽകുക എന്നതാണ് ഇക്കാര്യത്തിൽ കൂടുതൽ ഫലപ്രദമായ നടപടി. അങ്ങനെയെങ്കിൽ പാർപ്പിടപ്രശ്നത്തിന്റെ കാര്യത്തിൽ ഉള്ള ഭൂമിയെ ഫലപ്രദമായി ഉപയോഗിക്കുന്നവർ എന്ന് ഭാവിയിൽ നമുക്ക് അഭിമാനിക്കാം.

Friday, May 17, 2013

ബ്ലോഗ്‌മീറ്റ് വാർത്താചിത്രം

തുഞ്ചൻ പറമ്പ് ബ്ലോഗ്‌മീറ്റ്- വാർത്താചിത്രം

തുഞ്ചൻ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റിനെക്കുറിച്ച് ദർശനാ ടിവിയിൽ അവതരിപ്പിച്ച വർത്താചിത്രത്തിന്റെ  യൂട്യൂബ് വെഷൻ ഇവിടെ നൽകുന്നു. ഈ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇത്രയും പ്രാധാന്യത്തോടെ ഒരു വാർത്താ ചിത്രം നിർമ്മിക്കുകയും അത്   സം‌പ്രേഷണം ചെയ്യുകയും ചെയ്ത ദർശനാ ടി.വിയ്ക്കും, പരിപാടിയുടെ അവതാരകനും ബ്ലോഗ്ഗറുമായ റിയാസ് ടി. അലിയ്ക്കും സഹപ്രവർത്തകർക്കും ഉള്ള നന്ദിയും കടപ്പാടും  ഒരു എളിയ ബ്ലോഗ്ഗർ എന്നനിലയിൽ   ഇവിടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈയുള്ളവനും 2013 ഏപ്രിൽ 21-നു തിരൂർ തുഞ്ചൻ‌പറമ്പിൽ നടന്ന ഈ ബ്ലോഗ്‌‌മീറ്റിൽ പങ്കെടുത്തിരുന്നു. ഈ ലിങ്ക്‌ വഴി റിയാസിന്റെ വരിയും വരയും എന്ന് ബ്ലോഗിലും ഈ യൂട്യൂബ് കാണാവുന്നതാണ്



ഈ യുട്യൂബ് ലിങ്ക് കിട്ടിയത് ദർശനാ ടി.വിയിലെ ഇ-ലോകം പരിപാടിയുടെ അവതാരകൻ  റിയാസ് ടി അലിയിൽനിന്ന്.

Thursday, April 25, 2013

തിരൂർ ബ്ലോഗ്‌മീറ്റ് ദർശനാ ടി.വിയിൽ

തിരൂർ ബ്ലോഗ്‌മീറ്റ് ദർശനാ ടി.വിയിൽ 

ദർശനാ ടി.വിയിലെ ഇ-ലോകം പരിപാടിയിൽ ഇന്ന് ( 2013 ഏപ്രിൽ 25) രാത്രി 7 മണിയ്ക്ക് കാണിച്ചത് 2013 ഏപ്രിൽ 21 ന് തുഞ്ചൻ പറമ്പിൽ നടന്ന ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള പ്രത്യേക പരിപാടിയായിരുന്നു. ഇനി രാത്രി പതിനൊന്നുമണിയ്ക്കും നാളെ (26-4-2013 വെള്ളി) രാവിലെ 10-30നും ഇത് പുന:സമ്പ്രേഷണം ചെയ്യും. തിരൂർ മീറ്റിനെക്കുറിച്ച് ദർശനാ ടീ വിയിൽ ഇന്നത്തെ ഇ ലോകത്തിൽ കാണിച്ചത് നല്ല പരിപാടിയായിരുന്നു. ബ്ലോഗ്ഗർമാരല്ലാത്ത എന്റെ ചില സുഹൃത്തുക്കൾ ഈ പരിപാടി യാദൃച്ഛികമായി കണ്ട് നന്നായിരുന്നു എന്ന് വിളിച്ചു പറഞ്ഞു. ദർശന ടിവിയ്ക്കും റിയാസ് ടി അലിയ്ക്കും ടീമിനും അഭിനന്ദനങ്ങൾ! 

മറ്റ് ചാനലുകാർക്ക് ആർക്കും ഇതൊന്നും വാർത്തയല്ലാതെ പോകുന്നത് നിർഭാഗ്യകരം തന്നെ. ഞങ്ങൾ ബ്ലോഗ്ഗർമാരും എല്ലാ ചാനലുകളും ഗൌരവപൂർവ്വം വീക്ഷിക്കുന്നവരാണെന്നുള്ള കാര്യം മറ്റു ചാനലുകാർ മറക്കരുത്. ബ്ലോഗിനോടും ഇ-എഴുത്തിനോടുമൊക്കെ മുഖം തിരിക്കുന്ന പത്രങ്ങളോടും ഇതു തന്നെ പറയാനുള്ളത്. പത്രങ്ങളുടെ ഓൺലെയിൻ വെർഷനുകൾ വായിക്കുന്നവരിൽ അധികവും ബ്ലോഗ്ഗർമാരല്ലാതെ മറ്റാരാണ്? പല നല്ല വാർത്തകളും ഷെയർ ചെയ്യുന്നവർ ആരാണ്? നമ്മൾ ബ്ലോഗ്ഗർമാരല്ലേ? മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും സജീവമായിരിക്കുന്നവരല്ലേ? എന്നിട്ടും.........കണ്ണുണ്ടായാൽ പോര; കാണണം. കണ്ണടച്ചാൽ ഇരുട്ടാകുകയുമില്ല. ഇ-എഴുത്തു രംഗം ഇത്രത്തോളം വളർന്നത് അ-എഴുത്ത് മാധ്യമങ്ങളുടെ സഹായത്താലല്ല. എങ്കിലും നാട്ടിൽ നടക്കുന്ന നാലാളറിയേണ്ട നല്ല വിശേഷങ്ങൾക്കു നേരേ വാർത്താ മാധ്യമങ്ങൾ കണ്ണടയ്ക്കുന്നത് നല്ല പത്രപ്രവർത്തന രീതിയല്ല. എങ്കിലും ചില പത്രങ്ങളെങ്കിലും 2013 ഏപ്രിൽ 21 ന് നടന്ന ബ്ലോഗ് മീറ്റ് വാർത്തയാക്കിയതിൽ സന്തോഷമുണ്ട്. ഇ-അ- ഈഗോകൾക്ക് ഇനി എഴുത്തിന്റെ ലോകത്ത് വലിയ പ്രസക്തിയൊന്നുമില്ലെന്ന് എല്ലാവരും മനസിലാക്കുനതിൽ ഒരു ഈഗോ വയ്ക്കേണ്ട കാര്യമില്ല.നവമാധ്യമങ്ങളും മറ്റ് പരമ്പരാഗത മാധ്യമങ്ങളും പരസ്പരപൂരകമായാണ് ഇനിയുള്ള കാലം മുന്നേറേണ്ടത്. പരസ്പര ബഹുമാനവും സഹകരണവും രണ്ടുതരം മാധ്യമങ്ങളെയും ശക്തിപ്പെടുത്തും എന്നതിനുപുറമേ മലയാള ഭാഷയുടെ വളർച്ചയ്ക്കും നില നില്പിനും അത് ഏറെ സഹായകരമാകും.

Friday, April 12, 2013

മലയാളസര്‍വ്വകലാശാല എന്തായിരിക്കണം?

മലയാളസര്‍വ്വകലാശാല എന്തായിരിക്കണം?

കേരളത്തില്‍ ഒരു മലയാള സര്‍വ്വകലാശാല നിലവിൽവന്നു കഴിഞ്ഞു. മലയാളഭാഷയെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും  ചെയ്യുക എന്നത് സ്വാഭാവികമായും ഇതിന്റെ ലക്ഷ്യമാണ്. എന്നാൽ  ഈ സർവ്വകലാശാല എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു രൂപം ഇനിയും കൈവന്നിട്ടില്ല. അതിനുള്ള ആലോചനകളും ചർച്ചകളും  തുടരുകയാണ്. ഒരു സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടുമാത്രം ഒരു ഭാഷ നിലനിൽക്കുമോ അഥവാ  നിലനിന്നാൽത്തന്നെ എത്രകാലം എന്നും മറ്റും ഉള്ള  ആശങ്കകൾ  ഒരു വശത്ത് നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും നമ്മുടെ മലയാള ഭാഷ. കാരണം ഇംഗ്ലീഷ് പോലെ ഒരു ലോക ഭാഷയല്ല മലയാളം. നമ്മുടെ രാഷ്ട്രഭാഷയായി അംഗീകരിച്ചിരിക്കുന്ന ഹിന്ദിപോലെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സംസാരിക്കപ്പെടുന്ന ഒരു ഭാഷയുമല്ല ഇത്. കേരളീയരും  കേരളവുമായി പൂർവ്വികബന്ധമുള്ളവരുമല്ലാതെ  ലോകത്തെങ്ങും മലയാളം ആരുടെയും മാതൃഭാഷയല്ല. വർഷങ്ങളുടെ പ്രവാസ പാരമ്പര്യമുള്ളവരും മറ്റു രാജ്യങ്ങളിൽ പൗരത്വമുള്ളവരുമായ വിഭാഗങ്ങൾക്കും അത് മാതൃഭാഷയല്ല.

കേരളത്തിൽ സ്ഥിരമായി താമസിക്കുന്നവർക്കും  കേരളവുമായുള്ള ബന്ധം നിലനിർത്തിപ്പോരുന്ന പ്രവാസികൾക്കും മാത്രമാണ് മലയാളം മാതൃഭാഷയായിട്ടുള്ളത്. ആ നിലയിൽ അവർക്ക്  ഈ ഭാഷയോട്  താല്പര്യവും കൂറും ഉണ്ടാകേണ്ടതുമാണ്. എന്നാൽ നിർഭാഗ്യവശാൽ കേരളത്തിൽ താമസിക്കുന്നവർക്കുകൂടിയും മലയാളം ഇന്ന് വേണ്ടാതായിരിക്കുന്നു. പുതിയ തലമുറയെ എത്രത്തോളം മലയാളം അറിയാത്തവരായി വളർത്തിയെടുക്കാൻ കഴിയും  എന്നാണ് ഇവിടുത്തെ രക്ഷകർത്താക്കൾ ചിന്തിക്കുന്നത്.  സ്വന്തം മാതൃഭാഷയ്ക്ക് ഇവിടെ ഇന്ന് ആരും മാന്യത കല്പിക്കുന്നില്ല. കുട്ടികളുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുവാൻ മലയാളഭാഷയ്ക്കു കഴിയില്ലെന്നും അതിന് ഇംഗ്ലീഷിന്റെ വഴിയേ പോകണമെന്നും സമൂഹം ധരിക്കുന്നു. തമിഴർ, കന്നടക്കാർ തുടങ്ങിയ മറ്റ് ഭാഷക്കാർക്ക് അവരുടെ ഭാഷകളോട്  ഉള്ളതുപോലെ സ്വന്തം ഭാഷയോട് ഒരു അതിവൈകാരികത മലയാളികൾക്കില്ല. കന്നട വേണ്ടാത്തവർ കർണ്ണാടകം വിടണമെന്നു പറയുന്നതുപോലെ മലയാളം വേണ്ടത്തവർ കേരളം വിടുക എന്ന് ഇവിടെ ആരും പറയില്ല. തമിഴ്നാട്ടിലെ ഏത് സ്ഥാപനങ്ങളുടെയും പേരുകൾ  തമിഴിൽത്തന്നെ എഴുതി വയ്ക്കണമെന്നതിൽ നിർബന്ധമുള്ള തമിഴരെ പോലെയല്ല, ഇംഗ്ലീഷിൽത്തന്നെ ബോർഡ്  എഴുതി  വയ്ക്കണമെന്നു നിർബന്ധമുള്ളവരാണ് മലയാളികൾ. സ്വന്തം ഭാഷയുടെ കാര്യത്തിൽ മലയാളികൾക്ക്  നിർബന്ധങ്ങളോ  നിബന്ധനകളോ ഒന്നുമില്ല. ജനിച്ചപ്പോഴേ പഠിച്ചുപോയതുകൊണ്ടും ഇംഗ്ലീഷ് അനായാസം  സംസാരിക്കാൻ അറിയാത്തതുകൊണ്ടും മുറി ഇംഗ്ലീഷിന്റെ മേമ്പൊടി ചേർത്ത് സംസാരിക്കാനൊരു ഭാഷ എന്നതിനപ്പുറം മലയാളഭാഷയെക്കുറിച്ച്  യാതൊരുല്‍കണ്ഠകളും ശരാശരി മലയാളിയ്ക്കില്ല.

ജീവിത സൗകര്യങ്ങൾ കൂടുന്തോറും മലയാളവുമായുള്ള അകലം കൂട്ടാനാണ് വലിയൊരു വിഭാഗം മലയാളികൾക്കിഷ്ടം. മക്കളുടെ പഠനമാധ്യമം ഇംഗ്ലീഷ് ആയിരിക്കണമെന്ന് രക്ഷകർത്താക്കളിൽ നല്ലൊരു പങ്ക് ശഠിക്കുന്നു.  അഥവാ കുട്ടികളുടെ മേൽ ഒരു മറുഭാഷ അടിച്ചേല്പിച്ച് അവരിൽ ഉണ്ടാകേണ്ട  മാതൃഭാഷാബോധം മരവിപ്പിക്കുന്നു. വരുന്ന തലമുറ മുഴുവൻ ആ വഴിയേ നയിക്കപ്പെടുകവഴി മലയാളിസമുഹം എന്നൊന്ന് പെട്ടെന്ന് അല്ലെങ്കിലും ഭാവിയിൽ ഇല്ലാതാകും എന്നു പറഞ്ഞാൽ അതിൽ അദ്ഭുതപ്പെടാനില്ല. പത്താം തരം  വരെയെങ്കിലും പഠന ഭാഷ എല്ലാവർക്കും മലയാളമായിരിക്കണമെന്ന് കർശനമായി നിഷ്ക്കർഷിക്കാൻ സർക്കാരും തയ്യാറാകുന്നില്ല. ഇം.ഗ്ലീഷ് മീഡിയം മലയാളം മീഡിയം എന്ന തരംതിരിവ് ഇല്ലാതാക്കാൻ നിയമം കൊണ്ടു വരേണ്ടതാണ്. ഇത് രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതിയാണെന്ന് പണ്ടു മുതലേ ആക്ഷേപമുള്ളതാണ്. ഒന്നുകിൽ എല്ലാ സ്കൂളുകളും മലയാളം മീഡിയം  ആക്കണം. അല്ലെങ്കിൽ എല്ലാം ഇംഗ്ലീഷ്  മീഡിയം ആക്കണം. അതാണ് നീതിപൂർവ്വമായ വിദ്യാഭ്യാസം. അദ്ധ്യയന മാദ്ധ്യമം കർശനമായും മലയാളമാക്കിയിട്ട് ഒന്നാം ക്ലാസ്സ് മുതൽ തന്നെ ഇംഗ്ലീഷ്  വേണ്ടവിധം  പഠിപ്പിക്കുകയും ഈ  ലോകഭാഷയിൽ നല്ല  പ്രാവീണ്യം നേടാൻ കുട്ടികളെ  പ്രാപ്തരാക്കുകയും ചെയ്യണം.  ഇന്ന്  ഇം.ഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നവരായാലും മലയാളം മീഡിയത്തിൽ പഠിക്കുന്നവരായാലും  പ്ലസ്-ടൂവും അതിനു മുകളിലും വിദ്യാഭ്യാസം നേടിയാലും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ലെന്നതോ പോകട്ടെ, തെറ്റില്ലാതെ എഴുതാനും വായിക്കാനും കൂടി കഴിയാത്തവരാണ് നമ്മളിൽ ബഹുഭൂരിപക്ഷവും. മലയാളം മീഡിയം സ്കൂളുകളിലൂടെ തന്നെ മെച്ചപ്പെട്ട  സിലബസിലൂടെ ഇംഗ്ലീഷിലും ഹിന്ദിയിലും കുട്ടികളെ ഉയർന്ന നിലവാരത്തിലേയ്ക്കു ഉയർത്താൻ സാധിക്കും. മലയാളസ്നേഹം എന്നാൽ ഇംഗ്ലിഷിനോടോ ഇതര ഭാഷകളോടോ ഉള്ള വെറുപ്പല്ല. ഇംഗ്ലീഷും ഹിന്ദിയും കൂടി നമ്മുടെ കുട്ടികൾ വേണ്ടവിധം സ്വായത്തമാക്കണമെന്നതിൽ ഒരു മാതൃഭാഷാ സ്നേഹിക്കും എതിർപ്പുണ്ടാകില്ല. മാതൃഭാഷയെ ഉപേക്ഷിച്ചുകൊണ്ട് മറുഭാഷ പഠിക്കുക എന്നത് ഒരു അലങ്കാരമായി കാണരുതെന്നേ  പറയുന്നുള്ളൂ.

നമ്മുടെ മാതൃഭാഷ മലയാളമാണ്. മലയാളഭാഷ നിലനിർത്തേണ്ടതും അതിനെ പരിപോഷിപ്പിക്കേണ്ടതും മലയാളികളാണ്.  മലയാളികൾക്ക് ഈ ഭാഷ വേണ്ടാതായാൽ ഒരു ഗോളാന്തര സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടു പോലും ഈ ഭാഷയെ സംരക്ഷിക്കാനോ വികസിപ്പിക്കുവാനോ കഴിയില്ല. ഈ യാഥാർത്ഥ്യം മനസിലാക്കിക്കൊണ്ടു വേണം നമ്മുടെ മലയാള സർവ്വകലാശാല എന്തായിരിക്കണമെന്നും എന്തിനുവേണ്ടി ആയിരിക്കണമെന്നും  എങ്ങനെ ആയിരിക്കണമെന്നും മറ്റും തീരുമാനിക്കപ്പെടേണ്ടത്. ആദ്യം മലയാളം നമ്മുടെ മാതൃഭാഷയാണെന്നും അതിനെ നിലനിർത്തേണ്ടത് മലയാളികളുടെ ബാദ്ധ്യതയാണെന്നും ഉള്ള അവബോധം അരക്കിട്ടുറപ്പിക്കപ്പെടണം. ലോകത്തിന്റെ വാതായനങ്ങൾ തുറന്നുകിട്ടുവാൻ മാതൃഭാഷ മറന്ന് ഒരു ലോകഭാഷ പഠിക്കണമെന്നില്ല്ലെന്നും ഏതാനും പേർ മറുഭാഷകൾ കൂടി സ്വായത്തമാക്കുക വഴി ഒരു ഭാഷ മാത്രമറിയാവുന്നവരുടെകൂടി  ഭാഷാപരമായ പരിമിതികൾ തരണം  ചെയ്യാൻ കഴിയുമെന്നും മനസ്സിലാക്കണം. സ്വന്തം ഭാഷയെ നെഞ്ചോട് ചേർക്കുക എന്നു പറഞ്ഞാൽ മറ്റുഭാഷകൾ പഠിക്കരുതെന്നോ അവയെ വെറുക്കണമെന്നോ അല്ല. എത്ര ഭാഷ പഠിക്കാൻ കഴിയുന്നുവോ അത്രയും നന്ന്. പക്ഷെ മുലപ്പാലിനോടൊപ്പം കിട്ടുന്ന അമ്മഭാഷ സംസാരിക്കുമ്പോഴും എഴുതുമ്പോഴും കിട്ടുന്ന നിർവൃതി മറ്റൊരു ഭാഷയിൽ നിന്ന് ലഭിക്കില്ല. മറ്റു ഭാഷകളിൽ നിന്ന് ലഭിക്കുന്ന  നിർവൃതി വേറെയാണ്. എന്നാൽ  ഇംഗ്ലീഷ് തന്നെ മാതൃഭാഷയാക്കിയാലോ എന്നു ചിന്തിക്കുന്നവരെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലതാനും. ഒരു ഭാഷ രൂപം കൊണ്ട് അത് വളർന്ന് വികാസം പ്രാപിക്കുന്നത് സഹസ്രാബ്ദങ്ങൾ കൊണ്ടാണ്. എന്നാൽ അവയെ വേണ്ടെന്നു വയ്ക്കുവാൻ അത്രയും അബ്ദങ്ങളൊന്നും ആവശ്യമില്ല. ഏറിയാൽ ഒരു അരനൂറ്റാണ്ടുകൊണ്ട് ഒരു പ്രാദേശിക ഭാഷയെ കൊന്നു കുഴിച്ചു മൂടാം. സ്വന്തം ഭാഷ അടുത്ത തലമുറയെ പഠിപ്പിക്കില്ലെന്ന ഒരു വാശി മാത്രം മതി.

ലോകത്ത് വിവിധ ഭാഷകളുണ്ട്. ഭാഷാപരമായ ഈ വൈവിദ്ധ്യത്തിന്റെ സൗന്ദര്യം നാം ഇന്നും അനുഭവിച്ചു പോരുന്നതാണ്. ഓരോ ഭാഷയും ലോക സാഹിത്യത്തിനും സംസ്കാരത്തിനും നൽകിയ സംഭാവനകൾ ഈടുറ്റവയാണ്. ആരും ഇപ്പോൾ സംസാരിക്കാനില്ലാതിരുന്നിട്ടുകൂ
ടി സംസ്കൃത ഭാഷ ഇന്നും നമ്മുടെ ഭാഷയെയും  സാഹിത്യത്തെയും  സംസ്കാരത്തെയും എത്രകണ്ട് സ്വാധീനിക്കുന്നുവെന്ന് നമുക്കറിയാം. അപ്പോൾ വാമൊഴിയും വരമൊഴിയുമായി നിലനിൽക്കുന്ന ഒരു സജീവ ഭാഷയുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ല. നമ്മുടെ ഭാഷയെ നിലനിർത്താനൊരു സർവ്വകലാശാല പ്രത്യേകമായി വേണ്ടി വന്നു എന്നതുതന്നെ ഭാഷാസ്നേഹികളിൽ ഉൽക്കണ്ഠ ഉണ്ടാക്കാവുന്ന ഒരു കാര്യമാണ്. നമ്മുടെ ഭാഷ അന്യം നിന്നുപോകും എന്നൊരു ഭയത്തിൽ നിന്നല്ലേ ഇങ്ങനെയൊരു സർവ്വകലാശാലയെക്കുറിച്ചുള്ള ചിന്തകൾ തന്നെ രൂപപ്പെട്ടത് എന്നൊരു സംശയം ന്യായമായും നമുക്ക് സ്വയം തോന്നിയേക്കാം.  എങ്കിലും ഒരു ഭാഷയ്ക്കൊരു സർവ്വകലാശാലയുണ്ടാകുന്നത് ആ ഭാഷയ്ക്കൊരു അനുഗ്രഹം തന്നെ ആയിരിക്കും. ഇവിടെ മലയാളം പഠിക്കാൻ എത്ര മലയാളികൾ താല്പര്യപൂർവ്വം ഈ സർവ്വകലാശാലയിലേയ്ക്ക് കടന്നു വരും എന്നത് നമുക്ക് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. അഥവാ ഈ സർവ്വകലാശാലയെ പ്രയോജനപ്പെടുത്താൻ ഭാഷാ സ്നേഹം മാത്രം അവർക്ക് പ്രചോദനമാകുമോ എന്നതാണ് പ്രധാനപ്പെട്ട ഒരു ചിന്താ വിഷയം. വിദ്യാഭ്യാസം ഭാവിജീവിതം കരുപ്പിടിപ്പിക്കാൻ ഒരു വരുമാന മാർഗ്ഗം കണ്ടെത്തുന്നതിനുള്ള  ഒരു ഉപാധിയായി മാത്രം സ്വീകരിക്കുന്ന ഒരു ജനസമൂഹത്തിൽ ഭാഷ ഒരു ലക്ഷ്യവും മാർഗ്ഗവുമായി  സ്വീകരിക്കപ്പെടണമെങ്കിൽ അതിന് ഭാഷ എന്ന ഒരു വികാരത്തിന്റെ പ്രചോദനം മാത്രം മതിയാകില്ലെന്ന യാഥാർത്ഥ്യ ബോധം പുതിയ സർവ്വകലാശാലയുടെ സാരഥികൾക്ക് ഉണ്ടാകണം. അതായത് മലയാള സർവ്വകലാശാലയുടെ പ്രായോഗിക സമീപനങ്ങൾ എങ്ങനെയായിരിക്കും എന്നത് എല്ലാവരിലും ജിജ്ഞാസ ഉളവാക്കുന്നുണ്ട്.

അതിരുകളില്ലാത്ത ചില സ്വപ്നങ്ങൾ

സാധാരണ സർവ്വകലാശാലകൾ നടത്തിവരാറുള്ള കോഴ്സുകൾ എന്നതിലപ്പുറം  പ്രായ-വിദ്യാഭ്യാസ ഭേദമന്യേ എല്ലാവർക്കും പഠിക്കാൻ കഴിയുന്ന കോഴ്സുകൾ മലയാള സർവ്വകലാശാലയിൽ ഉണ്ടാകണം. ഭാഷയോടും സാഹിത്യത്തോടുമുള്ള താല്പര്യം കൊണ്ടു മാത്രം മലയാള സർവ്വകലാശാലയെ ആശ്രയിക്കാൻ വിദ്യാർത്ഥികൾ ഒഴുകിവരുമെന്നു കരുതാനാകില്ല.  മെച്ചപ്പെട്ട ഒരു തൊഴിലും വരുമാനവും അതുവഴി ഉയർന്ന ജീവിത നിലവാരവും കൈവരിക്കുവാനുള്ള ഒരു ഉപാധിയാണ് ഔപചാരികവിദ്യാഭ്യാസം എന്നതിന്റെ മുഖ്യ ആകർഷണം. ആ നിലയിൽ വിദ്യാഭ്യാസത്തെ കാണുന്നവർ മലയാള സർവ്വകലാശാലയെക്കുറിച്ചു ചിന്തിക്കുമ്പോൾ അവിടെനിന്നൊരു ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയാലുള്ള തൊഴിൽ സാധ്യതയെപ്പറ്റിയായിരിക്കും ആദ്യം ചിന്തിക്കുക. അതിന് വ്യക്തമായൊരുത്തരം കിട്ടിയില്ലെങ്കിൽ യുവാക്കൾക്ക് മലയാള സർവ്വകലാശാല ഒരു ആകർഷണമാകില്ല. അതുകൊണ്ടുതന്നെ തൊഴിൽസാധ്യതകൂടി മുന്നിൽ കണ്ട് പഠിക്കാനാഗ്രഹിക്കുന്നവരെ ആകർഷിക്കത്തക്ക കോഴ്സുകൾ മലയാള സർവ്വകലാശാലയിൽ ലഭ്യമാക്കണം. എസ്.എസ്.എൽ.സി  കഴിഞ്ഞു വരുന്നവർക്കും പ്ലസ്-ടു കഴിഞ്ഞു  വരുന്നവർക്കും മറ്റു സർവ്വകാലാശാലകളിൽ നിന്ന് ബിരുദം കഴിഞ്ഞു വരുന്നവർക്കും ബിരിദാനന്തര ബിരുദം കഴിഞ്ഞു വരുന്നവർക്കും ഒക്കെ  ചേരാവുന്ന നിലവാരമുള്ള കോഴ്സുകൾ മലയാള സർവ്വകലാശാലയിൽ ഉണ്ടാകണം. ഒപ്പം ഭാഷാ ഗവേഷണത്തിനുള്ള എല്ലാ സൗകര്യങ്ങളും ഈ സർവ്വകലാശാലയിൽ ഉണ്ടായിരിക്കണം.

എസ്.എസ്.എൽ.സി കഴിഞ്ഞുവരുന്നവർക്ക് പ്ലസ്-ടുവിനു തുല്യമായ രണ്ടുവർഷത്തെ കോഴ്സുകൾ ആരംഭിക്കാം. എന്നാൽ മലയാള സർവ്വകലാശാലയിൽ നിന്നുള്ള  പ്ലസ്-ടൂ നിലവിലെ റ്റി.റ്റി.സി കോഴ്സിനു തുല്യവുമായിരിക്കണം. യു.പി. ക്ലാസ്സുകളിൽ മലയാളഭാഷാ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള ഒരു യോഗ്യതാപത്രം കൂടിയാകണം മലയാള സർവ്വകലാശാലയിൽ നിന്നുള്ള പ്ലസ്-ടൂ. ഈ കോഴ്സിന്റെ ഡ്യൂറേഷൻ മൂന്നുവർഷമാക്കിയാലും  കുഴപ്പമില്ല.  അതുപോലെ സധാരണ പ്ലസ്-ടൂ കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്കായി മൂന്നോ നാലോ വർഷം നീളുന്ന ബിരുദപഠനത്തിന് അവസരമൊരുക്കണം. എന്നാൽ മലയാള സർവ്വ കലാശാലയിലെ ബിരുദം നിലവിലെ ബി-എഡിനു തുല്യമായിരിക്കണം.  ഹൈസ്കൂൾ ക്ലാസ്സുകളിൽ മലയാള ഭാഷാ അദ്ധ്യാപകരായി നിയമിതരാകാൻ ഉള്ള യോഗ്യതാ പത്രമായിരിക്കണം മലയാള സർവ്വകലാശാലയിലെ ബിരുദ സർട്ടിഫിക്കറ്റ്. അതുപോലെ മറ്റ് സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടി വരുന്നവർക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് മലയാള സർവ്വകലാശാല അവസരമൊരുക്കണം. എന്നാൽ ഇത് സാധാരണ മാസ്റ്റർ ബിരുദം ആയിരിക്കരുത്. നിലവിലെ എം.എഡിനു തുല്യമാകണം. മലയാള സർവ്വകലാശാലയിൽ നിന്ന് നേടുന്ന മാസ്റ്റർ ബിരുദം പ്ലസ്-ടൂ തലത്തിലും കോളേജ് തലത്തിലും ( പ്ലസ്സ്-ടൂ മുതൽ മേലോട്ട് ഏതറ്റം വരെയും) മലയാള ഭാഷാ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള യോഗ്യതയായിരിക്കണം. മലയാള സർവ്വകലാശാലയിൽ നിന്ന് മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമെടുത്തിറങ്ങുന്നവർക്ക് അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള അധികയോഗ്യതകളെന്ന നിലയ്ക്ക് നടക്കുന്ന സെറ്റ്, നെറ്റ് തുടങ്ങിയവ പോലുള്ള  ഒരു എലിജിബിലിറ്റി ടെസ്റ്റും ആവശ്യമാക്കരുത്.  അല്ലാതെ തന്നെ ഭാഷാ അദ്ധ്യാപകരായി നിയമിതരാകാൻ അവർ യോഗ്യരായിരിക്കണം. മലയാള സർവ്വക്ലാശാലയിൽ നിന്നുള്ള ഭാഷാ ബിരുദം നിലവിലുള്ള  ജേർണ്ണലിസം  ഡിപ്ലോമയ്ക്കും  ബിരുദാനന്തരബിരുദം ജേർണ്ണലിസം ഡിഗ്രിക്കും കൂടി തത്തുല്യമാക്കണം. മലയാള സർവ്വകലാശാലയിൽ നിന്നും പഠിച്ചിറങ്ങുന്നവർക്ക് പി.എസി.ടെസ്റ്റ് പോലുള്ള മത്സരപരീക്ഷകളിൽ ഗ്രേസ് മാർക്ക് ഏർപ്പെടുത്തണം. എസ്.എസ്.എൽ.സിയ്ക്ക്   മലയാളത്തിന് ഫുൾ മാർക്കും  ഫുൾ ഗ്രേഡും നേടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകമായി എൻട്രൻസ് പരീക്ഷ നടത്തി അതിൽ വിജയിക്കുന്നവർക്ക്  നേരിട്ട് മലയാള സർവ്വകലാശാലയിൽ  ഡിഗ്രീ പ്രവേശനം നൽകുന്ന ഒരു രീതിയും കൂട്ടത്തിൽ അവലംബിക്കാവുന്നതാണ്. ഇത് പ്രത്യേക ബിരുദ കോഴ്സ് ആയിരിക്കണം. അതായത് ടാലന്റ് ലെവൽ ഡിഗ്രി. മലയാളഭാഷയിൽ ഏറ്റവും ഗുണനിലവാരമുള്ള ഭാഷാപ്രതിഭകളെ വാർത്തെടുക്കുന്ന ഈ പഞ്ചവത്സര കോഴ്സ് എം.എഡിനും ,  ജേർണ്ണലിസത്തിനുകൂടി  തുല്യമാകണം.

വിദ്യാഭ്യാസമോ പ്രായഭേദമോ കണക്കിലെടുക്കാതെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകൾ നൽകുന്നവർക്ക് അവർ മലയാള സർവ്വകലാശാലയിൽ വിദ്യാഭ്യാസം നേടിയിട്ടുള്ളവരല്ലെങ്കിലും  (യാതൊരുവിധ അംഗീകൃത വിദ്യാഭ്യാസവും  ലഭിച്ചിട്ടില്ലാത്തവരായാൽകൂടി)  ബിരുദ ദാനവും ഡോക്ടറേറ്റും മറ്റും നൽകുന്ന രീതി  മലയാള സർവ്വകലാശാല നടപ്പിലാക്കണം. അത് തൊഴിൽ ലഭിക്കാനല്ല. അവർക്കുള്ള ബഹുമതികൾ എന്ന നിലയ്ക്കാണ്. ഇങ്ങനെ ബിരുദം നേടുന്നവരെയും  ഡോക്ടറേറ്റ് നേടുന്നവരെയും കേരളത്തിലെ ഏതൊരു സർവ്വകലാശാലയിലെയും സെനറ്റിലും സിൻഡിക്കേറ്റിലും മറ്റും അംഗമായിരിക്കുന്നതിനു യോഗ്യരാക്കണം. റെഗുലർ കോഴ്സുകൾക്ക് പുറമെ  ഡിസ്റ്റൻസ് കോഴ്സുകളും ഉണ്ടാകണം. കൂടാതെ ഓണ്‍ലൈന്‍ കോഴ്സുകളും ഓണ്‍ലൈന്‍ പരീക്ഷകളും ഓണ്‍ലൈനായി തന്നെ സർട്ടിഫിക്കറ്റുകൾ നൽകുന്ന കോഴ്സുകളും ഉണ്ടാകണം. കേരളത്തിലുള്ളവർക്കു മാത്രമല്ല ലോകത്തിന്റെ ഏതു കോണിനുള്ളവർക്കും ഈ ഓണ്‍ലൈന്‍ പഠന സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. വീഡിയോ ക്ലാസ്സുകൾ പഠിതാക്കൾക്ക് ഓണ്‍ലൈനായും സി.ഡി കളായും മറ്റും  നൽകാൻ കഴിയും. സർട്ടിഫിക്കറ്റുകൾക്കു വേണ്ടി പോലും സർവ്വകലാശാലാ ആസ്ഥാനത്ത് എത്തേണ്ടിവരാത്ത വിധം സർട്ടിഫിക്കറ്റുകൾ ഓണ്‍ലൈനായി ലഭ്യമാക്കുന്ന രീതി ലോകത്തെ പല പ്രമുഖ സർവ്വ കലാശാലകളിലും ഉണ്ട്. നമ്മുടെ രാജ്യത്ത് അത് അത്രമാത്രം വ്യാപകമായിട്ടില്ല. ഓണ്‍ലൈന്‍ സൗകര്യങ്ങളെ വിദ്യാഭ്യാസത്തിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും മറ്റും ഉപയോഗിക്കുന്ന കാര്യത്തിൽ നമ്മുടെ രാജ്യം ഇനിയും മുന്നേറേണ്ടതുണ്ട്. പഠനം എന്നാൽ ഏതെങ്കിലും  ഒരു സ്റ്റഡി സെന്ററിൽ ക്ലാസ്സ് റൂമിലിരുന്ന് നേരിട്ട് ഗുരുമുഖം നോക്കി മാത്രം പഠിക്കേണ്ടതാണെന്ന ധാരണ ആധുനിക കാലത്തിനു യോജിച്ചതല്ല. ഇന്നു വീട്ടിലിരുന്ന് കമ്പ്യൂട്ടർ സ്ക്രീനിനെയും റ്റി.വി സ്ക്രീനിനെയും ക്ലാസ്സ് മുറികളാക്കാവുന്ന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഒരു പ്രയാസവുമില്ല. ആ ഒരു നിലവാരത്തിലേയ്ക്ക് നമ്മുടെ മലയാള സർവ്വകലാശാല ഉയരണം.

മലയാള സർവ്വകലാശാലയ്ക്ക്  കേരളത്തിൽ എല്ലാ ജില്ലകളിലും ബ്രാഞ്ചുകളും  സ്റ്റഡി സെന്ററുകളും എന്‍ക്വയറി കൗണ്ടറുകളും ഉണ്ടാകണം. താമസം വിനാ മറ്റു സംസ്ഥാനങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും ഇത് വ്യാപിപ്പിക്കണം. ലോകത്തെവിടെയുമിരുന്ന് മലയാളം പഠിക്കാനും ഗവേഷണം നടത്താനും ഉള്ള അവസരം ഉണ്ടാകണം. മലയാളികൾക്ക് വേണ്ടി മാത്രമുള്ളതാകരുത് മലയാള സർവ്വകലാശാല. നമ്മുടെ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന മറ്റേതൊരു ഭാഷക്കാർക്കും ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയുള്ളവർക്കും നമ്മുടെ ഭാഷ പഠിക്കാൻ അവസരമുണ്ടാകണം. ഭാഷാകുതുകികൾ എന്ന നിലയിൽ മാത്രം പഠനം ആഗ്രഹിക്കുന്നവർക്കുള്ള വിവിധ ഡ്യൂറേഷനിൽ ഉള്ള വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ  നിശ്ചയമായും മലയാള സർവ്വകലാശാലയിൽ ഉണ്ടാകണം. ഇവിടെ വിവിധ മതപാഠശാലകളിൽ പഠിച്ചിറങ്ങുന്നവർ  അഗാധമായ പാണ്ഡിത്യമുള്ളവരും നല്ല വാഗ്മികളും ആയി  മാറുന്നുണ്ട്. സ്കൂൾ പഠനം പാതി വഴിക്കുപേക്ഷിച്ച് ആത്മീയ പഠനത്തിനു പോകുന്നവരും ഇതിൽ ഉൾപ്പെടും. മലയളഭാഷ അവർ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാകുന്നു. അവരുടെ മതപ്രഭാഷണങ്ങളിലും മറ്റും  മലയാളഭാഷ  അനർഗളനിരർഗളമായി ഒഴുകുന്നുണ്ട്. നമുടെ മധുരമാം മലയാളഭാഷ കളകളാരവം പൊഴിച്ച് ഒരു നദിപോലെ ഒഴുകുന്നത് കേൾക്കണമെങ്കിൽ പള്ളീലച്ഛൻമാരുടെയും മൗലവിമാരുടെയും സ്വാമിമാരുടെയും പ്രഭാഷണങ്ങൾ കേൾക്കണം. എന്നാൽ നമ്മുടെ കലശാലകളിൽ നിന്ന് മലയാളം എം.എയും ബി.എഡും എം.എഡുമൊക്കെ എടുത്തിറങ്ങുന്നവരിൽ ബഹുഭുരിപക്ഷത്തിന് നാലാൾ  കൂടുന്നിടത്തു നിന്ന് അറപ്പില്ലാതെ നല്ല മലയാളത്തിൽ നാല് വർത്തമാനം പറയാൻ കൂടി കഴിയില്ല. ഈ ഒരു കുറവ് പുതിയ മലായാള സർവ്വകലാശാല പരിഹരിക്കണം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവരെ  നല്ല രീതിയിൽ മലയാളഭാഷ എഴുതുവാനും വായിക്കുവാനും പ്രസംഗിക്കുവാനും അവരെ പ്രാപ്തരാക്കുവാൻ കഴിയുന്നവിധത്തിലുള്ള  ഹ്രസ്വകാല കോഴ്സുകൾ മലയാള സർവ്വകലാശാലയ്ക്ക് നടത്താവുന്നതാണ്. ഏത് പ്രായത്തിലും മലയാള സർവ്വകലാശാലയിൽ നിന്നും അനൗപചാരിക കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് ലോകത്തെ ഏത് വിഷയത്തെക്കുറിച്ചും അനല്പമായെങ്കിലും സംസാരിക്കുവാനുള്ള കരുത്ത് ഉണ്ടാകണം. ഭാഷയെ  അവർക്ക് കാര്യങ്ങൾ  അറിയാനും അറിഞ്ഞവ മറ്റുള്ളവരെ  അറിയിക്കാനും ഉള്ള ഒരുപാധിയെന്ന നിലയിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. ഭാഷ ഒരു മാധ്യമമാണ്. ആ നിലയിൽ ഭാഷയെ ഉപയോഗപ്പെടുത്താൻ വിവിധ കർമ്മമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് കഴിയണം. അതിനു സഹായകരമായ പഠന സൗകര്യങ്ങൾ മലയാള സർവ്വകലാശാലയിൽ ഏർപ്പെടുത്തണം. അതുപോലെ അദ്ധ്യാപന രംഗത്ത് പ്രവർത്തിക്കുന്നവർക്ക്  അദ്ധ്യാപനമാധ്യമം എന്ന നിലയിൽ മലയാള ഭാഷയിൽ ആവശ്യമായ പരിശീലനം നൽകുവാനുള്ള സംവിധാനങ്ങളും ഉണ്ടാകണം. ചുരുക്കത്തിൽ ഇവ്വിധം ബഹുമുഖമായ ഒരുപാട് ചുമതലകൾ മലയാള സർവ്വകലാശാലയ്ക്ക് ഏറ്റെടുക്കാവുന്നതാണ്.

മലയാളഭാഷയുടെയും  സാഹിത്യത്തിന്റെയും  ആസ്ഥാനമായി മലയാളസർവ്വകലാശാല മാറണം. ഭാഷയ്ക്കു മുതൽക്കൂട്ടാക്കാവുന്ന  പുസ്തകങ്ങളുടെ പ്രസാധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ മലയാളസർവ്വകലാശാല ചെയ്യണം. പുതിയ പുതിയ വാക്കുകളും മറ്റു ഭാഷകളിൽ നിന്നും അത്യാവശ്യം കടം കൊള്ളേണ്ട വാക്കുകളും ഉൾപ്പെടുത്തി മലയാള ഭാഷയുടെ പദ സമ്പത്ത് വിപുലീകരിക്കുവാനുമുള്ള പ്രവർത്തനങ്ങൾ മലയാള സർവ്വകലാശാല ഏറ്റെടുക്കണം. ലോകത്തെവിടെയും ഏത് ഭാഷ സംസാരിക്കുന്നവർക്കും താല്പര്യമെങ്കിൽ മലയാളം പഠിപ്പിക്കുവാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. ലോകമാകെ നമ്മുടെ ഭാഷയ്ക്ക് പ്രചാരമുണ്ടാക്കണം. മലയാള സർവ്വകലാശാല മലയാള ഭാഷയ്ക്കു വേണ്ടിയുള്ളതാണെങ്കിലും അവിടെ റെഗുലർ കോഴ്സിനു ചേരുന്നവർക്ക്  പ്രധാനപ്പെട്ട മറുഭാഷകൾ ഇംഗ്ലീഷ് ഉൾപ്പെടെ രണ്ടാം വിഷയമായി പഠിക്കാൻ അവസരമുണ്ടാകണം. മറ്റ് ഭാഷകളിൽ നിന്ന് പലതും നമ്മുടെ ഭാഷയിലേയ്ക്കും നമ്മുടെ ഭാഷയിൽ നിന്ന് പലതും മറ്റു ഭാഷകളിലേയ്ക്കും മൊഴിമാറ്റുന്നതിന് വൈദഗ്ദ്ധ്യമുള്ള ഒരു തലമുറയെക്കൂടി മലയാള സർവ്വകലാശാല വഴി വാർത്തെടുക്കാൻ കഴിയണം. മലയാളത്തിൽ അച്ചടിക്കപ്പെടുന്നതും ഇന്നുവരെ അച്ചടിക്കപ്പെട്ടിട്ടുള്ളതുമായ പരമാവധി പുസ്തകങ്ങളുടെ ശേഖരമുള്ള ഒരു ഗ്രന്ഥപ്പുര മലയാള സർവ്വകലാശാലയ്ക്കുണ്ടാകണം. അതായത് ലോകോത്തര നിലവാരമുള്ള ഒരു ഗ്രന്ഥശാല. മലയാളത്തിന്റെ തനതു കലകൾ അഭ്യസിക്കുവാനുള്ള സൗകര്യങ്ങളും മലയാള സർവ്വകലാശാലയിൽ ഏർപ്പെടുത്തണം. കാലാകാലങ്ങളിൽ ലിഖിത ഭാഷയിലും സംസാര ഭാഷയിലും ഉണ്ടാകുന്ന മാറ്റങ്ങളെ വിലയിരുത്തുവാനും കാലാനുസൃതമായ ഭാഷാ പരിഷ്കാരങ്ങൾ നടപ്പിലാക്കുവാനും മലയാള സർവ്വകലാശാലയ്ക്ക് കഴിയണം. മലയാള ഭാഷയെ സംബന്ധിച്ച് ഒരു ആധികാരിക സ്ഥാപനമാകണം മലയാള സർവ്വകലാശാല. കുറെ ബിരുദ-ബിരുദാനന്തര കോഴ്സുകൾ നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനുള്ള ഒരു ഏജൻസി മാത്രമായി ഒതുങ്ങാനാണെങ്കിൽ എത്രയെങ്കിലും സർവ്വകലാശാലകൾ ഇവിടെ വേറെയുണ്ട്. മലയാള സർവ്വകലാശാല അങ്ങനെ ആയാൽ പോര.  ഇത് ഒരു വിവിധോദ്ദേശ സർവ്വകലാശാലയാകണം. ഇതിന്റെ ആത്യന്തികമായ ലക്ഷ്യം മലയാളഭാഷയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാകണം. അതിനുതകുന്ന വിവിധ കർമ്മ പദ്ധതികൾ മലയാള സർവ്വകലാശാലകൾ ഏറ്റെടുക്കണം. എന്നു ചുരുക്കം. ഇവിടെ ഈ ലേഖകൻ എഴുതി വച്ചതൊക്കെ അതിരുകളില്ലാത്ത സ്വപ്നങ്ങളാകാം. എന്നാൽ വലിയ വലിയ ലക്ഷ്യങ്ങളെ മുൻനിർത്തി പ്രവർത്തിച്ചാലാണ് അവയുടെ  ഏഴയലത്തെങ്കിലും എത്താനാകുക എന്നോർക്കുക. അതുകൊണ്ട് വലിയ വലിയ ലക്ഷ്യങ്ങളെ മുൻനിർത്തി തന്നെയാകട്ടെ മലയാളസർവ്വകലാശാലയുടെ പ്രയാണം.

(തരംഗിണി ഓൺലെയിൻ മാസികയുടെ ആദ്യലക്കത്തിൽ  ഈ ലേഖനം  പ്രസിദ്ധീകരിച്ചിരുന്നു)

Thursday, March 14, 2013

ദർശനാ ടി.വിയിൽ ഞാനുമായി നടന്ന അഭിമുഖം

ദർശനാ ടി.വിയിൽ ഈയുള്ളവനവർകളുമായിനടന്ന അഭിമുഖം

ദർശനാ ടി.വിയിൽ ഇ-ലോകം പരിപാടിയിൽ ബ്ലോഗ്ഗർ ഓഫ് ദ വീക്കിൽ പ്രസ്തുത  പരിപാടിയുടെ അവതാരകൻ ശ്രീ.റിയാസ് ടി അലി ഈയുള്ളവനവർകളുമായി  നടത്തിയ ഇന്റർവ്യൂ  താഴെയുള്ള യൂട്യൂബിന്റെ അവസാന ഭാഗത്ത് കാണാം.

Tuesday, March 12, 2013

സർക്കാർ ജോലിയ്ക്ക് മലയാളം നിർബന്ധമാക്കി

സർക്കാർ ജോലി ലഭിക്കാൻ ഇനി മലയാളം നിർബന്ധം

പത്താം തരത്തിലോ പ്ലസ് ടൂ തലത്തിലോ മലയാളഭാഷ പഠിക്കാത്തവരെ സർക്കാർ ജോലിയ്ക്കെടുക്കേണ്ടെന്ന കേരളസർക്കാരിന്റെ  ശുപാർശ പി.എസ്.സി അംഗീകരിച്ചിരിക്കുന്നു. മലയാള ഭാഷയ്ക്കിത് ഒരു അംഗീകാരം കൂടിയാണ്. മലയാള ഭാഷ വേണ്ടാത്തവരുടെ മക്കൾ മലയാളത്തെ ഒഴിവാക്കി പഠിച്ച് വലുതാകുമ്പോൾ അവർ പോയി വേറെ പണി നോക്കട്ടെ. 


സർക്കാരിനും പി.എസ്.സിയ്ക്കും ആയിരമായിരം അഭിനന്ദനങ്ങൾ! നന്ദിവാക്കുകൾ!  

ഇനിയെങ്കിലും നാം കേരളീയർ എല്ലാവരും മനസിലാക്കുക, നമുക്കുമുണ്ടൊരു ഭാഷ! നമ്മുടെ മാതൃഭാഷ. അത് നമുക്ക് വേണം.അതിനെ നിലനിർത്താനും പരിഭോഷിപ്പിക്കാനും പരിപാലിക്കാനും ഇങ്ങനെ ചിലത് ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഇനിയും ഇങ്ങനെ പലതും നമ്മുടെ ഭാഷയ്ക്കുവേണ്ടി നമ്മൾ ചെയ്യാനുണ്ട്. ഇത് ഒരു നല്ല തുടക്കമാകട്ടെ.

ഇങ്ങനെയുള്ള ഉറച്ച തീരുമാനങ്ങൾ എടുക്കാൻ ഇനിയും മാറിമാറി വരുന്ന സർക്കാരുകൾ തയ്യാ‍റാകണം. കേരളത്തിലെ ഇപ്പോഴത്തെ ഈ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിലും ഇങ്ങനെയൊരു തിരുമാനം നടപ്പിലാക്കാൻ കഴിഞ്ഞതിൽ സർക്കാരിനെയും പി.എസ്.സിയെയും ഒരിക്കൽകൂടി അഭിനന്ദിക്കുന്നു. എന്റെ ഭാഷ എന്റെ വികാരമാണ്. അതെ, ഞാൻ മലയാളി. എന്റെ മലയാളം!

മദനിയ്ക്ക് നീതി ലഭിക്കണം

മദനിയ്ക്ക് നീതി ലഭിക്കണം

ഇനിയും മദനിയോട് നേരിയ ഒരലിവെങ്കിലും തോന്നാത്തവരുണ്ടെങ്കിൽ അവർ തികഞ്ഞ മുസ്ലിംവിരുദ്ധരും വർഗ്ഗീയ വാദികളും മാത്രമായിരിക്കും എന്ന് പച്ചയ്ക്ക് പറയേണ്ടിവന്നതിൽ ഖേദമൊട്ടുമില്ല്ല. മനുഷ്യത്വം മതാന്ധതയ്ക്ക് മുന്നിൽ അടിയറവച്ചവരോട് ഖേദം പ്രകടിപ്പിച്ചിട്ട് എന്തുകാര്യം‌! അവർക്ക് ഇനിയും മദനി തീവ്രവാദിയും രാജ്യദ്രോഹിയുമായിരിക്കും. 

ജയിൽ വാസങ്ങൾക്കിടയിൽ മദനി പുറത്തുവന്നിട്ടുള്ള സന്ദർഭങ്ങളെല്ലാം പൊതുസമൂഹത്തോട് തീവ്രവാദത്തിനും വർഗ്ഗീയതയ്ക്കും എതിരെ സംസാരിക്കുവാനും തന്റെ രാജ്യസ്നേഹം നെഞ്ചിൽ കൈവച്ച് പറയുവാനും മദനി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മകളുടെ നിക്കാഹിനെത്തിയ സന്ദർഭത്തിലും മദനി പൊട്ടികരഞ്ഞുകോണ്ട് തന്റെ രാജ്യസ്നേഹവും വർഗ്ഗീയ-തീവ്രവാദവിരുദ്ധ നിലപാടുകളും പ്രഖ്യാപിച്ചു. 

നീതി നിഷേധിക്കപ്പെട്ട് ഇത്രയധികം പീഡിപ്പിക്കപ്പെട്ടിട്ടും സമൂഹത്തിൽ അശാന്തി വിതയ്ക്കുന്നൊരു വാക്ക് ഒരുകലത്ത് പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ കേസ് നേരിട്ട മദനി ഇന്ന് പറയുന്നില്ല. അത്രമേൽ പരിവർത്തിതവും പരിപക്വവുമായ ഒരു മനസ്സിന്റെ ഉടമയെ അഥവാ മുമ്പ് അദ്ദേഹം എന്തെങ്കിലും തെറ്റുകൾ  ചെയ്തിട്ടുണ്ടെങ്കിൽത്തന്നെ കാലമിത്രയും അനുഭവിച്ച അന്യായമായ കൊടും പീഡനങ്ങളെ അതിനുള്ള ശിക്ഷയായി കണക്കാക്കി നീതിപീഠവും ഭരണകൂടവും നിരുപാധികം അദ്ദേഹത്തെ മോചിപ്പിക്കുകയാണു വേണ്ടത്. 

ഇന്നും മദനി മോചിപ്പിക്കപ്പെടുന്നതിനെതിരെ നിലകൊള്ളുന്നവർ കൊടിയ വർഗ്ഗീയതയും അക്രമവും കൊണ്ടു നടക്കുന്നവരാണ്. അന്യമതസ്ഥർ  പീഡിപ്പിക്കപ്പെടുന്നത് അവർക്ക് ഒരു പക്ഷെ ആവേശമായിരിക്കാം. അങ്ങനെയുള്ളവരോട് നീതിബോധത്തെക്കുറിച്ച് പറഞ്ഞിട്ടു കാര്യമില്ല. അതിനു പിന്നിൽ അവരുടെ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം വേറിട്ടതും അപകടകരവുമാണുതാനും.  

മദനി ഇന്ന് ഏതെങ്കിലും ഒരു മതത്തിന്റെ പ്രതിനിധിയല്ല. ഇത്രമേൽ നീതിനിഷേധിപ്പപ്പെടുന്ന ഏതൊരാളുടെയും പ്രതിനിധിയാണ്. ഇന്ന് മദനിയ്ക്കുണ്ടായ അനുഭവം നാളെ മറ്റുള്ളവർക്കും ഉണ്ടാകാം. മദനിയുടെ മോചനം ഇന്ന് ഒരു ചെറുന്യൂനപക്ഷം വരുന്ന ഹിന്ദുവർഗ്ഗീയവാദികൾ ഒഴികെ  കേരളത്തിന്റെ പൊതു വികാരമാണ്‌.ആശയപരമായ  മറ്റ് അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഞാനും ആ പൊതുവികാരത്തിന്റെ ഭാഗമാകുന്നു.

Wednesday, March 6, 2013

ഞാൻ നെറ്റ്ലീവിൽ

ഏതാനും ദിവസങ്ങളിൽ നെറ്റകത്ത് അങ്ങനെയുണ്ടാകില്ല

ഈയുള്ളവനവർകളുടെ ഉപജീവനോപാധി പ്രവർത്തിക്കുന്ന ഓലഷെഡ്ഡ് പൊളിച്ച് പകരം ടിൻഷീറ്റിട്ട് ഷെഡ്ഡ് മൊത്തമായും പുനർ‌നിർമ്മിക്കുന്ന ജോലികളിൽ വ്യാപൃതനാകുന്നതിനാൽ ഇനി ഏതാനും ദിവസങ്ങളിൽ നെറ്റകത്തേക്കുള്ള പ്രവേശനം കുറവായിരിക്കും. ഓലയുടെ ദൌർലഭ്യമാണ് പരമ്പരാഗത രീതിയിൽ നിന്നും ഒരു മാറ്റം അനിവാര്യമാക്കിയിരിക്കുന്നത്. തെങ്ങുകൾ കുറഞ്ഞുവരികയാണല്ലോ. ഉള്ള തെങ്ങുകളിൽ നിന്നുതന്നെ തേങ്ങയിടാനോ ഓലവെട്ടാനോ  ഓല മെടയാനോ ഒന്നിനും ആളില്ലാത്ത സ്ഥിതിയും സംജാതമായിരിക്കുന്നു. ഷീറ്റിട്ടാൽ ചൂടാണ്. പക്ഷെ എന്തുചെയ്യാം. ഇനിയിപ്പോ അതേ തരമുള്ളൂ. അപ്പോൾ ആയതിന്റെ ജോലിത്തിരക്കുകൾക്കു ശേഷം വീണ്ടും കാണാം. സംഭവബഹുലമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിൽ ഒരു കുറിപ്പോ കമന്റോ പോലും എഴുതാൻ സമയം ലഭിക്കാതെ പോകുന്നതിൽ വിഷമമുണ്ട്. എങ്കിലും ഉപജീവനത്തിനപ്പുറം മറ്റൊരു ജീവനത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കവയ്യാത്തതിനാൽ തൽക്കാലം കുറച്ചു ദിവസത്തേയ്ക്ക് ശമ്പളമില്ലാത്ത “ലീവ്”. ലാൽ‌സലാം.

Thursday, February 28, 2013

മലയാളസർവ്വകലാശാല എന്തായിരിക്കണം?

മലയാളസർവ്വകലാശാല എന്തായിരിക്കണം?

ഈ ലേഖനം പുതുതായി ആരംഭിച്ചിരിക്കുന്ന തരംഗിണി ഓൺലെയിൻ മാഗസിന്റെ ആദ്യ ലക്കത്തിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം. കമന്റുകൾ  ഇവിടെയും  എഴുതാം.

Wednesday, February 13, 2013

ദർശനാ ടി.വിയിലെ ബ്ലോഗ്ഗർ ഇന്റെർവ്യൂ

ദർശനാ ടി.വിയിലെ  ഇ-ലോകവും ബ്ലോഗ്ഗർ ഓഫ് ദി വീക്കും

ഒരു എളിയ ബ്ലോഗ്ഗർ എന്ന നിലയിൽ ദർശനാ ടി.വിയെപ്പറ്റി ഏതാനും  നല്ല വാക്കുകൾ പറയണമെന്ന് അടുത്ത് കുറച്ചുനാളായി വിചാരിക്കുന്നു. അതിനുള്ള പ്രചോദനം ബൂലോഗത്തിന് അവർ നൽകുന്ന അംഗീകാരവും പ്രോത്സാഹനവുമാണ്. ഏതെങ്കിലും ഒരു ദൃശ്യ മാധ്യമത്തിൽ നിന്ന് ബൂലോഗത്തിനും ബ്ലോഗ്ഗർമാർക്കും ഇങ്ങനെ അകമഴിഞ്ഞൊരു പ്രോത്സാഹനവും പ്രചാരവും നൽകുന്നത് ദർശനാ  ടി.വിയാണ്.   അതുകൊണ്ട് അതേപ്പറ്റി അല്പം ചിലതെഴുതാൻ ഇനി  വൈകിപ്പിക്കുന്നില്ല.  ഇപ്പോൾ ഞാൻ അതിനു കടമപ്പെട്ടുമിരിക്കുന്നു. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമുക്കൊരു സന്തോഷം തരുന്നവരോട് നാം ഒരു താങ്ക്സ് എങ്കിലും പറയുന്നത് നമ്മൾ അനുവർത്തിക്കുന്ന-അനുവർത്തിക്കേണ്ടുന്ന-  നല്ല ശീലങ്ങളിൽ ഒന്നാണല്ലോ. അങ്ങനെ ഒരു താങ്ക്സ് ആണ്, ഒരു നന്ദിവാക്കാണ് ഈ ലേഖനം.

ഇതിനകം മലയാളബൂലോഗം അതിന്റെ ബാലരിഷ്ടതകൾ മാറി വളർന്നു വികാസം പ്രാപിച്ചിട്ടുണ്ട്. അതിപ്പോഴും വളർന്നുകൊണ്ടുതന്നെയിരിക്കുന്നു. ബ്ലോഗ് ഉൾപ്പെടെ ഇന്റർനെറ്റുമായി ബന്ധപ്പെട്ട നവമാധ്യമങ്ങളുടെ പ്രാരംഭദശകളിൽ മറ്റ് പരമ്പരാഗത മാധ്യമങ്ങൾ അഥവാ മുമ്പേവന്നമാധ്യമങ്ങൾ  അവയെ അത്രകണ്ട് ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ പിന്നീട് കണ്ണടച്ചാൽ ഇരുട്ടാകില്ലെന്ന തത്വത്തിൽ  അല്പാല്പം ശ്രദ്ധിച്ചു തുടങ്ങി. പിന്നെപ്പിന്നെ അവയെ തീരെ അവഗണിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യവുമായി എല്ലാവർക്കും പൊരുത്തപ്പെടേണ്ടി വന്നു. എങ്കിലും നവ മാധ്യമങ്ങളോട് അച്ചടി മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും ഒരു നിഷേധാത്മക സമീപനം  ഏറെക്കാലം തുടർന്നു. അവരിൽ ചിലർ ഇപ്പോഴും അങ്ങനെതന്നെ നിലകൊള്ളുന്നുണ്ട് എന്നതും മറച്ചു വയ്ക്കുന്നില്ല. നവമാധ്യമങ്ങളുടെ വളർച്ച തങ്ങളുടെ പ്രാമാണികത്വത്തെ ഇല്ലാതാക്കുമെന്ന ഭയം മുൻവന്ന മാധ്യമങ്ങൾക്കുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ആ ഭയം  അകാരണവുമല്ല. അസ്വാഭാവികവുമല്ല.
  
മാധ്യമ രംഗത്തെ കുത്തകയും വരേണ്യവർഗ്ഗ ചിന്തകളും നവമാധ്യമങ്ങളുടെ വരവോടെ തകിടം മറിഞ്ഞു എന്നത് ഒരു യാഥാർത്ഥ്യമാണ്. മാധ്യമപ്രവർത്തനത്തിന് അംഗീകൃത യോഗ്യതകൾ വേണമെന്ന നിബന്ധനകൾക്കും മിഥ്യാ ധാരണകൾക്കും നവമാധ്യമങ്ങൾ വഴി കേവലം എഴുത്തും വായനയും മാത്രമറിയാമെന്ന മിനിമം യോഗ്യത മാത്രമുള്ളവർകൂടി  ചുട്ട മറുപടി നൽകി. തുടർന്നും അത് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും. സർഗ്ഗാത്മകത അക്കഡമിക്ക് യോഗ്യതകളിലൂടെ മാത്രം നേടിയെടുക്കാൻ കഴിയുന്നതാണന്ന ഒരു ധാരണ കൂറേ നാളുകളയി  ബോധപൂർവ്വം സമൂഹത്തിനുമേൽ അടിച്ചേല്പക്കപ്പെട്ടിരുന്നു. മലയാളത്തിൽ സാഹിത്യമെഴുതാൻ മലയാളത്തിലും സംസ്കൃതത്തിലും ബിരുദമെടുക്കണമെന്നില്ലെന്നും  വാർത്തയെഴുതാനും വായിക്കാനും ജേർണലിസം പാസ്സാകണമെന്നില്ലെന്നും  സിനിമയെഴുതാനും സംവിധാനം ചെയ്യാനും പൂനയിൽ പോകണമെന്നില്ലെന്നും മറ്റുമുള്ള ചില കാര്യങ്ങൾ മുമ്പേതന്നെ  പലരും തെളിയിച്ചിട്ടുണ്ടെങ്കിലും നവ മാധ്യമങ്ങളുടെ വരവോടെ അംഗീകൃതവും നിർദ്ദിഷ്ടവുമായ യോഗ്യതകൾ നേടുന്നവരേക്കാൾ സർഗ്ഗശേഷിയും കഴിവുമുള്ളവർ സമൂഹത്തിൽ നിരവധിയുണ്ടെന്ന് മുമ്പത്തേക്കാൾ കൂടുതൽ തെളിയിക്കുവാൻ ഇന്ന് കഴിയുന്നു. 

ഓരോ വ്യക്തിക്കും ഇന്ന് സിറ്റീസൺ ജേർണലിസ്റ്റുകളായി മാറാൻ നവ മാധ്യമങ്ങൾ അവസരമൊരുക്കിയിരിക്കുന്നു. എന്തെങ്കിലും കഴിവുകളുള്ളവർക്ക് അത് തെളിയിക്കുവാൻ ഇന്ന് ആരുടെ മുമ്പിലും ചെന്ന് സാറേ സാറേ വിളിക്കേണ്ടതില്ല. സ്വന്തമായി ഓരോരുത്തർക്കും ഇന്ന് ഒന്നിലധികം മാധ്യമങ്ങൾ സോഷ്യൽനെറ്റ് വർക്കുകൾവഴി ലഭിക്കുന്നു. അവയിൽ ഏറ്റവും ശക്തമായ ഒരു മാധ്യമമാണ് ബ്ലോഗ്.  

ഞാൻ പറഞ്ഞുവന്നത് മറ്റ് മാധ്യമങ്ങൾ നവമാധ്യമങ്ങളോട് സ്വീകരിച്ചുവന്ന സമീപനത്തെപ്പറ്റിയാണ്. ബ്ലോഗെത്ര വളർന്നിട്ടും ഇവിടെ മാതൃഭുമി ആഴ്ചപ്പതിപ്പിൽ  ബ്ലോഗന എന്നൊരു പംക്തി തുടങ്ങിയത് ഒഴിച്ചാൽ ബൂലോഗത്തിന് പ്രചോദനവും പ്രോത്സാഹനവും പ്രചാരവും ലഭിക്കത്തക്ക നിലയിലോ  അവയെ തങ്ങൾക്കു കൂടി പ്രയോജനപെടുത്തക്ക നിലയിലോ മറ്റ് മാധ്യമങ്ങൾ പുരോഗമിച്ചിരുന്നില്ല. ഒരു തരം അവഗണനതന്നെയായിരുന്നു ബ്ലോഗിനോട് പുലർത്തിയിരുന്നത്. ഇപ്പോഴും വലിയ മാറ്റമില്ലെങ്കിലും സ്ഥിതിഗതികൾ മാറിവരുമെന്ന് പ്രതീക്ഷിക്കാവുന്ന ചിലതുണ്ടാകുന്നുണ്ട്. ഇവിടെ ബ്ലോഗിനുശേഷം പ്രചാരം നേടിയതാണ് ഫെയ്സ് ബുക്ക്. എന്നാൽ ആ ഫെയ്സ് ബൂക്കിനെ മറ്റ് മാധ്യമങ്ങൾ പ്രയോജനപെടുത്തുകയും അതിനു കുറച്ചൊക്കെ പ്രചാരവും പ്രോത്സാഹനവും നൽകുകയും ചെയ്തു തുടങ്ങിയിട്ടും ബ്ലോഗിനോടുള്ള  നിഷേധാത്മകമായ സമീപനത്തിൽ വലിയമാറ്റമുണ്ടായില്ല.  

യഥാർത്ഥത്തിൽ ഇന്നിപ്പോൾ നവ മാധ്യമങ്ങളും മുമ്പേ വന്ന മാധ്യമങ്ങളും തമ്മിലുള്ള അതിർ വരമ്പുകൾ ഒക്കെ താനേ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങളും പഴമാധ്യമങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ആശ്രയിക്കുന്നുണ്ട്. മിക്കവരും രണ്ടും ഒരേപോലെ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇന്ന് അച്ചടി മാധ്യമങ്ങളിലും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും  പ്രവർത്തിക്കുന്നവർ നല്ലൊരു പങ്ക് നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നവമാധ്യമങ്ങളുടെ അനന്തസാദ്ധ്യതകളെയും സ്വാതന്ത്ര്യത്തെയും എല്ലാവരും ഇന്ന്  തിരിച്ചറിയുന്നുണ്ട്. പരസ്പരം ചൊറിയുന്നതുകൊണ്ട് ഇരു കൂട്ടർക്കും ഗുണമില്ലെന്ന തിരിച്ചറിവിലേയ്ക്ക് കാര്യങ്ങൾ കുറച്ചൊക്കെ പുരോഗമിക്കുന്നുണ്ട് എന്നു കരുതാവുന്ന ചിലത്  സംഭവിക്കുന്നുണ്ട്.  ഇത് ശുഭസൂചകമാണ്.

ഇനി വീണ്ടും  ദർശനയിലേയ്ക്ക് വരാം. ദർശനയിലെ ഇ-ലോകം എന്ന പരിപാടിയുടെ ആദ്യഭാഗം മറ്റ്  സോഷ്യൽ നെറ്റ് വർക്കുകൾക്കും അതിന്റെ രണ്ടാം പകുതിയിൽ അവതരിപ്പിക്കുന്ന ബ്ലോഗ്ഗർ ഓഫ് ദി വീക്ക് ബൂലോഗത്തിനും വലിയ അംഗീകാരവും പ്രോത്സാഹനവുമാണ്. ബ്ലോഗിനും ബ്ലോഗ്ഗർമാർക്കും ഇത്രയും വലിയൊരു അംഗീകാരം ഏതെങ്കിലും ഒരു ദൃശ്യമാധ്യമത്തിൽനിന്ന് ആദ്യമായി ലഭിക്കുന്നത് ദർശനാ ടി.വിയിലൂടെയാണ്. ഇത്  മറ്റ് ചാനലുകൾക്കും മാധ്യമങ്ങൾക്കും ഒരു മാതൃകയുമാണ്. ദർശനയിൽ ഓരോ ആഴ്ചയും ഓരോ ബ്ലോഗ്ഗർമാരെയും അവരുടെ ബ്ലോഗുകളെയും പരിചയപ്പെടുത്തുകയും അവരുമായി അല്പസമയം നീണ്ടുനിൽക്കുന്ന ഒരു ഇന്റർവ്യൂ നടത്തുകയും ചെയ്യുന്നുണ്ട്. എല്ലാ  വ്യാഴാഴ്ചയും വൈകിട്ട് ഏഴ് മണിയ്ക്കും, പതിനൊന്ന് മണിയ്ക്കും വെള്ളിയാഴ്ചകളിൽ രാവിലെ പത്തര മണിയ്ക്കും വൈകുന്നേരം നാലര മണിയ്ക്കും ഇ- ലോകം പരിപാടി കാണിക്കുന്നുണ്ട്. മറ്റ് ചിലദിവസങ്ങളിലും ഇത് കാണിക്കാറുണ്ടെന്ന് തോന്നുന്നു. 

ഏതായാലും മലയാള ബൂലോഗത്തിന് ദർശനയിലെ ഇ-ലോകം   പരിപാടി വലിയൊരു അനുഗ്രഹമാണ്. ബ്ലോഗ്ഗർമാർക്ക് ഇത് വലിയൊരു സന്തോഷവുമാണ്. ഒരു ബ്ലോഗ്ഗർ എന്ന നിലയിൽ മിനി സ്ക്രീനിലൂടെ നാലാൾ അറിയുന്നതിൽ ഏതൊരു ബ്ലോഗ്ഗർക്കും സന്തോഷവും അഭിമാനവുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഈയുള്ളവനും അതുണ്ട്. കാരണം ഒരു ബ്ലോഗ്ഗർ എന്ന നിലയ്ക്കാണല്ലോ നമ്മുടെ രൂപം നാലാൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ബൂലോഗത്തിനും ബ്ലോഗ്ഗർമാർക്കും , ഇ-ലോകത്തിനാകെയും പ്രചാരവും പ്രചോദനവും പ്രോത്സാഹനവും നൽകാൻ ഉതകുന്ന ഇ-ലോകം പരിപാടിയും അതിന്റെ ഭാഗമായി ബ്ലോഗ്ഗർ ഓഫ് ദ വീക്കും സംഘടിപ്പിച്ച് സംപ്രേഷണം ചെയ്യുന്ന ദർശനാ ടി.വിയ്ക്ക് ഒരായിരം നന്ദി.

ബ്ലോഗ്ഗർമാർ നല്ലൊരു പങ്ക് പൊതുവിൽ ചാനലുകൾ  നിരീക്ഷിക്കുന്നവരാണ്. ദർശനയിലെ ഇ- ലോകം പരിപാടി ധാരാളം ബ്ലോഗ്ഗർമാർ കാണുന്നുണ്ട്. റിയാസ് ടി അലിയാണ് ഇ-ലോകം പരിപാടിയുടെ അവതാരകൻ. അദ്ദേഹം നല്ല നിലയിൽ ഈ പരിപാടി അവതരിപ്പിക്കുന്നുണ്ട്. എനിക്ക് ഇതുവഴി  റിയാസ് ടി അലി എന്നൊരു നല്ല സുഹൃത്തിനെയും കിട്ടി. അത് എല്ലാറ്റിലും വലിയ സന്തോഷം. ഇതിനകം പ്രമുഖരായ ഏതാനും ബ്ലോഗ്ഗർമാർ  ബ്ലോഗ്ഗർ ഓഫ് ദ വീക്കിൽ വന്നു കഴിഞ്ഞു.  മുമ്പേ നടന്ന ബ്ലോഗ്ഗർ ഇന്റർവ്യൂകൾ കാണാൻ ഈ ലിങ്കിൽ പോകാം.  

ഇനി അല്പം തൻകാര്യത്തിലേയ്ക്ക് വരാം. കൂട്ടത്തിൽ ഒരു അണ്ണാൻ കുഞ്ഞും  ബ്ലോഗ്ഗർ ഓഫ് ദ വീക്കിൽ വരാനിരിക്കുന്നുണ്ട്. അത് ഞമ്മളുതന്നെ. ഈയുള്ളവനുമായും ഒരു ഇന്റർവ്യൂ  എടുത്തിട്ടുണ്ട്. അതിലുള്ള സന്തോഷം വിനീതനവർകൾ  മറച്ചുവയ്ക്കുന്നില്ല. അങ്ങനെ സ്വന്തം സന്തോഷങ്ങളെ ചെറുതായി ഭാവിച്ച് മസിലുപിടിക്കാൻ മാത്രം ജാഡകളൊന്നും ഈയുള്ളവനവർകൾക്കില്ല. 

വിനീതവിധേയൻ ഞാനവർകളുമായുള്ള ദർശന ടി.വിയിലെ ഇന്റർവ്യൂ  നാളെയാണ്   (14-2-2013 വ്യാഴാഴ്ചയാണ്) ആദ്യം കാണിക്കുക. വ്യാഴം രാത്രി 7 മണിയ്ക്കും11 മണിയ്ക്കും പിറ്റേന്ന് (15-2-2013  വെള്ളിയാഴ്ച) രാവിലെ10-30നും വൈകുന്നേരം 4-30 നും ഇ-ലോകം പരിപാടിയും ബ്ലോഗ്ഗർ ഓഫ് ദ വീക്കും ദർശനയിൽ ദർശിക്കാം. കേബിൾ ടി.വി ഉള്ളിടത്തെല്ലാം ദർശന കിട്ടുന്നുണ്ട്. മറ്റുള്ളവയിൽ കിട്ടുന്നുണ്ടോ എന്നറിയില്ല. ടി.വിയിൽ കിട്ടാത്തവർക്ക് നെറ്റിൽ തൽസമയം ദർശന കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.