Sunday, May 27, 2012

മണിസഖാവ് നേരു പറഞ്ഞത് സ്വാഭാവികം മാത്രം!

 മണിസഖാവ് നേരു പറഞ്ഞത് സ്വാഭാവികം മാത്രം!

സഖാവ് മണിയാശാന് ഒരു പറ്റ് പറ്റിയതായിരിക്കാം. കൈയ്യിൽ നിന്ന് പോകുന്ന കല്ലും വായിൽ നിന്നു പോകുന്ന വാക്കും തിരിച്ചു പിടിയ്ക്കാനാകില്ലല്ലോ. അദ്ദേഹം പറഞ്ഞ വാക്കുകൾ പാർട്ടിയെ പ്രതിരോധത്തിലുമാക്കിയിട്ടുണ്ട്. സഹികെട്ട് ആശാൻ  പറഞ്ഞു പോയതായിരിക്കാം. പക്ഷെ എങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് മറ്റൊരു തരത്തിലും വ്യാഖ്യാനിക്കാവുന്നതേയുള്ളൂ. എം.എം. മണി സത്യസന്ധനും നിഷ്കളങ്കനും ധൈര്യശാലിയുമാണ്. കാലങ്ങളായി കേരളത്തിൽ നില നിന്നു പോരുന്ന ഒരു രാഷ്ട്രീയ സാഹചര്യം തുറന്നു വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞ കാര്യങ്ങളാകട്ടെ സി.പി.ഐ.എമ്മിനു മാത്രം ബാധകമായ കാര്യങ്ങളല്ല. നാളിതുവരെ അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങൾക്കും ബാധകമാണ് മണിസഖാവിന്റെ വാക്കുകൾ.

തന്റെ പ്രസംഗത്തിന്റെ ആരോഹണാവരോഹണങ്ങൾക്കിടയിൽ സാന്ദർഭികമായി വീണു കിട്ടിയ ചില പാഴ്വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മാധ്യമങ്ങൾ പുതിയൊരു ആഘോഷത്തിന് തിരി കൊളുത്തുകയായിരുന്നു. ഇവിടെ കോൺഗ്രസ്സുകാരും ആർ.എസ്.എസ് കാരും എൻ.ഡി.എഫുകാരും മുസ്ലിം ലീഗുകാരുമൊക്കെ നിരവധി സി.പി.ഐ.എം പ്രവർത്തകരെയും നേതാക്കളെയും കൊന്നിട്ടുണ്ട്. അതൊന്നും നമ്മുടെ വാർത്താ മാധ്യമങ്ങൾക്ക് അത്ര പ്രധാനമായി തോന്നിയിട്ടില്ല. ടി.പി.ചന്ദ്ര ശേഖരൻ വധം മാത്രമാണ് അവർക്ക് പൈശാചികമായ കൊലപാതകമായി തോന്നിയത്. കൊല ആരു നടത്തിയാലും അത് കൊടിയ പാതകം തന്നെ. അതുകൊണ്ടാണല്ലൊ കൊലയെ കൊലപാതകം എന്നു തന്നെ പറയുന്നത്. അതിപ്പോൾ ടി.പി.ചന്ദ്ര ശേഖരന്റെ വധവും പാതകം തന്നെ. ചെയ്തതാരെന്നു നോക്കിയല്ല കുറ്റകൃത്യത്തിന്റെ പ്രാധാന്യം നിശ്ചയിക്കേണ്ടത്.

സി.പി.ഐ.എമ്മിന്റെ എതിരാളികൾ സി.പി.ഐ.എം പ്രവർത്തകരെയും നേതാക്കളെയും കൊന്നതെല്ലാം മൃദുലവും മധുരതരവുമായ പുണ്യകർമ്മങ്ങളും സി.പി.ഐ.എമ്മിൽ നിന്ന് അങ്ങോട്ടുണ്ടായതെല്ലാം പൈശാചികങ്ങളെന്നും ഉള്ള മനോഭാവം വച്ചുകൊണ്ടുള്ള പ്രചരണങ്ങൾ അംഗീകരിക്കുവാനാകില്ല. കൊലക്കേസും മറ്റും നടക്കുമ്പോൾ എല്ല്ലാ  പ്രസ്ഥാനക്കാരും ചെയ്തുപോരുന്ന ചില സമ്പ്രദായങ്ങൾ മണി സഖാവിന്റെ വായിൽ നിന്നും വീണുപോയെന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ഗാന്ധിയൻ മാർഗ്ഗത്തിലോ മാർക്സിസം ഇടിച്ചു പിഴിഞ്ഞ് നിബ്ബിളും കുപ്പിയും വഴി ആളുകളുടെ വായിലോട്ട് ഇറ്റിച്ചുകൊടുത്തോ മാത്രമാണ് സി.പി.ഐ.എം വളർന്നതെന്ന് ആരും പറയില്ല. പാർട്ടിക്കാരും പറയില്ല. കൊണ്ടും കൊടുത്തും തന്നെ പാർട്ടി വളർന്നത്. അത് മണി സഖാവ് അങ്ങ് പറഞ്ഞുപോയി. അത്രതന്നെ! അതിന്റെ പേരിൽ പാർട്ടിയ്ക്ക് ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ല. അദ്ദേഹം പറഞ്ഞതിന്റെ സെൻസ് അദ്യം മനസിലാക്കുക. എന്നിട്ടുവേണം ഉറഞ്ഞുതുള്ളാൻ!

Saturday, May 26, 2012

ആർ ആരെ ചെയ്താലും കൊല കൊടിയ പാതകംതന്നെ!

ആർ ആരെ  ചെയ്താലും കൊല കൊടിയ പാതകംതന്നെ!

(ഇത്  അക്രമങ്ങളെയും കൊലപാതകങ്ങളെയും എതിർത്ത് ഇനി  എഴുതാൻ ആഗ്രഹിക്കുന്ന ഒരു നീണ്ട പോസ്റ്റിന്റെ മുന്നോടി മാത്രമാണ്.)

കേരളത്തിൽ ഇനി ആരും ആരെയും കൊല്ലില്ല. കാരണം ഒരാളെ കൊലപ്പെടുത്തുന്നത് ക്രൂരവും പൈശാചികവുമായ ഒരു പ്രവൃത്തിയാണെന്ന് ഇപ്പോഴാണ് എല്ലാവരും മനസിലാക്കുന്നത്. ഇനി ആർ.എസ്.എസ് കാരോ എൻ.ഡി.എഫുകാരോ കോൺഗ്രസ്സുകാരോ ലീഗുകാരോ  ഒരു മാർക്സിസ്റ്റുകാരനെയും കൊല്ലില്ല. മുമ്പ് നിരവധിയായ മാർക്സിസ്റ്റുകാരെ അവരൊക്കെ കൊന്നു കൊലവിളിച്ചത് അറിവില്ലായ്മ കൊണ്ടു മാത്രമായിരുന്നു. മാത്രവുമല്ല, കൊലപാതകം പൈശാചികമെന്നു ഇതുപോലെ പറഞ്ഞുകൊടുക്കാൻ ഇത്രയധികം മാധ്യമങ്ങളൊന്നും മുമ്പ് ഉണ്ടായിരുന്നുമില്ലല്ലോ. അപ്പോൾ ഇനി മാർക്സിസ്റ്റുകാർക്ക് ശത്രുക്കളെ ഭയക്കേണ്ടതില്ല.മേൽ‌പറഞ്ഞവർ ആരും ഇനി സി.പി.എം കാരെയെന്നല്ല, ആരെയും കൊല്ലില്ല. അങ്ങനെ എല്ലാവരും അക്രമവും കൊലപാതകവും തെറ്റാണെന്ന് തിരിച്ചറിയുന്ന സ്ഥിതിയ്ക്ക് സി.പി.എമ്മുകാർക്ക് മാത്രമായി അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാർഗ്ഗത്തിൽ സഞ്ചരിക്കാനാകില്ലല്ലോ. അല്ലെങ്കിൽത്തന്നെ പിന്നെ അതിന്റെ കാര്യവുമില്ലല്ലോ.  അഥവാ ഇനി അങ്ങോട്ട് ആർക്കാനും കരണത്തൊരടിയെങ്ങാനും കൊടുത്താൽ ഗാന്ധിമാർഗ്ഗത്തിൽ മറു ചെകിടുകൂടി കാണിച്ചുകൊടുത്താൽ പിന്നെ അടിക്കുന്നവൻ ലജ്ജിക്കുകയല്ലാതെ തുടർന്നൊരു സംഘട്ടനത്തിന് ഒരു സാദ്ധ്യതയുമില്ലല്ലോ. അപ്പോൾ പൊതുവേ അക്രമികളായ (അല്ലെന്ന് പറഞ്ഞാലും ആരും സമ്മതിക്കില്ലല്ലോ) സി.പി.ഐ.എമ്മുകാർക്കും ഇനി അക്രമം കൈവെടിയുകയല്ലാതെ മറ്റു മാർഗ്ഗമില്ല. ഇനിയെങ്കിലും എല്ലാവർക്കും സമാധാനമായി ജീവിക്കാമല്ലോ. ഹാവൂ ആശ്വാസം! 

ഇന്നലെ വരെ നടന്നതെല്ലാം വെറും സ്വപ്നങ്ങൾ മാത്രം. ഇവർ എല്ലാവരും കൂടി അങ്ങോട്ടും ഇങ്ങോട്ടും നടത്തിയിട്ടുള്ള കൊലപാതകങ്ങളും അക്രമങ്ങളും (വെറും സ്വപ്നങ്ങൾ) ഇനി ആരും ഓർമ്മിപ്പിക്കരുതേ എന്നുകൂടി അഭ്യർത്ഥിക്കുന്നു. കൊല ഒരു കൊടിയ പാതകമാണെന്ന് ഇപ്പോഴെങ്കിലും  ഇത്ര ശക്തമായി നമ്മെ ബോധിപ്പിച്ച മാധ്യമ സുഹൃത്തുക്കൾക്ക് ഒരുപാട് നന്ദി!  എങ്കിലും നാളിതുവരെ സി.പി.ഐ.എമ്മുകാർ ചെറുത്തു നില്പുകളുടെ ഭാഗമായി അറിഞ്ഞും അറിയാതെയും നടത്തിയ അക്രമങ്ങളും കൊലപാതകങ്ങളുമെല്ലാം തികച്ചും  ക്രൂരവും പൈശാചികങ്ങളുമായ കൊടിയപാതകങ്ങൾ തന്നെയായിരുന്നുവെന്നും  മറിച്ച് നാളിതുവരെ സി.പി.ഐ.എമ്മിന്റെ ശത്രുക്കൾ സി.പി.ഐ.എം പ്രവർത്തകരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും എല്ലാം വളരെ മൃദുലവും മധുരതരവുമായിരുന്നു  എന്നും  മേലിലും വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നുമില്ല. കാരണം മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിക്കുന്നത് ഫാസിസമാണല്ലോ. സി.പി.ഐ.എമ്മുകാരും  ആർ.എസ്.എസുകാരും എൻ.ഡി.എഫുകാരും   കോൺഗ്രസ്സുകാരും ലീഗുകാരും  എല്ലാവരും  ആരെങ്കിലും അങ്ങോട്ട് കത്തിനൂത്ത് കുത്താൻ ചെന്നാലും അത് നെഞ്ചുകൊണ്ട് സന്തോഷപൂർവ്വം ഏറ്റുവാങ്ങി സമാധാനം  സ്ഥാപിക്കുന്ന ആ നല്ലകാലത്തിലേയ്ക്ക് നമുക്കേവർക്കും സ്വാഗതം! അതല്ല, സി.പി.ഐ.എമ്മുകാരെ ശത്രുക്കൾ ആക്രമിക്കുമ്പോൾ കത്തിയാണെങ്കിലും വെടിയുണ്ടയാണെങ്കിലും നെഞ്ചുകൊണ്ട് ബ്ലോക്ക് ചെയ്ത് മരിക്കണമെന്നും സി.പി.ഐ.എം ഒഴികെ മറ്റുള്ളവർക്ക് നേരെ തിരിച്ച് അത്തരത്തിൽ ഒരു അക്രമവും ആരും നടത്തിക്കൂടത്തതുമാണെങ്കിൽ അതും അംഗീകരിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കുവാൻ സി.പി.ഐ.എമ്മും ഇടതുപക്ഷവും സഹകരിക്കേണ്ടതാണെന്നു കൂടി പ്രത്യേകം സൂചിപ്പിച്ചുകൊള്ളുന്നു.

പിൻ‌കുറിപ്പ്: ഇത്രയും എഴുതിയത് സി.പി.ഐ.എം വിരുദ്ധ പ്രചരണങ്ങൾക്ക് കിട്ടിയ അവസരം മാധ്യമധർമ്മങ്ങൾക്ക് തീരെ നിരക്കാത്ത തരത്തിൽ പ്രയോഗിക്കുന്ന ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങങ്ങളോടുള്ള ഒരു പ്രതികരണം എന്ന നിലയ്ക്ക് മാത്രമാണ്. ടി.പി.ചന്ദ്രശേഖരന്റെ മാത്രമല്ല, എല്ലാത്തരം കൊലപാതകങ്ങളെയും ശക്തമായി എതിർക്കുന്ന ഒരാളാണ് ഈയുള്ളവൻ. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാർഗ്ഗത്തിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ കാലം  എന്നേ  അവസാനിച്ചു എന്ന് കരുതുവാനാണ് ഈയുള്ളവനിഷ്ടം. ഇന്ന് കേരളത്തിൽ ജനാധിപത്യപരമായി എല്ലാവർക്കും സഹകരിച്ച് സമാധാനപരമായി പ്രവർത്തിക്കുവാനുള്ള എല്ലാ സാദ്ധ്യതകളും തുറന്നു കിടക്കുമ്പോൾ ആരും അക്രമത്തിന്റെയും കൊലപാതകത്തിന്റെയും മാർഗ്ഗം സ്വീകരിക്കേണ്ടതില്ല.

Saturday, May 5, 2012

കൊലപാതകത്തെ അപലപിക്കുന്നു

കൊലപാതകത്തെ അപലപിക്കുന്നു

റെവലൂഷനറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി.പി..ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. ഒരു കൊലപാതകത്തെ അപലപിക്കുവാൻ അത് ആര് ചെയ്തുവെന്ന് അന്വേഷിക്കേണ്ട കാര്യമില്ല. അത് ആരു ചെയ്താലും അപലപനീയം തന്നെ. ഒഞ്ചിയത്ത് സി.പി.എമ്മിൽ നിന്നും പുറത്തുപോയി വിമതപ്രവർത്തനം നടത്തുകയായിരുന്നു ഇപ്പോൾ കൊലചെയ്യപ്പെട്ട ചന്ദ്രശേഖരനും മറ്റും.  റെവലൂഷണറി മാർക്സിസ്റ്റ് പാർട്ടി എന്നപേരിൽ ഒരു രാഷ്ട്രീയ പാർട്ടിയുമുണ്ടാക്കി പ്രവർത്തിക്കുകയായിരുന്നു. സി.പി.ഐ.എമ്മിന് അവരെക്കൊണ്ട് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.  അതുകൊണ്ടുതന്നെ  ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സി.പി.ഐ.എമ്മിന്റെ മേൽ ആരോപിക്കപ്പെടുക സ്വാഭാവികമാണ്.

എന്നാൽ പാർട്ടിയ്ക്ക് ഈ കൊലപാതകവുമായി ബന്ധമില്ലെന്ന് സി.പി.ഐ.എമ്മിന്റെ ജില്ലാ- സംസ്ഥാന- കേന്ദ്രനേതാക്കൾ വ്യക്തമാക്കുകയും പൈശാചികമായ  കൊലപാതകത്തെ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല ഈ കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എമ്മിനും ഇടതുപക്ഷത്തിനും എതിരായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പാർട്ടി നേതാക്കൾ ആരോപിക്കുകയും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഊർജ്ജിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നെയ്യാറ്റിൻ‌കര  ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന  ഒരു  സാഹചര്യത്തിൽ സി.പി.ഐ.എമ്മിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള കൊലപാതകങ്ങളോ  അക്രമങ്ങളോ പ്രകോപനങ്ങളോ ഒന്നും തന്നെ ഉണ്ടാകുമെന്ന് സാമാന്യ ബുദ്ധിവച്ച് കണക്കുകൂട്ടാനാകില്ല. ഇതിൽ ചില ദുരൂഹതകൾ ഉണ്ട് എന്നു കരുതാതെ വയ്യ.. എന്തായാലും    ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും തന്നെ യോജിച്ചതല്ല ഇത്തരം പൈശാചിക കൃത്യങ്ങൾ. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഈ കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നേതാവിന് അന്ത്യോപചാരം അർപ്പിക്കുവാൻ അദ്ദേഹം പോകുമെന്നും പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇതു സംബന്ധിച്ച് കോൺഗ്രസ്സ് നേതാവ് എം.എം.ഹസ്സന്റെ പ്രതികരണം നിർഭാഗ്യകരമായിപ്പോയി. വി.എസ് അവിടെ പോകുന്നത് മുതലക്കണ്ണീർ ഒഴുക്കാനാണെന്നാണ് ശ്രീ.ഹസ്സൻ പറഞ്ഞിരിക്കുന്നത്. ഒരു കൊലപാതകം നടക്കുന്നിടത്ത് പ്രതിപക്ഷ നേതാവ് പോകുന്നത് സ്വാഭാവികമാണ്. അഥവാ പോകേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. ഇനി അഥവാ ഒരിടത്ത് ഒരു കൊലപാതകത്തിനുത്തരവാദികൾ സ്വന്തം പാർട്ടിക്കാർ ആയാൽ പോലും ആ പാർട്ടിയുടെ നേതാക്കൾ ആ പ്രവൃത്തിയെ അപലപിക്കുന്നതിലും കൊല്ലപ്പെടുന്നവരുടെ വീടുകളിലെത്തി അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിലും ഒരു അപാകതയുമില്ല.

അഥവാ അതിന് ഉത്തരവാദികൾ ആയവരാണ് അതിൽ കൂടുതൽ പശ്ചാത്തപിക്കുകയും മാപ്പപേക്ഷിക്കുകയും കൊലപാതകത്തിൽ പ്രതിഷേധിക്കുകയും കൊലചെയ്തവർക്കെതിരെയുള്ള നിയമ നടപടികളുമായി സഹകരിക്കുകയും ചെയ്യേണ്ടത്. ആ നിലയ്ക്ക് നോക്കിയാലും സി.പി.ഐ.എം നേതൃത്വവും സഖാവ് വി.എസും ഈ  കൊലപാതകത്തെ അപലപിക്കുന്നതിനെ പരിഹസിക്കേണ്ട കാര്യമില്ല. ഈ പറഞ്ഞതിനർത്ഥം ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി സി.പി.ഐ.എമ്മിന് എന്തെങ്കിലും ബന്ധമുണ്ടെന്നല്ല. കൊലയാളികൾ ആരെന്നത് ഇനി അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്. കേരളത്തിൽ അടുത്തകാലത്ത് വളർന്നുവരുന്ന സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ ഊഹാപോഹങ്ങൾക്ക് യാതൊരു യാതൊരു ന്യായീകരണവുമില്ല.

മറ്റുള്ളവരുടെ പ്രതികരണങ്ങളും ഇടപെടലുകളും കണക്കിലെടുക്കാതെയും മുൻ‌വിധികൾ ഒന്നുമില്ലാതെയും നിഷ്പക്ഷമായി അന്വെഷിച്ചാൽ യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാൻ  അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയും. അതിനായി ജനങ്ങൾ കാത്തിരിക്കുന്നു. ഒരു സാധാരണ പൌരൻ എന്ന നിലയിലും എളിയ രാഷ്ട്രീയ-സാമുഹ്യ കാഴ്ചക്കാരൻ എന്നനിലയിലും   ഈയുള്ളവനും ശ്രീ.ടി.പി.ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടതലുള്ള ദുഖവും ഉൽക്കണ്ഠകളും പങ്കുവയ്ക്കുന്നു. കൊലപാതകത്തെ അതിശക്തമായി അപലപിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതേയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

Tuesday, May 1, 2012

അല്പംചില മേയ്ദിന ചിന്തകൾ

അല്പം ചില മേയ്ദിന ചിന്തകൾ

മേയ് ഒന്ന്,  ലോക തൊഴിലാളി ദിനം. 1886-ൽ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവീഥികളിൽ മരിച്ചുവീണ നൂറുകണക്കിനു തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ കൊലമരത്തിൽ ഏറേണ്ടിവന്ന പാർസൻസ്, സ്പൈസർ, ഫിഷർ, എംഗൾസ് തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. 1889 - മെയ്  14-ന് ഫ്രെഡറിക്ക് എംഗൾസിന്റെ നേതൃത്വത്തിൽ നടന്ന  രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലാണ് മെയ് 1  സാർവ്വദേശീയ തൊഴിലാളി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. ആദ്യകാലത്ത് റഷ്യയിലും ചൈനയിലുമാണ് ഈ ദിനം വളരെ സജീവമായി ആചരിച്ചുവന്നത്. പിന്നീട് ലോകം മുഴുവൻ ഈ ദിനം ഏറ്റെടുക്കുകയായിരുന്നു. അമേരിക്ക, ദക്ഷിണാഫ്രിക്ക, കാനഡ മുതലായ ചില രാജ്യങ്ങൾ മേയ്ദിനം ഇനിയും അംഗീകരിച്ചിട്ടില്ല. അമേരിക്കയിൽ ഈ ദിനം നിയമദിനമായാണ് ആചരിക്കുന്നത്.  ഇന്ത്യയിൽ 1923-ൽ മദ്രാസിലാണ് ആദ്യമായി മേയ്ദിനം ആചരിക്കുന്നത്. ഇന്ത്യയിൽ മേയ് 1 പൊതു അവധി ആയത് അതിനുശേഷമാണ്. 1957-ൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോഴാണ് കേരളത്തിൽ മേയ്ദിനം പൊതു അവധി ആകുന്നത്. മേയ്ദിനം അംഗീകരിച്ചിട്ടുള്ള മിക്ക രാജ്യങ്ങളിലും ഈ ദിനം പൊതു അവധിയാണ്. വിപ്ലവഗാനങ്ങൾ പാടുവാനും വിപ്ലവനേതാക്കളെ ഓർക്കാനും തൊഴിലാളിവർഗ്ഗ വിമോചനത്തിനുള്ള  പോരാട്ടങ്ങൾക്ക് ആവേശം പകരുവാനും മേയ്ദിനം ഉപകരിക്കുന്നു. വെറുമൊരു ദിനാചരണമല്ല മേയ് ദിനം. അത് തൊഴിലാളികളടക്കം അടിമസമാനമായ ജീവിതം നയിക്കുന്നവരുടെയും  പലവിധ ചൂഷണങ്ങൾക്കിരയാകുന്നവരുടെയും അധ:സ്ഥിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും വിമോചന മന്ത്രമുരുവിടുന്ന ദിവസമാണ്. ഒപ്പം ആധുനികകാലത്ത്  ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് മേയ്ദിനം നൽകുന്ന സന്ദേശം ഉത്തേജനം നൽകും.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്തും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുമായി സംഭവിച്ച  വ്യവസായ വിപ്ലവത്തിനു ശേഷം ഉല്പാദനം വർദ്ധിപ്പിക്കുവാൻ തൊഴിലാളികളെക്കൊണ്ട് രാവും പകലും അടിമകളെ പോലെ മുതലാളിമാർ പണിയെടുപ്പിച്ചു. തൊഴിലാളികൾക്ക് ന്യായമായ വേതനം മുതലാളിമാർ  നൽകിയിരുന്നില്ല. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ ലാഭക്കൊതിയന്മാരായ മുതലാളിമാർ ശ്രദ്ധിച്ചിരുന്നില്ല. അവരെ സംബന്ധിച്ച് തൊഴിലാളികൾ വെറും യന്ത്രസമാനമായി  പണിയെടുത്തുകൊണ്ടിരിക്കണം.  യന്ത്രങ്ങൾക്ക് നൽകുന്ന വിശ്രമം പോലും അവർക്ക് നൽകിയിരുന്നില്ല. തൊഴിലാളികൾ ശാരീരികമായും മാനസികമായും സാമ്പത്തികമായും വാക്കുകൾക്ക് അതീതമായത്രയും കടുത്ത പീഡനങ്ങൾക്ക് വിധേയമായി. സ്വാഭാവികമായും സഹനത്തിന്റെയും ക്ഷമയുടെയും അതിർവരമ്പുകൾ നഷ്ടപ്പെട്ട   തൊഴിലാളിവർഗ്ഗം മനുഷ്യത്വ രഹിതമായ മുതലാളിത്ത സമീപനങ്ങൾക്കെതിരെ  പ്രതികരിക്കാൻ തയ്യാറായി. ദിവസവും പതിനാലും പതിനാറും മണിക്കൂർ വിശ്രമമില്ലാതെ പണിയെടുക്കാൻ തയ്യാറില്ലായെന്നും ചെയ്യുന്ന ജോലിയ്ക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും തൊഴിൽ സമയം ക്ലിപ്തപ്പെടുത്തണമെന്നും തൊഴിലാളികൾ ശക്തമായി ആ‍വശ്യപ്പെട്ടു. ന്യായമായി ഉയർത്തിയ ആവശ്യങ്ങൾക്ക് മുഴുവൻ തൊഴിലാളികളുടെയും ഉറച്ച പിന്തുണ നേടിയെടുക്കുവാൻ കഴിഞ്ഞു. 1886-ൽ ചിക്കാഗോ നഗരത്തിലെ നാലുലക്ഷത്തോളം വരുന്ന തൊഴിലാളികൾ എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യം ഉയർത്തി സമരം തുടങ്ങി. അന്നുവരെ കേട്ടു കേൾവിയില്ലാത്തതായിരുന്നു ഈ തൊഴിലാളിവർഗ്ഗമുന്നേറ്റം. അതുകൊണ്ടുതന്നെ മുതലാളിവർഗ്ഗം അക്ഷരാർത്ഥത്തിൽ ഞെട്ടി.അതിനു മുമ്പും യൂറോപ്പിലും അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും  തൊഴിലാളി സമരങ്ങൾ ഉണ്ടായിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥിതി ആധിപത്യം സ്ഥാപിച്ച രാജ്യങ്ങളിൽ പ്രത്യേകിച്ചും. ഇന്ത്യയിൽ 1862-ൽ കൽക്കട്ടയിലെ ഹൌറയിൽ റെയിൽ‌വേ തൊഴിലാളികൾ  നടത്തിയ സമരം   ചിക്കാഗോ സമരത്തിനു  മുന്നേ നടന്ന ഒറ്റപ്പെട്ട തൊഴിലാളിമുന്നേറ്റങ്ങളിൽ ഒന്നായിരുന്നു. എന്നാൽ 1886- ൽ ചിക്കാഗോയിൽ നടന്ന സമരത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. എട്ടു മണിക്കൂർ ജോലി എന്ന ആവശ്യമുയർത്തി ഇത്രമാത്രം  വിപുലമായി  ഒരു സംഘടിത സമരം നടക്കുന്നത് ആദ്യമായി ചിക്കാഗോ തെരുവുകളിലായിരുന്നു.  

എത്ര ന്യായമായ ആവശ്യങ്ങളായിരുന്നിട്ടുകൂടിയും അവ അംഗീകരിച്ചുകൊടുക്കാൻ ചിക്കാഗോയിലെ മില്ലുടമകളും വ്യവസായ മുതലാളിമാരും തയ്യാറായില്ല. ഭരണാധികാരികളാകട്ടെ മുതലാളിമാരെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. തൊഴിലാളി സമരത്തെ അടിച്ചമർത്താനുള്ള എല്ലാ ഒത്താശകളും ഭരണകൂടം ചെയ്തുകൊടുത്തു. എന്നാൽ ഭരണാധികാരികളുടെയോ മുതലാളിമാരുടെയോ ഭീഷണികൾക്കും അടിച്ചമർത്തലുകളുക്കും മുന്നിൽ മുട്ടുമടക്കാതെ തൊഴിലാളിസമരം മുന്നേറി. പോലീസിനെതിരെ ബോംബെറിഞ്ഞെന്നും മറ്റുമുള്ള കള്ളപ്രചരണങ്ങൾ അഴിച്ചുവിട്ട് തൊഴിലാളി മുന്നേറ്റത്തെ അടിച്ചമർത്താൻ തൊഴിലാളി വിരുദ്ധ ഭരണകൂടം തയ്യാറായി. 1886-ൽ ചിക്കാഗോയിലെ ഹേമാർക്കറ്റ് സ്ക്വയറിൽ വൈകിട്ട് ഏഴു മണിയ്ക്കാരംഭിച്ച ഒരു പൊതുയോഗത്തിൽ രാത്രി പത്തരയോടെ അമേരിക്കൻ പട്ടാളം ഇടിച്ചുകയറുകയും എവിടെനിന്നെന്നറിയാതെ  ബോംബ്പൊട്ടുകയും ചെയ്തു! ക്രൂരമായ  ലാത്തിച്ചാർജും വെടിവയ്പും ഉണ്ടായി.    നൂറുകണക്കിനാളുകൾ സമരഭൂമിയിൽ മരിച്ചു വീണു.  അനേകായിരങ്ങൾക്ക് പരിക്കുകളേറ്റു. നല്ലൊരു തൊഴിൽ സംസ്കാരത്തിനു വേണ്ടിയുള്ള ഈ ആദ്യ പ്രതിഷേധം ഭരണകൂടവും മുതലാളിവർഗ്ഗവും ചോരയിൽ മുക്കിക്കൊന്നെങ്കിലും പിന്നീട് എട്ട് മണിക്കൂർ ജോലിയും കുറച്ചുകൂടി ഭേദപ്പെട്ട വേതനലഭ്യതയിലും  അത് കലശിച്ചിരുന്നു.    തൊഴിലാളിവർഗ്ഗത്തിന്റെ ന്യായമായ പോരാട്ടത്തെ അടിച്ചമർത്താൻ   ചിക്കാഗോ നഗരം ചോരക്കളമാക്കി മാറ്റിയ മുതലാളിത്ത-ഭരണകൂട ഭീകരതയ്ക്കെതിരെ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ ഓർമ്മയ്ക്കു മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ് ലോകമെങ്ങുമുള്ള തൊഴിലാളികൾ മേയ്ദിനം  ആചരിക്കുന്നത്.

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് പ്രചോദനമായിരുന്നു മേയ്ദിന പ്രക്ഷോഭം. അങ്ങനെ പിന്നീട് ലോകമെങ്ങും നടന്ന  എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പല തൊഴിലവകാശങ്ങളും കവർന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവണത ഇന്ന് ലോകവ്യാപകമായുണ്ട്.. അടിമസമാനമായ തൊഴിൽ സാഹചര്യങ്ങളിൽ ഇന്നും ലക്ഷോപലക്ഷം തൊഴിലാളികൾ ലോകത്താകമാനം കഷ്ടപ്പെടുന്നുണ്ട്. പ്രവാസജിവിതം നയിക്കുന്ന തൊഴിലാളികളുടെ സ്ഥിതിയും എടുത്തു പറയേണ്ടതാണ്. ലോകത്തെവിടെയും സമാനതകളുള്ള പല ദുരിതങ്ങളും തൊഴിലാളികൾ അനുഭവിക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഖനികളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾ മുതൽ അധുനിക ശാസ്ത്ര-സാങ്കേതിക യുഗത്തിലെ ഐ.റ്റി തൊഴിലാളികൾ വരെ കഠിനമായി ചൂഷണം ചെയ്യപ്പെടുന്നത് നമുക്കിന്ന് നിത്യക്കാഴ്ചകളാണ്. ചില മേഖലകളിൽ മൃഗതുല്യമാണ് തൊഴിലാളികളുടെ ജീവിതമെങ്കിൽ  മറ്റ് ചിലമേഖലകളിൽ  യന്ത്രസമാനമായ  ജീവിതമാണെന്നു മാത്രം. സാമ്രാജ്യത്വം അലറി ഗർജ്ജിച്ച്  ലോകത്തെ പേടിപ്പിക്കുന്ന ഈ   സമ്പന്ന-കോർപറേറ്റ് മുതലാളിത്തകാലത്തെ നിരവധി പീഡാനുഭവങ്ങൾക്കിടയിൽ    ഉള്ള തൊഴിലവസരങ്ങളും തൊഴിലവകാശങ്ങളും കൂടി ഇല്ലാതാക്കുന്ന ഭരണകൂട നയങ്ങൾ കൂടിയാകുമ്പോൾ അതിസമ്പന്ന മുതലാളിമാരൊഴികെയുള്ള ഭൂരിപക്ഷജനതയ്ക്ക് ജീവിതം തന്നെ ഒരു പേടി സ്വപ്നമായി മാറുകയാണ്. ആ നിലയിൽ തൊഴിലാളി വർഗ്ഗ വിമോചനത്തിനുവേണ്ടി മാത്രമല്ല സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തുനില്പുകൾക്കു കൂടി പ്രചോദനമാകേണ്ടതുണ്ട് നമ്മുടെ മേയ്ദിനചിന്തകൾ! കാരണം ഇതു രണ്ടുംകൂടി കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ് ഇന്നത്തെ ലോകം. ലോകത്തെ ഒട്ടുമുക്കാൽ ഭരണകൂടങ്ങളാകട്ടെ അവയുടെ പതാക വാഹകരും! ഈ ആഗോള സാഹചര്യങ്ങളെ അതിജീവിക്കുവാൻ നമുക്ക് കരുത്ത് പകരുന്നതാകട്ടെ ഈ മേയ്ദിനവും.

ഇന്ന് തൊഴിലാളികൾ എന്നൊരു വർഗ്ഗമില്ലെന്ന് ചില കമ്മ്യൂണിസ്റ്റ് വിരുദ്ധർ പ്രചരിപ്പിക്കുന്നുണ്ട്. വ്യവസായ വിപ്ലവത്തെത്തുടർന്ന് യൂറോപ്പിലും മറ്റും  ഉയർന്നുവന്ന ഫാക്ടറി തൊഴിലാളികൾ മാത്രമല്ല തൊഴിലാളികൾ. അന്നത്തെ പോലത്തെ ഫാക്ടറി മുതലാളികൾ മാത്രമല്ല ഇന്നത്തെ മുതലാളിമാർ. അന്ന് മിക്കവാറും  മുതലാളിയും തൊഴിലാളികളും  തമ്മിൽ നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇന്ന് വൻ‌കിട മൾട്ടി നാഷണൽ-കോപ്പറേറ്റ്   കമ്പനികൾ അടക്കം മുതലാളിനിരയിൽ വരും. ഇന്ന് പ്രധാ‍നപ്പെട്ട പല തൊഴിൽ മേഖലകളിലും  മുതലാളി അദൃശ്യനും വിദൂരവാസിയുമാണ്. നേരിട്ട് തൊഴിലാളി മുതലാളി ബന്ധമില്ലാത്തത്രയും വിപുലമായ വ്യാവസായിക സംരംഭങ്ങളിലാണ് ഇന്ന് ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികൾ പണിയെടുക്കുന്നത്. ഒരേ മുതലാളിയുടെ അഥവാ മുതലാളി ഗ്രൂപ്പുകളുടെ കീഴിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളി വർഗ്ഗം ഇന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് തൊഴിലാളി  എന്നാൽ ഏതെങ്കിലും ഒരു രാജ്യത്തെ ഒരു സിംഗിൾ മുതലാളിയുടെ കീഴിൽ പണിയെടുക്കുന്നവർ മാത്രമല്ല. തൊഴിലാളിയ്ക്ക് ഇന്ന് അന്തർദ്ദേശീയ മാനമുണ്ട്. മാനുഷിക വിഭവശേഷിയുടെ അന്തർദേശീയ കൊടുക്കൽ വാങ്ങലുകൾ ഇന്ന് സാർവത്രികമാണ്. മുതലാളിത്ത സംരംഭകർക്കും ഇന്ന് രാജ്യാതിർത്തികൾ ഭേദിച്ചുള്ള മുതൽ മുടക്കുകളും വ്യവസായശൃംഘലകളുമാണുള്ളത്.

ഇന്ന് തൊഴിലാളി എന്നു കേൾക്കുമ്പോൾ ഏതെങ്കിലും ഒരു രാജ്യത്ത്    വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരെ മാത്രമോ   ചുമട്ടു തൊഴിലാളികളെയോ മറ്റോ  മാത്രമോ മനസിൽ വയ്ക്കരുത് . സ്വന്തം ഉപജീവനത്തിനുവേണ്ടി ശാരീരികമായും മാനസികമായും അദ്ധ്വാനിക്കുന്ന ഏതൊരാളും തൊഴിലാളിയാണ്. ഖനിത്തിഴിലാളി മുതൽ ആധുനിക ശാസ്ത്ര സാങ്കേതികവിപ്ലവകാലത്തെ  ഐ.റ്റി പ്രൊഫഷണലുകൾ വരെയും തൊഴിലാളികളാണ്. വിവിധ  സർക്കാർ ഉദ്യോഗസ്ഥരും മറ്റ് തരം  തൊഴിലാളികളിൽ നിന്ന് ഭിന്നരല്ല. കായികമായി അദ്ധ്വാനിക്കുന്നവർ മാത്രമല്ല തൊഴിലാളികൾ. ക്ലറിക്കൽ ജോലികളടക്കം മാനസികമായ അധ്വാനം നടത്തുന്നവരും തൊഴിലാളികളാണ്.    ഇന്ന് ഈ എല്ലാ തൊഴിൽ മേഖലകളിലും ലോകത്തെവിടെയും  പ്രശ്നങ്ങളുണ്ട്. പലവിധത്തിലുള്ള ചൂഷണങ്ങൾ ഉണ്ട്. അനീതികൾ ഉണ്ട്. എട്ട് മണിക്കൂർ ജോലി എന്നത് ലോകത്തെവിടെയും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിനു വിപരീതമായ തൊഴിലെടുപ്പിക്കലും ചൂഷണങ്ങളും ഇന്നും സർവ്വവ്യാപകമായുണ്ട്. മാത്രവുമല്ല ആഗോള വൽക്കരണകാലത്ത് ഉള്ള തൊഴിലവസരങ്ങളും തൊഴിലവകാശങ്ങളും കൂടി  ഭരണകൂടങ്ങളുടെ പിന്തുണയോടെ ഇല്ലാതാക്കുവാൻ മുതലാളിത്തശക്തികൾ ബോധപൂർവ്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിരം തൊഴിൽ എന്ന സമ്പ്രദായം ഇല്ലാതാക്കി ദിവസക്കൂലിക്കാരെയും കരാർ ജോലിക്കാരെയും സൃഷ്ടിക്കുവാനാണ് ആധുനിക മുതലാളിത്ത-സാമ്രാജ്യത്വ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  സേവന-വേതന വ്യവസ്ഥകൾ പരമാവധി വെട്ടിക്കുറയ്ക്കുകയെന്നത് ഒരു ഭരണകൂടതാല്പര്യമായിത്തന്നെ വളർത്തിയെടുക്കുവാൻ ലാഭക്കൊതി പൂണ്ട മുതലാളിത്ത ശക്തികൾക്ക് കഴിയുന്നു.

മാത്രവുമല്ല ആഗോളവൽക്കരണത്തിന്റെ ഭാഗമായി വരുന്ന ബിഗ്ബസാർ സംസ്കാരത്തിൽ  കൃഷിയും ചെറുകിട വ്യവസായ സംരംഭങ്ങളും ചെറുകച്ചവടങ്ങളുമടക്കം ഉപജീവനത്തിനുവേണ്ടിയുള്ള ചെറിയ ചെറിയ സ്വയം തൊഴിൽ സംരംഭങ്ങളൊക്കെ തകർന്നടിഞ്ഞ്  പരമ്പരാഗതമായി നിലനിന്നു പോന്ന തൊഴിത്സാഹചര്യങ്ങൾ ഇല്ലാതാകുകയാണ്.  ചെറുകിട നാമമാത്ര കർഷകരെല്ലാം ദുരിതക്കയത്തിലാണ്. കർഷക ആത്മഹത്യകൾ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു.    നമ്മുടെ കേരളത്തിൽ നോക്കുകൂലിയെന്ന പേരു പറഞ്ഞ്  കേരളത്തിലെ ചുമട്ടുതൊഴിലാളികളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. നോക്കുകൂലി എന്നത് ന്യായീകരിക്കത്തക്കത് അല്ലെങ്കിലും ബോധപൂർവ്വമുള്ള തൊഴിൽനിഷേധത്തെ ന്യായീകരിക്കുവാൻ നോക്കുകൂലി സമ്പ്രദായത്തെ പലപ്പോഴും എടുത്തുപയോഗിക്കാറുണ്ട്. തൊഴിലാളി വിരുദ്ധമനോഭാവം ജനങ്ങളിൽ വളർത്തിയെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചിക്കാഗോ പ്രക്ഷോഭത്തിന്റെ  വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും കാറൽ മാർക്സ് വിഭാവനം ചെയ്തതുപോലെ മുതലാളിയ്ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുവാൻ കഠിനമയി  അദ്ധ്വാനിക്കുന്ന തൊഴിലാളിയ്ക്ക്  ലാഭവിഹിതം നൽകുക  എന്നത്  ഇന്നും ലോകത്തെവിടെയും അംഗീകരികപ്പെടാത്ത ഒരു ന്യായമായ ആവശ്യമായി അവശേഷിക്കുന്നു. വമ്പിച്ച ലാഭമുണ്ടായാൽ പോലും സർക്കാർ സംരംഭങ്ങളിൽ പണിയെടുക്കുന്നവർക്കുകൂടിയും അർഹമായ ലാഭവിഹിതം പോയിട്ട് ലാഭത്തിന് ആനുപാതികമായ സേവന വേതന പരിഷ്കരണം പോലും നടപ്പിലാകുന്നില്ല.

 സിംഗിളും- കോർപ്പറേറ്റും ഒക്കെയായ മൾട്ടി നാഷണൽ  മുതലാളിമാർ ഒക്കെയും തൊഴിലാളികളുടെ അദ്ധ്വാന ഫലമാ‍യുണ്ടാകുന്ന ലാഭം കൊണ്ട് രാജ്യങ്ങൾ സെന്റ് വിലയ്ക്ക് അളന്നു വാങ്ങാൻ കഴിയുന്നതിലും എത്രയോ അധികം സമ്പത്ത് കുന്നുകൂട്ടുന്നു. രാജഭരണകാലത്തുപോലും രാജാവിനെക്കാൾ വലിയ പണക്കാരൻ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ ഈ ആധുനിക ജനാധിപത്യ യുഗത്തിൽ സമ്പന്ന മുതലാളി വർഗ്ഗത്തിന് ഭരണകൂടത്തെയും രാജ്യത്തെത്തന്നെയും  വിലയ്ക്കു വാങ്ങാൻ കഴിയുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. അഥവാ ജനങ്ങളെ ആകെത്തന്നെ  വിലയ്ക്കു വാങ്ങി അടിമകളാക്കി വയ്ക്കുന്നു എന്നുവേണം പറയാൻ.   അതുകൊണ്ടാണല്ലോ മുതലാളിത്ത ചൂഷണത്തിനു വിധേയരാകുന്നവരും അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നവരുമായ സാധാരണ മനുഷ്യരുംകൂടി അറിഞ്ഞും അറിയാതെയും മുതലാളിത്തത്തിന്റെ പതാ‍ക വാഹകരായി മാറുന്നത്.  ഈ ഒരു ആഗോള  സാഹചര്യത്തിൽ തൊഴിലാളിവർഗ്ഗം നേരിടുന്ന പഴയരൂപത്തിൽത്തന്നെയുള്ളതും പുതിയ കാലത്ത്  പുതിയ രൂപത്തിൽ  ഉള്ളതുമായ  വിവിധങ്ങളായ   പ്രശ്നങ്ങൾക്ക്  പരിഹാരം കാണുവാനും ആത്യന്തികമായി  തൊഴിലാളിവർഗ്ഗഭരണം സ്ഥാപിക്കുവാനും ഇന്നും ഇനിയും  അനിവാര്യമാകുന്ന പോരാട്ടങ്ങൾക്ക് പുതിയ നിർവ്വചനങ്ങൾ നൽകി മുന്നേറുവാനും ഈ മേയ്ദിനം നമുക്ക് പ്രചോദനമാകട്ടെ! എല്ലാവർക്കും മേയ്ദിനാശംസകൾ!