Saturday, May 5, 2012

കൊലപാതകത്തെ അപലപിക്കുന്നു

കൊലപാതകത്തെ അപലപിക്കുന്നു

റെവലൂഷനറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി.പി..ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. ഒരു കൊലപാതകത്തെ അപലപിക്കുവാൻ അത് ആര് ചെയ്തുവെന്ന് അന്വേഷിക്കേണ്ട കാര്യമില്ല. അത് ആരു ചെയ്താലും അപലപനീയം തന്നെ. ഒഞ്ചിയത്ത് സി.പി.എമ്മിൽ നിന്നും പുറത്തുപോയി വിമതപ്രവർത്തനം നടത്തുകയായിരുന്നു ഇപ്പോൾ കൊലചെയ്യപ്പെട്ട ചന്ദ്രശേഖരനും മറ്റും.  റെവലൂഷണറി മാർക്സിസ്റ്റ് പാർട്ടി എന്നപേരിൽ ഒരു രാഷ്ട്രീയ പാർട്ടിയുമുണ്ടാക്കി പ്രവർത്തിക്കുകയായിരുന്നു. സി.പി.ഐ.എമ്മിന് അവരെക്കൊണ്ട് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.  അതുകൊണ്ടുതന്നെ  ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സി.പി.ഐ.എമ്മിന്റെ മേൽ ആരോപിക്കപ്പെടുക സ്വാഭാവികമാണ്.

എന്നാൽ പാർട്ടിയ്ക്ക് ഈ കൊലപാതകവുമായി ബന്ധമില്ലെന്ന് സി.പി.ഐ.എമ്മിന്റെ ജില്ലാ- സംസ്ഥാന- കേന്ദ്രനേതാക്കൾ വ്യക്തമാക്കുകയും പൈശാചികമായ  കൊലപാതകത്തെ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല ഈ കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എമ്മിനും ഇടതുപക്ഷത്തിനും എതിരായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പാർട്ടി നേതാക്കൾ ആരോപിക്കുകയും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഊർജ്ജിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നെയ്യാറ്റിൻ‌കര  ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന  ഒരു  സാഹചര്യത്തിൽ സി.പി.ഐ.എമ്മിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള കൊലപാതകങ്ങളോ  അക്രമങ്ങളോ പ്രകോപനങ്ങളോ ഒന്നും തന്നെ ഉണ്ടാകുമെന്ന് സാമാന്യ ബുദ്ധിവച്ച് കണക്കുകൂട്ടാനാകില്ല. ഇതിൽ ചില ദുരൂഹതകൾ ഉണ്ട് എന്നു കരുതാതെ വയ്യ.. എന്തായാലും    ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും തന്നെ യോജിച്ചതല്ല ഇത്തരം പൈശാചിക കൃത്യങ്ങൾ. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഈ കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നേതാവിന് അന്ത്യോപചാരം അർപ്പിക്കുവാൻ അദ്ദേഹം പോകുമെന്നും പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇതു സംബന്ധിച്ച് കോൺഗ്രസ്സ് നേതാവ് എം.എം.ഹസ്സന്റെ പ്രതികരണം നിർഭാഗ്യകരമായിപ്പോയി. വി.എസ് അവിടെ പോകുന്നത് മുതലക്കണ്ണീർ ഒഴുക്കാനാണെന്നാണ് ശ്രീ.ഹസ്സൻ പറഞ്ഞിരിക്കുന്നത്. ഒരു കൊലപാതകം നടക്കുന്നിടത്ത് പ്രതിപക്ഷ നേതാവ് പോകുന്നത് സ്വാഭാവികമാണ്. അഥവാ പോകേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. ഇനി അഥവാ ഒരിടത്ത് ഒരു കൊലപാതകത്തിനുത്തരവാദികൾ സ്വന്തം പാർട്ടിക്കാർ ആയാൽ പോലും ആ പാർട്ടിയുടെ നേതാക്കൾ ആ പ്രവൃത്തിയെ അപലപിക്കുന്നതിലും കൊല്ലപ്പെടുന്നവരുടെ വീടുകളിലെത്തി അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിലും ഒരു അപാകതയുമില്ല.

അഥവാ അതിന് ഉത്തരവാദികൾ ആയവരാണ് അതിൽ കൂടുതൽ പശ്ചാത്തപിക്കുകയും മാപ്പപേക്ഷിക്കുകയും കൊലപാതകത്തിൽ പ്രതിഷേധിക്കുകയും കൊലചെയ്തവർക്കെതിരെയുള്ള നിയമ നടപടികളുമായി സഹകരിക്കുകയും ചെയ്യേണ്ടത്. ആ നിലയ്ക്ക് നോക്കിയാലും സി.പി.ഐ.എം നേതൃത്വവും സഖാവ് വി.എസും ഈ  കൊലപാതകത്തെ അപലപിക്കുന്നതിനെ പരിഹസിക്കേണ്ട കാര്യമില്ല. ഈ പറഞ്ഞതിനർത്ഥം ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി സി.പി.ഐ.എമ്മിന് എന്തെങ്കിലും ബന്ധമുണ്ടെന്നല്ല. കൊലയാളികൾ ആരെന്നത് ഇനി അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്. കേരളത്തിൽ അടുത്തകാലത്ത് വളർന്നുവരുന്ന സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ ഊഹാപോഹങ്ങൾക്ക് യാതൊരു യാതൊരു ന്യായീകരണവുമില്ല.

മറ്റുള്ളവരുടെ പ്രതികരണങ്ങളും ഇടപെടലുകളും കണക്കിലെടുക്കാതെയും മുൻ‌വിധികൾ ഒന്നുമില്ലാതെയും നിഷ്പക്ഷമായി അന്വെഷിച്ചാൽ യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാൻ  അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയും. അതിനായി ജനങ്ങൾ കാത്തിരിക്കുന്നു. ഒരു സാധാരണ പൌരൻ എന്ന നിലയിലും എളിയ രാഷ്ട്രീയ-സാമുഹ്യ കാഴ്ചക്കാരൻ എന്നനിലയിലും   ഈയുള്ളവനും ശ്രീ.ടി.പി.ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടതലുള്ള ദുഖവും ഉൽക്കണ്ഠകളും പങ്കുവയ്ക്കുന്നു. കൊലപാതകത്തെ അതിശക്തമായി അപലപിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതേയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

9 comments:

ajith said...

ഏറെപ്പറയേണ്ട....അറിയാവുന്നതാണല്ലോ ആ സ്വഭാവം

Pheonix said...

http://scoopindia.com/showNews.php?news_id=24110 read this link as well.

ഞാന്‍ പുണ്യവാളന്‍ said...

സത്യം ഇപ്പോഴും ഇരുളില്‍ മറഞ്ഞിരിക്കുന്നു നേരം വെളുകട്ടെ എന്നിട്ട് ആവാം വിചാരണ ഒരു ഊഹാപോഹത്തിനും പുണ്യാളനെ സ്വധീനിക്കാന്‍ ആവുന്നില്ല .......

ഈ കൊലപാതകത്തിന്റെ പ്രതികളെന്കിലും ശിക്ഷിക്കപ്പെടനെ എന്നാ പ്രാര്‍ത്ഥന മാത്രം @ ഹൃദയ വേദനയോടെ പുണ്യാളന്‍

ഇ.എ.സജിം തട്ടത്തുമല said...

കെപി.സുകുമാരന്റെ കമന്റ്

K.P. Sukumaran

"കൊലപാതകത്തെ അപലപിക്കുന്നു":

അപലപിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതേയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കലും ഒക്കെ പതിവ് കാര്യങ്ങളല്ലെ. അടുത്ത കൊല നടക്കുമ്പോഴും ആവര്‍ത്തിക്കേണ്ടതല്ലെ. ഒരു കാര്യം മനസ്സിലായിട്ടും ആളുകള്‍ മനസ്സിലാക്കാതെ പോലെ മടിക്കുന്നതാണ് അതിശയം. മാര്‍ക്സിസ്റ്റുകാര്‍ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലും കുറച്ചൊക്കെ മാര്‍ക്സിസ്റ്റുകാരും അവരുടെ പ്രവര്‍ത്തനങ്ങളും ഉണ്ട്. അവിടെയൊക്കെ മറ്റ് മേജര്‍ പാര്‍ട്ടികളുമുണ്ട്. എന്നാല്‍ അത്തരം സംസ്ഥാനങ്ങളില്‍ മാര്‍ക്സിസ്റ്റുകാര്‍ രക്തസാക്ഷികള്‍ ആകുന്നില്ല. മറ്റുള്ളവരെ അവര്‍ക്ക് കൊല്ലാനും കഴിയുന്നില്ല. എന്തായാലും ഞാന്‍ എപ്പോഴും പറയാറുള്ളത്പോലെ കൊലപാ‍തകവും ആക്രമണവും പൌരാവകാശധ്വംസനവും നടത്താതെ കമ്മ്യൂണിസത്തിന് നിലനില്പില്ല. അതേ സമയം ഈ ഹിംസകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ ഉപ്പ് വെച്ച കലം പോലെ ദ്രവിച്ചു തീരുകയും ചെയ്യുന്നു. കൊലപാതകങ്ങള്‍ക്ക് മനുഷ്യന്‍ പൊതുവെ എതിരാണ്, അങ്ങനെയൊരു ധാര്‍മ്മികബോധം ജന്മനാ മനുഷ്യരില്‍ ഉണ്ട്. അത്കൊണ്ട് കമ്മ്യൂണിസം ലോകത്ത് ഈ കോലത്തില്‍ ആയത്. ഞങ്ങള്‍ എന്ത് വന്നാലും, പ്രസ്ഥാനം തകര്‍ന്നാലും ഹിംസ ഒഴിവാക്കില്ല എന്ന പരസ്യപ്രഖ്യാപനമാണ് ടി.പി.യുടെ രക്തസാക്ഷിത്വത്തിലൂടെ വിളംബരം ചെയ്യപ്പെടുന്നത്.

Manoj മനോജ് said...

കൊലപാതകം ഒരു വ്യക്തിയെ മാത്രമല്ല തകർക്കുന്നത് അവരെ ആശ്രയിക്കുന്ന മറ്റുള്ളവരെ കൂടിയാണു... അതിനാൽ തന്നെ കൊലപാതകങ്ങളെ ശക്തമായി തന്നെ എതിർക്കണം....

അണികളോ അനുഭാവികളോ കൊല നടത്തി എന്നത് കൊണ്ട് അവരെ സംരക്ഷിക്കേണ്ട ചുമതല പാർട്ടികൾക്കില്ല... അങ്ങിനെ തീരുമാനം എടുത്തത് കൊണ്ടാണു കുടുംബ-സുഹൃത്ത് വൈരാഗ്യത്തിന്റെ പേരിൽ പോലും കൊലപാതകം നടത്തി പാർട്ടികളുടെ പേരു പറഞ്ഞ് രക്ഷപ്പെട്ടിരുന്ന പ്രദേശങ്ങൾ ശാന്തമായത്...

സജിം പറഞ്ഞ് വെച്ചത് പോലെ ഒരു ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ഇത് പോലെ ഒരു മണ്ടത്തരം ഏതെങ്കിലും പാർട്ടി കാണിക്കുമെന്ന് വിശ്വസിക്കുവാൻ പ്രയാസം. എന്നാൽ ഇത് കൊണ്ട് നേട്ടമുണ്ടാക്കുന്നവർ അത് ചെയ്യും.. അപ്പോൾ കോൺഗ്രസ്സ് ഉൾപ്പെട്ട യു.ഡി.എഫും., മത്സര രംഗത്തുള്ള ബി.ജെ.പി.യും സംശയത്തിന്റെ നിഴലിൽ ആകില്ലേ... ഭരണത്തിൽ കടിച്ച് തൂങ്ങുവാൻ എന്തും ചെയ്യുമെന്ന് സെല്വനിലൂടെ കേരളം കണ്ടതാണു... അപ്പോൾ സംശയം അവരിലേയ്ക്കും നീളും...

അതിനാൽ തന്നെ ജനങ്ങളുടെ സംശയങ്ങൾ തീർക്കുവാൻ അന്വേഷണം കേരളത്തിനു വെളിയിൽ നിന്നുള്ള ടീമിനു നൽകുകയാണു ഗവണ്മെന്റ് ചെയ്യേണ്ടത്.

Anonymous said...

വെളിയില്‍ ഉള്ളവര്‍ എന്ന് വച്ചാല്‍ മലയാളം അറിയാത്തവരെകൊണ്ടാണോ അന്വേഷിപ്പിക്കേണ്ടത് മനോജേ? വിന്സന്റ് എം പോള്‍ കണ്ടു പിടിച്ചതൊക്കെ തന്നെ അല്ലെ മുത്തൂറ്റ് വധക്കേസില്‍ സീ ബി ഐ കണ്ടു പിടിച്ചത് ? അതിപ്പോള്‍ സീ ബീ ഐ മുല്ലപ്പള്ളിയുടെ കീഴില്‍ അല്ലെ അപ്പോള്‍ ഏതു ഏജന്‍സി വേണം ? കെ ജീ ബി മതിയോ? നെയ്യാന്റിങ്കര ഇലക്ഷന്‍ ജയിക്കണമെന്ന് സീ പീ എമിന് ഇല്ലല്ലോ ഉണ്ടെങ്കില്‍ ആന്സലന്‍ അല്ലെ സ്ഥാനാര്‍ഥി ആകേണ്ടത് ? ഇനി ഇപ്പോള്‍ ആരും മെനക്കെടെണ്ട ശെല്‍വ രാജന്‍ ജയിച്ചോളും , വീ എസ പിണരായിക്കൊരു ഉന്ത് കൊടുക്കാന്‍ പോയെന്നെ ഉള്ളു അയാള്‍ക്ക് കസേര കിട്ടുമോ എന്നറിഞ്ഞാല്‍ മതി അതിനി കിട്ടാനും പോകുന്നില്ല , എതാലയും ഉമ്മന്‍ ചാണ്ടിയുടെ സമയം ബെസ്റ്റ് സമയം

kaalidaasan said...

ലളിതജീവിതം നയിച്ച, ആര്‍ജ്ജവമുള്ള കമ്യൂണിസ്റ്റുകാരനായിരുന്നു സി പി ചന്ദ്ര ശേഖരന്‍. അദ്ദേഹത്തിന്റെ കൊലപാതകം ഇപ്പോള്‍ യു ഡി എഫ് ആഘോഷമാക്കി മാറ്റുന്നു. കേരളത്തിലെ ഒരു മന്ത്രി കൊലചെയ്യപ്പെട്ടതുപോലെയാണ്, ഉമ്മന്‍ ചാണ്ടി ഡെല്‍ഹിയില്‍ നിന്നും പാഞ്ഞു വന്നത്. സി പി എമ്മാണു കൊല നടത്തിയതെന്ന് അവരൊക്കെ ഏക സ്വരത്തില്‍ പ്രഖ്യാപിക്കുന്നു. നെയ്യാറ്റിന്‍കരയില്‍ മത്സരം എല്‍ ഡി എഫും ബി ജെപിയും തമ്മിലായപ്പോളാണിതു നടന്നത്. എല്‍ ഡി എഫ് ജയിക്കരുതെന്ന ആഗ്രമുള്ളവര്‍ നടത്തിയ കൊലപാതകം. അതുള്ളവര്‍ യു ഡി എഫുകാരും, സി പി എമ്മിലെ മറ്റ് ചിലരുമാണ്. ആരു നടത്തിയതായാലും ഹീനമായി പോയി.

ഭരണ സംവിധാനം ​ഉമ്മന്റെയും ചെന്നിത്തലയുടേയും കയ്യിലാണ്. അന്വേഷിച്ച് പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരട്ടെ. അര്‍ഹിക്കുന്ന ശിക്ഷ മേടിച്ചു കൊടുക്കട്ടെ. ഇതില്‍ സി പി എമ്മിലെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംഗതികള്‍ വേഗം പുറത്തു വരും. ഇല്ലെങ്കില്‍ നെയ്യാറ്റിന്‍കര കഴിഞ്ഞാലും പുറത്തു വരില്ല.

kaalidaasan said...

സുകുമാരന്‍ പലപ്പോഴും പല അസംബന്ധങ്ങളും പറയാറുണ്ട്. അതുകൊണ്ട് മാര്‍ക്സിസ്റ്റുകര്‍ നടത്തുന്ന കൊലപാതകം മാത്രമേ അദ്ദേഹത്തിന്റെ കണ്ണില്‍ വരൂ. കോണ്‍ഗ്രസുകാരും, ലീഗൂകാരും, ആര്‍ എസ് എസ് കാരും, എന്‍ ഡി എഫ് കാരും നടത്തുന്നതൊന്നും അദ്ദേഹത്തിന്റെ കണ്ണില്‍ പെടാറില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ചാലക്കുടിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്തതും കോണ്‍ഗ്രസ് എം പി സുധാകരന്‍ അവര്‍ക്ക് വേണ്ടി പോലീസ് സ്റ്റേഷനില്‍ കുത്തിയിരുപ്പു നടത്തിയതുമൊന്നും  സുകുമാരന്റെ ചിന്തയിലേ വരില്ല. മാര്‍ക്സിസ്റ്റ് വിരോധം കാരണം അത്രക്ക് അന്ധനായിപ്പോയി അദ്ദേഹം.

കണ്ണൂരു മാത്രമല്ല. കേരളം മുഴുവന്‍ മാര്‍ക്സിസ്റ്റുകാരുണ്ട്. പക്ഷെ അവിടെയൊന്നും ഒരു മാര്‍ക്സിസ്റ്റുകാരനും ആരെയും കൊല്ലാറില്ല. കണ്ണൂരും പരിസരത്തും എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും കൊലപാതകം നടത്തുന്നുണ്ടെങ്കില്‍ അതാ നാടിന്റെ കുഴപ്പമാണ്. രാഷ്ട്രീയത്തിനപ്പുറം ഇതിനു കാരണങ്ങളുണ്ട്. പക്ഷെ അതൊന്നും അന്വേഷിക്കാന്‍ സുകുമാരനോ മറ്റുള്ളവര്‍ക്കോ താല്‍പ്പര്യമില്ല. ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നതാണു സുകുമാരന്റെ മുദ്രവാക്യം.

മുക്കുവന്‍ said...

അക്രമ സ്വഭാവം ഇടതു പക്ഷത്തിന്റെ എല്ലാ തലങ്ങളിലും ഉണ്ട് എന്നാണെനിക്ക് തോന്നുന്നത്..

ഒരാളെ കൊല്ലാന്‍ മാത്രം തരം താണോ പാര്‍ട്ടികള്‍? കഷ്ടം തന്നെ..

വലതും,ബിജെപിയും ചിലപ്പോള്‍ നടത്താന്‍ സാധ്യതയുണ്ട്... RSS is famous for these sort of operations too..

I am sure, no one will get punished for this case :)