Thursday, December 18, 2014

പേരറിവാളൻ: വൈജ്ഞാനിക മൂല്യമുള്ള ഒരു നാടക ശില്പം

പേരറിവാളൻ: വൈജ്ഞാനിക മൂല്യമുള്ള ഒരു നാടക ശില്പം

കിളിമാനൂർ കല ഫിനാൻസ് സൊസൈറ്റിയുടെ ഈ വർഷത്തെ ആദ്യ പ്രോഗ്രാം കോഴിക്കോട് ഹിറ്റ്സ് അവതരിപ്പിച്ച 'പേരറിവാളൻ'  എന്ന നാടകമായിരുന്നു. കോഴിക്കോട് ഹിറ്റ്സ് അവതരിപ്പിച്ച 'പേരറിവാളൻ' എന്ന നാടകം അങ്ങനെ ഈയുള്ളവനും കാണാൻ തരപ്പെട്ടു. ഈ നാടകം എങ്ങനെയുണ്ടായിരുന്നു എന്നു ചോദിച്ചാൽ  എനിക്ക് ഇഷ്ടമായി എന്ന് ഒറ്റവാക്കിൽ പറയും. ഒരു കലാ സൃഷ്ടി നന്നായിരുന്നു എന്നതുകൊണ്ട് എല്ലാവരും അത് ഇഷ്ടപ്പെടണം എന്നില്ല. നന്നായില്ല എന്നതുകൊണ്ട് ചിലർക്കെങ്കിലും അത് ഇഷ്ടപ്പെട്ടുകൂടാതെയുമില്ല. കാരണം ആളുകളുടെ അഭിരുചികൾ വ്യത്യസ്തമാണ്. ഈയുള്ളവന്റെ അഭിരുചികളും കലാസൃഷ്ടികളോടുള്ള കാഴ്‌ചപ്പാടുകളും  വച്ച് നോക്കുമ്പോൾ പേരറിവാളൻ ഒരു നല്ല നാടകം ആയിരുന്നു.

ഒരു എന്റർടൈൻ മെന്റ് എന്നതിലുപരി ഗൗരവമുള്ള കാഴ്ചയെ ആവശ്യപ്പെടുന്ന ഒരു നാടകമാണ് പേരറിവാളൻ. കാരണം ഇതിന്റെ പ്രമേയവും അവതരണവും  ഇത് പ്രേക്ഷകർക്ക് നൽകുന്ന സന്ദേശവും  മറ്റ് പ്രൊഫഷണൽ നാടകങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നാണ്. . ഇത് ഒരു തട്ടിക്കൂട്ട് നാടകമല്ല. പ്രൊഫഷണൽ നാടകം എന്നാൽ കച്ചവട നാടകമാണ്. അത് ഒരു ഉല്പന്നമാണ്. വിപണിയും ലാഭവും അതിന്റെ ലക്ഷ്യമാകുന്നത് സ്വാഭാവികം.  പേരറിവളൻ എന്ന നാടകവും ഒരു പ്രൊഫഷണൽ നാടകം തന്നെയാണ്. എന്നാൽ ഇതിന്റെ വിപണന മൂല്യം ഇവിടെ പരിശോധിക്കുന്നില്ല. നമ്മുടെ ഉത്സപ്പറമ്പുകളും ഫിനാൻസ് സൊസൈറ്റികളുമൊക്കെ ഈ നാടകത്തിന് എത്രകണ്ട് വേദിനൽകും എന്നറിയില്ല. ഇതിന്റെ കലാമൂല്യവും വൈജ്ഞാനികമൂല്യവും ചരിത്ര മൂല്യവും വച്ചാണ് ഈ നാടകത്തെ വിലയിരുത്തേണ്ടതെന്നാണ് ഈയുള്ളവന്റെ വിനീതമായ അഭിപ്രായം. ഇത് കലമുല്യമുൾക്കൊള്ളുന്ന ഒരു നാടക ശില്പമാണ്. ഇതിന്റെ വൈജ്ഞാനികവും ചരിത്രപരവുമായ മൂല്യവും വളരെ വലുതാണ്. കാരണം ഒരു ചരിത്ര സംഭവമാണ് ഈ നാടകത്തിന് വിഷയീഭവിച്ചിട്ടുള്ളത്. നാടക രചയിതാവിന് ആദ്യം തന്നെ നല്ലൊരു മാർക്ക് നൽകേണ്ടിയിരിക്കുന്നു. കാരണം വിഷയം ഒരു ചരിത്ര സംഭവം എന്ന നിലയ്ക്ക് ഈ നാടകരചനയ്ക്ക് വേണ്ടി നല്ലൊരു ഗവേഷണവും ഹോം വർക്കും നടന്നിട്ടുണ്ട്.

സംഭാഷണങ്ങളിലൂടെയാണല്ലോ നാടകത്തിന്റെ വിഷയം പ്രധാനമായും ജനങ്ങളിൽ എത്തുന്നത്. തമിഴ് പശ്ചാത്തലമുള്ള ഒരു പ്രമേയം മലയാള നാടകമയി അവതരിപ്പിക്കുമ്പോൾ ഉണ്ടാകാവുന്ന പരിമിതികളെ നന്നായി മറികടക്കാൻ ഈ നാടകത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഡയലോഗ് പ്രസന്റേഷൻ നന്നായി നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. പ്രൊഫഷണൽ നാടകങ്ങൾ എല്ലാം തന്നെ പരമാവധി സങ്കേതങ്ങൾ  പ്രയോജനപ്പെടുത്തുന്നവയാണ്. സാങ്കേതിക സംവിധാനം ഉൾപ്പെടെയുള്ള നാടകത്തിന്റെ സംവിധാനം മൊത്തത്തിൽ മികവുറ്റതായിട്ടുണ്ട്. ഇപ്പോൾ മിക്കവാറും 4:2 എന്ന അനുപാതത്തിലാണ് പ്രൊഫഷണൽ നാടക സമിതികൾ നടീനടന്മാരെ വയ്ക്കുന്നത്.  അതുകൊണ്ടു തന്നെ മാറിമറിഞ്ഞു വരുന്ന കഥാപാത്രങ്ങളെ ഈ നാലേ ഈസ്റ്റു രണ്ടിൽ പെടുന്നവർ തന്നെ അവതരിപ്പിക്കുകയേ നിവൃത്തിയുള്ളൂ. പക്ഷെ ഈ ആർട്ടിസ്റ്റുകൾ വളരെ നല്ല നിലയിൽ തന്നെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. ഇത് അഭിനയ കലയിൽ ഈ നടീ നടന്മാർക്കുള്ള കഴിവ് തെളിയിക്കുന്നതായി. എന്നാൽ ഒരു രംഗത്ത് പേരറിവാളന്റെ ചെറുപ്പവും വാർദ്ധക്യവും ഒരേ രംഗത്ത് കാണിക്കേണ്ടി വന്നപ്പോൾ വാർദ്ധക്യം മറ്റൊരു നടനിലൂടെ അവതരിപ്പിക്കേണ്ടി വന്നു. ആ സീൻ ഒരു പൊരുത്തക്കേടായി ഫീൽ ചെയ്തു. പക്ഷെ അവിടെ മറ്റ് മർഗ്ഗങ്ങൾ ഇല്ല. പേരറിവാളനും കാമുകിയും തമ്മിലുള്ള ആ സൈക്കിൾ യാത്രാ രംഗങ്ങളും പാട്ടും വളരെ ആസ്വാദ്യകരമായി. ഒരു സംവിധായകന്റെ കഴിവും കൗശലവും വെളിപ്പെടുത്തുന്നതായി ഈ രംഗങ്ങൾ.

ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധി ജവഹർലാൽ നെഹ്റുവിനെ പോലെ ഒരു പ്രതിഭാധനനോ ഇന്ദിരാ ഗാന്ധിയെ പോലെ ഒരു രാഷ്ട്രീയ തന്ത്രജ്ഞതയുള്ള ഒരു രാഷ്ട്രീയ പ്രതിഭയോ ആയിരുന്നില്ല. എന്നാൽ ഇന്ത്യയെ കുറിച്ച് മഹത്തായ ലക്ഷ്യങ്ങളുള്ള ഒരു നല്ല പ്രധാന മന്ത്രിയായിരുന്നു രാജീവ് ഗാന്ധി. പക്വമാർന്ന ആ വ്യക്തിത്വം പക്വമാർന്ന ഒരു ജനാധിപത്യ സമൂഹത്തിന്റെ പ്രതീകമായിരുന്നു. പക്വമാർന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിന് അനുയോജ്യമായ ഒരു വ്യക്തിത്വം അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.   രാജീവ് ഗാന്ധിവധം ഇന്ത്യയുടെ ഒരു ദേശീയ ദുരന്തമായിരുന്നു. അത് ഒരു വലിയ  ചരിത്ര ദുരന്തവും ആയിരുന്നു. അദ്ദേഹത്തിന്റെ വധത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ഗതി മാറിയെന്നു മാത്രമല്ല അനഭിലഷണീയമായ വഴികളിലൂടെയായി ഇന്ത്യയുടെ പിന്നീടുള്ള സഞ്ചാരം. ഇന്ത്യൻ സെക്യുലറിസത്തിനു കടുത്ത ഭീഷണികൾ നേരിട്ട് തുടങ്ങിയത് രാജീവ് ഗാന്ധിയുടെ മരണ ശേഷമാണ്. ചില വ്യക്തികളുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും ചരിത്രത്തെ ഗുണകരമായും ദോഷകരമായും സ്വാധീനിക്കും.

രാജീവ് ഗാന്ധി വധം സംബന്ധിച്ച ദുരൂഹതകളും വിവാദങ്ങളും ഇന്നും തുടരുകയാണ്. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട ഒരു ഏട് നാടകമാക്കുമ്പോൾ അതിന്റെ വൈജ്ഞാനിക മൂല്യവും ചരിത്ര മൂല്യവും നാം മുഖവില‌യ്ക്കെടുക്കേണ്ടതുണ്ട്. വിജ്ഞാന ദാഹികൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഈ നാടകം ഒരു മുതൽക്കൂട്ടാണ്. ആർട്ടിസ്റ്റുകളുമായുള്ള ഒരു നിശ്ചിത കാലത്തേയ്ക്കുള്ള എഗ്രിമെന്റ് പീര്യീഡു വരെ മാത്രമേ ഒരു പ്രൊഫഷണൽ നാടകത്തിനു നില നില്പു‌ള്ളൂ. അതുകൊണ്ടു തന്നെ ഈ നാടകത്തിന്റെ പുസ്തക രൂപവും വീഡിയോ ചിത്രീകരണവും നിർമ്മിക്കുന്നത് വിജ്ഞാന കുതുകികൾക്ക് ഭാവിയിൽ ഉപകാര പ്രദമാകും. നമ്മുടെ നിയമ നീതി സംവിധാനങ്ങളുടെ നെഗറ്റീവ് വശങ്ങൾ സംബന്ധിച്ച ചില ഗൗരവതരമായ സന്ദേശങ്ങൾ ഈ നാടകം നൽകുന്നുണ്ട്. പൊളിച്ചെഴുതപ്പെടേണ്ട നിയമങ്ങളും മാറ്റി  മറിക്കേണ്ട നീതിന്യായ സമ്പ്രദായങ്ങളും സംബന്ധിച്ച അവബോധം പ്രേക്ഷകരിൽ സൃഷ്ടിക്കുവാൻ ഈ നാടകത്തിനു കഴിയുന്നുണ്ട്.  പ്രേക്ഷകരുടെ മാനസികവും വൈകാരികവുമായ തലങ്ങളെ എങ്ങനെ സ്പർശിക്കുന്നെവെന്നത് ഒരു കലാരൂപത്തെ സംബന്ധിച്ച് പ്രധാനമാണ്. ആ നിലയിൽ പേരറിവാളൻ ഒരു വലിയ വിജയമാണ്. വികാര തീവ്രമായ ഒരു ആസ്വാദന തലത്തിലേയ്ക്ക് പ്രേക്ഷകരെ നയിക്കുവാൻ ഈ നാടകത്തിനു കഴിയുന്നുണ്ട്. പ്രേക്ഷകരെ പോസിറ്റീവാ‌യി സ്വാധീനിക്കുവാൻ ഈ നാടകത്തിനു കഴിയുന്നു.

നർമ്മത്തിന്റെ മേമ്പൊടി ഈ നടകത്തിനില്ലാത്തത് ഒരു പോരായ്മയേ ആയി തോന്നിയില്ല. കാരണം ഇത് നർമ്മത്തിൽ ചാലിച്ചെടുക്കാൻ പറ്റിയ ഒരു പ്രമേയമല്ല. ഗൗരവതരമായ നിർമ്മാണം, ഗൗരവതര‌മായ രചന, ഗൗരവതരമായ സംവിധാനം, ഗൗരവ തരമായ ആസ്വാദനം എന്നിവ ആവശ്യപ്പെടുന്ന ഒരു പ്രമേയമാണ് ഈ നാടകത്തിനുള്ളത്. അതുകൊണ്ടുതന്നെ പ്രൊഫഷണൽ എന്നതിനപ്പുറം  സാമൂഹ്യ ബോധമുള്ള ഒരു നാടക സങ്കല്പം ഇതിന്റെ ശില്പികൾക്ക് ഉണ്ട് എന്നത് അഭിനന്ദനാർഹമാണ്. വിപണന സാദ്ധ്യതകൾ സംബന്ധിച്ച ഉൽക്കണ്ഠകൾ ഇല്ലാതെ സാഹസികമായി നിർവഹിച്ച ഒരു കലാ പ്രവർത്തനം എന്ന നിലയ്ക്കുള്ള അംഗീകാരം ഇതിനു വേണ്ടി പണം മുടക്കിയ നാടക മുതലാളിയ്ക്ക് നൽകിയേ മതിയാകൂ. എന്തായാലും അനീതികൾക്കെതിരെ രോഷാകുലമാകുന്ന ഒരു മാനസികാവസ്ഥ പ്രേക്ഷകനിൽ സൃഷ്ടിക്കുവാൻ കരുത്തുള്ള ഒരു നാടക ശില്പമാണ് പേരറിവാളൻ. ഇതിന്റെ അരംഗിലും അണിയറയിലും പ്രവർത്തിച്ചവർക്ക് എന്റെ അഭിനന്ദനങ്ങൾ! 

Thursday, December 11, 2014

ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാൻ

ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാൻ

രത്നച്ചുരുക്കം: ഇന്ത്യ നേരിടുന്ന വർഗ്ഗീയ ഫാസിസം എന്ന വലിയ അപകടത്തെ അതിജീവിക്കുവാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾ മറ്റെല്ലാം മറന്ന് ഒരു പൊതു പ്ലാറ്റ്ഫോം ഉണ്ടാക്കേണ്ട സമയം സംജാതമായിരിക്കുന്നു.  ഇനി വിശദമായ പോസ്റ്റിലേയ്ക്ക്: 

വെറുതെ ബഹളം വച്ചതുകൊണ്ട് ഒരു കാര്യവുമില്ല. മതതീവ്രശക്തികൾ അധികാരശക്തിയായാൽ ഏതൊരു രാജ്യത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇന്ത്യയിലും സംഭവിക്കും. സാധാരണ പിന്നെ പ്രതീക്ഷകൾക്ക് വകയില്ല. മതരാഷ്ട്രം അരക്കിട്ടുറപ്പിക്കപ്പെടും. ഇന്ത്യയിൽ പക്ഷെ ഇപ്പോഴും ചില പ്രതീക്ഷകൾക്ക് നേരിയ സാദ്ധ്യതകൾ നില നിൽക്കുന്നുവെന്നു മാത്രം.

മതേതരത്വത്തിൽ വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളും പ്രസ്ഥാനങ്ങളും ഇന്ത്യയിൽ ഇപ്പോഴുമുണ്ട്. അവർ പൂർണ്ണമായും അടിച്ചമർത്തപ്പെടുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ സാധിച്ചു. നീണ്ടു പോകുന്തോറും മതേതരത്വം എന്ന വാക്കു പോലും ഉച്ചരിക്കാനുള്ള സ്വാതന്ത്ര്യം  നഷ്ടപ്പെട്ടേക്കാം. പക്ഷെ അധികാരലബ്ധിയെ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുകയാൽ ഛിന്നഭിന്നമായി കിടക്കുകയാണ് ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ. പ്രത്യയശാസ്ത്ര ബാദ്ധ്യതയുള്ള പ്രസ്ഥാനങ്ങൾ വിരളമാണു താനും.

ഇന്ത്യ നേരിടുന്ന വർഗ്ഗീയ ഫാസിസം എന്ന വലിയ അപകടത്തെ അതിജീവിക്കുവാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾ മറ്റെല്ലാം മറന്ന് ഒരു പൊതു പ്ലാറ്റ്ഫോം ഉണ്ടാക്കേണ്ട സമയം സംജാതമായിരിക്കുന്നു.  ഈ തിരിച്ചറിവ് എന്നത് തന്നെ മതേതര പ്രസ്ഥാനങ്ങളുടെ ഒരു ഉ ഉത്തരവാദിത്വമാണ്. പക്ഷെ ചില തിരിച്ചറിവുകളും ഉത്തരവാദിത്വ ബോധങ്ങളും പ്രബലമായ മതേതര പ്രസ്ഥാനങ്ങൾക്കൊന്നിനും ഇല്ലാതെ പോകുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു ദുരന്തം.

എന്നാൽ പഴയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഛിന്ന ഭിന്നമായി പോയ ചില പ്രസ്ഥാനങ്ങൾ ഒരുമിച്ചു ചേരാൻ ചില പരിശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു എന്നത് ആശ്വാസകരമാണ്. ആ പ്രസ്ഥാനങ്ങളുടെ നേതാക്കളായ മുലയാം സിംഗ് യാദവ്, ലാലു പ്രസദ് യാദവ്, നിതീഷ് കുമാർ, ദേവ ഗൗഡ തുടങ്ങിയവരുടെ ലയന നീക്കങ്ങൾ പ്രതീക്ഷകൾക്ക് വകയുള്ളതാണ്. അതുപോലെ കോൺഗ്രസ്സും ഇടതുപക്ഷവും ഉൾപ്പെടെ മറ്റ് മതേതര പ്രസ്ഥാനങ്ങളും യാഥാർത്ഥ്യ ബോധം ഉൾക്കൊണ്ടുകൊണ്ടുള്ള രാഷ്ട്രീയ ആലോചനകളും നീക്കങ്ങളും  ഇപ്പോഴേ ആരംഭിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ മതേതരത്വം  നില നിർത്താൻ മതേതര പ്രസ്ഥാനങ്ങൾക്ക് മറ്റെന്തിനേക്കാളുപരി ബാദ്ധ്യതയുണ്ട്. അത് വേണ്ട വിധം നിറവേറ്റാനായില്ലെങ്കിൽ പിന്നീട്  ചരി‌ത്രം വഴി തെറ്റി പോയതിനെക്കുറിച്ച് ഒന്ന്  ദു:ഖിക്കാൻ പോലും സ്വാതന്ത്ര്യം ലഭിച്ചെന്നു വരില്ല. കാരണം ഫാസിസം എന്നാൽ നമുക്ക് മനസ്സിലാക്കനുള്ള ശേഷിക്കുമപ്പുറം അപകടകരമയ ഒരു പ്രത്യയശസ്ത്രമാണ്. അത് വർഗ്ഗീയ ഫാസിസമാണെങ്കിൽ പതിൻമടങ്ങ് മാരകമായിരിക്കും.

മാത്രവുമല്ല ഒരു വർഗ്ഗീയ ഫാസിസത്തിനെതിരെ  മറ്റ് വർഗ്ഗീയ ഫാസിസ്റ്റുകൾ കൂടി പ്രതിരോധത്തിനിറങ്ങിയാൽ  അത് ഇന്ത്യയുടെ സമാധാനത്തിനും സ്വൈര ജീവിതത്തിനും നിരന്തര‌ഭീഷണിയായി   മാറും. അപ്പോൾ ആ അപകടാവസ്ഥയെ വിശേഷിപ്പിക്കാൻ മാരകം എന്നതിനേക്കാൾ വലിയ വാക്കുകൾ നാം അന്വേഷിക്കേണ്ടി വരും. ആവശ്യപ്പെടുന്ന വലിയ ജാഗ്രതകളെ സൂചിപ്പിക്കുവൻ വേറെ പദങ്ങൾ ഇല്ലാത്തതിനൽ 'ജാഗ്രത'  എന്ന് മാത്രം പറഞ്ഞ് ഈ ചെറുകുറിപ്പ് തൽക്കാലം ചുരുക്കുന്നു. . 

Wednesday, December 3, 2014

ആദിവാസി ക്ഷേമം

ഈ ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയത്

ആദിവാസി ക്ഷേമം

കേരളത്തിലെ ആദി വാസികൾ എന്നും പോരാട്ടത്തിലാണ്. ജീവിതം തന്നെ അവർക്ക് വലിയ പോരാട്ടമാണ്. കൂടെക്കൂടെ ആദിവാസികൾ പ്രത്യക്ഷ സമരത്തിനിറങ്ങും. ചർച്ച നടക്കും. എന്തെങ്കിലുമൊക്കെ ഉറപ്പുകളിൽ സമരം അവസാനിപ്പിക്കും. പിന്നെയും സ്ഥിതിഗതികൾ പഴയപടി. വർഷങ്ങളായി ആദി വാസി ക്ഷേമത്തിനു വേണ്ടി ധാരാളം പണവും പദ്ധതികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്നു. എന്നാൽ അതിന്റെ ഗുണമൊന്നും ആദിവാസി സമൂഹത്തിന് വേണ്ട വിധം ലഭിക്കുന്നില്ലെന്നത് പണ്ടേയുള്ള പരാതിയാണ്. ഒക്കെ ഇടനിലക്കാരായ ഉദ്യോഗസ്ഥരുടെയും മറ്റും കൈകളിലേയ്ക്ക് പോകുന്നു. ഞെട്ടിപ്പിക്കുന്ന അഴിമതികളാണ് കാലാകാലങ്ങളായി ആദി വാസി ക്ഷേമ പരിപാടികളുമായി ബന്ധപ്പെട്ട് നടക്കുന്നത്. എന്നാൽ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ മാറി മാറിവരുന്ന സർക്കാരുകൾക്കോ സർക്കാരുകളെക്കൊണ്ട് വേണ്ടത് വേണ്ട വിധം ചെയ്യിപ്പിക്കുവാൻ ആദിവാസികൾക്കു വേണ്ടി സമരം ചെയ്യുന്നവർക്കോ കഴിയുന്നില്ല. കാലമിത്രയുമായിട്ടും ഒരുപാട് അനുഭവ പാഠങ്ങൾ ഉണ്ടായിട്ടും ആ അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുവാൻ ഭരണകൂട സംവിധാനങ്ങൾക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ട്?

ആദിവാസികൾക്കു വേണ്ടി നില കൊള്ളുന്ന സംഘടനകളും കാലാകാലങ്ങളിൽ ഓരോ വിഷയങ്ങളുന്നയിച്ച് സമരം ചെയ്യുന്നതല്ലാതെ ട്രൈബൽ മേഖലയിലെ പ്രശ്നങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ കണ്ട് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാൻ അവർക്കും കഴിയുന്നില്ലെന്നത് അവരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ പോന്നതാണ്. രാഷ്ട്രീയ പാർട്ടികളും ഭരണ പ്രതിപക്ഷ ഭേദമന്യേ ആദിവാസി വിഷയങ്ങളിൽ ചില ഉരുണ്ടുകളികൾ നടക്കുന്നുണ്ടെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. പണത്തിന്റെയോ പദ്ധതികളുടെയോ സംഘടനകളുടെയോ പോരാട്ടങ്ങളുടെ കുറവല്ല ആദിവാസികളുടെ പ്രശ്നപരിഹാരത്തിനു കാരണം. എല്ലാമുണ്ട്. പക്ഷെ ആദിവാസികൾക്ക് ഒന്നുമില്ല. അവരുടെ മാനത്തിനു പോലും ആരും വില കല്പിക്കുന്നില്ല. ആദിവാസികളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതി പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. അവരുടെ സാംസ്കാരിക പുരോഗതിയ്ക്ക് സ്വാഭാവികമായ ധാരാളം പരിമിതികൾ മറികടക്കുവാനുണ്ട്. അതാകട്ടെ സാമ്പത്തികം, ആരോഗ്യം വിദ്യാഭ്യാസം, ഭൂമി, ഭവനം തുടങ്ങി വിവിധ മേഖലകളിലുമുള്ള പുരോഗതിയിലൂടെ മാറി വരേണ്ടതാണ്.

ഗോത്രവർഗ്ഗ സമൂഹത്തിന് മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാൻ കഴിയും വിധം അവരെ മാറ്റിത്തീർക്കാൻ വളരെ ആത്മാർത്ഥവും ബോധപൂർവ്വവും സർവ്വതല സ്പർശിയുമായ ഇടപെടലുകളിലൂടെ മാത്രമേ കഴിയൂ. അതിനു വേണ്ടത് കൂടെക്കൂടെയുള്ള പ്രഖ്യാപനങ്ങളല്ല. ആത്മാർത്ഥതയാണ്. ആദിവാസികൾക്കു വേണ്ടി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ ശക്തമായ ജനകീയ മോണിട്ടറിംഗ് ആവശ്യമാണ്. രാഷ്ട്രീയ- സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ അടങ്ങുന്ന വിശാലമായ ഒരു സ്ഥിര മോണിട്ടറിംഗ് സമിതി രൂപീകരിക്കണം. അവയ്ക്ക് അവശ്യം എക്സിക്യൂട്ടീവ് പവറും നൽകണം. ഉദ്യോഗസ്ഥ സംവിധാനങ്ങളിലൂടെ മാത്രം നടത്തുന്ന ക്ഷേമ പദ്ധതികൾ പൂർണ്ണമായും ഫലപ്രാപ്തിയിൽ എത്തില്ല. ഉദ്യോഗസ്ഥ തലത്തിലുള്ള ആത്മാർത്ഥതയില്ലായ്മ, അഴിമതി, കെടുകാര്യസ്ഥത, ചുവപ്പുനാട മുതലായവയെല്ലാം ആദിവാസികൾക്കു വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ വിജയത്തിന് തടസ്സമാകുന്നുണ്ട്. അത് പരിഹരിക്കാൻ സർക്കാരിന്റ ജാഗ്രതയും ശക്തമായ ജനകീയ ഇടപെടലുകളും ആവശ്യമാണ്. ആദിവാസികൾക്കു വേണ്ടി വാദിക്കാനും അവർക്കു വേണ്ടി സമരം ചെയ്യാനും ഒരുപാട് പേർ ഉണ്ടെങ്കിലും ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു തരം അനാഥത്വം ആദിവാസികൾ നേരിടുന്നുണ്ട്.

ആദിവാസികളെ വിവിധ തരത്തിൽ ചൂഷണം ചെയ്യുന്നതിനെതിരെ വേണ്ടത്ര നടപടികൾ എടുക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല. പണ്ടു മാത്രമല്ല, ഇന്നും അവിവാഹിതകളായ അമ്മമാർ ആദിവാസികൾക്കിടയിൽ വളരെയേറെയുണ്ട്. പക്ഷെ ആ ദുരവസ്ഥ അവസാനിപ്പിക്കുവാനും ഇതുവരെയുള്ള ക്ഷേമ പദ്ധതികൾക്കൊനന്നും കഴിഞ്ഞിട്ടില്ല. ആദിവാസികളുടെ മണ്ണും മാനവും കവർന്നെടുക്കാൻ പ്രമാണി വർഗ്ഗം സദാ ശ്രമിച്ചു പോരുന്നുണ്ട്. ഇതിനൊക്കെ അറുതി വരുത്താൻ ആവശ്യമായ നിയമ നിർമ്മാണങ്ങളോ ഉള്ള നിയമങ്ങളുടെ ശരിയായ നിർവ്വഹണമോ സാധ്യമാകുന്നില്ല. ഇത്തരം പരിദേവനങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുക എന്നതിനപ്പുറത്തേയ്ക്ക് ആദിവാസികളും മനുഷ്യരാണ് എന്ന ബോദ്ധ്യത്തോടെ ഭരണകൂടവും ഉദ്യോഗസ്ഥ വൃന്ദവും മുന്നോട്ടു പോകാൻ തയ്യാറാകനം. ആദിവാസികൾക്കു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവരും അവർക്കു വേണ്ടി സമരം ചെയ്യുന്നവരും തങ്ങളുടെ ആത്മാർത്ഥത ഇനിയും തെളിയിക്കേണ്ടതുണ്ട്. പ്രസംഗങ്ങളോ പ്രഖ്യാപനങ്ങളോ അല്ല, പ്രായോഗികമായ നടപടികൾ ആണ് ആദിവാസികൾക്കു വേണ്ടി എല്ലാവരും നടത്തേണ്ടത്. അതിനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും ഉണ്ടാകട്ടെ. അതിൽ രാഷ്ട്രീയമോ മറ്റുവല്ലതുമോ കലർത്താതെ എല്ലാവരും ഒരുമിച്ചു കൈകോർത്ത് നിൽക്കണം.