Friday, September 30, 2011

എൻഡോസൽഫാന് സമ്പൂർണ്ണനിരോധനം


എൻഡോസൽഫാന് സമ്പൂർണ്ണനിരോധനം

മനുഷ്യജീവന്റെ മഹത്വം വിളിച്ചോതുന്ന സുപ്രധാ‍നവിധിയുമായി ഇന്ത്യയുടെ പരമോന്നത നീതിപീഠം ജനപക്ഷത്ത്!

മനുഷ്യജീവന് മാരക ഭീഷണിയായ എൻഡോസൽഫാന് സമ്പൂർണ്ണനിരോധനം ഏർപ്പെടുത്തിക്കൊണ്ട് ബഹുമാനപ്പെട്ട സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. എൻഡോസൽഫാൻ നിരോധനം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാനമായ ഈ ജനപക്ഷവിധി. നമ്മുടെ പരമോന്നത നീതിപീഠം ഈ സുപ്രധാന വിധിയിലൂടെ മനുഷ്യജീവന് മറ്റെന്തിനെക്കാളും വിലയുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന എൻഡോസൾഫാൻ എന്ന ഈ വിഷവസ്തുവിന്റെ നിരോധനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച് ഡി.വൈ.എഫ്.ഐയ്ക്കും വിധി പുറപ്പെടുവിച്ച ബഹുമാനപ്പെട്ട സുപ്രീംകോടതിയ്ക്കും നന്ദി!

Monday, September 26, 2011

നിധിശേഖരവും സി.പി.ഐ (എം) നിലപാടും


നിധിശേഖരവും സി.പി.ഐ (എം) നിലപാടും

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം എന്തു ചെയ്യണം എന്ന ചർച്ച ഈ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴും തുടരുകയാണല്ലോ. പ്രത്യേകിച്ചും സി.പി.ഐ (എം) ഇതു സംബന്ധിച്ച ഒദ്യോഗിക നിലപാ‍ട് പ്രഖ്യാപിച്ചതോടെ അത് വീണ്ടും വിവാദമായിരിക്കുന്നു. സി.പി.ഐ (എം) ഏതെങ്കിലും ഒരു വിഷയത്തിൽ എന്തു നിലപാടെടുത്താലും ഒരു വിഭാഗം അതിനെ ദോഷൈക ദൃഷ്ടിയോടെ മാത്രം നോക്കിക്കണ്ട് നിലപാടെടുക്കുന്നതിൽ പുതുമയില്ല. അത് ഇക്കാര്യത്തിലും ഉണ്ടായി. ആദ്യം സ. പിണറായി വിജയൻ ഹൈന്ദവ വർഗീയ വാദികൾക്കു സമാനമായ നിലപാടെടുക്കുന്നുവെന്ന നിലയിലായിരുന്നു പ്രചരണം. ഇപ്പോൾ അതേ ആളുകൾ തന്നെ തിരിച്ചു പറയുന്നു. അപ്പോൾ എന്തു പറയുന്നു, എന്ത് ചെയ്യുന്നു എന്നതല്ല, ആര് പറയുന്നു ആര് ചെയ്യുന്നു എന്നു നോക്കിയണ് ശരിയും തെറ്റും ചിലർ നിശ്ചയിക്കുന്നത്.

നാട്ടിൽ എന്തു വിഷയം നടന്നാലും അത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് ഒരു നിലപട് ഉണ്ടാകേണ്ടതാണ്. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകാർ ലോകത്തെവിടെയുമുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് നിലപാട് പറയുന്നവരാണ്. സി.പി. ഐ.(എം) നിലപാട് എല്ലാ ലോക വിഷയങ്ങളിലും പ്രസക്തമാണോ എന്നത് പ്രശ്നമല്ല. നിലപാടുണ്ടാകും. അഥവാ ഉണ്ടാകണം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അങ്ങനെയാണ്. അതുകൊണ്ട് ഗൌരവമേറിയ അഭിപ്രായ ശേഖരണങ്ങൾക്കും ചർച്ചകൾക്കും ശേഷം അമൂല്യ നിധി ശേഖരത്തെപ്പറ്റിയും പാർട്ടിയ്ക്ക് ഒരു നിലപാടുണ്ടായി. ആ നിലപാട് ശരിയോ തെറ്റോ എന്ന് ചർച്ച ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ സി.പി. ഐ (എം) ഒരു നിലപാട് എടുത്തോ? എങ്കിൽ അത് എന്തായാലും തെറ്റു തന്നെ എന്നതാണ് പാർട്ടിയെ അന്ധമായി എതിർക്കുന്നവരുടെ പക്ഷം. ഇനി സി.പി.ഐ (എം) ഒന്നും മിണ്ടാതിരുന്നാലോ അതിനു വ്യാഖ്യാനം വേറെയാകും.

നിധി ശെഖരവും അതിന്റെ സൂക്ഷിപ്പും ഉപയോഗിക്കലും മറ്റും സംബന്ധിച്ച് ഒരു മതേതര പ്രസ്ഥാനത്തിന് സ്വീകരിക്കാവുന്നതിൽ ഏറ്റവും നല്ല ഒരു നിലപാടാണ് പാർട്ടി എടുത്തിട്ടുള്ളത്. ഇതിനകം ഇതു സംബന്ധിച്ച കേസുകളിൽ സുപ്രീം കോടതി അടക്കം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ കണക്കിലെടുത്തുകൊണ്ടും, വിശ്വാസികളെ കൂടി മുഖവിലയ്ക്കെടുത്തുകൊണ്ടും പാർട്ടി പ്രകടിപ്പിച്ച അഭിപ്രായം സുചിന്തിതമാണ്. ഇത് സംബന്ധിച്ച് സംവാദം ആകാം. മറിച്ച് വിവാദമാക്കാൻ മാത്രം മോശമായ ഒരു നിലപാടല്ല പർട്ടി സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ പരും ഇതു സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ളവയിൽ വച്ച് ഏറ്റവും നല്ല ഒരു നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ഇത് പറയാൻ കാരണം പാർട്ടി ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞു കഴിഞ്ഞപ്പോൾ അത് ഗുണകരമായ സംവാദങ്ങളിലേയ്ക്കല്ല, വിവാദങ്ങളിലേയ്ക്ക് കൊണ്ടു പോകനാണ് ചില മാധ്യമങ്ങൾ അടക്കം ശ്രമിച്ചത്. ഈ പറ്റിൽ പത്ത് ഹിന്ദു വിശ്വാസികളെ പാർട്ടിയിൽ നിന്ന് അകറ്റാനാകുമോ എന്നാണ് ഈ “വിവാദവ്യവസായികൾ” നോക്കുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം എന്നത് പുതുമയുള്ളതും വ്യത്യസ്തമായതും ആയ ഒരു വിഷയം ആണ്. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച് ചാടിക്കയറി ഒരു നിലപാട് സ്വീകരിക്കുവാൻ സി.പി.ഐ (എം) പോലൊരു പാർട്ടിയ്ക്ക് കഴിയില്ല. വളരെ ആലോചനകൾക്ക് ശേഷമേ ഒരു ഉറച്ച നിലപാടിൽ എത്താൻ കഴിയൂ. അതിനുമുമ്പ് വ്യക്തിപരമായി ഒറ്റയ്ക്കും തെറ്റയ്ക്കും ചില അഭിപ്രായങ്ങൾ പലരും പറഞ്ഞെന്നിരിക്കും. പക്ഷെ ശരിക്കും പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതൃത്വം ഒരു നിലപാട് എടുക്കുമ്പോൾ മാത്രമാണ് അത് പാർട്ടി നിലപാടായി മാറുന്നത്. അങ്ങനെ ഇപ്പോൾ നിധിശേഖരം സംബന്ധിച്ചും പാർട്ടിയ്ക്ക് ഒരു നിലപാടായി.

ക്ഷേത്രത്തിൽ നിധി ശെഖരം ഇരിക്കുന്നു എന്നു പറയുമ്പോൾ അതെന്തു ചെയ്യണം എന്നു ചോദിച്ചാൽ രണ്ടുകൂട്ടർക്ക് വളരെ എളുപ്പത്തിൽ നിലപാടെടുക്കാം. അതിൽ ഒരു കൂട്ടർ ഹിന്ദു വർഗീയ വാദികളും മറ്റൊരു കൂട്ടർ യുക്തിവാദികളും ആണ്. ഇതിൽ ഹിന്ദു വർഗ്ഗീയ വാദികൾ പറയും ഹിന്ദുക്കളുടെ ക്ഷേത്രത്തിൽ കണ്ടെത്തിയ നിധി എന്തു ചെയ്യണമെന്ന് ക്ഷേത്ര കമ്മിറ്റിയും ഹിന്ദു വിശ്വാസികളും മാത്രം തീരുമാനിക്കും എന്ന്. സർക്കരോ കോടതികളോ അതിൽ ഇടപെടേണ്ടെന്ന്. അവർക്ക് അങ്ങനെ ഒരു നിലപാടിലേ എത്താൻ കഴിയുകയുള്ളൂ. അതിനവർക്ക് പറയാൻ പല ന്യായീകരണങ്ങളും ഉണ്ടായിരിക്കും. കാരണം അവർ ഹിന്ദു വിശ്വാസത്തിന്റെ വക്താക്കളാണ്. അവരിൽ നിന്ന് മറ്റ് തരത്തിൽ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.

ഇങ്ങനെ ഒരു നിധി ശേഖരം കണ്ടെന്നറിഞ്ഞാൽ രണ്ടാമതു പറഞ്ഞ യുക്തിവാദികൾ ഉടൻ പറയും അതെല്ലാം സർക്കാർ കണ്ടു കെട്ടി പൊതു നന്മയ്ക്കു ഉപയോഗിക്കണമെന്ന്. നിധിശേഖരം മാത്രമല്ല, സകല ഹിന്ദു മുസ്ലിം ക്രൈസ്തവ ആരാധനാലയങ്ങളിലെയും സ്വത്തെല്ലാം കണ്ടുകെട്ടി സർക്കാർ ഏറ്റെടുത്ത് പൊതു ഖജാനയിൽ മുതൽക്കൂട്ടി പൊതുജന നന്മയ്ക്ക് ഉപയോഗിക്കണമെന്നും അവർ പറയും. എന്ന് മാത്രമല്ല, സകല മത ആരാധനാലയങ്ങളും വല്ല പള്ളിക്കൂടങ്ങളോ അനാഥാലയങ്ങളോ ആക്കണമെന്നും മതങ്ങൾ തന്നെ പിരിച്ചു വിടണമെന്നും സാക്ഷാൽ ദൈവത്തെത്തന്നെ കെട്ടുകെട്ടിയ്ക്കണമെന്നും പറയുന്നവരാണ് യുക്തിവാദികൾ. അതുകൊണ്ടുതന്നെ അവർക്ക് ഈ നിധി ശേഖരം പോലെയുള്ള വിഷയങ്ങളിൽ തങ്ങളുടെ നിലപാടു പറയാൻ കൂലം കഷമായ ചർച്ചയുടെയൊന്നും ആവശ്യമില്ല.അവർ ഉടൻ നിലപാട് പറയും. (അതിന് കലാനാഥൻ മാസ്റ്റരുടെ വീടാക്രമിച്ചിട്ട് ഒരു കാര്യവുമില്ല).

എന്നാൽ യുക്തിവാദികളെയോ മതവാദികളെയോ പോലെ ഈ ഒരു വിഷയത്തെ സി.പി. ഐ (എം) ഉൾപ്പെടെയുള്ള മതേതര പ്രസ്ഥാനങ്ങൾക്ക് നോക്കിക്കാണുവാനാകില്ല. യാതാർത്ഥ്യബോധത്തോടെയും വേണ്ടത്ര സൂക്ഷമതയോടെയും മാത്രമേ അവർക്ക് ഇത്തരം വിഷയങ്ങളെ സമീപിക്കാനാകൂ. വിശ്വാസികളുടെ വികാരങ്ങൾ കണക്കിലെടുക്കണം. ഇതുമായി ബന്ധപ്പെട്ട അന്ധവിശ്വാസപ്രചരണങ്ങളെ എതിർക്കുകയും വേണം. കോടതികളുടെ നിരിക്ഷണങ്ങളും കണക്കിലെടുക്കണം. ഈ അമൂല്യ നിധി ശേഖരം അന്യാധീനപ്പെടാൻ പാടുള്ളതല്ല. ദുർവ്യയം ചെയ്യാനും പാടുള്ളതല്ല. ഒന്നും രണ്ടും രൂ‍പയുടെ സ്വത്തല്ല. കോടികൾ വിലമതിപ്പുള്ളവയാണ്. ചരിത്രപ്രാധാന്യം ഉള്ളവയുമാണ്. അതുകൊണ്ടുതന്നെ വളരെ ഉത്തരവാദത്തോടെയാണ് ഇക്കാര്യം എല്ലാവരും കൈകാര്യം ചെയ്യേണ്ടത്.

ഗുരുവായൂർ ദേവസ്വം മാതൃകയിൽ ഒരു സമിതിയും പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ദേവസ്വം ബോർഡ് പോലെ സമിതി രൂ‍പീകരിക്കുന്നത് രാഷ്ട്രീയക്കാർക്ക് അതിൽ കാടന്നു കയറാനാണെന്ന ആരോപണം ഒരു ഹിന്ദു സഘടന പറഞ്ഞുകേട്ടു. ഇത് രാഷ്ട്രീയക്കാരെക്കുറിച്ച് അവമതിപ്പുള്ളവർ പറയുന്നതാണ്. രാഷ്ട്രീയക്കാ‍ർ എന്തോ കൊള്ളരുതാത്തവർ ആണെന്ന ധ്വനിയാണ് അതിലുള്ളത്. രാഷ്ടീയക്കാർക്ക് എന്തുകൊണ്ട് ഇത്തരം സമിതികളീൽ അംഗമായിക്കൂട? ഇന്ന് മതമേലധികാരികളെക്കാൾ നന്മകൾ രാഷ്ട്രീയക്കാരിലുണ്ട്.അവർക്കാണ് കുറച്ചെങ്കിലും കുറ്റമറ്റ രീതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുക. ദേവസ്വം ബോർഡ് ഇക്കാലമത്രയും രാഷ്ട്രീയക്കാർ ഭരിച്ചിട്ട് കുഴപ്പമൊന്നും ഉണ്ടായില്ല. പിന്നെ ചില അഴിമതികളോക്കെ ഉണ്ടായിട്ടുണ്ടാകും. അത് എല്ലാമേഖലയിലെയും പോലെ അവിടെയും സംഭവിക്കുന്നുവെന്നേ ഉള്ളൂ.

ഇതൊക്കെയാണെങ്കിലും കഴമ്പുള്ള ഒരു ചോദ്യം ഹൈന്ദവ വിശ്വാസ പക്ഷത്തുനിന്നും ഉണ്ടാകുന്നുണ്ട്. ഹിന്ദുക്ക ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ദേവസ്വം ബോർഡ് വഴി പൊതുഖജനാവിലേയ്ക്ക് പോകുന്നുണ്ട്. പൊതു നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നുണ്ട്. എന്നാൽ മുസ്ലിങ്ങളുടെയോ ക്രിസ്ത്യാനികളുടെയോ ആരാധനലയങ്ങളുടെയോ അവയുടെ സ്വത്തുക്കൾക്കു മേലെയോ സർക്കാരിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ല. പത്മനാഭസ്വാമി ക്ഷേത്രത്തിൽ കണ്ടതുപോലെ ഒരു നിധി ശേഖരം മുസ്ലിങ്ങളുടെയോ ക്രിസ്ത്യാനികളുടെയോ ആരാധനാലയങ്ങളിൽ നിന്നാണ് കണ്ടെത്തുന്നതെങ്കിൽ അതിന്റെ മേൽ സർക്കാരോ കോടതികളോ പൊതു സമൂഹമോ ഇടപെടുമായിരുന്നോ എന്ന ചോദ്യം ചോദിക്കുന്നത് വർഗീയ കക്ഷികളാണെന്നു കരുതി അതിനെ തള്ളിക്കളയാനാകില്ല. ഇക്കാര്യത്തിൽ തുറന്ന ചർച്ചകൾ നടക്കെണ്ടതാണ്. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നതിൽ തെറ്റില്ല. എന്നാൽ ഇത്തരം കാര്യങ്ങളിൽ രാജ്യത്തിന്റെ നിയമങ്ങളും പൊതു താല്പര്യങ്ങളും കണക്കിലെടുക്കാൻ എല്ലാ മതങ്ങളും ബാദ്ധ്യസ്ഥരാണ്.

അപ്പോൾ മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ആരാധനാലയങ്ങളുലായി ബന്ധപ്പെട്ട സ്വത്തുകൾക്കുമേലും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. അല്ലാതെ ഇതിനകം ഇക്കാര്യത്തിൽ പുരോഗമനപരമായ കീഴ്വഴക്കത്തിനു വിധേയമായിട്ടുള്ള ഹിന്ദുക്കളുടെ കാര്യത്തിൽ കൂടി മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ആരാധനാലയങ്ങളോടും അവയുടെ സ്വത്തുവകകളൊടും സ്വീകരിക്കുന്ന അതേ നിലപാട് സർക്കാർ സ്വികരിക്കണം എന്നു പറയുന്നത് ഹിന്ദു മതവിഭാഗം അവരുടെ സ്വത്തു വകകൾ സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ സ്വീകരിച്ചു കഴിഞ്ഞിട്ടുള്ള പുരോഗമ വീക്ഷണത്തിൽ നിന്നും അവർ പുറകോട്ട് പോകണമെന്നു പറയുന്നതിനു തുല്യമാണ്. അതുകൊണ്ട് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സ്വത്തു വകകൾ കൈകാര്യം ചെയ്യുന്നതിൽ ഗവർണ്മെന്റ് നിയന്ത്രണങ്ങൾ അംഗീകരിച്ചു പോരുന്ന ഹിന്ദുവിശ്വാസികളുടെ ഉദാര നിലപാടിലേയ്ക്ക് മറ്റ് മതസ്ഥരും സ്വയമേവ വരേണ്ടതാണ്. ആരാധനാലയങ്ങളിലെ സ്വത്തിന്റെ മേൽ കൂടുതൽ ഉത്തരവാദിത്വം ലഭിക്കുവാൻ ഇത് ഉപകരിക്കുകയും ചെയ്യും.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ മേൽനോട്ടത്തിന് ഗുരുവായൂർ ദേവസ്വം മാതൃകയിലുള്ള ഒരു ഏജൻസി രൂപീകരിക്കണമെന്ന സി.പി.ഐ (എം) നിലപാടിൽ യാതൊരു അപാകതയും ഇല്ല. കാരണം ഇത് സി.പി.ഐ (എം) ആദ്യമായി കണ്ടു പിടിച്ച ഒരു മാതൃകയല്ല. നിലവിൽ അത്തരം മാതൃകകൾ ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും നിലവിലിരിക്കുന്നുണ്ട്. എന്നിട്ടും പാർട്ടി പറയുന്നത് ഈ കാര്യത്തിൽ തീരുമാനമെടുക്കുന്നത് കോടതി വിധികൾ മാനിച്ചും, വിശദമായ ചർച്ചകൾ നടത്തി തികച്ചും ജനാധിപത്യപരമായ രീതിയിൽ ആയിരിക്കണമെന്നും ആണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ നിധി ശേഖരം സംബന്ധിച്ച് സി.പി.ഐ (എം) എടുത്ത നിലപാട് സംബന്ധിച്ച വിവാദങ്ങൾ കേട്ടാൽ തോന്നും ആ നിധിശേഖരം എല്ലാം കൂടി എടുത്ത് എ.കെ.ജി സെന്ററിൽ കൊണ്ടുവയ്ക്കാൻ പറഞ്ഞെന്ന്. സർവ്വമതവിശ്വാസികളെയും , അവരുടെ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഒക്കെ ബഹുമാനിക്കാനുള്ള വിശാലമനസ്കതയൊക്കെ സി.പി.ഐ(എം) -നുണ്ട്. വിശ്വാസികളെയും അവിശ്വാസികളെയും എല്ലാം മനുഷ്യരായിത്തന്നെ കാണുന്നു എന്നത് ഒരു പോരായ്മയായും തോന്നുന്നില്ല.

Monday, September 19, 2011

ഒരു ഹര്‍ത്താല്‍ദിനക്കുറിപ്പ്‌


ഒരു ഹർത്താൽദിനക്കുറിപ്പ്

മുൻകുറിപ്പ്: ഹർത്താൽ നടത്തുവർ എല്ലാവരും വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നതിൽ ചില വിട്ടു വീഴ്ചകൾക്ക് തയ്യാറാകണം എന്നാണ് ഈ പോസ്റ്റിൽ ഞാൻ പറയാൻ ശ്രമിക്കുന്നത്. കാരണം ഗതാഗതസ്തംഭനം ആളുകളുടെ ജീവഹാനിയ്ക്കും, തൊഴിൽ നഷ്ടപ്പെടുന്നതിനും, നിശ്ചിതവിവാഹങ്ങളിൽ പങ്കുകൊള്ളുന്നതിനും, കണ്ണാക്ക് കൂടുന്നതിനും പ്രയാസമുണ്ടാക്കുന്നു. ഇതിൽ യഥാസമയം ആശുപത്രികളിൽ എത്തേണ്ടവരെ എത്തിക്കാൻ കഴിയാതിരിക്കുക വഴി ജീവഹാനിക്കിടയാക്കുന്നു എന്നതാണ് ഏറ്റവും പരമപ്രധാനം.

എല്ലാവർക്കും ഹർത്താൽ ആശംസകൾ! ഹർത്താൽ ദിനത്തിൽ ഹർത്താലിനെപറ്റിത്തന്നെ ഒരു കുറിപ്പാകാമെന്ന് കരുതി. ഇപ്പൊൾ ഉണ്ടായിരിക്കുന്ന പെട്രോൾ വില വർദ്ധനവിനെതിരെ ഹർത്താലല്ല, അതിലും വലിയ സമരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കേണ്ടതാണ്. ഇപ്പോൾ എണ്ണ വില നിശ്ചയികുന്നത് എണ്ണക്കമ്പനികളാണ്. സർക്കാരിന് അവയുടെ മേൽ നിയന്ത്രണങ്ങൾ ഒന്നുമില്ലത്രേ! സ്ഥിതി തന്നെ മാറാൻ ശക്തമായ സമര മുറകൾ ആവിഷ്കരിക്കേണ്ടതാണ്. ജനശക്തി ശരിക്കും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലാണ്. അതുകൊണ്ട് തന്നെ ഇന്ന് നടക്കുന്ന ഹർത്താലിനെ രാഷ്ട്രീയമായും, വ്യക്തിപരമായും ന്യായീകരിച്ചുകൊണ്ടുതന്നെ ഹർത്താലുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും ചില കാര്യങ്ങൾ തുറന്ന് എഴുതുകയാണ്.

ഹർത്താലിനെക്കുറിച്ച് ഇതിനുനു മുമ്പും ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതാണ്. പുതിയ വായനക്കാർക്കു വേണ്ടി വീണ്ടും അത് ആവർത്തിക്കുന്നു. ഞാൻ പൂർണ്ണമായും ഹർത്താൽ വിരോധിയല്ല. ഹർത്താൽ ജനാധിപത്യത്തിലെ നിരവധി സമരരൂപങ്ങളിൽ ഒന്നാണ്. എന്നാൽ ഹർത്താലുകൾ വിജയിക്കുന്നതിനു പിന്നിൽ ഭയം എന്നൊരു ഘടകമുണ്ട് എന്നത് അംഗീകരിക്കുന്നു. അതായത് ഹർത്താലിനു പിന്നിൽ ബലപ്രയോഗത്തിന്റെ ഒരു തത്വശാസ്ത്രമുണ്ട്. എല്ലാ സമര രൂപങ്ങളിലും ബലപ്രയോഗവും സമ്മർദവുമുണ്ട്. ഹർത്താലിൽ അത് അല്പം കൂടുതലുണ്ടെന്നുമാത്രം. ഏതെങ്കിലുമൊരു സമരം അതിനോട് അനുഭാവമില്ലാത്തവരുടെ മേൽ കൂടി അടിച്ചേല്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ് എന്ന ന്യൂനത സമരരൂപത്തിനുണ്ട് എന്ന് സമ്മതിച്ചുകൊണ്ടു തന്നെയാണ് ഹർത്താലിനെ അനുകൂലിക്കുന്നത്.

ഇനി ഹർത്താലിനെക്കുറിച്ച് വ്യക്തിപരമായി എനിക്കുള്ള ചില അഭിപ്രായങ്ങൾ പങ്കു വയ്ക്കാം. ഒന്ന്, അപ്രതീക്ഷിതമായി ഹർത്താൽ പ്രഖ്യാപിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഹർത്താൽ ആഹ്വാനം ചെയ്യുന്ന ദിവസത്തിനും ഹർത്താൽ നടത്തുന്ന ദിവസത്തിനും ഇടയിൽ ഒരു ദിവസത്തിന്റെയെങ്കിലും ഗ്യാപ്പ് നൽകണം. അതെന്തുകൊണ്ടെന്നു പ്രത്യേകം വിശദീകരിക്കേണ്ട കാര്യം ഇല്ല.ആളുകൾ മുൻ കൂട്ടി നിശ്ചയിച്ചിട്ടുള്ള പരിപാടികൾക്ക് ഒരു ബദൽ ക്രമീകരണം ഉണ്ടാക്കുവാൻ ഒരു ദിവസത്തെയെങ്കിലും സമയം അവർക്ക് നൽകണം. ചില സന്ദർഭങ്ങളിൽ മിന്നൽ പണിമുടക്കുകൾ നടത്തേണ്ടി വരാം. അപ്പോൾ ചില വിട്ടുവീഴ്ചകൾ ചെയ്യണം. ഇപ്പോൾ ചില വിട്ടുവീഴ്ചകൾ ചെയ്യുന്നില്ലാ എന്നല്ല; അപ്രതീക്ഷിത ഹർത്താലുകളിൽ നിന്ന് ഹോട്ടലുകളെ ഒഴിവാക്കുവാൻ പ്രാദേശികതലത്തിൽ തന്നെ ചില വിട്ടു വീഴ്ചകൾ ചെയ്യാറുണ്ട്. കാരണം അന്നത്തെയോ പിറ്റേന്നത്തെയോ ഭക്ഷണത്തിനു വേണ്ടി ഹോട്ടലുകാർ മുന്നേ തയ്യാറാക്കിയിരിക്കുന്ന പലതും ഉപയോഗരഹിതമാകും. അരി ചിലപ്പോൾ ആട്ടിവച്ചിട്ടുണ്ടാകും. പച്ചക്കറികൾ അരിഞ്ഞു വച്ചിട്ടുണ്ടാകും. ഏതെങ്കിലും പണിസൈറ്റുകളിലേയ്ക്ക് ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ടാകും. അങ്ങനെ ചില ബുദ്ധിമുട്ടുകൾ അവർക്ക് ഉണ്ടാകാതിരിക്കാൻ രാഷ്ട്രീയ പാർട്ടിക്കാർ വിട്ടു വീഴ്ചകൾ ചെയ്യാറുണ്ട്.

എന്നാൽ നിർബന്ധമായും റോഡ് ഗതാഗതം തടസപ്പെടുത്തുന്നത് ഒഴിവാക്കണം. ഹർത്താലിനു റോഡ് ഗതാഗതം തടസപ്പെടുത്തുന്നതും വണ്ടിയിൽ കല്ലെറിയുന്നതും ശരിയല്ലെന്ന് ഞാൻ പല പോസ്റ്റിലും എഴുതിയിട്ടുണ്ട്. പണ്ട് നിരവധി ഹർത്താലുകളിൽ വണ്ടി ബ്ലോക്ക് ചെയ്യുകയും എറിയുന്നവർക്ക് കൂട്ട് നിൽക്കുകയും ചെയ്തിട്ടുള്ള ആളാണ് ഞാൻ. അതൊക്കെ പണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിൽ ഹർത്താലെന്നു പറഞ്ഞാൻ നമ്മുടെ ജംഗ്ഷനിൽ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ബി.ജെ.പിക്കാരും ഒക്കെ ചേർന്ന് കുറച്ച് മരച്ചീനിയും വാങ്ങി പുഴുങ്ങി മുളകുമരങ്ങി അവിടെ കാവലിനിടുന്ന പോലീസുകാർക്കും നൽകി തിന്ന് അറുമ്പാതിക്കുകയാണ് പതിവ്. ഹർത്താലും വിജയിച്ചു; ഒരു ദിവസത്തെ ആഘോഷവുമായി! എങ്കിലും പഴയ ഹർത്താൽ നടത്തിപ്പുകളിലെ ചില അനുഭവങ്ങളാണ് എന്നെ പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ചിട്ടുള്ളത്. അത് വഴിയേ പറയാം.

ഒരു ദിവസം സർക്കാർ ഓഫീസുകളോ കടകമ്പോളങ്ങളോ അടഞ്ഞു കിടക്കുന്നതുകൊണ്ട് വലിയ അപകടങ്ങളൊന്നും വരാനില്ല. പ്രത്യേകിച്ചും ജീവഹാനി.എന്നാൽ റോഡ് ഗതാഗതത്തിന്റെ കാര്യം അങ്ങനെയല്ല. ഹർത്താലിനോട് അനുഭാവമുള്ള സർക്കാർ-സ്വകാര്യ ലൈൻ ബസുകളൊക്കെ താല്പര്യമുണ്ടെങ്കിൽ ഹർത്താലിൽ പങ്കെടുത്തുകൊള്ളട്ടെ. ടാക്സി- ആട്ടോ സംഘടനകളും ഹർത്താലിനോട് അനുഭാവമുണ്ടെങ്കിൽ പണിമുടക്കട്ടെ. അപ്പോൾ പിന്നെ സ്വകാര്യ വാഹനങ്ങൾ-അഥവാ സ്വന്തമായി വാഹനങ്ങൾ ഉള്ളവർക്ക് മാത്രം പുറത്തിറങ്ങാൻ കഴിയുന്നു എന്നതിൽ ഒരു അസമത്വ പ്രശ്നം വരുന്നുണ്ട് എന്നത് കാണാതെയല്ല. ഞാൻ പറയുന്നത് മറ്റൊന്നുമല്ല. ഒരു കാരണവശാലും റോഡുകളിൽ കല്ല് വാരിയിട്ട് ബ്ലോക്ക് ചെയ്യരുത്. വരുന്ന വാഹനങ്ങളെ എറിയരുത്. കാരണം വാഹനങ്ങൾ ആശുപത്രികളിലേയ്ക്കോ, മുൻ കൂട്ടി നിശ്ചയിച്ച കല്യാണങ്ങളിലേയ്ക്കോ, എയർ പോർട്ടിലേയ്ക്കോ ഒക്കെ ആകാം പോകുന്നത്. എന്നാൽ പറയും മരണം, കല്യാണം, എയർപോർട്ട് വാഹനങ്ങളെ പോകാൻ ഇപ്പോൾത്തന്നെ അനുവദിക്കുന്നുണ്ടല്ലോ എന്ന്! ശരിയാണ്. എന്നാൽ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന റോഡുകളിലൂടെ എങ്ങനെയാണ് സുഗമമായി സഞ്ചരിക്കാനാകുക? സഞ്ചാര സ്വാതന്ത്ര്യത്തെ ഹർത്താലുകളിൽ നിന്ന് ഒഴിവാക്കണം എന്നു തന്നെയാണ് എന്റെ വിനീതമായ അഭിപ്രയാം. ഹർത്താൽ ദിവസം ഹർത്താൽ അനുകൂലികൾക്ക് തന്നെ പല ദുരനുഭവങ്ങളും ഉണ്ടാക്കും എന്നത് പ്രത്യേകം പറയേണ്ടതില്ല.

ഇനി അത്തരം ചില അനുഭവങ്ങളിലേയ്ക്ക് വരാം. കൌമാരവും യൌവ്വനവും കൂടിച്ചേർന്ന് നിൽക്കുന്ന കാലത്ത് ഹർത്താലുകൾ വിജയിപ്പിക്കുന്നതിന് അത്യാവശ്യം റോഡ് ബ്ലോക്ക് ചെയ്യുകയും വാഹനം തടയുകയും ചെയ്തിട്ടുള്ള ആണാണ് ഒന്നൊന്നര ഞാനും. വേണ്ടിവന്നാൽ ഇനിയും തടയാനുള്ള സ്പിരിറ്റ് ഇല്ലാതെയുമില്ല. പക്ഷെ എറിയില്ല. ഒഴിവാക്കാവുന്ന യാത്രയായിരുന്നുവെന്ന് ബോദ്ധ്യമായാൽ ഒരു താക്കീത് ഒക്കെ നൽകി വിടും. അതൊക്കെ ഒരു മുഷ്ക്ക്; അത്രതന്നെ! (സംഘബലത്തിന്റെ അഹങ്കാരം എന്ന് ആരെങ്കിലും പറയുന്നെങ്കിൽ അത് ഞാൻ കേട്ടിട്ടില്ല). വേണമെങ്കിൽ കോൺഗ്രസ്സും, ബി.ജെ.പിയും ഒക്കെ ഹർത്താൽ നിർത്തട്ടെ. അപ്പോൾ സി.പി.എമ്മും അതേപറ്റി ആലോചിച്ചുകൊള്ളും. അങ്ങനെ ആരെങ്കിലും വിചാരിച്ചാൽ മാത്രം നിർത്താവുന്ന ഒരു സമരമാർഗ്ഗമല്ല യഥാർത്ഥത്തിൽ ഹർത്താൽ എന്നതാണ് യാഥാർത്ഥ്യം!

ഇനി ചില സംഭവങ്ങൾ പറയാം. ഒരിക്കൽ അർദ്ധരാത്രി പന്ത്രണ്ട് മണിമുതൽ പിറ്റേന്ന് അർദ്ധരാത്രിവരെ ഒരു ഭാരത ബന്ദ്. രാത്രി പന്ത്രണ്ട് മണിയ്ക്ക് ശേഷം എം.സി.റോഡ് ഞങ്ങൾ സി.പി.എം പ്രവർത്തകർ കൂറ്റൻ കല്ലുകൾ കൊണ്ട് ബ്ലോക്ക് ചെയ്യുന്നു. പോലീസ് വരുമ്പോൾ ഓടി ഒളിക്കുന്നു. പോലീസുകരും വഴിയിൽ നിന്ന് അവർ കരാണത്തിനും അകാരണത്തിനും പിടിച്ചുകയറ്റയുന്നവരും കൂടി കല്ലെല്ലാം വാരി മാറ്റിയിട്ട് പോകുന്നു. സമയത്ത് കടന്നു പോകാൻ പോകാൻ ശ്രമിക്കുന്ന വണ്ടികൾക്കുമേൽ കല്ലേറ്! അങ്ങനെ എറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ഒരു കാറിൽ നിന്നു കൈയ്യും തലയും പുറത്തിട്ട് ഒരാൾ വിളിച്ചു പറയുന്നു. എറിയരുതേ ഇത് ഞാനാണെന്ന്! നമ്മൾ നോക്കുമ്പോൾ അത് നമ്മുടെ ശങ്കരയണ്ണനാണ്. പാർട്ടി വളർത്താൻ നെഞ്ചുവിരിച്ച് നിന്ന ശങ്കരൻ . മുമ്പ് എത്രയോ ബന്ദിന് ട്രാൻസ്ഫോർമർ പോലും തകർത്തിട്ടുള്ള ശങ്കരൻ.ബന്ദിന്റെ സ്പെഷ്യലിസ്റ്റ് ആയതിനാൽ ബന്ദർ എന്നാണ് നമ്മൾ അദ്ദേഹത്തെ വിളിക്കുന്നതുതന്നെ. ഒരു ബന്ദ് എങ്ങനെയാണ് വിജയിപ്പിക്കേണ്ടതെന്ന്, ശത്രുക്കളെ എങ്ങനെയാണ് വെല്ലു വിളിക്കേണ്ടത് എന്നൊക്കെ നമ്മളെ പഠിപ്പിച്ചിട്ടുള്ള നമ്മുടെ ആരാദ്ധ്യപുരുഷനാണ്. അദ്ദേഹം പിൽക്കാലത്ത് ഗൾഫിൽ പോയി. ലീവിൽ നാട്ടിൽ വന്നിരുന്നു. ബന്ദ് ദിവസമാണ് തിരിച്ചു പോകേണ്ടിയിരുന്നത്. എയർപോർട്ടിൽ എത്തേണ്ടത് ഉച്ചയ്ക്കാണെങ്കിലും ഹർത്താൽ കാരണം അർദ്ധരാത്രിയേ പോകുയാണ്. ഒരു നിമിഷം താമസിച്ചിരുന്നെങ്കിൽ അദ്ദേഹം സഞ്ചരിക്കുന്ന കാറിൽ ഏറ് വീണേനേ! നല്ല ഒന്നാം തരം എറി എക്സ്പെർട്ടുകളാണ് നിൽക്കുന്നത്. അതുപോലെ അത്യാവശ്യം യാത്ര ചെയ്തെത്തുന്ന പലരും ബന്ദനുകൂലികൾ തന്നെയാകാം. ബന്ദനുകൂലികളുടെ തലയ്ക്കുതന്നെ ചെന്നുകൊള്ളും എറിയൊക്കെ. കല്ലുകൾക്ക് അറിയില്ലല്ലോ ഒരാൾ ബന്ദനുകൂലിയാണോ അല്ലയോ എന്ന്!

അതുപോലെ മറ്റൊരിക്കൽ കോൺഗ്രസ്സിന്റെ ഒരു ഹർത്താൽ. നമ്മുടെ പാർട്ടിയുടെ ഒരു പഴയ പോരാളിയ്ക്ക് ഗൾഫിലേയ്ക്ക് മടങ്ങണം. സംഗതി കോൺഗ്രസ്സുകാർ തന്നെ ഇടപെട്ടു. അവർ ഒരു ത്രിവർണ്ണ പതാക എടുത്ത് കാറിൽ വച്ചുകെട്ടിക്കൊടുത്തു. ത്രിവർണ്ണ പതാകയുമായി പഴയ സി.പി.എം നേതാവ് എയർപോർട്ടിലേയ്ക്ക്! വഴിയിൽ ആരെങ്കിലും തടഞ്ഞാൽ കൂട്ടിനിരിക്കുന്നത് യൂത്ത് കോൺഗ്രാസിന്റെ ബ്ലോക്ക് പ്രസിഡന്റ്. ഇതുപോലെ തിരിച്ചും ഒരുപാട് കോൺഗ്രസ്സുകാർക്ക് എയർപോർട്ടിലും, മരണവീട്ടിലും കല്യാണത്തിനുമൊക്കെ പോകാൻ ഒരുവശത്ത് കരിങ്കൊടിയും മറുവശത്ത് ചുവന്നകൊടിയും മുന്നിൽ ലക്ഷ്യം എഴുതിവച്ച ബോർഡും സി.പി.എം പ്രവർത്തകരുടെ സെക്യൂരിറ്റിയുമായി എത്രയോ കോൺഗ്രസ്സുകാരും, ബി.ജെ.പിക്കാരും പോയിട്ടുണ്ട്.അതുപോലെ ദിവസം അപകടങ്ങളിൽ പെടുന്നവരെയും, രോഗികളെയും, ഗർഭിണികളെയും, യഥാസമയം ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാം. അതുപോലെ ബന്ദേറുകൊണ്ട് നിലവിളിക്കുന്ന യാത്രക്കാർ, ബന്ദേറുകൊള്ളുന്ന പോലീസ് വാഹനത്തിലിരുന്ന് ഭയന്ന് ഞങ്ങളും മനുഷ്യരാണേടോ എന്ന് വിളിച്ച് കേഴുന്ന പോലീസുകാർ എന്നിവരുടെ ദയനീയ ചിത്രങ്ങൾ എന്റെ ഹർത്താലോർമ്മകളിൽ ഇപ്പോഴും മിന്നി മറയുന്നുണ്ട്.

അപ്പോൾ
പറഞ്ഞ പല പ്രകാരത്തിലും വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നത് ജീവഹാനിക്കിടയാക്കും. ഇതൊക്കെക്കൊണ്ടുതന്നെയാണ് ഞൻ പറയുന്നത് വണ്ടിയെറി, റോഡ്തടയൽ എന്നീ ഹർത്താൽ ആചാരങ്ങളീൽ ചില വിട്ടു വീഴ്ചകൾ ഒക്കെ ചെയ്യണം. അതുകൊണ്ട് ഹർത്താലുകൾ പരാജയപ്പെടുകയൊന്നുമില്ല. എന്നാൽ കടകമ്പോളങ്ങളും, സർക്കാർ സ്ഥാപനങ്ങളും ഒരു ദിവസം അടഞ്ഞു കിടക്കുന്നതുകൊണ്ട് യാതൊരു ജീവഹാനിയും ഉണ്ടാകില്ല. അവ തുറന്ന് മന:പൂർവം പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നതാകും ജീവഹാനിയ്ക്കിടയാക്കുക! അപ്രതീക്ഷിതഹർത്താൽ മൂലം പിറ്റേന്ന് കല്യാണത്തിനുള്ള സ്വർണ്ണം ലോക്കറിൽ വച്ചിരുന്നത് എടുക്കാൻ കഴിയാതിരുന്ന പെൺ വീട്ടുകാരുടെയും അതെടുത്തുകൊടുക്കാൻ കഴിയാതെ വിഷമിച്ച ബാങ്ക് മാനേജരെയും കുറിച്ചൊരു പോസ്റ്റ് വേറെ ഇടണമെന്ന് വിചാരിക്കുന്നുണ്ട്. പക്ഷെ അതൊന്നും ജീവഹാനി ഉണ്ടാക്കുന്നില്ല. ചില ബുദ്ധിമുട്ടുകൾ മാത്രം!

ഇതിൽ ചെയ്യാവുന്ന കാര്യം ഒന്നുമാത്രം. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ലെയിൻ ബസുകളും, ടാക്സി, ആട്ടോ, ലോറി ഇവ ഒക്കെ സാധാരണ ഓട്ടങ്ങൾ നിർത്തിവച്ച് ഹർത്താലിനെ അനുകൂലിച്ച് പണിമുടക്കുന്നെങ്കിൽ അങ്ങനെ ആയിക്കൊള്ളട്ടെ. അത് അവരുടെ സംഘടനകൾക്ക് ചെയ്യവുന്ന കാര്യം. എന്നാൽ നിരത്ത് ബ്ലോക്ക് ചെയ്യുന്നതിൽ നിന്നും, വാഹനങ്ങളെ കല്ലെറിയുന്നതിൽ നിന്നും എല്ലാ പാർട്ടികളും അണികളെ വിലക്കുവാൻ തയ്യാറാകണം. ഇനി അഥവാ അത്യവാശ്യ സർവ്വീസ് അല്ലെന്ന് ബോദ്ധ്യപ്പെടുന്ന ഏതെങ്കിലും വാഹനം ഓടാതിരിക്കണമെങ്കിൽ അവയെ തടഞ്ഞ് ഇട്ടാൽ മതിയല്ലോ. സർവ്വ വാഹനത്തിനും മാർഗ്ഗതടസ്സമുണ്ടാക്കുകയും കല്ലെറിയുകയും ചെയ്യേണ്ട കാര്യം ഇല്ലല്ലോ! മനുഷ്യന്റെ ചില നേരത്തെ അത്യാവശ്യങ്ങൾ അവന്റെ ജീവിതത്തിൽ വളരെ നിർണ്ണായകമായിരിക്കാം, മറ്റുള്ളവരോട് അത് പറഞ്ഞുമനസിലാക്കാൻ പോലും കഴിയില്ല. ദൂരയാത്രകൾ ചെയ്ത് വരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരിൽ പലരും അസമയത്തും മറ്റും എവിടെയെങ്കിലും അകപ്പെട്ടുപോകാനും സമയത്ത് വീട്ടിലെത്താൻ കഴിയാതെ വിഷമിക്കാനും ഹർത്താലുകൾ കാരണമാകും. സത്യത്തിൽ ബുദ്ധിമുട്ടുകൾ ഹർത്താൽ അനുകൂലികൾക്കും അല്ലാത്തവർക്കും ഒരുപോലെ ഉണ്ടാകാവുന്നതാണ്. മിക്ക രാഷ്ട്രീയ നേതാക്കളും വ്യക്തിപരമായി വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നതിന് എതിരാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട് എന്നത് എന്റെ അഭിപ്രായത്തിന് പിൻബലമേകുന്നുണ്ട്. പക്ഷെ അതൊരു തീരുമാനമാക്കാൻ ഒരു പാർട്ടിക്കും കഴിയാതെ പോകുന്നു!

പിൻകുറിപ്പ്: ഈ കുറിപ്പ് വായിച്ച് ഞാൻ ഒരു ഹർത്താൽ വിരോധിയാണെന്ന നിഗമനത്തിൽ ആരും എത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. ജനകീയ സമരങ്ങളിൽ എനിക്ക് അടിയുറച്ച വിശ്വാസമുണ്ട്. നിരാഹാരം മുതൽ ഹർത്താൽ വരെ!

Wednesday, September 14, 2011

കണ്ണൂർ സൈബർമീറ്റ്പോസ്റ്റ്


കണ്ണൂർ സൈബർമീറ്റ്പോസ്റ്റ്

(പോസ്റ്റിനു താഴെ ഏതാനും ചിത്രങ്ങളും ഉണ്ട്)

ഓരോ പരിപാടി മുൻകൂട്ടി നിശ്ചയിക്കുമ്പോഴും ദിവസം വരുമ്പോൾ എന്തെങ്കിലും അസൌകര്യം വന്ന് അതിൽ പങ്കെടുക്കാൻ കഴിയാതെ വരുമോ എന്ന ഉൾക്കണ്ഠ എന്നെ ബാധിക്കാറുണ്ട്. കണ്ണൂർ സൈബർ മീറ്റിനെ സംബന്ധിച്ചും ഒരുൾക്കണ്ഠ ഉണ്ടായിരുന്നു.ഭാഗ്യത്തിന് സമയത്ത് മറ്റ് അസൌകര്യങ്ങൾ ഒന്നും വന്നു ചേർന്നില്ല. അങ്ങനെ കണ്ണൂർ സൈബർ മീറ്റിലും എനിക്ക് പങ്കെടുക്കാനായി എന്നതിൽ ഞാൻ കൃതാർത്ഥനാണ്. ബ്ലോഗ്മീറ്റിലായാലും മറ്റേതൊരു പരിപാടിയിലായിരുന്നാലും പങ്കെടുക്കാൻ എത്തുന്നത് അല്പം താമസിച്ചായാലും പരിപാടി മുഴുവൻ തീർന്നിട്ടേ മടങ്ങുന്ന പതിവുള്ളൂ. എന്നാൽ മീറ്റിൽ ഞാൻ നേരത്തെ എത്തുകയും നേരത്തേ പോകാൻ നിർബന്ധിതമാകുകയും ചെയ്തു. കാരണം പിറ്റേന്ന് കാലത്ത് ഏഴ് മണിയ്ക്ക് മുമ്പെങ്കിലും വീട്ടിൽ എത്തേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് കണ്ണൂർനിന്ന് മടക്കയാത്ര തൂടങ്ങിയാലേ പറഞ്ഞ സമയത്ത് വീട്ടിലെത്താൻ കഴിയുകയുള്ളൂ. അതുകൊണ്ട് വളരെ വിഷമത്തോടെയാണെങ്കിലും ഉച്ചയ്ക്ക് സദ്യ കഴിഞ്ഞ് ഞാൻ മീറ്റിൽ നിന്നും യാത്ര പറഞ്ഞു. അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം മീറ്റ് എങ്ങനെയിരുന്നു എന്നെനിക്കറിയാൻ ഇനി മറ്റാരുടെയെങ്കിലും പോസ്റ്റ് വായിക്കണം. എങ്കിലും എനിക്ക് മീറ്റിൽ പങ്കെടുക്കുന്നതിനു വേണ്ടി വീട്ടിൽനിന്ന് യാത്ര തിരിക്കുന്നതുമുതൽ മീറ്റിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തുന്നതുവരെയുള്ള അനുഭവങ്ങൾ വച്ച് ഇതുവരെ പങ്കെടുത്ത മറ്റെല്ലാ മീറ്റുകളെക്കുറിച്ച് എഴുതിയിട്ടുള്ളവയെക്കാൾ നല്ലൊരു നെടുനീളൻ പോസ്റ്റ് ഇടാനുള്ള കാര്യങ്ങൾ ഉണ്ട്. എന്നാൽ അത്തരം സാഹസത്തിന് തൽക്കാലം മുതിരണമോ എന്നു തീരുമാനിച്ചിട്ടില്ല്ല.

എന്തായാലും ആദ്യം മീറ്റിനെക്കുറിച്ച് പറയാം. കണ്ണൂർ മീറ്റും അർത്ഥപൂർണ്ണമായി. ഒരു മീറ്റ് എന്നതുകോണ്ട് അർത്ഥമാക്കുന്നത് എന്താണോ അർത്ഥത്തിൽ മീറ്റും സമ്പൂർണ്ണ വിജയമായിരുന്നു. എന്നാൽ പങ്കാളിത്തം പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ല എന്നൊരു നിരാശ എല്ലാവരിലും ഉണ്ടായി. അത് വലിയൊരു പങ്കാളിത്തം പ്രതീക്ഷിച്ചതുകൊണ്ട് ഉണ്ടായതാണ്. ആളു കുറഞ്ഞതിന്റെ ഒരു ജാള്ള്യത ജാള്യത സംഘാടകർ ക്ഷമാപണപൂർവ്വം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ സംഘാടകരുടെ എന്തെങ്കിലും വീഴ്ചകൊണ്ടല്ല മീറ്റിൽ ആളുകുറഞ്ഞത് എന്നാണ് എന്റെ അഭിപ്രായം.കാരണം ഒരു മീറ്റിന്റെ സംഘാടനത്തിന് ആവശ്യമായ ഒരു കാര്യത്തിലും വീഴ്ച വന്നിട്ടില്ല. അറിയിപ്പുകൾ, ഹാൾ, പരസ്യങ്ങൾ, ഉച്ചഭക്ഷണം, താമസ സൌകര്യം ഇതെല്ലാം അതിന്റെ വഴിക്ക് നടന്നു. സംഘാടകർതന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്തതുകൊണ്ട് അവർക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ചെയ്യേണ്ടതൊക്കെ സംഘാടകർ ചെയ്തു. പക്ഷെ വരാമെന്നു ഉറപ്പിച്ച് പറഞ്ഞവരും വരാനുള്ള സാദ്ധ്യത പറഞ്ഞവരും വരുമെന്ന് കരുതിയതിലും നല്ലൊരു പങ്ക് വന്നില്ല. അത് സംഘാടകരുടെ വീഴ്ചയല്ല. എന്നാൽ ഒരു മീറ്റിന് ആവശ്യമായ പങ്കാളിത്തം ഉണ്ടാകുകയും ചെയ്തു. ഇതുവരെ നേരിൽ കാണാൻ കഴിയാത്ത പല ബ്ലോഗ്ഗർമാരെയും മീറ്റിൽ വച്ചും എനിക്ക് കാണാനും പരിചയപ്പെടാനും കഴിഞ്ഞു. ഇതുവരെ മീറ്റുകളിൽ പങ്കെടുക്കാത്ത പലരും മീറ്റിൽ ഉണ്ടായിരുന്നു.

പ്രതീക്ഷിച്ചതുപോലെ പങ്കാളിത്തം ഉണ്ടാകാത്തതിന് മറ്റ് പല കാരണങ്ങളുമാണുള്ളത്. ഒന്ന് ഓണം പോലെയുള്ള പൊതു ആഘോഷ വേളകളിലെ ഏതെങ്കിലുമൊരു അവധി ദിവസം ഇത്തരം പരിപാടികൾ നടത്താൻ ഉചിതമല്ല. കാരണം പലർക്കും ഇത്തരം വേളകളിൽ ഇതുപോലുള്ള പരിപാടികളിൽ വരാൻ അസൌകര്യങ്ങൾ ഉണ്ടാകും. ഞാനും നന്നേ അഡ്ജസ്റ്റ് ചെയ്തിട്ടാണ് മീറ്റിനെത്തിയത്.കണ്ണൂരിൽ നിന്ന് കൂടുതൽ തെക്കോട്ടുള്ളവർക്ക് വലിയൊരു ദൂരം സമയത്ത് യാത്രയ്ക്ക് വേണ്ടി ചെലവഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നിരിക്കും. . തുടർച്ചയായി ഇതിനുമുമ്പ് പല മീറ്റുകൾ പല സ്ഥലത്ത് വച്ച് നടക്കുകയും അതിലെല്ലാം ധാരാളം പേർ പങ്കെടുക്കുകയും ചെയ്തതാണ്. അതുകൊണ്ട് ചിലരെങ്കിലും മീറ്റിൽ മറ്റ് അസൌകര്യങ്ങൾ കൂടി കണക്കിലെടുത്ത് വരാൻ മടിച്ചിട്ടുണ്ടാകണം. മീറ്റിന്റെ പിറ്റേന്ന് സ്കൂളുകളും ഓഫീസുകളും തുറക്കുന്നതിനാൽ യാത്രയ്ക്കുള്ള തിക്കുംതിരക്കും മടക്കയാത്രയ്ക്ക് പ്രയാസങ്ങൾ ഉണ്ടാക്കും എന്നതും മിറ്റ് കഴിഞ്ഞ് പിറ്റേന്ന് വിദ്യാർത്ഥികൾക്ക് പഠനസ്ഥലങ്ങളിലേയ്ക്കും ജോലിയുള്ളവർക്ക് ജോലിസ്ഥലങ്ങലിലേയ്ക്കും പോകാൻ കഴിയില്ല എന്നതും ചിലരെ സ്വയം മീറ്റിൽ വരുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടാകാം. വീടും ജോലി സ്ഥലവും, വീടും പഠന സ്ഥലവും ഒക്കെ തമ്മിൽ ദൂരമുള്ളവർക്ക് മീറ്റിൽ വരുന്നത് കൊണ്ട് പിറ്റേന്ന് അസൌകര്യങ്ങൾ ഉണ്ടാകുമായിരുന്നിരിക്കണം. പ്രവാസികളിൽ പലർക്കും പ്രതീക്ഷിച്ചതുപോലെ ലീവും കിട്ടിയിട്ടുണ്ടാവില്ല. അതൊക്കെക്കൊണ്ടാകാം. പ്രതീക്ഷിച്ച പങ്കാളിത്തം വരാതിരുന്നത്. അതൊക്കെ എന്തെങ്കിലുമാകട്ടെ പറഞ്ഞതിൽ പകുതി പേരും, പറയാത്തവരിൽ ചിലരെങ്കിലും കൂടി വന്ന് മീറ്റ് വൻവിജയമാക്കി. . ആദ്യമേ പറഞ്ഞല്ലോ കൂടുതൽ പേരെ പ്രതീക്ഷിച്ചു എന്നതുകൊണ്ടാണ് ആളെണ്ണത്തിന്റെ കാര്യത്തിൽ ഒരു നിരാശ വന്നത്. അല്ലാതെ മീറ്റിന് തീരെ ആളില്ലാഞ്ഞതല്ല.

എന്നെ സംബന്ധിച്ച് മീറ്റും വലിയൊരു അനുഭവമായിരുന്നു. മീറ്റുകളിൽ പങ്കെടുത്ത് പങ്കെടുത്ത് ഇനി ഇടയ്ക്കിടെ ഇങ്ങനെ ബ്ലോഗ്ഗർമാരെയും, ബ്ലോഗിനികളെയും നേരിൽ കാണാതെ പറ്റില്ലെന്ന അവസ്ഥ ആയിട്ടുണ്ട്. ഓരോ മീറ്റിലും അതുവരെ നേരിൽ കണ്ടിട്ടില്ലാത്തവരെ നേരിൽ കാണാൻ കഴിയും എന്നതിന്റെ ആവേശം വേറെയും. ബ്ലോഗ് മീറ്റിൽ വന്ന് ക്യാമറകളുമായി പടം പിടിക്കാൻ ഓടി നടക്കുന്നവരുടെ ആവേശവും സന്തോഷവും മറ്റും കണ്ടാൽ മതി ബ്ലോഗ്മീറ്റുകൾ ബ്ലോഗാളികൾക്ക് എത്ര സന്തോഷപ്രദമാണ് എന്ന് മനസിലാക്കാൻ. ഓരോ മീറ്റും കേവലം ഒരു അനുഭവം എന്നതിനപ്പുറം ഓരോ ചരിത്ര സംഭവങ്ങളായി അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും രേഖപ്പെടുത്തപ്പെടുന്നുമുണ്ടല്ലോ. ബ്ലോഗിന്റെ ലോകം ഇപ്പോഴും അന്യമായിട്ടുള്ളവർക്ക് പറഞ്ഞാൽ മനസിലാകാത്ത എന്തോ വൈകാരികത ബ്ലോഗ്ഗർമാരിൽ ബഹുഭൂരിപക്ഷത്തിനുമുണ്ട് എന്നത് ഓരോ ബ്ലോഗ് മീറ്റുകളിലെയും പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. ഒരു പക്ഷെ കെ.പി. സുകുമാരൻ അഞ്ചരക്കണ്ടി പറഞ്ഞതുപോലെ വ്യത്യസ്തമായ ആശയങ്ങളും വിശ്വാസങ്ങളും വച്ചു പുലർത്തുന്ന എല്ലാവരിലും നന്മയുടെ- മാനവികതയുടെ ഒരംശം കിടക്കുന്നു എന്നതു തന്നെയാകണം ബ്ലോഗ്ഗർമാരെ പരസ്പരം ഒത്തു ചേരാൻ പ്രേരിപ്പിക്കുന്നതും അത് വൈകാരികമായ ഒരനുഭവമായി മാറുന്നതും.

എനിക്ക് വലിയ സന്തോഷമുണ്ട്. കണ്ണൂർ മീറ്റിൽ കൂടി പങ്കെടുത്ത് കഴിഞ്ഞതോടെ അറിയപ്പെടുന്ന നല്ലൊരു പങ്ക് സജീവ ബ്ലോഗ്ഗർമാരെയും നേരിൽ കാണാൻ കഴിഞ്ഞു. ഇനിയും ചിലർ ബാക്കിയുണ്ടെങ്കിലും. ഞാൻ ബ്ലോഗിൽ വരുന്ന നാളുകളിൽത്തന്നെ നേരിൽ കാണണമെന്നഗ്രഹിച്ചിരുന്ന പ്രമുഖ ബ്ലോഗ്ഗർമാരിൽ ചിലരായ കെ.പി.സുകുമാരനും ചിത്രകാരനും മറ്റും കണ്ണൂർ മീറ്റിൽ പങ്കെടുക്കുമെന്ന സൂചന ലഭിച്ചപ്പോൾത്തന്നെ മീറ്റ് എനിക്ക് മിസ് ആകരുതേ എന്ന് ആഗ്രഹിച്ചിരുന്നു. എന്തായാലും ഇതിലും പങ്കേടുക്കാൻ കഴിഞ്ഞു. മീറ്റിൽ ഷെരീഫ് കൊട്ടാരക്കരയായിരുന്നു മോഡറേറ്റർ എങ്കിലും മൊബെയിൽ വീഡിയോ പിടിത്തത്തിനിടെ കെ.പി.എസും വന്ന് മോഡറേറ്ററായിരുന്നു. അതുപോലെ ഞാൻ നേരിൽ കണ്ടിരുന്നില്ലാത്ത മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണം,സമദ്,നൌഷാദ് അകമ്പാടം, ശ്രീജിത്ത് കൊണ്ടോട്ടി,നാടകക്കാരൻ, മേല്പത്തൂരാൻ, മുക്താർ, സമീർ തിക്കോടി, വാല്യക്കാരൻ, ശാന്ത കാവുമ്പായി, എം.സി.പ്രീത, മിനിലോകം തുടങ്ങി വേറെ പലരെയും മീറ്റിൽ ആദ്യമായി നേരിൽ കാണാനായി. മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണമൊക്കെ നാം ബ്ലോഗിലൂടെ അറിയപ്പെടുന്നതിലുമപ്പുറം എന്തൊക്കെയാണെന്ന് മനസിലാക്കാൻ മീറ്റിൽ പങ്കെടുത്തതുകൊണ്ട് സാധിച്ചു. അങ്ങ് ബിലാത്തിപ്പട്ടണത്തിലും അവർ ചുമ്മാതിരിക്കുന്നില്ല. പല നല്ലനല്ല ആക്‌റ്റിവിറ്റീസുകളുമുണ്ട്. അദ്ദേഹവും സമദ് വക്കീലുമൊക്കെ നല്ല മജീഷ്യന്മാരും കൂടിയാണ്. രണ്ടുപേരും ചില മേജിക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. മാത്സ് ബ്ലോഗിലെ ജനാർദ്ദനൻ മാഷുടെ കുട്ടിപ്പാട്ടും മീറ്റിൽ ശ്രദ്ധേയമായി. വനിതാ ബ്ലോഗ്ഗർമാരിൽ ശാന്ത കാവുമ്പായി, പ്രീത, മിനി തുടങ്ങിയ പലരെയും ഞാൻ നേരിട്ട് മാണുന്നത് മീറ്റിലാണ്. ഇതെഴുതുന്ന സമയത്ത് ഓർക്കുന്ന പേരുകൾ മാത്രമാണ് ഞാൻ എഴുതുന്നത്. തൊടുപുഴമീറ്റിൽ വച്ച് വിശദമായി പരിചയപ്പെടാൻ കഴിയാതെ പോയ നൌഷാദ് വടക്കേലിനെ കണ്ണൂരിൽ വിശദമായിത്തന്നെ പരിചയപ്പെടാൻ കഴിഞ്ഞു.

മീറ്റിൽ വരാൻ കഴിയാതിരുന്ന പലരും മീറ്റിനു പോകുന്നില്ലേ പോകുന്നില്ലേ എന്ന് എന്നോട് വിളിച്ചു ചോദിച്ചിരുന്നു.ഞാൻ കണ്ണൂരിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ (മാഹി പാലം കടക്കുമ്പോൾ) ബൂലോകം ഓൺലെയിൻ സാരഥി ഡോ.ജെയിംസ് ബ്രൈറ്റ് വിളിച്ച് മീറ്റിന്റെ കാര്യം അന്വേഷിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശംസകൾ മീറ്റിൽ ഞാൻ എന്നെ പരിചയപ്പെടുത്തുന്ന സമയത്ത് കൈമാറുകയും ചെയ്തു. അതുപോലെ പാലക്കാട്ടേട്ടൻ ഷെരീഫ് കൊട്ടാരക്കര മുഖാന്തരം ആശംസകൾ വിളിച്ചറിയിച്ചു. അങ്ങനെ മീറ്റിൽ വരാത്ത പലരും ആശംസകൾ വിളിച്ചറിയിച്ചു. . മീറ്റിലെ ബാഡ്ജ് സ്പോൺസർ ചെയ്തത് ബൂലോകം ഓൺലെയിനും നമ്മുടെ ബൂലോകവും ആണ്. ഞാൻ പറഞ്ഞത് മീറ്റിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് കൂടി ആവേശമണ് ബ്ലോഗ് മീറ്റുകൾ എന്ന് സൂചിപ്പിക്കുവാനണ്. ശ്രീജിത്ത് കൊണ്ടോടി ( സ്മാർട്ട് ആൻഡ് ഹാൻഡ്സം പയ്യൻജി) ഗൾഫിൽ നിന്ന് മീറ്റിൽ പങ്കെടുക്കാൻ വേണ്ടി മാത്രം വന്നതാണത്രേ! അല്ല, അവർ അവിടെ നിന്നും ഫ്ലൈറ്റിൽ വന്നിറങ്ങുന്നതിനേക്കാൾ റിസ്കാണല്ലോ നമ്മൾ തിരുവനന്തപുരത്ത് നിന്ന് ബസിൽ കണ്ണൂർവരെ ചെല്ലുന്നത്! അതാണ് ബ്ലോഗ് മീറ്റിന്റെ ഒരാകർഷണംന്നേ!

രാവിലെ അല്പം നേരത്തേ എത്തിയവർക്ക് കെ.പി.എസിന്റെ അദ്ധ്യക്ഷതയിൽ കസേരവട്ടം കൂടി ബ്ലോഗും മറ്റ് സോഷ്യൽനെറ്റ്വർക്കുകളും ആശയ സംവാദങ്ങളുമായും മറ്റും ബന്ധപ്പെട്ട പലപല കാര്യങ്ങളും സംസാരിക്കുവാനും അദ്ദേഹത്തിൽ നിന്നുതന്നെ പല അറിവുകളും ലഭിക്കുവാനുമിടയായി. ഒരർത്ഥത്തിൽ പുതുതലമുറയുടെ മേച്ചില്പുറമായ ഒരു മാധ്യമമേഖലയിൽ ഒരു നിയോഗം പോലെ പ്രായഭേദം മറന്ന് ഇടപെട്ട് സഹവർത്തിച്ചും, സംവദിച്ചും തന്റെ വൈജ്ഞാനികാനുഭവങ്ങൾ ബ്ലോഗിലും മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും പങ്ക് വച്ച് അവയെ സജീവമാക്കുന്നതിൽ കെ.പി. സുകുമാരന്റെ പങ്ക് ഇത്തരുണത്തിൽ എടുത്തുപറയാൻ ആഗ്രഹിക്കുകയാണ്. മുമ്പൊരിക്കൽ നമ്മുടെസംഭവം കുമാരൻചോദിച്ചിരുന്നു ചിത്രകാരനെ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന്. ഞാൻ പറഞ്ഞു ഇല്ലെന്ന്. അപ്പോൾ സംഭവം പറഞ്ഞു, ബ്ലോഗിൽ കാണുമ്പോലെയല്ലാ ആൾ വെറും പാവം ആണെന്ന്. പറഞ്ഞത് കുമാരനായതുകൊണ്ട് വിശ്വസിക്കേണ്ടെന്നു കരുതിയതാണ്. അതും ഒരു കുമാരഫലിതം എന്നേ കരുതിയുള്ളൂ. പല ബ്ലോഗ്ഗർമാരും ബ്ലോഗ്ഗിൽ കാണുന്നതുപോലെയല്ല, നേരിൽ കാണുമ്പോൾ എന്ന് സൂചിപ്പിക്കുമ്പോൾ രാവിലെ കെ.പി.എസ് ഉദാഹരിച്ചതും ചിത്രകാരനെയായിരുന്നു. രണ്ടുപേരും കണ്ണൂർകരായതുകൊണ്ട് ഇപ്പോൾ കണ്ണൂർവാസിയായ ചിത്രകാരനെക്കുറിച്ച് പറയുന്നത് ഒരു കണ്ണൂർ ഫലിതമാകാനേ തരമുള്ളൂ എന്നുതന്നെ കരുതി. സാക്ഷാൽ ചിത്രകാരനെ നേരിൽ കണ്ട് പരിചയപ്പെട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ശാന്തനും സൌമ്യനുമായ ബ്ലോഗ്പ്രതിഭ ഒരു അദ്ഭുതമായാണ് എനിക്ക് അനുഭവപ്പെട്ടത്. അതുപോലെ നേരത്തേ പറഞ്ഞ മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണം,സമദ്,നൌഷാദ് അകമ്പാടം, ശ്രീജിത്ത് കൊണ്ടോട്ടി,നാടകക്കാരൻ, മേല്പത്തൂരാൻ, മുക്താർ, സമീർ തിക്കോടി, വാല്യക്കാരൻ, ശാന്ത കാവുമ്പായി, എം.സി.പ്രീത, മിനിലോകം തുടങ്ങിയ താരങ്ങളെയൊക്കെ നമ്മൾ ബ്ലോഗിലൂടെമാത്രം അറിഞ്ഞാൽ പോരാ, സത്യമായും നേരിട്ട് കണ്ട് തന്നെ അറിയണം. മഹാ സംഭവങ്ങളാ!

ശ്ശോ, മറ്റുള്ളവരുടെ പേരുകളൊന്നും ഓർമ്മ കിട്ടുന്നില്ല. എല്ലാം ഓർത്തിട്ട് പോസ്റ്റാമെന്നു വച്ചാൽ ഇപ്പോഴൊന്നും നടക്കില്ല്ല. അതിനൊക്കെയാണ് അവിടെ പങ്കെടുത്തവരുടെയൊക്കെ ബ്ലോഗ് യു.ആർ.എലുകൾ എന്റെ വായനശാലാ ബ്ലോഗിൽ കമന്റ് ഇടാൻ ഞാൻ ആവശ്യപ്പെട്ടിരുന്നത്. ഉച്ചയ്ക്ക് പോരേണ്ടായിരുന്നു; പക്ഷെ എന്തു ചെയ്യാൻ! മുമ്പ് കണ്ടിട്ടുള്ള ബ്ലോഗ്ഗർമാരെപറ്റിയൊന്നും ഇവിടെ പേരെടുത്ത് പരാമർശിക്കുന്നില്ല. മീറ്റിൽ പാതിക്ക് മുങ്ങിയതിനാൽ ഒരു അപൂർണ്ണത എനിക്ക് അനുഭവപ്പെടുന്നുണ്ട്. ശ്രീ സുകുമാരൻസാർ ഞാൻ യാത്ര ചോദിക്കുമ്പോൾ ഇത് പറഞ്ഞിരുന്നു. ഉച്ചയ്ക്ക്ശേഷം ഏതോ കോളേജ് സ്റ്റുഡന്റ്സ് ഒക്കെ അവിടെ ബ്ലോഗ് പഠിക്കാനായി വന്ന് കൂടിക്കിടക്കുന്നതു കണ്ടു. അവരുടെയൊക്കെ സ്ഥിതി എന്തായോ ആവോ. നമ്മളൊക്കെ യാത്ര പറയുമ്പോൾ കുമാരനൊക്കെ സന്തോഷപൂർവ്വം നമ്മളെ കൈയ്യും തന്ന് പറഞ്ഞുവിടുന്നതിൽ ഒരു തിടുക്കം ഉണ്ടായില്ലേ എന്നൊരു സംശയം! പിള്ളേർ വല്ലതും പഠിച്ചോ പഠിപ്പിച്ചോ എന്നൊനും അറിയില്ല. പിന്നെ സീനിയേഴ്സ് ഒക്കെ ഉള്ള ബലത്തിൽ നമ്മളിങ്ങു പോന്നതാണ്. ഉച്ചയ്ക്കു ശേഷത്തെ സെഷൻ ക്ലാസ്സും മറ്റുമായി നന്നായിട്ടുണ്ടാകും എന്ന് കരുതുന്നു. ഇനി ഉച്ചയ്ക്ക് ശേഷമടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് മറ്റുള്ളവരുടെ പോസ്റ്റുകൾ വായിക്കുക.

ഞാൻ കണ്ണൂരിൽ ആദ്യമായി പോകുകയായിരുന്നു. മുമ്പ് ചില ആവശ്യങ്ങൽക്ക് പോകാൻ അവസരമുണ്ടായിരുന്നെങ്കിലും അന്നൊന്നും സൌകര്യപ്പെട്ടില്ല. കണ്ണൂർവരെ അങ്ങോട്ടോ ഇങ്ങോട്ടോ ഒരു യാത്ര മൊത്തമായും ബസിലായിരിക്കണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. മാത്രവുമല്ല, യാത്ര ഉറപ്പിക്കാനാകത്തതുകൊണ്ട് ട്രെയിൻ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നുമില്ല. ട്രെയിനിൽ തള്ളിഞെരുങ്ങി നിന്നുള്ള ദുസഹമായ ചില യാത്രകളുടെ ഓർമ്മകളും സീറ്റ് റിസർവ് ചെയ്യാത്ത ട്രെയിൻ യാത്രയിൻ നിന്ന് എന്നെ പിന്തിരിപ്പിക്കാറുണ്ട്. പിന്നെ ബസാണെങ്കിൽ വീട്ടിനടുത്ത് നിന്ന് കയറി പോകുകയും വന്നിറങ്ങുകയും ചെയ്യാം. ട്രെയിനാണെങ്കിൽ വർക്കലയോ ചിറയിങ്കീഴോ തിരുവനന്തപുരത്തോ പോകണം. ട്രെയിനുകളുടെ സമയനിഷ്ഠയിൽ പണ്ടേ എനിക്ക് വിശ്വാസവുമില്ല. എന്തായാലും യാത്രയോടെ ഇനി ദൂരയാത്രകൾ ട്രെയിനിൽ മതിയെന്ന ചിന്ത എന്നിൽ ഉണ്ടാക്കിയിട്ടുണ്ടെന്നത് വേറെ കാര്യം. കണ്ണൂരിലെ റോഡുകൾക്ക് മനം മാറ്റമുണ്ടാക്കുന്നതിൽ ഒരു പങ്കില്ലാതില്ല.അല്ലെങ്കിൽ കേരളത്തിൽ എവിടെയാണ് റോഡുകൾ എല്ലാം ഭംഗിയായിട്ടുള്ളത്? എങ്കിലും കണ്ണൂരിൽ അല്പം കൂടി സ്ഥിതി പരിതാപകരമല്ലേ എന്നു തോന്നാതിരുന്നില്ല. അവിടത്തെ ഭരണ-പ്രതിപക്ഷ നേതാക്കൾ ഒന്നും ഇത് കാണുന്നില്ലെന്നുണ്ടോ?

മീറ്റിനെ പറ്റി ഇതുവരെ എഴുതിയതൊക്കെത്തന്നെ എനിക്കിപ്പോൾ പങ്ക് വയ്ക്കാൻ കഴിയുന്ന വിശേഷങ്ങൾ. ഇനി അല്പം ചില കത്തികൽ കൂടി അടിച്ചിട്ടേക്കാം. നിങ്ങൾ ആരും വായിച്ചില്ലെങ്കിലും എനിക്ക് ഭാവിയിൽ വായിച്ച് ഓർമ്മകൾ അയവിറക്കാമല്ലോ. അവനവന്റെ ഡയറിക്കുറിപ്പുകൾക്കു കൂടി പ്രസക്തിയുള്ളതാണല്ലോ ബ്ലോഗം!


സെപ്റ്റംബർ പത്താം തീയതി രാവിലെ ആറ് മണിയ്ക്ക് ഞാൻ തട്ടത്തുമല ജംഗ്ഷനിൽ നിന്നും ഒരു ഫാസ്റ്റിൽ കയറി കൊട്ടാരക്കര ബസ്റ്റാൻഡിൽ ഇറങ്ങി. ഒരു ചായ കുടിച്ച് കഴിഞ്ഞപ്പോഴേയ്ക്കും അവിടെ നിന്നും അപ്പോൾത്തന്നെ കോട്ടയത്തിനു ബസ് കിട്ടി. കോട്ടയത്ത് ചെന്നിറങ്ങി ഒരു ഉപ്പ് സോഡാ നാരങ്ങാവെള്ളം കുടിച്ചു കഴിഞ്ഞപ്പോഴേയ്ക്കും കോഴിക്കോട്ടേയ്ക്കും ഉടൻ ബസ് കിട്ടി. വൈകുന്നേരം അഞ്ചുമണിയോടടുപ്പിച്ച് കോഴിക്കോട് എത്തിയെന്നാണ് ഓർമ്മ. അവിടെനിന്നും കണ്ണൂർ ബോർഡ് വച്ച ഒരു സ്വകാര്യ ബസിൽ കയറി. കുറെ ദൂരം ചെന്ന് കണ്ടക്റ്റർ ടിക്കറ്റ് നൽകാൻ വന്നപ്പോൾ പറയുന്നു, വണ്ടി തലശ്ശേരി വരെയേ ഉള്ളൂവെന്ന്. അങ്ങനെ തലശ്ശേരിയുടെ മണ്ണിലും കാലുകുത്തി. കാൽമണിക്കൂർ തലശ്ശേരിയിൽ കാത്തുനിന്ന് മറ്റൊരു സ്വകാര്യ ബസിനു വച്ച് പിടിച്ചു. രാത്രി പത്തുമണിയോടെ കണ്ണൂർ പട്ടണത്തിലെ പേരറിയാത്തൊരു കവലയിൽ ബസുകാർ കൊണ്ടിറക്കി. ബസ്സ്റ്റാൻഡ് പരിസരവുമല്ല, റെയിൽ വേ സ്റ്റേഷൻ പരിസരവുമല്ല.ആന്റണിജിയെ അനുകരിക്കുന്ന മിമിക്രിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ വളരെ ക്രൂരവും പൈശാചികവുമായ ഒരു കൊണ്ടിറക്കലായിരുന്നു അത്.എന്തായാലും ചെന്നിറങ്ങിയേടത്തുതന്നെ ഒരു ഹോട്ടൽ കണ്ടു. ചാടിയങ്ങു കയറി. വിശപ്പത്രയ്ക്കുണ്ടായിരുന്നു. രാവിലെ മൂന്നര മണിയ്ക്ക് എഴുന്നേറ്റതാണ്. പുലർച്ചേതന്നെ അഞ്ചുമണിയ്ക്ക് അല്പം പുട്ടും കട്ടൻചായയും കഴിച്ചതാണ്. പിന്നെ കൊട്ടാരക്കര നിന്നൊരു കാലിച്ചായ. കോട്ടയത്ത് നിന്നൊരു ഉപ്പ് സോഡാ നാരങ്ങവെള്ളം. തൃശൂരിൽ നിന്നൊരു ചായയും കടിയും. അല്ലാതെ ഒന്നും കഴിച്ചിരുന്നില്ല. അതിനുള്ള സമയം തരാതെ ഓരോ ബസ്സ്റ്റേഷനുകളിൽ നിന്നും ബസ് കിട്ടിക്കൊണ്ടിരുന്നു.

മാത്രവുമല്ല, യാത്രകളിൽ വയറിനെ പരീക്ഷണ വസ്തുവാക്കാൻ ഞാൻ തുനിയാറില്ല. വയറൊക്കെ നമ്മുടേതുതന്നെ. എപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ സുഖമായിരിക്കണം എന്നില്ല. വിശപ്പുണ്ടെന്നു കരുതി അവനവന്റെ വയറിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയാതെ കണ്ടതും കടിയതും വാങ്ങിത്തിന്നുന്നത് ബുദ്ധിപരമല്ല. തൃശൂരിൽ ഭക്ഷണം കഴിക്കാൻ ബസ് പിടിച്ചിട്ടിരുന്നു. കണ്ടക്ടറും ഡ്രൈവറും മറ്റ് യാത്രക്കരും കയറിയ ഹോട്ടലിൽ ഞാനും ചെന്ന് ഒന്ന് എത്തി നോക്കി. അവിടെ ഡിഷിൽ ഇരിക്കുന്ന ചോറിന്റെ രൂപഭാവങ്ങളും ഹോട്ടലിന്റെ ആകെമൊത്തം ടോട്ടൽ രീതി ശാസ്ത്രവുമൊക്കെ കണ്ടപ്പോൾ തന്നെ എന്റെ വയറ് വിളിച്ച് പറഞ്ഞു. കണ്ണൂർവരെ ഞാൻ അടങ്ങിയിരുന്നോളാമേ! ദയവായി ഹോട്ടലിൽ കയറി എന്നെ പീഡിപ്പ്ക്കരുതേ എന്ന്! ഡ്രൈവർക്കും കണ്ടക്ക്ടർക്കും സ്പെഷ്യൽ പരിഗണനയൊക്കെ ഹോട്ടലിൽ കിട്ടും. ബസിലെ മൊത്തം യാത്രക്കാരെയും അവിടെ കൊണ്ടു കയറ്റിക്കൊടുക്കുന്നതാണല്ലോ. പക്ഷെ നാളെ അതുവഴിവരാൻ സാദ്ധ്യതയില്ലാത്ത യാത്രക്കാരോട് ഹോട്ടലുകാർക്ക് വലിയ സ്നേഹമൊന്നും വേണ്ടല്ലോ. മിക്കവാറും തലേ ദിവസത്തെയും പിറ്റേന്നത്തെയും സാധനങ്ങളുടെ മിശ്രിതങ്ങളായിരിക്കും അവർക്ക് മുന്നിൽ വിളമ്പുന്നത്. മുമ്പ് നമ്മുടെ പ്രദേശത്ത് പരിചയമുള്ള ഒരു ഹോട്ടലിൽ ഇതുപോലെ ബസ് നിർത്തിയ സമയത്ത് യാദൃശ്ചികമായി നമ്മളും ചെന്നു കയറിയതും ബസിൽ വന്നവർക്ക് കൊടുത്ത ഭക്ഷണം തന്നെ നമുക്കും നൽകാൻ അവർ നിർബന്ധിതരായതും വീട്ടിൽ എത്തി വൊമിറ്റ് ചെയ്തതും ഇത്തരം സന്ദർഭങ്ങളിൽ ഓർക്കാറുണ്ട്. എന്തായാലും യാത്ര ഭാഗീകമായെങ്കിലും ഒരു നിരാഹാര യാത്രയായി തന്നെ തുടരാം എന്ന് തീരുമാനിച്ചു. അവിടെ ഒരു സ്റ്റാളിൽ നിന്നും ഒരു ചായയും പേരറിയാത്ത വട്ടത്തിലുള്ള ചെറിയൊരു പലഹാരവും വാങ്ങി കഴിച്ച് ബസിൽ കയറി. പേരറിയാത്ത സാധനം ഒന്നു കടിച്ചുനോക്കിയപ്പൊൾ വലിയ കുഴപ്പാകാരനല്ലെന്നു തോന്നിയതുകൊണ്ട് അതങ്ങ് തിന്നു. നല്ല രുചിയുമുണ്ടായിരുന്നു. നമ്മുടെ ഇവിടെയൊന്നും വട്ടക്കടിയില്ല!

അപ്പോൾ നമ്മൾ കണ്ണൂരെത്തിയതല്ലേ? കണ്ണൂരിൽ ഹോട്ടലിൽ നിന്ന് രാത്രി ബാക്കിവന്ന ഭക്ഷണത്തിൽ ഒരു പങ്ക്- മൂന്ന് പെറൊട്ടയും മീർകറിയും പരീക്ഷിച്ച ശേഷം പുറത്തിറങ്ങി. കണ്ണൂരിൽ ആദ്യമായതുകൊണ്ട് ഇവിടെ എങ്ങനെയൊക്കെയാണ് നമ്മൾ പെർഫോം ചെയ്യേണ്ടതെന്ന് അത്ര നിശ്ചയമില്ല. കണ്ണൂരിലെ റോഡുകളിലൂടെ സഞ്ചരിച്ച വശംകെട്ടതിന്റെ ലക്ഷണങ്ങൾ കാണുന്ന എല്ലാവരിലും ഉണ്ടോ എന്ന ഒരു സംശയവും ഉണ്ടായി. ഇനി ഒരു ആട്ടോ വിളിക്കണം. മാഡായിപ്പാറയിൽ എത്തണം. അവരെ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാതെ അവിടെ എത്തണം.ഞാൻ കയറിയ ഹോട്ടലിനു സമീപമുള്ള ഒരു കടയിൽ അന്വേഷിക്കാമെന്നു കരുതി. ചുമ്മാ ചോദിച്ചാൽ അവർക്ക് വല്ല ബുദ്ധിമുട്ടോ ഉണ്ടായാലോ എന്നു കരുത് സിഗരറ്റ് വലി ശീലമല്ലെങ്കിലും ഒരു സിഗരറ്റ് വാങ്ങി ബാഗിൽ ഒളിപ്പിച്ചിട്ട് നൈസായി ചോദിച്ചു, മാഡായിപ്പാറ എവിടെയാണെന്ന്! (വല്ല മിഠായിയോ വാങ്ങിയാൽ അടവാണെന്ന് അവർക്ക് മനസിലാകും). പക്ഷെ വിത്സ് വാങ്ങിയത് വെറുതെയായി. നാലുരൂപ പോയത് മിച്ചം. കടക്കാരൻ കുറച്ച് അലോചിക്കുന്നതായൊക്കെ അഭിനയിച്ചിട്ട് മനസില്ലാ മനസോടെ പഴയങ്ങാടി എന്നു പറഞ്ഞു.അതിനു പഴയങ്ങാടി എവിടാന്നറിയാമെങ്കിൽ പിന്നെ അവിടെ ചെന്നിട്ട് ചോദിച്ചാൽ പോരേ എന്ന് അയാളോട് പറയണമെന്നുണ്ടായിരുന്നെങ്കിലും സ്ഥലം കണ്ണൂരാണ്. ഒറ്റ ഓട്ടത്തിനൊന്നും തട്ടത്തുമലയെത്തില്ല. അതുകൊണ്ട് ബുദ്ധിപരമായ തീരുമാനമെടുത്തു. പിന്നെ ഒന്നും ചോദിച്ചില്ല.

റോഡിന്റെ മറുവശത്ത് വന്ന് അവിടെ പാർക്ക് ചെയ്തിരുന്ന ഒന്ന് രണ്ട് ആട്ടൊകളിൽ ചെന്ന് മുട്ടി നോക്കി. പക്ഷെ മാഡായിപ്പാറയിലല്ല ഏതു മൂഡായിപ്പാറയിലായാലും ഓടാൻ അവർക്ക് താല്പര്യമില്ല. ഇന്നത്തേക്ക് അവർക്ക് എല്ലാം തികഞ്ഞ് കിടക്കുകയാണെന്ന് നമ്മളുണ്ടോ അറിയുന്നു! പിന്നെ അവിടെ ആളിറക്കാൻ വന്ന് നിന്ന ഒന്നു രണ്ട് ആട്ടോകൾ വിളീച്ചു നോക്കി. അവർക്കും അന്നത്തേയ്ക്ക് എല്ലാം തികഞ്ഞ മട്ടാണ്. ഓടാൻ വയ്യ. പിന്നെ എന്റെ ചിന്ത ആളൊഴിഞ്ഞതും വൃത്തിഹീനവുമായ സ്ഥലത്ത് നിന്ന് ബസ്സ്റ്റൻഡിലേയ്ക്കോ റെയിൽവേ സ്റ്റേഷനിലേയ്ക്കോ പോകാം എന്നായി. നടക്കാൻ തുടങ്ങുമ്പോൾ ഒരു ആട്ടോ വന്ന് ആളിറക്കാൻ നിർത്തി. ഒരു ഭാഗ്യപരീക്ഷണം കൂടി നടത്താമെന്ന് കരുതി. പക്ഷെ മാഡായിക്കാര്യം ഞാൻ പറഞ്ഞില്ല. റെയിൽ വേ സ്റ്റേഷനിൽ കൊണ്ട് വിടാൻ പറഞ്ഞു. അപ്പോൾ എന്നെ വിശ്വാസമില്ലാത്തതുപോലെ അയാൾ തുക പറഞ്ഞു. ഇരുപത് രൂപ. ആകട്ടെയെന്ന് ഞാനും. റെയിവേ സ്റ്റേഷനിൽ ചെന്ന് അവിടെ ബ്ലോഗ്ഗർമാർ വല്ലവരും വല്ല ട്രെയിനിലും വന്നിറങ്ങുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു ലക്ഷ്യം. അവിടെ ചെന്നപ്പോൾ അവിടെ കുറെ പോലീസും പരിവാരവും ആൾക്കൂട്ടവും ഒക്കെ. ങേ! ഞാൻ വരുമെന്ന് ഇവരോടൊന്നും പറഞ്ഞിരുന്നില്ലല്ലോ. പ്രൊട്ടക്ഷനൊന്നും ചോദിച്ചിരുന്നില്ലല്ലോ. പിന്നെ ഇതിപ്പോൾ ഇവരെങ്ങനെ അറിഞ്ഞു? ഒരു സ്റ്റേറ്റ് കാറും കിടപ്പുണ്ട്. ഞാൻ മനസിൽ പറഞ്ഞു, വേണ്ടായിരുന്നു. അവിടെ പോലീസുകാർക്കിടയിലെയ്ക്ക് നുഴഞ്ഞു കയറിയിട്ട് ആരും മയൻഡു ചെയ്യുന്നില്ല.ആളെ മനസിലാകാഞ്ഞിട്ടാണോ? അല്ല, അവർക്ക് സ്വീകരിക്കേണ്ട ആളെയൊക്കെ അവർക്ക് മനസിലായി. മന്ത്രി കുഞ്ഞാലിക്കുട്ടി പരിവാര സമേതം ട്രെയിനിൽ വന്നിറങ്ങി മന്ദം മന്ദം നടന്നു വന്ന് എനിക്ക് വേണ്ടി ഒരുക്കി നിർത്തിയിരുന്ന സ്റ്റേറ്റ് കാറിൽ കയറി പോകുകയായിരുന്നു!

ഇനിയിപ്പോൾ ഇവിടെ നിന്ന് കറങ്ങുന്നതിൽ അർത്ഥമൊന്നുമില്ല. എങ്ങനെയും ഒന്നുറങ്ങണം. ആദ്യം ഒരു ട്യൂറിസ്റ്റ് ഹോമിൽ ചെന്നപ്പോൾ അവിടെ റിസപ്ഷനിൽ തറയിൽ പായ വിരിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ് രണ്ടുമൂന്നു പേർ. റിസപ്ഷൻ ചെയറിൽ ആരുമില്ല. അവിടെനിന്നും മറ്റൊരു ട്യൂറിസ്റ്റ് ഹോമിൽ പോയി ഒരു മുറിയെടുത്തു. പിന്നെ ഇറങ്ങിവന്ന് ഒരു ഹോട്ടലിൽ കയറി രണ്ട് പെറൊട്ട കൂടി വാങ്ങി തിന്നിട്ട് മുറിയിൽ പോയിക്കിടന്നുറങ്ങി. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു. പുറത്തിറങ്ങി അല്പം നടന്നിട്ട് റെയിൽവേ ക്യാന്റീനിൽ കയറി രണ്ടുമൂന്ന് നൂലപ്പവും ഒരു ചായയും ചെയ്തു! പിന്നെ വന്ന് കുളിച്ച് റെഡിയായി ഒരു ആട്ടോയിൽ കയറി ജവഹർ വായനശാലയിൽ എത്തി. ഇതിനിടയിൽ അത്യാവശ്യം വീട്ടിൽ വിളിച്ച് വിശേഷങ്ങൾ തിരക്കി. ജവഹർ വായനശാലാ ഹാളിൽ വേദിക്കുമുന്നിൽ നേരത്തെ എത്തി ചർച്ചയിലായിരുന്ന കെ.പി.സുകുമാരൻ, നൌഷാദ് വടക്കേൽ തുടങ്ങിയ രണ്ടുമൂന്നുപേർ ഉണ്ടായിരുന്നു. ഞാൻ അവരുടെ തൊട്ടുപുറകിൽ ചെന്ന് ഇരുന്നു. തിരിഞ്ഞുനോക്കിയ കെ.പി.സുകുമാരൻ എന്നെ കണ്ടതും തിരിച്ചറിഞ്ഞ് ഹായ് പറഞ്ഞ് കൈതന്നു. പിന്നെ അപരിചിത്വം ഏതുമില്ലാതെ കുശല പ്രശ്നങ്ങളും ചർച്ചകളും തുടർന്നു.നേരിട്ട് കാണുന്നിലെങ്കിലും എന്നും ബന്ധപ്പെടുന്നവരാണല്ലോ. അതുകൊണ്ട് എന്നും കാണുന്നവരെ പോലെ നമ്മൾ സംസാരത്തിലായി. നൌഷാദ് വടക്കേലിനെ തൊടുപുഴവച്ച് നേരെ പരിചയപ്പെടാൻ കഴിയാത്ത കുറവ് പരിഹരിക്കപ്പെട്ടു.

അല്പസമയം കഴിഞ്ഞപ്പൊൾ ആർ.കെ.തിരൂരും, പത്രക്കാരനും വന്ന് ഒപ്പം ചേർന്നു. പിന്നെ ഒറ്റയ്ക്കും കൂട്ടായും ബ്ലോഗ്ഗർമാർ വന്നുകൊണ്ടിരുന്നു. പത്ത് മണിയോടെ മീറ്റ് ആരംഭിച്ചു.ഷെരീഫ് കൊട്ടാരക്കര മോഡറേറ്ററായി. ഇടയ്ക്കിടെ അത്യാവശ്യം മൊബെയിൽ വീഡിയോ പിടിത്തത്തിനിടയിൽ കെ.പി.എസും വന്ന് മോഡറെറ്ററായി. പങ്കെടുത്ത എല്ലാവരും സദസിനു മുന്നിൽ വന്ന് പരിചയപ്പെട്ടു. അല്പം വിശദമായിത്തന്നെ.മുക്താറിന്റെ വിരൽ തൊടീയ്ക്കൽ പരിപാടി, വക്കീൽ സമദിന്റെയും മുരളീമുകുന്ദൻ ബിലാത്തി പട്ടണത്തിന്റെയും മാജിക്ക് ഷോ, അതിൽ ചിലതിന്റെ അനാവരണം, ബിലാത്തിയുടെ മിഠായി സൽക്കാരം, ജനാർദ്ദനൻ മാസ്റ്ററുടെ കുട്ടിപ്പാട്ട്, കൂടാതെ റെജി പുത്തൻ പുരയ്ക്കൽ, നൌഷാദ് അകമ്പാടം, വാല്യക്കാരൻ, കെ.പി.എസ് എന്നിവരുടെ സ്റ്റിൽ-വീഡിയോ പിടിത്തങ്ങൾ തുടങ്ങിയവയുമായി ഉച്ചവരത്തെ മീറ്റ് ഉത്സാഹഭരിതമായിരുന്നു. ഉച്ചയ്ക്ക് ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം അടുത്തുള്ള ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വിഭവ സമൃദ്ധമായ ഓണ സദ്യ. നല്ല രസ്യൻ പായസമായിരുന്നെങ്കിലും പായസം ഞാൻ കുടിച്ചില്ല.

ഉച്ചയൂണിനു ശേഷം ഞാൻ മീറ്റിൽ നിന്ന് യാത്രപറഞ്ഞുതുടങ്ങി. കെ.പി.സുകുമാരൻ സാറിനോട് യാത്ര പറയുമ്പോൾ അത് ഒരു പൂർണ്ണത തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എനിക്കും അങ്ങനെ തന്നെ തോന്നുന്നുവെന്ന് ഞാനും പറഞ്ഞു. ഒരു മീറ്റിൽ നിന്നും ഇതുവരെ പാതിവഴിക്ക് പോയിട്ടില്ല. പക്ഷെ പിറ്റേന്ന് വെളുപ്പിന് ഏഴ് മണിയ്ക്ക് മുമ്പ് വീട്ടിൽ എത്തിയേ പറ്റൂ .ഉച്ചയ്ക്കു ശേഷം നിന്നാൽ അത് നടക്കില്ല. അതുകൊണ്ട് ക്ഷമാപണത്തോടെ കെ.പി.എസ്, ചിത്രകാരൻ, ബിജു കൊട്ടില തുടങ്ങിയവരോടെല്ലാം യാത്രപറഞ്ഞു. ഇങ്ങോട്ട് ബസിലാണ് വന്നതെന്നറിഞ്ഞ ചിത്രകാരൻ ഇനി ട്രെയിനിലേ പോകാവൂ എന്ന് കർശനമായി ഉപദേശിക്കുകയും ചെയ്തു. പ്രത്യേകിച്ചും കണ്ണൂർമുതൽ കോഴിക്കോട് വരെ ഉള്ള റോഡിന്റെ അവസ്ഥകൂടി കണക്കിലെടുത്താണ് അവർ അങ്ങനെ പറഞ്ഞത്. പക്ഷെ ട്രെയിൻ കാത്ത് നിൽക്കാനും ടിക്കറ്റ് തരപ്പെടുത്താഉമൊന്നും ഞാൻ മിനക്കെട്ടില്ല. ലോഡ്ജിൽ റൂം വെക്കേറ്റ് ചെയ്യാൻ പോയപ്പോൾ ടോയിലറ്റിൽ കയറി ഒന്നു മുഖം കഴുകാമെന്ന് വച്ച് മുഖം കഴുകി തിരിച്ചിറങ്ങുമ്പോൾ കാൽ വഴുതി ചെറുതായൊന്ന് തറയിൽ വീണത് കാരണം പിന്നെ കുളിക്കേണ്ടിയും വന്നു. അതുകാരണം അരമണിക്കൂറിലധികം വൈകുകയും ചെയ്തു. അതുകൊണ്ട് അല്പം റിസ്ക് എടുത്താണെങ്കിലും ബസിൽതന്നെ മടക്കയാത്രചെയ്യാൻ തീരുമാനിച്ചു.. മാത്രവുമല്ല, ഇന്ത്യൻ റെയിൽവേയുടെ സമയനിഷ്ഠയിൽ എനിക്ക് തീരെ വിശ്വാസം പോരാ. ട്രെയിൻ എവിടെയെങ്കിലും പിടിച്ചിട്ടാൽ സംഗതി കുഴഞ്ഞു. പിന്നെ രാവിലെ ഏഴുമണിയ്ക്കല്ല, രാത്രിയയാലും എത്തില്ല.

പിറ്റേന്ന് രാവിലെ ഏഴ് മണിയ്ക്ക് ഞാനിങ്ങ് വീട്ടിലെത്താതിരുന്നാൽ എന്തു സംഭവിക്കുമെന്നല്ലേ?ങാ, ചോദിച്ചില്ലെങ്കിലും പറയാം. ഞാൻ കണ്ണൂരിൽ വരുന്ന വിവരം ഇവിടെ ആരോടും കൊട്ടി ഘോഷിച്ചിരുന്നില്ല. എന്റെ ഒരു യാത്രകളും മുൻ കൂട്ടി ആരോടും പറയാറില്ല.തലേന്നാകുമ്പോൾ വീട്ടിൽ പറയും. വാപ്പയും ഉമ്മയും സുഖമായിരിക്കുന്നെങ്കിലേ ഉള്ളൂ ദൂരയാത്ര. ഇതും അങ്ങനെ ആയിരുന്നു. എന്റെ ഡീംഡ് സർവ്വകലാശാലയിൽ (ചെറിയൊരു ട്യൂഷൻ പുരയാണേ!) പകരം മറ്റ് അറേജ്മെന്റുകൾ വരുത്തിയിരുന്നില്ല. ഓണാവധികഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസമാണ്. രാവിലെ കുട്ടികൾ എത്തും. ഏഴര മണിയ്ക്ക് ക്ലാസ്സ് തുടങ്ങണം. അവറ്റകൾ വരുമ്പോൾ ഞാനില്ലെന്നറിഞ്ഞാൽ ചില വേന്ദ്രന്മാരും വേന്ദ്രത്തികളും കൂടി നിരന്ന് നിന്ന് സർവകലാശാലയുടെ തൂണുകൾ ഓരോന്ന് പിഴുത് താങ്ങിയെടുത്ത് റോഡിൽ കൊണ്ടുവച്ചിട്ട് പുര നിന്നിടം പ്ലേ ഗ്രൌണ്ടാക്കും. റോഡിൽ വാഹന ഗതാഗതം സ്തംഭിയ്ക്കും. പ്ലസ്-ടൂവിലെ വേന്ദ്രന്മാരും വേന്ദ്രത്തികളും കൂടി തൊട്ടുചേർന്ന് കിടക്കുന്ന റബ്ബർതോട്ടം ലാൽബാഗ് ഉദ്യാനമാക്കും! ഏതെങ്കിലും ലേഡീ ടീച്ചർമാർ വന്നുപെട്ടാൽ അവരെ മണവാട്ടിയാക്കി ചിലർ ഒപ്പനകളിക്കും. വല്ല ജൂനിയർ സാറന്മാരോ ചെന്ന് അച്ചടക്കം പാലിക്കണമെന്നു പറഞ്ഞാൽ അവരെ സ്റ്റംബാക്കി കുത്തി നിർത്തിയായിരിക്കും പിന്നെ ക്രിക്കറ്റ്കളി! വല്ല സീനിയർ ഡിഗ്രിക്കുട്ടികളോ സാറു വരുമ്പോൾ പറഞ്ഞുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ അവരെ എടുത്ത് തറ്റുടുത്തുകൊണ്ടാകും പിന്നെ ജൂനിയേഴ്സിന്റെ താണ്ഡവനൃത്തം! മണിക്കൂറുകൾക്കുള്ളിൽ വീടും കോളേജും പരിസരവും എല്ലാം ചാത്തനാടിയ കളം പോലെയാകും. അതാണ് കാലം. അതുകൊണ്ട് എങ്ങനെയും ഏഴുമണിയ്ക്ക് എത്തിയേ കഴിയുമായിരുന്നുള്ളൂ!

കണ്ണൂർ നിന്ന് ഒരു ചായയും കുടിച്ച് ഒരു ബസിൽ കോഴിക്കോട് എത്തി. സത്യം റോഡ് വഴി നാല് മണിക്കൂർ എടുത്തു. രാത്രി എട്ട് മണിയോടടുപ്പിച്ച് കോഴിക്കോട് ബസ്സ്റ്റാൻഡിൽ എത്തി. കെ.എസ്.ആർ.റ്റിസി സ്റ്റാൻഡിൽ പോകാൻ ആട്ടോ വിളിച്ചപ്പോൾ ഇപ്പോൾ ബസെല്ലാം സ്റ്റാൻഡിൽ നിന്നാണ് പോകുന്നതെന്നും മറ്റേടത്ത് പണിനടക്കുകയാണെന്നും അറിഞ്ഞു.ബസ്സ്റ്റാൻഡിലെ ഒരു ഹോട്ടലിൽ കയറി രണ്ടുമൂന്ന് പെറോട്ടയും ഒരു ചായയു പരീക്ഷിച്ച ശേഷം തൃശൂരിലെയ്ക്കുള്ള ഒരു കെ.എസ്.ആർ.റ്റി.സി ബസിൽ കയറി സ്ഥലം പിടിച്ചു. അപ്പോഴുണ്ട് ഒരു അനൌൺസ്മെന്റ് വരുന്നു; മുവാറ്റുപുഴ, കോട്ടയം, കിളിമാനൂർ വഴി തിരുവനന്തപുരത്തേയ്ക്ക് പോകുന്ന കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിലുണ്ട്, ഉടൻ പുറപ്പെടുന്നുവെന്ന്. ഇരുന്ന ബസിൽ നിന്ന് ചാടിയിറങ്ങി തിരുവനന്തപുരം ബസിൽ കയറി. സീറ്റുകിട്ടിയില്ല. പുറകുവശത്ത് ചാരി ഒരു നില്പ്. മാനന്തവാടിയിൽ നിന്ന് കയറിയരും നിൽക്കുന്നുണ്ട്. നല്ല തിക്കും തിരക്കും. കുറെ ദൂരം നിന്നു.പിന്നെ പ്ലാറ്റ് ഫോമിൽ ഇരുന്നു. ഞാൻ ഇരിക്കാത്ത താമസം എന്റെ സമീപത്ത് കൂനിക്കൂടി നിന്നിരുന്ന ഓരോരുത്തരായി പ്ലാറ്റ്ഫോമിൽ ഇരിപ്പും കിടപ്പുമായി. തൃശൂരിൽ എത്തിയപ്പോൾ എനിക്ക് സീറ്റ് കിട്ടി. ഇനി ആരെ പേടിക്കണം? പിന്നെ ഉറക്കം, സ്വപ്നം, ഉണരൽ, പിന്നെയും ഉറങ്ങൽ, സ്വപ്നം അമേരിക്ക, ലണ്ടൻ, ഫ്രാൻസ് തുടങ്ങി ഭൂഖണ്ഡാന്തര സ്വപ്നയാത്രകൾ! ഇടയ്ക്ക് മുവാറ്റുപുഴ നിർത്തിയിട്ടപ്പോൾ ഒരു ചൂട് കട്ടൻചായ ചെയ്തു. (മുവാറ്റുപുഴയാണെന്ന് തോന്നുന്നു. അതൊക്കെ രാത്രി ആരു നോക്കാൻ!)

കൊട്ടാരക്കരയിൽ അല്പസമയം വണ്ടി പിടിച്ചിട്ടപ്പോൾ സൂപ്പർഫാസ്റ്റിന് സ്ഥിരം സ്റ്റോപ്പില്ലാത്ത തട്ടത്തുമലയിൽ എന്നെ ഇറക്കാൻ നിർത്തണമെന്നൊരു റിക്വസ്റ്റ് ഞാൻ കണ്ടക്ടർക്ക് മുന്നിൽ അവതരിപ്പിച്ചു. ആറരയ്ക്ക് തിരുവനന്തപുരത്തെത്തേണ്ട ബസാണ് അല്പം വൈകിയോടുന്നതെന്ന വിവരം അക്ണ്ടക്ടർ സൂചിപ്പിച്ചു. അതിനാൽ ഞാൻ റിക്വസ്റ്റ് പിൻവലിച്ചു. കാരണം ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും സമയത്ത് എത്തുമോ എന്ന വേവലാതിയുമായി ഇരുന്ന ആളാണ് ഞാൻ. ഇനി ഞാനായിട്ട് ഒരു നിമിഷം യാത്രക്കാർക്ക് പാഴാക്കുന്നില്ല. തട്ടത്തുമലയ്ക്കപ്പുറം കിളിമാനൂർ സ്റ്റാൻഡിലോ തട്ടത്തുമലയ്ക്കിപ്പുറം നിലമേൽ ജംഗ്ഷനിലോ ഇറങ്ങാൻ തീരുമാനിച്ചു. രാവിലെ ഏഴ് മണിയ്ക്ക് നിലമേൽ ജംഗ്ഷനിൽ ഇറങ്ങി മറ്റൊരു കെ.എസ്.ആർ.റ്റി സി ബസിൽ കയറി ഏഴുമണിയും അഞ്ച് നിമിഡവുമായപ്പോൾ തട്ടത്തുമല ജംഗ്ഷനിലെത്തി. പിന്നെ പെട്ടെന്ന് കുളിച്ച് റെഡിയായി നമ്മുടെ തൊഴിൽ ജീവിതത്തിലേയ്ക്ക്! ഇതൊക്കെ തന്നെ എന്റെ മീറ്റ് യാത്രാ വിശേഷങ്ങൾ. ആരെങ്കിലും വായിച്ച് സമയ നഷ്ടം വന്നെങ്കിൽ ക്ഷമ ചോദിക്കുന്നില്ല. വായിച്ചെങ്കിൽ അക്ഷരം കുറച്ചുകൂടി ഉറച്ചിട്ടുണ്ടാകും; അതൊരു നഷ്ടമല്ലല്ലോ!

മീറ്റിനെക്കുറിച്ച് കൂടുതലറിയാനും ചിത്രങ്ങൾ കാണാനും മറ്റുള്ളവരുടെ പോസ്റ്റുകൾ വായിക്കുക. മീറ്റിൽ പങ്കെടുത്ത കുറച്ചുപേരുടെ ബ്ലോഗുകൾ ഞാൻ എന്റെ വിശ്വമാനവികം വായനശാലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പോയി നോക്കാം. മീറ്റിൽ പങ്കെടുത്ത എല്ലാവരും അവരുടെ ബ്ലോഗ് യു.ആർ.എൽ നൽകിയാൽ അത് വായനശാലയിൽ ലിസ്റ്റ് ചെയ്യാൻ സാധിക്കും. http://viswamanavikamvayanasala.blogspot.com/









































കൂടുതൽ ചിത്രങ്ങൾ കാണുവാൻ ചിത്രബ്ലോഗം 2 എന്ന ബ്ലോഗം സന്ദർശിക്കുക. http://chithrablogam.blogspot.com/2011/09/blog-post.html
ഈ ചിത്രങ്ങൾ കൂടുതലും റെജി പുത്തൻ പുരയ്ക്കലിന്റേതാണ്. മറ്റ് ചിലരെടുത്ത ചിത്രങ്ങളുമുണ്ട്. അവരുടെയൊക്കെ ബ്ലോഗുകൾ കാണാൻ വിശ്വമാനവികം ബ്ലോഗ് വായനശാല എന്ന ബ്ലോഗിൽ എത്തുക. http://viswamanavikamvayanasala.blogspot.com/