Monday, December 25, 2017

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

ഇ.എ.സജിം തട്ടത്തുമല

(നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പാലിച്ചാൽ മതി).

1. എല്ലാം തികഞ്ഞവരാണ് തങ്ങളെന്ന മട്ടിലുള്ള ആ മസിൽ ആദ്യം തന്നെ അങ്ങ് വിടുക.
2. എല്ലാ ദിവസവും പത്രം വായിക്കുക. പ്രത്യേകിച്ചും വനിതാ അദ്ധ്യാപകർ ( രവിലെ പത്രമെടുത്ത് ഭർത്താവിന്റെ തലയ്ക്കു മീതെ വലിച്ചെറിയരുത്). ടി വി വാർത്തകൾ കാണുക
3.പാഠ പുസ്തകങ്ങൾ നന്നായി വായിച്ചിട്ടു മാത്രം ക്ലാസ്സിൽ വരിക
4. നിങ്ങൾ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുക
5. എപ്പോഴും പഠനം മാർക്ക് എന്നിവയെക്കുറിച്ച് മാത്രം പറയാതെ കുട്ടികളുടെ സർഗ്ഗാതമതകൾ കൂടി കണ്ടെത്തി പുറത്തെടുക്കുക. അത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുമായി കൂടി ചർച്ച ചെയ്യുക
6. സമ്പന്ന കുടുംബങ്ങങ്ങളിൽ നിന്നു വരുന്നവരെയും സൗന്ദര്യമുള്ള കുട്ടികളെയും മാത്രം ശ്രദ്ധിക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ കാണുക.
7. പഠിക്കാൻ മോശമായ കുട്ടികളെ ഒരിക്കലും താഴ്ത്തിക്കെട്ടി പറഞ്ഞ് അവരുടെ ആത്മ വിശ്വാസം കെടുത്താതിരിക്കുക.
പ്രോജക്ടും അസൈൻമെന്റുകളും ഒക്കെ കൊടുക്കുമ്പോൾ അത് കുട്ടികൾ നെറ്റിൽ നിന്നു മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ ആ വർക്കുകൾ ചെയ്യാൻ അവരെ കൂടെ നിന്ന് സഹായിക്കുക.(ഇത്തരം ഉത്തരവാദിത്വങ്ങൾ പാരല കോളേജ് അദ്ധ്യാപകരുടെ മാത്രം ചുമലിൽ കെട്ടിവയ്ക്കാതിരിക്കുക)
8. അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ എഴുതുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
9. നല്ല വായനയെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് നൽകുക. അതെ പറ്റി ക്ലാസ്സിൽ ചർച്ചകൾ സംഘടിപ്പിക്കുക
10. അദ്ധ്യാപക പരിശീലന പരിപാടികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിക്കുക.
11. നിങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃകയാകുക.
12. ലളിതമായ വേഷം, സൗമ്യമായ പെരുമാറ്റം എന്നിവയിലൂടെ കുട്ടികൾക്ക് മാതൃകയാകുക.
13. സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കളുമായും നാട്ടുകാരുമായും കുടുംബാംഗങ്ങളോടെന്ന പോലെ ബന്ധം സ്ഥാപിക്കുക
14. സ്കൂളിലെ യുവജനോത്സവം മറ്റ് പൊതു പരിപാടികൾ എന്നിവ ഏതാനും അദ്ധ്യാപകരുടെ മാത്രം ബാദ്ധ്യതയായി കണ്ട് ഒഴിഞ്ഞു നില്ക്കുകയോ പരിപാടി നടക്കവെ നേരത്തെ വീട്ടിൽ പോകുകയോ ആ ദിവസങ്ങളിൽ വാരാതെ വീട്ടിലിരിക്കുകയോ ചെയ്യാതിരിക്കുക
15. വരുമാനത്തിൽ ഒരു ചെറു വിഹിതം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പാവപ്പെട്ട കുട്ടികൾക്ക് അത്യാവശ്യം സഹയങ്ങൽക്കോ ചെലവാക്കുക
16. മുഖം നോക്കി സി ഇ മാർക്ക് നൽകാതിരിക്കുക.
17. നൂലിൽ പിടിച്ച് കുട്ടികൾക്ക് മാർക്കിടാതിരിക്കുക. കുട്ടികൾ ജയിക്കണം എന്ന മനോഭാവത്തോടെ ഉത്തര കടലാസുകൾ നോക്കണം. അല്ലാതെ വിദ്യാർത്ഥികളെ യുദ്ധകാലത്തെ ശത്രുരാജ്യത്തെ പോലെ കാണരുത്.
18.ഇന്റർനെറ്റ് സാധ്യതകളെ വിദ്യാഭ്യാസത്തിനും നല്ല കാര്യങ്ങൾക്കുമായി എങ്ങനെ പ്രയോജനപെടുത്താമെന്ന് കുട്ടികളെയും രക്ഷകർത്താക്കളെയും പഠിപ്പിക്കുക.
19. പ്രൊജക്ടറും മറ്റുമുള്ള സ്മാർട്ട് ക്ലാസ്സുകൾ ആയില്ലെങ്കിൽ ലാപ് ടോപ്പിന്റെ സഹായത്താലെങ്കിലും കുട്ടികൾക്ക് വിഷ്വൽസും നല്ല ക്ലാസ്സുകളും ഒക്കെ കാണിച്ചു കൊടുക്കുക.
20. വല്ലപ്പോഴും കുട്ടികളുമായി പുറത്തിറങ്ങി നാട്ടിലും വീടുകളിലുമൊക്കെ പോയി പരിസര പഠനം നടത്തി സമൂഹത്തെയും പരിസ്ഥിതിയെയും അറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുക
21. തെറ്റുകൾ ചെയ്യുന്ന കുട്ടികളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി നേർ മാർഗ്ഗത്തിലേയ്ക്ക് നയിക്കുക
22. ചെറിയ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ കൊടും കുറ്റവാളികളെ കാണുന്നതുപോലെ കാണാതിരിക്കുക.
23. സ്വന്തം കുട്ടികളെ വല്ലപ്പോഴും സ്കൂളിൽ കൊണ്ടു വന്ന് അവിടുത്തെ കുട്ടികളുമായി ഇടപഴുകാൻ അവസരം നൽകുക. അദ്ധ്യപകൻ/ അദ്ധ്യാപിക നമ്മുടെ കുടുംബാംഗത്തെ പോലെയാണെന്ന് ബോധം കുട്ടികളിൽ സൃഷ്ടിക്കുക
24. കുട്ടികളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ദു;ഖങ്ങളിലും സന്തോഷങ്ങളിലും പങ്കെടുക്കുക
25. സമ്പന്നരെന്നോ ദരിദ്രരെന്നോ മേൽ ജാതി കീഴ്ജാതിയെന്നോ ഉള്ള ചിന്ത കുട്ടികളിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
26. അദ്ധ്യാപകർ കുട്ടികളുടെ മുന്നിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
27. ബിവറേജസിന്റെ ക്യൂവിലോ ബാറുകളിലോ വച്ച് രക്ഷകർത്താക്കളോ കുട്ടികളോ അദ്ധ്യാപകരെ കാണാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
27. അദ്ധ്യപികമാർ ഫാഷൻ ഷോയുമായി സ്കൂളി വരാതെ മാന്യമായതും ലളിതവുമായ വസ്ത്രവും ധരിച്ച് സ്കൂളിൽ എത്തുക.
28. കുട്ടികളെ പോലെ അദ്ധ്യപകരും യൂണിഫോം ധരിച്ചെത്തുന്നത് നല്ലതായിരിക്കും
29. അനാവശ്യമായ ആഡംബരങ്ങളും പൊങ്ങച്ചങ്ങളും അദ്ധ്യാപകരുടെ വ്യക്തിജീവിതത്തിൽ നിന്ന് ഒഴിവാക്കുക
30. അദ്ധ്യാപകരും കുട്ടികളും തമ്മിൽ അടിമ ഉടമ ബന്ധമല്ല വേണ്ടത്. സുഹൃത്തുക്കളെ പോലെ പെരുമാറണം. എന്നാൽ കുട്ടികൾക്ക് അദ്ധ്യാപകരോടുള്ള ബഹുമാനത്തിന് ഒട്ടും കുറവു വരികയുമരുത്.

(ഇത് മുഴുവൻ ഏതെങ്കിലും അദ്ധ്യാപകർ വായിക്കുമെന്നോ പാലിക്കുമെന്നോ വിശ്വസിക്കാൻ മാത്രം വിഢിയൊന്നുമല്ല ഞാൻ; എന്റെ അക്ഷരവ്യായാമം. അത്രതന്നെ!)

Tuesday, December 19, 2017

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഗുണപാഠം

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഗുണപാഠം

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഏത് വിധേനയും ബി ജെ പി തകർപ്പൻ ജയം നേടുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. അത് ഞാൻ മുമ്പേ എഴുതിയിരുന്നു. എന്നാൽ ബി ജെ പിയ്ക്ക് തകർപ്പൻ വിജയം ഉണ്ടായില്ലെന്ന് മാത്രമല്ല ഒരു മുസ്ലിം നാമധാരിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിട്ടും കോൺഗ്രസ്സ് നല്ല മുന്നേറ്റം നടത്തി എന്നത് ആശ്വാസം പകരുന്നുണ്ട്. വർഗ്ഗീയമായി എത്ര ഉഴുതുമറിച്ചാലും രാഷ്ട്രീയമായി ഇച്ഛാശക്തിയൊടെ നേരിട്ടാൽ ഗുജറാത്തിലും അതിനെ അതിജീവിക്കാം എന്ന് ഇത് തെളിയിക്കുന്നു. 

കോൺഗ്രസ്സും ഇപ്പോൾ ഗുജറാത്തിൽ അല്പം ഹിന്ദുത്വരാഷ്ട്രീയം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല. എങ്കിലും ഇന്ത്യയിലെ മതേതര ശക്തികൾ ഒത്തു പിടിച്ചാൽ ഒരു പരിധിക്കപ്പുറം നഷ്ടപ്പെട്ട ഇന്ത്യയുടെ നഷ്ടപ്പെട്ട മതേതര മുഖം വീണ്ടെടുക്കാനാകും. നേതാക്കന്മാരുടെ അധികാര അതി മോഹങ്ങൾ കാരണം ചിന്നിച്ചിതറിക്കിടക്കുന്ന മതേതര കഷികൾ രാജ്യ താല്പര്യം മാത്രം മുൻനിർത്തി ഒന്നിക്കാൻ തീരുമാനിച്ചാൽ ബി ജെ പിയും അവരുയർത്തുന്ന വർഗ്ഗീയതയുമൊക്കെ ദുർബലപ്പെടും. 

വെറും പണശക്തിയും വർഗ്ഗീയതയും മാത്രം ഉപയോഗിക്കുന്ന ഒരു പാർട്ടിയല്ല ബി ജെ പി എന്നും തിരിച്ചറിയണം. ശക്തമായ സംഘടനാ സംവിധാനങ്ങളും ബുദ്ധികേന്ദ്രങ്ങളും ശക്തരായ നേതാക്കളും ആർ എ എസ് എസിന്റെ നിയന്ത്രണവുമുള്ള ഒരു പ്രസ്ഥാനമാണ് ബി ജെ പി. അതിനെ കേവലമായ ഇലക്ഷൻ തന്ത്രങ്ങൾ കൊണ്ടു മാത്രം നേരിടാനാകില്ല. ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളിൽ മുസ്ലിങ്ങളുടെ പോലും വോട്ടു നേടാൻ ബി ജെ പിയ്ക്ക് കഴിഞ്ഞുവെന്നത് അതിനു തെളിവാണ്. എതിരാളിയുടെ ശക്തി മനസ്സിലാക്കാതെയുള്ള പോരാട്ടങ്ങൾ കൊണ്ട് പ്രയോജനമില്ല. 

കുറച്ചു കൂടി ആത്മ വിശ്വാസത്തോടെ നേരിട്ടിരുന്നുവെങ്കിൽ ഗുജറാത്തിൽ കോൺഗ്രസ്സിന് നേരിയ ഭൂരിപക്ഷത്തിലെങ്കിൽഉം ജയിക്കാമായിരുന്നു എന്ന് തെരഞ്ഞെടുപ്പ്ഫലം തെളിയിക്കുന്നു. ബി ജെ പിയ്ക്ക് ഇപ്പോൾ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഒരുപാട് ഗുണപാഠങ്ങൾ ഗുജറാത്ത് ഇലക്ഷൻ നൽകുന്നുണ്ട്. അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ഫാസിസത്തിന്റെയും തത്വശാസ്ത്രം പ്രയോഗിച്ച് അധികനാൾ അധികാരം നിലനിർത്താൻ കഴിയില്ലെന്നതുതന്നെ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗുണപാഠം.

Friday, December 8, 2017

എത്രസുന്ദരം ബഹുസ്വരസമൂഹം

എത്രസുന്ദരം ബഹുസ്വരസമൂഹം


ഞാൻ ഒരു മതവിസ്വാസത്തെയും പിൻപറ്റുന്ന ആളല്ല. പക്ഷെ നിർമതരും നിരീശ്വരവാദികളും മാത്രമുള്ള ഒരു രാജ്യമോ ലോകമോ എന്റെ സ്വപ്നത്തിലേ ഇല്ല. കാരണം. എല്ലാ മതങ്ങളും മതമില്ലാത്തവരും ദൈവ വിശ്വാസികളും നിരീശ്വരവാദികളും കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ബി ജെ പിയും എല്ലാമുള്ള വൈവിദ്ധ്യപൂർണ്ണമായ ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിലാണ് ഞാൻ ജീവിച്ച് പരിചയിച്ചത്.

ഏതെങ്കിലും ഒരു മതം മാത്രമുള്ളതൊ, ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി മാത്രമുള്ളതോ ആയ ഒരു രാജ്യത്ത് ഒരു പൗരനായി എനിക്ക് ജീവിക്കുവാൻ കഴിയില്ല. ഏകമതം, ഏകകക്ഷി ഇവകളോടൊന്നും എനിക്ക് പൊരുത്തപ്പെടാനാകില്ല. നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷവും അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം. അക്രമ രാഹിത്യത്തിലും സഹിഷ്ണുതയിലും അടിയുറച്ച സംവാദാത്മകവും വൈവിദ്ധ്യപൂർണ്ണവുമായ ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്തിൽ ജീവിക്കുന്നതിന്റെ സുഖം ഒരു ഫാസിസ്റ്റ്-ഏകാധിപത്യ രാജ്യത്ത് ലഭിക്കില്ല. 

ലോകത്തെ ഒരു രാജ്യത്തെയും ഉദാഹരണമായി ചൂക്കാട്ടേണ്ട. ഏകാധിപത്യവും മതാധിപത്യവും ഫാസിസവും നിലനിൽക്കുന്ന ഏതൊരു രാജ്യവും കാലന്തരേ ജനാധിപത്യത്തിലേയ്ക്ക് പുരോഗമിച്ചേ മതിയാകൂ. അത് ഇന്നലെങ്കിൽ നാളെ. അല്പം വൈകിയാലും അത് സംഭവിക്കുക തന്നെ ചെയ്യും. കാരണം ആധുനിക കാലത്ത് എല്ലാവരും സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും ആളുകളുടെ വ്യക്തിത്വ വികാസത്തിന് അനുഗുണവുമായ ഭരണ വ്യവസ്ഥ ജനധിപത്യമാണ്.

Tuesday, December 5, 2017

മതങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകില്ലേ?

മതങ്ങൾ മാറ്റങ്ങൾക്ക്  വിധേയമാകില്ലേ?

മതങ്ങൾ മാറുമോ? മാറില്ലെന്നും മാറ്റാൻ പറ്റാത്തതെന്നും മാറിക്കൂടെന്നും മാറ്റിക്കൂടെന്നും മതപ്രബോധനങ്ങൾ അനന്ത സത്യങ്ങണെന്നുമൊക്കെ വാദിക്കുന്നവർ ഉണ്ടായിരിക്കാം. പക്ഷെ മത ഗ്രന്ഥങ്ങൾ അങ്ങനെ തന്നെ നില നിൽക്കുമെങ്കിലും മതങ്ങളും കാലത്തിനൊപ്പം സൗകര്യപൂർവ്വം മാറും എന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

പണ്ട് എന്നെ പഠിപ്പിച്ച ഒരു ഉസ്താദ് ഉണ്ടായിരുന്നു. ഒരു പാവം നല്ല മനുഷ്യനായിരുന്നു.   ഫോട്ടോ എടുക്കുന്നതും ആളുടെ പ്രതിരൂപം വരയ്ക്കുന്നതും തെറ്റാണെന്ന് അദ്ദേഹം നമ്മളെ പഠിപ്പിച്ചു. അപ്പോഴും മുസ്ലിം കല്യാണവീടുകളിൽ ഫോട്ടോ എടുപ്പ് തകൃതിയിൽ നടന്നു. പിന്നീട് ആ ഉസ്താദ് പാസ്പോർട്ട് എടുത്തതായി അറിഞ്ഞു. പാസ്പോർട്ട് എടുക്കണമെങ്കിൽ ഫോട്ടോ എടുക്കണമല്ലോ. ഞാൻ ഉസ്താദിനോട് ചോദിച്ചു ഉസ്താദ് പാസ്പോർട്ടിനായി ഫോട്ടോ എടുത്തത് അനിസ്ലാമികം അല്ലേയെന്ന്. അപ്പോൾ ഉസ്താദ് പറഞ്ഞു. പാസ്പോർട്ട് എടുക്കുന്നത് പേർഷ്യയിൽ പോകാനാണ്. പേർഷ്യ ഇസ്ലാമിക രാഷ്ട്രംആണ്. അതുകൊണ്ട് അതിനായി ഒരു ഫോട്ടോ എടുക്കുന്നതിൽ തെറ്റില്ല. അന്ന് ഞാൻ അത് വിശ്വസിച്ചു. ഉസ്താദിനെ സംബന്ധിച്ചിടത്തോളം പാസ്പോർട്ടിനെ സംബന്ധിച്ച ജ്ഞാനം അത്രയേ ഉണ്ടായിരുന്നുള്ളൂ. (ഇന്നത്തെ ഉസ്താദന്മാരെ പോലെ അത്ര വലിയ പണ്ഠിതനൊന്നുമായിരുന്നില്ല അന്നത്തെ ആ ഉസ്താദ്).

ഇപ്പോൾ ഉസ്താദന്മാർ അടക്കം സെൽഫിയെടുക്കുന്നു. സ്റ്റില്ലും വീഡിയോയും ഒക്കെ. കല്യാണങ്ങൾക്ക് വീഡിയോ എടുക്കുന്നത് മുമ്പ് ചില ഉസ്താദന്മാർ വിലക്കിയിരുന്നു. അങ്ങനെയാണ് കല്യാണം എവിടെ വച്ച് നടന്നാലും ഉസ്താദിന്റെ സാന്നിദ്ധ്യം ആവശ്യമായ നിക്കാഹ് തൊട്ടടുത്തുള്ള ഏതെങ്കിലും പള്ളിയിലോ തയ്ക്കാവിലോ വച്ച് നടത്തുന്നത്. താലികെട്ടും മാലയിടലുമൊക്കെ വീഡിയോയുടെ അകമ്പടിയോടു കൂടി കല്യാണ ഹാളിൽ വച്ചു തന്നെ നടക്കും. എന്നാൽ ഇപ്പോൾ കല്യാണത്തിനു വന്നാൽ വീഡിയോക്ക് സന്തോഷത്തോടെ പോസ്സ് ചെയ്യുന്ന ഉസ്താദന്മാരും ഇല്ലാതില്ല. ഫോട്ടോ എടുത്തുകൂടെന്ന് പറയുന്ന ഇസ്ലാമത പണ്ഡിതന്മാർ നടത്തുന്ന മത പ്രഭാഷണങ്ങളുടെ വീഡിയോ ഇന്ന് നെറ്റിൽ സുലഭം, അതൊക്കെ കണ്ടാണ് ഞാൻ ഇസ്ലാമിനെ കുറിച്ച് കുറച്ച് അറിവുകൾ നേടിയതു തന്നെ. ഇപ്പോൾ ചില ഉസ്താദന്മാർ കല്യാണത്തിനു വന്നാൽ വീഡിയോ ഇല്ലേ എന്ന് അങ്ങോട്ട് ചോദിക്കുന്നു.

ഓണം ആഘോഷിക്കുന്നത് അനിസ്ലാമികം എന്ന് ഒരിക്കൽ ഒരു ഉസ്താദ് പ്രസംഗിക്കുന്നതുകേട്ടു. ഇവിടെ ആ വർഷം അത്തപ്പൂക്കള മത്സരത്തിനു സമ്മാനം കിട്ടിയത് ഒരു മുസ്ലിം കുടുംബത്തിന്. അവരെ ഇസ്ലാമിൽ നിന്ന് ഇതുവരെയും പുറത്താക്കിയതായി അറിവില്ല. പണ്ട് ആശുപത്രിയിൽ കൊണ്ടു പോയി കുട്ടികളെ സുന്നത്ത് ചെയ്യുന്നത് മഹല്ലിൽ മുറുമുറുപ്പുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് ആശുപത്രികളിൽ വച്ച് മാത്രമേ സുന്നത്ത് നടക്കുന്നുള്ളൂ. പണ്ട് മുസ്ലിങ്ങൾക്ക് മുസ്ലിം ബാർബറമാരേ മുടി വെട്ടാവൂ ഷേവ് ചെയ്യാവൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇന്ന് മുസ്ലിം ബാർബർമാർ ദുർലഭമായപ്പോൾ ആ ശാസനവും ഇല്ലാതായി. ശാസ്ത്രവിരുദ്ധമായ പല കാര്യങ്ങളും എല്ലാ മതങ്ങളുടെയും മതഗ്രന്ഥങ്ങളിൽ കാണാം. എന്നാൽ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും അത് ഏത് മതസ്ഥർ കണ്ടു പിടിച്ചതെന്നു പോലും നോക്കാതെ എല്ലാ മതസ്ഥരും ഉപയോഗിക്കുന്നു.

ഈ മാറ്റങ്ങളൊന്നും കുറ്റമായി ഞാൻ കാണുന്നില്ല. കാലം മാറുമ്പോൾ മനുഷ്യൻ മാറും. അതിൽ നിന്ന് മാറി നിൽക്കാൻ മതങ്ങൾക്കോ ഒരു പ്രത്യയശാസ്ത്രങ്ങൾക്കോ കഴിയില്ല. അതുകൊണ്ട് മതങ്ങളായാലും വിശ്വാസികൾക്ക് ആചരിക്കാനും അനുഷ്ഠിക്കാനും പാലിക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രം പറയുക. ആ പറയുന്നത് ചെയ്യുക. അല്ലാതെ വിശ്വാസികൾക്ക് ലംഘിക്കനാായി മാത്രം പഴയ ശാസനകൾ നൽകരുത്. അല്ലെങ്കിൽ പണ്ട് കർശനമായ ആചാരനിഷ്ഠകൾ കാരണം ഹിന്ദുമതത്തിൽ നിന്ന് ആളുകൾ ബുദ്ധമതത്തിലേയ്ക്കും ജൈന മതത്തിലേയ്ക്കും പോയതുപോലെയാകും. പിന്നെ ശ്രീ ശങ്കരാചാര്യരും മറ്റും ഒരുപാട് പാട് പെട്ടാണ് ഹിന്ദു മതത്തെ പുനരുദ്ധരിച്ചത്. കുറച്ചുകൂടി ലിബറലായപ്പോൾ ഹിന്ദുമതത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് കുറഞ്ഞു. ഇന്ന് ബുദ്ധമതവും ജൈന മതവും ദുർബലമാണ്. ഇസ്ലാമതം അടക്കം എല്ലാ മതങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. അഥവാ ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അവർ മതങ്ങളെയും ദൈവങ്ങണെയുമൊക്കെ ആശ്രയിക്കുന്നത്.

ഇതിപ്പോൾ മതങ്ങൾ തന്നെ രാജ്യത്തിനും ലോകത്തിനും സ്വൈരതയും സമാധാനവും നൽകുന്നില്ലെന്നു വന്നാൽ ആളുകൾ മതങ്ങളിൽ നിന്നകലും. പിന്നെ പാവം ഇത്തിരിപ്പോന്ന യുക്തിവാദികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മതത്തിന്റെ പേരിൽ സഹിഷ്ണുതയും സംഘർഷങ്ങളും അരുതെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകളെയും കുറ്റം പറയരുത്. മാറാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് മാർക്സ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ഭാവിയിലും മതങ്ങളുടെ പ്രസക്തിയെ ഒന്നും ചോദ്യം ചെയ്യുന്നില്ല. സമൂഹത്തിനു ഗുണകരമായി മതങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അവ നില നിൽക്കുന്നതിലും ആർക്കും ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ ലോകത്തിന്റെ സമാധാനത്തിനും പുരോഗതിയ്ക്കും മതങ്ങൾ പ്രതിബന്ധമാകരുത്.