Monday, December 25, 2017

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് ചില മാർഗ്ഗോപദേശങ്ങൾ

ഇ.എ.സജിം തട്ടത്തുമല

(നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ/ അദ്ധ്യാപിക ആകാൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പാലിച്ചാൽ മതി).

1. എല്ലാം തികഞ്ഞവരാണ് തങ്ങളെന്ന മട്ടിലുള്ള ആ മസിൽ ആദ്യം തന്നെ അങ്ങ് വിടുക.
2. എല്ലാ ദിവസവും പത്രം വായിക്കുക. പ്രത്യേകിച്ചും വനിതാ അദ്ധ്യാപകർ ( രവിലെ പത്രമെടുത്ത് ഭർത്താവിന്റെ തലയ്ക്കു മീതെ വലിച്ചെറിയരുത്). ടി വി വാർത്തകൾ കാണുക
3.പാഠ പുസ്തകങ്ങൾ നന്നായി വായിച്ചിട്ടു മാത്രം ക്ലാസ്സിൽ വരിക
4. നിങ്ങൾ പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുക
5. എപ്പോഴും പഠനം മാർക്ക് എന്നിവയെക്കുറിച്ച് മാത്രം പറയാതെ കുട്ടികളുടെ സർഗ്ഗാതമതകൾ കൂടി കണ്ടെത്തി പുറത്തെടുക്കുക. അത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുമായി കൂടി ചർച്ച ചെയ്യുക
6. സമ്പന്ന കുടുംബങ്ങങ്ങളിൽ നിന്നു വരുന്നവരെയും സൗന്ദര്യമുള്ള കുട്ടികളെയും മാത്രം ശ്രദ്ധിക്കാതെ എല്ലാ കുട്ടികളെയും ഒരുപോലെ കാണുക.
7. പഠിക്കാൻ മോശമായ കുട്ടികളെ ഒരിക്കലും താഴ്ത്തിക്കെട്ടി പറഞ്ഞ് അവരുടെ ആത്മ വിശ്വാസം കെടുത്താതിരിക്കുക.
പ്രോജക്ടും അസൈൻമെന്റുകളും ഒക്കെ കൊടുക്കുമ്പോൾ അത് കുട്ടികൾ നെറ്റിൽ നിന്നു മാത്രം കോപ്പി പേസ്റ്റ് ചെയ്യാതെ ആ വർക്കുകൾ ചെയ്യാൻ അവരെ കൂടെ നിന്ന് സഹായിക്കുക.(ഇത്തരം ഉത്തരവാദിത്വങ്ങൾ പാരല കോളേജ് അദ്ധ്യാപകരുടെ മാത്രം ചുമലിൽ കെട്ടിവയ്ക്കാതിരിക്കുക)
8. അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവ എഴുതുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
9. നല്ല വായനയെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് നൽകുക. അതെ പറ്റി ക്ലാസ്സിൽ ചർച്ചകൾ സംഘടിപ്പിക്കുക
10. അദ്ധ്യാപക പരിശീലന പരിപാടികളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിക്കുക.
11. നിങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃകയാകുക.
12. ലളിതമായ വേഷം, സൗമ്യമായ പെരുമാറ്റം എന്നിവയിലൂടെ കുട്ടികൾക്ക് മാതൃകയാകുക.
13. സ്കൂളിലെ കുട്ടികളുടെ രക്ഷകർത്താക്കളുമായും നാട്ടുകാരുമായും കുടുംബാംഗങ്ങളോടെന്ന പോലെ ബന്ധം സ്ഥാപിക്കുക
14. സ്കൂളിലെ യുവജനോത്സവം മറ്റ് പൊതു പരിപാടികൾ എന്നിവ ഏതാനും അദ്ധ്യാപകരുടെ മാത്രം ബാദ്ധ്യതയായി കണ്ട് ഒഴിഞ്ഞു നില്ക്കുകയോ പരിപാടി നടക്കവെ നേരത്തെ വീട്ടിൽ പോകുകയോ ആ ദിവസങ്ങളിൽ വാരാതെ വീട്ടിലിരിക്കുകയോ ചെയ്യാതിരിക്കുക
15. വരുമാനത്തിൽ ഒരു ചെറു വിഹിതം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പാവപ്പെട്ട കുട്ടികൾക്ക് അത്യാവശ്യം സഹയങ്ങൽക്കോ ചെലവാക്കുക
16. മുഖം നോക്കി സി ഇ മാർക്ക് നൽകാതിരിക്കുക.
17. നൂലിൽ പിടിച്ച് കുട്ടികൾക്ക് മാർക്കിടാതിരിക്കുക. കുട്ടികൾ ജയിക്കണം എന്ന മനോഭാവത്തോടെ ഉത്തര കടലാസുകൾ നോക്കണം. അല്ലാതെ വിദ്യാർത്ഥികളെ യുദ്ധകാലത്തെ ശത്രുരാജ്യത്തെ പോലെ കാണരുത്.
18.ഇന്റർനെറ്റ് സാധ്യതകളെ വിദ്യാഭ്യാസത്തിനും നല്ല കാര്യങ്ങൾക്കുമായി എങ്ങനെ പ്രയോജനപെടുത്താമെന്ന് കുട്ടികളെയും രക്ഷകർത്താക്കളെയും പഠിപ്പിക്കുക.
19. പ്രൊജക്ടറും മറ്റുമുള്ള സ്മാർട്ട് ക്ലാസ്സുകൾ ആയില്ലെങ്കിൽ ലാപ് ടോപ്പിന്റെ സഹായത്താലെങ്കിലും കുട്ടികൾക്ക് വിഷ്വൽസും നല്ല ക്ലാസ്സുകളും ഒക്കെ കാണിച്ചു കൊടുക്കുക.
20. വല്ലപ്പോഴും കുട്ടികളുമായി പുറത്തിറങ്ങി നാട്ടിലും വീടുകളിലുമൊക്കെ പോയി പരിസര പഠനം നടത്തി സമൂഹത്തെയും പരിസ്ഥിതിയെയും അറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുക
21. തെറ്റുകൾ ചെയ്യുന്ന കുട്ടികളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി നേർ മാർഗ്ഗത്തിലേയ്ക്ക് നയിക്കുക
22. ചെറിയ തെറ്റുകൾ ചെയ്യുന്ന കുട്ടികളെ കൊടും കുറ്റവാളികളെ കാണുന്നതുപോലെ കാണാതിരിക്കുക.
23. സ്വന്തം കുട്ടികളെ വല്ലപ്പോഴും സ്കൂളിൽ കൊണ്ടു വന്ന് അവിടുത്തെ കുട്ടികളുമായി ഇടപഴുകാൻ അവസരം നൽകുക. അദ്ധ്യപകൻ/ അദ്ധ്യാപിക നമ്മുടെ കുടുംബാംഗത്തെ പോലെയാണെന്ന് ബോധം കുട്ടികളിൽ സൃഷ്ടിക്കുക
24. കുട്ടികളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ദു;ഖങ്ങളിലും സന്തോഷങ്ങളിലും പങ്കെടുക്കുക
25. സമ്പന്നരെന്നോ ദരിദ്രരെന്നോ മേൽ ജാതി കീഴ്ജാതിയെന്നോ ഉള്ള ചിന്ത കുട്ടികളിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
26. അദ്ധ്യാപകർ കുട്ടികളുടെ മുന്നിൽ വച്ച് ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
27. ബിവറേജസിന്റെ ക്യൂവിലോ ബാറുകളിലോ വച്ച് രക്ഷകർത്താക്കളോ കുട്ടികളോ അദ്ധ്യാപകരെ കാണാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
27. അദ്ധ്യപികമാർ ഫാഷൻ ഷോയുമായി സ്കൂളി വരാതെ മാന്യമായതും ലളിതവുമായ വസ്ത്രവും ധരിച്ച് സ്കൂളിൽ എത്തുക.
28. കുട്ടികളെ പോലെ അദ്ധ്യപകരും യൂണിഫോം ധരിച്ചെത്തുന്നത് നല്ലതായിരിക്കും
29. അനാവശ്യമായ ആഡംബരങ്ങളും പൊങ്ങച്ചങ്ങളും അദ്ധ്യാപകരുടെ വ്യക്തിജീവിതത്തിൽ നിന്ന് ഒഴിവാക്കുക
30. അദ്ധ്യാപകരും കുട്ടികളും തമ്മിൽ അടിമ ഉടമ ബന്ധമല്ല വേണ്ടത്. സുഹൃത്തുക്കളെ പോലെ പെരുമാറണം. എന്നാൽ കുട്ടികൾക്ക് അദ്ധ്യാപകരോടുള്ള ബഹുമാനത്തിന് ഒട്ടും കുറവു വരികയുമരുത്.

(ഇത് മുഴുവൻ ഏതെങ്കിലും അദ്ധ്യാപകർ വായിക്കുമെന്നോ പാലിക്കുമെന്നോ വിശ്വസിക്കാൻ മാത്രം വിഢിയൊന്നുമല്ല ഞാൻ; എന്റെ അക്ഷരവ്യായാമം. അത്രതന്നെ!)

Tuesday, December 19, 2017

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഗുണപാഠം

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഗുണപാഠം

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഏത് വിധേനയും ബി ജെ പി തകർപ്പൻ ജയം നേടുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. അത് ഞാൻ മുമ്പേ എഴുതിയിരുന്നു. എന്നാൽ ബി ജെ പിയ്ക്ക് തകർപ്പൻ വിജയം ഉണ്ടായില്ലെന്ന് മാത്രമല്ല ഒരു മുസ്ലിം നാമധാരിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിട്ടും കോൺഗ്രസ്സ് നല്ല മുന്നേറ്റം നടത്തി എന്നത് ആശ്വാസം പകരുന്നുണ്ട്. വർഗ്ഗീയമായി എത്ര ഉഴുതുമറിച്ചാലും രാഷ്ട്രീയമായി ഇച്ഛാശക്തിയൊടെ നേരിട്ടാൽ ഗുജറാത്തിലും അതിനെ അതിജീവിക്കാം എന്ന് ഇത് തെളിയിക്കുന്നു. 

കോൺഗ്രസ്സും ഇപ്പോൾ ഗുജറാത്തിൽ അല്പം ഹിന്ദുത്വരാഷ്ട്രീയം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് കാണാതിരിക്കുന്നില്ല. എങ്കിലും ഇന്ത്യയിലെ മതേതര ശക്തികൾ ഒത്തു പിടിച്ചാൽ ഒരു പരിധിക്കപ്പുറം നഷ്ടപ്പെട്ട ഇന്ത്യയുടെ നഷ്ടപ്പെട്ട മതേതര മുഖം വീണ്ടെടുക്കാനാകും. നേതാക്കന്മാരുടെ അധികാര അതി മോഹങ്ങൾ കാരണം ചിന്നിച്ചിതറിക്കിടക്കുന്ന മതേതര കഷികൾ രാജ്യ താല്പര്യം മാത്രം മുൻനിർത്തി ഒന്നിക്കാൻ തീരുമാനിച്ചാൽ ബി ജെ പിയും അവരുയർത്തുന്ന വർഗ്ഗീയതയുമൊക്കെ ദുർബലപ്പെടും. 

വെറും പണശക്തിയും വർഗ്ഗീയതയും മാത്രം ഉപയോഗിക്കുന്ന ഒരു പാർട്ടിയല്ല ബി ജെ പി എന്നും തിരിച്ചറിയണം. ശക്തമായ സംഘടനാ സംവിധാനങ്ങളും ബുദ്ധികേന്ദ്രങ്ങളും ശക്തരായ നേതാക്കളും ആർ എ എസ് എസിന്റെ നിയന്ത്രണവുമുള്ള ഒരു പ്രസ്ഥാനമാണ് ബി ജെ പി. അതിനെ കേവലമായ ഇലക്ഷൻ തന്ത്രങ്ങൾ കൊണ്ടു മാത്രം നേരിടാനാകില്ല. ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളിൽ മുസ്ലിങ്ങളുടെ പോലും വോട്ടു നേടാൻ ബി ജെ പിയ്ക്ക് കഴിഞ്ഞുവെന്നത് അതിനു തെളിവാണ്. എതിരാളിയുടെ ശക്തി മനസ്സിലാക്കാതെയുള്ള പോരാട്ടങ്ങൾ കൊണ്ട് പ്രയോജനമില്ല. 

കുറച്ചു കൂടി ആത്മ വിശ്വാസത്തോടെ നേരിട്ടിരുന്നുവെങ്കിൽ ഗുജറാത്തിൽ കോൺഗ്രസ്സിന് നേരിയ ഭൂരിപക്ഷത്തിലെങ്കിൽഉം ജയിക്കാമായിരുന്നു എന്ന് തെരഞ്ഞെടുപ്പ്ഫലം തെളിയിക്കുന്നു. ബി ജെ പിയ്ക്ക് ഇപ്പോൾ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഒരുപാട് ഗുണപാഠങ്ങൾ ഗുജറാത്ത് ഇലക്ഷൻ നൽകുന്നുണ്ട്. അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ഫാസിസത്തിന്റെയും തത്വശാസ്ത്രം പ്രയോഗിച്ച് അധികനാൾ അധികാരം നിലനിർത്താൻ കഴിയില്ലെന്നതുതന്നെ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗുണപാഠം.

Friday, December 8, 2017

എത്രസുന്ദരം ബഹുസ്വരസമൂഹം

എത്രസുന്ദരം ബഹുസ്വരസമൂഹം


ഞാൻ ഒരു മതവിസ്വാസത്തെയും പിൻപറ്റുന്ന ആളല്ല. പക്ഷെ നിർമതരും നിരീശ്വരവാദികളും മാത്രമുള്ള ഒരു രാജ്യമോ ലോകമോ എന്റെ സ്വപ്നത്തിലേ ഇല്ല. കാരണം. എല്ലാ മതങ്ങളും മതമില്ലാത്തവരും ദൈവ വിശ്വാസികളും നിരീശ്വരവാദികളും കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ബി ജെ പിയും എല്ലാമുള്ള വൈവിദ്ധ്യപൂർണ്ണമായ ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിലാണ് ഞാൻ ജീവിച്ച് പരിചയിച്ചത്.

ഏതെങ്കിലും ഒരു മതം മാത്രമുള്ളതൊ, ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി മാത്രമുള്ളതോ ആയ ഒരു രാജ്യത്ത് ഒരു പൗരനായി എനിക്ക് ജീവിക്കുവാൻ കഴിയില്ല. ഏകമതം, ഏകകക്ഷി ഇവകളോടൊന്നും എനിക്ക് പൊരുത്തപ്പെടാനാകില്ല. നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷവും അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം. അക്രമ രാഹിത്യത്തിലും സഹിഷ്ണുതയിലും അടിയുറച്ച സംവാദാത്മകവും വൈവിദ്ധ്യപൂർണ്ണവുമായ ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്തിൽ ജീവിക്കുന്നതിന്റെ സുഖം ഒരു ഫാസിസ്റ്റ്-ഏകാധിപത്യ രാജ്യത്ത് ലഭിക്കില്ല. 

ലോകത്തെ ഒരു രാജ്യത്തെയും ഉദാഹരണമായി ചൂക്കാട്ടേണ്ട. ഏകാധിപത്യവും മതാധിപത്യവും ഫാസിസവും നിലനിൽക്കുന്ന ഏതൊരു രാജ്യവും കാലന്തരേ ജനാധിപത്യത്തിലേയ്ക്ക് പുരോഗമിച്ചേ മതിയാകൂ. അത് ഇന്നലെങ്കിൽ നാളെ. അല്പം വൈകിയാലും അത് സംഭവിക്കുക തന്നെ ചെയ്യും. കാരണം ആധുനിക കാലത്ത് എല്ലാവരും സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും ആളുകളുടെ വ്യക്തിത്വ വികാസത്തിന് അനുഗുണവുമായ ഭരണ വ്യവസ്ഥ ജനധിപത്യമാണ്.

Tuesday, December 5, 2017

മതങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകില്ലേ?

മതങ്ങൾ മാറ്റങ്ങൾക്ക്  വിധേയമാകില്ലേ?

മതങ്ങൾ മാറുമോ? മാറില്ലെന്നും മാറ്റാൻ പറ്റാത്തതെന്നും മാറിക്കൂടെന്നും മാറ്റിക്കൂടെന്നും മതപ്രബോധനങ്ങൾ അനന്ത സത്യങ്ങണെന്നുമൊക്കെ വാദിക്കുന്നവർ ഉണ്ടായിരിക്കാം. പക്ഷെ മത ഗ്രന്ഥങ്ങൾ അങ്ങനെ തന്നെ നില നിൽക്കുമെങ്കിലും മതങ്ങളും കാലത്തിനൊപ്പം സൗകര്യപൂർവ്വം മാറും എന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

പണ്ട് എന്നെ പഠിപ്പിച്ച ഒരു ഉസ്താദ് ഉണ്ടായിരുന്നു. ഒരു പാവം നല്ല മനുഷ്യനായിരുന്നു.   ഫോട്ടോ എടുക്കുന്നതും ആളുടെ പ്രതിരൂപം വരയ്ക്കുന്നതും തെറ്റാണെന്ന് അദ്ദേഹം നമ്മളെ പഠിപ്പിച്ചു. അപ്പോഴും മുസ്ലിം കല്യാണവീടുകളിൽ ഫോട്ടോ എടുപ്പ് തകൃതിയിൽ നടന്നു. പിന്നീട് ആ ഉസ്താദ് പാസ്പോർട്ട് എടുത്തതായി അറിഞ്ഞു. പാസ്പോർട്ട് എടുക്കണമെങ്കിൽ ഫോട്ടോ എടുക്കണമല്ലോ. ഞാൻ ഉസ്താദിനോട് ചോദിച്ചു ഉസ്താദ് പാസ്പോർട്ടിനായി ഫോട്ടോ എടുത്തത് അനിസ്ലാമികം അല്ലേയെന്ന്. അപ്പോൾ ഉസ്താദ് പറഞ്ഞു. പാസ്പോർട്ട് എടുക്കുന്നത് പേർഷ്യയിൽ പോകാനാണ്. പേർഷ്യ ഇസ്ലാമിക രാഷ്ട്രംആണ്. അതുകൊണ്ട് അതിനായി ഒരു ഫോട്ടോ എടുക്കുന്നതിൽ തെറ്റില്ല. അന്ന് ഞാൻ അത് വിശ്വസിച്ചു. ഉസ്താദിനെ സംബന്ധിച്ചിടത്തോളം പാസ്പോർട്ടിനെ സംബന്ധിച്ച ജ്ഞാനം അത്രയേ ഉണ്ടായിരുന്നുള്ളൂ. (ഇന്നത്തെ ഉസ്താദന്മാരെ പോലെ അത്ര വലിയ പണ്ഠിതനൊന്നുമായിരുന്നില്ല അന്നത്തെ ആ ഉസ്താദ്).

ഇപ്പോൾ ഉസ്താദന്മാർ അടക്കം സെൽഫിയെടുക്കുന്നു. സ്റ്റില്ലും വീഡിയോയും ഒക്കെ. കല്യാണങ്ങൾക്ക് വീഡിയോ എടുക്കുന്നത് മുമ്പ് ചില ഉസ്താദന്മാർ വിലക്കിയിരുന്നു. അങ്ങനെയാണ് കല്യാണം എവിടെ വച്ച് നടന്നാലും ഉസ്താദിന്റെ സാന്നിദ്ധ്യം ആവശ്യമായ നിക്കാഹ് തൊട്ടടുത്തുള്ള ഏതെങ്കിലും പള്ളിയിലോ തയ്ക്കാവിലോ വച്ച് നടത്തുന്നത്. താലികെട്ടും മാലയിടലുമൊക്കെ വീഡിയോയുടെ അകമ്പടിയോടു കൂടി കല്യാണ ഹാളിൽ വച്ചു തന്നെ നടക്കും. എന്നാൽ ഇപ്പോൾ കല്യാണത്തിനു വന്നാൽ വീഡിയോക്ക് സന്തോഷത്തോടെ പോസ്സ് ചെയ്യുന്ന ഉസ്താദന്മാരും ഇല്ലാതില്ല. ഫോട്ടോ എടുത്തുകൂടെന്ന് പറയുന്ന ഇസ്ലാമത പണ്ഡിതന്മാർ നടത്തുന്ന മത പ്രഭാഷണങ്ങളുടെ വീഡിയോ ഇന്ന് നെറ്റിൽ സുലഭം, അതൊക്കെ കണ്ടാണ് ഞാൻ ഇസ്ലാമിനെ കുറിച്ച് കുറച്ച് അറിവുകൾ നേടിയതു തന്നെ. ഇപ്പോൾ ചില ഉസ്താദന്മാർ കല്യാണത്തിനു വന്നാൽ വീഡിയോ ഇല്ലേ എന്ന് അങ്ങോട്ട് ചോദിക്കുന്നു.

ഓണം ആഘോഷിക്കുന്നത് അനിസ്ലാമികം എന്ന് ഒരിക്കൽ ഒരു ഉസ്താദ് പ്രസംഗിക്കുന്നതുകേട്ടു. ഇവിടെ ആ വർഷം അത്തപ്പൂക്കള മത്സരത്തിനു സമ്മാനം കിട്ടിയത് ഒരു മുസ്ലിം കുടുംബത്തിന്. അവരെ ഇസ്ലാമിൽ നിന്ന് ഇതുവരെയും പുറത്താക്കിയതായി അറിവില്ല. പണ്ട് ആശുപത്രിയിൽ കൊണ്ടു പോയി കുട്ടികളെ സുന്നത്ത് ചെയ്യുന്നത് മഹല്ലിൽ മുറുമുറുപ്പുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് ആശുപത്രികളിൽ വച്ച് മാത്രമേ സുന്നത്ത് നടക്കുന്നുള്ളൂ. പണ്ട് മുസ്ലിങ്ങൾക്ക് മുസ്ലിം ബാർബറമാരേ മുടി വെട്ടാവൂ ഷേവ് ചെയ്യാവൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇന്ന് മുസ്ലിം ബാർബർമാർ ദുർലഭമായപ്പോൾ ആ ശാസനവും ഇല്ലാതായി. ശാസ്ത്രവിരുദ്ധമായ പല കാര്യങ്ങളും എല്ലാ മതങ്ങളുടെയും മതഗ്രന്ഥങ്ങളിൽ കാണാം. എന്നാൽ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും അത് ഏത് മതസ്ഥർ കണ്ടു പിടിച്ചതെന്നു പോലും നോക്കാതെ എല്ലാ മതസ്ഥരും ഉപയോഗിക്കുന്നു.

ഈ മാറ്റങ്ങളൊന്നും കുറ്റമായി ഞാൻ കാണുന്നില്ല. കാലം മാറുമ്പോൾ മനുഷ്യൻ മാറും. അതിൽ നിന്ന് മാറി നിൽക്കാൻ മതങ്ങൾക്കോ ഒരു പ്രത്യയശാസ്ത്രങ്ങൾക്കോ കഴിയില്ല. അതുകൊണ്ട് മതങ്ങളായാലും വിശ്വാസികൾക്ക് ആചരിക്കാനും അനുഷ്ഠിക്കാനും പാലിക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രം പറയുക. ആ പറയുന്നത് ചെയ്യുക. അല്ലാതെ വിശ്വാസികൾക്ക് ലംഘിക്കനാായി മാത്രം പഴയ ശാസനകൾ നൽകരുത്. അല്ലെങ്കിൽ പണ്ട് കർശനമായ ആചാരനിഷ്ഠകൾ കാരണം ഹിന്ദുമതത്തിൽ നിന്ന് ആളുകൾ ബുദ്ധമതത്തിലേയ്ക്കും ജൈന മതത്തിലേയ്ക്കും പോയതുപോലെയാകും. പിന്നെ ശ്രീ ശങ്കരാചാര്യരും മറ്റും ഒരുപാട് പാട് പെട്ടാണ് ഹിന്ദു മതത്തെ പുനരുദ്ധരിച്ചത്. കുറച്ചുകൂടി ലിബറലായപ്പോൾ ഹിന്ദുമതത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് കുറഞ്ഞു. ഇന്ന് ബുദ്ധമതവും ജൈന മതവും ദുർബലമാണ്. ഇസ്ലാമതം അടക്കം എല്ലാ മതങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. അഥവാ ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അവർ മതങ്ങളെയും ദൈവങ്ങണെയുമൊക്കെ ആശ്രയിക്കുന്നത്.

ഇതിപ്പോൾ മതങ്ങൾ തന്നെ രാജ്യത്തിനും ലോകത്തിനും സ്വൈരതയും സമാധാനവും നൽകുന്നില്ലെന്നു വന്നാൽ ആളുകൾ മതങ്ങളിൽ നിന്നകലും. പിന്നെ പാവം ഇത്തിരിപ്പോന്ന യുക്തിവാദികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മതത്തിന്റെ പേരിൽ സഹിഷ്ണുതയും സംഘർഷങ്ങളും അരുതെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകളെയും കുറ്റം പറയരുത്. മാറാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് മാർക്സ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ഭാവിയിലും മതങ്ങളുടെ പ്രസക്തിയെ ഒന്നും ചോദ്യം ചെയ്യുന്നില്ല. സമൂഹത്തിനു ഗുണകരമായി മതങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അവ നില നിൽക്കുന്നതിലും ആർക്കും ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ ലോകത്തിന്റെ സമാധാനത്തിനും പുരോഗതിയ്ക്കും മതങ്ങൾ പ്രതിബന്ധമാകരുത്.

Thursday, November 16, 2017

അർത്ഥാന്തരങ്ങൾ


അർത്ഥാന്തരങ്ങൾ


ആരാണീ രാഷ്ട്രീയ ശത്രു? അല്ലെങ്കിൽ എന്താണീ രാഷ്ട്രീയ ശത്രു? ജനാധിപത്യ സമൂഹത്തിൽ വ്യത്യസ്തമായ  ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള വിവിധ  രാഷ്ട്രീയപ്രസ്ഥാനങ്ങളുണ്ടാകും. രാഷ്ട്രീയപാർട്ടികളുമായി ബന്ധമില്ലാത്ത രാഷ്ട്രീയ ചിന്താധാരകളും അവയിൽ ഏതെങ്കിലുമൊക്കെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിരീക്ഷകരും ചിന്തകരും ഒക്കെ ഉണ്ടാകും. ഇവരെല്ലാം ചേർന്നാണ് ജനാധിപത്യപ്രക്രിയയെ സാക്രികമാക്കുന്നതും ശക്തിപ്പെടുത്തുന്നതും നില നിർത്തുന്നതും. എല്ലാവർക്കും  ഒരേതരത്തിലുള്ള  ആശയങ്ങളും ചിന്തകളും കർമ്മങ്ങളും വച്ചുപുലർത്താൻ കഴിയില്ല. ഓരോരുത്തരുടെയും വ്യത്യസ്തവും വൈവിധ്യപൂർണ്ണവുമായ  ജീവിത സാഹചര്യങ്ങളും രാഷ്ട്രീയ-സാംസ്കാരിക  പരിസരങ്ങളും  അറിവുകളും അനുഭവങ്ങളും അഭിരുചികളും എല്ലാം ആണ് ഒരാളുടെ ചിന്തകളെയും നിലപാടുകളെയും രൂപപ്പെടുത്തുന്നത്. 

അതുകൊണ്ടു തന്നെ ഒരു ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയ പക്ഷാന്തരങ്ങൾ ഉണ്ടായിരിക്കും എന്നല്ലാതെ ഇതരപക്ഷ രാഷ്ട്രീയം വച്ചു പുലർത്തുന്നവരെ “രാഷ്ട്രീയ ശത്രു”  “രാഷ്ട്രീയ പ്രതിയോഗി” എന്നിങ്ങനെയുള്ള കടുത്ത പദങ്ങൾ കൊണ്ട് വിശേഷിപ്പിക്കുന്നത് തീർത്തും ഉചിതമല്ല. ഇതരപക്ഷക്കാരൻ-കാരി, അല്ലെങ്കിൽ ഇതരപക്ഷക്കാർ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ആകാം. അങ്ങേ അറ്റം പോയാൽ രാഷ്ട്രീയ എതിരാളി(കൾ) എന്നു പറയാം. കളിയിടങ്ങളിൽ എതിർടീം ഉള്ളതുപോലെ രാഷ്ട്രീയത്തിലും എതിർടീം ഉണ്ടാകും എന്നേയുള്ളൂ. അതുകൊണ്ട് വേണമെങ്കിൽ രാഷ്ട്രീയത്തിലെ എതിർ ടീം എന്നും പ്രയോഗിക്കാം. രാഷ്ട്രീയം വ്യത്യസ്തമാകുന്നതുകൊണ്ട് രണ്ടു പേർ തമ്മിൽ പരസ്പരം രാഷ്ട്രീയ ശത്രുക്കളാകുന്നതെങ്ങനെ? അല്ലെങ്കിൽ എന്തിന്? ഒരു വീട്ടിൽ തന്നെ വ്യത്യസ്ത രാഷ്ട്രീയത്തിൽ വിശ്വസിക്കുനവരുണ്ടെങ്കിൽ അവർ എങ്ങനെ ശത്രുക്കളാകും? ശത്രു എന്ന പ്രയോഗം രാഷ്ട്രീയ വ്യവഹാരത്തിൽ ഉപയോഗിക്കാനേ പാടുള്ളതല്ല.

രാഷ്ട്രീയത്തിന്റെ കാര്യം സൂചിപ്പിച്ചതുപോലെ തന്നെ മതങ്ങളുടെ കാര്യവും. പലരും തങ്ങളുടേതല്ലാത്ത മതക്കാരെ ഉദ്ദേശിച്ച് അന്യമതസ്ഥർ എന്നു പറയുന്ന രീതിയും ശരിയല്ല. മതത്തിന്റെ കാര്യത്തിൽ എതിർ മതം എന്ന് പറയുന്നതു പോലും ശരിയല്ല. ഒരു മതവും മറ്റൊരു മതത്തിന് എതിരായി വർത്തിക്കുനവയല്ല. മാത്രവുമല്ല ഒരു മതം മറ്റൊരു മതസ്തന് അന്യവുമല്ല. എല്ലാ മതങ്ങളും എല്ലാവർക്കും ഉള്ളതാണ്. ഇഷ്ടം പോലെ ഏത് മത വിശ്വാസത്തെയും പിൻപറ്റാം. അതുകൊണ്ടു തന്നെ ഒരു മതത്തിൽ വിശ്വസിക്കുന്നവർ മറ്റ് മതസ്ഥരെ അന്യമതസ്ഥർ, എതിർ മതസ്ഥർ എന്നൊന്നുമല്ല വിശേഷിപ്പിക്കേണ്ടത്. ഇതര മതസ്ഥർ, മറ്റ് മതസ്ഥർ, സഹോദര മതസ്ഥർ എന്നൊക്കെ വിശേഷിപ്പിക്കുന്നതാണ് ഉചിതം. വിശേഷണത്തിനുപയോഗിക്കുന്ന പദങ്ങൾ പോലും കരുതലോടെ വേണം ഉപയോഗിക്കാൻ. ഒരേ അർത്ഥമുള്ള എല്ലാപദങ്ങളും എല്ലാ സന്ദർഭങ്ങളിലും  ഒരേ പോലുള്ള അർത്ഥധ്വനികളെയല്ല ദ്യോതിപ്പികുക. ആഹാരം തിന്നൂ എന്ന് പറയുന്നതും കഴിക്കൂ എന്നു പറയുന്നതും ഒരേ അർത്ഥത്തിലാണെങ്കിലും കേൾക്കുന്നവനിൽ അത് രണ്ട് തരത്തിലുള്ള അനുരണങ്ങളാണ് ഉണ്ടാക്കുക. ഓരോ സന്ദർഭത്തിനും ഇണങ്ങും വിധം അനുയോജ്യമായ പദങ്ങളാണ് എഴുത്തിലും സംസാരത്തിലും ഉപയോഗിക്കേണ്ടത്.

പലയിടത്തും രാഷ്ട്രീയ കൊലപാതകങ്ങളും വർഗ്ഗീയ കൊലപാതകങ്ങളും ഒക്കെ നടക്കുമ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോകാറുണ്ട്. എങ്ങനെയാണ് ഇവർക്ക് എന്നും മുഖത്തോടു മുഖം കാണുന്ന, പരസ്പരം ഇണങ്ങിയും പിണങ്ങിയും ഒരേ നാട്ടിൽ ജീവിക്കുന്ന ആളുകളെ പരസ്പരം കൊല്ലാൻ കഴിയുന്നതെന്ന്. ഈയുള്ളവനും ഒരു പ്രത്യേക രാഷ്ട്രീയ വിശ്വാസം വച്ചു പുലർത്തുന്ന ആളാണ്. പക്ഷെ എന്റെ നാട്ടിലെ ഇതര രാഷ്ട്രീയവിശ്വാസികളെ വകവരുത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ തന്നെ കഴിയില്ല. കാരണം അത്രമേൽ ഇടപഴകിയാണ് നമ്മൾ ജീവിക്കുന്നത്. യോജിപ്പുകളും വിയോജിപ്പുകളും ഒക്കെ ഉണ്ടാകുമെങ്കിലും ഒരു കൂട്ടുകുടുംബം പോലെ ഒരു സമൂഹത്തിൽ ജീവിക്കുന്നവർക്ക് ആശയങ്ങൾ വ്യത്യസ്തമായിപ്പോയി എന്നതിന്റെ പേരിൽ ഒരാളെ കൊല്ലാൻ എങ്ങനെ കഴിയും? അഥവാ എന്തിന് കൊല്ലുന്നു? ഈ കൊല്ലുന്നവന് പിന്നെ ജീവിതത്തിൽ എന്നെങ്കിലും മന:സമാധാനം ഉണ്ടാകുമോ? ഭയപ്പെടാതെ ജീവിക്കാൻ സാധിക്കുമോ? അല്ലെങ്കിൽ തന്നെ ഒരു കൊലയാളി എന്ന മേൽവിലാസത്തിൽ ജീവിക്കുന്നതിൽ എന്തർത്ഥം?    

ഞാൻ വിദ്യാർത്ഥിരാഷ്ട്രീയ കാലം മുതൽ മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യം കലാലയങ്ങളിലായാലും പ്രദേശങ്ങളിലായാലും രാഷ്ട്രീയ കൊലപാതകങ്ങൾ എന്നറിയപ്പെടുന്ന പല കൊലപാതകങ്ങളുടെയും കാരണം രാഷ്ട്രീയമല്ല. വ്യക്തിഗതമായ പ്രശ്നങ്ങൾ സംഘർഷാത്മകമാകുമ്പോൾ ബന്ധപ്പെട്ട വ്യക്തികളുടെ രാഷ്ട്രീയം നോക്കി രാഷ്ട്രീയ കക്ഷികൾ സ്വയം ഇടപെടുകയോ ബന്ധപ്പെട്ട കക്ഷികൾ തങ്ങളുടെ രാഷ്ട്രീയ കക്ഷികളുടെ സഹായം തേടി അവരെ ഇടപെടുത്തുകയോ ചെയ്യുമ്പോഴാണ് അവയ്ക്ക് രാഷ്ട്രീയമാനം വരുന്നത്. അല്ലാതെ ആശയങ്ങൾ തമ്മിൽ സവദിക്കുന്നത് അക്രമത്തിന് കാരണമാകുന്നതെങ്ങനെ? വാക്കുകൾ കൊണ്ടും പ്രവർത്തന രീതികൾകൊണ്ടും മത്സരിക്കുന്നിടത്ത് ആയുധങ്ങൾക്ക് എവിടെയാണ് സ്ഥാനം? മതങ്ങളെ സംബന്ധിച്ചും ഇതുതന്നെ പറയാനുള്ളത്.   

Monday, October 2, 2017

ജോർജ് സാറിന് ആദരാഞ്ജലികൾ

ജോർജ് സാറിന് ആദരാഞ്ജലികൾ

തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ എന്നെ നാലാം ക്ലാസ്സിൽ പഠിപ്പിച്ച ആയൂർ സ്വദേശി ജോർജ് സാർ  മിനിയാന്ന് (2017 സെപ്റ്റംബർ 29) അന്തരിച്ചു.  സംസ്കാര ചടങ്ങുകൾ നടന്ന ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മൃതുദേഹം കാണുവാനും അന്ത്യാഞ്ജലി അർപ്പിക്കുവാനും സാറിനെ അനുസ്മരിച്ച് അവിടെ സംസാരിക്കുവാനും കഴിഞ്ഞു.

ഓർമ്മകളിൽ നിന്ന് ഒരിക്കലും മറഞ്ഞു പോകാത്ത അദ്ധ്യാപകനായിരുന്നു ജോർജ് സാർ.ജോർജ്ജ് സാർ തട്ടത്തുമല സ്കൂളിൽ ഉള്ളപ്പോൾ എന്റെ വാപ്പയും ഇവിടെ അദ്ധ്യാപകനായിരുന്നു. നമ്മുടെ സ്കൂളിൽ നിന്നും പോയ ശേഷം വളരെ അപൂർവ്വമായി മാത്രമേ ജോർജ്ജ് സാറിനെ കാണാൻ സാധിച്ചിരുന്നുള്ളൂ. അതും വർഷങ്ങൾക്ക് മുമ്പെപ്പോഴോ. പിന്നീട് അദ്ദേഹം ജീവിച്ചിരിക്കുന്നുവോ മരിച്ചു പോയോ എന്നുതന്നെ അറിയില്ലായിരുന്നു. 

എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ അനന്തിരവൻ അലക്സ് സാർ തട്ടത്തുമല സ്കൂളിൽ അദ്ധ്യാപകനായി വന്നപ്പോഴാണ് ജോർജ് സാർ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞത്. പിന്നീട് അലക്സ് സാർ സ്ഥലം മാറി പോയെങ്കിലും ജോർജ്ജ് സാറിന്റെ മരണ വാർത്ത നമ്മുടെയെല്ലാം അറിവിലേയ്ക്കായി ശ്രീ സലിമിന്റെ ഫോണിൽ വിളിച്ചറിയിച്ചു.അതുകൊണ്ട് യഥാസമയം ജോർജ് സാറിന്റെ വീട്ടിലെത്തി മൃതുദേഹം കാണുവാൻ സാധിച്ചു. ഞാൻ സലിം, സി.ബി അനിൽ, സലിമിന്റെ അയൽവാസി ഷെരീർ എന്നിവർ ഒരുമിച്ചാണ് പോയത്. 

മരിച്ചു കിടക്കുമ്പോഴും അന്നത്തെ അതേ തേജസ്സ് ജോർജ്ജ് സാറിന്റെ മുഖത്ത് പ്രകടമായിരുന്നു. 77 വയസ്സുണ്ടായിരുന്നു. ആരോഗ്യവാനായിരുന്ന അദ്ദേഹം അടുത്ത കാലത്ത് മാത്രമാണ് രോഗബാധിതനായതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. എത്രമേൽ വലിയ വിദ്യഭ്യാസം നേടിയാലും പ്രൈമറി സ്കൂളുകളിലെ അദ്ധ്യാപകരെ ആയിരിക്കും എല്ലാവരും കൂടുതൽ ഓർക്കുക. ജോർജ്ജ് സാറിനെ നമ്മൾ ഓർക്കുന്നതുപോലെ. ജോർജ്ജ് സാറിന് ആദരാഞ്‌ജലികൾ!

Thursday, September 7, 2017

ഗൗരി ലങ്കേഷ്

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എഴുതിയ ഫെയ്സ് ബൂക്ക് പോസ്റ്റുകൾ

പ്രിയ ഗൗരി ലങ്കേഷ്, ക്ഷമിക്കുക. ഞങ്ങൾ നിസ്സഹായരാണ്. ഇനി കുറെ നാളത്തേയ്ക്കെങ്കിലും അങ്ങനെ ആയിരിക്കാനാണ് സാധ്യത!
***********************

ഗൗരി ലങ്കേഷ് ഒരു തുടർച്ച മാത്രം. ഇനിയും അവസാനിക്കാത്ത തുടർച്ച. അടുത്തത് ആർ എന്നതേ അറിയാനുള്ളൂ. ജനാധിപത്യത്തിന്റെ ദുർവിധി ഏറ്റുവാങ്ങുകയേ നിവൃത്തിയുള്ളൂ. കൊലയാളികൾ സംസ്കാര ശൂന്യരാണ്. പ്രതിഷേധങ്ങൾ ഒന്നും അവർക്ക് മനസ്സിലാകില്ല. പ്രതിഷേധങ്ങൾ അവർക്ക് ഒരു ശിക്ഷയുമാകില്ല. നഷ്ടപ്പെട്ട ജീവൻ തിരിച്ചു കൊടുക്കാനുമാകില്ല. യഥാർത്ഥ കുറ്റവാളികൾ പിടിക്കപ്പെടുമെന്നതിനും വലിയ ഉറപ്പൊന്നുമില്ല. ഇത്തരം ഒരു കൃത്യം ചെയ്തവരും ചെയ്യിച്ചവരും വേണ്ടത്ര മുൻ കരുതലുകൾ എടുത്തിട്ടുണ്ടാകും. പുതിയ വാർത്തകൾ വരുമ്പോൾ ഫാസിസത്തിന്റെ ഇരകളുടെ നിരയിൽ ഇടയ്ക്കിടെ ഉരുവിടുന്ന ഒരു പേര് മാത്രമാകും ഗൗരി ലങ്കേഷിന്റേതും. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ ഇടവരുത്തുന്ന രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങൾ മാറ്റി മറിക്കാനുള്ള പോരാട്ടങ്ങളാണ് ആവശ്യം. അതാകട്ടെ കേവലം പ്രതിഷേധ പ്രകടനങ്ങൾ കൊണ്ടു മാത്രം സാധിക്കുന്ന ഒന്നല്ല. അതി ശക്തമായൊരു ഫാസിസ്റ്റ് വിരുദ്ധ മുന്നണി രാജ്യത്ത് രൂപപ്പെടേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിക്കല്ലടിക്കുന്നതിനു മുമ്പെങ്കിലും അത് സാധിക്കുമോ എന്നതാണ് പ്രധാനം. ഇനിയും ജനാധിപത്യത്തിൽ വിശ്വാസമുള്ളവർ ഇനിയും അമാന്തിക്കുന്നത് ആത്മഹത്യാപരമായിരിക്കും. കാരണം എന്നാണ് അമാന്തിക്കുന്നവരുടെ നേർക്കും ഫാസിസത്തിന്റെ തോക്ക് നീട്ടിപ്പിടിക്കുന്നതെന്ന് പ്രവചിക്കാനാകില്ല. ഇനി ഏത് നിമിഷവും ആർക്ക് നേരെയും വെടിയുണ്ടകൾ പാഞ്ഞു വന്നേക്കാം! നമുക്ക് നേരെ തോക്ക് നീളുമ്പോൾ മാത്രം സ്വയം പൊട്ടിത്തെറിച്ച് ഭയപ്പെടുത്താമെന്ന് കരുതുന്നത് മൗഢ്യമാണ്.
*****************************************************************

ഗൗരി ലങ്കേഷിനെ കൊന്നത് ആരുതന്നെ ആകട്ടെ. അത് കണ്ട് പിടിക്കേണ്ടത് പോലീസ് ആണ്. പക്ഷെ ഒന്ന് പറയട്ടെ, യഥാർത്ഥത്തിൽ ഒരു പക്ഷെ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സംഘപരിവാരുകാർ അല്ലെന്നിരുന്നാൽ പോലും ആ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മട്ടിലാണ് പല സംഘ പരിവാർ അനുകൂലികളും സംസാരിക്കുന്നത്. . ശത്രുവാണെങ്കിലും മരണപ്പെട്ട വ്യക്തിയെക്കുറിച്ച് നല്ലതൊന്നും പറയാതെ മൗനം പാലിച്ചാലും മോശപ്പെട്ടത് പറയരുത്. മരിച്ചാലെങ്കിലും ഒരാളെ വെറുതെ വിടില്ലെന്ന് ശഠിക്കുന്നത് ലളിതമായി പറഞ്ഞാൽ മൃഗീയമാണ്. ഒരു കൊടും കുറ്റവാളി മരിച്ചാൽ പോലും ആരും പറയാത്ത വാക്കുകളാണ് അവരെക്കുറിച്ച് സംഘ പരിവാർ അനുകൂലികളുടേതായി പുറത്ത് വരുന്നത്.
**********************************************************************

പ്രിയ ഗൗരി ലങ്കേഷ്, സമാധാനത്തിന്റെ ഭാഷ ഫാസിസ്റ്റുകൾക്ക് മനസ്സിലാകില്ല. എങ്കിലും നാടെങ്ങും സമാധാനപരമായ പ്രതിഷേധം അലയടിക്കുന്നുണ്ട്. അതല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലല്ലോ. സമാധനത്തിന്റെയും ജനാധിപത്യത്തിന്റെയും ശക്തി എന്നെങ്കിലും അവർക്ക് മനസ്സിലാകാതിരിക്കില്ല

(2017 സെപ്റ്റംബർ 5-ന് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു))

Thursday, August 31, 2017

ലീലാ എം. ചന്ദ്രന് ആദരാഞ്‌ജലികൾ!

ലീലാ എം. ചന്ദ്രന് ആദരാഞ്‌ജലികൾ! 

എന്റെ ബ്ലോഗ്- ഫെയ്സ് ബൂക്ക് സൗഹൃദങ്ങളിലെ ഒരു ഇല കൂടി അകാലത്തിൽ കൊഴിഞ്ഞുവീണു. എത്രയോ ബ്ലോഗ് മീറ്റുകളിൽ പ്രിയതമനോടൊപ്പം വന്ന് നിഷ്കളങ്കമായ ചിരിയും വർത്തമാനങ്ങളുമായി സ്നേഹം പങ്കു വച്ച ലീലാ എം ചന്ദ്രൻ (സി.എൽ.എസ് ബുക്സ്, കണ്ണൂർ) അന്തരിച്ചു. മീറ്റുകളിൽ അവരുടെയും ഭർത്താവ് ചന്ദ്രേട്ടന്റെയും സാന്നിദ്ധ്യം ഒരു നല്ല പോസിറ്റീവ് എനർജി നൽകിയിരുന്നു. ഞങ്ങൾ അവസാനം കണ്ടത് എറണാകുളത്തു വച്ചാണോ തിരുവനന്തപുരത്തു വച്ചാണോ എന്ന് നല്ല നിശ്ചയമില്ല. കുറച്ചു നാളായി നേരിൽ കാണാൻ അവസരങ്ങൾ ഉണ്ടായതുമില്ല. എന്നാൽ രോഗശയ്യയിൽ കിടക്കുമ്പോഴും അവർ ഫെയ്സ്ബൂക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. ഞങ്ങളുടെ ബ്ലോഗ്-ഫെയ്സ് ബുക്ക് കൂട്ടയ്മയിലെ പ്രിയ സഹോദരിയ്ക്ക് ആദരാഞ്ജലികൾ!

Wednesday, August 23, 2017

ലാവ്‌ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി


ലാവ്‌ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി

We are proud of you comrade! ഞങ്ങൾ അന്നേ പറഞ്ഞത് കോടതി ഇന്ന് പറഞ്ഞു.ലാവ്‌ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ല..അതെ, അന്നും ഇന്നും, സ. പിണറാ വിജയൻ ഞങ്ങളുടെ ചങ്കിലെ ചങ്കാണ്!.ബ്ലോഗെഴുത്തിന്റെ സുവർണ്ണ കാലത്ത് ഞങ്ങൾ ലാവ്‌ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ലെന്ന് പറഞ്ഞ് സഖാവിന് പിന്തുണയുമായി തുടർച്ചയായി പോസ്റ്റുകൾ എഴുതുമ്പോൾ ഞങ്ങളെ പരിഹസിക്കുന്ന ബ്ലോഗെർഴുത്തുകാരുടെ ഒരു വൻപട തന്നെ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ ഞങ്ങളുടെ ചങ്കിനു ചങ്ക് നൽകി ഉറച്ചു നിന്നു. സ. പിണറായിക്ക് എതിരെ നിന്നാൽ ചുളുവിൽ ആദർശ കമ്മ്യൂണിസ്റ്റാകാൻ കാഴിയുന്ന കാലമായിരുന്നു അത്. പക്ഷെ ആ ആദർശ പരിവേഷം ഞങ്ങൾ കുറെ പേർ വേണ്ടെന്നു വച്ചു. അതെ, ഞങ്ങൾ അന്നും ഇന്നും ഉറച്ചു തന്നെ. സ്ഫുടം ചെയ്തെടുത്ത ആ രാഷ്ട്രീയ വ്യക്തിത്വത്തിന് എത്ര കാർക്കശ്യമുണ്ടെങ്കിലും, എത്ര വിട്ടുവീഴ്ചകളുണ്ടെങ്കിലും അത് നാടിന്റെയും ജനങ്ങളുടെയും നന്മയ്ക്ക് വേണ്ടിയാണ്. അത് തിരിച്ചറിയുന്ന ഞങ്ങൾ ഇനിയും ഉറക്കെ പറയും.കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിനുടമ. ഞങ്ങളുടെ നായകൻ. നാടിന്റെ നായകൻ. സ. പിണറായിക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ. But we know dear chank, miles to go before we sleep. We, pinarayi supporters are always with you.

Friday, August 4, 2017

എന്റെ മരണാനന്തര ആഗ്രഹങ്ങൾ

എന്റെ മരണാനന്തര ആഗ്രഹങ്ങൾ സംബന്ധിച്ച് ദീർഘമായ ഒരു കുറിപ്പ് ഞാൻ എഴുതി വരുന്നുണ്ട്. അത് എഴുതി തീരും മുമ്പ് മരിച്ചാലോ എന്ന ഭയം കൊണ്ട് അതിന്റെ ചുരുക്കം ഇവിടെ എഴുതുകയാണ്. ഞാൻ മരിച്ചു കഴിഞ്ഞാൽ ഉടൻ എന്റെ കണ്ണുകൾ ദാനം ചെയ്യണം. കണ്ണുകൾ മാത്രമല്ല,ഉപയോഗിക്കാൻ കഴിയുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യണം. എന്റെ ബന്ധുക്കൾ ബഹുഭൂരിപക്ഷവും വിശ്വാസികൾ ആയതിനാൽ മൃതുദേഹത്തിനരികിൽ മതാചാരങ്ങൾ അനുഷ്ഠിക്കരുതെന്ന് പറയുന്നില്ല (അതവരുടെ സമാധാനത്തിന്). പക്ഷെ എല്ലാ ചടങ്ങുകളും കഴിഞ്ഞ് മൃതുദേഹം മെഡിക്കൽ കോളേജിൽ എത്തിക്കണം.

വേണമെങ്കിൽ മൃതുദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന ആംബുലൻസിൽ ഇരുന്ന് ല-ഇലാഹ ഇല്ലള്ള ചൊല്ലിക്കോളൂ ( അത് എനിക്ക് വേണ്ടപ്പെട്ട വിശ്വാസികളുടെ സമാധാനത്തിന്). പക്ഷെ ഖബറടക്കം പാടില്ല. അത് മെഡിക്കൽ വിദ്യാർത്ഥികൾ അറുത്ത് കീറി പഠിക്കട്ടെ (ഇവിടെ ഞാൻ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കിൽ അത് അതിലങ്ങ് തീരുകയും ചെയ്യും!). എന്റെ മൃതു ദേഹം കൂടുതൽ സമയം വച്ചു താമസിപ്പിക്കേണ്ട കാര്യമൊന്നുമില്ല. അഥവാ കുറച്ചു നേരം കിടത്തേണ്ടി വരുന്നെങ്കിൽ തന്നെ മൃതു ദേഹത്തിനരികിൽ കൂലിക്ക് ആളെ വിളിച്ചിരുത്തി ഓതിക്കരുത്. പ്രത്യേകിച്ച് കുട്ടികളെ. എന്നോട് സ്നേഹമുള്ളവർ ആരെങ്കിലും വേണമെങ്കിൽ അല്പം ഒഴിഞ്ഞോ തിരിഞ്ഞോ നിന്ന് ഓതുന്നെങ്കിൽ ഓതിക്കോട്ടെ. (അത് അവരുടെ സമാധാനത്തിന്).

മറ്റൊന്ന് കൂടി കൂട്ടി ചേർക്കുന്നു. എന്റെ മൃതു ദേഹത്തിൽ ആരും റീത്ത് വയ്ക്കരുത്. കാരണം, റീത്ത് പണച്ചെലവുള്ളതാണ്. മൃതുദേഹത്തെ പണം ചെലവാക്കി ബഹുമാനിക്കേണ്ടതില്ല. പലരു കടം വാങ്ങിയാണ് റീത്ത് വയ്ക്കുന്നത്. ജീവിച്ചിരിക്കുന്നവർക്ക് ആഹാരം കഴിക്കാനുള്ള പണം എന്തിന് റീത്ത് വാങ്ങി പാഴാക്കുന്നു? അതിലൊന്നും ഒരർത്ഥവുമില്ല. നിങ്ങൾ എനിക്ക് റീത്ത് വച്ചോ ഇല്ലയോ എന്നൊന്നും മൃതുദേഹമായ ഞാൻ അറിയുകയുമില്ല. മാത്രവുമല്ല, റീത്ത് ചെരിപ്പാണ്. കാരണം മിക്കവാറും റീത്തുകൾ സൈക്കീൽ ടയർ കൊണ്ടാണ് ഉണ്ടാക്കുന്നത്. ടയർ എന്നാൽ വാഹനത്തിന്റെ ചെരിപ്പാണ്. ചെരിപ്പ് വയ്ക്കൽ അനാദരവാണ്. ഒരാൾ മരിച്ചെന്ന് കേൾക്കുമ്പോൾ വേണ്ടപ്പെട്ടവർ റീത്ത് കടയിൽ ചെന്ന് കാവൽ നിൽക്കുകയല്ല വേണ്ടത്. ഉടൻ മരണ വീട്ടിൽ എത്തുകയാണ് വേണ്ടത്. (റീത്ത് വില്പനക്കാർ ക്ഷമിക്കുക). എന്റെ മാർണത്തിന് തിരക്കുകൾ മാറ്റി വച്ച് ആരും വരണം എന്നൊന്നും ഇല്ല. എനിക്ക് റീത്ത് വയ്ക്കുന്നതിന് പകരം ചെയ്യാവുന്നത് എന്തെന്നാൽ വീട്ടിൽ ഒരു നോട്ട് ബുക്ക് വയ്ക്കാം. മരണത്തിന് വരുന്നവർക്ക് അതിൽ അനുശോചനക്കുറിപ്പ് എഴുതി വയ്ക്കാം. ചെലവില്ലാതെ അടുത്തെങ്ങാനും കിട്ടുന്ന പൂക്കൾ വല്ലതും മൃതു ദേഹത്തിൽ ഇടുന്നെങ്കിൽ ഇടാം.

ഇനി അനുശോചനം സംഘടിപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ( സംഘടിപ്പിക്കുന്നെങ്കിൽ); മരിക്കുന്ന അന്നു തന്നെ ധൃതി പിടിച്ച് ജംഗ്ഷനിൽ പിടിച്ചിടുന്ന ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കുന്നതിൽ കാര്യമൊന്നുമില്ല. അല്പം സമയവും സാവകാശവുമെടുത്ത് കൂലി കൊടുത്തിട്ടാണെങ്കിലും കുറച്ചാളൂകളെ കൊണ്ടിരുത്തി വേണം അനുശോചന യോഗം നടത്താൻ. അനുസോചനത്തോടനുബന്ധിച്ച് വല്ല കലാ പരിപാടികളോ നടത്തുന്നുണ്ടെങ്കിലേ പണം ചെലവാക്കി മൈക്ക് എടുക്കേണ്ടതുള്ളൂ. മാത്രവുമല്ല ഞാൻ മരിച്ചതിന്റെ അനുശോചന യോഗം കേൾക്കാൻ ഇഷ്ടപ്പെടാത്തവരുടെ കാതുകൾക്ക് വലിയ അലോസരമുണ്ടാക്കേണ്ട കാര്യവുമില്ല. എന്നെ ഇഷ്ടപ്പെട്ടിരുന്നവർ അടുത്തു വന്നു നിന്നു കേൾക്കും. അതിന് ഭയങ്കര മൈക്ക് സെറ്റൊന്നും വേണ്ട. അഥവാ വേണ്ടി വന്നാൽ രണ്ട് ചെറിയ ബോക്സ് വയ്ക്കുക.

ഞാൻ മരിച്ച് ഏതാനും ദക്വസങ്ങൾക്കുള്ളിൽ തന്നെ തട്ടത്തുമല ജംഗ്ഷനിൽ വല്ല നാടകമോ മിമിക്രിയോ ഗാനമേളയോ നടത്തി എന്റെ മരണം ഒരു ആഘോഷമാക്കി മാറ്റണം എന്നാണ് എന്റെ ആഗ്രഹം. (അനുശോചനത്തോടനുബന്ധിച്ച് തന്നെ വേണമെങ്കിൽ ആകാം) അതിനു പണം പിരിക്കേണ്ട. അതിനുള്ള ചെലവ് എന്റെ അക്കൗണ്ടിൽ കാശ് വല്ലതുമുണ്ടെങ്കിൽ വീട്ടകാർ എടുത്തു തരും.അല്ലെങ്കിൽ വീട്ടുകാരോ അടുത്ത ബന്ധുക്കളോ എത്രയും വേണ്ടപ്പെട്ട സുഹൃത്തുക്കളോ സ്പോൺസർ ചെയ്യണം. ഈ കുറിപ്പ് ഒരു തമാശയല്ല. മരണമാഘോഷിക്കാൻ കലാ പരിപാടി വയ്ക്കണം എന്നതുകൊണ്ട് ഈ കുറിപ്പ് ഒരു തമാശയായി ആരും എടുക്കരുത്. ഇത് വളരെ ഗൗരവത്തിൽ എഴുതുന്നതാണ്.മരണാനന്തരം എന്റെ അവയവങ്ങളും മൃത ശരീരവും ദാനം ചെയ്യാതിരിക്കുന്നത് എനിക്ക് വേണ്ടപ്പെട്ടവർ എന്നോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കും. എന്റെ ആ ആഗ്രഹങ്ങൾ സാധിക്കാതെ വന്നാലുണ്ടല്ലോ, ഇനി അഥവാ മഹിഷറയെങ്ങാനുമുണ്ടെങ്കിൽ അവിടെ വച്ച് ഞാൻ പിടിക്കും. പിടിച്ചാൽ അറിയാമല്ലോ എന്റെ സ്വഭാവം.........

അനുബന്ധക്കുറിപ്പ്: മരിച്ചാലെങ്കിലും എന്റെ ഈ ശരീരം കൊണ്ട് എന്തെങ്കിലും പ്രയോജനം വേണ്ടേ?

Wednesday, August 2, 2017

വിശ്വാസികളേ ഇതിലേ........

വിശ്വാസികളേ ഇതിലേ........

എന്തു കൊണ്ട് ഇസ്ലാം മത്വിശ്വാസികൾ നേത്രദാനം ചെയ്യുന്നില്ല? ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും ഒരു വിഭാഗത്തിനെങ്കിലും അതിനു മത വിശ്വാസം തടസ് സമാകുന്നില്ല. (എങ്കിലും ഏറ്റവും കൂടുതൽ അവയവ ദാനവും മൃതശരീര ദാനവും നടത്തുന്നത് നിർമതരും നിരീശ്വര വാദികളുമാണ് . കാരണം അവർ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നില്ല എന്നതുതന്നെ!) പര ലോകത്ത് എത്തുമ്പോൾ കാഴ്ചയില്ലാതെ ബുദ്ധിമുട്ടൂം എന്ന് വിചാരിച്ചിട്ടാണോ മുസ്ലിങ്ങൾ നേറത്രദാനത്തെ ഭയപ്പെടുന്നത്? മൗഷ്യർക്ക് ജീവൻ തരാനും കണ്ണും കാഴ്ചയും തരാനും കഴിവുള്ള അള്ളാഹുവിന് മരണാനന്തരം പരലോകമുണ്ടെങ്കിൽ ഇഹലോകത്ത് നിന്ന് മരിച്ച് അഥവാ അള്ളാഹു മരിപ്പിച്ച് അവിടെ എത്തുന്നവർക്ക് അതൊക്കെ തിരിച്ചു നൽകാനും കഴിയും. മരണാനന്തരം ഇസ്ലാം മത വിശ്വാസികൾക്ക് എന്തുകൊണ്ട് നേത്രദാനം ചെയ്തുകൂട? എന്തുകൊ ണ്ട് അവയ വദാനം ചെയ്തുകൂട? എന്തുകൊണ്ട് മൃത ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുത്തുകൂട? 

അവയവദാനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതെല്ലാം നിർവ്വഹിച്ച ശേഷം ആ മയ്യത്ത് വീട്ടിൽ കൊണ്ടു വന്ന് എല്ലാ വിധ മാതാനുഷ്ഠാനങ്ങളും നടത്തിയശേഷം ഒന്നുകിൽ പള്ളിയിൽ കൊണ്ടു പോയി അടക്കുകയോ മെഡിക്കൽ പഠനത്തിനു വിട്ടുകൊടുക്കുകയോ ചെയ്താൽ എന്താണ് അതിൽ തെറ്റ്? നിലവിൽ എല്ലാ മത വിശ്വാസികളിലും പെട്ട മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കിട്ടുന്നത് അനാഥ മൃതശരീരങ്ങളും ഒരു മതത്തിലും ദൈവത്തിലു വിശ്വസിക്കാത്തവർ നൽകുന്ന മൃതശരീരങ്ങളും മാത്രമാണ്. മുസ്ലിങ്ങൾ അവരുടെ കണ്ണുകളോ മറ്റ് അവയവങ്ങളോ മരണാനന്തരം ദാനം ചെയ്താൽ നരകത്തിൽ പോകുമോ? അങ്ങനെയെങ്കിൽ ഒരു ഇസ്ലാമത വിശ്വാസിയും മറ്റുള്ളവർ നൽകുന്ന കണ്ണുകളോ മറ്റ് അവയവങ്ങളോ സ്വീകരിച്ച് ജീവൻ നില നിർത്തുകയും അരുത്. ഇങ്ങോട്ട് വാങ്ങാം. അത് ഏത് മതക്കാരുടേതായാലും; അങ്ങോട്ട് ആർക്കും കൊടുക്കില്ല എന്ന നിലപാട് ശരിയല്ല.

മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന ഇസ്ലാം മറതവിശ്വാസികളായ കുട്ടികളും അന്യമതസ്ഥരുടെയും മതമില്ലാത്തവരുടെയും മൃതശരീരങ്ങളെ മാത്രം പഠനത്തിന് ആശ്രയിക്കുന സാഹചര്യം ഉണ്ടാകുന്നത് ശരിയാണോ? ഇനിയിപ്പോൾ മൃത ശരീരമൊന്നും വിട്ടു നൽകിയില്ലെങ്കിലും മുസ്ലിങ്ങളും അവയവദാനം ചെയ്യണമെന്ന് ഇസ്ലാമതപണ്ഠിതൻമാർ ആഹ്വാനം ചെയ്യേണ്ടതല്ലേ? എന്തുകൊണ്ട് ചെയ്യുന്നില്ല?  ഇസ്ലാമതത്തിനുള്ളിൽ മാറാത്ത പലതും കാല ക്രമേണ വിശ്വാസികൾ സ്വയമേവ മാറ്റി എടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ഫോട്ടോ എടുപ്പും വീഡിയോ എടുപ്പും മറ്റും. മുമ്പ് അത് മൗലവിമാർ വിലക്കിയിരുന്നു. പ്രത്യേകിച്ചും കല്യാണ വീടുകളിൽ. പിന്നീട് നിക്കാഹ് വിവാഹ ഹാളിന് തൊട്ടടുത്ത പള്ളിയിൽ വച്ച് നടത്തി വിശ്വാസികൾ അതിനെ മറികടന്നു. 

മൗലവിമാരാകട്ടെ ഇപ്പോൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. വീഡിയോയിൽ അഭിനയിക്കുന്നു. അവരുടെ പ്രസംഗങ്ങളുടെ ആഡിയോയും വീഡിയോയും ഒക്കെ ഇറക്കുന്നു. അവ വിറ്റ് കാശ് വാങ്ങുന്നു. അതാണ് പറയുന്നത്. മതപണ്ഠിതന്മാർ മാറിയില്ലെങ്കിൽ വിശ്വാസികൾ സ്വയം മാറുക മാത്രമല്ല, മതപണ്ഠിതന്മാരെത്തന്നെ മാറ്റിത്തീർക്കും. ശാസ്ത്രത്തിന്റ നേട്ടങ്ങൾ പോലും അള്ളാഹുവിന്റെ കൃപയാണെന്നാണല്ലോ വിശ്വസീക്കുന്നത് അപ്പോൾ അവയവങ്ങൾ മാറ്റി വയ്ക്കാൻ കഴിയുന്ന വൈദ്യ ശാസ്ത്ര നേട്ടങ്ങളിൽ പോലും അള്ളാഹുവിന്റെ കൈയ്യൊപ്പ് കാണും. അങ്ങനെയെങ്കിലും മുസ്ലിങ്ങളും നേത്ര ദാനം, അവയവ ദാനം മുതലായവ നടത്തിയാൽ അവ അള്ളാഹു ഇഷ്ടപെടുന്ന പുണ്യ‌കർമ്മങ്ങൾ തന്നെ ആയിരിക്കും എന്നു മാത്രമല്ല അത് സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി എളുപ്പമാക്കുകയും ചെയ്യും.

Tuesday, July 18, 2017

മാറണം, മാറ്റണം മലയാള സിനിമയെ



മാറണം, മാറ്റണം മലയാള സിനിമയെ

പരമ്പരാഗത രാജ വാഴ്ചയെ അനുസ്മരിപ്പിക്കുന്ന പ്രവണതയാണ് മലയാള സിനിമയിൽ കാണുന്നത്. എത്തിപ്പെട്ടവരുടെ പരമ്പരകൾക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യമായി മാറിയിരിക്കുന്നു സിനിമയിലെ അവസരങ്ങൾ. കഴിവിന് അവിടെ ഒരു പങ്കുമില്ല. അതുകൊണ്ടു തന്നെ സിനിമയിൽ അഭിനയിക്കുന്നവരെ നടൻ, മഹാ നടൻ, താരം, സൂപ്പർ താരം, മഹാ നടൻ എന്നൊന്നും വിളിക്കുന്നതിൽ യാതൊരർത്ഥവുമില്ല. കഥയും തിരക്കഥയുമൊക്കെ താരങ്ങളുടെ ഇംഗിതങ്ങൾക്കനുസരിച്ച് തിരുത്തപ്പെടുന്ന സിനിമയിൽ കലാമൂല്യത്തിനോ സാഹിത്യ മൂല്യത്തിനോ യാതൊരു പങ്കുമില്ല. നായക പ്രാധാന്യമുള്ള ( അതായത് സൂപ്പർ താര പ്രാധാന്യം) കുറെ അസംഭാവ്യ വീരശൂര പരാക്രമ ചിത്രീകരണങ്ങളാണ് മിക്ക സിനിമകളും. ആരെയും ഇടിച്ചു നിലം പരിശാക്കുന്ന അധോലോക നായകന്മാരാണ് മിക്ക സിനിമകളിലെയും നായക കഥാപാത്രം. ഇത് പണ്ടും ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ കാല ഘട്ടത്തിന് ഇതൊട്ടും യോജിച്ചതല്ല. എന്നാലും അത്തരം ചിത്രങ്ങൾ കണ്ട് കൈയ്യടിക്കാൻ വിഢികളായ കുറെ പ്രേഷകരും ഫാൻസ് അസോസിയേഷനുകളും ഇവിടെയുണ്ട്.

വീരനായകകഥാപാത്രങ്ങളിലൂടെയാണ് ഇവിടെ താര രാജാക്കന്മാർ ഉണ്ടാകുന്നത്. കഴിവുള്ള കലാകാരന്മാർക്ക് മുന്നിൽ സിനിമയെന്ന അധോലോകത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. ഭാരിച്ച ചെലവുള്ള ഒന്നായി സിനിമ മാറുന്നത് പുരുഷതാരങ്ങളുടെ അർഹിക്കുന്നതിനപ്പുറമുള്ള പ്രതിഫലമാണ്. അത് കൊടുത്തു ശീലിപ്പിച്ച നിർമ്മാതാക്കലും ഇതിനുത്തരവാദികളാണ്. പ്രശസ്ത താരമായി കാശ് ആവശ്യത്തിലധികം കൈയ്യിൽ വരുന്നതോടെ താരങ്ങൾ തന്നെ നിർമ്മാതാക്കളാകുന്നു. അതോടെ നിർമ്മാണമേഖലയും താരങ്ങളുടെ നിയന്ത്രണത്തിലായി. കഥയും തിരക്കഥയും മുതൽ സംവിധാനം വരെ ഉള്ള എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ സിനിമയിലെ യജമാനന്മാരുടെ ആജ്ഞാനുവർത്തികളായ വെറും കലി വേലക്കാരും അടിമകളുമായി മാറി. നടികളെ നിശ്ചയിക്കുന്നതും മറ്റ് സഹ നടന്മാരെ തീരുമാനിക്കുന്നതുമൊക്കെ സൂപ്പർ താരങ്ങളായതോടെ സംവിധായകരുടെയും പണം മുടക്കുന്ന നിർമ്മാതാക്കളുടെ തന്നെയും സ്വാതന്ത്ര്യം ഇല്ലാതാക്കി. സിനിമ സ്വയം നിർമ്മിച്ച് അതിൽ നായകരാകുന്ന നിർമ്മാതാക്കൾ മുമ്പും ഇപ്പോഴും ഉണ്ട്. എന്നാൽ ഇപ്പോൾ താരങ്ങൾ തന്നെ സ്വയം പടം നിർമ്മിച്ച് അവർ തന്നെ നായകരാകന്നത് സർവ്വ സാധാരണമായിട്ടുണ്ട്.

കൂടാതെ സിനിമയിൽ നായികാ നായകന്മാരായി വളർന്നു കഴിഞ്ഞാൽ അല്പം റിയൽ എസ്റ്റേറ്റും മറ്റ് ബിസിനസ്സുകളുമൊക്കെ ഒരു അലങ്കാരമായി എടുക്കുന്ന സമ്പ്രദായവും നിലവിൽ വന്നിട്ടുണ്ട്. സിനിമാ മേഖലയിലെ സമീപ കാല അനിഷ്ട സംഭവങ്ങൾക്കു പിന്നിൽ ഇത്തരം അധോലോക ബിസിനസ് ഇടപാടുകൾക്ക് പങ്കുള്ളതായി സംസാരമുണ്ട്. സിനിമ കലയും സാഹിത്യവും അത് കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും വിരാജികാനുള്ള മേഖലയുമായി മാറണം. അവിടെ കുത്തക സമ്പ്രദായങ്ങളും വിലക്കുകളും ഒന്നും പാടില്ല. സിനിമാ സംഘടനകളുടെ ഫാസിസ്റ്റ് സമീപനങ്ങളും ഏറെ വിവാദമായിട്ടുണ്ട്. ചെറിയ സിനിമാ സംരഭങ്ങളുമായി വന്ന് സിനിമയെടുക്കുന്ന നവാഗതർക്ക് അവരുടെ സിനിമകൾക്ക് തിയേറ്ററുകൾ നൽകാതെ നിരുത്സാഹപ്പെടുത്തുന്ന തിയേറ്റർ ഉടമകളുടെ സമീപനവും ശരിയല്ല. വെറും കച്ചവടം എന്നതിലുപരി ഒരു കലാരൂപമെന്ന നിലയിൽ കൂടി സിനിമയെ പരിഗണിക്കുവാൻ തിയേറ്റർ ഉടമകൾ അടക്കം സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ തയ്യാറാകണം.പണവും പ്രശസ്തിയും കായ്ക്കുന്ന ഒരു മരമായി മാത്രം സിനിമയെ കാണാൻ പാടില്ല.

കലാ മേന്മയുള്ള ചിത്രങ്ങൾ നിർമ്മിക്കുവാൻ താല്പര്യവും കഴിവുമുള്ളവർക്ക് സർക്കാരിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും കൂടുതൽ സഹായങ്ങൾ ഉണ്ടാകണം. സർക്കാർ സഹായത്തോടെയും സഹകരണത്തോടെയും അല്ലാതെയും ചെറിയ സംരഭങ്ങളായി വരുന്ന ചിത്രങ്ങൾക്കും നിർബന്ധമായും നിശ്ചിത ദിവസങ്ങൾ തിയേറ്ററുകൾ നൽകാൻ ആവശ്യമായ നടപടികൾ സർക്കാരിൽ നിന്നുണ്ടാകണം. സിനിമ നിർമ്മിച്ചു വച്ചിട്ട് തിയേറ്റർ കിട്ടാതെ വിഷമിക്കുന്ന നവാഗത സംവിധായകരും നിർമ്മാതാക്കളും ഉണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സംവിധാനങ്ങൾ ഉണ്ടാകണം. സർക്കാർ കൂടുതൽ പ്രദർശന ശാലകൾ തുടങ്ങുന്നത് സിനിമാ മേഖലയിൽ സർക്കാരിന് കൂടുതൽ ഗുണപരമായ ഇടപെടലുകൾക്കും നിയന്ത്രണങ്ങൾക്കും സഹായകരമായിരിക്കും. സർക്കാരിന് അത് വരുമാന മാർഗ്ഗവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്നതുമാകും. എന്തായാലും സാമുഹ്യ ഇടപെടലുകളിലൂടെയും സമ്മർദ്ദ തന്ത്രങ്ങളിലൂടെയും സിനിമാ രഗതത്ത് കാണുന്ന ദുഷ്‌പ്രവണതകളെ തുടച്ചു മാറ്റേണ്ടതുണ്ട്.

Friday, May 26, 2017

ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ തുടരണം

പോസ്റ്റിന്റെ രത്ന ചുരുക്കം: കേരള യൂണിവേഴ്സിറ്റി ഡിഗ്രി പാരലൽ അഥവാ പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തിയത്രേ! ഇത് തികഞ്ഞ അനീതിയും അവസര നിഷേധവുമണ്. ഒന്നുകിൽ അത് പുന:സ്ഥാപിക്കണം. അല്ലെങ്കിൽ എസ്.എസ്.എൽ.സിയ്ക്കും പ്ലസ് ടൂവിനും ഉള്ളതുപോലെ ഡിഗ്രിയ്ക്ക് ഏതാനും വിഷയങ്ങളിൽ തുല്യതാ പരീക്ഷ കൊണ്ടു വരണം. മാർക്ക് അല്പം കുറഞ്ഞാലും ഡിഗ്രീ എടുത്ത് ഗ്രാജുവേറ്റാകാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടാകണം.

ഇനി വിശദമായ പ്രതികരണം: എല്ലാ കുട്ടികൾക്കും പ്ലസ് ടൂവിന് ഫുൾ എ പ്ലസ് ഒന്നും വാങ്ങാൻ കഴിയില്ല. എല്ലാവർക്കും ഒരേ ബുദ്ധിയും കാണില്ല. ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് അഥവാ ബുദ്ധിയുണ്ടെങ്കിൽ പോലും നല്ല മാർക്ക് വാങ്ങാൻ കഴിഞ്ഞെന്നു വരില്ല. മാർക്ക് കുറഞ്ഞവർക്ക് കോളേജുകളിൽ അഡ്മിഷൻ കിട്ടില്ല. പണമുള്ളവരുടെ മക്കൾക്ക് എയ്ഡഡ് കോളേജുകളിൽ കോഴ കൊടുത്ത് ചേരാം. അല്ലെങ്കിൽ കോഴയും വൻ തുക സെമസ്റ്റർ ഫീസും കൊടുത്ത് സെൽഫ് ഫിനാൻസ് കോളേജുകളിൽ പഠിക്കാം. സ്വാധീനമുള്ളവർക്ക് ശുപാർശ പിടിച്ച് കോളേജ് അഡ്മിഷൻ തരപ്പെടുത്താം. എന്നാൽ പണവും സ്വാധീനവുമില്ലാത്ത കുട്ടികൾ എന്ത് ചെയ്യും? അവർക്ക് ആകെ ചെയ്യാൻ പറ്റുന്നത് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് വീട്ടിലിരുന്ന് പഠിക്കുകയോ പാരലൽ കോളേജുകളിൽ പോയി പഠിക്കുകയോ ചെയ്യുക എന്നതാണ്. പാരലൽ കോളേജുകളിൽ അവരുടെ കൊക്കിൽ ഒതുങ്ങുന്ന ഫീസേ ആകൂ. ഫീസിളവ് ചെയ്തും സൗജന്യമായും പഠിപ്പിക്കുന്ന പാരലൽ കോളേജുകൾ ധാരാളമുണ്ട്. അല്ലെങ്കിൽ വീട്ടിലിരുന്ന് സ്വന്തമായും പഠിക്കാം. അതിന് വർഷങ്ങളായി നൽകി വരുന്ന സൗകര്യമാണ് ഇപ്പോൾ കേരള യൂണിവേഴ്സിറ്റി എടുത്ത് കളയുന്നത്. ഇത് അനീതിയാണ്.

പാവപ്പെട്ട കുട്ടികൾക്ക് ബിരുദ പഠനം നടത്താനും ഗ്രാജുവേറ്റ് ആകാനും ഉള്ള അവകാശമാണ് ധ്വംസിക്കപ്പെടുന്നത്. കേരളത്തിനു പുറത്തുള്ള തട്ട് മുട്ട് യൂണിവേഴ്സിറ്റികൾ പലതും നടത്തുന്ന ഉഡായിപ്പ് ഡിഗ്രികൾക്ക് പലതിനും അംഗീകാാരം നൽകുന്ന അതേ യൂണിവേഴ്സിറ്റി തന്നെയാണ് ഒരു വിധം കുറ്റമറ്റ നിലയിൽ വർഷങ്ങളായി നടന്നു വരുന്ന ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ ഇല്ലാതാക്കുന്നത്. കേരളത്തിനു പുറത്തുള്ള പല സർവ്വകലാശാലകളും നടത്തുന്ന ഡിഗ്രി കോഴ്സുകൾക്ക് ഫീസടച്ചിട്ട് പരീക്ഷ അറ്റൻഡ് ചെയ്താൽ മതി. ജയിക്കും. പിന്നെ ഇവിടെ മാത്രം എന്തിനാണ് പ്രൈവറ്റ് രജസ്ട്രേഷൻ നിർത്തുന്നത്? പി.ജിയുടെ പ്രൈവറ്റ് രജസ്ട്രേഷൻ മുമ്പേ നിർത്തിയിരുന്നു. ഡിസ്റ്റൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഡിസ്റ്റൻസും നിർത്തുന്നുവെന്ന് കേൾക്കുന്നു. ഡിഗ്രി ലെവൽ മത്സര പരീക്ഷകൾ എഴുതാനെങ്കിലും ഒരു ഡിഗ്രി എടുക്കണം എന്നാഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു കനത്ത പ്രഹരമായിരിക്കും ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കുന്നത്.

മാത്രവുമല്ല ഉപജീവനാർത്ഥം നടത്തുന്ന പാരലൽ കോളേജുകൾക്കും ഇതൊരു പ്രഹരമാണ്. മാന്യമായ ഒരു തൊഴിൽ മേഖലയുടെ നാശത്തിനും ഇതിടയാക്കും. വിദ്യാഭ്യാസക്കച്ചവടക്കാരല്ല ബഹുഭൂരിപക്ഷം പാരലൽ കോളേജുകൾ. ന്യായമായ പ്രതിഫലം മാത്രം വാങ്ങി മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുക വഴി വിദ്യാഭ്യാസ രംഗത്ത് പാരലൽ കോളേജുകൾ വലിയ സേവനമാണ് നൽകി വരുന്നത്. വിദ്യാഭ്യാസ കേന്ദ്രങ്ങൾ മാത്രമല്ല സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണ് നല്ലൊരു പങ്ക് പാരലൽ കോളേജുകൾ. അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരിൽ നല്ലൊരു പങ്കിന്റെ ഇടത്താവളങ്ങളും ആശ്വാസ കേന്ദ്രങ്ങളും കൂടിയാണ് പാരലൽ കോളേജുകൾ.

 ഡിഗ്രി പാരലൽ നിർത്തിയാൽ പ്ലസ് ടൂ കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ല കുട്ടികൾക്കും കോളേജുകളിൽ അഡ്മിഷൻ ഉറപ്പാക്കുവാൻ യൂണിവേഴ്സിറ്റിയ്ക്കോ സർക്കാരിനോ കഴിയുമോ? ഇല്ലെങ്കിൽ ഇത് കൊടിയ അനീതിയാണ്. അവസര നിഷേധമാാണ്. ഈ ലോകം പണവും സ്വാധീനവുമുള്ളവർക്കും അതി ബുദ്ധിമാന്മാർക്കും മത്രമുള്ളതാണോ? ബുദ്ധിപരമായി ശരാശരിക്കാരും അതിൽ തഴെയുള്ളവരുമാണ് സമൂഹത്തിൽ കൂടുതൽ ഉള്ളത്. സാമ്പത്തികമയും പാവങ്ങളാണ് സമൂഹത്തിൽ കൂടുതൽ ഉള്ളത്. അവർക്കും ഈ രാജ്യത്ത് തങ്ങളുടെ ആഗ്രഹങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച് വിദ്യാഭ്യാസം ചെയ്യാൻ അവസരമുണ്ടാകണം. ഡിഗ്രി പാരലൽ കോഴ്സുകൾ അഥവാ പ്രൈവറ്റ് രജിഷ്ട്രേഷൻ പുന:സ്ഥാപിക്കുക. തുടരുക.

Friday, April 21, 2017

EGBELS CLASS- FORMS OF BE


ന്യൂസ്റ്റാർ-ഇയാൻഡാ ഗ്രാമർ ബെയ്സ്ഡ് ഇംഗ്ലീഷ് ലേണിംഗ് ആൻഡ് സ്പോക്കൺ ഇംഗ്ലീഷ് (എഗ്ബെൽസ്)


Monday, March 13, 2017

ബി.ജെ.പി എന്ന യാഥാർത്ഥ്യം

 ബി.ജെ.പി എന്ന യാഥാർത്ഥ്യം

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ട് ചുമ്മാ ഞഞ്ഞാ മിഞ്ഞാ പറയുന്നതിൽ അർത്ഥമൊന്നുമില്ല. ആദ്യം ജയിക്കുന്നവരെ അഭിനന്ദിക്കുക. എന്നിട്ട് സ്വന്തം പരാജയത്തിന്റെയും എതിരാളിയുടെ വിജയത്തിന്റെയും കാരണങ്ങൾ പരിശോധിക്കുക. പ്രതിപക്ഷ ധർമ്മം യഥോചിതം നിർവ്വഹിച്ച് അടുത്ത ഇലക്ഷൻ വരെ കാത്തിരിക്കുക. ഒരു തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾക്ക് ലളിതവും സങ്കീർണ്ണവുമായ ഓട്ടേറെ കാരണങ്ങൾ ഉണ്ടാകും. കൂട്ടത്തിൽ അഴിമതിയും ഉണ്ടാകാം. യു.പിയിൽ ബി.ജെപി ജയിച്ചതിൽ അദ്ഭുതം ഒന്നുമില്ല. ഇവിടെ ചിലർ യു.പിയിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയുന്നത് കേട്ടാൽ തോന്നും അവിടെ ബി.ജെ.പി ആദ്യമായി അധികാരത്തിൽ വരികയാണെന്ന്. ബി.ജെ.പി മുമ്പും യു.പിയിൽ അധികാരത്തിൽ ഇരുന്നിട്ടുണ്ട്. ജന സംഘം കാലം മുതൽക്കുള്ള അടിത്തറ അവിടെ ബി.ജെപിയ്ക്ക് ഉണ്ട്. 

ഇപ്പോഴത്തെ വിജയത്തിന്റെ പ്രധാന കാരണം ഭരണ വിരുദ്ധ വികാരമാണ്. കൂടാതെ മറ്റ് പല കാരണങ്ങളും ഉണ്ട്. നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചപ്പോഴെ ഈയുള്ളവൻ ചിലരോടെങ്കിലും പറഞ്ഞിരുന്നു യു.പി ഇലക്ഷനിൽ ബി.ജെ.പി ജയിക്കുമെന്ന്. കാരണം കേരളത്തിനു പുറത്ത് പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ രാഷ്ട്രീയം ഇലക്ഷൻ ഇതെല്ലാം തികച്ചും വ്യത്യസ്തമാണ്. പണത്തിനാണ് അവിടങ്ങളിൽ തെരഞ്ഞെടുപ്പിൽ പണത്തിനാണ് പ്രധാന സ്ഥാനം. പെട്ടെന്ന് നോട്ട് നിരോധനം വന്നപ്പോൾ അവിടുത്തെ പ്രബല കക്ഷികൾക്ക് തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ വച്ചിരുന്ന പണമൊന്നും മാറിയെടുക്കാനോ പുറത്തു കാണിക്കാനോ വയ്യാതായി. കാരണം നോട്ട് പിൻവലിക്കൽ അവർക്ക് മുൻകൂട്ടി അറിയാൻ കഴിഞ്ഞില്ലല്ലോ. ബി.ജെ.പിക്കാകട്ടെ മുൻകരുതൽ എടുക്കാൻ കഴിഞ്ഞു. 

ഇന്ത്യ ഹിന്ദുക്കൾ മഹാ ഭൂരിപക്ഷമുള്ള രാജ്യമാണ്. അതുകൊണ്ടുതന്നെ ഹിന്തുത്വത്തിന്റെയും ഹിന്ദുരാഷ്ട്രത്തിന്റെയും വക്താക്കളായി നിൽക്കുന്ന പാർട്ടികൾക്ക് വളരാനും തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനും കഴിയുന്നത് സ്വാഭാവികമാണ്. ബി.ജെ.പിയുടെ കാര്യത്തിൽ അതാണ് സംഭവിക്കുന്നത്. വർഗ്ഗീയത അവർക്ക് ഒരു തുറുപ്പ് ചീട്ടാണ്. പിന്നെ അവരുടെ രാഷ്ട്രീയ തന്ത്രങ്ങളും കരുനീക്കങ്ങളും വളരെ ബുദ്ധിപരമാണ്. ആരെയും അസൂയപ്പെടുത്തുന്നതാണ്. അതിനെ അതിജീവിക്കാൻ ഇന്ത്യയില് ഇന്നുള്ള മറ്റ് രാഷ്ട്രീയപാർട്ടികൾക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും സാധിക്കുകയില്ല. കാരണം ബി.ജെ.പി അത്രയ്ക്കും ശക്തിയാർജ്ജിച്ചിരിക്കുന്നു. കേന്ദ്രത്തിൽ അവർ ഭരണകക്ഷിയായിരിക്കുന്നു. വാക്ക് ചാതുരിയുള്ള ഒരു പ്രധാനമന്ത്രി ആണ് ഇപ്പോൾ ആ മന്ത്രിസഭയെ നയിക്കുന്നത്. 

പാർളമെന്റിലും മറ്റ് നിയമ സഭകളിലും ഒക്കെ ശക്തമായ ഒറ്റക്കക്ഷിയായി മാറിയിരിക്കുന്ന ബി.ജെ.പിയെ ഇനിയും ചെറുതായി കാണുന്നത് മൗഢ്യമാണ്. അവർക്ക് അഹങ്കരിക്കാവുന്ന ശക്തിശ്രോതസ്സുകൾ ആയിക്കഴിഞ്ഞു. അവർ തനി സ്വേഛാധിപത്യത്തിലേയ്ക്കും ജനാധിപത്യ വിരുദ്ധതയിലേക്കും പോകാതെ രാജ്യത്തെ കാക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് ബാദ്ധ്യതയുണ്ട്. അതിന് പ്രതിപക്ഷകക്ഷികൾ-പ്രത്യേകിച്ച് മതേതര കക്ഷികൾ ഒന്നിക്കണം. ഇടതുപക്ഷവും ഇതിന്റെ ഭാഗമാകണം. രാഷ്ട്രീയ കക്ഷികളുടെ സ്വാഭാവിക അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾ പോലും ഉപേക്ഷിച്ച് ഇന്ത്യൻ മതേതരത്ത്വത്തിനും ജനാധിപത്യ സംരക്ഷണത്തിനും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കുമായി ഒന്നിക്കണം. അല്ലാതെ ബി.ജെ.പി ചപ്പാണ് ചവറാണെന്ന് പറഞ്ഞ് സമയം കളയുന്നതിൽ യാതൊരർത്ഥവുമില്ല. ബി.ജെ.പി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു യാഥാർത്ഥ്യമാണ്.