Friday, August 4, 2017

എന്റെ മരണാനന്തര ആഗ്രഹങ്ങൾ

എന്റെ മരണാനന്തര ആഗ്രഹങ്ങൾ സംബന്ധിച്ച് ദീർഘമായ ഒരു കുറിപ്പ് ഞാൻ എഴുതി വരുന്നുണ്ട്. അത് എഴുതി തീരും മുമ്പ് മരിച്ചാലോ എന്ന ഭയം കൊണ്ട് അതിന്റെ ചുരുക്കം ഇവിടെ എഴുതുകയാണ്. ഞാൻ മരിച്ചു കഴിഞ്ഞാൽ ഉടൻ എന്റെ കണ്ണുകൾ ദാനം ചെയ്യണം. കണ്ണുകൾ മാത്രമല്ല,ഉപയോഗിക്കാൻ കഴിയുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യണം. എന്റെ ബന്ധുക്കൾ ബഹുഭൂരിപക്ഷവും വിശ്വാസികൾ ആയതിനാൽ മൃതുദേഹത്തിനരികിൽ മതാചാരങ്ങൾ അനുഷ്ഠിക്കരുതെന്ന് പറയുന്നില്ല (അതവരുടെ സമാധാനത്തിന്). പക്ഷെ എല്ലാ ചടങ്ങുകളും കഴിഞ്ഞ് മൃതുദേഹം മെഡിക്കൽ കോളേജിൽ എത്തിക്കണം.

വേണമെങ്കിൽ മൃതുദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന ആംബുലൻസിൽ ഇരുന്ന് ല-ഇലാഹ ഇല്ലള്ള ചൊല്ലിക്കോളൂ ( അത് എനിക്ക് വേണ്ടപ്പെട്ട വിശ്വാസികളുടെ സമാധാനത്തിന്). പക്ഷെ ഖബറടക്കം പാടില്ല. അത് മെഡിക്കൽ വിദ്യാർത്ഥികൾ അറുത്ത് കീറി പഠിക്കട്ടെ (ഇവിടെ ഞാൻ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കിൽ അത് അതിലങ്ങ് തീരുകയും ചെയ്യും!). എന്റെ മൃതു ദേഹം കൂടുതൽ സമയം വച്ചു താമസിപ്പിക്കേണ്ട കാര്യമൊന്നുമില്ല. അഥവാ കുറച്ചു നേരം കിടത്തേണ്ടി വരുന്നെങ്കിൽ തന്നെ മൃതു ദേഹത്തിനരികിൽ കൂലിക്ക് ആളെ വിളിച്ചിരുത്തി ഓതിക്കരുത്. പ്രത്യേകിച്ച് കുട്ടികളെ. എന്നോട് സ്നേഹമുള്ളവർ ആരെങ്കിലും വേണമെങ്കിൽ അല്പം ഒഴിഞ്ഞോ തിരിഞ്ഞോ നിന്ന് ഓതുന്നെങ്കിൽ ഓതിക്കോട്ടെ. (അത് അവരുടെ സമാധാനത്തിന്).

മറ്റൊന്ന് കൂടി കൂട്ടി ചേർക്കുന്നു. എന്റെ മൃതു ദേഹത്തിൽ ആരും റീത്ത് വയ്ക്കരുത്. കാരണം, റീത്ത് പണച്ചെലവുള്ളതാണ്. മൃതുദേഹത്തെ പണം ചെലവാക്കി ബഹുമാനിക്കേണ്ടതില്ല. പലരു കടം വാങ്ങിയാണ് റീത്ത് വയ്ക്കുന്നത്. ജീവിച്ചിരിക്കുന്നവർക്ക് ആഹാരം കഴിക്കാനുള്ള പണം എന്തിന് റീത്ത് വാങ്ങി പാഴാക്കുന്നു? അതിലൊന്നും ഒരർത്ഥവുമില്ല. നിങ്ങൾ എനിക്ക് റീത്ത് വച്ചോ ഇല്ലയോ എന്നൊന്നും മൃതുദേഹമായ ഞാൻ അറിയുകയുമില്ല. മാത്രവുമല്ല, റീത്ത് ചെരിപ്പാണ്. കാരണം മിക്കവാറും റീത്തുകൾ സൈക്കീൽ ടയർ കൊണ്ടാണ് ഉണ്ടാക്കുന്നത്. ടയർ എന്നാൽ വാഹനത്തിന്റെ ചെരിപ്പാണ്. ചെരിപ്പ് വയ്ക്കൽ അനാദരവാണ്. ഒരാൾ മരിച്ചെന്ന് കേൾക്കുമ്പോൾ വേണ്ടപ്പെട്ടവർ റീത്ത് കടയിൽ ചെന്ന് കാവൽ നിൽക്കുകയല്ല വേണ്ടത്. ഉടൻ മരണ വീട്ടിൽ എത്തുകയാണ് വേണ്ടത്. (റീത്ത് വില്പനക്കാർ ക്ഷമിക്കുക). എന്റെ മാർണത്തിന് തിരക്കുകൾ മാറ്റി വച്ച് ആരും വരണം എന്നൊന്നും ഇല്ല. എനിക്ക് റീത്ത് വയ്ക്കുന്നതിന് പകരം ചെയ്യാവുന്നത് എന്തെന്നാൽ വീട്ടിൽ ഒരു നോട്ട് ബുക്ക് വയ്ക്കാം. മരണത്തിന് വരുന്നവർക്ക് അതിൽ അനുശോചനക്കുറിപ്പ് എഴുതി വയ്ക്കാം. ചെലവില്ലാതെ അടുത്തെങ്ങാനും കിട്ടുന്ന പൂക്കൾ വല്ലതും മൃതു ദേഹത്തിൽ ഇടുന്നെങ്കിൽ ഇടാം.

ഇനി അനുശോചനം സംഘടിപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ( സംഘടിപ്പിക്കുന്നെങ്കിൽ); മരിക്കുന്ന അന്നു തന്നെ ധൃതി പിടിച്ച് ജംഗ്ഷനിൽ പിടിച്ചിടുന്ന ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കുന്നതിൽ കാര്യമൊന്നുമില്ല. അല്പം സമയവും സാവകാശവുമെടുത്ത് കൂലി കൊടുത്തിട്ടാണെങ്കിലും കുറച്ചാളൂകളെ കൊണ്ടിരുത്തി വേണം അനുശോചന യോഗം നടത്താൻ. അനുസോചനത്തോടനുബന്ധിച്ച് വല്ല കലാ പരിപാടികളോ നടത്തുന്നുണ്ടെങ്കിലേ പണം ചെലവാക്കി മൈക്ക് എടുക്കേണ്ടതുള്ളൂ. മാത്രവുമല്ല ഞാൻ മരിച്ചതിന്റെ അനുശോചന യോഗം കേൾക്കാൻ ഇഷ്ടപ്പെടാത്തവരുടെ കാതുകൾക്ക് വലിയ അലോസരമുണ്ടാക്കേണ്ട കാര്യവുമില്ല. എന്നെ ഇഷ്ടപ്പെട്ടിരുന്നവർ അടുത്തു വന്നു നിന്നു കേൾക്കും. അതിന് ഭയങ്കര മൈക്ക് സെറ്റൊന്നും വേണ്ട. അഥവാ വേണ്ടി വന്നാൽ രണ്ട് ചെറിയ ബോക്സ് വയ്ക്കുക.

ഞാൻ മരിച്ച് ഏതാനും ദക്വസങ്ങൾക്കുള്ളിൽ തന്നെ തട്ടത്തുമല ജംഗ്ഷനിൽ വല്ല നാടകമോ മിമിക്രിയോ ഗാനമേളയോ നടത്തി എന്റെ മരണം ഒരു ആഘോഷമാക്കി മാറ്റണം എന്നാണ് എന്റെ ആഗ്രഹം. (അനുശോചനത്തോടനുബന്ധിച്ച് തന്നെ വേണമെങ്കിൽ ആകാം) അതിനു പണം പിരിക്കേണ്ട. അതിനുള്ള ചെലവ് എന്റെ അക്കൗണ്ടിൽ കാശ് വല്ലതുമുണ്ടെങ്കിൽ വീട്ടകാർ എടുത്തു തരും.അല്ലെങ്കിൽ വീട്ടുകാരോ അടുത്ത ബന്ധുക്കളോ എത്രയും വേണ്ടപ്പെട്ട സുഹൃത്തുക്കളോ സ്പോൺസർ ചെയ്യണം. ഈ കുറിപ്പ് ഒരു തമാശയല്ല. മരണമാഘോഷിക്കാൻ കലാ പരിപാടി വയ്ക്കണം എന്നതുകൊണ്ട് ഈ കുറിപ്പ് ഒരു തമാശയായി ആരും എടുക്കരുത്. ഇത് വളരെ ഗൗരവത്തിൽ എഴുതുന്നതാണ്.മരണാനന്തരം എന്റെ അവയവങ്ങളും മൃത ശരീരവും ദാനം ചെയ്യാതിരിക്കുന്നത് എനിക്ക് വേണ്ടപ്പെട്ടവർ എന്നോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കും. എന്റെ ആ ആഗ്രഹങ്ങൾ സാധിക്കാതെ വന്നാലുണ്ടല്ലോ, ഇനി അഥവാ മഹിഷറയെങ്ങാനുമുണ്ടെങ്കിൽ അവിടെ വച്ച് ഞാൻ പിടിക്കും. പിടിച്ചാൽ അറിയാമല്ലോ എന്റെ സ്വഭാവം.........

അനുബന്ധക്കുറിപ്പ്: മരിച്ചാലെങ്കിലും എന്റെ ഈ ശരീരം കൊണ്ട് എന്തെങ്കിലും പ്രയോജനം വേണ്ടേ?

2 comments:

Punaluran(പുനലൂരാൻ) said...

നല്ല ആഗ്രഹങ്ങളും ചിന്തകളും ..ആർക്കെങ്കിലും ഒക്കെ പ്രചോദനമാകും ..ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം , തീർത്തും വേറിട്ട ചിന്തകൾ ...