Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Friday, July 30, 2021

നിഹിദയ്ക്ക് മികച്ച വിജയം

നിഹിദയ്ക്ക് മികച്ച വിജയം

നിഹിദയ്ക്ക് 5 A+, 1 A. സഹോദരീപുത്രിയാണ്. ഫുൾ എ പ്ലസിലൊന്നും വലിയ കാര്യമില്ലെന്നറിയാം. എങ്കിലും പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് ആയിരുന്നു എന്നതിനാൽ തന്നെ പ്ലസ് -ടുവിലും ഫുൾ എ പ്ലസ്പ്രതീക്ഷിച്ചിരുന്നു. പ്ലസ്-ടു സയൻസിൽ ഇപ്പോൾ അഞ്ച് എ പ്ലസും ഒരു എ യും നേടി. കണക്കിന് മാത്രം എ ആയി പോയി. ഒട്ടും സാരമില്ല. മൂത്തവൾക്ക് ഫുൾ എ പ്ലസുകളൊന്നും കിട്ടിയിരുന്നില്ലെങ്കിലും ഇംഗ്ലീഷിൽ ഡിഗ്രിയും ബി എഡും ഇപ്പോൾ എം യും കഴിഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി രോഗത്തോടു മല്ലടിച്ചു കഴിഞ്ഞ സ്വന്തം ഉമ്മയെ വീട്ടിൽ രാവും പകലും മുതിർന്നവരെപോലെ ഒട്ടും മുഷിവില്ലാതെ പരിചരിച്ച് പുണ്യം ചെയ്ത രണ്ട് മക്കളാണ്. പഠിക്കാനുള്ള മാനസികാവസ്ഥയും സമയവും ഏറെ നഷ്ടപ്പെട്ടിരുന്നു. എങ്കിലും വിവരണാതീതമായ കടുത്ത സഹനവുമായി രോശയ്യയിൽ കിടന്നും പഠിക്കാൻ പ്രോത്സാഹിപ്പിച്ച അവരുടെ ഉമ്മച്ചിയ്ക്ക് ഇളയവളുടെ പരീക്ഷാ ഫലമറിഞ്ഞ് സന്തോഷിക്കാനായില്ല.

2021 ജൂലൈ 9 ന് അവരുടെ ഉമ്മച്ചി, എൻ്റെ സഹോദരി വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. മക്കളുടെ പഠനത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി പ്രോത്സാഹിപ്പിച്ച് എന്നും എപ്പോഴും കൂട്ടായി നിന്ന നമ്മുടെ കുടുംബത്തിൻ്റെ സ്നേഹനിധിയായ അവരുടെ മാതാവിൻ്റെ ഓർമ്മയ്ക്കു മുന്നിൽ നിഹിദയുടെ മികച്ച പരീക്ഷാ ഫലം സമർപ്പിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ ആ ദീപത്തിൻ്റെ ഇനിയുമണയാത്ത വെളിച്ചത്തിലിരുന്നല്ലാതെ ഈ പരീക്ഷാ ഫലം നമുക്ക് നോക്കിക്കാണാനാകില്ലല്ലോ!

Saturday, July 17, 2021

ഓർമ്മകൾ ഇനിയും ഉണർന്നു കൊണ്ടേയിരിക്കും

 

ക്ഷമിക്കുക! സർജറിയുടെയും ചികിത്സകളുടെയും നാൾവഴികളിൽ രക്ഷപ്പെടുമോ രക്ഷപ്പെടുമോ എന്ന ഇടയ്ക്കിടെയുള്ള നിൻ്റെ ചോദ്യങ്ങൾക്ക്  അവസാനത്തെ ഒരു മാസം മുമ്പ് വരെയും രക്ഷപ്പെടും രക്ഷപ്പെടും എന്നു പറഞ്ഞ് ഉറപ്പു തന്നത് സത്യമായിരുന്നു. കുറയുന്ന അസുഖമാണെന്ന് ഡോക്ടർമാർ പറഞ്ഞത് ശരി തന്നെയായിരുന്നു. ഉറച്ച ആത്മവിശ്വാസത്തോടെ, പ്രതിക്ഷയോടെ തന്നെയാണത് പറഞ്ഞത്.

പക്ഷെ സഹനത്തിൻ്റെ  ഏതാണ്ട് എട്ട് മാസങ്ങൾക്ക് ശേഷം  രോഗനിലയറിയാൻ ആ വലിയ പെറ്റ് സ്കാൻ എടുത്ത ശേഷം,  ഞാൻ നിന്നോട്   പറഞ്ഞതിൽ പലതും അനിവാര്യമായ കള്ളമായിരുന്നു. അതുവരെയെന്ന പോലെ സഹനശക്തിയുടെ പരമാവധിയെയും വെല്ലുവിളിക്കുന്ന കഠിനമായ വേദനകളെ നേരിടാൻ അതിജീവിക്കുമെന്ന പ്രത്യാശ നിന്നിൽ കെടാതെ നിൽക്കേണ്ടത് അനിവാര്യതയായിരുന്നു. 

ചെയ്ത കീമോ കൾ അപര്യാപ്തമായിരുന്നെന്നും റേഡിയേഷൻ്റെ സാദ്ധ്യതകൾക്കപ്പുറം അസുഖം സ്പ്രെഡായെന്നും ശക്തമായ കീമോ മാത്രമാണ് പ്രതിവിധിയെന്നും  ഡോക്ടർമാർ വിധിക്കുമ്പോഴും അസുഖം കുറയുമെന്ന ഉറപ്പ് ഡോക്ടർമാരുടെ വാക്കുകളിലുമുണ്ടായിരുന്നില്ല. പക്ഷെ വീണ്ടും ശക്തമായ  കീമോ തുടരാൻ കഴിയും വിധം ആരോഗ്യം ക്ഷയിച്ച അവസ്ഥയിൽ നിന്നും നീ വീണ്ടും അതിജീവിച്ചുവരുമെന്ന പ്രതീക്ഷ നമ്മൾ  പൂർണ്ണമായും കൈവിട്ടിരുന്നില്ല. 

ഒരു മിറക്കിളിലായിരുന്നു പിന്നെ എല്ലാവരിലും പ്രതീക്ഷ.  ഉറപ്പില്ലാത്ത ആ പ്രത്യാശയിൽ നിന്നു കൊണ്ട്,  കീമോ വീണ്ടും തുടരാൻ കഴിഞ്ഞാലും രോഗത്തെ അതിജീവിക്കുമെന്ന ഉറപ്പില്ലായ്മ മറച്ചു വച്ചു കൊണ്ട് നിനക്ക് പ്രതീക്ഷ നൽകുകയായിരുന്നു. ഒരു പാട് കർത്തവ്യങ്ങൾ ബാക്കി നിൽക്കുന്ന നിൻ്റെ ജീവിതം കൈവിട്ടു പോകുമെന്നത് നിനക്ക് ചിന്തിക്കാവില്ലെന്ന് എനിക്കറിയാമായിരുന്നു.   ആർ.സി.സിയിൽ അവസാനം പോയ ദിവസം നീ പോലുമറിയാതെ  നൽകിയ മോർഫിൻ ഇഞ്ചക്ഷൻ്റെ സുഖം പറ്റി വീട്ടിലേയ്ക്കുള്ള ആ ആംബുലൻസ് യാത്രയെ പറ്റി നല്ല യാത്രയായിരുന്നു, സുഖമായിരുന്നു എന്ന് നീ പറയുമ്പോൾ എൻ്റെ മനസ്സ് അണകെട്ടി നിർത്തിയ ഒരു കണ്ണീർ കടലായിരുന്നു.  

അവസാനം കൗണ്ട് കൂട്ടാനും ആരോഗ്യം വീണ്ടെടുക്കാനും വേദന കുറയ്ക്കാനുമെന്നു പറഞ്ഞ് നൽകിയ ഇഞ്ചക്ഷനുകൾ മോർഫിനല്ലെങ്കിലും  വേദനയ്ക്ക് ശമനമുണ്ടാകാൻ  വേണ്ടി മാത്രമുള്ളതാണെന്നതായിരുന്നു നിന്നോട് പറയാതിരുന്ന മറ്റൊരു  സത്യം.  അതു കൊണ്ടു തന്നെ അവസാനിമിഷം വരെയും പ്രത്യാശ നഷ്ടപ്പെടാതെ  വേദനകളോടും രോഗത്തോടും അടിപതറാതെ പൊരുതാൻ നിനക്ക് കഴിഞ്ഞു. 

വാക്കുകൾക്കതീതമായ  കൊടിയ   വേദനകൾക്കും രോഗങ്ങൾക്കും ഒടുവിൽ നിൻ്റെ രോഗത്തിനു നിൻ്റെ ജീവനെടുക്കാൻ കഴിഞ്ഞു. പക്ഷെ നിന്നെ  തോല്പിക്കാൻ കഴിഞ്ഞില്ല. തോല്പിക്കാൻ കഴിയാത്ത ശത്രുവിനെ കുതന്ത്രങ്ങൾ കൊണ്ട് കൊന്നു ജയിക്കുന്ന ശത്രുവിനയാന് നിൻ്റെ മരണത്തിൽ ഞാൻ കണ്ടത്.  പൊരുതി പൊരുതി ഒടുവിൽ നീ മരണത്തിൻ്റെ അത്യാഗ്രഹത്തിനു കീഴ്പെട്ടു കൊടുത്തു എന്നേ ഞാൻ പറയൂ. 

സ്വന്തം ജീവിതത്തിൻ്റെ നാൾവഴിപരിസരങ്ങളിൽ നിന്നും നീ ആർജ്ജിച്ചെടുത്ത സഹനശക്തിയുടെ കരുത്ത് മുഴുവൻ പുറത്തെടുത്ത് നീ നടത്തിയ പോരാട്ടങ്ങൾക്ക് ഹൃദയം നുറുങ്ങുന്ന വേദനകളോടെ, നിസ്സഹായതയോടെ സാക്ഷ്യം വഹിച്ച് എൻ്റെ മനസ്സ് ഒടുവിലൊടുവിൽ കല്ലായി മാറിയിരുന്നു എന്നത് നീയും  മനസ്സിലാക്കിയിരുയിരുന്നോ എന്നറിയില്ല. എങ്കിലും നിൻ്റെ അവസാനശ്വാസം വരെ നിൻ്റെയൊപ്പം നിന്നു പരിചരിക്കാൻ കഴിഞ്ഞു എന്നുള്ളതു മാത്രമാത്രമാണ് നമുക്ക് എല്ലാം ആശ്വാസമായുള്ളത്. 

നീ അനുഭവിച്ച വേദനകൾക്കും രോഗത്തിനും പകരം നൽകാൻ ചികിത്സകളും പരിചരണവുമല്ലാതെ നമുക്കെന്താണ് ചെയ്യാൻ കഴിയുക? ജീവൻ്റെ വിലയെന്താണെന്ന്, ജീവിക്കാനള്ള ഒരു മനുഷ്യൻ്റെ ആഗ്രഹമെന്താണെന്ന് എനിക്ക് നല്ല മുന്നറിവും അനുഭവങ്ങളുമുണ്ട്. അല്ലെങ്കിൽ തന്നെ  ഒരുറുമ്പിനെ പോലും നോവിക്കാനിഷ്ടപ്പെടാത്ത, പുറത്ത് പറ്റുന്ന ഒരീച്ചയെ പോലും കൊല്ലാതെ ഊതി വിടുന്ന  ഒരു പിതാവിൻ്റെ മക്കളായ എന്നെയും നിന്നെയും ജീവൻ്റെ വില- അതാരും പഠിപ്പിക്കേണ്ടല്ലോ. 

ആ അവസാന ദിവസം എനിക്ക് മരിച്ചാൽ മതിയെന്ന് നിന്നെക്കൊണ്ട് പറയിച്ചത് ആ  വേദനകളാണ്. അല്ലാതെ ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ലെന്ന് എനിക്കറിയാം. അല്ലെങ്കിൽ തന്നെ ജീവിക്കാൻ ആഗ്രഹമില്ലാതെ മരിച്ച ആരെങ്കിലുമുണ്ടാകുമോ ലോകത്ത് ? സ്വയം ജീവനൊടുക്കിയവർ പോലും ജീവിക്കാനുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല, മറ്റ് നിവൃത്തികൾ ഇല്ലെന്ന ശരിയോ തെറ്റോ ആയചിന്തയിലാണ് സ്വയം ജീവനൊടുക്കുന്നതു പോലും! . 

വേദനകളില്ലാത്ത ലോകത്തിലേക്കാണ് നീ  പോയതെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. നിന്നെക്കാൾ കുറഞ്ഞ പ്രായത്തിലേ മരിച്ചവരെയോർത്ത് ഞാൻ സമാധാനിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ മരിക്കാത്തവരില്ലെന്നോർത്ത് ഞാൻ സമാധാനിക്കുന്നു. ഞാനുമൊരിക്കൽ മരിക്കുമെന്നോർത്ത് സമാധാനിക്കുന്നു. അതെ, മരണത്തിൻ്റെ കാര്യത്തിൽ നീ ഒറ്റയ്ക്കല്ല, അതെല്ലാവർക്കും സംഭവിക്കുന്നതാണെന്നോർത്ത് ഞങ്ങൾ എല്ലാവരും സമാധാനിക്കാൻ ശ്രമിക്കുന്നു. അതെ, ശ്രമിക്കുന്നതേയുള്ളു!

Sunday, June 20, 2021

എന്നെക്കുറിച്ചു തന്നെ

എന്നെക്കുറിച്ചു തന്നെ

ചുമ്മാ കുറിച്ചിട്ടേക്കാം. ഒരു ആത്മസംതൃപ്തിയ്ക്ക്. ആത്മകഥാവിഭാഗത്തിൽ പെടുന്നതാണ്. താല്പര്യമില്ലാത്തവർ  വായിക്കരുത്. ബോറടിക്കരുത്. സ്വയം രേഖപ്പെടുത്തലാണിത്. 

എന്റെയുള്ളിൽ ഒരു പാട് നന്മയും സാമൂഹ്യബോധവും ഇപ്പോഴും ഉണ്ടെന്നാണ് എന്റെ വിശ്വാസം.  പക്ഷെ ഞാൻ  എന്റെ പിതാവിനോളം ശുദ്ധാത്മാവൊന്നുമല്ല.  നല്ലതും  അല്ലാത്തതുമൊക്കെ നല്ല പ്രായത്തിൽ സംഭവിച്ചിട്ടുണ്ട്. മന:പൂർവ്വമല്ലാതെ ഇപ്പോഴും സംഭവിക്കുന്നുണ്ടാകാം. കൂടുതലും പൊതു ജീവിതത്തിന്റെ ഭാഗമായി. എന്നാൽ 2002-03 വർഷം  മുതൽക്ക് എന്നിൽ ഞാൻ സ്വയം ബോധപൂർവ്വം  വരുത്തിയ ചില പരിവർത്തനങ്ങൾ ഉണ്ട്. അതിന്റെ കാരണം കുറച്ചൊക്കെ രാഷ്ട്രീയപരവുമായിരുന്നു. അതിലൊന്ന് നേരെ വാ നേരെ പോ എന്നതാണ്. അതുകൊണ്ട് എനിക്ക് ഒരുപാട് കഷ്ട നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം.അത് ഒരിക്കലും ഞാൻ കാര്യമാക്കുന്നില്ല. 

ക്ഷമാശീലം അന്നുതൊട്ടിങ്ങോട്ട് ഞാൻ നന്നായി സൂക്ഷിച്ചു പോന്നിട്ടുണ്ട്. ഒരു പ്രകോപനങ്ങളിലും വീണു പോയിട്ടില്ല. ഒരു ക്രിമിനൽ കേസ് മേലിൽ തലയിൽ വന്നു ചേരരുതെന്ന് 2002-നു മുമ്പെ തീരുമാനിച്ചിരുന്നു. മനസിൽ തോന്നുന്നതെല്ലാം വെട്ടിത്തുറന്ന് പറയുന്ന ശീലവും ഞാൻ നല്ലൊരു പരിധിവരെ ഒതുക്കിവച്ചു പോരുന്നുണ്ട്. അതുകൊണ്ടാണ് പല ബന്ധങ്ങളും നിലനിർത്തി പോരാൻ കഴിയുന്നത്. അതൊരു ദൗർബല്യമായി കരുതുന്നുമില്ല. എങ്കിലും അറിയാതെ ചിലപ്പോഴെല്ലാം പൊട്ടിത്തെറിച്ചിട്ടുണ്ട്. പക്ഷെ വേഗം ശാന്തത കൈവരിക്കും. ഒളിഞ്ഞും തെളിഞ്ഞും വന്ന ആക്രമണങ്ങളിൽ നിന്നും സ്വയം ഒഴിഞ്ഞു പോകുകയല്ലാതെ അവിടെ കരാട്ടെയും കളരിയും കളിച്ചിട്ടില്ല. പൂർണ്ണമായ സ്വസ്ഥത എന്നത് അത്യാഗ്രഹമാണെങ്കിലും ഏറെക്കുറെ സ്വസ്ഥത അനുഭവിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനായി പല നേട്ടങ്ങളും വേണ്ടെന്ന് വച്ചിട്ടുണ്ട്. പല ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടുണ്ട്. 

ഓരോ ദിവസവും ഉണരുന്നത് ഇന്ന് ആരുമായും മുഷിയേണ്ടി വരരുതേ എന്ന ആഗ്രഹവുമായാണ്. അതിൽറ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എല്ലാവരിൽ നിന്നും ഒരു പ്രത്യേക അകലം ക്രമീകരിച്ചും സംസാരം കുറച്ചുമാണ് അത് നേടിയിട്ടുള്ളത്.  മറ്റൊന്ന് ഞാനില്ലെങ്കിൽ പ്രളയം എന്ന മട്ടിൽ എന്തിലും ഏതിലും ചെന്ന് തലയിടുന്ന സ്വഭാവം ഉപേക്ഷിച്ചതാണ്. അതും 2002-03 കാല ഘട്ടം മുതൽ സംഭവിച്ചതാണ്. വഴി മദ്ധ്യേ എന്റേതോ  എന്റേതല്ലാത്തതോ ആയ കാരണങ്ങളാൽ അലോസരപ്പെട്ട് പോയവർ പലരും പിന്നീട് എന്നോട് വന്ന് പുന:സമാഗമം നടത്തിയിട്ടുണ്ട്. ചില കാര്യങ്ങൾ അങ്ങനെയാണ്. ചില തിരിച്ചറിവുകൾ ഉണ്ടാകാൻ സമയമെടുക്കും. നേരിട്ടല്ലാതെ പറഞ്ഞു കേൾക്കുന്ന ആരോപണങ്ങൾ ഒന്നും ചെവിക്കൊണ്ടിരുന്നില്ല. അതിന്റെ പുറകെ പോയിട്ടുമില്ല. തീഷ്ണ യൗവ്വന കലത്തെ രാഷ്ട്രീയ സ്വപ്നങ്ങളെല്ലാം മേല്പറഞ്ഞ അതേ  വർഷത്തിൽ തന്നെ കൈവെടിഞ്ഞിരുന്നു. 

പിന്നീട് ചില ഓൺലെയിൽ ആക്ടിവിസത്തിലൂടെ പുതൊയിരു ഐഡന്റിറ്റിയും അടുത്തും അകലെയുമായി കുറെ നല്ല സൗഹൃദങ്ങളും  ഉണ്ടായി. പ്രാദേശിക തലത്തിൽ രാഷ്ട്രീയമായി ചില നേട്ടങ്ങൾക്കും അത് കാരണമായിട്ടുണ്ട്. ത്രിതല പഞ്ചായത്തു തലങ്ങളിലോ മറ്റെന്തെങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പുകളിലോ മത്സരിക്കില്ലെന്ന് ഉറച്ച് തീരുമാനിച്ചിട്ടുണ്ട്. അതും 2002-03 തൊട്ടിങ്ങോട്ട്. പാരലൽ കോളേജ് ഉപജീവന മാർഗ്ഗമായി എടുത്തതിനാൽ ഒരേ സമയം  ഉപജീവനവും കഷ്ടത്തിലായി. സ്വപ്നങ്ങൾ പലതും നഷ്ടവുമായി. ജീവിതം വൃഥാവിലുമായി എന്ന് പറഞ്ഞാൽ മതിയല്ലോ. പക്ഷെ അദ്ധ്യാപനം ഇന്നും മടുത്തിട്ടില്ല. പഠിപ്പിച്ചുകൊണ്ടിരിക്കവെ മരിക്കണമെന്നാണ് ആഗ്രഹവും. കാരണം അദ്ധ്യാപകൻ, വക്കീൽ പണി ഇതു രണ്ടിൽ ഒന്നായിരുന്നു എന്റെ സ്വപ്നം. പാരലൽ കോളേജ് രംഗത്ത് വന്നില്ലായിരുന്നെങ്കിൽ  റ്റി റ്റി സി എടുത്ത് പ്രൈമറി സ്കൂൾ അദ്ധ്യപാകനോ തീവണ്ടി എൽ എൽ ബി എടുത്ത് വക്കീലോ ആയേനെ! (സ്വപ്നമായിരുന്നേ!). 

എന്തൊക്കെയായാലും നിരാശയൊന്നുമില്ല. സുഖവും ദു:ഖവും വിജയവും പരാജയവും ഒക്കെ അനുഭവിച്ച് ഇത്രകാലവും ജീവിച്ച ജീവിതത്തിൽ അത്രമേൽ അസംതൃപ്തിയൊന്നുമില്ല. ഇത്രയും കാലം ജീവിച്ചല്ലോ എന്നത് തന്നെ  വലിയ കാര്യമായി കാണുന്നു. വ്യക്തിപരമായി ആരുമായും ശത്രുതയിലാകാതെ ആർക്കും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവമില്ലാതെ ശിഷ്ടകാലം ജീവിച്ചു തീർക്കണം എന്നാണാഗ്രഹം. പക്ഷെ അതിനും മറ്റുള്ളവരുടെ സഹകരണം വേണമല്ലോ. അതാണൊരു ഭയം. നമുക്ക് തെറ്റുകുറ്റങ്ങൾ ഇല്ലാത്തൊരു ജീവിതം നയിക്കാൻ നമ്മൾ മാത്രം വിചാരിച്ചാൽ പോര! എങ്കിലും എന്റെ ഭാഗം കുഴപ്പമില്ലാതെ കൊണ്ടുപോകാൻ പരമാവധി ജാഗ്രത കാണിക്കും.

Sunday, June 13, 2021

ആഗോള വീക്ഷണം ലോകത്തിൻ്റെ നിലനില്പിന്

ആഗോള വീക്ഷണം ലോകത്തിൻ്റെ നിലനില്പിന്

തീവ്രവാദികൾ രാജ്യദ്രോഹികളല്ല. അങ്ങനെ വിളിച്ച് അവരെ ചെറുതാക്കരുത്. അവർ ലോകദ്രോഹികളാണ്; ആഗോള ദ്രോഹികൾ!അക്കാര്യത്തിലും നമുക്കൊരു ആഗോള വീക്ഷണം ആവശ്യമാണ്. കാരണം തീവ്രവാദം ലോകവ്യാപകമാണ്. തീവ്രവാദികളുടെ ലക്ഷ്യം ഏതെങ്കിലും ഒരു രാജ്യം മാത്രമല്ല. അഥവാ ഏതെങ്കിലും ഒരു രാജ്യത്ത് മാത്രം നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളാണെങ്കിലും അതിൻ്റെ വേരുകൾ ലോകവ്യാപകമാണ്. അതിനുള്ള പണവും ആയുധങ്ങളുമെല്ലാം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് സിറിയയിലോ മറ്റ് രാജ്യങ്ങളിലോ തീവ്രവാദത്തിനു പോകുന്നവരുടെ ലക്ഷ്യവും ഇന്ത്യ മാത്രമല്ല. ലോകം തന്നെയാണ്. 

ലോകത്തെവിടെ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളും മറ്റ് രാജ്യങ്ങളെയും ബാധിക്കും. ഉദാഹരണത്തിന് ഗൾഫിലോ,  അമേരിക്കയിലോ, യു.കെയിലോ  കാനഡയിലോ ആസ്ട്രേലിയയിലോ എവിടെ തീവ്രവാദ പ്രവർത്തനങ്ങൾ മൂലം ആ രാജ്യങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലും അത് നമ്മളെയും ബാധിക്കും. കാരണം നമ്മുടെ രാജ്യത്ത് നിന്ന് ആളുകൾ  ലോകത്തെ എല്ലാ രാജ്യങ്ങളിലും പോയി തൊഴിലെടുക്കുകയും വിദ്യാഭ്യാസം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. അവിടെയൊക്കെ തൊഴിലും സംരഭങ്ങളും നടത്തുക വഴി വലിയ തോതിൽ വിദേശനാണ്യവും നേടിത്തരുന്നുണ്ട്. കൂടാതെ പരസ്പരാശ്രിത ലോകക്രമത്തിൽ വിഭവങ്ങളും സാങ്കേതിക വിദ്യകളും ശാസ്ത്രത്തിൻ്റെ നേട്ടങ്ങളും എല്ലാം ലോകരാഷ്ട്രങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്. മറ്റൊരു രാഷ്ട്രത്തെയും ഒന്നിനു വേണ്ടിയും ആശ്രയിക്കാതെ ഒറ്റപ്പെട്ടു നിൽക്കാൻ ഒരു രാഷ്ട്രത്തിനുമാകില്ല. 

നമ്മുടെ രാജ്യവും പല രാജ്യങ്ങളിലേക്കും വിഭവങ്ങൾ കയറ്റുമതി ചെയ്യുകയും പല വിഭവങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. നമ്മുടെ കയറ്റുമതി വരുമാനവും നമ്മുടെ ധനശേഷിക്ക് മുതൽകൂട്ടാണ്. ലോകത്ത് വിഭവങ്ങൾ എല്ലാം  സംതുലിതമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ടുതന്നെ പരസ്പരാശ്രയം  ഒരു രാജ്യത്തിനും ഒഴിവാക്കാനാകില്ല. പരമാവധി സ്വയംപര്യാപ്തത എന്നതല്ലാതെ പൂർണ്ണമായും പരാശ്രയമില്ലാത്ത സ്വയംപര്യാപ്തത ഒരു രാജ്യത്തിനും നേടാനാകില്ല. അപ്പോൾ ലോകത്ത് എവിടെയും ശാന്തിയും സമാധാനവും നിലനിൽക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണ്. ഭീകരപ്രവർത്തനങ്ങളും  

യുദ്ധങ്ങളുമൊക്കെ ലോകത്തെവിടെ നടന്നാലും അതിൻ്റെ ദോഷഫലങ്ങൾ ലോകത്തെവിടെയുമുണ്ടാകും. മറ്റ് രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും ആരോഗ്യപരവുമായ സുരക്ഷയും അതത് രാജ്യങ്ങളുടെ മാത്രം ആവശ്യമല്ല. ഒരു രാജ്യത്തുണ്ടാകുന്ന ദാരിദ്ര്യം, മഹാമാരികൾ, പ്രകൃതിദുരന്തങ്ങൾ, പരിസ്ഥിതിക പ്രശ്നങ്ങൾ ഒക്കെയും എല്ലാ രാജ്യങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കും. 

ദേശാതിർത്തികൾ മനുഷ്യനിർമ്മിതവും ചരിത്രപരമായ കാരണങ്ങളാലും സാംസ്കാരികമോ  ഭാഷാപരമോ പ്രകൃതിഘടന കൊണ്ടോ ഭരണസൗകര്യാർത്ഥം രൂപം കൊണ്ടതോ ഒക്കെയാകാം. എങ്കിലും ദേശാതിർത്തികൾ ഏറെയും മനുഷ്യനിർമ്മിതങ്ങളാണ്. അഥവാ പലതും അതത് ഭൂമിശാസ്ത്ര പ്രദേശങ്ങളിലെ   മനുഷ്യൻ ഏറ്റെടുത്ത് നിലനിർത്തുന്നതാണ്. ലോകമാണ്  യഥാർത്ഥ രാജ്യം. ലോകത്തിനു  മൊത്തമായ ഒരു പൊതു ഭരണകൂടവ്യവസ്ഥ ഇനി 'യും നിലവിൽ വന്നിട്ടില്ലെങ്കിലും. അതത് കുടുംബങ്ങളിലെന്നപോലെ അതത് രാഷ്ട്രങ്ങളുടെ നിർദ്ദോഷവും അനിവാര്യ വ്യമായ സ്വാർത്ഥതയ്ക്കപ്പുറം സങ്കുചിതവും അതിതീവ്രവുമായ ദേശീയത ഒരു ആഗോള വീക്ഷണത്തിനും വിശ്വമാനവികതയ്ക്കും ഭൂഷണമല്ല. നമുക്ക് നമ്മുടെ രാജ്യത്തെ സ്നേഹിച്ചു കൊണ്ടും രാജ്യത്തെക്കുറിച്ച് അഭിമാനിച്ചുകൊണ്ടും അതിൻ്റെ നിലനില്പിനും ഉയർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ചു കൊണ്ടും തന്നെ വിശ്വപൗരന്മാരാകാം!

Saturday, June 12, 2021

ആത്മാവിൻ്റെ ചില വെളിപ്പെടുത്തലുകൾ

ആത്മാവിൻ്റെ ചില വെളിപ്പെടുത്തലുകൾ അഥവാ ഒന്നിനുവേണ്ടിയുമല്ലാതെ അല്പംചില ആത്മപ്രകാശനങ്ങൾ

 
മുഖവും മുഖപുസ്തകവും ഒന്നും മനസ്സിൻ്റെ കണ്ണാടിയല്ല. പെരുമാറ്റവും. സൂക്ഷ്മമായി നോക്കിയാൽ ചില തിരിച്ചറിവുകൾ ഉണ്ടാകുമെന്നു മാത്രം. ജീവിതം ചിലർക്കെങ്കിലും ദീർഘമായൊരു നാടകമാണ്. അഭിനയമാണ്. ഒരു നാടകത്തിൽ ഒരു പ്രത്യേക കഥാപാത്രത്തെ നോക്കി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് നമുക്ക് ഒന്നും മനസ്സിലാക്കാൻ കഴിയില്ല. എൻ്റെ ജീവിതവും അതുപോലെയാണ്.
 
ഏതാണ്ട് ഇരുപത് വയസ്സുവരെ ഒട്ടും ആർഭാടകരമല്ലെങ്കിലും എൻ്റെ ജീവിതം സന്തോഷങ്ങളുടെയും പ്രതീക്ഷകളുടെയും കൂടിയായിരുന്നു. എന്നാൽ അവിടുന്നിങ്ങോട്ടുള്ള എൻ്റെ ജീവിതം തികച്ചും ആത്മസംഘർഷങ്ങളുടേതായിരുന്നു. അതിൻ്റെ കാരണങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയാത്തതുമാണ്. എങ്കിലും ഏതാണ്ട് മുപ്പത്തിമൂന്ന് വയസ്സുവരെ എന്തെങ്കിലുമൊക്കെ സന്തോഷങ്ങളിൽ ഞാനും അറിഞ്ഞോ അറിയാതെയോ പങ്കെടുത്തു പോന്നിട്ടുണ്ട്. ഏതാണ്ട് മുപ്പത്തിയെട്ട് വയസ്സുവരെ എന്നെങ്കിലുമൊക്കെ എൻ്റെ ജീവിതത്തിലും എന്തെങ്കിലുമൊക്കെ സന്തോഷങ്ങൾ വന്നു ചേരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
 
എന്നാൽ അവിടുന്നിങ്ങോട്ട് എൻ്റെ എല്ലാ പ്രത്യാശകളും നഷ്ടപ്പെട്ടു. ശരിക്കുള്ള അഭിനയം അതിൽ പിന്നീടായിരുന്നു. എൻ്റെ ബാഹ്യമായ എല്ലാ പെരുമാറ്റങ്ങളും പ്രഥമപ്രധാനമായി ഞാനുണ്ടെന്ന് എന്നെത്തന്നെ ബോദ്ധ്യപ്പെടുത്താനായിരുന്നു. രണ്ടാമതായി മറ്റുള്ളവരെയും. ഇപ്പോഴുമതെ. എഴുത്തുകുത്തുകളും തമാശകളും ഒത്തുചേരലുകളും എല്ലാം ഞാനിപ്പോഴുമുണ്ടെന്ന് എന്നെ ബോദ്ധ്യപ്പെടുത്തി എന്നെത്തന്നെ വിസ്മയിപ്പിക്കാനായിരുന്നു. ഇപ്പോഴുമുമതെ.
എന്നെ കുറിച്ച് എനിക്ക് വേവലാതികളുണ്ടായിരുന്നില്ല. എൻ്റെ എല്ലാ വേവലാതികളും ഞാൻ സ്നേഹിക്കുന്നവരെ കുറിച്ചായിരുന്നു. എന്നെ സ്നേഹിക്കുന്നവരെ കുറിച്ചായിരുന്നു. ജീവിതമേ മടുത്ത് സംതൃപ്തനായിരുന്ന ഞാൻ പക്ഷെ ഇപ്പോൾ എനിക്കു വേണ്ടിയല്ലാതെ എൻ്റെ ആയുസ്സ് കുറച്ചെങ്കിലും നീട്ടിക്കിട്ടാൻ ആഗ്രഹിക്കേണ്ടി വന്നിരിക്കുന്നു. എനിക്ക് വേണ്ടിയുള്ള ആഗ്രഹമല്ല........
 
ഇപ്പോൾ അർത്ഥശങ്കയക്കിടയില്ലാത്തവിധം എനിക്ക് ബോദ്ധ്യമായിരിക്കുന്നു;
ഇനിയെത്ര കാലം ജീവിച്ചിരുന്നാലും എൻ്റെ ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടാകാൻ പോകുന്നില്ല. ഇനി അഥവാ എന്തെങ്കിലും ചിലത് ഉണ്ടായാൽ തന്നെ ഉള്ളുതുറന്ന് അത് ആസ്വദിക്കാനുമാകില്ല. ഇങ്ങനെയും ഒരു ജീവിതം ജീവിച്ചു തീർത്തു എന്നത് മാത്രമായിരിക്കും അവസാത്തിനു തൊട്ടു മുമ്പുള്ള എൻ്റെ ഒരേയൊരു സന്തോഷം; അതൊരു ചെറിയ കാര്യമല്ലല്ലോ ആശ്വസിക്കാൻ!
 
ജനിക്കാതെ പോയവരെയും എന്നെക്കാൾ ചെറിയ ആയുസ്സ് പൂർത്തിയാക്കിയവരെയും എന്നെക്കാൾ കൂടുതൽ ജീവിതദു:ഖങ്ങൾ അനുഭവിച്ചിട്ടുള്ളവരെയും ഇന്നും അനുഭവിക്കുന്നവരെയും ഓർക്കുമ്പോൾ എനിക്ക് കിട്ടിയ ഈ ജീവിതവും ഈ ആയുസ്സും ചെറുതായി കാണുന്നില്ല; ജീവിതം എന്നതേ ഒരു മഹാവ്യാഥിയാണെങ്കിലും!

Monday, June 7, 2021

ക്ലബ് ഹൗസ്

ക്ലബ് ഹൗസ്

ക്ലബ്ബ് ഹൗസുകൊള്ളാം. ഒരുവിധം അതിലും സാക്ഷരനായി. ചാനൽ ചർച്ചകകളുടെ റേറ്റിംഗ് കുറയാനിട. ആ സമയങ്ങളിലെല്ലാം ടിവിയുടെ മുന്നിലിരിക്കുന്ന പലരും ക്ലബ്ബ് ഹൗസിലെ ചർച്ചാ വേദികളിൽ സജീവമാണ്. നാളിതു വരെ നാവടക്കി ചാനൽ ചർച്ചകൾ കേട്ടുകൊണ്ടിരുന്നു. ഇനി സ്വന്തം നാവിനും ഒരു വിലയും നിലയുമൊക്കെ ഉണ്ടാക്കാം. ചാനലുകാർ കെട്ടിയൊരുക്കി കൊണ്ടിരുത്തുന്നവർ മാത്രമായിരിക്കില്ല ഇനി നിഷ്പക്ഷ നിരീക്ഷകർ.

പല ചാനൽ ചർച്ചകളിലുമിരുന്ന് പലരും വിഡ്ഢിത്തങ്ങൾ വിളമ്പുമ്പോൾ കയറി ഇടപെടാൻ തോന്നാറുണ്ട്. പക്ഷെ സാധിക്കില്ലല്ലോ. ശബ്ദസാഹിതി കളിലൂടെ സംവാദങ്ങളുടെ വിളനിലമായി ഇനി ക്ലബ്ബ് ഹൗസുകളും സജീവമായിരിക്കും. അതിനെക്കാൾ പുതിയതെന്തെങ്കിലും വരുന്നതുവരെയെങ്കിലും.

ചർച്ചകൾ മാത്രമല്ല കവിയരങ്ങും പാട്ടും പരിചയപ്പെടലുകളുമൊക്കെ അവിടെ പൊടിപൊടിച്ചു തുടങ്ങിയിട്ടുണ്ട്. പരസ്പര സഹായത്താൽ ഫോളോവേഴ്സിനെ കൂട്ടുന്ന ഗെയിമുകളുമായി ക്ലബ്ബ് ഹൗസിനെ വരവേൽക്കാൻ നിരവധി ഗ്രൂപ്പുകൾ രാവും പകലും സജീവമാണ്. ജാതി-മത-വർണ്ണ-വർഗ്ഗ ലിംഗ ചിന്തകൾക്കതീതമാണിപ്പോഴത്തെ കുട്ടായ്മകൾ കടുതലും. പക്ഷെ കാലേണ ഇവിടെയും വിഷവിത്തുകൾ വിതയ്ക്കപ്പെടാം. മാലിന്യങ്ങൾ കൂന്നുകൂടാം.

എന്നാലും മാനവികതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നവർക്ക് ശബ്ദത്തിൻ്റെ സാദ്ധ്യതകൾ കൊണ്ട് ചിന്തകളെയും ആശയങ്ങളെയും സർഗ്ഗാത്മകമായി ഉപയോഗിക്കുന്ന, ഉപയോഗിക്കാവുന്ന ഒരിടമായിരിക്കും ക്ലബ്ബ് ഹൗസും. പക്ഷെ കാര്യമിതൊക്കെയാണെങ്കിലും മണിക്കൂറുകളോളം ക്ലബ് ഹൗസിലിരിക്കാൻ സാമ്പത്തിക പരാധീനർ എങ്ങനെ നെറ്റ് ചാർജ് ചെയ്യുമെന്നതാണ് മറ്റൊരു സാംസ്കാരിക പ്രതിസന്ധി!

Monday, August 24, 2020

സ്നേഹനിധിയായൊരു പിതാവിനെക്കുറിച്ചുള്ള മകന്റെ ഓർമ്മക്കുറിപ്പുകൾ

  

 

സ്നേഹനിധിയായൊരു പിതാവിനെക്കുറിച്ചുള്ള മകന്റെ ഓർമ്മക്കുറിപ്പുകൾ

തട്ടത്തുമല എ. ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ചുള്ള ഈ അനുസ്മരണക്കുറിപ്പിൽ പറയുന്ന കാര്യങ്ങൾ പലതും അദ്ദേഹത്തിന്റെ മകൻ എന്ന നിലയിൽ ഈയുള്ളവൻ തന്നെ പറയുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ചിന്തിക്കാഞ്ഞിട്ടല്ല;  മറിച്ച് എ ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചും ഒക്കെ അറിയാനാഗ്രഹിക്കുന്നവർക്ക് പ്രത്യേകിച്ചും പുതുതലമുറയ്ക്കും വരും തലമുറയ്ക്കും ഒരു ചെറിയ റഫറൻസ് എന്ന നിലയിൽ  ഇതിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നെങ്കിൽ ലഭിച്ചുകൊള്ളട്ടെ എന്ന് കരുതിക്കൂടിയാണ് എന്റെ പരിമിതമായ അറിവുകളുടെ ഒരു കുഞ്ഞ് സമാഹാരം എന്നുള്ള  നിലയ്ക്ക് കൂടി ഞാൻ ഈ അനുസ്മരണക്കുറിപ്പ് സമർപ്പിക്കുന്നത്.

തട്ടത്തുമല ശ്രീ എ ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ച് ഒരു മകൻ എന്ന നിലയിലും ഒരു എളിയ പൊതുപ്രവർത്തകൻ എന്ന നിലയിലും എനിക്കറിയാവുന്ന കാര്യങ്ങളും മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ള കാര്യങ്ങളും സമാഹരിച്ചുകൊണ്ടുള്ള ഒരു അനുസ്മരണക്കുറിപ്പാണിത്.

ആഗസ്റ്റ് 25 തട്ടത്തുമല എ ഇബ്രാഹിം കുഞ്ഞ്സർ അനുസ്മരണ ദിനമാണ്. അന്നാണ് അദ്ദേഹം നിശബ്ദനായത്. സ്നേഹനിധിയായ ഒരു പിതാവിന്റെ ഒരിക്കലും മരിക്കാത്ത ഒർമ്മകൾക്കു മുന്നിൽ ഒരു മകൻ സമർപ്പിക്കുന്ന അഭിമാനക്കറിപ്പുകളുടെ സമാഹാരം.

തട്ടത്തുമല. എം.സി റോഡ് അഥവാ ഇന്നത്തെ സ്റ്റേറ്റ് ഹൈവേ കടന്നു പോകുന്ന തിരുവനന്തപുരം ജില്ലയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു മനോഹരമായ ഗ്രാമം. ഇന്നത്തെ പോലെ സ്കൂളും വായനശാലയും പാൽ സൊസൈറ്റിയും അംഗൻവാഡികളും കടകമ്പോളങ്ങളും ഒന്നുമില്ലാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു ഈ ഗ്രാമത്തിനും. കാടും മലയും വെട്ടിത്തെളിച്ച് ജനവാസവും കൃഷിയും ജീവിതവും കുടിയേറ്റമുമൊക്കെ തുടങ്ങി എത്രയോ വർഷങ്ങൾ അങ്ങനെ കടന്നു പോയി. വയലും തോടും കൃഷിയോഗ്യമായ പുരയിടങ്ങളും  പാറക്കൂട്ടങ്ങളും എല്ലാം നിറഞ്ഞ് നിരപ്പും നിമ്നോന്നതങ്ങളുമെല്ലാം സമം ചേർന്ന തട്ടുകളൊത്ത വാസയോഗ്യമായ ഒരു പ്രദേശം. അന്നത്തെ തട്ടൊത്തമല. അതാണ് ഇന്നത്തെ തട്ടത്തുമല.

പിൽക്കാലത്ത് അടുത്തും അകലെയും ഉള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ കുടിയേറി വന്ന് ജനവാസം കൂടിക്കൂടി വന്നു. അക്കൂട്ടത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ്തന്നെ തൊട്ടടുത്ത് കിളിമാനൂരിനടുത്ത് പാപ്പാല പുളിമൂട്ടിൽ കുടുംബത്തിൽ നിന്നും രണ്ട് ശാഖകൾ കുടിയേറി തട്ടത്തുമലയിലെ ഒരു വയലോരംപറ്റി ഇരുകരകളിലായി സ്ഥിരതാമസമാക്കി. അതിലൊന്നായിരുന്നു. പണയിൽ പുത്തൻവീട്. അവിടെ അബ്ദുൽ ഖാദർ - ബീവിക്കുഞ്ഞ് ദമ്പതികൾക്ക് അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമടക്കം ഏഴ് മക്കൾ. അവരിൽ മൂത്ത പുത്രനായിരുന്നു പിൽക്കാലത്ത് തട്ടത്തുമലയിൽ സർവ്വാദരണീയനും സ്നേഹ നിധിയുമായിത്തീർന്ന ശ്രീ.എ.ഇബ്രാഹിം കുഞ്ഞ് സാർ.

പിൽക്കാലത്ത് തട്ടത്തുമലയുടെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതികൾക്ക് നാന്ദി കുറിക്കാൻ മുൻനിരയിൽ നിന്ന് നയിച്ച ഈ മനുഷ്യൻ വേറിട്ടൊരു വ്യക്തിത്വത്തിനും ജീവിത മാതൃകകൾക്കും ഉടമയായിരുന്നു. വിശ്വാസം കൊണ്ട് അടിയുറച്ച കമ്മ്യൂണിസ്റ്റും പ്രവൃത്തി പഥത്തിൽ  സമാധാനകാംക്ഷിയായ ഗാന്ധിയൻ മാർഗ്ഗവും സ്വീകരിച്ച എ.ഇബ്രാഹിം കുഞ്ഞ് സാറിൽ തീക്ഷ്ണമായ കൗമാര - യൗവ്വന കാലത്ത് തന്നെ ആദണീയമായ ഒരു വ്യക്തിത്വം രൂപപ്പെടാൻ സഹായിച്ചത് കരുണാർദ്രമായ ഒരു ഹൃദയവും സാമൂഹ്യബോധവും ഇഴുകി ചേർന്ന സവിശേഷ സ്വഭാവങ്ങളൾ കൊണ്ടു കൂടിയാണ്. ടീച്ചേഴ്സ് - ട്രെയിനിംഗ് പാസ്സായി അദ്ധ്യാപന ജീവിതത്തിലേക്ക് പ്രവേശിച്ച സാർ ഒരു ദരിദ്ര കർഷക കുടുംബമായ സ്വന്തം കുടുംബത്തിൻ്റെ  ഉത്തരവാദിത്തങ്ങൾ ഏറെ ഉണ്ടായിരിക്കെ തന്നെ  സഹജീവികളുടെ ജീവിതങ്ങളിലേക്കു കൂടി കൺ തുറന്നു.

ദരിദ്രരും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുമായ പ്രദേശവാസികൾക്ക് ഇബ്രാഹിം കുഞ്ഞ് സാർ ഒരു ആശ്വാസവും സാമ്പത്തിക പ്രതിസന്ധികളിൽ അവസാന രക്ഷകനുമായിരുന്നു. വിശിഷ്യാ വളരെ ദയനീയമായ ജീവിതാവസ്ഥകളിൽ കഴിഞ്ഞിരുന്ന ദളിത് സമൂഹത്തോട് ഇബ്രാഹിം കുഞ്ഞ് സാർ കാട്ടിയിരുന്ന സ്നേഹാനുകമ്പയും ശ്രദ്ധയും കരുതലും ആ സമൂഹങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തിന് പ്രത്യേകമായൊരിടം നൽകി എന്നു മാത്രമല്ല ദളിത് സമൂഹങ്ങളോടുള്ള ഇതര ജനവിഭാഗങ്ങളുടെ മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കുവാൻ സാർ ഒരു മാതൃകയായി.

മാനവികതയുടെ മൂർത്തി മദ്ഭാവമായിരുന്ന ശ്രീ.എബ്രാഹിം കുഞ്ഞ് സാറിൻ്റെ സഹജീവിയ സ്നേഹവും സാമൂഹ്യബോധവും സ്വാഭാവികമായും അദ്ദേഹത്തെ  ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാക്കി. അക്കാലത്തെ കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല ആഗോള സാഹചര്യങ്ങൾ സ്വാഭാവികമായും അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റുമാക്കി. തട്ടത്തുമല പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഉദ്ഭവത്തിനും വളർച്ചയ്ക്കും നേതൃത്വപരമായ പങ്കും ധൈഷണികമായും സാമ്പത്തികമായും മറ്റും ഉള്ള ഉറച്ച പിന്തുണയും നൽകി. എന്നാൽ കക്ഷിരാഷ്ട്രീയത്തിനപ്പുറം നാടിൻ്റെയും നാട്ടുകാരുടെയും കൂടിപൊതുവായ പൊതുവായ ആവശ്യങ്ങൾക്കുകൂടി  പ്രാധാന്യം നൽകിയ സാർ അത്തരം പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നു നാടിൻ്റെ നായകത്വം വഹിച്ചത് തട്ടത്തുമലയുടെ ശില്പിയെന്ന അതിഭാവുകത്വം തോന്നാവുന്ന ഒരു വിളിപ്പേരിനും അദ്ദേഹത്തെ അർഹനാക്കി.

തട്ടത്തുമലയിൽ ഒരു വായനശാല തുടങ്ങിക്കൊണ്ടായിരുന്നു എ.ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ നേത്യത്വത്തിൽ അക്കാലത്തെ സാമൂഹ്യ പ്രവർത്തകരും യുവാക്കളും തട്ടത്തുമലയുടെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത്. അതായിരുന്നു ഇന്ന് സ്വന്തം സ്ഥലവും കെട്ടിടവുമായി തട്ടത്തുമലയിൽ തല ഉയർത്തി നിൽക്കുന്ന സ്റ്റാർ തിയേറ്റേഴ്സ് & കെ.എം.ലൈബ്രറി. ആ വായനശാലയിലിരുന്നാണ് ഇബ്രാഹിം കുഞ്ഞ് സാറും മറ്റ് സാമൂഹ്യ പ്രവർത്തകരും ചേർന്ന് തട്ടത്തുമലയുടെ വികസന സ്വപ്ങ്ങൾ നെയ്തെടുത്തതും യാഥാർത്ഥ്യമാക്കിയതും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ന് തട്ടത്തുമല ജംഗ്ഷനിൽ സ്റ്റേറ്റ് ഹൈവേയുടെ ഓരത്ത്തലയെടുത്ത് നിൽക്കുന്ന തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഒരു പ്രൈമറി സ്കൂളായി തുടങ്ങിയതാണ് ഈ സ്കൂൾ. ഇവിടെയൊരു സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ ഇറങ്ങിത്തിരിച്ച അക്കാലത്തെ നാട്ടിലെ മഹാരഥന്മാരുടെ മുൻനിരയിൽ നിന്ന് നയിക്കാൻ ഇബ്രാഹിം കുഞ്ഞ് സാർ ഉണ്ടായിരുന്നു. താൻ കൂടി മുൻകൈയ്യെടുത്ത് സ്ഥാപിച്ച ഈ സ്കൂളിൽ തന്നെയായിരുന്നു ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ അദ്ധ്യാപന ജീവിതത്തിൻ്റെ ഏറിയ പങ്കും ചെലവഴിച്ചത്. അക്കാലത്തെ പൊതുപ്രവർത്തകരിൽ നല്ലൊരു പങ്ക് അദ്ധ്യാപകരും കൂടിയായിരുന്നുവെന്നതും ആ കാലത്തിൻ്റെ ഒരു സവിശേഷതയായിരുന്നു. സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി അക്കാലത്ത് നാട്ടുകാർ നടത്തിയ പരിശ്രമങ്ങളും നൽകിയ സഹായങ്ങളും എന്നും ആവേശത്തോടെയാണ് എ.ഇബ്രാഹിം കുഞ്ഞ് സാർ പിൽക്കാലത്ത് എന്നും സ്മരിച്ചിരുന്നത്.

സ്ത്രീകൾ പൊതുവെ പൊതുരംഗത്ത് വരാൻ മടിച്ചിരുന്ന ഒരു കാലത്ത് നാട്ടിലെ സ്ത്രീകളെ പൊതുരംഗത്തേക്ക് ആനയിച്ച് സ്റ്റാർ മഹിളാസമാജവും സ്റ്റാർ അംഗനവാഡിയും സ്ഥാപിക്കാനായത് ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ സാമൂഹ്യ സേവന ചരിത്രത്തിലെ 'ഒരു പൊൻതൂവലാണ്. ഇന്നത്തെപ്പോലുള്ള സ്ത്രീ ശാക്തീകരണം സ്വപ്നം കാണാൻ കാണാൻ കഴിയാതിരുന്ന ഒരു കാലത്ത് വിവിധ മതസ്ഥരായ കുലീന കുടുംബങ്ങളിലുള്ള സ്ത്രീകളെ പോലും സമൂഹത്തിൻ്റെ മുഖ്യധാരയിലിറക്കി സ്ത്രീശാക്തീകരണത്തിന് ധൈര്യവും  മാതൃകയും നൽകുവാൻ ഇബ്രാഹിം കുഞ്ഞ് സാർ നിസ്തുലമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അക്കാലത്ത് പൊതുരംഗത്തിറങ്ങുന്ന സ്ത്രീകൾ കൗതുക കാഴ്ചകളായിരുന്നെങ്കിൽ ഇന്ന് സ്ത്രീകളെ മുഖ്യധാരയിൽ സർവ്വസാധാരണമാക്കുന്നതിൽ ഓരോ നാട്ടിലെയും ഇബ്രാഹിം കുഞ്ഞ് സാറിനെ പോലെ എത്രയോ മഹാരഥന്മാർ ധൈഷണിക സംഭാവനകൾ നൽകിയിട്ടുണ്ടാകും.

നാടാകെ ഗ്രന്ധശാലകളും ഗ്രന്ധശാലാ പ്രസ്ഥാനവുമൊന്നും രൂപം കൊള്ളുന്നതിനു മുമ്പേ സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള ഒരു ഗ്രന്ധശാലയായി കെ.എം ലൈബ്രറി യെ മാറ്റുന്നതിൽ സാറിൻ്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. വായനശാല സാറിന് ജീവിതാന്ത്യം വരെ  ജീവവായു പോലെയായിരുന്നു. സ്കൂൾ കഴിഞ്ഞാൽ രാത്രി ഏറെ വൈകുവോളം വായനശാലയിൽ എഴുത്തുകുത്തകളുമായി കഴിയുന്നത് പതിവു ചര്യയായിരുന്നു. കെ.എം ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നൃത്തം, കാക്കാരിശ്ശി നാടകം, സംഗീതം, റേഡിയോ ക്ലബ്ബ്, സ്റ്റാർ ബാലജനസംഘം തുടങ്ങി കലകളെയും സാഹിത്യത്തെയും പരിഭോ ഷിപ്പിക്കാൻ ഇബ്രാഹിം കുഞ്ഞ് സാർ ആവുന്നത്ര പരിശ്രമിച്ചു. സാറിൻ്റെ ഏറ്റവും ഇളയ സഹോദരിയടക്കം കുലീന മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളടക്കം കുഞ്ഞ് സാറിൻ്റെ ഉത്തരവാദിത്തത്തിൽ നൃത്തം പഠിക്കാനെത്തിയത് അക്കാലത്തൊരു സാമൂഹ്യവിപ്ലവം തന്നെയായിരുന്നു.

നാടകത്തെക്കുറിച്ച് നല്ല അറിവും അവബോധവുമുണ്ടായിരുന്ന എ.ഇബ്രാഹിം കുഞ്ഞ് സാറായിരുന്നു സ്റ്റാർ തിയേറ്റേഴ്സിൻ്റെ എല്ലാ - പ്രൊഫഷണൽ - അമച്ച്വർ നാടകങ്ങളുടെയും സംവിധായകൻ. കുട്ടികൾക്കായി കൊച്ചു കൊച്ചു നാടകങ്ങൾ ഇബ്രാഹിം കുഞ്ഞ് സാർ രചിക്കുകയും ചെയ്തിരുന്നു. കാക്കാരിശ്ശി നാടകം, കമ്പടികളി പോലുള്ള നാടൻ കലാരൂപങ്ങളെ അദ്ദേഹം പ്രത്യേകമായി പ്രോത്സാഹിപ്പിച്ചിരുന്നു.

കന്നുകാലി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി തട്ടത്തുമലയിൽ ഒരു ക്ഷിരോല്പാദക സഹകരണസംഘം രൂപീകരിക്കുന്നതിനും അദ്ദേഹം മുൻ നിരയിലുണ്ടായിരുന്നു.

സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിനും എത്രയോ മുമ്പുതന്നെ കെ.എം ലൈബ്രറിയിൽ സാക്ഷരതാ പ്രവർത്തനം തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയും അക്ഷരജ്ഞാനമില്ലാത്ത കർഷകരെയും കർഷകത്തൊഴിലാളികളെയും ഇബ്രാഹിം കുഞ്ഞ് സാർ നേരിട്ട് അക്ഷരം പഠിപ്പിച്ചു. പകൽ കുട്ടികളെയും രാത്രി മുതിർന്നവരെയും അക്ഷരമുറപ്പിക്കുന്ന ഇബ്രാഹിം കുഞ്ഞ് സാർ നാട്ടുകാർക്ക് ഏറ്റവും ആദരണീയനായ മാതൃകാ ഗുരുനാഥനായി.

ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായിരുന്നെങ്കിലും സി.പി.എം അനുഭാവ അദ്ധ്യാപക സംഘടനാ പ്രവർത്തകനായിരുന്നെങ്കിലും സി.പി.ഐ എമ്മിൻ്റെ പാർട്ടി അംഗമായിരുന്നെങ്കിലും കക്ഷിരാഷ്ട്രീയത്തിനതീതമായ സാമൂഹ്യ ബന്ധമായിരുന്നു ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ കൈമുതൽ. ജീവിതത്തിലുടനീളം ഉയർന്ന  മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന ഇബ്രാഹിം കുഞ്ഞ് സാർ ജാതി മത - കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും സ്നേഹാദങ്ങൾ നേടിയ, സർവ്വാദരണീയനായ, സ്നേഹനിധിയായ ഗുരുനാഥനായിരുന്നു. എക്കാലത്തും തട്ടത്തുമലയുടെ ഒരു സ്വകാര്യ അഭിമാനമായിരുന്നു എ.ഇബ്രാഹിം കുഞ്ഞ് സാർ. അതിരുകളില്ലാത്ത സ്നേഹവും കരുണാർദ്രമാമായ ഒരു ഹൃദയവും കൊണ്ട്, സമാധാനത്തിൻ്റെ സദാദൂതനായി വലിപ്പച്ചെറുപ്പമില്ലാത്ത പെരുമാറ്റം കൊണ്ടും ഏറ്റവും ഇളം തലമുറയോടു പോലുമുള്ള ബഹുമാനം കൊണ്ടും സമാനതകളില്ലാത്ത ഒരു വ്യക്തിത്വമായിരുന്നു എ ഇബ്രാഹിം കുഞ്ഞ് സാർ.

ലളിതജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വന്തം കുടുംബത്തിലും ലളിത ജീവിതമാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചത്. പ്രൈമറി സ്കൂൾ അദ്ധ്യാപകൻ എന്ന ഒരു സർക്കാർ ഉദ്യോഗത്തിൻ്റെ പിൻബലമുണ്ടായിരുന്നെങ്കിലും സാമ്പത്തികമായി അദ്ദേഹം സുരക്ഷിതനായിരുന്നില്ല. കാരണം സാമൂഹ്യ സേവനത്തിൻ്റെ മാർഗ്ഗേ വരവിൽ കവിഞ്ഞ ചെലവുണ്ടായിരുന്നത് കുടുംബ ജീവിതത്തിൽ പലപ്പോഴും സാമ്പത്തിക  പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നു. തട്ടത്തുമലയുടെ ശില്പി എന്ന് വിശേഷിപ്പിക്കുന്ന എ ഇബ്രാഹിം കുഞ്ഞ് സാറിന് പക്ഷെ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടപ്പാട മോ തട്ടത്തുമലയിലോ മറ്റെവിടെയെങ്കിലുമോ സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന പരാജയം ബാക്കി നിന്നിരുന്നു. ഏറേ കാലം വട്ടപ്പാറയിലുള്ള ഒരു കൊച്ചു മൺപുരയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സ്വന്തമായൊരു കൊച്ചുവീടെന്ന സങ്കല്പം ബാക്കിനിൽക്കെയാണ് എൺപത്തിയേഴാം വയസ്സിൽ അദ്ദേഹം ഇനിയൊന്നും സ്വപ്നം കാണാൻ കഴിയാത്ത നിന്നും നിശബ്ദതയിലേക്ക്,  ഇനിയുണരുകാകാത്ത നീണ്ട നിദ്രയിലേക്ക് വിലയം പ്രാപിച്ചത്. ഇത് ഞാൻ പറയാൻ കാരണം  സ്വന്തം ജീവിതം എന്ന സ്വാർത്ഥതയ്ക്കപ്പുറം സമൂഹത്തിനു വേണ്ടി ജീവിതം അർപ്പികുന്ന പലർക്കും സംഭവിക്കുന്ന ഒരു കാര്യമാണിത്. അങ്ങനെ സ്വന്തം ജീവിതം എന്ന സ്വാർത്ഥതയ്ക്കപ്പുറം സമൂഹത്തിനു വേണ്ടി ജീവിതം അർപ്പികുന്ന പലർക്കുമെന്ന പോലെ ഇബ്രാഹിം കുഞ്ഞ് സാറിനും സ്വന്തം കുടുംബത്തിൻ്റെ അഭിവൃദ്ധി ബാക്കി വച്ച ഒരു സ്വപ്നമാക്കി യാത്രയാകാനേ കഴിഞ്ഞുള്ളു. ആ ഒരു ന്യൂനത ഒഴിച്ചാൽ എ ഇബ്രാഹിം കുഞ്ഞ് സാറിന്റെ  കുഞ്ഞ് ജന്മം  സാർത്ഥകമായിരുന്നുവെന്ന് വിശ്വസിക്കുവാനാണ് ഞാനടക്കം ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ കുടുംബത്തിനിഷ്ടം.

ശിഷ്യ തലമുറകൾക്ക് അതുല്യനും സർവ്വാദരണീയനുമായ നല്ല ഗുരുനാഥനായിരുന്നു സ്നേഹനിധിയായ ഇബ്രാഹിം കുഞ്ഞ് സാർ. കമ്മ്യൂണിസ്റ്റുകാർക്ക് അദ്ദേഹം ആദർശനിഷ്ഠയുള്ള ഒരു കമ്മ്യൂണിസ്റ്റ് മാതൃകയായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. കുടുംബത്തിന് ഒരു നല്ല കുടുംബനാഥനായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. ഭാര്യയയ്ക്ക് നല്ല ഭർത്താവായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. മക്കൾക്ക് സ്നേഹനിധിയായ ഒരു പിതാവായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. ചെറുമക്കൾക്ക് വാത്സല്യത്തിൻ്റെ നിറകുടമായൊരു കളിക്കൂട്ടുകാരനായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. നാട്ടുകാർക്ക് സർവ്വാദരണീയമായ ഒരു സാമൂഹ്യ സേവകനും മാതൃകാദ്ധ്യാപകനുമായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. പതിറ്റാണ്ടുകൾക്കു മുന്നേ അഭ്യസ്തവിദ്യരുടെ നടെന്നൊരു ഖ്യാതി നേടിക്കൊടുക്കുന്നതിൽ, തട്ടത്തുമലയുടെ അനുക്രമമായ വികസനമുന്നേറ്റങ്ങളിൽ  ഇബ്രാഹിം കുഞ്ഞ് സാറിനൊപ്പം നിന്ന തട്ടത്തുമലയിലെ മറ്റ്  നിരവധി മഹാരഥന്മാരെ കൂടി ചേർത്തു നിർത്തി,  എ.ഇബ്രാഹിം കുഞ്ഞ് സാറിനെ സ്മരിക്കുന്നതോടൊപ്പം അവരെയെല്ലാവരെയും സ്മരിച്ചു കൊണ്ട് ഈ ഓർമ്മക്കുറിപ്പ് ചുരുക്കുന്നു.

ഇബ്രാഹിം കുഞ്ഞ് സാറിന്റെ സമകാലികരും അദ്ദേഹത്തെ പോലെയോ അതിൽ ഏറിയോ കുറഞ്ഞോ  തട്ടത്തുമലയിൽ സാമൂഹ്യസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുണ്ട്. അവരുടെയൊന്നും പേരുകൾ ഇവിടെ പരാമർശിക്കാതെ പോയത് ഓർക്കാഞ്ഞിട്ടല്ല. ഏതെങ്കിലും പേരുകൾ വിട്ടുപോയാൽ അത് ഒരു അനുചിതമാകും എന്നതുകൊണ്ടാണ്. അവരെയെല്ലാവരെയും ഇത്തരുണത്തിൽ ഇബ്രാഹിം കുഞ്ഞ് സാറിന്റെ ഓർമ്മകൾക്കൊപ്പം ഞാൻ ചേർത്തുനിർത്തുകയാണ്. ഇബ്രാഹിം കുഞ്ഞ് സാറിന് മുമ്പും പിമ്പും മണ്മറഞ്ഞ തട്ടത്തുമലയിലെ എല്ലാ പൊതുപ്രവർത്തകരെയും ഞാൻ സ്മരിക്കുന്നു.

 

 

Saturday, August 1, 2020

നാടകറേഡിയോ: തിന്മയിൽ ആൻ്റപ്പൻ

നാടകറേഡിയോ: തിന്മയിൽ ആൻ്റപ്പൻ

നാടക പ്രവർത്തകരുടെ സംഘടനയായ നാടക് ആലപ്പുഴ ജില്ലാ കമ്മിറ്റി അവതരിപ്പിച്ച തിൻമയിൽ ആന്റപ്പൻ എന്ന ശ്രവ്യ നാടകം കേട്ടു. കോവിഡ് കാലത്തെ ഏറ്റവും നല്ല, സർഗ്ഗ സൃഷ്ടി എന്ന് വിശേഷിപ്പിക്കാവുന്ന കലാശില്പം.  അതിജീവനത്തിൻ്റെ കരുത്ത് വിളിച്ചോതുന്ന രചനയും സംവിധാനവും. ദൃശ്യഭാഷയുടെ പരിമിതികളെ അതിജീവിക്കാൻ കഴിയുന്നതാണ് ശ്രവ്യഭാഷ. അത് നേരിട്ട് ആസ്വാദകരുടെ മുന്നിൽ അവതരിപ്പിക്കുന്ന സ്റ്റേജ്  നാടകങ്ങളുടെയായാലും ആധുനിക സാങ്കേതിക വിദ്യകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെയായാലും. കാഴ്ചയും വായനയും തമ്മിൽ വ്യത്യാസമുണ്ട്. കാഴ്ചയിൽ ഭാവനയ്ക്ക് സ്ഥാനമില്ല. കാഴ്ചക്കാരന് അവിടെ സ്വാതന്ത്ര്യമില്ല. എന്നാൽ എന്നാൽ വായനക്കാരന് അവൻ്റെ ഭാവന സർവ്വതന്ത്ര സ്വതന്ത്രമാണ്. ഓരോരുത്തർക്കും അവരവരുടെ ചിന്താപരമായ ആർജ്ജവം പോലെ. അതുപോലെയാണ് ശ്രവ്യ ഭാഷയും. ഓരോ ശ്രോതാവിലും കഥാപാത്രങ്ങളും രംഗങ്ങളും തങ്ങളുടേതായ രീതിയിൽ ഭാവനയിൽ അനുഭവിച്ചറിയാം. 

മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ ആക്ഷേപഹാസ്യമാണ് വിശ്വവിഖ്യാതമായ മൂക്ക്. അതിനു സമാനമാണ് ഇതിൻ്റെ ഒരു പ്രമേയം.  വായനാനുഭവവും സാമൂഹ്യ നീരീക്ഷണവും ഈ നാടകരചയിതാവിനണ്ടെന്ന് നിസംശയം പറയാം. ഒരു ലളിതമായ കഥാതന്തു ഉപയോഗിച്ച് ആഗോളവൽക്കരണത്തിൻ്റെ ചൂഷണം വരെ തുറന്നുകാട്ടാൻ ഈ മത്തായ കലാസൃഷ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തല സംഗീതം പലപ്പേഴും കഥാപാത്രങ്ങളുടെ ശബ്ദം അവ്യക്തമാണേതിന് പാത്രീഭിക്കുന്ന ഒരു പോരായ്മ അനുവപ്പെട്ടിട്ടുണ്ട്. എഡിറ്റിംഗിനിടയിൽ ഇടയ്ക്കിടയ്ക്ക് ലൈറ്റ് ഓഫ് പോലെ ഇരുട്ട് വീഴുന്നത് ഒഴിവാക്കേണ്ടതായിരുന്നു. സർഗ്ഗാത്മകതകളെ കോവിഡിനു തളർത്താനാകില്ല. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

ഓരോ കലാരൂപത്തിനും അതിന്റേത് മാത്രമായ സവിശേഷതകളുണ്ട്. ആസ്വാദനത്തിന്റെ തനത് സാധ്യതകളുണ്ട്. നാടകത്തിനും അതെ. നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നവോത്ഥാനത്തിന്റെ കലയാണ്. സാംസ്കാരിക മുന്നേറ്റത്തിന്റെ കലയാണ്. നമ്മുടെ സമൂഹത്തിൽ സാംസ്കാരികവും തദ്വാരാ രാഷ്ട്രീയവുമായ നവോത്ഥാന സൃഷ്ടിക്ക് നാടകവും കഥാപ്രസംഗവും വഹിച്ചിട്ടുള്ള പങ്ക് ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ആധുനിക ശാസ്ത്ര-സങ്കേതങ്ങളുടെ സാദ്ധ്യതകളുപയോഗിച്ചുള്ള സിനിമയുൾപ്പെടെയുള്ള ചലച്ചിത്ര കലകളുടെയും ഇപ്പോൾ പൊതുവെ സ്വീകരിക്കപ്പെട്ടു കാണുന്ന കോമഡി ഷോകളുടെയുമൊക്കെ കുത്തൊഴുക്കിൽ നാടകത്തിന്റെ ഒരു പ്രതാപത്തിന് മങ്ങലേറ്റിട്ടുണ്ടെന്നു സമ്മതിച്ചാൽ തന്നെയും നാടക രംഗം ഒരിക്കലും തീരെ ദുർബലപ്പെടുകയോ നിലച്ചു പോകുകയോ ചെയ്തിട്ടില്ല. കാലത്തിന്റെ മാറ്റവും ജനങ്ങളുടെ തിരക്കേറിയ ജീവിതവും നാടകസദ്ദസ്സുകളെ കുറച്ച് ദുർബലപ്പെടുത്തിയിട്ടുണ്ട്. ഉത്സവപ്പറമ്പുകളിൽ പഴയതുപോലെ ഉറക്കമൊഴിഞ്ഞിരിക്കുന്ന ആൾക്കൂട്ടങ്ങൾ ഇന്ന് പഴയതുപോലെയില്ല. എങ്കിലും പ്രൊഫഷണൽ നാടകങ്ങൾക്ക് പൊരുതി നിൽക്കാൻ സാധിച്ചില്ല എന്നു പറയാനാകില്ല. എന്നാൽ നമ്മുടെ അമച്വർ നാടകരംഗം പുതു തലമുറയുടെ അഭിരച്ചികളിലുള്ള മാറ്റം മൂലം ഏറെക്കുറെ ദുർബലപ്പെട്ടിട്ടുണ്ടെന്ന് പറയാതെ വയ്യ. 

ഒരു ജകീയ കല എന്നതിലുപരി ഒരു തൊഴിൽ മേഖല എന്ന നിലയ്ക്കുള്ള പ്രൊഫഷണൽ നാടകരംഗത്ത് അതിജീവനത്തിന്റെ പ്രശ്നം നിലനിൽക്കുന്നുണ്ട്. കോവിഡ് കാലത്ത് മറ്റേത് മേഖലയുമെന്ന പോലെ നടക രംഗവും പകച്ചുപോയിട്ടുണ്ട്. ഒരു സ്തംഭനാവസ്ഥ വന്നിട്ടുണ്ട്. അവിടെ നിന്നുള്ള അതിജീവനമാണ് ഇപ്പോൾ നാടക പ്രവർത്തകർക്കു മുന്നിലുള്ള വെല്ലുവിളി. പക്ഷെ അതിജീവിക്കും. അതിനുള്ള ബോധപൂർവമായ പ്രവർത്തനങ്ങളും ഇടപെടലുകളും നാടകലോകത്ത് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നാടകം ഒരു സ്റ്റേജിന്റെ പരിമിതികൾക്കുള്ളിൽ അവതരിപ്പിക്കപ്പെടുന്ന കലാരൂപമാണ്. പ്രൊഫഷണൽ സ്വഭാവത്തിൽ വരുമ്പോൾ നാടകത്തിന്റെ പരമ്പരാഗത രീതി ശാസ്ത്രത്തിൽ അതിന് ഒതുങ്ങാനാകില്ല. എന്നാൽ ആധുനിക സങ്കേതങ്ങൾ ഒരു സ്റ്റേജ് കലയുടേതായ പരിമിതികളെ കുറച്ചേറെ മറികടക്കാൻ നാടകത്തെ സഹായിച്ചിട്ടുണ്ട്. 

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഒരു കലയാണല്ലോ നാടകം. ഈ കോവിഡ് കാലത്ത് അതിനെ എങ്ങനെ അതിജീവിക്കും എന്ന് ചിന്തിച്ചിരിക്കുമ്പോഴണ് ഇപ്പോൾ നാടക് പ്രവർത്തകർ അതിജീവനത്തിന്റെ സാദ്ധ്യതകളുമായി വന്നിട്ടുള്ളത്. നാടക് ആലപ്പുഴ ജില്ലാ കമ്മിറ്റി ശ്രവ്യനാടകവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത് പ്രതീക്ഷയും ആവേശവും നൽകുന്നുണ്ട്. നമ്മളൊക്കെ റേഡിയോ നാടകങ്ങൾ കേട്ടുവളർന്ന ഒരു തലമുറയാണ്. അവ നമ്മെ ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. കേൾവിയുടെ കലയ്ക്കും അതിന്റേതായ മേന്മകളുണ്ട്. ഒരു പാട്ട് നമുക്ക് ശരിക്കും ആസ്വദിക്കണമെങ്കിൽ അത് കേട്ട് മാത്രം ആസ്വദിക്കണം. കാരണം കാഴ്ചയും കേൾവിയും ഒരുമിച്ച് വരുമ്പോൾ നമ്മുടെ ശ്രദ്ധയും ആസ്വാദനവും രണ്ട് ഭാഗങ്ങളിലേയ്ക്കും വ്യാപരിക്കും.ഡൈവർട്ട് ചെയ്യും. അവിടെ ശബ്ദസൗന്ദര്യത്തിൽ മാത്രമായി നമുക്ക് അഭിരമിക്കാനാകില്ല. അതുപോലെ ശ്രവ്യ നാടകമാകുമ്പോൾ നമ്മുടെ ഭാവനകളുടെ പിൻബലം കൊണ്ട് അത് കൂടുതൽ സംവേദനക്ഷമമാകും. 

ഇനി നമുക്ക് ശ്രവ്യ നാടകങ്ങൾ മാത്രമല്ല ദൃശ്യനാടകങ്ങളും യൂട്യൂബ് പോലെയുള്ള നവ മാധ്യമങ്ങൾ ഉപയോഗിച്ച് എങ്ങനെ പരിഭോഷിപ്പിക്കാം എന്നതിനെക്കുറിച്ച് ഗൗരവബുദ്ധ്യാ ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ലിങ്കുകൾ കമൻ്റ് ബോക്സിൽ.  (ഇ.എ.സജിം തട്ടത്തുമല )

Monday, June 15, 2020

വിവാഹത്തിൻ്റെ രാഷ്ട്രീയ മാനങ്ങൾ

വിവാഹത്തിൻ്റെ രാഷ്ട്രീയ മാനങ്ങൾ

വിവാഹം പ്രധാനമായും ഒരു കുടുംബ കാര്യം തന്നെയാണ്. എന്നാൽ ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയും സി.പി.ഐ.എം പോലുള്ള ഒരു പാർട്ടിയുടെ  ഉയർന്ന നേതൃത്വത്തിലുള്ളതുമായ ഒരാളുടെ കുടുംബത്തിലെ ഒരു വിവാഹക്കാര്യം വരുമ്പോൾ അതിനു കുറച്ചാക്കെ രാഷ്ട്രീയമായും സാംസ്കാരികമായും ഒരു മാനം ഉണ്ടാവുക സ്വാഭാവികമാണ്. പ്രത്യേകിച്ചും ആദർശാധിഷ്ഠിതമായ ഒരു പാർട്ടിയുടെ നേതാവാകുമ്പോൾ ജനങ്ങളുടെ സവിശേഷമായ ശ്രദ്ധ  അതിലേക്ക് കൂടി തിരിഞ്ഞെന്നിരിക്കും. സ്വജാതീയ വിവാഹമാണോ, മിശ്രവിവാഹമാണോ,  ലളിതമായാണോ, ആർഭാടമായാണോ,  സാധാരണ നാട്ടുനടപ്പുകൾ അനുസരിച്ചും, മതാചാരങ്ങൾ പാലിച്ചുമാണോ വിവാഹം നടക്കുന്നത്, ആരൊക്കെ പങ്കെടുത്തു, ഭക്ഷണ സൽക്കാരം എവ്വിധമായിരുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ ഒരു കൗതുകത്തിനെങ്കിലും ജനങ്ങൾ അന്വേഷിക്കും.


സ.പിണറായി വിജയൻ്റെ മകളുടെയും ഇപ്പോൾ ആ കുട്ടിയെ വിവാഹം കഴിക്കുന്ന മുഹമ്മദ് റിയാസിൻ്റെയും ആദ്യ വിവാഹങ്ങൾ ഏതാണ്ട് സാധാരണ നാട്ടുനടപ്പുകൾ അനുസരിച്ച് നടന്നിട്ടുള്ളതുമാണ്. എന്നാൽ രണ്ടു പേരുടെയും ആദ്യ വിവാഹബന്ധങ്ങൾ വേർപെടുത്തപ്പെട്ടു. അതിന് പല കാരണങ്ങളുമുണ്ടാകാം. ആണും പെണ്ണുമായ രണ്ട് വ്യക്തികൾക്ക് അവരുടെ ദാമ്പത്യ ജീവിതം ഒരു തരത്തിലും പൊരുത്തപ്പെടുത്തി കൊണ്ടുപോകാൻ കഴിയാതെ വന്നാൽ പിന്നെ വിവാഹമോചനമല്ലാതെ മറ്റൊരു മാർഗ്ഗമില്ല. വിവാഹമോചിതർ മറ്റൊരു വിവാഹബന്ധം സ്ഥാപിക്കുന്നതും സാധാരമാണ്. അതിന് നിയമ തടസ്സങ്ങളുമില്ല.    ഈയുള്ളവൻ്റെ അറിവിൽ സ.പിണറായി വിജയൻ്റെ മകളുടെ ആദ്യ ഭർത്താവുമായി തൊഴിൽ മേഖലയിൽ വച്ചുണ്ടായ പരിചയം പിന്നീട് വിവാഹത്തിൽ കലാശിച്ചതാണെന്നാണ് കേട്ടിട്ടുള്ളത്. അവർ സ്വജാതീയരായത് യാദൃശ്ചികമായിരുന്നു. അല്ലാതെ പിണറായി വിജയൻ ജാതി നോക്കി തിരക്കിയിറങ്ങി കണ്ടു പിടിച്ചതല്ലെന്നാണറിവ്. ഇനി അഥവാ മറിച്ചാണെങ്കിലും അതിൽ അപാകതയൊന്നും ഇല്ല. സ്വന്തം മക്കൾക്ക് സ്വയം കണ്ടെത്തലുകൾ ഒന്നുമില്ലെങ്കിൽ രക്ഷിതാക്കൾ മക്കൾക്കായി സ്വജാതിയിൽ നിന്നു തന്നെ വിവാഹമന്വേഷിക്കുന്നതും നാട്ടാചാരങ്ങൾ അനുസരിച്ച് വിവാഹം നടത്തുന്നതും ഒരു സാധാരണ നാട്ടുനടപ്പാണ്.  ഇതിൽ മുഹമ്മദ് റിയാസിൻ്റെ കാര്യത്തിൽ സംഘടനാ പ്രവർത്തനത്തിനിടയിൽ പരിചയപ്പെട്ട ഒരു പെൺകുട്ടിയെ നാട്ടുനടപ്പു സരിച്ച് കല്യാണം കഴിച്ചതാണെന്നാണെന്നാണറിവ്. അവിടെയും ജാതി ഒന്നായത് യാദൃശ്ചികം മാത്രം. എന്തായാലും ഇവരുടെ രണ്ടു പേരുടെയും വിവാഹബന്ധങ്ങൾ പിന്നീട് വേർപെടുത്തപ്പെട്ടു പോയി. രണ്ട് പേർക്കും പുനർവിവാഹം വേണമെന്നും തോന്നി. വിവാഹമോചിതയാണെന്നു കരുതി പിണറായി വിജയൻ്റെ മകൾക്ക് വേറൊരു വിവാഹബന്ധം കിട്ടാതെയില്ല.


വിവാഹമോചിതനായതു കൊണ്ട് മുഹമ്മദ് റിയാസിനും മറ്റൊരു വിവാഹബന്ധം കിട്ടാതെ വരില്ല. പക്ഷെ ഇങ്ങനെ ഒരാലോചന വന്നു. ഇരുകൂട്ടർക്കും താല്പര്യമായി. ആദ്യവിവാഹമാണെങ്കിലും പുനർവിവാഹമാണെങ്കിലും കേരളത്തിൻ്റെ മുഖ്യ മന്ത്രിയും സി.പി.ഐ (എം)-ൻ്റെ സമുന്നത നേതാവുമായ പിണറായി വിജയനും കുടുംബത്തിനും, ഡി.വൈ.എഫ്.ഐ യുടെ അഖിലേന്ത്യാ പ്രസിഡൻ്റായ മുഹമ്മദ് റിയാസിനും ഇങ്ങനെയൊരു വിവാഹത്തിന് ജാതിയും മതവുമൊന്നും  ഒരു തടസ്സമായില്ലെങ്കിൽ തികച്ചും വ്യക്തിപരമായ ഒരു കാര്യം എന്നതിനപ്പുറം  ഈ മാതൃത ജനങ്ങളുടെ സവിശേഷ ശ്രദ്ധയെ ആകർഷിക്കും എന്നതിൽ സംശയമില്ല. ഇത്തരം ചില സന്ദർഭങ്ങളിലെങ്കിലും എന്ത് ചെയ്യുന്നു എന്നതിലുപരി ആര് ചെയ്യുന്നു എന്നതിന് പ്രാധാന്യം കൈവരും. സ. പിണറായി വിജയനും മുഹമ്മദ് റിയാസിനുമൊന്നും ജാതിയും മതവും അത്ര വലിയ കാര്യങ്ങളല്ലെന്ന് പറയുന്നത്  സ്വന്തം പ്രവൃത്തികളിലൂടെ തെളിയിക്കുമ്പോൾ അതിന് വ്യക്തിപരം എന്നതിലുപരി മറ്റ് പല മാനങ്ങളുമുണ്ടാകും. പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ. തീർച്ചയായും ഇത് സമൂഹത്തിന് ഒരു മാതൃകയും ഭാവിയിലേക്ക് അഭിലഷണീയമായ  ഒരു ദൃഷ്ടാന്തവുമാണ്. യാദൃശ്ചിമയി സംഭവിച്ചതെങ്കിലും  സ. പിണറായി വിജയനെ മുണ്ടുടുത്ത മോഡി എന്നു വിളിക്കുന്നവർക്ക് ഒരു മറുപടി കൂടിയുമാണ് ഇത്.


മിശ്രവിവാഹങ്ങൾ സാധാരണക്കാർക്കിടയിൽ തന്നെ ഇന്ന് സർവ്വസാധാരണമാണ്. എന്നാൽ ജാതി-മത ചിന്തകളും വ്യവസ്ഥകളും ഇന്നും ശക്തമായി സമൂഹത്തിൽ നിലനിൽക്കുന്നതിനാലും വ്യത്യസ്ത ജാതി-മത വിഭാഗങ്ങളിൽ പെടുന്നവരുടെ കുടുംബ ജീവിതവും ആ കുടുംബങ്ങളിലെ സാംസ്കാരികാന്തരീക്ഷവും അവരുടെ ഭക്ഷണശീലവും  സാമൂഹ്യ ജീവിതവും എല്ലാം ജാതി-മത വിശ്വാസങ്ങളും ആചരണങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതിനാലും മിശ്രവിവാഹ ജീവിതത്തിന് സാധാരണക്കാർക്ക് പ്രായോഗികമായി പല പ്രയാസങ്ങളും നേരിടാം. സാമ്പത്തികമായി അത്രമേൽ സുരക്ഷിതരല്ലാത്തവരാണെങ്കിൽ പ്രത്യേകിച്ചും. അതുകൊണ്ടാണ് സാധാരണക്കാർക്കിടയിലെ മിശ്രവിവാഹങ്ങളെ  സമൂഹം അത്രമേൽ പ്രോത്സാഹിപ്പിക്കാത്തത്. പലരും അത്തരമൊരു സാഹസത്തിനു മുതിരാത്തത്. മാത്രവുമല്ല വിവാഹം രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരൽ കൂടിയായതിനാൽ ഇരു കടുംബങ്ങളും ഒരുപോലെ സഹകരിച്ചില്ലെങ്കിൽ   ഒരു അറേഞ്ച്ഡ് മിശ്രവിവാഹത്തിനുള്ള സാദ്ധ്യത ഇല്ലാതാകുന്നു. ഇന്നും മിക്ക മിശ്രവിവാഹങ്ങളും കുടുംബങ്ങളുടെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള  എതിർപ്പുകളോടെയാണ് നടക്കുന്നത്. അതു കൊണ്ടു തന്നെ സാധാരണക്കാർ  ബഹുഭൂരിപക്ഷവും മിശ്രവിവാഹങ്ങളിൽ താല്പര്യപ്പെടാറില്ല. എന്നാൽ സമ്പന്നരോ ഏതെങ്കിലും മേഖലയിൽ  സെലിബ്രിറ്റികളോ ഒക്കെയാണെങ്കിൽ മിശ്രവിവാഹങ്ങൾ അവരുടെ കുടുംബജീവിതത്തിലോ സാമൂഹ്യ ജീവിതത്തിലോ വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കില്ല.


സാധാരണക്കാരുടെ വിവാഹങ്ങൾ സ്വജാതീയ വിവാഹമായാലും മിശ്രവിവാഹമായാലും വാർത്താപ്രാധാന്യമൊന്നും നേടാറില്ല. എന്നാൽ സെലിബ്രിറ്റികളുടെ കാര്യം അങ്ങനെയല്ലല്ലോ. അവ വാർത്താപ്രാധാന്യവും ജനശ്രദ്ധയും നേടും. രാഷ്ട്രീയ നേതാക്കളും   സെലിബ്രിറ്റികളാണല്ലോ. അതു കൊണ്ട് അവരുടെ വിവാഹം പോലുള്ള കുടുംബകാര്യങ്ങൾ വാർത്താപ്രാധാന്യവും ജനശ്രദ്ധയും നേടുന്നത് സ്വാഭാവികം.  രാഷ്ട്രീയനേതാക്കളോ അവരുടെ മക്കളോ മിശ്രവിവാഹം കഴിക്കുന്നത് പുതിയ കാര്യമല്ല.  അതൊക്കെ സാധാരണക്കാരുടേതിൽ നിന്ന് വ്യത്യസ്തമായി ജനശ്രദ്ധ നേടാറുമുണ്ട്. ഇവിടെ ഇപ്പോൾ മുഖ്യമന്ത്രി കൂടിയായ പിണറായി വിജയൻ്റെ കുടുംബത്തിൽ ജാതി-മത ചിന്തകൾക്കതീതമായി ഒരു വിവാഹം നടന്നാൽ സമൂഹത്തിൽ ചില ചലനങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല. അദ്ദേഹത്തിൻ്റെ വ്യക്‌തി ജീവിതത്തിലോ രാഷ്ട്രീയ ജീവിതത്തിലോ ഒരു പൊൻ തൂവൽ കൂടി ചാർത്തപ്പെടുമ്പോൾ അസൂയാലുക്കളാകുന്നവരും ഇന്നും  ജാതി-മത തീവ്രചിന്തകളും പേറി നടക്കുന്നവരും ഇതിനെ വിലകുറച്ചു കാണാനും പലതരത്തിൽ അവമതിക്കാനും ശ്രമിക്കും. എന്നാൽ പിണറായി വിജയൻ്റെ പറച്ചിലും പ്രവൃത്തിയും ഒന്നാണെന്നു തെളിയിക്കാൻ യാദൃശ്ചികമായെങ്കിലും കിട്ടിയ അവസരം സഹായകമാകുമ്പോൾ പുരോഗമനേച്ഛുക്കൾ പിണറായി വിജയൻ്റെ ആ ജീവിത മാതൃകയെ അകമഴിഞ്ഞ് പ്രകീർത്തിക്കും. ആ പ്രകീർത്തനങ്ങൾക്കു മാത്രമേ ചരിത്രത്തിൽ ഇടം കാണുകയുള്ളു. പ്രത്യേകിച്ചും ഇന്ത്യയുടെ മതേതരത്വം തന്നെ ഭീഷണമായ വെല്ലുവിളിയിൽ നിൽക്കുമ്പോൾ ഒരു സംസ്ഥാനത്തിൻ്റെ മുഖ്യഭരണാധികാരി തന്നെ ഒരു മതേതര മാതൃക കാട്ടിക്കൊടുക്കുമ്പോൾ ബോധപൂർവ്വമാണെങ്കിലും അല്ലെങ്കിലും അതിന് ഒരു രാഷ്ട്രീയമാനവും സാംസ്കാരിക മാനവും സാമൂഹ്യ പ്രാധാന്യവും  കൈവരുന്നുണ്ട്.


മിശ്രവിവാഹങ്ങൾ ഇന്ന് സാർവ്വത്രികമാണെങ്കിലും അതിന് നിയമപരമായ സാധുതയുണ്ടെങ്കിലും പിണറായി വിജയനെ പോലെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന അതും ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹക്കാര്യമാകുമ്പോൾ അതിൽ ഒരു നവോത്ഥാന മൂല്യവും ചരിത്രപരമായ പ്രാധാന്യവും കല്പിക്കാവുന്നതുമാണ്. ഏതായാലും ഇപ്പോൾ വിവാഹം കഴിക്കാൻ പോകുന്ന രണ്ടു പേരുടെയും ആദ്യ വിവാഹ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നതിൻ്റെ അനുഭവ പാഠങ്ങൾ കൂടി വച്ചു കൊണ്ട് പുതിയ വിവാഹ ജീവിതം അലോസരങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ രണ്ടു പേർക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.

(ഇ.എ.സജിം തട്ടത്തുമല )

Sunday, March 29, 2020

കാക്കകൾ

കാക്കകൾ

കാക്കകളെക്കുറിച്ച് അഞ്ച് പേജിൽ കവിഞ്ഞ് ഉപന്യസിക്കുക.


കാക്കകൾ

ഇ.എ.സജിം തട്ടത്തുമല

കൊറോണയെ പ്രതിരോധിക്കാനുള്ള ഈ ലോക്ക് ഡൗൺ കാലത്ത് ഇന്ന് ചർച്ച ചെയ്യാൻ മറ്റ് വിഷയങ്ങൾ ഒന്നും കിട്ടാതെ വിഷമിക്കുന്നവരുണ്ടോ? എങ്കിൽ വരൂ, ഇന്ന് നമുക്ക് കാക്കകളെക്കുറിച്ച് സംസാരിക്കാം. എഴുത്തിന് വിഷയമാക്കാൻ പറ്റാത്തതായി ഒന്നുമില്ല ലോകത്ത്!

കാക്കകൾ പണ്ടേ ഈയുള്ളവന്  കൗതുകമുള്ള ഒരു ജീവിയാണ്. പക്ഷിവർഗ്ഗത്തിൽപ്പെട്ട ഒരിനമാണ് കാക്കകൾ. കാക്കകളെക്കുറിച്ച് പണ്ടേ കുറച്ചൊക്കെ അറിവുള്ളതിനാൽ കുറെക്കാലമായി കാക്കകളെയൊന്നും അത്രമേൽ ശ്രദ്ധിക്കാനോ നിരീക്ഷിക്കാനോ കാക്കകളെപ്പറ്റി ചിന്തിക്കുവാനോ മിനക്കെട്ടിരുന്നില്ല. അവയുടെ വിശപ്പടക്കാനാണെങ്കിലും വീടും പരിസരവും കൊത്തിപ്പെറുക്കി പരിസര ശുചീകരണം നടത്തുന്നത് എന്നും കാണാറുണ്ടെങ്കിലും കാക്കകളെക്കുറിച്ചുള്ള താത്വിക ചിന്തകൾക്ക് അടുത്ത കാലത്തൊന്നും പ്രാധാന്യം നൽകിയിരുന്നില്ല. അതു കൊണ്ടു തന്നെ കാക്കകളെക്കുറിച്ചുള്ള പല അറിവുകളും മറന്നിരിക്കുകയായിരുന്നു.

എന്നാൽ ഈ കൊറോണക്കാലത്ത് സൂചിപ്പിച്ചതു പോലെ പട്ടിണിയാകുന്ന അനാഥപ്പട്ടികളുടെയും പൂച്ചകളുടെയും അമ്പലവാസികളായ കുരങ്ങന്മാരുടെയുമൊക്കെ കാര്യം ആലോചിച്ചു വരവെ ആണ് പണ്ടുമുതലെ മനുഷ്യനുമായി ഇണങ്ങിയും പിണങ്ങിയും സഹകരിക്കുന്ന കാക്കകളെപ്പറ്റി ചിന്തിച്ചത്. കൊറോണക്കാലത്ത് കാക്കകൾക്ക് ഭക്ഷണ ദൗർലഭ്യം നേരിടുമോ? ഈ സംശയത്താൽ രാവിലെ തന്നെ അല്പം ഭക്ഷണം കാക്കകൾക്കു വേണ്ടി മുറ്റത്ത് നിവേദിച്ച ശേഷമാണ് ഈ ഉപന്യാസം എഴുന്നേത്.

കാക്കേ കാക്കേ കൂടെവിടെ എന്ന പാട്ട് മുതിർന്നവർപാടി പഠിപ്പിക്കുന്ന ശൈശവ കാലം മുതൽ നമ്മുടെയൊക്കെ  ബാല്യ കൗമാരങ്ങളെ ഒരു പാട് സ്വാധീനിച്ചിട്ടുള്ള പക്ഷികളാണ് കാക്കകൾ. കാക്കയെ ആരും വീട്ടിൽ വളർത്താറില്ലെങ്കിലും ഉപകാരം കൊണ്ടും കുറച്ചൊക്കെ ഉപദ്രവങ്ങൾ കൊണ്ടും ഇത്രമേൽ മനുഷ്യൻ്റെ ശ്രദ്ധയും പരിഗണനയും കിട്ടിയിട്ടുള്ള പക്ഷികൾ വേറെയില്ലെന്നു തന്നെ പറയാം.

നമ്മുടെ നാട്ടിൽ രണ്ടു തരം കാക്കകളാണ് അന്നും ഇന്നും ഉള്ളത്. കാക്കകൾ എല്ലാം കറുപ്പാണെങ്കിലും കഴുത്തിൽ മാത്രമായി ഏതാണ്ട് മഞ്ഞയ്ക്കും വെള്ളയ്ക്കും ഇടയിലുള്ള ഒരു നിറമുള്ള കാക്കകളും മൊത്തമായും കന്മഷിപോലെ കറുത്ത നിറമുള്ള കാക്കകകളും. രണ്ടു തരം കാക്കകൾക്കും പല നാട്ടിലും പല പേരുകളുമുണ്ട്. നമ്മുടെ നാട്ടിൽ സാധാരണ കാക്ക, കരിങ്കാക്ക എന്നിങ്ങനെ പറയാറെയുള്ളു. ഇതിൽ കഴുത്തിൽ നിറഭേദമുള്ളതിനെയാണെന്നു തോന്നുന്നു ചിലർ കടക്കാക്കകൾ എന്നു വിളിക്കുന്നത്.

പ്രഭാതം മുതൽ കാക്കകൾ കൂടണയുന്ന പ്രദോഷം വരെ കാക്കകളുടെ കാ കാ ശബ്ദം തീരെയില്ലാത്തത്ര നിശബ്തയുള്ള ദിവസങ്ങൾ ഉണ്ടാകാറില്ലെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ഏത് നിശബ്ദതയിലും എവിടെ നിന്നെങ്കിലും ഒരു കാ കാ വിളി കേൾക്കാതിരിക്കുന്ന സമയം വിരളമാണ്.

കാക്കകൾ മാത്രമല്ല കാക്കക്കൂടും, കാക്കകൾ കൂടുകൂട്ടുന്നതും, അവ കാക്ക ക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നതും,  പറക്കാൻ പഠിപ്പിക്കുന്നതും, കാക്കകളുടെ വെള്ളം കുടിയും , കാക്കക്കുളിയും എല്ലാം കുട്ടിക്കാലത്തു മാത്രമല്ല, കാണാൻ സമയമുണ്ടെങ്കിൽ ഏത് പ്രായത്തിലും കൗതുകം തന്നെ. വീട്ടിലും പരിസരത്തും വീഴുന്ന ആഹാര അവശിഷ്ടങ്ങൾ കൊത്തിത്തിന്ന് പരിസര ശുചീകരണം നടത്തുന്നതിൽ കാക്കകൾ വഹിക്കുന്ന പങ്ക് നിസാരമല്ല. കാക്കകളുടെ ഏറ്റവും വലിയ പ്രത്യേകതകളായി എനിക്ക് തോന്നിയിട്ടുള്ളത്,  നാമെന്തെങ്കിലും ആഹാരമിട്ടു കൊടുത്താൽ അവ മറ്റ് കാക്കകളെക്കൂടി കാറി വിളിച്ചിട്ടേ തിന്നുകയുള്ളു എന്നതാണ്. തീരെ സ്വാർത്ഥതയില്ലാത്ത സഹജീവിയ സ്നേഹവും സാമൂഹ്യബോധവുമുള്ള പക്ഷികളാണ് കാക്കകൾ. ആഹാരത്തിനു വേണ്ടി കാക്കകൾ പരസ്പരംകൊത്തിക്കീറുന്ന കാഴ്ചകൾ അപൂർവ്വമാണ്. നല്ല ഐക്യമുള്ള ഒരു കുട്ടുകുടുംബം  പോലെയാണ് കാക്കകൾ ജീവിക്കുന്നത്.

കാക്ക ഒരു പ്രത്യേക സ്വരത്തിൽ കുറുകിയാൽ വിരുന്നുകാരുണ്ടാകുമെന്നൊരു വിശ്വാസം മുമ്പ് ആളുകളിൽ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി വിരുന്നുകാരെത്തിയാൽ കുതലൊന്നുമില്ലെങ്കിൽ വിരുന്നു വിളിക്കാതെ കാക്കയെ ആട്ടിപ്പായിച്ച് അടുത്ത വീട്ടിലേക്ക് വിടും! വിരുന്നുകാർ അവിടെ ചെന്നുകയറട്ടെന്ന്! അങ്ങനെ കാക്കകളെ വച്ചും മനുഷ്യൻ അയൽവാസിക്കിട്ട് പണിഞ്ഞിരുന്നു. കാക്കക്കറുമ്പൻ, കാക്കക്കറുമ്പി, കാക്കപ്പൊന്ന്, കാക്കത്തൊള്ളായിരം, കാക്കക്കുളി, കാക്ക അളിച്ച പോലെ, കാക്ക കുളിച്ചാൽ കൊക്കാകുമോ തുടങ്ങി കാക്കകൾക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ ധാരാളം വാക്കുകളും ചൊല്ലുകളുമുള്ളത് കാക്കയും മനുഷ്യനുമായി പണ്ടു തൊട്ടേയുള്ള ബന്ധത്തെയാണ് കാണിക്കുന്നത്. ഇതിൽ കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നതിനു പകരം കൊക്കുകുളിച്ചാൽ കാക്കയാകുമോ എന്ന കാക്കകളുടെ മറുചോദ്യത്തിന് മനുഷ്യർ ഇതുവരെ ഉത്തരം നൽകിയിട്ടില്ല.

നമുക്ക് തിന്നാനുള്ളവയെന്തെങ്കിലും കാക്കയ്ക്ക് കൊത്തിയെടുക്കാൻ കഴിയുംവിധം സൗകര്യത്തിന് എവിടെയെങ്കിലും കൊണ്ടുവച്ചു  കൊടുത്തിട്ട് മാറി പോയാൽ അത് പിന്നെ കാക്കകളുടെ  അവകാശമാണെന്ന് കാക്കകളുടെ ഭരണഘടനയിൽ പണ്ടേ എഴുതി വച്ചിട്ടുള്ളതാണ്. നാമെന്തെങ്കിലും പുറത്ത് വലിച്ചെറിയുമ്പോൾ വച്ചിരുന്നതെടുക്കാനെന്ന പോലെ പൊടുന്നനെ പറന്നിറങ്ങുന്ന കാക്കകൾ ആഹാരം തേടുന്ന കാര്യത്തിൽ തീരെ മടിയില്ലാത്ത വിഭാഗമാണ്.

പണ്ട് കാലത്ത് പുഴുങ്ങിക്കുത്തി മുറ്റത്ത് ഉണങ്ങാനിടുന്ന നെല്ല് യഥേഷ്ടം കൊത്തിത്തിന്നാനുള്ള അവകാശത്തിനു വേണ്ടി മനുഷ്യനുമായി ജീവന്മരണ പോരാട്ടങ്ങൾ തന്നെ നടത്താറുണ്ടായിരുന്നു കാക്കകൾ. ഉണങ്ങാനിടുന്ന ഏതൊരു ഭക്ഷ്യധാന്യവും കക്കകൾ കൊത്തിത്തിന്നാതിരിക്കാൻ മുഖക്കണ്ണാടി വെയിലത്തുവച്ച്   സൂര്യരശ്മികളെ കാക്കകളുടെ കണ്ണുകളിലേയ്ക്കടിച്ച് അവയുടെ കൺട്രോൾ തെറ്റിക്കുകയായിരുന്നു കാക്കകൾക്കെതിരെയുള്ള മനുഷ്യൻ്റെ ഒരു പ്രധാന പ്രതിരോധ മാർഗ്ഗം. ഒരു മടൽ വെട്ടി തോക്കുപോലെ ചൂണ്ടിയാലും കാക്കകൾ പേടിച്ച് പറന്നു പോയിരുന്നു. കാക്കകളുടെ പൂർവ്വികർക്കാരക്കോ വെടി കൊണ്ട പരിചയം ഉണ്ടായിരുന്നിരിക്കാം! മനുഷ്യൻ്റെ കോലമുണ്ടാക്കി വച്ചും തൊണ്ടുകരിച്ച് കെട്ടിത്തൂക്കി കാക്കച്ചിറകാണെന്ന് തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തി കാക്കകളെ ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിഞ്ഞിരുന്നു.

ചത്ത കാക്കകളുടെ ചിറകുകൾ മറിച്ചെടുത്ത് വീട്ടിൻ്റെ ഏതെങ്കിലും ഭാഗത്തോ മുറ്റത്തോ കെട്ടിത്തൂക്കിയും  കാക്കകകളുടെ ശല്യം ഒരു പരിധി വരെ ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. കാക്കച്ചിറകുകളെടുക്കാൻ സൂത്രത്തിൽ ഏതെങ്കിലും കാക്കയെ മുറിക്കകത്ത് കയറ്റി കതകടച്ച് അകത്തിട്ട് തല്ലിക്കൊന്ന് ചിറകുകൾ മുറിച്ചെടുക്കുന്ന  ക്രൂരകൃത്യങ്ങൾ അക്കാലത്ത് സർവ്വസാധാരണമായിരുന്നു. വീടുകളിൽ  പ്രത്യേകിച്ചും നെൽകുഷിയുള്ള വീടുകളിൽ എതങ്കിലുമൊരു ഭാഗത്ത് ഒരു ഒറിജിനൽ കാക്കച്ചിറക് കെട്ടിത്തൂക്കിയിടുന്നത് ഒരു കുടുംബ മഹിമയായിത്തന്നെ ചിലരെങ്കിലും അക്കാലത്ത്  കരുതിയിരുന്നു. കാക്കച്ചിറക് കെട്ടിത്തൂക്കിയിരിക്കുന്നതു കണ്ടാൽ അത് അല്പം തിന്നാനം കുടിക്കാനും ഉള്ള വീടാണെന്ന് അനുമാനിക്കാമായിരുന്നു. എന്നു വച്ച് കാക്കച്ചിറകുകൾ സമ്പന്നരുടെ മാത്രം കുത്തകയൊന്നുമായിരുന്നില്ല.  കാക്കച്ചിറ കോ കാക്കച്ചിറക്  കിട്ടാത്ത പക്ഷം തൊണ്ടുകരിച്ചതോ കറുത്ത കുടത്തുണിയോ ഒക്കെ കെട്ടിത്തൂക്കിയിട്ടാൽ ആദ്യം കാക്കകൾ കാറി വിളിച്ച് കൂട്ടം കൂടിയും വട്ടമിട്ട് പറന്നും വമ്പിച്ച പ്രതിഷേധ പ്രകടനവും അനുശോചനവുമെല്ലാം രേഖപ്പെടുത്തി മടങ്ങിയാൽ പിന്നെ പേടിച്ച് ആ ഭാഗത്തുനിന്ന് കുറച്ചു ദിവസമെങ്കിലും  അല്പം അകന്നു നിൽക്കും.

കാക്കകൾ ചത്തു കിടക്കുകയോ, കാക്കക്കൂട്ടിൽ കല്ലെറിയുകയോ, അവ തകർക്കുകയോ ചെയ്താൽ ആ നാട്ടിലുള്ള സർവ്വകാക്കകളുടെയും അഖിലേന്ത്യാ സമ്മേളന സ്ഥലമായി അവിടം മാറും. ആ സമയങ്ങളിൽ താണു പറന്നു വന്ന് മനുഷ്യനെ ഉപദ്രവിക്കുകയും ചെയ്‌തേക്കും. ജയം കാണാത്ത ഇത്തരം  സമര പോരാട്ടങ്ങളുടെ വീരഗാഥകൾ കാക്കകളുടെ ചരിത്ര പുസ്തകങ്ങളിൽ നിറഞ്ഞുതന്നെ നിൽക്കും. പക്ഷെ കാക്കകൾ അവയുടെ കൂട്ടത്തിൽ ഒന്നിന് ഒരാപത്ത് വരുമ്പോൾ ഒരാചാരമെന്നോണം അവയുടെ പ്രതിഷേധ പ്രകടനങ്ങൾ ഇന്നും തുടരുന്നു. കാക്കക്കൂട് പൊളിച്ച മരം കയറ്റക്കാരെ ഓർത്തു വച്ച് നാളുകളോളം കണ്ടാലുടനെ കാക്കകൾ പിന്തുടർന്നാക്രമിക്കുന്ന സംഭവങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മറ്റൊന്ന് ബലിക്കാക്കകളെക്കുറിച്ചാണ്. ബലിക്കാക്കകൾ എന്നൊരു വിഭാഗം സ്പെഷ്യലിസ്റ്റ് കാക്കകളൊന്നും ഇല്ല. എന്നാൽ ബലിച്ചോറ് തിന്നുക എന്നത് പരമ്പരാഗതമായി കാക്കകളുടെ ഉത്തരവാദിത്തമാണ്. എന്നാൽ പണ്ടത്തെപ്പോലെ  കൈ കൊട്ടി വിളിക്കുമ്പോൾ ബലിച്ചോറ് തിന്നാൻ കാക്കകൾ എത്താതെ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതായി ഇപ്പോൾ പരക്കെ പരാതിയുണ്ട്. കാക്കകൾ മിക്കതും നിരീശ്വരവാദികളായോ എന്നും പലരും ഇപ്പോൾ സംശയിച്ചു കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ പിന്നെ ബലിച്ചോറിനോടെന്താണ് അടുത്ത കാലത്തായി കാക്കകൾക്ക് ഇത്ര പുച്ഛം! ഒരു പക്ഷെ കാക്കകൾ ഇപ്പോൾ വലിയ സൗകര്യത്തിലായിക്കാം. അതുമല്ലെങ്കിൽ  മനുഷ്യൻ കൊട്ടിവിളിക്കുമ്പോൾ വരാനും ആട്ടിയോടിക്കമ്പോൾ പോകാനും കാക്കകൾ മനുഷ്യരുടെ അടിമകൾ ഒന്നുമല്ലെന്ന് കാക്കകൾക്കിടയിലെ വിപ്ലവകാരികളോ വിവരമുള്ളവരോ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടാകാം.

കാക്കകൾ കൊന്തിക്കൊന്തിയാണല്ലോ നടക്കുന്നത്. അവ അങ്ങനെ ആയതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പണ്ടേക്കും പണ്ട്  മുടന്തലൊന്നുമില്ലാതെ നടന്നുകൊണ്ടിരുന്നതാണ് കാക്കകളും. പക്ഷെ ഒരു വേള അരയന്നകളുടെ നടത്തം കണ്ട് കാക്കകകളുടെ പൂർവ്വികർക്കൊരു ഭൂതി. അന്നനട നടക്കണം! അങ്ങനെ കുറച്ച് കാക്ക പ്രമാണിമാരും പ്രമാണിച്ചികളും കൂടി നിവേദനവുമായി   ഒരു അരയന്ന മഹാരാജൻ്റ സവിധത്തിലെത്തി  ആഗ്രഹമറിയിച്ചു. അരയന്നങ്ങളോടുള്ള അസൂയ മൂത്തുള്ള വരവാണെന്നും നടക്കാത്ത ആഗ്രഹമാണെന്നും രാജന് മനസ്സിലായെങ്കിലും തൻ്റെ
കൊട്ടാരത്തിൽ താമസിച്ച് കൊട്ടാര വാസികളായ അരയന്നത്തികളോടൊപ്പം നടന്ന് അന്നനട പഠിച്ചു കൊള്ളാൻ രാജൻ പറഞ്ഞു. പക്ഷെ ദിവസങ്ങളോളം പഠിച്ചിട്ടും പരിശീലിച്ചിട്ടും  നടയൊട്ടു ശരിയാകുന്നില്ല.  കാക്കകളൊക്കെ ശ്രമിച്ചു  മടുത്ത് തിരിച്ചു പോയാൽ മതിയെന്നായി. അങ്ങനെ ഇരിക്കെ അരയന്ന രാജാവും രാജ്ഞിയും  വന്ന് കാക്കകളുടെ പഠന പുരോഗതി അന്വേഷിച്ചു. അപ്പോൾ കാക്കകൾ പറഞ്ഞു തങ്ങൾക്കിനി പഠനം തുടരാൻ താല്പര്യമില്ല, അന്നനട തങ്ങൾക്ക് വഴങ്ങില്ലെന്ന്! അരയന്ന രാജൻ ചിരിച്ചു കൊണ്ടു പറഞ്ഞു നിങ്ങൾക്കത് കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾക്കത് നേരിട്ട് ബോദ്ധ്യം വരട്ടെയെന്ന് കരുതിയാണ് ഞാനിവിടെ നിന്നു പഠിക്കാൻ പറഞ്ഞത്. ഓരോരുത്തർക്കും ഓരോരോ നടത്തങ്ങൾ പറഞ്ഞിട്ടുണ്ട്. അത് മാറ്റാൻ പറ്റില്ല. എങ്കിൽ ഇനി പൊയ്ക്കൊള്ളു എന്നു

പറഞ്ഞു. അങ്ങനെ കാക്കകൾ അവിടെ നിന്നു പറന്ന് തങ്ങളുടെ ലാവണങ്ങളിലേക്ക് പോയി. എന്നിട്ട് നിലത്തിറങ്ങി പണ്ട് നടന്നിരുന്നതു പോലെ നടക്കാൻ നോക്കിയപ്പോഴാണ് മനസ്സിലായത് അരയന്നത്തിൻ്റെ നടത്തം കിട്ടിയതുമില്ല പഴയ നടത്തം മറന്നുപോവുകയും ചെയ്തു എന്ന്! എത്ര ശ്രമിച്ചിട്ടും പഴയ കാക്കനട കിട്ടുന്നില്ല. അന്നു മുതൽക്കാണത്രേ കാക്കകളുടെ നടത്തയ്ക്ക് മൊണ്ടലുണ്ടായത്!

കറുത്ത നിറം കാരണം  കാക്കകളുടെ ആത്മാഭിമാനത്തിനു ഭംഗം വരുത്തും വിധമുള്ള ചില പെരുമാറ്റങ്ങൾ മനുഷ്യരുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ടെങ്കിലും കാക്കകൾക്ക് അതിൽ പരിഭവമൊന്നുമില്ല. കറുത്ത നിറമുള്ളവരെ  കാക്കക്കറുമ്പൻ, കാക്കക്കറുമ്പി എന്നൊക്കെ മനുഷ്യർ വിളിച്ചു കളിയാക്കുമ്പോൾ വോട്ടക്കണ്ണിട്ട് നോക്കുന്ന കാക്കകൾക്ക് തങ്ങൾക്കുണ്ടാകുന്ന ആത്മ ക്ഷതം മനസിലാകാഞ്ഞിട്ടൊന്നുമല്ല. പക്ഷെ കറുപ്പിനേഴകാണെന്നും സൗന്ദര്യം നിറത്തിലല്ല മനസിലാണെന്നുമൊക്കെ പറയുന്ന മനുഷ്യരുണ്ടല്ലോ എന്നു കരുതി കാക്കകൾ അങ്ങ് ക്ഷമിക്കുകയാണ്. മാത്രവുമല്ല നിറം കറുപ്പാണെങ്കിലും കവികൾക്കെല്ലാം ഇഷ്ട വിഷയമായിരുന്നു എന്നും കാക്കകൾ. കാക്കകളെപ്പറ്റി എത്രയോ കഥകളും കവിതകളും പാട്ടുകളുമുണ്ടായിരിക്കുന്നു. ആധുനിക സാങ്കേതിക കലയായ സിനിമയെടുത്താൽ തന്നെ കാക്കകളെ ചേർത്ത് എത്ര തരം പാട്ടുകളാണ് സിനിമകളിൽ! എങ്കിലും മനുഷ്യക്കുഞ്ഞുങ്ങളുടെ മുലകുടി മാറുംമുമ്പേ  കാക്കകൾ  അവരുടെ മനസ്സുകളിൽ ചേക്കേറുന്ന  മലയാളത്തിലെ 'കാക്കേ, കാക്കേ കൂടെവിടെ ' എന്ന ആ ഒറ്റപ്പാട്ടു മാത്രം മതി കാക്കകൾക്കെന്നും അഭിമാനിക്കാൻ!  (ഇ.എ.സജിം തട്ടത്തുമല)


(കാക്കകളെ കുറിച്ച് എൻ്റെ ഓർമ്മയിലുള്ള കാര്യങ്ങൾ ഞാനെഴുതി. ഇനി ഇതിൽ വിട്ടു പോയവ നിങ്ങൾക്കുമെഴുതാം. അതും കൂടി ചേർത്തു വേണം എൻ്റെ ഉപന്യാസം കൊഴുപ്പിക്കാൻ)

Monday, March 9, 2020

നിലമേൽ സംഗീത്: അവസരങ്ങൾ ലഭിക്കാതെ പോയ സംഗീതപ്രതിഭ

നിലമേൽ സംഗീത്: അവസരങ്ങൾ ലഭിക്കാതെ പോയ സംഗീതപ്രതിഭ

നിലമേൽ സംഗീത് ഈയടുത്ത് അന്തരിച്ചതായി അറിഞ്ഞു. നിലമേലിലെ പുതിയ തലമറയയ്ക്ക് നിലമേൽ  സംഗിതിനെ എത്രമാത്രം അറിയാം എന്നെനിക്കറിയില്ല. ഗാനഭൂഷണം പാസ്സായ ഗായകനായിരുന്നു അദ്ദേഹം. നല്ല പ്രായത്തിൽ ധാരാളം ഗാനമേളകളിൽ പാടിയിരുന്നു.    സ്വന്തമായി ട്രൂപ്പ് തന്നെ ഉണ്ടാക്കിയിരുന്നെന്ന് തോന്നുന്നു. കുറച്ചൊക്കെ എനിക്ക് അവ്യക്തമായ ഓർമ്മകളേയുള്ളു. ഗായകൻ എന്നതിനു പുറമെ സംഗീത് പഴയ ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ചില സിനിമകൾക്കു വേണ്ടി പാടിയിട്ടുമുള്ളതായി കേട്ടിട്ടുണ്ട്. അടുത്ത കാലത്ത് കലാരംഗത്തൊന്നും അത്ര സജീവമായിരുന്നില്ലെന്നു തോന്നുന്നു.

നിലമേൽ സംഗീതുമായി എനിക്ക് നേരിട്ട് പരിചയമോ അടുപ്പമോ ഒന്നുമുണ്ടായിക്കുന്നില്ല. എന്നാൽ നിലമേൽ പ്രദേശത്ത് എല്ലാവർക്കുമെന്ന പോലെ എനിക്കും അദ്ദേഹം ചിരപരിചിതനായിരുന്നു. എൻ്റെ സ്കൂൾ - കോളേജ് കാലത്തൊക്കെ നിലമേലിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. പ്രത്യേക രീതിയിലുള്ള വേഷവും മുടിയും ധാടിയുമൊക്കെയായി എല്ലാവരിലും കൗതുകമുളവാക്കിയിരുന്നു സംഗീത്. അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. നിലമേലിൻ്റെ മുക്കിലും മൂലയിലും കാണും. ഞാനൊക്കെ അതുപോലെ നിലമേലിൻ്റെ മുക്കിലും മൂലയിലും നഷ്ടപെട്ടതെന്തോ വീണ്ടെടുക്കാനെന്ന മട്ടിൽ നിത്യവും അലഞ്ഞു നടന്നിരുന്ന നാളുകളായിരുന്നല്ലോ അത്. (നിലമേൽ ഒരു കോളേജുള്ളതായിരുന്നു നില മേലിൻ്റെ  പ്രത്യേക ആകർഷണമെന്ന് പറയേണ്ടതില്ലല്ലോ). അക്കാലത്ത് നമുക്കിടയിൽ എന്നും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന സംഗീത് ഞങ്ങൾക്ക്, പ്രത്യേകിച്ച് കലാപ്രേമികൾക്കൊക്കെ ഒരു കൗതുകമായിരുന്നു.

നിലമേൽ തന്നെ എത്രയോ വേദികളിൽ സംഗീത് പാടിയിരുന്നു. നിലമേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട വട്ടപ്പാറയിലുള്ള എൻ്റെ ഉമ്മയുടെ കുടുംബ വീട്ടിലായിരുന്നു ഞങ്ങൾ അക്കാലത്ത് താമസിച്ചിരുന്നത്. അവിടെ നിന്നു നോക്കിയാൽ നിലമേൽ ജംഗ്‌ഷനും അതിനു ഒരു വശത്തുള്ള കുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന  എൻ.എസ്.എസ് കോളേജും കാണാം. നിലമേലിലും കോളേജിലുമൊക്കെ മൈക്കു വച്ചുകെട്ടി നടത്തിയിരുന്ന എല്ലാ പരിപാടികളുടെയും ശബ്ദരേഖ ഞങ്ങളുടെ വീട്ടിൽ നന്നായി കിട്ടും. നിലമേൽ അമ്പലത്തിൽ നിന്നുള്ള പ്രക്ഷേപണങ്ങൾ വ്യക്തമായും കിട്ടിയിരുന്നു. ശബരിമല മണ്ഡലകാലത്ത് എല്ലാ ദിവസവും നിലമേൽ അമ്പലത്തിൽ വിളക്കും ഭജനപ്പാട്ടും കാണും. എല്ലാ വർഷവും ഒരു ദിവസം അവിടെ നിലമേൽ സംഗീത് നയിക്കുന്ന സ്പെഷ്യൽ ഭജന ഗാനമേള കാണും. അന്ന് സംഗീത് വക  ശാസ്ത്രീയ സംഗീതവും കീർത്തനങ്ങളുമൊക്കെ ഉണ്ടാകും. അത് ഞാൻ വീട്ടിലിരുന്ന് കേട്ടിട്ടുണ്ട്.

നിലമേലിൻ്റെ സാംസ്കാരിക ജീവിതത്തിൽ നിലമേൽ സംഗീത് തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു സംഗീതിന്. ചെറുപ്പത്തിൽ നിലമേലിലെ കോൺഗ്രസ്സുകാരായ ചെറുപ്പക്കാരുടെ കൂട്ടത്തിലാണ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത്. നമ്മുടെ ടീമുമായി അത്ര അടുത്ത ബന്ധം ഉണ്ടായിരുന്നില്ല.   എന്നാൽ സംഗീതിന് അങ്ങനെ രാഷ്ട്രീയമെന്നും ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്നും അദ്ദേഹം  പങ്കെടുത്തുന്നില്ല. ഈയടുത്ത് നിലമേൽ ഇ.എം.എസ് വായനശാലയിൽ ഒരു പരിപാടിയിൽ സംഗീത് 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്ന ഗാനം ആലപിക്കുമ്പോഴാണ് ഞാൻ അവസാനമായി സംഗീതിനെ കണ്ടത്. ഗാനമേളകളിൽ അദ്ദേഹത്തിൻ്റെ ഫേവറൈറ്റ് ഗാനമായിരുന്നു 'കാട്, കറുത്ത കാട്, മനുഷ്യനാദ്യം പിറന്ന വീട് എന്ന ഗാനം '. പ്രശസ്ത സിനിമാ സംവിധായകൻ കിളിമാനൂർ കബീർ റാവുത്തരുടെ ശേഷക്കാരനോ മറ്റോ ആണ് സംഗീതെന്ന് കേട്ടിട്ടുണ്ട്. നിലമേൽ സംഗീതിൻ്റെ യഥാർത്ഥ പേരു് അബ്ദുൽ അസീസ് എന്നാണെന്ന് എനിക്ക് തോന്നുന്നു. നല്ല ഓർമ്മയില്ല.  സാംസ്കാരികമായും രാഷ്ട്രീയമായും വളരെ ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥലമാണ് നിലമേൽ. മതസൗഹാർദ്ദത്തിനൊക്കെ മാതൃകയാണിവിടം. രാഷ്ട്രീയത്തിൽ ഇവിടെ സ്വന്തബന്ധങ്ങളോ ജാതിയോ മതമോ ഇല്ല. സംഭവബഹുലമായ ഒരു സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക ചരിത്രമുള്ള നിലമേലിന് നിലമേൽ സംഗീതിനെ മാറ്റി നിർത്തിയൊരു ചരിത്രമെഴുതാൻ കഴിയില്ല.

പക്ഷെ ഒരു ചോദ്യം ഇന്നും അവശേഷിക്കുന്നു.  ഇത്രയും നല്ലൊരു ഗായകന്, അതും സംഗീത ബിരുദമുള്ള ഒരു കലാകാരന് നമ്മളൊക്കെ പ്രതീക്ഷിച്ച പോലെ അവസരങ്ങളോ  ഭാവിയോ പ്രശസ്തിയോ ലഭിക്കാതെ പോയത് എന്തുകൊണ്ട്?. അത് നിലമേലിൻ്റെ എക്കാലത്തെയും ഒരു നൊമ്പരമായിരിക്കും. നിലമേൽ കുറച്ചു നാൾ മാത്രമ എൻ്റെ സ്ഥിരം തട്ടകമായിരുന്നുള്ളു. പിന്നെ ആവശ്യങ്ങൾ ഉള്ള സമയത്ത് മാത്രമേ നിലമേൽ പോകാറുണ്ടായിരുന്നുള്ളു. പിന്നീടുള്ള ദീർഘമായ കാലഘട്ടങ്ങളിൽ നിലമേൽ സംഗീതിൻ്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. പക്ഷെ നമ്മുടെ ചെറുപ്പത്തിൽ നിലമേലിൻ്റെ പേര് നിലമേൽ സംഗീതിലൂടെ ലോകമറിയുമെന്ന് നമ്മൾ പ്രതീക്ഷിച്ചിരുന്നു. അത്രയും മനോഹരമായിരുന്നു ആ ഗാന മാധുരി.  നിലമേൽബം ഗീതിൻ്റെ ആ ഗാനമാധുരി ഇനിയൊന്ന് കേൾക്കാൻ  ഒന്നെങ്കിലും ആരുടെയെങ്കിലും ശേഖരത്തിലെങ്കിലും ഉണ്ടാകുമോ എന്ന് നിശ്ചയമില്ല. അതിന് ന്യൂ ജെൻ തലമുറക്കാർ സംഗീതിനെ അറിയാതെ പോയില്ലേ? അറിയുമായിരുന്നെങ്കിൽ സംഗീതിനെ അറിയാനുതകുന്ന എന്തെങ്കിലുമൊരു സൃഷ്ടിയും ശേഖരവും ഉണ്ടാകുമായിരുന്നു. ഏറെ നഷ്ടബോധങ്ങളോടെ എന്നെ അറിയത്ത- എന്നാൽ എനിക്കറിയമായിരുന്ന- നിലമേൽ സംഗീതിന് എൻ്റെ ആദരാഞ്ജലികൾ!

(ഇ.എ.സജിം തട്ടത്തുമല)

............................................................

Sunday, March 1, 2020

25 രൂപയ്ക്കുള്ള ഊണ്

25 രൂപയ്ക്കുള്ള ഊണ് 

ഇപ്പോൾ ചില ഭാഗങ്ങളിൽ നിന്ന് ചില മുറുമുറുപ്പുകൾ ഉയരുന്നുണ്ട്. കേരള സർക്കാർ പ്രഖ്യാപിച്ച 25 രൂപയുടെ ഊണു കട വിജയിക്കുമോ എന്നതാണവരുടെ സംശയം. പ്രധാനമായും ഹോട്ടൽ രംഗത്തു പ്രവർത്തിക്കുന്നവർക്കാണ് അല്പം 'ഭയാശങ്കകൾ' നിഴലിക്കുന്ന ഈ സംശയം. തട്ടത്തുമലയിൽ തൃപ്തി കല്യാണി എന്നൊരു ഒരു കൊച്ചു കടയും (പലപ്പോഴും അത്രമേൽ ലാഭകരമല്ലെങ്കിൽ പോലും) അവിടെ നിന്ന് ആഴ്ചയിൽ നാലും അഞ്ചും ദിവസം മുടങ്ങാതെ കിടപ്പു രോഗികൾ ഉൾപ്പെടെ മുപ്പതോളം നിർദ്ധനർക്ക് ഭക്ഷണം നൽകി വരുന്ന അനുഭവത്തിൽ നിന്നു പറയട്ടെ; നടക്കും. തുടർന്നും സർക്കാരിൻ്റെ കൈത്താങ്ങുകളും കൂടിയുണ്ടെങ്കിൽ ഒരു പ്രയാസവുമില്ലാതെ നടക്കും. ഈ പദ്ധതിയുടെ പ്രത്യേകതയായ മീൽസ് ഷെയറിംഗും കൂടിയാണെങ്കിൽ പറയാനുമില്ല. 

ഞങ്ങൾ കുറച്ചു കടക്കാർ വലിയ ലാഭം നോക്കാതെ പരമാവധി കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകുന്നതു കൊണ്ട് ഉയർന്ന വിലയും കുറച്ചു കൂടി സമൃദ്ധമായ ഭക്ഷണവും നൽകുന്ന ഒരു ഹോട്ടലുകൾക്കും ഒരു കോട്ടവും സംഭവിക്കുന്നില്ല. എന്നതുപോലെ ഹോട്ടലുകൾ നടത്തി ഉപജീവനം നടത്തുന്ന ആരെയും സർക്കാരിൻ്റെ ഈ സംരംഭം പ്രതികൂലമായി ബാധിക്കുകയില്ല. ഇപ്പോൾ തന്നെ എത്രയോ ഹോട്ടലുകൾ ! ചിലത് നിലനിൽക്കും. ചിലത് നിന്നു പോകും. അല്ലാതെ സർക്കാരിൻ്റെ പട്ടിണി രഹിത കേരളം എന്ന സദുദ്ദേശത്തോടെ നടത്തുന്ന ഈ പദ്ധതി കൊണ്ട് കേരളത്തിലെ ചെറുകിട ഹോട്ടൽ വ്യവസായങ്ങളൊന്നും തകർന്നു പോകില്ല. 

ഇനി അഥവാ ഇത് നാടാകെ വന്നാൽ, ഏതെങ്കിലും കടയെ ബാധിച്ചാൽ അവർ ബിസിനസ് ഒന്നു മാറ്റിപ്പിടിക്കണം. അത്ര തന്നെ! തൊഴിൽ മേഖലകൾ വേറെയുമുണ്ടല്ലോ! പട്ടിണി കൊണ്ട് കേരളത്തിൽ ആരും മരിക്കരുത്. അതിനു വേണ്ടി സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കൂടുതൽ ഫലപ്രദമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുക. അതിനെ പിന്തുണയ്ക്കുക!

Sunday, November 3, 2019

ബിനീഷ് ബാസ്റ്റയുടെ പ്രതിഷേധം

ബിനീഷ് ബാസ്റ്റയുടെ പ്രതിഷേധം
'
ബിനീഷ് ബാസ്റ്റ് എന്നൊരു നടനും അനിൽ രാധാകൃഷ്ണമേനോൻ എന്നൊരു സംവിധായകനുമുണ്ടെന്ന വിവരം കിണറ്റിലെ തവളയായ ഞാനിപ്പോഴാണറിയുന്നത്. ഈ പുതിയ അറിവ് സമ്മാനിച്ച വിവാദത്തിനു നന്ദി.

ജാതിയുടെ പേരിലാണ് അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് ബാസ്റ്റുമായി വേദി പങ്കിടാൻ തയ്യാറാകാതിരുന്നതെങ്കിൽ ഒരു ഡി.എൻ.എ ടെസ്റ്റ് നടത്തി പിതാവ് മറ്റൊരു മേനോൻ തന്നെയെന്ന് ഉറപ്പു വരുത്തിയ ശേഷവും അദ്ദേഹത്തിന്റെ അഞ്ചാറ് തലമുറകൾക്ക് മുമ്പുള്ളവരും മേനോൻമാർ തന്നെയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തിട്ട് വേണം ജാത്യാഹങ്കാരം പ്രകടിപ്പിക്കാൻ. അത് അദ്ദേഹമല്ല മറ്റാരായാലും.

അതല്ല ഒരാകാശത്ത് രണ്ട് സൂര്യന്മാർ വേണ്ടെന്ന ചിന്തയിലാണെങ്കിൽ, ഒരു സംവിധായകനും നടനും വന്നാൽ കൂടുകൾ ശ്രദ്ധ കിട്ടുന്നത് നടനായിരിക്കുമെന്ന ചിന്തയിലാണെങ്കിൽ അതൊരു ഈഗോ പ്രശ്നം മാത്രമാണ്. അല്ലെങ്കിൽ അങ്ങനെ തീരുമാനിക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം.

പക്ഷെ വിവാദത്തെത്തുടർന്നുള്ള സംഭാഷണങ്ങളിൽ മിതത്വവും മാന്യതയും കാണുന്നുണ്ട്. ചബിനീഷ് ബാസ്റ്റിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അത് തെറ്റിദ്ധരിക്കപ്പെട്ടിട്ടാണെങ്കിലും ധീരമായ പ്രതികരണം. ബിനീഷ് ബാസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെങ്കിൽ അതിനുത്തരവാദികൾ കോളേജ കൃധതരും കോളേജ് യൂണിയനുമൊക്കെയാണ്. എന്തായാലും ഈ വിഷയത്തിൽ ബന്ധപ്പെട്ടവർ എല്ലാം ഒത്തിരുന്ന് ഒരു സ്ഥിരീകരണം ആവശ്യമാണ്‌. അല്ലെങ്കിൽ കൺഫ്യൂഷൻ തീരില്ല.

മറ്റൊരു കാര്യം ചോദിക്കുവാനുള്ളത് ഇത്തരം പരിപാടികളിലൊക്കെ സിനിമാ നടന്മാരെയും സംവിധായകരെയുമൊക്കെ തന്നെ വിളിക്കണമെന്ന് എന്താണിത്ര നിർബന്ധം?  പലആളെക്കൂട്ടാ പള്ള തന്ത്രമല്ലേ? അതു പലർക്കും നല്ല തുക കൊടുത്തിട്ട്. മറ്റൊരു മേഖലയിൽ ഉള്ളവർക്കും അതിനുള്ള യോഗ്യതയില്ലേ? ഈ അനിൽ രാധാകൃഷ്ണമേനോനെ വിളിക്കുമ്പോൾ തന്നെ താനൊരു പ്രാസംഗിക നൊന്നുമല്ല എന്ന് സംഘാടകരോട് പറഞ്ഞുവെന്നാണ് പറയുന്നത്.
ഒരു യോഗത്തിൽ വന്നാൽ വല്ലതും രണ്ട് നല്ല വർത്തമാനം പറയാൻ കഴിയുന്നവരെ വിളിച്ചാലെന്താ കുഴപ്പം?

(ആരെയും കിട്ടിയില്ലെങ്കിലും നമ്മെ വിളിക്കു. ചില കൈയ്യിലിരിപ്പുകൾ കൊണ്ട് ഇവിടെ നാട്ടിൽ ഒന്ന് രണ്ട് വാർഡിലൊക്കെ നമ്മളും സെലിബ്രിറ്റികളാ! പക്ഷെ വണ്ടിക്കൂലി തരണം. ഇല്ലാഞ്ഞിട്ടാ. സിനിമാ ഫീൽഡിലുള്ളവരൊക്കെ വന്ന് വിളമ്പുന്നതിനെക്കാൾ മണ്ടത്തരങ്ങൾ നമുക്ക് വിളമ്പാൻ കഴിയും!)

Thursday, October 10, 2019

ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകണം

 ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകണം

വിദ്യാഭ്യാസത്തിന് ആവോളമായി. ഇനി വാരിക്കോരി ചെലവഴികേണ്ടത് ആരോഗ്യ മേഖലയ്ക്കാണ്. ചോരാത്ത ഒരു മേൽക്കൂരയും ഇരിക്കാൻ കുറച്ചു ബഞ്ചുകളും വച്ചെഴുതാൻ കുറച്ചു മേശകളും ബ്ലാക്കോ വൈറ്റോ ബോർഡുകളും കാറ്റു കിട്ടാനും പ്രത്യേകിച്ച് കൊതുക് കയറാതിരിക്കാനും വേണ്ടുന്ന ഫാനുകളും ഏതാനും പ്രൊജക്ടറുകളും ലാപ്ടോപ്പുകളുമായാൽ തന്നെ പഠനത്തിനുള്ള സൗകര്യങ്ങളായി. എന്നാൽ സർക്കാർ ആശുപത്രികളുടെ കാര്യം അങ്ങനെയല്ല. എണ്ണിപ്പറഞ്ഞാൽ തീരാത്തത്ര അപര്യാപ്തതകൾ സർക്കാരാശുപത്രികൾക്കുണ്ട്. സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും അതേ അളവിലും അതേ വേഗത്തിലും സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കണം. അല്ലെങ്കിലെന്ത് ധർമ്മാശപത്രി? 

കാലാനുസൃതം കേവലം ആപേക്ഷിമായ നേരിയ പുരോഗതികൾക്കപ്പുറം സത്യത്തിൽ ആധുനിക ചികിത്സാ സംവിധാനങ്ങളുടെയും രോഗനിർണ്ണയ സംവിധാനങ്ങളുടെയും വളർച്ചയ്ക്ക് ആനുപാതികമായി എന്ത് വികസനമാണ് ആരോഗ്യ മേഖലകളിൽ ഉണ്ടായിട്ടുള്ളത്? സർക്കാർ ആശുപത്രികളിൽ എത്തുന്ന പാവങ്ങൾ അനുഭവിക്കുന്ന ബഹുവിധ പ്രയാസങ്ങൾ ഇന്നും വിവരണാതീതമാണ്. ഇത്രയധികം ഡോക്ടർമാർ പഠിച്ചിറങ്ങുന്ന നാട്ടിൽ ഒരു ഡോക്ടറെ കാണാൻ എത്രയോ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്? വെളുപ്പാൻ കാലത്തേ പോയി തുണ്ടെടുത്ത്  വൈകുവോളം.രോഗികൾ ഊഴം കാത്തിരിക്കേണ്ടി വരുന്ന ഗതികേടിന് ഇനിയും പരിഹാരം കാണാൻ കഴിയാത്തതെന്തുകൊണ്ട്? 

പല ആധുനിക രോഗ നിർണ്ണയ സംവിധാനങ്ങളും സർക്കാർ ആശു പത്രികളിൽ ഇനിയുമെത്തിയിട്ടില്ല. ഉള്ളവയിലാകട്ടെ ഒരു രോഗി ബുക്ക് ചെയ്തിട്ട് മാസങ്ങളോളം ഊഴം കാത്ത് കഴിയണം. ഇനി ഊഴം വന്ന് ഒരു ടെസ്റ്റ് കഴിഞ്ഞാലോ റിസൾട്ടിനായി മാസങ്ങൾ തന്നെ ചിലപ്പോൾ കാത്തിരിക്കേണ്ടി വരും. ഇതിനിടയിൽ സീരിയസായ രോഗങ്ങൾ ഉള്ളവർ മരിച്ചു പോയെന്നും വരാം. സർക്കാർ ആശുപത്രികളിലും പുറത്തും സർക്കാർ ചെലവിൽ രോഗനിർണ്ണയ സംവിധാനങ്ങൾ നാടൊട്ടുക്ക് സ്ഥാപിക്കണം. സർക്കാർ നിയന്ത്രണത്തിലുള്ള ഡയഗ്‌നോസിസ് സെന്ററുകളുടെ സ്ഥാപനത്തിനും നടത്തിപ്പിനും മേൽനോട്ടത്തിനുമായി ഒരു പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ച് അതിനാവശ്യമായ ഫണ്ടിംഗും നടത്തേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. ആയുർദൈർഘ്യം സമ്പന്നന്റെ മാത്രം അവകാശമാകുന്നിടത്ത് സമത്വമില്ല. സമത്വമെന്നാൽ പാവപ്പെട്ടവർക്കു കൂടി അസുഖങ്ങളെ കുറച്ച് ആയുസ് നീട്ടാനുള്ള അവകാശങ്ങൾ കൂടി ലഭ്യമായിരിക്കുക എന്നതാണ്.

Wednesday, September 11, 2019

വാപ്പയുടെ ഓർമ്മകളിൽ

വാപ്പയുടെ ഓർമ്മകളിൽ

എൺപത്തിയേഴാം വയസ്സിൽ മരണപ്പെട്ട എന്റെ പിതാവിനെക്കുറിച്ച് നിരന്തരമെഴുതുമ്പോൾ നിങ്ങളിൽ പലരും ചിന്തിച്ചേക്കാം ഓ, ഇവനു മാത്രമേ  അച്ഛനുണ്ടായിരുന്നുള്ളോ  ഇത്രമാത്രം ഓർക്കാനും എഴുതാനും ഒരു വാർദ്ധക്യമരണത്തിൽ  എന്തിരിക്കുന്നുവെന്ന്! എന്നാൽ എനിക്ക് എന്തിനെക്കാളും, എല്ലാറ്റിനെക്കാളും വലുത് എന്റെ പിതാവായിരുന്നു. അതെ, ദൈവത്തെക്കാളും ഉയരെയായിരുന്നു അദ്ദേഹത്തിന് എന്റെ മനസ്സിലുള്ള സ്ഥാനം. എന്റെ മതാവിനും അതുതന്നെ സ്ഥാനം. അതുകൊണ്ട് ഇടയ്ക്കിട  എന്റെ വാപ്പായെകുറിച്ച് എഴുതിയും പറഞ്ഞും ഞാനെന്റെ ഓർമ്മകളിൽനിന്ന്  മായാതെ മറയാതെ ജീവിപ്പിക്കും. അതെന്റെ ആത്മസായൂജ്യമാണ്. എന്റെ ഓർമ്മകളിൽ, എന്റെ ചിന്തകളിൽ, എന്റെ ഓരോ നാഡിഞരമ്പിലും  അദ്ദേഹം ഒരിക്കലും മരിക്കാത്ത ഒരു അമാനുഷനാണ്.  മാതാപിതാക്കളെ അളവറ്റ്  സ്നേഹിക്കുന്ന ഏതൊരാൾക്കുമുള്ള സമർപ്പണം കൂടിയാണ് എന്റെ ഈ സ്മരണാഞ്ലികൾ! ജീവിച്ചിരിക്കുമ്പോൾ നമുക്ക് വേണ്ടപ്പെട്ടൊരാളുടെ വില നമ്മളിൽ എല്ലാവരും മനസ്സിലാക്കിയെന്നിരിക്കില്ല.
എന്റെ സ്നേഹനിധിയായ,  കരുണാമയനായ –ക്ഷമിക്കുക അങ്ങനെയല്ലാതെ അദ്ദേഹത്തെപ്പറ്റി എനിക്ക് ഒന്നും പറഞ്ഞു തുടങ്ങാനാകില്ല- വാപ്പ എ. ഇബ്രാഹിംകുഞ്ഞ്സാർ മരണപെട്ടത് കഴിഞ്ഞ തിരുവോണനാളിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് എൺപത്തിയേഴ് വയസ്സ് പ്രായമുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ച് എന്നെ ആശ്വസിപ്പിക്കുന്ന ഒരു ഘടകമേയല്ല. നൂറു വയസ്സോ അതിനുമപ്പുറമോ അദ്ദേഹം ജീവിച്ചിരിക്കണമെന്ന അത്യാഗ്രഹവുമായി വാപ്പയെ ശുശ്രൂഷിച്ചുപോന്ന ഞങ്ങൾക്ക് വാപ്പയുടെ മരണം എൺപത്തിയേഴാം വയസ്സിലും അകാലത്തിലെ മരണമാണ്. കാരണം അദ്ദേഹം ഒപ്പമില്ലാത്ത ഒരു ജീവിതം സങ്കല്പിക്കാനേ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. അത്രമേൽ നമ്മളെ സ്നേഹിച്ച, നമ്മൾ  സ്നേഹിച്ച് കൊതിതീരാത്ത, നമ്മളെ സ്നേഹിച്ച്  കൊതി തീരാത്ത അതിരുകളില്ലാത്ത സ്നേഹത്തിന്റെ,  കാരുണ്യത്തിന്റെ ഒരു കലവറയായിരുന്നു  അദ്ദേഹം.
കഴിഞ്ഞ വർഷം ഇതുപോലൊരു  തിരുവോണനാളിലും വപ്പയെയും കൊണ്ട്  ഞാനും ഉമ്മയും ആശുപത്രിയിലായിരുന്നു. കുറെ ദിവസമായിരുന്നു ആശുപത്രിയിൽ എത്തിയിട്ട്. രാവിലെ അല്പം പ്രയാസങ്ങൾ പ്രകടിപ്പിച്ചെങ്കിലും അന്നുതന്നെ നീണ്ടൊരുറക്കത്തിലേയ്ക്ക് വഴുതി വിഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഇഞ്ചക്ഷന്റെ ബലത്തിൽ സുഖമായൊന്നുറങ്ങുന്നത് കണ്ട് ദിവസങ്ങളോളമുള്ള ഉറക്കമില്ലായ്മയിൽ നിന്ന് മുക്തമായല്ലോ എന്ന ആശ്വാസത്തിൽ വിശ്രമിക്കുകയായിരുന്നു നമ്മൾ. അല്ലാതെ വാപ്പ മരിക്കുന്നതിനെ പറ്റി ചിന്തിക്കാനോ അത് കാത്തിരിക്കാനോ ഞങ്ങൾക്ക് കഴിയില്ലല്ലോ. എത്രയോ തവണ മരണത്തെ മുഖാമുഖം കണ്ട് മരണമെന്ന ആ മഹപാതകിയെ അതിജീവിച്ചതാണ് വാപ്പ. ആ സന്ദർഭത്തെ മുതലെടുത്താണ് മരണം പാത്തു പതുങ്ങി ഉറക്കത്തിലായിരുന്ന വാപ്പയുടെ ദേഹത്തിനല്ല്ലിൽ അന:ധികൃതമായി  പ്രവേശിച്ച് ആ ജീവൻ മോഷ്ടിച്ച് കടന്നുകളഞ്ഞത്.
മരണം നമ്മളെ കബളിപ്പിക്കുന സമയങ്ങളിൽ ഞാൻ പുറത്തിറങ്ങി ഒരു കസേരയിൽ ഇരുന്ന് വിശ്രമിക്കുകയായിരുന്നു. വാപ്പയെ കാണാൻ വന്ന ബന്ധുക്കളുമായി സൊറപറഞ്ഞ് ഉമ്മ വാപ്പയുടെ അരികിൽതന്നെ ഉണ്ടായിരുന്നു. വാപ്പ ഉണർന്നിരുന്നെങ്കിൽ അല്പം  കഞ്ഞിയെങ്കിലും കൊടുക്കാമായിരുന്നു എന്ന് കാത്തിരിക്കുകയായിരുന്നു നമ്മൾ .വാപ്പ ഉണർന്നിട്ട് വല്ലതും സംസാരിച്ചിട്ട് പോകാനിരിക്കുകയായിരുന്നു അന്നു വന്ന ബന്ധുക്കൾ. വൈകുന്നേരത്തോടെ ഉറക്കം അല്പം നീണ്ടുപോകുന്നല്ലോ, ഇനി  മതിയെന്ന് കരുതി ഞങ്ങൾ വിളിച്ചുണർത്താൻ ശ്രമിക്കുമ്പോഴാണ് മനസ്സിലായത് നമ്മളെയെല്ലാം കബളിപ്പിച്ച് പാത്തു പതുങ്ങിയെത്തിയ മരണം ആ ജീവനുംകൊണ്ട് കടന്നുകളഞ്ഞത്. അതോ ഇനി നമ്മളാരും  വാപ്പയ്ക്കു വേണ്ടി പ്രയാസപ്പെടേണ്ട, ഈ വേദനയൊന്നും താങ്ങാൻ എനിക്ക് ഇനി വയ്യതാനും, ഞാനങ്ങ് പോയേക്കാം  എന്നു പറഞ്ഞ് മരണത്തെ വിളിച്ചു വരുത്തി നമ്മളോട് യാത്രപോലും പറയാതെ വാപ്പ പോയതാണോ? വാർദ്ധക്യത്തിൽ സാധാരണമെന്ന പോലെ ചക്രശ്വാസം വലിച്ച് കണ്ടു നിൽക്കുനവരെ പ്രയാസപ്പെടുത്താതെ ആ ഒരുറക്കത്തിൽ നിന്ന് വാപ്പ  മന:പൂർവ്വം ഉണരാതിരുന്നതാണോ? എങ്ങനെയായാലും അത് വാപ്പയുടെ അവസാനത്തെ ഉറക്കമായിരുന്നു.
മരണം സ്ഥിരീകരിക്കപ്പെടുമ്പോഴും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെട്ട ആനിമിഷങ്ങൾ ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. വാപ്പ മരിച്ചുവെന്ന് ആരോടും വീളിച്ചു പറയാൻ തന്നെ മടിച്ചു നിന്ന നിമിഷങ്ങൾ! ദിവസങ്ങളോളം കല്ലമ്പലത്തിനടുത്തുള്ള  ആ സ്വകാര്യ ആശുപത്രയിൽ ഐ സി യൂണിറ്റിലും അതിനോട് ചേർന്നുള്ള എച്ച് ഡി റൂമിലുമായി കിടത്തിയിരുന്ന വാപ്പയെ രണ്ട് മൂന്ന് ഡയാലിസുകൾ തുടർച്ചയായി നടത്തി ഒരുവിധം രോഗശമനം പ്രത്യക്ഷപ്പെട്ടപ്പോൾ സാധാരണ മുറിയിലേക്ക് മാറ്റിയിരുന്നു. ഒന്നോ രണ്ടോ ദിവസം കൂടി കഴിയുമ്പോൾ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോകാമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാരും നമ്മളും. വാപ്പ പലപല ആശുപത്രികളിലായി ഒരുപാട് തവണ കിടന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ പ്രയാസങ്ങൾ അനുഭവിച്ചത് ഈ ആശുപത്രിവാസ കാലത്തായിരുന്നു. ടോയ്ലറ്റിലെ ചെറിയൊരു വീഴ്ചയിൽ ഒരു കൈക്ക് പൊട്ടലുണ്ടായി ആ കൈയുടെ ശേഷി നഷ്ടപ്പെട്ടിടം മുതൽക്കായിരുന്നു അസുഖങ്ങളെല്ലാം ഗുരുതരമായി മാറിയത്.
അനസ്തേഷ്യ നൽകി കൈക്ക് ഓപ്പറേഷൻ നടത്തണമെന്നും നടത്തേണ്ടെന്നും രണ്ടഭിപ്രായം വന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. അനസ്തേഷ്യയുടെ ഡോക്ടർ അതിൽ അല്പം റിസ്ക് ഉണ്ട് എന്ന് പറഞ്ഞതു മുഖവിലയ്ക്കെടുത്താണ് ആ ഓപ്പറേഷൻ ഒഴിവാക്കിയത്. ദീർഘസ്നാളായി നെഫ്രോളജി ട്രീറ്റ്മെന്റിലിരിക്കുന്ന, ഇടയ്ക്കിടെ കടുത്ത ശ്വാസം മുട്ട് വന്ന് മരണവെപ്രാളപ്പെടുന്ന ഒരു രോഗിക്ക് അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തുന്നതിനോട് ഡോക്ടർമാർക്കിടയിലും ബന്ധുക്കൾക്കിടയിലും രണ്ട് പക്ഷമുണ്ടായപ്പോൾ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. സർജറിക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ദു:ഖം പിന്നെ ഒരിക്കലും മാറില്ല. അല്പം വേദനകളും അസ്വസ്ഥതകളും അനുഭവിച്ചാലും ഒരു  ദിവസമെങ്കിലും വാപ്പ അധികം ജീവിക്കണമെന്നായിരുന്നു നമ്മുടെ മോഹം. ആ തീരുമാനത്തിന് ന്യായീകരണമുണ്ടെങ്കിലും ആ സർജറി ചെയ്യാതിരുന്നതിൽ പിന്നീട് എനിക്ക് വലിയ പശ്ചാത്താപം തോന്നിയിട്ടുണ്ട്. ഒരു പക്ഷെ ആ അനസ്തേഷ്യയോ സർജറിയോ  കാരണമായി മരണപ്പെട്ടിരുന്നെങ്കിൽപോലും ഇത്രയും നിരാശ ഉണ്ടാകുമായിരുന്നില്ലെന്ന ചിന്ത എപ്പോഴും എന്റെ മനസ്സിൽ പലപ്പോഴും  രൂപപ്പേടാറുണ്ട്; ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ലെങ്കിലും!  
കഴിഞ്ഞ തിരുവോണദിനം ഒരു ആഗസ്റ്റ് 25 ആയിരുന്നു. അതാണ് എന്റെ പിതാവ് എ. ഇബ്രാഹിംകുഞ്ഞ് സാറിന്റെ ചരമദിനം. അന്നൊരു തിരുവോണമായിരുന്നതുകൊണ്ട് എന്റെ മനസ്സിൽ ആ കലണ്ടർ തീയതിയെക്കാൾ തിരുവോണമാണ് മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്. വാപ്പാക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു തിരുവോണം. അന്ന് ഉച്ചയ്ക്കും സായാഹ്നത്തിനും ഇടയ്ക്കുള്ള ഏതോ ഒരു സമയത്താണ് വാപ്പയുടെ ശരീരവും ജീവനും തമ്മിലുള്ള വിനിമയബന്ധം നിലച്ചുപോയത്. പക്ഷെ അതൊക്ക ഭൗതികമായ യാഥാർത്ഥ്യങ്ങൾ മാത്രം. എന്റ് ശരീരവും ജീവൻ എന്ന അദ്ഭുതവും തമ്മിലുള്ള ബന്ധം  നിലച്ചു പോകും വരെ എന്റെ ആത്മാവബോധങ്ങളിലെപ്പോഴും ഒരിക്കലും മരിക്കാത്ത ഒരു അദ്ഭുതമനുഷ്യനായി എന്റെ വാപ്പാ ഉണ്ടായിരിക്കും!

Thursday, May 23, 2019

ഇനിയെങ്കിലും ഉണരൂ


ഇനിയെങ്കിലും ഉണരൂ


ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ പ്രാദെശിക വിഷയം മാത്രം. ഇതിപ്പോൾ എഴുതാതെ വയ്യ. ചില നിലപാടുകൾ എടുക്കുമ്പോൾ രാഷ്ട്രീയത്തിൽ വലിയ വില കൊടുക്കേണ്ടി വരും. കേരളത്തിലെ എൽ ഡി എഫിന്റെ കനത്ത പരാജയത്തിന്റെ കാരണങ്ങളിൽ മുഖ്യം ശബരിമല വിഷയത്തിൽ സ.പിണറായി വിജയൻ സ്വീകരിച്ച നിലപാടാണെങ്കിൽ ഈ പരാജയത്തെ അഭിമാമ്പൂർവ്വം ഏറ്റെടുക്കുന്നു. പിണറായിയുടെ ആ ചങ്കുറച്ച നിലപാടിനെ ഇപ്പോഴും ശക്തമായി പിന്തുണയ്ക്കുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി സ്വന്തം നിലപാടുകൾ മറച്ചു വച്ച് ജനങ്ങളെ കബളിപ്പിക്കുന്ന രാഷ്ട്രീയ കുടിലതന്ത്രം കാട്ടാതെ , സ്വന്തം ആദർശങ്ങളും അതിലുറച്ച ശരിയെന്ന് തോന്നുന്ന നിലപാടുകളും സ്വീകരിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതം എന്തു തന്നെയായാലും അത് ഏറ്റു വാങ്ങാൻ തയ്യാറാകുന്ന ആർജ്ജവത്തെ മോശപ്പെട്ട കാര്യമായി കണക്കാക്കുന്നില്ല. ഒരു കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു കെണിയിൽ വീണുപോയതാണെന്ന് കരുതിയാൽ പോലും ഈ പരാജയത്തിൽ അത്രമേൽ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല.രാഷ്ട്രീയത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും. 

യു ഡി എഫും ഇതുപോലുള്ള പരാജയങ്ങൾ ഇവിടെ ഏറ്റു വാങ്ങിയിട്ടുണ്ട്. പക്ഷെ ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് സി പി എമ്മും എൽ ഡിഎഫ് ഒന്നാകെയും മറ്റ് ചില പാഠങ്ങൾ പഠിക്കാനുണ്ടു താനും. അത് സി പി എമ്മും എൽ ഡി എഫും വേറെ പരിശോധിക്കട്ടെ. ചില മണ്ഡലങ്ങളിൽ പരാജയപ്പെടുമായിരുന്നെങ്കിലും ദയനീയ പരാജയത്തിനു വേറെയും കാരണങ്ങളുണ്ട്. പാർട്ടി അച്ചടക്കം കണക്കിലെടുത്ത് അത്തരം കാര്യങ്ങൾ പരസ്യമായി പറയുന്നില്ല. ദേശീയതലത്തിൽ ഇപ്പോൾ ഇത്തിരിപ്പോന്ന ഒന്നു മാത്രമായ ( സി പി എമ്മിന്റെ സ്ഥിതിയും മോശം തന്നെ. അത് പറഞ്ഞ് കളിയാക്കാൻ വരണ്ട.) കോൺഗ്രസ്സ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബി ജെ പിയെ തൂത്തെറിഞ്ഞ് അധികാരം പിടിക്കുമെന്ന് പ്രതീക്ഷിച്ച് ഒടുവിൽ നാണം കെട്ടതിലും വലുതായൊന്നും കേരളത്തിലെ എൽ ഡി എഫിന്റെ പരാജയത്തെ കാണേണ്ടതില്ല. മൂന്നക്കം സീറ്റിന്റെ അടുത്തു പോലും വന്നില്ലല്ലോ കോൺഗ്രസ്സ്. (ഇതിൽ ഈയുള്ളവന് സന്തോഷമല്ല, ആത്മാർത്ഥമായ നിരാശ തന്നെയാണുള്ളത്.ഒരു നല്ല പ്രതിപക്ഷമാകാൻ പോലും കഴിയാത്ത തരത്തിൽ കോൺഗ്രസ്സ് ക്ഷീണിക്കരുതായിരുന്നു). രാജ്യം നേരിടുന്ന പൊതുവായ അപകടത്തെ അധികാരക്കൊതികൾ മാറ്റി നിർത്തി ഒരുമിച്ചു നിന്ന് നേരിടാൻ കഴിയാത്തതിൽ ഇടതുപക്ഷമടക്കം ഇന്ത്യയിലെ എല്ലാ മതേതര കക്ഷികളും ലജ്ജിക്കുകതന്നെ വേണം. 

ശബരിമല വിഷയം ഇത്രയൊക്കെ ആളിക്കത്തിച്ചിട്ടും ബി ജെ പിക്ക് ഒരു സീറ്റുപോലും നൽകാതിരുന്ന കേരളജനതയുടെ മതേതര ബോധത്തെയും വില മതിക്കണം. പക്ഷെ ഇടതിനും വലതിനും ശക്തമായ അടിത്തറയുള്ള "പ്രബുദ്ധ"(?) കേരളത്തിൽ മിക മണ്ഡലങ്ങളിലും രണ്ട് ലക്ഷത്തിലധികം വോട്ടുകൾ ബി ജെ പി പിടിച്ചിട്ടുണ്ട് എന്ന കാര്യം എൽ ഡി എഫും യു ഡി എഫും മറക്കേണ്ട. എന്തായാലും വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. വീണ്ടും ശക്തമായ പ്രതിപക്ഷമില്ലാത്തതിന്റെ പേരിൽ വീണ്ടും അധികാരം കിട്ടിയ ബി ജെ പിക്കും സഹജമായ ചില ദുഷ്ടബുദ്ധികൾ വെടിഞ്ഞ് സൽബുദ്ധികൾ ഉണ്ടാകണേ എന്നും ആശംസിക്കുന്നു. എല്ലാ ഇന്ത്യക്കാരെയും അവർക്ക് മനുഷ്യരായി കാണാൻ കഴിയണേ എന്ന് സാരം! 

വെറുതെ ബി ജെ പി വിരോധവും പ്രസംഗിച്ചു നടന്നതുകൊണ്ടു മാത്രം ബി ജെ പിയെ അധികാരത്തിൽ നിന്നിറക്കാൻ കഴിയില്ലെന്ന് എല്ലാവരും മനസ്സിലാക്കിയ സ്ഥിതിക്ക് തുടക്കം മുതൽ തന്നെ ശക്തമായ ഒരു ബദൽ മുന്നണി പാർളമെന്റിനകത്തും പുറത്തും ഐകമത്യത്തോടെ കെട്ടിപ്പടുത്താൽ അടുത്ത തവണയെങ്കിലും നോക്കാം. അല്ലാതെ എല്ലാവർക്കും പ്രധാന മന്ത്ർഇയാകണമെന്നും പറഞ്ഞ് നടന്നാൽ നിങ്ങളുടെയൊക്കെ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരാകാൻ പോലും ബി ജെ പി സമയം തരില്ലെന്നു കൂടി ഓർമ്മിപ്പിക്കുന്നു. കാരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി ജെ പി ഇന്നത്രയ്ക്ക് ശക്തമാണ്. അത് നിഷേധിക്കുന്നത് സ്വയം ആശ്വസിക്കാൻ മാത്രമേ ഉപകരിക്കൂ. 

Wednesday, February 27, 2019

പൊങ്ങച്ചം പൊതുവിദ്യാലയങ്ങളിലേയ്ക്ക്

പൊങ്ങച്ചം പൊതുവിദ്യാലയങ്ങളിലേയ്ക്ക്

പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുമ്പോൾ ആംഗലേയ ഭാഷയും നമ്മുടെ സ്കൂളുകളിൽ ശക്തിപ്പെടുകയാണെന്ന യാതാർത്ഥ്യം നാം വിസ്മരിക്കരുത്. പൊതുവിദ്യാലയ ശാക്തീകരണത്തോടൊപ്പം മലയാളിയുടെ പൊങ്ങച്ച സംസ്കാരത്തിനും കൂടി നാം ചൂട്ടുപിടിക്കുന്നുണ്ട്. മുമ്പ് കുട്ടികലൂടെ രക്ഷകർത്താക്കൾ കാശിന്റെ ബലത്തിൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ചുമന്നുകൊണ്ടു വച്ചിരുന്ന പൊങ്ങച്ച സംസ്കാരം ഇപ്പോൾ പണച്ചെലവില്ലാതെ പൊതുവിദ്യാലയങ്ങളിലേയ്ക്ക് ചുമന്നിറക്കുമ്പോൾ മാതൃമലയാളം അവഹേളിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ഇനിയും തുറന്നു കാട്ടാതെ വയ്യ. മിക്ക പൊതുവിദ്യാലയങ്ങളിലും ഇന്ന് മലയാളം മീഡിയം കുട്ടികൾ രണ്ടാം തരക്കാരായി കണക്കാക്കപ്പെടുന്നു എന്ന സത്യം മറച്ചു വയ്ക്കേണ്ടതല്ല. 

പൊതു വിദ്യാലയങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയോ അവിടുത്തെ പുതു പുത്തൻ കെട്ടിട സമുച്ചയങ്ങളോ ഹൈട്ടെക്ക് സംവിധാനങ്ങളോ മറ്റ് ഭൗതിക സൗകര്യങ്ങളോ രക്ഷിതാക്കളുടെ സാമ്പത്തിക പരാധീനതകളോ ഒന്നുമല്ല, മറിച്ച് എല്ലാ പൊതു വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചതാണ് പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്റെ പ്രധാന കാരണം എന്ന വസ്തുതയെ അത്ര ലാഘവത്തോടെ അങ്ങ് നിഷേധിക്കാനാകില്ല. 

രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം എന്ന് മുമ്പ് നാം പറയുമ്പോൾ അതിൽ ഒരു തരം അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മറ്റൊരു തരം മലയാളം മീഡിയമായിട്ടുള്ള പൊതു വിദ്യാലയങ്ങളിലും ആയിരുന്നുവെങ്കിൽ ഇന്ന് രണ്ട് തരം പൗർന്മാരെ സൃഷ്ടിക്കുന്ന പൊതുവിദ്യാലയങ്ങളിൽ തന്നെ പൊടി പൊടിപൊടിക്കുന്നു എന്നതാണ് സ്കൂൾ വിദ്യാഭ്യാസ രംഗത്തുണ്ടായിരിക്കുന്ന "പരിവർത്തനം". നേരെ പറഞ്ഞാൽ അനഭിലഷണീയമായ മാറ്റം. എസ് എസ് എൽ സി പരീക്ഷയുടെ ഫലം പുറത്തു വരുമ്പോൾ ഫുൾ എ പ്ലസു വാങ്ങുന്നവരിൽ ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് മീഡിയം കുട്ടികളാകുന്നതിന്റെ കാരണം പഠിക്കുന്ന കുട്ടികൾ എല്ലാം ഇംഗ്ലീഷ് മീഡിയം തെരഞ്ഞെടുക്കുന്നതു കൊണ്ടാണെന്ന് സൗകര്യാർത്ഥം വാദിച്ചു രക്ഷപ്പെടുന്നത് സത്യത്തോട് എത്രമാത്രം നീതി പുലർത്തുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. 

മലയാളം മീഡിയമായാലും ഇംഗ്ലീഷ് മീഡിയമായാലും മലയാളമാകട്ടെ ഇംഗ്ലീഷ് ആകട്ടെ അക്ഷരത്തെറ്റില്ലാതെ എഴുതാനും തപ്പിപ്പറക്കിയും വിക്കിയും മൂളിയുമല്ലാതെ വായിക്കാൻ എത്രകുട്ടികൾക്കറിയാം എന്നു ചോദിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയസമീപനങ്ങളെക്കുറിച്ചുള്ള സങ്കീർണ്ണമായ ഉപന്യാസങ്ങൾ ഉരുവിട്ട് ഖണ്ഠിക്കുന്നതിലും കുണ്ഠിതപ്പെടേണ്ടിയിരിക്കുന്നു. അപ്രിയ സത്യങ്ങളെ നേരിടാൻ കേൾക്കുന്നവന് ഒരിക്കലും മനസ്സിലാകാത്ത, ഗഹനവും സങ്കീർണ്ണവുമായ ചിന്തകളുടെ പിൻബലമുള്ള കടുത്ത ഭാഷാസാഹിത്യം പ്രയോഗിക്കുന്നതാണല്ലോ "ബൗദ്ധികഭാരം" എങ്ങനെയെങ്കിലും ഇറക്കിവയ്ക്കാൻ വെമ്പുന്ന നമുടെ വിദ്യാഭ്യാസ വിചക്ഷണരുടെ സമീപനയുക്തി!

Tuesday, January 8, 2019

സാമ്പത്തികസംവരണവും അവസര സമത്വവും


സാമ്പത്തികസംവരണവും അവസരസമത്വവും

ഭരണഘടന ഉറപ്പ് നൽകിയ സംരക്ഷണപരമായ സംവരണം (പ്രൊട്ടക്ടീവ് ഡിസ്ക്രിമിനേഷൻ ആണിത്) സമ്പത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതല്ല. സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ്. സാമൂഹ്യമായ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങളിൽ ഒന്ന് മാത്രമാണ് സാമ്പത്തികാവസ്ഥ. സാമ്പത്തികമായി മുന്നിലാണ് എന്നതുകൊണ്ട് മാത്രം സാമൂഹ്യമായ പിന്നോക്കാവസ്ഥ മാറുകയില്ല. സാമ്പത്തികസംവരണത്തെ അതിന്റെ മാനുഷിക വശംകൊണ്ട് ന്യായീകരിക്കുന്നുവെങ്കിലും ഇപ്പോൾ ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കുന്ന സാമ്പത്തിക സംവരണവും നിലവിലുള്ള സാമുദായിക സംവരണവും തമ്മിൽ ഇഴചേർക്കുന്നത് യുക്തിപരമല്ല. ഇത് രണ്ടും രണ്ടാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ മുന്നോക്കസമുദായക്കാരായാലും പിന്നോക്ക സമുദായക്കാരായാലും ജീവിതമത്സരങ്ങളിൽ ആപേക്ഷികമായി പിന്നോട്ട് പോകുന്നുണ്ട്. ഈ യാഥാർത്ഥ്യം കാണാതിരിക്കുന്നതും ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല.

പിന്നോക്കസമുദായത്തിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ ആ സമുദായത്തിനുള്ളിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കേണ്ട ആനുകൂല്യം തട്ടിയെടുക്കുന്ന സ്ഥിതിയും കാണാതിരുന്നുകൂട. ആ നിലയ്ക്കാണ് സംവരണം സംബന്ധിച്ച് ഇ.എം.എസ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പ്രസക്തമാകുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് ഒരു നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്തണമെന്നും പിന്നോക്കത്തിലെ പിന്നോക്കക്കർക്ക് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തിയിട്ട് ആ സമുദായത്തിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടെ അഭാവത്തിൽ ആ സമുദായത്തിൽ പെട്ട സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെത്തന്നെ പരിഗണിക്കനമെന്നുമായിരുന്നു ഇ എം എസിന്റെ നിലപാട്. അതായത് ഭരണഘടനാപരമായി പിന്നോക്കസമുദായക്കാർക്ക് ലഭിക്കേണ്ട സംവരണാനുകൂല്യങ്ങൾ ആ സമുദായത്തിനു പുറത്തേക്ക് പോകരുതെന്ന് സാരം. ഇപ്പോൾ മുന്നോക്കത്തിലെ പിന്നോക്കക്കാർക്ക് സംവരണം നൽകുമ്പോൾ മുന്നോക്കത്തിലെ പിന്നോക്കക്കാരുടെ അഭാവത്തിൽ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ആർക്ക് നൽകണമെന്ന ചോദ്യം കൂടി പ്രസക്തമാവുകയാണ്.

പിന്നോക്കക്കാരിലെ മുന്നോക്കകാർക്കുപോലും സംവരണാനുകൂല്യം നൽകേണ്ടതില്ലെന്ന വാദഗതി നിലനിൽക്കുമ്പോൾ മുന്നോക്കത്തിൽ മുന്നോക്കത്തിനു സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നൽകുന്നതിന് ന്യായീകരണമുണ്ടോ? മറ്റൊരു കാര്യം ഓരോ സംസ്ഥനത്തെയും മുന്നോക്ക പിന്നോക്ക സമുദായങ്ങളുടെ സാമൂഹ്യാവസ്ഥകൾ തമ്മിൽ ചെറുതല്ലാത്ത അന്തരങ്ങൾ ഉണ്ട്. ഉദാഹരണത്തിന് കേരളത്തിൽ മുസ്ലിം, ഈഴവ, ക്രിസ്ത്യൻ സമുദായക്കാരിൽ സാമ്പത്തികാമായി പിന്നിൽ നിൽക്കുന്നവരാണ് കൂടുതലെങ്കിലും അവർക്ക് സാമൂഹ്യമായി പിന്നോക്കവസ്ഥ ഇല്ല. പിന്നോക്ക സമുദായക്കാർ എന്ന നിലയിൽ യാതൊരുവിധ സാമൂഹ്യമായ വിവേചനങ്ങളും അവർ അനുഭവിക്കുന്നില്ല. എന്നാൽ എല്ലാ സംസ്ഥനങ്ങളിലെയും പിന്നോക്കക്കാരുടെ അവസ്ഥ ഇതുപോലെയല്ല. 

ഒരേ സമുദായത്തിലുള്ളവർ തന്നെ വ്യത്യസ്ത സംസ്ഥനങ്ങളിൽ വ്യത്യസ്ഥമായ സാമൂഹ്യാവസ്ഥകൾ അനുഭവിക്കുന്നവരാണ്. ഉദാഹരണത്തിന് ഇതര സംസ്ഥാനങ്ങളിലെ മുസ്ലിം ജനവിഭാഗത്തിന്റെ സാമൂഹ്യാവസ്ഥ കേരളത്തിലെ പോലെ സുഖകരമല്ല. പട്ടികജാതി പട്ടികവർഗ്ഗ സമുദായങ്ങളെക്കാൾ ദയനീയമായ സാമൂഹ്യാവസ്ഥകളാണ് മറ്റ് സംസ്ഥാനങ്ങളിൽ മുസ്ലിങ്ങൾക്കുള്ളത്. അതുകൊണ്ടുതന്നെ സംവരണത്തിന്റെ കാര്യത്തിൽ ഒരു പുനർചിന്തനവും ഭരണ ഘടനാ ഭേദഗതിയുമൊക്കെ വരുത്തുമ്പോൾ അത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന വിധത്തിലായാൽ രാജ്യത്ത് എല്ലായിടത്തും ഒരുപോലെ സാമൂഹ്യനീതി കൈവരുത്താൻ സഹായകരമാകുമോ? ഇത് വ്യത്യസ്തതരത്തിലായിരിക്കില്ലേ, ഓരോ സംസ്ഥാനങ്ങളിലെയും ഓരോരോ സമുദായങ്ങളെയും ബാധിക്കുക? മറ്റൊന്ന് എസ് സി, എസ് എസ് റ്റി വിഭാഗങ്ങളുടെ കാര്യത്തിൽ ഒരു ചിന്താവിഷയം എന്ന നിലയിൽ പോലും അടുത്ത കലാത്തൊന്നും സാമ്പത്തിക സംവരണം എന്ന വിഷയം ചർച്ചയ്ക്കെടുത്തുകൂടാത്തതാണ്. സംവരണാനുകൂല്യം ഉണ്ടായിരുന്നിട്ടുകൂടി മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുപോലും സാമൂഹ്യമായി മുന്നേറാൻ കഴിയില്ലെന്നിരിക്കെ പട്ടിക ജാതി പട്ടികവർഗ്ഗക്കാരുടെ സംവരണക്കാര്യത്തിൽ അടുത്തകാലത്തൊന്നും തൊട്ടുകൂടാത്തതുമാണ്.

ഒരു സ്ഥിരം പ്രതിഭാസം എന്ന നിലയിൽ അല്ല നമ്മുടെ ഭരണഘടനാ വിധാതാക്കൾ സാമുദായികസംവരണം ഏർപ്പെടുത്തിയത്. ഓരോ സമുദായവും സാമൂഹ്യമായ പിന്നോക്കാവസ്ഥ മാറി മുന്നേറുന്ന മുറയ്ക്ക് കാലന്തരെ സംവരണാനുകൂല്യങ്ങൾ ഒഴിവാക്കണം എന്ന നിലയ്ക്ക് തന്നെയാണ് സങ്കല്പിച്ചിട്ടുള്ളത്. പക്ഷെ സംവരണാനുകൂല്യങ്ങൾ കൊണ്ട് കുറച്ചേറെ അവസര സമത്വം പാലിക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്ത് ഓരോ സമുദായങ്ങൾക്കിടയിൽ സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ ഏകീകൃതമായ ഒരു മാറ്റം ഇനിയും പ്രകടമായിട്ടില്ല.മുന്നോക്ക സമുദായക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുമ്പോൾ അത് സാമൂഹ്യമായ പിന്നോക്കാവസ്ഥയുടെയോ വിവേചനങ്ങളുടെയോ അടിസ്ഥനത്തിലല്ല കാണേണ്ടത്. സാമൂഹ്യമായ പിന്നോക്കാവസ്ഥയോ വിവേചനമോ അവർ നേരിടുന്നില്ല. എന്നാൽ ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ അവസര സമത്വം അവരും അർഹിക്കുന്നുണ്ട്.

മുന്നോക്ക സമുദായത്തിൽ നല്ലൊരു പങ്കിന്റെ സാമ്പത്തികമായ പിന്നോക്കാവസ്ഥ മറ്റ് പിന്നോക്കസമുദായങ്ങളുടേതിനു സമാനമോ അതിലും കൂടുതലോ ആണ്. ആ നിലയിൽ ആണ് മുന്നോക്കസമുദായക്കാർക്കുള്ള സാമ്പത്തിക സംവരനം സാധൂകരിക്കപ്പെടുന്നത്. ഇതൊക്കെയാണെങ്കിലും സംവരണം മൊത്തമായും എടുത്തു കളയണമെന്ന നിലപാട് പ്രചരിപ്പിക്കുന്ന ഒരു പാർട്ടി കേന്ദ്രം ഭരിക്കുമ്പോൾ അവർ തന്നെ സാമ്പത്തിക സംവരണം കൊണ്ടു വരുന്നത് വിരോധാഭാസമാണെങ്കിലും അതിൽ കൗതുകമൊന്നുമില്ല. കാരണം സംവരണം ഒരു രാഷ്ട്രീയ വിഷയമായിട്ട് വർഷങ്ങളായി. അമ്പലം, പള്ളി, പശുക്കൾ എന്നിവയൊക്കെ രാഷ്ട്രീയ നേട്ടങ്ങൾക്കുപയോഗിക്കുന്ന് ഒരു പാർട്ടി സംവരണത്തെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിൽ കൗതുകപ്പെടേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ ഒരു കാര്യം ആര് എന്ത് താല്പര്യത്തിൽ നടപ്പിലാക്കുന്നു എന്നതിലല്ല, നടപ്പിലാക്കുന്ന കാര്യം നീതീകരിക്കത്തക്കതാണോ എന്നതാണ് പ്രസക്തം.