Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Sunday, February 12, 2012

നീസാ വെള്ളൂരിന് ആദരാഞ്‌ജലികൾ !

നീസാ വെള്ളൂരിന് ആദരാഞ്‌ജലികൾ !

കുഞ്ഞു ബ്ലോഗ്ഗർ നീസാ വെള്ളൂർ മരണപ്പെട്ടു. ഹാഷിമിന്റെ മെയിൽ വഴിയാണ് അത്യധികം ദു:ഖകരമായ ഈ വാർത്ത അറിഞ്ഞത്. കൊട്ടോട്ടിയിൽ നിന്നാണ് ഹാഷിമിന് നീസയുടെ മരണവിവരം അറിവായതത്രേ.

മലപ്പുറം പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ ബ്ലഡ്‌ കാന്‍സര്‍ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഏറെ നാളായി രോഗാതുരയായിരുന്നെങ്കിലും ഈ കുഞ്ഞനുജത്തിയുടെ പെട്ടെന്നുള്ള മരണ വാർത്തയോട് പൊരുത്തപ്പെടാൻ മനസ്സ് വല്ലാതെ പ്രയാസപ്പെടുന്നു.

ഇന്നലെയും നിലാമഴകൾ എന്ന് പേരുള്ള അവളുടെ ബ്ലോഗിൽ പോയി കവിതകൾ വായിച്ച് കമന്റിട്ടതാണ്. എന്നിട്ട് പിറ്റേന്നുതന്നെ ആ പൊന്നുമൊളെ മരണം കൊണ്ടുപോയി എന്നറിയുമ്പോൾ അങ്ങനെയൊരു അപ്രിയ സത്യത്തെ എങ്ങനെയാണ് ഒന്ന് ഉൾക്കൊള്ളാവാവുക! മരണം ഒരു മിഥ്യയായിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്.

എല്ലാവരെയും പോലെ അവൾക്കും ഉണ്ടായിരുന്നിരിക്കുമല്ലോ ഓരായിരം വർണ്ണ സ്വപ്നങ്ങൾ. ഇനിയും ഓരായിരം കവിതകൾ രചിക്കുവാൻ ഈ കുഞ്ഞു കവയത്രിയുടെ മനസ്സ് എത്രയോ കൊതിച്ചിരിക്കണം! രോഗാവസ്ഥകളോട് പൊരുതുമ്പോഴും ഗഹനങ്ങളായ സ്വന്തം കവിതകൾകൊണ്ട് വളരെ ചുരുങ്ങിപ്പോയ തന്റെ ജീവിതകാലത്തെ എന്നേയ്ക്കുമായി ഈ കുഞ്ഞ് സഹോദരി അടയാളപ്പെടുത്തിയിരുന്നു.

മോളേ, പ്രായത്തിനു താങ്ങാനാകാത്ത കൊടിയ രോഗാവസ്ഥകളോട് പൊരുതി, കൊടിയ വേദനകളിലും, സഹനത്തിന് കവിതകൊണ്ട് കൈയ്യൊപ്പ് ചാർത്തി, കരുത്ത് കാട്ടിക്കൊണ്ടിരുന്ന നിന്റെയുള്ളിലെ നിശബ്ദമായ നിലവിളികൾ കേട്ട് നമ്മൾ പലപ്പോഴും നടുങ്ങിയിട്ടുണ്ട്. ആ ദൈന്യമാർന്ന നിലവിളികൾ നമ്മുടെ ചങ്കുപൊട്ടിയ്ക്കുമ്പോൾ അണപൊട്ടിയൊഴുകുമായിരുന്ന കണ്ണുനീരിനെ നീ കാണാതെ നമ്മുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ തടഞ്ഞുവച്ചിരുന്നു. ഇപ്പോൾ അത് അണമുറിഞ്ഞിരിക്കുന്നു.

പക്ഷെ നീസാ മോൾ എന്നും നമ്മോടൊപ്പമുണ്ട്. അവളുടെ കണ്ണുകളെ കാലം കൂട്ടിയടച്ചെങ്കിലും ആ കാലത്തിനുതന്നെയും അവൾക്കുനേരേ കണ്ണടയ്ക്കാനാകില്ല. കാരണം അവളുടെ കവിതകൾ കാലത്തിനുനേർക്ക് എന്നും കൺചിമ്മി സംവദിച്ചുകൊണ്ടിരിക്കും.

ഇനി നമ്മുടെ കുഞ്ഞനുജത്തിയ്ക്ക്, പൊന്നു മോൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളും, അവളുടെ ഓർമ്മകളെ എന്നെന്നും നമ്മുടെ ഹൃദയങ്ങളോട് ചേർത്തുവയ്ക്കുമെന്നൊരുറപ്പുമല്ലാതെ നമ്മൾ നിസഹായരായ ഈ മനുഷ്യ ജന്മങ്ങൾക്ക് ഇനിയെന്താണ് ചെയ്യാൻ കഴിയുക! കുഞ്ഞ് കവയത്രിയും ബ്ലോഗ്ഗറുമായ നീസാ വെള്ളൂ‍രിന് കണ്ണീരിൽ കുതിർന്ന ആദരാഞ്‌ജലികൾ !

Thursday, November 3, 2011

പെട്രോൾവില വീണ്ടും കൂട്ടി

പെട്രോൾ വില വീണ്ടും കൂട്ടി

ഇതു നാലാം തവണയാണ് പെട്രോൾ വില കൂട്ടുന്നത്. എണ്ണ വില കൂടുന്നതിനെക്കുറിച്ച് ഇനി സർക്കാരിനോട് പരാതിപ്പെട്ടിട്ടും കാര്യമില്ല. എണ്ണ വില തീരുമാനിക്കുവാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തല്ലോ. അന്ന് പ്രതിപക്ഷം മാത്രമല്ല ഭരണ പക്ഷത്തുള്ള ചിലരുംകൂടി ഇതിന്റെ അപകടം ചൂണ്ടിക്കാട്ടിയിരുന്നതാണ്. കഴിഞ്ഞ ഡിസംബർ മാസം മുതൽ കണക്കുകൂട്ടിയാൽ തന്നെ ഇത് ആറാം തവണയാണ് എണ്ണ വില കൂട്ടുന്നത്. ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയും കൂടാൻ പോവുകയാണ്. കഴിഞ്ഞ പ്രാവശ്യം എണ്ണ വിലകൂട്ടിയപ്പോഴും സ്വാഭാവികമായും പലതരത്തിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും നടന്നു. കേരളത്തിൽ ഇടതുപക്ഷം എണ്ണ വിലവർദ്ധനവിനെതിരെ തെരുവിൽ സമരങ്ങളും ഹർത്താലുകളും മറ്റും നടത്തിയപ്പോൾ സമരവിരോധികൾ ചോദിക്കുകയുണ്ടായി; പൊതു ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരങ്ങളും ഹർത്താലുകലും മറ്റും നടത്തിയാൽ എണ്ണവില കുറയ്ക്കുമോ എന്ന്! ശരിയാണ്. കേരളത്തിൽ മാത്രമാണല്ലോ ശക്തമായ പ്രതിഷേധം ഉണ്ടായത്. അതാകട്ടെ ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിലും. ഇടതുപക്ഷത്തിന് ശക്തമായ സമരം നടത്താൻ കേരളത്തിലല്ലേ കഴിയൂ. അപ്പോൾ എണ്ണവില വർദ്ധിക്കുന്നതിലല്ല, അതിനെതിരെ സമരം ചെയ്യുന്നതിലാണ് ഇടതുവിരോധികൾ പാതകം കണ്ടെത്തിയത്. ഇവിടെ സമരം നടത്തിയിട്ടെന്ത്? ഹർത്താൽ നടത്തിയിട്ടെന്ത്? ജനങ്ങളെ ബുദ്ധിമുട്ടിക്കാം എന്നല്ലാതെ! ഇതായിരുന്നു അവരുടെ ചോദ്യവും പറച്ചിലും. ഇനിയായാലും അതങ്ങനെതന്നെ ആയിരിക്കും.

സമരവിരോധികൾ അഥവാ ഇടതുവിരോധികൾ ആ പറഞ്ഞതിൽ ഒരു കാര്യമുണ്ട്. കേരളത്തിൽ മാത്രം പ്രതിഷേധമുണ്ടായിട്ടോ തെരുവിലിറങ്ങിയിട്ടോ കാര്യമെന്ത് ? മറ്റെങ്ങും സമരം ചെയ്യാൻ മാത്രം ശക്തി ഇടതുപക്ഷത്തിനില്ലല്ലോ. മറ്റ് സംസ്ഥാനങ്ങളിൽ വർഗ്ഗീയ കലാപങ്ങളുണ്ടാക്കുവാനും, ഗർഭിണികളുടെയടക്കം കുടൽമാല കുത്തി പുറത്തു ചാടിക്കാനും, ചാവേറുകളായി സ്വയം പൊട്ടിത്തെറിക്കാനും, ബോബ് വച്ച് നിരപാരാധികളെ കൊല്ലാനും, അവരവരുടെ മതരാഷ്ട്രവും മതലോകവും സൃഷ്ടിക്കുവാനും ഇറങ്ങിത്തിരിക്കുവാൻ ആളുകൾ ഒരുപാടുണ്ട്. പക്ഷേ വിലവർദ്ധവവ് പോലെ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യാൻ ആരുമുണ്ടാകില്ല. കേരളത്തിനും ആ ഒരു സ്വഭാവം കൈവന്നുകൂടെന്നില്ല എന്ന സൂചനകൾ ഉണ്ട് എന്നത് കാണാതിരിക്കുന്നില്ല. അരാഷ്ട്രീയവാദം ശക്തിപ്പെടുന്നത് അത്തരം സാമൂഹ്യാവസ്ഥകൾ സൃഷ്ടിക്കുവാൻ ഒരു കാരണവുമാകും. എന്തായാലും ഇനിയിപ്പോൾ കേരളത്തിൽ ഇടതുപക്ഷത്തിനു പോലും സമരമൊന്നും ച്ചെയ്യാൻ കഴിയില്ല. കാരണം തെരുവിൽ പ്രകടനം, പൊതുയോഗം തുടങ്ങിയ ജനാധിപത്യ പ്രവർത്തനങ്ങളൊന്നും നടത്തിക്കൂടെന്ന് കോടതി പറഞ്ഞിരിക്കുന്നു. എണ്ണ വില വർദ്ധനവല്ല, ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന എന്ത് കാര്യം സംഭവിച്ചാലും ജനം പ്രതിഷേധിക്കരുത്. അഥവാ ആർക്കെങ്കിലും വല്ല പ്രതിഷേധമോ ഉണ്ടെങ്കിൽ അവനവന്റെ വീട്ടിലിരുന്ന് ആയിക്കൊള്ളണം. തെരുവോരത്ത് പൊതുയോഗം പാടില്ല. പൊതുസ്ഥലങ്ങളിലൂടെ പ്രകടനം നടത്തിക്കൂട. അതൊക്കെ കോടതിയലക്ഷ്യങ്ങളാണ്.

ഇനിയും ബസ് മുതലാളിമാർ വണ്ടിക്കൂ‍ലി കൂട്ടാനായി വീണ്ടും സമരം തുടങ്ങും. അവർക്ക് സമരം തുടങ്ങാൻ തെരുവിലിറങ്ങണ്ടല്ലോ. ബസുകൾ അവരവരുടെ ഷെഡ്ഡിൽ കയറ്റിയിട്ടാൽ മതി. കോടതിയലക്ഷ്യത്തിന്റെ പ്രശ്നങ്ങളുമില്ല. വില കുറയ്ക്കണമെന്നു പറഞ്ഞാൽ എണ്ണക്കമ്പനികൾക്ക് എണ്ണമുടക്കി വേണമെങ്കിൽ പ്രതിഷേധിക്കാം. അതിലും കോർട്ടലക്ഷ്യം ഇല്ല. സാധാരണ ജനങ്ങൾക്ക് ആകെ ഇനിയുള്ള മാർഗ്ഗം അവനവന്റെ വണ്ടി ഷെഡിലിട്ട് പാവൽ പടർത്തുക. അവനവന്റെ തടിയും ഷെഡ്ഡിൽ ഇട്ട്- അതായത് അവനവന്റെ വീട്ടിലിരുന്ന് പല്ലുകടിക്കുക. സങ്കടം വരുന്നെങ്കിൽ കരയുക. അവരവരുടെ വീട്ടിൽ കെട്ടിത്തൂങ്ങി ചാവാനും തടസമില്ല. ചാകുമ്പോൾ ഒരു കേസെടുക്കും. അത് ചാകുന്നവരെ ബാധിക്കുകയുമില്ല. ഇനി ഇതൊന്നും ചെയ്യാൻ കഴിയാത്തവർ കടയിൽ പോയി ഓരോ റബ്ബർ ബാൻഡ് വാങ്ങുക. അതിന്റെ ഒരു തുമ്പ് ഇടത്തേ കയ്യിലും മറ്റേത്തുമ്പ് വൽകത്തേക്കൈയ്യിലും പിടിക്കുക. എന്നിട്ട് എന്താണ് ചെയ്യേണ്ടതെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്താ, മനസിലായില്ലെന്നുണ്ടോ? വലിച്ചോണ്ടിരിക്കുക; അത്രതന്നെ! വായ അപ്പോഴും ഫ്രീയായിരിക്കും എന്ന സൌകര്യം പ്രയോജനപ്പെടുത്തി ഇടയ്ക്കിടെ പൊതുയോഗം, പ്രകടനം, ഹർത്താൽ, മറ്റ് സമരങ്ങൾ ഇവയ്ക്കൊക്കെ എതിരെ മുടിഞ്ഞ നാക്കുകൾകൊണ്ട് പുലമ്പുകയും അരാഷ്ട്രീയവാദം അരക്കിട്ടുറപ്പിക്കുകയും ആവാം! ചില നല്ല മുദ്രാവാക്യങ്ങൾ മുഴക്കി ഈ പോസ്റ്റിൽ നിന്നും വിരമിക്കാം;

എണ്ണക്കമ്പനികൾ നീണാൾ വാഴട്ടെ!
കൂടട്ടെ വിലകൂടട്ടെ! കൂടട്ടങ്ങനെ കൂടട്ടെ!
കേന്ദ്ര-യു,പി. സർക്കാർ സിന്ദാബാദ്!
ഹായ്, ഹായ് ഉദാരവൽക്കരണം!
ഹായ്, ഹായ് സ്വകാര്യവൽക്കരണം!
ഹോയ് ഹോയ് ആഗോളവൽക്കരണം!
മൻമോഹൻസിംഗ്ജി കീ ജയ്!
ഭേഷ് ഭേഷ് മുതലാളിത്തം!
ആരാടായീ പാവങ്ങൾ?
വാടാ വാടാ പോരിനു വാടാ!
അണ്ടാമുണ്ടാ അടകോടാ;
മിണ്ടിപ്പോയാൽ കൊണ്ടറിയാം!