Tuesday, July 22, 2014

പ്രവേശനപ്രശ്നങ്ങൾ

പ്രവേശനപ്രശ്നങ്ങൾ

ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയുടെ റിസൾട്ട് പതിവിലും നേരത്തേ വന്നു. അത് അഭിനന്ദനാർഹം തന്നെ. പക്ഷെ അതിന്റെ ഗുണഫലം കുട്ടികൾക്ക് ലഭിച്ചില്ല. പത്താം തരം കഴിഞ്ഞാൽ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും പ്ലസ്-ടു കോഴ്സിനാണ് ചേരുക. എന്നാൽ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഈ കുറിപ്പെഴുതുമ്പോഴും നടന്നിട്ടില്ല. അപേക്ഷ നൽകാനുള്ള തീയതി ജൂൺ പതിനാറിന് അവസാനിച്ചു. ഓൺ ലെയിൻ അപേക്ഷാ സമർപ്പണത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അപേക്ഷാ ഫോമുകൾ ഉടൻ അടിച്ചിറക്കുമെന്ന് പ്രഖ്യാപനം വന്നു. എന്നാൽ സ്കൂളുകളിലൊന്നും പിന്നീട് അച്ചടിച്ച അപേക്ഷാ ഫോമുകൾ വന്നതായി അറിയില്ല. അപേക്ഷാ സമർപ്പണം ഓൺലെയിൽനിൽ മാത്രമേ നടന്നിട്ടുള്ളൂ എന്നാണ് മനസിലാക്കുന്നത്. സി.ബി.എസ്.സി കുട്ടികൾക്കു വേണ്ടിയാണ് പ്രവേശന നടപടികൾ താമസിപ്പിക്കുന്നതെന്ന ഒരാക്ഷേപവും ഉയർന്നു വന്നിരുന്നു.

എന്തായലും ജൂൺ പകുതി കഴിഞ്ഞിട്ടും പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടില്ല. സാധാരണ ജൂലൈ ആദ്യമെങ്കിലും  ക്ലാസ്സ് തുടങ്ങാൻ സാധിച്ചിരുന്നു. ഇത്തവണ ജൂലൈ ആദ്യവരത്തിലൊന്നും ക്ലാസ്സ് തുടങ്ങാൻ കഴിയുമെന്നു തോന്നുന്നില്ല.  കാരണം അപേക്ഷാ സമർപ്പണം പൂർത്തിയായതല്ലാതെ മറ്റ് നടപടികളൊന്നും യഥാസമയം നടക്കുന്നതായി അറിവില്ല. പ്ലസ് വണ്ണിന്  കുട്ടികൾക്ക് ലഭിക്കുന്ന അദ്ധ്യയന ദിവസങ്ങൾ വളരെ ചുരുങ്ങും. വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പു കേടാണിതെന്ന് വിമർശനം സ്വാഭാവികമായും ഉയർന്നു വരുന്നു. 

മറ്റൊരു കാര്യം കാലമിത്രയായിട്ടും പത്താം തരം ജയിക്കുന്ന എല്ലാ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം ലഭിക്കുന്നില്ല എന്നതാണ്. അഡ്മിഷൻ  ലഭിക്കുന്നവരിൽ നല്ലൊരു പങ്കിനും അവരുടെ ഇഷ്ടപ്പെട്ട കോംബിനേഷൻ  കിട്ടാതെയും പോകുന്നു. നാടാകെ പ്ലസ് ടൂ സ്കൂളുകൾ അനുവദിച്ചിട്ടും സ്ഥിതി ഇതാണ്. ഈ വർഷം  പുതിയ പ്ലസ് ടൂ സ്കൂളുകൾ അനുവദിച്ചില്ലെങ്കിലും അഡീഷണൽ ബാച്ചുകൾ അനുവദിക്കാൻ നടപടികൾ ആയിട്ടുണ്ട്. എന്നാൽ പോലും കുറെ കുട്ടികൾക്ക് സ്കൂളിൽ കിട്ടാതെ പോകും. ഏറ്റവും വിചിത്രമായ കാര്യം അഡ്മിഷൻ നടപടികൾ പൂർത്തിയാകുമ്പോൾ കുറെ സീറ്റുകൾ ഫിൽ ആകാതെ കിടക്കുകയും അതേസമയം ധാരാളം കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാതെയും പോകുന്നുവെന്നതാണ്. കാരണം കുട്ടികൾക്ക് പോയി വരാൻ സൌകര്യമുള്ള സ്കൂളുകളിൽ കിട്ടാതെ വരുമ്പോൾ അവർ ഓപ്പൺ സ്കൂളിനെയും പ്രൈവറ്റ് രജിസ്ട്രേഷനെയും ആശ്രയിക്കുന്നു.

ഗതാഗത സൌകര്യമില്ലാത്ത സ്കൂളുകളിലാണ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുക. അത് ആർക്കും പ്രയോജനപ്പെടാതെ പോകുന്നു. എന്നാൽ അധിക ബാച്ചുകളും പുതിയ പ്ലസ്-ടൂ സ്കൂളുകളും തുടങ്ങേണ്ട സ്ഥലങ്ങളിൽ അത് തുടങ്ങുന്നുമില്ല. എന്തിനാണ് അനാവശ്യമായ ദൌർലഭ്യം സൃഷ്ടിച്ച് ഒരു വിഭാഗം കുട്ടികളെ നിരാശപ്പെടുത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. പത്താം തരം ജയിക്കുന്ന എല്ലാകുട്ടികൾക്കും സ്കൂളുകളിൽ പ്ലസ് ‌ടൂവിന്  തുടർന്നു പഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്.  സ്കൂളിൽ കിട്ടുന്നവരും കിട്ടാത്തവരും എന്ന തരം തിരിവിന്റെ ആവശ്യമെന്താണ്? ഗ്രേഡ് കുറഞ്ഞവരിൽ പണക്കാരുടെ മക്കൾ കാശു കൊടുത്ത് എയ്ഡഡ് സ്കൂളുകളിലെ മാനേജുമെന്റ് സീറ്റുകളിലും അൺ എയ്ഡഡ് സ്കൂളികളിലും പഠിക്കും. പാവപ്പെട്ട കുട്ടികളാണ് എങ്ങടവും ഇല്ലാതാകുന്നത്.

ഇതൊക്കെ കേവലം പരിദേവനങ്ങളായി അവതരിപ്പിക്കാം എന്നല്ലാതെ ബന്ധപ്പെട്ട ആരെങ്കിലും ഈ കുറിപ്പ് കാണുമെന്നോ, കണ്ടാൽ തന്നെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്നോ പ്രതീക്ഷിക്കുന്നില്ല. എങ്കിലും കണ്ടാൽ കേട്ടാൽ പറയുക, ഗൌരവമുള്ള കാര്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരിക എന്നിവ പത്രധർമ്മം ആകയാൽ ഇപ്രകാരം കുറിയ്ക്കുന്നു എന്നു മാത്രം. അറിഞ്ഞും അറിയാതെയും ഇതു വായിക്കുന്നവരിൽ നിന്നും ഈ കുറിപ്പിന്റെ സന്ദേശം ബന്ധപ്പെട്ട ആരുടെയെങ്കിലും കാതുകളിൽ ഒരു പക്ഷെ ചെന്നെത്തിയേക്കും എന്ന പ്രതീക്ഷ ഇല്ലാതില്ല. പ്രതീക്ഷകളാണല്ലോ എല്ലാവരുടെയും മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനമേകുന്നത്!

(2014 ജൂൺ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ എഡിറ്റോറിയലായി എഴുതിയത്)

No comments: