Sunday, August 31, 2014

അദ്ധ്യാപക ദിനവും പ്രധാനമന്ത്രിയുടെ സ്കൂൾ പ്രസംഗവും

അദ്ധ്യാപക ദിനവും പ്രധാനമന്ത്രിയുടെ സ്കൂൾ പ്രസംഗവും

നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രിയ്ക്കും പ്രസിഡന്റിനും ആവശ്യമെന്നു തോന്നുന്ന ഏത് സന്ദർഭത്തിലും ജനങ്ങളെ അഭിസംബോധന ചെയ്യാം. കുട്ടികളെ അഭിസംബോധന ചെയ്യാം. അതിന് ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിക്കാം. സ്വകാര്യ മാധ്യമങ്ങളോട് തങ്ങളുടെ അഭിസംബോധന ജനങ്ങളിലെത്തിക്കാൻ അഭ്യർത്ഥിക്കാം. ആ നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് അദ്ധ്യാപക ദിനത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാം. പ്രധാന മന്ത്രിയുടെ പ്രസംഗം കേൾക്കണമെന്ന് അഭ്യർത്ഥിക്കാം. 

എന്നാൽ ഭരണാധികാരികളുടെ പ്രസംഗം എല്ലാവരും കേട്ടുകൊള്ളണമെന്ന് നിർബന്ധിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. പ്രസംഗം ജനങ്ങൾക്ക് മേൽ അടിച്ചേല്പിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്താൽ അത് അല്പത്തരമെന്നും ജനാധിപത്യ വിരുദ്ധമെന്നുമൊക്കെ ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ല. അദ്ധ്യാപക ദിന പ്രസംഗം കുട്ടികളെ സ്കൂളുകളിലൂടെ തന്നെ കേൾപ്പിക്കണമെന്ന് എന്താണിത്ര നിർബന്ധം? അവർ വീട്ടിലിരിക്കുന്ന സമയത്ത് പ്രസംഗം കേൾപിച്ചാൽ പോരേ? താല്പര്യമുള്ളവർ കേൾക്കും. ഇല്ലാത്തവർ കേൾക്കില്ല. 

രാജ്യ സ്നേഹം പോലും ആരുടെ മേലും അടിച്ചേല്പിക്കാനാകില്ല. അത് ഒരാളുടെ ഉള്ളിൽത്തട്ടി ഉണ്ടാകേണ്ടതാണ്. അഭിനയിക്കേണ്ടതല്ല. എന്നാൽ രാജ്യത്തെ പ്രധാന മന്ത്രിയും രാഷ്ട്രപതിയുമൊക്കെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴൊക്കെ സംസ്ഥാനങ്ങളൊട് അനുവാദം ചോദിക്കണമെന്ന വാദം ശരിയല്ല. പ്രത്യേകിച്ചും കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരു പോലെ ഉത്തരവാദിത്തമുള്ള കൺ കറണ്ട് വിഷയങ്ങളിൽ. 

പ്രധാന മന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹം ബി.ജെ.പിയും ആയതുകൊണ്ട് ആരെയും അഭി അംബോധന ചെയ്യരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രിയാണ് അദ്ദേഹം. അല്ലാതെ അധികാരം ജനാധിപത്യ വിരുദ്ധ മാർഗ്ഗത്തിലൂടെ പിടിച്ചെടുത്തതല്ല. എന്നാൽ ജനങ്ങൾക്കുമേൽ നിർബന്ധമായും പാലികേണ്ട നിയമങ്ങൾ അല്ലാതെ മറ്റൊന്നും അടിച്ചേല്പിക്കരുത്.

1 comment:

ajith said...

ചെവിയിലേയ്ക്ക് നേരിട്ട് ഓതപ്പെടുന്ന വേദങ്ങള്‍