Monday, September 16, 2013

അ- എഴുത്തും ഇ-എഴുത്തും

 അ- എഴുത്തും ഇ-എഴുത്തും

ഓൺലെയിൻ സാഹിത്യം തഴച്ചുവളരുന്ന ഈ കാലത്ത് വായന മരിക്കുന്നു എന്ന വിലാപം അർത്ഥശൂന്യമാണ്. ഒരു കാലത്തും എല്ലാവരും എഴുത്തുകാരും എല്ലാവരും വായനക്കാരുമായിരുന്നിട്ടില്ല. ഇപ്പോഴും അതെ! സമൂഹത്തിൽ ഒരു ചെറുന്യൂനപക്ഷം മാത്രമാണ് ഏതു കാലത്തും എഴുത്തിന്റെയും വായനയുടെയും ലോകത്തേയ്ക്ക് കടന്നുവന്നിട്ടുള്ളത്. കാലങ്ങളെ താരമ്യം ചെയ്യുമ്പോൾ ഇക്കാലത്ത്   മുൻ കാലങ്ങളെ അപേക്ഷിച്ച് എഴുത്തുകാരുടെയും വായനക്കരുടെയും ലോകം വിപുലീകരിക്കപ്പെടുകയാണ്. വായനശാലയിൽനിന്നോ പുസ്തകക്കമ്പോളത്തിൽനിന്ന് വിലകൊടുത്തോ   പുസ്തകം വാങ്ങി വായിക്കുന്നതു മാത്രമാണ് വായനയെന്ന് കണക്കു കൂട്ടുന്നത് പുതിയ കാലത്ത് ഭൂഷണമല്ല. എഴുത്തെന്നാൽ അച്ചടിക്കുന്ന സൃഷ്ടികൾ മാത്രമാണ് എന്ന ധാരണയും ശരിയല്ല.   ഇ-വായനയും വായനയുടെ ഭാഗമാണ്. ഇ- എഴുത്തും എഴുത്തിന്റെ ഭാഗമാണ്. അ-എഴുത്തും ഇ-എഴുത്തും ഭാഷയ്ക്കും സാഹിത്യത്തിനും ഒരുപോലെ മുതൽക്കൂട്ടാണ്. ഭാഷയെ കൊല്ലാൻ ചിലരുണ്ടെങ്കിലും ഇനി മലയാള ഭാഷയും സാഹിത്യവും മരിക്കുമെന്നൊരു ഭയാശങ്ക നമുക്ക് മാറ്റിവയ്ക്കാം.   എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്താൽ ഒരു ഭാഷയ്ക്ക് മരണമില്ല.  ഇ-എഴുത്തിന്റെയും ഇ-വായനയുടെയും  സജീവത നമ്മുടെ ഭാഷയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അതിർ വരമ്പുകൾ ഓൺലെയിൻ സാഹിത്യം വഴി ഇല്ലാതാകുകയാണ്. വായനക്കാർ ബഹുഭൂരിപക്ഷവും എഴുത്തുകാർ കൂടിയാകുന്ന വിസ്മയങ്ങൾക്ക് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ്. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സർഗ്ഗസംവാദം ഒരു പുതിയ സാഹിതീയസംസ്കാരത്തിന് വിധേയമാകുകയാണ്. ഓൺലെയിൻ മാധ്യമങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്.

ആർ എന്തൊക്കെ  പറഞ്ഞാലും വന്നുകൊണ്ടിരിക്കുന്നത് ഒരു ഓൺലെയിൻ യുഗമാണ്. എഴുത്തും വായനയും ഇനി ഓൺലെയിനിൽ ആയിരിക്കും. ചിത്രങ്ങളും ചലച്ചിത്രങ്ങളും ഇനി ഏറ്റവും കൂടുതൽ വീക്ഷിക്കപ്പെടുവാൻ പോകുന്നത് ഓൺലെയിനിൽ ആയിരിക്കും. ഓൺലെയിനിൽ ലഭ്യമാകുന്നത് ഡൌൺലോഡ്  ചെയ്ത് തങ്ങളുടെ കമ്പ്യൂട്ടർ ഡ്രൈവുകളിലാക്കി സമയവും സൌകര്യവും പോലെ ഉപയോഗിക്കുവാനുള്ള ഓപ്ഷൻ കൂടിയുള്ളതിനാൽ ഓൺലെയിൻ മാധ്യമങ്ങളുടെ പ്രസക്തി പിന്നെയും വർദ്ധിക്കുന്നു. പുസ്തകം, പത്രം, മാസിക ഇതെല്ലാം ഇനി വായിക്കപ്പെടാൻ പോകുന്നത് ഓൺലെയിനിൽ നിന്നായിരിക്കും. ലോകത്തെ പ്രശസ്തമായ പല പത്രങ്ങളും മാസികകളും അവയുടെ അച്ചടി മതിയാക്കി ഓൺലെയിൻ വെർഷനുകൾ മാത്രമാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് വാർത്തകൾ. ഇന്നോ നളെയോ അച്ചടി മാധ്യമങ്ങളെ മൊത്തമായും ഓൺലെയിൻ മാധ്യമങ്ങൾ വിഴുങ്ങിക്കളയും എന്നല്ല; പക്ഷെ അച്ചടി മാധ്യമങ്ങളെക്കൾ ശക്തിയും പ്രാധാന്യവും ഓൺലെയിൻ മാധ്യമങ്ങൾക്ക് കൈവരും എന്ന കാര്യത്തിൽ സംശയിക്കാനില്ല. പുതുതലമുറയുടെ എഴുത്തും വായനയും മറ്റ് ബൌദ്ധികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങളുമെല്ലാം കമ്പെട്ടിബന്ധിതമയിരിക്കും. കമ്പെട്ടിയും ഇന്റർനെറ്റുമില്ലാത്ത ഒരു ലോക്കം ഇനിയുള്ള കാലത്ത് ചിന്തിക്കാൻ കൂടി കഴിയില്ല.

മൊബെയിൽ ഫോണുകൾ വഴി അനായാസം ഇന്റെർനെറ്റ് സൌകര്യം ലഭ്യമാകുന്നതിനാൽ പുതുതലമുറ സദാസമയവും ഓൺലെയിനിൽ ആയിരിക്കും. എഴുത്തിന്റെയും വായനയുടെയും ചിത്രം വരയുടെയും ലോകം ഇനിയാർക്കും കുത്തകയാക്കി വയ്ക്കാനാകില്ല.  ചലച്ചിത്രാവിഷ്കാരവും  ഒരു “വരേണ്യവർഗ്ഗത്തിനും” തങ്ങളുടെ അഹങ്കാരമായി കൊണ്ടു നടക്കാനാകില്ല. പത്രപ്രവർത്തനത്തിന്റെ കാര്യം  പറയാനുമില്ല. ഇന്ന് എല്ലാവരും ജേർണലിസ്റ്റുകൾ ആണ്. ഓൺലെയിൻ മാധ്യമങ്ങളിലൂടെ സിറ്റിസൺ ജേർണ്ണലിസം അരങ്ങുവാഴുന്ന കാലം സംജാതമായിക്കഴിഞ്ഞു. പരമ്പരാഗത അച്ചടി-ദൃശ്യമാധ്യമങ്ങളിൽ വരുന്നതിനേക്കാൾ വേഗത്തിൽ ഇന്ന് വാർത്തകൾ ഓൺലെയിൻ മാധ്യമങ്ങളിലൂടെ ലോകമറിയുന്നു. ഒരേസമയം ഫോണും കമ്പ്യൂട്ടറും ക്യാമറയും  കൊണ്ടു നടക്കുന്നവരാണ് ഇന്ന് ഓരോ പൌരൻ‌മാരും. എല്ലാവരും സദാജേർണ്ണലിസ്റ്റുകൾ എന്നർത്ഥം. എല്ലാവർക്കും സ്വയം എഴുത്തുകാരും പ്രശസ്തരും ആകാം.  ജനാധിപത്യത്തെയും പൌരാവകാശങ്ങളെയും അരക്കിട്ടുറപ്പിക്കുവാൻ ഓൺലെയിൻ മീഡിയകൾക്ക് കഴിയും. ജനാഭിപ്രായ രൂപീകരണത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് ഇനി ഓൺലെയിൻ മീഡിയകൾ ആയിരിക്കും. സാക്ഷരതയെന്നാൽ  കമ്പ്യൂട്ടർസാക്ഷരത എന്നായിരിക്കും ഭാവിയിൽ അർത്ഥമാക്കുക. ഇനിയുള്ള കാലം നിരക്ഷരർ എന്നു പറഞ്ഞാൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചിട്ടില്ലാത്തവർ എന്നാകും അർത്ഥമാക്കുക. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമാണല്ലോ. അത് നേടാൻ നമ്മൾ സമ്പൂർണ്ണസാക്ഷരതാ പ്രവർത്തനം നടത്തിയതു പോലെ ഇനി കമ്പ്യൂട്ടർസാക്ഷരതാ പ്രവർത്തനം നടത്തേണ്ടിയിരിക്കുന്നു.

കമ്പ്യൂട്ടർ യുഗം ഇവ്വിധം പുരോഗമിക്കുമ്പോഴും നമ്മുടെ ചില പരമ്പരാഗത “അച്ചടിപ്രതിഭകൾക്ക്” ഓൺലെയിൻ സഹിത്യത്തെ ഉൾക്കൊള്ളാനാകുന്നില്ല. ഓലെയിൻ സാഹിത്യം “സർവ്വവിജ്ഞാനകോശമായ” ഒരു  എഡിറ്ററുടെ കത്രികയ്ക്ക് വിധേയമാകാത്തതിനാൽ അവയ്ക്ക് നിലവാരം പോരെന്നത്രേ  വാദം. സത്യത്തിൽ അച്ചടി മാധ്യമമായാലും അവിടെയെത്തുന്ന രചനകൾ എല്ലാം എഡിറ്റ് ചെയ്യപ്പെടുന്നു എന്നതുതന്നെ തെറ്റിദ്ധാരണയാണ്. എഡിറ്റിംഗ് ആവശ്യമുള്ളവ മാത്രമാണ് എഡിറ്റ് ചെയ്യപ്പെടുക. കുറ്റങ്ങളും കുറവുകളും ഒട്ടുമില്ലാത്ത സൃഷ്ടികൾ എഡിറ്റ് ചെയ്യപ്പെടുന്നില്ല. അതിന്റെ കാര്യമില്ല. എന്നാൽ അച്ചടി മുതലാളിമാരുടെയും അവരുടെ കൂലിക്കാരായ “എഡിറ്റർമഹാരഥന്മാരുടെയും” വേണ്ടപ്പെട്ടവരുടെ സൃഷ്ടികൾ എത്ര നിലവാരമില്ലാത്തവയാണെങ്കിലും അവ വെളിച്ചപ്പെട്ട് അതിന്റെ സൃഷ്ടാക്കൾ മഹാസാഹിത്യകാരൻ‌മാരായി വാഴ്ത്തപ്പെടുന്നുമുണ്ട്. അത്തരം ആളുകളുടെ സൃഷ്ടികൾ പലതും  എഡിറ്ററാൽ പാടേ മാറ്റിയെഴുതപ്പെട്ട് എഴുത്തുകാരനെത്തന്നെ ഞെട്ടിച്ചാകും പലപ്പോഴും പ്രസിദ്ധീകരിക്കപ്പെടുക.  പല മഹാസാഹിത്യകാരൻ‌മാരുടെയും സൃഷ്ടികൾ അവരുടെ പേരുകളിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കിലും  ജ്ഞാതരും അജ്ഞാതരുമായ എഡിറ്റർപുംഗവൻ‌മാരുടെ  സ്വന്തം രചനകളായി അടിമുടി  രൂപാന്തരീകരണം സംഭവിച്ചവയാണെന്നത് എഴുത്തുകാരനും എഡിറ്റർക്കും മാത്രം അറിയാവുന്ന രഹസ്യമാണ്.  ഈ സത്യങ്ങൾ നില നിൽക്കുമ്പോഴാണ് ഓൺലെയിൻ സാഹിത്യത്തിന്റെ നിലവാരമില്ലായ്മയെ പറ്റി ചിലർ വാചാലരാകുന്നത്.

യഥാർത്ഥത്തിൽ നിലവാരമുള്ളതും ഇല്ലാത്തതും അച്ചടി മാധ്യമങ്ങളിലും വരും. അതുപോലെ ഓൺലെയിൻ സാഹിത്യത്തിലും നിലവാരമുള്ളവയും ഇല്ലാത്തവയും വരും. ഒരു എഡിറ്റർക്കും കത്രിക്കുവാൻ തോന്നാത്ത, അഥവാ അതിന്റെ ആവശ്യമില്ലാത്തത്ര നിലവാരമുള്ള രചനകൾ ബ്ലോഗുകളിലൂടെയും ഫെയിസ് ബൂക്കിലൂടെയും ഓൺലെയിൻ മാഗസിനുകളിലൂടെയും മറ്റും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എഴുതിയ പ്രതലം ഓൺലെയിനിൽ ആയതുകൊണ്ട് അവയ്ക്കൊന്നിനും നിലവാരമില്ലെന്ന ആക്ഷേപം ഒരിക്കലും മൌസ് വഴങ്ങാത്തവരുടെ അഥവാ കമ്പ്യുട്ടറും കീബോർഡും മൌസുമൊക്കെ കണ്ടാൽ തലകറങ്ങുന്ന മന്ദബുദ്ധിസാഹിത്യപ്രഭൃതികളുടെ അസൂയയിൽ നിന്നും ഉണ്ടാകുന്നതാണ്. എഡിറ്റ് ചെയ്യപ്പെട്ടും പ്രതിഫലം ലഭിച്ചും പ്രസിദ്ധീകരിക്കപ്പെടുന്നവ മാത്രമാണ് ഉദാത്തം എന്ന ധാരണ തിരുത്തപ്പെടണമെങ്കിൽ അനുനിമിഷം ബ്ലോഗുകളിലൂടെയും ഓൺലെയിൻ മാസികകളിലൂടെയും വെളിച്ചപ്പെടുന്ന സൃഷ്ടികൾ മുൻ‌വിധിയില്ലാതെ വായിക്കുകതന്നെ വേണം. സർക്കാർ അവർഡുകൾക്കും മറ്റും മേലിൽ ഓൺലെയിൻ സാഹിത്യത്തെ അവഗണിച്ച്  അച്ചടിസാഹിത്യത്തെ മാത്രം പരിഗണിയ്ക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടതാണ്.

എല്ലാവീട്ടിലും ടി.വി എന്നപോലെ എല്ലാ വീട്ടിലും കമ്പെട്ടിയും ഇന്റെർനെറ്റ് കണക്ഷനും ലഭിക്കുന്ന കാലം വരെയെങ്കിലും അച്ചടി മാധ്യമങ്ങൾ ഇന്നത്തെപ്പോലെ പ്രചാരത്തിലുണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇത് ഒന്ന് മറ്റൊന്നിനാൽ നിരാകരിക്കപ്പെടുന്ന അഭിപ്രായമല്ല. കാലത്തിന്റെ മാറ്റങ്ങൾ വീക്ഷിക്കുന്ന ഏതൊരാൾക്കും തോന്നാവുന്ന കാര്യമാണ്.  ഒരു പത്രം മാത്രം വീട്ടിൽ വരുത്തുന്നവർക്ക് ഇന്ന് എല്ലാ പത്രങ്ങളും ഓൺലെയിനിൽ വായിക്കാം എന്നിരിക്കെ അച്ചടിപ്പത്രങ്ങളുടെ ഭാവി ഏതുവരെ എന്നതും ചിന്തനീയമാണ്. എന്തായാലും ഓൺലെയിൻ സാഹിത്യത്തെ അടച്ചാപേക്ഷിക്കുന്നവർക്കുള്ള മറുപടി അനുനിമിഷം പുരോഗമിക്കുന്ന ഓൺലെയിൻ സാഹിത്യം തന്നെയാണ്. അതെ, ഇനിയുള്ള കാലം എല്ലാവരും സദാ ഓൺലെയിനിലായിരിക്കും. അഥവാ ആകേണ്ടിവരും. ഇന്ന് ഓൺലെയിൻ സാഹിത്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നവർകൂടി  ഓൺലെയിനിൽ ആകാൻ നിർബന്ധിതമാകുന്ന കാലം വിദൂരമല്ല. പരസ്പരം  കൊടുത്തും വാങ്ങിയും കൈകോർത്തും അച്ചടി മാധ്യമങ്ങളും ഓൺലെയിൻ മാധ്യമങ്ങളും ഒരുപോലെ നിലനിന്നുപോകുന്നത്  നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും ഏറെ ഗുണപ്പെടും. അതിനായി ഇനിയും ഓഫ്‌ലെയിനിൽ കിടക്കുന്നവർ കൂടി വേഗം ഓൺലെയിനിൽ ആകുക എന്നുംകൂടി പറഞ്ഞ് ഈ കുറിപ്പിനു തൽക്കാലം വിരാമം.

(തരംഗിണി ഓൺലെയിൻ മാസികയുടെ 2013 ആഗസ്റ്റ് ലക്കത്തിൽ എഴുതിയത്)

No comments: