Saturday, November 14, 2015

തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ഒരു പിൻകുറിപ്പ്


തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക്  ഒരു പിൻകുറിപ്പ്

 
കേരളത്തിൽ 2015 നവംബർ മാസത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുന്നത്. ഈ തെരഞ്ഞെടുപ്പിൽ സി.പി..എം നേതൃത്വം നൽകുന്ന ഇടതുപക്ഷ-ജനാധിപത്യമുന്നണി തിളക്കമാർന്ന വിജയം നേടി. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയ്ക്ക് പരായജമുണ്ടായി. ബി.ജെ.പി ഒറ്റയ്ക്കും അവിടവിടെ ചില സഖ്യങ്ങളുണ്ടാക്കിയും ഈ തെരഞ്ഞെടുപ്പിനെ നേരിട്ടു. എങ്കിലും അവർക്ക് സ്ഥാനാർത്ഥികളില്ലാത്ത സ്ഥലങ്ങൾ ഒരുപാടുണ്ടായിരുന്നു.  കേരളത്തിലെ മൊത്തം തെരഞ്ഞെടുപ്പ് ഫലം വച്ചു നോക്കുമ്പോൾ ഇടതുപക്ഷം ഒന്നാം സ്ഥാനത്തും ഐക്യ ജനാധിപത്യ മുന്നണി രണ്ടാം സ്ഥാനത്തുമാണ്. ഈ രണ്ടു മുന്നണികളിൽ നിന്നും ബഹുദൂരം പിന്നിലാണെങ്കിലും മൂന്നാം സ്ഥാനം  ബി.ജെ.പി സഖ്യം നേടിയിട്ടുണ്ട്
 
ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടിരുന്നതുപോലെ അമ്പരപ്പിക്കുന്ന ഒരു വിജയം അവർക്ക് നേടാൻ കഴിഞ്ഞിട്ടില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമെല്ലാം ഇടകകലർന്ന് ജീവിക്കുന്ന സംസ്ഥാനമായതിനാൽ ബി.ജെ.പിയ്ക്ക് കേരളത്തിൽ തെരഞ്ഞെടുപ്പുകളിൽ ഒരു പരിധിയ്ക്കപ്പുറം നേട്ടമുണ്ടാക്കാൻ കഴിയില്ല. എന്നാൽ പലപ്പോഴും കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും സി.പി..എമ്മിന്റെയും എൽ.ഡി.എഫിന്റെയും ഒക്കെ   ദൗർബല്യങ്ങളെ മുതലാക്കി ചില വിസ്മയങ്ങൾ സൃഷ്ടിക്കുവാൻ ബി.ജെ.പിയ്ക്ക് കഴിയാറുണ്ട്. അത് ഇപ്പോൾ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലും സംഭവിച്ചിട്ടുണ്ട്. വിരളമാണെങ്കിലും ഏതാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥത്തും ചിലയിടങ്ങളിൽ രണ്ടാം സ്ഥാനത്തും വന്നിട്ടുണ്ട്. അങ്ങിങ്ങ് ചില വാർഡുകളിൽ ഒന്നാം സ്ഥനാത്തെത്തി ജയിക്കുകയും രണ്ടാം സ്ഥാനത്തെത്തി തോൽക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇതിൽ ചിലതൊക്കെ സ്ഥാനാർത്ഥികളുടെ മികവുകൊണ്ടോ എതിർ സ്ഥാനാർത്ഥികളുടെ പോരായ്മ്കൾ കൊണ്ടോ നേടിയിട്ടുള്ളതുമാണ്
 .
എന്നാൽ കേന്ദ്രത്തിൽ ബി.ജെ.പി മുന്നണി ഭരണം നേടിയതിനു ശേഷം  ഇന്ത്യടെ മതേതരത്വത്തിനും സ്വൈര ജീവിതത്തിനും ഭംഗം വരുത്തും വിധത്തിൽ   ബി.ജെ.പി ഉൾപ്പെടെയുള്ള സംഘപരിവാർ ശക്തികൾ  നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയാശങ്കകളും കേന്ദ്ര ഭരണത്തിനെതിരെയുള്ള പൊതുവായ അസംതൃപ്തികളും ഒക്കെ നിലനിൽക്കെ തന്നെ  സാക്ഷര കേരളത്തിൽ ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മുന്നേറ്റത്തെ തീരെ ചെറുതായി കാണാൻ കഴിയില്ല. കേരളത്തിലങ്ങോളമിങ്ങോളം എസ്.ഡി.പി.ഐ പോലെയുള്ള  ചില മുസ്ലിം ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളും ഈ തെരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. വർഗ്ഗീയ സംഘടനകൾക്ക് അറപ്പില്ലാതെ വോട്ട് ചെയ്യാൻ കഴിയുന്ന ഒരു മനോഭാവം കേരളത്തിലെ എല്ലാ മതവിഭാഗങ്ങളിലും പെട്ട ആളുകളിൽ വളർന്നു വന്നിരിക്കുന്നു എന്നത് ഗൗരവമായി കാണേണ്ട ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ മതേതര പ്രസ്ഥാനങ്ങൾ രാഷ്ട്രീയം, ഭരണ ലഭ്യത എന്നതിനപ്പുറം വർഗ്ഗീയത എന്ന വിപത്തിനെ തടഞ്ഞ് ഇന്ത്യയുടെ മതേതര ഭാവി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം അവരവരുടെ നിലയ്ക്കും  കൂട്ടായും ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

വർഗ്ഗീയതയെ നേരിടുമ്പോൾ…….

ഭൂരിപക്ഷ-വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന യാഥാർത്ഥ്യാങ്ങളാണ്. അതുകൊണ്ടുതന്നെ രഷ്ട്രീയ നേട്ടങ്ങൾക്ക് വർഗ്ഗീയതയെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ സംഘടനകളും ഉണ്ടാകും. ഈ രണ്ടു തരം വർഗ്ഗീയതയെയും പ്രതിനിധീകരിക്കുന്ന ചെറുതും വലുതുമായ രാഷ്ട്രീയ-രാഷ്ട്രീയേതര സംഘടനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. വർഗ്ഗീയ സംഘടനകളിൽ   നിയമ വിധേയമായും നിയമ വിരുദ്ധമായും പ്രവർത്തിക്കുന്നവയുണ്ട്. ചിലതാകട്ടെ നിയമ വിധേയവും നിയമ വിരുദ്ധവുമായ പ്രവർത്തനങ്ങൾ ഒരുപോലെ നടത്തുന്നവയാണ്. നിരവധി വർഗ്ഗീയ സംഘടനകൾ ഉണ്ടെങ്കിലും അവയിൽ പ്രബലമായ ചിലതാണ് ഇന്ത്യയിലെ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗിയതകളെ ശക്തമായി പ്രതിനിധീകരിക്കുന്നവ. മിക്ക വർഗ്ഗീയ സംഘടനകളുടെയും പൊതുവായ സ്വഭാവം ഫാസിസ്റ്റ് ശൈലിയാണ്. അക്രമോത്സുകതയാണ് സംഘടിത വർഗ്ഗീയ പ്രസ്ഥാനങ്ങളുടെ പ്രത്യേകത

വിവിധ ജാതി-മതങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് സങ്കീർണ്ണമാക്കപ്പെട്ട ഒരു സാമൂഹ്യ സാഹചര്യമാണ് ഇന്ത്യയിൽ ഉള്ളത്. നിശബ്ദമായി ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വർഗ്ഗീയ മനോഭാവത്തിന് ചരിത്രപരമായ അടിത്തറയുള്ളതാണ്. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്തിനു മുമ്പേ ഇന്ത്യയിൽ വർഗ്ഗീയതയുണ്ട്. നിശബ്ദമായ ആ വർഗ്ഗീയതയെ ആവേശപൂർവ്വം വളർത്തിയെടുത്ത് രാഷ്ട്രീയമായി ശക്തി നേടുവാനാണ് വർഗ്ഗീയ രാഷ്ട്രീയ സംഘടനകൾ ശ്രമിക്കുക. മദ്യത്തിന്റെ ലഭ്യതയുണ്ടെങ്കിൽ അത് ആളുകൾ  കുടിക്കും എന്നതുപോലെ വർഗ്ഗീയതയുണ്ടെങ്കിൽ അതിനെ ഉപയോഗിക്കാൻ  വർഗ്ഗീയ രാഷ്ട്രീയവും വർഗീയസംഘടനകളും ഉണ്ടാകും. ആഴത്തിൽ അടിയുറച്ച വർഗ്ഗീയതയുടെ  വേരുകളിൽ നന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് വർഗ്ഗീയശക്തികൾ പടർന്നു പന്തലിക്കുന്നത്. അതുകൊണ്ടുതന്നെ വർഗ്ഗീയതയിൽ അധിഷ്ഠിതമായ രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ ഏതെങ്കിലും വർഗ്ഗീയ ശക്തികളെ പ്രതിരോധിച്ചതുകൊണ്ടോ ഇല്ലാതാക്കിയതുകൊണ്ടോ  മാത്രം ഇന്ത്യയിലെ വർഗ്ഗീയതയെ തുടച്ചുമാറ്റാനാകില്ല.
 
രാഷ്ട്രീയത്തിൽ നിന്നല്ല, സമൂഹത്തിൽ നിന്നാണ് ആദ്യം വർഗ്ഗീയതയെ തുടച്ചു മാറ്റേണ്ടത്. അതിന്റെ അടിവേരുകളിൽ നിന്ന് എത്ര ഊർജ്ജമുൾക്കൊണ്ടാലും മുളച്ചു വരാൻ കഴിയാത്ത വിധം വർഗ്ഗീയതയെ സമൂഹത്തിൽ നിന്ന് തുടച്ചു മാറ്റാൻ കഴിയണം. അല്ലാതെ പടർന്നു പന്തലിക്കുന്ന വർഗ്ഗീയതയെന്ന വിഷവൃക്ഷത്തിന്റെ ഇലകളെ കുലുക്കിക്കൊഴിച്ചതുകൊണ്ടോ  ശിഖരങ്ങളെ മാത്രം വെട്ടി മുറിച്ചു മാറ്റിയതുകൊണ്ടോ മാത്രം ഇന്ത്യയിലെ ഭൂരിപക്ഷ വർഗ്ഗീയതയോ ന്യൂനപക്ഷ വർഗ്ഗീയതയോ ഇല്ലാതാകില്ല. വേരോടെ പിഴുതെറിയുകതന്നെ വേണം. പക്ഷെ അത് അത്ര എളുപ്പമുള്ള പ്രക്രിയയായിരിക്കില്ലതാനും.  രാഷ്ട്രീയ രൂപം കൈവരിച്ച വർഗ്ഗീയതയെ രാഷ്ട്രീയമായി തോല്പിക്കേണ്ടത് ആവശ്യമാണെങ്കിലും അതുകൊണ്ടു മാത്രം വർഗ്ഗിയത തോറ്റുതരില്ല.  സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിൽ കൂടി വർഗ്ഗീയതയ്ക്കെതിരെയുള്ള പോരാട്ടം ആവശ്യമാണ്.  സംഘപരിവാരങ്ങളെയോ മുസ്ലിം തീവ്രവാദികളെയോ
എതിർത്തതുകൊണ്ടുമാത്രം വർഗ്ഗിയത ഇല്ലാതാകില്ല.

ഇന്ത്യൻ സമൂഹവും സംസ്കാരവും ജാതിമത വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമായി സങ്കീർണ്ണമായി  കെട്ടുപിണഞ്ഞു  കിടക്കുന്നതിനാൽ ഇവിടെ  വർഗ്ഗിയതയ്ക്ക് സാമൂഹികവും സാംസ്കാരികവുമായ ഊർജ്ജശ്രോതസ്സുകളുണ്ട്. സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനത്തിലൂടെ  ഇന്ത്യൻ സമൂഹത്തെ രാഷ്ട്രീയ നവോത്ഥാനത്തിലേയ്ക്ക്  നയിക്കുക എന്നതാണ് വർഗ്ഗീയതയില്ലാത്തതും മതനിരപേക്ഷവും സമത്വാധിഷ്ഠിതവുമായ  ഒരു രാഷ്ട്രനിർമ്മിതിയ്ക്ക് ആവശ്യം. ഇതാകട്ടെ ഏതെങ്കിലും ഒരു പുതിയ അവതാരമോ പ്രത്യേകമായ ഒരു നവോത്ഥാന പ്രസ്ഥാനമോ സ്വയം  പൊട്ടിമുളച്ച് നിറവേറ്റപ്പെടും എന്ന് കരുതിയിരിക്കുന്നത് ഭുഷണമല്ല
 
ഇന്ത്യ ഒരു വലിയ ജനാധിപത്യ രാജ്യമാണ്. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലുള്ള ജനാധിപത്യമാണ് ഇവിടെ ഉള്ളത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇന്ത്യൻ ജനതയുടെമേൽ വലിയ സ്വാധീനമുണ്ട്. മതേതരത്വത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ   രാഷ്ട്രീയനവോത്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളോടൊപ്പം അടിസ്ഥാനപരമായി സാമൂഹ്യ ഘടനയിൽ വരേണ്ട സാമൂഹ്യവും സാംസ്കാരികവുമായ നവീകരണങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ കൂടി ഏറ്റെടുക്കണം.  വർഗ്ഗീയതയെ ഇല്ലാതാക്കുവാൻ  പുതിയ സാംസ്കാരിക കൂട്ടായ്മകളും പ്രസ്ഥാനങ്ങളും ഉടലെടുക്കുകയും വേണം.  ഇന്ത്യയിലെ ഇടതുപക്ഷ-മതനിരപേക്ഷ-ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഈ ദൗത്യം ആത്മാർത്ഥമായി ഏറ്റെടുത്താൽ വർഗ്ഗീയതയെന്ന മഹാവിപത്തിനെ നേരിടാനും ഇല്ലാതാക്കാനും കഴിയും; കഴിയണം! 

വിജയപരാജയങ്ങൾ വിശകലനം ചെയ്യപ്പെടണം

തദ്ദേശസ്വയം ഭാരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ പൊതുവിൽ  ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിളക്കമാർന്ന  വിജയം നേടാനായത്  നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായിരുന്നതുകൊണ്ടാണ്. അതുകൊണ്ട് എൽ.ഡി.എഫിന്റെയോ അതിനു നേതൃത്വം നൽകുന്ന സി.പി..എമ്മിന്റെയോ സംഘടനാപരമായ ദൗർബല്യങ്ങൾ പൂർണ്ണമായും ഇല്ലാതായി എന്നു കരുതാനാകില്ല. ഈ വിജയത്തിൽ അത്രമേൽ ഊറ്റം കൊണ്ട് അഹങ്കരിക്കാവുന്നതുമല്ല. വിജയം കൂടുതൽ വിനയത്തിനു കാരണമാകണം

ചിലയിടങ്ങളിൽ എൽ.ഡി.എഫ് പരാജയപ്പെടാൻ കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകളാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകതയുള്ള ചില സ്ഥലങ്ങളിലും എൽ.ഡി.എഫ് വിജയിച്ചിട്ടുണ്ടെങ്കിൽ അത് നിലവിലുള്ള അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളും എതിർപക്ഷത്തിന്റെ പ്രവർത്തന ദൗർബല്യങ്ങളും എതിർസ്ഥാനാർത്ഥികളുടെ പോരായ്മകളും കൊണ്ടാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകതയൊന്നുമില്ലെങ്കിലും ചിലയിടങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തോറ്റു പോയിട്ടുണ്ടെങ്കിൽ അത് എതിർ പക്ഷത്തിന്റെ പ്രവർത്തനമികവും എതിർപക്ഷ സ്ഥാനാർത്ഥികളുടെ ഗുണമേന്മകൽ കൊണ്ടുമായിരിക്കും. ചിലയിടങ്ങളിലാകട്ടെ എതിർപക്ഷം പണമൊഴുക്കിയും ദുഷ്‌പ്രചരണം നടത്തിയും വളരെനല്ല എൽ.ഡി.എഫ് സ്ഥാനാർത്ഥികളെപോലും പരാജയപ്പെടുത്തിയിട്ടുണ്ടാകും.

തെരഞ്ഞെടുപ്പിൽ പൊതുവിൽ  ഒരു വിജയം കരസ്ഥമാക്കുന്നതിൽ ആഹ്ലാദിക്കുമ്പോഴും ഓരോ സ്ഥലങ്ങളിലും വിജയങ്ങൾക്കും പരാജയങ്ങൾക്കും അനുകൂലമായും പ്രതികൂലമായും വന്നിട്ടുള്ള ഘടകങ്ങളെ കാണാതെയോ വിശകലനം ചെയ്യാതെയോ പോകരുത്. കാരണം ആസന്നമായ നിയമസഭാതെരഞ്ഞെടുപ്പുൾപ്പെടെ നിരവധി തെരഞ്ഞെടുപ്പുകൾ ഇനിയും  നേരിടേണ്ടതുണ്ട്. വിജയിക്കുന്ന തെരഞ്ഞെടുപ്പായാലും പരാജയപ്പെടുന്ന തെരഞ്ഞെടുപ്പായാലും ഓരോ തെരഞ്ഞെടുപ്പും ഓരോ അനുഭവ പാഠങ്ങളാകണം. തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളുടെ കാര്യ കാരണങ്ങൾ കൂലങ്കഷമായ ചർച്ചകൾക്കും സൂക്ഷ്മമായ പരിശോധനകൾക്കും വിധേയമാക്കണം.