Saturday, December 5, 2015

ഒരുമയുടെ ഉത്സവമാകട്ടെ നാടിന്റെ വികസനം

ഒരുമയുടെ ഉത്സവമാകട്ടെ നാടിന്റെ വികസനം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു. എങ്കിലും പൊതുവെ സമാധാനപരവും സൗഹാർദ്ദപരവുമയിരുന്നു തെരഞ്ഞെടുപ്പ്. അനിഷ്ട സംഭവങ്ങൾ വളരെയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇത് പക്വമായ ജനാധിപത്യത്തിന്റെ സൂചനയാണ്. പൊതുവെ ഈ തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യ മഹോത്സവമായാണ് ജങ്ങൾ കൊണ്ടാടിയത്. എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു. ധാരാളം സ്വതന്ത്രൻമാർ മത്സരിച്ചെങ്കിലും അവരിൽ ചിലരൊക്കെ ജയിച്ചിട്ടുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പ് പൊതുവെ രാഷ്ട്രീയ മത്സരമായിരുന്നു. എൽ.ഡി.എഫിനാണ് മൊത്തത്തിൽ ഇപ്പോൾ മേൽക്കൈ നേടനായിരിക്കുന്നത്. യു.ഡി.എഫ് രണ്ടാം സ്ഥാനത്തും. സീറ്റുകളുടെ എണ്ണത്തിൽ ഈ രണ്ടു കൂട്ടരോടും അടുത്തെത്താനായിട്ടില്ലെങ്കിലും ബി.ജെ.പി മുന്നണിയും അവരുടേതായ സാന്നിദ്ധ്യം അറിയിച്ച് മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
 
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അതിന്റെ കടുത്ത രഷ്ട്രീയമാത്സര്യം ഇല്ലാതാകണം. ഭൂരിപക്ഷം നേടിയവർ പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെ നാടിന്റെ വികസനത്തിനായി പ്രവർത്തിക്കണം. പ്രതിപക്ഷത്തുള്ളവർ ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുകയും വികസനപ്രവർത്തനങ്ങൾക്ക് ഭരണ പക്ഷത്തിന് ഉറച്ച പിന്തുണ നൽകുകയും വേണം. ഭരണ സ്തംഭനം ഉണ്ടാക്കുന്ന വിധത്തിലുള്ള രഷ്ട്രീയ കിടമത്സരങ്ങൾക്കുള്ള വേദിയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മാറാതിരിക്കാൻ പരമവധി വിട്ടു വീഴ്ചകൾക്ക് രാഷ്ട്രീയകക്ഷികൾ തയ്യാറാകണം. കാരണം ജനങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്ന ഭരണകൂട സ്ഥാപനങ്ങളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. താഴെ തട്ടിൽ നടിന്റെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്. പരമ്പരാഗതമായ വികസന സങ്കല്പങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ കാലാനുസാരിയായ വികസന സങ്കല്പങ്ങൾക്ക് രൂപം നൽകാൻ പുതിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാകുകയും വേണം.

വികസനമെന്നാൽ റോഡ് നിർമ്മാണം മാത്രമാണെന്ന ധാരണ മാറണം. ഗതാഗത രംഗത്ത് പുരോഗതി ഉണ്ടാകേണ്ടെന്നല്ല; എന്നാൽ അതു മാത്രമാകരുത് വികസനം. കരാറുകാർക്കും അഴിമതിയിൽ തല്പരരായ ജന പ്രതിനിധികൾക്കും നേതാക്കൾക്കും ഗുണമുള്ള പ്രോജക്ടുകൾക്ക് മാത്രം മുൻതൂക്കം നൽകുന്ന പ്രവണത മാറണം. പല പ്രോജക്ടുകളും കരാറുകാർ കൊണ്ടു വരുന്നതാണെന്നും ജന പ്രതിനിധികൾ അവരുടെ ഉത്തരവാദിത്വങ്ങൾ കരറുകാർക്ക് അടിയറ വയ്ക്കുന്നു‌വെന്നെന്നും ഉള്ള ആക്ഷേപങ്ങൾ പൊതുവേ ഉള്ളതാണ്. വികസന കാര്യങ്ങൾ കരാറുകാർ തീരുമാനിച്ചാൽ റോഡുകൾ മത്രമേ വരൂ. കാരണം അവർക്ക് ഏറ്റവും ലാഭം റോഡുകളാണ്. അഴിമതിക്കാരായ ജനപ്രതിനിധികൾക്ക് അതിന്റെ വിഹിതവും കിട്ടും. രഷ്ട്രീയ പാർട്ടികൾ അവരവരുടെ പാർട്ടി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച ജനപ്രതിനിധികൾ അഴിമതിക്കാരാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം പർട്ടി ഫണ്ടിന്റെ പേരു പറഞ്ഞാണ് പല ജന പ്രതിനിധികളും കരാറുകാരിൽ നിന്ന് പണം പറ്റുന്നത്.
 
പറഞ്ഞു വന്നത് വികസന പ്രവർത്തനമെന്നാൽ പുതിയ റോഡുണ്ടാക്കലും ടാറു ചെയ്യാത്തവ ടാറുചെയ്യലും മാത്രമാകരുത് എന്നാണ്. ഗതാഗതം, വാർത്താവിനിമയം എന്നിവയ്ക്കു പുറമെ കുടിവെള്ളം, അരോഗ്യം, ശുചിത്വം, പാർപ്പിടം, വിദ്യാഭ്യാസം, കൃഷി, മറ്റ് ക്ഷേമപ്രവർത്തനങ്ങൾ മുതലായവയ്ക്ക് നാളിന്നു വരെ നൽകിയതിനെക്കാൾ കൂടുതൽ പ്രാമുഖ്യം നൽകണം. ആരോഗ്യപരിപാലന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം. നമ്മുടെ പൊതു വിദ്യാലയങ്ങളുടെ അലകും പടിയും മാറണം. എല്ലാ വിദ്യലയങ്ങളും ആധുനീകരിക്കണം. എല്ലാ പൊതു വിദ്യാലയങ്ങൾക്കും നല്ല കെട്ടിടം, സ്മാർട്ട് ക്ലാസ്സ് റൂമുകൾ, വാഹനം, കലാകായിക സൗകര്യങ്ങൾ, കളിസ്ഥലങ്ങൾ, മുതലായവ ഉണ്ടാകണം. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ലഘൂകരിക്കനുതകുന്ന ക്ഷേമ പ്രവർത്തനങ്ങൾ സമസ്ത മേഖലകളിലും കൊണ്ടു വരണം.

തനതു വരുമാന ലഭ്യതയിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരു പോലെയല്ല. സർക്കാർ ഗ്രന്റുകളാണ് പ്രധന ആശയം. സർക്കാർ ഗ്രാന്റുകൾ, എം.പി, എം.എൽ.എ ഫണ്ടുകൾ തുടങ്ങിയവ വർദ്ധിപ്പിക്കാൻ നടപടികൾ ഉണ്ടാകണം. സർക്കാരിന്റെയും അതിന്റെ എല്ലാ ഏജൻസികളുടെയും ചുമതല പ്രധാനമായും ജനക്ഷേമവും നാടിന്റെ വികസനവുമാണ്. എല്ലാവരും ഒത്തു പിടിച്ചാൽ നടിന്റെയും ജനങ്ങളുടെയും സർവ്വതോൻമുഖമായ വികസനത്തിൽ പ്രവചനതീതമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും. അതിനാകട്ടെ നമ്മുടെ പരിശ്രമം!

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അതിന് ഒന്ന് ഒരുമിക്കണ്ടേ..