Wednesday, January 2, 2019

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു


ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു

ശബരിമലയിൽ ഇന്ന് പുലർച്ചെ രണ്ട് സ്ത്രീകൾ പ്രവേശിച്ച് അയ്യപ്പദർശനം നടത്തി. ബിന്ദു, കനകദുർഗ്ഗ എന്നീ സ്ത്രീകളാണ് എല്ലാ പ്രതിഷേധങ്ങളെയും അതിജീവിച്ച് പോലീസ് സംരക്ഷണയോടെ മലചവിട്ടിയത്. കഴിഞ്ഞൊരു ദിവസം അവർ അയ്യപ്പദർശനത്തിനെത്തിയെങ്കിലും പ്രതിഷേധവും പോലീസിന്റെ അഭ്യർത്ഥനയും മാനിച്ച് തിരിച്ചു പോയിരുന്നു. സർക്കാർ വിവിധസാമൂഹ്യ സാമുദായിക സംഘടനകളുടെ പിന്തുണയോടെ നടത്തിയ വനിതാ മതിലിന്റെ പിറ്റേന്നാണ് ഈ രണ്ട് സ്ത്രീകൾ മല ചവിട്ടീ അയ്യപ്പദർശനം നടത്തിയത്. എന്നാൽ ഇവർ കേരളത്തിലെ ഏതെങ്കിലും പ്രബല രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകർ ആയിരുന്നില്ല. ഇവർ നക്സൽ  അനുകൂലികളാണെന്നാണ് പറയപ്പെടുന്നത്.  ഇവർ ശബരിമല ദർശനം നടത്തിയത് സംബന്ധിച്ച എന്റെ ഫെയ്സ് ബൂക്ക് പോസ്റ്റ് ചുവടെ:

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരിൽ വീമ്പടിക്കുന്നില്ല. വീരവാദം മുഴക്കുന്നില്ല. ആഘോഷിക്കുന്നുമില്ല. നാലും തുനിഞ്ഞ് നല്ലിപ്പും കെട്ട് ആരെങ്കിലുമിറങ്ങിയാൽ ഇങ്ങനെയും സംഭവിക്കാം. അത്രതന്നെ! ആൾബലമോ കായബലമോ കാട്ടി എല്ലയിടത്തും ജയിക്കാമെന്ന് കരുതുന്ന എല്ലാവർക്കുമുള്ള പാഠം എന്നേയുള്ളൂ. അതെ, എല്ലാവർക്കും തന്നെ! ചിലപ്പോൾ അങ്ങനെയാണ്. എത്രമഹാഭൂരിപക്ഷത്തെയും ജയിക്കാൻ ഒരു ചെറുന്യൂനപക്ഷത്തിന് അല്ലെങ്കിൽ ഒന്നോ രണ്ടോ പേർക്ക് കഴിയും. പക്ഷെ ജീവഭയം ഉണ്ടാകരുതെന്ന് മാത്രം. ഇതിന്റെ ക്രെഡിറ്റ് ആർക്കും അവകാശപ്പെട്ടതല്ല. സർക്കാരിനോ വനിതാമതിലിനോ ഒന്നും. 

പോലീസല്ല, ആര് അഭ്യർത്ഥിച്ചാലും തിരിച്ചുപോകില്ലെന്ന് ഉറപ്പിച്ചു വന്നു. കയറി. വലിയബഹളങ്ങളൊന്നുമില്ലാതെ. ഇനിയിപ്പോൾ ആരും കയറിയിരുന്നില്ലെങ്കിലും ആർക്കും വീമ്പടിക്കാൻ അതിൽ ഒന്നുമുണ്ടാകുമായിരുന്നില്ല. ആരും ഇതുപോലെ തയ്യാറായില്ല. കയറിയില്ല എന്നേ വരുമായിരുന്നുള്ളൂ. ബഹുകക്ഷി ജനാധിപത്യം നില നിൽക്കുന്ന ഒരു രാജ്യത്ത് ബഹുവിധ നിലപാടുകളും അതിന്റെ സാധൂകരണത്തിനും സാക്ഷാൽക്കാരത്തിനുമുള്ള ശ്രമങ്ങളും ഉണ്ടാകും. അതിൽ ആരുടെയെങ്കിലും വിജയത്തിൽ ആർക്കെങ്കിലും അഹങ്കാരമോ ആർക്കെങ്കിലും പരാജയത്തിന്റെ ജാള്യതയോ ഉണ്ടാകേണ്ടതില്ല. സമാധാനത്തിന്റെ മാർഗ്ഗത്തിലൂടെ എല്ലാവർക്കും അവരവരുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാം. നേരേതാണോ അത് ആത്യന്തികമായി കാലത്തെ അതിജീവിക്കും. പതിറ്റാണ്ടുകൾക്ക് മുമ്പേ ഗൗരവത്തിലെടുക്കേണ്ടിയിരുന്ന മുത്തലാക്ക് വിഷയം ഇപ്പോൾ മാത്രം നിയമമായതുപോലെയേ ഉള്ളൂ. അതും ഒരാചാരമായിരുന്നല്ലോ!

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ആരുടെയെങ്കിലും വിജയത്തിൽ
ആർക്കെങ്കിലും അഹങ്കാരമോ ആർക്കെങ്കിലും
പരാജയത്തിന്റെ ജാള്യതയോ ഉണ്ടാകേണ്ടതില്ല.
സമാധാനത്തിന്റെ മാർഗ്ഗത്തിലൂടെ എല്ലാവർക്കും
അവരവരുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാം.
നേരേതാണോ അത് ആത്യന്തികമായി കാലത്തെ അതിജീവിക്കും.