Thursday, April 2, 2020

വൈറസ്

സമർപ്പണം ഈ കൊറോണക്കാലത്തും വിഷലിബ്ധമായ മതതീവ്രചിന്തകൾ മാറാത്ത മനസ്സുകൾക്ക്!

 കൊറോണ

ഭീതിതമായൊരു ഭീകര വൈറസിൻ
വ്യാപനത്താലീ ലോകം വിറയ്ക്കുന്നു
ജീവഭയം പേറി മാനവരൊക്കെയും
വീടുകൾ താഴിട്ടകത്തിരിക്കുന്നു.


വെട്ടിപ്പിടിക്കുവാൻ വെമ്പി നടന്നവർ
വെട്ടിപ്പിടിച്ചെന്നു വീമ്പു പറഞ്ഞവർ
വച്ചു കഴിക്കുവാൻ നാഴിയരിക്കായി
നിത്യവും കഷ്ടപ്പെടുന്ന പാവങ്ങളും

തന്ത്രത്തിലധികാര പീഠങ്ങൾ നേടിയോർ
പട്ടും വളയും ലഭിച്ച ദേഹങ്ങളും
എല്ലാരുമൊരുപോലെ ജീവഭയത്തിനാൽ
തെല്ലകലങ്ങളിൽ സ്നേഹം പിശുക്കുന്നു.

അത്രമേൽ ഭീകരമായ കൊറോണയിൽ
ഊറ്റങ്ങളൊക്കെയും ചീറ്റി നിൽക്കുമ്പൊൾ
നേട്ടങ്ങളൊക്കെ നിസാരങ്ങളാകുന്നു
ജീവിതം തന്നെയും ചോദ്യമായ് നിൽക്കുന്നു!

ഇത്രയുമായിട്ടുമൊട്ടും പഠിക്കാതെ
ഇത്തിരിച്ചിന്തതൻ പിൻബലമില്ലാതെ
ഇന്നും മതം പറഞ്ഞല്ലയോ തർക്കങ്ങൾ;
ഇങ്ങനെയും ചില മർത്യജന്മങ്ങൾ!

വിശ്വം മുഴുവനും വ്യാപിച്ച വ്യാഥിയെ
തൂത്തെറിയാനൊത്തു നിൽക്കേണ്ട നേരത്തും
ജാതി മതാന്ധത തീവ്രമായ് ബാധിച്ച
മറ്റൊരു വ്യാഥിയായ് മാറുന്ന കൂട്ടർ !

എത്രമേൽ വിദ്യകൾ നേടിയിട്ടും
എത്ര മഹാരഥർ ചൊല്ലിയിട്ടും
ഇത്രമേലൊട്ടുമേ മാറാതിരിക്കുവാൻ
അത്രമേൽ ചിത്തഭ്രമത്തിലോ നിങ്ങൾ?

ഇപ്പോഴും ശത്രുവായ് അന്യമതസ്തന
കണ്ടു നിന്ദിക്കവാൻ തോന്നും മനസ്സുകൾ
എത്ര വിഷമയം എത്ര ഭയാനകം ;
കൊറോണയും കോവിഡുമെത്രഭേദം!

ഏറ്റവും ശ്രേഷ്ഠമിതെന്മതമെൻമത-
മെന്നുറഞ്ഞാടി പറയുന്ന കൂട്ടരേ
മതമന്ത്രവും തന്ത്രവും കൊണ്ടു കൊറോണയെ
പാടെ തുരത്താൻ മാർഗ്ഗങ്ങളുണ്ടോ?

മാറാല കെട്ടിയ ചിന്തകൾ കൊണ്ടു നിൻ
ചിത്തം നിറയ്ക്കുമ്പോളോർത്തുകൊൾക;
നിൻ പഴമ്പാട്ടുകൾ കേട്ടു ഭയക്കുവാൻ
തെല്ലല്ല വൈറസിൻ മാരകശേഷികൾ !

ശാസ്ത്രസത്യങ്ങളെ തൃണവൽഗണിച്ചു നീ
കാലത്തിനൊപ്പമേ മാറാതെ നിൽക്കുകിൽ
സ്വയം മാറ്റുവാൻ കാലം കാത്തുവയ്ക്കും ചില
കാര്യങ്ങളിങ്ങനെയോർത്തുവച്ചീടുവാൻ!

കണ്ണില്പെടാത്തൊരു സൂക്ഷ്മ വൈറസിനെ-
പ്പോലും തളയ്ക്കുവാൻ ശക്തിയില്ലെങ്കിൽ
ആമതപ്പേരും പറഞ്ഞു മനുഷ്യാ നീ
തമ്മിൽ തലകീറിയെന്തിന്നൊടുങ്ങുന്നു?

മാരകവ്യാഥികൾ മാറാതെ നിൽക്കുകിൽ
ജീവിച്ചിരിക്കുകയില്ലല്ലോ നമ്മൾ;
ആരുമില്ലാത്തൊരു ലോകത്ത് പിന്നെന്ത്
എന്മതം നിന്മതമെന്ന ഭേദം!

ജീവിതം നശ്വരമെന്നതോർത്തെങ്കിലും
ഭൂമിയിഉൽ കിട്ടുന്ന ശുഷ്കമാം ജീവിതം
ഹോമിച്ചിടാതങ്ങ് സ്നേഹിച്ചു സ്നേഹിച്ച്
കിട്ടുന്ന കാലങ്ങൾ ജീവിച്ചു തീർക്കുക.

നിന്നുടെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ-
യപരന്റെ വിശ്വാസമവനെ രക്ഷിക്കട്ടെ
തെരുവിലേയ്ക്കവയെ കൊണ്ടുവന്നീടല്ലെ
സ്വൈരം കെടുത്തല്ലെ മാനവ ജിവിതം.

അമ്പലം-പള്ളികൾ ചർച്ചുകളിത്യാദി-
യൊന്നുമില്ലതെയുമെത്രദിനങ്ങളായ്;
വീട്ടിലെ പ്രാർത്ഥനകൊണ്ടു സായൂജ്യരായ്
എന്നിട്ടുമീ ഭൂമി കീഴ്മേൽ മറിഞ്ഞില്ല!

എത്രയും മൈത്രിയിൽ ജീവിച്ചുപോകുകിൽ
എത്രമേൽ സുന്ദരം മാനവ ജീവിതം!
സഞ്ചരിച്ചീടുന്ന ബോംബുകളായിനീ
പൊട്ടിത്തെറിക്കുവാൻ നിൽക്കരുതേ!

മാരകവ്യാഥിയെ നേരിടാൻ മാത്രമായ്
തുല്ലിട്ട് നിന്നിട്ട് പിന്നെയും ഭ്രാന്തരെ
മാരകവൈറസായ് മാറ്റിയെടുത്തൊരു
തീവ്രമതത്തെയും പേറി വന്നീടല്ലേ!

(ഇ.എ.സജിം തട്ടത്തുമല)

(കൊറോണക്കാലത്ത് വീട്ടിലിരുന്നിട്ട് ഞാനായിട്ട് കവിതപോലൊന്നും എഴുതിയില്ലെന്നു വേണ്ട. ഭാവിയിൽ ഇതിൽ തിരുത്തലുകളും ചേർക്കലുകളും ഉണ്ടാകും. ഗദ്യരൂപത്തിൽ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ പദ്യരൂപത്തിലേയ്ക്ക് മാറ്റുന്നുവെന്നു മാത്രം. വിഷയം കൊറോണതന്നെ. പക്ഷെ സമർപ്പണം ഈ കൊറോണക്കാലത്തും വിഷലിബ്ധമായ മതതീവ്രചിന്തകൾ മാറാത്ത മനസ്സുകൾക്ക്!)

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കൊറോണക്കാലത്തും വിഷലിബ്ധമായ
മതതീവ്രചിന്തകൾ മാറാത്ത വൈറസ്സിനേക്കാൾ
മാരക മനസ്സുകൾക്ക് സമർപ്പിക്കുന്ന വരികൾ ... !

Mohammed Kutty.N said...

മാനവനാകാകുക.മനുഷ്യന്മാരായി തന്‍റെ സ്രഷ്ടാവിനെ നെഞ്ചേറ്റുക...

സുധി അറയ്ക്കൽ said...

എല്ലാം നമ്മുടെ വിധി.