Wednesday, January 23, 2013

കെ.എസ്.ആർ.റ്റി.സി ഒരുവഴിക്കാകും

കെ.എസ്.ആർ.റ്റി.സി ഒരുവഴിക്കാകും

അങ്ങനെ മിക്കവാറും കെ.എസ്.ആർ.റ്റി.സിയുടെ കാര്യത്തിൽ ഉടൻ തന്നെ ഒരു തീരുമാനമാകുന്ന മട്ടുണ്ട്. അത് ഒരു വഴിക്കാകും. അത് പെരുവഴിയും തന്നെ! ഡീസൽ വില വർദ്ധനവിൽ പിടിച്ചു‌നിൽക്കാനാകാതെ ഇതിനകം മൂവായിരത്തി അഞ്ഞൂറ് സർവീസുകൾ നിർത്തലാക്കിയതായാണ് വിവരം. ലാഭ‌നഷ്ടം കണക്കാക്കി നടത്തേണ്ട ഒരു സ്ഥാപനമാണോ കെ.എസ്.ആർ.ടി.സി എന്ന ചർച്ച ഇത്തരുണത്തിലും ഉയർന്നു‌വരേണ്ടതാണ്. 

ജനങ്ങൾക്ക് സർക്കാർ നൽകുന്ന നിരവധി സേവനങ്ങളിൽ ഒന്നാണ് കെ.എസ്.ആർ.ടിസിയും. ജനങ്ങൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുക എന്നതാണ് അതിന്റെ പ്രധാന ധർമ്മം. മറ്റ് സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിനു കുറച്ച ചെലവ് കൂടുതലായുണ്ട്. അത് പ്രധാനമായും ഇന്ധനച്ചെലവാണ്. ഡീസൽ വില കൂടുന്നുവെന്നു പറഞ്ഞ് ഈ സേവനം ഇല്ലാതാക്കുകയല്ല വേണ്ടത്. നഷ്ടം മറ്റേതെങ്കിലും തരത്തിൽ നികത്തി ഈ സേവനമേഖലയെ നിലനിർത്തുകയാണ് വേണ്ടത്. അതിനുള്ള മാർഗ്ഗങ്ങൾ ആരായേണ്ടത് സർക്കാരിന്റെയും കോർപ്പറേഷന്റെയും ബാദ്ധ്യതയാണ്. 

ഇപ്പോൾത്തന്നെ ബസ്‌‌സ്റ്റാൻഡുകളിൽ ഉള്ള ഷോപ്പിംഗ് കോമ്പ്ലക്സുളിൽ നിന്നും മറ്റും ചെറുതല്ലാത്ത വരുമാനം കോർപ്പറേഷന് ലഭിക്കുന്നുണ്ട്. അതുപോലുള്ള സമാന്തര വരുമാനമാർഗ്ഗങ്ങൾ കൂടി ആരായാവുനതാണ്. അതിന് ഇച്ഛാശക്തിവേണം. ഇതു നില‌നിൽക്കണമെന്ന ആഗ്രഹം കോർപ്പറേഷനും സർക്കാരിനും ഉണ്ടാകണം. ഇനി അഥവാ ഇതൊന്നുമൊത്തിലെങ്കിലും ഒരു സേവനമെന്ന  നിലയിൽ നഷ്ടം സഹിച്ചും സർവ്വീസ് നടത്താൻ കോർപ്പറേഷനും സർക്കാരിനും ബാദ്ധ്യതയുണ്ട്. 

ലാഭനഷ്ടം നോക്കാതെ ധാരാളം ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്.അതുപോലൊന്നാണ്  ജനങ്ങൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുക എന്നത്. ഇത് റോഡ്-റെയിൽ-ജല-വ്യോമ ഗതാഗതങ്ങൾക്ക് ഒരുപോലെ ബാധകമാണ്. സർക്കാർ എന്നാൽ വിവിധ  സംരഭങ്ങൾ നടത്തി ലാഭമുണ്ടാക്കാനുള്ള ഒരു “മുതലാളി”യാണെന്ന കാഴ്ചപ്പാട് ആദ്യം മാറണം.

സർക്കാർ ഖജനാവിൽ പണമുണ്ടാകുവാൻ നികുതികൾ, ഫീസുകൾ, പിഴകൾ തുടങ്ങിയ പല ഉപാധികളും പരമ്പരാഗതമായി അനുവർത്തിച്ചു പോരുന്നുണ്ട്. കൂടാതെ പൊതുമേഖലയിൽ പല സംരഭങ്ങളും നടത്തി വരുന്നുമുണ്ട്. അതിൽ ചിലതൊക്കെ ലാഭത്തിലും ചിലതൊക്കെ നഷ്ടത്തിലും പ്രവർത്തിക്കും. നഷ്ടമാണെന്നു കരുതി ചില സംരംഭങ്ങളിൽ നിന്ന് പിൻമാറുകയോ അത് സ്വകാര്യവൽക്കരിക്കുകയോ ചെയുന്നത് സർക്കാരിന്റെ പിടിപ്പുകേടാണ്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന മാതിരിയല്ല ഒരു സർക്കാർ പ്രവർത്തിക്കേണ്ടത്. 

സർക്കാർ  വിവിധ ജനക്ഷേമ പ്രവർത്തനങ്ങളും സേവനങ്ങളും  നടത്തുമ്പോൾ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ സംതുലനം  ചെയ്യുവാൻ കാലാകാലങ്ങളിൽ അവസരോചിതമായ പുതിയ പുതിയ മാർഗങ്ങൾ ആരായണം. നിലവിൽ നൽകുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ വർദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടല്ല ഓരോ മേഖലയുടെയും സാമ്പത്തിക ബാദ്ധ്യതകൾ പരിഹരിക്കേണ്ടത്. പെട്രോളിനും ഡീസലിനും വിലവർധിക്കുന്നതിനനുസരിച്ച് നിരക്ക് വർദ്ധിപ്പിക്കുന്നതിനും ചില പരിധികളുണ്ടെന്ന് മുൻകൂട്ടി കാണേണ്ടതുണ്ട്. 

ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടില്ലാത്ത വിധം പുതിയ പുതിയ ധനാഗമ മാർഗ്ഗങ്ങൾ കണ്ടെത്തി കൂടുതൽ ജനക്ഷേമപ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമങ്ങൾ ഇവിടെ സർക്കാരുകളുടെ ഭാഗത്തുനിന്നോ ധനശാസ്ത്ര വിദഗ്‌ദ്ധരിൽ നിന്നോ ഉണ്ടാകുന്നില്ല. മാറി വരുന്ന ലോക പരിതസ്ഥിതികൾക്ക് കീഴ്പെട്ട് പോകുന്നതല്ലാതെ പരിതസ്ഥിതികളെ കീഴ്പെടുത്തി പ്രതിസന്ധികളെ അതിജിവിക്കുവാനുള്ള നൂതന  മാർഗ്ഗങ്ങൾ ഒന്നും കണ്ടെത്തുന്നില്ല.   

ലോകത്തെവിടെയെങ്കിലുമിരുന്ന് ലാഭക്കണ്ണൻമാരും മണ്ടൻമാരുമായ ഏതെങ്കിലും “മുതലാളിത്തത്തലകളിൽ” ഉദിക്കുന്ന സിദ്ധാന്തങ്ങൾക്കനുസൃതമായി സമ്പദ്‌വ്യവസ്ഥകളെ നയിക്കുന്ന ഏതൊരു രാഷ്ട്രത്തിനും സംഭവിക്കാവുന്ന ദുരന്തങ്ങളാണ് നമ്മൾ ഇവിടെയും അനുഭവിക്കുന്നത്.

കെ.എസ്.ആർ.ടി.സിയുടെ ഇപ്പോഴത്തെ  സർവ്വീസ്  റദ്ദാക്കലുകൾ കെ.എസ്.ആർ.റ്റി.സിയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ  എന്നുകൂടി സംശയിക്കേണ്ടിയുമിരിക്കുന്നു. ഇനിയിപ്പോൾ ആദ്യം കെ.എസ്.ആർ.ടി.സി നിർത്തും. പിന്നെ നഷ്ടത്തിന്റെ കണക്കു പറഞ്ഞ് സ്വകാര്യ ബസുകളൂം നിർത്തും. പിന്നെ സ്വന്തമായി വാഹനമുള്ളവർ യാത്രചെയ്താൽ മതി. എല്ലാം കൊണ്ടും പൊതുജനം പെരുവഴിയിൽ എന്നു പറഞ്ഞാൽ മതിയല്ല്ലോ.

1 comment:

ajith said...

അയ്യോ...പേടിപ്പിക്കാതെ