Saturday, December 12, 2015

കണ്ടിരിക്കാൻ നല്ലൊരു സിനിമ; "വൺ ഡേ" നിരാശപ്പെടുത്തിയില്ല

കണ്ടിരിക്കാൻ നല്ലൊരു സിനിമ; "വൺ ഡേ" നിരാശപ്പെടുത്തിയില്ല.

"വൺ ഡേ സിനിമ" റിലീസ് ദിവസം തന്നെ കണ്ടു. പ്രഥമ സംരംഭം എന്ന നിലയിൽ വിനയം മൂലം ഒരു വിശ്വോത്തര സിനിമയാണെന്നൊന്നും ഈ സിനിമയുടെ ശില്പികൾ അവകാശപ്പെട്ടിരുന്നില്ല. എന്നുമാത്രമല്ല, ഈ സിനിമയിൽ നിന്ന് അധികമൊന്നും ആരും പ്രതീക്ഷിക്കരുതെന്ന് ഇതിന്റെ ശില്പികൾ മുൻകൂർ ജാമ്യവും എടുത്തിരുന്നു. അതുകൊണ്ടുതന്നെ അതിന്റേതായ ഒരു മുൻവിധിയോടെതന്നെയാണ് ഈ സിനിമ കാണാനെത്തിയത്. എന്നാൽ എന്റെ മുൻവിധികൾ അസ്ഥാനത്തായിരുന്നു. സിനിമ ഒരു വിനോദ ഉപാധി എന്ന നിലയിൽ സമീപിക്കുമ്പോൾ ഓൺ ഡേ അത്രകണ്ട് നിരാശപ്പെടുത്തിയതായി തോന്നിയില്ല. ഏതാണ്ട് രണ്ട് മണിക്കൂർ സമയം അധികം ബോറടിക്കാതെ തന്നെ കണ്ടിരിക്കാനുള്ള ചേരുവകൾ എല്ലാം ഈ വിനോദ സിനിമയിലുമുണ്ട്. എന്നാൽ കണ്ടു പരിചയിച്ച വൻകിട താരനിരകളുടെ സിനിമകൾ മാത്രം കണ്ടു രുചി പറ്റിയ ഒരു മാനസികാവസ്ഥയുമായി സിനിമയെ സമീപിക്കുന്നവരെ സൂപ്പർ താരങ്ങളുടെ സാന്നിദ്ധ്യമില്ലാതെയും നിരവധി പുതുമുഖങ്ങളെ അണിനിരത്തിയും നിർമ്മിച്ച ഈ ചിത്രം അല്പം നിരാശപ്പെടുത്തിയെന്നിരിക്കും.

അവസാനം വരെ പ്രേക്ഷകരിൽ നില നിർത്താൻ കഴിയുന്ന സസ്പെൻസ്, ഒരു ഘട്ടത്തിലും വിരസത തോന്നാനിടവരാത്ത വിധം ഹാസ്യത്തിന്റെ മേമ്പൊടികൾ, അനിവാര്യമായ സന്ദർഭത്തിൽ മാത്രമുള്ള സംഘട്ടനങ്ങൾ, കഥാഗതിയ്ക്ക് ആവശ്യമായ സന്ദർഭത്തിലെ ഗാന ചിത്രീകരണം മുതലായവ ഈ സിനിമയുടെ സവിശേഷ ചേരുവകളായിട്ടുണ്ട്. ഒരു സാധാരണ പ്രേക്ഷകർ ആഗ്രഹിക്കുന്നതും ഇതൊക്കെ തന്നെയാണ്. മുഖ്യ കാഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് നടന്മാരും- മഖ്ബൂൽ സൽ‌മാൻ, ഫവാസ് സയാനി-  (സിനിമയിലെ അനിൽ മേനോൻ, എസ്.ഐ) എന്നിവർ സൂപ്പർ താരങ്ങളുടെ സാന്നിദ്ധ്യമില്ലെങ്കിലും പ്രധാന കഥാപാത്രങ്ങൾക്ക് മികവേകാം എന്ന് തെളിയിച്ചിട്ടുണ്ട്. മഖ്ബൂൽ സൽ‌മാന്റെ  ശരീരഭാഷയ്ക്ക് ശരിയ്ക്കും ഇണങ്ങുന്നതായിരുന്നു അനിൽ മേനോൻ എന്ന കഥാപാത്രം.
കൊച്ചു   പ്രേമൻ, നോബി തുടങ്ങിയവരുടെ ഹാസ്യ വേഷങ്ങളും മോശപ്പെട്ടില്ല. പ്രത്യേകിച്ച് കൊച്ചു  പ്രേമന്റെ ഡയലോഗുകളും അതിന്റെ പ്രസന്റേഷനും ഇടയ്ക്കിടെ നല്ല ചിരിക്ക് വക നൽകുന്നുണ്ട്. ആദ്യ പകുതിയിലെ ചെറിയൊരു ഇഴച്ചിൽ, ഉടനീളം മികവുറ്റ അഭിനയം കാഴ്ച വച്ച പ്രതിനായകന് അവസാന ചില രംഗങ്ങളിൽ വന്ന ഒരു പതർച്ച, അവസാന രംഗങ്ങളിൽ ഡയലോഗുകൾക്ക് പ്രതീക്ഷിച്ചത്ര പഞ്ച് കിട്ടാത്തത് എന്നിവ ചെറിയ വിമർശനങ്ങളായി വേണമെങ്കിൽ ഉന്നയിക്കാം.
സിനിമയുടെ സാങ്കേതികതയെക്കുറിച്ച് പരക്കെ പരിജ്ഞാനമുള്ളവർക്ക് പല കുറ്റങ്ങളും കുറവുകളും ഇതിൽ കണ്ടെത്താൻ കഴിഞ്ഞെന്നിരിക്കും. അതിപ്പോൾ ഏതൊരു ബിഗ് ബജറ്റ് ചിത്രത്തിലും ഭൂതക്കണ്ണാടി വച്ച് നോക്കിയാൽ പല കുറ്റങ്ങളും കണ്ടെത്താൻ കഴിയും. എന്നാൽ ഈ സിനിമ എത്രമാത്രം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാക്ഷാൽകരിച്ച ഒരു പ്രോജക്ട് ആണെന്ന് മനസ്സിലാക്കിയാൽ സാങ്കേതികമായ പോരായ്മകളെ ഗൗരവത്തിലെടുക്കാൻ കഴിയില്ല. വളരെ കുറഞ്ഞ ബഡ്ജറ്റിൽ പൂർത്തീകരിക്കാൻ പാകത്തിൽ ഒതുക്കിയെടുക്കാൻ ഇതിന്റെ കലാപാരവും സാഹിത്യപരവും സാങ്കേതികവുമായ വിവിധ മേഖാലകളിൽ പല വിട്ടുവീഴ്ചകളും ഇതിന്റെ ശില്പികൾക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ പരിമിതികളുടെ സമ്മർദ്ദം കണക്കിലെടുക്കുമ്പോൾ ഈ സിനിമ ശരാശരിക്കും മേലെയാണെന്ന് കാണാൻ കഴിയും.

തിയേറ്ററുകളിൽ വന്നുപോകുന്ന നിരവധിചിത്രങ്ങളിൽ പ്രേക്ഷകമനസ്സിൽ സവിശേഷമായ ഒരിടം നേടുന്ന ഒരു കലാ ശില്പം എന്ന നിലയ്ക്കു തന്നെ മലയാള സിനിമാ ചരിത്രത്തിൽ വാൺ ഡേയും അടയാളപ്പെടുത്തപ്പെടും. പ്രേക്ഷകർ ഈ സിനിമയെ വേണ്ടവിധം വരവേൽക്കും എന്നാണ് പ്രതീക്ഷ. ആദ്യ ദിവസത്തെ സൂചന അതായിരുന്നു. എന്നാൽ തിയേറ്ററുകളിൽ എത്ര ദിവസം ഓടുന്നു, എത്ര മേൽ സാമ്പത്തിക വിജയം നേടുന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രം ഒരു സിനിമ വിലയിരുത്തപ്പെടുകയുമരുത്. വൻ സാമ്പത്തിക വിജയം നേടിയ എല്ലാ സിനിമകളും നല്ല സിനിമകളോ സാമ്പത്തികമായി പരാജയപ്പെട്ട ചിത്രങ്ങളത്രയും മോശപ്പെട്ട ചിത്രങ്ങളോ ആയിരുന്നിട്ടില്ല.

ഈ സിനിമയുടെ സംവിധായകൻ സുനിൽ വി പണിക്കരും, ഇതിന്റെ കഥയും തിരക്കഥയും, സംഭാഷണവും എഴുതിയ ഡോ.ജെയിംസ് ബ്രൈറ്റും, ഈ ചിത്രത്തിനു പണം മുടക്കിയ ഡോ. മോഹൻ ജോർജ്ജും ഒക്കെ നല്ല ബ്ലോഗ്ഗർമാരാണ്. വൻപുലികൾ മേയുന്ന മലയാള സിനിമാ രംഗത്തേയ്ക്ക് അവർ പ്രവേശിക്കുമ്പോൾ അത് ബ്ലോഗ്ഗർമാർക്ക് അഭിമാനവും ആവേശവും ഉണ്ടാക്കുന്നുണ്ട്. അവരെല്ലാം വളരെ നല്ല സിനിമാ സ്വപ്നങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നവരാണ്. ഒരു സിനിമയ്ക്ക് വേണ്ട കഥയും തിരക്കഥയും സംഭാഷണവുമൊക്കെ അനായാസം എഴുതാൻ കഴിയുമെന്ന് ഡോ. ജെയിംസ് ബ്രൈറ്റ് തെളിയിച്ചിരിക്കുന്നു. ബ്ലോഗെഴുത്തിൽ നിന്ന് ആർജ്ജിച്ച എഴുത്തിന്റെ ഊർജ്ജം അദ്ദേഹത്തിന് ഇനിയും പ്രചോദനമാകട്ടെ.

സംവിധായകൻ സുനിൽ വി പണിക്കരാകട്ടെ ഇതിനു മുമ്പേ തന്നെ ചില സിനിമാ പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുള്ളതാണ്. എന്നാൽ പിൽക്കാലത്ത് പ്രശസ്തരായ പല നല്ല സംവിധായകർക്കും സംഭവിച്ചിട്ടുള്ളതുപോലുള്ള പല നിർഭാഗ്യങ്ങളാൽ അദ്ദേഹത്തിന് ഒരു എൻട്രി ഇതുവരെ ലഭിക്കാതെ പോയി. എന്നാൽ വൺ ഡേ തിയേറ്ററുകളിൽ എത്തുന്നതുവഴി മലയാള സിനിമാ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന സുനിൽ വി പണിക്കർ മലയാള സിനിമയ്ക്ക് ഒരു നല്ല പ്രതീക്ഷയാണ്. നല്ല പ്രോജക്ടുകൾ കിട്ടിയാൽ നന്നായി ചെയ്യാൻ കഴിയുമെന്ന ആത്മ വിശ്വാസം എത്രയോ നാൾമുതലേ വച്ചു പുലർത്തുന്ന ഒരു യുവാവാണ് അദ്ദേഹം. സിനിമ വലിയ മുതൽ മുടക്കുള്ള ഒരു വ്യവസായമായതിനാൽ പണം മുടക്കുന്നവർ ഒരു പരീക്ഷണത്തിനു നിൽക്കാറില്ല എന്നതാണ് ഇദ്ദേഹത്തെ പോലെ ടാലന്റുള്ള പലർക്കും അവരുടെ കഴിവുകൾ തെളിയിക്കാൻ കഴിയാതെ പോകുന്നത്.

തന്റെ അടുത്ത പടം ഇതിനേക്കാൾ നന്നായിരിക്കും എന്ന് ഈ യുവ സംവിധായകൻ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വൺഡേ എന്ന തന്റെ കന്നി ചിത്രം വഴി മലയാള സിനിമാ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന സുനിലിന്റെ ആത്മ വിശ്വാസം കുറെക്കൂടി വർദ്ധിച്ചിട്ടുമുണ്ടാകും. ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ മാത്രമേ ഒരു സിനിമയുടെ ശില്പികൾക്ക് തങ്ങളുടെ കഴിവികൾക്കനുസരിച്ച് അവരുടെ സിനിമാ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ കഴിയുകയുള്ളൂ. അത്തരം വലിയ പ്രോജക്ടുകൾ വൺ ഡേയുടെ ശില്പികൾക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. വൺ ഡേയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും തുടർന്നുള്ള പ്രോജക്ടുകൾക്ക് ഭാവുകങ്ങളും നേരുന്നു.

3 comments:

Manoj മനോജ് said...

“ബൂലോകത്ത്” നിന്നുമുള്ളവരുടെ “വണ്‍ ഡേ” പരസ്യങ്ങള്‍ ഓരോ ഘട്ടത്തിലും ആവേശത്തോടെ വീക്ഷിച്ചിരുന്നു... അതിന്റെ റിവ്യൂ ആദ്യമായി വായിക്കുവാന്‍ അവസരം തന്ന സജിമിനു നന്ദി :)

ajith said...

അങ്ങനെയും ഒരു സംരംഭമുണ്ടായോ!! എന്നാൽ എന്തായാലും കണ്ടിട്ടുതന്നെ കാര്യം

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഇനി ഈ സിനിമയുടെ പേരിൽ
ബൂലോകർക്ക് അഭിമാനിക്കാം അല്ലേ ഭായ്