
ബ്ലോഗ് മീറ്റ് പോസ്റ്റ് (എറണാകുളം)
മുൻകുറിപ്പ്  : ഈ പോസ്റ്റിലെ മീറ്റുമായി വലിയ ബന്ധമില്ലാത്ത ആദ്യത്തെ കത്തിയടികൾ  കഴിഞ്ഞ് മീറ്റിടത്തെ വിശേഷങ്ങൾ എഴുതി തുടങ്ങുന്ന ഭാഗത്ത് “ഇനി മീറ്റിടത്തെ  വിശേഷങ്ങളിലേയ്ക്ക്” എന്ന് പ്രത്യേകം തലക്കെട്ട് നൽകിയിട്ടുണ്ട്.
സ്നേഹം, സൌഹൃദം, സാഹോദര്യം, സഹിഷ്ണുത, മാനവികത തുടങ്ങി നന്മയുടെ മാനുഷിക  ഭാവങ്ങൾ ഉൾക്കൊള്ളുന്ന ഉന്നതമായ ജീവിത മൂല്യങ്ങൾ സമൂഹത്തിൽ നിന്ന്  നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന വിലാപങ്ങൾ ഒരു വശത്ത്  ഉയർന്നുകേൾക്കുമ്പോൾ എഴുത്തിന്റെ വഴിയിൽ കാണാതെ കണ്ടു മുട്ടി പരിചയിച്ചും  സംവദിച്ചും വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് കലഹിച്ചും ഊഷ്മളമായ  സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നിത്യവസന്തം വിരിയിച്ച് വിസ്മയമാകുകയാണ്  ബൂലോകർ അഥവാ ബ്ലോഗെഴുത്തുകാർ. ഭൂമുഖത്തെ ഹൃസ്വവും അനിശ്ചിതവുമായ  ജീവിതമെന്ന മഴത്തുള്ളിയെ സൌഹൃദങ്ങളുടെ പൂക്കാലമാക്കാൻ ഉത്സാഹിക്കുകയാണ്  മൊത്തത്തിൽ ബ്ലോഗ്ഗർമാർ ഉൾപ്പെടെയുള്ള ഇ-എഴുത്തുകാർ!
ആധുനിക വിവര  സാങ്കേതിക വിദ്യയുടെ പുരോഗതിയിലൂടെ കൈവന്ന ഇ-എഴുത്തിന്റെ സാദ്ധ്യതകളെ  തികച്ചും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന ബ്ലോഗ്ഗർമാർക്കിടയിൽ  മനുഷ്യനും മനുഷ്യനും എന്നതിനപ്പുറം മതിലുകളില്ല. ഒരേ ആശയങ്ങൾ ഉൾക്കൊള്ളുന്ന  പ്രസ്ഥാനങ്ങൾക്കുള്ളിൽ പോലും പരസ്പരം ഐക്യപ്പെടാനാകാതെ അംഗങ്ങൾ  കലഹിക്കുമ്പോഴാണ് വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവരും  വ്യത്യസ്തമായ ആശയങ്ങൾ ഉൾക്കൊള്ളുന്നവരുമായ ബ്ലോഗ്ഗർമാർ യാതൊരു  പ്രസ്ഥാനത്തിന്റെയും ലേബലുകളോ ഔപചാരികമായ നേതൃഘടനയോ സ്ഥാനമാനങ്ങളുടെ  വലിപ്പച്ചെറുപ്പമോ ഒന്നുമില്ലതെ എല്ലാവരും ഒന്നെന്ന സമഭാവനയിൽ ഒരുമിച്ചു  കൂടുന്നത്.
ബ്ലോഗ് എന്ന മാധ്യമം സജീവമായതിനുശേഷം ഇതിനകം നിരവധി  ബ്ലോഗ് മീറ്റുകൾ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും ബ്ലോഗ്ഗർമാർ  ഉള്ളയിടങ്ങളിലെല്ലാം സംഘടിപ്പിക്കപ്പെട്ടുപോരുന്നുണ്ട്. ഓരോ മീറ്റുകൾ  കഴിയുമ്പോഴും ബൂലോകവും അതു വഴിയുള്ള സ്നേഹസൌഹൃദങ്ങളും വളരുകയാണ്. കവലകളിൽ  ചങ്ങാതിമാർ ഒത്തു ചേരുന്നതുപോലെ ഇ-എഴുത്തുകാർ കമ്പെട്ടിയുടെ വെള്ളിത്തിരയിൽ  ഓൺലെയിനായി നിത്യമെന്നോണം ഒത്തു ചേരുന്നുണ്ട്. എങ്കിലും കാണാമറയത്തിരുന്ന്  സംവദിക്കുന്നവർ ഇടയ്ക്കിടെ ശരീരങ്ങളോടെ തന്നെ ഒത്തു കൂടുമ്പോൾ അത് കൂടുതൽ  ഊർജ്ജം പകർന്ന് സ്നേഹത്തിന്റെ ഊഷ്മളത വീണ്ടും വർദ്ധിപ്പിക്കുന്നു.
ഈയിടെ  നടന്ന തുഞ്ചൻ പറമ്പിലെ വിശാലമായ ബ്ലോഗ് മീറ്റിനു ശേഷം കേരളത്തിൽ നടന്ന  ഇ-എഴുത്തുകാരുടെ മറ്റൊരു സംഗമമായിരുന്നു എറണാകുളം ബ്ലോഗ് മീറ്റ്. എറണാകുളം  മയൂരാ പാർക്ക് ഹോട്ടലിൽ 2011 ജൂലൈ 9 ശനിയാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ  നടന്ന ബ്ലോഗ് സംഗമത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ  പുതിയതും പഴയതുമായ എഴുപതില്പരം ബ്ലോഗ്ഗർമാർ ഒത്തു ചേർന്നു.( യഥാർത്ഥകണക്ക്  മുഖ്യസംഘാടകർ അറിയിക്കും എന്ന് കരുതുന്നു). ഇനിയും തൊടുപുഴയിൽ മറ്റൊരു  മീറ്റ് നടക്കാനിരിക്കുകയുമാണ്.
എറണാകുളം മീറ്റിനെ പറ്റി ഒറ്റവാക്കിൽ  ഇന്നത്തെ യുവതലമുറയുടെ ഭാഷയിൽ പറയുന്നതാണ് നല്ലത്; ഇത് ഒരു അടിപൊളി  മീറ്റായിരുന്നു! എല്ലാവർക്കും ഒറ്റയ്ക്കും കൂട്ടായും പരസ്പരം  പരിചയപ്പെടുവാനും ദീർഘനേരം സംസാരിക്കുവാനും സൌഹൃദം പങ്കു വയ്ക്കുവാനും  പുതുക്കുവാനും ഒക്കെ കഴിഞ്ഞു.
എന്നെ സംബന്ധിച്ച് ഇത് നാലാമത്തെയോ  അഞ്ചാമത്തെയോ ബ്ലോഗ്മീറ്റാണ്. ബ്ലോഗ്മീറ്റുകളിൽ പങ്കെടുക്കുന്നത് എനിക്ക്  ഒരു ഹരമാണ്. വെറുതെ മീറ്റിൽ വന്നിരുന്നാൽ മതി. നേരിൽ കണ്ടിട്ടില്ലാത്തവരെ  കാനുന്നതിലുള്ള കൌതുകം, കണ്ടിട്ടുള്ളവരെ തന്നെ വീണ്ടും കാണുന്നതിലുള്ള  സന്തോഷം; പിന്നെ ഫോട്ടോ പിടിത്തം, വീഡിയോ പിടിത്തം, സദ്യ എല്ലാം സന്തോഷം.  എറണാകുളത്തെ സംഗമത്തിലും പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തി ഞാൻ  എല്ലാവരുമായി പങ്കു വയ്ക്കുന്നു.
മുൻ കൂട്ടി ഓരോ പരിപാടി  നിശ്ചയിക്കുന്ന സമയം മുതൽ എനിക്ക് ഒരു തരം ഉൽക്കണ്ഠയാണ്. നിശ്ചയിച്ച  പരിപാടിയിൽ പങ്കെടുക്കാൻ കഴിയുമോ? അതോ അന്ന് ഒഴിവാക്കാനാകാത്ത എന്തെങ്കിലും  അസൌകര്യങ്ങൾ വന്നു പോകുമോ? പൊതുവേ ഒരു കാര്യത്തിലും ശുഭാപ്തി വിശ്വാസം  വച്ചു പുലർത്താത്ത ആളാണ് ഞാൻ. നാളെ എന്തെന്ന് ഇന്ന് പറയുന്നതിൽ തീരെ  താല്പര്യമില്ലാത്ത ആൾ. ഈ ബ്ലോഗ് മീറ്റിന്റെ കാര്യത്തിലും അങ്ങനെ തന്നെ  ആയിരുന്നു. പ്രത്യേകിച്ചും എത്തിച്ചേരാൻ അദമ്യമായി ആഗ്രഹിക്കുന്ന ഒരു  കാര്യത്തെ സംബന്ധിച്ചാകുമ്പോൾ വല്ലാത്തൊരു പിരി മുറുക്കമാണ്. എന്റെ  യാത്രകളെക്കുറിച്ചൊന്നും ഞാൻ പോകുന്നതിനു തൊട്ടുമുമ്പല്ലാതെ വീട്ടിൽ പോലും  പറയാറില്ല. മാത്രവുമല്ല എനിക്ക് യാത്രയുണ്ടെന്നു പറഞ്ഞാൽ ഉമ്മയ്ക്കോ  വാപ്പയ്ക്കോ അസുഖം വന്നാലും എന്റെ യാത്ര മുടക്കേണ്ടെന്നു കരുതി അവർ അത്  മറച്ചു വയ്ക്കും. അവരുടെ ശാരീരികസ്ഥിതി നിരീക്ഷിച്ചിട്ടാണ് എന്റെ  ദൂരയാത്രകൾ എല്ലാം ഇപ്പോൾ ക്രമീകരിക്കുന്നത്.
ഇനി ഇതൊന്നുമല്ലെങ്കിൽ  വല്ല മരണമോ കല്യാണമോ മറ്റു വല്ല പൊതു പരിപാടികളോ വന്നു കയറാനും മതി.  എന്തായാലും നമ്മുടെ ബ്ലോഗ് മീറ്റിന് രണ്ട് ദിവസം മുമ്പ് ഒരു മരണം വന്നു.  പിന്നെയുള്ളത് ഒരു കല്യാണം; അത് മീറ്റിന്റെ പിറ്റേന്ന് പാത്താം തീയതി.  അങ്ങനെ രണ്ട് അസൌകര്യങ്ങൾ മീറ്റ് ദിവസത്തിനു മുമ്പും പിമ്പുമായി കഴിഞ്ഞു.  അതുകൊണ്ട് മീറ്റിനെത്താനായി. എട്ടാം തീയതിയും ഒൻപതാം തീയതിയും അസൌകര്യങ്ങൾ  വളരെയൊന്നും ഇല്ലാതെ കിട്ടി. ഒൻപതാം തീയതി വൈകിട്ടു കൂടി കൂടേണ്ട ആ  കല്യാണത്തിന് പിറ്റേന്ന് കല്യാണ മണ്ഡപത്തിലേ ചെല്ലൂ എന്ന് പഴയ ശിഷ്യനും  ഇപ്പോൾ വക്കീലുമായ കല്യാണപ്പയ്യനോടും പയ്യന്റെ പിതാവിനോടും പറഞ്ഞിരുന്നു.
തലേ  ദിവസം തന്നെ എറണാകുളത്തെത്താൻ തീരുമാനിച്ചതിനാൽ അതിനുള്ള തയ്യാറെടുപ്പുകൾ  നടത്തി. എട്ടാം തീയതി ഉച്ചയ്ക്ക് ശേഷം രണ്ട് മണിയ്ക്ക് ഇറങ്ങാനായിരുന്നു  പ്ലാൻ. അന്ന് വീട്ടിൽ കിടക്കാൻ എന്റെ സഹൃത്തും സന്തത സഹചാരിയുമായ അമ്പുവിനെ  ഏർപ്പാടാക്കി. എട്ടാം തീയതി രാവിലെ ചില അത്യാവശ്യങ്ങൾ- ട്രഷറി, മെഡിക്കൽ  ഷോപ്പ് അങ്ങനെ ചിലതൊക്കെ- കഴിഞ്ഞ് പുറപ്പെടാൻ കുറച്ച് വൈകുകയായിരുന്നു.  ഏതാണ്ട് വൈകിട്ട് നാല് മണിയ്ക്ക് പോകാൻ ഒരുങ്ങി നിൽക്കുമ്പോൾ പൂമുഖത്ത് ഒരു  അപരിചിത ശബ്ദം; വീട്ടിൽ ഒരു കാക്കാത്തി ലക്ഷണശാസ്ത്രവുമായി  പ്രവചനോത്സുകയായി വന്നിരിക്കുകയാണ് എന്ന് മനസിലായി. കുറെ കാലമായി  കാക്കാത്തിമാർ ആരെങ്കിലും വീട്ടിൽ വന്നിട്ട്.കക്കാത്തിയ്ക്ക് വല്ലതും  കൊടുത്ത് പറഞ്ഞു വിടാനാൻ ഉമ്മയോടൊ വാപ്പയോടോ പറയാനാണ് ഞാൻ അങ്ങോട്ട് ചെന്ന്  എത്തി നോക്കിയത്.
അപ്പോഴേയ്ക്കും ഉമ്മായുടെയും വാപ്പായുടെയും  തലവിധികൾ കാക്കാത്തി പ്രവചിച്ചു തുടങ്ങിയിരുന്നു. അവരാകട്ടെ സാകൂതം  കേൾക്കുകയുമാണ്. എനിക്കാണെങ്കിൽ ഇതിൽ വിശ്വാസം തീരെയില്ല. എങ്കിലും  കാക്കാത്തിമാർ വന്നാൽ വല്ലതും കൊടുക്കാറുണ്ട്. വയറ്റിപ്പിഴപ്പല്ലേ? നമ്മൾ  വേണ്ടെന്നു പറഞ്ഞാലും കാശു കിട്ടുമ്പോൾ അവർ നമ്മെ പറ്റി ചില നല്ല ഭാവികൾ  പറഞ്ഞേ പോകൂ. നല്ല പ്രായത്തിൽ ഒരു കാക്കാത്തി ചില പ്രണയ വിശേഷങ്ങൾ പറഞ്ഞ്  കൂട്ടുകാരുടെ മുമ്പിൽ നാണം കെടുത്തിയ കഥയൊക്കെ ഓർമ്മവന്നതുകൊണ്ട്  പെട്ടെന്ന് അവരെ പറഞ്ഞു വിടാൻ ഉമ്മയോട് ആംഗ്യം കാണിച്ചിട്ട് തിരിഞ്ഞതും  കാക്കാത്തി എന്റെ ലക്ഷണശാസ്ത്രം പ്രവചിച്ചു കഴിഞ്ഞു.
“എവിടെ  ചെന്നാലും ഒരു കസേരയുള്ള മോനാണ് ആ നിൽക്കുന്നത് ” എന്ന് ഉമ്മയോടും  വാപ്പയോടും കക്കാത്തി തട്ടി വിട്ടു. സ്വന്തം മകനെ പൊക്കി പറഞ്ഞാൽ ആരാണ്  ഒന്നു പുളകിതരാകാത്തത്. അവർ രണ്ടുപേരും പുളകിതരായെന്ന് എനിക്ക്  മനസിലായി.ഇനി എന്തൊക്കെ വീട്ടു സാധനങ്ങൾ ദാനധർമ്മമായി കാക്കാത്തിയുടെ  കൈയ്യിലേയ്ക്ക് ഒഴുകുന്നുവോ ആവോ! ഹാംഗറിലല്ലാതെ ഒരു ഷർട്ടെങ്ങാനും അലസമായി  ഊരിയിട്ടിരുന്നാൽ അത് എനിക്ക് വേണ്ടാത്തതാണെന്ന് രണ്ടുപേരും കൂടി അവെയിലബിൾ  പോളിറ്റ് ബ്യൂറോ കൂടി തീരുമാനിച്ച് ഞാനില്ലാത്ത നേരം നോക്കി ആർക്കെങ്കിലും  ദാനം ചെയ്യുന രണ്ട് ജന്മങ്ങളാണ്.
കാരണം ഇതിനകം തന്നെ തന്റെ മക്കൾ,  സഹോദരങ്ങൾ ഇവർക്ക് പഴയ വസ്ത്രങ്ങൾ വല്ലതും സഹായിക്കണമെന്ന് കാക്കാത്തി  അഭ്യർത്ഥിച്ചു കഴിഞ്ഞിരുന്നു. എന്റെ ലക്ഷണശാസ്ത്രം (അഥവാ സൂത്രം) പറഞ്ഞതും  ഉമ്മയുടെ ഒരു പഴയ സാരി ആദ്യം തന്നെ കാക്കാത്തിയുടെ കൈയ്യിലേയ്ക്ക് ചെന്ന്  പതിച്ചു കഴിഞ്ഞിരുന്നു. എന്നെ പറ്റി കക്കാത്തി പറഞ്ഞത് കേട്ടതും സത്യത്തിൽ  ഞാനും അറിയാതെ ഒന്നു പൊങ്ങി പോയി. വീട്ടിന്റെ ഉത്തരത്തിൽ ചെന്നു മുട്ടാതെ  ബാലൻസ് ചെയ്ത് നിൽക്കാൻ നന്നേ പാടു പെട്ടു. പിന്നെ എന്റെ ചില പഴയ ഷർട്ടുകൾ  പാൻസുകൾ തുടങ്ങിയവ ഞാൻ തന്നെ പറക്കിക്കൊടുത്തു. എന്തുചെയ്യണമെന്നറിയാതെ  വച്ചിരുന്ന കുറെ പഴയ വസ്ത്രങ്ങൾ കുന്നുകൂടി കിടക്കുന്നുണ്ടായിരുന്നു.  അതിപ്പോൾ നമ്മെപറ്റി നല്ലത് പറഞ്ഞ കക്കാത്തി തന്നെ കൊണ്ടു പോകട്ടെ!  പെട്ടെന്ന് കാക്കാത്തിയെ ഒഴിവാക്കേണ്ട ആവശ്യകതയും ഇതിനിടയിൽ ഞാൻ ഉമ്മയെയും  വാപ്പയെയും ബോദ്ധ്യപ്പെടുത്താൻ ആംഗ്യ ഭാഷയിലൂടെ ശ്രമിച്ചുകൊണ്ടിരുന്നു.  അവർക്കാണെങ്കിൽ എന്തെങ്കിലും കൂടി കേൾക്കണം! എനിക്കാണെങ്കിൽ അതൊന്നും  കേട്ട് പൊങ്ങി വീട്ടിന്റെ ഉത്തരം തകർക്കാനും വയ്യ!
ആരെങ്കിലും ഒന്നു  പൊക്കി പറഞ്ഞ് ചെത്തമരത്തിൽ കയറ്റിയാൽ കയറാതിരിക്കാൻ മാത്രം  ദുർബലനൊന്നുമല്ലല്ലോ ഈ ഒന്നൊന്നര ഞാൻ. (കാക്കാത്തി പറഞ്ഞത് നേരാണ്. ബ്ലോഗ്  മീറ്റ് നടക്കിന്നിടത്തും എല്ലാവർക്കും ഇരിക്കാൻ കസേരകൾ ഉണ്ടാകുമല്ലൊ. പോകും  വഴി, വെയിറ്റിംഗ് ഷെഡ്, ബസ്സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും കസേരകൾ ഉണ്ട്.  അതുമല്ലെങ്കിൽ കാക്കാത്തി ഉള്ളിൽ വിചാരിച്ച കസേര കടത്തിണ്ണയോ  പെട്ടിക്കടയുടെ കാലു പോയ ബഞ്ചോ ഒക്കെ ആയിരിക്കാം. അവിടെയൊക്കെ ഞാൻ  ഇരിക്കുന്നത് ഈ കാക്കാത്തിപ്പെണ്ണ് കണ്ടിട്ടുണ്ടോ എന്തോ!) എന്തായാലും ഞാൻ  പൊങ്ങി പോയി എന്നത് സത്യം!
ചോദിക്കാതെ പറഞ്ഞ ലക്ഷണങ്ങൾക്ക് അവകാശം  പോലെ കിട്ടിയ ദക്ഷിണയും പിടിപ്പത് സമ്മാനങ്ങളുമായി കാക്കാത്തി വീണ്ടും  വാതിൽ പടിയിൽ ഇരിക്കാനും വാപ്പയും ഉമ്മയും അവരോട് കുശലം പറയാനും  തുടങ്ങിയപ്പോൾ ഞാൻ വിഷമിച്ചു. കാക്കാത്തി ഇരിക്കുമ്പോൾ എനിക്ക് ബാഗും  തൂക്കി ഇറങ്ങാനൊരു മടി. കാര്യം ഇതൊക്കെയാണെങ്കിലും ഈ കക്കാത്തിമാരൊക്കെ  വല്ല കള്ളന്മാരും പറഞ്ഞുവിടുന്ന ചാരത്തികളോ മറ്റോ ആണെങ്കിലോ? ഒരു  കാക്കാത്തി കൂടെ വന്നത് അടുത്ത വീട്ടിലെങ്ങാണ്ട് കയറിയിരിക്കുകയാണെന്നും ഈ  കക്കാത്തി പറഞ്ഞു. നോക്കുമ്പോൾ ഞാൻ ബാഗും തൂക്കി യാത്ര പോകുന്നു. ഇന്ന്  വരില്ലെന്ന കാര്യം ഉമ്മായുടെ വായിൽ നിന്ന് തന്നെ സ്വാഭാവികമായും കാക്കാത്തി  മനസിലാക്കിക്കൊള്ളും.ഒരു ജോഡി കിളവനും കിളവിയും മാത്രമുള്ള ഒരു വീട്  ഉണ്ടെന്ന് കാക്കാത്തി കള്ളന്മാർക്ക് റിപ്പോർട്ട് ചെയ്യും. വേണമെങ്കിൽ ഇന്നു  തന്നെ കയറിക്കൊള്ളണമെന്നും!
ഇത് കേട്ട് വശായി വല്ല ബാങ്കിലോ,  ജൂവല്ലറിയിലോ ഒക്കെ കയറി നല്ല വല്ല മോഷണവും പ്ലാനിട്ടിരിക്കുന്ന കള്ളന്മാർ  പരിപാടിയിൽ മാറ്റം വരുത്തി നമ്മുടെ വീട്ടിൽ വന്ന് കയറും. സ്വാഭാവികമായും  എന്റെ മുറിയായിരിക്കും ലക്ഷ്യം വയ്ക്കുക.അവിടെ കയറിയാൽ നഷ്ടപ്പെടുന്നത്  എന്റെ അഭിമാനമാണ്. അവർക്ക് സമയ നഷ്ടവും. കാരണം ആർക്കും വേണ്ടാതെ പൊടി  പിടിച്ചിരിക്കുന്ന കുറെ പുസ്തകങ്ങൾ മാത്രമാണ് മുറിയിൽ ഉള്ളത്.  പിന്നെയുള്ളത് ഒരു പറട്ട കമ്പെട്ടിയാണ്. അതിലെങ്ങാനും തൊട്ടാൽ അവന്മാർ  എർത്തടിച്ച് ഓഫ് ലെയിനായതുതന്നെ! ഇനി ഞാൻ പറഞ്ഞ കൂട്ടുകാരൻ അമ്പു എന്ന  ധൈര്യവാൻ എന്റെ മുറിക്കകത്താണ് കിടക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ  വെപ്രാളവും നിലവിളിയും കാരണം ഈ ഏരിയയിലൊന്നും കള്ളന്മാർക്ക് ഇന്നിനി  മോഷ്ടിക്കാനുമാകില്ല; ഓടിയാലും മുഴുക്കില്ല (അമ്പു). എന്തിന്, വെറുതെ  കള്ളന്മാർക്ക് മിനക്കെടുത്തുണ്ടാക്കേണ്ടെന്നു കരുതി കാക്കാത്തി ഇറങ്ങും വരെ  ഞാൻ വെയിറ്റ് ചെയ്തു. അത് കാരണം വീണ്ടും ഇറങ്ങാൻ വൈകുകയായിരുന്നു.
കക്കാത്തി  പോയിക്കഴിഞ്ഞ് നാല് മണിയോടെ യാത്രയൊക്കെ പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി  തട്ടത്തുമല ജംഗ്ഷനിൽ ഇറങ്ങി വെയിറ്റിംഗ് ഷെഡ്ഡിൽ ഇരുന്നു. സ്വാഭാവികമായും  ഞാൻ ബസ് കാത്ത് നിന്നാൽ പിന്നെ ബസുകളൊന്നും അടുത്ത സമയത്ത് ഇതു വഴി കടന്നു  വരാറില്ല. ആ സമയത്ത് എത്തേണ്ടതൊക്കെ വഴിയിൽ ബ്രേക്ക് ഡൌൺ ആകും. ചിലതൊക്കെ  റൂട്ട് തിരിച്ചു വിടും. ചിലതിനി സമയം തെറ്റിയേ വരൂ. സ്കൂൾ വിട്ട്  ദൂരെനിന്നു വരുന്ന അദ്ധ്യാപകരും കുട്ടികളും ഒക്കെ ജംഗ്ഷൻ നിറഞ്ഞ്  നിൽക്കുന്നുണ്ട്. എന്നെക്കാരണം വടക്കോട്ട് പോകുന്നവർക്കൊന്നും ഇന്നിനി  യഥാസമയം ബസ് കിട്ടില്ലല്ലോ എന്നായി എന്റെ ചിന്ത!
അല്പം കഴിഞ്ഞ്  എറണാകുളം ബോർഡ് വച്ചൊരു സൂപ്പർ ഫാസ്റ്റ് ഭൂമി തൊടാതെ കടന്നു വരുന്നുണ്ട്.  ഇവിടെ സൂപ്പർ ഫാസ്റ്റിനു സ്റ്റോപ്പില്ലെങ്കിലും കൈകാണിക്കാമെന്നു  കരുതിയതാണ്. ദൂരേയ്ക്കാണെന്നു മനസിലാക്കിയാൽ ചിലപ്പോൾ സൂപ്പറുകളും  നിർത്താറുണ്ട്. ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള സമയം തന്നിട്ടു വേണ്ടേ?  അതങ്ങ് കടന്നു പോയി. ആളുകളുടെ മുമ്പിൽ നാണം കെടാതിരുന്നതും നല്ലത്.  നിറുത്തിയില്ലെങ്കിൽ അവിടെ നിൽക്കുന്ന പിള്ളേർ ചിലപ്പോൾ ചോദിക്കും ഈ സാറിനു  ഫാസ്റ്റും സൂപ്പർ ഫാസ്റ്റുമൊന്നും കണ്ടാലറിയില്ലേ എന്ന്! ഇവിടെ സൂപ്പറിനു  സാധാരണ സ്റ്റോപ്പില്ലല്ലോ! എന്തായാലും ആദ്യം വന്ന വണ്ടികൾ ഒക്കെ  തിരക്കുകാരണം ഞാൻ കയറാതെ വിട്ടു. നാലരയോടെ ഒരു കോട്ടയം ഫാസ്റ്റിൽ കയറി  കോട്ടയത്തിറങ്ങി. അവിടെ നിന്ന് ഭാഗ്യത്തിനു താമസം വന്നില്ല. ഇറങ്ങിയതും  എറണാകുളത്തേയ്ക്ക് പിടിച്ചിട്ടിരുന്ന മറ്റൊരു ബസിൽ കയറി യാത്ര തുടർന്നു.  പത്തര മണിയോടെ എറണാകുളം കെ.എസ്.ആർ.റ്റി സി ബസ് സ്റ്റാൻഡിൽ എത്തി.
ബ്ലോഗ്  മീറ്റ് സംഘാടകരെ ആരെയെങ്കിലും വിളിച്ചാലോ? പുലർച്ചേ നാലു മണിമുതൽ  വരുന്നവർക്ക് ഉപയോഗിക്കാൻ മീറ്റിടത്ത് റൂം എടുത്തിട്ടുണ്ടെന്ന്  അറിഞ്ഞിരുന്നു. എങ്കിലും ഇനിയിപ്പോൾ അവരെ ആരെയും വിളിച്ച്  ബുദ്ധിമുട്ടിയ്ക്കേണ്ട എന്നു കരുതി. ഒരു പക്ഷെ അവരൊക്കെ സംഘാടനമൊക്കെ  നടത്തി ക്ഷീണിച്ച് വീടുകളിൽ ചെന്ന് ഉറങ്ങുകയാകും. ഒരു റൂം എടുത്താൽ, തിരികെ  പോരാൻ നേരവും ഒന്നു ഫ്രഷായി പോകാമല്ലോ എന്നു കരുതി ബസ്റ്റാൻഡിനടുത്ത്  തന്നെയുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു. എന്നിട്ട് ഭക്ഷണം വല്ലതും  കഴിക്കാനായി പുറത്തിറങ്ങി.
അവിടെ ബസ്റ്റാൻഡിനടുത്തുതന്നെ ഒരു  ബാറുണ്ട്. ബാറിൽ കയറുന്ന രീതികൽ അറിയാത്തതുകൊണ്ടും, മദ്യപാന ശീലം  ഇല്ലാത്തതുകൊണ്ടും സർവ്വോപരി മദ്യ വർജ്ജന സമിതിയുടെ സ്വയം പ്രഖ്യാപിത  അഖിലേന്ത്യാ പ്രസിഡന്റായതുകൊണ്ടും കയറേണ്ടെന്നു കരുതി. തൽക്കാലം അവിടെ  നിന്ന് ഇറങ്ങി വരുന്നവരുടെ ശാരീരിക നിലകൾ കണ്ട് ആസ്വദിച്ച് കുറെ നേരം  തട്ടുകടയിൽ ചെലവഴിക്കാമെന്നു കരുതി. രണ്ടുണ്ട് ഫലം. അങ്കവും കാണാം താളിയും  പറിക്കാം. മദ്യപിക്കാത്തവർക്കും ഈ തട്ടുകടയിഉൽ വന്നാൽ ഫിറ്റാകാം. അവിടെ  ദോശതിന്നാൻ വരുന്ന മദ്യാരാധകരുടെ അടുത്തിരുന്നാൽ മതി. ഇവിടെ വരുമ്പോഴൊക്കെ ഈ  ബസ്റ്റാൻഡിനോട് ചേർന്ന് ഒരു ചേട്ടനും ചേച്ചിയും നടത്തുന്ന സൂപ്പർ  സ്പെഷ്യാലിറ്റി തട്ടുകടയിൽനിന്ന് ദോശയും വറുത്ത മീനും കഴിക്കാറുണ്ട്.  സ്പെഷ്യൽ കോംബിനേഷനുകളാണ്. ആ പതിവ് തെറ്റിച്ചില്ല. രണ്ടു മൂന്നു ദോശയും ഒരു  ഓംലെറ്റും രണ്ട് വറുത്തമീനുമൊക്കെ വാങ്ങിത്തിന്ന് റൂമിൽ ചെന്ന്  കിടന്നുറങ്ങി.
ഇനി മീറ്റിടത്തെ വിശേഷങ്ങളിലേയ്ക്ക്
പിറ്റേന്ന്  രാവിലെ ഒൻപത് മണിയോടെ ഒരു ഓട്ടോയിൽ എറണാകുളം മയൂരാ പാർക്കിനു മുന്നിൽ  എത്തി. റൂഫ് ടോപ്പിൽ മീറ്റ് നടക്കുന്ന ഹാളിൽ എത്തുമ്പോൾ രജിസ്ട്രേഷൻ എന്ന  പിടിച്ചുപറി കൌണ്ടർ ആരംഭിച്ചിരുന്നു. ഡോ.ജയൻ ദാമോദരൻ കുശലം പറഞ്ഞ്  കൌശലപൂർവ്വം രജിസ്ട്രേഷൻ കൌണ്ടറിലേയ്ക്ക് എന്നെ ആനയിക്കുകയായിരുന്നു.  സ്വാഭാവികമായും ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചിലർ തന്നെ ആ നിയോഗം  ഏറ്റെടുത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു. മദ്ധ്യകേരളത്തിൽ പറ്റിയ ആളുകൾ  ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല, ഉത്തര കേരളത്തിൽ നിന്ന് വന്ന  പൊന്മളക്കാരനെയായിരുന്നു സ്റ്റെയർ കയറിവരുന്നവരെ ആദ്യം തന്നെ ഘെരാവോ ചെയ്ത്  പോക്കറ്റടിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. സംസാരിച്ചപ്പോഴാണ് മനസിലായത്  ടിയാൻ തലേ ദിവസം തന്നെ വന്ന് തമ്പടിച്ച് വിദഗ്ദ്ധപരിശീലനം നേടിയിരിക്കുന്നു  എന്ന്. അപ്പോൾ പിന്നെ രക്ഷപ്പെടാനാകില്ല. തലേ ദിവസം പൊന്മളക്കാരൻ  ഉണ്ടായിരുന്നെന്നറിഞ്ഞെങ്കിൽ ഞാനും രാത്രി അവിടെ കൂടുമായിരുന്നു.  പൊന്മുളക്കാരനോടൊപ്പം എറണാകുളത്ത് താമസിച്ചു എന്ന് പറയാനുള്ള അപൂർവ്വ അവസരം  അങ്ങനെ നഷ്ടമായി.
രജിസ്ട്രേഷൻ ഫീസ് അടച്ചു കഴിഞ്ഞപ്പോൾ പൊന്മളക്കാരൻ  പുതിയ നിബന്ധന വച്ചു. ഒരു സ്കോർ ഷീറ്റും തന്നിട്ട് മത്സരത്തിനു  വന്നിട്ടുള്ള ചിത്രങ്ങൾക്ക് മാർക്കിടണമെന്നു പറഞ്ഞു. മുമ്പേ വന്നവർ ഒക്കെ  സ്കോർ ഷീറ്റുമായി എന്തു ചെയ്യണമെന്നറിയാതെ തൂക്കിയിട്ടിരുന്ന ചിത്രങ്ങളിൽ  നോക്കി കണ്ണുമിഴിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് അപ്പോഴാണ് കണ്ടത്.  ബൂലോകം ഓൺലെയിനും നമ്മുടെ ബൂലോകവും ചേർന്നാണ് ചിത്രപ്രദർശനവും മത്സരവും  സ്പോൺസർ ചെയ്തിരിക്കുന്നത്. വിശ്വപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയുടേ  നാട്ടുകാരൻ എന്നതിനപ്പുറം ചിത്രകലയുമായോ ഫോട്ടോഗ്രാഫിയുമായോ  ബന്ധമൊന്നുമില്ലാത്ത ഞാനും ഇടണം പടങ്ങൾക്ക് മാർക്ക്!
ചിത്ര കലയുമായി  എനിക്ക് തീരെ ബന്ധമില്ലെന്നും പറഞ്ഞുകൂട. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ  നമ്മുടെ അന്നത്തെ ഉപപാഠപുസ്തകം ആർട്ടിസ്റ്റ് രാജാരവി  വർമ്മയെക്കുറിച്ചായിരുന്നു. കൊട്ടാരം ചുമരുകളിൽ കരിക്കട്ട കൊണ്ട് ചിത്രം  വരച്ച് രവിവർമ്മ മുതിർന്നവരുടെ ശാസന ഏറ്റുവാങ്ങിയ കാര്യം ആ പുസ്തകത്തിൽ  പരാമർശിച്ചിരുന്നു. അത് കാരണം നമ്മുടേ വീട്ടിലെ ചുമരുകളിൽ കരിക്കട്ടകൊണ്ട്  ഞാനും അക്കാലാത്ത് “എന്റെ ചിത്രാന്വേഷണ പരീക്ഷണങ്ങളിൽ” ഏർപ്പെട്ടിരുന്നു.  ഞാൻ അന്ന് വരയ്ക്കുന്ന ചിത്രങ്ങളൊക്കെ ആദ്യം വിളിച്ചു കാണിക്കുന്നത്  അനിയത്തിയെ ആയിരുന്നു. ആദ്യമായി ചുമരിൽ ചില ചിത്രങ്ങൾ വരച്ചിട്ട് ഞാൻ അവളെ  വിളിച്ചു കാണിച്ചു.
ഒന്നാമത്തെ ചിത്രം നോക്കി അവൾ പറഞ്ഞു നല്ല  പോത്ത്! ഞാൻ പറഞ്ഞു കറക്ട്! സത്യത്തിൽ ഞാൻ വരച്ചത് പട്ടിയെ ആയിരുന്നു എന്ന്  അവളോട് പറഞ്ഞില്ല. പോത്തെങ്കിൽ ഇനി പോത്തായി തന്നെ ഇരിക്കട്ടെ. രണ്ടാമത്തെ  ചിത്രം നോക്കിയിട്ട് അവൾ പറഞ്ഞത് എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകതന്നെ  ചെയ്തു. അവൾക്ക് ആ ചിത്രം ഇഷ്ടപ്പെട്ടതുമില്ല. കൊമ്പും തുമ്പിക്കൈയ്യും  ഇല്ലാത്ത എന്ത് ആനയെന്നായി അവൾ. ഇനി തുമ്പിക്കൈയ്യും കൊമ്പും വരയ്ക്കാൻ  പോകുന്നതേ ഉള്ളുവെന്ന് ഞാൻ. സത്യത്തിൽ ഞാൻ വരച്ചത് നമ്മുടെ സ്കൂളിലുള്ള  പ്രാവിനെ ആയിരുന്നു! പിന്നെ ഞാൻ വരച്ചത് ഒരാളിന്റെ തലയായിരുന്നു.  ഉദ്ദേശിച്ചത് ഗാന്ധിജിയെ. അവൾ പറഞ്ഞു അത് അങ്ങേ വീട്ടിലെ  അഹമ്മദ്ക്കായാണെന്ന്. അവളെ സംബന്ധിച്ച് മൊട്ടത്തലയുള്ള പടങ്ങളെല്ലാം  അഹമ്മദിക്കയുടേതാണ്! അപ്പോൾ ചുരുക്കി പറഞ്ഞാൽ അന്നേ മുരടിച്ചു പോയതാണ്  എന്റെ ചിത്രകലാവിരുത്!
പിന്നെ ജഡ്ജാകുന്നതിന്റെ കാര്യം. ഓരോന്നിനും  പത്ത് മാർക്കിനാണ് മാർക്കിടേണ്ടത്. ആദ്യമായി ഒരു കലാമത്സരത്തിന് ജഡ്ജായി  പോയത് ഞാനോർത്തു. സംഗതി ലളിതഗാന മത്സരമാണ്. വയ്യെന്ന് പറയാൻ നമ്മൾ അത്ര  കേമന്മാരൊന്നുമല്ലല്ലോ. പോയി. മത്സരം തുടങ്ങി. ഫുൾ മാർക്ക് ആരും  ഇടാറില്ലെന്ന് മറ്റൊരു ജഡ്ജ് പറയുന്നതു കേട്ടു വച്ചിരുന്നു. ആദ്യത്തെ  കുട്ടി പാടിയപ്പോൾ അത് വളരെ നന്നായെന്നു തോന്നി. കുട്ടിയെ കണ്ടാൽ തന്നെ  കൊടുക്കും മാർക്ക്; മിടുക്കി! ഒട്ടും പിശുക്ക് കാണിച്ചില്ല, കൊടുത്തു  മാർക്ക് ഒൻപതര! രണ്ടാമത്തെ കുട്ടി വന്നു പാടി. അപ്പോൾ അത് അതിലും നല്ലത്.  എന്തുചെയ്യും? ആദ്യത്തെ കുട്ടിയുടെ മാർക്കിൽ അരയങ്ങു കുറച്ചു. ഒൻപതും,  ഒൻപതരയുമായി. മൂന്നാമത്തെ കുട്ടി പാടിയപ്പോൾ അദ്യത്തെ രണ്ടിനേക്കാൾ വലരെ  മനോഹരം. കുഴഞ്ഞോ? ഫുൾ മാർക്ക് ഇടാനും വയ്യ. ആദ്യത്തെ കുട്ടികൾക്ക്  അരമാർക്ക് വച്ച് കുറച്ച് പ്രശ്നം പരിഹരിച്ചു. പക്ഷെ പിന്നെ പാടാൻ വന്ന ഓരോ  കുട്ടിയും ഒന്നിനൊന്ന് മെച്ചം. ചുരുക്കം പറഞ്ഞാൽ സംഘാടകർ മാർക്കിടാൻ തന്ന  സ്കോർ ഷീറ്റ് വെട്ടിത്തിരുത്തി കുളമായി!
അതു പോലെ ഇവിടെ  സംഭവിക്കരുതെന്നു കരുതി സ്കോർ ഷീറ്റും വാങ്ങി ആദ്യം ചിത്രങ്ങൾ എല്ലാം  നടന്നു കണ്ടു. എന്നിട്ട് ഓരോന്നിനോരോന്നിനായി മാർക്കിടൻ തുടങ്ങി. പണ്ട്  എനിക്ക് പറ്റിയെന്നു പറഞ്ഞതുപോലെ ഇതിനിടയിൽ പലരുടേയും സ്കോർ ഷീറ്റുകൾ  കുളമാകുന്നതു കാണാമായിരുന്നു!
ഈ മാർക്കിടീലൊക്കെ നടന്നുകൊണ്ടിരിക്കെ  തന്നെ നന്ദകുമാർ അടുത്തു വന്നു. എപ്പോൾ വന്നു എന്നു ചോദിച്ചു. ഇന്നലെ  വന്നെന്നും ലോഡ്ജിൽ കിടന്നെന്നും പറഞ്ഞപ്പോൾ അത് വേണ്ടായിരുന്നു എന്നായി  നന്ദൻ. അങ്ങനെ കൈയ്യിൽ നിന്ന് പണം കളയരുത് എന്നായി അദ്ദേഹം. ആരെയെങ്കിലും  വിളിക്കാമായിരുന്നുവെന്നും ഇവിടെ എടുത്ത മുറിയിലോ അദ്ദേഹത്തിന്റെ  ഫ്ലാറ്റിലോ ഒക്കെ താമസിക്കാമായിരുന്നു എന്നും നന്ദൻ പറഞ്ഞു. മുമ്പ് ഞാൻ  ഇടപ്പള്ളി മീറ്റിനുവന്ന് റൂമെടുത്ത് പൈസ കളഞ്ഞ കാര്യവും നന്ദൻ  ഓർമ്മപ്പെടുത്തി. രാത്രി ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയെന്ന് ഞാൻ  പറഞ്ഞു. അപ്പോൾ നന്ദൻ പറഞ്ഞാണ് അറിയുന്നത്, പൊന്മളക്കാരൻ രാത്രി അവിടെ  ഉണ്ടായിരുന്നെന്ന്! വിളിക്കാഞ്ഞത് അബദ്ധമായി എന്ന് എനിക്ക് അപ്പോൾ  തോന്നുകയും ചെയ്തു. നന്ദനോട് സംസാരിച്ചശേഷം വേദിയിൽ ലാപ്ടോപ്പുമായി ഓൺലെയിൽ  സ്ക്രീമിംഗിനുള്ള തയ്യാറെടുപ്പിലായിരുന ജോയെ ചെന്നു കണ്ട് എന്റെ മഹനീയ  സാന്നിദ്ധ്യം അറിയിച്ചു.അല്പം കഴിഞ്ഞ് ചാണ്ടിക്കുഞ്ഞും തട്ടത്തുമല അല്ലേ  എന്നു പറഞ്ഞ് വന്ന് പരിചയം പുതുക്കി.
പതിവുപോലെ ആദ്യമെത്തിയവരിൽ  ഷെരീഫ് കൊട്ടാരക്കരയും ഉൾപ്പെട്ടിരുന്നു. അദ്ദേഹം പുതിയൊരു ബ്ലോഗ്ഗറെ  എനിക്ക് പരിചയപ്പെടുത്തിയിട്ട് ഇത് നിങ്ങളുടെ നാട്ടുകാരനാണെന്നും പറഞ്ഞു.  പരിചയപ്പെട്ടപ്പോൾ കിളിമാനൂർ കൊട്ടാരം കുടുംബത്തിൽ പെട്ടതാണ്. ഇപ്പോൾ  തൃപ്പൂണിത്തുറയിൽ സ്ഥിരവാസം. കൊച്ചിൻ യൂണിവേഴ്സിറ്റി ജീവനക്കാരനായ അനൂപ്  വർമ്മയായിരുന്നു അത്. പറഞ്ഞുവന്നപ്പൊൾ നമ്മൾ ഒരേ കാലയളവിൽ നിലമേൽ  എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിച്ചതാണ്. അനൂപുമായി വീണ്ടും  കാണാനും അറിയാനും ഓർമ്മകൾ വീണ്ടെടുക്കാനും കഴിഞ്ഞതാണ് എന്നെ സംബന്ധിച്ച് ഈ  ബ്ലോഗ് മീറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. ഇന്റെർനെറ്റുമായി ഞാൻ  ബന്ധം സ്ഥാപിച്ച അന്നുമുതൽ ഇതുപോലെ പഴയ പല സഹപാഠികളുമായും എനിക്ക് വീണ്ടും  ബന്ധം പുതുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഫോൺ നമ്പരും ഗൂഗിൾ പ്ലസിൽ ആഡ് ചെയ്യാൻ  ഇ-മെയിലും കൈമാറിയാണ് അനൂപും ഞാനും മീറ്റിൽ നിന്ന് പിരിഞ്ഞത്. വിശ്വവിഖ്യാത  ചിത്രകാരൻ കിളിമാനൂർ രാജാരവിവർമ്മയുടെ കൊട്ടാരം കുടുംബത്തിൽ നിന്നും അനൂപ്  വർമ്മയെന്ന ഒരു ബ്ലോഗ്ഗർ ഉണ്ടെന്ന കാര്യം ഞാൻ ബൂലോകരെ അഭിമാന പൂർവ്വം  അറിയിച്ചുകൊള്ളുന്നു.
അല്പം കഴിഞ്ഞപ്പോൾ നമ്മെ ഏവരെയും  അതിശയിപ്പിച്ചുകൊണ്ട് ബൂലോകരുടെ രോമാഞ്ചകഞ്ചുകമായ സാക്ഷാൽ പകൽക്കിനാവൻ  മുതുകിൽ പിടിപ്പതു ഭാണ്ഡവുമായി പർവ്വതാരോഹകരെ പോലെ കയറിവന്നു. തൊടുപുഴ  മീറ്റിനു വരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ലീവിന്റെ ലഭ്യതയിലുള്ള മാറ്റം  മറിച്ചിലുകൾ കാരണം തൊടുപുഴ മീറ്റ് അദ്ദേഹത്തിന് മിസ് ആകുമെന്നുറപ്പായി. ഈ  മീറ്റുള്ളതുകൊണ്ടും ഇതിലെങ്കിലും പങ്കെടുക്കാൻ കഴിഞ്ഞതിലുമുള്ള  സന്തോഷത്തിലായിരുനു പകലവൻ. ഞാൻ ആദ്യമായി പകലിനെ ബ്ലോഗ് വഴി പരിചയപ്പെട്ടതും  , അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കമ്പെട്ടിയുടെ മുമ്പിൽ ഇരിക്കുമ്പോൾ  അപ്രതീക്ഷിതമായി എന്റെ മുറിയുടെ വാതിലിനുമുന്നിൽ ഒരു പകൽകിനാവുപോലെ സാക്ഷാൽ  പകൽക്കിനാവൻ പ്രത്യക്ഷനായതും ഇത്തരുണത്തിൽ ഓർത്തുപോയി. പകൽ  പുണ്യാളനുമൊപ്പം മൂന്നാറിനും മറ്റും പോകാൻ നിശ്ചയിച്ചിരുന്നതിനാൽ മീറ്റ്  തീരും മുമ്പ് പോകുമെന്ന് മുൻ കൂട്ടി പറഞ്ഞു. ഫോട്ടോ സെക്ഷൻ കഴിഞ്ഞ് കുറെ  നേരം കൂടി ചെലവഴിച്ച ശേഷം എല്ലവാരെയും കണ്ട് പകലും പുണ്യാളനും  യാത്രപറഞ്ഞിറങ്ങി. ക്യാമറഭാണ്ഡങ്ങളുമായി പുറപ്പെട്ടിരിക്കുന്നതിനാൽ  ഒറ്റക്കണ്ണിൽ ഇനി കുറെ നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കാം.
പത്ത്  മണിയ്ക്ക് മീറ്റ് ആരംഭിച്ചു. വ്യത്യസ്തമായ ഒരു പരിചയപ്പെടൽ രീതി ഈ  മീറ്റിന്റെ പ്രത്യേകതയായി. ചിലരെ ഒറ്റയ്ക്കും കൂട്ടായും വേദിയിൽ  വിളിച്ചുവരുത്തിയും മറ്റുള്ളവരുടെ ഇരിപ്പിടങ്ങളിലേയ്ക്കും  നില്പിടങ്ങളിലേയ്ക്കും മൈക്കുമായി അങ്ങോട്ട് ചെന്നും പരസ്പരം ഓരോന്ന്  ചോദിച്ചും പറഞ്ഞുമുള്ള പരിചയപ്പെടൽ തികച്ചും വ്യത്യസ്തമായ ഒരു  അനുഭവമായിരുന്നു. മീറ്റിൽ എല്ലാവരെയും മൈക്കുമായി നടന്ന് പരിചയപ്പെടുത്തിയ  സുന്ദരനും സുമുഖനുമായ ആ ചെറുപ്പക്കാരൻ ശെന്തിലിന്റെ പ്രകടനം നന്നായി.  സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ബ്ലോഗ്ഗർ സന്ദീപ് പാമ്പള്ളി അദ്ദേഹത്തെ  സിനിമയിലെടുക്കാനുള്ള ആഗ്രഹം മീറ്റിൽ വച്ച് തന്നെ പ്രകടിപ്പിച്ചിരുന്നു.
കളികളും പാട്ടും കവിതയും മിമിക്രിയുമൊക്കെയായി ഒരു ഉത്സാഹത്തിമിർപ്പ് തന്നെയായിരുന്നു മീറ്റിൽ.
ഒരു  വശത്ത് മീറ്റുകളിലെ പതിവ് കാഴ്ചയായ കാർട്ടൂണിസ്റ്റ് സ്ജ്ജീവേട്ടന്റെ  ചിത്രം വര പൊടിപൊടിക്കുന്നുണ്ടായിരുന്നു. മീറ്റിൽ പങ്കെടുത്ത ഓരോരുത്തരും  സജ്ജീവ്വേട്ടന്റെ മുമ്പിൽ ഉപവിഷ്ടരായി അവരവരുടെ കാരിക്കേച്ചറും വരച്ച് അതും  പിടിച്ച് ഫോട്ടോയുമെടുത്ത് വീണ്ടും മീറ്റ്കൂട്ടത്തിൽ വിലയം  പ്രാപിക്കുന്നുണ്ടായിരുന്നു. ഇടപ്പള്ളി മീറ്റിൽ വച്ച് എന്റെ ചിത്രം  സജ്ജീവേട്ടൻ വരച്ചതാണ്. ഈ മുഖം വരയ്ക്കാൻ അല്പം പ്രയാസമുള്ള  മുഖങ്ങളിലൊന്നാണെന്നും മേലാൽ ഈ മോന്തയും കൊണ്ട് വരരുതെന്നും അന്നേ താക്കീത്  ചെയ്തതാണ്. അതുകൊണ്ട് ആദ്യമൊന്നും ഞാൻ അങ്ങോട്ട് പോയില്ല.
ഉച്ചയ്ക്കു  ശേഷം ആളൊഴിഞ്ഞ സമയം നോക്കി പാത്തു പതുങ്ങി ചെന്ന് ഞാൻ ഒന്നു രണ്ടു വട്ടം  സജ്ജീവേട്ടനെ രൂക്ഷമായി നോക്കിയപ്പോൾ ഇടപ്പള്ളിയിൽ എന്നെ വരച്ചതും  പറഞ്ഞതുമൊക്കെ അദ്ദേഹം മറന്നിരിക്കുന്നു എന്ന് മനസിലാക്കി ഞാനും  അദ്ദേഹത്തിന്റെ മുന്നിൽ ഉപവിഷ്ടനായി. നിമിഷങ്ങൾക്കുള്ളിൽ ഞാനും വരകളിലായി.  ഭാഗ്യത്തിന് ഇത് വരയ്ക്കാൻ പ്രയാസമുള്ള മുഖമാണെന്ന് ഇത്തവണ ഈ  അദ്ഭുതവരപ്രതിഭ പറഞ്ഞില്ല.
ഇടയ്ക്ക് ഞാൻ ചെന്ന് പത്നീസമേതം വന്ന  പാലക്കാട്ടേട്ടനെന്ന കേരള ദാസനുണ്ണിയെ പരിചയപ്പെട്ടു. ആദ്യം  മനസിലാകാതിരുന്ന അദ്ദേഹം ബ്ലോഗിന്റെ പേരു കേട്ടതും എന്നെ തിരിച്ചറിഞ്ഞു.  ബ്ലോഗെഴുത്തിൽ വന്നതിന്റെ സന്തോഷവും ഒരുപാട് എഴുതാൻ മനസിൽ കിടക്കുന്നതും  അതിനൊക്കെ സമയം തികയാത്തതിന്റെ വ്യാകുലതകളും അദ്ദേഹം പങ്കുവച്ചു. ഒപ്പം  എന്റെ ബ്ലോഗ്ഗർ ഇന്റർവ്യൂ വായിച്ച ശേഷം വീട്ടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോൾ  പാമ്പ്തീണ്ടാൻ വന്ന കാര്യവും അദ്ദേഹം പറഞ്ഞു. ഭാഗ്യത്തിനു കുഴപ്പമൊന്നും  ഉണ്ടായില്ല. ബ്ലോഗ് മീറ്റിനും മറ്റുമൊക്കെ മുടങ്ങാതെ  പങ്കെടുക്കണമെന്നുണ്ടെങ്കിലും യത്രകൾക്ക് ആരോഗ്യം മനസിനൊപ്പം  നീങ്ങാത്തതിലുള്ള പരിദേവനവും അദ്ദേഹം പങ്കുവച്ചു. ഞാൻ അദ്ദേഹത്തിന്റെ  നോവലിന്റെ വായനയിലാണെന്ന കാര്യം കമന്റായിത്തന്നെ അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ  അറിയിച്ചിരുന്ന കാര്യം ഞാൻ ഓർമ്മപ്പെടുത്തി. ഞാൻ പെൻഡിംഗിൽ വച്ചിരുന്ന  പോസ്റ്റുകളിൽ ചിലതാണ് അദ്ദേഹത്തിന്റെ നോവലുകൾ.
മണികണ്ടന്റെ  സ്ത്രീസ്വരത്തിലുള്ള പാട്ട് ഏവർക്കും കൌതുകമായി. പോഡ്കാസ്റ്റിംഗ്  ബ്ലോഗ്ഗർമാരിൽ ചിലർ മനോഹരമായ ഗാനങ്ങൾ ആലപിച്ചിരുന്നു. അവരിൽ പലരുടെയും  പേരുകൾ ഇതെഴുതുമ്പോൾ ഓർമ്മ കിട്ടുന്നില്ലെന്ന് ഖേദപൂർവ്വം അറിയിക്കട്ടെ.  സാബു കൊട്ടോട്ടിയുടെ ജീവിതസൂത്രങ്ങളും, മറ്റു ചില ബ്ലോഗ്ഗർമാരുടെ  പദ്യപാരയണങ്ങളും പാട്ടും കടംകഥകളും ഒക്കെയായി മീറ്റ് നിമിഷം തോറും  കൊഴുക്കുന്നുണ്ടായിരുന്നു. ഓരോ ഭാഗത്തും പരസ്പരം പരിചയപ്പെടലും ഫോട്ടോയും  വിഡിയോ പിടിക്കലുമൊക്കെ ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. ഒപ്പം നാണം  കുണുങ്ങിയായ കുമാരന്റെ ഏരിയ തിരിച്ചുള്ള കോർണർ യോഗങ്ങളും അവയിൽ നിന്ന്  കുമാരന്റെ കത്തിയടി കേട്ട് രക്ഷപ്പെടാനാകാതെ നിന്ന ബ്ലോഗീനീബ്ലോഗന്മാരുടെ  രക്ഷിക്കണേ രക്ഷിക്കണേ എന്ന നിലവിളിയും ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.  ജിക്കു വർഗ്ഗീസും മറ്റുമാകട്ടെ ഫോട്ടൊപ്രദർശനവും അതിന്റെ ജഡ്ജിംഗ്  ഷീറ്റുമൊക്കെയായി തിരക്കിലായിരുന്നു.
മത്താപ്പും മത്താപ്പിന്റെ  തരത്തിൽപ്പെട്ട മറ്റ് ചില പൊട്ടാസുകളും ഓരോരോ കോർണറുകളിൽ നിന്ന് ചില  താത്വിക പ്രശ്നങ്ങൾ കലപിലക്കുന്നുണ്ടായിരുന്നു. ക്ലാസ്സു കട്ടുചെയ്യൽ,  സിനിമയ്ക്ക് പോക്ക് തുടങ്ങിയ ഗൌരവമേറിയ അന്താരാഷ്ട്ര പ്രശ്നങ്ങളായിരുന്നു  അവർ മുഖ്യമായും താത്വിക വിശകലനങ്ങൾക്ക് വിധേയമാക്കിയത്. അതിന്റെയൊപ്പം  കൂടിയ വിവാഹ നിശ്ചയം കഴിഞ്ഞ ബ്ലോഗിനിയും റിപ്പോർട്ടർ ചാനലിലെ ലേഖികയുമായ  ഒരു പെൺകൊച്ചിനെ അവളുടെ കല്യാണ വിശേഷങ്ങൾ പറഞ്ഞ് കണക്കിനു കളിയാക്കിയും  റിപ്പോർട്ടർ ചാനൽ കാണുമ്പോഴത്തെ പൊട്ടലും ചീറ്റലും പറഞ്ഞ് വധിച്ചും ആ  കൊച്ചിൽനിന്നും കിട്ടേണ്ടതു തരാതരം പോലെ മത്താപ്പും സംഘവും  വാങ്ങിക്കൂട്ടുന്ന കാഴ്ചയും ഇടയ്ക്ക് കാണാൻ കഴിഞ്ഞു.
അല്പം സീനിയറായ  ഒരു സ്ത്രീ ബ്ലോഗ്ഗറെക്കണ്ട് പരിചയപ്പെടാൻ ചെന്നപ്പോൾ അവർ ബ്ലോഗ്ഗറല്ല;  ഒൻപതാം ക്ലാസുകാരിയായ ഒരു ബ്ലോഗ്ഗർപെൺകുട്ടിയുടെ അമ്മയാണ്. മകൾ അഞ്ജലി അനിൽ  കുമാർ എന്ന കുട്ടിബ്ലോഗ്ഗർ അടുത്തുതന്നെ ഇരിപ്പുണ്ടായിരുന്നു.  തിരുവനന്തപുരത്ത് നിന്ന് കുസുമം ആർ പുന്നപ്രയും മീറ്റിൽ എത്തിയിരുന്നു.  നിലവിൽ തിരുവനന്തപുരം ഭാഗത്ത് നിന്ന് ഞാനും കുസുമം ചേച്ചിയും മാത്രമേ  ഉണ്ടായിരുന്നുള്ളൂ എന്നാണ് ഞാൻ മനസിലാക്കുന്നത്. പുന്നപ്ര  ആലപ്പുഴയാണെങ്കിലും ഇപ്പോൾ അവർ തിരുവനന്തപുരത്തുകാരാണ്.
ഇതിനിടയിൽ  എപ്പോഴോ ചായയും ബിസ്കറ്റും വന്നതും അത് വാങ്ങിക്കുടിച്ചതും കടിച്ചതുമൊന്നും  ആരും അറിഞ്ഞില്ല. ഇടയ്ക്ക് അതും അങ്ങു നടന്നു. പലർക്കും അതോർമ്മ  കാണാനിടയില്ല. ആളുകൾ പിരിയുന്നതിനു മുമ്പ് നേരത്തേ തന്നെ ഗ്രൂപ്പ് ഫോട്ടോ  എടുക്കാൻ ഏർപ്പാടാക്കിയിരുന്നു. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ ഉടൻ തന്നെ മീറ്റിൽ  പങ്കെടുത്ത എല്ലാവർക്കും ഗ്രൂപ് ഫോട്ടോയുടെ കോപ്പിയും ലഭിച്ചു. ഇത്  ഇനിയുള്ള മീറ്റുകൾക്കും ഒരു മാതൃകയാകണം. മീറ്റ് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ  ഗ്രൂപ്പ് ഫോട്ടോ എല്ലാവരെയും കാണിക്കാൻ കഴിയുന്നത് ഒരു സന്തോഷമാണ്.
ഉച്ചയ്ക്ക്  ഊണിന്റെ കാര്യം വന്നപ്പോൾ എനിക്കല്പം നിരാശയായി. ഊണിനു ചെന്നപ്പോൾ  ഫ്രെയിഡ് റൈസാണ്. ഞാനാണെങ്കിൽ ഉച്ചയ്ക്ക് നാടൻ ചോറേ കഴിക്കൂ. ഇല്ലെങ്കിൽ  തലവേദന എടുക്കും. ഭാഗ്യത്തിനു ബിരിയാണിയായില്ല. എങ്കിൽ പുറത്തുപോയി ഭക്ഷണം  കഴിക്കേണ്ടി വന്നേനേ. പിന്നെ അല്പം ഫ്രെയിഡ് റൈസ് ചട്ടിണിയും അച്ചാറും  കൂട്ടി തിന്നു. ഇറച്ചിക്കറി പരമാവധി ഒഴിവാക്കുന്നതിനാൽ വാങ്ങിയില്ല. ഐസ്  ക്രീമും ഊണിനൊപ്പം ഉണ്ടായിരുനു. എല്ലാവർക്കും ഭക്ഷണം ഇഷ്ടമായി എന്നാണ് ഞാൻ  മനസിലാക്കുന്നത്.
ഊണിനു ശേഷം പുസ്തകസ്റ്റാളിൽ ചെന്ന് അടുത്തു  നിൽക്കുന്ന ആളെ ശ്രദ്ധിക്കാതെ പുസ്തകങ്ങൾ മറിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തു  നിന്ന ആൾ എന്നോട് പറയുന്നു;
“നമ്മൾ തമ്മിൽ ബുദ്ധിപരമായ ചില……..“ (സംവാദങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നാണ് പുള്ളി ഉദ്ദേശിച്ചത്).
ഞാൻ അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് നോക്കുമ്പോൾ അദ്ദേഹം പറഞ്ഞു;
“ഞാൻ ഷിഹാബ്; ……..”
എന്റെ സംശയം മാറാഞ്ഞ് അദ്ദേഹം ബ്ലോഗ്ഗർനാമം പറഞ്ഞു”
“ അഞ്ചൽ……”
“അഞ്ചൽക്കാരൻ…..?” ഞാൻ ചോദിച്ചു.
“അതെ! താങ്കൾ ഇത്ര ചെറുപ്പമാണെന്ന് ഞാൻ കരുതിയില്ല. അല്പം കൂടി പ്രായം പ്രതീക്ഷിച്ചിരുന്നു”. എന്ന് അഞ്ചൽ
“ഞാനും താങ്കളെ ഇങ്ങനെ ഒരു രൂപത്തിലല്ല കണക്കാക്കിയിരുന്നത്. അല്പം കൂടി പ്രായം കണക്കാക്കിയിരുന്നു.
പിന്നെ….ഇപ്പോൾ പോസ്റ്റുകൾ അങ്ങനെ ഇല്ലല്ലോ” എന്ന് ഞാൻ.
“ഉപജിവനാർത്ഥം  ദുബായിലാണല്ലോ. അവിടെ ജോലി ചെയ്യുന്ന കമ്പനി പറഞ്ഞു; ഒന്നുകിൽ ബ്ലോഗ്,  അല്ലെങ്കിൽ ജോലി. രണ്ടുംകൂടി വെണ്ടെന്ന്! അതുകൊണ്ട് തൽക്കാലം  ഒന്നടങ്ങിയിരിക്കുകയാണ്.” അഞ്ചൽ!
ദുബായിയിൽ നിന്നും ലീവിനെത്തിയതാണ്  അഞ്ചൽക്കാരൻ. ഉച്ചയോടെയാണ് അദ്ദേഹം ബ്ലോഗ് മീറ്റിൽ എത്തിച്ചേർന്നത്.  ബ്ലോഗിൽ വന്നതുമുതൽ അദ്ദേഹത്തിന്റെ ബ്ലോഗ് ഞാൻ സ്ഥിരം സന്ദർശിക്കുന്നതാണ്.  നമ്മൾ തമ്മിൽ കമന്റുകളിലൂടെ ചില ചർച്ചകൾ നടന്നിട്ടുമുണ്ട്. അഞ്ചലും  തട്ടത്തുമലയും തമ്മിൽ അരമണിക്കൂർ വണ്ടിദൂരമേയുള്ളൂ. പക്ഷെ നമ്മൾ തമ്മിൽ  കാണുന്നത് ഇതാദ്യം. ആ പ്രൊഫെയിൽ ചിത്രത്തിൽ കാണുന്നതുപോലെയൊന്നുമല്ല;  സുന്ദരനും സുമുഖനുമായ ഈ യുവ കോമളൻ. ഞാൻ വായിച്ച അഞ്ചലിന്റെ ചില പോസ്റ്റുകളെ  പറ്റി സംസാരിച്ചു. അതിൽ ഒരു ഭ്രാന്തിയെക്കുറിച്ച് എഴുതിയ പോസ്റ്റിനെ  ചൊല്ലി നാട്ടുകാർ പരാതി പറഞ്ഞത്രേ; നാട്ടുകാരെ അപമാനിച്ചെന്ന്. എന്നാൽ  ഇതിലും വലുത് വരാനിരിക്കുന്നതേ ഉള്ളൂവെന്ന് അഞ്ചൽക്കാരനും.
പിന്നീട്  അദ്ദേഹം വേദിയിൽ കയറി സ്വയം പരിചയപ്പെടുത്തി. കൊല്ലം ജില്ലയിലെ അഞ്ചൽ  നിന്ന് രാവിലെ ഇറങ്ങി ഉച്ചയ്ക്കാണ് എത്താൻ കഴിഞ്ഞത്. ഗ്രൂപ്പ് ഫോട്ടോ  സെക്ഷൻ കഴിഞ്ഞതിനാൽ താൻ ഇനി അതിൽ വരില്ലല്ലോ എന്ന നിരാശയും അദ്ദേഹം  പ്രകടിപ്പിച്ചു. അഞ്ചൽക്കാരൻ പിന്നീട് കുറച്ച് വെള്ളക്കടലാസ് കീറി  തുണ്ടുകളാക്കി മീറ്റിൽ എത്തിയ എല്ലാവരുടെയും കൈകളിൽ കൊടുത്തു. എന്നിട്ട്  എല്ലാവരുടെയും പേരും ബ്ലോഗിന്റെ പേരും യു.ആർ.എലും എഴുതി വാങ്ങിച്ചു. ഇങ്ങനെ  ചെയ്യേണ്ടതിന്റെ ആവശ്യം എനിക്കും മുമ്പേ തോന്നിയിട്ടുള്ളതാണ്. പക്ഷെ  ആർക്കെങ്കിലും ബുദ്ധിമുട്ടായാലോ എന്നു കരുതി ചെയ്തിട്ടില്ലെന്നു മാത്രം.
കാരണം  മീറ്റ് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ പലരുടെയും പേരും ബ്ലോഗിന്റെ പേരും  ഒക്കെ മറന്നു പോകാറുണ്ട്. എന്നു വച്ച് എല്ലാവരും ഇങ്ങനെ ഒറ്റയ്ക്കൊറ്റയക്ക്  എഴുതിയെടുക്കാൻ നീൽക്കുന്നത് പ്രായോഗികവുമല്ല. അതുകൊണ്ട് അടുത്ത മീറ്റു  മുതൽ പങ്കടുക്കുന്നവരുടെ പേരുകളും ബ്ലോഗുകളുടെ പേരും യു.ആർ.എലുകളും  പ്രിന്റ് എടുത്ത് എല്ലാവർക്കും ഓരോ കോപ്പി നൽകാൻ കഴിഞ്ഞാൽ  കൊള്ളാമായിരുന്നു. ഇപ്പോൾ ഗ്രൂപ്പ് ഫോട്ടോ കൊടുത്തതു പോലെ. ഇപ്പോഴത്തെ  മീറ്റിൽ പങ്കെടുത്തവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തത് സംഘാടകർ ഏതെങ്കിലും  ബ്ലോഗിൽ പ്രസിദ്ധീകരിച്ചെങ്കിൽ കൊള്ളാമായിരുന്നു.
കൊല്ലം കടവൂരിലുള്ള  സന്തോഷ്, കോട്ടയം സ്വദേശി ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മഹേഷ് വിജയൻ,  അനൂപ് വർമ്മ, അരുൺ കായംകുളം, പട്ടാളം രഘുനാഥൻ, ഒടിയൻ തുടങ്ങി ഒത്തിരി പേരെ ഈ  മീറ്റിൽ വച്ച് എനിക്ക് പുതുതായി പരിചയപ്പെടാൻ കഴിഞ്ഞു. മനോരാജും പ്രവീൺ  വട്ടപ്പറമ്പും യൂസഫ് പായും ഒക്കെ ഈ മീറ്റിലും സജീവ സാന്നിദ്ധ്യമായിരുന്നു.  ഡോ. ജയൻ ദാമോദരനാകട്ടെ എന്നെയടക്കം മീറ്റിൽ പങ്കെടുക്കുമെന്നു പറഞ്ഞിരുന്ന  മിക്കവരെയും രണ്ടു ദിവസം മുമ്പേ തന്നെ വിളിച്ച് ഓരോരുത്തരുടേയും വരവ്  ഉറപ്പാക്കിയിരുന്നു. അത്ര ഉറപ്പൊന്നും പറയാതിരുന്ന സാബു കൊട്ടോട്ടി  എത്തുമെന്ന് എനിക്കുറപ്പായിരുന്നു. അതപ്രകാരം തന്നെ സംഭവിച്ചു.  എഴുതിക്കൊണ്ടിരിക്കുമ്പോൾ ഓർമ്മയിൽ കയറിവന്ന പേരുകൾ മാത്രമാണ് ഈ പോസ്റ്റിൽ  അവിടെയും ഇവിടെയും ഉൾപ്പെട്ടിട്ടുള്ളത്.
എന്റെ ബ്ലോഗ്മീറ്റ്  അനുഭങ്ങളിൽ ചിലതു മാത്രമാണ് ഞാൻ പോസ്റ്റാക്കുന്നത്. ഇനി മറ്റുള്ളവരുടെ  പോസ്റ്റുകൾ കൂടി വായിക്കുമ്പോൾ മാത്രമേ മീറ്റിന്റെ പൂർണ്ണ വിവരം  എല്ലാവർക്കും അനുഭവഭേദ്യമാകൂ. മീറ്റ്പോസ്റ്റെഴുത്ത് ബ്ലോഗ്മീറ്റിന്റെ ഒരു  അനന്തരഫലമായി ഇതിനകം മാറിയിട്ടുണ്ടല്ലോ! ഞാൻ ചിത്രങ്ങൽ ഒന്നുമെടുത്തില്ല.  ഫോട്ടോകളും വീഡിയോയും മറ്റു കാണാൻ മറ്റു ബ്ലോഗുകൾ സന്ദർശിക്കാം. ലിങ്കുകൾ  ഇവിടെ വരുന്നവർ ദയവായി കമന്റുക!
പരിചയപ്പെട്ട ചിലരുടെ പേരുകളും  അവരുടെ ബ്ലോഗുകളുടെ പേരും ബ്ലോഗ്ഗർ നാമവുമൊക്കെകൂടി കൂടി കുഴഞ്ഞ് മറിഞ്ഞു.  പലതും മറതിയിലുമായി. ഒരുപാട് പേരെ ഒരുമിച്ചു പരിചയപ്പെടുമ്പോൾ ഇത്  സ്വാഭാവികമണ്. പലർക്കും ഈ അനുഭവം ഉള്ളതായി എന്നോട് പറഞ്ഞിട്ടുണ്ട്. ദയവായി  സംഘാടകർ അവിടെ പങ്കെടുത്തവരുടെ ബ്ലോഗ് യു.ആർ.എൽ-കൾ എങ്കിലും പോസ്റ്റ്  ചെയ്യുക!
പിൻകുറിപ്പ്: ബ്ലോഗ്മീറ്റിനെ സംബന്ധിച്ച് എന്റെ ഈ  ഭാഷ്യം മാത്രമാണ് ഈ പോസ്റ്റ്. മീറ്റ് സംബന്ധിച്ച മറ്റുള്ളവരുടെ പോസ്റ്റുകൾ  കൂടി വായിക്കുമ്പോൾ മാത്രമേ മീറ്റിന്റെ പൂർണ്ണ വിവരം എല്ലാവർക്കും  അനുഭവഭേദ്യമാകൂ. മീറ്റ്പോസ്റ്റെഴുത്ത് ബ്ലോഗ്മീറ്റിന്റെ ഒരു അനന്തരഫലമായി  ഇതിനകം മാറിയിട്ടുണ്ടല്ലോ! ഞാൻ ചിത്രങ്ങൽ ഒന്നുമെടുത്തില്ല. ഫോട്ടോകളും  വീഡിയോയും മറ്റു കാണാൻ മറ്റു ബ്ലോഗുകൾ സന്ദർശിക്കാം. ലിങ്കുകൾ ഇവിടെ  വരുന്നവർ ദയവായി കമന്റുക!
കൂടുതൽ ചിത്രങ്ങൾ കാണാൻ ഈ ലിങ്കിൽ ഞെക്കുക: ചിത്രബ്ലോഗം
എറണാകുളം ബ്ലോഗ്മീറ്റിൽ പങ്കെടുത്തവരുടെ ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകൾ വിശ്വമാനവികം വായനശാലയിൽ ഉണ്ട്