Tuesday, November 8, 2011

ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

മുൻകുറിപ്പ്: ശുംഭൻ പ്രയോഗത്തിൽ സ. എം.വി. ജയരാജനെ ഹൈക്കൊടതി ശിക്ഷിച്ചെങ്കിലും അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കുപരി ബഹുമാനപ്പെട്ട കോടതികളോടുള്ള സർവ്വ ബഹുമാനവും നിലനിർത്തിക്കൊണ്ട് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.

ജഡ്ജിമാർക്കെതിരെ സി.പി.ഐ.എം നേതാവ് എം.വി.ജയരാജൻ നടത്തിയ ശുംഭൻ പ്രയോഗത്തിനെതിരെ ഹൈക്കൊടതി സ്വമേധയാ എടുത്ത കേസിന്റെ വിധി കാത്തിരിക്കുമ്പോഴാണ് ഈ കുറിപ്പ് എഴുതുന്നത്. ജയരാജൻ തന്നെ പറഞ്ഞിരിക്കുന്നത് നീതി തേടിയെത്തുന്ന പൌരന്റെ ആശ്രയം കോടതികളാണെന്നാണ്. എന്നാൽ തന്റെ ശുംഭൻ എന്ന പ്രയോഗത്തിൽ വലിയ കുറ്റമൊന്നും കാണുന്നില്ലെന്നാണ് ജയരാജൻ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. കേരളത്തിൽ പല ഭാഗത്തും പല അർത്ഥത്തിലാണ് ആ വാക്ക് പ്രയോഗിക്കുന്നത്. നിയതവും സർവ്വവ്യാപകവുമായ ഒരു അർത്ഥം ആ വാക്കിനില്ല. ഗൌരവമുള്ള കാര്യങ്ങളെ നിസാരമായി കാണുന്നതിനു ശുംഭത്തരം എന്ന് ചിലയിടങ്ങളിൽ അർത്ഥം കല്പിക്കുന്നതായി ജയരാജൻ പറയുന്നു. ഇതു സംബന്ധിച്ച് കോടതി തന്നെ മലയാള ഭാഷാ പണ്ഡിതന്മാരിൽ നിന്നും അർത്ഥം തേടിയിരുന്നു. ഇന്ന് കോടതി പറയാനിരിക്കുന്ന വിധി എന്തുമാകട്ടെ. ഈ കേസിനാസ്പദമായ വിഷയം ഇവിടെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്.

പാതയൊരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട ജയരാജന്റെ അഭിപ്രായപ്രകടനത്തിനിടയിലാണ് ശുംഭൻ പ്രയോഗം വന്നത്. കോടതികളും കോടതി വിധികളും വിമർശനങ്ങൾക്കതീതമാണോ എന്ന കാര്യം ഗൌരവമായി ചർച്ചയ്ക്കെടുക്കേണ്ടതാണ്. ഒരു കീഴ്ക്കോടതി പറയുന്ന വിധിക്കെതിരേ അപ്പീൽ പോകുന്നതും ഒരുതരത്തിൽ ആദ്യം വിധിപറഞ്ഞ ആ കീഴ്ക്കോടതിക്കെതിരെയുള്ള വിമർശനത്തിനു തുല്യമല്ലേ? കോടതികളും കോടതിവിധികളും വിമർശനങ്ങൾക്കതീതമാണെങ്കിൽ പിന്നെ അപ്പീൽ നൽകുനതും ഒരർത്ഥത്തിൽ കോടതിയലക്ഷ്യമല്ലേ? വിമർശനങ്ങൾ, പൊതുയോഗങ്ങൾ പ്രകടനങ്ങൾ, സമരങ്ങൾ എന്നിവയെല്ലാം ജനാധിപത്യാവകാശങ്ങളാണ്. എല്ലാ കാലത്തും പ്രക്ഷോഭങ്ങളും സമരങ്ങളും പൊതുയോഗങ്ങളും പ്രകടനങ്ങളും എല്ലാം പൊതുസ്ഥലങ്ങളിൽ തന്നെയാണ് നടന്നു പോരുന്നത്. ലോകത്ത് എവിടെയും അങ്ങനെയാണ്. പണ്ടുമതേ, ഇപ്പോഴുമതേ! ഇന്ത്യയിൽ സ്വാതന്ത്ര്യസമര സേനാനികൾ സ്വാതന്ത്ര്യ സമരം നടത്തിയത് അവരവരുടെ വീടുകളി ഇരുന്നല്ല. പൊതു സ്ഥലങ്ങളിൽ തന്നെയാണ് വിവിധ പ്രക്ഷോഭസമരങ്ങൾ നടത്തിയത്. പൊതുസ്ഥലങ്ങളിൽ ഇതെല്ലാം നിരോധിക്കുന്ന കോടതി പിന്നെ എങ്ങനെയാണ്, എവിടെയെല്ലാമാണ് സമരങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തേണ്ടത് എന്നും കൂടി പറയാൻ ബാദ്ധ്യസ്ഥമല്ലേ?

ഭരണകൂടങ്ങൾ ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്നത് പണ്ടും ഇന്നും ലോകത്തെവിടെയും നടക്കാറുള്ള കാര്യമാണ്. എന്നാൽ കോടതികൾ ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്ന സംഭവം അത്ര സർവ്വസാധാരണമല്ല. ജനാധിപത്യാവകാശങ്ങളെയും അതിൽ ഉൾപ്പെടുന്ന രാഷ്ട്രീയാവകാശങ്ങളെയും ഭരണകൂടം അടിച്ചമർത്തിയാൽ ആ ഭരണകൂടത്തെ അതിൽ നിന്ന് പിന്തിരിപ്പിച്ച് ജനങ്ങൾക്ക് നീതി നൽകേണ്ടതുതന്നെ കോടതികളാണ്. ആ കോടതികൾ തന്നെ ഏതെങ്കിലും ജനാ‍ധിപത്യവിരുദ്ധരും അരാഷ്ട്രീയ വാദികളും സ്വാർത്ഥമതികളുമായ ഹർജിക്കാരെ ശല്യക്കാരായ വ്യവഹാരികളായി കണ്ട് നടപടി സ്വീകരിക്കുന്നതിനു പകരം അത്തരക്കാർക്കനുകൂലമായി വിധി പറയുന്നത് നമ്മുടെ ഭരണ കൂടത്തോടുള്ള് അനാദരവായി ആരെങ്കിലും ഉയർത്തി കാട്ടിയാൽ അതിനെ കുറ്റം പറയാൻ സാധിക്കുമോ? ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളുടെ അസഹിഷ്ണുതയും അലോസരവും തന്മൂലമുണ്ടാകുന്ന ചൊറിച്ചിലും മാറ്റാൻ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ പൌരാവകാശങ്ങളെത്തന്നെ ഇല്ലാതാക്കുന്ന വിധികൾ പറയുന്നത് കോടതികളിൽ പൊതു സമൂഹത്തിനുള്ള വിശ്വാസ്യതയെ തകർക്കാനേ ഉപകരിക്കുകയുള്ളു.

സമരവും പ്രകടനങ്ങളും ജാഥകളും പൊതുയോഗങ്ങളും ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണ്. പാതയോര പൊതുയോഗ നിരോധനത്തെ ഒരു രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കോടതിയുടെ പാതയൊര പൊതുയോഗ നിരോധനത്തെ മറികടക്കാൻ സർവ്വരാഷ്ട്രീയ കക്ഷികളുമായി ആലോചിച്ചുതന്നെ പുതിയ നിയമം നിർമ്മിച്ചിരുന്നു. എന്നാൽ ആ നിയമവും ഇപ്പോൾ ഹൈക്കൊടതി മരവിപ്പിച്ചു. ആ മരവിപ്പിക്കലിനെയും ഒരു രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടില്ല. കാരണം അതിനു ശേഷവും എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതു സ്ഥലങ്ങളിൽ പ്രകടനങ്ങളും സമരങ്ങളും പൊതുയോഗങ്ങളും മറ്റും നടത്തി വരുന്നു. ഈ നിരോധനം എത്രകണ്ട് ജനം പാലിക്കും എന്നത് ഇനിയും കണ്ടറിയേണ്ടതാണ്. ബഹുമാനപ്പെട്ട കോടതികളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ ഇത്തരം ജനവിരുദ്ധമായ വിധികളിൽ നിന്ന് കോടതികൾ ഒഴിഞ്ഞു നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന അഭിപ്രായമാണ് ഈ ലേഖകനെ പോലെ അരാഷ്ട്രീയവാദികളല്ലാത്തവർക്ക് ഉണ്ടാവുക.

ഇപ്പോൾ ജയരാജന്റെ ശുംഭൻ പ്രയോഗത്തിനെതിരെ ഹൈക്കോടതി വിധി വന്നിരിക്കുന്നു. അദ്ദേഹത്തിന് ആറുമാസത്തെ വെറും തടവും രണ്ടായിരം രൂപാ പിഴയും വിധിച്ചിരിക്കുന്നു. കോടതികൾക്കെതിരെ വാക്കുകൾ ഉപയോഗിക്കുമ്പോൾ ചില സൂക്ഷ്മതകൾ എല്ലാവരും പുലർത്താൻ ഈ വിധി സഹായിച്ചേക്കാം. എന്നാൽ ഈ വിധിയിലൂടെ ജയരാജൻ ശുംഭൻ പ്രയോഗം നടത്താനുണ്ടായ സാഹചര്യം ഗൌരവമർഹിക്കുന്ന ഒന്നല്ലാതെ വരുന്നില്ല. കോടതിക്ക് വളരെ നിസാരമായി തള്ളിക്കളയാവുന്ന ഒരു പരാമർശമായിരുന്നു ഇത്. ഇത്തരം നിസാര കാര്യങ്ങൾക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നതിനെ പ്രമുഖ അഭിഭാഷകർതന്നെ വിമർശിച്ചിട്ടുണ്ട്. സ്വന്തം നിലപാടിൽ ഉറച്ചുനിന്ന്നേരിട്ട ജയരാജന്റെ ചങ്കൂറ്റം അംഗീകരിക്കേണ്ടതാണ്. ശിക്ഷയെങ്കിൽ ശിക്ഷ എന്ന നിലയിൽ തന്നെ ജയരാജൻ ഇതിനെ കണ്ടത്. ഇത് ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി, മൌലികാവകാശ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം നടത്തിയ ഒരു പോരാട്ടം എന്ന നിലയിൽ തന്നെ കാണാവുനതാണ്. കാരണം ജനാധിപത്യം സംരക്ഷിക്കേണ്ട കോടതിയുടെ ഭാഗത്തു നിന്ന് തന്നെ ജനാധിപത്യ വിരുദ്ധമായ ഒരു വിധിവന്നു എന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹം അത്തരം ഒരു പരാമർശംതന്നെ നടത്താൻ ഇടയായത്.

ഇപ്പോൾ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ജയരാജന്റെ വാദം കോടതി നിരാകരിച്ചു. അദ്ദേഹത്തെ ജയിലിലേയ്ക്കു തന്നെ കൊണ്ടു പോകുന്നു. ഇനി വേണമെങ്കിൽ സുപ്രീം കോടതിയിൽ അപ്പീൽ പോകാം. എന്തായാലും അഴിമതിയ്ക്കും പെൺ വാണിഭത്തിനുമൊന്നുമല്ലല്ലോ അദ്ദേഹം ജയിലിൽ പോകുന്നത്. പൌരാവകാശം സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തകരും കോടതിയും തമ്മിലുള്ള ഒരു സംവാദത്തിന്റെ ഒരു പരിണിതഫലം മാത്രമാണ് ഈ വിധി. ഈ ശിക്ഷകൊണ്ട് സി.പി.ഐ.എമ്മോ ജയരാജനോ തകരാൻ പോകുന്നില്ല. പൌരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നായാലും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നാ‍യാലും പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് സി.പി.ഐ.എമ്മിനെ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല. പൊതുയോഗവും, സമരവും, പ്രകടനവും, ജാഥയും എല്ലാം എല്ലാവർക്കും വേണം.

പിൻകുറിപ്പ്: ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ജനാധിപത്യത്തിനു മീതെയല്ല ഒരു പൌരനും, ഭരണകൂടവും കോടതികളും!

14 comments:

ഞാന്‍ പുണ്യവാളന്‍ said...

ബഹുമാനപ്പെട്ട കോടതിക്ക് കണ്ടില്ല കേട്ടില്ല എന്നു കരുതി വിട്ടു കളയവുന്നത്തെ ഉണ്ടായിരുന്ള്ളൂ ചില ശുംഭന്മാര്‍ അങ്ങനെ പലതും പറയുമല്ലോ ....

എങ്കിലും ജയരാജിന്റെ തിണ്ണമിടിക്കിന്നും പിണറായി പറഞ്ഞപോലെ വായില് വരുന്നത് കോത്തയ്ക്ക് പാട്ട് എന്ന പോലെ വിളിച്ചു പറഞ്ഞു നടക്കുന്ന മഹാ ശുംഭന്‍മാര്‍ക്കും ഒരു താക്കിയായി ഇരിക്കട്ടെ ......
പണ്ട് ഞാന്‍ താങ്കളോട് ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു "നിങ്ങള്‍ കമ്യൂണിസ്റ്റാ " ?

എല്ലാ ലേഖനത്തിനും ഒരു ഇടതു ചായവ് ...ശേഷം കാഴ്ചയില്‍
സ്വാഗതം ഞാന്‍ പുണ്യവാളന്‍

വിധു ചോപ്ര said...

പ്രിയപ്പെട്ട സജിം
ജനാധിപത്യ സംസ്കാരം മുൻ നിർത്തി പരിശോധിച്ചാൽ ശ്രീ. ജയരാജൻ പക്ഷത്ത് തന്നെ നിൽക്കാനാണെനിക്കിഷ്ടം. പക്ഷേ പൊതു ജനങ്ങളുടെ സഞ്ചാര സൌകര്യങ്ങളെ തടയുന്ന തരത്തിൽ പാതയിൽ ജാഥ നടത്തുന്നതും പാതയോരത്ത് സമ്മേളനം നടത്തുന്നതും പുനർ വിചിന്തനത്തിനു വിധേയമാക്കാൻ പാർട്ടികൾ തയ്യാറാകണ്ടേ എന്ന് കൂടി ചോദിച്ച് പോകുന്നു.
ഇടത് അനുകൂല സർവ്വീസ് സംഘടനയിൽ പ്രവർത്തിക്കുന്നുവെങ്കിലും, ഗതാഗതം തടസ്സപ്പെടുത്തുന്ന പ്രകടനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന ഒരാളാണു ഞാൻ. ജനങ്ങളോടൊരൽ‌പ്പം പ്രതിബദ്ധതയാവാം എന്ന് തോന്നുന്നത് കൊണ്ടാണിങ്ങനെ.
എന്നാൽ ശ്രീ. ബാലകൃഷ്ണപ്പിള്ള അകത്തായ കാരണവും, പുറത്തായ കാര്യവും,പരിഗണിക്കുമ്പോൾ ശ്രീ. എം.വി. ജയരാജന്, 6മാസം കഠിന തടവിനു ശിക്ഷിച്ചതു കേട്ടപ്പോൾ സ്വാഭാവികമായും ഞെട്ടലുണ്ടായി.
ആശംസകൾ ശ്രീ. സജിം, അഭിവാദ്യങ്ങൾ ശ്രീ. എം.വി. ജയരാജൻ.

സങ്കൽ‌പ്പങ്ങൾ said...

സത്യം പറയുന്നവരെ കുറ്റക്കാരാണെന്നാണു കോടതികൾ കരുതുന്നതെങ്കിൽ നീതി തേടി അലയേണ്ടി വരും .ബ്ലോഗുകൾ കോടതി നീരീക്ഷണത്തിലാണോ യെന്തോ?

mini//മിനി said...

ഒരു സംശയം ‘ശുംഭൻ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്? മലയാളത്തിൽ ആ വാക്ക് എങ്ങനെ കടന്നുവന്നു?

ഇ.എ.സജിം തട്ടത്തുമല said...

ഞാൻ പുണ്യവാളാ,

എന്റെ രാഷ്ട്രീയം സംശയാതീതമായി തെളിയിക്കുന്ന ധാരാളം പോസ്റ്റുകൾ ഞാൻ ഇതിനകം ഇട്ടിട്ടുണ്ടല്ലോ.എന്നിട്ടും താങ്കൾക്ക് സംശയമോ?

വിധു ചോപ്ര,

ഹർത്താലുമായി ബന്ധപ്പെട്ട് ഞാ എഴുതിയ പോസ്റ്റുകളിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നതിനോടുള്ള എന്റെ വിയോജിപ്പ് ഞാൻ പ്രകടിപ്പിച്ചിടുള്ളതാണ്.ആശുപത്രി, ഗൾഫില്പോക്ക് മറ്റ് ഒഴിച്ചുകൂടാനാകത്ത അത്യാവശ്യങ്ങൾ എന്നിവയ്ക്ക് പോക്കുന്നവർക്ക് പ്രയാസമുണ്ടാകും എന്നതിനാലാണത്. എന്നാൽ ചില സന്ദർഭങ്ങളിലെങ്കിലും റോഡ് ഉപരോധം, റെയിൽ ഉപരോധം എന്നിവ ഒഴിവാക്കാനാകാത്തതാണ്. ഇവിടെ പൊതുവഴിയിൽ ജാഥയും പൊതുയോഗവും നടത്തിക്കൂടെങ്കിൽ പിന്നെ അതൊക്കെ എവിടെ പോയി നടത്തും? പൊതുയോഗം ഹാളുകളീലോ റോഡ് വക്കിലുള്ള സ്വകാര്യസ്ഥലങ്ങളിലോ നടത്താമെന്നു വയ്ക്കാം. ജാഥയും പ്രകടനങ്ങളുമോ? അവ ആകാശത്തിലൂടെ നടത്താൻ പറ്റുമോ? അപ്പോപ്പിന്നെ ജയരാജന്മാർ ഇതൊക്കെപ്പറഞ്ഞ് ശിക്ഷവാങ്ങുന്നതിൽ ഒരദ്ഭുതവുമില്ല. വേദനയില്ലാതെ ഒരു പ്രസവവും നടക്കില്ല. എന്തെങ്കിലും നേടണമെങ്കിൽ ആരെങ്കിലുമൊക്കെ പലതും സഹിക്കുകയും ത്യജിക്കുകയും മറ്റും വേണം. അങ്ങനെയൊക്കെയാണല്ലോ നമ്മൾ സ്വാതന്ത്ര്യം പോലും നേടിയത്. ഇവിടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ജയരാജൻ ജയിലിൽ കഴിഞ്ഞ് തന്റെ വിലപ്പെട്ട സമയം ത്യജിക്കുന്നത്. നമ്മൾ എല്ലാവർക്കും വേണ്ടി! അദ്ദേഹത്തിന് അഭിവാദനങ്ങൾ! ജാധിപത്യധ്വംസനം ശുംഭൻ എന്ന വിളിയേക്കാൾ ശുംഭത്തരമാണ്. അത് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും! നാവു പിഴയ്ക്കുന്ന നേതാക്കൾക്ക് ഈ വിധി ഒരു താക്കീതാണ്. പക്ഷെ അല്പം കടുത്തുപോയി എന്നു പറയാതിരിക്കാൻ വയ്യ. ആറിമാസം ശിക്ഷിക്കാൻ മാത്രമുണ്ടോ ഒരു ശുംഭൻ വിളിയിൽ? ബഹുമാനപ്പെട്ട കോടതിയ്ക്ക് പ്രണാമം!

സങ്കല്പങ്ങൾ,

ഇന്ന് റോഡരികിലെ പൊതുയോഗങ്ങളും ജാഥകളും നിരോധിച്ചു. നാളെ ബ്ലോഗെഴുത്തും പേപ്പറിലെഴുത്തും ഒക്കെ ഇതുപോലെ നിരോധിക്കും. പിന്നെ എല്ലാവർക്കും ചൊറിയും കുത്തി വീട്ടിലിരിക്കാം. ആരെങ്കിലും കയറി ആക്രമിച്ചാലും , റേപ്പ് ചെയ്താലും രാജ്യത്തിന്റെ സ്വത്തെല്ലാം വല്ലവരും കട്ടോണ്ടു പോയാലും എന്തിന്, രാജ്യംതന്നെ ആരെങ്കിലും വെട്ടിപ്പിടിച്ചാലും പുറത്തറിയില്ല. ആർക്കും ഒന്നും മിണ്ടിക്കൂടല്ലോ!

Anonymous said...

ഹ ഹ ഹ ഹ സജീമേ വല്ലാതെ മൂഡ്‌ ഓഫ് ആണ് അല്ലെ ?
Dont worry, നമ്മള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യാം അല്ലെങ്കില്‍ അവിശ്വാസം വരുമ്പോള്‍ വിട്ടു നില്‍ക്കാം എന്നാ കണ്ടീഷനില്‍ കിംസ് ആശുപത്രീല്‍ പ്രവേശിപ്പിക്കാം , do you agree?

ആര്‍ എസ എസ കാര്‍ക്ക് പരോള്‍ കൊടുത്തപോലെ ഒരു അട്ജസ്റ്മെന്റ്റ്

ഏതായലും ഉമ്മന്‍ ചാണ്ടീടെ നല്ല കാലം

പിറവം സീറ്റ് പോയതോടെ ആകെ വിഷമിച്ചു നില്‍ക്കുകയായിരുന്നു

ഇനി ഇലക്ഷന്‍ കഴിയുന്നവരെ ജയരാജന്‍ പൂജപ്പുര കിടക്കട്ടെ

ആ ശുംഭന് കിടക്കാന്‍ പിള്ളയുടെ മുറി നല്‍കുന്നതാണ്

ഇ.എ.സജിം തട്ടത്തുമല said...

ജെയിശീൽ

ഒരു പിറവവും ജയരാജനും കൊണ്ടൊന്നും മന്ത്രിസഭ ആടാതെ ഉലയാതെ പോകില്ല.

പെണ്ണിപിടിത്തത്തിനും അഴിമതിയ്ക്കുമൊന്നുമല്ലല്ലോ ടിയാൻ ജയിലിൽ പോകുന്നത്!

കലി said...

പൌരാവകാശ ത്തിന്റെ കടക്കല്‍ കത്തി വയ്ക്കുന്ന ഒരു വിധി ഉണ്ടായപ്പോള്‍ " ജയരാജന്‍ പ്രതികരിച്ചു... അല്പം പരുഷമായ ഭാഷയില്‍.. കപട സംസ്കാരങ്ങളുടെ കുത്തോഴുക്കുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത സാധാരണക്കാരനായി... ... ജയരാജനെ ശിക്ഷിച്ചതില്‍ ആനന്ദം കണ്ടെത്തുന്ന ചില രാഷ്ട്രീയക്കാര്‍ ഇന്നും ആ കോടതി വിധിയെ ധിക്കരിക്കുന്നു... ജയരാജനെ ശിക്ഷിച്ചതില്‍ ഉള്ള "ആനന്ദം യോഗം "കൊണ്ഗ്രെസ്സ്കാര്‍ നടത്തുന്നതും പാത വക്കത്താണ്... ജനാധിപത്യം ജയിക്കട്ടെ...

drkaladharantp said...

ശുംഭന്‍ -അര്‍ത്ഥവിചാരം
ചില വാക്കുകള്‍ ചിലപ്പോള്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കും. അത്തരം വാക്കുകളെ പറ്റി നല്ല ധാരണ അനിവാര്യം ആണ്
പഠിക്കാനും പ്രയോഗിക്കാനും അര്‍ത്ഥവിചാരം നല്ലത്
ശുംഭന്‍ എന്നാ വാക്കിനു ശബ്ദ താരാവലിയില്‍ അര്‍ഥം ഇങ്ങനെ
പ്രകാശിക്കുന്നവന്‍(ശുംഭ =പ്രകാശിക്കുന്ന )
ഒരു അസുരന്‍
നിശുംഭന്റെ സഹോദരന്‍ ,
മൂഡന്‍ (മോഹിച്ചവന്‍ , തിരിച്ചറിവില്ലാത്തവന്‍ )
ഭോഷന്‍ ( ബുദ്ധിയില്ലത്തവന്‍ , പോഴന്‍ , )
ഒരു കോടതി വിധി തെറ്റാണ് എന്ന് പറയുമ്പോള്‍ വിധികര്‍ത്താക്കളെ വിശേഷിപ്പിക്കാന്‍ ഇതില്‍ ഇതു അര്‍ഥം ആണ് ഉദ്ദേശിച്ചിരിക്കുക ?
വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ വരും വരായ്കകളെ കുറിച്ചും ആലോചിക്കണം
അവ തന്റെടത്ത്തോടെ നേരിടണം
ഒരിക്കല്‍ ശ്രീ ജയരാജന്‍ ഇങ്ങനെ പറഞ്ഞതായി ഓര്മ. -.ഇക്കാര്യത്തില്‍,പൌരാവകാശ സംരക്ഷണത്തിനായി ജയിലില്‍ പോകേണ്ടി വന്നാല്‍ അതിനും തയ്യാര്‍
കംമ്യൂനിസ്റ്കാരന് ജയില് വാസം നാണക്കേടല്ല
കേരളത്ര്‍ഹ്തിലെ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് ഈ ശിക്ഷ എട്ടു വാങ്ങുന്നത് എന്ന് പറയണം
ടി എം ജേക്കബിന്റെ അനുസ്മരണം യു ഡി എഫിന് നടത്താന്‍ പോലും തെരുവോരം വഴങ്ങിയില്ല
പ്രാസംഗികര്‍ കടയുടെ വരാന്തയില്‍ കയറിയാലും ജനം വഴിയില്‍
പ്രിയപ്പെട്ട നേതാവിനെ അനുസ്മരിക്കാന്‍ അനുവദിക്കാത്ത അവസ്ഥ ദുഖകരമാണ്
പ്രതിഷേധം മാത്രമല്ല തെരു യോഗങ്ങള്‍
എങ്കിലും ഇങ്ങനെ കോടതി വിധി വേണ്ടി വന്നത് ജനത കഷ്ടപ്പെടുന്ന അവസ്ഥ വന്നതിനാല്‍ ആവണം എന്നും ആലോചിക്കാം.അതിനെ എതിര്‍ക്കേണ്ടി വന്നത് ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് ജനകീയ പ്രക്ഷോഭങ്ങള്‍ എന്നാ ചിന്ത ഉള്ളതിനാലും ആകാം. അപ്പോള്‍ ഇവയ്ക്കിടയില്‍ ഒരു ഇടം കണ്ടെത്തണം ആയിരുന്നു.

പുത്തന്‍ സമരരൂപങ്ങള്‍ ഉയര്‍ന്നു വരും. അവ രൂപപ്പെടുതതനം

siyad said...

സമൂഹം ഓരോരോ നിയമങ്ങള്‍ ഉണ്ടാകി വെച്ചിരിക്കുന്നത് ആ സമൂഹത്തിന്റെ നല്ല നടത്തിപ്പിന് വേണ്ടിയാണ്..കോടതികളും പോലീസും ഒക്കെ ഇതിന്റെ ഭാഗം ആണ്..ചിലപ്പോള്‍ ഇഷ്ടപ്പെടാത്ത വിധികള്‍ കോടതികള്‍ പുറപ്പെടുവിക്കും..അതിനെ നിയമപരമായി തന്നെ നേരിടണം...അങ്ങനെ നേരിട്ടതിന്റെ ഫലമായി ഒത്തിരി വിധികള്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്..അങ്ങനെ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ഒരു ന്യായധിപനെ അടുത്ത സമയത്ത് ശിക്ഷയും കൊടുത്തു.. പ്രകടനങ്ങള്‍ രാഷ്ട്രീയ പാര്‍ടികള്‍ ദുരുപയോഗം ചെയ്യുന്നതുപോലെ ചില ജഡ്ജിമാര്‍ കോടതികളെയും ദുരുപയോഗം ചെയ്യുന്നുട്.അതിനെ ഒക്കെ നിയമപരമായി തന്നെ നേരിടണം....അല്ലാതെ ഇഷ്ടപ്പെടാത്ത വിധി വരുമ്പോള്‍ തെരുവില്‍ ഇറങ്ങി അതിനെ തെറി പറയുകയല്ല വേണ്ടത്..ഇങ്ങനെ ഉത്തരവാതിത്ത പെട്ടവര്‍ ഇതിനെ ഒക്കെ തെറി പറഞ്ഞു നടന്നാല്‍ പിന്നെ വരുന്നവനും പോകുന്നവനും ഒക്കെ അങ്ങോട്ട്‌ തെറി പറയാന്‍ തുടങ്ങു...പിന്നെ ആരും ഇതിനെ മൈന്‍ഡ് ചെയ്യില്ല...അങ്ങനെ വന്നാല്‍ പിന്നെ അരാജകത്വം ആകും ഫലം..ജയരാജന്‍ ഒരു ഖേതം എങ്കിലും പ്രകടിപ്പിച്ചാല്‍ ഒരു പക്ഷെ ഇതില്‍ നിന്നും ഒഴിവാകാമായിരുന്നു...അതിനു പകരം പിന്നെയും തെറി പറയുക..പോലിസിനെ തല്ലാന്‍ അണികളോട് പറയുക..ഇയാളാരാ..കമ്മിഷണര്‍ സിനിമയിലെ സുരേഷ് ഗോപിയോ..?രാഷ്ട്രീയക്കാര്‍ അവര്‍ക്ക് തോന്നും പോലെ ഓരോന്ന് കാനിക്കന്നത് കൊണ്ടാ...അന്നഹസരെയെപോലുള്ള അരാഷ്ട്രീയ വാതികല്ക് ഇത്രയും ജന പിന്തുണ..

സത്യാന്വേഷി said...

ജയരാജനെതിരായ ശിക്ഷ തികച്ചും അനുചിതവും അദ്ദേഹത്തിന് അപ്പീലിനുള്ള അവകാശം നിഷേധിച്ചത് അതിനേക്കാള്‍ തെറ്റുമായിപ്പോയി.
ടെലിവിഷന് ചാനലുകള് വന്നതിനുശേഷം നേതാക്കന്മാര്(വിശേഷിച്ച് ഓബീസീകളും ദലിതരുമായ ജനനേതാക്കള്) സംസാരിക്കുമ്പോള് മിതത്വം പാലിക്കേണ്ടത് വളരെ കൂടിയിരിക്കയാണ്. ജയരാജന് ഉന്നയിച്ച കോടതിവിധിയെക്കുറിച്ച് ജനാധിപത്യബോധമുള്ള ഏതു പൌരനും വിമര്ശനമേ ഉണ്ടാകൂ. ആവേശത്തള്ളലില് ജയരാജന് ഒരു പൊതുയോഗത്തില് പറഞ്ഞ വാക്കുകളില് പിടിച്ച് കോടതിയലകഷ്യ നിയമം പ്രയോഗിക്കാന് ശ്രമിച്ച കോടതിയാണ് വാസ്തവത്തില് ഇവിടെ ചെറുതായിരിക്കുന്നത്.

Muneer said...

എന്റെ അറിവില്‍ പെട്ടിടത്തോളം ജയരാജനെ ശിക്ഷിച്ചത് പൊതു ജനങ്ങള്‍ക്കിടയില്‍ കോടതിയെ മനപ്പൂര്‍വ്വം അവഹേളിച്ചതിനാണ്. അല്ലാതെ സജി പറയും പോലെ കോടതി വിധിയെ പറ്റി അഭിപ്രായ പ്രകടനം നടത്തിയത് കൊണ്ടൊന്നുമല്ല അദ്ദേഹത്തെ ശിക്ഷിച്ചത്. കോടതി വിധിയോട് വിയോജിപ്പ് ഉണ്ടാവുന്നത് സര്‍വ്വ സാധാരണം ആണ്. അത് പ്രകടിപ്പിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ട്. സത്യം ഇതായിരിക്കെ, "ഇവിടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ജയരാജൻ ജയിലിൽ കഴിഞ്ഞ് തന്റെ വിലപ്പെട്ട സമയം ത്യജിക്കുന്നത്" എന്നൊക്കെ സജി പറയുന്നത് ചുരുക്കി പറഞ്ഞാല്‍ ശുംഭത്തരം ആണ്.

jk said...

good thing about this controversy is malayalis opened srikanteswaram's sabdatharavali to search the meaning of sumbhan. number of khadi clad congressmen from my locality who never, never in their life read a book came to me for sabdatharavali.is it not something great?(congressmen please don't file any case against me, i'm a poor fellow & don't have money to pay advocates)

deepa said...

'മെറിറ്റിന്റെ' അടിസ്ഥാനത്തില്‍ കോടതിവിധിയെ (അത് പ്രേക്യാപിച്ച ന്ജ്ജായാധിപനെ വ്യെക്തിഹത്യ ചെയ്യാത്ത വിധം )ചോദ്യം ചെയ്യാം എന്നതാണ് അപ്പീലിന്റെ നിബന്ധനയും ജനാധിപത്യത്തിന്റെ തെളിവും .(കോടതിയലക്ഷ്യം ആകില്ല അത്).
ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് തെളിയിക്കാന്‍ ' രാഷ്ട്രീയത്തില്‍ ' ഇത്തരം വാക്പ്രയോഗങ്ങലും ശൈലിയും ഫാഷനായ സ്ഥിതിയ്ക്ക്, പുതിയ തലമുറ ' അരാഷ്ട്രീയവാദികള്‍ ' ആയെന്കിലെന്നു, ദുരവസ്ഥയോടെ ആശിച്ചു പോയാല്‍ ,അവരെയും തെറ്റ് പറയാനാകില്ല.