Saturday, March 10, 2012

ബോയ്ക്കോട്ട് ലണ്ടൻ ഒളിമ്പിക്സ്

ബോയ്ക്കോട്ട് ലണ്ടൻ  ഒളിമ്പിക്സ് 

ലണ്ടൻ ഒളിമ്പിക്സ് വിവാദത്തിലായിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ നിരവധി സംഘടനകൾ ലണ്ടൻ ഒളിമ്പിക്സ് ഉയർത്തുന്ന ധാർമ്മികപ്രശ്നം ചൂണ്ടിക്കാട്ടി വൻ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നു. ഇന്ത്യ ലണ്ടൻ ഒളിമ്പിക്സ് ബഹിഷ്കരിക്കണമെന്ന ശക്തമായ അഭിപ്രായവും  ഇതിനകം ഉയർന്നുവന്നിരിക്കുന്നു. ഡോ കെമിക്കൽ‌സ് എന്ന സ്ഥാപനം ലണ്ടൻ ഒളിമ്പിക്സിന്റെ പ്രധാ‍ന സ്പോൺസർമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നതാണ് ബഹിഷ്കരണാഹ്വാനത്തിന് കാരണം. ലണ്ടന്‍ ഒളിംപ്ക്‌സ് സ്റ്റേഡിയത്തിനു മുകളില്‍ തയ്യാറാക്കുന്ന മനോഹരമായ തുണികവചമാണ് ഡോ കെമിക്കൽ‌സ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഈ  ഡോ കെമിക്കൽ‌സ് യൂണിയൻ കാർബൈഡിന്റെ പിന്തുടർച്ചക്കാരാണ്. അതായത് യൂ‍ണിയൻ കാർബൈഡിന്റെ സകല ആസ്തി-ബാദ്ധ്യതകളും ഏറ്റെടുത്ത് അത് വാങ്ങിയിരിക്കുന്നത് ഡോ കെമിക്കൽ‌സ് എന്ന കമ്പനിയാണ്. ഭോപ്പാൽ ദുരന്തത്തിനുത്തരവാദിയായ യൂണിയൻ കാർബൈഡിന്റെ ആസ്തി-ബാദ്ധ്യതകൾ അപ്പാടെ ഏറ്റെടുക്കുകവഴി ഭോപ്പാൽ ദുരന്തത്തിന്റെ  ഉത്തരവാദിത്തംകൂടി സ്വാഭാവികമായും ഡോ കെമിക്കൽ‌സിന്റെ ചുമലിലാകുകയാണ്.


ഭോപ്പാൽ ദുരന്തത്തിനത്തിനിരയായവർക്ക് നിയപരമായും ധാർമ്മികമായും നൽകേണ്ട ന്യായമായ നഷ്ടപരിഹാരം യൂണിയൻ കാർബൈഡ് ഇതുവരെ നൽകിയിട്ടില്ല. ഇന്ത്യൻ കോടതി വിധികളെ അംഗീകരിക്കാതിരിക്കുക മാത്രമല്ല,  ദുരന്തബാധിതരെ പരിഹസിക്കാൻ കൂടി തയ്യാറായവരാന് യൂണിയൻ കാർബൈഡുകാർ. യൂണിയൻ കാർബൈഡ് ഭോപ്പാൽ ദുരന്തബാധിതർക്ക് നൽകേണ്ട നഷ്ടപരിഹാരം  നൽകാനുള്ള  ബാദ്ധ്യത ഇനി  ആ കമ്പനി ഏറ്റെടുത്ത ഡോ കെമിക്കൽ‌സിനാണ് . ഇത് മുൻകൂട്ടി മനസിലാക്കിക്കൊണ്ടുതന്നെ ഡോ കെമിക്കൽ‌സിന്റെ ഓഹരി ഉടമകളിൽ ഭൂരിപക്ഷം പേർ യൂണിയൻ കാർബൈഡ് ഏറ്റെടുക്കുന്നതിനെ എതിർത്തിരുന്നു. യൂണിയൻ കാർബൈഡ് ഏറ്റുടുക്കുക വഴി  രക്തപങ്കിലമായ അവരുടെ മുൻകാല പാപങ്ങളുടെ ഉത്തരവാദിത്തം കൂടി തങ്ങളുടെ ചുമലിലാകുമെന്നതിനാൽ അത് ഏറ്റെടുക്കരുതെന്ന്  ഡോ കെമിക്കൽ‌സിന്റെ ഭൂരിപക്ഷം  ഓഹരി ഉടമകൾ ആവശ്യപ്പെട്ടു.  ഡോ കമ്പനിയിൽ സാമ്പത്തികമായി കൂടുതൽ ഓഹരികളുള്ളവരായിരുന്നില്ല ഈ ഭൂരിപക്ഷം. അംഗങ്ങളുടെ എണ്ണത്തിൽ ഭൂരിപക്ഷം വരുന്ന ഓഹരി ഉടമകളാണ് ഈ എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ  എണ്ണത്തിൽ ഭുരിപക്ഷമുള്ള ഓഹരി ഉടമകളുടെ എതിർപ്പിനെ അവഗണിച്ച് സാമ്പത്തികമായി കൂടുതൽ ഓഹരികളുള്ള ന്യൂനപക്ഷം ഓഹരി ഉടമകൾ  യൂണിയൻ കാർബൈഡിനെ ഏറ്റെടുക്കുകയായിരുന്നു. 

എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഈ ഒളിമ്പിക്സ് ഒരു ധാർമ്മികപ്രശ്നം ഉയർത്തുകതന്നെ ചെയ്യുന്നു. നിശ്ചയമായും ഇന്ത്യയെ സംബന്ധിച്ച്  ബോയ്ക്കോട്ട് ഇന്ത്യൻ ഒളിമ്പിക്സ് എന്ന ആഹ്വാനം വളരെ പ്രസക്തമാകുന്നു. ഒളിമ്പിക്സിൽ പങ്കെടുത്ത് മെഡലുകൾ നേടുക എന്നത് ഏതൊരു രാജ്യത്തിന്റെയും അഭിമാനം തന്നെയാണ്. കായിക താരങ്ങളെ സംബന്ധിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുകയെന്നത് അവരുടെ പരമമായ ലക്ഷ്യങ്ങളിലൊന്നായിരിക്കും. ഇന്ത്യയെ സംബന്ധിച്ചും ഇന്ത്യൻ കായികതാരങ്ങളെ സംബന്ധിച്ചും അതങ്ങനെ തന്നെ. ഒരു രാഷ്ട്രം എന്ന നിലയ്ക്ക് ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങളും കായിക താരങ്ങളുടെ ഒളിമ്പിക്സ് മോഹങ്ങളും ഒരു പോലെ പ്രധാനപ്പെട്ടതുതന്നെ. അതുകൊണ്ട് ഒളിമ്പിക്സ് ബഹിഷ്കരണം എന്നു കേൾക്കുമ്പോൾ അത് പെട്ടെന്ന് എല്ലാവർക്കും ഉൾക്കൊള്ളാനായെന്നു വരില്ല. എന്നാൽ അല്പം ശാന്തമായി ചിന്തിക്കുന്നവർക്ക് ഒളിമ്പിക്സ് ബഹിഷ്കരിച്ചാലുണ്ടാകുന്ന നഷ്ടങ്ങൾ ഒന്നുമല്ലെന്ന് മനസിലാകും.

ഭോപ്പാൽ ദുരന്തത്തെയും അത് അന്നു നഷ്ടപ്പെടുത്തിയ മനുഷ്യജീവനുകളെയും എന്നത്തേയ്ക്കും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളെയും ഇന്നും അതിന്റെ കെടുതികൾ അനുഭവിക്കുന്ന മനുഷ്യരെയും ഓർക്കുന്നവർക്ക് ആ ദുരന്തത്തിനുത്തരവാദികളായവർ സ്പോൺസർ ചെയ്യുന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനെപ്പറ്റി രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരും. ഭോപ്പാൽ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ജീവിച്ചിരിക്കുന്ന അതിന്റെ ഇരകളിൽ നിന്നും അവരുടെ തലമുറകളിലേയ്ക്കു കൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും വലിയ ദുരന്തത്തിനുത്തരവാദികൾ അതിനിരയായവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകിയില്ലെന്നു മാത്രമല്ല, ദുരന്തബാധിതരെ പരിഹസിക്കുകയും ഇന്ത്യയുടെ നീതിപീഠങ്ങളെ വെല്ലുവിളിക്കുകയും കൂടി ചെയ്തു. ഇത് ഇന്ത്യ എന്ന രാഷ്ട്രത്തോടുള്ള അവഹേളനമായി കൂടി കാണേണ്ട ഒന്നാണ്. എന്നാൽ നമ്മുടെ ഭരണകൂടം ഈ പ്രശ്നത്തിന്റെ ഗൌരവം ഉൾക്കൊണ്ട് നടപടികൾ സ്വീകരിക്കാനുള്ള ആർജ്ജവം കാണിച്ചിട്ടുണ്ടോ എന്ന് ഇത്തരുണത്തിലും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.

ഒളിമ്പിക്സ് ബഹിഷ്കരണം എന്നൊക്കെ കേൾക്കുമ്പോൾ നെറ്റി ചുളിക്കേണ്ട കാര്യമൊന്നുമില്ല. ഒരു ഒളിമ്പിക്സ് എന്നല്ല അതിനേക്കാൾ വലിയ ഏത് മഹാസംഭവമായാലും രാജ്യത്തിന്റെയും  രാജ്യത്തെ ജനങ്ങളുടെയും താല്പര്യങ്ങളേക്കാൾ വലുതല്ല ഒന്നും. അങ്ങനെ ചിന്തിക്കാൻ എത്രപേർ തയ്യാറാകും എന്നത് ഓരോരുത്തരുടേയും മാനുഷികവും  ധർമ്മാധർമ്മപരവുമായ വികാരവിചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കയും റഷ്യയും ഉൾപ്പെടെ പല ലോകരാജ്യങ്ങളും പല ഘട്ടങ്ങളിലും തങ്ങളുടെ രാഷ്ട്രതാല്പര്യങ്ങളെ മുൻ‌നിർത്തി രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പല കാരണങ്ങളാലും  ഇത്തരം മഹാമത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന ചരിത്രമുണ്ട്. അതിന്റെ വിശദാംശങ്ങളിലേയ്ക്ക് ഇപ്പോൾ പോകുന്നില്ല. നമ്മുടെ രാഷ്ട്രത്തിന് അത്തരം ശക്തമായ നിലപാടുകൾ എടുക്കാൻ കഴിയുമോ എന്നത് നമ്മുടെ  ഭരണകൂടസ്വഭാവങ്ങളുമായി ബന്ധപെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്തും ജനങ്ങൾ അതിനു മനസാ സജ്ജമാകും.പക്ഷെ തീരുമാനമെടുക്കാനുള്ള കരുത്ത് ഭരണകൂടത്തിനുണ്ടാകണം. 

ഒരർത്ഥത്തിൽ ഇവിടെ ബഹിഷ്കരണം എന്നത് ഒളിമ്പിക്സ് സംഘാടകർക്കെതിരെയുള്ള ഒന്നല്ല. മറിച്ച് ഇന്ത്യൻ ജനതയോടും  ഭോപ്പാൽ ദുരന്തബാധിതരോടും അതിനുത്തരവാദികളായവർ  കാട്ടിയ നിഷേധാത്മക സമീപനങ്ങളോടുള്ള പ്രതിഷേധമാണ്. അത് ലോകത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ ഇതിലും വലിയൊരു സന്ദർഭമില്ല. അതിന് ലണ്ടൻ ഒളിമ്പിക്സിൽ പങ്കേടുത്താലുണ്ടാകുന്ന നേട്ടങ്ങളെ നാം ത്യജിക്കേണ്ടി വരും. ത്യാഗമില്ലാതെ വലിയ നേട്ടങ്ങളൊ ലക്ഷ്യങ്ങളോ നേടിയെടുക്കാൻ ചില കാര്യങ്ങളിലെങ്കിലും കഴിയില്ല. ഒപ്പംതന്നെ ഈ പ്രതിഷേധം നമ്മുടെ ഭരണകൂടത്തിന്റെ സൂക്ഷ്മതക്കുറവിനോടുള്ള ഒരു പ്രതിഷേധം കൂടിയാണ്. ഭോപ്പാൽ ദുരന്തബാധിതർക്ക് അർഹമായ നഷ്ടപരിഹാരം അതിനുത്തരവാദികളായവരിൽ നിന്നും നേടിക്കൊടുക്കാൻ നമ്മുടെ ഭരണകൂട സംവിധാനങ്ങൾ പരാജയപ്പെട്ടു.

നമ്മുടെ രാജ്യത്തിനുമേൽ ദുരന്തം വിതച്ചവർക്കുകൂടി ഇപ്പോൾ ഈ ലണ്ടൻ ഒളിമ്പിക്സിന്റെ സ്പോൺസർഷിപ്പ് നൽകിയപ്പോൾ അതിനെതിരെ ഈ ഒളിമ്പിക്സ് ബഹിഷകരിക്കാൻ തീരുമാനിക്കുക പോയിട്ട്  ഈ വിഷയം ലോക ശ്രദ്ധയിൽ  കൊണ്ടുവരാനുതകുന്ന ഒരു ചെറിയ പ്രതിഷേധമെങ്കിലും പ്രകടിപ്പിക്കുവാൻ പോലുമോ നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഈ പ്രതിഷേധത്തിനു ബഹുമുഖത്വമുണ്ട്. ഇത് ഒരേസമയം നമ്മുടെ രാജ്യത്തോട് അനീതികാട്ടിയ ബഹുരാഷ്ട്ര കുത്തകയായ യൂണിയൻ കാർബൈഡിനെതിരെയുള്ള പ്രതിഷേധം, അത്തരമൊരു കമ്പനിയ്ക്കോ അതിന്റെ പിൻ തുടർച്ചകാർക്കോ ഒളിമ്പിക്സ് പോലെയൊരു മഹാ സംഭവത്തിന്റെ സ്പോൺസർഷിപ്പ് നൽകിയതിലുള്ള പ്രതിഷേധം, ഇത്തരം കാര്യങ്ങളിൽ രാജ്യതാല്പര്യങ്ങൾ സംരക്ഷിക്കാനുതകുന്ന നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്ന നമ്മുടെ  ഭരണകൂടത്തിനുനേർക്കുതന്നെയുള്ള പ്രതിഷേധം എന്നീ നിലകളിലെല്ലാം ഈ ബഹിഷ്കരണാഹ്വാനം പ്രസക്തമാകുന്നു.
 *******************************************************************************

 ഈ പോസ്റ്റിന് ചില അനുബന്ധങ്ങൾ കൂടി നൽകുന്നു

ഈ വിഷയം സംബന്ധിച്ച് വന്ന ഒരു ഓൺലെയിൻ പത്രവാർത്ത:

ഒളിമ്പിക്സ് സ്പോൺസർഷിപ്പ് വിവാദത്തിലേയ്ക്ക്

ലണ്ടൻൾ  2012ലെ ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌പോണ്‍സര്‍മാരായ ഡോ കെമിക്കല്‍ കമ്പനി വരുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ഭോപ്പാല്‍ ദുരന്തത്തിനുത്തരവാദിയായ യൂനിയന്‍ കാര്‍ബൈഡിന്റെ ഇപ്പോഴത്തെ ഉടമസ്ഥരാണ് ഡോ കെമിക്കല്‍സ്. ചോരമണക്കുന്ന കമ്പനിയെ സമാധാനത്തിന്റെ ഉല്‍സവത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ദുരന്തത്തില്‍ 5000ലേറെ പേര്‍ക്ക് ജീവന്‍നഷ്ടപ്പെട്ടിരുന്നു. ഇവരുടെ കുടുംബത്തിനും മറ്റു ദുരിതബാധിതര്‍ക്കുമുള്ള നഷ്ടപരിഹാരം പോലും വിതരണം ചെയ്യാന്‍ കമ്പനി തയ്യാറായിട്ടില്ല.1989ല്‍ യൂനിയന്‍ കാര്‍ബൈഡുമായുണ്ടാക്കിയ 470 കോടിയുടെ നഷ്ടപരിഹാരത്തില്‍ കൂടുതല്‍ ഒന്നും നല്‍കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്കു പോലും വിഷവാതകത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നുണ്ട്. അത്രമാത്രം മണ്ണും വെള്ളവും മലീമസമായി കഴിഞ്ഞു. വിവിധ സന്നദ്ധസംഘടനകള്‍ 'ഭോപ്പാല്‍ ഒളിംപിക്‌സ്' എന്ന പേരില്‍ ആഗോളവ്യാപകമായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. ഈ വിഷയത്തില്‍ ലണ്ടന്‍ ഒളിംപിക്‌സ് കമ്മിറ്റിക്കും ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പരാതി നല്‍കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ലണ്ടന്‍ ഒളിംപ്ക്‌സ് സ്റ്റേഡിയത്തിനു മുകളില്‍ തയ്യാറാക്കുന്ന മനോഹരമായ തുണികവചമാണ് ഡോ സ്‌പോണ്‍സര്‍ ചെയ്യുന്നത്.  
(വൺ ഇന്ത്യ ഓൺലെയിൻ പത്രം, 2011 ആഗസ്റ്റ് 8)
************************************************************************

പ്രതിഷേധം കേരളത്തിലും

ലണ്ടൻ ഒളിമ്പിക്സിൽ ഭോപ്പാൽ ദുരന്തത്തിനുത്തരവദികളായവർകൂടി സ്പോൺസർമാരാകുന്നതിനെതിരെ  കേരളത്തിലും വിവിധ സംഘടനകൾ പ്രതിഷേധത്തിനു തയ്യാറേടുക്കുകയാണ്. ബോയ്കോട്ട് ലണ്ടൻ ഒളിമ്പ്ക്സ് എന്നതുതന്നെയാണ് ഈ സംഘടനകളുടെയും ആഹ്വാനം. തിരുവനന്തപുരം കേന്ദ്രമായ കേരള ഫിലിം ജെൻഡർ ആൻഡ് കൾച്ചറൽ സൊസൈറ്റി ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ  രാഷ്ട്രീയ-സമൂഹിക-ശാസ്ത്ര-സാംസ്കാരിക സംഘടനകളും  മനുഷ്യാവകാശ സംഘടനകളും വരും ദിവസങ്ങളിൽ പ്രതിഷേധരംഗത്തെത്തുമെന്നാണ് സൂചനകൾ.

ഭോപ്പാൽ ദുരന്തം സംബന്ധിച്ച് കോടതി വിധികൾക്കു ശേഷം വന്ന ഒരു  ഓൺലെയിൻ പത്രവാർത്ത:

ഇന്ത്യന്‍ കോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന് യൂണിയൻ കാർബൈഡ്

ന്യൂയോര്‍ക്ക്: ഭോപ്പാല്‍ വിഷവാതക കേസിലെ ഇന്ത്യന്‍ കോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന് അമേരിക്കയിലെ യൂണിയന്‍ കാബൈഡ് കമ്പനി പ്രതികരിച്ചു. യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനോ ഉദ്യോഗസ്ഥരോ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇന്ത്യയിലെ കോടതിയുടെ നീതിന്യായ പരിധിയ്ക്കുള്ളില്‍ അല്ലാത്തതു കൊണ്ട് വിധി അനുസരിക്കേണ്ട ഉത്തരവാദിത്തമില്ലെന്നും കോര്‍പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചുഇന്ത്യയിലെ പ്ലാന്റില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടില്ല. സംഭവം നടന്ന ഫാക്ടറി ഉടമസ്ഥത പൂര്‍ണമായും യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്(യുസിഐഎല്‍) ആണ്.''കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.ഇന്ത്യാ സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ഭോപ്പാലിലെ പ്ലാന്‍ രൂപകല്‍പന ചെയ്ത്, പ്രവര്‍ത്തിപ്പിച്ച്, കൈവശം വച്ചു പോന്നത് ഉടമസ്ഥരായ യുസിഐഎല്‍ ആണെന്നും പ്ലാന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയെല്ലാം നടത്തിപ്പു ചുമതല വഹിച്ചിരുന്നവരാണ് കോടതിയില്‍ ഹാജരായതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 
(വൺ ഇന്ത്യ, 2010 ജൂൺ 8)
********************************************************************************** 

ഇനി വിധി സംബന്ധിച്ച് വന്ന ഒരു ലേഖനം:

കോടതി വിധി: രണ്ടാം ഭോപ്പാല്‍ ദുരന്തം
  
ഡി ധനഞ്ജയന്‍ 

ഭോപ്പാലില്‍ പതിനയ്യായിരത്തോളം ജനങ്ങളെ കൊന്നൊടുക്കിയ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ വിചാരണ പോലും ചെയ്യാതെ വിട്ടയച്ച രാഷ്ട്രീയ നേതൃത്വവും, ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കമ്പനിയുടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വെറും രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ച നീതിന്യായ സംവിധാനവും ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ ജീര്‍ണത തുറന്നു കാണിക്കുന്നുവെന്ന് ഡി ധനഞ്ജയന്‍

പോക്കറ്റടിക്കാരന്‌ പോലും മൂന്ന്‌ വര്‍ഷം വരെ ശിക്ഷ നല്‍കാവുന്ന നീതിന്യായ വ്യവസ്‌ഥയുളള ഒരു രാജ്യത്ത്‌ പതിനയ്യായിരത്തിലധികം പേരുടെ ജീവനാശത്തിന് ഉത്തരവാദികളായവര്‍ക്ക് ലഭിച്ച ശിക്ഷ രണ്ട്‌ വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായ ഭോപ്പാല്‍ വാതക ദുരന്തത്തിനുളള ശിക്ഷയാണ്‌ ഒരു വലിയ കോടതി തമാശയായി മാറിയത്‌. ‘കനത്ത’ ശിക്ഷ ലഭിച്ച്‌ ഉടന്‍ തന്നെ പ്രതികള്‍ക്ക്‌ ജാമ്യവും ലഭിച്ചു. കാല്‍ നൂറ്റാണ്ട് നീണ്ട നിയമയുദ്ധത്തിനു ശേഷം ലഘുവായിട്ടാണെങ്കിലും ശിക്ഷ ലഭിച്ചിരിക്കുന്നത്‌ ദുരന്തത്തിന്റെ കാരണക്കാരായ അമേരിക്കന്‍ കമ്പനിയുടെ – യൂണിയന്‍ കാര്‍ബൈഡ് – ഇന്ത്യയിലെ പ്രതിനിധികള്‍ക്കാണ്‌ എന്നതാണ്‌ രസകരമായ മറ്റൊരു കാര്യം. ദുരന്ത സമയത്തെ കമ്പനിയുടെ ചെയര്‍മാനും കേസിലെ പ്രധാന പ്രതിയുമായ വാറന്‍ ആന്‍ഡേഴ്‌സനെതിരേ വിധിന്യായത്തില്‍ പരാമര്‍ശം പോലുമില്ല. അവിടെയാണ് കോടതിവിധി രണ്ടാംഭോപ്പാല്‍ ദുരന്തമായി മാറുന്നത്. തലമുറകളിലേയ്‌ക്ക്‌ നീളുന്ന ദുരിതം സമ്മാനിച്ചവര്‍ക്ക്‌ ‌നല്‍കിയ ശിക്ഷ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ അപമാനവും മരണമടഞ്ഞ ആയിരങ്ങളുടെ ഓര്‍മകളോടുളള അവഹേളനവുമാണ്‌. ഭോപ്പാല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മോഹന്‍ പി തിവാരിയുടെ വിധിയാണ്‌ ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തെ (അങ്ങിനെയൊന്നുണ്ടെങ്കില്‍) കീറിമുറിച്ചത്.

മരണം പുകയുടെ രൂപത്തില്‍

‘ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തെ ഈ രാജ്യത്തിലെ അധികാരികള്‍ തന്നെ ഒരു വാഹനാപകടകേസ്‌ പോലെ മാറ്റിമറിച്ചു’വെന്ന് പറയുന്ന ഭോപ്പാല്‍ ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ നേതാവ്‌ സത്യനാഥ്‌ സാരംഗിയുടെ വാക്കുകള്‍ക്ക് ഒരു സലാം പറയാനേ സാമാന്യബോധമുളള ആര്‍ക്കും കഴിയൂ. 1984 ഡിസംബര്‍ രണ്ടിനാണ്‌ ഭോപ്പാലില്‍ മരണം പുകയുടെ രൂപത്തിലെത്തിയത്‌. യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്‌ടറിയില്‍ നിന്നും ചോര്‍ന്ന മീതൈല്‍ ഐസോസൈനേറ്റ്‌ എന്ന വാതകം ശ്വസിച്ച്‌ ഉറക്കക്കിടക്കയില്‍ വച്ച്‌ തന്നെ ആയിരക്കണക്കിന്‌ പേരുടെയാണ് ജീവനൊടുങ്ങിയത്. പാതിരാത്രി പരന്നൊഴുകിയ വിഷപ്പുക ശ്വസിച്ച്‌ ഞെട്ടിയെഴുന്നേറ്റ്‌ ആത്മരക്ഷാര്‍ത്ഥം ഓടിയവരും പിടഞ്ഞു വീണു മരിച്ചു. വഴിയില്‍ പാതി മരിച്ച്‌ കിടക്കുന്നവരെ ചവിട്ടിമെതിച്ച്‌ ജീവന്‍ രക്ഷിക്കാന്‍ പാഞ്ഞവരും ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി. കാഴ്‌ച നശിച്ചവരുടേയും അംഗവൈകല്യം സംഭവിച്ചവരുടേയും എണ്ണം ഒന്നരലക്ഷം വരും.

ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡിസൈന്‍ ചെയ്‌ത കമ്പനി നഷ്‌ടത്തിലാണെന്ന കാരണം പറഞ്ഞ്‌ വേണ്ടത്ര സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെ പൂട്ടിയിട്ടതാണ്‌ അപകടകാരണമായത്‌. അടച്ചിട്ട കമ്പനിയ്‌ക്ക്‌ വേണ്ടി പണം മുടക്കുന്നത്‌ ശരിയല്ലെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്‌. ഉത്‌പാദനം നിര്‍ത്തിയതോടെ മാരകമായ രാസവസ്‌തുക്കളുടെ ശേഖരം കമ്പനി പരിസരത്ത്‌ അശ്രദ്ധമായി കിടന്നു. പെട്ടന്ന്‌ പ്രതിപ്രവര്‍ത്തനത്തിന്‌ വിധേയമാകുന്ന 60 ടണ്‍ മീഥൈല്‍ ഐസോസയനൈറ്റാണ്‌ മൂന്ന്‌ ടാങ്കുകളിലായി കമ്പനിയില്‍ സൂക്ഷിച്ചിരുന്നത്‌. ഒരു തൊഴിലാളി തുരുമ്പു പിടിച്ച പൈപ്പ്‌ ഫ്‌ളഷ്‌ ചെയ്യിക്കാന്‍ ശ്രമിക്കവേ തകര്‍ന്ന പൈപ്പില്‍ നിന്ന്‌ വെളളം ഏറ്റവും വലിയ ടാങ്കിലേയ്‌ക്ക്‌ ചോര്‍ന്നാണ്‌ അപകടമുണ്ടായത്‌. പ്രതിപ്രവര്‍ത്തനത്തെതുടര്‍ന്ന്‌ ടാങ്കിന്റെ മൂടി തെറിച്ചു പോവുകയായിരുന്നു. വാതക ചോര്‍ച്ചയുണ്ടായാല്‍ തടയാന്‍ സ്ഥാപിച്ചിരുന്ന ആറു സുരക്ഷാ സംവിധാനങ്ങളും അന്ന്‌ തകരാറിലായിരുന്നു.

പതിനായിരത്തോളം റ്റണ്‍ മാരകമായ ഖരമാലിന്യം അവിടെ കുഴിച്ചുമൂടിയതോടെ പിന്നീട്‌ ശുദ്ധജലം പോലും ലഭിക്കാതെയായി. ഭ്രൂണത്തിന്റെ വളര്‍ച്ച പോലും മുരടിപ്പിക്കുന്ന ട്രൈക്ലോറോ ഈഥൈന്റെ അളവ്‌ അനുവദനീയമായതിന്റെ 50 ഇരട്ടിയും, മെര്‍ക്കുറിയുടേത്‌ 60 ലക്ഷം മടങ്ങുമായിരുന്നു. 2002ല്‍ ഗ്രീന്‍പീസ്‌ നടത്തിയ പഠനത്തില്‍ അമ്മമാരുടെ മുലപ്പാലില്‍ പോലും ക്ലോറോഫോം, റെഡാക്ലോറോമീഥേന്‍, ലെഡ്‌, ട്രൈക്ലോറോ ബെന്‍സിന്‍ എന്നിവ അടങ്ങിയതായി കണ്ടെത്തി. വാതക ദുരന്തത്തിനിരയായ സ്‌ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇവര്‍ സമൂഹത്തിന്റെ മുന്നിലെത്തിച്ചു. ഇരുപത്തിയഞ്ച് വയസാകുമ്പോള്‍ തന്നെ ആര്‍ത്തവ വിരാമം സംഭവിക്കുന്നതാണ്‌ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നമെങ്കില്‍ ഗര്‍ഭം ധരിക്കാതിരിക്കുന്നതും, പ്രസവിച്ചാല്‍ തന്നെ നിരവധി അംഗവൈകല്യത്തോടെ ജനിക്കുന്ന കുട്ടികള്‍ ഭോപ്പാലിലെ അമ്മമാരുടെ തീരാത്ത സങ്കടമായി മാറുകയായിരുന്നു. അംഗവൈകല്യമുളള കുട്ടികളെ പ്രസവിക്കുമെന്ന ഭയം മൂലം ദുരന്ത ബാധിത പ്രദേശത്തു നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പോലും പുരുഷന്മാര്‍ തയാറായിരുന്നില്ല. വിഷവാതക ദുരന്തം പ്രത്യുത്‌പാദന ശേഷിയെ എങ്ങിനെ ബാധിച്ചുവെന്നറിയാന്‍ വേണ്ടത്ര ഗവേഷണം പോലും ഇന്നേ വരെ സര്‍ക്കാര്‍ നടത്തിയിട്ടില്ല.

രണ്ടു തരം നീതി

കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ ശേഷം കമ്പനി നല്‍കിയ നഷ്‌ടപരിഹാരമായി ഇരകള്‍ക്ക്‌ ലഭിച്ചത്‌ 150-500 ഡോളര്‍ അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ ചികിത്സാചെലവായിരുന്നു. ഒരു കമ്പനിയെ മറ്റൊരു കമ്പനി ഏറ്റെടുക്കുമ്പോള്‍ ബാധ്യതകള്‍ കൂടി ഏറ്റെടുക്കണമെന്നാണ്‌ നിയമം. യൂണിയന്‍ കാര്‍ബൈഡിനെ ഡൗ കെമിക്കല്‍സ്‌ ഏറ്റെടുത്തെങ്കിലും ഭോപ്പാല്‍ ദുരന്തത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കില്ല എന്ന നയമാണ്‌ സ്വീകരിച്ചത്‌. വെസ്റ്റ് വെര്‍ജീനിയയില്‍ യൂണിയന്‍ കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ജോലി ചെയ്തവരില്‍ ആസ്ബെറ്റോസിന്റെ സ്ഥിരമായ ഉപയോഗം മൂലം ക്യാന്‍സര്‍ രോഗബാധ കണ്ടെത്തിയിരുന്നു. 1969 മുതലാണ് ക്യാന്‍സര്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങുന്നത്. 2,000 പേര്‍ രോഗബാധിതരായെന്നായിരുന്നു പരാതി. യൂണിയന്‍ കാര്‍ബൈഡിനെ ഡൗ കെമിക്കല്‍സ് ഏറ്റെടുത്തപ്പോള്‍ ദുരിതബാധിതര്‍ക്കു നല്‍കേണ്ട 2.2 മില്യണ്‍ ഡോളര്‍ നീക്കി വച്ചു. അമേരിക്കയില്‍ നഷ്ടപരിഹാരം നല്‍കിയ ഡൗ ഇന്ത്യയിലാവട്ടെ കാര്‍ബൈഡ് വരുത്തി വച്ച ദുരിതബാധ്യത ഏറ്റെടുക്കാനാവില്ലെന്ന നിലപാടാണ് എടുത്തത്. യൂണിയന്‍ കാര്‍ബൈഡില്‍ തൊഴിലാളിയായിരുന്ന ആള്‍ട്ടന്‍ വൂള്‍ഫിന്റെ വിധവ വെസ്റ്റ് വെര്‍ജീനിയയിലെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഡൗവിന് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. അതായത് രണ്ട്‌ രാജ്യങ്ങളില്‍ രണ്ട്‌ തരം നീതിയെന്നര്‍ത്ഥം.

ദുരന്തത്തിനരയായവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്‌ തന്നെ രൂപീകരിച്ചെങ്കിലും മാന്യമായ നഷ്‌ടപരിഹാരമോ ചികിത്സയോ നല്‍കാന്‍ കമ്പനിക്കും സര്‍ക്കാരിനും കഴിഞ്ഞില്ല. സാധാരണക്കാരായ ചമ്പാദേവിയും റഷീദാബീയും മുന്‍കൈയെടുത്ത്‌ ‘ഭോപ്പാല്‍ ഗ്യാസ്‌ പീഡിത്‌ മഹിളാ സ്‌റ്റേഷനറി കര്‍മചാരി സംഘ്‌’ എന്ന സംഘടന രൂപീകരിച്ച്‌ നടത്തിയ പ്രവര്‍ത്തനങ്ങളും പോരാട്ടവുമാണ്‌ ദുരിതങ്ങളെ വീണ്ടും ജനമധ്യത്തിലെത്തിച്ചത്‌. യൂണിയന്‍ കാര്‍ബൈഡ്‌ പിന്നീട്‌ ഏറ്റെടുത്ത ഡൗ കെമിക്കല്‍സ്‌ ഭോപ്പാലിലെ ഫാക്‌ടറി പരിസരം വൃത്തിയാക്കണമെന്ന്‌ സ്വിറ്റ്‌സര്‍ലന്റില്‍ പോയി ചമ്പാദേവി ആവശ്യപ്പെട്ടത്‌ വാര്‍ത്തയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും കാണിക്കാതിരുന്ന ഇച്‌ഛാശക്‌തിയാണ്‌ ഇവര്‍ പ്രകടിപ്പിച്ചത്‌.

ആന്‍ഡേഴ്സനെ വിട്ടയച്ചതാര്?

ദുരന്തം നടന്ന്‌ നാലാം ദിവസം തന്നെ ആന്‍ഡേഴ്‌സനെ ഭോപ്പാലില്‍ വച്ച്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. നരഹത്യ മുതല്‍ വിവിധ ക്രിമിനല്‍ കുറ്റങ്ങളും ചുമത്തിയാണ്‌ എഫ്‌ഐആര്‍.തയാറാക്കിയത്‌. എന്നാല്‍ അന്നേ ദിവസം തന്നെ 25,000 രൂപ കെട്ടിവച്ച്‌ അയാള്‍ ജാമ്യം നേടി. അന്നത്തെ മധ്യപ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗിന്റെയും, കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടേയും ഒത്താശയോടെ ഇന്ത്യയില്‍ നിന്ന്‌ മുങ്ങിയ ആന്‍ഡേഴ്‌സണ്‍ പൊങ്ങിയത്‌ അമേരിക്കയിലായിരുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആന്‍ഡേഴ്സനെ വിട്ടയയ്ക്കുകയായിരുന്നു എന്ന റിപോര്‍ട്ടുകള്‍ ഇന്നു വെളിച്ചത്തേക്കു വരുന്നുണ്ട്. ഇന്ത്യയിലെ അന്വേഷണ സംഘങ്ങള്‍ക്ക് ഒടുവില്‍ ആന്‍ഡേഴ്സനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കേണ്ടി വന്നു.

അന്തര്‍ദേശിയ അറസ്‌റ്റ്‌ വാറണ്ട്‌ ഉണ്ടായിരുന്നിട്ടും ഇയാള്‍ക്ക്‌ കുറ്റവിചാരണ നേരിടേണ്ടി വന്നില്ല. കുറേ കാലം ഇയാള്‍ എവിടെയായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ആറു വര്‍ഷം മുമ്പ്‌ ഹാംപ്‌ടണില്‍ അത്യാഡംബര ജീവിത രീതി നയിക്കുന്ന ആന്‍ഡേഴ്‌സനെ പരിസ്‌ഥിതി സംഘടനയായ ഗ്രീന്‍പീസ്‌ കണ്ടെത്തി. ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞെങ്കിലും അമേരിക്കയെ പേടിച്ച്‌ കുറ്റവാളിയെ ഇന്ത്യയിലെത്തിക്കാനോ, വിചാരണ ആവശ്യപ്പെടാനോ അന്വേഷണ ഉദ്യോഗസ്‌ഥര്‍ തയാറായില്ല. ഫലത്തില്‍ കേസില്‍ നിന്ന്‌ ആന്‍ഡേഴ്‌സണ്‍ ഒഴിവായി. സിബിഐയും സര്‍ക്കാരും ഒത്തുകളിച്ചപ്പോള്‍ ദുരിതബാധിതരുടെ വിലാപം കേള്‍ക്കാന്‍ ആരുമില്ലാതായി.

ഭോപ്പാല്‍ നിലവിളിക്കുമ്പോള്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍. ആണവ ദുരന്തമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ആണവ കമ്പനികളില്‍ നിന്ന്‌ എടുത്തു മാറ്റി ആണവ റിയാക്‌ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവരിലേക്ക്‌ മാത്രമൊതുക്കുന്ന പുതിയ ബില്‍ ആണവ ബാധ്യതാ നിയമം പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ സ്വപ്ന ബില്ലാണത്രേ. ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ യുപിഎ തയാറെടുക്കുകയാണ്‌. ഭോപ്പാല്‍ ദുരന്തം പോലൊന്ന്‌ ഇനിയുണ്ടായാല്‍ ഉണ്ടായാല്‍ അതില്‍ കമ്പനിക്ക്‌ ഉത്തരവാദിത്തം ഇല്ലാതാവുന്ന തരത്തിലുള്ള വ്യവസ്‌ഥയാണ്‌ ബില്ലിലുള്ളത്‌. ആണവ ദുരന്തമുണ്ടായാല്‍ അതിന്റെ നഷ്‌ടപരിഹാരം നല്‍കുന്നതടക്കമുള്ള മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാരിന്റെ തലയിലാവും. അതോടൊപ്പം, ആണവ ഓപറേറ്റര്‍മാരുടെ ബാധ്യത 500 കോടി മുതല്‍ 2,200 കോടി വരെയായി പരിമിതപ്പെടുത്തുന്നതും ബില്ലിലെ വിവാദ വ്യവസ്‌ഥകളിലൊന്നാണ്‌. ആണവ ദുരന്തത്തിന്റെ പ്രത്യാഘാതം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞും അനുഭവപ്പെടാമെന്നിരിക്കെ നിശ്‌ചിത വര്‍ഷത്തിനകം രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകള്‍ മാത്രമേ പരിഗണിക്കൂ എന്ന വ്യവസ്‌ഥയും ബില്ലില്‍ എഴുതി ചേര്‍ത്ത്‌ അമേരിക്കയെ തൃപ്‌തിപ്പെടുത്താനും ഇന്ത്യ ശ്രമിച്ചിട്ടുണ്ട്‌. ഇന്ത്യ-അമേരിക്ക സ്ട്രാറ്റജിക് കോപറേഷന്‍ ശക്തിപ്പെടണമെങ്കില്‍ ആണവ ബാധ്യതാ നിയമം പാസാക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് ഭരണകക്ഷിക്കാര്‍ ഒളിഞ്ഞും മറഞ്ഞും സമ്മതിക്കുന്നുണ്ട്. ഒരു കല്ലില്‍ തട്ടി രണ്ട്‌ തവണ വീഴുന്നയാള്‍ വിഡ്‌ഢിയാണെന്നാണ്‌ പഴമൊഴി

പിന്‍കുറിപ്പ്: ഭോപ്പാല്‍ ദുരന്തത്തിന്റെ വിധി കഴിഞ്ഞയാഴ്‌ച പുറത്ത്‌ വന്നതോടെ ആന്‍്‌ഡേഴ്‌സനെതിരായ നിയമ നടപടി തുടരുമെന്നാണ്‌ കേന്ദ്ര നിയമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞത്‌. മിസ്‌റ്റര്‍ മൊയ്‌ലി, അങ്ങ്‌ നടപടി കാല്‍ നൂറ്റാണ്ട്‌ കൂടി തുടരണം. 1921ല്‍ ജനിച്ച ആന്‍ഡേഴ്‌സന്‌ ഇപ്പോള്‍ 89 വയസ്‌ മാത്രമാണുളളത്‌.  
(ദില്ലി പോസ്റ്റ്, June 13, 2010)
ലേഖകന്‍ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനാണ്.
**********************************************************************

ഭോപ്പാൽ ദുരന്തം: ഒരു ഓർമ്മപുതുക്കൽ

( ഭോപ്പാൽ ദുരന്തം സംബന്ധിച്ച് വിക്കിപ്പീഡിയയിൽ നിന്നും മറ്റും ശേഖരിച്ചത്)  

1984 ലാണ് ഭോപ്പാൽ ദുരന്തം നടക്കുന്നത്. അമേരിക്കൻ സ്ഥാപനമായ യൂണിയൻ കാർബൈഡ് കമ്പനിക്ക് ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. ഈ ദുരന്തത്തിൽ വാതകച്ചോർച്ച ഉണ്ടായ   അന്നുതന്നെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു.മറ്റൊരു 8,000 മനുഷ്യർ വിഷവാതകം കാരണമുണ്ടായ രോഗങ്ങൾ മൂലവും മരിച്ചു.വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുക്കുമ്പോൾ ഭോപ്പാൽ ദുരന്തം 15,000-ൽ അധികം മനുഷ്യരുടെ ജീവിതം കൂടി കവർന്നെടുത്തതായി കണക്കക്കേണ്ടി വരും 5 ലക്ഷത്തിലധികം മനുഷ്യരെ ഈ ദുരന്തം നേരിട്ടും പരോക്ഷമായും ബാധിച്ചു. ഇന്നും അതിന്റെ കെടുതികളിൽ നിന്നും അവിടുത്തെ ജനം മുക്തമല്ല. ഇതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ എത്രയെങ്കിലുമുണ്ട്. കൂടാതെ ഈ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ രോഗങ്ങളായും ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളായും ജനന വൈകല്യങ്ങളായും മറ്റും തലമുറകളിലേയ്ക്ക് വ്യാപരിച്ചുകൊണ്ടിരിക്കുന്നു.

1984 ഡിസംബർ 3-ന് ഈ വ്യവസായശാലയിൽ നിന്ന് 42 ടൺ മീതൈൽ ഐസോസയനേറ്റ് (Methyl Isocyanate അഥവാ MIC) എന്ന വിഷവാതകം ചോർന്നു. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു.ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട് എന്നാണ്‌ ഗ്രീൻപീസ് ഫൗണ്ടേഷൻ ഭോപ്പാലിനെ വിളിക്കുന്നത്. ഭോപ്പാൽ ദുരന്തം മൂലം രോഗികളായിത്തീർന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കൽ കമ്മീഷൻ 1993-ൽ നിലവിൽ വന്നു.2010 ജൂണിൽ മുൻ യു.സി.ഐ.എൽ ചെയർമാനടക്കം ഏഴ് ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു. ഈ ഉദ്ധ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ്‌ നിരവധി പേർ മരിക്കാനിടയായത് എന്നതിനാൽ ഇവർക്ക് കോടതി രണ്ടു വർഷം തടവും രണ്ടായിരം അമേരിക്കൻ ഡോളർ പിഴയും ചുമത്തുകയുണ്ടായി. എട്ടാമത്തെ ഒരു മുൻ‌തൊഴിലാളികൂടി കുറ്റവാളിയായി വിധിക്കപ്പെട്ടങ്കിലും വിധിതീർപ്പ് വരുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു.

കമ്പനിയെക്കുറിച്ച്


1926 ൽ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിർമ്മാണ ശാല ആരംഭിക്കുന്നതോടെയാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളൂടെ വ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്.1959 ൽ എവറഡി കമ്പനി നാഷണൽ കാർബൺ കമ്പനി എന്ന പുതിയ പേരു സ്വീകരിച്ചു.1955 ൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി.ഇന്ത്യയിലെ ആദ്യ ഡ്രൈസെൽ കമ്പനിയായി തുടങ്ങിയ യൂണിയൻ കാർബൈഡ് പിന്നീട് കീടനാശിനി നിർമ്മാണത്തിലേക്കു കടക്കുകയായിരുന്നു.1970 ൽ ആണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ ഭോപ്പാലിൽ പ്ലാന്റ് സ്ഥാപിക്കുന്നത്.മീതൈൽ ഐസോ സയനേറ്റ് ഉപയോഗിച്ച് സെവിൻ എന്ന നാമത്തിൽ കാ‍ർബറിൽ എന്ന രാ‍സവസ്തു ഉണ്ടാക്കുകയായിരുന്നു കമ്പനി ചെയ്തത്.

സെവിൻ എന്ന കാർബറിൽ


മീഥൈലാമൈൻ ഫോസ്ഫീനുമായി പ്രവർത്തിപ്പിച്ചുണ്ടാക്കുന്ന മീതൈൽ ഐസോ സയനേറ്റ് 1- നാഫ്ത്തനോളുമായി പ്രവർത്തിപ്പിച്ചാ‍ണ് കാർബറിൽ എന്ന സെവിൻ ഉദ്പാദിപ്പിക്കുന്നത്. ഇന്ത്യ കീടനാശനിയുടെ വൻ വിപണിയാവും എന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. വെള്ളപ്പൊക്കവും വരൾച്ചയുമായി വലയുന്ന കർഷകർക്ക് കമ്പനിയുടെ വില കൂടിയ കീടനാശിനി വാങ്ങാൻ കഴിവുണ്ടായിരുന്നില്ല.

ദുരന്തപശ്ചാത്തലം

യൂണിയൻ കാർബൈഡ് കമ്പനിയുടെ വ്യവസായശാല 1969-ൽ ഭോപ്പാലിൽ സ്ഥാപിച്ചു. 51% ഓഹരി ഉടമസ്ഥത യൂണിയൻ കാർബൈഡ് കമ്പനിക്കും 49% ഇന്ത്യൻ പൊതുമേഖലാസ്ഥാപനങ്ങൾക്കും ആയിരുന്നു. ഇവിടെ നിന്ന് കാർബാറിൽ (സെവിൻ) എന്ന കീടനാശിനി ഉത്പാദിപ്പിച്ചു പോന്നു. കാർബാറിൽ ഉത്പാദനത്തിനുപയോഗിച്ചിരുന്ന ഒരു രാസവസ്തുവാണ് മീതൈൽ ഐസോസയനേറ്റ്. 1979-ൽ മീതൈൽ ഐസോസയനേറ്റ് ഉത്പാദനവിഭാഗം കൂടി ഈ വ്യവസായശാലയോട് ചേർത്തു. ഇത്ര മാരകമല്ലാത്ത മറ്റ് രാസവസ്തുക്കൾക്ക് പകരമായിരുന്നു MIC ഉപയോഗിച്ചത്. യൂണിയൻ കാർബൈഡ് കമ്പനിക്ക് ഈ രാസവസ്തുവിന്റെ ഗുണഗണങ്ങളെക്കുറിച്ചും അത് കൈകാര്യം ചെയ്യേണ്ടിയിരുന്ന വിധത്തെക്കുറിച്ചും അറിവുണ്ടായിരുന്നു.

ഡിസംബർ രണ്ടാം തീയതി രാത്രി 42 ടൺ മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വൻതോതിൽ വെള്ളം കയറി. അപ്പോൾ നടന്ന രാസപ്രവർത്തനം മൂലം സംഭരണിയിലെ താപനില 2000C ന് മുകളിലേക്ക് ഉയർന്നു. തത്ഫലമായി സംഭരണിക്കുള്ളിലെ മർദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വർദ്ധിച്ചു. ഇങ്ങനെ അമിതമർദ്ദം വരുമ്പോൾ സ്വയം തുറന്ന് വാതകം പുറന്തള്ളുന്നതിനുള്ള സംവിധാനം സംഭരണിയിൽ ഉണ്ടായിരുന്നു. ഈ സംവിധാനം പ്രവർത്തിച്ച് വൻതോതിൽ വിഷവാതകം പുറന്തള്ളി. രാസപ്രവർത്തനം ചെറുക്കാൻ ശേഷിയുള്ള ലോഹങ്ങൾ കൊണ്ടായിരുന്നില്ല വാതകക്കുഴലുകൾ നിർമിച്ചിരുന്നത്. അവ രാസപ്രവർത്തനത്തിൽ ദ്രവിക്കുകയും ചെയ്തു. അതുമൂലം വിഷവാതകങ്ങൾ ഭോപ്പാൽ നഗരത്തിൽ വ്യാപിച്ചു. ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു. ആയിരങ്ങൾ തത്ക്ഷണം മരിച്ചു.

സംഭവങ്ങളുടെ സമയക്രമം:

1984 ഡിസംബർ 2-3 രാത്രി


ഉത്പാദനശാലയിൽ
  •     21.00 വാതകക്കുഴലുകൾ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കാൻ ആരംഭിച്ചു.
  •     22.00 മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി, രാസപ്രവർത്തനം ആരംഭിച്ചു.
  •     22.30 വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ വ്യാപിച്ചു തുടങ്ങി.
  •     00.30 ഉച്ചത്തിൽ മുഴങ്ങിയ അപായ സൈറൺ നിർത്തി.
  •     00.50 അപായ സൈറൺ ശാലക്കുള്ളിൽ മുഴങ്ങി. തൊഴിലാളികൾ പുറത്തേക്ക് രക്ഷപെട്ടു.
ഉത്പാദനശാലക്ക് പുറത്ത്
  •     22.30 വിഷവാതകം ശ്വസിച്ചതിന്റെ ആദ്യലക്ഷണങ്ങളായ ശ്വാസമുട്ട്, ചുമ, ചർദ്ദി, കണ്ണിനു പുകച്ചിൽ എന്നിവ ചുറ്റുപാടുമുള്ളവർക്ക് വന്നുതുടങ്ങി.
  •     01.00 പോലീസ് ജാഗരൂകമായി. ചുറ്റുപാടുമുള്ളവർ ഒഴിഞ്ഞുപോകാൻ തുടങ്ങി. യൂണിയൻ കാർബൈഡ് മേധാവി വാതക ചോർച്ചയുണ്ടായെന്ന വാർത്ത നിഷേധിച്ചു.
  •     02.00 കാഴ്ച മങ്ങൽ, കാഴ്ചയില്ലായ്മ, ശ്വാസതടസം, വായിൽ നിന്ന് നുരയും പതയും, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി ഹമീദിയ ആശുപത്രിയിൽ ആളുകൾ എത്തിത്തുടങ്ങി.
  •     02.10 ഉത്പാദനശാലക്ക് പുറത്തും അപായ സൈറൺ മുഴങ്ങി.
  •     04.00 വാതക ചോർച്ച നിയന്ത്രണ വിധേയമായി.
  •     06.00 പോലീസിന്റെ ഉച്ചഭാഷിണികൾ "എല്ലാം ശരിയായി" എന്നു പ്രഖ്യാപിച്ചു.
കാരണങ്ങൾ

സംഭരണിയിലേക്ക് പെട്ടെന്ന് വെള്ളം കയറുന്നതിനുള്ള കാരണത്തെക്കുറിച്ച് വ്യത്യസ്ത അനുമാനങ്ങൾ നിലവിലുണ്ട്. വാതച്ചോർച്ചയുണ്ടായ സമയത്ത് തൊഴിലാളികൾ വാതകക്കുഴലുകൾ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കുകയായിരുന്നു. ചില നിരീക്ഷകരുടെ അഭിപ്രായം, ഈ സമയത്ത് വാതകക്കുഴലിനുള്ളിലേക്ക് നേരത്തേയുണ്ടായിരുന്ന വിടവുകളിൽ കൂടി വെള്ളം കയറി എന്നാണ്. പക്ഷേ, യൂണിയൻ കാർബൈഡ് കമ്പനി ഇത് നിഷേധിക്കുന്നു.
1985 ലെ റിപ്പോർട്ടുകൾ ദുരന്തത്തെക്കുറിച്ച് കുറെക്കൂടി വ്യക്തമായ ചിത്രം നൽകി. ദുരന്തത്തിനിടയാക്കിയതായി ചൂണ്ടിക്കാണിക്കപ്പെട്ട പോരായ്മകളിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നു.
  • കൂടുതൽ മാരകമായ രസവസ്തുക്കളുടെ (MIC) ഉപയോഗം
  • ഈ രാസവസ്തുക്കൾ ചെറിയ ചെറിയ സംഭരണികളിൽ സൂക്ഷിക്കുന്നതിനു പകരം വലിയ സംഭരണികളിൽ ഒന്നിച്ച് സൂക്ഷിച്ചത്.
  • കുഴലുകളിൽ എളുപ്പം ദ്രവിക്കുന്ന ലോഹങ്ങൾ ഉപയോഗിച്ചത്.
  • 1980 ൽ ഉത്പാദനം നിർത്തിയ ശാലയുടെ അറ്റകുറ്റ പണികൾ വേണ്ടവിധം നടത്താതിരുന്നത്. 
  • വേണ്ട വിധം പരിപാലിക്കാതിരുന്നതിനാൽ സുരക്ഷാസംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കതിരുന്നത്.
വാതക ചോർച്ചയിലേക്ക് നയിച്ചവയിൽ ഉത്പാദനശാലയുടെ രൂപകല്പനക്കും കമ്പനിയുടെ ചെലവുചുരുക്കൽ നടപടികൾക്കും പങ്കുണ്ട്. ഉത്പാദനശാലയുടെ സ്ഥാനം ജനസാന്ദ്രമായ പ്രദേശത്തായത് സ്ഥിതിഗതികൾ മോശമാക്കി. അവലോകനങ്ങൾ കാണിക്കുന്നത്, ദുരന്തം ഇത്ര ദാരുണമായതിന്റെ ഉത്തരവാദിത്തം ഉത്പാദനശാലയുടെ ഉടമസ്ഥരായ യൂണിയൻ കാർബൈഡ് കമ്പനിക്കും ഭാരത സർക്കാരിനും തന്നെയാണ് എന്നാണ്. മധ്യപ്രദേശ് സർക്കാരിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

വാറൺ ആൻഡേഴ്സൺ

യൂണിയൻ കാർബൈഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാ‍യിരുന്നു വാറൺ ആൻഡേഴ്സൺ.ദുരന്തം നടന്ന് നാലാം ദിവസം ആൻഡേഴ്സണെയും ആറ് ഉദ്യോഗസ്ഥരെയും ഭോപ്പാലിൽ വെച്ച് അറസ്റ്റുചെയ്തു.നരഹത്യമുതൽ വിവിധ ക്രിമിനൽ കുറ്റങ്ങൾ ചാർത്തി.എന്നാൽ അന്നു തന്നെ 25000 രൂപ ജാമ്യത്തുക കെട്ടിവെച്ച് ആൻഡേഴ്സൺ പുറത്തിറങ്ങി.തുടർന്ന് ഇന്ത്യവിട്ടു.മൂന്നു വർഷത്തിനുശേഷം സി.ബി.ഐ ആൻഡേഴ്സണിനും കമ്പനിക്കുമെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടാ‍യി.പലതവണ സമൺസ് അയച്ചു.തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടു.

ഓപ്പറേഷൻ ഫെയ്ത്ത്.

1984 ഡിസംബർ 16 ന് 619,611 എന്നീ രണ്ടു ടാങ്കുകളിൽ നിന്നുകൂടി MIC ഒഴിച്ചു. ഈ സംരഭത്തെ ഓപ്പറേഷൻ ഫെയ്ത്ത് എന്നു വിളിച്ചു.   
 *****************************************************************************

7 comments:

ഞാന്‍ പുണ്യവാളന്‍ said...

വിശദ്ധമായി പറഞ്ഞു

രാജ്യ താല്പര്യം തന്നെയാണ് വലുത് കായിക താരങ്ങള്‍ക്ക് ഇനിയും അവസരം വന്നു ചേരും പക്ഷെ ദുരിന്തബാദ്ധിതര്‍ക്കോ ?

ഇകാര്യം സര്‍ക്കാര്‍ വേണ്ടവിധം കൈകാര്യം ചെയ്തിരുന്നില്ല ശക്തിയായി പ്രതികരിക്കണം ആയിരുന്നു ആ സ്പോന്സര്‍ ഷിപ്‌ സ്വയം ഏറ്റെടുത്തു കൊണ്ടെങ്കിലും ഇതൊരു നാണം കേട്ട അവസ്ഥയായി പോയി .....

ഒന്നുമാല്ലന്കിലും പങ്കെടുത്തെക്കാം എന്ന് കരുതിയാല്‍ തന്നെ കിട്ടുന്ന മെഡലുകള്‍ മടക്കി നല്‍കി താരങ്ങള്‍ നാട്ടിലേക്ക് വരട്ടെ ....

കമലാലയം രാജന്‍ said...

Oh sajm.. njan thankale orthu abhimanikkunnu.

കമലാലയം രാജന്‍ said...

ഓ സജീം.. ഞാന്‍ താങ്കളെ ഓര്‍ത്തു അഭിമാനിക്കുന്നു

ajith said...

പങ്കെടുക്കാതിരുന്നാല്‍ അത്രയും നികുതിപ്പണം ലാഭിയ്ക്കാം അല്ലതെന്ത് തേങ്ങാക്കുലയാണിനി കൊണ്ടുവരുന്നത്. യൂണിയന്‍ കാര്‍ബൈഡിന്റെ വിരുന്നുണ്ട് സ്വന്തം മക്കളെ ഒറ്റിക്കൊടുത്ത ഭരണവര്‍ഗത്തിനെതിരെ നമുക്കെന്ത് ചെയ്യാന്‍ കഴിഞ്ഞു? ആന്‍ഡേര്‍സണെ രക്ഷപ്പെടാന്‍ അനുവദിച്ചവര്‍ ഇന്ന് നമ്മളെ ഭരിക്കുന്ന മന്ത്രിമാരായി വിരാജിക്കുന്നു. ഒരു ദേശത്തിലെ ജനങ്ങളോട് അവരുടെ ഭരണാധികാരികള്‍ക്ക് സ്നേഹമുണ്ടാവുമ്പോളാണ് ആ ദേശമൊരു ക്ഷേമരാജ്യം എന്ന് പറയാനാവുക. നിര്‍ഭാഗ്യവശാല്‍ ഭാരതം എങ്ങിനെയൊരു രാജ്യമല്ല. പിന്നെന്ത് ബോയ്ക്കോട്ട്..!! (ഇറ്റലിയെ കണ്ട് പഠിക്കണമെന്ന് കഴിഞ്ഞയാഴ്ച്ച കോടതി പറഞ്ഞത് ഓര്‍ക്കണം.)

Anonymous said...

ബോയ്ക്കൊട്ടും ബന്ദും ഒന്നും ഒരു പരിഹാരം അല്ലല്ലോ , നമ്മള്‍ ബോയ്ക്കോട്ട് ചെയ്താലും ഇല്ലെങ്കിലും വല്ല ഷൂട്ടിങ്ങില്‍ അല്ലാതെ ഒരു മെഡലും കിട്ടാന്‍ പോകുന്നില്ല കുറച്ചു കായിക താരങ്ങള്‍ ലണ്ടന്‍ പോയി പങ്കെടുക്കട്ടെ , രണ്ടാം ലോക മഹായുദ്ധം നടന്നപ്പോള്‍ നമ്മള്‍ ബ്രിട്ടന് സപ്പോര്‍ത്റ്റ് കൊടുത്തില്ലേ ഗാന്ധിജി അപ്പോള്‍ എന്താണ് പറഞ്ഞത്? ഭോപ്പാല്‍ ഗാസ് ട്രാജെടി ടു കേമിക്കല്സിനെക്കള്‍ നമ്മുടെ നേതാക്കളുടെയും ഭരണ കര്തക്കളുടെയും കേടു കാര്യസ്ഥത ആണ് കാരണം , അതിനു നഷ്ട പരിഹാരം കിട്ടിയില്ല എന്നത് തെറ്റാണ് , പിന്നെ ആ തുകയില്‍ വാദ പ്രതിവാദം ഉണ്ടാകാം , യഥാര്‍ത്ഥ അവകാശികള്‍ക്ക് ഒന്നും കിട്ടിയില്ല അവര്‍ക്ക് റേഷന്‍ കാര്‍ഡും ഇല്ലായിരുന്നു അവരെല്ലാം മണ്ണടി യുകയും ചെയ്തു , ഇപ്പോള്‍ ഇതിനു നടക്കുന്നവര്‍ അന്ന് അവിടെ ജോലി ചെയ്തിരുന്നവരും കള്ള രേഖ ഉണ്ടാക്കിയവരും ആണ് , നമുക്ക് കേരളത്തിലും ബംഗാളിലും രണ്ടു ബന്ദു നടത്താം , അമേരിക്കയും റഷ്യയും ഒളിമ്പിക്സ് ബോയ്‌ കൂട്ട് ചെയ്തിട്ടുണ്ട് അതുകൊണ്ട് ഒളിമ്പിക്സ് നടന്നില്ലേ?

പിന്‍ കുറിപ്പ് : സീ പീ എം ലോട്ടറി മാര്‍ട്ടിന്റെയും ലിസ് ചാക്കോയുടെയും പണം വാങ്ങിയില്ലേ? അപ്പോള്‍ എന്ത് ധാര്‍മ്മികത നിങ്ങള്ക്ക് ഇന്ത്യ ഗവണ്മെന്റിനെ ഉപദേശിക്കാന്‍

Manoj മനോജ് said...

@സുശീലന്‍‌:
"രണ്ടാം ലോക മഹായുദ്ധം നടന്നപ്പോള്‍ നമ്മള്‍ ബ്രിട്ടന് സപ്പോര്‍ത്റ്റ് കൊടുത്തില്ലേ ഗാന്ധിജി അപ്പോള്‍ എന്താണ് പറഞ്ഞത്?"

കോണ്‍ഗ്രെസ്സിന്റെ ഒരണ മെമ്പര്‍ പോലുമല്ലാതിരുന്ന ഗാന്ധി യുദ്ധത്തിനു ഇന്ത്യ ബ്രിട്ടണെ സപ്പോര്‍ട്ട് ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റി യുദ്ധത്തില്‍ ബ്രിട്ടണിനെ സപ്പോര്‍ട്ട് ചെയ്യരുതെന്നാണു തീരുമാണം എടുത്തത്. അതായത് യുദ്ധത്തെ കോണ്‍ഗ്രസ്സ് (അല്ലെങ്കില്‍‌ ഇന്ത്യ) സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇന്ത്യന്‍ പട്ടാളക്കാരാണു യുദ്ധത്തില്‍ പങ്കെടുത്തത് :)

യുദ്ധം വരുമെന്ന് മുന്‍പേ കണ്ട് സുബാഷ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ബ്രിട്ടണിനോടു വിലപേശണമെന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ ഒരണ മെമ്പറല്ലാത്ത ഗാന്ധിയുടെ വാക്കുകളും കേട്ടിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ക്വിറ്റ് ഇന്ത്യ പ്രഖ്യാപിക്കുവാന്‍ ഗാന്ധി നിര്‍ബന്ധിതനായി എന്ന് ചരിത്രം...

ആ ഗാന്ധിയന്‍ പാരമ്പര്യമാണിന്നും കോണ്‍ഗ്രസ്സ് ലണ്ടന്‍ ഒളിമ്പിക്സില്‍ കാണിക്കുന്നത്. കഞ്ഞിക്ക് തേങ്ങ ചമ്മന്തി എന്ന് പറയുന്നത് പോലെ കൂടെ ബ്രിട്ടണ്‍ ഭക്തനായ പ്രധാനമന്ത്രി ഉള്ളപ്പോള്‍ ഇന്ത്യ ലണ്ടന്‍ ഒളിമ്പ്ക്സില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് കരുതുന്നത് ആന മണ്ടത്തരമായിരിക്കും ;)

Muralee Mukundan , ബിലാത്തിപട്ടണം said...

പഴേ യൂണിയൻ കാർബൈഡിനെ ഇപ്പോൾ വാങ്ങിച്ചിരിക്കുന്നത് ഇതുവരെ മിസ്റ്റർ: ക്ലീനായ ഒരു കമ്പനിയാണ് - ലാഭത്തിന് കിട്ടി -വാങ്ങി..!

കാള പെറ്റു എന്നുകേൾക്കുമ്പോഴേക്കും കയറെടുത്ത് ഓടുന്ന നമ്മളെ പറഞ്ഞാൽ മതിയല്ലോ അല്ലേ