Thursday, January 3, 2013

മദനിയ്ക്ക് നീതി നൽകണമെന്നു പറഞ്ഞാൽ ആകാശം ഇടിഞ്ഞുവീഴില്ല

മദനിയ്ക്ക് നീതിനൽകണമെന്നു പറഞ്ഞാൽ ആകാശം ഇടിഞ്ഞുവീഴില്ല

അബ്ദുൽ നാസർ മദനിയോട് കേരളത്തിലെ പ്രമുഖരാഷ്ട്രീയ കക്ഷികൾക്കുള്ള അയിത്തം അനല്പമായെങ്കിലും മാറി വരുന്നതിന്റെ സൂചനകൾ കാണുന്നുണ്ട്. സി.പി..എം, മുസ്ലിം ലീഗ് എന്നിവയുടെ നേതാക്കാളും കാന്തപുരത്തെ പോലെ ചില സാമുദായിക നേതാക്കളും ഇതിനകം മദനിയെ സന്ദർശിക്കാൻ തയ്യാറായിട്ടുണ്ട്. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കോയമ്പത്തൂർ ജയിലിലെത്തി മദനിയെ കണ്ടിരുന്നു.നല്ല കാര്യം. ഏതൊരു സാധാരണ പൌരനും അർഹമായ സാമാന്യനീതി ഒരു മുസ്ലിം നാമധാരിയായിപ്പോയതിന്റെ പേരിൽമാത്രം അബ്ദുൽ നാസർ മദനിയ്ക്ക് നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നു മാത്രമാണ് നിയമ-നീതി സംവിധാനങ്ങളിൽ വിശ്വസിക്കുന്നവർ ആവശ്യപ്പെടുന്നത്. കുറ്റം ചെയ്തിട്ടുള്ളവർ ആരായാലും അവർക്ക് തങ്ങൾ  ചെയ്തിട്ടുള്ള കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് അർഹമായ ശിക്ഷ കിട്ടണം.  

ആരോപിക്കപെട്ടിട്ടുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ മദനിയുടെ കാര്യത്തിലും മാതൃകാപരമായ ശിക്ഷ നൽകാം. എന്നാൽ മദനിയുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പലതും കെട്ടിച്ചമയ്ക്കപ്പെട്ടവയും അദ്ദേഹത്തിനു നേരിട്ടോ പരോക്ഷമായോ യാതൊരു ബന്ധവുമില്ലാത്തവയാണെന്നും ചിലർക്കെങ്കിലും ധരിക്കാൻ ന്യായങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വെറും സംശയത്തിന്റെ പേരിൽ സാമാന്യനീതി നിഷേധിക്കപ്പെട്ട് ദീർഘകാലം ഒരാളെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് ക്രൂരവും നിയമ-നീതി സംവിധാനങ്ങളോട് ജനങ്ങൾക്ക് അവിശ്വാസം ജനിപ്പിക്കുന്നതുമായ പ്രവൃത്തിയാണ്.  ഭരണകൂടവും നിയമ-നിതി വിഭാഗങ്ങളും ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വമായ സമീപനം സ്വീകരിക്കേണ്ടതാണ്.

കേരളത്തിൽ വ്യത്യസ്ത  സാഹചര്യങ്ങളിൽ ഇടതു- വലതു മുന്നണികൾക്ക് മദനിയുടെ പിന്തുണ ലഭിച്ചിട്ടുള്ളതും അത് ഇരുപക്ഷവും വേണ്ടെന്നു വച്ചിട്ടില്ലാത്തതുമാണ്. നാളെ വീണ്ടുംജയിൽമോചിതനായി  വന്നാൽ മദനിയുടെ രാഷ്ട്രീയ നിലപാടുകൾ ആർക്ക് ഗുണകരവും ആർക്ക് ദോഷകരവുമാകും എന്ന് പറയാനാകില്ല. പക്ഷെ മുമ്പ് എപ്പോഴെങ്കിലും  സഹായിച്ചിട്ടുള്ളവർക്ക് ഒരു വലിയ അപകടസന്ധി വരുമ്പോൾ ഒരു പ്രത്യുപകാരമായെങ്കിലും കഴിയുന്നത്ര സഹായവും ആശ്വാസവും തിരിച്ചു നൽകുക എന്നത് തികച്ചും മാനുഷികമായ ഒരു മര്യാദയെങ്കിലുമാണ്.   അവിടെ മറ്റ് വിരോധങ്ങളോ ഭാവിയിൽ തങ്ങളോട് തിരിച്ച് അവർ   എന്ത് സമീപനം  സ്വീകരിക്കുമെന്നോ നോക്കാൻ  പാടുള്ളതല്ല. ഇനി അങ്ങനെയൊന്നുമല്ലാത്ത ഒരു സാധാരണ മനുഷ്യന്റെ കാര്യത്തിൽ ആയാലും ഒരാൾക്ക്  നീതി നിഷേധിപ്പപ്പെടുന്നിടത്ത് സാമൂഹ്യവും രാഷ്ട്രീയവുമായ ഇടപെടൽ അനിവാര്യമാണ്.  

എന്തായാലും  ഇപ്പോഴെങ്കിലും പരസ്യമായി മദനിയ്ക്കു വേണ്ടി വാദിക്കുവാനും അദ്ദേഹത്തെ ജയിലിൽ പോയി സന്ദർശിക്കുവാനും ചില പാർട്ടികളും നേതാക്കളുമെങ്കിലും മുന്നോട്ട് വന്നിട്ടുള്ളത് ആശ്വാസകരം തന്നെ. മദനിയ്ക്ക് നീതി കിട്ടുക എന്നതിൽ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടോ? കേരളത്തിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കൾക്ക് എന്തുകൊണ്ട് ഒരുമിച്ചു പോയി മദനിയെ കണ്ടുകൂട? എന്തുകൊണ്ട് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എം.എൽ.എമാർക്ക് കർണ്ണാടകയിലേയ്ക്കോ അവിടുത്തെ നിയമനിർമ്മാണ സഭയിലെയ്ക്കോ  കോയമ്പത്തൂർ ജയിൽ പരിസരത്തേയ്ക്കോ ഒരു മാർച്ച് നടത്തിക്കൂട? മദനിയുടെ കാര്യത്തിൽ കേരള നിയമസഭയ്ക്ക് ഏകകണ്ഠമായി കർണ്ണാടക ഭരണകൂടത്തിനുമേൽ ശക്തമായ ഭാഷയിൽ എന്തുകൊണ്ട് ആവശ്യങ്ങൾ ഉന്നയിച്ചുകൂട? അതോ പുറത്തുവന്നാൽ ആർക്ക് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുവേണോ മദനിയെ സഹയിക്കാൻ?

യഥാർത്ഥത്തിൽ മദനിയുടെ പാർട്ടിയായ പി.ഡി.പി ഇന്ന് ഏതെങ്കിലും കക്ഷികളുടെ വിജയപരാജയങ്ങളെ സ്വാധീനിക്കാൻ പോന്ന ഒരു പാർട്ടിയൊന്നുമല്ല ഇപ്പോൾ. അത് ഏറെക്കുറെ ദുർബ്ബലമായികഴിഞ്ഞു. അതുകൊണ്ട് മദനിയുടെ പാർട്ടിയുടെ ഭാവിയിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചുള്ള ഉൽക്കണ്ഠകൾക്ക് വലിയ പ്രസക്തിയില്ല. പിന്നെയുള്ളത് ഒരു വാഗ്മിയും മതപണ്ഠിതനും സമുദായാചാര്യനും എന്ന നിലയിൽ മദനിയ്ക്കുള്ള വ്യക്തിപ്രഭാവമാണ്. ആ വ്യക്തിപ്രഭാവത്തിൽ മാത്രമാണ് ഭാവിയിലും മദനിയുടെ പാർട്ടി നിലനിൽക്കാൻ പോകുന്നത്. മദനിയുടെ കാലശേഷം അതിന്റെ ഗതിയെന്താകും എന്ന് ഇപ്പോൾ പറയാനാകില്ല. എന്നാൽ മദനിയുടെ വ്യക്തിപ്രഭാവം പി.ഡി.പിയ്ക്ക് മാത്രം ഗുണപ്പെടുന്ന ഒന്നല്ല. മദനിയെ കേരളത്തിലെ പ്രത്യേകിച്ച് മുസ്ലിം സമുദായാംഗങ്ങൾ കാണുന്നത് ഒരു പി.ഡി.പി നേതാവെന്ന നിലയിലല്ല. പല പാർട്ടികളിൽപ്പെട്ടവരിലും ഒരു പാർട്ടിയിലും പെടാത്തവരിലും മദനിയെ സ്നേഹിക്കുന്നവരുണ്ട്. മുസ്ലിങ്ങൾ അല്ലാത്തവർക്കിടയിലും  പലകാരണങ്ങളാൽ മദനിയെ സ്നേഹിക്കുന്നവരുണ്ട്. എല്ലാത്തിലുമുപരി ജയിലിൽ സാമാന്യനീതിപോലും നിഷേധിപ്പപ്പെട്ട്  കടുത്ത പീഡനം അനുഭവിച്ചു കഴിയുന്ന മദനിയുടെ കാര്യം ഒരു മനുഷ്യാവകാശപ്രശ്നമാണ്. അതിനെ അതിന്റെ ഒരു പ്രാധാന്യത്തോടും ഗൌരവത്തോടുമാണ് ഏവരും സമീപിക്കേണ്ടത്.

മദനി ഒരു വ്യക്തിയല്ല.ഒരു പ്രസ്ഥാനമാണ്. അന്നും ഇന്നും. അതിനു ചില കാരണങ്ങൾ ഉണ്ട്. പ്രകോപനപരമായതെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള മതപ്രഭാഷണങ്ങളിലൂടെയാണ് മദനി കേരളത്തിൽ ഒരു മുസ്ലിം നേതാവായി  ഉയർത്തപ്പെട്ടത്.  ആദ്യം ഒരു പ്രസ്ഥാനത്തിന്റെയും പിൻ‌ബലം മദനിയ്ക്കുണ്ടായില്ല. സ്വന്തംനിലയിൽ ഒരു നേതാവായി ഉയർന്നുവന്നതാണ്.പ്രത്യേകിച്ചും പ്രകമ്പനം കൊള്ളിക്കുന്ന പ്രഭാഷണചതുരതയുടെയും ആത്മീയവിജ്ഞാനത്തിന്റെയും   കരുത്തിൽ. ഒരു മതപണ്ഡിതൻ എന്ന നിലയിൽനിന്ന് ഒരു മതനേതാവിലേയ്ക്കുള്ള മദനിയുടെ വളർച്ച പെട്ടെന്നായിരുന്നു. .എസ്.എസ് എന്നപേരിൽ ഒരു അക്രമോത്സുക തീവ്രവാദപ്രസ്ഥാവനുമായി വന്ന മദനി ആർ.എസ്.എസ് എന്ന ഹിന്ദുവർഗ്ഗീയസംഘടനയ്ക്ക് ചെറുതല്ലാത്ത വെല്ലുവിളി ഉയർത്താൻ അധികനാളൊന്നും എടുത്തില്ല.  

ആ ഒരു കാലഘട്ടംവരെ തങ്ങൾ മത്രമാണ് ഏറ്റവും വലിയ അക്രമികൾ എന്ന് അഹങ്കരിച്ചു നടന്നിരുന്ന ആർ.എസ്.എസിന് കേരളത്തിൽ ശക്തമായ ഒരു ബദലായി ഐ.എസ്.എസ് വളർന്നു വന്നു. എങ്കിലും രണ്ടുപേരുടെയും മുഖ്യ ശത്രുവും അവരുടെ അക്രമത്തിന് കൂടുതൽ ഇരയാവുകയും ചെയ്തിട്ടുള്ളത് സി.പി..എം ആണ്. തങ്ങൾ വലിയ അക്രമികൾ ആണെന്നു കാണിക്കാൻ ആർ.എസ്.എസുകാരും അന്നത്തെ ഐ.എസ്.എസുകാരും പിന്നീടത്തെ എൻ.ഡി.എഫുകാരും, അതിന്റെ പുതിയ രൂപമായ പോപ്പുലർ ഫ്രണ്ടുകാരും ഒക്കെ സി.പി..എമ്മിനെയാണല്ലോ ഇരകളാക്കുന്നത്. സി.പി..എമ്മിനു നേരേ ആക്രമണം നടത്തിയാണല്ലോ ഇവരൊക്കെയും തങ്ങളുടെ അക്രമശേഷി വിളിച്ചറിയിക്കുന്നത്. പറയുമ്പോൾ എല്ലാം പറയണമല്ലോ. അതുകൊണ്ട് കൂട്ടത്തിൽ അതുംകൂടി പറഞ്ഞെന്നേയുള്ളൂ.

ഇപ്പോഴത്തെ   മദനിയെ പോലൊരാൾക്ക് ഒറ്റയ്ക്കുതന്നെ ഒരു പ്രസ്ഥാനമായി വളർന്നുവരാവുന്ന ഒരു സാഹചര്യത്തിന്റെ കൂടി സൃഷ്ടിയാണ് നാം മുമ്പ് കണ്ടുപരിചയിച്ച  മദനി. ബാബറി മസ്ജിദ് തർക്കവും അതിന്റെ പൊളിക്കലും അത് മുസ്ലിം സമുദായത്തിനുള്ളിലും  എല്ലാ മതത്തിലുംപെട്ട മതേതരവാദികൾക്കുള്ളിലും   ഉണ്ടാക്കിയ വൈകാരികക്ഷോഭവും മദനിക്ക് വളരാനുള്ള വളക്കൂറായിരുന്നു. ബാ‍ബറി മസ്ജിദ് തകർത്ത ഭീകരതയേക്കാൾ വലുതായി   മദനിയുടെ പ്രകോപനപരമായ പ്രസംഗങ്ങളെയോ ഐ.എസ്.എസിന്റെ രൂപീകരണത്തെയോ കാണേണ്ടകാര്യമില്ല. ബാബറി മസ്ജിദ്  തകർത്തത് സമാനതകളില്ലാത്ത ഭീകരപ്രവർത്തനമാണ്. മദനിയുടെ പേരിലുള്ള സകല കേസുകളും തെളിയിക്കപ്പെട്ടാലും ബാബറി മസ്ജിദ് മദനിയുടെ മുൻ‌കാല ചെയ്തികളേക്കാൾ വലിയൊരു കുറ്റകൃത്യമായിത്തന്നെ കരുതേണ്ടി വരും. ഒരു ദീർഘകാല പക ഒരു ജനസമൂഹത്തിന്റെ മനസിൽ സൃഷ്ടിക്കുംവിധം ഒരു കുറ്റകൃത്യം ചെയ്യുന്നത് ഭാവിയിൽ ചെയ്യാവുന്ന നിരവധി കുറ്റകൃത്യങ്ങൾക്കും അഥവാ അതിനുള്ള പ്രേരണകൾക്കും ഗൂഢാലോചനകൾക്കും തുല്യമാണ്

മദനി അഥവാ എന്തെങ്കിലും കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ജീവിതകാലത്തിനിടയിൽത്തന്നെ അനുഭവിക്കാൻ  ആവശ്യമായ ശിക്ഷനൽകി  പരിഹരിക്കാം. പക്ഷെ ബാബറി മസ്ജിദ് തകർത്തതിനോ? അത് പുന:സ്ഥാപിക്കാൻ കഴിയാത്തതിനോ? ഒരു മതസ്ഥാപനമല്ല, ഒരു ചരിത്രസ്ഥാപനമാണ് തകർത്തത് എന്ന നിലയ്ക്ക് കണ്ടാൽ തന്നെ അത് അതിഭീകരമായിപ്പോയി. ഒരു സാധാരണ ഹിന്ദുവിശ്വാസിയ്ക്ക് ഹിന്ദുക്കളുടെയെന്നല്ല,   മുസ്ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ ആരാധനാലയങ്ങൾ ആയാലും അവ പൊളിച്ചടുക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ കൂടി കഴിയില്ല. അതുപോലെ മുസ്ലിങ്ങൾക്ക് മുസ്ലിങ്ങളുടേതെന്നല്ല, ഹിന്ദുക്കളുടെയോ ക്രിസ്ത്യാനികളുടെയോ ദേവാലയങ്ങൾ തകർക്കാൻ കഴിയില്ല. അതിനവരുടെ മനസ്സനുവദിക്കില്ല. എല്ലാ ആരാധനാലയങ്ങളും ഏതു മത വിശ്വാസിക്കും പുണ്യസ്ഥലങ്ങളാണ്. യുക്തിവാദികൾ ആരാധനനാലയങ്ങളുടെയും ആരാധനയുടെയും നിരർത്ഥകതയെപ്പറ്റി സംസാരിക്കും. പക്ഷെ അവർപോലും ഒരു ആരാധനാലയം തകർത്തെറിയാൻ നിൽക്കില്ല. അതിന്റെ ചരിത്രമൂല്യത്തെയും നിർമ്മാണമൂല്യത്തെയുമെങ്കിലും  അവരും പരിഗണിക്കും.

ബാബറി  മസ്ജിദ് തകർന്നപ്പോൾ ഇന്ത്യലിയിലെ മുസ്ലിങ്ങളുടെ ചങ്ക് മാത്രമല്ല  തകർന്നത്. അവർ ന്യൂനപക്ഷം എന്ന നിലയിൽ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിച്ചു.  മറിച്ച് യഥാർത്ഥ ഹിന്ദുക്കളുടെ ചങ്ക് കൂടിയാണ് ബാബറി മസ്ജിദിനൊപ്പം തകർന്നത്. ഹിന്ദുക്കളുടെ സഹിഷ്ണുതയിലും ആതിഥ്യ മര്യാദയിലും അന്യമതബഹുമാനത്തിലും ഊറ്റം കൊണ്ടിരുന്ന നിഷ്കളങ്കരായ സാധാരണ ഹിന്ദുവിശ്വാസികളുടെ അഭിമാനത്തിനു കൂടിയാണ് പള്ളിപൊളിക്കൽ ക്ഷതമേല്പിച്ചത്. മുസ്ലിങ്ങളുമായി നൂറ്റാണ്ടുകളായി സൗഹൃദപ്പെട്ട് കഴിയുന്ന മുസ്ലിങ്ങൾ ഇനി തങ്ങളെപ്പറ്റി എന്തു വിചാരിക്കും എന്ന ഉൽക്കണ്ഠ മതാന്ധത ബാധിക്കാത്ത ഓരോ ഹിന്ദുവിനുമുണ്ടായി. ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും അവരൊക്കെത്തന്നെ  ഏതെങ്കിലും ഒരു ആരാധനാലയത്തിനുള്ളിൽ അറിയാതെയെങ്ങാനും  ചെരിപ്പിട്ട് കയറിയാൽ പോലും  വല്ലാത്ത പാപഭാരം തോന്നുന്നവരാണ്.  അത് അവരവരുടെ ആരാധനാലയങ്ങളുടെ മാത്രം കാര്യത്തിലല്ല. ഏത് മതത്തിന്റെ ആരാധനാലയമായാലും എല്ലാ മത വിശ്വാസികളും അവ പുണ്യസ്ഥലമായിത്തന്നെ കാണും. അപ്പോൾ അന്യമത ആരാധനാലയങ്ങൾ പൊളിക്കാനും അന്യമതക്കാരെ ഹിംസിക്കാനും നടക്കുന്നവരുടെ  വിശ്വാസമേത് മതമേത് എന്ന ചോദ്യം ഉയർന്നുവരുന്നു.  

ഒരു ഹിന്ദു തീവ്രവാദിയെ ഒരു ഹിന്ദുവായോ ഒരു മുസ്ലിം തീവ്രവാദിയെ ഒരു മുസ്ലീമായോ ഒരു ക്രിസ്ത്യൻ തീവ്രവാദിയെ ഒരു ക്രിസ്ത്യാനിയായോ കാണാൻ കഴിയില്ല. തങ്ങൾ അവകാശപ്പെടുന്ന മതവുമായി അവർക്ക് യാതൊരു കർമ്മബന്ധവുമില്ല. മനുഷ്യവിരുദ്ധത എന്നൊരു മതമുണ്ടെങ്കിൽ ആ മതത്തിലാണ് അവരെ ഉൾപ്പെടുത്താവുന്നത്. ലോകത്താകെ ഇൽസ്ലാമിക തീവ്രവാദവും ലോകമാകെ ക്രിസ്തീയസഭാധിപത്യലക്ഷ്യവുമായി നടക്കുന്നവർക്കൊന്നും ഇന്ത്യയിലെ ഹിന്ദുരാഷ്ട്രവാദത്തെ വിമർശിക്കാനും ധാർമ്മികമായി അവകാശമില്ല എന്നും കൂടി എടുത്തുതന്നെ പറയുന്നു. ലോകത്തെവിടെയും നടക്കുന്ന കൊടിയ അക്രമങ്ങളും ഭീകരപ്രവർത്തനങ്ങളും അധികവും   മതത്തിന്റെ പേരിലാണ്. ചരിത്രത്തിൽ ഉടനീളം മതത്തിന്റെ പേരിൽ നടന്ന രക്തച്ചൊരിച്ചിലുകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ചരിത്രപാഠങ്ങൾ ഉൾക്കൊള്ളുവാൻ മതവിശ്വാസികൾക്കു കഴിഞ്ഞേക്കും പക്ഷെ മതത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത് നടക്കുന്ന മതാന്ധർക്ക് ഒരു ചരിത്രപാഠവും ഉൾക്കൊള്ളാനാകില്ല.

മദനിയുടെ കാര്യം എഴുതുമ്പോൾ ബാബറി വിഷയം കടന്നുവരുന്നത് യാദൃശ്ചികമല്ല. മദനിയും ഐ.എസ്.എസും പിന്നീട് വന്ന മുസ്ലിം തീവ്രവാദവുമൊക്കെ ബാബറി സംഭവവുമായി കെട്ട് പിണയുന്നുണ്ട്. എന്തിന് തെക്കൻ കേരളത്തിൽ ഹിന്ദുക്കളുടെ ബാഹ്യസംസ്കാരവുമായി ഏറെ പൊരുത്തപ്പെട്ടു ജീവിച്ചിരുന്ന മുസ്ലിം സ്ത്രീകൾ മലപ്പുറത്തെ സ്ത്രീകളെ പോലെ പർദ്ദ ധരിച്ചു നടക്കാൻ തുടങ്ങിയതുതന്നെ ബാബറി സംഭവത്തിനുശേഷമാണ്. മതം തിരിച്ചറിയാനുള്ള അടയാളങ്ങൾ നിർബന്ധബുദ്ധ്യാ ധരിച്ചു തുടങ്ങിയത് ഇന്ത്യയിൽ ബാബറി സംഭവത്തിനുശേഷമാണ്.  അങ്ങനെ എന്തെല്ലാം പ്രത്യാഘാതങ്ങൾ അതുണ്ടാക്കി!  

ആർ.എസ്.എസും ഐ.എസ്.എസും സമാന സ്വഭാവത്തിൽ ഇന്നും പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ ഒക്കെത്തന്നെ അപകടകാരികളാണ് എന്നതിൽ സംശയമില്ല. മദനി പിന്നീട് തീവ്രവാദം ഉപേക്ഷിച്ച് നനാജാതി മതസ്ഥർക്കും പ്രവേശനമുള്ള പുതിയ പാർട്ടിയുണ്ടാക്കി മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറി. മദനിയുടെ ആവേശത്തിൽ ഉണ്ടായ ഐ.എസ്.എസ് പിന്നീട് നിരോധിക്കപ്പെട്ടു. അതോടെ മത തീവ്രവാദത്തിന്റെ പാത ഉപേക്ഷിച്ച് തികഞ്ഞ മതനിരപേക്ഷതാവാദിയായി മദനി പരിണമിച്ചു. എവിടെ പ്രസംഗിച്ചാലും അക്രമത്തെയും  മതതിവ്രവാദത്തെയും ശക്തമായി അപലപിച്ചു. ആദ്യം ഒരിക്കൽ നീണ്ട ജയിൽ വാസത്തിനുശേഷം പുറത്തുവന്ന മദനിയിൽ ഒരു ഇടതുപക്ഷ അഭിനിവേശംപോലും  പ്രകടമാകുന്ന നിലയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ  മാറ്റത്തിന് അനുഭവങ്ങളിൽ സ്ഫുടം ചെയ്തെടുത്ത നിശ്ചയദാർഢ്യം ഉണ്ടായിരുന്നു

മാനസികപരിവർത്തനം വന്ന മദനി തീവ്രവാദത്തെ ഇനി ഒരിക്കലും ന്യായീകരിക്കില്ലെന്നും പ്രോത്സാഹിപ്പിക്കില്ലെന്നും ഉള്ള നിശ്ചയദാർഢ്യം. പൊതുവേദികളിൽ സംസാരിക്കുമ്പോൾ കൂടുതൽ സമയവും വർഗ്ഗീയയെയും തീവ്രവാദത്തെയും എതിർക്കാനും ജനാധിപത്യത്തോടും മതേതരത്വത്തോടും അചഞ്ചലമായ കൂറ് പ്രഖ്യാപിക്കുവാനും അദ്ദേഹം തയ്യാറായി. നിരീശ്വരവാദികളുടെയും  യുക്തിവാദികളുടെയും  വിശ്വാസങ്ങളെപ്പോലും പരസ്യമായി മാനിക്കുവാനും  അവരോട് സഹിഷ്ണുത പുലർത്തുവാനും കഴിയും വിധം മാനസിക പരിവർത്തനം മദനി എന്ന മതപണ്ഡിതനിൽ ഉണ്ടായിഇനി സകല കള്ളക്കേസുകളും മദനിയുടെ തലയിൽ കെട്ടിവച്ച് വ്യാജ തെളിവുകളുമുണ്ടാക്കി ആയിരം വട്ടം വധശിക്ഷ നടപ്പിലാക്കിയാലും മദനി മതതീവ്രവാദത്തെയോ ഹിംസാത്മകമായ മറ്റേതെങ്കിലും പ്രവർത്തനങ്ങളെയോ ന്യായീകരിക്കാൻ പോകുന്നില്ല. കാരണം അത്ര കണ്ട് ക്ഷമിക്കാനും പൊറുക്കാനും പാകപ്പെട്ട ഒരു മാനസിക പരിവർത്തനം അദ്ദേഹത്തിൽ വന്നു കഴിഞ്ഞു.  

ഇനി മദനി പല തെറ്റുകളും ചെയ്തിരുന്നു എന്നിരിക്കട്ടെ. അതിന് തെളിവുകളും കിട്ടി എന്നിരിക്കട്ടെ. ശിക്ഷ കുറ്റം ചെയ്തവർക്കും പിന്നീട് കുറ്റം ചെയ്യാൻ സാധ്യതയുള്ളവർക്കും ഉള്ള ഒരു താക്കീതാണെന്നിരിക്കട്ടെ.   ശിക്ഷ ഒരു കുറ്റത്തിൽ നിന്ന് ബന്ധപ്പെട്ട കുറ്റവാളിയെയോ പിന്നീട് കുറ്റം ചെയ്യാൻ സാധ്യതയുള്ള മറ്റുവരെയോ അതിൽ നിന്നു പിന്തിരിപ്പിക്കാനുള്ള ഒരു മുൻകരുതൽ ആണെന്നിരിക്കട്ടെ.  അതല്ല,  കുറ്റം ചെയ്ത ഒരാളിൽ മാനസിക പരിവർത്തനം വരുത്തി കുറ്റവാസനയിൽ നിന്നും മോചിപ്പിക്കാനാണെന്നും ഇരിക്കട്ടെ.  അങ്ങനെ ശിക്ഷകൾക്കുള്ളിൽ  പല സിദ്ധാന്തങ്ങളും ഉദ്ദേശങ്ങളും അന്തർലീനമായിരിക്കുന്നുണ്ട്. ഇനി അതൊന്നുല്ല്ല ശിക്ഷ ശിക്ഷിക്കാൻ വേണ്ടി മാത്രമുള്ളത് എന്ന് മാത്രം കരുതിയാലും മദനി ചെയ്തെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾക്ക് അനുഭവിക്കാവുന്നതിലധികം ശിക്ഷ അദ്ദേഹം ഇതിനകം ഏറ്റുവാങ്ങിക്കഴിഞ്ഞു

ഗർഭിണിയുടെ  കുടൽമാല കുത്തിപ്പുറത്തെടുത്തവരും കന്യാമഠങ്ങളെ തീകൊണ്ട് കളിച്ചു   രസിച്ചവരും    ഇന്നും അധികാരത്തിന്റെ സ്വാദും നുണഞ്ഞ് വിരാജിക്കുമ്പോൾ മദനിക്ക് സാമാന്യനീതിയെങ്കിലും ലഭിക്കാൻ അർഹതയുണ്ട്.  മാത്രവുമല്ല കുറ്റങ്ങളൊന്നും ചെയ്തിരുന്നില്ലെങ്കിൽ ത്തന്നെ താൻ കുറച്ചുകാലം വിശ്വസിച്ചും പ്രചരിപ്പിച്ചും നടന്നിരുന്ന അക്രമോത്സുകവും മനുഷ്യത്വ വിരുദ്ധവുമായ സിദ്ധാന്തങ്ങളെ ഓർത്ത് പശ്ചാത്തപിക്കാനും അവയൊക്കെ അപ്പാടെ തള്ളിക്കളയാനും സ്നേഹത്തിലും സമാധാനത്തിലും സഹിഷ്ണുതയിലും ഊന്നിയ മാനവികതയുടെ ആശയങ്ങളെ മുറുകെ പിടിക്കാനും  തന്റെ അനുയായികളെ മാത്രമല്ല,  സമൂഹത്തെ മുഴുവൻ ആഹ്വാനം ചെയ്യുന്ന നിലയിൽ പരിവർത്തനം ചെയ്യപ്പെട്ട ഒരു പച്ചമനുഷ്യനെ, ഒരു പൗരനെ ഇത്രമാത്രം പീഡിപ്പിക്കുമ്പോൾ ആ മനുഷ്യന് നീതി നൽകാൻ ഒത്തൊരുമിച്ച് നിന്ന്  ഒന്നു പറഞ്ഞുപോയാൽ ഇടിഞ്ഞു വീഴാൻ മാത്രം ഒരു ആകാശം തന്നെ ഇവിടെ ഇല്ലല്ലോ.

മദനിയ്ക്ക് നീതി നൽകുക എന്ന വിഷയത്തിൽ ഊന്നി ഇവ്വിധമൊക്കെ എഴുതി എന്നു കരുതി  എനിക്ക് ഏതെങ്കിലും ഒരു മതത്തോട് പ്രത്യേകമായ പ്രതിബദ്ധതയോ  വിദ്വേഷമോ ഒന്നുമില്ലെന്ന കാര്യം ആദ്യമായി എന്നെ വായിക്കുവരെ കൂട്ടത്തിൽ  അറിയിച്ചുകൊള്ളട്ടെ. മുമ്പേ വായിച്ചിട്ടുള്ളവർക്ക് എന്റെ നിലപാടുകൾ അറിയാം  അറിഞ്ഞുകൊണ്ട്  വ്യക്തി ജീവിതത്തിൽ ഒരു വിധ മതാചാരങ്ങളെയും പിൻപറ്റുന്നതുമില്ല. അഥവാ ഇനി  പിൻപറ്റുന്നെങ്കിൽ തന്നെ അതുകൊണ്ട് ഭൗതികമായ എന്തെങ്കിലും പ്രയോജനം ഉണ്ടാകണം. യാഥാർത്ഥ്യബോധത്തിൽ ഊന്നിയാണ് ജീവിതം ക്രമീകരിച്ചുപോരുന്നത്. അർഹമായ നീതി മദനിക്കായാലും ആർക്കായാലും ലഭിക്കണം. എന്നെ സംബന്ധിച്ച്  പരിവർത്തിതമദനിയോട്   ഇത്രയധികം താല്പര്യം തോന്നാൻ കാരണം  അദ്ദേഹം മതതീവ്രവാദവും  ഭീകരവാദവും  ഉപേക്ഷിച്ചു എന്നതുകൊണ്ടുകൂടിയാണ്.  ഇനി നാളെ ഏതെങ്കിലും ഹിന്ദുവർഗ്ഗീയവാദിയ്ക്കോ ക്രിസ്ത്യൻ വർഗ്ഗീയവാദിയ്ക്കോ  മാനസാന്തരമുണ്ടായാൽ അവരെക്കുറിച്ചും നല്ലതു പറയും. ആശയങ്ങളും ലക്ഷ്യങ്ങളും എത്ര അപകടകരമായാലും  ഒരു പ്രസ്ഥാനവും അക്രമത്തെ മുഖമുദ്രയാക്കി പ്രവർത്തിക്കരുതെന്നത് എന്റെ അചഞ്ചലമായ നിലപാടാണ്. അത് രാഷ്ട്രീയ കക്ഷികൾ ആയാലും.

രണ്ടാം ജന്മത്തിലെ (പരിവർത്തിത മദനി) മദനിയുടെ പ്രസംഗം കേട്ടനാൾമുതൽ ഞാൻ മദനിയെ പറ്റി നല്ല വാക്കുകൾ  പറഞ്ഞുപോരുന്നുണ്ട്. എനിക്കത്  അക്രമത്തിനും മതതീവ്രവാദത്തിനും എതിരെയുള്ള പ്രചരണത്തിന്റെ ഭാഗം കൂടിയാണ്. ഇനിയും വല്ല ഹിന്ദു-മുസ്ലിം-കൃസ്ത്യൻ വർഗ്ഗീയവാദികൾ അത് ആർ.എസ്.എസ് കാരായാലും ശിവസേനക്കാരായാലും പോപ്പുലർ ഫ്രണ്ടുകാരായാലും മറ്റാരെങ്കിലുമായാലും  അക്രമം വെടിഞ്ഞ് വർഗ്ഗീയത വെടിഞ്ഞ്, അന്ധമായ മാർക്സിസ്റ്റ് വിരോധം വെടിഞ്ഞ് സി.പി..എമ്മുകാരെ ആക്രമിക്കലും കൊല്ലലുമൊക്കെ നിർത്തി മാനസാന്തരപ്പെട്ടുവന്നാൽ അവരെപ്പറ്റിയും ഞാൻ നല്ലതു പറയും. നിങ്ങൾ ആരും ദൈവത്തെയും മതത്തെയും ഒക്കെ ഉപേക്ഷിച്ച് എല്ലാവരും  നിരീശ്വരവാദികളോ യുക്തിവാദികളോ കമ്മ്യൂണിസ്റ്റുകാരോ ഒന്നും ആകണമെന്ന് നമ്മൾ ആരും  നിർബന്ധിക്കുന്നില്ലല്ലോ. ഭീകരപ്രവർത്തനങ്ങളും  അക്രമവും മതതീവ്രവദവും  വെടിഞ്ഞ് നല്ല മനുഷ്യരായാൽ മതി.  

ജീവിതം ഒരിക്കലേ ഉള്ളൂ. അത് പരമാവധി സ്നേഹിച്ചും സഹകരിച്ചും സഹവർത്തിച്ചും  സഹായിച്ചും ആശ്വസിപ്പിച്ചും തീർക്കേണ്ടതാണ്. മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി. അത് മത- ദൈവ വിശ്വാസികൾ ആയാലും നിരീശ്വരവാദികളും യുക്തിവാദികളും ആയാലും കമ്മ്യൂണിസ്റ്റുകാർ ആയാലും കോൺഗ്രസ്സുകാർ ആയാലും. ഇനി ഇതൊന്നു ചുരുക്കണമല്ലോ. പ്പോൾ തന്നെ പറയാൻ ഉദ്ദേശിച്ചതിലും അധികമായി. ഇനി തൽക്കാലം ചുരുക്കുന്നു. എല്ലാവർക്കും നല്ലതും വരട്ടെ. മദനിയ്ക്ക് നീതിയും ലഭിക്കട്ടെ. മദനിയ്ക്ക് നീതി നൽകണമെന്ന് ആവശ്യപെട്ടതിന് ശൂന്യമായ  ആകാശം ഇടിഞ്ഞു വീഴുമോ എന്നു ഭയന്ന് ആകാശം നോക്കിയിരിക്കണമല്ലോ എന്നതാണ്  ഇനിയുള്ള പ്രശ്നം. ഓ! ആകാശം ഇടിഞ്ഞു വീണാൽ ഞാൻ മാത്രമല്ലല്ലോ ഒടുങ്ങുന്നത്, സാരമില്ല!  

12 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

"മദനി പിന്നീട് തീവ്രവാദം ഉപേക്ഷിച്ച് നനാജാതി മതസ്ഥർക്കും പ്രവേശനമുള്ള പുതിയ പാർട്ടിയുണ്ടാക്കി മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറി."

അപ്പോള്‍ മദനി ഒരിക്കല്‍ തീവ്രവാദം ചെയ്തിരുന്നു അല്ലെങ്കില്‍ അങ്ങനെയുള്ള ഒരു ആശയം പ്രചരിപ്പിച്ചിരുന്നു എന്ന് താങ്കള്‍
സമ്മതിക്കുന്നുണ്ട് . അന്ന് അദ്ദേഹം ചെയ്ത തിന്മകളുടെ ഫലമാണ്‌ ഇപ്പോള്‍ ഭക്ഷിക്കുന്നത് എന്ന് കരുതിയാല്‍ അത് തെറ്റാവില്ല എന്ന് ഇതിനിടയില്‍ പറയാതെ പറഞ്ഞോ ?


"ഇനിയും വല്ല ഹിന്ദു-മുസ്ലിം-കൃസ്ത്യൻ വർഗ്ഗീയവാദികൾ അത് ആർ.എസ്.എസ് കാരായാലും ശിവസേനക്കാരായാലും പോപ്പുലർ ഫ്രണ്ടുകാരായാലും മറ്റാരെങ്കിലുമായാലും അക്രമം വെടിഞ്ഞ് വർഗ്ഗീയത വെടിഞ്ഞ്, അന്ധമായ മാർക്സിസ്റ്റ് വിരോധം വെടിഞ്ഞ് സി.പി.ഐ.എമ്മുകാരെ ആക്രമിക്കലും കൊല്ലലുമൊക്കെ നിർത്തി മാനസാന്തരപ്പെട്ടുവന്നാൽ അവരെപ്പറ്റിയും ഞാൻ നല്ലതു പറയും."

ഈ ..അന്ധമായ മാർക്സിസ്റ്റ് വിരോധം വെടിഞ്ഞ് സി.പി.ഐ.എമ്മുകാരെ ആക്രമിക്കലും കൊല്ലലുമൊക്കെ നിർത്തി മാനസാന്തരപ്പെട്ടുവന്നാൽ.. എന്ന് എഴുതിയിരിക്കുന്നത് ദഹിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ് . താങ്കള്‍ ഒരു സി.പി.ഐ.എം കാരന്‍ ആണെന്നും സി.പി.ഐ.എമ്മിനെ എതിര്‍ക്കുന്നവര്‍ വര്‍ഗ്ഗീയവാദികള്‍ ആണെന്നും എന്നെ പൊലെയുള്ള ഒരു വായനക്കാരന് തോനിയാല്‍ തെറ്റ് പറയില്ലല്ലോ .

എന്നിട്ട് ഒരു കുളിര്‍മഴ ഡയലോഗും ... ഹി ഹി അത് കലക്കി


"ഭീകരപ്രവർത്തനങ്ങളും അക്രമവും മതതീവ്രവദവും വെടിഞ്ഞ് നല്ല മനുഷ്യരായാൽ മതി.
ജീവിതം ഒരിക്കലേ ഉള്ളൂ. അത് പരമാവധി സ്നേഹിച്ചും സഹകരിച്ചും സഹവർത്തിച്ചും സഹായിച്ചും ആശ്വസിപ്പിച്ചും തീർക്കേണ്ടതാണ്"

എന്‍റെ അഭിപ്രായത്തില്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ് മദനി എന്ന മുഖം . കോയമ്പത്തൂര്‍ ജയിലില്‍ മദനിക്ക് നഷ്ടപെട്ട 9 വര്‍ഷങ്ങള്‍ തിരികെ കൊടുക്കാന്‍ സാധിക്കാത്ത പരാജയപ്പെട്ട നിയമ വ്യവസ്ഥയോട് ചെറുതല്ലാത്ത പുച്ഛം തോനുന്നു .

"1000 കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത് "

നന്നായി എഴുതി ... ആശംസകള്‍

K.P.Sukumaran said...

സി.പി.ഐ.എമ്മുകാരെ ആക്രമിക്കലും കൊല്ലലുമൊക്കെ നിർത്തി മാനസാന്തരപ്പെട്ടുവന്നാൽ അവരെപ്പറ്റിയും നല്ലത് പറയുമല്ലോ, സന്തോഷമായി :)

ഷാജു അത്താണിക്കല്‍ said...

എന്തിനായിരുന്നു ഈ മതങ്ങളെന്ന് വരെ കരുതിപോകും ,
നാം എല്ലാരും മനുഷ്യരായി മറ്റൊരാളെ കാണുന്നേ ഇല്ലാ, വെറും മതത്തിന്റെ വക്താക്കളായി മാത്രം കാണുന്നു
മാറണം, മാറ്റണം

sm sadique said...

“ഒരു ഹിന്ദു തീവ്രവാദിയെ ഒരു ഹിന്ദുവായോ ഒരു മുസ്ലിം തീവ്രവാദിയെ ഒരു മുസ്ലീമായോ ഒരു ക്രിസ്ത്യൻ തീവ്രവാദിയെ ഒരു ക്രിസ്ത്യാനിയായോ കാണാൻ കഴിയില്ല. തങ്ങൾ അവകാശപ്പെടുന്ന മതവുമായി അവർക്ക് യാതൊരു കർമ്മബന്ധവുമില്ല. മനുഷ്യവിരുദ്ധത എന്നൊരു മതമുണ്ടെങ്കിൽ ആ മതത്തിലാണ് അവരെ ഉൾപ്പെടുത്താവുന്നത്. ലോകത്താകെ ഇൽസ്ലാമിക തീവ്രവാദവും ലോകമാകെ ക്രിസ്തീയസഭാധിപത്യലക്ഷ്യവുമായി നടക്കുന്നവർക്കൊന്നും ഇന്ത്യയിലെ ഹിന്ദുരാഷ്ട്രവാദത്തെ വിമർശിക്കാനും ധാർമ്മികമായി അവകാശമില്ല എന്നും കൂടി എടുത്തുതന്നെ പറയുന്നു. ലോകത്തെവിടെയും നടക്കുന്ന കൊടിയ അക്രമങ്ങളും ഭീകരപ്രവർത്തനങ്ങളും അധികവും മതത്തിന്റെ പേരിലാണ്. ചരിത്രത്തിൽ ഉടനീളം മതത്തിന്റെ പേരിൽ നടന്ന രക്തച്ചൊരിച്ചിലുകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ചരിത്രപാഠങ്ങൾ ഉൾക്കൊള്ളുവാൻ മതവിശ്വാസികൾക്കു കഴിഞ്ഞേക്കും പക്ഷെ മതത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത് നടക്കുന്ന മതാന്ധർക്ക് ഒരു ചരിത്രപാഠവും ഉൾക്കൊള്ളാനാകില്ല.” സത്യം സത്യം.ഒരു വീൽചെയർ സഞ്ചാരിയായ എനിക്കും സങ്കടമുണ്ട്.വളരെ വലിയ സങ്കടം.ഇത്തരത്തിൽ എഴുതിയതിന് വളരെ വലിയ അഭിന്ദനം.

ajith said...

നീതി ഇഴഞ്ഞിഴഞ്ഞ് മദനിയുടെ അടുത്തെത്തുമ്പോഴേയ്ക്കും അയാള്‍ ജീവിച്ചിരിപ്പുണ്ടാവുമോ എന്തോ? ആസൂത്രിതമായിട്ട് ഒരു മനുഷ്യനെ ബന്ധിച്ച് കൊല്ലുകയാണ്. ആസൂത്രകര്‍ ആര്‍?

മനോജ് ഹരിഗീതപുരം said...

അദ്ദേഹവും ഒരുമനുഷ്യനല്ലേ...അല്പം മനുഷ്യത്വം കാണിക്കണം

Mohamedkutty മുഹമ്മദുകുട്ടി said...

ജീവിതം ഒരിക്കലേ ഉള്ളൂ. അത് പരമാവധി സ്നേഹിച്ചും സഹകരിച്ചും സഹവർത്തിച്ചും സഹായിച്ചും ആശ്വസിപ്പിച്ചും തീർക്കേണ്ടതാണ്. മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി.(താങ്കളുടെ വാക്കുകള്‍ തന്നെ കടമെടുക്കട്ടെ.)

Villagemaan/വില്ലേജ്മാന്‍ said...

മദനിക്ക് ഏതൊരു ഇന്ത്യന്‍ പൗരനും ഉള്ള അവകാശങ്ങള്‍ ഉണ്ട് എന്ന് സമ്മതിക്കുന്നു . അനന്തമായ വിചാരണ തടങ്കല്‍ നീളുന്നത് ക്രൂരമാണ്.

വിചാരണ വേഗം നടത്തി, കുറ്റക്കാരന്‍ എന്ന് കണ്ടാല്‍ കഠിന ശിക്ഷ തന്നെ കൊടുക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം .


പക്ഷെ അദ്ദേഹം അകപ്പെട്ടിരിക്കുന്നത് തീവ്രവാദ കേസിലാണ് . കേസിന്റെ വിവരങ്ങള്‍ പരസ്യ പ്പെടുത്തിയിട്ടുമില്ല . കേസുകള്‍ തീര്പ്പെടുക്കാന്‍ കാലതാമസം എന്നത് ഇന്ത്യന്‍ നിയമവ്യവസ്ഥ യില്‍ ഒരു സാധാരണ സംഭവം മാത്രമാണ് .

ഈ കേസില്‍ മുപ്പത്തൊന്നാം പ്രതിയാണ് മദനി എന്ന് മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കുകയുണ്ടായി . മറ്റു മുപ്പതു പേര്‍ക്കും വേണ്ടി ആരും ഇതേ വരെ വാദിച്ചു കണ്ടില്ല .അതോ മനുഷ്യാവകാശങ്ങള്‍ എന്നത് എല്ലാവര്ക്കും ബാധകമ ല്ല എന്നുണ്ടോ ? അങ്ങനെ നോക്കുമ്പോള്‍ മദനി വഴി കിട്ടിയേക്കാവുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടിയുള്ള ആക്രാന്തം മാത്രമാണ് രാഷ്ട്രീയക്കാരുടെത് എന്ന് ആര്‍ക്കാണ് അറിയാത്തത് ?ഒരു കൂട്ടം ലീഗുകാര്‍ മദനിയെ സന്ദര്‍ശിക്കുന്നു. അത് മണത്തറിഞ്ഞു അല്‍പ്പം മുന്‍പ് മാത്രം " ഇടവഴി " കയറി വേഗം എത്തി കാണുന്നു മറ്റൊരു മുന്മന്ത്രി !

മന്ദിര്‍/മസ്ജിദ് തര്‍ക്കം ഇന്ത്യന്‍ ജനത മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് . അതിന്റെ വിഷ്വലുകള്‍ കൃത്യ സമയത്ത് ഓര്‍മ്മിപ്പിക്കുന്നതില്‍ കൈരളി ചാനല്‍ കാണിക്കുന്ന വ്യഗ്രത , മതേതരത്വം പുലരാനുല്ലതല്ല എന്ന് ആര്‍ക്കാനറിയാത്തത്. ചില ഇടതു പക്ഷ സഹായാതിര്കള്‍ക്കും ഈ വ്യഗ്രത ഉണ്ട്. അതെ വ്യഗ്രത തന്നെയാണ് ഗുജറാത്തിലെ വികസനം എന്ന് പറയുമ്പോള്‍ അവിടത്തെ നടന്ന കലാപം കൂട്ടിവായിക്കുബോഴും കാണാന്‍ കഴിയുന്നത്‌ . കലാപം നടന്നപ്പോള്‍ മോഡി വാളും പരിചയും ഇടുത്തു കൂടെ ഇറങ്ങി എന്ന മട്ടിലാണ് പലരുടെയും പ്രതികരണങ്ങള്‍ !

സി പി എം കാരെ അക്രമിക്കുന്നതിലും കൊല്ലുന്നതിലും ഒക്കെ വളരെ വ്യകുലനായ താങ്കള്‍ സി പി എം കാര്‍ നടത്തുന്ന ആക്രമണത്തെ പറ്റി എന്തെ കാണുന്നില്ല . പാര്‍ട്ടി വിട്ടവരെ ഉന്മൂലനം ചെയ്യുന്നതോ ? അതിനേക്കാള്‍ വലിയ തെറ്റല്ലേ , ഉന്മൂലനം ചെയ്ത കേസില്‍ അകത്തു കിടക്കുന്ന ഗുണ്ടകളെ ജയിലില്‍ പോയി കണ്ടു ഐക്യദാര്ദ്യം പ്രഖ്യാപിക്കുന്നത് ?

orkid said...
This comment has been removed by the author.
orkid said...

നന്നായിഎഴുതി.നിസ്പക്ഷമായിക്കൊണ്ട് തന്നെ.അവസാന ഭാഗം ചിന്തിക്കേണ്ടത് തന്നെ...?

Unknown said...

താങ്കളുടെ ലേഖനം സമൂഹത്തിനു നേരയുള്ള കണ്ണാടിയായി മാറട്ടെ

ഇ.എ.സജിം തട്ടത്തുമല said...

എല്ലാ കമന്റുകളും വായിച്ചു. കമന്റെഴുതിയ എല്ലാവർക്കും നന്ദി!