Saturday, January 22, 2011

കള്ളനെപ്പിടി


കള്ളനെപ്പിടി

ഇന്ന് തിരുവനന്തപുരത്ത് വനിതാസാഹിതിയുടെ ചലച്ചിത്ര പഠന ക്യാമ്പിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പക്ഷെ ബസ് കയറാൻ റോഡ് വരെയെത്തുമ്പോൾ കാലുകൾ രണ്ടിലും കടുത്ത മസിൽ വേദന. പനിയുടെ ലക്ഷണവും. കാരണം എന്താണെന്ന് മനസിലായില്ല. സാധാരണ വൃശ്ചികമാസം ആകുമ്പോൾ ഒരു ജലദോഷപ്പനി വരുന്നതാണ്. അത് നേരത്തെ ചെറുതായി വന്നു പോയതാണ്. പിന്നെ ഇപ്പോൾ......?. പല അസുഖങ്ങളുടെയും ലക്ഷണമാണ് കലുവേദനയും സന്ധി വേദനയും ഒക്കെ. വല്ലാത്തൊരു അസ്വസ്ഥത.

ഒരുവേള ഞാനില്ലാത്ത ലോകത്തെക്കുറിച്ച് തന്നെ ഉൽക്കണ്ഠപ്പെട്ടു? ഞാൻ മരിച്ചു പോയാലോ! എനിക്കു ശേഷം ഇവിടെ പ്രളയമല്ലേ? എന്തായാലും തിരുവനന്തപുരം യാത്ര മാറ്റിവച്ചു. എന്നാൽ നമ്മുടെ അടുത്ത ടൌണായ കിളിമാനൂരിൽ വച്ച് മറ്റൊരു കമ്മിറ്റി ഉണ്ട്. അത് ഒഴിവാക്കിയിട്ടാണ് തിരുവനന്തപുരത്ത് പോകാനിറങ്ങിയത്. എന്നാല്പിന്നെ അതിലെങ്കിലും പങ്കെടുക്കാമെന്നു വിചാരിച്ചു. കൂടുതൽ അസ്വസ്ഥത തോന്നുന്നെങ്കിൽ വീട്ടിലോ ആശുപത്രിയിലോ പോകാമല്ലൊ! ക്യാമ്പിനു വരാൻ കഴിയില്ലെന്ന് വിഷമത്തോടെ അറിയിച്ചു. അങ്ങനെ ടൌണിലേയ്ക്ക് പോകാൻ ബസ് കാത്ത് അല്പസമയം ഇരുന്നപ്പോൾ ത്തന്നെ എന്റെ ശാരീരികാസ്വസ്ഥതകളുടെ കാര്യം മനസിലായി.

മിനിയാന്ന് അർദ്ധരാത്രി അടുത്തൊരു വീട്ടിൽ കള്ളൻ കയറിയെന്ന് വിളിച്ചു പറഞ്ഞു. എന്റെ സഹോദരിപ്പെണ്ണാണ് വിളിച്ചു പറഞ്ഞത്. തൊട്ടുമുമ്പത്തെ ദിവസം അവരുടെ വീട്ടിലെ പുകപ്പുര തുറന്ന് ഉണങ്ങാൻ വച്ചിരുന്ന റബ്ബർ ഷീറ്റുകൾ അപ്പാടെ കവർച്ച ചെയ്യപ്പെട്ടിരുന്നു. അതും കള്ളന്റെ സ്വന്തം പുകപ്പുര പോലെ, സ്വന്തം മുതൽപോലെ ഈസിയായി പൂട്ടുതുറന്ന്! ഒരു മാസം മുമ്പും ഇവിടെ നിന്നും റബ്ബർഷീറ്റുകൾ മോഷണം പോയിരുന്നു. അന്ന് കേസൊന്നും കൊടുത്തില്ല. പാവം കള്ളൻ കൊണ്ടുപോയി ജീവിച്ചോട്ടെയെന്നു കരുതി.

രണ്ടാമത് മിനിയാന്നിന്റെ തലേന്ന് വീണ്ടും റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചപ്പോൾ ഞാ‍ൻ കൂടി ഇടപെട്ട് പോലീസിൽ പരാതി നൽകിയതാണ്. എന്നിട്ട് പിറ്റേന്നു രാത്രി തൊട്ടടുത്ത വീട്ടിൽ ഇതാ വീണ്ടും മോഷണ ശ്രമം! ടെറസിന്റെ മുകളിൽ ഇരുന്ന് ആരോ ഫോൺ ചെയ്യുന്നതുപോലെ ആ വീട്ടിലെ പയ്യന് (സനൂജ്) തോന്നി. സനൂജ് തൊട്ടടുത്ത് എന്റെ സഹോരീഭർത്താവിനെ വിളിച്ചു. സഹോദരി എന്നെ വിളിച്ചു. കൂടാതെ അവർ രണ്ടു വീട്ടുകാരും അടുത്ത വീടുകളിൽ ഒക്കെ രഹസ്യമായി ഫോൺ ചെയ്തു. ഞാൻ എന്റെ അന്നത്തെ ഡെയ്ലി പോസ്റ്റ് ഇട്ട് കിടന്നുറങ്ങാനുള്ള തയ്യറെടുപ്പിലായിരുന്നു. അപ്പോഴാണ് ഫോൺ. അവരൊക്കെ ഒരുപക്ഷെ പേടിച്ചിരിക്കുകയായിരിക്കും.

അങ്ങനെ അർദ്ധരാത്രി സ്വന്തം ഓട്ടോ ഒതുക്കി നമ്മുടെ വീട്ടിൽ കിടന്നുറങ്ങിയിരുന്ന എന്റെ സന്തത സഹചാരിയായ അമ്പുവുമൊത്ത് മോഷണ ശ്രമം നടന്ന ഭാഗത്തേയ്ക്ക് കുതിച്ചു പാഞ്ഞു. പേടിച്ച് ആ വീട്ടുകാരും നമ്മുടെ സഹോദരീഭർത്താവും സഹോദരിയും മക്കളും മാമിയും ഒക്കെ വീട്ടിനുള്ളിൽ വിറച്ചിരിക്കുകയായിരിക്കും. എന്തായാലും വലിയ ഒരു ഓപ്പറേഷൻ പ്ലാൻ ചെയ്തുകൊണ്ടാണ് ഞാനും അമ്പുവും കുതിച്ചു പാഞ്ഞത്. വീടെത്താറാകുമ്പോൾ ആട്ടോ ശബ്ദമുണ്ടാക്കതെ ന്യൂട്ടറിൽ ഓടിച്ച് ചെന്ന് സ്ലോ ചെയ്ത് ചാടിയിറങ്ങുക. അവിടെ വീട്ടിനു പുറകിലോ ടെറസിനു മുകളിലോ പതുങ്ങിയിരിക്കുന്ന കള്ളനു മേൽ ചാടി വീണ് കള്ളനെ ഞെട്ടിക്കുക. കള്ളനെ പിടിച്ചേ എന്നു വിളിക്കുക.

പക്ഷെ നമ്മൾ അവിടെ സംഭവസ്ഥലത്ത് എത്തുമ്പോഴും ആ പ്രദേശത്തുള്ള സകലരും വിവരമറിഞ്ഞ് ഓടിക്കൂടി കള്ളന്മാരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ അവന്മാർ എവിടെയിരുന്നാണ് ഞെട്ടുന്നതെന്ന് ആർക്കും നിശ്ചയമില്ല. അവർ അവിടെയൊക്കെ കള്ളനെ തിരയട്ടെ. നമുക്കു കുറച്ചു ദൂരം എം.സി റോഡേ ഓടിച്ചുപോയി നോക്കി വരാമെന്നു കരുതി. ഓട്ടോയിൽ കുറച്ചുദൂരം പോയിട്ട് തിരിച്ച് വന്ന് നാട്ടുകരോടൊപ്പം കൂടി. പരിസരമാകെ കള്ളനെ തിരഞ്ഞു. സത്യത്തിൽ നമ്മൾ എത്തുന്നതിനു മുമ്പ് നമ്മുടെ മച്ചമ്പിയും ഇപ്പറയുന്ന ദിവസം കള്ളൻ കയറിയ അടുത്ത വീട്ടിലെ പയ്യനും കള്ളനെ പിടിച്ചു പിടിച്ചില്ലെന്നായതാണ്.

ആദ്യം ഓടി അടുത്ത വീട്ടിൽ ചെന്ന മച്ചമ്പിക്കാരൻ ടെറസിന്റെ മണ്ടയിൽ ഒരുത്തൻ ഇരുട്ടത്ത് നിൽക്കുന്നത്, ആവീട്ടിലെ സനൂജ് ആയിരിക്കുമെന്നു കരുതി സനൂജേ സനൂജേ എന്നു പതുക്കെവിളിച്ചു. അപ്പോൾ സനൂജാകട്ടെ വീട്ടിന്റെ മുൻഭാഗത്ത് നിന്ന് വരുന്നു. പെട്ടെന്ന് മുകളിൽ നിൽക്കുന്നത് കളളൻ എന്നു മനസിലാക്കി ടെറസിനു മുകളിലേയ്ക്ക് ഓടി കയറുമ്പോൾ കള്ളൻ ടെറസിൽ നിന്നും എടുത്തൊരു ചാട്ടം. പിന്നെ ഒരൊറ്റ ഓട്ടം. ഓട്ടത്തിനിടയിൽ വീണ്ടും ഒരു അതിരിന്റെ മുകളിൽ നിന്ന് ചാടി മുട്ടിടിച്ച് വീണിട്ട് അവിടെ നിന്നും ഓടി ഇരുട്ടിൽ മറഞ്ഞു. എന്നിട്ടും അവർക്ക് പിടിക്കാൻ കഴിഞ്ഞില്ല. ആളെ തിരിച്ചറിയാനും കഴിഞ്ഞില്ല. നമ്മുടെ മച്ചമ്പിയും അയൽ വാസി സനൂജും പിടി പറ്റിയ്ക്കുന്നതിനു മുമ്പ് കള്ളൻ വലിഞ്ഞു കളഞ്ഞു. അവാർഡ് കൊടുക്കേണ്ട വിദഗ്ദ്ധനായ കള്ളൻ. എനിക്കവനെക്കുറിച്ച് വലിയ മതിപ്പു തോന്നി.

എന്തായാലും നമ്മൾ പത്തിരുപത് ആളുകൾ, ചെറുപ്പക്കാരും പ്രായമായവരും കൌമാരക്കാരും ഒക്കെ കൂടി പരിസരമാകെ അരിച്ചു പെറുക്കി. സ്ഥലം നല്ല പരിചയമില്ലാത്ത കള്ളനാണെങ്കിൽ രക്ഷപ്പെടാൻ കഴിയില്ല. കാരണം ചതുപ്പും വയലും തോടും കുണ്ടും കഴിയും കാടും നിറഞ്ഞ ഒരു വശത്തേയ്ക്കാണ് കള്ളൻ ഓടി മറഞ്ഞിരിക്കുന്നത്.

ഇതിനിടയിൽ നമ്മളിൽ ഒന്നു രണ്ടുപേർ അടുത്ത് തന്നെയുള്ള തട്ടത്തുമല ജംഗ്ഷനിൽ ചെന്നു നോക്കുമ്പോൾ അസമയത്ത് ബൈക്കും വച്ചു നിന്ന് ഒരുത്തൻ ഫോൺ ചെയ്യുന്നു. കള്ളന്റെ കൂട്ടുകാരൻ തന്നെ ആയിരിക്കും. പിടിച്ചു ചോദ്യം ചെയ്തപ്പോൾ കുടിച്ച് ലക്കുകെട്ട് ബൈക്കോടിക്കാൻ വയ്യാതെ അവിടെ ഒരു ഒഴിഞ്ഞ കടയിൽ കിടക്കാൻ തുടങ്ങുകയായിരുന്നു അയാൾ! അടുത്തൊരു വീട്ടിൽ ടാപ്പിംഗ് നടത്തുന്ന ആളായിരുന്നു അയാൾ. പിന്നെ അയളെയൊക്കെ ഉപേക്ഷിച്ച് നമ്മൾ നാലുവശത്തേക്കും കുതിച്ചു പാഞ്ഞു.

ഇതിനിടയിൽ ഈ വിവരം അറിഞ്ഞ് ഉണർന്നെണീറ്റ തൊട്ടടുത്ത മറ്റൊരു വീട്ടുകാർ നമ്മളിൽ ആരെയോ ഫോൺ ചെയ്ത് കള്ളൻ അവരുടെ വീട്ടിനു മുന്നിൽ ഉണ്ടെന്ന് വിളിച്ചു പറഞ്ഞു. കേട്ടയുടൻ പലഭാഗത്ത് ചിതറി നിന്ന നമ്മൾ എല്ലാവരും കൂടി ആ വീട്ടിലേയ്ക്ക് കുതിച്ചു പാഞ്ഞു. നമ്മുടെ ഓട്ടവും ബഹളവും കണ്ട് അർദ്ധരാത്രിയും എംസി റോഡേ കടന്നു പോകുന്ന വാഹനങ്ങൾ ഒക്കെ ബ്ലോക്കായിക്കൊണ്ടിരുന്നു. ഓടി ചെന്ന് ഒറ്റക്കുതിപ്പിനു കള്ളൻ ഇപ്പോൾ നിൽക്കുന്നുവെന്നു പറഞ്ഞ വീടിന്റെ മതിലിനു മുകളിലേയ്ക്ക് ഞാൻ ഒരു ചാട്ടം വച്ചുകൊടുത്തു. ഒരു കള്ളനെ കൈയ്യോടെ പിടിക്കുന്നതിലുള്ള ത്രില്ലായിരുന്നു. നേരിട്ട് കള്ളന്മരെ തത്സമയം കണ്ടുമുട്ടുക എന്നൊക്കെ പറഞ്ഞാൽ! ആഹഹ!

പക്ഷെ അവിടേയ്ക്ക് ഓടി ചെന്നതും ചാടി കയറിയതും മെച്ചം. അവിടെ കള്ളനുമില്ല കിള്ളനുമില്ല. പിന്നീടാണറിഞ്ഞത് ഈ വീട്ടുകാർ ഉണർന്നു വീട്ടിനുമുന്നിൽ റോഡിലേയ്ക്കു നോക്കുമ്പോൾ രണ്ടുപേർ റോഡ് ക്രോസു ചെയ്യുന്നതു കണ്ടത്രേ.അവർ കള്ളന്മാരാണെന്ന് കരുതി പറഞ്ഞതാണ്. പക്ഷെ അത് സത്യത്തിൽ ഞാനും എന്റെ ഒപ്പം വന്ന അമ്പുവും കള്ളനെ തിരക്കി ഓടിയതാണ് അവർ കണ്ടത്. നമ്മളെ പിടിക്കാൻ നമ്മൾതന്നെ ഓടിച്ചെല്ലുക! ഇത്രയും ആളും പേരും കൂടിയതൊന്നും അവർ അറിഞ്ഞിരുന്നില്ലല്ലോ. ആ ഓട്ടത്തിലും ചാട്ടത്തിലു മാണ് എന്റെ കാലിന്റെ മസിൽ പിടിച്ചത്. അപ്പോൾ അതൊന്നും ശ്രദ്ധിച്ചില്ല. പിന്നെ ആ വീട്ടിലുള്ളവരെ കൂടി കൂട്ടിക്കൊണ്ട് വീണ്ടും കള്ളനു വേണ്ടിയുള്ള തെരച്ചിൽ.

ഇതിനിടയിൽ കള്ളൻമാർ ആരെങ്കിലും എം.സി.റോഡേ ഓടുന്നതു കണ്ടോ എന്നറിയാൻ വരുന്ന വാഹനങ്ങളൊക്കെ തടഞ്ഞു നിർത്തി ചോദിച്ചു. പക്ഷെ ആരും ആരെയും കണ്ടില്ല. എന്നാൽ ഇതിനിടയിൽ പാഞ്ഞുവന്ന ഒരു ഓട്ടോ തടഞ്ഞു നിർത്തിയപ്പോൾ അത് ഒന്നു സ്ലോ ചെയ്തിട്ട് ഒരൊറ്റ പോക്ക്. ഇതു തന്നെ മോഷണ വസ്തുക്കൾ കൊണ്ടുപോകാൻ വന്ന ഓട്ടോ ! കള്ളന്മാർ തന്നെ അതിനുള്ളിൽ !

ഒട്ടും അമാന്തിച്ചില്ല. ആദ്യം സ്റ്റാർട്ടായത് ഒരു ബൈക്കാണ്. അതിൽ മൂന്നുപേർ ഗീർവാണം പോലെ ആട്ടോയെ പിന്തുടർന്നു. അതിനെക്കാൾ വേഗത്തിൽ കള്ളന്മാരുടെ ആട്ടോ പായുന്നു. തൊട്ടുപുറകെ വേറെ ബൈക്കുകൾ, ആട്ടോ, വീടുകളിൽ നിന്നും പെട്ടെന്ന് ചാടിച്ചിറക്കിയ കാറുകൾ ഒക്കെയായി ഒന്നു രണ്ടുപേരെ മാത്രം സംഭവസ്ഥലത്ത് നിർത്തിയിട്ട് നമ്മെ വെട്ടിച്ചു പോയ ഓട്ടോയെ ചെയ്സ് ചെയ്തു. ഒടുവിൽ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ നമ്മൾ എല്ലാവരും മുമ്പേ കള്ളന്മാർ പോയ ആ‍ട്ടോയുമായി തൊട്ടു തൊട്ടില്ലെന്നയി.

പൊടുന്നനേ കള്ളന്മാരുടെ ഓട്ടോ ഇടിച്ച് പോലീസ്സ്റ്റേഷനിലേയ്ക്ക് ഒരു കയറക്കം. തൊട്ടു പുറകെ നമ്മൾ പോയ വാഹനങ്ങളും! നമ്മൾ നേരത്തെ പോലീസിൽ വിളിച്ചപ്പോൾ തന്നെ അവിടെ സ്ട്രെങ്ന്ത് കുറവാണെന്നും ഉള്ള പോലീസുകാർ റൌണ്ട്സിനു പോയിരിക്കുകയാണെന്നും വാന്നാൽ ഉടൻ സംഭവസ്ഥലത്ത് എത്താമെന്നും പറഞ്ഞിരുന്നതാണ്. എസ്.ഐ മാറിയിട്ട് പുതിയ എസ്.ഐ ഇതുവരെ ചാർജെടുത്തിട്ടുമില്ല. സർക്കിളും വീട്ടിൽ പോയിരിക്കുകയാണ്.

എന്തായാലും ഈ അർദ്ധരാത്രി അപ്രതീക്ഷിതമായി ഇത്രയും വാഹനങ്ങൾ പോലീസ് സ്റ്റേഷനിൽ ഇടിച്ചു കയറുന്നതു കണ്ട് ആകെയുണ്ടായിരുന്ന രണ്ടു മൂന്നു പോലീസുകാർ ഞെട്ടി എഴുന്നേറ്റ് പരക്കം പാഞ്ഞു. ഇത് തീവ്രവാദി അക്രമം തന്നെ! ഷൂട്ട് ചെയ്യാമെന്നു വിചരിച്ചാൽ ഓർഡറിടാൻ മേൽ ഉദ്യോഗസ്ഥന്മാരും ഇല്ല. എങ്കിലും പാറാവുപോലി ചാടിപ്പിടച്ച് എടുക്കാൻ വയ്യാത്ത തോക്കൊക്കെ എടുത്തു തയ്യാറായി. തീവ്രവാദികളുടെ അത്യാധുനിക യന്ത്രത്തോക്കിനെതിരെ പോലീസിന്റെ തോട്ട!

പെട്ടെന്നുതന്നെ
എല്ലാവരും യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു. സംഭവിച്ചതെന്തെന്നാൽ, ആ പാവം ആട്ടോക്കാർ രാത്രി നമ്മൾ ഏതോ പിടിച്ചുപറിക്കരാണെന്നു കരുതി ജീവനും കൊണ്ട് ഓടിയതാണ്. വഴിയ്ക്ക് തിരിഞ്ഞു പോകേണ്ട അവർ അത് ഇട റോഡായതുകൊണ്ട് പേടിച്ച് നേരേ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി പായുകയായിരുന്നു. കൊട്ടാരക്കയിൽ എവിടെയോ പണികഴിഞ്ഞ് പണിസാധനങ്ങളുമായി വന്നവരായിരുന്നു ആ മൂന്നു ചെറുപ്പക്കാർ. നമ്മുടെ യഥാർത്ഥ കള്ളന്മാർക്ക് രക്ഷപ്പെടാനുള്ള അവസരം ഇതിലൂടെ കൈവന്നു.

പോലീസ് സ്റ്റേഷനിൽ നിന്നും ആ ഓട്ടോയിൽ വന്നവരോട് അവരെ ബുദ്ധിമുട്ടിച്ചതിന് മാപ്പുപറഞ്ഞിട്ട് വീണ്ടും നമ്മൾ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചുപോയി. വഴിയിൽ നേരത്തെ പറഞ്ഞ കള്ളുകുടിച്ച് ഫിറ്റായവ ആളിനെ ഒന്നുകൂടി ഇറങ്ങി നോക്കി. അദ്ദേഹം ഗാഢനിദ്രയിലായിരുന്നു. അയാളെ ഉപേക്ഷിച്ച് വീണ്ടും മോഷണം നടന്ന വീടിന്റെ ടെറസു ചെന്ന് പരിശോധിച്ചപ്പോൾ വീട്ടിൽ കഴുകി ഇട്ടിരുന്ന തുണിയൊക്കെ വിരിച്ച് കള്ളൻ നേരത്തെ അവിടെ കിടക്കുകയായിരുന്നെന്ന് മനസിലായി. പറഞ്ഞിട്ടെന്തു കാര്യം? കൈവിട്ടു പോയില്ലെ? നോക്കണേ ഇന്നലെ മോഷ്ടിച്ചവൻ അതേ വീടിനടുത്ത് മോഷണത്തിനു വന്നിരിക്കുന്നു! അത്യാഗ്രഹം എന്നല്ലാതെ എന്തു പറയാൻ?

എന്തായാലും കള്ളന്മാർ കടന്നു പോയേക്കാവുന്ന വഴികളും കുറ്റിക്കാടുകളും പണിതീരാത്ത വീടുകളും ഒക്കെ നമ്മൾ അന്വേഷണ വിധേയമാക്കി. അവിടെ നിന്നും രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെല്ലാം വിളിച്ച് ജാഗ്രതാ നിർദ്ദേശം നൽകി. ഇതിനിടയിൽ തലേദിവസം മോഷണം നടന്ന വീട്ടിന്റെ തൊട്ടടുത്ത് ഒരു കുറ്റിക്കാട്ടിൽ നിന്നും ഒരു എയർബാഗിലും കീസിലുമായി തലേന്ന് അവിടുത്തെ പുകപ്പുരയിൽ നിന്നും മോഷ്ടിച്ച റബ്ബർ ഷീറ്റുകൾ കണ്ടെടുത്തു. മോഷ്ടിച്ചത് ഇന്നലെയാണെങ്കിലും കടത്തിക്കൊണ്ടു പോയിരുന്നില്ല. പിറ്റേന്നും കൂടി കവർച്ച ചെയ്യുന്നതേല്ലാം കൂടി ഒരുമിച്ച് വണ്ടി കൊണ്ടു നിർത്തി എടുത്തുകൊണ്ടു പോകാനായിരുന്നിരിക്കണം.

എന്തായാലും തലേന്നു മോഷ്ടിച്ച ഷീറ്റ് കള്ളന്മാർക്ക് നഷ്ടമായി. അല്പ സമയങ്ങൾക്കുള്ളിൽ പോലീസ് വന്നപ്പോൾ ആ ഷീറ്റുകൾ അവരെ ഏല്പിച്ചു. പോലീസ് വന്ന് നേരത്തെ പറഞ്ഞ ആ മദ്യപാനിയെയും കൂടി വിളിച്ചുണർത്തി പിടിച്ചുകൊണ്ട് പോയി. ഒരു പക്ഷെ കള്ളന്മാരുമായി എന്തെങ്കിലും ബന്ധം ഉണ്ടെങ്കിലോ? അതൊരു പാവം അപ്പാപിയായിരുന്നു. പിറ്റേന്ന് സ്റ്റേഷനിൽനിന്നും റിലീസ് ചെയ്തു.

കള്ളനെ കിട്ടിയില്ലെന്നു കരുതി നമ്മൾ രാത്രി പിന്മാറാൻ കൂട്ടാക്കിയില്ല. രാത്രി പരിസരപ്രദേശമാകെ പലപ്രാവശ്യം അരിച്ചുപറക്കി. റോഡരികിലുള്ള വീടുകളുടെയെല്ലാം ടെറസിലും കുളിമുറിയിലും പണിതീരാ‍ത്ത വീടുകളുടെ അകത്തും ഒക്കെ കയറിനോക്കി. കാടായ കാടൊക്കെ അരിച്ചു പറക്കി. കലുങ്കുകളുടെ അടിയിൽ പോലും കയറി നോക്കി. കുറെ വീട്ടുകാരെ വിളീച്ചുണർത്തി ഉറക്കമൊഴിഞ്ഞിരിക്കാൻ പറഞ്ഞു. പട്ടി കുരയ്ക്കുന്ന ഭാഗങ്ങളിൽ ഒക്കെ ഞങ്ങൾ പോയി നോക്കി. വെളുക്കുവോളം ശ്രമിച്ചിട്ടും കള്ളനെ അഥവാ കള്ളന്മാരെ കിട്ടിയില്ല. പിന്നെ തലേദിവസം പോയ റബ്ബർഷീറ്റുകൾ തിരിച്ചു കിട്ടിയത് മിച്ചം. പുലർച്ചെ എല്ലാവരും മടങ്ങി. നമ്മൾ പോയതിനു ശേഷവും രണ്ടുമൂന്നുപേർ ഉറക്കമൊഴിഞ്ഞിരുന്നു.

പക്ഷെ
നേരം വെളുത്തപ്പോൾ അറിയുന്നു നമ്മൾ കള്ളനെ തിരക്കി നടന്ന ഒരു വഴിയരികിൽ തന്നെയുള്ള മറ്റൊരു വീട്ടിലെ ഗോഡൌണിൽ സൂക്ഷിച്ചിരിക്കുന്ന ലക്ഷങ്ങൾ വിലയുള്ള റബ്ബർ ഷീറ്റ് മോഷണം പോയിരിക്കുന്നു.ആ വീട് റോഡിൽനിന്ന് അല്പം ഉള്ളിലായതിനാൽ നമ്മൾ കയറി നോക്കിയതുമില്ല; ആ വീട്ടുകാരുടെ ഫോൺ നമ്പർ ഇല്ലാത്തതിനാൽ നമ്മൾ അവരെ വിളിച്ചുണർത്തിയിരുന്നുമില്ല. നമ്മൾ ഇത്രയും വലിയ ജനക്കൂട്ടം കള്ളന്മാരെ തിരക്കി നടക്കുമ്പോൾ നമ്മളെയെല്ലാം വിഡ്ഢികളാക്കിക്കൊണ്ട് കള്ളന്മാർ കവർച്ച നടത്തുകയായിരുന്നു!

ഫലത്തിൽ രായ്ക്കുരാമാനം മഞ്ഞുകൊണ്ട് പനിപിടിച്ചും ഓടിയും മതിൽ ചാടിയും കാലുകളുടെ മസിലുപിടിച്ചും എന്റെ രണ്ടുമൂന്നു ദിവസത്തെ എല്ലാ പരിപാടികളും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ആശുപത്രിയിൽ ചെന്നാൽ അവിടെ കിടക്കാൻ പറയും. അതു വേണ്ടെന്ന് വച്ച് വീട്ടിൽ കിടക്കുകയാണ്. വയ്യെങ്കിലും ഇന്ന് ഇതെഴുതാതെ എനിക്കു കിടന്നാൽ ഉറക്കം വരില്ല. തിരുവനന്തപുരത്ത് ചലച്ചിത്ര ക്യാമ്പിന് ഇന്ന് പോകൻ കഴിഞ്ഞില്ല ഇനി ഈ അവസ്ഥയിൽ നാളെയും പോകാൻ കഴിയില്ല. കാലിൽ കൊടാലി തൈലം ഒക്കെ തൊട്ടു തേച്ച് സ്വന്തം ചികിത്സാർത്ഥം ഒരു ഗുളികയും ഒക്കെ കഴിച്ചിട്ട് ഇരുന്നാണ് ഇതെഴുതുന്നത്. ഇതെഴുതിയിട്ട് വീണ്ടും കിടക്കണം. കുറഞ്ഞപക്ഷം ഒരാഴ്ച് റെസ്റ്റ് തന്നെ!

പിന്നീട് കൂട്ടിച്ചേർക്കുന്നത്: തീർന്നില്ല. ഇന്ന് ( ജനുവരി 23 ഞായർ) രാവിലെ തട്ടത്തുമലയിൽ നടക്കാനിറങ്ങിയ ചിലർ എയർ ബാഗും ഒരു കീസുമായി നടന്നുവന്ന അപരിചിതനായിരുന്ന ഒരു ജന്റിൽമാനെ സംശയം തോന്നി പിടിച്ചു നിർത്തി ബാഗ് പരിശോധിച്ചപ്പോൾ നിറയെ റബ്ബർ ഷീറ്റുകൾ!ആളിനെ പോലീസിനു കൈമാറി! ഇനി ആരൊക്കെയാണ് കൂട്ടുകള്ളന്മാർ എന്നറിയണം.

4 comments:

faisu madeena said...

എനിക്ക് ചിരിയാണ് വരുന്നത് ......ഒന്നൊന്നര കള്ളന്‍ തന്നെ ....

അപ്പൊ ഒന്ന് കിടന്നോളൂ ....കാലൊക്കെ ശരിയാവട്ടെ ....!!

ഇ.എ.സജിം തട്ടത്തുമല said...

തീർന്നില്ല. ഇന്ന് ( ജനുവരി 24 ഞായർ) രാവിലെ തട്ടത്തുമലയിൽ നടക്കാനിറങ്ങിയ ചിലർ എയർ ബാഗും ഒരു കീസുമായി നടന്നുവന്ന അപരിചിതനായിരുന്ന ഒരു ജന്റിൽമാനെ സംശയം തോന്നി പിടിച്ചു നിർത്തി ബാഗ് പരിശോധിച്ചപ്പോൾ നിറയെ റബ്ബർ ഷീറ്റുകൾ!ആളിനെ പോലീസിനു കൈമാറി! ഇനി ആരൊക്കെയാണ് കൂട്ടുകള്ളന്മാർ എനറിയണം.

jayanEvoor said...

തട്ടത്തുമലവാർത്താ പത്രത്തിലെ തലക്കെട്ട്...

മസിലുവേദനയുള്ള കള്ളന്മാരെ ഇനി പിടിക്കാനിരിക്കുന്നതേ ഉള്ളൂ - എസ്.ഐ. ഇടിയൻ കർത്താ!

അവര്‍ണന്‍ said...

മനുഷ്യര്‍ പലപ്പോഴും മുന്‍ വിധികളുടെ അടിമകളാണ്. ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റ് എന്ന സത്യന്‍ അന്തികാടന്‍ സിനിമ ആണ് ഈ കുറിപ്പ് വായിച്ചപ്പോള്‍ ഓര്മ വന്നത്. നന്നായിരിക്കുന്നു.