Tuesday, May 1, 2012

അല്പംചില മേയ്ദിന ചിന്തകൾ

അല്പം ചില മേയ്ദിന ചിന്തകൾ

മേയ് ഒന്ന്,  ലോക തൊഴിലാളി ദിനം. 1886-ൽ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവീഥികളിൽ മരിച്ചുവീണ നൂറുകണക്കിനു തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ കൊലമരത്തിൽ ഏറേണ്ടിവന്ന പാർസൻസ്, സ്പൈസർ, ഫിഷർ, എംഗൾസ് തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. 1889 - മെയ്  14-ന് ഫ്രെഡറിക്ക് എംഗൾസിന്റെ നേതൃത്വത്തിൽ നടന്ന  രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലാണ് മെയ് 1  സാർവ്വദേശീയ തൊഴിലാളി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. ആദ്യകാലത്ത് റഷ്യയിലും ചൈനയിലുമാണ് ഈ ദിനം വളരെ സജീവമായി ആചരിച്ചുവന്നത്. പിന്നീട് ലോകം മുഴുവൻ ഈ ദിനം ഏറ്റെടുക്കുകയായിരുന്നു. അമേരിക്ക, ദക്ഷിണാഫ്രിക്ക, കാനഡ മുതലായ ചില രാജ്യങ്ങൾ മേയ്ദിനം ഇനിയും അംഗീകരിച്ചിട്ടില്ല. അമേരിക്കയിൽ ഈ ദിനം നിയമദിനമായാണ് ആചരിക്കുന്നത്.  ഇന്ത്യയിൽ 1923-ൽ മദ്രാസിലാണ് ആദ്യമായി മേയ്ദിനം ആചരിക്കുന്നത്. ഇന്ത്യയിൽ മേയ് 1 പൊതു അവധി ആയത് അതിനുശേഷമാണ്. 1957-ൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോഴാണ് കേരളത്തിൽ മേയ്ദിനം പൊതു അവധി ആകുന്നത്. മേയ്ദിനം അംഗീകരിച്ചിട്ടുള്ള മിക്ക രാജ്യങ്ങളിലും ഈ ദിനം പൊതു അവധിയാണ്. വിപ്ലവഗാനങ്ങൾ പാടുവാനും വിപ്ലവനേതാക്കളെ ഓർക്കാനും തൊഴിലാളിവർഗ്ഗ വിമോചനത്തിനുള്ള  പോരാട്ടങ്ങൾക്ക് ആവേശം പകരുവാനും മേയ്ദിനം ഉപകരിക്കുന്നു. വെറുമൊരു ദിനാചരണമല്ല മേയ് ദിനം. അത് തൊഴിലാളികളടക്കം അടിമസമാനമായ ജീവിതം നയിക്കുന്നവരുടെയും  പലവിധ ചൂഷണങ്ങൾക്കിരയാകുന്നവരുടെയും അധ:സ്ഥിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും വിമോചന മന്ത്രമുരുവിടുന്ന ദിവസമാണ്. ഒപ്പം ആധുനികകാലത്ത്  ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് മേയ്ദിനം നൽകുന്ന സന്ദേശം ഉത്തേജനം നൽകും.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്തും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുമായി സംഭവിച്ച  വ്യവസായ വിപ്ലവത്തിനു ശേഷം ഉല്പാദനം വർദ്ധിപ്പിക്കുവാൻ തൊഴിലാളികളെക്കൊണ്ട് രാവും പകലും അടിമകളെ പോലെ മുതലാളിമാർ പണിയെടുപ്പിച്ചു. തൊഴിലാളികൾക്ക് ന്യായമായ വേതനം മുതലാളിമാർ  നൽകിയിരുന്നില്ല. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ ലാഭക്കൊതിയന്മാരായ മുതലാളിമാർ ശ്രദ്ധിച്ചിരുന്നില്ല. അവരെ സംബന്ധിച്ച് തൊഴിലാളികൾ വെറും യന്ത്രസമാനമായി  പണിയെടുത്തുകൊണ്ടിരിക്കണം.  യന്ത്രങ്ങൾക്ക് നൽകുന്ന വിശ്രമം പോലും അവർക്ക് നൽകിയിരുന്നില്ല. തൊഴിലാളികൾ ശാരീരികമായും മാനസികമായും സാമ്പത്തികമായും വാക്കുകൾക്ക് അതീതമായത്രയും കടുത്ത പീഡനങ്ങൾക്ക് വിധേയമായി. സ്വാഭാവികമായും സഹനത്തിന്റെയും ക്ഷമയുടെയും അതിർവരമ്പുകൾ നഷ്ടപ്പെട്ട   തൊഴിലാളിവർഗ്ഗം മനുഷ്യത്വ രഹിതമായ മുതലാളിത്ത സമീപനങ്ങൾക്കെതിരെ  പ്രതികരിക്കാൻ തയ്യാറായി. ദിവസവും പതിനാലും പതിനാറും മണിക്കൂർ വിശ്രമമില്ലാതെ പണിയെടുക്കാൻ തയ്യാറില്ലായെന്നും ചെയ്യുന്ന ജോലിയ്ക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും തൊഴിൽ സമയം ക്ലിപ്തപ്പെടുത്തണമെന്നും തൊഴിലാളികൾ ശക്തമായി ആ‍വശ്യപ്പെട്ടു. ന്യായമായി ഉയർത്തിയ ആവശ്യങ്ങൾക്ക് മുഴുവൻ തൊഴിലാളികളുടെയും ഉറച്ച പിന്തുണ നേടിയെടുക്കുവാൻ കഴിഞ്ഞു. 1886-ൽ ചിക്കാഗോ നഗരത്തിലെ നാലുലക്ഷത്തോളം വരുന്ന തൊഴിലാളികൾ എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യം ഉയർത്തി സമരം തുടങ്ങി. അന്നുവരെ കേട്ടു കേൾവിയില്ലാത്തതായിരുന്നു ഈ തൊഴിലാളിവർഗ്ഗമുന്നേറ്റം. അതുകൊണ്ടുതന്നെ മുതലാളിവർഗ്ഗം അക്ഷരാർത്ഥത്തിൽ ഞെട്ടി.അതിനു മുമ്പും യൂറോപ്പിലും അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും  തൊഴിലാളി സമരങ്ങൾ ഉണ്ടായിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥിതി ആധിപത്യം സ്ഥാപിച്ച രാജ്യങ്ങളിൽ പ്രത്യേകിച്ചും. ഇന്ത്യയിൽ 1862-ൽ കൽക്കട്ടയിലെ ഹൌറയിൽ റെയിൽ‌വേ തൊഴിലാളികൾ  നടത്തിയ സമരം   ചിക്കാഗോ സമരത്തിനു  മുന്നേ നടന്ന ഒറ്റപ്പെട്ട തൊഴിലാളിമുന്നേറ്റങ്ങളിൽ ഒന്നായിരുന്നു. എന്നാൽ 1886- ൽ ചിക്കാഗോയിൽ നടന്ന സമരത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. എട്ടു മണിക്കൂർ ജോലി എന്ന ആവശ്യമുയർത്തി ഇത്രമാത്രം  വിപുലമായി  ഒരു സംഘടിത സമരം നടക്കുന്നത് ആദ്യമായി ചിക്കാഗോ തെരുവുകളിലായിരുന്നു.  

എത്ര ന്യായമായ ആവശ്യങ്ങളായിരുന്നിട്ടുകൂടിയും അവ അംഗീകരിച്ചുകൊടുക്കാൻ ചിക്കാഗോയിലെ മില്ലുടമകളും വ്യവസായ മുതലാളിമാരും തയ്യാറായില്ല. ഭരണാധികാരികളാകട്ടെ മുതലാളിമാരെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. തൊഴിലാളി സമരത്തെ അടിച്ചമർത്താനുള്ള എല്ലാ ഒത്താശകളും ഭരണകൂടം ചെയ്തുകൊടുത്തു. എന്നാൽ ഭരണാധികാരികളുടെയോ മുതലാളിമാരുടെയോ ഭീഷണികൾക്കും അടിച്ചമർത്തലുകളുക്കും മുന്നിൽ മുട്ടുമടക്കാതെ തൊഴിലാളിസമരം മുന്നേറി. പോലീസിനെതിരെ ബോംബെറിഞ്ഞെന്നും മറ്റുമുള്ള കള്ളപ്രചരണങ്ങൾ അഴിച്ചുവിട്ട് തൊഴിലാളി മുന്നേറ്റത്തെ അടിച്ചമർത്താൻ തൊഴിലാളി വിരുദ്ധ ഭരണകൂടം തയ്യാറായി. 1886-ൽ ചിക്കാഗോയിലെ ഹേമാർക്കറ്റ് സ്ക്വയറിൽ വൈകിട്ട് ഏഴു മണിയ്ക്കാരംഭിച്ച ഒരു പൊതുയോഗത്തിൽ രാത്രി പത്തരയോടെ അമേരിക്കൻ പട്ടാളം ഇടിച്ചുകയറുകയും എവിടെനിന്നെന്നറിയാതെ  ബോംബ്പൊട്ടുകയും ചെയ്തു! ക്രൂരമായ  ലാത്തിച്ചാർജും വെടിവയ്പും ഉണ്ടായി.    നൂറുകണക്കിനാളുകൾ സമരഭൂമിയിൽ മരിച്ചു വീണു.  അനേകായിരങ്ങൾക്ക് പരിക്കുകളേറ്റു. നല്ലൊരു തൊഴിൽ സംസ്കാരത്തിനു വേണ്ടിയുള്ള ഈ ആദ്യ പ്രതിഷേധം ഭരണകൂടവും മുതലാളിവർഗ്ഗവും ചോരയിൽ മുക്കിക്കൊന്നെങ്കിലും പിന്നീട് എട്ട് മണിക്കൂർ ജോലിയും കുറച്ചുകൂടി ഭേദപ്പെട്ട വേതനലഭ്യതയിലും  അത് കലശിച്ചിരുന്നു.    തൊഴിലാളിവർഗ്ഗത്തിന്റെ ന്യായമായ പോരാട്ടത്തെ അടിച്ചമർത്താൻ   ചിക്കാഗോ നഗരം ചോരക്കളമാക്കി മാറ്റിയ മുതലാളിത്ത-ഭരണകൂട ഭീകരതയ്ക്കെതിരെ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ ഓർമ്മയ്ക്കു മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ് ലോകമെങ്ങുമുള്ള തൊഴിലാളികൾ മേയ്ദിനം  ആചരിക്കുന്നത്.

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് പ്രചോദനമായിരുന്നു മേയ്ദിന പ്രക്ഷോഭം. അങ്ങനെ പിന്നീട് ലോകമെങ്ങും നടന്ന  എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പല തൊഴിലവകാശങ്ങളും കവർന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവണത ഇന്ന് ലോകവ്യാപകമായുണ്ട്.. അടിമസമാനമായ തൊഴിൽ സാഹചര്യങ്ങളിൽ ഇന്നും ലക്ഷോപലക്ഷം തൊഴിലാളികൾ ലോകത്താകമാനം കഷ്ടപ്പെടുന്നുണ്ട്. പ്രവാസജിവിതം നയിക്കുന്ന തൊഴിലാളികളുടെ സ്ഥിതിയും എടുത്തു പറയേണ്ടതാണ്. ലോകത്തെവിടെയും സമാനതകളുള്ള പല ദുരിതങ്ങളും തൊഴിലാളികൾ അനുഭവിക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഖനികളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾ മുതൽ അധുനിക ശാസ്ത്ര-സാങ്കേതിക യുഗത്തിലെ ഐ.റ്റി തൊഴിലാളികൾ വരെ കഠിനമായി ചൂഷണം ചെയ്യപ്പെടുന്നത് നമുക്കിന്ന് നിത്യക്കാഴ്ചകളാണ്. ചില മേഖലകളിൽ മൃഗതുല്യമാണ് തൊഴിലാളികളുടെ ജീവിതമെങ്കിൽ  മറ്റ് ചിലമേഖലകളിൽ  യന്ത്രസമാനമായ  ജീവിതമാണെന്നു മാത്രം. സാമ്രാജ്യത്വം അലറി ഗർജ്ജിച്ച്  ലോകത്തെ പേടിപ്പിക്കുന്ന ഈ   സമ്പന്ന-കോർപറേറ്റ് മുതലാളിത്തകാലത്തെ നിരവധി പീഡാനുഭവങ്ങൾക്കിടയിൽ    ഉള്ള തൊഴിലവസരങ്ങളും തൊഴിലവകാശങ്ങളും കൂടി ഇല്ലാതാക്കുന്ന ഭരണകൂട നയങ്ങൾ കൂടിയാകുമ്പോൾ അതിസമ്പന്ന മുതലാളിമാരൊഴികെയുള്ള ഭൂരിപക്ഷജനതയ്ക്ക് ജീവിതം തന്നെ ഒരു പേടി സ്വപ്നമായി മാറുകയാണ്. ആ നിലയിൽ തൊഴിലാളി വർഗ്ഗ വിമോചനത്തിനുവേണ്ടി മാത്രമല്ല സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തുനില്പുകൾക്കു കൂടി പ്രചോദനമാകേണ്ടതുണ്ട് നമ്മുടെ മേയ്ദിനചിന്തകൾ! കാരണം ഇതു രണ്ടുംകൂടി കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ് ഇന്നത്തെ ലോകം. ലോകത്തെ ഒട്ടുമുക്കാൽ ഭരണകൂടങ്ങളാകട്ടെ അവയുടെ പതാക വാഹകരും! ഈ ആഗോള സാഹചര്യങ്ങളെ അതിജീവിക്കുവാൻ നമുക്ക് കരുത്ത് പകരുന്നതാകട്ടെ ഈ മേയ്ദിനവും.

ഇന്ന് തൊഴിലാളികൾ എന്നൊരു വർഗ്ഗമില്ലെന്ന് ചില കമ്മ്യൂണിസ്റ്റ് വിരുദ്ധർ പ്രചരിപ്പിക്കുന്നുണ്ട്. വ്യവസായ വിപ്ലവത്തെത്തുടർന്ന് യൂറോപ്പിലും മറ്റും  ഉയർന്നുവന്ന ഫാക്ടറി തൊഴിലാളികൾ മാത്രമല്ല തൊഴിലാളികൾ. അന്നത്തെ പോലത്തെ ഫാക്ടറി മുതലാളികൾ മാത്രമല്ല ഇന്നത്തെ മുതലാളിമാർ. അന്ന് മിക്കവാറും  മുതലാളിയും തൊഴിലാളികളും  തമ്മിൽ നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇന്ന് വൻ‌കിട മൾട്ടി നാഷണൽ-കോപ്പറേറ്റ്   കമ്പനികൾ അടക്കം മുതലാളിനിരയിൽ വരും. ഇന്ന് പ്രധാ‍നപ്പെട്ട പല തൊഴിൽ മേഖലകളിലും  മുതലാളി അദൃശ്യനും വിദൂരവാസിയുമാണ്. നേരിട്ട് തൊഴിലാളി മുതലാളി ബന്ധമില്ലാത്തത്രയും വിപുലമായ വ്യാവസായിക സംരംഭങ്ങളിലാണ് ഇന്ന് ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികൾ പണിയെടുക്കുന്നത്. ഒരേ മുതലാളിയുടെ അഥവാ മുതലാളി ഗ്രൂപ്പുകളുടെ കീഴിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളി വർഗ്ഗം ഇന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് തൊഴിലാളി  എന്നാൽ ഏതെങ്കിലും ഒരു രാജ്യത്തെ ഒരു സിംഗിൾ മുതലാളിയുടെ കീഴിൽ പണിയെടുക്കുന്നവർ മാത്രമല്ല. തൊഴിലാളിയ്ക്ക് ഇന്ന് അന്തർദ്ദേശീയ മാനമുണ്ട്. മാനുഷിക വിഭവശേഷിയുടെ അന്തർദേശീയ കൊടുക്കൽ വാങ്ങലുകൾ ഇന്ന് സാർവത്രികമാണ്. മുതലാളിത്ത സംരംഭകർക്കും ഇന്ന് രാജ്യാതിർത്തികൾ ഭേദിച്ചുള്ള മുതൽ മുടക്കുകളും വ്യവസായശൃംഘലകളുമാണുള്ളത്.

ഇന്ന് തൊഴിലാളി എന്നു കേൾക്കുമ്പോൾ ഏതെങ്കിലും ഒരു രാജ്യത്ത്    വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരെ മാത്രമോ   ചുമട്ടു തൊഴിലാളികളെയോ മറ്റോ  മാത്രമോ മനസിൽ വയ്ക്കരുത് . സ്വന്തം ഉപജീവനത്തിനുവേണ്ടി ശാരീരികമായും മാനസികമായും അദ്ധ്വാനിക്കുന്ന ഏതൊരാളും തൊഴിലാളിയാണ്. ഖനിത്തിഴിലാളി മുതൽ ആധുനിക ശാസ്ത്ര സാങ്കേതികവിപ്ലവകാലത്തെ  ഐ.റ്റി പ്രൊഫഷണലുകൾ വരെയും തൊഴിലാളികളാണ്. വിവിധ  സർക്കാർ ഉദ്യോഗസ്ഥരും മറ്റ് തരം  തൊഴിലാളികളിൽ നിന്ന് ഭിന്നരല്ല. കായികമായി അദ്ധ്വാനിക്കുന്നവർ മാത്രമല്ല തൊഴിലാളികൾ. ക്ലറിക്കൽ ജോലികളടക്കം മാനസികമായ അധ്വാനം നടത്തുന്നവരും തൊഴിലാളികളാണ്.    ഇന്ന് ഈ എല്ലാ തൊഴിൽ മേഖലകളിലും ലോകത്തെവിടെയും  പ്രശ്നങ്ങളുണ്ട്. പലവിധത്തിലുള്ള ചൂഷണങ്ങൾ ഉണ്ട്. അനീതികൾ ഉണ്ട്. എട്ട് മണിക്കൂർ ജോലി എന്നത് ലോകത്തെവിടെയും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിനു വിപരീതമായ തൊഴിലെടുപ്പിക്കലും ചൂഷണങ്ങളും ഇന്നും സർവ്വവ്യാപകമായുണ്ട്. മാത്രവുമല്ല ആഗോള വൽക്കരണകാലത്ത് ഉള്ള തൊഴിലവസരങ്ങളും തൊഴിലവകാശങ്ങളും കൂടി  ഭരണകൂടങ്ങളുടെ പിന്തുണയോടെ ഇല്ലാതാക്കുവാൻ മുതലാളിത്തശക്തികൾ ബോധപൂർവ്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിരം തൊഴിൽ എന്ന സമ്പ്രദായം ഇല്ലാതാക്കി ദിവസക്കൂലിക്കാരെയും കരാർ ജോലിക്കാരെയും സൃഷ്ടിക്കുവാനാണ് ആധുനിക മുതലാളിത്ത-സാമ്രാജ്യത്വ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  സേവന-വേതന വ്യവസ്ഥകൾ പരമാവധി വെട്ടിക്കുറയ്ക്കുകയെന്നത് ഒരു ഭരണകൂടതാല്പര്യമായിത്തന്നെ വളർത്തിയെടുക്കുവാൻ ലാഭക്കൊതി പൂണ്ട മുതലാളിത്ത ശക്തികൾക്ക് കഴിയുന്നു.

മാത്രവുമല്ല ആഗോളവൽക്കരണത്തിന്റെ ഭാഗമായി വരുന്ന ബിഗ്ബസാർ സംസ്കാരത്തിൽ  കൃഷിയും ചെറുകിട വ്യവസായ സംരംഭങ്ങളും ചെറുകച്ചവടങ്ങളുമടക്കം ഉപജീവനത്തിനുവേണ്ടിയുള്ള ചെറിയ ചെറിയ സ്വയം തൊഴിൽ സംരംഭങ്ങളൊക്കെ തകർന്നടിഞ്ഞ്  പരമ്പരാഗതമായി നിലനിന്നു പോന്ന തൊഴിത്സാഹചര്യങ്ങൾ ഇല്ലാതാകുകയാണ്.  ചെറുകിട നാമമാത്ര കർഷകരെല്ലാം ദുരിതക്കയത്തിലാണ്. കർഷക ആത്മഹത്യകൾ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു.    നമ്മുടെ കേരളത്തിൽ നോക്കുകൂലിയെന്ന പേരു പറഞ്ഞ്  കേരളത്തിലെ ചുമട്ടുതൊഴിലാളികളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. നോക്കുകൂലി എന്നത് ന്യായീകരിക്കത്തക്കത് അല്ലെങ്കിലും ബോധപൂർവ്വമുള്ള തൊഴിൽനിഷേധത്തെ ന്യായീകരിക്കുവാൻ നോക്കുകൂലി സമ്പ്രദായത്തെ പലപ്പോഴും എടുത്തുപയോഗിക്കാറുണ്ട്. തൊഴിലാളി വിരുദ്ധമനോഭാവം ജനങ്ങളിൽ വളർത്തിയെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചിക്കാഗോ പ്രക്ഷോഭത്തിന്റെ  വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും കാറൽ മാർക്സ് വിഭാവനം ചെയ്തതുപോലെ മുതലാളിയ്ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുവാൻ കഠിനമയി  അദ്ധ്വാനിക്കുന്ന തൊഴിലാളിയ്ക്ക്  ലാഭവിഹിതം നൽകുക  എന്നത്  ഇന്നും ലോകത്തെവിടെയും അംഗീകരികപ്പെടാത്ത ഒരു ന്യായമായ ആവശ്യമായി അവശേഷിക്കുന്നു. വമ്പിച്ച ലാഭമുണ്ടായാൽ പോലും സർക്കാർ സംരംഭങ്ങളിൽ പണിയെടുക്കുന്നവർക്കുകൂടിയും അർഹമായ ലാഭവിഹിതം പോയിട്ട് ലാഭത്തിന് ആനുപാതികമായ സേവന വേതന പരിഷ്കരണം പോലും നടപ്പിലാകുന്നില്ല.

 സിംഗിളും- കോർപ്പറേറ്റും ഒക്കെയായ മൾട്ടി നാഷണൽ  മുതലാളിമാർ ഒക്കെയും തൊഴിലാളികളുടെ അദ്ധ്വാന ഫലമാ‍യുണ്ടാകുന്ന ലാഭം കൊണ്ട് രാജ്യങ്ങൾ സെന്റ് വിലയ്ക്ക് അളന്നു വാങ്ങാൻ കഴിയുന്നതിലും എത്രയോ അധികം സമ്പത്ത് കുന്നുകൂട്ടുന്നു. രാജഭരണകാലത്തുപോലും രാജാവിനെക്കാൾ വലിയ പണക്കാരൻ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ ഈ ആധുനിക ജനാധിപത്യ യുഗത്തിൽ സമ്പന്ന മുതലാളി വർഗ്ഗത്തിന് ഭരണകൂടത്തെയും രാജ്യത്തെത്തന്നെയും  വിലയ്ക്കു വാങ്ങാൻ കഴിയുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. അഥവാ ജനങ്ങളെ ആകെത്തന്നെ  വിലയ്ക്കു വാങ്ങി അടിമകളാക്കി വയ്ക്കുന്നു എന്നുവേണം പറയാൻ.   അതുകൊണ്ടാണല്ലോ മുതലാളിത്ത ചൂഷണത്തിനു വിധേയരാകുന്നവരും അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നവരുമായ സാധാരണ മനുഷ്യരുംകൂടി അറിഞ്ഞും അറിയാതെയും മുതലാളിത്തത്തിന്റെ പതാ‍ക വാഹകരായി മാറുന്നത്.  ഈ ഒരു ആഗോള  സാഹചര്യത്തിൽ തൊഴിലാളിവർഗ്ഗം നേരിടുന്ന പഴയരൂപത്തിൽത്തന്നെയുള്ളതും പുതിയ കാലത്ത്  പുതിയ രൂപത്തിൽ  ഉള്ളതുമായ  വിവിധങ്ങളായ   പ്രശ്നങ്ങൾക്ക്  പരിഹാരം കാണുവാനും ആത്യന്തികമായി  തൊഴിലാളിവർഗ്ഗഭരണം സ്ഥാപിക്കുവാനും ഇന്നും ഇനിയും  അനിവാര്യമാകുന്ന പോരാട്ടങ്ങൾക്ക് പുതിയ നിർവ്വചനങ്ങൾ നൽകി മുന്നേറുവാനും ഈ മേയ്ദിനം നമുക്ക് പ്രചോദനമാകട്ടെ! എല്ലാവർക്കും മേയ്ദിനാശംസകൾ!

6 comments:

ഞാന്‍ പുണ്യവാളന്‍ said...

ഇത്തരം ത്യാഗപൂര്‍ണ്ണമായ സമരങ്ങള്‍ നടത്തി നേടിയെടുത്ത അവകാശങ്ങള്‍ ഇന്നത്തെ തൊഴിലാളി എങ്ങനെ ആണ് വിനിയോഗിക്കുന്നതെന്നു മാഷിനു ഞാന്‍ പറഞ്ഞു തരണോ ?

mini//മിനി said...

മെയ്ദിനാശംസകൾ

Manoj മനോജ് said...

മെയ് ദിനം ഓർക്കാതിരിക്കുവാൻ അമേരിക്കയിൽ സെപ്തമ്പറിലാണു തൊഴിലാളി ദിനം :)

ഇക്കൊല്ലം ലോകം മുഴുവൻ പ്രതിഷേധ ദിനമായി മാറി... സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരിയുന്ന ലോകജനത മെയ് ദിന പ്രതിഷേധത്തിലൂടെ തരുന്ന സൂചന എന്താണു???

എല്ലാ ഭരണകൂടങ്ങൾക്കും ഭയം വർദ്ധിച്ചിരിക്കുന്നു എന്ന് പ്രതിഷേധക്കാരെ നേരിട്ട രീതിയിൽ നിന്ന് വ്യക്തമാകുന്നു!!

Anonymous said...

മനോജ്‌ എവിടെ ഉള്ള മാന്ദ്യം ആണ് പറയുന്നത് അമേരികയില്‍ ഒരു മാന്ദ്യവും ഇല്ല ,രാഷ്യക്കാരികള്‍ കമ്യൂണിസത്തിന്റെ മഹിമ കാരണം ഡല്‍ഹിയില്‍ ജീ ബീ റോഡ്‌ വന്നു ലോകത്തെ പഴയ ജോലി ചെയ്യുന്നുന്റ്റ് , അമേരിക്കയില്‍ ജോലി ഉള്ള ഇതു മലയാളിയോട് ചോദിച്ചാലും മനസ്സിലാകാവുന്ന കാര്യമേ ഉള്ളു
നോക്ക് കൂലി കൊടുക്കാന്‍ കഴിവില്ലാതെ ഒരു സ്ത്രീ ഒറ്റക്ക് ഹോളി ബ്രിക്സ് ഇറക്കിയതും ആലപ്പുഴയില്‍ ഉണ്ട്, എന്ന് സജീം മറക്കണ്ട , മറ്റുള്ളവര്‍ അവരെ സഹായിക്കാന്‍ അനുവദിക്കാതെ ഗുണ്ടായിസം കാണിച്ചു അവിടെ നിന്നത് സീ ഐ ടി യു ആണ് , ഇപ്പോള്‍ നോക്ക് കൂലി വാങ്ങുക ഉടനെ ബിവരെജില്‍ ക്യൂ നില്ക്കാന്‍ പോവുക എന്നാതാണ് ഇവിടെ നടക്കുന്നത് , കര്‍ഷക ആത്മഹത്യ ചെയ്യുന്നത് കാര്ഷികവുമായി ബന്ധപ്പെട്ട കാര്യത്തിനല്ല , അത് അങ്ങിനെ ആകി എടുക്കുകയാണ് , രജനി ആനന്ദിനെ ആത്മഹത്യ പോലെ , അട്ടിനെ പട്ടി ആക്കുന്നവര്‍

Manoj മനോജ് said...

അമേരിക്കയിൽ മലയാളികൾക്ക് മാന്ദ്യം ഉണ്ടാകില്ല ;) പക്ഷേ പാവപ്പെട്ട അമേരിക്കക്കാർ 99% പറഞ്ഞ് തെരുവിലാണു...

റഷ്യയിൽ മാത്രമല്ല അങ്ങ് അമേരിക്കയിലും ജീവിക്കുവാൻ ആ പണി നടത്തുന്നവർ ഉണ്ട്... ഇന്ത്യയിൽ വരുന്നതിനുള്ള കാശ് മുതലാവാത്തത് കൊണ്ടായിരിക്കും അവർ ഇന്ത്യയിലേയ്ക്ക് വരാത്തത് ;)

നോക്കു കൂലിക്ക് രാഷ്ട്രീയ കൊടി ഒന്നുമില്ല... കയറ്റിറക്ക് തൊഴിലാളി എന്ന ഹുങ്ക് തലയ്ക്ക് പിടിച്ചവരെ നിയന്ത്രിക്കുവാൻ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറാകുന്നില്ല എന്നത് നേരു തന്നെ....

ഇന്ത്യൻ സർക്കാർ ആത്മഹത്യയെ കുറിച്ചുള്ള “ഔദ്യോഗിക കണക്കുകൾ” ഇടയ്ക്ക് പുറത്ത് വിടും, നെറ്റിലും ഇടും... അതിൽ നോക്കിയാൽ കർഷകർ, ചെറുകിട കച്ചവടക്കാർ, വങ്കിട കച്ചവടക്കാർ, വീട്ടമ്മമാർ, വീട്ടച്ഛന്മാർ, കുട്ടികൾ എന്ന് വേന്റ എല്ലാം തരം തിരിച്ച് കൊടുക്കും.... ഇക്കാര്യത്തിലും ഇന്ത്യൻ സർക്കാർ ആടിനെ പട്ടിയാക്കുന്നവർ ആണെന്നാണോ സുശീലന്റെ അഭിപ്രായം...

അല്ല അമേരിക്കയിൽ മാന്ദ്യമില്ല പിന്നെയല്ലേ കേരളത്തിൽ കർഷക ആത്മഹത്യ ;)))

‍ആയിരങ്ങളില്‍ ഒരുവന്‍ said...

നോക്കുകൂലി പോലുള്ള ചില അപരിഷ്കൃത നടപടികൾ തൊഴിൽ സംഘടനകളുടെ മാനം കെടുത്തിയിട്ടുണ്ട്.. മെയ് ദിനം അവധി ദിനമായതിനാൽ മെയ്ദിനം കീ ജയ്..!!