Showing posts with label അനുശോചനം. Show all posts
Showing posts with label അനുശോചനം. Show all posts

Wednesday, August 5, 2020

സ.വി.പ്രഭാകരന് ആദരാഞ്ജലികൾ!

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ! സി പി ഐ നേതാവ് സ. വി പ്രഭാകരൻ അന്തരിച്ചു. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം. നിലമേൽ പ്രദേശത്തെ രാഷ്ട്രീയ കാരണവർ.നിലമേലിന്റെ രാഷ്ട്രീയ ഗതിവിഗതികളെ പോലും പലപ്പോഴും നിർണ്ണയിച്ചിരുന്ന രാഷ്ട്രീയ കുശാഗ്രബുദ്ധി. നിലമേൽ സർവീസ് സഹകർന ബാങ്കിന്റെ സ്ഥാകപ്രമുഖൻ. സി പി ഐയിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന നേതാവ്. ചടയമംഗലം നിയോജക മണ്ഡലത്തിൽ ആര് എം എൽ എ ആകണം എന്ന് തീരുമാനിച്ചിരുന്ന വ്യക്തി. കേരളത്തിലെ സി പി ഐ മന്ത്രിമാരെയും പാർട്ടി സെക്രട്ടറിയെയും വരെ നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്താൻ കഴിയുമായിരുന്ന നേതാവ്. എല്ലാവരുടെയും ആശാൻ

എന്തൊക്കെ സ്ഥാനമാനങ്ങളിൽ എത്താമായിരുന്നിട്ടും വലിയ മോഹങ്ങളിൽ നിന്ന് ഒഴിഞ്ഞു നടന്ന മഹാമനസ്കൻ. പ്രായോഗിക രാഷ്ട്രീയത്തിലും രാഷ്ട്രീയ വിജ്ഞാനത്തിലും അഗ്രഗണ്യനായിരുന്നെങ്കിലും പൊതുവേദികളിലെ പ്രഭാഷണ വേദികളിൽ മാത്രം മികവ് പുലർത്താൻ കഴിഞ്ഞിരുന്നില്ല എന്നതുകൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ വൈശിഷ്ട്യത്തെ ഒട്ടും കുറച്ചുകാണാനാകില്ല. നിലമേലിന്റെ രാഷ്ട്രീയമണ്ഡലങ്ങളിലും ഈയുള്ളവൻ ഇടകലർന്നിട്ടുണ്ടെങ്കിലും പലപ്പോഴും ആശാനുമായി വേദികൾ പങ്കിട്ടിട്ടുണ്ടെങ്കിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അത്ര പരിചയമോ ദീർഘകാല ബന്ധമോ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന നിരാശയുണ്ട്. ഈയുള്ളവന്റെ തട്ടകം പിന്നീട് സ്ഥിരമായി തട്ടത്തുമലയിലൊതുങ്ങിയതിനാൽ പഴയ പരിചയമൊന്നും പുതുക്കാനായില്ല. എങ്കിലും എന്നും ഏറെ ബഹുമാനത്തോടെ നോക്കി കണ്ടിരുന്ന ഒരു സജീവ രാഷ്ട്രീയപ്രതിഭയായിരുന്നു സ. വി പ്രഭാകരൻ.

നിലമേൽ പ്രദേശത്തെ തൊഴിലാളികളുൾപ്പെടെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമിടയിലെ പ്രശ്നങ്ങളിലും തർക്കങ്ങളിലും പല കുടുംബങ്ങൾക്കും അവസാന വാക്ക് ആശാന്റേതായിരുന്നു. ഒരു അതിരുതർക്കം വലിയൊരു തർക്കാമായാൽ പ്രഭകരയണ്ണനെ തേടി ചെല്ലുന്ന പല ആവലാതിക്കാരെയും ഈയുള്ളവനറിയാം.വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളോട് ഇടപഴകിയുരുന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിനതീതമായ ജനകീയ ബന്ധം പുലർത്താനും ജനങ്ങളുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങാനും കഴിഞ്ഞിരുന്ന സ. പ്രഭാകരയണ്ണന് എന്റെയും ആദരാഞ്ജലികൾ!


Monday, March 9, 2020

നിലമേൽ സംഗീത്: അവസരങ്ങൾ ലഭിക്കാതെ പോയ സംഗീതപ്രതിഭ

നിലമേൽ സംഗീത്: അവസരങ്ങൾ ലഭിക്കാതെ പോയ സംഗീതപ്രതിഭ

നിലമേൽ സംഗീത് ഈയടുത്ത് അന്തരിച്ചതായി അറിഞ്ഞു. നിലമേലിലെ പുതിയ തലമറയയ്ക്ക് നിലമേൽ  സംഗിതിനെ എത്രമാത്രം അറിയാം എന്നെനിക്കറിയില്ല. ഗാനഭൂഷണം പാസ്സായ ഗായകനായിരുന്നു അദ്ദേഹം. നല്ല പ്രായത്തിൽ ധാരാളം ഗാനമേളകളിൽ പാടിയിരുന്നു.    സ്വന്തമായി ട്രൂപ്പ് തന്നെ ഉണ്ടാക്കിയിരുന്നെന്ന് തോന്നുന്നു. കുറച്ചൊക്കെ എനിക്ക് അവ്യക്തമായ ഓർമ്മകളേയുള്ളു. ഗായകൻ എന്നതിനു പുറമെ സംഗീത് പഴയ ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ചില സിനിമകൾക്കു വേണ്ടി പാടിയിട്ടുമുള്ളതായി കേട്ടിട്ടുണ്ട്. അടുത്ത കാലത്ത് കലാരംഗത്തൊന്നും അത്ര സജീവമായിരുന്നില്ലെന്നു തോന്നുന്നു.

നിലമേൽ സംഗീതുമായി എനിക്ക് നേരിട്ട് പരിചയമോ അടുപ്പമോ ഒന്നുമുണ്ടായിക്കുന്നില്ല. എന്നാൽ നിലമേൽ പ്രദേശത്ത് എല്ലാവർക്കുമെന്ന പോലെ എനിക്കും അദ്ദേഹം ചിരപരിചിതനായിരുന്നു. എൻ്റെ സ്കൂൾ - കോളേജ് കാലത്തൊക്കെ നിലമേലിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. പ്രത്യേക രീതിയിലുള്ള വേഷവും മുടിയും ധാടിയുമൊക്കെയായി എല്ലാവരിലും കൗതുകമുളവാക്കിയിരുന്നു സംഗീത്. അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. നിലമേലിൻ്റെ മുക്കിലും മൂലയിലും കാണും. ഞാനൊക്കെ അതുപോലെ നിലമേലിൻ്റെ മുക്കിലും മൂലയിലും നഷ്ടപെട്ടതെന്തോ വീണ്ടെടുക്കാനെന്ന മട്ടിൽ നിത്യവും അലഞ്ഞു നടന്നിരുന്ന നാളുകളായിരുന്നല്ലോ അത്. (നിലമേൽ ഒരു കോളേജുള്ളതായിരുന്നു നില മേലിൻ്റെ  പ്രത്യേക ആകർഷണമെന്ന് പറയേണ്ടതില്ലല്ലോ). അക്കാലത്ത് നമുക്കിടയിൽ എന്നും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന സംഗീത് ഞങ്ങൾക്ക്, പ്രത്യേകിച്ച് കലാപ്രേമികൾക്കൊക്കെ ഒരു കൗതുകമായിരുന്നു.

നിലമേൽ തന്നെ എത്രയോ വേദികളിൽ സംഗീത് പാടിയിരുന്നു. നിലമേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട വട്ടപ്പാറയിലുള്ള എൻ്റെ ഉമ്മയുടെ കുടുംബ വീട്ടിലായിരുന്നു ഞങ്ങൾ അക്കാലത്ത് താമസിച്ചിരുന്നത്. അവിടെ നിന്നു നോക്കിയാൽ നിലമേൽ ജംഗ്‌ഷനും അതിനു ഒരു വശത്തുള്ള കുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന  എൻ.എസ്.എസ് കോളേജും കാണാം. നിലമേലിലും കോളേജിലുമൊക്കെ മൈക്കു വച്ചുകെട്ടി നടത്തിയിരുന്ന എല്ലാ പരിപാടികളുടെയും ശബ്ദരേഖ ഞങ്ങളുടെ വീട്ടിൽ നന്നായി കിട്ടും. നിലമേൽ അമ്പലത്തിൽ നിന്നുള്ള പ്രക്ഷേപണങ്ങൾ വ്യക്തമായും കിട്ടിയിരുന്നു. ശബരിമല മണ്ഡലകാലത്ത് എല്ലാ ദിവസവും നിലമേൽ അമ്പലത്തിൽ വിളക്കും ഭജനപ്പാട്ടും കാണും. എല്ലാ വർഷവും ഒരു ദിവസം അവിടെ നിലമേൽ സംഗീത് നയിക്കുന്ന സ്പെഷ്യൽ ഭജന ഗാനമേള കാണും. അന്ന് സംഗീത് വക  ശാസ്ത്രീയ സംഗീതവും കീർത്തനങ്ങളുമൊക്കെ ഉണ്ടാകും. അത് ഞാൻ വീട്ടിലിരുന്ന് കേട്ടിട്ടുണ്ട്.

നിലമേലിൻ്റെ സാംസ്കാരിക ജീവിതത്തിൽ നിലമേൽ സംഗീത് തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു സംഗീതിന്. ചെറുപ്പത്തിൽ നിലമേലിലെ കോൺഗ്രസ്സുകാരായ ചെറുപ്പക്കാരുടെ കൂട്ടത്തിലാണ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത്. നമ്മുടെ ടീമുമായി അത്ര അടുത്ത ബന്ധം ഉണ്ടായിരുന്നില്ല.   എന്നാൽ സംഗീതിന് അങ്ങനെ രാഷ്ട്രീയമെന്നും ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്നും അദ്ദേഹം  പങ്കെടുത്തുന്നില്ല. ഈയടുത്ത് നിലമേൽ ഇ.എം.എസ് വായനശാലയിൽ ഒരു പരിപാടിയിൽ സംഗീത് 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്ന ഗാനം ആലപിക്കുമ്പോഴാണ് ഞാൻ അവസാനമായി സംഗീതിനെ കണ്ടത്. ഗാനമേളകളിൽ അദ്ദേഹത്തിൻ്റെ ഫേവറൈറ്റ് ഗാനമായിരുന്നു 'കാട്, കറുത്ത കാട്, മനുഷ്യനാദ്യം പിറന്ന വീട് എന്ന ഗാനം '. പ്രശസ്ത സിനിമാ സംവിധായകൻ കിളിമാനൂർ കബീർ റാവുത്തരുടെ ശേഷക്കാരനോ മറ്റോ ആണ് സംഗീതെന്ന് കേട്ടിട്ടുണ്ട്. നിലമേൽ സംഗീതിൻ്റെ യഥാർത്ഥ പേരു് അബ്ദുൽ അസീസ് എന്നാണെന്ന് എനിക്ക് തോന്നുന്നു. നല്ല ഓർമ്മയില്ല.  സാംസ്കാരികമായും രാഷ്ട്രീയമായും വളരെ ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥലമാണ് നിലമേൽ. മതസൗഹാർദ്ദത്തിനൊക്കെ മാതൃകയാണിവിടം. രാഷ്ട്രീയത്തിൽ ഇവിടെ സ്വന്തബന്ധങ്ങളോ ജാതിയോ മതമോ ഇല്ല. സംഭവബഹുലമായ ഒരു സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക ചരിത്രമുള്ള നിലമേലിന് നിലമേൽ സംഗീതിനെ മാറ്റി നിർത്തിയൊരു ചരിത്രമെഴുതാൻ കഴിയില്ല.

പക്ഷെ ഒരു ചോദ്യം ഇന്നും അവശേഷിക്കുന്നു.  ഇത്രയും നല്ലൊരു ഗായകന്, അതും സംഗീത ബിരുദമുള്ള ഒരു കലാകാരന് നമ്മളൊക്കെ പ്രതീക്ഷിച്ച പോലെ അവസരങ്ങളോ  ഭാവിയോ പ്രശസ്തിയോ ലഭിക്കാതെ പോയത് എന്തുകൊണ്ട്?. അത് നിലമേലിൻ്റെ എക്കാലത്തെയും ഒരു നൊമ്പരമായിരിക്കും. നിലമേൽ കുറച്ചു നാൾ മാത്രമ എൻ്റെ സ്ഥിരം തട്ടകമായിരുന്നുള്ളു. പിന്നെ ആവശ്യങ്ങൾ ഉള്ള സമയത്ത് മാത്രമേ നിലമേൽ പോകാറുണ്ടായിരുന്നുള്ളു. പിന്നീടുള്ള ദീർഘമായ കാലഘട്ടങ്ങളിൽ നിലമേൽ സംഗീതിൻ്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. പക്ഷെ നമ്മുടെ ചെറുപ്പത്തിൽ നിലമേലിൻ്റെ പേര് നിലമേൽ സംഗീതിലൂടെ ലോകമറിയുമെന്ന് നമ്മൾ പ്രതീക്ഷിച്ചിരുന്നു. അത്രയും മനോഹരമായിരുന്നു ആ ഗാന മാധുരി.  നിലമേൽബം ഗീതിൻ്റെ ആ ഗാനമാധുരി ഇനിയൊന്ന് കേൾക്കാൻ  ഒന്നെങ്കിലും ആരുടെയെങ്കിലും ശേഖരത്തിലെങ്കിലും ഉണ്ടാകുമോ എന്ന് നിശ്ചയമില്ല. അതിന് ന്യൂ ജെൻ തലമുറക്കാർ സംഗീതിനെ അറിയാതെ പോയില്ലേ? അറിയുമായിരുന്നെങ്കിൽ സംഗീതിനെ അറിയാനുതകുന്ന എന്തെങ്കിലുമൊരു സൃഷ്ടിയും ശേഖരവും ഉണ്ടാകുമായിരുന്നു. ഏറെ നഷ്ടബോധങ്ങളോടെ എന്നെ അറിയത്ത- എന്നാൽ എനിക്കറിയമായിരുന്ന- നിലമേൽ സംഗീതിന് എൻ്റെ ആദരാഞ്ജലികൾ!

(ഇ.എ.സജിം തട്ടത്തുമല)

............................................................

Thursday, August 31, 2017

ലീലാ എം. ചന്ദ്രന് ആദരാഞ്‌ജലികൾ!

ലീലാ എം. ചന്ദ്രന് ആദരാഞ്‌ജലികൾ! 

എന്റെ ബ്ലോഗ്- ഫെയ്സ് ബൂക്ക് സൗഹൃദങ്ങളിലെ ഒരു ഇല കൂടി അകാലത്തിൽ കൊഴിഞ്ഞുവീണു. എത്രയോ ബ്ലോഗ് മീറ്റുകളിൽ പ്രിയതമനോടൊപ്പം വന്ന് നിഷ്കളങ്കമായ ചിരിയും വർത്തമാനങ്ങളുമായി സ്നേഹം പങ്കു വച്ച ലീലാ എം ചന്ദ്രൻ (സി.എൽ.എസ് ബുക്സ്, കണ്ണൂർ) അന്തരിച്ചു. മീറ്റുകളിൽ അവരുടെയും ഭർത്താവ് ചന്ദ്രേട്ടന്റെയും സാന്നിദ്ധ്യം ഒരു നല്ല പോസിറ്റീവ് എനർജി നൽകിയിരുന്നു. ഞങ്ങൾ അവസാനം കണ്ടത് എറണാകുളത്തു വച്ചാണോ തിരുവനന്തപുരത്തു വച്ചാണോ എന്ന് നല്ല നിശ്ചയമില്ല. കുറച്ചു നാളായി നേരിൽ കാണാൻ അവസരങ്ങൾ ഉണ്ടായതുമില്ല. എന്നാൽ രോഗശയ്യയിൽ കിടക്കുമ്പോഴും അവർ ഫെയ്സ്ബൂക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. ഞങ്ങളുടെ ബ്ലോഗ്-ഫെയ്സ് ബുക്ക് കൂട്ടയ്മയിലെ പ്രിയ സഹോദരിയ്ക്ക് ആദരാഞ്ജലികൾ!

Saturday, March 7, 2015

ജി.കാർത്തികേയന് ആദരാഞ്‌ജലികൾ




ജി.കാർത്തികേയന് ആദരാഞ്‌ജലികൾ

ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.ജി.കാാർത്തികേയൻ അന്തരിച്ചു. ആദ്യമായി അദ്ദേഹത്തിന് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. ആദരാഞ്‌ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു.
 
ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു ശ്രീ.ജി.കാർത്തികേയൻ. ഒരു എളിയ രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ ആകെ നിരീക്ഷിച്ചു പോന്നിട്ടുള്ള ഒരാളാണ് ഞാൻ.വളരെ ആകർഷകവും അനുകരണീയവുമായ പൊതുജീവിതത്തിന്റെ ഉദാത്തമായ ഒരു മാതൃക നമുക്കു മുന്നിൽ സൃഷ്ടിച്ചിട്ടാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിരിട്ടുള്ളത്. സാംസ്കാരികമായി വളരെ ഔന്നത്യം പുലർത്തിയി‌രുന്ന ഒരു രാഷ്ട്രീയ നേതാവയിരുന്നു-രാഷ്ട്രീയ പ്രതിഭയായിരുന്നു അദ്ദേഹം. 

പൊതുവെ രാഷ്ട്രീയ നേതാക്കളെപ്പറ്റി ആരോപിക്കുന്ന തലക്കനമോ മറ്റുള്ളവർക്ക് 
ഇഷ്ടപ്പെടാത്ത പെരുമാറ്റമോ അദ്ദേഹത്തിനുള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. വളരെ പക്വതയാർന്നതും സ്നേഹ പൂർവ്വകവുമായ പെരുമാറ്റമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.
നല്ലൊരു വായനാ കുതുകിയായിരുന്ന അദ്ദഹം തന്റെ വായനയിലൂടെ ആർജ്ജിച്ചെടുത്ത അറിവുകളും അനുഭവങ്ങളും അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ചില സാംസ്കാരിക യോഗങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. പരന്ന വായനാനുഭവങ്ങളുടെ സ്വാധീനം ആ പ്രഭാഷണങ്ങളിൽ പ്രതിഫലിച്ചിരുന്നു. അദ്ദേഹത്തിന്റെ അത്തരം പ്രഭാഷണങ്ങളും അഭിമുഖങ്ങളിലെ സംഭാഷണങ്ങളുമെല്ലാം വളരെ വിജ്ഞാനപ്രദങ്ങളായിരുന്നു.

അദ്ദേഹം കേവലം ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല രാഷ്ട്രീയ- സാംസ്കാരിക പ്രതിഭ തന്നെ‌യായിരുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ മാത്രം ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തിരുന്ന ആളല്ല അദ്ദേഹം. വിവിധ മേഖലകളിൽ അദ്ദേഹം അവശ്യം ഇടപെടുകയും അഭിപ്രായങ്ങളും നിലപാടുകളും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അഭിപ്രായങ്ങളെയും നിലപാടുകളെയുമെല്ലാം അദ്ദേഹത്തിന്റെ വായനയും ലോക നിരീക്ഷണവും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഒരു രാഷ്ട്രീയ നേതാവ് ഇത്രയെങ്കിലും- അഥവാ ഇങ്ങനെയെങ്കിലും ആയിരിക്കണം എന്ന് അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ ചൂണ്ടിക്കാട്ടി നമുക്ക് സധൈര്യം പറയാനാകും. ഏത് നിലയ്ക്കായാലും നമ്മുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ജീവിതമേഖലയ്ക്ക് മാത്രമല്ല, പൊതുജീവിതമേഖലയ്ക്കാകമാനം ഒരു തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ അകാല നിര്യാണം. അകാല ദേഹ വിയോഗം. അദ്ദേഹത്തിന് ഞാൻ ഒരിക്കൽ കൂടി ആദരാഞ്‌ജലികൾ അർപ്പിക്കുന്നു.

Saturday, September 27, 2014

മനോരാജിന് ആദരാഞ്‌ജലികൾ!

ബ്ലോഗ്ഗർ മനോരാജിന് ആദരാഞ്‌ജലികൾ!

മലയാള ബ്ലോഗ് സാഹിത്യത്തിന് വളരെ വലിയ സംഭാവന നൽകിയ എന്റെ പ്രിയ സുഹൃത്ത് മനോരാജ് മിനിയാന്ന് (2014 സെപ്റ്റംബർ 26)  അന്തരിച്ചു. ജെയിംസ് സണ്ണി സാറാണ് എന്നെ വിളിച്ച് മരണ വിവരം അറിയിച്ചത്. പിന്നെ ഡോ. ബിജു ഏബ്രഹാമും. ഈ മരണവാർത്ത അറിഞ്ഞിട്ട് ഒരു അനുസ്മരണക്കുറിപ്പു  പോലും എഴുതാൻ എനിക്ക് കഴിഞ്ഞില്ല. കാരണം  എന്റെ പിതാവ് അസുഖബാധിതനായി ആശുപത്രിയിലാണ്. മിനിയാന്ന്  മരണ വാർത്ത അറിയുമ്പോഴും ഇന്ന് ഡോ.ജയൻ ഏവൂർ എറണാകുളത്തേയ്ക്ക് പോകാൻ വിളിക്കുമ്പോഴും ഞാൻ വാപ്പയോടൊപ്പം ആശുപത്രിയിലാണ്. എറണകുളം വരെ ഇപ്പോൾ പോകാൻ കഴിയാത്ത വിഷമം ഇന്നലെ ഷെരീഫ് കൊട്ടാരക്കരയുമായും ഇന്ന് സാബു കൊട്ടോട്ടിയുമായും ഞാൻ പങ്ക് വച്ചിരുന്നു. ബ്ലോഗിലൂടെ ഞാൻ പരിചയപ്പെട്ട മനോരാജ് ബ്ലോഗിലൂടെ എനിക്ക് ലഭിച്ച നിരവധി നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു. രോഗാരംഭത്തിൽ മനോരാജ് തിരുവനന്തപുരം ശ്രീ ചിത്രയിൽ കഴിയുമ്പോൾ ഞാനും ജെയിംസ് സണ്ണി സാറും കൂടി പോയി കണ്ടിരുന്നു. ഇടയ്ക്കിടെ വിളിച്ച് രോഗ വിവരങ്ങൾ തിരക്കാറുണ്ടായിരുന്നു. എന്നാൽ ഈ അടുത്ത നാളുകളിൽ വിളിക്കാനൊന്നും കഴിഞ്ഞില്ല. രോഗാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടുവരുന്നുവെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ വൈദ്യശാസ്ത്രം മനോരാജിനു മുന്നിൽ തോറ്റു. അദ്ദേഹം യാത്രയായി. മലയാള സാഹിത്യത്തിൽ  നല്ലൊരു ഭാവി മനോരാജിൽ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ നഷ്ടം മലയാളസാഹിത്യത്തിന് ഒരു വലിയ നഷ്ടമാണ്. മനോരാജിനെ നമുക്ക് എല്ലാവർക്കും എക്കാലത്തും ഓർമ്മിക്കുവാൻ ഉചിതമായത് ചെയ്യുവാൻ ബൂലോകത്ത് നിന്ന് ആലോചനകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതെ പറ്റി ചില ബ്ലോഗ് സുഹൃത്തുക്കളുമായി ഞാൻ സംസാരിച്ചിരുന്നു. കൂടുതൽ എഴുതാൻ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് സാധിക്കില്ല. വിശദാമായി അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം ബ്ലോഗിനും മലയാള സാഹിത്യ ലോകത്തിനും നൽകിയ സംഭാവനകൾ എഴുതണമെന്ന് ആഗ്രഹിക്കുന്നുണ്ട്. മനോരാജിന്റെ വേർപാടിൽ എന്റെ അഗാധമയ ദു:ഖം ഞാൻ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്ക് ചേരുന്നു.

Monday, September 24, 2012

തിലകൻ: അഭിനയകലയിലെ മഹാപ്രതിഭ


തിലകൻ: അഭിനയകലയിലെ മഹാപ്രതിഭ

നടൻ തിലകൻ ഇന്ന് പുലർച്ചേ അന്തരിച്ചു. അദ്ദേഹം  അഭിനയകലയിലെ  ഒരു മഹാപ്രതിഭതന്നെയായിരുന്നു. സൂപ്പർ താരങ്ങൾ അരങ്ങു വാഴുന്ന സിനിമാ ലോകത്ത് ഒരു നടൻ എന്ന നിലയിൽ  തിലകന്റെ വ്യക്തിത്വം ഒന്നു വേറെ തന്നെയാണ്. നല്ല പ്രായത്തിലേ കോടംപാക്കത്ത് ചെന്ന് അവസരം യാചിച്ച് കാലുതേഞ്ഞ്  സിനിമാ ലോകത്തെത്തിയതല്ല തിലകൻ. നാടകരംഗത്ത് വർഷങ്ങളോളം അരങ്ങുവാണ ഈ  അഭിനയപ്രതിഭ സ്വാഭാവികമെന്നോണം സിനിമാരംഗത്തേയ്ക്ക് ആനയിക്കപ്പെടുകയായിരുന്നു. സിനിമാരംഗത്തെത്തിപ്പെട്ട തിലകനു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമാ രംഗത്ത്  ശ്രദ്ധേമായ സാന്നിദ്ധ്യമായതിനു ശേഷവും നാടകരംഗം അദ്ദേഹം കൈവിട്ടിരുന്നില്ല. നടനായും സംവിധായകനായും ഉപദേശകനായുമൊക്കെ നാടകരംഗത്ത് അദ്ദേഹമുണ്ടയിരുന്നു.

സിനിമാ തിരക്കുകൾക്കിടയിൽ പിന്നീട് പഴയതുപോലെ നാടക രംഗത്ത് സജീവമാകാൻ കഴിഞ്ഞിരുന്നില്ലെങ്കിലും  ആ രംഗത്ത് നിന്നു നേടിയ അനുഭവങ്ങളും പ്രശസ്തിയും എന്നും അദ്ദേഹത്തിനു പിൻബലമായുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ  സിനിമയിൽ നിന്നു ഊരു വിലക്കുമ്പോൾ നാടകരംഗത്ത് വീണ്ടും സജീവമാകുമെന്ന് പ്രഖ്യാപിക്കുവാൻ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായില്ല. വിലക്കൊക്കെ പിന്നെ മാറി. ഇങ്ങനെയൊരു അതുല്യ നടനെ എന്നെന്നേയ്ക്കുമായി അങ്ങനെ വിലക്കി നിർത്താൻ ആർക്കാണു കഴിയുക? വീണ്ടും അദ്ദേഹം സിനിമാരംഗത്ത് പഴയ പ്രതാപത്തോടെ ശോഭിച്ചു തുടങ്ങി.

നാടക രംഗത്തു നിന്ന് സിനിമയിലെത്തിയ ധാരാളം പേരുണ്ട്. അവർ താരമായിട്ടില്ല. പക്ഷെ അവഗണിയ്ക്കാനാകാത്ത നടന്മാരായി മലയാള സിനിമാ രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുവാൻ അതിൽ നല്ലൊരു പങ്കാളുകൾക്ക്  കഴിഞ്ഞിട്ടുണ്ട്. നരേന്ദ്രപ്രസാദും രാജൻ പി ദേവുമൊക്കെ ഈ ഗണത്തിൽ‌പ്പെടും.  സിനിമയിൽ ആർക്കും അഭിനയിക്കാം. താരങ്ങളാകാം. പക്ഷെ നടനാകണമെങ്കിൽ നടനകലയിൽ നല്ല അഭിരുചിയും പ്രാവീണ്യവും വേണം. അതുകൊണ്ടുതന്നെ നാടകരംഗം ഒരു അഭിനേതാവിനു കരുത്തു പകരുന്ന മേഖലയാണ്. ആ കരുത്തുമായി മലയാള സിനിമയിലെത്തിയ തിലകൻ മലയാളികളുടെ മനസിൽ നിന്ന് ഒരിക്കലും മറക്കാത്ത നിരവധി കഥാപത്രങ്ങളെ അഭ്രപാളികളിൽ ജീവിപ്പിച്ചിട്ടുണ്ട്.

തിലകൻ തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലേയ്ക്കും  തന്നിലെ നടനവൈഭവത്തെ സന്നിവേശിപ്പിച്ച് സ്വയം ആ കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരേ സ്വഭാവത്തിലുള്ള കഥാപാത്രങ്ങളെ കൂടുതലായി അവതരിപ്പിക്കേണ്ടി വരിക എന്നത്  കച്ചവട സിനിമകളുടെ പൊതുവായ ഒരു സവിശേഷതയാണ്. അത് തിലകനും ചെയ്യേണ്ടി വന്നിട്ടുണ്ട്. എങ്കിലും വൈവിദ്ധ്യമാർന്ന നിരവധി കഥാപാത്രങ്ങൾ തിലകന് ലഭിച്ചിട്ടുണ്ട്. അവ ഒന്നിനെയും ഒന്നിനോട് സാമ്യപ്പെടുത്താനാകില്ല. ഓരോ കഥാപാത്രത്തിന്റെയും സൃഷ്ടി കർത്താവും സംവിധായകനും പ്രതീക്ഷിക്കുന്നതിനപ്പുറം ആ കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാൻ തിലകനു കഴിഞ്ഞിരുന്നു.

ചെറുപ്പകാലത്ത് സിനിമയിലെത്താൻ കഴിയാത്തതുകൊണ്ട് തിലകന് യുവകഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. അത് മലയാള സിനിമയ്ക്ക് ഒരു നഷ്ടമാണ്. എന്നിട്ടുകൂടിയും തന്റെ പ്രായത്തോട് പൊരുത്തപ്പെട്ടു  നിൽക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾക്ക് ചിരഞ്ജീവത്വം നൽകുവാൻ തിലകനു കഴിഞ്ഞിരിക്കുന്നു! ഒരു താരത്തിനു മുഖലാവണ്യവും സിനിമാറ്റിക്ക് ഫെയിസുമൊക്കെ വേണമായിരിക്കാം. എന്നാൽ ഒരു നടന് അതൊന്നും ആവശ്യമില്ലെന്ന് തെളിയിച്ചവരിൽ ഒരാളാണ് തിലകൻ. താരവും നടനും രണ്ടാണ്. ആർക്കും താരമാകാം. അതിന്റെ മാനദണ്ഡം സൌന്ദര്യമായിരിക്കാം. എന്നാൽ സൌന്ദര്യത്തിന്റെ പിൻ‌ബലത്തിൽ മാത്രം താരമാകാൻ കഴിയും;  പക്ഷെ   നടനാകാൻ കഴിയില്ല. നിറമോ, സൌന്ദര്യമോ ഒന്നുമല്ല ഒരു നടനെ വിജയിപ്പിക്കുന്നത്. അഭിനയിക്കാനുള്ള കഴിവാണ്.

യഥാർത്ഥ ജീവിതത്തിലെ കഥാപാത്രങ്ങൾ ഒക്കെയും സുന്ദരരൂപങ്ങളല്ല എന്ന യാഥാർത്ഥ്യം പക്ഷെ തിലകനെ പോലുള്ള നടന്മാരുടെ വിജയം കണ്ടെങ്കിലും നമ്മുടെ സിനിമാ ലോകം തിരുത്തേണ്ടിയിരിക്കുന്നു. നമ്മുടെ സൌന്ദര്യ സങ്കല്പങ്ങളെ വെല്ലുവിളിച്ച് എത്രയോ മുഖങ്ങൾ മലയാള സിനിമയെ കീഴടക്കിയിട്ടുണ്ട്. ആ പട്ടികയിൽ തിലകനുമുണ്ട്. മലയാളിക്ക് പരിചിതമായ എത്രയോ കഥാപാത്രങ്ങൾക്ക് തിലകന്റെ ഛായയാണ്. കറുത്ത നിറവും തടിച്ച ചുണ്ടും കനത്ത  മൂക്കുമായി ഒരു നടൻ വന്ന് നമ്മുടെ സിനിമാ ലോകത്തെ കീഴടക്കിയെങ്കിൽ, പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയെങ്കിൽ തിലകനിലെ അഭിനയ പ്രതിഭയെ നാം അങ്ങേയറ്റം അഭിനന്ദിക്കുകയും ആദരിക്കുകയുംതന്നെവേണം. സിനിമയെന്നാൽ സുന്ദരരൂപികൾക്കു മാത്രം വിരാജിക്കുവാനുള്ള ഒരു മേഖലയാണെന്ന സാമാന്യധാരണ നാം തിരുത്തിക്കുറിക്കുകതന്നെ വേണം.

ഒരു വ്യക്തിയെന്ന നിലയ്ക്കും മറ്റ് നടന്മാർക്കില്ലാത്ത പല പ്രത്യേകതകളും തിലകനുണ്ടായിരുന്നു. സിനിമയുടെ  പിന്നാമ്പുറങ്ങളിൽ പലതരം   അന്ധവിശ്വാസങ്ങൾ ഒരു പ്രവണതായായി മൂൻ‌കാലങ്ങളിലേ നിലനിന്നു പോരുന്നുണ്ട്. സിനിമാ രംഗത്തുള്ള നല്ലൊരു പങ്കും  അത്തരം  പല അന്ധ വിശ്വാസങ്ങളുടെയും ഉപാസകരാണ്.  എന്നാൽ തിലകൻ അക്കാര്യത്തിലും വ്യത്യസ്തനാണ്. ഒരു വ്യക്തിയെന്ന നിലയിൽ തികഞ്ഞ ഒരു യുക്തിവാദിയും  നിരീശ്വരവാദിയും മനാവികതാ വാദിയുമായിരുന്നു ഈ മഹാനടൻ.  ജിവിതാവസാനം വരെ ഒരു ഇടതുപക്ഷ മനസിന്റെയും ഉടമയായിരുന്നു ഈ അതുല്യ നടൻ. ഇന്ന്  തിലകൻ ചേട്ടൻ  മരിച്ചു. പക്ഷെ അദ്ദേഹം എന്നെന്നും  ജീവിക്കും;  അദ്ദേഹം ജീവൻ നൽകിയ നിരവധി കഥാപാത്രങ്ങളിലൂടെ. മലയാളിയുടെ മനസിൽനിന്നും  തിലകൻ എന്നൊരാൾ രൂപം അത്രവേഗമൊന്നും പടിയിറങ്ങി പോകില്ല. ആ  മഹാനടന് എന്റെയും ആദരാഞ്‌ജലികൾ!

അന്ധവിശ്വാസി അല്ലാതിരുന്ന ഒരു നടൻ!

അഭിനയ കലയിലെ മഹാപ്രതിഭയയിരുന്ന  തിലകൻ അന്തരിച്ചു. തിലകനു പകരം വയ്ക്കാൻ ഇനി മറ്റൊരു നടനില്ല. തിലകന്റെ വിടവ് അങ്ങനെതന്നെ കിടക്കുവാനേ തരമുള്ളൂ. ഒരു നടൻ എന്ന നിലയ്ക്കും  വ്യക്തി എന്ന നിലയ്ക്കും മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു തിലകൻ. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം സംബന്ധിച്ചുള്ളത്. പൊതുവേ സിനിമാ മേഖലയിലെ ഒരു സ്ഥിരം പ്രവണതയാണ് കൊടികുത്തി വാഴുന്ന അന്ധ വിശ്വാസങ്ങൾ. ഈ രംഗത്തുള്ള യുക്തിവാദികളും നിരീശ്വരവാദികളും പോലും അറിഞ്ഞും അറിയാതെയും ഈ അന്ധവിശ്വാസത്തിൽ ഭാഗഭാക്കപ്പെട്ടുപൊകുന്നുണ്ട്.  ഒരു ബഹുജന മാധ്യമം എന്ന നിലയിൽ ബോധപൂർവ്വവും അല്ലാതെയും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ സിനിമകൾക്കുള്ള പങ്ക് നിസാരമല്ല.

ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതുതന്നെ പൂജയോടെയാണ്. പേരിടൽ, ചിത്രീകരണം, ആദ്യപ്രദർശനം ഇതിനൊക്കെ സമയം കുറിയ്ക്കുന്നത് ജ്യോത്സ്യന്മാരാണ്. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന നിർമ്മാതാക്കളും സംവിധായകരും നടീനടന്മാരും മറ്റ് കലാകാരന്മരും നല്ലൊരു പങ്കും തികഞ്ഞ അന്ധവിശ്വാസങ്ങളും പേറി നടക്കുന്നവരാണ്. പലർക്കും ആസ്ഥാന ജ്യോത്സ്യന്മാർ പോലുമൂണ്ടത്രേ! മതചിഹ്നങ്ങൾ അണിഞ്ഞു നടക്കുന്നതിലും ഇവരിൽ  ചിലർ ഉത്സുകരാണെന്നു കാണാം. സകല അമ്പലങ്ങളിലും പള്ളികളിലും ചർച്ചുകളിലും മറ്റും കയറിയിറങ്ങി നടക്കുന്നവരാണ് സിനിമാരംഗത്ത് പ്രവർത്തിക്കുന്ന നല്ലൊരുപങ്കാളുകളും. സിനിമാനടികളുടെ പൊങ്കാലയിടൽ വിശേഷങ്ങൾ പത്രങ്ങൾക്ക് വലിയ പെട്ടിവാർത്തകളാണല്ലോ. അവരുടെ പുണ്യസ്ഥലസന്ദർശനങ്ങൾ എല്ലാം മിക്കപ്പോഴും വലിയ വർത്തമാനങ്ങളായി കൊട്ടിഘോഷിക്കപ്പെടാറുണ്ട്.

 എന്നാൽ തികലനെ പോലെ ചുരുക്കം ചിലയാളുകൾ ത്രം ഇതിൽ നിന്ന് വ്യത്യസ്തരാണ്. തിലകൻ തികഞ്ഞ നിരീശ്വര വാദിയും അത് പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്ന ആളുമായിരുന്നു. ജാതിയിലും മതത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. സ്വന്തം  കഴിവുകൾ വേണ്ട വിധം ഉപയോഗിക്കാൻ കഴിഞ്ഞാൽ ഒരു ദൈവത്തിന്റെയും സഹായമില്ലാതെ തന്നെ ഒരു വ്യക്തിയ്ക്ക് ജീവിതവിജയം നേടാൻ കഴിയുമെന്നതിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് തിലകൻ. അല്ലെങ്കിൽ സർവ്വവിധ പൂജാവിധികളോടും നടത്തുന്ന സിനിമകളിൽ ഒരു നിരീശ്വരവാദിയയ തിലകൻ അഭിനയിച്ചു എന്നതുകൊണ്ട്  അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം പൂജ ഫലിക്കാതെയൂം  ദൈവകോപത്താലും എട്ടരക്കട്ടയ്ക്ക് പൊട്ടേണ്ടതായിരുന്നില്ലേ?  ഒരു പക്ഷേ ഈ നിരീശ്വര വാദിയുടെ അഭിനയ പാടവം കണ്ട് വിസ്മയിച്ച് ദൈവം പോലും തിലകനെ സ്നേഹിച്ചിരുന്നിരിക്കണം!


യുക്തിരേഖമാസികയിൽ നിന്ന്

അന്തരിച്ച പ്രശസ്ത നടൻ തിലകനെക്കുറിച്ച് 2012 ഒക്ടോബർ ലക്കം യുക്തിരേഖ മാസികയിൽ പ്രസിദ്ധീകരിച്ച ഈയുള്ളവനവർകളുടെ ഈ ലേഖനം. ചിത്രത്തിൽ ക്ലിക്കി വലുതാക്കി കണ്ട് വായിക്കാം.
ആദ്യം ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് വ്യൂ ഇമേജിൽ ക്ലിക് ചെയ്യുക. പിന്നെ ക്ലിക്കുമ്പോൾ വായിക്കാൻ പാകത്തിൽ വലുതായി കാണാം.
. 





Saturday, May 5, 2012

കൊലപാതകത്തെ അപലപിക്കുന്നു

കൊലപാതകത്തെ അപലപിക്കുന്നു

റെവലൂഷനറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി.പി..ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. ഒരു കൊലപാതകത്തെ അപലപിക്കുവാൻ അത് ആര് ചെയ്തുവെന്ന് അന്വേഷിക്കേണ്ട കാര്യമില്ല. അത് ആരു ചെയ്താലും അപലപനീയം തന്നെ. ഒഞ്ചിയത്ത് സി.പി.എമ്മിൽ നിന്നും പുറത്തുപോയി വിമതപ്രവർത്തനം നടത്തുകയായിരുന്നു ഇപ്പോൾ കൊലചെയ്യപ്പെട്ട ചന്ദ്രശേഖരനും മറ്റും.  റെവലൂഷണറി മാർക്സിസ്റ്റ് പാർട്ടി എന്നപേരിൽ ഒരു രാഷ്ട്രീയ പാർട്ടിയുമുണ്ടാക്കി പ്രവർത്തിക്കുകയായിരുന്നു. സി.പി.ഐ.എമ്മിന് അവരെക്കൊണ്ട് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.  അതുകൊണ്ടുതന്നെ  ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സി.പി.ഐ.എമ്മിന്റെ മേൽ ആരോപിക്കപ്പെടുക സ്വാഭാവികമാണ്.

എന്നാൽ പാർട്ടിയ്ക്ക് ഈ കൊലപാതകവുമായി ബന്ധമില്ലെന്ന് സി.പി.ഐ.എമ്മിന്റെ ജില്ലാ- സംസ്ഥാന- കേന്ദ്രനേതാക്കൾ വ്യക്തമാക്കുകയും പൈശാചികമായ  കൊലപാതകത്തെ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല ഈ കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എമ്മിനും ഇടതുപക്ഷത്തിനും എതിരായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പാർട്ടി നേതാക്കൾ ആരോപിക്കുകയും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഊർജ്ജിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നെയ്യാറ്റിൻ‌കര  ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന  ഒരു  സാഹചര്യത്തിൽ സി.പി.ഐ.എമ്മിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള കൊലപാതകങ്ങളോ  അക്രമങ്ങളോ പ്രകോപനങ്ങളോ ഒന്നും തന്നെ ഉണ്ടാകുമെന്ന് സാമാന്യ ബുദ്ധിവച്ച് കണക്കുകൂട്ടാനാകില്ല. ഇതിൽ ചില ദുരൂഹതകൾ ഉണ്ട് എന്നു കരുതാതെ വയ്യ.. എന്തായാലും    ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും തന്നെ യോജിച്ചതല്ല ഇത്തരം പൈശാചിക കൃത്യങ്ങൾ. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഈ കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നേതാവിന് അന്ത്യോപചാരം അർപ്പിക്കുവാൻ അദ്ദേഹം പോകുമെന്നും പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇതു സംബന്ധിച്ച് കോൺഗ്രസ്സ് നേതാവ് എം.എം.ഹസ്സന്റെ പ്രതികരണം നിർഭാഗ്യകരമായിപ്പോയി. വി.എസ് അവിടെ പോകുന്നത് മുതലക്കണ്ണീർ ഒഴുക്കാനാണെന്നാണ് ശ്രീ.ഹസ്സൻ പറഞ്ഞിരിക്കുന്നത്. ഒരു കൊലപാതകം നടക്കുന്നിടത്ത് പ്രതിപക്ഷ നേതാവ് പോകുന്നത് സ്വാഭാവികമാണ്. അഥവാ പോകേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. ഇനി അഥവാ ഒരിടത്ത് ഒരു കൊലപാതകത്തിനുത്തരവാദികൾ സ്വന്തം പാർട്ടിക്കാർ ആയാൽ പോലും ആ പാർട്ടിയുടെ നേതാക്കൾ ആ പ്രവൃത്തിയെ അപലപിക്കുന്നതിലും കൊല്ലപ്പെടുന്നവരുടെ വീടുകളിലെത്തി അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിലും ഒരു അപാകതയുമില്ല.

അഥവാ അതിന് ഉത്തരവാദികൾ ആയവരാണ് അതിൽ കൂടുതൽ പശ്ചാത്തപിക്കുകയും മാപ്പപേക്ഷിക്കുകയും കൊലപാതകത്തിൽ പ്രതിഷേധിക്കുകയും കൊലചെയ്തവർക്കെതിരെയുള്ള നിയമ നടപടികളുമായി സഹകരിക്കുകയും ചെയ്യേണ്ടത്. ആ നിലയ്ക്ക് നോക്കിയാലും സി.പി.ഐ.എം നേതൃത്വവും സഖാവ് വി.എസും ഈ  കൊലപാതകത്തെ അപലപിക്കുന്നതിനെ പരിഹസിക്കേണ്ട കാര്യമില്ല. ഈ പറഞ്ഞതിനർത്ഥം ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി സി.പി.ഐ.എമ്മിന് എന്തെങ്കിലും ബന്ധമുണ്ടെന്നല്ല. കൊലയാളികൾ ആരെന്നത് ഇനി അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്. കേരളത്തിൽ അടുത്തകാലത്ത് വളർന്നുവരുന്ന സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ ഊഹാപോഹങ്ങൾക്ക് യാതൊരു യാതൊരു ന്യായീകരണവുമില്ല.

മറ്റുള്ളവരുടെ പ്രതികരണങ്ങളും ഇടപെടലുകളും കണക്കിലെടുക്കാതെയും മുൻ‌വിധികൾ ഒന്നുമില്ലാതെയും നിഷ്പക്ഷമായി അന്വെഷിച്ചാൽ യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാൻ  അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയും. അതിനായി ജനങ്ങൾ കാത്തിരിക്കുന്നു. ഒരു സാധാരണ പൌരൻ എന്ന നിലയിലും എളിയ രാഷ്ട്രീയ-സാമുഹ്യ കാഴ്ചക്കാരൻ എന്നനിലയിലും   ഈയുള്ളവനും ശ്രീ.ടി.പി.ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടതലുള്ള ദുഖവും ഉൽക്കണ്ഠകളും പങ്കുവയ്ക്കുന്നു. കൊലപാതകത്തെ അതിശക്തമായി അപലപിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതേയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.