Sunday, October 25, 2020

ചില പച്ചപരമാർത്ഥങ്ങൾ


(മന:ശാസ്ത്രം: ഈ പോസ്റ്റ് പാതി വഴിക്ക് വായന അവസാനിപ്പിക്കുന്ന രാഷ്ട്രീയ പ്രവർത്തകർ അഹങ്കാരികളായിരിക്കും)

ചില പച്ചപരമാർത്ഥങ്ങൾ

കഴിഞ്ഞയാഴ്ച എഴുതി വച്ചതാണ്. പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.  വൈകിയോ എന്നറയില്ല. എല്ലാവർക്കും പൊതുവിൽ അറിയാവുന്നതാണെങ്കിലും  ഇക്കാര്യങ്ങൾ ഈയുള്ളവൻ്റെ കണക്കായി ഇവിടെ ഒന്ന് രേഖപ്പെടുത്തി വയ്ക്കുന്നുവെന്നു മാത്രം. പൊതുവിൽ പാർട്ടികളിലെ എPന്തെങ്കിലും തട്ടുമുട്ട് സ്ഥാനമാനങ്ങളോ വല്ല മെമ്പർ സ്ഥാനമോ മറ്റോ കൈവന്നാൽ ഞാൻ ഒരു വലിയ സംഭവമാണെന്നു കരുതി ആരുടെയും മെക്കിട്ട് കയറാമെന്നു കരുതുന്നവരും, എല്ലാവരും തൻ്റെ കാൽകീഴിലാണെന്നും ഞാൻ കൈകൊട്ടിയിൽ ലക്ഷം ലക്ഷം പിന്നാലെയെന്നുമൊക്കെ വ്യഥാ തെറ്റിദ്ധരിക്കുന്നവരുമായ എല്ലാ പാർട്ടികളിലെയും എല്ലാവർക്കുമായി- വർഷങ്ങളുടെ അനുഭവപാഠമുള്ള ഒരു തുക്കടാ ലോക്കൽ രാഷ്ട്രീയക്കാരൻ സമർപ്പിക്കുന്നത്. 

അർഹതയുണ്ടെങ്കിലും അംഗീകരിക്കപ്പെടാത്തവരുടെ കൂടി അദ്ധ്വാനവും വിയർപ്പുമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ . സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്നതുപോലെ ദുർലഭങ്ങളായ വിഭവങ്ങളും എണ്ണമറ്റ ആവശ്വങ്ങളും എന്നതുപോലെയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അവസരങ്ങളുടെ കാര്യവും. പരിമിതമായ അവസരങ്ങളും അർഹതയുള്ളവരും ഇല്ലാത്തവരുമായ നിരവധി ആവശ്യക്കാരും എന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ അവസ്ഥ. അപൂർവ്വം ചിലർക്ക് മാത്രം  സ്വയമേവ  പരിശ്രമിക്കാതെ തന്നെ അവസരങ്ങൾ വന്നു ചേരും. കുറച്ചേറെ പേർ പ്രവർത്തനങ്ങളിൽ സജീവമായിരിക്കെ തന്നെ  അവസരങ്ങളിലൊന്നും താല്പര്യമില്ലാതെ ഒഴിഞ്ഞുമാറിനിൽക്കും. എന്നാൽ കൂടുതലും അങ്ങനെയല്ല. പാർട്ടികളിലെ സ്ഥാനമാനങ്ങൾക്കും തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിത്വത്തിനും വേണ്ടി നിരവധി പേർ നെട്ടോട്ടമോടും. ഉപായങ്ങളും  ഉപചാപകങ്ങളും നടത്തും. കുറച്ചു പേർക്ക് അവസരങ്ങൾ ലഭിക്കും. കുറച്ചു പേർ പിന്തള്ളപ്പെടും. അതൊക്കെ സ്വാഭാവികം. 

ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും മാറ്റി നിർത്തി അവസരങ്ങളുടെ കലയായി മാത്രം രാഷ്ട്രീയത്തെ കണ്ടാൽ രാഷ്ട്രീയം ഒരു  ചൂതുകളിയാണ്. ഭാഗ്യപരീക്ഷണമാണ്. പക്ഷെ രാഷ്ട്രീയത്തിൽ ഒരു പ്രത്യേകതയുള്ളത് കഴിവുള്ളവരോ അർഹതയുള്ളവരോ തന്നെ നേടണമെന്നില്ല. പണം കൊടുത്തു നേടുന്നവരും ഉണ്ട്. എന്തായാലും അവസരങ്ങൾ നേടുന്നതിൽ വിജയിക്കുന്നവർ അതിൽ പിന്തള്ളപ്പെടുന്നവരെയും അവസരങ്ങൾക്കായി ഉപായങ്ങളോ ഉപചാപങ്ങളോ നടത്താതെ പല കാരണങ്ങളാൽ മാറി നിൽക്കുന്നവരെ നോക്കി കൊഞ്ഞനം കുത്തകയോ പരിഹസിക്കുകയോ ചെയ്യുന്നത് അഹങ്കാരമായിരിക്കും. പാർട്ടികളിൽ സ്ഥാനമാനങ്ങൾ ഉണ്ടായിരിക്കുകയോ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജനപ്രതിനിധികൾ ആകുകയോ ചെയ്താലേ ജനങ്ങളെ സേവിക്കാനാകൂ എന്നൊന്നുമില്ല. മാത്രവുമല്ല  പൊതുവെ ഈ സ്ഥാനമാനങ്ങൾ ഒരു നീലക്കുറുക്കൻ പരിപാടിയാണ്. സ്ഥാനമാനങ്ങളുള്ളപ്പോൾ പലരും മാനിക്കുകയും പലരും  മാനിക്കുന്നതായി അഭിനയിക്കുകയും ചെയ്യും. അതില്ലാതാകുമ്പോൾ ബഹുഭൂരിപക്ഷവും തഥൈവ. നീലം മുങ്ങി നിൽക്കുമ്പോൾ വേറിട്ട കുറുക്കനായിരിക്കും. നീലം മാഞ്ഞു പോകുമ്പോൾ വെറും സാധാ കുറുക്കൻ! 

മഹാത്മാഗാന്ധി തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിച്ചിട്ടില്ല. മറ്റുള്ളവരുടെ ഔദാര്യത്തിൽ കിട്ടുന്ന സ്ഥാനമാനങ്ങളൊന്നുമില്ലാതെ തന്നെ സ്വന്തം കഴിവു കൊണ്ടും സമൂഹത്തോടുള്ള ആത്മാർത്ഥത കൊണ്ടും ജനങ്ങൾക്കിടയിൽ അംഗീകാരം നേടുന്നതിലാണ് കൂടുതൽ മ ഹത്വം. അഥവാ കിട്ടുന്ന അവസരങ്ങൾ അങ്ങനെ ഉപയോഗിക്കുന്നതും മഹത്തരം തന്നെ. അവരും അംഗീകരിക്കപ്പെടും. മറ്റൊരു പ്രധാനപ്പെട്ട കാര്യം കഴിവുള്ള ധാരാളം പേർ രാഷ്ട്രീയത്തിൽ പ്രവേശിക്കാത്തതു കൊണ്ടും പ്രവേശിക്കുന്നവരിൽ പലരും പാതി വഴിക്ക് കളഞ്ഞിട്ടു വേറെ വഴിക്ക് പോകുന്നതിനാലും (ഗൾഫിലടക്കം :) ) ചിലരാകട്ടെ ഒന്നും  നേടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് കരുതി മാറി നിൽക്കുന്നതിനാലും  ചിലർ ചീഞ്ഞ് ഒഴിയുന്നതിനാലും ചിലർ ചത്തൊഴിയുന്നതിനാലും ഒക്കെയാണ് ഇവിടെ പലർക്കും പലതും  ആകാൻ കഴിയുന്നതെന്നും എല്ലാവരും ഓർക്കുക. 

ഇവിടെ ഓരോ പാർട്ടികൾ സ്ഥാനാർത്ഥികളായി തീരുമാനിക്കുന്നതു കൊണ്ടു മാത്രം ജനപ്രതിനിധികളാകുന്നവരാണ് മഹാ ഭൂരിപക്ഷം ജനപ്രതിനിധികളും.  പാർട്ടികളിലെ സ്ഥാനാർത്ഥിത്തം താനേ ഒഴുകി വരുന്നതല്ല. ജനങ്ങൾ ഇന്ന മഹാനെത്തന്നെ നമുക്ക് വേണമെന്ന് പറഞ്ഞ് പൊക്കിയെടുത്ത് ജനപ്രതിനിധിയാക്കുന്നതുമല്ല. പാർട്ടികളുടെ ഔദാര്യത്തിൽ സ്ഥാനാർത്ഥികളാകുന്നു. അല്ലാതെ  സ്വതന്ത്രരായിട്ടൊക്കെ മത്സരിച്ചു ചിലർ ജയിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. സ്വതന്ത്രമായിട്ടൊക്കെ മത്സരിച്ചാൽ പ്രബല സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കാമെന്നല്ലാതെ സാധാരണ നിലയക്ക് ജയിക്കാനൊന്നും കഴിയുകയില്ല.

ഇനി എല്ലാ കടമ്പകളും കടന്ന് അല്ലെങ്കിൽ കടമ്പകൾ വന്നേടത്തു കിടക്കട്ടെ എന്നു കരുതി സ്ഥാനാർത്തിത്വം ലഭിക്കുന്ന ഭാഗ്യവാന്മാരെക്കുറിച്ച്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളല്ല ഒരു വ്യക്തിയുടെ കഴിവിന്റെയും കഴിവുകേടിന്റെയും അളവുകോൽ. കാരണം ഒന്ന് ഇത് രാഷ്ട്രീയമാണ്. വ്യത്യസ്ത ചിന്താഗതിക്കാരാണ് വോട്ടർമാർ. അവരുടെ ചിന്തകളൂം തീരുമാനങ്ങളുമാകട്ടെ പല സ്വാധീനങ്ങളിൽ പെട്ട് മാറിയും മറിഞ്ഞും വരും.  

സ്ഥാനാർത്ഥികളുടെ ഗുണവിശേഷങ്ങൾ തെരഞ്ഞെടുപ്പുകളിൽ ഒരു ഘടകമാണെങ്കിലും മത്സരിക്കുന്നയിടത്തെ രാഷ്ട്രീയബലാബലമാണ് പ്രധാന ഘടകം. കൂടാതെ ജാതി, മതം, ബന്ധുബലം, പണബലം ഇതെല്ലാം ഒരു ഘടകമായി വരും. അപ്പോൾ ഓരോ തെരഞ്ഞെടുപ്പുകാലത്തെയും രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസൃതമായിരിക്കണമെന്നില്ല ജയപരാജയങ്ങൾ. എല്ലാ ഘടകങ്ങളും ഒരുമിച്ചു ചേരുമ്പോൾ സൽഗുണങ്ങളുള്ള സ്ഥാനാർത്ഥികൾ പരാജയപ്പെട്ടെന്നും ദുർഗുണങ്ങൾ മാത്രമുള്ളവർ ജയിച്ചെന്നുമൊക്കെ ഇരിക്കും. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ ജയിക്കുന്നു എന്നതോ തോൽക്കുന്നു എന്നതോ  ഒരാളുടേ മേന്മയുടെയോ മേന്മക്കുറവിന്റെയോ ജനപിന്തുണയുടെയോ സൂചകമല്ല. പൊതുവിലുള്ള രാഷ്ട്രീയ ട്രെന്റുകൾ ചിലപ്പോൾ എല്ലാം പാടേ മാറ്റി മറിച്ചെന്നും വരാം. അപ്പോൾ പിന്നെ കഴിവുള്ളവരും സൽഗുണസമ്പന്നരൊന്നും അതിജീവിച്ചു വരണമെന്നില്ല. 

ഓരോ തെരഞ്ഞെടുപ്പിലും ജനങ്ങൾ  സ്വീകരിക്കുന്ന നിൽകപാടുകൾ പ്രബുദ്ധതയുടെ അടയാളമായും കാണാൻ കഴിയില്ല. അങ്ങനെയൊരു പ്രബുദ്ധതയൊന്നും ഇവിടെയില്ല. തീരെ നെഗറ്റീവായി ജനങ്ങൾ ചിന്തിക്കുന്നുവോ എന്ന് സംശയിക്കത്തക്ക തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. ജനങ്ങളീൽ ഒരു പങ്കിന്റെ വിദ്യാഭ്യസമില്ലായ്മ  മാത്രമല്ല   അഭ്യസ്ത വിദ്യരിലെ നിരക്ഷരതയും തെരഞ്ഞെടുപ്പുകകളിൽ ശരിയായ ജനവിധിയുണ്ടാകാൻ തടസ്സമാകാറുണ്ട്.  ചുരുക്കത്തിൽ  കുത്തിത്തിരിപ്പിൽ പറയുന്ന കാര്യങ്ങളുടെ ആകെ മൊത്തം ടോട്ടലാണ് ജാധിപത്യ വ്യവസ്ഥിതിയിലെ രാഷ്ട്രീയം!  

(വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എല്ലാ സ്ഥാനാർത്ഥി മോഹികൾക്കും തദ്വാരാ അവസരം ലഭിക്കുന്നവർക്കും  ലഭിക്കാത്തവർക്കുമുള്ള വിചിന്തനത്തിനായി ഒരു പൊതുവി ജ്ഞാനമെന്ന നിലയിൽ  ഈ പച്ചപ്പരമാർത്ഥങ്ങൾ സമർപ്പിക്കുന്നു. ഇ.എ.സജിം തട്ടത്തുമല)

Monday, August 24, 2020

സ്നേഹനിധിയായൊരു പിതാവിനെക്കുറിച്ചുള്ള മകന്റെ ഓർമ്മക്കുറിപ്പുകൾ

  

 

സ്നേഹനിധിയായൊരു പിതാവിനെക്കുറിച്ചുള്ള മകന്റെ ഓർമ്മക്കുറിപ്പുകൾ

തട്ടത്തുമല എ. ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ചുള്ള ഈ അനുസ്മരണക്കുറിപ്പിൽ പറയുന്ന കാര്യങ്ങൾ പലതും അദ്ദേഹത്തിന്റെ മകൻ എന്ന നിലയിൽ ഈയുള്ളവൻ തന്നെ പറയുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ചിന്തിക്കാഞ്ഞിട്ടല്ല;  മറിച്ച് എ ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചും ഒക്കെ അറിയാനാഗ്രഹിക്കുന്നവർക്ക് പ്രത്യേകിച്ചും പുതുതലമുറയ്ക്കും വരും തലമുറയ്ക്കും ഒരു ചെറിയ റഫറൻസ് എന്ന നിലയിൽ  ഇതിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നെങ്കിൽ ലഭിച്ചുകൊള്ളട്ടെ എന്ന് കരുതിക്കൂടിയാണ് എന്റെ പരിമിതമായ അറിവുകളുടെ ഒരു കുഞ്ഞ് സമാഹാരം എന്നുള്ള  നിലയ്ക്ക് കൂടി ഞാൻ ഈ അനുസ്മരണക്കുറിപ്പ് സമർപ്പിക്കുന്നത്.

തട്ടത്തുമല ശ്രീ എ ഇബ്രാഹിം കുഞ്ഞ് സാറിനെക്കുറിച്ച് ഒരു മകൻ എന്ന നിലയിലും ഒരു എളിയ പൊതുപ്രവർത്തകൻ എന്ന നിലയിലും എനിക്കറിയാവുന്ന കാര്യങ്ങളും മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ള കാര്യങ്ങളും സമാഹരിച്ചുകൊണ്ടുള്ള ഒരു അനുസ്മരണക്കുറിപ്പാണിത്.

ആഗസ്റ്റ് 25 തട്ടത്തുമല എ ഇബ്രാഹിം കുഞ്ഞ്സർ അനുസ്മരണ ദിനമാണ്. അന്നാണ് അദ്ദേഹം നിശബ്ദനായത്. സ്നേഹനിധിയായ ഒരു പിതാവിന്റെ ഒരിക്കലും മരിക്കാത്ത ഒർമ്മകൾക്കു മുന്നിൽ ഒരു മകൻ സമർപ്പിക്കുന്ന അഭിമാനക്കറിപ്പുകളുടെ സമാഹാരം.

തട്ടത്തുമല. എം.സി റോഡ് അഥവാ ഇന്നത്തെ സ്റ്റേറ്റ് ഹൈവേ കടന്നു പോകുന്ന തിരുവനന്തപുരം ജില്ലയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു മനോഹരമായ ഗ്രാമം. ഇന്നത്തെ പോലെ സ്കൂളും വായനശാലയും പാൽ സൊസൈറ്റിയും അംഗൻവാഡികളും കടകമ്പോളങ്ങളും ഒന്നുമില്ലാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു ഈ ഗ്രാമത്തിനും. കാടും മലയും വെട്ടിത്തെളിച്ച് ജനവാസവും കൃഷിയും ജീവിതവും കുടിയേറ്റമുമൊക്കെ തുടങ്ങി എത്രയോ വർഷങ്ങൾ അങ്ങനെ കടന്നു പോയി. വയലും തോടും കൃഷിയോഗ്യമായ പുരയിടങ്ങളും  പാറക്കൂട്ടങ്ങളും എല്ലാം നിറഞ്ഞ് നിരപ്പും നിമ്നോന്നതങ്ങളുമെല്ലാം സമം ചേർന്ന തട്ടുകളൊത്ത വാസയോഗ്യമായ ഒരു പ്രദേശം. അന്നത്തെ തട്ടൊത്തമല. അതാണ് ഇന്നത്തെ തട്ടത്തുമല.

പിൽക്കാലത്ത് അടുത്തും അകലെയും ഉള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ കുടിയേറി വന്ന് ജനവാസം കൂടിക്കൂടി വന്നു. അക്കൂട്ടത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ്തന്നെ തൊട്ടടുത്ത് കിളിമാനൂരിനടുത്ത് പാപ്പാല പുളിമൂട്ടിൽ കുടുംബത്തിൽ നിന്നും രണ്ട് ശാഖകൾ കുടിയേറി തട്ടത്തുമലയിലെ ഒരു വയലോരംപറ്റി ഇരുകരകളിലായി സ്ഥിരതാമസമാക്കി. അതിലൊന്നായിരുന്നു. പണയിൽ പുത്തൻവീട്. അവിടെ അബ്ദുൽ ഖാദർ - ബീവിക്കുഞ്ഞ് ദമ്പതികൾക്ക് അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമടക്കം ഏഴ് മക്കൾ. അവരിൽ മൂത്രപുത്രനായിരുന്നു പിൽക്കാലത്ത് തട്ടത്തുമലയിൽ സർവ്വാദരണീയനും സ്നേഹ നിധിയുമായിത്തീർന്ന ശ്രീ.എ.ഇബ്രാഹിം കുഞ്ഞ് സാർ.

പിൽക്കാലത്ത് തട്ടത്തുമലയുടെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതികൾക്ക് നാന്ദി കുറിക്കാൻ മുൻനിരയിൽ നിന്ന് നയിച്ച ഈ മനുഷ്യൻ വേറിട്ടൊരു വ്യക്തിത്വത്തിനും ജീവിത മാതൃകകൾക്കും ഉടമയായിരുന്നു. വിശ്വാസം കൊണ്ട് അടിയുറച്ച കമ്മ്യൂണിസ്റ്റും പ്രവൃത്തി പഥത്തിൽ  സമാധാനകാംക്ഷിയായ ഗാന്ധിയൻ മാർഗ്ഗവും സ്വീകരിച്ച എ.ഇബ്രാഹിം കുഞ്ഞ് സാറിൽ തീക്ഷ്ണമായ കൗമാര - യൗവ്വന കാലത്ത് തന്നെ ആദണീയമായ ഒരു വ്യക്തിത്വം രൂപപ്പെടാൻ സഹായിച്ചത് കരുണാർദ്രമായ ഒരു ഹൃദയവും സാമൂഹ്യബോധവും ഇഴുകി ചേർന്ന സവിശേഷ സ്വഭാവങ്ങളൾ കൊണ്ടു കൂടിയാണ്. ടീച്ചേഴ്സ് - ട്രെയിനിംഗ് പാസ്സായി അദ്ധ്യാപന ജീവിതത്തിലേക്ക് പ്രവേശിച്ച സാർ ഒരു ദരിദ്ര കർഷക കുടുംബമായ സ്വന്തം കുടുംബത്തിൻ്റെ  ഉത്തരവാദിത്തങ്ങൾ ഏറെ ഉണ്ടായിരിക്കെ തന്നെ  സഹജീവികളുടെ ജീവിതങ്ങളിലേക്കു കൂടി കൺ തുറന്നു.

ദരിദ്രരും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുമായ പ്രദേശവാസികൾക്ക് ഇബ്രാഹിം കുഞ്ഞ് സാർ ഒരു ആശ്വാസവും സാമ്പത്തിക പ്രതിസന്ധികളിൽ അവസാന രക്ഷകനുമായിരുന്നു. വിശിഷ്യാ വളരെ ദയനീയമായ ജീവിതാവസ്ഥകളിൽ കഴിഞ്ഞിരുന്ന ദളിത് സമൂഹത്തോട് ഇബ്രാഹിം കുഞ്ഞ് സാർ കാട്ടിയിരുന്ന സ്നേഹാനുകമ്പയും ശ്രദ്ധയും കരുതലും ആ സമൂഹങ്ങളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തിന് പ്രത്യേകമായൊരിടം നൽകി എന്നു മാത്രമല്ല ദളിത് സമൂഹങ്ങളോടുള്ള ഇതര ജനവിഭാഗങ്ങളുടെ മനോഭാവങ്ങളിലും പെരുമാറ്റങ്ങളിലും പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കുവാൻ സാർ ഒരു മാതൃകയായി.

മാനവികതയുടെ മൂർത്തി മദ്ഭാവമായിരുന്ന ശ്രീ.എബ്രാഹിം കുഞ്ഞ് സാറിൻ്റെ സഹജീവിയ സ്നേഹവും സാമൂഹ്യബോധവും സ്വാഭാവികമായും അദ്ദേഹത്തെ  ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാക്കി. അക്കാലത്തെ കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല ആഗോള സാഹചര്യങ്ങൾ സ്വാഭാവികമായും അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റുമാക്കി. തട്ടത്തുമല പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഉദ്ഭവത്തിനും വളർച്ചയ്ക്കും നേതൃത്വപരമായ പങ്കും ധൈഷണികമായും സാമ്പത്തികമായും മറ്റും ഉള്ള ഉറച്ച പിന്തുണയും നൽകി. എന്നാൽ കക്ഷിരാഷ്ട്രീയത്തിനപ്പുറം നാടിൻ്റെയും നാട്ടുകാരുടെയും കൂടിപൊതുവായ പൊതുവായ ആവശ്യങ്ങൾക്കുകൂടി  പ്രാധാന്യം നൽകിയ സാർ അത്തരം പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്നു നാടിൻ്റെ നായകത്വം വഹിച്ചത് തട്ടത്തുമലയുടെ ശില്പിയെന്ന അതിഭാവുകത്വം തോന്നാവുന്ന ഒരു വിളിപ്പേരിനും അദ്ദേഹത്തെ അർഹനാക്കി.

തട്ടത്തുമലയിൽ ഒരു വായനശാല തുടങ്ങിക്കൊണ്ടായിരുന്നു എ.ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ നേത്യത്വത്തിൽ അക്കാലത്തെ സാമൂഹ്യ പ്രവർത്തകരും യുവാക്കളും തട്ടത്തുമലയുടെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത്. അതായിരുന്നു ഇന്ന് സ്വന്തം സ്ഥലവും കെട്ടിടവുമായി തട്ടത്തുമലയിൽ തല ഉയർത്തി നിൽക്കുന്ന സ്റ്റാർ തിയേറ്റേഴ്സ് & കെ.എം.ലൈബ്രറി. ആ വായനശാലയിലിരുന്നാണ് ഇബ്രാഹിം കുഞ്ഞ് സാറും മറ്റ് സാമൂഹ്യ പ്രവർത്തകരും ചേർന്ന് തട്ടത്തുമലയുടെ വികസന സ്വപ്ങ്ങൾ നെയ്തെടുത്തതും യാഥാർത്ഥ്യമാക്കിയതും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ന് തട്ടത്തുമല ജംഗ്ഷനിൽ സ്റ്റേറ്റ് ഹൈവേയുടെ ഓരത്ത്തലയെടുത്ത് നിൽക്കുന്ന തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഒരു പ്രൈമറി സ്കൂളായി തുടങ്ങിയതാണ് ഈ സ്കൂൾ. ഇവിടെയൊരു സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ ഇറങ്ങിത്തിരിച്ച അക്കാലത്തെ നാട്ടിലെ മഹാരഥന്മാരുടെ മുൻനിരയിൽ നിന്ന് നയിക്കാൻ ഇബ്രാഹിം കുഞ്ഞ് സാർ ഉണ്ടായിരുന്നു. താൻ കൂടി മുൻകൈയ്യെടുത്ത് സ്ഥാപിച്ച ഈ സ്കൂളിൽ തന്നെയായിരുന്നു ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ അദ്ധ്യാപന ജീവിതത്തിൻ്റെ ഏറിയ പങ്കും ചെലവഴിച്ചത്. അക്കാലത്തെ പൊതുപ്രവർത്തകരിൽ നല്ലൊരു പങ്ക് അദ്ധ്യാപകരും കൂടിയായിരുന്നുവെന്നതും ആ കാലത്തിൻ്റെ ഒരു സവിശേഷതയായിരുന്നു. സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി അക്കാലത്ത് നാട്ടുകാർ നടത്തിയ പരിശ്രമങ്ങളും നൽകിയ സഹായങ്ങളും എന്നും ആവേശത്തോടെയാണ് എ.ഇബ്രാഹിം കുഞ്ഞ് സാർ പിൽക്കാലത്ത് എന്നും സ്മരിച്ചിരുന്നത്.

സ്ത്രീകൾ പൊതുവെ പൊതുരംഗത്ത് വരാൻ മടിച്ചിരുന്ന ഒരു കാലത്ത് നാട്ടിലെ സ്ത്രീകളെ പൊതുരംഗത്തേക്ക് ആനയിച്ച് സ്റ്റാർ മഹിളാസമാജവും സ്റ്റാർ അംഗനവാഡിയും സ്ഥാപിക്കാനായത് ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ സാമൂഹ്യ സേവന ചരിത്രത്തിലെ 'ഒരു പൊൻതൂവലാണ്. ഇന്നത്തെപ്പോലുള്ള സ്ത്രീ ശാക്തീകരണം സ്വപ്നം കാണാൻ കാണാൻ കഴിയാതിരുന്ന ഒരു കാലത്ത് വിവിധ മതസ്ഥരായ കുലീന കുടുംബങ്ങളിലുള്ള സ്ത്രീകളെ പോലും സമൂഹത്തിൻ്റെ മുഖ്യധാരയിലിറക്കി സ്ത്രീശാക്തീകരണത്തിന് ധൈര്യവും  മാതൃകയും നൽകുവാൻ ഇബ്രാഹിം കുഞ്ഞ് സാർ നിസ്തുലമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അക്കാലത്ത് പൊതുരംഗത്തിറങ്ങുന്ന സ്ത്രീകൾ കൗതുക കാഴ്ചകളായിരുന്നെങ്കിൽ ഇന്ന് സ്ത്രീകളെ മുഖ്യധാരയിൽ സർവ്വസാധാരണമാക്കുന്നതിൽ ഓരോ നാട്ടിലെയും ഇബ്രാഹിം കുഞ്ഞ് സാറിനെ പോലെ എത്രയോ മഹാരഥന്മാർ ധൈഷണിക സംഭാവനകൾ നൽകിയിട്ടുണ്ടാകും.

നാടാകെ ഗ്രന്ധശാലകളും ഗ്രന്ധശാലാ പ്രസ്ഥാനവുമൊന്നും രൂപം കൊള്ളുന്നതിനു മുമ്പേ സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള ഒരു ഗ്രന്ധശാലയായി കെ.എം ലൈബ്രറി യെ മാറ്റുന്നതിൽ സാറിൻ്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. വായനശാല സാറിന് ജീവിതാന്ത്യം വരെ  ജീവവായു പോലെയായിരുന്നു. സ്കൂൾ കഴിഞ്ഞാൽ രാത്രി ഏറെ വൈകുവോളം വായനശാലയിൽ എഴുത്തുകുത്തകളുമായി കഴിയുന്നത് പതിവു ചര്യയായിരുന്നു. കെ.എം ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നൃത്തം, കാക്കാരിശ്ശി നാടകം, സംഗീതം, റേഡിയോ ക്ലബ്ബ്, സ്റ്റാർ ബാലജനസംഘം തുടങ്ങി കലകളെയും സാഹിത്യത്തെയും പരിഭോ ഷിപ്പിക്കാൻ ഇബ്രാഹിം കുഞ്ഞ് സാർ ആവുന്നത്ര പരിശ്രമിച്ചു. സാറിൻ്റെ ഏറ്റവും ഇളയ സഹോദരിയടക്കം കുലീന മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളടക്കം കുഞ്ഞ് സാറിൻ്റെ ഉത്തരവാദിത്തത്തിൽ നൃത്തം പഠിക്കാനെത്തിയത് അക്കാലത്തൊരു സാമൂഹ്യവിപ്ലവം തന്നെയായിരുന്നു.

നാടകത്തെക്കുറിച്ച് നല്ല അറിവും അവബോധവുമുണ്ടായിരുന്ന എ.ഇബ്രാഹിം കുഞ്ഞ് സാറായിരുന്നു സ്റ്റാർ തിയേറ്റേഴ്സിൻ്റെ എല്ലാ - പ്രൊഫഷണൽ - അമച്ച്വർ നാടകങ്ങളുടെയും സംവിധായകൻ. കുട്ടികൾക്കായി കൊച്ചു കൊച്ചു നാടകങ്ങൾ ഇബ്രാഹിം കുഞ്ഞ് സാർ രചിക്കുകയും ചെയ്തിരുന്നു. കാക്കാരിശ്ശി നാടകം, കമ്പടികളി പോലുള്ള നാടൻ കലാരൂപങ്ങളെ അദ്ദേഹം പ്രത്യേകമായി പ്രോത്സാഹിപ്പിച്ചിരുന്നു.

കന്നുകാലി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി തട്ടത്തുമലയിൽ ഒരു ക്ഷിരോല്പാദക സഹകരണസംഘം രൂപീകരിക്കുന്നതിനും അദ്ദേഹം മുൻ നിരയിലുണ്ടായിരുന്നു.

സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിനും എത്രയോ മുമ്പുതന്നെ കെ.എം ലൈബ്രറിയിൽ സാക്ഷരതാ പ്രവർത്തനം തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയും അക്ഷരജ്ഞാനമില്ലാത്ത കർഷകരെയും കർഷകത്തൊഴിലാളികളെയും ഇബ്രാഹിം കുഞ്ഞ് സാർ നേരിട്ട് അക്ഷരം പഠിപ്പിച്ചു. പകൽ കുട്ടികളെയും രാത്രി മുതിർന്നവരെയും അക്ഷരമുറപ്പിക്കുന്ന ഇബ്രാഹിം കുഞ്ഞ് സാർ നാട്ടുകാർക്ക് ഏറ്റവും ആദരണീയനായ മാതൃകാ ഗുരുനാഥനായി.

ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായിരുന്നെങ്കിലും സി.പി.എം അനുഭാവ അദ്ധ്യാപക സംഘടനാ പ്രവർത്തകനായിരുന്നെങ്കിലും സി.പി.ഐ എമ്മിൻ്റെ പാർട്ടി അംഗമായിരുന്നെങ്കിലും കക്ഷിരാഷ്ട്രീയത്തിനതീതമായ സാമൂഹ്യ ബന്ധമായിരുന്നു ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ കൈമുതൽ. ജീവിതത്തിലുടനീളം ഉയർന്ന  മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന ഇബ്രാഹിം കുഞ്ഞ് സാർ ജാതി മത - കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും സ്നേഹാദങ്ങൾ നേടിയ, സർവ്വാദരണീയനായ, സ്നേഹനിധിയായ ഗുരുനാഥനായിരുന്നു. എക്കാലത്തും തട്ടത്തുമലയുടെ ഒരു സ്വകാര്യ അഭിമാനമായിരുന്നു എ.ഇബ്രാഹിം കുഞ്ഞ് സാർ. അതിരുകളില്ലാത്ത സ്നേഹവും കരുണാർദ്രമാമായ ഒരു ഹൃദയവും കൊണ്ട്, സമാധാനത്തിൻ്റെ സദാദൂതനായി വലിപ്പച്ചെറുപ്പമില്ലാത്ത പെരുമാറ്റം കൊണ്ടും ഏറ്റവും ഇളം തലമുറയോടു പോലുമുള്ള ബഹുമാനം കൊണ്ടും സമാനതകളില്ലാത്ത ഒരു വ്യക്തിത്വമായിരുന്നു എ ഇബ്രാഹിം കുഞ്ഞ് സാർ.

ലളിതജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വന്തം കുടുംബത്തിലും ലളിത ജീവിതമാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചത്. പ്രൈമറി സ്കൂൾ അദ്ധ്യാപകൻ എന്ന ഒരു സർക്കാർ ഉദ്യോഗത്തിൻ്റെ പിൻബലമുണ്ടായിരുന്നെങ്കിലും സാമ്പത്തികമായി അദ്ദേഹം സുരക്ഷിതനായിരുന്നില്ല. കാരണം സാമൂഹ്യ സേവനത്തിൻ്റെ മാർഗ്ഗേ വരവിൽ കവിഞ്ഞ ചെലവുണ്ടായിരുന്നത് കുടുംബ ജീവിതത്തിൽ പലപ്പോഴും സാമ്പത്തിക  പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നു. തട്ടത്തുമലയുടെ ശില്പി എന്ന് വിശേഷിപ്പിക്കുന്ന എ ഇബ്രാഹിം കുഞ്ഞ് സാറിന് പക്ഷെ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടപ്പാട മോ തട്ടത്തുമലയിലോ മറ്റെവിടെയെങ്കിലുമോ സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന പരാജയം ബാക്കി നിന്നിരുന്നു. ഏറേ കാലം വട്ടപ്പാറയിലുള്ള ഒരു കൊച്ചു മൺപുരയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സ്വന്തമായൊരു കൊച്ചുവീടെന്ന സങ്കല്പം ബാക്കിനിൽക്കെയാണ് എൺപത്തിയേഴാം വയസ്സിൽ അദ്ദേഹം ഇനിയൊന്നും സ്വപ്നം കാണാൻ കഴിയാത്ത നിന്നും നിശബ്ദതയിലേക്ക്,  ഇനിയുണരുകാകാത്ത നീണ്ട നിദ്രയിലേക്ക് വിലയം പ്രാപിച്ചത്. ഇത് ഞാൻ പറയാൻ കാരണം  സ്വന്തം ജീവിതം എന്ന സ്വാർത്ഥതയ്ക്കപ്പുറം സമൂഹത്തിനു വേണ്ടി ജീവിതം അർപ്പികുന്ന പലർക്കും സംഭവിക്കുന്ന ഒരു കാര്യമാണിത്. അങ്ങനെ സ്വന്തം ജീവിതം എന്ന സ്വാർത്ഥതയ്ക്കപ്പുറം സമൂഹത്തിനു വേണ്ടി ജീവിതം അർപ്പികുന്ന പലർക്കുമെന്ന പോലെ ഇബ്രാഹിം കുഞ്ഞ് സാറിനും സ്വന്തം കുടുംബത്തിൻ്റെ അഭിവൃദ്ധി ബാക്കി വച്ച ഒരു സ്വപ്നമാക്കി യാത്രയാകാനേ കഴിഞ്ഞുള്ളു. ആ ഒരു ന്യൂനത ഒഴിച്ചാൽ എ ഇബ്രാഹിം കുഞ്ഞ് സാറിന്റെ  കുഞ്ഞ് ജന്മം  സാർത്ഥകമായിരുന്നുവെന്ന് വിശ്വസിക്കുവാനാണ് ഞാനടക്കം ഇബ്രാഹിം കുഞ്ഞ് സാറിൻ്റെ കുടുംബത്തിനിഷ്ടം.

ശിഷ്യ തലമുറകൾക്ക് അതുല്യനും സർവ്വാദരണീയനുമായ നല്ല ഗുരുനാഥനായിരുന്നു സ്നേഹനിധിയായ ഇബ്രാഹിം കുഞ്ഞ് സാർ. കമ്മ്യൂണിസ്റ്റുകാർക്ക് അദ്ദേഹം ആദർശനിഷ്ഠയുള്ള ഒരു കമ്മ്യൂണിസ്റ്റ് മാതൃകയായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. കുടുംബത്തിന് ഒരു നല്ല കുടുംബനാഥനായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. ഭാര്യയയ്ക്ക് നല്ല ഭർത്താവായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. മക്കൾക്ക് സ്നേഹനിധിയായ ഒരു പിതാവായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. ചെറുമക്കൾക്ക് വാത്സല്യത്തിൻ്റെ നിറകുടമായൊരു കളിക്കൂട്ടുകാരനായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. നാട്ടുകാർക്ക് സർവ്വാദരണീയമായ ഒരു സാമൂഹ്യ സേവകനും മാതൃകാദ്ധ്യാപകനുമായിരുന്നു ഇബ്രാഹിം കുഞ്ഞ് സാർ. പതിറ്റാണ്ടുകൾക്കു മുന്നേ അഭ്യസ്തവിദ്യരുടെ നടെന്നൊരു ഖ്യാതി നേടിക്കൊടുക്കുന്നതിൽ, തട്ടത്തുമലയുടെ അനുക്രമമായ വികസനമുന്നേറ്റങ്ങളിൽ  ഇബ്രാഹിം കുഞ്ഞ് സാറിനൊപ്പം നിന്ന തട്ടത്തുമലയിലെ മറ്റ്  നിരവധി മഹാരഥന്മാരെ കൂടി ചേർത്തു നിർത്തി,  എ.ഇബ്രാഹിം കുഞ്ഞ് സാറിനെ സ്മരിക്കുന്നതോടൊപ്പം അവരെയെല്ലാവരെയും സ്മരിച്ചു കൊണ്ട് ഈ ഓർമ്മക്കുറിപ്പ് ചുരുക്കുന്നു.

ഇബ്രാഹിം കുഞ്ഞ് സാറിന്റെ സമകാലികരും അദ്ദേഹത്തെ പോലെയോ അതിൽ ഏറിയോ കുറഞ്ഞോ  തട്ടത്തുമലയിൽ സാമൂഹ്യസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുണ്ട്. അവരുടെയൊന്നും പേരുകൾ ഇവിടെ പരാമർശിക്കാതെ പോയത് ഓർക്കാഞ്ഞിട്ടല്ല. ഏതെങ്കിലും പേരുകൾ വിട്ടുപോയാൽ അത് ഒരു അനുചിതമാകും എന്നതുകൊണ്ടാണ്. അവരെയെല്ലാവരെയും ഇത്തരുണത്തിൽ ഇബ്രാഹിം കുഞ്ഞ് സാറിന്റെ ഓർമ്മകൾക്കൊപ്പം ഞാൻ ചേർത്തുനിർത്തുകയാണ്. ഇബ്രാഹിം കുഞ്ഞ് സാറിന് മുമ്പും പിമ്പും മണ്മറഞ്ഞ തട്ടത്തുമലയിലെ എല്ലാ പൊതുപ്രവർത്തകരെയും ഞാൻ സ്മരിക്കുന്നു.

 

 

Wednesday, August 5, 2020

സ.വി.പ്രഭാകരന് ആദരാഞ്ജലികൾ!

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ! സി പി ഐ നേതാവ് സ. വി പ്രഭാകരൻ അന്തരിച്ചു. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം. നിലമേൽ പ്രദേശത്തെ രാഷ്ട്രീയ കാരണവർ.നിലമേലിന്റെ രാഷ്ട്രീയ ഗതിവിഗതികളെ പോലും പലപ്പോഴും നിർണ്ണയിച്ചിരുന്ന രാഷ്ട്രീയ കുശാഗ്രബുദ്ധി. നിലമേൽ സർവീസ് സഹകർന ബാങ്കിന്റെ സ്ഥാകപ്രമുഖൻ. സി പി ഐയിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന നേതാവ്. ചടയമംഗലം നിയോജക മണ്ഡലത്തിൽ ആര് എം എൽ എ ആകണം എന്ന് തീരുമാനിച്ചിരുന്ന വ്യക്തി. കേരളത്തിലെ സി പി ഐ മന്ത്രിമാരെയും പാർട്ടി സെക്രട്ടറിയെയും വരെ നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്താൻ കഴിയുമായിരുന്ന നേതാവ്. എല്ലാവരുടെയും ആശാൻ

എന്തൊക്കെ സ്ഥാനമാനങ്ങളിൽ എത്താമായിരുന്നിട്ടും വലിയ മോഹങ്ങളിൽ നിന്ന് ഒഴിഞ്ഞു നടന്ന മഹാമനസ്കൻ. പ്രായോഗിക രാഷ്ട്രീയത്തിലും രാഷ്ട്രീയ വിജ്ഞാനത്തിലും അഗ്രഗണ്യനായിരുന്നെങ്കിലും പൊതുവേദികളിലെ പ്രഭാഷണ വേദികളിൽ മാത്രം മികവ് പുലർത്താൻ കഴിഞ്ഞിരുന്നില്ല എന്നതുകൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ വൈശിഷ്ട്യത്തെ ഒട്ടും കുറച്ചുകാണാനാകില്ല. നിലമേലിന്റെ രാഷ്ട്രീയമണ്ഡലങ്ങളിലും ഈയുള്ളവൻ ഇടകലർന്നിട്ടുണ്ടെങ്കിലും പലപ്പോഴും ആശാനുമായി വേദികൾ പങ്കിട്ടിട്ടുണ്ടെങ്കിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അത്ര പരിചയമോ ദീർഘകാല ബന്ധമോ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന നിരാശയുണ്ട്. ഈയുള്ളവന്റെ തട്ടകം പിന്നീട് സ്ഥിരമായി തട്ടത്തുമലയിലൊതുങ്ങിയതിനാൽ പഴയ പരിചയമൊന്നും പുതുക്കാനായില്ല. എങ്കിലും എന്നും ഏറെ ബഹുമാനത്തോടെ നോക്കി കണ്ടിരുന്ന ഒരു സജീവ രാഷ്ട്രീയപ്രതിഭയായിരുന്നു സ. വി പ്രഭാകരൻ.

നിലമേൽ പ്രദേശത്തെ തൊഴിലാളികളുൾപ്പെടെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമിടയിലെ പ്രശ്നങ്ങളിലും തർക്കങ്ങളിലും പല കുടുംബങ്ങൾക്കും അവസാന വാക്ക് ആശാന്റേതായിരുന്നു. ഒരു അതിരുതർക്കം വലിയൊരു തർക്കാമായാൽ പ്രഭകരയണ്ണനെ തേടി ചെല്ലുന്ന പല ആവലാതിക്കാരെയും ഈയുള്ളവനറിയാം.വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളോട് ഇടപഴകിയുരുന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിനതീതമായ ജനകീയ ബന്ധം പുലർത്താനും ജനങ്ങളുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങാനും കഴിഞ്ഞിരുന്ന സ. പ്രഭാകരയണ്ണന് എന്റെയും ആദരാഞ്ജലികൾ!


Saturday, August 1, 2020

നാടകറേഡിയോ: തിന്മയിൽ ആൻ്റപ്പൻ

നാടകറേഡിയോ: തിന്മയിൽ ആൻ്റപ്പൻ

നാടക പ്രവർത്തകരുടെ സംഘടനയായ നാടക് ആലപ്പുഴ ജില്ലാ കമ്മിറ്റി അവതരിപ്പിച്ച തിൻമയിൽ ആന്റപ്പൻ എന്ന ശ്രവ്യ നാടകം കേട്ടു. കോവിഡ് കാലത്തെ ഏറ്റവും നല്ല, സർഗ്ഗ സൃഷ്ടി എന്ന് വിശേഷിപ്പിക്കാവുന്ന കലാശില്പം.  അതിജീവനത്തിൻ്റെ കരുത്ത് വിളിച്ചോതുന്ന രചനയും സംവിധാനവും. ദൃശ്യഭാഷയുടെ പരിമിതികളെ അതിജീവിക്കാൻ കഴിയുന്നതാണ് ശ്രവ്യഭാഷ. അത് നേരിട്ട് ആസ്വാദകരുടെ മുന്നിൽ അവതരിപ്പിക്കുന്ന സ്റ്റേജ്  നാടകങ്ങളുടെയായാലും ആധുനിക സാങ്കേതിക വിദ്യകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെയായാലും. കാഴ്ചയും വായനയും തമ്മിൽ വ്യത്യാസമുണ്ട്. കാഴ്ചയിൽ ഭാവനയ്ക്ക് സ്ഥാനമില്ല. കാഴ്ചക്കാരന് അവിടെ സ്വാതന്ത്ര്യമില്ല. എന്നാൽ എന്നാൽ വായനക്കാരന് അവൻ്റെ ഭാവന സർവ്വതന്ത്ര സ്വതന്ത്രമാണ്. ഓരോരുത്തർക്കും അവരവരുടെ ചിന്താപരമായ ആർജ്ജവം പോലെ. അതുപോലെയാണ് ശ്രവ്യ ഭാഷയും. ഓരോ ശ്രോതാവിലും കഥാപാത്രങ്ങളും രംഗങ്ങളും തങ്ങളുടേതായ രീതിയിൽ ഭാവനയിൽ അനുഭവിച്ചറിയാം. 

മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ ആക്ഷേപഹാസ്യമാണ് വിശ്വവിഖ്യാതമായ മൂക്ക്. അതിനു സമാനമാണ് ഇതിൻ്റെ ഒരു പ്രമേയം.  വായനാനുഭവവും സാമൂഹ്യ നീരീക്ഷണവും ഈ നാടകരചയിതാവിനണ്ടെന്ന് നിസംശയം പറയാം. ഒരു ലളിതമായ കഥാതന്തു ഉപയോഗിച്ച് ആഗോളവൽക്കരണത്തിൻ്റെ ചൂഷണം വരെ തുറന്നുകാട്ടാൻ ഈ മത്തായ കലാസൃഷ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തല സംഗീതം പലപ്പേഴും കഥാപാത്രങ്ങളുടെ ശബ്ദം അവ്യക്തമാണേതിന് പാത്രീഭിക്കുന്ന ഒരു പോരായ്മ അനുവപ്പെട്ടിട്ടുണ്ട്. എഡിറ്റിംഗിനിടയിൽ ഇടയ്ക്കിടയ്ക്ക് ലൈറ്റ് ഓഫ് പോലെ ഇരുട്ട് വീഴുന്നത് ഒഴിവാക്കേണ്ടതായിരുന്നു. സർഗ്ഗാത്മകതകളെ കോവിഡിനു തളർത്താനാകില്ല. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

ഓരോ കലാരൂപത്തിനും അതിന്റേത് മാത്രമായ സവിശേഷതകളുണ്ട്. ആസ്വാദനത്തിന്റെ തനത് സാധ്യതകളുണ്ട്. നാടകത്തിനും അതെ. നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നവോത്ഥാനത്തിന്റെ കലയാണ്. സാംസ്കാരിക മുന്നേറ്റത്തിന്റെ കലയാണ്. നമ്മുടെ സമൂഹത്തിൽ സാംസ്കാരികവും തദ്വാരാ രാഷ്ട്രീയവുമായ നവോത്ഥാന സൃഷ്ടിക്ക് നാടകവും കഥാപ്രസംഗവും വഹിച്ചിട്ടുള്ള പങ്ക് ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ആധുനിക ശാസ്ത്ര-സങ്കേതങ്ങളുടെ സാദ്ധ്യതകളുപയോഗിച്ചുള്ള സിനിമയുൾപ്പെടെയുള്ള ചലച്ചിത്ര കലകളുടെയും ഇപ്പോൾ പൊതുവെ സ്വീകരിക്കപ്പെട്ടു കാണുന്ന കോമഡി ഷോകളുടെയുമൊക്കെ കുത്തൊഴുക്കിൽ നാടകത്തിന്റെ ഒരു പ്രതാപത്തിന് മങ്ങലേറ്റിട്ടുണ്ടെന്നു സമ്മതിച്ചാൽ തന്നെയും നാടക രംഗം ഒരിക്കലും തീരെ ദുർബലപ്പെടുകയോ നിലച്ചു പോകുകയോ ചെയ്തിട്ടില്ല. കാലത്തിന്റെ മാറ്റവും ജനങ്ങളുടെ തിരക്കേറിയ ജീവിതവും നാടകസദ്ദസ്സുകളെ കുറച്ച് ദുർബലപ്പെടുത്തിയിട്ടുണ്ട്. ഉത്സവപ്പറമ്പുകളിൽ പഴയതുപോലെ ഉറക്കമൊഴിഞ്ഞിരിക്കുന്ന ആൾക്കൂട്ടങ്ങൾ ഇന്ന് പഴയതുപോലെയില്ല. എങ്കിലും പ്രൊഫഷണൽ നാടകങ്ങൾക്ക് പൊരുതി നിൽക്കാൻ സാധിച്ചില്ല എന്നു പറയാനാകില്ല. എന്നാൽ നമ്മുടെ അമച്വർ നാടകരംഗം പുതു തലമുറയുടെ അഭിരച്ചികളിലുള്ള മാറ്റം മൂലം ഏറെക്കുറെ ദുർബലപ്പെട്ടിട്ടുണ്ടെന്ന് പറയാതെ വയ്യ. 

ഒരു ജകീയ കല എന്നതിലുപരി ഒരു തൊഴിൽ മേഖല എന്ന നിലയ്ക്കുള്ള പ്രൊഫഷണൽ നാടകരംഗത്ത് അതിജീവനത്തിന്റെ പ്രശ്നം നിലനിൽക്കുന്നുണ്ട്. കോവിഡ് കാലത്ത് മറ്റേത് മേഖലയുമെന്ന പോലെ നടക രംഗവും പകച്ചുപോയിട്ടുണ്ട്. ഒരു സ്തംഭനാവസ്ഥ വന്നിട്ടുണ്ട്. അവിടെ നിന്നുള്ള അതിജീവനമാണ് ഇപ്പോൾ നാടക പ്രവർത്തകർക്കു മുന്നിലുള്ള വെല്ലുവിളി. പക്ഷെ അതിജീവിക്കും. അതിനുള്ള ബോധപൂർവമായ പ്രവർത്തനങ്ങളും ഇടപെടലുകളും നാടകലോകത്ത് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നാടകം ഒരു സ്റ്റേജിന്റെ പരിമിതികൾക്കുള്ളിൽ അവതരിപ്പിക്കപ്പെടുന്ന കലാരൂപമാണ്. പ്രൊഫഷണൽ സ്വഭാവത്തിൽ വരുമ്പോൾ നാടകത്തിന്റെ പരമ്പരാഗത രീതി ശാസ്ത്രത്തിൽ അതിന് ഒതുങ്ങാനാകില്ല. എന്നാൽ ആധുനിക സങ്കേതങ്ങൾ ഒരു സ്റ്റേജ് കലയുടേതായ പരിമിതികളെ കുറച്ചേറെ മറികടക്കാൻ നാടകത്തെ സഹായിച്ചിട്ടുണ്ട്. 

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഒരു കലയാണല്ലോ നാടകം. ഈ കോവിഡ് കാലത്ത് അതിനെ എങ്ങനെ അതിജീവിക്കും എന്ന് ചിന്തിച്ചിരിക്കുമ്പോഴണ് ഇപ്പോൾ നാടക് പ്രവർത്തകർ അതിജീവനത്തിന്റെ സാദ്ധ്യതകളുമായി വന്നിട്ടുള്ളത്. നാടക് ആലപ്പുഴ ജില്ലാ കമ്മിറ്റി ശ്രവ്യനാടകവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത് പ്രതീക്ഷയും ആവേശവും നൽകുന്നുണ്ട്. നമ്മളൊക്കെ റേഡിയോ നാടകങ്ങൾ കേട്ടുവളർന്ന ഒരു തലമുറയാണ്. അവ നമ്മെ ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. കേൾവിയുടെ കലയ്ക്കും അതിന്റേതായ മേന്മകളുണ്ട്. ഒരു പാട്ട് നമുക്ക് ശരിക്കും ആസ്വദിക്കണമെങ്കിൽ അത് കേട്ട് മാത്രം ആസ്വദിക്കണം. കാരണം കാഴ്ചയും കേൾവിയും ഒരുമിച്ച് വരുമ്പോൾ നമ്മുടെ ശ്രദ്ധയും ആസ്വാദനവും രണ്ട് ഭാഗങ്ങളിലേയ്ക്കും വ്യാപരിക്കും.ഡൈവർട്ട് ചെയ്യും. അവിടെ ശബ്ദസൗന്ദര്യത്തിൽ മാത്രമായി നമുക്ക് അഭിരമിക്കാനാകില്ല. അതുപോലെ ശ്രവ്യ നാടകമാകുമ്പോൾ നമ്മുടെ ഭാവനകളുടെ പിൻബലം കൊണ്ട് അത് കൂടുതൽ സംവേദനക്ഷമമാകും. 

ഇനി നമുക്ക് ശ്രവ്യ നാടകങ്ങൾ മാത്രമല്ല ദൃശ്യനാടകങ്ങളും യൂട്യൂബ് പോലെയുള്ള നവ മാധ്യമങ്ങൾ ഉപയോഗിച്ച് എങ്ങനെ പരിഭോഷിപ്പിക്കാം എന്നതിനെക്കുറിച്ച് ഗൗരവബുദ്ധ്യാ ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ലിങ്കുകൾ കമൻ്റ് ബോക്സിൽ.  (ഇ.എ.സജിം തട്ടത്തുമല )

Monday, June 15, 2020

വിവാഹത്തിൻ്റെ രാഷ്ട്രീയ മാനങ്ങൾ

വിവാഹത്തിൻ്റെ രാഷ്ട്രീയ മാനങ്ങൾ

വിവാഹം പ്രധാനമായും ഒരു കുടുംബ കാര്യം തന്നെയാണ്. എന്നാൽ ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയും സി.പി.ഐ.എം പോലുള്ള ഒരു പാർട്ടിയുടെ  ഉയർന്ന നേതൃത്വത്തിലുള്ളതുമായ ഒരാളുടെ കുടുംബത്തിലെ ഒരു വിവാഹക്കാര്യം വരുമ്പോൾ അതിനു കുറച്ചാക്കെ രാഷ്ട്രീയമായും സാംസ്കാരികമായും ഒരു മാനം ഉണ്ടാവുക സ്വാഭാവികമാണ്. പ്രത്യേകിച്ചും ആദർശാധിഷ്ഠിതമായ ഒരു പാർട്ടിയുടെ നേതാവാകുമ്പോൾ ജനങ്ങളുടെ സവിശേഷമായ ശ്രദ്ധ  അതിലേക്ക് കൂടി തിരിഞ്ഞെന്നിരിക്കും. സ്വജാതീയ വിവാഹമാണോ, മിശ്രവിവാഹമാണോ,  ലളിതമായാണോ, ആർഭാടമായാണോ,  സാധാരണ നാട്ടുനടപ്പുകൾ അനുസരിച്ചും, മതാചാരങ്ങൾ പാലിച്ചുമാണോ വിവാഹം നടക്കുന്നത്, ആരൊക്കെ പങ്കെടുത്തു, ഭക്ഷണ സൽക്കാരം എവ്വിധമായിരുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ ഒരു കൗതുകത്തിനെങ്കിലും ജനങ്ങൾ അന്വേഷിക്കും.


സ.പിണറായി വിജയൻ്റെ മകളുടെയും ഇപ്പോൾ ആ കുട്ടിയെ വിവാഹം കഴിക്കുന്ന മുഹമ്മദ് റിയാസിൻ്റെയും ആദ്യ വിവാഹങ്ങൾ ഏതാണ്ട് സാധാരണ നാട്ടുനടപ്പുകൾ അനുസരിച്ച് നടന്നിട്ടുള്ളതുമാണ്. എന്നാൽ രണ്ടു പേരുടെയും ആദ്യ വിവാഹബന്ധങ്ങൾ വേർപെടുത്തപ്പെട്ടു. അതിന് പല കാരണങ്ങളുമുണ്ടാകാം. ആണും പെണ്ണുമായ രണ്ട് വ്യക്തികൾക്ക് അവരുടെ ദാമ്പത്യ ജീവിതം ഒരു തരത്തിലും പൊരുത്തപ്പെടുത്തി കൊണ്ടുപോകാൻ കഴിയാതെ വന്നാൽ പിന്നെ വിവാഹമോചനമല്ലാതെ മറ്റൊരു മാർഗ്ഗമില്ല. വിവാഹമോചിതർ മറ്റൊരു വിവാഹബന്ധം സ്ഥാപിക്കുന്നതും സാധാരമാണ്. അതിന് നിയമ തടസ്സങ്ങളുമില്ല.    ഈയുള്ളവൻ്റെ അറിവിൽ സ.പിണറായി വിജയൻ്റെ മകളുടെ ആദ്യ ഭർത്താവുമായി തൊഴിൽ മേഖലയിൽ വച്ചുണ്ടായ പരിചയം പിന്നീട് വിവാഹത്തിൽ കലാശിച്ചതാണെന്നാണ് കേട്ടിട്ടുള്ളത്. അവർ സ്വജാതീയരായത് യാദൃശ്ചികമായിരുന്നു. അല്ലാതെ പിണറായി വിജയൻ ജാതി നോക്കി തിരക്കിയിറങ്ങി കണ്ടു പിടിച്ചതല്ലെന്നാണറിവ്. ഇനി അഥവാ മറിച്ചാണെങ്കിലും അതിൽ അപാകതയൊന്നും ഇല്ല. സ്വന്തം മക്കൾക്ക് സ്വയം കണ്ടെത്തലുകൾ ഒന്നുമില്ലെങ്കിൽ രക്ഷിതാക്കൾ മക്കൾക്കായി സ്വജാതിയിൽ നിന്നു തന്നെ വിവാഹമന്വേഷിക്കുന്നതും നാട്ടാചാരങ്ങൾ അനുസരിച്ച് വിവാഹം നടത്തുന്നതും ഒരു സാധാരണ നാട്ടുനടപ്പാണ്.  ഇതിൽ മുഹമ്മദ് റിയാസിൻ്റെ കാര്യത്തിൽ സംഘടനാ പ്രവർത്തനത്തിനിടയിൽ പരിചയപ്പെട്ട ഒരു പെൺകുട്ടിയെ നാട്ടുനടപ്പു സരിച്ച് കല്യാണം കഴിച്ചതാണെന്നാണെന്നാണറിവ്. അവിടെയും ജാതി ഒന്നായത് യാദൃശ്ചികം മാത്രം. എന്തായാലും ഇവരുടെ രണ്ടു പേരുടെയും വിവാഹബന്ധങ്ങൾ പിന്നീട് വേർപെടുത്തപ്പെട്ടു പോയി. രണ്ട് പേർക്കും പുനർവിവാഹം വേണമെന്നും തോന്നി. വിവാഹമോചിതയാണെന്നു കരുതി പിണറായി വിജയൻ്റെ മകൾക്ക് വേറൊരു വിവാഹബന്ധം കിട്ടാതെയില്ല.


വിവാഹമോചിതനായതു കൊണ്ട് മുഹമ്മദ് റിയാസിനും മറ്റൊരു വിവാഹബന്ധം കിട്ടാതെ വരില്ല. പക്ഷെ ഇങ്ങനെ ഒരാലോചന വന്നു. ഇരുകൂട്ടർക്കും താല്പര്യമായി. ആദ്യവിവാഹമാണെങ്കിലും പുനർവിവാഹമാണെങ്കിലും കേരളത്തിൻ്റെ മുഖ്യ മന്ത്രിയും സി.പി.ഐ (എം)-ൻ്റെ സമുന്നത നേതാവുമായ പിണറായി വിജയനും കുടുംബത്തിനും, ഡി.വൈ.എഫ്.ഐ യുടെ അഖിലേന്ത്യാ പ്രസിഡൻ്റായ മുഹമ്മദ് റിയാസിനും ഇങ്ങനെയൊരു വിവാഹത്തിന് ജാതിയും മതവുമൊന്നും  ഒരു തടസ്സമായില്ലെങ്കിൽ തികച്ചും വ്യക്തിപരമായ ഒരു കാര്യം എന്നതിനപ്പുറം  ഈ മാതൃത ജനങ്ങളുടെ സവിശേഷ ശ്രദ്ധയെ ആകർഷിക്കും എന്നതിൽ സംശയമില്ല. ഇത്തരം ചില സന്ദർഭങ്ങളിലെങ്കിലും എന്ത് ചെയ്യുന്നു എന്നതിലുപരി ആര് ചെയ്യുന്നു എന്നതിന് പ്രാധാന്യം കൈവരും. സ. പിണറായി വിജയനും മുഹമ്മദ് റിയാസിനുമൊന്നും ജാതിയും മതവും അത്ര വലിയ കാര്യങ്ങളല്ലെന്ന് പറയുന്നത്  സ്വന്തം പ്രവൃത്തികളിലൂടെ തെളിയിക്കുമ്പോൾ അതിന് വ്യക്തിപരം എന്നതിലുപരി മറ്റ് പല മാനങ്ങളുമുണ്ടാകും. പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ. തീർച്ചയായും ഇത് സമൂഹത്തിന് ഒരു മാതൃകയും ഭാവിയിലേക്ക് അഭിലഷണീയമായ  ഒരു ദൃഷ്ടാന്തവുമാണ്. യാദൃശ്ചിമയി സംഭവിച്ചതെങ്കിലും  സ. പിണറായി വിജയനെ മുണ്ടുടുത്ത മോഡി എന്നു വിളിക്കുന്നവർക്ക് ഒരു മറുപടി കൂടിയുമാണ് ഇത്.


മിശ്രവിവാഹങ്ങൾ സാധാരണക്കാർക്കിടയിൽ തന്നെ ഇന്ന് സർവ്വസാധാരണമാണ്. എന്നാൽ ജാതി-മത ചിന്തകളും വ്യവസ്ഥകളും ഇന്നും ശക്തമായി സമൂഹത്തിൽ നിലനിൽക്കുന്നതിനാലും വ്യത്യസ്ത ജാതി-മത വിഭാഗങ്ങളിൽ പെടുന്നവരുടെ കുടുംബ ജീവിതവും ആ കുടുംബങ്ങളിലെ സാംസ്കാരികാന്തരീക്ഷവും അവരുടെ ഭക്ഷണശീലവും  സാമൂഹ്യ ജീവിതവും എല്ലാം ജാതി-മത വിശ്വാസങ്ങളും ആചരണങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതിനാലും മിശ്രവിവാഹ ജീവിതത്തിന് സാധാരണക്കാർക്ക് പ്രായോഗികമായി പല പ്രയാസങ്ങളും നേരിടാം. സാമ്പത്തികമായി അത്രമേൽ സുരക്ഷിതരല്ലാത്തവരാണെങ്കിൽ പ്രത്യേകിച്ചും. അതുകൊണ്ടാണ് സാധാരണക്കാർക്കിടയിലെ മിശ്രവിവാഹങ്ങളെ  സമൂഹം അത്രമേൽ പ്രോത്സാഹിപ്പിക്കാത്തത്. പലരും അത്തരമൊരു സാഹസത്തിനു മുതിരാത്തത്. മാത്രവുമല്ല വിവാഹം രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരൽ കൂടിയായതിനാൽ ഇരു കടുംബങ്ങളും ഒരുപോലെ സഹകരിച്ചില്ലെങ്കിൽ   ഒരു അറേഞ്ച്ഡ് മിശ്രവിവാഹത്തിനുള്ള സാദ്ധ്യത ഇല്ലാതാകുന്നു. ഇന്നും മിക്ക മിശ്രവിവാഹങ്ങളും കുടുംബങ്ങളുടെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള  എതിർപ്പുകളോടെയാണ് നടക്കുന്നത്. അതു കൊണ്ടു തന്നെ സാധാരണക്കാർ  ബഹുഭൂരിപക്ഷവും മിശ്രവിവാഹങ്ങളിൽ താല്പര്യപ്പെടാറില്ല. എന്നാൽ സമ്പന്നരോ ഏതെങ്കിലും മേഖലയിൽ  സെലിബ്രിറ്റികളോ ഒക്കെയാണെങ്കിൽ മിശ്രവിവാഹങ്ങൾ അവരുടെ കുടുംബജീവിതത്തിലോ സാമൂഹ്യ ജീവിതത്തിലോ വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കില്ല.


സാധാരണക്കാരുടെ വിവാഹങ്ങൾ സ്വജാതീയ വിവാഹമായാലും മിശ്രവിവാഹമായാലും വാർത്താപ്രാധാന്യമൊന്നും നേടാറില്ല. എന്നാൽ സെലിബ്രിറ്റികളുടെ കാര്യം അങ്ങനെയല്ലല്ലോ. അവ വാർത്താപ്രാധാന്യവും ജനശ്രദ്ധയും നേടും. രാഷ്ട്രീയ നേതാക്കളും   സെലിബ്രിറ്റികളാണല്ലോ. അതു കൊണ്ട് അവരുടെ വിവാഹം പോലുള്ള കുടുംബകാര്യങ്ങൾ വാർത്താപ്രാധാന്യവും ജനശ്രദ്ധയും നേടുന്നത് സ്വാഭാവികം.  രാഷ്ട്രീയനേതാക്കളോ അവരുടെ മക്കളോ മിശ്രവിവാഹം കഴിക്കുന്നത് പുതിയ കാര്യമല്ല.  അതൊക്കെ സാധാരണക്കാരുടേതിൽ നിന്ന് വ്യത്യസ്തമായി ജനശ്രദ്ധ നേടാറുമുണ്ട്. ഇവിടെ ഇപ്പോൾ മുഖ്യമന്ത്രി കൂടിയായ പിണറായി വിജയൻ്റെ കുടുംബത്തിൽ ജാതി-മത ചിന്തകൾക്കതീതമായി ഒരു വിവാഹം നടന്നാൽ സമൂഹത്തിൽ ചില ചലനങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല. അദ്ദേഹത്തിൻ്റെ വ്യക്‌തി ജീവിതത്തിലോ രാഷ്ട്രീയ ജീവിതത്തിലോ ഒരു പൊൻ തൂവൽ കൂടി ചാർത്തപ്പെടുമ്പോൾ അസൂയാലുക്കളാകുന്നവരും ഇന്നും  ജാതി-മത തീവ്രചിന്തകളും പേറി നടക്കുന്നവരും ഇതിനെ വിലകുറച്ചു കാണാനും പലതരത്തിൽ അവമതിക്കാനും ശ്രമിക്കും. എന്നാൽ പിണറായി വിജയൻ്റെ പറച്ചിലും പ്രവൃത്തിയും ഒന്നാണെന്നു തെളിയിക്കാൻ യാദൃശ്ചികമായെങ്കിലും കിട്ടിയ അവസരം സഹായകമാകുമ്പോൾ പുരോഗമനേച്ഛുക്കൾ പിണറായി വിജയൻ്റെ ആ ജീവിത മാതൃകയെ അകമഴിഞ്ഞ് പ്രകീർത്തിക്കും. ആ പ്രകീർത്തനങ്ങൾക്കു മാത്രമേ ചരിത്രത്തിൽ ഇടം കാണുകയുള്ളു. പ്രത്യേകിച്ചും ഇന്ത്യയുടെ മതേതരത്വം തന്നെ ഭീഷണമായ വെല്ലുവിളിയിൽ നിൽക്കുമ്പോൾ ഒരു സംസ്ഥാനത്തിൻ്റെ മുഖ്യഭരണാധികാരി തന്നെ ഒരു മതേതര മാതൃക കാട്ടിക്കൊടുക്കുമ്പോൾ ബോധപൂർവ്വമാണെങ്കിലും അല്ലെങ്കിലും അതിന് ഒരു രാഷ്ട്രീയമാനവും സാംസ്കാരിക മാനവും സാമൂഹ്യ പ്രാധാന്യവും  കൈവരുന്നുണ്ട്.


മിശ്രവിവാഹങ്ങൾ ഇന്ന് സാർവ്വത്രികമാണെങ്കിലും അതിന് നിയമപരമായ സാധുതയുണ്ടെങ്കിലും പിണറായി വിജയനെ പോലെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന അതും ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹക്കാര്യമാകുമ്പോൾ അതിൽ ഒരു നവോത്ഥാന മൂല്യവും ചരിത്രപരമായ പ്രാധാന്യവും കല്പിക്കാവുന്നതുമാണ്. ഏതായാലും ഇപ്പോൾ വിവാഹം കഴിക്കാൻ പോകുന്ന രണ്ടു പേരുടെയും ആദ്യ വിവാഹ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നതിൻ്റെ അനുഭവ പാഠങ്ങൾ കൂടി വച്ചു കൊണ്ട് പുതിയ വിവാഹ ജീവിതം അലോസരങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ രണ്ടു പേർക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.

(ഇ.എ.സജിം തട്ടത്തുമല )

Friday, April 10, 2020

സായന്തനം


 സായന്തനം

കാലങ്ങളൊക്കെ കടന്നുപോയി
കാതങ്ങൾ താണ്ടി നടന്നുപോയി
കാണാത്തതൊരുപാട് ബാക്കിയായി
കാണാക്കിനാക്കളും ബാക്കിയായി

കാറും കോളും നിറഞ്ഞ മേഘങ്ങൾ
കാറ്റായി മഴയായി പെയ്തൊഴിഞ്ഞു
കാളുന്ന വെയിലിൽ തപിച്ചും വിയർത്തും
കാലേണ കുളിരിൽ തണുത്തും വിറച്ചും

കാലഭേദങ്ങളെ ഭേദിച്ചു ഭേദിച്ച്
കാലത്തിനൊക്കുമേ ജീവിച്ചു ജീവിച്ച്
കാലടിച്ചുവടുകൾ വച്ചു വച്ചങ്ങനെ
കാലിടറുമ്പോഴും വേച്ചുവേച്ചങ്ങനെ

കാല്പാദങ്ങൾ നൊന്തും നടന്നു
കാടും കടന്നു മേടും കടന്നു
കണ്ടറിഞ്ഞങ്ങനെ കേട്ടറിഞ്ഞങ്ങനെ
എത്രയോ പാഠഭേദങ്ങൾ!

കാഴ്ചകൾ മങ്ങുന്ന കാലമായി
കാലന്റെ കണ്ണുകൾ നോട്ടമായി
കാലസങ്കല്പത്തെ ധ്യാനിച്ചു ധ്യാനിച്ച്
കാത്തിരിക്കുന്നിരുൾ കൂട്ടൂമായി

Thursday, April 2, 2020

വൈറസ്

സമർപ്പണം ഈ കൊറോണക്കാലത്തും വിഷലിബ്ധമായ മതതീവ്രചിന്തകൾ മാറാത്ത മനസ്സുകൾക്ക്!

 കൊറോണ

ഭീതിതമായൊരു ഭീകര വൈറസിൻ
വ്യാപനത്താലീ ലോകം വിറയ്ക്കുന്നു
ജീവഭയം പേറി മാനവരൊക്കെയും
വീടുകൾ താഴിട്ടകത്തിരിക്കുന്നു.


വെട്ടിപ്പിടിക്കുവാൻ വെമ്പി നടന്നവർ
വെട്ടിപ്പിടിച്ചെന്നു വീമ്പു പറഞ്ഞവർ
വച്ചു കഴിക്കുവാൻ നാഴിയരിക്കായി
നിത്യവും കഷ്ടപ്പെടുന്ന പാവങ്ങളും

തന്ത്രത്തിലധികാര പീഠങ്ങൾ നേടിയോർ
പട്ടും വളയും ലഭിച്ച ദേഹങ്ങളും
എല്ലാരുമൊരുപോലെ ജീവഭയത്തിനാൽ
തെല്ലകലങ്ങളിൽ സ്നേഹം പിശുക്കുന്നു.

അത്രമേൽ ഭീകരമായ കൊറോണയിൽ
ഊറ്റങ്ങളൊക്കെയും ചീറ്റി നിൽക്കുമ്പൊൾ
നേട്ടങ്ങളൊക്കെ നിസാരങ്ങളാകുന്നു
ജീവിതം തന്നെയും ചോദ്യമായ് നിൽക്കുന്നു!

ഇത്രയുമായിട്ടുമൊട്ടും പഠിക്കാതെ
ഇത്തിരിച്ചിന്തതൻ പിൻബലമില്ലാതെ
ഇന്നും മതം പറഞ്ഞല്ലയോ തർക്കങ്ങൾ;
ഇങ്ങനെയും ചില മർത്യജന്മങ്ങൾ!

വിശ്വം മുഴുവനും വ്യാപിച്ച വ്യാഥിയെ
തൂത്തെറിയാനൊത്തു നിൽക്കേണ്ട നേരത്തും
ജാതി മതാന്ധത തീവ്രമായ് ബാധിച്ച
മറ്റൊരു വ്യാഥിയായ് മാറുന്ന കൂട്ടർ !

എത്രമേൽ വിദ്യകൾ നേടിയിട്ടും
എത്ര മഹാരഥർ ചൊല്ലിയിട്ടും
ഇത്രമേലൊട്ടുമേ മാറാതിരിക്കുവാൻ
അത്രമേൽ ചിത്തഭ്രമത്തിലോ നിങ്ങൾ?

ഇപ്പോഴും ശത്രുവായ് അന്യമതസ്തന
കണ്ടു നിന്ദിക്കവാൻ തോന്നും മനസ്സുകൾ
എത്ര വിഷമയം എത്ര ഭയാനകം ;
കൊറോണയും കോവിഡുമെത്രഭേദം!

ഏറ്റവും ശ്രേഷ്ഠമിതെന്മതമെൻമത-
മെന്നുറഞ്ഞാടി പറയുന്ന കൂട്ടരേ
മതമന്ത്രവും തന്ത്രവും കൊണ്ടു കൊറോണയെ
പാടെ തുരത്താൻ മാർഗ്ഗങ്ങളുണ്ടോ?

മാറാല കെട്ടിയ ചിന്തകൾ കൊണ്ടു നിൻ
ചിത്തം നിറയ്ക്കുമ്പോളോർത്തുകൊൾക;
നിൻ പഴമ്പാട്ടുകൾ കേട്ടു ഭയക്കുവാൻ
തെല്ലല്ല വൈറസിൻ മാരകശേഷികൾ !

ശാസ്ത്രസത്യങ്ങളെ തൃണവൽഗണിച്ചു നീ
കാലത്തിനൊപ്പമേ മാറാതെ നിൽക്കുകിൽ
സ്വയം മാറ്റുവാൻ കാലം കാത്തുവയ്ക്കും ചില
കാര്യങ്ങളിങ്ങനെയോർത്തുവച്ചീടുവാൻ!

കണ്ണില്പെടാത്തൊരു സൂക്ഷ്മ വൈറസിനെ-
പ്പോലും തളയ്ക്കുവാൻ ശക്തിയില്ലെങ്കിൽ
ആമതപ്പേരും പറഞ്ഞു മനുഷ്യാ നീ
തമ്മിൽ തലകീറിയെന്തിന്നൊടുങ്ങുന്നു?

മാരകവ്യാഥികൾ മാറാതെ നിൽക്കുകിൽ
ജീവിച്ചിരിക്കുകയില്ലല്ലോ നമ്മൾ;
ആരുമില്ലാത്തൊരു ലോകത്ത് പിന്നെന്ത്
എന്മതം നിന്മതമെന്ന ഭേദം!

ജീവിതം നശ്വരമെന്നതോർത്തെങ്കിലും
ഭൂമിയിഉൽ കിട്ടുന്ന ശുഷ്കമാം ജീവിതം
ഹോമിച്ചിടാതങ്ങ് സ്നേഹിച്ചു സ്നേഹിച്ച്
കിട്ടുന്ന കാലങ്ങൾ ജീവിച്ചു തീർക്കുക.

നിന്നുടെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ-
യപരന്റെ വിശ്വാസമവനെ രക്ഷിക്കട്ടെ
തെരുവിലേയ്ക്കവയെ കൊണ്ടുവന്നീടല്ലെ
സ്വൈരം കെടുത്തല്ലെ മാനവ ജിവിതം.

അമ്പലം-പള്ളികൾ ചർച്ചുകളിത്യാദി-
യൊന്നുമില്ലതെയുമെത്രദിനങ്ങളായ്;
വീട്ടിലെ പ്രാർത്ഥനകൊണ്ടു സായൂജ്യരായ്
എന്നിട്ടുമീ ഭൂമി കീഴ്മേൽ മറിഞ്ഞില്ല!

എത്രയും മൈത്രിയിൽ ജീവിച്ചുപോകുകിൽ
എത്രമേൽ സുന്ദരം മാനവ ജീവിതം!
സഞ്ചരിച്ചീടുന്ന ബോംബുകളായിനീ
പൊട്ടിത്തെറിക്കുവാൻ നിൽക്കരുതേ!

മാരകവ്യാഥിയെ നേരിടാൻ മാത്രമായ്
തുല്ലിട്ട് നിന്നിട്ട് പിന്നെയും ഭ്രാന്തരെ
മാരകവൈറസായ് മാറ്റിയെടുത്തൊരു
തീവ്രമതത്തെയും പേറി വന്നീടല്ലേ!

(ഇ.എ.സജിം തട്ടത്തുമല)

(കൊറോണക്കാലത്ത് വീട്ടിലിരുന്നിട്ട് ഞാനായിട്ട് കവിതപോലൊന്നും എഴുതിയില്ലെന്നു വേണ്ട. ഭാവിയിൽ ഇതിൽ തിരുത്തലുകളും ചേർക്കലുകളും ഉണ്ടാകും. ഗദ്യരൂപത്തിൽ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ പദ്യരൂപത്തിലേയ്ക്ക് മാറ്റുന്നുവെന്നു മാത്രം. വിഷയം കൊറോണതന്നെ. പക്ഷെ സമർപ്പണം ഈ കൊറോണക്കാലത്തും വിഷലിബ്ധമായ മതതീവ്രചിന്തകൾ മാറാത്ത മനസ്സുകൾക്ക്!)

Sunday, March 29, 2020

കാക്കകൾ

കാക്കകൾ

കാക്കകളെക്കുറിച്ച് അഞ്ച് പേജിൽ കവിഞ്ഞ് ഉപന്യസിക്കുക.


കാക്കകൾ

ഇ.എ.സജിം തട്ടത്തുമല

കൊറോണയെ പ്രതിരോധിക്കാനുള്ള ഈ ലോക്ക് ഡൗൺ കാലത്ത് ഇന്ന് ചർച്ച ചെയ്യാൻ മറ്റ് വിഷയങ്ങൾ ഒന്നും കിട്ടാതെ വിഷമിക്കുന്നവരുണ്ടോ? എങ്കിൽ വരൂ, ഇന്ന് നമുക്ക് കാക്കകളെക്കുറിച്ച് സംസാരിക്കാം. എഴുത്തിന് വിഷയമാക്കാൻ പറ്റാത്തതായി ഒന്നുമില്ല ലോകത്ത്!

കാക്കകൾ പണ്ടേ ഈയുള്ളവന്  കൗതുകമുള്ള ഒരു ജീവിയാണ്. പക്ഷിവർഗ്ഗത്തിൽപ്പെട്ട ഒരിനമാണ് കാക്കകൾ. കാക്കകളെക്കുറിച്ച് പണ്ടേ കുറച്ചൊക്കെ അറിവുള്ളതിനാൽ കുറെക്കാലമായി കാക്കകളെയൊന്നും അത്രമേൽ ശ്രദ്ധിക്കാനോ നിരീക്ഷിക്കാനോ കാക്കകളെപ്പറ്റി ചിന്തിക്കുവാനോ മിനക്കെട്ടിരുന്നില്ല. അവയുടെ വിശപ്പടക്കാനാണെങ്കിലും വീടും പരിസരവും കൊത്തിപ്പെറുക്കി പരിസര ശുചീകരണം നടത്തുന്നത് എന്നും കാണാറുണ്ടെങ്കിലും കാക്കകളെക്കുറിച്ചുള്ള താത്വിക ചിന്തകൾക്ക് അടുത്ത കാലത്തൊന്നും പ്രാധാന്യം നൽകിയിരുന്നില്ല. അതു കൊണ്ടു തന്നെ കാക്കകളെക്കുറിച്ചുള്ള പല അറിവുകളും മറന്നിരിക്കുകയായിരുന്നു.

എന്നാൽ ഈ കൊറോണക്കാലത്ത് സൂചിപ്പിച്ചതു പോലെ പട്ടിണിയാകുന്ന അനാഥപ്പട്ടികളുടെയും പൂച്ചകളുടെയും അമ്പലവാസികളായ കുരങ്ങന്മാരുടെയുമൊക്കെ കാര്യം ആലോചിച്ചു വരവെ ആണ് പണ്ടുമുതലെ മനുഷ്യനുമായി ഇണങ്ങിയും പിണങ്ങിയും സഹകരിക്കുന്ന കാക്കകളെപ്പറ്റി ചിന്തിച്ചത്. കൊറോണക്കാലത്ത് കാക്കകൾക്ക് ഭക്ഷണ ദൗർലഭ്യം നേരിടുമോ? ഈ സംശയത്താൽ രാവിലെ തന്നെ അല്പം ഭക്ഷണം കാക്കകൾക്കു വേണ്ടി മുറ്റത്ത് നിവേദിച്ച ശേഷമാണ് ഈ ഉപന്യാസം എഴുന്നേത്.

കാക്കേ കാക്കേ കൂടെവിടെ എന്ന പാട്ട് മുതിർന്നവർപാടി പഠിപ്പിക്കുന്ന ശൈശവ കാലം മുതൽ നമ്മുടെയൊക്കെ  ബാല്യ കൗമാരങ്ങളെ ഒരു പാട് സ്വാധീനിച്ചിട്ടുള്ള പക്ഷികളാണ് കാക്കകൾ. കാക്കയെ ആരും വീട്ടിൽ വളർത്താറില്ലെങ്കിലും ഉപകാരം കൊണ്ടും കുറച്ചൊക്കെ ഉപദ്രവങ്ങൾ കൊണ്ടും ഇത്രമേൽ മനുഷ്യൻ്റെ ശ്രദ്ധയും പരിഗണനയും കിട്ടിയിട്ടുള്ള പക്ഷികൾ വേറെയില്ലെന്നു തന്നെ പറയാം.

നമ്മുടെ നാട്ടിൽ രണ്ടു തരം കാക്കകളാണ് അന്നും ഇന്നും ഉള്ളത്. കാക്കകൾ എല്ലാം കറുപ്പാണെങ്കിലും കഴുത്തിൽ മാത്രമായി ഏതാണ്ട് മഞ്ഞയ്ക്കും വെള്ളയ്ക്കും ഇടയിലുള്ള ഒരു നിറമുള്ള കാക്കകളും മൊത്തമായും കന്മഷിപോലെ കറുത്ത നിറമുള്ള കാക്കകകളും. രണ്ടു തരം കാക്കകൾക്കും പല നാട്ടിലും പല പേരുകളുമുണ്ട്. നമ്മുടെ നാട്ടിൽ സാധാരണ കാക്ക, കരിങ്കാക്ക എന്നിങ്ങനെ പറയാറെയുള്ളു. ഇതിൽ കഴുത്തിൽ നിറഭേദമുള്ളതിനെയാണെന്നു തോന്നുന്നു ചിലർ കടക്കാക്കകൾ എന്നു വിളിക്കുന്നത്.

പ്രഭാതം മുതൽ കാക്കകൾ കൂടണയുന്ന പ്രദോഷം വരെ കാക്കകളുടെ കാ കാ ശബ്ദം തീരെയില്ലാത്തത്ര നിശബ്തയുള്ള ദിവസങ്ങൾ ഉണ്ടാകാറില്ലെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ഏത് നിശബ്ദതയിലും എവിടെ നിന്നെങ്കിലും ഒരു കാ കാ വിളി കേൾക്കാതിരിക്കുന്ന സമയം വിരളമാണ്.

കാക്കകൾ മാത്രമല്ല കാക്കക്കൂടും, കാക്കകൾ കൂടുകൂട്ടുന്നതും, അവ കാക്ക ക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നതും,  പറക്കാൻ പഠിപ്പിക്കുന്നതും, കാക്കകളുടെ വെള്ളം കുടിയും , കാക്കക്കുളിയും എല്ലാം കുട്ടിക്കാലത്തു മാത്രമല്ല, കാണാൻ സമയമുണ്ടെങ്കിൽ ഏത് പ്രായത്തിലും കൗതുകം തന്നെ. വീട്ടിലും പരിസരത്തും വീഴുന്ന ആഹാര അവശിഷ്ടങ്ങൾ കൊത്തിത്തിന്ന് പരിസര ശുചീകരണം നടത്തുന്നതിൽ കാക്കകൾ വഹിക്കുന്ന പങ്ക് നിസാരമല്ല. കാക്കകളുടെ ഏറ്റവും വലിയ പ്രത്യേകതകളായി എനിക്ക് തോന്നിയിട്ടുള്ളത്,  നാമെന്തെങ്കിലും ആഹാരമിട്ടു കൊടുത്താൽ അവ മറ്റ് കാക്കകളെക്കൂടി കാറി വിളിച്ചിട്ടേ തിന്നുകയുള്ളു എന്നതാണ്. തീരെ സ്വാർത്ഥതയില്ലാത്ത സഹജീവിയ സ്നേഹവും സാമൂഹ്യബോധവുമുള്ള പക്ഷികളാണ് കാക്കകൾ. ആഹാരത്തിനു വേണ്ടി കാക്കകൾ പരസ്പരംകൊത്തിക്കീറുന്ന കാഴ്ചകൾ അപൂർവ്വമാണ്. നല്ല ഐക്യമുള്ള ഒരു കുട്ടുകുടുംബം  പോലെയാണ് കാക്കകൾ ജീവിക്കുന്നത്.

കാക്ക ഒരു പ്രത്യേക സ്വരത്തിൽ കുറുകിയാൽ വിരുന്നുകാരുണ്ടാകുമെന്നൊരു വിശ്വാസം മുമ്പ് ആളുകളിൽ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി വിരുന്നുകാരെത്തിയാൽ കുതലൊന്നുമില്ലെങ്കിൽ വിരുന്നു വിളിക്കാതെ കാക്കയെ ആട്ടിപ്പായിച്ച് അടുത്ത വീട്ടിലേക്ക് വിടും! വിരുന്നുകാർ അവിടെ ചെന്നുകയറട്ടെന്ന്! അങ്ങനെ കാക്കകളെ വച്ചും മനുഷ്യൻ അയൽവാസിക്കിട്ട് പണിഞ്ഞിരുന്നു. കാക്കക്കറുമ്പൻ, കാക്കക്കറുമ്പി, കാക്കപ്പൊന്ന്, കാക്കത്തൊള്ളായിരം, കാക്കക്കുളി, കാക്ക അളിച്ച പോലെ, കാക്ക കുളിച്ചാൽ കൊക്കാകുമോ തുടങ്ങി കാക്കകൾക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ ധാരാളം വാക്കുകളും ചൊല്ലുകളുമുള്ളത് കാക്കയും മനുഷ്യനുമായി പണ്ടു തൊട്ടേയുള്ള ബന്ധത്തെയാണ് കാണിക്കുന്നത്. ഇതിൽ കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നതിനു പകരം കൊക്കുകുളിച്ചാൽ കാക്കയാകുമോ എന്ന കാക്കകളുടെ മറുചോദ്യത്തിന് മനുഷ്യർ ഇതുവരെ ഉത്തരം നൽകിയിട്ടില്ല.

നമുക്ക് തിന്നാനുള്ളവയെന്തെങ്കിലും കാക്കയ്ക്ക് കൊത്തിയെടുക്കാൻ കഴിയുംവിധം സൗകര്യത്തിന് എവിടെയെങ്കിലും കൊണ്ടുവച്ചു  കൊടുത്തിട്ട് മാറി പോയാൽ അത് പിന്നെ കാക്കകളുടെ  അവകാശമാണെന്ന് കാക്കകളുടെ ഭരണഘടനയിൽ പണ്ടേ എഴുതി വച്ചിട്ടുള്ളതാണ്. നാമെന്തെങ്കിലും പുറത്ത് വലിച്ചെറിയുമ്പോൾ വച്ചിരുന്നതെടുക്കാനെന്ന പോലെ പൊടുന്നനെ പറന്നിറങ്ങുന്ന കാക്കകൾ ആഹാരം തേടുന്ന കാര്യത്തിൽ തീരെ മടിയില്ലാത്ത വിഭാഗമാണ്.

പണ്ട് കാലത്ത് പുഴുങ്ങിക്കുത്തി മുറ്റത്ത് ഉണങ്ങാനിടുന്ന നെല്ല് യഥേഷ്ടം കൊത്തിത്തിന്നാനുള്ള അവകാശത്തിനു വേണ്ടി മനുഷ്യനുമായി ജീവന്മരണ പോരാട്ടങ്ങൾ തന്നെ നടത്താറുണ്ടായിരുന്നു കാക്കകൾ. ഉണങ്ങാനിടുന്ന ഏതൊരു ഭക്ഷ്യധാന്യവും കക്കകൾ കൊത്തിത്തിന്നാതിരിക്കാൻ മുഖക്കണ്ണാടി വെയിലത്തുവച്ച്   സൂര്യരശ്മികളെ കാക്കകളുടെ കണ്ണുകളിലേയ്ക്കടിച്ച് അവയുടെ കൺട്രോൾ തെറ്റിക്കുകയായിരുന്നു കാക്കകൾക്കെതിരെയുള്ള മനുഷ്യൻ്റെ ഒരു പ്രധാന പ്രതിരോധ മാർഗ്ഗം. ഒരു മടൽ വെട്ടി തോക്കുപോലെ ചൂണ്ടിയാലും കാക്കകൾ പേടിച്ച് പറന്നു പോയിരുന്നു. കാക്കകളുടെ പൂർവ്വികർക്കാരക്കോ വെടി കൊണ്ട പരിചയം ഉണ്ടായിരുന്നിരിക്കാം! മനുഷ്യൻ്റെ കോലമുണ്ടാക്കി വച്ചും തൊണ്ടുകരിച്ച് കെട്ടിത്തൂക്കി കാക്കച്ചിറകാണെന്ന് തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തി കാക്കകളെ ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിഞ്ഞിരുന്നു.

ചത്ത കാക്കകളുടെ ചിറകുകൾ മറിച്ചെടുത്ത് വീട്ടിൻ്റെ ഏതെങ്കിലും ഭാഗത്തോ മുറ്റത്തോ കെട്ടിത്തൂക്കിയും  കാക്കകകളുടെ ശല്യം ഒരു പരിധി വരെ ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. കാക്കച്ചിറകുകളെടുക്കാൻ സൂത്രത്തിൽ ഏതെങ്കിലും കാക്കയെ മുറിക്കകത്ത് കയറ്റി കതകടച്ച് അകത്തിട്ട് തല്ലിക്കൊന്ന് ചിറകുകൾ മുറിച്ചെടുക്കുന്ന  ക്രൂരകൃത്യങ്ങൾ അക്കാലത്ത് സർവ്വസാധാരണമായിരുന്നു. വീടുകളിൽ  പ്രത്യേകിച്ചും നെൽകുഷിയുള്ള വീടുകളിൽ എതങ്കിലുമൊരു ഭാഗത്ത് ഒരു ഒറിജിനൽ കാക്കച്ചിറക് കെട്ടിത്തൂക്കിയിടുന്നത് ഒരു കുടുംബ മഹിമയായിത്തന്നെ ചിലരെങ്കിലും അക്കാലത്ത്  കരുതിയിരുന്നു. കാക്കച്ചിറക് കെട്ടിത്തൂക്കിയിരിക്കുന്നതു കണ്ടാൽ അത് അല്പം തിന്നാനം കുടിക്കാനും ഉള്ള വീടാണെന്ന് അനുമാനിക്കാമായിരുന്നു. എന്നു വച്ച് കാക്കച്ചിറകുകൾ സമ്പന്നരുടെ മാത്രം കുത്തകയൊന്നുമായിരുന്നില്ല.  കാക്കച്ചിറ കോ കാക്കച്ചിറക്  കിട്ടാത്ത പക്ഷം തൊണ്ടുകരിച്ചതോ കറുത്ത കുടത്തുണിയോ ഒക്കെ കെട്ടിത്തൂക്കിയിട്ടാൽ ആദ്യം കാക്കകൾ കാറി വിളിച്ച് കൂട്ടം കൂടിയും വട്ടമിട്ട് പറന്നും വമ്പിച്ച പ്രതിഷേധ പ്രകടനവും അനുശോചനവുമെല്ലാം രേഖപ്പെടുത്തി മടങ്ങിയാൽ പിന്നെ പേടിച്ച് ആ ഭാഗത്തുനിന്ന് കുറച്ചു ദിവസമെങ്കിലും  അല്പം അകന്നു നിൽക്കും.

കാക്കകൾ ചത്തു കിടക്കുകയോ, കാക്കക്കൂട്ടിൽ കല്ലെറിയുകയോ, അവ തകർക്കുകയോ ചെയ്താൽ ആ നാട്ടിലുള്ള സർവ്വകാക്കകളുടെയും അഖിലേന്ത്യാ സമ്മേളന സ്ഥലമായി അവിടം മാറും. ആ സമയങ്ങളിൽ താണു പറന്നു വന്ന് മനുഷ്യനെ ഉപദ്രവിക്കുകയും ചെയ്‌തേക്കും. ജയം കാണാത്ത ഇത്തരം  സമര പോരാട്ടങ്ങളുടെ വീരഗാഥകൾ കാക്കകളുടെ ചരിത്ര പുസ്തകങ്ങളിൽ നിറഞ്ഞുതന്നെ നിൽക്കും. പക്ഷെ കാക്കകൾ അവയുടെ കൂട്ടത്തിൽ ഒന്നിന് ഒരാപത്ത് വരുമ്പോൾ ഒരാചാരമെന്നോണം അവയുടെ പ്രതിഷേധ പ്രകടനങ്ങൾ ഇന്നും തുടരുന്നു. കാക്കക്കൂട് പൊളിച്ച മരം കയറ്റക്കാരെ ഓർത്തു വച്ച് നാളുകളോളം കണ്ടാലുടനെ കാക്കകൾ പിന്തുടർന്നാക്രമിക്കുന്ന സംഭവങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മറ്റൊന്ന് ബലിക്കാക്കകളെക്കുറിച്ചാണ്. ബലിക്കാക്കകൾ എന്നൊരു വിഭാഗം സ്പെഷ്യലിസ്റ്റ് കാക്കകളൊന്നും ഇല്ല. എന്നാൽ ബലിച്ചോറ് തിന്നുക എന്നത് പരമ്പരാഗതമായി കാക്കകളുടെ ഉത്തരവാദിത്തമാണ്. എന്നാൽ പണ്ടത്തെപ്പോലെ  കൈ കൊട്ടി വിളിക്കുമ്പോൾ ബലിച്ചോറ് തിന്നാൻ കാക്കകൾ എത്താതെ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതായി ഇപ്പോൾ പരക്കെ പരാതിയുണ്ട്. കാക്കകൾ മിക്കതും നിരീശ്വരവാദികളായോ എന്നും പലരും ഇപ്പോൾ സംശയിച്ചു കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ പിന്നെ ബലിച്ചോറിനോടെന്താണ് അടുത്ത കാലത്തായി കാക്കകൾക്ക് ഇത്ര പുച്ഛം! ഒരു പക്ഷെ കാക്കകൾ ഇപ്പോൾ വലിയ സൗകര്യത്തിലായിക്കാം. അതുമല്ലെങ്കിൽ  മനുഷ്യൻ കൊട്ടിവിളിക്കുമ്പോൾ വരാനും ആട്ടിയോടിക്കമ്പോൾ പോകാനും കാക്കകൾ മനുഷ്യരുടെ അടിമകൾ ഒന്നുമല്ലെന്ന് കാക്കകൾക്കിടയിലെ വിപ്ലവകാരികളോ വിവരമുള്ളവരോ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടാകാം.

കാക്കകൾ കൊന്തിക്കൊന്തിയാണല്ലോ നടക്കുന്നത്. അവ അങ്ങനെ ആയതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പണ്ടേക്കും പണ്ട്  മുടന്തലൊന്നുമില്ലാതെ നടന്നുകൊണ്ടിരുന്നതാണ് കാക്കകളും. പക്ഷെ ഒരു വേള അരയന്നകളുടെ നടത്തം കണ്ട് കാക്കകകളുടെ പൂർവ്വികർക്കൊരു ഭൂതി. അന്നനട നടക്കണം! അങ്ങനെ കുറച്ച് കാക്ക പ്രമാണിമാരും പ്രമാണിച്ചികളും കൂടി നിവേദനവുമായി   ഒരു അരയന്ന മഹാരാജൻ്റ സവിധത്തിലെത്തി  ആഗ്രഹമറിയിച്ചു. അരയന്നങ്ങളോടുള്ള അസൂയ മൂത്തുള്ള വരവാണെന്നും നടക്കാത്ത ആഗ്രഹമാണെന്നും രാജന് മനസ്സിലായെങ്കിലും തൻ്റെ
കൊട്ടാരത്തിൽ താമസിച്ച് കൊട്ടാര വാസികളായ അരയന്നത്തികളോടൊപ്പം നടന്ന് അന്നനട പഠിച്ചു കൊള്ളാൻ രാജൻ പറഞ്ഞു. പക്ഷെ ദിവസങ്ങളോളം പഠിച്ചിട്ടും പരിശീലിച്ചിട്ടും  നടയൊട്ടു ശരിയാകുന്നില്ല.  കാക്കകളൊക്കെ ശ്രമിച്ചു  മടുത്ത് തിരിച്ചു പോയാൽ മതിയെന്നായി. അങ്ങനെ ഇരിക്കെ അരയന്ന രാജാവും രാജ്ഞിയും  വന്ന് കാക്കകളുടെ പഠന പുരോഗതി അന്വേഷിച്ചു. അപ്പോൾ കാക്കകൾ പറഞ്ഞു തങ്ങൾക്കിനി പഠനം തുടരാൻ താല്പര്യമില്ല, അന്നനട തങ്ങൾക്ക് വഴങ്ങില്ലെന്ന്! അരയന്ന രാജൻ ചിരിച്ചു കൊണ്ടു പറഞ്ഞു നിങ്ങൾക്കത് കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾക്കത് നേരിട്ട് ബോദ്ധ്യം വരട്ടെയെന്ന് കരുതിയാണ് ഞാനിവിടെ നിന്നു പഠിക്കാൻ പറഞ്ഞത്. ഓരോരുത്തർക്കും ഓരോരോ നടത്തങ്ങൾ പറഞ്ഞിട്ടുണ്ട്. അത് മാറ്റാൻ പറ്റില്ല. എങ്കിൽ ഇനി പൊയ്ക്കൊള്ളു എന്നു

പറഞ്ഞു. അങ്ങനെ കാക്കകൾ അവിടെ നിന്നു പറന്ന് തങ്ങളുടെ ലാവണങ്ങളിലേക്ക് പോയി. എന്നിട്ട് നിലത്തിറങ്ങി പണ്ട് നടന്നിരുന്നതു പോലെ നടക്കാൻ നോക്കിയപ്പോഴാണ് മനസ്സിലായത് അരയന്നത്തിൻ്റെ നടത്തം കിട്ടിയതുമില്ല പഴയ നടത്തം മറന്നുപോവുകയും ചെയ്തു എന്ന്! എത്ര ശ്രമിച്ചിട്ടും പഴയ കാക്കനട കിട്ടുന്നില്ല. അന്നു മുതൽക്കാണത്രേ കാക്കകളുടെ നടത്തയ്ക്ക് മൊണ്ടലുണ്ടായത്!

കറുത്ത നിറം കാരണം  കാക്കകളുടെ ആത്മാഭിമാനത്തിനു ഭംഗം വരുത്തും വിധമുള്ള ചില പെരുമാറ്റങ്ങൾ മനുഷ്യരുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ടെങ്കിലും കാക്കകൾക്ക് അതിൽ പരിഭവമൊന്നുമില്ല. കറുത്ത നിറമുള്ളവരെ  കാക്കക്കറുമ്പൻ, കാക്കക്കറുമ്പി എന്നൊക്കെ മനുഷ്യർ വിളിച്ചു കളിയാക്കുമ്പോൾ വോട്ടക്കണ്ണിട്ട് നോക്കുന്ന കാക്കകൾക്ക് തങ്ങൾക്കുണ്ടാകുന്ന ആത്മ ക്ഷതം മനസിലാകാഞ്ഞിട്ടൊന്നുമല്ല. പക്ഷെ കറുപ്പിനേഴകാണെന്നും സൗന്ദര്യം നിറത്തിലല്ല മനസിലാണെന്നുമൊക്കെ പറയുന്ന മനുഷ്യരുണ്ടല്ലോ എന്നു കരുതി കാക്കകൾ അങ്ങ് ക്ഷമിക്കുകയാണ്. മാത്രവുമല്ല നിറം കറുപ്പാണെങ്കിലും കവികൾക്കെല്ലാം ഇഷ്ട വിഷയമായിരുന്നു എന്നും കാക്കകൾ. കാക്കകളെപ്പറ്റി എത്രയോ കഥകളും കവിതകളും പാട്ടുകളുമുണ്ടായിരിക്കുന്നു. ആധുനിക സാങ്കേതിക കലയായ സിനിമയെടുത്താൽ തന്നെ കാക്കകളെ ചേർത്ത് എത്ര തരം പാട്ടുകളാണ് സിനിമകളിൽ! എങ്കിലും മനുഷ്യക്കുഞ്ഞുങ്ങളുടെ മുലകുടി മാറുംമുമ്പേ  കാക്കകൾ  അവരുടെ മനസ്സുകളിൽ ചേക്കേറുന്ന  മലയാളത്തിലെ 'കാക്കേ, കാക്കേ കൂടെവിടെ ' എന്ന ആ ഒറ്റപ്പാട്ടു മാത്രം മതി കാക്കകൾക്കെന്നും അഭിമാനിക്കാൻ!  (ഇ.എ.സജിം തട്ടത്തുമല)


(കാക്കകളെ കുറിച്ച് എൻ്റെ ഓർമ്മയിലുള്ള കാര്യങ്ങൾ ഞാനെഴുതി. ഇനി ഇതിൽ വിട്ടു പോയവ നിങ്ങൾക്കുമെഴുതാം. അതും കൂടി ചേർത്തു വേണം എൻ്റെ ഉപന്യാസം കൊഴുപ്പിക്കാൻ)

Monday, March 9, 2020

നിലമേൽ സംഗീത്: അവസരങ്ങൾ ലഭിക്കാതെ പോയ സംഗീതപ്രതിഭ

നിലമേൽ സംഗീത്: അവസരങ്ങൾ ലഭിക്കാതെ പോയ സംഗീതപ്രതിഭ

നിലമേൽ സംഗീത് ഈയടുത്ത് അന്തരിച്ചതായി അറിഞ്ഞു. നിലമേലിലെ പുതിയ തലമറയയ്ക്ക് നിലമേൽ  സംഗിതിനെ എത്രമാത്രം അറിയാം എന്നെനിക്കറിയില്ല. ഗാനഭൂഷണം പാസ്സായ ഗായകനായിരുന്നു അദ്ദേഹം. നല്ല പ്രായത്തിൽ ധാരാളം ഗാനമേളകളിൽ പാടിയിരുന്നു.    സ്വന്തമായി ട്രൂപ്പ് തന്നെ ഉണ്ടാക്കിയിരുന്നെന്ന് തോന്നുന്നു. കുറച്ചൊക്കെ എനിക്ക് അവ്യക്തമായ ഓർമ്മകളേയുള്ളു. ഗായകൻ എന്നതിനു പുറമെ സംഗീത് പഴയ ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ചില സിനിമകൾക്കു വേണ്ടി പാടിയിട്ടുമുള്ളതായി കേട്ടിട്ടുണ്ട്. അടുത്ത കാലത്ത് കലാരംഗത്തൊന്നും അത്ര സജീവമായിരുന്നില്ലെന്നു തോന്നുന്നു.

നിലമേൽ സംഗീതുമായി എനിക്ക് നേരിട്ട് പരിചയമോ അടുപ്പമോ ഒന്നുമുണ്ടായിക്കുന്നില്ല. എന്നാൽ നിലമേൽ പ്രദേശത്ത് എല്ലാവർക്കുമെന്ന പോലെ എനിക്കും അദ്ദേഹം ചിരപരിചിതനായിരുന്നു. എൻ്റെ സ്കൂൾ - കോളേജ് കാലത്തൊക്കെ നിലമേലിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. പ്രത്യേക രീതിയിലുള്ള വേഷവും മുടിയും ധാടിയുമൊക്കെയായി എല്ലാവരിലും കൗതുകമുളവാക്കിയിരുന്നു സംഗീത്. അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. നിലമേലിൻ്റെ മുക്കിലും മൂലയിലും കാണും. ഞാനൊക്കെ അതുപോലെ നിലമേലിൻ്റെ മുക്കിലും മൂലയിലും നഷ്ടപെട്ടതെന്തോ വീണ്ടെടുക്കാനെന്ന മട്ടിൽ നിത്യവും അലഞ്ഞു നടന്നിരുന്ന നാളുകളായിരുന്നല്ലോ അത്. (നിലമേൽ ഒരു കോളേജുള്ളതായിരുന്നു നില മേലിൻ്റെ  പ്രത്യേക ആകർഷണമെന്ന് പറയേണ്ടതില്ലല്ലോ). അക്കാലത്ത് നമുക്കിടയിൽ എന്നും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന സംഗീത് ഞങ്ങൾക്ക്, പ്രത്യേകിച്ച് കലാപ്രേമികൾക്കൊക്കെ ഒരു കൗതുകമായിരുന്നു.

നിലമേൽ തന്നെ എത്രയോ വേദികളിൽ സംഗീത് പാടിയിരുന്നു. നിലമേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട വട്ടപ്പാറയിലുള്ള എൻ്റെ ഉമ്മയുടെ കുടുംബ വീട്ടിലായിരുന്നു ഞങ്ങൾ അക്കാലത്ത് താമസിച്ചിരുന്നത്. അവിടെ നിന്നു നോക്കിയാൽ നിലമേൽ ജംഗ്‌ഷനും അതിനു ഒരു വശത്തുള്ള കുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന  എൻ.എസ്.എസ് കോളേജും കാണാം. നിലമേലിലും കോളേജിലുമൊക്കെ മൈക്കു വച്ചുകെട്ടി നടത്തിയിരുന്ന എല്ലാ പരിപാടികളുടെയും ശബ്ദരേഖ ഞങ്ങളുടെ വീട്ടിൽ നന്നായി കിട്ടും. നിലമേൽ അമ്പലത്തിൽ നിന്നുള്ള പ്രക്ഷേപണങ്ങൾ വ്യക്തമായും കിട്ടിയിരുന്നു. ശബരിമല മണ്ഡലകാലത്ത് എല്ലാ ദിവസവും നിലമേൽ അമ്പലത്തിൽ വിളക്കും ഭജനപ്പാട്ടും കാണും. എല്ലാ വർഷവും ഒരു ദിവസം അവിടെ നിലമേൽ സംഗീത് നയിക്കുന്ന സ്പെഷ്യൽ ഭജന ഗാനമേള കാണും. അന്ന് സംഗീത് വക  ശാസ്ത്രീയ സംഗീതവും കീർത്തനങ്ങളുമൊക്കെ ഉണ്ടാകും. അത് ഞാൻ വീട്ടിലിരുന്ന് കേട്ടിട്ടുണ്ട്.

നിലമേലിൻ്റെ സാംസ്കാരിക ജീവിതത്തിൽ നിലമേൽ സംഗീത് തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു സംഗീതിന്. ചെറുപ്പത്തിൽ നിലമേലിലെ കോൺഗ്രസ്സുകാരായ ചെറുപ്പക്കാരുടെ കൂട്ടത്തിലാണ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത്. നമ്മുടെ ടീമുമായി അത്ര അടുത്ത ബന്ധം ഉണ്ടായിരുന്നില്ല.   എന്നാൽ സംഗീതിന് അങ്ങനെ രാഷ്ട്രീയമെന്നും ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്നും അദ്ദേഹം  പങ്കെടുത്തുന്നില്ല. ഈയടുത്ത് നിലമേൽ ഇ.എം.എസ് വായനശാലയിൽ ഒരു പരിപാടിയിൽ സംഗീത് 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്ന ഗാനം ആലപിക്കുമ്പോഴാണ് ഞാൻ അവസാനമായി സംഗീതിനെ കണ്ടത്. ഗാനമേളകളിൽ അദ്ദേഹത്തിൻ്റെ ഫേവറൈറ്റ് ഗാനമായിരുന്നു 'കാട്, കറുത്ത കാട്, മനുഷ്യനാദ്യം പിറന്ന വീട് എന്ന ഗാനം '. പ്രശസ്ത സിനിമാ സംവിധായകൻ കിളിമാനൂർ കബീർ റാവുത്തരുടെ ശേഷക്കാരനോ മറ്റോ ആണ് സംഗീതെന്ന് കേട്ടിട്ടുണ്ട്. നിലമേൽ സംഗീതിൻ്റെ യഥാർത്ഥ പേരു് അബ്ദുൽ അസീസ് എന്നാണെന്ന് എനിക്ക് തോന്നുന്നു. നല്ല ഓർമ്മയില്ല.  സാംസ്കാരികമായും രാഷ്ട്രീയമായും വളരെ ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥലമാണ് നിലമേൽ. മതസൗഹാർദ്ദത്തിനൊക്കെ മാതൃകയാണിവിടം. രാഷ്ട്രീയത്തിൽ ഇവിടെ സ്വന്തബന്ധങ്ങളോ ജാതിയോ മതമോ ഇല്ല. സംഭവബഹുലമായ ഒരു സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക ചരിത്രമുള്ള നിലമേലിന് നിലമേൽ സംഗീതിനെ മാറ്റി നിർത്തിയൊരു ചരിത്രമെഴുതാൻ കഴിയില്ല.

പക്ഷെ ഒരു ചോദ്യം ഇന്നും അവശേഷിക്കുന്നു.  ഇത്രയും നല്ലൊരു ഗായകന്, അതും സംഗീത ബിരുദമുള്ള ഒരു കലാകാരന് നമ്മളൊക്കെ പ്രതീക്ഷിച്ച പോലെ അവസരങ്ങളോ  ഭാവിയോ പ്രശസ്തിയോ ലഭിക്കാതെ പോയത് എന്തുകൊണ്ട്?. അത് നിലമേലിൻ്റെ എക്കാലത്തെയും ഒരു നൊമ്പരമായിരിക്കും. നിലമേൽ കുറച്ചു നാൾ മാത്രമ എൻ്റെ സ്ഥിരം തട്ടകമായിരുന്നുള്ളു. പിന്നെ ആവശ്യങ്ങൾ ഉള്ള സമയത്ത് മാത്രമേ നിലമേൽ പോകാറുണ്ടായിരുന്നുള്ളു. പിന്നീടുള്ള ദീർഘമായ കാലഘട്ടങ്ങളിൽ നിലമേൽ സംഗീതിൻ്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. പക്ഷെ നമ്മുടെ ചെറുപ്പത്തിൽ നിലമേലിൻ്റെ പേര് നിലമേൽ സംഗീതിലൂടെ ലോകമറിയുമെന്ന് നമ്മൾ പ്രതീക്ഷിച്ചിരുന്നു. അത്രയും മനോഹരമായിരുന്നു ആ ഗാന മാധുരി.  നിലമേൽബം ഗീതിൻ്റെ ആ ഗാനമാധുരി ഇനിയൊന്ന് കേൾക്കാൻ  ഒന്നെങ്കിലും ആരുടെയെങ്കിലും ശേഖരത്തിലെങ്കിലും ഉണ്ടാകുമോ എന്ന് നിശ്ചയമില്ല. അതിന് ന്യൂ ജെൻ തലമുറക്കാർ സംഗീതിനെ അറിയാതെ പോയില്ലേ? അറിയുമായിരുന്നെങ്കിൽ സംഗീതിനെ അറിയാനുതകുന്ന എന്തെങ്കിലുമൊരു സൃഷ്ടിയും ശേഖരവും ഉണ്ടാകുമായിരുന്നു. ഏറെ നഷ്ടബോധങ്ങളോടെ എന്നെ അറിയത്ത- എന്നാൽ എനിക്കറിയമായിരുന്ന- നിലമേൽ സംഗീതിന് എൻ്റെ ആദരാഞ്ജലികൾ!

(ഇ.എ.സജിം തട്ടത്തുമല)

............................................................

Wednesday, March 4, 2020

കളിയല്ല, ഫാസിസം

കളിയല്ല, ഫാസിസം

വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ച് അധികാരം നിലനിർത്തുന്നതിൽ വിജയം കണ്ടു കൊണ്ടിരിക്കുന്ന ബി.ജെ.പിക്കല്ലാതെ ഇനി ഇന്ത്യയിൽ അധികാരം ലഭിക്കില്ലെന്ന ആത്മവിശ്വാസത്തിലൂന്നിയ  നിയമ നിർമ്മാണങ്ങളിലൂടെ അധികാര കേന്ദ്രീകരണം ഘട്ടം ഘട്ടമായി നടപ്പിലാക്കി വരികയാണ് ബി.ജെ.പി. ജി. എസ്. ടി, കാശ്മീരിലെ ഇടപെടൽ, പൗരത്വ ബിൽ, ഇപ്പോഴിതാ സഹകരണ ബാങ്കുകൾ റിസർവ്വുബാങ്കിൻ്റെ നിയന്ത്രണത്തിലാക്കാൻ നിയമം വരുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവർവെർന്നെടുക്കുന്നു.

ഉത്തരേന്ത്യയിലൊക്കെ നടക്കുന്നതെന്നായും ചിതറിയുമുള്ള പ്രക്ഷോഭങ്ങളെല്ലാം തീയിൽ വീഴുന്ന ഈയാംപാറ്റകളുടെ അവസ്ഥയിലേക്കെത്തും. ഡൽഹി കലാപം പോലെ. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള വിശാ സഖ്യമാണ് ഇവിടെ വേണ്ടത്. ഒറ്റയ്ക്കും തെറ്റയ്ക്കമുള്ള ധർണ്ണകളും ഡിബേറ്റുകളും കൊണ്ട് കുറച്ചു ജനങ്ങൾക്ക് വിജ്ഞാനം പകരാം. പക്ഷെ കടുത്ത വർഗ്ഗീയ-രാഷ്ട്രീയ ഫാസിസ്റ്റുകളെ നേരിടാൻ ഈ പിള്ളേരു കളികളൊന്നും പോര.

ബി.ജെ.പിയെ എതിർക്കാൻ രാജ്യത്താകെ അടിത്തറയുള്ള ഒരു കേന്ദ്രീകൃത പാർട്ടി ഇപ്പോൾ ഇല്ലാത്ത സാഹചര്യത്തിൽ ഓരോ സംസ്ഥാനത്തും ശക്തിയും സ്വാധീനവുമുള്ള എല്ലാ പ്രസ്ഥാനങ്ങളെയും ഒരുമിപ്പിച്ച് ഒരു വിശാല സഖ്യമുണ്ടാക്കി ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയല്ലാതെ അവർ അധികാരത്തിൽ തുടരുവോളം ഒരു പ്രക്ഷോഭങ്ങളും വിജയിക്കില്ല. കുറച്ചു പേരുടെ ജീവൻ കുരുതി കൊടുക്കാമെന്നു മാത്രം!

Sunday, March 1, 2020

25 രൂപയ്ക്കുള്ള ഊണ്

25 രൂപയ്ക്കുള്ള ഊണ് 

ഇപ്പോൾ ചില ഭാഗങ്ങളിൽ നിന്ന് ചില മുറുമുറുപ്പുകൾ ഉയരുന്നുണ്ട്. കേരള സർക്കാർ പ്രഖ്യാപിച്ച 25 രൂപയുടെ ഊണു കട വിജയിക്കുമോ എന്നതാണവരുടെ സംശയം. പ്രധാനമായും ഹോട്ടൽ രംഗത്തു പ്രവർത്തിക്കുന്നവർക്കാണ് അല്പം 'ഭയാശങ്കകൾ' നിഴലിക്കുന്ന ഈ സംശയം. തട്ടത്തുമലയിൽ തൃപ്തി കല്യാണി എന്നൊരു ഒരു കൊച്ചു കടയും (പലപ്പോഴും അത്രമേൽ ലാഭകരമല്ലെങ്കിൽ പോലും) അവിടെ നിന്ന് ആഴ്ചയിൽ നാലും അഞ്ചും ദിവസം മുടങ്ങാതെ കിടപ്പു രോഗികൾ ഉൾപ്പെടെ മുപ്പതോളം നിർദ്ധനർക്ക് ഭക്ഷണം നൽകി വരുന്ന അനുഭവത്തിൽ നിന്നു പറയട്ടെ; നടക്കും. തുടർന്നും സർക്കാരിൻ്റെ കൈത്താങ്ങുകളും കൂടിയുണ്ടെങ്കിൽ ഒരു പ്രയാസവുമില്ലാതെ നടക്കും. ഈ പദ്ധതിയുടെ പ്രത്യേകതയായ മീൽസ് ഷെയറിംഗും കൂടിയാണെങ്കിൽ പറയാനുമില്ല. 

ഞങ്ങൾ കുറച്ചു കടക്കാർ വലിയ ലാഭം നോക്കാതെ പരമാവധി കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകുന്നതു കൊണ്ട് ഉയർന്ന വിലയും കുറച്ചു കൂടി സമൃദ്ധമായ ഭക്ഷണവും നൽകുന്ന ഒരു ഹോട്ടലുകൾക്കും ഒരു കോട്ടവും സംഭവിക്കുന്നില്ല. എന്നതുപോലെ ഹോട്ടലുകൾ നടത്തി ഉപജീവനം നടത്തുന്ന ആരെയും സർക്കാരിൻ്റെ ഈ സംരംഭം പ്രതികൂലമായി ബാധിക്കുകയില്ല. ഇപ്പോൾ തന്നെ എത്രയോ ഹോട്ടലുകൾ ! ചിലത് നിലനിൽക്കും. ചിലത് നിന്നു പോകും. അല്ലാതെ സർക്കാരിൻ്റെ പട്ടിണി രഹിത കേരളം എന്ന സദുദ്ദേശത്തോടെ നടത്തുന്ന ഈ പദ്ധതി കൊണ്ട് കേരളത്തിലെ ചെറുകിട ഹോട്ടൽ വ്യവസായങ്ങളൊന്നും തകർന്നു പോകില്ല. 

ഇനി അഥവാ ഇത് നാടാകെ വന്നാൽ, ഏതെങ്കിലും കടയെ ബാധിച്ചാൽ അവർ ബിസിനസ് ഒന്നു മാറ്റിപ്പിടിക്കണം. അത്ര തന്നെ! തൊഴിൽ മേഖലകൾ വേറെയുമുണ്ടല്ലോ! പട്ടിണി കൊണ്ട് കേരളത്തിൽ ആരും മരിക്കരുത്. അതിനു വേണ്ടി സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കൂടുതൽ ഫലപ്രദമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുക. അതിനെ പിന്തുണയ്ക്കുക!