Showing posts with label മതേതരത്വം. Show all posts
Showing posts with label മതേതരത്വം. Show all posts

Tuesday, February 17, 2015

വാക്കുകളിലെ പുതുമോഡിയ്ക്ക് ഒരു കൈയ്യടി

വാക്കുകളിലെ പുതുമോഡിയ്ക്ക് ഒരു കൈയ്യടി

പ്രധാന മന്ത്രിയുടെ വാക്കുകളിലെ പുതുമോഡിയ്ക്ക് മറ്റ്  സർവ്വം മറന്ന് ആദ്യം തന്നെ  ഒരു കൈയ്യടി. അങ്ങനെ വഴിയ്ക്കു വാ മോഡിജീ! ഇന്ന് അല്പം മുമ്പ്  ഡൽഹിയിൽ ഒരു ക്രിസ്തീയ വേദിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം ടി.വിയിൽ കണ്ടുകേട്ടു. വാക്കുകളെ വിശ്വസിക്കാമെങ്കിൽ,  വാക്കും പ്രവർത്തിയും ഒത്തുപോകുമെങ്കിൽ തികച്ചും സന്തോഷകരവും സ്വാഗതർഹവുമായ വാക്കുകൾ. ഇന്ത്യ എന്ന മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്കുണ്ടകേണ്ട സഹിഷ്ണുതയും ഉത്തരവാദിത്വവും പക്വതയും  ഉൾക്കൊള്ളുന്ന പ്രസംഗമയിരുന്നു അത്. അദ്ദേഹം വന്ന വഴിയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഇതിനോടു ഘടിപ്പിക്കേണ്ടതില്ല. അത്  വേറെ തന്നെ തുടരാമല്ലോ. കാരണം ഇപ്പോൾ അദ്ദേഹം ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. 

എല്ലാ  മതങ്ങളിലും സത്യമുണ്ടെന്നും എല്ലാവർക്കും ഇഷ്ടപ്പെട്ട വിശ്വാസങ്ങൾ വച്ചു പുലർത്താൻ അവകാശമുണ്ടെന്നും ഇന്ത്യയിൽ രൂപം കൊണ്ട ചില മതങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് വളർന്നിട്ടുണ്ടെന്നും മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും ലോകത്തു തന്നെ മതങ്ങളൂടേ പേരിൽ നടക്കുന്ന ഭിന്നിപ്പുകൾ ഉൾകണ്ഠാ ജനകമാണെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ കാതൽ. അതെല്ലാം വളരെ സുവ്യക്തമായി വളച്ചുകെട്ടില്ലാതെ നല്ല  ലളിതമായ ഇംഗ്ലീഷിൽ അദ്ദേഹം പറഞ്ഞു.  

പക്ഷെ ഒരു വശത്ത് ഇങ്ങനെയൊക്കെ പറയുകയും മറുവശത്തുകൂടി ബി.ജെ.പി എന്ന ലേബലിലല്ലാതെ മറ്റ് സംഘപരിവാറുകളെക്കൊണ്ട് മറിച്ചുള്ള പണികൾ ഇനിയും  ചെയ്യിക്കുമെന്നൊരാശങ്ക ജനങ്ങൾക്കിടയിൽ നിന്നും  അകന്നു പോകില്ല. അതിനി കാത്തിരുന്ന് കാണണം. കാരണം ഭരണഘടനയിൽ നിന്ന് മതേതരം എന്ന വാക്ക് എടുത്തു കളയണം എന്നുതന്നെ അഭിപ്രായമുള്ള സംഘപരിവാറുകളൂടെ  കൂട്ടത്തിൽ ഉള്ള ഒരാളണ്  നമ്മുടെ പ്രധാന മന്ത്രിയും. അദ്ദേഹത്തിന്റെ അധികാര ലബ്ദ്ധിയിൽ എല്ലാ സംഘ പരിവാറുകാർക്കുമുള്ള പങ്കും അവരോടുള്ള   കൂറും നരേന്ദ്ര മോഡിയ്ക്ക് കാണിക്കാതിരിക്കാനാകുമോ എന്നും  ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാകില്ല. അതെല്ലാം തൽക്കാലം അവിടെ നിൽക്കട്ടെ. അതെന്തൊക്കെയാണെങ്കിലും  പരസ്യമായി ഇങ്ങനെയൊരുറപ്പ് പ്രധാന മന്ത്രി എന്ന നിലയിൽ അല്പം വൈകിയാണെങ്കിലും അദ്ദേഹം  നൽകിയത് ആശ്വാസകരം തന്നെ. 

രാജ്യത്തിന്റെ പല ഭാഗത്തും  നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  ഇതല്പം മുമ്പേ പറയേണ്ടതുണ്ടായിരുന്നു എന്നൊരുഭിപ്രായമുണ്ട്. എങ്കിലും അധികം വൈകിയില്ല. ഇത് ഡൽഹിയിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാ‌ജയത്തിൽ നിന്നുണ്ടായ വീണ്ടു വിചാരമായി വിവക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെയണെങ്കിൽ തന്നെ അത് ഒരു തെറ്റല്ല. അനുഭവങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കുന്നത്. നരേന്ദ്ര മോഡിയുടെ   ഔദാര്യമല്ല, ഭരണഘടനാപരമായി ഇന്ത്യയിലെ ജനങ്ങൾക്കുള്ള അവകശങ്ങളെ എടുത്തു പറയുകയാണ്   അദ്ദേഹം ചെയ്തിട്ടുള്ളത് എന്ന നിലയിലും  ഇതിനോട് പ്രതികരിച്ചവർ ഉണ്ട്. എങ്കിൽ എടുത്തു പറഞ്ഞല്ലോ അതു അതന്നെയും വലിയകാര്യം തന്നെയാണ്.

ന്യൂന പക്ഷങ്ങൾക്കും ന്യൂന പക്ഷ  ആരാധനലയങ്ങൾക്കും നേരെ പല അക്രമങ്ങളും നടക്കുന്ന പശ്ചാത്തലത്തിൽ  പ്രധാന മന്ത്രിയുടെ വാക്കുകൾക്ക് ജനം കാതോർക്കുന്നത് സ്വാഭാവികം. .  പ്രത്യേകിച്ചും ഹിന്ദു രാഷ്ട്രസ്ഥാപനാർത്ഥം പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനകളുടെ ഭാഗമായ ബി.ജെ.പി യും സഖ്യകക്ഷികളും   മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന് ഭരണം  നി‌ർവ്വഹിക്കുന്ന കാലത്ത്,   ഇന്ത്യയുടെ ഭരണ ഘടന   ഉ‌റപ്പുനൽകുന്ന പൗരാവകാശങ്ങൾ പ്രധാന മന്ത്രി എടുത്തു പറയുന്നത് ഇന്ത്യയുടെ ജനാധിപത്യം  മതേതരത്വം  മുതലായവ  സംബന്ധിച്ച് ആശങ്കകൾ ഉള്ളവർക്ക് പ്രത്യേകിച്ച് ന്യൂനപക്ഷ  വിഭാഗങ്ങൾക്ക് ആശ്വാസകരമാണ്. അതുകൊണ്ട് പ്രധാന മന്ത്രിയുടെ ഇന്നത്തെ പ്രസംഗത്തിന് സർവ്വം മറന്ന് ഒരു മതേതര കൈയ്യടി! 

Thursday, December 11, 2014

ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാൻ

ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുവാൻ

രത്നച്ചുരുക്കം: ഇന്ത്യ നേരിടുന്ന വർഗ്ഗീയ ഫാസിസം എന്ന വലിയ അപകടത്തെ അതിജീവിക്കുവാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾ മറ്റെല്ലാം മറന്ന് ഒരു പൊതു പ്ലാറ്റ്ഫോം ഉണ്ടാക്കേണ്ട സമയം സംജാതമായിരിക്കുന്നു.  ഇനി വിശദമായ പോസ്റ്റിലേയ്ക്ക്: 

വെറുതെ ബഹളം വച്ചതുകൊണ്ട് ഒരു കാര്യവുമില്ല. മതതീവ്രശക്തികൾ അധികാരശക്തിയായാൽ ഏതൊരു രാജ്യത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇന്ത്യയിലും സംഭവിക്കും. സാധാരണ പിന്നെ പ്രതീക്ഷകൾക്ക് വകയില്ല. മതരാഷ്ട്രം അരക്കിട്ടുറപ്പിക്കപ്പെടും. ഇന്ത്യയിൽ പക്ഷെ ഇപ്പോഴും ചില പ്രതീക്ഷകൾക്ക് നേരിയ സാദ്ധ്യതകൾ നില നിൽക്കുന്നുവെന്നു മാത്രം.

മതേതരത്വത്തിൽ വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളും പ്രസ്ഥാനങ്ങളും ഇന്ത്യയിൽ ഇപ്പോഴുമുണ്ട്. അവർ പൂർണ്ണമായും അടിച്ചമർത്തപ്പെടുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ സാധിച്ചു. നീണ്ടു പോകുന്തോറും മതേതരത്വം എന്ന വാക്കു പോലും ഉച്ചരിക്കാനുള്ള സ്വാതന്ത്ര്യം  നഷ്ടപ്പെട്ടേക്കാം. പക്ഷെ അധികാരലബ്ധിയെ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുകയാൽ ഛിന്നഭിന്നമായി കിടക്കുകയാണ് ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ. പ്രത്യയശാസ്ത്ര ബാദ്ധ്യതയുള്ള പ്രസ്ഥാനങ്ങൾ വിരളമാണു താനും.

ഇന്ത്യ നേരിടുന്ന വർഗ്ഗീയ ഫാസിസം എന്ന വലിയ അപകടത്തെ അതിജീവിക്കുവാൻ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾ മറ്റെല്ലാം മറന്ന് ഒരു പൊതു പ്ലാറ്റ്ഫോം ഉണ്ടാക്കേണ്ട സമയം സംജാതമായിരിക്കുന്നു.  ഈ തിരിച്ചറിവ് എന്നത് തന്നെ മതേതര പ്രസ്ഥാനങ്ങളുടെ ഒരു ഉ ഉത്തരവാദിത്വമാണ്. പക്ഷെ ചില തിരിച്ചറിവുകളും ഉത്തരവാദിത്വ ബോധങ്ങളും പ്രബലമായ മതേതര പ്രസ്ഥാനങ്ങൾക്കൊന്നിനും ഇല്ലാതെ പോകുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു ദുരന്തം.

എന്നാൽ പഴയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഛിന്ന ഭിന്നമായി പോയ ചില പ്രസ്ഥാനങ്ങൾ ഒരുമിച്ചു ചേരാൻ ചില പരിശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു എന്നത് ആശ്വാസകരമാണ്. ആ പ്രസ്ഥാനങ്ങളുടെ നേതാക്കളായ മുലയാം സിംഗ് യാദവ്, ലാലു പ്രസദ് യാദവ്, നിതീഷ് കുമാർ, ദേവ ഗൗഡ തുടങ്ങിയവരുടെ ലയന നീക്കങ്ങൾ പ്രതീക്ഷകൾക്ക് വകയുള്ളതാണ്. അതുപോലെ കോൺഗ്രസ്സും ഇടതുപക്ഷവും ഉൾപ്പെടെ മറ്റ് മതേതര പ്രസ്ഥാനങ്ങളും യാഥാർത്ഥ്യ ബോധം ഉൾക്കൊണ്ടുകൊണ്ടുള്ള രാഷ്ട്രീയ ആലോചനകളും നീക്കങ്ങളും  ഇപ്പോഴേ ആരംഭിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ മതേതരത്വം  നില നിർത്താൻ മതേതര പ്രസ്ഥാനങ്ങൾക്ക് മറ്റെന്തിനേക്കാളുപരി ബാദ്ധ്യതയുണ്ട്. അത് വേണ്ട വിധം നിറവേറ്റാനായില്ലെങ്കിൽ പിന്നീട്  ചരി‌ത്രം വഴി തെറ്റി പോയതിനെക്കുറിച്ച് ഒന്ന്  ദു:ഖിക്കാൻ പോലും സ്വാതന്ത്ര്യം ലഭിച്ചെന്നു വരില്ല. കാരണം ഫാസിസം എന്നാൽ നമുക്ക് മനസ്സിലാക്കനുള്ള ശേഷിക്കുമപ്പുറം അപകടകരമയ ഒരു പ്രത്യയശസ്ത്രമാണ്. അത് വർഗ്ഗീയ ഫാസിസമാണെങ്കിൽ പതിൻമടങ്ങ് മാരകമായിരിക്കും.

മാത്രവുമല്ല ഒരു വർഗ്ഗീയ ഫാസിസത്തിനെതിരെ  മറ്റ് വർഗ്ഗീയ ഫാസിസ്റ്റുകൾ കൂടി പ്രതിരോധത്തിനിറങ്ങിയാൽ  അത് ഇന്ത്യയുടെ സമാധാനത്തിനും സ്വൈര ജീവിതത്തിനും നിരന്തര‌ഭീഷണിയായി   മാറും. അപ്പോൾ ആ അപകടാവസ്ഥയെ വിശേഷിപ്പിക്കാൻ മാരകം എന്നതിനേക്കാൾ വലിയ വാക്കുകൾ നാം അന്വേഷിക്കേണ്ടി വരും. ആവശ്യപ്പെടുന്ന വലിയ ജാഗ്രതകളെ സൂചിപ്പിക്കുവൻ വേറെ പദങ്ങൾ ഇല്ലാത്തതിനൽ 'ജാഗ്രത'  എന്ന് മാത്രം പറഞ്ഞ് ഈ ചെറുകുറിപ്പ് തൽക്കാലം ചുരുക്കുന്നു. . 

Sunday, August 31, 2014

മതേതര കക്ഷികളും ബി.ജെ.പിയും

മതേതര കക്ഷികളും ബി.ജെ.പിയും

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിൽ. കേരളത്തിൽ അദ്ദേഹം വരുന്നു പോകുന്നു എന്നതിനപ്പുറം കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അദ്ദേഹത്തിന്റേതു മാത്രമായി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ബി.ജെ.പി പ്രവർത്തകർക്ക് ഒരു ആത്മ വിശ്വാസവും ആവേശവുമൊക്കെ പകർന്നു നൽകാനാകും എന്നു മാത്രം. എന്നാൽ വരുന്നത് കേവലം ഒരു അമിത് ഷാ അല്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുട പിൻഗാമിയാണ്. അതായത് ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി. ഇപ്പോഴേ ആ യാഥാർത്ഥ്യവുമായി പൊരുത്തപെടുന്നത് നല്ലതാണ്. ബി.ജെ.പിയോ നരേന്ദ്ര മോഡി‌യോ ഇതുപോലെ അധികാരത്തിൽ വരുമെന്ന് മതേതരവാദികൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് ആ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ മതേതര വാദികൾക്ക് കഴിയാതെ പോയത്. കടുത്ത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ മനസ്സിനെ മുമ്പേ പാകപ്പെടുത്തുന്നത് നല്ലതാണ്. 

അമിത് ഷായെക്കുറിച്ച് ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ എന്തുതന്നെ ആയാലും അതിനേക്കാൾ വലിയ ആക്ഷേപങ്ങൾ നരേന്ദ്ര മോഡിയ്ക്കെതിരെ ഉയർന്നിരുന്നുവെങ്കിലും അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത പദവിയായ പ്രധാന മന്ത്രി സ്ഥാനം വരെ ലഭിച്ചു. അമിത് ഷായും നരേന്ദ്ര മോഡിയുമൊക്കെ ഹിന്ദുത്വ വാദികൾ ആയിപ്പോയത് അവരുടെ കുറ്റമല്ല. ഉത്തരേന്ത്യൻ സാഹചര്യങ്ങളിൽ വളർന്നു വരുന്നവർ അങ്ങനെ ആകുന്നതിൽ അദ്ഭുതപ്പെടാനില്ല. കേരളത്തിൽ പോലും നരേന്ദ്ര മോഡിയെ പേലെയും അമിത് ഷായെ പോലെയും ചിന്തിക്കുന്നവർ ഉള്ളപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് ഉയർന്നു വരുന്ന നേതാക്കൾ പ്രത്യേകിച്ചും ബി.ജെ.പി നേതാക്കൾ ഹിന്ദു രാഷ്ട്ര വാദികളും ന്യുനപക്ഷ വിരുദ്ധരുമൊക്കെ ആയാൽ അതിൽ ഒരു അദ്ഭുതവുമില്ല. 

ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ നരേന്ദ്ര മോഡി, അമിത് ഷാ, ബി.ജെ.പി, സംഘ പരിവാർ എന്നൊക്കെ പറഞ്ഞ് സ്വയം സംഭീതരാകുകയും ജനങ്ങളെ സംഭീതരാക്കുകയും ചെയ്യുന്നതിൽ യാതൊരു അർത്ഥവു‌മില്ല. ഇന്ത്യൻ ജനതയിൽ സാമൂഹ്യവും സാംസ്കാരികവുമായ ഒരു നവോത്ഥാനം സൃഷ്ടിച്ചെടുക്കാതെ അവരെ രാഷ്ട്രീയമായി ഉദ്ധരിക്കുവാൻ കഴിയില്ല. അത് കഴിയാത്തിടത്തോളം വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും നിരക്ഷരരായ ജനങ്ങൾ വർഗ്ഗീയമായി ചിന്തിക്കുന്നത് അവരുടെ കുഴപ്പമല്ല. ഉത്തരേന്ത്യയിലെ നിരക്ഷരരായ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം മനുഷ്യരാണെന്ന് പോലും കരുതുന്നില്ല. അത്ര മേൽ അറിവില്ലാത്തവരാണ് ആ പാവപെട്ട ജനങ്ങൾ. 

ഇന്ത്യൻ ജനതയെ സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പുരോഗതിയിലേയ്ക്ക് നയിക്കാൻ ലഭ്യമായ അവസരങ്ങളെ മുഴുവൻ നഷ്ടപ്പെടുത്തിയ ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ ഇപ്പോൾ സംജാതമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് നേരേ കൊഞ്ഞനം കുത്തിയിട്ട് ഒരു കാര്യവുമില്ല. ഇത് ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസ്സുകാർക്ക് മാത്രം ബാധകമായ കാര്യമല്ല. ഇടതുപക്ഷമടക്കമുള്ള ഇന്ത്യയിലെ മുഴുവൻ മതേതര പ്രസ്ഥാനങ്ങൾക്കും ബാധകമായ ആരോപണമാണ്. വരാനിരിക്കുന്ന ഭവിഷ്യത്തുകളെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്നതിൽ മതേതര പ്രസ്ഥാനങ്ങൾ ഒന്നടങ്കം പരാജയപ്പെട്ടു. ഭരണം തുടർച്ചയായി കിട്ടിയ കോൺഗ്രസ്സും സഖ്യ കക്ഷികളുമാകട്ടെ ഭരണത്തിന്റെ തിമിർപ്പിലും ഉന്മാദത്തിലും മതിമറന്നു പോയി. ജനങ്ങൾക്ക് പകരം വയ്ക്കാൻ ബി.ജെ.പിയും സംഘപരിവാർ ശക്തികളു‌മല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലാതെ പോയി. 

ഭൂരിപക്ഷ വർഗ്ഗീയതയെ പ്രതിനിധീകരിക്കുന്നവരെ അധികാരത്തിലേറ്റാൻ ഭൂരിപക്ഷ മത വിശ്വാസികൾക്ക് അത്ര വലിയ പ്രയാസം ഉണ്ടാകാതെ പോകുന്നതിൽ അദ്ഭുതമൊന്നുമില്ല. കാരണം ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെ ഇന്ത്യൻ യാഥാർത്ഥ്യങ്ങളാണ്. ജാതി മതം മറ്റ് അന്ധ വിശ്വാസങ്ങൾ അനാചാരങ്ങൾ എന്നിവയാൽ കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു ജന സമൂഹത്തിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ മതേതര പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഉത്തരവാദിത്തങ്ങൾ വളരെ വലുതാണ്. ഭൂരിപക്ഷ വർഗ്ഗീയതയെ രാഷ്ട്രീയായുധമാക്കുന്നവർക്ക് അനായാസേന അധികാരത്തിലേയ്ക്കുള്ള ദൂരം എളുപ്പമാക്കാൻ കഴിയുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് സംഘപരിവാരങ്ങളെയും നരേന്ദ്ര മോഡിയെയും അമിത് ഷായെയുമൊക്കെ കുറ്റപ്പെടുത്തി അവരെ ശരിയാക്കികളയാം എന്നു വിചാരിക്കുന്നത് മൗഢ്യമാണ്. 

സംഘ പരിവാർ ശക്തികളെ സംബന്ധിച്ച് ഹിന്ദുത്വം എന്ന മാർഗ്ഗവും ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യവും ഒരു പാപമേ അല്ല. അതുകൊണ്ടുതന്നെ അവരിതാ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നേ ഹിന്ദു രാഷ്ട്രം സ്ഥാപികുന്നേ എന്ന് നില വിളിക്കുന്നതിൽ യാതൊരർത്ഥവുമില്ല. അവരുടെ ലക്ഷ്യം അവരുടെ മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്നതായിരിക്കാം അവരെ നയിക്കുന്ന ചിന്ത. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻസംഘപരിവാർ ശക്തികളെ പ്രതിരോധിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഇന്ത്യൻ ജനസമൂഹത്തെ മതേതരവൽക്കരിക്കണം. അധികാര ലബ്ധിയെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിലൂടെ മാത്രം അത് സാധിക്കില്ല. വിശാലമായ മതേതര കൂട്ടായ്മയിലൂടെ മാത്രമേ അത് സാധിക്കൂ. 

നാളെ ഒരു പക്ഷെ ഇന്ത്യയുടെ ഭരണ ചരിത്രത്തിന്റെ ഭാഗമകാൻ പോകുന്ന ഒരു വ്യക്തി കേരളം സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായോ ആശയങ്ങളുമായോ വിയോജിപ്പുള്ള ഒരു പൗരൻ എന്ന നിലയിൽ ഇങ്ങനെ കുറിച്ചു എന്നു മാത്രം. ജനാധിപത്യം ഉപയോഗിച്ച് ഭാവി പ്രധാന മന്ത്രി ആയി അമിത് ഷാ വന്നാലും അത് അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. അതിനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. അതുകൊണ്ടു തന്നെ ഇന്ന് കേരളത്തിലെത്തുന്നത് ഒരു പാർട്ടിയുടെ അദ്ധ്യക്ഷൻ മാത്രമല്ല, ഒരു പക്ഷെ ഭാവിപ്രധാനമന്ത്രിയായേക്കാവുന്ന വ്യക്തി എന്ന നിലയ്ക്കുള്ള പ്രാധാന്യം അമിത് ഷായുടെ കേരള സന്ദർശനത്തിനുണ്ട്. ഇത് ആരെയും നടുക്കാനല്ല, യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടു പ്രവർത്തിക്കണമെന്ന് ഓർമ്മപ്പെടുത്താൻ കുറിക്കുന്ന കുറിപ്പാണ്.