Showing posts with label നിയമം. Show all posts
Showing posts with label നിയമം. Show all posts

Tuesday, November 5, 2013

ഇനിയെന്ത് ലാവ്‌ലിൻ?

ഇനിയെന്ത് ലാവ്‌ലിൻ?
 
ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തോടുള്ള പ്രതികരണം എന്ന നിലയിൽ   ഞാൻ  2012 ജനുവരി 18-ന്  എന്റെ ബ്ലോഗിൽ  പ്രസിദ്ധീകരിച്ച  ലേഖനം സ. പിണറയി വിജയനെ ലാവ്‌‌ലിൻ കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ പുനർവായനയ്ക്കയി ഒന്നുകൂടി ലിങ്ക് ചെയ്യുന്നു. 

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ പോസ്റ്റിലെത്താം

Sunday, July 21, 2013

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ

(തരംഗിണി ഓൺലെയിൻ മാഗസിന്റെ 2013 ജൂലൈ ലക്കത്തിൽ ഞാൻ എഴുതിയ ലേഖനം)

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ

ഈ അടുത്ത സമയത്ത് കേരളത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഒരു വിവാദ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രായപൂർത്തിയാകാതെ നടന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്നതായിരുന്നു ആ സർക്കുലർ. ഇത് വലിയ വിവാദമായി. പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾക്ക് നിയമ സാധുതനൽകുന്നതാണ് ആ സർക്കുലറെന്ന് ആക്ഷേപമുണ്ടായി.  അതു സംബന്ധിച്ച ചർച്ചകളിൽ പലതും  ഒരു പ്രത്യേകസമുദായത്തിലേയ്ക്ക് മാത്രം വിരൽ ചൂണ്ടുന്നതായും കണ്ടു. പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ ആ സർക്കുലർ പിന്നീ‍ട്  പിൻ‌വലിക്കുകയുണ്ടായി. എങ്കിലും ആ വിവാദ ഉത്തരവ്‌  ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് സജീവമായ ചർച്ചകൾക്ക് കാരണമായി. മൊത്തം വായിക്കാൻ സമയമില്ലാത്തവർക്കായി ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം ആദ്യമേതന്നെ പറയാം; പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ അഭിലഷണീയമല്ല. അത് തടയാൻ  നിലവിലുള്ള നിയമങ്ങൾ കർശനമയി നടപ്പിലാക്കണം. നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമോ പ്രായോഗിക വൈഷമ്യങ്ങൾ ഉള്ളവയോ ആണെങ്കിൽ കൂടുതൽ ശക്തവും പ്രായോഗികവുമായ പുതിയ നിയമങ്ങൾ കോണ്ടുവരണം. നിയമങ്ങൾ അവ പാലിക്കുന്നവർക്കുവേണ്ടി മാത്രമുള്ളതാണെന്ന്  പറയാറുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സമൂഹത്തിന്റെ ജഗ്രതയും വളരെ പ്രധാനമാണ്.

പ്രായപൂർത്തിയാകാത്തവർ  തമ്മിലുള്ള വിവാഹം കേരളത്തിലോ ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളിലോ  മാത്രം  നടന്നുവരുന്ന ഒന്നല്ല. അത് ഏതെങ്കിലും ഒരു സമുദായത്തിലോ സവിശേഷസമൂഹത്തിലോ മാത്രം നടക്കുന്നതുമല്ല. ചില ഗോത്രവർഗ്ഗ സമുദായങ്ങൾക്കിടയിൽ അത് സർവ്വ സാധാരണമായി കാണപ്പെടുന്നുണ്ട്. ഏതെങ്കിലും  പ്രത്യേക പ്രദേശങ്ങളിലോ  പ്രത്യേക സമുദായങ്ങൾക്കിടയിലോ  സവിശേഷസമൂഹങ്ങൾക്കിടയിലോ  അത് ആപേക്ഷികമായി കുറച്ച് കൂടുതൽ നടക്കുന്നുണ്ടാകാം. എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും  എല്ലാ സമുദായങ്ങളിലും പെട്ടവർക്കിടയിൽ സർവ്വവ്യാപകമായിത്തന്നെ അത്തരം വിവാഹങ്ങൾ ഏറിയും കുറഞ്ഞും നടന്നുവരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അല്ലാതെ  അത്തരം വിവാഹങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രവണത  എന്ന തരത്തിലുള്ള  പ്രചരണം വസ്തുതകൾക്ക് നിരക്കുന്നതല്ല.  എന്നാൽ കേരളത്തിലെന്നല്ല,  ഇന്ത്യയിൽ എവിടെയും  പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുവാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. പ്രായപൂർത്തിയകാ‍ത്ത വിവാഹങ്ങൾ തടയാൻ പര്യാപ്തമായ നിയമങ്ങൾ നിലവിൽ ഇവിടെ ഇല്ലാഞ്ഞിട്ടല്ല; ഉള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പ്രായോഗികമായി പരാജയപ്പെടുകയാണ് ചെയ്യുന്നത്. അതിനു പല കാരണങ്ങളുമുണ്ട്. 

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ അഭിലഷണീയമായ കാര്യമല്ല. അത്തരം വിവാഹങ്ങൾക്ക് നിയമപ്രാബല്യം നൽകാൻ ശ്രമിക്കുന്നത് ന്യായീകരിക്കാവുന്നതുമല്ല. മുമ്പേ നടന്നുപോയ വിവാഹങ്ങൾക്ക് മാനുഷിക പരിഗണന വച്ച് നിയമസാധുത നൽകാൻ ഉദ്ദേശിച്ച് ഏതെങ്കിലും സർക്കുലറുകൾ പുറപ്പെടുവിക്കുന്നതിലോ  നിയമം ഉണ്ടാക്കുന്നതിലോ അപാകതയില്ല. എന്നൽ ഇക്കാര്യത്തിൽ വളരെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. അത്തരം താൽക്കലികമായ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ഭാവിയിലും പ്രായപൂർത്തിയാകതെയുള്ള വിവാഹങ്ങൾക്ക് പ്രേരണയോ നിയമസാധുതയോ ലഭിക്കാൻ ഇടവരുന്ന വിധത്തിൽ ഉള്ളതാകരുത്. കേരളത്തിൽ ഈയിടെ തദ്ദേശസ്വയംഭരണവകുപ്പ് ഇതുവരെ നടന്നുപോയ പ്രയപൂർത്തിയാകാതെയുള്ള വിവാഹങ്ങൾക്ക് നിയമസാധുത നൽകാനെന്ന നിലയിൽ  ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അത് ഭാവിയിലും പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതായി വ്യാഖ്യാനിക്കപ്പെടാമെന്നു കണ്ടാണ് വിവാദമായത്. പിന്നീട് സർക്കാർ ആ വിവാദ സർക്കുലർ പിൻ‌വലിക്കുകയുണ്ടായി.

വിവാഹം കഴിക്കാൻ പെൺകുട്ടികൾക്ക് പതിനെട്ടും ആൺകുട്ടികൾക്ക് ഇരുപത്തിയൊന്നും പ്രായം വേണമെന്ന് അനുശാസിക്കുന്ന നിയമം നിലവിൽത്തന്നെ ഇവിടെയുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷനുമേൽ ബലാത്സംഗത്തിനു കേസെടുക്കാൻ പോലും വകുപ്പുണ്ട്. പ്രായപൂർത്തിയാകാത്ത പെൺ കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രക്ഷകർത്താക്കൾക്കെതിരെയും കേസെടുക്കാൻ നിയമത്തിനു കഴിയും. മാത്രമല്ല പ്രായപൂർത്തിയാകത്ത പെൺകുട്ടികളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേരിൽപോലും കേസെടുക്കാൻ വകുപ്പുണ്ട്. പക്ഷെ എന്നിട്ടും നമ്മുടെ നാട്ടിൽ പ്രായപൂർത്തിയാകതെയുള്ള വിവാഹങ്ങൾ നടനു വരുന്നു. പ്രായപൂർത്തിയാകതെയുള്ള വിവാഹം നടക്കുന്നതിന് മതപരം ഗോത്രപരം എന്നിവയിലുപരി സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ  കാരണങ്ങൾ ഉണ്ട്. ചില വിശ്വാസങ്ങൾ ആചാരങ്ങൾ എന്നിവ ശൈശവ വിവാഹങ്ങൾക്ക് കാരണമകുന്നുണ്ട്. രാജ്യവ്യാപകമായി എല്ലാ സമുദായങ്ങൾക്കിടയിലും പ്രായപൂർത്തിയാകതെയുള്ളവരുടെ വിവാഹം നടക്കുന്നുണ്ട്. അതിനു കാരണം സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ കാരണങ്ങളാണ്. കുറച്ചേറെ അന്ധ വിശ്വാസങ്ങളും അത്തരം  വിവാഹങ്ങൾക്ക് കാരണമാകുന്നുണ്ട്.

അപക്വമായ പ്രായത്തിലെ പ്രേമബന്ധങ്ങളുടെയും മറ്റും തുടർച്ചയായി ഒളിച്ചോടി ജീവിക്കുന്നവരുണ്ട്.  ചില പ്രത്യേക സാഹചര്യങ്ങളിൽപെട്ട് നിയമപരമായി വിവാഹം നടക്കുന്നതിനുമുമ്പുതന്നെ രക്ഷകർത്താക്കളുടെ അറിവോടെയും അല്ലാതെയും ഒരുമിച്ചു ജീവിക്കുന്നവരുണ്ട്. എന്നാൽ നമ്മുടെ ഈ സാക്ഷരകേരളത്തിൽത്തന്നെ സാധാരണ ഏതൊരു വിവാഹവും നടക്കുന്നതുപോലെ   പ്രായപൂർത്തിയകാ‍തെയുള്ള കുട്ടികളുടെ  വിവാഹങ്ങൾ ഒരുപാട് നടക്കുന്നുണ്ട്.  ബന്ധുക്കളും  നാട്ടുകാരും പൊതു പ്രവർത്തകരും എന്തിന്, നിയമപാലന രംഗത്ത് സേവനമനുഷ്ഠിക്കുന്നവർ കൂടി  പരസ്യമായുള്ള അത്തരം വിവാഹങ്ങളിൽ പങ്കെടുക്കുകയും സദ്യയുണ്ട് മടങ്ങുകയും ചെയ്യുന്നുണ്ട്. നിയമങ്ങളുടെ ദൌർബല്യംകൊണ്ടും സമൂഹത്തിന്റെ ജാഗ്രതക്കുറവുകൊണ്ടും ആണ് ഇത്തരം തിന്മകൾ സമൂഹത്തിൽ നില നിൽക്കുന്നത് എന്നതിന് ഇതിലും വലിയ തെളിവ് എന്തു വേണം?  നമ്മുടെ പൊതു പ്രവർത്തകരെങ്കിലും നിയമവിധേയമല്ലാത്ത അത്തരം വിവാഹച്ചടങ്ങുകലിൽനിന്നും വിട്ടുനിന്ന് സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകാൻ തയ്യാറാകേണ്ടതല്ലേ? പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവാഹം ചെയ്യിക്കുന്ന വിവരം അറിഞ്ഞ് ഏതെങ്കിലും രഷ്ട്രീയ സംഘടനകളോ  സന്നദ്ധസംഘടനകളോ സാമൂഹ്യ സേവകരോ അത് നിയമപാലകരെ അറിയിക്കാറുണ്ടോ? അറിയിച്ചാൽ തന്നെ രക്ഷകർത്താക്കളുടെ അനുഗ്രഹാശിസുകളോടെ നടക്കുന്ന അത്തരം വിവാഹങ്ങൾ നടക്കാതിരിക്കാൻ നിയമ നടപടി സ്വീകരിക്കാൻ നിയമ പാലകർ തയ്യാറാകുമോ? നിയമമുണ്ട്, പക്ഷെ നടപ്പിലാക്കാൻ കഴിയുന്നില്ല എന്നു സാരം.

പ്രായപൂർത്തിയാകാത്ത വിവാഹങ്ങളിൽ പെൺകുട്ടികൾക്കാണ് സാധാരണയയി പ്രായംതികയാതെ വരുന്നത്. വിവാഹം കഴിക്കുന്ന ചെറുക്കൻ മിക്കവാറും ഇരുപത്തൊന്നു കഴിഞ്ഞ ആൾ തന്നെ ആയിരിക്കും. വേണമെങ്കിൽ ഒരു രഹസ്യപരാതി ലഭിച്ചാൽപോലും അതിൻപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച പുരുഷനെതിരെ ജാമ്യം കിട്ടാത്ത വകുപ്പനുസരിച്ച കേസെടുക്കാം. പക്ഷെ ചെയ്യുന്നുണ്ടോ? ഇവിടെ പൂച്ചയ്ക്കാര് മണികെട്ടും എന്നതാണ് പ്രശ്നം. എല്ലാവരും അനീതികൾക്കെതിരെ വാതോരാതെ സംസാരിക്കും. പക്ഷെ സ്വന്തം നിലയിൽ പ്രായോഗികമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുകയുമില്ല. അനീതികൾക്കെതിരെ ശബ്ദിക്കുന്നവർതന്നെ അവർ ഏത് അനീതികൾക്കെതിരെ സംസാരിക്കുന്നുവോ അതേ അനീതികൾ  അവർതന്നെ നടത്തുന്നതും നമുക്ക് കാണാം.ഏത് അനീതികൾ തടയുന്നതിനും സമൂഹത്തിന്റെ ജാഗ്രത  ആവശ്യമാണ്. ഇവിടെ ചർച്ചചെയ്യുന്ന കാര്യത്തിനും അതെ!

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ നിരുത്സാഹപ്പെടുത്താൻ സമൂഹത്തിനു പലതും ചെയ്യാൻ കഴിയും. കഴിയണം.  ബോധ വൽക്കരണം ഇതിൽ ഒരു ഘടകം തന്നെ. എന്നാൽ അതിലുപരി പ്രായോഗികമായും ഫലപ്രദമായും   ചെയ്യാവുന്ന മറ്റ് പലതുണ്ട്. നിയമ പാലകർക്ക് നിലവിലുള്ള നിയമങ്ങൾ വച്ചുതന്നെ ഇത് തടയാൻ  കഴിയും എന്നതും ഇവിടെ ഊന്നിപ്പറയുന്നു. പ്രായ പൂർത്തിയാകാതെയുള്ള വിവാഹങ്ങൾ നടക്കാൻ പോകുന്നത് ശ്രദ്ധയിൽ പെട്ടാൽ സാമൂഹ്യ ബോധമുള്ളവർ ഇടപെടണം. അത് നിയമവൃത്തങ്ങളെ യഥാസമയം അറിയിച്ച് നിയമനടപടികൾക്ക്  അവസരമൊരുക്കണം.വ്യക്തികൾക്കും സംഘടനകൾക്കും ചെയ്യാം. ഇനി അങ്ങനെയുള്ള  പൊല്ലാപ്പുകൾക്കൊന്നും  പോകാൻ താല്പര്യമില്ലാത്തവർക്ക് അത്തരം വിവാഹങ്ങളിൽ നിന്നും പ്രതിഷേധ സൂചകമായി വിട്ടുൽക്കുകയെങ്കിലും ചെയ്യാം. പ്രത്യേകിച്ചും നമ്മുടെ പൊതു പ്രവർത്തകരും ജനപ്രതിനിധികളും. അവർക്ക്  അത്തരം വിവാഹച്ചടങ്ങുകളിൽനിന്ന്  നിർബന്ധമായും വിട്ടു നിൽക്കുകയെങ്കിലും വേണം. സർക്കാർ ഉദ്യോഗമുള്ളവർ പ്രായപൂർത്തിയാകാത്തവരുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നത് കർശനമയി തടയുന്ന നിയമം വരണം.

നിയമപാലകരും  സമൂഹത്തിന്റെ ഭഗമാണെന്നും മറക്കേണ്ട. പ്രായ പൂർത്തിയാകാത്ത വിവാഹം സംബന്ധിച്ച് പരാതി കിട്ടിയാൽ നിയമപാലകർ  ഉടൻ നടപടി എടുക്കണം. അത്തരം  വിവാഹത്തിൽ ഏർപ്പെടുന്നവർക്കും അതിനു ഒത്താശ ചെയ്യുന്നവർക്കും എതിരെ കേസെടുക്കണം.  അത്തരം വിവാഹങ്ങളിൽ  പങ്കെടുത്ത് വിജയിപ്പിക്കുവാൻ വരുന്ന ക്ഷണിതാക്കൾകെതിരെയും “കൂട്ടക്കേസ്“ എടുക്കണം. അത്തരത്തിൽ  ഒരു  സംഭവം   റിപ്പോർട്ട് ചെയ്താൽമതി അത്തരം വിവാഹങ്ങൾ ഏറെയും  നിലയ്ക്കും. ഒരു കല്യാണത്തിനു പങ്കെടുത്ത്  കേസിൽ പ്രതിയാകൻ ആരും തയ്യാറാകില്ല. നിയമം ഉണ്ടായിരുന്നാൽ മാത്രം  പോരാ. അത് നടപ്പിലാക്കാമുള്ള ആർജ്ജവവും കൂടി വേണം. അതിനാകട്ടെ സമൂഹത്തിന്റെ ശക്തമായ പിന്തുണയും വേണം. പ്രായ പൂർത്തിയാകാതെയുള്ള വിവാഹങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ പുതിയ നിയമങ്ങൾ ഉണ്ടാകുകയും വേണം. സത്യത്തിൽ പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സിൽപോലും  വിവാഹം കഴിക്കാൻ വേണ്ട പക്വത എത്തുന്നുല്ല. ആണിനും ഇരുപത്തൊന്നിലൊന്നും പക്വത വരണമെന്നില്ല്ല. എന്നിരുന്നാലും   ഏത് മതത്തിൽ‌പ്പെട്ടവരായാലും ആണിനും പെണ്ണിനും ഒരേ മിനിമം പ്രായം- മിനിമം ഇരുപത് വയസ്സ്- വിവാഹപ്രായമായി നിശ്ചയിക്കണം. പ്രായത്തിന് ഇളയതിനെ കിട്ടാൻ ആൺ പിള്ളേർ ഇരുപത് കഴിഞ്ഞ് അല്പം കൂടി കാത്തിരിക്കട്ടെ! ആണിനൊരു നിയമം പെണ്ണിനൊരു നിയമം എന്നതിൽ സമത്വമില്ല.

Thursday, January 3, 2013

മദനിയ്ക്ക് നീതി നൽകണമെന്നു പറഞ്ഞാൽ ആകാശം ഇടിഞ്ഞുവീഴില്ല

മദനിയ്ക്ക് നീതിനൽകണമെന്നു പറഞ്ഞാൽ ആകാശം ഇടിഞ്ഞുവീഴില്ല

അബ്ദുൽ നാസർ മദനിയോട് കേരളത്തിലെ പ്രമുഖരാഷ്ട്രീയ കക്ഷികൾക്കുള്ള അയിത്തം അനല്പമായെങ്കിലും മാറി വരുന്നതിന്റെ സൂചനകൾ കാണുന്നുണ്ട്. സി.പി..എം, മുസ്ലിം ലീഗ് എന്നിവയുടെ നേതാക്കാളും കാന്തപുരത്തെ പോലെ ചില സാമുദായിക നേതാക്കളും ഇതിനകം മദനിയെ സന്ദർശിക്കാൻ തയ്യാറായിട്ടുണ്ട്. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കോയമ്പത്തൂർ ജയിലിലെത്തി മദനിയെ കണ്ടിരുന്നു.നല്ല കാര്യം. ഏതൊരു സാധാരണ പൌരനും അർഹമായ സാമാന്യനീതി ഒരു മുസ്ലിം നാമധാരിയായിപ്പോയതിന്റെ പേരിൽമാത്രം അബ്ദുൽ നാസർ മദനിയ്ക്ക് നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നു മാത്രമാണ് നിയമ-നീതി സംവിധാനങ്ങളിൽ വിശ്വസിക്കുന്നവർ ആവശ്യപ്പെടുന്നത്. കുറ്റം ചെയ്തിട്ടുള്ളവർ ആരായാലും അവർക്ക് തങ്ങൾ  ചെയ്തിട്ടുള്ള കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് അർഹമായ ശിക്ഷ കിട്ടണം.  

ആരോപിക്കപെട്ടിട്ടുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ മദനിയുടെ കാര്യത്തിലും മാതൃകാപരമായ ശിക്ഷ നൽകാം. എന്നാൽ മദനിയുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പലതും കെട്ടിച്ചമയ്ക്കപ്പെട്ടവയും അദ്ദേഹത്തിനു നേരിട്ടോ പരോക്ഷമായോ യാതൊരു ബന്ധവുമില്ലാത്തവയാണെന്നും ചിലർക്കെങ്കിലും ധരിക്കാൻ ന്യായങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വെറും സംശയത്തിന്റെ പേരിൽ സാമാന്യനീതി നിഷേധിക്കപ്പെട്ട് ദീർഘകാലം ഒരാളെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് ക്രൂരവും നിയമ-നീതി സംവിധാനങ്ങളോട് ജനങ്ങൾക്ക് അവിശ്വാസം ജനിപ്പിക്കുന്നതുമായ പ്രവൃത്തിയാണ്.  ഭരണകൂടവും നിയമ-നിതി വിഭാഗങ്ങളും ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വമായ സമീപനം സ്വീകരിക്കേണ്ടതാണ്.

കേരളത്തിൽ വ്യത്യസ്ത  സാഹചര്യങ്ങളിൽ ഇടതു- വലതു മുന്നണികൾക്ക് മദനിയുടെ പിന്തുണ ലഭിച്ചിട്ടുള്ളതും അത് ഇരുപക്ഷവും വേണ്ടെന്നു വച്ചിട്ടില്ലാത്തതുമാണ്. നാളെ വീണ്ടുംജയിൽമോചിതനായി  വന്നാൽ മദനിയുടെ രാഷ്ട്രീയ നിലപാടുകൾ ആർക്ക് ഗുണകരവും ആർക്ക് ദോഷകരവുമാകും എന്ന് പറയാനാകില്ല. പക്ഷെ മുമ്പ് എപ്പോഴെങ്കിലും  സഹായിച്ചിട്ടുള്ളവർക്ക് ഒരു വലിയ അപകടസന്ധി വരുമ്പോൾ ഒരു പ്രത്യുപകാരമായെങ്കിലും കഴിയുന്നത്ര സഹായവും ആശ്വാസവും തിരിച്ചു നൽകുക എന്നത് തികച്ചും മാനുഷികമായ ഒരു മര്യാദയെങ്കിലുമാണ്.   അവിടെ മറ്റ് വിരോധങ്ങളോ ഭാവിയിൽ തങ്ങളോട് തിരിച്ച് അവർ   എന്ത് സമീപനം  സ്വീകരിക്കുമെന്നോ നോക്കാൻ  പാടുള്ളതല്ല. ഇനി അങ്ങനെയൊന്നുമല്ലാത്ത ഒരു സാധാരണ മനുഷ്യന്റെ കാര്യത്തിൽ ആയാലും ഒരാൾക്ക്  നീതി നിഷേധിപ്പപ്പെടുന്നിടത്ത് സാമൂഹ്യവും രാഷ്ട്രീയവുമായ ഇടപെടൽ അനിവാര്യമാണ്.  

എന്തായാലും  ഇപ്പോഴെങ്കിലും പരസ്യമായി മദനിയ്ക്കു വേണ്ടി വാദിക്കുവാനും അദ്ദേഹത്തെ ജയിലിൽ പോയി സന്ദർശിക്കുവാനും ചില പാർട്ടികളും നേതാക്കളുമെങ്കിലും മുന്നോട്ട് വന്നിട്ടുള്ളത് ആശ്വാസകരം തന്നെ. മദനിയ്ക്ക് നീതി കിട്ടുക എന്നതിൽ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടോ? കേരളത്തിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കൾക്ക് എന്തുകൊണ്ട് ഒരുമിച്ചു പോയി മദനിയെ കണ്ടുകൂട? എന്തുകൊണ്ട് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എം.എൽ.എമാർക്ക് കർണ്ണാടകയിലേയ്ക്കോ അവിടുത്തെ നിയമനിർമ്മാണ സഭയിലെയ്ക്കോ  കോയമ്പത്തൂർ ജയിൽ പരിസരത്തേയ്ക്കോ ഒരു മാർച്ച് നടത്തിക്കൂട? മദനിയുടെ കാര്യത്തിൽ കേരള നിയമസഭയ്ക്ക് ഏകകണ്ഠമായി കർണ്ണാടക ഭരണകൂടത്തിനുമേൽ ശക്തമായ ഭാഷയിൽ എന്തുകൊണ്ട് ആവശ്യങ്ങൾ ഉന്നയിച്ചുകൂട? അതോ പുറത്തുവന്നാൽ ആർക്ക് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുവേണോ മദനിയെ സഹയിക്കാൻ?

യഥാർത്ഥത്തിൽ മദനിയുടെ പാർട്ടിയായ പി.ഡി.പി ഇന്ന് ഏതെങ്കിലും കക്ഷികളുടെ വിജയപരാജയങ്ങളെ സ്വാധീനിക്കാൻ പോന്ന ഒരു പാർട്ടിയൊന്നുമല്ല ഇപ്പോൾ. അത് ഏറെക്കുറെ ദുർബ്ബലമായികഴിഞ്ഞു. അതുകൊണ്ട് മദനിയുടെ പാർട്ടിയുടെ ഭാവിയിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചുള്ള ഉൽക്കണ്ഠകൾക്ക് വലിയ പ്രസക്തിയില്ല. പിന്നെയുള്ളത് ഒരു വാഗ്മിയും മതപണ്ഠിതനും സമുദായാചാര്യനും എന്ന നിലയിൽ മദനിയ്ക്കുള്ള വ്യക്തിപ്രഭാവമാണ്. ആ വ്യക്തിപ്രഭാവത്തിൽ മാത്രമാണ് ഭാവിയിലും മദനിയുടെ പാർട്ടി നിലനിൽക്കാൻ പോകുന്നത്. മദനിയുടെ കാലശേഷം അതിന്റെ ഗതിയെന്താകും എന്ന് ഇപ്പോൾ പറയാനാകില്ല. എന്നാൽ മദനിയുടെ വ്യക്തിപ്രഭാവം പി.ഡി.പിയ്ക്ക് മാത്രം ഗുണപ്പെടുന്ന ഒന്നല്ല. മദനിയെ കേരളത്തിലെ പ്രത്യേകിച്ച് മുസ്ലിം സമുദായാംഗങ്ങൾ കാണുന്നത് ഒരു പി.ഡി.പി നേതാവെന്ന നിലയിലല്ല. പല പാർട്ടികളിൽപ്പെട്ടവരിലും ഒരു പാർട്ടിയിലും പെടാത്തവരിലും മദനിയെ സ്നേഹിക്കുന്നവരുണ്ട്. മുസ്ലിങ്ങൾ അല്ലാത്തവർക്കിടയിലും  പലകാരണങ്ങളാൽ മദനിയെ സ്നേഹിക്കുന്നവരുണ്ട്. എല്ലാത്തിലുമുപരി ജയിലിൽ സാമാന്യനീതിപോലും നിഷേധിപ്പപ്പെട്ട്  കടുത്ത പീഡനം അനുഭവിച്ചു കഴിയുന്ന മദനിയുടെ കാര്യം ഒരു മനുഷ്യാവകാശപ്രശ്നമാണ്. അതിനെ അതിന്റെ ഒരു പ്രാധാന്യത്തോടും ഗൌരവത്തോടുമാണ് ഏവരും സമീപിക്കേണ്ടത്.

മദനി ഒരു വ്യക്തിയല്ല.ഒരു പ്രസ്ഥാനമാണ്. അന്നും ഇന്നും. അതിനു ചില കാരണങ്ങൾ ഉണ്ട്. പ്രകോപനപരമായതെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള മതപ്രഭാഷണങ്ങളിലൂടെയാണ് മദനി കേരളത്തിൽ ഒരു മുസ്ലിം നേതാവായി  ഉയർത്തപ്പെട്ടത്.  ആദ്യം ഒരു പ്രസ്ഥാനത്തിന്റെയും പിൻ‌ബലം മദനിയ്ക്കുണ്ടായില്ല. സ്വന്തംനിലയിൽ ഒരു നേതാവായി ഉയർന്നുവന്നതാണ്.പ്രത്യേകിച്ചും പ്രകമ്പനം കൊള്ളിക്കുന്ന പ്രഭാഷണചതുരതയുടെയും ആത്മീയവിജ്ഞാനത്തിന്റെയും   കരുത്തിൽ. ഒരു മതപണ്ഡിതൻ എന്ന നിലയിൽനിന്ന് ഒരു മതനേതാവിലേയ്ക്കുള്ള മദനിയുടെ വളർച്ച പെട്ടെന്നായിരുന്നു. .എസ്.എസ് എന്നപേരിൽ ഒരു അക്രമോത്സുക തീവ്രവാദപ്രസ്ഥാവനുമായി വന്ന മദനി ആർ.എസ്.എസ് എന്ന ഹിന്ദുവർഗ്ഗീയസംഘടനയ്ക്ക് ചെറുതല്ലാത്ത വെല്ലുവിളി ഉയർത്താൻ അധികനാളൊന്നും എടുത്തില്ല.  

ആ ഒരു കാലഘട്ടംവരെ തങ്ങൾ മത്രമാണ് ഏറ്റവും വലിയ അക്രമികൾ എന്ന് അഹങ്കരിച്ചു നടന്നിരുന്ന ആർ.എസ്.എസിന് കേരളത്തിൽ ശക്തമായ ഒരു ബദലായി ഐ.എസ്.എസ് വളർന്നു വന്നു. എങ്കിലും രണ്ടുപേരുടെയും മുഖ്യ ശത്രുവും അവരുടെ അക്രമത്തിന് കൂടുതൽ ഇരയാവുകയും ചെയ്തിട്ടുള്ളത് സി.പി..എം ആണ്. തങ്ങൾ വലിയ അക്രമികൾ ആണെന്നു കാണിക്കാൻ ആർ.എസ്.എസുകാരും അന്നത്തെ ഐ.എസ്.എസുകാരും പിന്നീടത്തെ എൻ.ഡി.എഫുകാരും, അതിന്റെ പുതിയ രൂപമായ പോപ്പുലർ ഫ്രണ്ടുകാരും ഒക്കെ സി.പി..എമ്മിനെയാണല്ലോ ഇരകളാക്കുന്നത്. സി.പി..എമ്മിനു നേരേ ആക്രമണം നടത്തിയാണല്ലോ ഇവരൊക്കെയും തങ്ങളുടെ അക്രമശേഷി വിളിച്ചറിയിക്കുന്നത്. പറയുമ്പോൾ എല്ലാം പറയണമല്ലോ. അതുകൊണ്ട് കൂട്ടത്തിൽ അതുംകൂടി പറഞ്ഞെന്നേയുള്ളൂ.

ഇപ്പോഴത്തെ   മദനിയെ പോലൊരാൾക്ക് ഒറ്റയ്ക്കുതന്നെ ഒരു പ്രസ്ഥാനമായി വളർന്നുവരാവുന്ന ഒരു സാഹചര്യത്തിന്റെ കൂടി സൃഷ്ടിയാണ് നാം മുമ്പ് കണ്ടുപരിചയിച്ച  മദനി. ബാബറി മസ്ജിദ് തർക്കവും അതിന്റെ പൊളിക്കലും അത് മുസ്ലിം സമുദായത്തിനുള്ളിലും  എല്ലാ മതത്തിലുംപെട്ട മതേതരവാദികൾക്കുള്ളിലും   ഉണ്ടാക്കിയ വൈകാരികക്ഷോഭവും മദനിക്ക് വളരാനുള്ള വളക്കൂറായിരുന്നു. ബാ‍ബറി മസ്ജിദ് തകർത്ത ഭീകരതയേക്കാൾ വലുതായി   മദനിയുടെ പ്രകോപനപരമായ പ്രസംഗങ്ങളെയോ ഐ.എസ്.എസിന്റെ രൂപീകരണത്തെയോ കാണേണ്ടകാര്യമില്ല. ബാബറി മസ്ജിദ്  തകർത്തത് സമാനതകളില്ലാത്ത ഭീകരപ്രവർത്തനമാണ്. മദനിയുടെ പേരിലുള്ള സകല കേസുകളും തെളിയിക്കപ്പെട്ടാലും ബാബറി മസ്ജിദ് മദനിയുടെ മുൻ‌കാല ചെയ്തികളേക്കാൾ വലിയൊരു കുറ്റകൃത്യമായിത്തന്നെ കരുതേണ്ടി വരും. ഒരു ദീർഘകാല പക ഒരു ജനസമൂഹത്തിന്റെ മനസിൽ സൃഷ്ടിക്കുംവിധം ഒരു കുറ്റകൃത്യം ചെയ്യുന്നത് ഭാവിയിൽ ചെയ്യാവുന്ന നിരവധി കുറ്റകൃത്യങ്ങൾക്കും അഥവാ അതിനുള്ള പ്രേരണകൾക്കും ഗൂഢാലോചനകൾക്കും തുല്യമാണ്

മദനി അഥവാ എന്തെങ്കിലും കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ജീവിതകാലത്തിനിടയിൽത്തന്നെ അനുഭവിക്കാൻ  ആവശ്യമായ ശിക്ഷനൽകി  പരിഹരിക്കാം. പക്ഷെ ബാബറി മസ്ജിദ് തകർത്തതിനോ? അത് പുന:സ്ഥാപിക്കാൻ കഴിയാത്തതിനോ? ഒരു മതസ്ഥാപനമല്ല, ഒരു ചരിത്രസ്ഥാപനമാണ് തകർത്തത് എന്ന നിലയ്ക്ക് കണ്ടാൽ തന്നെ അത് അതിഭീകരമായിപ്പോയി. ഒരു സാധാരണ ഹിന്ദുവിശ്വാസിയ്ക്ക് ഹിന്ദുക്കളുടെയെന്നല്ല,   മുസ്ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ ആരാധനാലയങ്ങൾ ആയാലും അവ പൊളിച്ചടുക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ കൂടി കഴിയില്ല. അതുപോലെ മുസ്ലിങ്ങൾക്ക് മുസ്ലിങ്ങളുടേതെന്നല്ല, ഹിന്ദുക്കളുടെയോ ക്രിസ്ത്യാനികളുടെയോ ദേവാലയങ്ങൾ തകർക്കാൻ കഴിയില്ല. അതിനവരുടെ മനസ്സനുവദിക്കില്ല. എല്ലാ ആരാധനാലയങ്ങളും ഏതു മത വിശ്വാസിക്കും പുണ്യസ്ഥലങ്ങളാണ്. യുക്തിവാദികൾ ആരാധനനാലയങ്ങളുടെയും ആരാധനയുടെയും നിരർത്ഥകതയെപ്പറ്റി സംസാരിക്കും. പക്ഷെ അവർപോലും ഒരു ആരാധനാലയം തകർത്തെറിയാൻ നിൽക്കില്ല. അതിന്റെ ചരിത്രമൂല്യത്തെയും നിർമ്മാണമൂല്യത്തെയുമെങ്കിലും  അവരും പരിഗണിക്കും.

ബാബറി  മസ്ജിദ് തകർന്നപ്പോൾ ഇന്ത്യലിയിലെ മുസ്ലിങ്ങളുടെ ചങ്ക് മാത്രമല്ല  തകർന്നത്. അവർ ന്യൂനപക്ഷം എന്ന നിലയിൽ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിച്ചു.  മറിച്ച് യഥാർത്ഥ ഹിന്ദുക്കളുടെ ചങ്ക് കൂടിയാണ് ബാബറി മസ്ജിദിനൊപ്പം തകർന്നത്. ഹിന്ദുക്കളുടെ സഹിഷ്ണുതയിലും ആതിഥ്യ മര്യാദയിലും അന്യമതബഹുമാനത്തിലും ഊറ്റം കൊണ്ടിരുന്ന നിഷ്കളങ്കരായ സാധാരണ ഹിന്ദുവിശ്വാസികളുടെ അഭിമാനത്തിനു കൂടിയാണ് പള്ളിപൊളിക്കൽ ക്ഷതമേല്പിച്ചത്. മുസ്ലിങ്ങളുമായി നൂറ്റാണ്ടുകളായി സൗഹൃദപ്പെട്ട് കഴിയുന്ന മുസ്ലിങ്ങൾ ഇനി തങ്ങളെപ്പറ്റി എന്തു വിചാരിക്കും എന്ന ഉൽക്കണ്ഠ മതാന്ധത ബാധിക്കാത്ത ഓരോ ഹിന്ദുവിനുമുണ്ടായി. ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും അവരൊക്കെത്തന്നെ  ഏതെങ്കിലും ഒരു ആരാധനാലയത്തിനുള്ളിൽ അറിയാതെയെങ്ങാനും  ചെരിപ്പിട്ട് കയറിയാൽ പോലും  വല്ലാത്ത പാപഭാരം തോന്നുന്നവരാണ്.  അത് അവരവരുടെ ആരാധനാലയങ്ങളുടെ മാത്രം കാര്യത്തിലല്ല. ഏത് മതത്തിന്റെ ആരാധനാലയമായാലും എല്ലാ മത വിശ്വാസികളും അവ പുണ്യസ്ഥലമായിത്തന്നെ കാണും. അപ്പോൾ അന്യമത ആരാധനാലയങ്ങൾ പൊളിക്കാനും അന്യമതക്കാരെ ഹിംസിക്കാനും നടക്കുന്നവരുടെ  വിശ്വാസമേത് മതമേത് എന്ന ചോദ്യം ഉയർന്നുവരുന്നു.  

ഒരു ഹിന്ദു തീവ്രവാദിയെ ഒരു ഹിന്ദുവായോ ഒരു മുസ്ലിം തീവ്രവാദിയെ ഒരു മുസ്ലീമായോ ഒരു ക്രിസ്ത്യൻ തീവ്രവാദിയെ ഒരു ക്രിസ്ത്യാനിയായോ കാണാൻ കഴിയില്ല. തങ്ങൾ അവകാശപ്പെടുന്ന മതവുമായി അവർക്ക് യാതൊരു കർമ്മബന്ധവുമില്ല. മനുഷ്യവിരുദ്ധത എന്നൊരു മതമുണ്ടെങ്കിൽ ആ മതത്തിലാണ് അവരെ ഉൾപ്പെടുത്താവുന്നത്. ലോകത്താകെ ഇൽസ്ലാമിക തീവ്രവാദവും ലോകമാകെ ക്രിസ്തീയസഭാധിപത്യലക്ഷ്യവുമായി നടക്കുന്നവർക്കൊന്നും ഇന്ത്യയിലെ ഹിന്ദുരാഷ്ട്രവാദത്തെ വിമർശിക്കാനും ധാർമ്മികമായി അവകാശമില്ല എന്നും കൂടി എടുത്തുതന്നെ പറയുന്നു. ലോകത്തെവിടെയും നടക്കുന്ന കൊടിയ അക്രമങ്ങളും ഭീകരപ്രവർത്തനങ്ങളും അധികവും   മതത്തിന്റെ പേരിലാണ്. ചരിത്രത്തിൽ ഉടനീളം മതത്തിന്റെ പേരിൽ നടന്ന രക്തച്ചൊരിച്ചിലുകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ചരിത്രപാഠങ്ങൾ ഉൾക്കൊള്ളുവാൻ മതവിശ്വാസികൾക്കു കഴിഞ്ഞേക്കും പക്ഷെ മതത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത് നടക്കുന്ന മതാന്ധർക്ക് ഒരു ചരിത്രപാഠവും ഉൾക്കൊള്ളാനാകില്ല.

മദനിയുടെ കാര്യം എഴുതുമ്പോൾ ബാബറി വിഷയം കടന്നുവരുന്നത് യാദൃശ്ചികമല്ല. മദനിയും ഐ.എസ്.എസും പിന്നീട് വന്ന മുസ്ലിം തീവ്രവാദവുമൊക്കെ ബാബറി സംഭവവുമായി കെട്ട് പിണയുന്നുണ്ട്. എന്തിന് തെക്കൻ കേരളത്തിൽ ഹിന്ദുക്കളുടെ ബാഹ്യസംസ്കാരവുമായി ഏറെ പൊരുത്തപ്പെട്ടു ജീവിച്ചിരുന്ന മുസ്ലിം സ്ത്രീകൾ മലപ്പുറത്തെ സ്ത്രീകളെ പോലെ പർദ്ദ ധരിച്ചു നടക്കാൻ തുടങ്ങിയതുതന്നെ ബാബറി സംഭവത്തിനുശേഷമാണ്. മതം തിരിച്ചറിയാനുള്ള അടയാളങ്ങൾ നിർബന്ധബുദ്ധ്യാ ധരിച്ചു തുടങ്ങിയത് ഇന്ത്യയിൽ ബാബറി സംഭവത്തിനുശേഷമാണ്.  അങ്ങനെ എന്തെല്ലാം പ്രത്യാഘാതങ്ങൾ അതുണ്ടാക്കി!  

ആർ.എസ്.എസും ഐ.എസ്.എസും സമാന സ്വഭാവത്തിൽ ഇന്നും പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ ഒക്കെത്തന്നെ അപകടകാരികളാണ് എന്നതിൽ സംശയമില്ല. മദനി പിന്നീട് തീവ്രവാദം ഉപേക്ഷിച്ച് നനാജാതി മതസ്ഥർക്കും പ്രവേശനമുള്ള പുതിയ പാർട്ടിയുണ്ടാക്കി മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറി. മദനിയുടെ ആവേശത്തിൽ ഉണ്ടായ ഐ.എസ്.എസ് പിന്നീട് നിരോധിക്കപ്പെട്ടു. അതോടെ മത തീവ്രവാദത്തിന്റെ പാത ഉപേക്ഷിച്ച് തികഞ്ഞ മതനിരപേക്ഷതാവാദിയായി മദനി പരിണമിച്ചു. എവിടെ പ്രസംഗിച്ചാലും അക്രമത്തെയും  മതതിവ്രവാദത്തെയും ശക്തമായി അപലപിച്ചു. ആദ്യം ഒരിക്കൽ നീണ്ട ജയിൽ വാസത്തിനുശേഷം പുറത്തുവന്ന മദനിയിൽ ഒരു ഇടതുപക്ഷ അഭിനിവേശംപോലും  പ്രകടമാകുന്ന നിലയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ  മാറ്റത്തിന് അനുഭവങ്ങളിൽ സ്ഫുടം ചെയ്തെടുത്ത നിശ്ചയദാർഢ്യം ഉണ്ടായിരുന്നു

മാനസികപരിവർത്തനം വന്ന മദനി തീവ്രവാദത്തെ ഇനി ഒരിക്കലും ന്യായീകരിക്കില്ലെന്നും പ്രോത്സാഹിപ്പിക്കില്ലെന്നും ഉള്ള നിശ്ചയദാർഢ്യം. പൊതുവേദികളിൽ സംസാരിക്കുമ്പോൾ കൂടുതൽ സമയവും വർഗ്ഗീയയെയും തീവ്രവാദത്തെയും എതിർക്കാനും ജനാധിപത്യത്തോടും മതേതരത്വത്തോടും അചഞ്ചലമായ കൂറ് പ്രഖ്യാപിക്കുവാനും അദ്ദേഹം തയ്യാറായി. നിരീശ്വരവാദികളുടെയും  യുക്തിവാദികളുടെയും  വിശ്വാസങ്ങളെപ്പോലും പരസ്യമായി മാനിക്കുവാനും  അവരോട് സഹിഷ്ണുത പുലർത്തുവാനും കഴിയും വിധം മാനസിക പരിവർത്തനം മദനി എന്ന മതപണ്ഡിതനിൽ ഉണ്ടായിഇനി സകല കള്ളക്കേസുകളും മദനിയുടെ തലയിൽ കെട്ടിവച്ച് വ്യാജ തെളിവുകളുമുണ്ടാക്കി ആയിരം വട്ടം വധശിക്ഷ നടപ്പിലാക്കിയാലും മദനി മതതീവ്രവാദത്തെയോ ഹിംസാത്മകമായ മറ്റേതെങ്കിലും പ്രവർത്തനങ്ങളെയോ ന്യായീകരിക്കാൻ പോകുന്നില്ല. കാരണം അത്ര കണ്ട് ക്ഷമിക്കാനും പൊറുക്കാനും പാകപ്പെട്ട ഒരു മാനസിക പരിവർത്തനം അദ്ദേഹത്തിൽ വന്നു കഴിഞ്ഞു.  

ഇനി മദനി പല തെറ്റുകളും ചെയ്തിരുന്നു എന്നിരിക്കട്ടെ. അതിന് തെളിവുകളും കിട്ടി എന്നിരിക്കട്ടെ. ശിക്ഷ കുറ്റം ചെയ്തവർക്കും പിന്നീട് കുറ്റം ചെയ്യാൻ സാധ്യതയുള്ളവർക്കും ഉള്ള ഒരു താക്കീതാണെന്നിരിക്കട്ടെ.   ശിക്ഷ ഒരു കുറ്റത്തിൽ നിന്ന് ബന്ധപ്പെട്ട കുറ്റവാളിയെയോ പിന്നീട് കുറ്റം ചെയ്യാൻ സാധ്യതയുള്ള മറ്റുവരെയോ അതിൽ നിന്നു പിന്തിരിപ്പിക്കാനുള്ള ഒരു മുൻകരുതൽ ആണെന്നിരിക്കട്ടെ.  അതല്ല,  കുറ്റം ചെയ്ത ഒരാളിൽ മാനസിക പരിവർത്തനം വരുത്തി കുറ്റവാസനയിൽ നിന്നും മോചിപ്പിക്കാനാണെന്നും ഇരിക്കട്ടെ.  അങ്ങനെ ശിക്ഷകൾക്കുള്ളിൽ  പല സിദ്ധാന്തങ്ങളും ഉദ്ദേശങ്ങളും അന്തർലീനമായിരിക്കുന്നുണ്ട്. ഇനി അതൊന്നുല്ല്ല ശിക്ഷ ശിക്ഷിക്കാൻ വേണ്ടി മാത്രമുള്ളത് എന്ന് മാത്രം കരുതിയാലും മദനി ചെയ്തെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾക്ക് അനുഭവിക്കാവുന്നതിലധികം ശിക്ഷ അദ്ദേഹം ഇതിനകം ഏറ്റുവാങ്ങിക്കഴിഞ്ഞു

ഗർഭിണിയുടെ  കുടൽമാല കുത്തിപ്പുറത്തെടുത്തവരും കന്യാമഠങ്ങളെ തീകൊണ്ട് കളിച്ചു   രസിച്ചവരും    ഇന്നും അധികാരത്തിന്റെ സ്വാദും നുണഞ്ഞ് വിരാജിക്കുമ്പോൾ മദനിക്ക് സാമാന്യനീതിയെങ്കിലും ലഭിക്കാൻ അർഹതയുണ്ട്.  മാത്രവുമല്ല കുറ്റങ്ങളൊന്നും ചെയ്തിരുന്നില്ലെങ്കിൽ ത്തന്നെ താൻ കുറച്ചുകാലം വിശ്വസിച്ചും പ്രചരിപ്പിച്ചും നടന്നിരുന്ന അക്രമോത്സുകവും മനുഷ്യത്വ വിരുദ്ധവുമായ സിദ്ധാന്തങ്ങളെ ഓർത്ത് പശ്ചാത്തപിക്കാനും അവയൊക്കെ അപ്പാടെ തള്ളിക്കളയാനും സ്നേഹത്തിലും സമാധാനത്തിലും സഹിഷ്ണുതയിലും ഊന്നിയ മാനവികതയുടെ ആശയങ്ങളെ മുറുകെ പിടിക്കാനും  തന്റെ അനുയായികളെ മാത്രമല്ല,  സമൂഹത്തെ മുഴുവൻ ആഹ്വാനം ചെയ്യുന്ന നിലയിൽ പരിവർത്തനം ചെയ്യപ്പെട്ട ഒരു പച്ചമനുഷ്യനെ, ഒരു പൗരനെ ഇത്രമാത്രം പീഡിപ്പിക്കുമ്പോൾ ആ മനുഷ്യന് നീതി നൽകാൻ ഒത്തൊരുമിച്ച് നിന്ന്  ഒന്നു പറഞ്ഞുപോയാൽ ഇടിഞ്ഞു വീഴാൻ മാത്രം ഒരു ആകാശം തന്നെ ഇവിടെ ഇല്ലല്ലോ.

മദനിയ്ക്ക് നീതി നൽകുക എന്ന വിഷയത്തിൽ ഊന്നി ഇവ്വിധമൊക്കെ എഴുതി എന്നു കരുതി  എനിക്ക് ഏതെങ്കിലും ഒരു മതത്തോട് പ്രത്യേകമായ പ്രതിബദ്ധതയോ  വിദ്വേഷമോ ഒന്നുമില്ലെന്ന കാര്യം ആദ്യമായി എന്നെ വായിക്കുവരെ കൂട്ടത്തിൽ  അറിയിച്ചുകൊള്ളട്ടെ. മുമ്പേ വായിച്ചിട്ടുള്ളവർക്ക് എന്റെ നിലപാടുകൾ അറിയാം  അറിഞ്ഞുകൊണ്ട്  വ്യക്തി ജീവിതത്തിൽ ഒരു വിധ മതാചാരങ്ങളെയും പിൻപറ്റുന്നതുമില്ല. അഥവാ ഇനി  പിൻപറ്റുന്നെങ്കിൽ തന്നെ അതുകൊണ്ട് ഭൗതികമായ എന്തെങ്കിലും പ്രയോജനം ഉണ്ടാകണം. യാഥാർത്ഥ്യബോധത്തിൽ ഊന്നിയാണ് ജീവിതം ക്രമീകരിച്ചുപോരുന്നത്. അർഹമായ നീതി മദനിക്കായാലും ആർക്കായാലും ലഭിക്കണം. എന്നെ സംബന്ധിച്ച്  പരിവർത്തിതമദനിയോട്   ഇത്രയധികം താല്പര്യം തോന്നാൻ കാരണം  അദ്ദേഹം മതതീവ്രവാദവും  ഭീകരവാദവും  ഉപേക്ഷിച്ചു എന്നതുകൊണ്ടുകൂടിയാണ്.  ഇനി നാളെ ഏതെങ്കിലും ഹിന്ദുവർഗ്ഗീയവാദിയ്ക്കോ ക്രിസ്ത്യൻ വർഗ്ഗീയവാദിയ്ക്കോ  മാനസാന്തരമുണ്ടായാൽ അവരെക്കുറിച്ചും നല്ലതു പറയും. ആശയങ്ങളും ലക്ഷ്യങ്ങളും എത്ര അപകടകരമായാലും  ഒരു പ്രസ്ഥാനവും അക്രമത്തെ മുഖമുദ്രയാക്കി പ്രവർത്തിക്കരുതെന്നത് എന്റെ അചഞ്ചലമായ നിലപാടാണ്. അത് രാഷ്ട്രീയ കക്ഷികൾ ആയാലും.

രണ്ടാം ജന്മത്തിലെ (പരിവർത്തിത മദനി) മദനിയുടെ പ്രസംഗം കേട്ടനാൾമുതൽ ഞാൻ മദനിയെ പറ്റി നല്ല വാക്കുകൾ  പറഞ്ഞുപോരുന്നുണ്ട്. എനിക്കത്  അക്രമത്തിനും മതതീവ്രവാദത്തിനും എതിരെയുള്ള പ്രചരണത്തിന്റെ ഭാഗം കൂടിയാണ്. ഇനിയും വല്ല ഹിന്ദു-മുസ്ലിം-കൃസ്ത്യൻ വർഗ്ഗീയവാദികൾ അത് ആർ.എസ്.എസ് കാരായാലും ശിവസേനക്കാരായാലും പോപ്പുലർ ഫ്രണ്ടുകാരായാലും മറ്റാരെങ്കിലുമായാലും  അക്രമം വെടിഞ്ഞ് വർഗ്ഗീയത വെടിഞ്ഞ്, അന്ധമായ മാർക്സിസ്റ്റ് വിരോധം വെടിഞ്ഞ് സി.പി..എമ്മുകാരെ ആക്രമിക്കലും കൊല്ലലുമൊക്കെ നിർത്തി മാനസാന്തരപ്പെട്ടുവന്നാൽ അവരെപ്പറ്റിയും ഞാൻ നല്ലതു പറയും. നിങ്ങൾ ആരും ദൈവത്തെയും മതത്തെയും ഒക്കെ ഉപേക്ഷിച്ച് എല്ലാവരും  നിരീശ്വരവാദികളോ യുക്തിവാദികളോ കമ്മ്യൂണിസ്റ്റുകാരോ ഒന്നും ആകണമെന്ന് നമ്മൾ ആരും  നിർബന്ധിക്കുന്നില്ലല്ലോ. ഭീകരപ്രവർത്തനങ്ങളും  അക്രമവും മതതീവ്രവദവും  വെടിഞ്ഞ് നല്ല മനുഷ്യരായാൽ മതി.  

ജീവിതം ഒരിക്കലേ ഉള്ളൂ. അത് പരമാവധി സ്നേഹിച്ചും സഹകരിച്ചും സഹവർത്തിച്ചും  സഹായിച്ചും ആശ്വസിപ്പിച്ചും തീർക്കേണ്ടതാണ്. മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി. അത് മത- ദൈവ വിശ്വാസികൾ ആയാലും നിരീശ്വരവാദികളും യുക്തിവാദികളും ആയാലും കമ്മ്യൂണിസ്റ്റുകാർ ആയാലും കോൺഗ്രസ്സുകാർ ആയാലും. ഇനി ഇതൊന്നു ചുരുക്കണമല്ലോ. പ്പോൾ തന്നെ പറയാൻ ഉദ്ദേശിച്ചതിലും അധികമായി. ഇനി തൽക്കാലം ചുരുക്കുന്നു. എല്ലാവർക്കും നല്ലതും വരട്ടെ. മദനിയ്ക്ക് നീതിയും ലഭിക്കട്ടെ. മദനിയ്ക്ക് നീതി നൽകണമെന്ന് ആവശ്യപെട്ടതിന് ശൂന്യമായ  ആകാശം ഇടിഞ്ഞു വീഴുമോ എന്നു ഭയന്ന് ആകാശം നോക്കിയിരിക്കണമല്ലോ എന്നതാണ്  ഇനിയുള്ള പ്രശ്നം. ഓ! ആകാശം ഇടിഞ്ഞു വീണാൽ ഞാൻ മാത്രമല്ലല്ലോ ഒടുങ്ങുന്നത്, സാരമില്ല!  

Tuesday, October 23, 2012

വിശ്വാസം, അതല്ലല്ലോ എല്ലാം

വിശ്വാസം; അതല്ലല്ലോ എല്ലാം

തിരുവിതാംകൂർ ദേവസ്വം ബോർഡിലേയ്ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാൻ വോട്ടു ചെയ്യണമെങ്കിൽ  നിയമസഭയിൽ ദൃഢപ്രതിജ്ഞയെടുത്ത എം.എൽ.എ മാർ ഹിന്ദു വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കണമെന്ന് സർക്കാർ ഓർഡിനൻസിറക്കി. കൂടുതൽ ഹൈന്ദവ എം.എൽ.എമാർ ഇപ്പോൾ ഇടതുപക്ഷത്താണുള്ളത്. ഈ പ്രതിസന്ധി മറികടക്കുവാനുള്ള യു.ഡി.എഫിന്റെ കുറുക്കുവഴിയാണ് പുതിയ നിയമം എന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും മനസിലാകും. ഇത്തരുണത്തിൽ ഈ സർക്കാരിനു പ്രതിപക്ഷത്തൊടുള്ള ചില  കടപ്പാടുകൾ  ഓർക്കുന്നത് നല്ലതാണ്. സത്യത്തിൽ ഇപ്പോൾ യു.ഡി.എഫ് സർക്കാർ ഭരണം തുടരുന്നതുതന്നെ എൽ.ഡി.എഫിന്റെ ഔദാര്യത്തിലാണ്. കാരണം ഭരണപക്ഷത്തുനിന്ന് ചാടിവരാൻ തയ്യാറുള്ള ഘടകകക്ഷികൾ ചിലതെങ്കിലും ഉണ്ട്.

എന്നാൽ കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും മറ്റും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച്  അധികാരം നേടാൻ എൽ.ഡി.എഫിന്റെ  പോളിസി അനുവദിക്കുന്നില്ല. ഇടതുപക്ഷത്തെ  ഏതെങ്കിലും ഒരു കക്ഷിയോ ഏതാനും നേതാക്കളോ വിചാരിച്ചാൽ ഈ പോളിസിയിൽ മാറ്റം വരുത്താനുമാകില്ല. അതുകൊണ്ട്ടാണ്  നേരിയ ഭൂരിപക്ഷം മാത്രമുള്ള ഇപ്പോഴത്തെ   യു.ഡി.എഫ് സർക്കാർ നിലനിൽക്കുന്നത്. അതായത് ഇടതുപക്ഷത്തിന്റെ ആദർശാധിഷ്ഠിതമായ നയത്തിന്റെ  പിൻബലത്തിൽ! കാലുമാറ്റത്തിലൂടെ ഭരണം അട്ടിമറിക്കില്ലെന്ന എൽ.ഡി.എഫ് പോളിസിയിൽ വിട്ടുവീഴ്ച ചെയ്താൽ ഏതുസമയവും യു.ഡി.എഫ് മന്ത്രിസഭ നിലമ്പൊത്തിയേക്കാം. അവർ  ഭയപ്പെടേണ്ട. കാരണം  എൽ.ഡി.എഫ് അങ്ങനെ ചെയ്യില്ല.

അതുപോലെ ഇപ്പോൾ ദേവസ്വം ബോർഡ് വിഷയത്തിൽ കൊണ്ടുവന്ന പുതിയ നിയമം മൂലം യു.ഡി.എഫിനു ഉദ്ദേശിച്ച ഫലം കിട്ടുന്നെങ്കിൽ അതും എൽ.ഡി.എഫിന്റെ ഔദാര്യത്തിൽ ആയിരിക്കും. കാ‍രണം ദൃഢപ്രതിജ്ഞയെടുത്ത പ്രതിപക്ഷത്തെ  എം.എൽ.എമാർ ആരും ഇനിയിപ്പോൾ പുതിയ  നിയമം മറികടക്കാൻ   ഹിന്ദു വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കാനൊന്നും  സാദ്ധ്യതയില്ല. അതും ഒരു പോളിസിയുടെ ഫലമാണ്. എന്നാൽ ആദർശത്തിൽ അല്പം വിട്ടുവീഴ്ചചെയ്ത് രാഷ്ട്രീയ വിജയത്തിനു വേണ്ടി എൽ.ഡി.എഫിലെ ഹിന്ദു എം.എൽ.എമാർ ഹിന്ദുവിശ്വാസികളാണെന്ന് എഴുതിക്കൊടുത്താൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പുതിയ നിയമം  ധിം തരികിടതോം! ഉദ്ദിഷ്ടകാര്യം നടക്കാതെ പോകും.

ഹിന്ദു വിശ്വാസികൾ എന്ന് എഴുതിക്കൊടുത്തതുകൊണ്ട് അവരാരും വിശ്വാസികളാകാൻ പോകുന്നില്ല. ദൃഢപ്രതിജ്ഞ ചെയ്തതുകൊണ്ട് അവർ എല്ലാവരും  അവിശ്വാസികളുമാകില്ല. വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവരും  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവരും എല്ലാം   യഥാർത്ഥത്തിൽ വിശ്വാസികൾതന്നെ  ആയിരിക്കണമെന്നുണ്ടോ? ഇല്ല. അവരിൽ കടുത്ത അവിശ്വാസികൾ ഉണ്ടാകാം.  ഓരോരോ  മതസ്ഥാപനങ്ങളുടെ ഭരണം കൈയ്യാളി ദൈവ ഭയമില്ലാ‍തെ  കൊടിയ അഴിമതി നടത്തി ദൈവത്തിന്റെ പണം അപഹരിക്കുന്നവർ  ശരിക്കും നിരീശ്വരവാദികൾ ആയിരിക്കണമല്ലോ.

എന്തായാലും യു.ഡി.എഫ് സർക്കാർ ഭയപ്പെടേണ്ട. ദൃഢപ്രതിജ്ഞയെടുത്ത എൽ.ഡി.എഫ് എം.എൽ.എമാർ  പുതിയ ഓർഡിനൻസിനെ മറികടന്ന് ഈ സർക്കാരിനു പണികൊടുക്കാനായി അവർ ഹിന്ദു വിശ്വാസികളാണെന്ന് എഴുതിക്കൊടുക്കാനൊന്നും പോകുന്നില്ല. പക്ഷെ  യു.ഡി.എഫ് സർക്കാരിന് ഇക്കാ‍ര്യത്തിൽ എൽ.ഡി.എഫിനോട്  നന്ദി വേണം  കേട്ടോ. പ്രാർത്ഥനകളും ആകാം. ഇടതുപക്ഷം തങ്ങളുടെ ഇത്തരം പോളിസികളിൽ മാറ്റം വരുത്തരുതേ എന്ന്. കുതിരക്കച്ചവടത്തിലൂടെയും ആദർശങ്ങളിൽ വെള്ളം ചേർത്തും ഈ സർക്കാരിനെ ഇടതുപക്ഷം അട്ടിമറിക്കാത്തിടത്തോളം യു.ഡി.എഫ് സർക്കാരിനു ഭരിക്കാം.  ദൃഢപ്രർതിജ്ഞയെടുത്തവർ ഹിന്ദു വിശ്വാസികളെന്ന് എഴുതിക്കൊടുക്കില്ലെന്നതുകോണ്ട് ദേവസ്വം ബോർഡിൽ യു.ഡി.എഫ് വിചാരിക്കുന്നത് നടക്കുകയും ചെയ്യും.

എഴുതിയത് ദേവസ്വം ബോർഡ് വിഷയത്തിൽ പിടിച്ചായതുകൊണ്ട് ഒരു കാര്യം കൂടി പറയാതെ നിർത്തുന്നില്ല. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഹിന്ദുക്കൾ പറയുന്ന ഒരു കാര്യത്തിൽ അല്പം ന്യായമുണ്ട്. ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും മാത്രമേ സർക്കാർ ഇടപെടലുള്ളൂ. ക്രിസ്ത്യാനികളുടെയോ മുസ്ലിങ്ങളുടെയോ ആരാധനാലയങ്ങളുടെ ഭരണത്തിലോ സാമ്പത്തികകാര്യങ്ങളിലോ സർക്കാർ  ഇടപെടലില്ല. ദേവസ്വം ബോർഡു പോലെ ഉള്ള സംവിധാനങ്ങളൊന്നും ക്രിസ്ത്യാനികളുടെയോ മുസ്ലിങ്ങളുടെയോ കാര്യത്തിൽ ഇല്ല. മുസ്ലിങ്ങളുടെ കാര്യത്തിൽ പറയാൻ ഒരു വക്കഫ് ബോർഡെങ്കിലും ഉണ്ട്. ക്രിസ്ത്യാനികളുടെ കാര്യത്തിൽ അതുമില്ല. ഇത് പക്ഷപാതം തന്നെ.

ഏതു മതത്തിന്റെയും  സാമ്പത്തികവും ഭൂ‍പരവും സ്ഥാപനപരവുമായ  കാര്യങ്ങളിൽ സർക്കാരിനു നിയന്ത്രണങ്ങൾ ഉണ്ടാകണം. മതങ്ങളുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലും ആരുടെ അധീനതയിലും സമ്പത്ത് കുന്നുകൂടൂന്നത് നന്നല്ല. അക്കാര്യത്തിൽ എല്ലാ മതങ്ങളുടെ കാര്യത്തിലും പൊതുവായി ബാധകമായ നിയമങ്ങൾ ഉണ്ടാകേണ്ടതാണ്. ഹിന്ദുക്കളുടെ ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം സർക്കാർ ഇടപെടുന്നു എന്ന പരാതി ഒഴിവാക്കേണ്ടതാണ്. സമ്പത്തിന് മതമില്ല. അത് ഹിന്ദുക്കളുടേതായാലും മുസ്ലിങ്ങളുടേതായാലും ക്രിസ്ത്യാനികളുടെതായാലും.

വ്യക്തികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും  സാമ്പത്തിക കാര്യങ്ങൾക്കുമേൽ സർക്കാരിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിൽ മതങ്ങളുടെ കാര്യത്തിലും അതാകാം.   വിശ്വാസത്തിൽ ഇടപെടേണ്ട. പക്ഷെ വിശ്വാസത്തിന്റെ പേരിൽ ആർജ്ജിക്കുന്ന സമ്പത്തിനുമേൽ വിശ്വാസങ്ങളെ ഭംഗപ്പെടുത്താത്ത വിധത്തിൽ ഭരണകൂടത്തിന്റെ ഇടപെടലുകളും നിയന്ത്രണങ്ങളും വേണം. പ്രത്യേകിച്ചും ദൈവത്തിന്റെ കര്യത്തിൽ സൂക്ഷ്മത പുലർത്തണം. കാരണം ദൈവം നന്മയുടെ പ്രതീകമാണ്. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും.

Tuesday, September 11, 2012

ലാവ്‌ലിൻ കേസിൽ പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സി.ബി.ഐ

ലാവ്‌ലിൻ കേസിൽ  പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സി.ബി.ഐ


ലാവ്‌ലിൻ കേസിൽസ. പിണറായി വിജയനും, ജി.കാർത്തികേയനും  സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സി.ബി.ഐ ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നു. പിണറായിക്കെതിരെ വന്ന സാക്ഷിമൊഴികൾ പച്ചക്കള്ളങ്ങളായിരുന്നുവെന്നും വ്യക്തമായിരിക്കുന്നു. ഈ കേസിനു പിന്നിൽ നിഗൂഢവും ഇപ്പോൾ സ്പഷ്ടവുമായ ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നുവെന്നത് വളരെ മുമ്പേതന്നെ വ്യക്തമായിട്ടുള്ളതാണ്. പിണറായി വിജയൻ എന്ന പേരു കേൾക്കുമ്പോഴേ ലാവ്‌ലിൻ ലാവ്‌ലിൻ എന്നു കുരച്ചു ചാടിയവർക്ക് ഇപ്പോൾ എന്തുണ്ട് പറയാൻ എന്നു ചോദിക്കുന്നില്ല. കാരണം നിലാവു കാണ്ട് കുരയ്ക്കുന്ന പട്ടികളെ വല്ലതും പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടു കാര്യമില്ലല്ലോ. അതുപോലെ തന്നെ പിണറായി വിരുദ്ധപ്രചാരകരുടെ കാര്യവും. പിണറായിയല്ല, ആത്യന്തികമായി സി.പി.ഐ.എം ആണല്ലോ അക്കൂട്ടരുടെ ലക്ഷ്യം. ലാവ്‌ലിൻ കേസിൽ പിണറായിക്കും സി.പി.ഐ.എമ്മിനും എതിരെ തുടർകഥകൾ എഴുതിയ മാധ്യമ സിൻഡിക്കേറ്റുകളോട് നിങ്ങൾ  നൽകിയ ലാവ്‌ലിൻ കഥകൾ തെറ്റായിപ്പോയി എന്ന് സമ്മതിച്ചു ക്ഷമാപണം ചെയ്യുമോ എന്നും ചോദിക്കുന്നില്ല. കാരണം അവരെ സംബന്ധിച്ചും രാത്രിയും നിലാവുമൊക്കെത്തന്നെ പ്രശ്നം.  

സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ പൊതു ജിവിതത്തിനുമേൽ യതൊരടിസ്ഥാനവുമില്ലാതെ അഴിമതിയാരോപണത്തിന്റെ ചെളിവാരിയെറിഞ്ഞ് ജനങ്ങൾക്കിടയിൽ ഇക്കാലമത്രയും സംശയത്തിന്റെ നിഴലിൽ നിർത്തിയ ഈ സിൻഡിക്കേറ്റുകൾക്ക് പിണറായിയുടെ മാനം തിരിച്ചു നല്കാനാകുമോ? സത്യ സന്ധമായി വാർത്ത നൽകിയതിന്റെ പേരിൽ പത്ര പ്രവർത്തകരുടെയും അവരുടെ ബന്ധുക്കളുടെയും പേരിൽ കള്ളക്കേസെടുക്കുന്ന നിലവിലെ സർക്കാർ കഴിഞ്ഞ എത്രയോ നാളുകളായി പിണറായിക്കെതിരെ നുണവാർത്തകൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ആ നുണപത്രക്കാർക്കെതിരെ  കേസെടുക്കുമോ? ആളുകളെ വ്യക്തിഹത്യ ചെയ്ത് അവരുടെ പൊതുജീവിതത്തെയും രാഷ്ട്രീയ ഭാവിയെയും തകർക്കാനും കാശിനു വേണ്ടി കള്ളക്കേസുകൾ ഉണ്ടാക്കി നടത്താനും ശ്രമിക്കുന്ന ശല്യക്കാരായ വ്യവഹാരികൾക്കും അതിനു പിന്നിൽ ഗൂഢാലോചന നടത്തുന്നവർക്കുമെതിരെ ബഹുമാനപ്പെട്ട നീതിപീഢം സ്വമേധയാ കേസെടുക്കേണ്ടതാണ്. കള്ളസാക്ഷി പറഞ്ഞവർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്.

ലാവ്‌ലിൻ കേസിൽ ശിക്ഷിക്കപ്പെട്ട് പിണറായി വിജയൻ ജയിലിൽ പോകുന്ന സ്വപ്നം പേറി നടക്കുന്നവർക്ക് ആ സ്വപ്നലഹരിയിൽ നിന്ന് അത്രവേഗം മുക്തരാകാൻ കഴിയില്ല. കോൺഗ്രസിനും യു.ഡി.എഫിനും  പലപ്പോഴായി   പല രാഷ്ട്രീയ നേട്ടങ്ങളും ഉണ്ടാക്കിക്കൊടുത്തിട്ടുള്ള ഒന്നാണ് കെട്ടിച്ചമയ്ക്കപ്പെട്ട ലാവ്‌ലിൻ കേസ്.  രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി രാജ്യത്തെ നിയമ വ്യവസ്ഥയെയും നീതിന്യായ വ്യവസ്ഥയെയും ദുരുപയോഗം ചെയ്തതിന് അവരെയും ഉചിതമായ നിയമ നടപടികൾക്ക് വിധേയമാക്കേണ്ടതാണ്. അഴിമതിയ്ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സി.പി.ഐ.എമ്മിനെ പ്രതിരോധിക്കുവാൻ ഇക്കാലമത്രയും ഉപയോഗിച്ച ഒരായുധമായിരുന്നു ലാവ്‌ലിൻ കേസ്. പക്ഷെ അതുകൊണ്ടൊന്നും സി.പി.ഐ.എമ്മിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്കു തടയിടാൻ കഴിയില്ലെന്ന യാഥാർത്ഥ്യം എതിരാളികൾ മനസിലാക്കണം. ഇതുപോലെ നൂറു നൂറ് കള്ളക്കേസുകൾ കെട്ടിച്ചമയ്ച്ചാലും സംശുദ്ധരാഷ്ട്രീയം  എന്ന മുദ്രാ വാക്യം ഉയർത്തുന്ന സി.പി.ഐ.എം അഴിമതിപ്പാർട്ടികളുടെ കണ്ണിലെ കരടായി തന്നെ തുടരും. സി.പി.ഐ.എമ്മിനെ കേരളത്തിൽ നിന്നും കെട്ടുകെട്ടിച്ച് അഴിമതിപാർട്ടികളുടെ മുന്നണികൾക്കും  വർഗീയ ഭീകര  സംഘങ്ങൾക്കും ഇവിടെ സർവ്വാധിപത്യം പുലർത്താം എന്ന മോഹം അതിമോഹമാണ് ദിനേശന്മാരേ എന്നു മാത്രമാണ് പറയാനുള്ളത്. വർഗീയതയ്ക്കും അഴിമതിയ്ക്കും ശക്തമായ പ്രതിരോധം തീർത്ത് സി.പി.ഐ.എം നേതൃത്വം നൽകുന്ന ഒരു ശക്തമായ ഇടതുപക്ഷം ഇവിടെ ഒരു ശാശ്വത സത്യമായി തുടരും. ഇതിനിടയിൽ ഭരണമൊക്കെ വന്നും പോയുമിരിക്കും. അതിലൊന്നും വലിയ കാര്യമില്ല. ആത്യന്തിക വിജയം നന്മയുടെ പക്ഷത്തിനു തന്നെയായിരിക്കും.

Monday, March 12, 2012

പൊങ്കാലയ്ക്കെതിരെ കേസെടുക്കുമ്പോൾ

പൊങ്കാലയ്ക്കെതിരെ കേസെടുക്കുമ്പോൾ............

തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല നടത്തിയ സ്ത്രീകൾക്കെതിരെ പോലീസ് കേസ്! പൊങ്കാലയിട്ടവർക്കെതിരെ കേസ് എടുക്കുന്നത് ഇടതുപക്ഷസർക്കാരിന്റെ കാലത്തെങ്ങാനുമാണെങ്കിൽ കാണാമായിരുന്നു പുകിൽ. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാർ വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നുപറഞ്ഞ് ഉറഞ്ഞുതുള്ളിയേനേ. കോൺഗ്രസ്സും യു.ഡി.എഫും ബി.ജെ.പിയും എല്ലാം. എന്തായാലും ഇനിയിപ്പോൾ പാതയോര പൊതുയോഗ നിരോധനത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരുമായിരിക്കും. കാരണം ഭക്തിയ്ക്ക് മേലാണല്ലോ നിയമക്കുരുക്ക് വീണിരിക്കുന്നത്. അതും ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തിനുമേൽ. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിക്കുന്നതിന്റെ  ജനാധിപത്യവിരുദ്ധതയും പൌരാവകാശ നിഷേധവും അതുണ്ടക്കുന്ന പ്രത്യാഘാതങ്ങളും ജനാധിപത്യവാദികൾ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിക്കുന്നത് എല്ലാ രാഷ്ട്രീയകക്ഷികളെയും പൊതുവായി ബാധിക്കുന്നതായിട്ടുകൂടി ഈ വിഷയത്തിലെങ്കിലും ഒരുമിച്ച് നിന്ന് ശക്തമായ നിയമനിർമ്മാണം നടത്താൻ നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് കഴിയാതെ പോയി. രാഷ്ട്രീയാവകാശങ്ങൾക്കു വേണ്ടി മാത്രമല്ല ആളുകളുടെ വിശ്വാസ സ്വാതന്ത്ര്യങ്ങൾക്കു വേണ്ടികൂടിയാണ് എം.വി.ജയരാജനെപോലുരു പൊതുപ്രവർത്തകൻ ജയിൽ‌വാസമനുഭവിക്കേണ്ടി വന്നത് എന്ന കാര്യം ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. രാഷ്ട്രീയക്കാർ പൊതുയോഗവും പ്രകടനവും നടത്തുന്നതാണത്രേ രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്! ഇപ്പോൾ മനസിലായല്ലോ ഭക്തിമാർഗ്ഗവും ജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന്! ജനാധിപത്യരാജ്യത്ത് ജുഡീഷ്യറിയും ജനാധിപത്യത്തിനു വിധേയമാണ്. ജനാധിപത്യത്തിനു മീതെ പറന്നല്ല ഇവിടെ ജുഡീഷ്യറി പൌരാവകാശത്തെ സംരക്ഷിക്കേണ്ടത്. പൌരാവകാശങ്ങൾ ലംഘിക്കപ്പെടുന്നിടത്താണ് നീതിന്യായവിഭാഗം  ഇടപെടേണ്ടത് എന്നിരിക്കെ, നീതിപീഠങ്ങൾ  തന്നെ ജനാധിപത്യാവകാശങ്ങൾ നിഷേധിച്ചാൽ എന്തു ചെയ്യും? പുതിയ നിയമനിർമ്മാണമല്ലാതെ മറ്റു വഴിയില്ല.

പാതയോര പൊതുയോഗ നിരോധനം ജനാധിപത്യ വിരുദ്ധമെന്ന് വാദിച്ച്  ഈയുള്ളവൻ മുമ്പും പല പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഈ വിഷയത്തിൽ എന്റെ നിലപാട് വ്യക്തമാക്കാൻ അവസരം വന്നിരിക്കുന്നു. മുമ്പ് പറഞ്ഞതൊക്കെത്തന്നെ മറ്റൊരുവിധത്തിൽ ഇവിടെ വീണ്ടും ആവർത്തിക്കുന്നു. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും  നിരോധിക്കുന്നത് നഗ്നമായ ജനാധിപത്യ നിഷേധമാണ്. ആളുകളുടെ വിശ്വാസസാതന്ത്ര്യങ്ങളെ ഹനിക്കുന്നതിന്  ജനാധിപത്യ വിരുദ്ധം എന്നല്ലാതെ ഒരു വിശേഷണമില്ല. ഏതുകാര്യത്തിനും നിയന്ത്രണങ്ങൾ ആവശ്യമാണ്. പരിമിതികളോ നിയന്ത്രണങ്ങളോ ഇല്ലാത്ത  സ്വാതന്ത്ര്യമല്ല യഥാർത്ഥ സ്വാതന്ത്ര്യം. എന്നാൽ അടിസ്ഥാനപരമായ സ്വാതന്ത്ര്യാവകാശങ്ങളെത്തന്നെ പാടേ   നിഷേധിക്കുന്നത് നീതിയല്ല; അനീതിയാണ്. പൊതുയോഗ നിരോധനം എന്നുപറഞ്ഞാൽ അത് പല അടിസ്ഥാനാവകാശങ്ങൾക്കും മേലുള്ള കടന്നാക്രമണമാണ്. അത് സമാധാനപരമായി കൂട്ടം ചേരാനുള്ള അവകാശത്തിന്റെ നിഷേധം മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യനിഷേധം കൂടിയാണ്. പ്രകടനങ്ങൾ നിരോധിക്കുകയെന്നു പറഞ്ഞാൽ അത് പ്രതിഷേധിക്കുവാനും സമരം ചെയ്യുവാനും  ആഹ്ലാദം പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യങ്ങളുടെയൊക്കെ നിഷേധമാണ്. പൊങ്കാല ഇട്ടവർക്കു നേരെ കേസെടുക്കുകയെന്നു പറഞ്ഞാൽ അത് വിശ്വാസസ്വാതന്ത്ര്യ നിഷേധവുമാണ്.  കേസ് എടുക്കട്ടെ; ആറ്റുകാൽ പൊങ്കാലയിട്ട  ലക്ഷക്കണക്കിനുവരുന്ന  സ്ത്രീകളുടെ പേരിൽ മാത്രമല്ല,   ഈയിടെ  തിരുവനന്തപുരത്ത് സി.പി.ഐ.എം സംസ്ഥാന സമ്മേളനസമാപനത്തിന് വന്നു നിറഞ്ഞ ജനസഞ്ചയത്തിനെതിരെയും,   ഇനി കൊഴിക്കോട്ട് സി.പി.ഐ.എം  പാർട്ടി കോൺഗ്രസ്സിന് അലയടിച്ച് വരാനിരിക്കുന്ന  ജനസാഗരത്തിന്റെ പേരിലും  ഒക്കെ കേസുകൾ എടുക്കട്ടെ. തിരുവനന്തപുരത്ത് ഓണാഘോഷം കാണാൻ വന്ന് റോഡേ നടക്കുന്ന ജനബാഹുല്യത്തിനും ഒക്കെ എതിരെ കേസുകൾ എടുക്കണം. തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങൾക്കെതിരെയും കേസെടുക്കണം.എല്ലായിടത്തും പൌരന്റെ സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടുകയല്ലേ? വാഹനസഞ്ചാരികളും, പിന്നെ  വല്ലയോഗവും നടക്കുമ്പോൾ അതുവഴി കടന്നുപോകുന്നവരും  മാത്രമാണല്ലോ, പൌരന്മാർ!  എന്താ കഥ!

മറ്റ് ചിലതുകൂടി ഇത്തരുണത്തിൽ സൂചിപ്പിക്കുന്നു. സത്യത്തിൽ ഇവിടെ രാഷ്ട്രീയക്കാർ നടത്തുന്ന പ്രകടനങ്ങളോ യോഗങ്ങളോ അല്ല ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. മതപരമായ ആഘോഷങ്ങളാണ്. അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങ‌ളും ഘോഷയാത്രകളുമാണ് ജനങ്ങൾക്ക് പലപ്പോഴും വലിയ  പ്രയാസങ്ങൾ ഉണ്ടാക്കുന്നത്. പല ഉത്സസവങ്ങളും  ഘോഷയാത്രകളും കാരണം ഗതാഗതംപോലും  തടസ്സപ്പെടാറുണ്ട്. ഇത് ഉത്സവ കാലത്ത് കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിച്ചാൽ ആർക്കും മനസിലാകും..  അതു വച്ച് നോക്കുമ്പോൾ രാഷ്ട്രീയക്കാർ എത്രഭേദം. അവർ യോഗം നടത്തിയാലും പ്രകടനം നടത്തിയാലും ഒരറ്റത്തുകൂടി വാഹനങ്ങളും വഴിയാത്രക്കാരും വലിയ ബുദ്ധിമുട്ടില്ലാതെ കടന്നു പോകും. എന്നാൽ മതാഘോഷങ്ങൾ അങ്ങനെയല്ല. അത് ഒരേസമയം സന്തോഷവും അതേ സമയം ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. ശബ്ദമലിനീകരണത്തിന്റെ കാര്യമെടുത്താൽ പോലും ആരാധനാലയങ്ങളാണ് മുൻപന്തിയിൽ. സദാസമയവും ഉച്ചഭാഷിണി വച്ച് പ്രവർത്തിച്ച് ശബ്ദഘോഷമുണ്ടാക്കുന്നത് ആരാധനാലയങ്ങളാണ്. ഉത്സവകാലത്ത് പ്രത്യേകിച്ചും. പക്ഷെ ഇതെല്ലാം നമ്മുടെ ജനജീവിതത്തിന്റെ ഭാഗമാണ്. അത് ഉത്‌സവാഘോഷങ്ങളായാലും പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റുമായാലും. യാതൊരു സന്തോഷങ്ങളുമില്ലാതെ ജീവിക്കുക എന്നത് യാതനയാണ്. യതൊരു അലോസരവുമില്ലാതെ ജീവിക്കുകയെന്നത് അതിമോഹവുമാണ്. ജനങ്ങളുടെ രാഷ്ട്രീയവും വിശ്വാസപരവുമായ സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തുന്നത് സ്വേച്ഛാധിപതികളുടെ ഭരണകൂടമാതൃകയാണ്. അത് ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല.

ഇവിടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താൻ കഴിയില്ല.പ്രകടനങ്ങൾ നടത്താൻ കഴിയില്ല. ഒരു സെമിനാർ നടത്താൻ കഴിയില്ല. തെരഞ്ഞെടുപ്പ് യോഗം നടത്താൻ കഴിയില്ല. ഒരു തെരുവു നാടകം നടത്താൻ കഴിയില്ല.എന്തിന് ആരെങ്കിലും മരിച്ചാൽ ഒരു അനുശോചനയോഗം നടത്താൻകൂടി കഴിയില്ല.നാളെ ഒരു വിവാഹ മണ്ഡപത്തിനുമുന്നിൽ ബസ് നിർത്തി വിവാഹപാർട്ടിയ്ക്ക് ഇറങ്ങി നടക്കാനാകില്ല.   രാഷ്ട്രീയ പാർട്ടികൾക്കോ സാംസ്കാരിക സംഘടനക്കോ ഏതെങ്കിലും പരിപാടികൾക്ക്  ഇപ്പോൾ  മൈക്ക് ഒർഡർ ലഭിക്കാനും   പ്രയാസമാണ്. എന്നാൽ ആരാധനാലയങ്ങൾ ഉച്ചഭാഷിണി ഏത് സമയത്തും പ്രവർത്തിപ്പിക്കുന്നു. അവർക്ക് മൈക്ക് ഓർഡർ വേണ്ട . അവർക്ക് ആവക നിയമങ്ങൾ ബാധകവുമല്ല. അവർ ഘോഷയാത്ര നടത്തിയും പൊങ്കാലയിട്ടും മറ്റും തെരുവുകൾ കൈയ്യടക്കുന്നു. ഒരു നിയമവും മതകാര്യങ്ങളിൽ ഇടപെടുന്നില്ല. മറിച്ച് രാഷ്ട്രീയക്കാർക്കുമേൽ കുതിരകയറുന്നു. അവരാണത്രേ സർവ്വ കുഴപ്പങ്ങൾക്കും കാരണം.  ഇതാണ് ഇതുവരെയുള്ള സ്ഥിതി. എന്നാൽ ഇപ്പോൾ മതത്തിന്റെയും ഭക്തിയുടെയും പേരിലുള്ള നിയമലംഘനങ്ങളിലും നിയമം ഇടപെടാനുള്ള ധൈര്യം കാണിച്ചു തുടങ്ങിയെങ്കിൽ ഒരർത്ഥത്തിൽ നല്ലതു തന്നെ. അതിൽ  വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അവരുംകൂടി  നിയമപരമായി നേരിടട്ടെ.

തൻകാര്യം മാത്രം നോക്കി ജീവിക്കുന്ന സ്വാർത്ഥമതികളായ അരാഷ്ട്രീയ വാദികളെ തൃപ്തിപ്പെടുത്താനല്ല ബഹുമാനപ്പെട്ട  നീതി പീഠങ്ങൾ വിധിപറയേണ്ടത്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ജനങ്ങൾക്കുമേലുള്ള ഭരണകൂടങ്ങളുടെ അന്യായമായ  ഇടപെടലുകളെ തടയാനും ജനങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും മതപരവും മറ്റുമായ അവകാശങ്ങളെ സംരക്ഷിക്കുവാനുമാണ് ജുഡീഷ്യറി ശ്രമിക്കേണ്ടത്. അല്ലാതെ ഉള്ള അവകാശങ്ങൾ കൂടി ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്. പാതയോര പൊതുയോഗ-പ്രകടനനിരോധനം പോലുള്ള നിയമങ്ങൾ മൂലം പൊതുയോഗങ്ങളും പ്രകടനങ്ങളും മാത്രമല്ല തടയപ്പെടുന്നത്;  ഉത്‌സവങ്ങളും പൊങ്കാലകളും   നബിദിനഘോഷയാത്രകളും  ക്രിസ്‌ത്‌മസ് കരോളുകളും  ഒക്കെക്കൂടിയാണ് എന്ന് മനസിലാക്കുവാൻ പൊങ്കാലയ്ക്കെതിരെയുള്ള കേസ് ഉദാഹരണമാണ്. നീതിപീഠങ്ങളുടെ പൊതുയോഗ നിരോധനവും പ്രകടന നിരോധനവും മറികടന്ന് പൌരാവകാശങ്ങളെ സംരക്ഷിക്കുവാൻ   നിയമനിർമ്മാണ സഭ ശക്തമായ നിയമങ്ങൾ കൊണ്ടുവരണം.അതിന് രാഷ്ട്രീയ പാർട്ടികൾ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നിലകൊള്ളണം. ലെജിസ്ലേറ്റീവ് ആയാലും ജുഡീഷ്യറിയായാലും എക്സിക്യൂട്ടീവ് ആയാലും ജനാധിപത്യത്തിനു മീതെ പറന്നുകൂടെന്ന് നീതിപീഠങ്ങൾക്ക് ഉൾപ്പെടെ എല്ലാവർക്കും ബോദ്ധ്യപ്പെടേണ്ടതുമുണ്ട്.
*************************************************
പിൻ‌കുറിപ്പ്: പൊങ്കാലയിട്ടവർക്കെതിരെ കേസെടുത്ത പോലീസ് ഓഫീസർമാർക്കെല്ലാം സസ്പെൻഷൻ! പൊതുയോഗവും പ്രകടനവും മറ്റും  നടത്തിയ രാഷ്ട്രീയക്കാർക്കെതിരെ ഇതിനകം കേസെടുത്തവരെ സസ്പെൻഡ് ചെയ്യാൻ ആരെയും കണ്ടില്ല.

Wednesday, February 15, 2012

പെൻഷൻ പ്രായം

പെൻഷൻ പ്രായം

സർവ്വീസിൽ കയറുന്നതുമുതൽ ഇരുപതുവർഷമോ അറുപതു വയസോ ആദ്യം തികയുന്നത് അതുവരെ സർവ്വീസ് നൽകും വിധമുള്ള പരിഷ്കരിക്കണം നടപ്പിലാക്കണം. ഒരാൾക്ക് ആകെ സർവീസിലിരിക്കാവുന്ന പ്രായം ഇരുപതോ അങ്ങേയറ്റം പോയാല്‍ ഇരുപത്തഞ്ചോ ആക്കി നിജപ്പെടുത്തിയിട്ട് പെൻഷൻ പ്രായം കൂട്ടുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.

അങ്ങനെ വരുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റ് എഴുതാവുന്ന പ്രായം നാല്പത്തഞ്ചോ അൻപതോ അതിനും മുകളിലോ ആക്കണം. എസ്.സി/എസ്.റ്റിയ്ക്ക് അൻപത് വയസുവരെയും ഒ.ബി.സിയ്ക്ക് നാല്പത്തിയഞ്ചു വയസുവരെയും മുന്നോക്കവിഭാഗങ്ങൾക്ക് നാല്പതു വയസുവരെയും ടെസ്റ്റ് എസ്റ്റ് എഴുതാൻ അവസരം നൽകണം. അങ്ങനെയെങ്കിൽ പെൻഷൻ പ്രായം അറുപതാക്കുന്നതിലും തെറ്റില്ല.

എന്നാൽ ഒരു കാരണവശാലും ഒരു വ്യക്തിയ്ക്ക് ഇരുപത് (അങ്ങേയറ്റം പോയാൽ ഇരുപത്തിയഞ്ച് ) വർഷത്തിൽ കൂടുതൽ സർവ്വീസ് അനുവദിക്കേണ്ട കാര്യമില്ല. ഇരുപതുവർഷം സർവ്വീസിൽ ഇരുന്നാലും നല്ല നിലയിൽ ജീവിക്കാം. ഇരുപതുവർഷം കഴിഞ്ഞ് പിരിയുമ്പോൾ കിട്ടുന്ന പെൻഷനും പിന്നീടുള്ള പ്രതിമാസ പെൻഷനുംകൊണ്ട് ഒരാൾക്ക് കുടുംബമായി ഒരുവിധം അല്ലലില്ലാതെ ജീവിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പെൻഷൻ പറ്റിയവരുടെയും ജിവിതം ഏറെക്കുറെ സുരക്ഷിതമാണ്. അതിന് ഇരുപത് വർഷത്തെ സർവ്വീസ് ഒക്കെ മതി. പകരം പെൻഷൻ ആനുകൂല്യങ്ങളൊക്കെ അല്പസ്വല്പം കൂട്ടിക്കൊടുത്താൽ മതി.

ഇന്നലെ വരെ തുടർന്നുവന്നതെല്ലാം അതേപടിതന്നെ തുടരണമെന്നില്ലല്ലോ. മാറ്റങ്ങൾ അനിവാര്യമാണ്. സർക്കാർ ഉദ്യോഗം ഏവരുടെയും സ്വപ്നമാണ്. അത് കിട്ടിക്കഴിയുന്നവർ മുപ്പത്തിയഞ്ചും നാല്പതും വർഷം വച്ചനുഭവിക്കുന്നത് ഉദ്യോഗം കാത്തു കഴിയുന്നവരോടും അടുത്ത തലമുറകളോടും ചെയ്യുന്ന അനീതിയാണ്. എല്ലാവർക്കും അവസരങ്ങൾ ലഭിക്കണം.

സർക്കാർ ഉദ്യോഗം ഒരു തൊഴിൽ എന്നതിനേക്കാൾ സർവീസ് ആണെന്ന കാര്യവും ആരും വിസ്മരിക്കരുത്. മുമ്പേ മുമ്പേ എത്തിപ്പെടുന്നവരുടെ ആധിപത്യവും അള്ളിപ്പിടിച്ചിരിക്കലും അവർ പുതിയവർക്ക് അവസരം നൽകാതിരിക്കലും എല്ലാ മേഖലകളിലും ഉള്ളതാണ്. ഇത് ഉദ്യോഗസ്ഥ മേഖലയിലും ഉണ്ട്. ഇതിനൊക്കെ ഒരു അറുതി വരണം. നിലയിൽ എന്തുകൊണ്ട് ഒരു ചർച്ച ആയിക്കൂട?

Wednesday, January 18, 2012

ഇനിയെന്ത് ലാവ്‌ലിൻ ?


ഇനിയെന്ത് ലാവ്‌ലിൻ ?


ആദ്യംതന്നെ
സി.പി.ഐ.എമ്മിനും സ. പിണറായി വിജയനും എതിരെ ലാവ്ലിൻ കേസ് ആഘോഷമാക്കിയ മാധ്യമസുഹൃത്തുക്കളോട്,

നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല. ഓർക്കാൻ നിങ്ങൾ ഇഷ്ടപ്പെടാൻ ഇടയില്ലാത്തതുകോണ്ട് ഓർമ്മകൾ നിങ്ങളിലേയ്ക്ക് കടന്നുവരാനും ഇടയില്ല. പക്ഷെ ഞങ്ങൾക്ക് കഴിഞ്ഞതൊന്നും അത്രയ്ക്കങ്ങോട്ട് മറക്കാൻ കഴിയില്ല. കാരണം നിങ്ങൾ ഞങ്ങൾക്കു വാമൊഴിയായും വരമൊഴിയാലും പറഞ്ഞുതന്ന ആ കെട്ടുകഥകളുണ്ടല്ലോ; നിങ്ങൾ ഒരേതൂവൽപക്ഷികളായ പലരാൽ പലവിധത്തിൽ വിരചിതമായതായിരുന്നു ആ കഥകളൊക്കെ. എങ്കിലും എല്ലാവരുടെയും ലക്ഷ്യം ഒന്നാകയാൽ, പലപ്പോഴും അവ നിങ്ങൾ പരസ്പരപൂരിതമാക്കി “അനുവാചകരെ”കോൾമയിർകൊള്ളിച്ചതാണ്. ഓരോ ദിവസവും തുടർച്ചയായി വരുന്ന കഥകൾക്കായി തുടരൻ ക്രൈം ത്രില്ലറുകൾ വായിക്കുവാനുള്ള സസ്പെൻസോടെ ജനം കാത്തിരുന്ന ആ കാലം ആർക്കാണ് പെട്ടെന്ന് മറക്കാനാകുക?

നിങ്ങൾ ഒരു വലിയ കെട്ടുകഥയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന ബോധം പലപ്പോഴും നമുക്ക് നഷ്ടപ്പെട്ടുപോകുന്നത്ര വിദഗ്ദ്ധമായാണ് നിങ്ങൾ അവ പറഞ്ഞുകൊണ്ടിരുന്നത്. പലപ്പോഴും ഈ നുണക്കഥയുടെ മാനസികലയനത്തിൽ നിന്ന് മോചിതമായി സ്ഥലകാലബോധം വീണ്ടെടുക്കുവാൻ ഞങ്ങള്‍ വളരെ പാടുപെടുന്നുണ്ടായിരുന്നു. നിങ്ങൾക്കിഷ്ടപ്പെടാത്ത ജിവിച്ചിരിക്കുന്ന ചില മനുഷ്യരെയും, നിങ്ങൾ ഇഷ്ടപ്പെടാത്ത ഒരു പ്രസ്ഥാനത്തെയും കേന്ദ്രബിന്ദുവാക്കിയായിരുന്നുവല്ലോ നിങ്ങളുടെ കഥാനിർമ്മിതി. ജീ‍വിച്ചിരിക്കുന്ന മനുഷ്യരെ കഥാപാത്രങ്ങളാക്കി സാങ്കല്പിക കഥകൾ വിരചിക്കുന്ന ഒരു പുതിയ സാഹിത്യശാഖയ്ക്ക് രൂപം കൊടുക്കുകവഴി സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരങ്ങൾവരെ നിങ്ങള്‍ക്കു മൊത്തമായും നൽകേണ്ടതാണ്! ഈ പുതിയ സാഹിത്യ ശാഖയ്ക്ക് “ലാവ്‌ലിനോവൽ” എന്നോ മറ്റോ പേർ നൽകാവുന്നതാണ്.

ഈ നുണക്കഥകളുടെ ആരോഹണാവരോഹണങ്ങൾ സധാരണ കമ്മ്യൂണിസ്റ്റ്വിരുദ്ധരിൽ മാത്രമല്ല, ഷണ്ഡന്മാരായ കമ്മ്യൂണിസ്റ്റ്‌ ‌വിരുദ്ധരിൽ ‌‌ പോലും പലതവണ രതിമൂർച്ഛയുണ്ടാക്കുകവഴി നിങ്ങൾ അക്ഷരങ്ങളുടെ അനന്തമായ രതിസാധ്യതകളെയും അങ്ങേയറ്റം പ്രയോജനപ്പെടുത്തിയവരാണ്. ഭാവിയിലെ മാധ്യമ വിദ്യാർത്ഥികൾക്ക് ശൂന്യതയിൽ നിന്നും വാർത്തകളുണ്ടാക്കി ഉദരപൂരണം നടത്താൻ പര്യാപ്തമായ ഒരു പഠന പ്രോജക്ടിനു നൽകാവുന്ന ഒന്നാന്തരം വിഷയമായിരിക്കും ലാവ്ലിൻ കഥ. അസഹിഷ്ണുതയും വിദ്വേഷവും വ്യക്തിഹത്യയുമെല്ലാം മാധ്യമത്തൊഴിലിന്റെ ഭാഗമായിത്തന്നെ എങ്ങനെ കൊണ്ടാടാം എന്നതിനും ഇതിലും വലിയ ഒരു ദൃഷ്ടാന്തകഥ വേറെയില്ല.

ലാവ്‌ലിൻ വാർത്താഫാക്ടറികൾ പൂട്ടുന്നു

ഒടുവിൽ പക്ഷെ കഥയുടെ ക്ലൈമാക്സ്മാത്രം അതിന്റെ സൃഷ്ടാക്കളുടെ വരുതിയിൽ നിൽക്കാതെ പോയി. ജീവിച്ചിരിക്കുന്നവരിൽ കഥാപാത്രങ്ങളെ ആരോപിച്ച് അഥവാ കഥാപാത്രങ്ങളിൽ ജീ‍വിച്ചിരിക്കുന്നവരെ ആരോപിച്ച് കഥയെഴുതുമ്പോൾ അങ്ങനെയൊരു ദുര്യോഗം സംഭവിക്കാമെന്നത് അതിന്റെ സ്രഷ്ടാക്കൾക്കും ആസ്വാദകർക്കും ഒരു അനുഭവപാഠം കൂടിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന അന്തിമോല്പന്നം (ഫൈനൽ പ്രോഡക്ട്) ഇവിടെ ഉല്പാദകർക്ക് ലഭിക്കാതെ പോയി. എന്നാൽ ഉല്പാദനപ്രവർത്തനങ്ങളുടെ മറ്റ് ഘട്ടങ്ങളിൽ ചില താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു എന്നത് സമ്മതിക്കാതിരിക്കാതെ വയ്യ! അന്തിമലക്ഷ്യം നേടാനാകാത്തതിന്റെ ചെരിക്ക് ഇനി ഇവർ എങ്ങനെയാണ് തീർക്കുക എന്നറിയില്ല. അതിനി കാത്തിരുന്ന് കാണുക!

അനന്തരം ഇപ്പോൾ ലാവ്ലിൻ വാർത്താഫാക്ടറികൾ രോഗഗ്രസ്ഥമായ സ്ഥിതിയിലല്ല ; എങ്കിൽ പുനരുജ്ജീവിപ്പിക്കാമായിരുന്നു. ഇതിപ്പോൾ വിഭവലഭ്യത (റിസോഴ്സ് അവെയിലെബിലിറ്റി) ) ഇല്ലാതെ അവ ഒന്നൊന്നായി പൂട്ടിക്കെട്ടേണ്ടി വന്നിരിക്കുന്നു. ആവർത്തനശേഷിയില്ലാത്ത ഒരു വിഭവം എന്നതിനാൽ ലാവ്ലിനെ ഇനി പുനർ:നിർമ്മിക്കുവാനും കഴിയില്ല. ഇടതുവിരുദ്ധ മീഡിയകളുടെ അണ്ടർ ഗ്രൌണ്ടുകളിൽ പ്രവർത്തിച്ചിരുന്ന ഈ നുണനിർമ്മാണ ഫാക്ടറികളിലെ സ്വാഭാവിക വിഷമാലിന്യങ്ങൾകൊണ്ട് ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നവർക്ക് ആര്, എന്ത് നഷ്ടപരിഹാരം നൽകുമെന്നത് ചിന്താവിഷയമാണുതാനും. ഒരു പ്രായശ്ചിത്തം കൊണ്ടെങ്കിലും ആധുനിക മീഡിയാ പ്രൊഫഷണലിസത്തിന്റെ ചെളിക്കുണ്ടിൽ ആണ്ടുപോയവർ ഈ ചെയ്തുകൂട്ടിയ പാപങ്ങൾ കഴുകിക്കളയുമോ എന്നു ചോദിക്കുന്നില്ല. കാരണം ആന്തരികമായ വൃത്തിയും വെടിപ്പുമല്ല, ബാഹ്യമായ മോടികളാണല്ലോ അധുനിക മുതലാളിത്തജീവിതത്തിന്റെ ഉദാത്ത മാതൃകകൾ!

മാധ്യമമാഫിയകൾ

കമ്മ്യൂണിസ്റ്റ് വിരുദ്ധരും അവരുടെ കുഴലൂത്തുകാരായ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ മുതലാളിമാരും അവരുടെ കൂലിയ്ക്കെഴുത്തുകാരും എല്ലാംകൂടി ചേർന്ന സിഡിക്കേറ്റല്ല; ഒരു അധോലോക മാധ്യമമാഫിയയാണ് ആധുനിക മീഡിയാ പ്രൊഫഷണലിസത്തിന്റെ ലേബലിൽ ഇവിടെ വളർന്നുകൊണ്ടിരിക്കുന്നത്. അവരുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർ അവർക്കിഷ്ടമില്ലാത്ത അഥവാ‍ അവരുടെ താല്പര്യങ്ങൾക്ക് എതിരു നിൽക്കുന്ന ജനനേതാക്കളോ പ്രസ്ഥാനങ്ങളോ മാത്രമായിരിക്കില്ല്ല്ല, സമൂഹത്തിൽ ആർക്കും എപ്പോഴും അവരിൽ നിന്ന് ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിക്കാം. കാരണം കൊട്ടേഷൻ സംഘങ്ങൾക്ക് ശത്രു തന്റെതന്നെയാ‍കണം എന്നില്ലല്ലോ. അവർക്കതൊരു കൂലിവേലയാണ്. അവരുടെ പ്രൊഫഷൻ! ആയുധം കൊണ്ടുമാത്രമല്ല മനുഷ്യനെ ആക്രമിക്കുവാൻ കഴിയുക എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. മാധ്യമമാഫിയകൾ അക്ഷരങ്ങളിൽ വിഷം പുരട്ടിയാണ് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അപകടപ്പെടുത്തുക!

ഉയർന്ന ജാഗ്രത പുലർത്തിയില്ലെങ്കിൽ നേരും നുണയും തിരിച്ചറിയാനാകത്ത, നന്മയും തിന്മയും വേർത്തിരിച്ചറിയാ‍നാകാത്ത, ചൂഷകരെയും ചൂഷിതരെയും തിരിച്ചറിയാനാകാത്ത ഒരു മാനസിക രോഗാവസ്ഥയിലേയ്ക്ക് സമൂഹത്തെയാകെ ഈ മാധ്യമമാഫിയകൾ കൂട്ടിക്കൊണ്ടുപോകും.

സ. പിണറായി വിജയൻ കുറ്റവിമുക്തനാകുമ്പോൾ

സി.ബി.ഐ അന്വേഷണത്തിൽ ശ്രീ. പിണറായി വിജയൻ ലാവ്ലിൻ കേസിൽ കുറ്റവിമുക്തമാക്കപ്പെട്ടിട്ട് ആ വാർത്ത നേരേ ചൊവ്വേ ഒന്ന് ജനങ്ങളിൽ എത്തിക്കാൻ പോലും ഈ “ “മാധ്യമധർമ്മവിചാരമൂർത്തികൾ” ക്ക് കഴിയാതെ പോയി! അഥവാ അവർ അതിനുള്ള സാമാന്യ മര്യാദ കാണിച്ചില്ല. സ. പിണറായി വിജയനും സി.പി.ഐ.എമ്മിനും ഗുണകരമായ യാതൊന്നും അവർക്ക് അക്ഷരങ്ങളിലൂടെ പ്രകടിപ്പിക്കാനാകില്ല. അതിന് അവരുടെ കൈയ്യും നാവുമൊന്നും എളുപ്പം വഴങ്ങില്ല. ഒരാൾക്കുമേൽ കുറ്റം ആരോപിക്കപ്പെടുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണ് അയാൾ കുറ്റവിമുക്തനാക്കപ്പെടുന്നത് എന്നത് ഇവിടുത്തെ ബൂർഷ്വാമാധ്യമപുംഗവന്മാർക്ക് അറിയില്ല. അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങൾ ഒരാളിൽ ഉണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളും മാനഹാനിയും കഷ്ടനഷ്ടങ്ങളും കുറച്ചൊക്കെ ഒഴിവായി കിട്ടുവാൻ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നതിലൂടെയും, ആ വിവരം മാലോകർ അറിഞ്ഞിരിക്കുന്നു എന്ന ബോധം ആ കുറ്റാരോപിതന് ഉണ്ടാകുന്നതിലൂടെയും സാധിക്കും. അതിന് കഴിയാതിരുന്നാൽ കുറ്റവിമുക്തനാക്കപ്പെട്ടാലും എന്നെന്നും ഒരു കുറ്റാരോപിതൻ എന്ന കളങ്കവുമായി കുറ്റാരോപിതൻ ജീവിക്കേണ്ടിയും വരും. ഇവിടുത്തെ ഈ മാധ്യമമാഫിയകളുടെ ദുരുദ്ദേശവും അതു തന്നെയായിരുന്നു.

സ.പിണറായി വിജയനെയും അദ്ദേഹത്തിലൂടെ സി.പി.ഐ.എമ്മിനെയും ഒരു കളങ്കം പൂശിവിടുക. പാർട്ടിയെയും അതിന്റെ ശക്തനായ ഒരു നേതാവിനെയും പ്രതിരോധത്തിലാക്കി ദുർബലപ്പെടുത്തുക. ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്തുക. അതു വഴി യു.ഡി.എഫിനും കോൺഗ്രസിനും കുറച്ച് നേട്ടങ്ങളുണ്ടാക്കിക്കൊടുക്കുക. അത് മാത്രമായിരുന്നു ഉദ്ദേശം. അതിന് ഒരു നുണക്കഥ തട്ടിയുണ്ടാക്കി ഗീബൽസിയൻ തന്ത്രം പ്രയോഗിച്ച് മേമ്പൊടിയ്ക്ക് അനേകം ഉപകഥകളും ചേർത്ത് നിരന്തരം പ്രചരിപ്പിക്കുക. അതുവഴി അവരുടെ പ്രഖ്യാപിത ശത്രുവിനെ ഇല്ലാതാക്കുക. അതാണ് ലാവ്ലിൻ കേസിലും നടന്നത്. പക്ഷെ ഈ വെല്ലുവിളികളെല്ലാം സധൈര്യം ചെറുത്തു നിൽക്കാനുള്ള അതിജീവനശക്തി സ്വതവേ സി.പി.ഐ.എമ്മിനുണ്ട് എന്ന യാഥാർത്ഥ്യം ഈ ഇടതുവിരോധികൾ ഓർത്തിരിക്കേണ്ടതാണ്.

ഒന്നോർത്താൽ ഇത് പൊതുസമൂഹത്തിനാകെ ഒരു ചരിത്ര പാഠമാണ്. ഇടതുപക്ഷത്തിനെതിരെ ഇതുപോലെ ഉയർന്നുവരുന്ന ആരോപണങ്ങൾ വിശ്വസിച്ച് ആരോപണവിധേയരെ മുൻവിധിയോടെ കുറ്റക്കാരായി കാണുന്ന മനോഭാവത്തിൽനിന്ന് കുറച്ചുപേരെങ്കിലും മോചിതരാകും. സി.പി.ഐ.എമ്മും അതിന്റെ നേതാക്കളും ഇനിയും ഇതുപോലെ വേട്ടയാടപ്പെട്ടുകൂടെന്നില്ല. ഇല്ലാത്ത കഥകൾ പാർട്ടിയ്ക്കും പാർട്ടി നേതാക്കൾക്കും എതിരെ ഇനിയും മെനഞ്ഞെടുത്തുകൂടെന്നില്ല. അത്തരം മാധ്യമമാഫിയാ ആക്രമണങ്ങൾക്കെതിരെ പാർട്ടിയ്ക്കും അതിന്റെ നേതാക്കൾക്കും പൊതുസമൂഹത്തിനും കുറച്ചൊക്കെ ജാഗ്രത പുലർത്താൻ ലാവ്ലിൻ നുണക്കേസ് ഒരു ചരിത്രപാഠമാണ്.

സ.പിണറായി വിജയൻ കരുത്തനായ നേതാവ്

കേരളരാഷ്ട്രീയത്തിലെ കരുത്തുറ്റ ഒരു നേതാവാണ് സ.പിണറായി വിജയൻ. ആരെടാ എന്നു ചോദിച്ചാൽ ഞാനെടാ എന്ന് തന്റേടത്തോടെ പറയാൻ ചങ്കൂറ്റമുള്ള ഒരു നേതാവ്. ചളുവാ അടിയ്ക്കതെ കമ്മ്യൂണിസ്റ്റ്ബോധം സദാ ഉൾക്കൊണ്ട് സാധാരണവർത്തമാനം പോലും ഒതുക്കത്തിൽ അളന്നുതൂക്കി പറയുന്ന ഗൌരവവും പക്വതയുമാർന്ന വ്യക്തിത്വത്തിനുടമ. നേതൃപാടവവും ഭരണനിപുണതയും തെളിയിച്ച സഖാവ് പിണറായി വിജയന്റെ ജീവിതകാലം സി.പി.ഐ.എമ്മിനും ജനനന്മയ്ക്കും വളരെയേറെ വളരെയേറെ ഉതകുന്നതാണ്. എണ്ണമറ്റ ചെറുത്തു നില്പുകളിൽ സ്ഫുടം ചെയ്ത ഈ ജനനായകന്റെ മേൽ ഇല്ലാത്ത കളങ്കം ആരോപിച്ച് പത്തു പതിനൊന്നു വർഷക്കാലം ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ സംശയത്തിന്റെ കരിനിഴലിൽ നിർത്തുവാൻ ഇവിടുത്തെ ഇടതുപക്ഷവിരുദ്ധർക്കും അവരുടെ കുഴലൂത്തുകാരായ മാധ്യമസിൻഡിക്കേറ്റുകൾക്കും കഴിഞ്ഞു. അതു വഴി സി.പി.ഐ.എമ്മിനുമേൽ കോൺഗ്രസിനും യു.ഡി.എഫിനും ചില താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുക്കുവാനും കഴിഞ്ഞു. ഈ ആരോപണകാലത്ത് നടന്ന ചില തെരഞ്ഞെടുപ്പുകളിൽ ദു:സ്വാധീനം ചെലുത്തുവാൻ ലാവ്ലിൻ കേസ് സംബന്ധിച്ച ദുഷ്പരചരണങ്ങൾക്ക് കഴിഞ്ഞിരുന്നു.

ലാവ്ലിൻ കേസിൽ സഖാവ് പിണറായി വിജയനുമേൽ ഒരു കുറ്റവും കണ്ടെത്താൻ സി.ബി.ഐയ്ക്ക് കഴിയാതെ പോയതിലൂടെ ലാവ്ലിൻ കേസ് വച്ചുള്ള രാഷ്ട്രീയ മുതലെടുപ്പുകളുകൾക്ക് ഇനി ഭാവിയില്ല. എങ്കിലും ഇനിയും ചില കോൺഗ്രാസ് നേതാക്കളും യു.ഡി.എഎഫ് നേതാക്കളും തെരഞ്ഞെടുപ്പുകാലത്ത് ഇതേ ലാവ്ലിൻ കേസ് വച്ച് സി.പി.ഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ മൈക്കുവച്ചുകൊണ്ടിരിക്കും. “വെറും മൈക്കുകൾക്ക്” എന്ത് പറയണം എന്നതിനെ സംബന്ധിച്ച് പ്രത്യേക നിബന്ധനകൾ ഒന്നുമില്ലല്ലോ!

കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഒക്കെ അഴിമതികളെ മൂടിവയ്ക്കുവാനും വെള്ള പൂശുവാനും ഇടതുപക്ഷത്തിനും അതിന്റെ നേതാക്കൾക്കുമെതിരെ എന്തെങ്കിലും ആരോപണങ്ങൾ ഇടതുവിരുദ്ധ മാധ്യമമാഫിയാ കൂട്ടുകെട്ടുകൾ ഇനിയും ഉയർത്തിക്കൊണ്ടുവരും. എല്ലാവരും കണക്കാണെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ഗൂഢോദ്ദേശം. എല്ലാവരെയും കുറച്ചുകാലത്തേയ്ക്ക് വിഢികളാക്കാം. കുറച്ചുപേരെ എല്ലാക്കാലത്തും വിഢികളാക്കാം; എന്നാൽ എല്ലവരെയും എല്ലാക്കാലത്തും വിഢികളാക്കാൻ ഇവർക്കാർക്കും കഴിയില്ല എന്ന സാമാന്യതത്വം ഇത്തരുണത്തിലും ഉദ്ധരിക്കുന്നു.

അനിവാര്യമാകുന്ന ചിലത്

ചരിത്രത്തിൽ ചിലത് അനിവാര്യമായും സംഭവിക്കേണ്ടതുണ്ട്. പക്ഷെ അത് എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. വ്യക്തികളോ പ്രസ്ഥാനങ്ങളോ അതിനു നിമിത്തമാകണം. ഇവിടെ ലാവ്ലിൻ കേസിൽ സഖാവ് പിണറായി വിജയൻ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ തികച്ചും അവസരോചിതമായി ഈ വിഷയത്തിൽ ആധികാരികമായ ഒരു ഓർമ്മ പുതുക്കൽ ആവശ്യമായിരുന്നു. ഇവിടെ ആ നിമിത്തം ഡോ. ടി.എം. തോമസ് ഐസക്കിലൂടെ സംഭവിക്കുന്നു. ലാവ്ലിന്റെ നാൾവഴികൾ ചരിത്രത്തിൽ നിന്ന് അത്രവേഗം മാഞ്ഞുപോകേണ്ട ഒന്നല്ല. കാരണം അത് സമൂഹത്തിനു നൽകുന്ന ചില പാഠങ്ങളുണ്ട്. അതുകൊണ്ടുതന്നെ അനിവാര്യമായും ഒരു ചരിത്രപുസ്തകമായിത്തന്നെ അത് അടയാളപ്പെടുത്തേണ്ടതുണ്ട്. ആ നിയോഗം സ്വയം ഏറ്റെടുത്തുകൊണ്ട് ഡോ. ടി.എം. തോമസ് ഐസക്ക് വ്യത്യസ്തമായ പുതിയൊരു ചരിത്രപുസ്തകം പുറത്തിറക്കുകതന്നെ ചെയ്തു. “ഇനിയെന്ത് ലാവ്ലിൻ, ലാവ്ലിന്‍ ഇനിയെന്ത് ” എന്ന അദ്ദേഹത്തിന്റെ ഈ ഗ്രന്ധം തീർച്ചയായും ചരിത്രത്തിന്റെ ഒരു അനിവാര്യതയുടെ പൂർത്തീകരണമാകുന്നു. അനഭിലഷണീയമെങ്കിലും ലാവ്ലിൻ കേസും കേരളചരിത്രത്തിലെയും കേരളത്തിലെ മാധ്യമചരിത്രത്തിലെയും ഒരു ഏടാണ്. അഭിലഷണീയമായതു മാത്രമല്ലല്ലോ ചരിത്രം. സംഭവിച്ചുപോകുന്നതെന്തും ചരിത്രമാകുന്നു എന്നതിനാൽ അനഭിലഷണീയമായ ആ കറുത്ത അദ്ധ്യായം കൂടി ചരിത്രത്തിന്റെ ഭാഗമായിത്തന്നെ കിടക്കട്ടെ. ഇതും ഒരു ചരിത്രപാഠമാണ്. ഭാവിയിലെ ജാഗ്രതകൾക്ക് ഈ ലാവ്ലിൻ ഓർമ്മകൾ ഉണ്ടായിരിക്കേണ്ടതുതന്നെ!.

ഇനിയെന്തു ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്

ഇനി ഈ കുറിപ്പ് എഴുതാൻ പ്രേരിതമായ കാര്യത്തിലേയ്ക്കു കടക്കാം. സി.ബി.ഐ അന്വേഷണത്തിൽ സ.പിണറായി വിജയൻ ലാവ്ലിൻ അപവാദത്തിൽനിന്ന് മോചിതാക്കപ്പെട്ടതോടെ ഇനിയെന്ത് ലാവ്ലിൻ എന്നു പറഞ്ഞ് ആ കഥ ഒരു ദു:സ്വപ്നം പോലെ മറന്നു കളയാം എന്നാണ് ആദ്യം ധരിച്ചത്. പക്ഷെ അപ്പോഴാണ് അത്രവേഗം ലാവ്ലിൻ കേസ് മറക്കുന്നത് ചരിത്ര കുതുകികൾക്കും ചരിത്രത്തെ അനുഭവപാഠമായി കാണാൻ ആഗ്രഹിക്കുന്നവർക്കും ഭൂഷണമല്ല എന്ന ഓർമ്മപ്പെടുത്തലുമായി ഈ വിഷയത്തിൽ ഡോ. ടി.എം. തോമസ് ഐസക്ക് തന്റെ പുതിയ പുസ്തകം പുറത്തിറക്കിയത്. “ഇനിയെന്തു ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത് ” എന്ന ഈ പുസ്തകത്തിൽ ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് അദ്ദേഹം എല്ലാവരോടും ഉണർത്തിക്കുന്നു.

മുൻസൂചിപ്പിച്ചതുപോലെ അനിവാര്യമായത് അനിവാര്യമായ സമയത്ത് സംഭവിച്ചുകൊണ്ടിരിക്കേണ്ടത് ഒരു ചരിത്രപരമായ ആവശ്യമാണ്. ഇല്ലെങ്കിൽ അനുഭവപാഠമാകേണ്ട ചില ചരിത്രങ്ങൾ കാലവിസ്മൃതിയിലാകും. ഇവിടെ ലാവ്ലിൻ കേസിൽ സഖാവ്. പിണറായി വിജയൻ കുറ്റക്കാരനല്ലെന്നു കണ്ടെത്തുന്ന നിർണായകമായ ഒരു ഘട്ടത്തിൽ പ്രസ്തുത കേസിന്റെ നാൾവഴികൾ ഭാവിവായനയ്ക്ക് തയ്യാറാക്കി വയ്ക്കേണ്ടത് ചുരുങ്ങിയ പക്ഷം സി.പി.ഐ.എമ്മിലും ഇടതുപക്ഷത്തിലും പ്രതീക്ഷയർപ്പിക്കുന്നവർക്കെങ്കിലും ഒരു ആവശ്യമാണ്. ഇടതുപക്ഷവും അതിന്റെ നേതാക്കളും വിവിധ രൂപഭാവങ്ങളുള്ള വർഗ്ഗശത്രുക്കളാൽ എങ്ങനെയെല്ലാം വേട്ടയാടപ്പെടാം എന്നതിന് ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ലാവ്ലിൻ കേസ്. കള്ളവാർത്തകൾ തെളിവുകളാക്കപ്പെടുന്ന വിചിത്രമായ നിയമ-വ്യവഹാര വൈകൃതത്തിനു കൂടി ദൃഷ്ടാന്തമാണ് ഈ കേസ്.

സഖാവ്. പിണറായിയെയും സി.പി.ഐ.എമ്മിനെയും ബന്ധപ്പെടുത്തിയുള്ള ലാവ്ലിൻ എന്ന കെട്ടുകഥയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഓരോ സംഭവങ്ങളും ഒന്നൊഴിയാതെ ഡോ. ടി.എം. തോമസ് ഐസക്ക് തന്റെ പുസ്തകത്തിൽ പ്രതിപാദിച്ചു പോകുന്നുണ്ട്. ലാവ്ലിൻ നുണവാർത്തകളുടെ ഏതെങ്കിലും എപ്പിഡോസുകൾ പൂർണ്ണമായോ ഭാഗീകമായോ ആർക്കെങ്കിലും മിസ് ആയിട്ടുണ്ടെങ്കിൽ അവർക്ക് ഈ പുസ്തകം താല്പര്യമുള്ള ഏതു സമയത്തും എടുത്തു വായിക്കാം. ലാവ്ലിൻ കഥകൾ വായിച്ചും കേട്ടും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടൂള്ളവർക്ക് ഇത് വായിച്ച് മുമ്പേ സംഭവിച്ചുപോയ മുൻ വിധികളും തെറ്റായധാരണകളും തിരുത്താം. ഇതേപറ്റി ഇതുവരെ ഒന്നുമറിയാത്തവർക്കും ഭാവിതലമുറകൾക്കും ഒരു ചരിത്ര പുസ്തകം എന്ന നിലയിൽ ഇത് എടുത്തുവായിക്കാം.

ജീർണ്ണലിസം

മാധ്യമവിഷയത്തിൽ “വ്യാജസമ്മിതിയുടെ നിർമ്മിതി” എന്നൊരു പുസ്തകം ഡോ. തോമസ് ഐസക്ക് മുന്നേ എഴുതിയിട്ടുണ്ടെങ്കിലും “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത് ” എന്ന പുസ്തകം അതിനൊരു അനുബന്ധം കൂടി ആകുകയാണ് . ലാവ്ലിൻ കേസ് സംബന്ധിച്ച ഈ പുതിയ പുസ്തകം വ്യാജസമ്മിതിയുടെ നിർമ്മിതി എന്ന പ്രതിഭാസത്തിന് ഏറ്റവും നല്ലൊരു ദൃഷ്ടാന്ത കഥയാണ്. ഇതിലെ ഓരോ അദ്ധ്യായങ്ങളും വ്യാജസമ്മതീനിർമ്മാണത്തിന്റെ ഓരോരോ വിസ്മയങ്ങളാണ്. അന്വേഷണാത്മക ജേർണലിസ പഠനത്തിന്റെ ഭാഗമായി വ്യാജവാർത്താ നിർമ്മിതിയുടെ രീതിശാസ്ത്രം ഏതെങ്കിലും കുബുദ്ധികൾക്ക് പഠിക്കണമെങ്കിൽ ഇതിലെ ഓരോ അദ്ധ്യായങ്ങളും അതിനു സഹായകരങ്ങളാണ്. ജേർണലിസം എങ്ങനെ “ജീർണ്ണലിസ”മാകുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ലാവ്ലിൻ കേസ്. ഡ്രാക്കുളയുടെ അളിയന്മാർ മാധ്യമപ്രവർത്തകരായാൽ അവർ ആരുടെയൊക്കെ ചോര എങ്ങനെയൊക്കെ കുടിച്ച് ദാഹമടക്കും എന്ന് മനസിലാക്കുന്നതിനും ഈ ലാവ്ലിൻ കഥതന്നെ ധാരാളം!

ഓർമ്മകൾ ഉണ്ടയിരിക്കണം

എല്ലാവരും കണക്കാണ്, കമ്മ്യൂണിസ്റ്റുകാരും കണക്കാണ് എന്ന് വരുത്തിത്തീർത്ത് അഴിമതിയെ അലങ്കാരമായും മിടുക്കായും കൊണ്ടുനടക്കുന്ന കോൺഗ്രസ്സ് അടക്കമുള്ള ബൂർഷ്വാ രാഷ്ടീയ കക്ഷികളെയും സി.പി.ഐ എം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളെയും ഒരേ നുകത്തിൽ വലിച്ചുകെട്ടാൻ ബോധപൂർവ്വം പ്രചണ്ഡമായ പ്രചരണങ്ങൾ നടത്തുന്നതിനെ സംബന്ധിച്ച് സ. പിണറായി വിജയന്റെ വാക്കുകളെ ആമുഖത്തിൽ ഉദ്ധരിച്ചുകൊണ്ടാണ് ഗ്രന്ധം ആരംഭിക്കുന്നതുതന്നെ.

പുസ്തകത്തിന്റെ ആമുഖത്തിൽ ഗ്രന്ധകാരൻ പറയുന്നു:

“ചരിത്രത്തിനും തലമുറകൾക്കും മുന്നിൽ കുറ്റവാളികളായി തുടരാൻ തീരുമാനിച്ചവരെ പുസ്തകമെഴുതി തിരുത്താമെന്ന വ്യാമോഹമൊന്നും ഈ സംരഭത്തിനില്ല. അവർക്കുള്ള തിരിച്ചടി സമൂഹമാണ് നൽകേണ്ടത്.............”

ഇത്തരം ആരോപണം നടത്തുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളോട് ജനങ്ങൾക്ക് പൊതുവേയുള്ള മതിപ്പ് ഇല്ലാതാക്കുന്നതിനുവേണ്ടി മാത്രമല്ല, മറ്റു ബൂർഷ്വാ രാഷ്ട്രീയനേതാക്കൾ നടത്തുന്ന അഴിമതികളെയും തീവെട്ടിക്കൊള്ളകളെയും വെള്ളപൂശാൻ കൂടിയാണ്. ഇടതുപക്ഷം ചെയ്യുന്ന കാര്യങ്ങൾ അംഗീകൃതമാതൃകകളാണെന്ന ഒരു ധ്വനി ഇതിനുള്ളിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഈ ദുർബുദ്ധികൾ മനസിലാക്കുന്നുണ്ടോ എന്നറിയില്ല. അഴിമതിയും തിരിമറിയുമെല്ലാം ഇടതുപക്ഷംകൂടി ചെയ്യുന്നതാകുമ്പോൾ അവ സ്വാഭാവികവും നീതീകരിക്കാവുന്നതുമാകുന്നു എന്നൊരു മനോഭാവം സമൂഹത്തിൽ വളർത്തിയെടുക്കാനാണ് എല്ലാവരും കണക്കാണ് എന്ന നിലയ്ക്കൊരു പ്രചരണം ഈ കുബുദ്ധികൾ നടത്തുന്നത്.

ഈ പുസ്തകത്തിലെ “ഓർമ്മകൾ ഉണ്ടായിരിക്കണം” എന്ന ഒന്നാം അദ്ധ്യായം തുടങ്ങുന്നതിങ്ങനെ:

“കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരള രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന ലാവ്ലിൻ അപവാദപ്രചാരണത്തിന്റെ തിരശ്ശീല വീണു കഴിഞ്ഞു. കോടതിയിലുള്ള കേസ് തുടരും. എന്നാൽ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സാമ്പത്തികമായ എന്തെങ്കിലും നേട്ടത്തിനു വേണ്ടി അഴിമതി നടത്തിയതായി തെളിവുകളില്ല എന്ന് തുടരന്വേഷണ റിപ്പോർട്ടിൽ സി.ബി.ഐ തന്നെ ഔപചാരികമായി കോടതിയിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഒരുതവണയല്ല, നാലുവട്ടമാണ് ദുരാരോപണങ്ങൾക്ക് തെളിവില്ലെന്ന് സി.ബി.ഐ ഏറ്റുപറഞ്ഞത്.”

ഒന്ന്: ഈ ആരോപണങ്ങളിൽ ഒന്നുപോലും സ്ഥിരീകരണത്തെളിവിന്റെ അടിസ്ഥാനത്തിൽ സാധൂകരിക്കാൻ കഴിഞ്ഞില്ല. ശ്രീ. ടി.പി.നന്ദകുമാറിനുപോലും അദ്ദേഹം പെറ്റീഷനിൽ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കാൻ എന്തെങ്കിലും തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല.

രണ്ട്: ദീപക് കുമാർ ഉയർത്തിയ ആരോപണങ്ങളെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുനതിനു തുടരന്വേഷണത്തിന്റെ ഭാഗമായി പരിശ്രമിക്കുകയുണ്ടായി. പലതവണ മൊഴിയെടുത്തപ്പോൾ ദീപക് കുമാർ പറഞ്ഞ കാര്യങ്ങൾ നിശിതമായ പരിശോധനയ്ക്കു വിധേയമാക്കി. എങ്കിലും ഈ ആരോപണങ്ങളിൽ ഏതെങ്കിലും ഒന്നുപോലും സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകൾ ലഭ്യമായില്ല.

മൂന്ന്: ശ്രീ. ടി.പി. നന്ദകുമാറും ശ്രീ. ദീകക് കുമാറും ചേർന്ന് എസ്.എൻ.സി ലാവ്ലിന്റെ മുൻ ഡയറക്ടർ ശ്രീ. ദിലീപ് രാഹുലനും പിണറായി വിജയനും ജി.കാർത്തികേയനും എതിരായും അവർ തമ്മിൽ ഉള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. ഇവയൊന്നും നിലനിൽക്കുന്നതല്ല.

നാല്: ശ്രീ.ടി.പി. നന്ദകുമാർ പിണറായി വിജയനെതിരെയും കനഡയിലെ എസ്.എൻ.സി ലാവ്ലിന്റെ മുൻഡയറക്ടറായ ദിലീപ് രാഹുലനെതിരെയും ഉന്നയിച്ച ആരോപണങ്ങളും നിലനിൽക്കുന്നതല്ല. എസ്.എൻ.സി ലാവ്ലിനും കുറ്റാരോപിതരും തമ്മിലുള്ള ഇടനിലക്കാ‍രനായി ദിലീപ് രാഹുലൻ പ്രവർത്തിച്ചു എന്ന അദ്ദേഹത്തിന്റെ ആരോപണവും നിലനിൽക്കുന്നതല്ല. വിശ്വാ‍സയോഗ്യമായ സാക്ഷികളെക്കൊണ്ടോ രേഖകളുടെ അടിസ്ഥാനത്തിലോ ഉള്ള എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ ശ്രീ. വി.ദിലീപ് കുമാറും ശ്രീ.ടി.പി. നന്ദകുമാറും ഉന്നയിച്ച ഒരു ആരോപണവും സാധൂകരിക്കപ്പെടുന്നില്ല. ശ്രീ. ടി.പി. നന്ദകുമാറിനെയും ശ്രീ. വി. ദീപക് കുമാറിനെയും തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുകയുണ്ടായി. തങ്ങളുന്നയിച്ച ഒരു ആരോപണവും തെളിയിക്കാൻ അവർക്കു കഴിഞ്ഞില്ല.”

മുൻ ആരോപണങ്ങളുടെ നിജസ്ഥിതി

മാധ്യമങ്ങൾ സഖാവ്. പിണറായിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ കൂട്ടത്തിൽ ഒന്നായിരുന്നുവല്ലോ സിംഗപ്പൂരിലെ “ഒടുക്കത്തെ ” ഒരു കമലാ എക്സ്പോർട്ടിംഗ് കമ്പനി. ഇതു സംബന്ധിച്ച് ഡോ.തോമസ് ഐസക്ക് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്;

“മഞ്ഞപ്പത്രത്തെ വെല്ലുന്ന ക്രൈം മാസികയുടെ പേജുകളിൽ നട്ടുനനച്ച് വളർത്തിയ മഹാ പ്രസ്ഥാനമായിരുന്നല്ലോ ആ കമലാ എക്സ്പോർട്ട്സ്. ആസ്ഥാനം സിംഗപ്പൂരും! ഓഫിസ് എവിടെ, എം.ഡി ആര്, രജിസ്റ്റർ ചെയ്തത് എവിടെ ബാലൻസ് ഷീറ്റ് എങ്ങനെയിരിക്കും അന്നൊക്കെയുള്ള അടിസ്ഥാന ചോദ്യങ്ങളും വിഴുങ്ങി. എന്നിട്ടും കാറ്റ് കാതുകളിലേയ്ക്കും നാവ് നാൽക്കവലകളിലേയ്ക്കും ഈ സ്ഥാപനത്തിന്റെ പെരുമയെത്തിച്ചു. ഒടുവിൽ കേരള ഹൈക്കോടതിയിലും കമലാ ഇന്റർ നാഷണൽ എക്സ്പോർട്ട്സ് പ്രത്യക്ഷപ്പെട്ടു............. ഈ കഥ കേരളത്തിൽ ഒരുപാട് പാണന്മാർ പാടി നടന്നിട്ടുണ്ട്.”....................

..............”കാൻസർ സെന്റർ കോടികൾ എങ്ങോട്ടൊഴുകി?” എന്ന സംഭ്രമജനകമായ ചോദ്യവും മാതൃഭൂമി അതേ ദിവസം (2009 ജനുവരി 24) ഉന്നയിച്ചു. ഈ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞതോ, മാസങ്ങൾക്കു ശേഷം മനോരമയും.“ സിംഗപ്പൂർ ഗൂഢാലോചനയിൽ പിണറായിക്കും പങ്ക്“ എന്ന മനോരമ വാർത്തയിലെ 12-ആം വാക്യം ഇങ്ങനെയാണ്; “എന്നാൽ ഉത്തരേന്ത്യയിലെ ബാങ്കിലേയ്ക്ക് ഈ തുക മാറ്റിയതായി സൂചനയുണ്ട്” (2009 ജൂൺ 10) വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ട് ഈ ഉത്തരേന്ത്യം ബാങ്കിന്റെ പേരെന്തെന്നു പോലും ആർക്കുമറിയില്ല. ഇപ്പോഴാർക്കും ഈ ബാങ്കിനെക്കുറിച്ച് മിണ്ടാനില്ല. ‘അന്നന്നു തോന്നുന്ന നുണകൾ‘ എഴുതുന്നവരാണ് എഴുതുന്നവരാണ് മനോരമയിലെ പഴയതും പുതിയതുമായ ലേഖകർ. “ലാവ്ലിൻ പ്രതികളുടേത് ജാമ്യമില്ലാത്ത കുറ്റം” എന്നു പ്രഖ്യാപിച്ച ദിവസം തന്നെയാണ് ഉത്തരേന്ത്യൻ ബാങ്ക് കഥയും മനോരമ അച്ചടിച്ചത്. പിണറായി വിജയന് ജാമ്യം പോലും കിട്ടരുത് എന്ന് ആഗ്രഹിച്ചവരാണ് ഈ കഥ പ്രചരിപ്പിച്ചത് എന്നു വേണം മനസിലാക്കാൻ”..............

മനോരമയുടെ “ലാവ്ലിൻ വാർത്താഫാക്ടറി ” അങ്ങനെ എത്രയെത്ര കഥകളും ഉപകഥകളും കൊണ്ടാണ് ലാവ്ലിൻ കേസ് കൊഴുപ്പിച്ചത്!

ഇ-മെയിൽ മാളിക

അതിനൊക്കെ ഇടയിലാണ് ആരുടേയോ ഒരു മണിമാളികയുടെ പടം ഇന്റെർനെറ്റിൽ കയറിയത്. പിണറായിയുടെ കൊച്ചു കുടിലെന്ന് അടിക്കുറിപ്പും. ഇത് പിണറായി വിജയന്റെ വീടല്ലെന്നു പറഞ്ഞപ്പോൾ പിണറായിയുടെ യഥാർത്ഥ വീട് കാണിച്ചാൽ പ്രശ്നം തീർന്നല്ലോ എന്നായി തല്പരകക്ഷികൾ! നോക്കണേ ആർക്കെങ്കിലും എന്റെ ഭാര്യയെ കാണണമെന്നു തോന്നുക. നേരിട്ട് അത് പറയാതെ ഏതെങ്കിലും അന്യസ്ത്രീയുടെ പടമെടുത്ത് അത് എന്റെ ഭാര്യയുടെ പടമെന്നു പറഞ്ഞ് ഇന്റെർനെറ്റിൽ ഇടുക. ഞാൻ അത് നിഷേധിക്കുമ്പോൾ എങ്കിൽ യഥാർഥ ഭാര്യയെ കാണിക്കണമെന്ന് ആവശ്യപ്പെടുക. എനിക്ക് ഭാര്യതന്നെ ഇല്ലെങ്കിൽ ഞാൻ കുഴഞ്ഞതുതന്നെ! അതായത് ചുമ്മാതിരിക്കുന്ന എങ്ങാണ്ടോ ചുണ്ണാമ്പു തേയ്ക്കുന്ന ആ മറ്റേ മുറ!

എന്തായാലും ആരുടേയോ ആ വീടിന്റെ ചിത്രം നെറ്റിൽ കയറ്റി പിണറായിയുടേതെന്ന് പ്രചരിപിച്ചവർ നിയമത്തിന്റെ പിടിയിലായി. അന്ന് സ. പിണറായിതന്നെ കേസ് കൊടുത്ത് ആ മണിമാളികാവർത്തമാനം പൊളിച്ചടുക്കിയെങ്കിലും ഒരുപക്ഷെ ആ പ്രചാരണങ്ങളില്പെട്ട് ചിലരെങ്കിലും ഇപ്പോഴും പിണറായിയുടേതാണ് ആ മണിമന്ദിരമെന്ന് കരുതിക്കൂടെന്നില്ല. കാരണം ആദ്യം തങ്ങൾ അറിയുന്ന വ്യാജവർത്തമാനങ്ങളുടെ നിജസ്ഥിതി പിന്നീട് പുറത്തു വരുന്നത് എല്ലാവരും അറിയണമെന്നില്ലല്ലോ. കാരണം തിരുത്തപ്പെടുന്ന വാർത്തകൾക്ക് അത്ര പ്രചാരണം ലഭിക്കാറില്ല. ലാവ്ലിൻ കേസിൽ സ. പിണറായി കുറ്റക്കാനനല്ലെന്ന് സി.ബി.ഐ കണ്ടെത്തിയ വിവരം ഇനിയും അറിയാത്തവർ ആരെങ്കിലുമൊക്കെ ഉണ്ടായിക്കൂടെന്നില്ല. കാരണം പിണറായി കുറ്റക്കാരനാണെന്ന് ആരോപിച്ചു കൊണ്ടുള്ള മുൻവാർത്തകളുടെ അത്രയും ഊക്കില്ലായിരുന്നല്ലോ അദ്ദേഹം കുറ്റക്കാരനല്ലെന്ന് സി.ബി.ഐ കണ്ടെത്തിയ വാർത്ത.


അല്ലയോ മാധ്യമസുഹൃത്തുക്കളേ, ഇനി പറയൂ!

സഖാവ് പിണറായി വിജയന് സിംഗപൂരിൽ ഉണ്ടെന്നു നിങ്ങൾ അന്നു പറഞ്ഞ ആ കമലാ കമ്പനി ഇപ്പോഴും ഉണ്ടോ? ഇപ്പോൾ അത് നോക്കി നടത്താൻ സഖാവ്. പിണറായി വിജയൻ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്? ഇപ്പോൾ അതിന്റെ ടേൺ ഓവർ എങ്ങനെ? പിന്നീട് എത്രപ്രാവശ്യം പിണറായി സിംഗപ്പൂർ യാത്ര നടത്തീയെന്നതിന്റെ കണക്കെടുത്തോ? അറ്റ്ലീസ്റ്റ് ആകെപ്പാടെ സഖാവ്. പിണറായി വിജയൻ പാർട്ടി ആവശ്യങ്ങൾക്ക് പാർട്ടി നിയോഗപ്രകാരം സിംഗപ്പൂരിൽ എത്രപ്രാവശ്യം പോയിട്ടുണ്ട് എന്ന് ഇനിയെങ്കിലും സത്യസന്ധമായി നിങ്ങൾക്ക് ഒന്ന് അന്വേഷിച്ച് വെളിപ്പെടുത്തരുതോ? അതോ നിങ്ങൾ പറഞ്ഞ പിണറായിപോലും അറിയാത്ത പിണറായിയുടെ സിംഗപ്പൂർയാത്രകളിൽ നിങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവോ?

നിങ്ങൾ ആരോപിച്ച സിംഗപ്പൂർ യാത്രകൾ സ്വപ്നത്തിൽ പോലും കണ്ടതായി സ. പിണറായിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നെപ്പിനെ പിണറായിക്കുപോലും തോന്നിയിരിക്കണം നിങ്ങൾ പറയുമ്പോലെ ഒരു കമ്പനിയെങ്ങാനും തനിക്കുണ്ടോയെന്ന്. നിങ്ങളുടെ നുണമിടുക്ക് അത്രയ്ക്കുണ്ടല്ലോ. ഒടുവിൽ ഈ ലാവ്ലിൻ കഥയിൽ പറയുന്ന പിണറായി വിജയൻ താൻ ആണെന്നതു തന്നെ മറന്ന് സഖാവ് പിണറായി വിജയനും ഈ കഥയൊക്കെ വായിച്ച് ത്രില്ലടിച്ചിരിക്കണം. കാരണം താന്റെ സ്ഥാനവലിപ്പത്തിനപ്പുറം അദ്ദേഹവും പച്ചയായ ഒരു മനുഷ്യൻ ആണല്ലോ. അദ്ദേഹവും മറ്റു സാധാരണ മനുഷ്യരെ പോലെ ഒരു വായനക്കാരനും മാധ്യമനിരീക്ഷകനും ഒക്കെ ആണല്ലോ!

അതുപോലെ ആ ഉത്തരേന്ത്യൻ ബാങ്കിന് ഇനിയെങ്കിലും നിങ്ങൾക്ക് ഒരു പേരിട്ടുകൂടെ? ഇപ്പോഴും ആ ബാങ്കുകാർ പേരു വെളിപ്പെടുത്തുന്നില്ലെന്നുണ്ടോ? നമുക്ക് അതൊന്നു കാണാൻ പറ്റുമോ? അതോ അതങ്ങു പാതാളത്തിലാണോ? അല്ലെങ്കിൽ ലാവ്ലിൻ കേസുമായി ബന്ധപെട്ടവർക്ക് മാത്രം ഇടപാട് നടത്താൻ കഴിയുന്ന നിങ്ങളുടെ തന്നെ സൃഷ്ടിയായ ആ വിചിത്രമായ ബാങ്ക് ഇനിയെങ്കിലും നിങ്ങൾതന്നെ പൂട്ടിക്കെട്ടിയതായി പ്രഖ്യാപിക്കുമോ? സഖാവ്. പീണറായി വിജയൻ അഴിമതി നടത്താത്തസ്ഥിതിയ്ക്ക് അങ്ങനെയൊരു ബാങ്കിന്റെ ആവശ്യംതന്നെ ഇനിയില്ലല്ലോ.

ഇല്ലാത്ത രേഖകൾ, ഇല്ലാത്ത കമ്പനി, ഇല്ലാത്ത ബാങ്ക്, നടക്കാത്ത യാത്രകൾ, കണാത്ത സാക്ഷികൾ അങ്ങനെ ഏതെല്ലാം വിധത്തിലായിരുന്നു നിങ്ങൾ കൊട്ടിയാടിയത്! ഇനിയെങ്കിലും നിങ്ങളെ വിശ്വസിച്ച അതൊക്കെ വായിച്ചും കണ്ടും തെറ്റിദ്ധരിക്കപ്പെട്ടവരോടെങ്കിലും മാപ്പു പറയുമോ? അതിനുള്ള ആർജ്ജവം നിങ്ങളുടെ മാധ്യമധർമ്മവിചാരങ്ങളിൽ നിന്ന് നിങ്ങൾക്കു ലഭിക്കുമോ?

കുറ്റാരോപണത്തിന്റെ മന:ശാസ്ത്രം

ഒരാളുടെ മേൽ ഇല്ലാത്ത ഒരു ആരോപണം ഉന്നയിക്കുക. എന്നിട്ട് അങ്ങനെ ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ ആരോപിതനെ ബാദ്ധ്യസ്ഥനാക്കുക. ഒരാൾ ചുമ്മാ വഴിയേ നടന്നു പോകുന്നു; അയാൾ എന്തെങ്കിലും അവിഹിതത്തിനു പോയിട്ട് പോകുകയാണെന്ന് അരെങ്കിലും ചുമ്മാ ആരോപിക്കുക. ആരോപണം മറ്റുള്ളവർ ഏറ്റെടുക്കുക. എല്ലാവരും അത് വിശ്വസിക്കുക. അഥവാ തല്പരകക്ഷികൾ ചേർന്ന് നന്നായി അത് പറഞ്ഞ് പ്രചരിപ്പിച്ച് വിശ്വസിപ്പിക്കുക. ആരെയെങ്കിലും ഒന്നുരണ്ടുപേരെ സ്വയം കണ്ടെത്തിയിട്ട് അവരാണ് എല്ലാ അവിഹിതങ്ങൾക്കും സാക്ഷികൾ എന്നു പറയുക. ഒടുവിൽ അരോപണം തെളിയിക്കാൻ ആരോപണം ഉന്നയിക്കപ്പെട്ടവരോട് ആവശ്യപ്പെടുക. തങ്ങൾ ഒരു അവിഹിതത്തിനും പോയിട്ടില്ല എന്നതിന് മതിയായ തെളിവുകൾ ഹാജരാക്കണമെന്ന് അവശ്യപ്പെടുക. ഇതു മാതിരിയായിരുന്നല്ലോ ലാവ്ലിൻ കേസ്! എന്തെങ്കിലും വിരോധത്തിന്റെ പേരിൽ നാട്ടിൽകൊള്ളാവുന്ന ആളുകളെക്കുറിച്ച്, അവർ മാടം പൊക്കികളും മതിൽ പൊക്കികളുമാണെന്ന് വരുത്തിത്തീർക്കാൻ ചില നാട്ടുചെറ്റകൾ പയറ്റുന്ന പണിയാണ് ഇവിടെ സി.പി.ഐ.എം വിരുദ്ധ മാധ്യമങ്ങൾ ലാവ്ലിൻ കേസിൽ നടത്തിയത്. ഈ കൊടിയ പാപത്തിനു അവർ മാപ്പുപറയാത്തിടത്തോളം ദൈവമുണ്ടെങ്കിൽ അവർക്ക് ശിക്ഷകിട്ടും. മരണാനന്തരം സ്വർഗ്ഗനരകങ്ങളുണ്ടെങ്കിൽ അവരെ നരകത്തിലെ തീക്കുണ്ടത്തിലേയ്ക്ക് തള്ളും.പാപികളേ ജാഗ്രത!

ഉപസംഹാരം

നന്നായി ഗൃഹപാഠം ചെയ്ത് എഴുതിയ “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്” എന്ന തന്റെ പുസ്തകം താഴെപറയുന്ന പ്രകാരം പറഞ്ഞ് ഡോ.ടി.എം. തോമസ് ഐസക്ക് ഉപസംഹരിക്കുന്നു:

“ഒന്ന്: അഴിമതിയില്ലാത്ത അഴിമതികേസാണിത്.സി.ബി.ഐ അന്വേഷനത്തിൽ ഒരു തരത്തിലുള്ള അഴിമതിയും തെളിയിക്കപ്പെട്ടിട്ടില്ല.മലബാർ ക്യാൻസർ സെന്റർ തലശേരിയിൽ സ്ഥാപിച്ചെടുക്കുകയായിരുന്നു ഇടപാടിലെ സ്വാർത്ഥലക്ഷ്യം എന്ന ആരോപണം പരിഹാസ്യമാണ്.

രണ്ട്: യഥാർത്ഥ പ്രശ്നം തലശേരിയിലെ മലബാർ ക്യാൻസർ സെന്ററിന് പണം സമാഹരിച്ചു നൽകും എന്ന കനേഡിയൻ കമ്പനിയുടെ വാഗ്ദാനം നിറവേറ്റപ്പെടാത്തതാണ്. അതിനുത്തരവാദി, ആ പണം നേടിയെടുക്കാതെ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ്.

മൂന്ന്: കേസുമായി ബന്ധപ്പെട്ട് ഉയർത്തിയ വ്യക്തിഹത്യയും അപവാദ പ്രരണങ്ങളും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ള കള്ളക്കഥകളായിരുന്നു. അവയിൽ ഒന്നുപോലും സി.ബി.ഐ അന്വേഷണത്തിൽ തെളിഞ്ഞില്ല.

നാല്: ജി.കാർത്തികേയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ അന്വേഷണ ഏജൻസി അത്തരം ന്യായങ്ങളൊന്നും പിണറായി വിജയന് ബാധകമാക്കിയില്ല. ഒരാളെ ഒഴിവാക്കാനും മറ്റൊരാളെ ഉൾപ്പെടുത്താനുമുള്ള ന്യായങ്ങൾ ഏജൻസി സൃഷ്ടിക്കുകയായിരുന്നു.

അഞ്ച്: കാനഡയിൽ നിന്ന് പണം സമാഹരിച്ച് ആശുപത്രിയ്ക്കു വേണ്ടി നൽകാമെന്ന വാഗ്ദാനത്തിൽ നിന്ന് ലാവ്ലിൻ സ്വയം പിന്മാറിയതാണോ അതല്ല, അവരെ രക്ഷപ്പെടാൻ കേരളം അന്ന് ഭരിച്ച യു.ഡി.എഫ് സർക്കാർ സൌകര്യം ചെയ്തുകൊടുത്തതാണോ അതിനു പിന്നിലെ കളികളെന്ത് എന്ന കാതലായ ചോദ്യത്തിൽ നിന്ന് സി.ബി.ഐ ഒഴിഞ്ഞു മാറിയിരിക്കുന്നു.”

“ലവ്ലിൻ കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം തുടങ്ങിവച്ച നിയമപരവും രഷ്ട്രീയവുമായ പോരാട്ടം മേല്പറഞ്ഞ യാഥാർത്ഥ്യങ്ങളിലേയ്ക്കൂള്ള വതിലുകൾ തുറന്നിരിക്കുന്നു. ഇന്നലെവരെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ സ്വഭാവഹത്യ ചെയ്യാൻ ലാവ്ലിൻ ആയുധമാക്കിയവർക്ക് തലകുനിക്കാനും മാപ്പുയാചിക്കാനുമുള്ള വക ഈ കേസിന്റെ അവസാന ഘട്ടത്തിൽ വേണ്ടതിലേറെയുണ്ട്. ചരിത്രം ഒരേദിശയിൽ ഒഴുകുന്ന നദിയല്ല.”


പുസ്തകത്തിന്റെ പ്രാധാന്യം

തീർച്ചയായും ഡോ.തോമസ് ഐസക്ക് ലാവ്ലിൻ വിഷയത്തിൽ എഴുതിയ പുസ്തകം വായിക്കുന്നത് നല്ലതാണ്. ആരൊക്കെ ഈ പുസ്തകം വായിക്കണം, അരൊക്കെ വായിക്കേണ്ടാ എന്നുകൂടി പറഞ്ഞ് ഈ കുറിപ്പ് തൽക്കലാം ചുരുക്കാം.

ആരൊക്കെ വായിക്കണം

1.നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച ഏകദേശം പതിനൊന്നു വർഷക്കാലത്തെ നുണവാർത്തകൾ വായിച്ച് തെറ്റിദ്ധരിക്കപ്പെടുകയും മുൻ വിധികൾ വച്ചുപുലർത്തുകയും ചെയ്തവരാണെങ്കിൽ നിശ്ചയമായും ഈ പുസ്തകം വായിക്കണം.

2.തിരക്കുകൾക്കിടയിൽപെട്ട് ലാവ്ലിൻ കേസിന്റെ നാൾവഴികളിൽ ഏതെങ്കിലും എപ്പിഡോസുകൾ നിങ്ങൾക്കു മിസ് ആയിട്ടുണ്ടെങ്കിൽ നിശ്ചയമായും ഈ കേസിന്റെ നാൾവഴികളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകം നിങ്ങൾ വായിക്കണം.

3. നിങ്ങൾ ഇടതുപക്ഷത്തിൽ പ്രതീക്ഷയർപ്പിക്കുന്ന ഒരാ‍ളാണെങ്കിൽ ഇക്കണ്ട ഇടതുപക്ഷവിരുദ്ധമാധ്യമങ്ങൾ ഏതെല്ലാം തരത്തിൽ ഇടതുപക്ഷത്തെ ആക്രമിക്കാമെന്ന് മനസിലാക്കി ജാഗ്രത പുലർത്താൻ ഈ പുസ്തകം ഉപരിക്കും.

4. നിങ്ങൾ സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്താനിഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ഒരു മാധ്യമപ്രവർത്തകൻ എന്തൊക്കെ ചെയ്തുകൂടെന്നറിയാൻ ഈ പുസ്തകം വായിക്കുക

5. നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച് ഇതുവരെ ഒന്നുമറിയാത്ത ആളോ പുതുതലമുറയിൽപെട്ട ആളോ ആണെങ്കിൽ നിങ്ങൾക്ക് ഈ ചരിത്രപുസ്തകം ഒരു നല്ല പാഠപുസ്തകം തന്നെ ആയിരിക്കും.

അരൊക്കെ വായിക്കേണ്ട

1.നിങ്ങൾ ലാവ്ലിൻ കേസ് സംബന്ധിച്ച ഏകദേശം പതിനൊന്നു വർഷക്കാലത്തെ നുണപ്രചരണങ്ങൾ വായിച്ച് തെറ്റിദ്ധരിക്കപ്പെടുകയും മുൻവിധികൾ വച്ചുപുലർത്തുകയും ചെയ്തവരാണെങ്കിൽത്തന്നെയും, സി.പി.ഐ.എം വിരോധംകൊണ്ട് അങ്ങനെയൊക്കെത്തന്നെ വിശ്വസിക്കാൻ മന:പൂർവ്വം ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾ ഈ പുസ്തകം വായിക്കേണ്ട.

2. മാധ്യമധർമ്മങ്ങൾക്കു വിരുദ്ധമായിപ്പോലും സി.പി.ഐ.എമ്മിനെയും അതിന്റെ നേതാക്കളെയും അപകീർത്തിപ്പെടുത്താൻ എന്തുതന്നെ ചെയ്യുന്നതും എഴുതുന്നതും പറയുന്നതും ഒക്കെ സന്തോഷമാണെന്നു കരുതുന്നവരാണു നിങ്ങളെങ്കിൽ, നിങ്ങൾ ഈ പുസ്തകം വായിച്ചിട്ട് ഒരു കാര്യവുമില്ല.

3. സി.പി.ഐ.എമ്മും ഇടതുപക്ഷവും അതിന്റെ നേതാക്കളും അഴിമതിക്കാരായിത്തന്നെ ജനങ്ങൾക്കിടയിൽ ചിത്രീകരിക്കപ്പെടണമെന്നും അത് രാഷ്ട്രീയപ്രചരണത്തിനുപയോഗിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു തനി ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയക്കാരാണ് നിങ്ങളെങ്കിൽ , നിങ്ങൾ ഈ പുസ്തകം വായിച്ച് സമയം മിനക്കെടുത്തേണ്ട.

4. എല്ലാരും കണക്കാണെന്നു പറയുന്ന അരാഷ്ട്രീയവാദികളാണു നിങ്ങളെങ്കിൽ ഇത് വായിച്ച് ലാവ്ലിൻ കേസ് സംബന്ധിച്ച തെറ്റിദ്ധാരണകൾ മാറിക്കിട്ടിയാലും, നിങ്ങളുടെ ആ എല്ലാരും കണക്കാണെന്ന മനോഭാവത്തിനു മാറ്റമുണ്ടാകാനിടയില്ലാത്ത സ്ഥിതിയ്ക്ക് വായനകൊണ്ടു വലിയ കാര്യമില്ല.

5. മാധ്യമ പ്രവർത്തനം വെറും കൊട്ടേഷൻ പ്രവർത്തനമായി ഏറ്റെടുത്ത് മറ്റുള്ളവരെ കൊന്നുകൊലവിളിച്ചും ഉദരപൂരണം നടത്തണമെന്ന് ചിന്തിക്കുന്നവരാണു നിങ്ങളെങ്കിൽ, നിങ്ങൾ ഈ പുസ്തകം വായിച്ച് ചഞ്ചലചിത്തരാകരുത്!

അക്ഷരങ്ങൾ മറക്കാതിരിക്കാനെങ്കിലും ഇടയ്ക്കൊക്കെ ഒരു വായന എല്ലാവർക്കും നല്ലതേ വരുത്തൂ . അതിനാല്‍ കഴിയുന്നതും നിങ്ങൾ ഏവരും ഡോ. ടി.എം. തോമസ് ഐസക്കിന്റെ “ഇനിയെന്ത് ലാവ്ലിൻ ലാവ്ലിൻ ഇനിയെന്ത്” എന്ന പുസ്തകം വാങ്ങി വായിക്കണം എന്ന ഒരു അഭ്യർത്ഥനയോടുകൂടി ഈ കുറിപ്പ് ചുരുക്കുന്നു.